ഒരു ഗോസ്റ്റ് റൈറ്ററുടെ ജീവിതവും മരണവും
ഇന്ന്, തിങ്കളാഴ്ച, രാവിലെയാണ് കൊട്ടാരം മരിച്ചത് (അന്തരിച്ചത് എന്നു പറയാന്‍ കൊട്ടാരം സമ്മതിക്കുമെന്നു തോന്നുന്നില്ല, അല്ലെങ്കില്‍ ചത്തത് എന്നു പറയാനാകും കൂടുതല്‍ ഇഷ്ടപ്പെടുക). തിരുവല്ല മിഷന് ആശുപത്രിയില്‍ അവസാന ശ്വാസം നിലയ്ക്കുമ്പോള്‍ ബന്ധുക്കള്‍ ആരൊക്കെ അടുത്തുണ്ടായിരുന്നുവെന്നോ ഉറ്റവര്‍ ആരെങ്കിലുമായി കൊട്ടാരത്തിനു ബന്ധമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയിയോട് വിട പറഞ്ഞ് സ്വദേശമായ ഹരിപ്പാടേക്ക് നീങ്ങിയതിനു ശേഷം അദ്ദേഹത്തെ കുറിച്ച് ഒന്നും അറിഞ്ഞിരുന്നുമില്ല-വിട പറഞ്ഞ മാധ്യമ പ്രവര്ത്തകന് കൊട്ടാരത്തില്‍ നരേന്ദ്രനെക്കുറിച്ച് കെ.എന്‍ അശോക് എഴുതുന്നു
കൊട്ടാരത്തില്‍ നരേന്ദ്രന്റെ മരണ വാര്‍ത്തയറിഞ്ഞ് ഡല്‍ഹിയിലും കേരളത്തിലും ഏറെ പേര് ഞെട്ടുമെന്നോ ഏറെ പേര് ആത്മാര്‍ഥമായി സങ്കടപ്പെടുമെന്നോ എനിക്കുറപ്പില്ല. ഈ ഞെട്ടലിനെ കുറിച്ചെങ്ങാന്‍ അറിയാനിട വന്നാല്‍ കൊട്ടാരം തന്നെ പറഞ്ഞേക്കാവുന്ന മറുപടി നിന്റെ സങ്കടമൊന്നും എനിക്കു വേണ്ടെടാ മൈരേ എന്നാകും. അതു കൊണ്ടു തന്നെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുട്ടി നില്ക്കുന്നവര് ഒരു നിമിഷം ആലോചിച്ചിട്ടു മതി, അതു ചെയ്യുന്നത്. നരേന്ദ്രന്റെ ചോരയും നീരും അക്ഷരങ്ങളാക്കി പുസ്തകത്തില്‍ സ്വന്തം പേര് ചേര്‍ത്ത് പടച്ചു വിട്ടിട്ടുള്ള പ്രമാണിമാര്‍ പ്രത്യേകിച്ചും. ഡല്‍ഹിയുടെ ഗോസ്റ്റ് റൈറ്റര്‍ ആയിരുന്നു കൊട്ടാരത്തില്‍ നരേന്ദ്രന്.
ഇന്ന്, തിങ്കളാഴ്ച, രാവിലെയാണ് കൊട്ടാരം മരിച്ചത് (അന്തരിച്ചത് എന്നു പറയാന്‍ കൊട്ടാരം സമ്മതിക്കുമെന്നു തോന്നുന്നില്ല, അല്ലെങ്കില്‍ ചത്തത് എന്നു പറയാനാകും കൂടുതല്‍ ഇഷ്ടപ്പെടുക). തിരുവല്ല മിഷന് ആശുപത്രിയില്‍ അവസാന ശ്വാസം നിലയ്ക്കുമ്പോള്‍ ബന്ധുക്കള്‍ ആരൊക്കെ അടുത്തുണ്ടായിരുന്നുവെന്നോ ഉറ്റവര്‍ ആരെങ്കിലുമായി കൊട്ടാരത്തിനു ബന്ധമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയിയോട് വിട പറഞ്ഞ് സ്വദേശമായ ഹരിപ്പാടേക്ക് നീങ്ങിയതിനു ശേഷം അദ്ദേഹത്തെ കുറിച്ച് ഒന്നും അറിഞ്ഞിരുന്നുമില്ല. ഒന്നറിഞ്ഞു. ഭാര്യയും മക്കളും കൊട്ടാരത്തെ ഉപേക്ഷിച്ചു എന്നും കേരളത്തിലെ ഏതൊക്കെയോ ആശ്രമങ്ങളിലായിരുന്നു ജീവിതമെന്നും. എന്നാല്‍ അതെത്രത്തോളം ശരിയായിരുന്നു എന്നുറപ്പില്ല.
