uday-kiran.jpg

കീഴ്ജാതി, പെണ്ണ്, പിന്നെ കവിതയുമോ? അരിയണം ആ വിരലുകള്‍

 

 

മീന കന്ദസാമി എഴുതിയതെന്താണ്? വായിക്കപ്പെട്ടതെന്താണ്?
ഉദയ് കിരണ്‍ നടത്തുന്ന അന്വേഷണം

 

 

മീനാ കന്ദസാമിയാണല്ലോ കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. സുഗതകുമാരി ടീച്ചറുടെ കെറുവും, ഒക്ടോബര്‍ രണ്ടിനും, ജനുവരി മുപ്പതിനും ഇടയ്ക്ക് ഗാന്ധിഭക്തി പ്രകടിപ്പിക്കാന്‍ ഒരവസരം വീണുകിട്ടിയതിലെ ഗാന്ധിശിഷ്യരുടെ നിര്‍വൃതിപ്രകടനങ്ങളും കഴിഞ്ഞ് ഒരു ശ്വാസദൂരം തികയും മുന്നേ ഇതാ കൊലവിളിയുമെത്തിക്കഴിഞ്ഞു. ‘വിസര്‍ജ്ജ്യം വര്‍ഷിക്കുന്ന തൂലിക’ എന്ന പേരില്‍ എഴുതപ്പെട്ട ആ ജന്മഭൂമി ലേഖനത്തില്‍ തലക്കെട്ടില്‍ സൂചിപ്പിക്കപ്പെട്ട വസ്തുവും പിന്നെ വിഷവും മാത്രമേയുള്ളൂ. ‘ആ തൂലിക ചവിട്ടിയരയ്ക്കാം. ആ വിരലുകളും’ എന്നു പറഞ്ഞാണ്‌ അത് അവസാനിപ്പിക്കുന്നത്. തൂലികയും വിരലുകളും ഒരു എഴുത്തുകാരിയുടെ സ്വത്വം തന്നെയായതിനാല്‍ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്‍റെ മുഖപത്രത്തിലൂടെ നടത്തപ്പെട്ട നഗ്നമായ വധഭീഷണി തന്നെയാണിത്- മീന കന്ദസാമിയുടെ കവിതയെച്ചൊല്ലിയുള്ള കോലാഹലങ്ങളും അവരുടെ തൂലികയും വിരലുകളും ചവിട്ടിയരക്കാമെന്ന ആഹ്വാനവും എന്താണ് പറഞ്ഞുവെക്കുന്നത്? പറയാതെ വിടുന്നത്?- ഉദയ് കിരണ്‍ നടത്തുന്ന അന്വേഷണം

 

 

 

 
മീനാ കന്ദസാമിയാണല്ലോ കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. സുഗതകുമാരി ടീച്ചറുടെ കെറുവും, ഒക്ടോബര്‍ രണ്ടിനും, ജനുവരി മുപ്പതിനും ഇടയ്ക്ക് ഗാന്ധിഭക്തി പ്രകടിപ്പിക്കാന്‍ ഒരവസരം വീണുകിട്ടിയതിലെ ഗാന്ധിശിഷ്യരുടെ നിര്‍വൃതിപ്രകടനങ്ങളും കഴിഞ്ഞ് ഒരു ശ്വാസദൂരം തികയും മുന്നേ ഇതാ കൊലവിളിയുമെത്തിക്കഴിഞ്ഞു.

മൈക്ക് കെട്ടി ഇത്രകാലവും നാടെങ്ങും നിര്‍ബാധം നടത്തിവന്നിരുന്ന ഭീഷണിപ്രസംഗങ്ങള്‍ക്ക് കോടതിയിലേക്ക് വിളിക്കപ്പെടാവുന്ന തരം നിലവാരം ഹൈറേഞ്ചിലൊരാള്‍ തന്‍റെ ചരിത്രനിയോഗത്തിലൂടെ നേടിക്കൊടുത്തതിനു ശേഷമാണ്‌ ഒരു ലേഖനത്തിലൂടെ ഒരു പെണ്‍കവിയുടെ വിരലുകള്‍ അരിഞ്ഞു മാറ്റാനുള്ള ആ ആഹ്വാനമുണ്ടാകുന്നത്. വിസര്‍ജ്ജ്യം വര്‍ഷിക്കുന്ന തൂലിക’ എന്ന പേരില്‍ എഴുതപ്പെട്ട ആ ജന്മഭൂമി ലേഖനത്തില്‍ തലക്കെട്ടില്‍ സൂചിപ്പിക്കപ്പെട്ട വസ്തുവും പിന്നെ വിഷവും മാത്രമേയുള്ളൂ. ‘ആ തൂലിക ചവിട്ടിയരയ്ക്കാം. ആ വിരലുകളും’ എന്നു പറഞ്ഞാണ്‌ അത് അവസാനിപ്പിക്കുന്നത്. തൂലികയും വിരലുകളും ഒരു എഴുത്തുകാരിയുടെ സ്വത്വം തന്നെയായതിനാല്‍ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്‍റെ മുഖപത്രത്തിലൂടെ നടത്തപ്പെട്ട നഗ്നമായ വധഭീഷണി തന്നെയാണിത്.

 

 

ഗാന്ധിജിയുടെ വടി വടിവാളാക്കുന്ന വിധം

“ഗാന്ധിജിയെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ദേശസ്നേഹമുള്ള ഓരോ ഇന്ത്യക്കാരന്‍റെയും മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന വരികള്‍” എഴുതിയെന്ന പേരില്‍ ആര്‍.എസ്.എസ് ദര്‍ശനത്തില്‍ അധിഷ്ഠിതമായ ഒരു പ്രസിദ്ധീകരണത്തില്‍ വിരലരിഞ്ഞുമാറ്റാന്‍ ആഹ്വാനം ഉണ്ടാകുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ നില്‍ക്കേണ്ടി വരുന്നതിനെയും ‘ദുര്യോഗം’ എന്ന് തന്നെയാവും വിശേഷിപ്പിക്കേണ്ടി വരിക. വാക്കുകള്‍ അര്‍ത്ഥവിവക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്ന ഊടുവഴികളാണവ.

