ഈ വൃദ്ധന്‍ മാറേണ്ട കാലമായി; വി.എസിനെ കുറിച്ച് യു.എസ് റിപോർട്ട്
അമേരിക്കക്ക് വി.എസ് ഇങ്ങനെ: വിക്കിലീക്ക്സിലെ വി.എസ്
പുതിയ മുഖ്യ മന്ത്രിയായി വി.എസ് അച്യുതാനന്ദന്‍ അധികാരമേറ്റ സമയത്ത് ചെന്നെയിലെ അമേരിക്കന്‍ കോണ്‍സലേറ്റ് അമേരിക്കക്ക് അയച്ച രഹസ്യ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍. വിക്കിലീക്സ് പുറത്തു വിട്ട രഹസ്യ കേബിളുകളിലൊന്നാണിത്. കൊക്ക കോള കമ്പനിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക വി.എസിനെ എങ്ങിനെ കാണുന്നുവെന്ന് വ്യക്തമാക്കാന്‍ ഈ കുറിപ്പ് സഹായകമാണ്.
ഈ വൃദ്ധന്‍ മാറേണ്ട കാലം കഴിഞ്ഞു
KEY
67518
ID
06CHENNAI1195
SUBJECT
KERALA CHIEF MINISTER ACHUTHANANDAN: VINTAGE
DATE
2006-06-09 10:19:00
CLASSIFICATION
UNCLASSIFIED//FOR OFFICIAL USE ONLY
ORIGIN
Consulate Chennai
TEXT
UNCLAS SECTION 01 OF 03 CHENNAI 001195
SIPDIS
SENSITIVE
SIPDIS
DEPARTMENT FOR INR/B AND SCA/INS
E.O. 12958: N/A
TAGS: PGOV PINR IN
SUBJECT: KERALA CHIEF MINISTER ACHUTHANANDAN: VINTAGE
COMMUNIST TAKES CHARGE
REF: CHENNAI 0960
83 വയസ്സുള്ള, കുറഞ്ഞ വിദ്യാഭ്യാസം മാത്രമുള്ള കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സംസ്ഥാനം ഭരിച്ച മറ്റ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരില്‍നിന്ന് വ്യത്യസ്തനാണ്. താഴ്ന്ന ജാതിയില്‍ പെട്ട അദ്ദേഹം തൊഴിലാളി വര്‍ഗ പശ്ചാത്തലത്തില്‍നിന്നാണ് വരുന്നത്. പരിഷ്കരണങ്ങളെയും ഉദാരവല്‍കരണത്തെയും എതിര്‍ക്കുന്ന വിഭാഗത്തിന്റെ നേതാവാണ് അച്യുതാനന്ദന്‍. തന്റെ അഹംകേന്ദ്രിത മനോഭാവത്തെയും കടും പിടിത്തത്തെയും എതിര്‍ക്കുന്ന പാര്‍ട്ടിയിലെ എതിരാളികളാണ് കാബിനറ്റില്‍ അദ്ദേഹത്തിനു ചുറ്റും. കേരളത്തിലെ കൊക്ക കോള ബോട്ട്ലിങ് പ്ലാന്റിനെതിരായി നടക്കുന്ന സമരത്തിന്റെ മുന്നണി പോരാളിയാണ് അയാള്‍. ഒറ്റയാള്‍ പടയാളി ഇമേജിനും ഇടക്കാലത്ത് കൈവന്ന ജനകീയ പിന്തുണക്കുമിടയില്‍ അദ്ദേഹം കേരളത്തെ നിക്ഷേപ സൌഹൃദമാക്കാന്‍ തയ്യാറല്ല.
ആറ് പതിറ്റാണ്ട് പ്രവര്‍ത്തകന്‍; മന്ത്രിയായില്ല
പാര്‍ട്ടി സഖാക്കള്‍ക്ക് വി.എസ് ആയ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ കേരള മുഖ്യമന്ത്രിയായത് 2006 മെയ് 18നാണ്. സി.പി.എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും കഴിഞ്ഞ മാസം വന്‍ തെരഞ്ഞെടുപ്പ് മുന്നേറ്റത്തിലേക്ക് നയിച്ച ശേഷം വന്‍ ജനപിന്തുണയുമായാണ് അദ്ദേഹം മുഖ്യമന്ത്രി യായത്. എന്നാലും മുഖ്യമന്ത്രിപ്പണി അദ്ദേഹത്തിന് പുതുതായിരുന്നു. 66 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തകന്‍,10 വര്‍ഷം പോളിറ്റ് ബ്യുറോ അംഗം, അഞ്ച് വര്‍ഷം എം.എല്‍.എ, രണ്ട് തവണ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയാണെങ്കിലും അദ്ദേഹം ഒരിക്കലും മന്ത്രിയായിട്ടില്ല.