കൊട്ടാരത്തെ ഉപേക്ഷിച്ചില്ലെങ്കില്‍ ആ കുടുംബത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കണമന്നേ കൊട്ടാരവും കൊട്ടാരത്തെ അറിയുവന്നവരും പറയൂ. ചാരായമായിരുന്നു കൊട്ടാരത്തിന്റെ ഞരമ്പുകള്‍ നിറയെ. എത്ര കഴിച്ചാലും നീറി നീറി പുകയുന്ന ഉള്ളിനെ ലഹരി കൊണ്ട് വീണ്ടും വീണ്ടും തണുപ്പിക്കുകയായിരുന്നു ആ ജീവിതം. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഇടയ്ക്കിടെ കയറി വരുമായിരുന്നു കൊട്ടാരം. പുറത്ത് ഭയങ്കര ചൂടാണെന്നും ഒന്നു വിശ്രമിക്കട്ടെയെന്നും സ്വയം പറഞ്ഞ്, സ്വയം അധികാരപ്പെടുത്തി ഊര്‍ജ സ്വലനായി, പത്ര വാര്‍ത്തകളിലൂടെ കടന്നു പോയിരുന്ന മനുഷ്യന്. ഇടയ്ക്ക് ഒരു ദിവസം കയറി വന്നപ്പോള്‍ നിങ്ങള്‍ ചത്തില്ലല്ലേല്ല എന്ന് എന്റെ ഉള്ളില്‍ അറിയാതെ വന്നു പോയത് ഞാന്‍ തുറന്നു പറഞ്ഞപ്പോഴുള്ള മറുപടി അതിലേറെ പൊള്ളിക്കുന്നതായിരുന്നു. അതില്‍ തരിമ്പും സങ്കടവുമില്ലായിരുന്നു. ഇടയ്ക്ക് കുടി നിര്‍ത്തിയ കാര്യം പറഞ്ഞു. ഇനി കുടിച്ചാല്‍ അധിക കാലത്തേക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും. എന്നാല്‍ ഒരു അലിഗഡ് യാത്ര കഴിഞ്ഞുള്ള വരവില്‍ ഒറ്റ തവണത്തേക്കെന്നു പറഞ്ഞ് കൊട്ടാരം വിലക്ക് ലംഘിക്കുന്നതും കണ്ടിട്ടുണ്ട്.
ക്രൈം, ആക്ഷേപ ഹാസ്യം, പ്രണയം- കൊട്ടാരത്തിന്റെ പേന ഇക്കാര്യങ്ങളില്‍ അത്ഭുതങ്ങള്‍ കാട്ടി. ഉത്തരേന്ത്യയില്‍ നടക്കുന്ന ചില കൊലപാതകങ്ങള്‍ ചൂടും ചൂരും പോകാതെ നേരില്‍ കാണുന്നതു പോലെ മലയാളത്തിലെ സമാന്തര പ്രസിദ്ധീകരണങ്ങളില്‍ ഒരു കാലത്ത് നിറഞ്ഞിട്ടുണ്ട്. ഒരു കാര്ട്ടൂണിസ്റ്റിനേക്കാള് മൂര്‍ച്ചയായിരുന്നു കൊട്ടാരത്തിന്റെ ആക്ഷേപങ്ങള്‍ക്കും അതു പ്രകടിപ്പിക്കുന്ന ഭാഷയ്ക്കുമെന്നാണ് ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള കാര്‍ട്ടുണിസ്റ്റ് സുധീര്‍ നാഥ് പറയുക. മലയാള ഭാഷ കൊണ്ട് മാത്രം ജീവിച്ചയാളായിരുന്നു അദ്ദേഹം. എന്നാല്‍ ഹിന്ദി ആയിരുന്നു കൊട്ടാരത്തിന്റെ തട്ടകം. ഉത്തരേന്ത്യക്കാരേക്കാള്‍ നന്നായി, എരിവും പുളിയും ചേര്‍ത്ത് കൊട്ടാരം ഹിന്ദി പറയും. ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്കുള്ള ഏറ്റവും മികച്ച വിവര്‍ത്തകരില്‍ ഒരാള്‍. അമൃതാ പ്രീതത്തിന്റെ ഹര്‍ദത്ത് കീ സിന്ദഗീ നാമ, ന രാധ ന രുഗ്മിണി, കച്ചിസടക് എന്നീ നോവലുകള്‍, ബിമല്‍ മിത്രയുടെ അഭിനയം എന്ന നോവലൈറ്റ്, മുന്‍ പ്രധാനമന്ത്രി വി.പി സിംഗിന്റെ ഏക് ടുക്കഡാ ധര്‍ത്തി, ഏക് ടുക്കഡാ ആസ്മാന് എന്നീ കവിതാ സമാഹാരങ്ങള്‍ മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്തയാള്‍.