ഗാന്ധിഭക്തരും ഗാന്ധിഘാതകരും ഒരേ പ്രതലത്തില്‍ ഒന്നിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്ന ആഴമുള്ള ഒരു യുക്തി മീന തന്നെ തന്‍റെ എഴുത്തിന്‍റെ തീവ്രമായ ആധാരങ്ങളിലൊന്നായി ഉപയോഗിച്ചു വരുന്നതാണ്‌. തന്‍റെ കവിതകളിലും എഴുത്തുകളിലും മീന സ്വീകരിക്കുന്ന ആശയങ്ങളുടെയും,സാമൂഹ്യവൈകാരിക നിലപാടുകളുടെയും, ബിംബനിര്‍മ്മിതികളുടെയും, ഭാഷാപ്രയോഗശീലത്തിന്‍റെയും ഒരു തിരിച്ചിട്ട അംഗീകാരമാണ്‌ (Reverse recognition) പ്രതിരോധത്തിനെന്ന പേരില്‍ ആക്രമണത്തിനായി ഏര്‍പ്പെടുന്ന ഈ പടക്കൂട്ടുകെട്ട്. ഗാന്ധിജിയുടെ വടി സംഘപരിപരിവാറിന്‌ മീനയെ ആക്രമിക്കാന്‍ ഒരു വടിവാളായി പ്രയോജനപ്പെടുകയാണ്‌..

മീനയുടെ ലേഖനങ്ങളില്‍ ജാതിയും, വിവേചനങ്ങളും, ഹിന്ദുത്വകാര്യപരിപാടികളും വിഷയമാകുന്നതും കവിതകളില്‍ സവര്‍ണ്ണഹിന്ദുത്വബിംബങ്ങള്‍ വിമര്‍ശനപരമായി സമീപിക്കപ്പെടുന്നതുമാണ്‌ സംഘപരിവാറിന്‍റെ യഥാര്‍ത്ഥകോപം. പിന്നെന്തിനു ഗാന്ധിയുടെ പേരില്‍ പോരിനു വരുന്നു? തങ്ങളുടെ ചില്ലിട്ട ഭിത്തിയലമാരയിലേക്ക് എടുത്തുവെക്കാന്‍ കണ്ണുവെച്ചിരിക്കുന്ന കൊച്ചുപ്രതിമകളില്‍ ഗാന്ധിയും, അംബേദ്കറും വരെയുണ്ട്. എ.പി.ജെ അബ്ദുല്‍കലാമിനുതാഴെയായി അവര്‍ക്കു വേണ്ടി സ്ഥലവും ഒഴിച്ചിട്ടിട്ടുണ്ട്. എന്തുചെയ്താലും രണ്ടില്‍ കുറയരുത് പ്രയോജനം!

 

 
അതൊരു കവിതയായിരുന്നു

എഴുത്തിനെച്ചൊല്ലിയുണ്ടാകുന്ന മിക്ക വിവാദങ്ങളുടെയും ഒരു സവിശേഷത വിവാദത്തിന്‍റെ സ്രോതബിന്ദുവായ കൃതി പിന്‍നിരയിലേക്ക് തള്ളിമാറ്റപ്പെടുന്നു എന്നതാണ്‌. കസാന്‍ദ്സാക്കീസോ, സല്‍മാന്‍ റഷ്ദിയോ വായിച്ചിട്ടല്ല അവരുടെ കൃതികള്‍ക്കെതിരെ തെരുവില്‍ പ്രകടനത്തിനിറങ്ങിയവര്‍ അങ്ങനെ ചെയ്തത്‍. എന്നാല്‍ മീനാ കന്ദസാമിയുടെ കാര്യത്തില്‍ സ്ഥിതി കുറച്ചു വ്യത്യസ്തമാണെന്നു തോന്നാം.

രാഷ്ട്രപിതാവിനെ “കൊടിയ വഞ്ചകാ ” എന്ന് വിളിച്ചുവെന്നും “നിങ്ങളെ ഞങ്ങള്‍ വെറുക്കുന്നു” വെന്ന് പറഞ്ഞുവെന്നുമൊക്കെ ഇന്നു എല്ലാവര്‍ക്കുമറിയാം. അതാണ്‌ എല്ലാവര്‍ക്കുമറിയുന്നതും. അവര്‍ എവിടെയോ ഒരു പത്രസമ്മേളനം നടത്തി അങ്ങനെപറഞ്ഞുവെന്ന മട്ടിലായിരുന്നു സുഗതകുമാരിയുടെ ബഹിഷ്കരണത്തിനു ശേഷം പല കോണ്‍ഗ്രസ് നേതാക്കളുടെയും പ്രതികരണം. ഇത് ഒരു കവിതയിലെ വരികളാണെന്നും ആ കവിത തന്നെ 84 കവിതകളടങ്ങിയ ഒരു സമാഹാരത്തിലെ ഒരു കവിത മാത്രമാണെന്നുമുള്ള വസ്തുതയാണ്‌ ഓര്‍മ്മിക്കപ്പെടാത്തതോ തമസ്കരിക്കപ്പെടുന്നതോ ആയ കാര്യം.