മൂന്ന് നഷ്ടങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രി പദവി
പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ജീവിക്കുന്നവരില്‍ ചുരുക്കം പേരില്‍ ഒരാളാണ് അച്യുതാനന്ദന്‍. എട്ട് തവണ നിയമസഭയിലേക്ക് മല്‍സരിച്ചു.അഞ്ചു തവണ വിജയിച്ചു (1967, 1970, 1991, 2001, 2006). രണ്ട് തവണ പ്രതിപക്ഷ നേതാവായി (1992^96,2001^06). അര നൂറ്റാണ്ടേളം പാര്‍ട്ടിയില്‍ പ്രധാന പദവികളില്‍ ഇരുന്നു. 1956 മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നു. 1559 മുതല്‍ ദേശീയ കൌണ്‍സില്‍ അംഗം. 1964 മുതല്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, 1980, 1982 കാലത്ത് സംസ്ഥാന സെക്രട്ടറി, 1986 മുതല്‍ പോളിറ്റ് ബ്യൂറോ അംഗം. മുഖ്യമന്ത്രിയാവണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം മൂന്ന് തവണ തകര്‍ന്നു. 1991ല്‍ അദ്ദേഹം വിജയിച്ചപ്പോള്‍ പാര്‍ട്ടി തോറ്റു. 1996 ല്‍ പാര്‍ട്ടി ജയിച്ചു,അദ്ദേഹം തോറ്റു. 2001ല്‍ അദ്ദേഹം വീണ്ടും ജയിച്ചു. പാര്‍ട്ടി തോറ്റു.
അഴിമതിക്കെതിരായ പഞ്ചവല്‍സര പോരാട്ടം
ഇന്ന് ലഭിക്കുന്ന പ്രശസ്തിക്ക് പ്രധാന കാരണം 2001^2006 കാലത്ത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്. ഒറ്റയാള്‍ പടയാളി എന്ന ഇമേജ് നിലനിര്‍ത്തി അദ്ദേഹം അഴിമതി, സദാചാര ആരോപണങ്ങള്‍ ഉയരുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു. ഇവരില്‍ ചിലര്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നത് അച്യുതാനന്ദന്റെ ഇമേജ് വര്‍ധിപ്പിച്ചു. ഉദാഹരണത്തിന് ലൈംഗിക പീഡനകേസില്‍ ആരോപണ വിധേയനായ മുസ്ലിം ലീഗ് മന്ത്രി കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി ആക്രമിക്കുമ്പോള്‍ അദ്ദേഹം പരോക്ഷമായി ഉന്നം വെച്ചത് പ്രോസിക്യൂഷന്‍ കേസുകളില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കുന്ന നിലപാടെടുത്ത സ്വന്തം പാര്‍ട്ടിക്കാരായ സിറ്റിങ് മന്ത്രിമാരെ കൂടിയായിരുന്നു. മറ്റൊരു ലൈംഗിക പീഡന കേസില്‍ അദ്ദേഹം പാര്‍ട്ടിയിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചന നല്‍കി. കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്ലിനുമായുള്ള ഇടപാടില്‍ ആരോപണ വിധേയനായ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ പിന്തുണക്കാന്‍’ അദ്ദേഹം തയ്യാറായില്ല. 1996^2001ലെ ഇടത് ഭരണകാലത്താണ് സ്ഥാപിക്കപ്പെട്ടതെങ്കിലും കേരളത്തിലെ കൊക്ക കോള പ്ലാന്റിനെതിരായ സമരത്തിന്റെ മുന്നണിയില്‍ അച്യുതാനന്ദന്‍ പ്രവര്‍ത്തിച്ചു. (കൂടുതല്‍ വിവരങ്ങള്‍ ചെന്നെ 0109)
എതിരാളികളാല്‍ വളയപ്പെട്ട വിഭാഗീയവാദി
ഈ രാഷ്ട്രീയ പ്രചാരണങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍തന്നെ ശത്രുക്കളെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ അഹംകേന്ദ്രിത ശൈലിയെയും കടുംപിടിത്തത്തെയും വെറുക്കുന്ന നിരവധി സംസ്ഥാന നേതാക്കളും ശക്തരായ സെക്രട്ടറിയേറ്റ് അംഗങ്ങളും ചേര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാന്‍ ഗൂഡാലോചന നടത്തി. ഇതിന്റെ ഫലമായി പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് അദ്ദേഹം പുറത്തായി. ഇത് വന്‍ പ്രതിഷേധത്തിനിട വരുത്തി. അച്യുതാനന്ദന്റെ പിന്തുണക്കാര്‍ പാര്‍ട്ടി മേധാവികള്‍ക്കെതിരെ മുദ്രാവാക്യവുമായി തെരുവുകളില്‍ പ്രകടനം നടത്തി. ജനകീയ തിരിച്ചടി ഭയന്ന് അസാധാരണ നടപടിയിലൂടെ പോളിറ്റ് ബ്യൂറോ സ്ഥാനാര്‍ഥി പട്ടിക പുന:പരിശോധിക്കുകയും അച്യുതാനന്ദനെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് അയക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുണ്ടായ വന്‍ മുന്നേറ്റമാണ് അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചത്.