ചാരായവും (വിദേശ മദ്യത്തോടുള്ള മടുപ്പ്) ഭക്ഷണവും (വളരെ കുറഞ്ഞ അളവില്‍) പ്രതിഫലമായി സ്വീകരിച്ച് പലര്‍ക്കും വേണ്ടി കൊട്ടാരം ഒരുപാടു കൃതികള്‍ രചിച്ചു. പലരുടേയും പേരില്‍ അതൊക്കെ പുറത്തു വന്നു. ഡല്‍ഹിയുടെ ഗോസ്റ്റ് റൈറ്ററാടാ ഞാന്‍ എന്ന് പുശ്ചം നിറഞ്ഞ അഭിമാനത്തോടെ കൊട്ടാരം പറഞ്ഞിട്ടുണ്ട്. അവസാന കാലങ്ങളില്‍ നാരായം എന്നൊരു സമാന്തര പ്രസിദ്ധീകരണവും നടത്തിയിരുന്നു. ഇടയ്ക്ക് വന്നു പോകുന്ന, ചുവന്ന്, രൂക്ഷമായ ഗര്ജനങ്ങള് ഒളിഞ്ഞിരിക്കുന്ന കണ്ണുകളുമായി മെലിഞ്ഞുണങ്ങിയ ഒരാള്‍ ഇനി വല്ലപ്പോഴെങ്കിലും ഇവിടേക്കു വരില്ല എന്നു മാത്രമാണ് എനിക്ക് പറയാന്‍ കഴിയുക. കൊട്ടാരത്തില്‍ നരേന്ദ്രനെ കുറിച്ച് ഒന്നും കൂടുതലായി അറിയില്ല. അറിയാവുന്നതെല്ലാം കൊട്ടാരം അറിഞ്ഞ് അനുവദിച്ച് പ്രദര്‍ശിപ്പിച്ച ചില വേലത്തരങ്ങള്‍ മാത്രമായിരുന്നു എന്നും ഉറപ്പുണ്ട്.
വിജയനും മുകുന്ദനും ആനന്ദുമായില്ല കൊട്ടാരം. ഓംചേരിയോ ഇടമറുകോ പോലുമായില്ല. മുഖ്യധാര വെട്ടിത്തെളിച്ച വഴിയില്‍ നിന്ന് ഒന്നു കുതറി, ഇടയ്ക്കൊക്കെ എത്തി നോക്കി കൊട്ടാരം കടന്നു പോയി. തീണ്ടിക്കൂടാത്തവനെന്ന അറിവ് ഉണ്ടാക്കുന്ന വിവേചനാധികാരം പ്രഭുക്കളില്‍ നിന്നും ഹൌസിംഗ് കോളനികളില്‍ നിന്നും കൊട്ടാരത്തെ അകറ്റി നിര്‍ത്തി.രാജാക്കന്മാരുടെ കീഴ് ശ്വാസത്തിനും രാജാധികാരമുണ്ടെന്ന നാട്ടു പ്രമാണം നന്നായി അറിയാവുന്നതിനാല്‍ അയാള്‍ ഡല്‍ഹിയുടെ പ്രാന്തങ്ങളില്‍ മാത്രം ജീവിച്ചു. അതിജീവന കലകളായി അക്ഷര കൂമ്പാരങ്ങള്‍ മാറുന്നതു കണ്ട് സദസിന്റെ പിന് നിരയിലിരുന്ന്, താടിയുഴിഞ്ഞ് അക്ഷമനായി ഊറിച്ചിരിച്ചു. വേറൊന്നും ചെയ്യാനില്ലാത്തവനെന്ന് അയാള്‍ക്ക് തന്നെക്കുറിച്ച് തന്നെ തോന്നിയിരിക്കണം.
എത്ര വലിയ നേതാവാണെങ്കിലും പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ നല്ല നാലു പറയണമെന്നു തോന്നിയാല്‍ കൊട്ടാരം എഴുന്നേറ്റു നിന്നു പറഞ്ഞിരിക്കും. അതുണ്ടാക്കുന്ന വെറുപ്പിക്കല്‍ ഒരു പാട പോലെ തെളിഞ്ഞു നില്‍ക്കുമ്പോഴായിരിക്കും കുഞ്ഞുങ്ങളേക്കാള്‍ നിഷ്ക്കളങ്കതയോടെ കൊട്ടാരം ചിരിക്കുന്നതും. സ്വയം പുശ്ചിച്ചും നിന്ദിച്ചും സ്വയം ആനന്ദിച്ചും അഹങ്കരിച്ചുമുള്ള ആ ജീവിതം അവസാനിച്ചു. ആദരാഞ്ജലികള്‍.




touching
പാലസ് ഓണ്‍ വീല്‍സ് എന്ന ഒരു പേരും കൊട്ടാരത്തിനുണ്ടായിരുന്നു, എപ്പോഴും വീലായി നടന്നിരുന്ന ഒരാളെന്ന നിലയില്‍.
aadaranjalikal
Thanks for informing, Ashok. I didn’t know.
Dear Ashok,
Thanks for your heart touching article about Kottaram. I know Narendran when I was in Delhi in 1990. I wrote many article to New Delhi Innu weekly, where Naran was the editor . He was a talented writer, reporter and poet.
I had no details about him for several years after I left delhi. It was my mistake. Now only I see news about the sad demise of Naran.
My heart felt condolences. All his life he devoted to malayalam language and literature, but what we given to him ?
True Narenran’s picture is given by Ashokan.
I was blessed to live with and for him for some time at least..
Many Delhi-iates left him alone…
But he was carrying Delhi in him..
His satire poems on delhi was too true and hitting at some ‘GREAT’ Malayalee Leaders in Delhi..
Ormakalil eni kottaram..