സാധാരണഗതിയില്‍ ഇത്തരം വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുക സാഹിത്യവും കലയുമായി ബന്ധമില്ലാത്ത ഏതെങ്കിലും മതമൌലികവാദഗ്രൂപ്പോ, രാഷ്ട്രീയക്കാരോ ഒക്കെയാവും. ആറ് വര്‍ഷങ്ങള്‍ക്കുമുമ്പ്, 2006 ല്‍ ഭാരതത്തിന്‍റെ പ്രിയകവി, നമ്മുടെ കമലാദാസ് “അര നൂറ്റാണ്ടോളം പ്രായക്കൂടുതല്‍ ഉള്ള ഞാന്‍ ,അവളുടെ കാവ്യദര്‍ശനത്തിന്‍റെ മേധാവിത്വം അംഗീകരിക്കുകയും, ദിനം തോറും, മാസം തോറും, വര്‍ഷം തോറും ഒരു യഥാര്‍ത്ഥകവി പാനം ചെയ്യേണ്ടുന്ന ആനന്ദത്തിന്‍റെയും കണ്ണുനീരിന്‍റെയും മാന്ത്രിക മിശ്രിതം അവള്‍ക്ക് നേടിയെടുക്കാനാവട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു” എന്ന് തന്‍റെ കാവ്യഹൃദയം പിഴിഞ്ഞെഴുതിയ ആമുഖത്തോടെ പുറത്തിറങ്ങിയ ഒരു പുസ്തകത്തിന്‌ ഇത്തരമൊരു വിവാദത്തിനു തിരികൊളുത്താന്‍ ഇതു വരെയും കഴിഞ്ഞിരുന്നില്ല.

അതിന്‌ ദിവസം മൂന്നുനേരം ലോകസാഹിത്യം സ്വന്തം ഭാഷയിലിട്ട് പുഴുങ്ങിത്തിന്നുന്ന മലയാളികളുടെ ആ വിശ്വവിഖ്യാതമായ മൊഴിയിലേക്ക് ഭാഷാന്തരണം ചെയ്യപ്പെടേണ്ടിവന്നു. ഏതെങ്കിലും ഒരു മതപുരോഹിതനോ, ചെറുരാഷ്ട്രീയ ഗ്രൂപ്പിനോ, രണ്ടുപടി മേലേക്ക് ഒറ്റയടിക്ക് കയറാന്‍ ആഗ്രഹിക്കുന്ന ചെറുകിടനേതാവിനോ അവരുടെ തൊഴിലിന്‍റെ ഭാഗമായി ചെയ്യാമായിരുന്ന കാര്യം ചെയ്യാന്‍ എഴുത്തിലെയും പ്രവൃത്തിയിലെയും മാനവികതയുടെ പേരില്‍ നാം സ്നേഹിക്കുന്ന പ്രിയ കവിയും വേണ്ടിവന്നു. അതാണ്‌ മലയാളി. അതാണ്‌ മലയാളിത്തം.

അതുകൊണ്ട് നമുക്ക് ആ കവിതയിലേക്ക് മടങ്ങിപ്പോയേ മതിയാവൂ. കവിത മരത്തിലോ പൊടിക്കുന്നത്, മണ്ണിലോ കായ്ക്കുന്നത് എന്നറിയാത്ത ‘വെട്ടുവഴി’ ലേഖകരെ വഴിയില്‍ തള്ളി നമുക്ക് ആ പുസ്തകം കയ്യിലെടുത്തേ മതിയാവൂ.

സുഗതകുമാരി ടീച്ചറുടെ മുന്നിലിരുന്ന്, സ്നേഹബഹുമാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്, മീനാ കന്ദസാമിയുടെ ‘മോഹന്‍ദാസ് കരംചന്ദ്’ എന്ന കവിത വായിച്ചേ മതിയാവൂ.

കവിതയെ സ്പര്‍ശിക്കുന്നതിനു മുമ്പ് രേഖപ്പെടുത്തേണ്ട രണ്ടു മൂന്നു കാര്യങ്ങളുണ്ട്. ഒന്ന് : ഈ കവിതയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള വിലയിരുത്തലില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. രണ്ട്: മീനാ കന്ദസാമിയുടെ കവിതകളുടെ ആധാരമായ ആശയവൈകാരിക തലങ്ങളോടുള്ള നിലപാട് സ്വകാര്യമായി നിലനിര്‍ത്തുന്നു മൂന്ന്: രാഷ്ട്രീയത്തെ ഒരു സാഹിത്യകൃതിക്കുള്ളിലെ രാഷ്ട്രീയത്തെ പരിശോധിക്കുന്നതിന്‍റെ പരിധിയില്‍ നിന്നുകൊണ്ടു മാത്രം സമീപിക്കുന്നു.

കവിതയുടെ ശീര്‍ഷകത്തിനു ശേഷം കൊടുത്തിരിക്കുന്നത് സില്‍വിയാ പ്ലാത്തിന്‍റെ ‘ഡാഡി’ വായിച്ചതിനു ശേഷം എഴുതിയത്’ എന്ന കവിയുടെ മുഖവുരയാണ്‌. ഒരു സാധാരണ വായനക്കാരന്‍ കടന്നുവെച്ചു പോയേക്കാം ഇതിനെ. ‘ഡാഡി’ വായിച്ചിട്ടേ മീനയുടെ കവിതയിലേക്ക് കടക്കാവൂ എന്നല്ല. എന്നാല്‍ ഇപ്പോള്‍ ഗാന്ധിജിയെ ഭര്‍ത്സിച്ചതിന്‍റെ പേരില്‍ കൈവെട്ടാന്‍ ആളുകള്‍ ഓങ്ങി നില്‍ക്കുമ്പോള്‍ അമേരിക്കന്‍ കവി സില്‍വിയാ പ്ലാത്തിന്‍റെ കവിത വായിക്കുകയോ വായിച്ചത് ഓര്‍മിച്ചെടുക്കുകയോ ചെയ്യേണ്ടതുണ്ട്.