നമ്മുടെ മാധ്യമ പ്രവര്‍ത്തക വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗീയത ശക്തമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് സംസ്ഥാന പൊലീസിനെ ഉപയോഗിക്കുമെന്ന് ഭയന്ന് മുഖ്യമന്ത്രിക്ക് അഭ്യന്തര വകുപ്പ് നല്‍കാന്‍ പാര്‍ട്ടി വിസമ്മതിച്ചു. മറ്റൊരു സുപ്രധാന ആയുധമായ വിജിലന്‍സ് വകുപ്പും അദ്ദേഹത്തിന് കൈയൊഴിയേണ്ടി വന്നു. പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന വിഭാഗീയതയെ കുറിച്ചും പരസ്പര വിശ്വാസമില്ലായ്മയെയും കുറിച്ചുള്ള സ്റ്റോറികള്‍ പ്രാദേശിക പത്രങ്ങളില്‍ സമൃദ്ധമാണ്. എതിര്‍പക്ഷത്തുള്ള സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടങ്ങുന്ന കാബിനറ്റില്‍ അച്യുതാനന്ദന്‍ വിഭാഗം ന്യനൂപക്ഷമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍നിലപാടുകളുടെ കുടുക്കിലായ കടുംപിടിത്തക്കാരന്‍
എല്ലാ വിധ പരിഷ്കരണങ്ങളെയും വികസനത്തെയും എതിര്‍ക്കുന്നതില്‍ പ്രശസ്തനാണ് അച്യുതാനന്ദന്‍. കമ്യൂണിസ്റ്റ് കടുംപിടിത്തക്കാരന്‍, 1964ലെ പാര്‍ട്ടി പരിപാടിയിലെ കടുത്ത സാമാജ്യത്വ വിരുദ്ധത, കുത്തക വിരുദ്ധത, ഫ്യൂഡല്‍ വിരുദ്ധത എന്നിവയില്‍ അധിഷ്ഠിതമായ പ്രത്യശാസ്ത്ര ജുറാസിക് കാലത്തിന്റെ പ്രതിനിധി എന്നിങ്ങനെയാണ് അദ്ദേഹത്തെ എതിരാളികള്‍ വിശേഷിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവായ സമയത്തെ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളുമാണ് ഈ പറച്ചിലിന് പിറകില്‍. ഉദാഹരണത്തിന് ,2002ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ എഡി.ബി സഹായത്തോടെ കൊണ്ടു വന്ന സര്‍ക്കാറിന്റെ ആധുനികവല്‍കരണ പദ്ധതിയെഎതിര്‍ക്കുന്നതിന്റെ ഭാഗമായി, വരുന്ന ഇടത് സര്‍ക്കാര്‍ എഡിബിക്കുള്ള വായ്പാ തുക തിരിച്ചടക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കാന്‍ വരെ അച്യുതാനന്ദന്‍ തയ്യാറായി. .33000 തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ദുബൈ ഇന്റര്‍നെറ്റ് സിറ്റിയുടെ 3.5 കോടി ഡോളറിന്റെ സോഫ്റ്റ് വെയര്‍ പശ്ചാത്തല സൌകര്യ പദ്ധതിയായ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കരാറില്‍ ഒപ്പിടുന്നത് അച്യുതാനന്ദന്‍ ശക്തമായി എതിര്‍ത്തു. കമ്പനിക്ക് കൂടുതല്‍ നേട്ടമുണ്ടാവുന്ന വിധത്തിലായിരുന്നു കരാറിലെ ഭൂമി, കെട്ടിട കൈമാറ്റ വ്യവസ്ഥകളെന്നായിരുന്നു അച്യുതാനന്ദന്റെ എതിര്‍പ്പ്്.
പരിമിത ഇംഗ്ലീഷ്, ആതിഥേയനാവാന്‍ മടി
അത്യാവശ്യം സംസാരിക്കാനും മനസ്സിലാക്കാനും കഴിയുമെങ്കിലും അച്യുതാനന്ദന്റെ ഇംഗ്ലീഷ് പരിജ്ഞാനം വളരെ പരിമിതമാണ്. വിദേശികളോട് നീണ്ട സംസാരത്തിലോ ചെറുകിട സംഭാഷണങ്ങളിലോ ഏര്‍പ്പെടാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. യു.എസ് നയതന്ത്രഞ്ജരെ കാണുന്നതില്‍ അദ്ദേഹം നേരത്തെ മടി കാണിച്ചിരുന്നു. 1994ല്‍ ഒരു കോണ്‍സല്‍ ജനറലിനെ സ്വീകരിക്കാമെന്ന് സമ്മതിച്ചെങ്കിലും ക്ഷമാപണം പോലുമില്ലാതെ പെട്ടെന്ന് പരിപാടി റദ്ദാക്കി.അദ്ദേഹം റഷ്യ, ചൈന, മംഗോളിയ, യു.കെ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
വ്യക്തിയും കുടുംബവും
83ാം വയസ്സിലും അച്യുതാനന്ദന്‍ നല്ല ആരോഗ്യവാനാണ്. നിത്യവും യോഗ ചെയ്യുകയും ഭക്ഷണ നിയന്ത്രണത്തില്‍ ഏറെ ശ്രദ്ധിക്കുയും ചെയ്യുന്നു. ദിവസം മുഴുവന്‍ തിരക്കു പിടിച്ച ജോലികളിലാണെങ്കിലും അദ്ദേഹം കാലത്ത് അഞ്ച് മണിക്ക് എഴുന്നേല്‍ക്കുകയും പാതിരാത്രി ഉറങ്ങാന്‍ പോവുകയും ചെയ്യുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്ന് ഹെഡ്നഴ്സായി വിരമിച്ച വസുമതിയാണ് ഭാര്യ. മകന്‍ വി.എ അരുണ്‍കുമാര്‍ ഐ.എച്ച്.ആര്‍ഡി ജോ. ഡയരക്ടറാണ്. മകള്‍ വി. വി ആഷ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ ശാസ്ത്രജ്ഞയാണ്.
നയയാഥാസ്ഥികന്‍
ഭരണപരമായ പരിചയമില്ലായ്മ കാരണം അച്യുതാനന്ദന്‍ സാമ്പത്തിക യാഥാര്‍ഥ്യത്തിലും രാഷ്ട്രീയ പ്രയോഗിക വാദത്തിലും നിന്ന് ഏറെ അകലെയാണ്. സ്വന്തം പാര്‍ട്ടിക്കാരനായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയാക്കെ ചെയ്തതു പോലെ സ്വന്തം ഈ വയോവൃദ്ധന്‍ സ്വന്തം പുള്ളി മാറ്റേണ്ട കാലം കടന്നിരിക്കുന്നു. ചില വിഷയങ്ങളിലെങ്കിലും, ഉദാഹരണത്തിന് അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ള കൊക്ക കോള കമ്പനി വിഷയത്തിലൊക്കെ പഴയ തീവ്രനിലപാട് മാറ്റുക വിഷമകരമായിരിക്കും. എന്നാല്‍, തിരുവനന്തപുരേം ടെക്നോപാര്‍ക്കിലെ യു.എസ് ടെക്നോളജി റിസോഴ്സസ് പോലുള്ള വിവാദ രഹിത വിദേശ നിക്ഷേപകേരാട് സൌഹൃദപരമായി പെരുമാറാന്‍ അദ്ദേഹത്തിന് സാധിക്കും. ബിസിനിസ് മേഖലയില്‍ യാതൊരുണര്‍വുമില്ലാത്ത കാലമാണ് അദ്ദേഹത്തിന്റെ ഭരണകാലം. പാര്‍ട്ടിക്കുള്ളിലും കാബിനറ്റിലും തുടരുന്ന തമ്മിലടിയും തീരുമാനങ്ങളുടെ വേഗത കുറക്കുന്നു. നിക്ഷേപത്തിലും പശ്ചാത്തല സൌകാര്യ വികസനത്തിലും നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന കേരളത്തിന്റ സാമ്പത്തിക അഭിവൃദ്ധി അടുത്ത കാലയളവിലൊന്നും തിളക്കം കൈവരിക്കുമെന്ന് കരുതാനാവില്ല.