 

സില്‍വിയാ പ്ലാത്ത്

 

‘ഡാഡി’ – സില്‍വിയാ പ്ലാത്ത്
സ്വന്തം ജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നും വിശദാംശങ്ങളില്‍ നിന്നും കവി വളര്‍ത്തിയെടുക്കുന്ന ഒരു ഭ്രമകല്‍പനയാണ്‌ ഈ കവിത. തന്‍റെ പത്താമത്തെ വയസ്സില്‍ മരിച്ചുപോയ അച്ഛനെ-ഡാഡി-യെയാണ്‌ മുപ്പതാമത്തെ വയസ്സില്‍ കവി അഭിസംബോധന ചെയ്യുന്നത്. അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ശുദ്ധജര്‍മ്മന്‍ വംശജനായ ഡാഡി ഒരു നാസി ആയിരുന്നിരിക്കാമെന്നുള്ള ഫാന്‍റസി. അമ്മയുടേത് ജൂതപാരമ്പര്യമാണ്‌. അമ്മ വഴി ജൂതവ്യക്തിത്വം പകര്‍ന്നു കിട്ടിയ കവി ഇരയായി സ്വയം കണ്ടെത്തുന്നിടത്ത് നിന്നാരംഭിക്കുന്ന വൈരുദ്ധ്യത്തിന്‍റെ ആവിഷ്കാരമാണ്‌ ‘ഡാഡി ‘ എന്ന കവിത.

‘എലക്ട്രാ കോംപ്ലക്സ്’- പിതാവിനോടുള്ള പ്രണയം- എന്ന ഫ്രോയിഡിയന്‍ സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ കവിത വിലയിരുത്തപ്പെടുന്നുണ്ട്. വ്യഖ്യാനം എന്നതിലുപരി സില്‍വിയാ പ്ലാത്ത് തന്നെ തന്‍റെ കവിതയെ പരിചയപ്പെടുത്തുന്നത് അങ്ങനെ പറഞ്ഞുകൊണ്ടാണ്‌.(പിതാവിന്‍റെ ശവകുടീരം കണ്ടുവന്നതിനു ശേഷം എഴുതിയ കവിതയുടെ പേര്‌ ‘Electra on Azalea Path’ എന്നാണ്‌)

കവിതയുടെ തുടക്കത്തില്‍ അച്ഛനെ അവതരിപ്പിക്കാനുപയോഗിക്കുന്ന ബിംബം ഒരു ‘കറുത്ത ഷൂ’ വിന്‍റേതാണ്‌. (കറുപ്പും ഷൂവും നാസി പീഢനത്തിന്‍റെ പ്രതീകങ്ങളാണ്‌.) “മുപ്പത് വര്‍ഷം ആ ഷൂവിനുള്ളിലാണ്‌ ഞാന്‍ വായും ചൂടും കിട്ടാതെ ജീവിച്ചത്‌ . എനിക്ക് നിങ്ങളെ കൊല്ലണമായിരുന്നു, പക്ഷേ അതിനു മുമ്പേ നിങ്ങള്‍ മരിച്ചു പോയി” കുട്ടിയായിരുന്ന പത്തുവര്‍ഷം മാത്രം ഒരുമിച്ച് കഴിഞ്ഞ അച്ഛന്‍റെ ‘ഉള്ളില്‍’ ആണ്‌ മുപ്പത് വര്‍ഷവും ജീവിച്ചത് എന്ന് പറയുന്നതിലെ തീവ്രസ്നേഹവും ,അങ്ങനെ തന്നെ ഉള്ളില്‍ ജീവിപ്പിച്ച ‘അച്ഛന്‍’ വായുവും വെളിച്ചവും കടക്കാത്ത ഒരു കറുത്ത ഷൂ ആണെന്നു പറയുന്നതിലെ തീവ്രമായ വെറുപ്പും പരസ്പരം ഉള്‍ചേര്‍ന്നും പോരടിച്ചും നില്‍ക്കുന്ന തരം ബിംബങ്ങളിലൂടെയാണ്‌ പ്ലാത്തിന്‍റെ കവിത വികസിക്കുന്നത്.

“ഒരേ പേരില്‍ പല ജര്‍മ്മന്‍നഗരങ്ങള്‍ ഉള്ളതിനാല്‍ ഏതു നഗരത്തിലാണ്‌ നിങ്ങളുടെ വേരുകള്‍ എന്നു കണ്ടെത്താനായില്ല. ജര്‍മ്മന്‍ ഭാഷ എന്‍റെ നാവിനു വഴങ്ങിയില്ല. മുള്ളുവേലിയില്‍ കൊണ്ടാലെന്ന പോലെ എന്‍റെ നാവ് കീറിപ്പോയി. ഓരോ ജര്‍മ്മന്‍കാരനിലും ഞാന്‍ നിങ്ങളെ കണ്ടു. അശ്ലീലമാണാ ഭാഷ എന്നെനിക്കു തോന്നി.” ഓഷ് വിച്ച് പോലെയുള്ള കോണ്‍സെന്‍റ്രേഷന്‍ ക്യാമ്പുകളിലേക്ക് ട്രെയിനുകളില്‍ കൊണ്ടു പോകുന്ന ജൂതരില്‍ ഒരാളായി കവി തന്നെത്തന്നെ തിരിച്ചറിയുന്നു. “I began to talk like a Jew. I think I may well be a Jew”.

ചെകുത്താന്‍റെയും, രക്തരക്ഷസ്സിന്‍റെയും വേഷങ്ങളില്‍ വരുന്നുണ്ട് ഡാഡി പിന്നീട്. “എന്‍റെ പത്താമത്തെ വയസ്സിലാണ്‌ നിങ്ങള്‍ മരിച്ചത് . ഇരുപതാമത്തെ വയസ്സില്‍ ഞാന്‍ സ്വയം മരിക്കാന്‍ ശ്രമിച്ചു നോക്കി, നിങ്ങളുടെയടുത്തെത്താന്‍. ബാക്കിയുള്ളത് എല്ലാണെങ്കില്‍ അതെങ്കിലും കിട്ടാന്‍. പക്ഷെ അവര്‍ എന്നെ പിടിച്ചു വലിച്ചു കളഞ്ഞു. പിന്നെ എനിക്ക് മനസ്സിലായി എന്താണ്‌ ചെയ്യേണ്ടതെന്ന്. നിങ്ങളുടെ മാതൃകയിലുള്ള, നിങ്ങളുടെ അതേ നാസിമുഖമുള്ള ഒരുത്തനെ കല്യാണം കഴിച്ചു. ഇപ്പോള്‍ എനിക്ക് ഒരുത്തനെ കൊന്നാല്‍ അതു വഴി രണ്ടാളെ കൊല്ലാം. നിങ്ങള്‍ തന്നെയാണെന്നു പറഞ്ഞ ആ രക്തരക്ഷസ്സ് ഏഴു വര്‍ഷമാണ്‌ എന്‍റെ ചോരയൂറ്റിക്കുടിച്ചത് ”

പ്ലാത്തിന്‍റെ കവിതയുടെ അവസാനശ്ലോകം കൈവരിക്കുന്ന ഉച്ചസ്ഥായിക്ക് സമാനമായ മറ്റധികം കവിതാസന്ദര്‍ഭങ്ങളില്ല. തന്‍റെ മനസ്സില്‍ നാസിയായും, ചെകുത്താനായും, രക്തരക്ഷസ്സായും അച്ഛനെ സങ്കല്‍പ്പിച്ച് കലഹിച്ചതിനു ശേഷം ആ നാട്യങ്ങളൊക്കെ ഉപേക്ഷിച്ച് ഒടുവില്‍, ഒരു കവിയുടെ ഏക ആയുധമായ വാക്ക് കൊണ്ട് പൊടുന്നനെ നടത്തുന്ന പ്രഹരമാണത്. “Daddy, daddy, you bastard, I’m through”. 80 വരികളുള്ള ഈ കവിതയില്‍ ഇതിനു മുമ്പ് സ്വരത്തിലും സ്വനത്തിലും സ്നേഹം കിനിയുന്ന ഡാഡി എന്ന വാക്ക് നാലു തവണ മാത്രമേ പ്രയോഗിച്ചിട്ടുള്ളു. അവസാനത്തെ ഒറ്റ വരിയില്‍ മാത്രം ആ വാക്ക് രണ്ട് തവണ അടുത്തടുത്ത് പ്രയോഗിക്കുന്നതു മൂലം കൈവരുന്ന പ്രതീതി ഇരുകൈകളും കൊണ്ട് നെഞ്ചില്‍ ആഞ്ഞാഞ്ഞ് പ്രഹരിക്കുന്നതിന്‍റേതാണ്‌..

ഈ കവിത ഒരു റോക്ക് കച്ചേരിയായിരുന്നെങ്കില്‍ ഗിറ്റാറുകള്‍ തറയിലടിച്ചു പൊട്ടിക്കുന്ന ഉന്മത്തനിമിഷമാണിത്. ഇതാണ്‌ മീനാ കന്ദസാമിയെ ഗാന്ധിജിയെക്കുറിച്ച് ഒരു കവിതയെഴുതാന്‍ പ്രേരിപ്പിച്ച വിശ്രുത കവിയുടെ കവിത. ഇനി മീനയുടെ കവിതയിലേക്ക്.

 

മീനാ കന്ദസാമി

 

മീനയുടെ കവിത
സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ദളിതരുള്‍പ്പെടെ സമൂഹത്തിന്‍റെ പുറമ്പോക്കുകളില്‍ കഴിയുന്ന ജനവിഭാഗങ്ങളുടെയും, സ്ത്രീകളുടെയും അവസ്ഥ അതു പോലെയോ അതിനേക്കാളും ദുരിതപൂര്‍ണ്ണമായോ തുടരുന്നുവെന്ന ബോധ്യവുമായി ഒരു കവി, പെണ്ണായ ഒരു കവി, സില്‍വിയാ പ്ലാത്തിന്‍റെ കവിതയുടെ സ്പര്‍ശഗന്ധവൃത്തത്തില്‍ നിന്ന്കൊണ്ട് കാവ്യബിംബ നിര്‍മ്മിതിയുടെ വഴിയിലൂടെ ഒന്ന് തിരിച്ച് കണ്ണ്പായിച്ചാല്‍ കാണുന്ന പിതൃരൂപത്തിന്‌ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നല്ലാതെ മറ്റെന്താണ്‌ പേര്? (ഈ വാക്യം എഴുതി തല്‍ക്കാലം നിര്‍ത്തി ഞാന്‍ ആമീര്‍ഖാന്‍ അവതരിപ്പിക്കുന്ന ‘സത്യമേവ ജയതേ’ എന്ന പരിപാടി കാണാന്‍ പോയി. രണ്ടു മണിക്കൂര്‍ പരിപാടി കണ്ടു വന്നിട്ട് ഒരക്ഷരം പോലും എഴുതാന്‍ കഴിയാതെ ഇരുന്നു പോയി. അല്‍ഭുതകരമായ ഒരു ആകസ്മികത പോലെ, ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെയും, അയിത്തത്തെയും,തോട്ടിപ്പണിയെയും ഒക്കെക്കുറിച്ചായിരുന്നു ആ പരിപാടി. ജൂലൈ 8 ഞായര്‍,സത്യമേവ ജയതെ, സ്റ്റാര്‍ വേള്‍ഡ്)

ആമീര്‍ഖാന്‍ അവതരിപ്പിക്കുന്നത് യാഥാര്‍ത്ഥ്യത്തിന്‍റെ ചെറിയ ഒരു പരിശ്ചേദമാണ്‌. വളരെ കൊട്ടിഘോഷിക്കപ്പെടുന്ന സംവരണം മൂലം ഏറ്റവും അധ:സ്ഥിതരായ വിഭാഗങ്ങള്‍ക്ക് ഔദ്യോഗികജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞു എന്നതിന്‍റെ ഒരര്‍ത്ഥം ആ വിവിധ മണ്ഡലങ്ങളിലെല്ലാം അയിത്തവും പുതിയ രൂപത്തില്‍ പ്രവേശിച്ചു എന്നാണ്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥമേഖലയായാലും, വിദ്യാഭ്യാസമേഖലയായാലും, പോലീസായാലും, ജുഡീഷ്യറിയായലും ഇതില്‍ വ്യത്യാസമൊന്നുമില്ല. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുണ്ടായ പുത്തന്‍ ഉണര്‍വ്വ് ഉള്‍ക്കൊണ്ടുകൊണ്ട് ദേശത്തെ സേവിക്കാന്‍ ഐ,എ.എസ് എഴുതിയെടുത്ത്, ജോലിയില്‍ പ്രവേശിച്ച് വെള്ളം കുടിക്കാന്‍ പ്രത്യേക ഗ്ലാസ് പോലും വെയ്ക്കുന്ന തരം അയിത്തം ‘ഉന്നതകുലജാതരായ’ കീഴുദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്നത് സഹിക്കാനാകാതെ 5 വര്‍ഷം കൊണ്ട് രാജിവെച്ചു പോന്ന ഒരു ബല്‍വന്ത് സിംഗിനെ ആമീര്‍ഖാന്‍റെ പരിപാടിയില്‍ പരിചയപ്പെടുത്തുന്നുണ്ട്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങള്‍ അയിത്തത്തിന്‍റെ കൂടെ കേന്ദ്രങ്ങളാണ്‌. പുറത്ത് വരാത്ത അസംഖ്യം സംഭവങ്ങള്‍ ഇവിടങ്ങളില്‍ നടക്കുന്നുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ഏറ്റവും ആധുനിക മുഖം പേറുന്നതും, ഇപ്പോഴും ഇളകിയിട്ടില്ലാത്ത ഇടതുകോട്ടയുമായ ജെ.എന്‍.യു പോലും ഒരു അപവാദമല്ല. ജെ.എന്‍.യു വില്‍ ഒരു ഗവേഷണവിദ്യാര്‍ത്ഥിയായിരിക്കെ ഹോസ്റ്റലില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന വിവേചനത്തെ കുറിച്ച് കൌശല്‍ എന്ന സംസ്കൃതം പ്രൊഫസര്‍ ഈ പരിപാടിയില്‍ പറയുന്നു. മകള്‍ ഒരു നിലയിലെത്തണമെന്ന ഒരച്ഛന്‍റെ നിശ്ചയദാര്‍ഢ്യം ഒന്നു കൊണ്ട് മാത്രം അന്യരുടെ വീടുകളില്‍ പോയി, മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന ജോലി തുടര്‍ന്നു കൊണ്ട് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും പിന്നീട് കോളേജ് വിദ്യാഭ്യാസവും ഗവേഷണവും പൂര്‍ത്തിയാക്കി ഡെല്‍ഹി സര്‍വ്വകലാശാലയില്‍ നിയമനം നേടിയതും, ഇപ്പോഴും വ്യത്യസ്ത രീതികളില്‍ വിവേചനം അനുഭവിക്കുന്നതുമായ കഥകള്‍ ഏതാനും മിനിട്ടു കൊണ്ട് അവര്‍ പറഞ്ഞു തീര്‍ത്തു. വാടകവീട് കിട്ടുന്നുണ്ടെങ്കിലും ചില ദിവസങ്ങളില്‍ കോളേജ് വിട്ടുവരുമ്പോള്‍ അമ്മ വീട്ടുടമസ്ഥന്‍റെ വീട് തുടച്ച് വൃത്തിയാക്കുന്നത് കാണാമത്രേ. സ്കൂളിലെ ഉച്ചഭക്ഷണപന്തിയില്‍ ഇരിക്കാന്‍ പറ്റാത്തത് കൊണ്ട് പട്ടിണി സ്വീകരിക്കുന്ന കുട്ടികള്‍, ഒരു പ്രത്യേകജാതിയില്‍ പെട്ടു പോയതുകൊണ്ട് മാത്രം സ്കൂളിലെ മൂത്രപ്പുരകള്‍ നിത്യവും വൃത്തിയാക്കേണ്ട ചുമതലയുള്ള അതേ സ്കൂളില്‍ പഠിക്കുന്ന 8 ഉം 9 ഉം വയസ്സായ പെണ്കുട്ടികള്‍………

ഏതോ പഴയ കാലത്തെ കഥകളല്ല, ഇന്നത്തെ ഇന്ത്യയുടെ യാഥാര്‍ത്ഥ്യമാണിത്. ഈ പറഞ്ഞ ഏതാനും കഥകളല്ല, ഇതിലും ക്രൂരമായ, ഇതിലും നീചമായ വിവേചനത്തിന്‍റെ പറയപ്പെടാത്തതും അറിയപ്പെടാത്തതുമായ എണ്ണമറ്റ സംഭവങ്ങള്‍ ഓരോ ദിവസവും ആധുനിക ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. സ്വന്തം കൈകള്‍ കൊണ്ട് അന്യന്‍റെ വിസര്‍ജ്ജ്യം കൈകാര്യം ചെയ്യുന്ന തോട്ടികളുടെ വിഭാഗത്തില്‍ ഇന്ന് 13 ലക്ഷം ആളുകളുണ്ടെന്നും, തോട്ടിപ്പണി പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള അന്തിമതീയതികള്‍ അനിശ്ചിതമായി നീട്ടിവെക്കപ്പെടുകയാണെന്നും ആക്ടിവിസ്റ്റും ആ വിഭാഗത്തില്‍ ജനിച്ചയാളുമായ വില്‍സണ്‍ പറയുന്നു.

പ്രത്യക്ഷരൂപത്തില്‍, ഈ അനുഭവങ്ങളില്‍ മിക്കവയും കേരളത്തെ സംബന്ധിച്ചിടത്തോളം ഏതാനും ദശകങ്ങള്‍ക്കു മുമ്പുള്ള ചരിത്രമാണ്‌. നിന്ദ്യവും ലജ്ജാകരവുമായ പല കാര്യങ്ങള്‍ക്കും പരിഷ്കൃതരൂപങ്ങള്‍ കണ്ടെത്തിയിട്ടുള്ളവരാണ്‌ നാം. എന്നാല്‍ നമ്മുടെ തൊട്ടയല്‍സംസ്ഥാനത്തു പോലും സ്ഥിതി അങ്ങനെയല്ല എന്ന് നാമോര്‍ക്കണം. നമ്മുടെ കൂടെ പൊതു അനുഭവത്തിന്‍റെ ഭാഗമായി അവയെ സ്വീകരിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ്‌ ചില ചരിത്രപരമായ മുറിവുകളെയും, സഞ്ചിതമായ വേദനാനുഭവങ്ങളെയും നമുക്ക് സമഭാവനയോടെ കാണാന്‍ കഴിയുക.

സ്വാതന്ത്ര്യം തങ്ങളെ വിമോചിപ്പിച്ചില്ലെന്നും, സ്വാതന്ത്ര്യ സമരം തങ്ങളെ ചതിച്ചുവെന്നും ഇന്ത്യന്‍ ദളിത് സൈക്കിയില്‍ ആഴത്തില്‍ കോറിയ മുറിപ്പാടുകളുണ്ട്. ചിലപ്പോള്‍ ഈ മുറിവുകള്‍ സംസാരിച്ചു തുടങ്ങും. അത് മറ്റുള്ളവരില്‍ പൊടുന്നനെ അസ്വസ്ഥതയുണര്‍ത്തും. (‘മറ്റുള്ളവരില്‍’ എന്നതിനു പകരം ‘നമുക്ക്’ എന്ന വാക്കായിരുന്നു ഞാന്‍ പ്രയോഗിക്കേണ്ടിയിരുന്നത്. ‘നമുക്ക്’ എന്ന വാക്കിലൂടെ ഒരു ദളിത് സൌഹൃദനാട്യം പൊളിഞ്ഞുപോകുമോ എന്ന അബോധത്തിലെ ഭയമാവാം കാരണം. ദളിതന്‌ സുഹൃത്ത് വേണ്ട. ദളിതന്‌ അഭ്യുദയകാംക്ഷിയും,സഹാനുഭൂതിയുള്ള അയല്‍ക്കാരനും, പണിക്കുറ്റം തീര്‍ന്ന അന്യവര്‍ഗപ്രണയിനിയും വേണ്ട. ദളിതന്‌ ദളിതന്‍റെ ഇടം മതി)

ദളിതനും ദളിതേതരനും
ചരിത്രത്തെ ദളിതനും ദളിതേതരനും വ്യത്യസ്തമായാണ്‌ കാണുന്നത്. അതു കൊണ്ടുതന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അവര്‍ വ്യത്യസ്തമായാണ്‌ കാണുന്നതും കണ്ടതും. സ്വാതന്ത്ര്യത്തെക്കാള്‍ ഇന്ത്യക്കാരെ ത്രസിപ്പിച്ചത് സ്വാതന്ത്ര്യസമരമാണ്‌. സകലരേയും ഉന്മേഷിപ്പിച്ചു അത്. എല്ലാ വിഭാഗങ്ങളും പങ്കെടുത്തു അതില്‍, കുറഞ്ഞപക്ഷം മനസ്സ് കൊണ്ടെങ്കിലും. ഒന്നീ വിദേശാധിപത്യം ഒഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍ എന്ന് ശുദ്ധഗതികാരായ അമ്മമാര്‍ വരെ പ്രാര്‍ത്ഥിച്ചു. അതേ സമയം നിങ്ങളോടൊപ്പം ഒരു വലിയ ഭൂരിപക്ഷവും പ്രാര്‍ത്ഥിച്ചു; നിങ്ങളുള്‍പ്പെടെയുള്ള എല്ലാ ഭീകരാധികാരപ്രയോഗകേന്ദ്രങ്ങളില്‍ നിന്നും രക്ഷിക്കണേ എന്ന്. പ്രാര്‍ത്ഥിക്കുമ്പോള്‍ തൊട്ടടുത്ത് നിന്ന് പ്രാര്‍ത്ഥിക്കുന്നയാളെ നാം കാണാതെ പോകുന്നു. പ്രാര്‍ത്ഥനയുടെ അന്തിമ ലക്ഷ്യത്തിലേക്ക് നമ്മുടെ ശ്രദ്ധ അത്ര മാത്രം കേന്ദ്രീകരിക്കപ്പെടുന്നു. ഏതാനും നൂറ്റാണ്ടുകളിലെ വിദേശാധിപത്യത്തിനെതിരെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍, നിങ്ങള്‍ക്കു വേണ്ടി അടിമവേല ചെയ്യുന്നവര്‍ അനേകം സഹസ്രാബ്ദങ്ങളിലെ നിങ്ങളുടെ ആധിപത്യത്തിനെതിരായി കൂടെ പ്രാര്‍ത്ഥിച്ചു. ഇതാണ്‌ സംഭവിച്ചത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരേ തറയില്‍ നിന്നപ്പോഴും ഇന്ത്യന്‍ ദളിതനും ദളിതേതരനും ഒരേ വാളല്ല ഊരിയത്, ഒരേ വെട്ടല്ല വെട്ടിയത്, ഒരേ കാലയളവിന്‍റെ ക്രൌര്യമല്ല ആറ്റിക്കുറുക്കിയത്. വാളുകളൊന്നും രേഖപ്പെടുത്താന്‍ തക്കവിധം ഉയര്‍ന്നില്ലെങ്കിലും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ദളിതനും ദളിതേതരും ഒരേ പോലെയായിരുന്നില്ല; അതേ പോലെ ഇന്ത്യന്‍ സ്വാതന്ത്ര്യവും. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും തമ്മിലുള്ള വ്യത്യാസമാണ്‌ ദളിതേതരന്‍റെ വൃത്തമൊപ്പിച്ച സ്വാതന്ത്ര്യസമരഗീതങ്ങള്‍ക്കും, ദളിതന്‍റെ ഞരങ്ങലുകളിലെ മുറിഞ്ഞ ആത്മപ്രകാശനത്തിനും തമ്മില്‍.

ഇതുകൊണ്ടാണ്‌, സ്വതന്ത്രഭാരത വ്യവസ്ഥ ദുരിതങ്ങള്‍ കൊണ്ടു വരുമ്പോള്‍ ദരിദ്രനായ ദളിതേതരന്‍ ആഗോളവല്‍ക്കരണത്തെയും,ദളിതന്‍ നിശ്ശബ്ദമായെങ്കിലും സ്വാതന്ത്ര്യ സമരത്തെയും കുറ്റപ്പെടുത്തുന്നത്. ദളിതേതരന്‌ സഹസ്രാബ്ദങ്ങളുടെ ഭാരമുള്ള ഒരു അടിമധമനിയുടെ പൊട്ടലായിരുന്നില്ല സ്വാതന്ത്ര്യം; മേലെ വന്നു വീണ ഒരു വേലിപ്പടര്‍പ്പ് എടുത്തുമാറ്റലായിരുന്നു. ദളിതന്‌ അത് സ്വന്തം ഹൃദയം പൊട്ടിച്ച്, പുതിയതൊന്നു മുളയ്ക്കാന്‍ കാത്തിരിക്കുന്ന ഇടവേളയിലെ കാറ്റേല്‍പ്പിക്കുന്ന വേദനയുടെ സുഖസുഷിരങ്ങളായിരുന്നു.

 

Drawing: KM Adimoolam

 

ഒച്ച വറ്റിയ നിലവിളികള്‍
ദളിത് സഞ്ചിതാവബോധത്തിലെ വേദനകളുടെയും വിങ്ങലുകളുടെയും പശ്ചാത്തലത്തില്‍ വേണം മീനയുടെ കവിത പരിശോധിക്കാന്‍. സില്‍വിയാ പ്ലാത്തിന്‍റെ കവിത പോലെ തന്നെ ഒരു പിതൃബിംബത്തിന്‍റെ അനുഷ്ഠാനപരമായ നിഗ്രഹമാണ്‌ (Ritualistic assassination) മീനയുടെ ഗാന്ധിക്കവിത. കവിതയുടെ പ്രമേയത്തോടോ, അതിന്‍റെ ഭാഷയോടോ ഇഷ്ടം വേണമെന്നില്ല അതിനെ ആക്രമിക്കാതിരിക്കാന്‍..

സാഹിത്യവിമര്‍ശനത്തിന്‍റെ പരിധിക്ക് വെളിയില്‍ നിന്നുകൊണ്ട് ആക്രമിക്കപ്പെടുന്നതിനാലാണ്‌ നാം ആ കവിത പരിശോധിക്കുന്നത്. ഇന്ത്യയിലെ ദളിതേതരര്‍ അര്‍പ്പിച്ചതിലും പതിന്മടങ്ങാണ്‌ ദളിതര്‍ ഗാന്ധിയില്‍ അര്‍പ്പിച്ച വിശ്വാസം. അതു കൊണ്ട് തന്നെ സ്വാതന്ത്ര്യം തങ്ങളെ ചതിച്ചു എന്ന തോന്നല്‍ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും വളര്‍ന്നു വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന നിരാശാബോധവും കോപവും അത്ര കണ്ട് കൂടുതലായിരിക്കും. ദളിതേതരരെ സംബന്ധിച്ചിടത്തോളം-അവരിലെ നിത്യപട്ടിണിക്കാര്‍ക്കും ജീവിതം ഒരു ഭാരമായിത്തീരുന്നവര്‍ക്കും ഉള്‍പ്പെടെ -ഗാന്ധിജി തന്‍റെ ചരിത്ര ധര്‍മ്മം നിര്‍വ്വഹിച്ച് മടങ്ങിപ്പോയ ഒരു പുണ്യാത്മാവാണ്‌. ആചാരപരമായ ആദരവ് കാട്ടുകയോ, വേണമെങ്കില്‍ അതിനെ ഒരു പൂജയിലേക്ക് വളര്‍ത്തുകയോ ആണ്‌ അവര്‍ക്ക് ചെയ്യാനുള്ളത്. മീനയുടെ കവിതയില്‍ ഗാന്ധിജിയെ ആക്ഷേപിക്കുന്നുവെന്നാണ്‌ വാദം. ഗാന്ധിജിയെ സ്വന്തമെന്നു കരുതുകയും, ഗാന്ധിജി സ്വന്തമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അനേകം കോടി മനുഷ്യജന്മങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ജനവിഭാഗത്തിന്‍റെ വൈകാരിക സാകല്യത്തെ സ്വാംശീകരിക്കുന്ന പെണ്ണായ ഒരു കവി ‘ആരാധ്യനായ’ പിതാവിനോട് കവിതയുടെ ഭാഷയില്‍ നടത്തുന്ന കലമ്പലുകളും വഴക്കിടലും മാത്രമാണാക്കവിത.

ഗാന്ധിജി കോണ്‍ഗ്രസിനും സ്വാതന്ത്ര്യസമരത്തിനും നേതൃത്വം കൊടുത്തുവെങ്കിലും അന്ന് പ്രബലരായിരുന്ന സവര്‍ണ്ണ നേതൃത്വത്തിന്‍റെ സ്വാധീനത്തില്‍ നിന്നും സ്വതന്ത്രനായിരുന്നില്ല. സ്വന്തം ദര്‍ശനങ്ങളും ആശയങ്ങളും ഉണ്ടായിരുന്നെങ്കിലും തന്‍റെ ചുറ്റിലുമുണ്ടായിരുന്നവരുടെ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കും, വര്‍ഗതാല്‍പര്യങ്ങള്‍ക്കും അദ്ദേഹം പലപ്പോഴും വഴങ്ങിക്കൊടുത്തിരുന്നു. മറ്റുള്ളവര്‍ പറയുന്നത് അങ്ങനെ തന്നെ വിശ്വസിക്കുക എന്ന സ്വഭാവത്തിലേക്ക് അദ്ദേഹം എത്തിപ്പെട്ടിരുന്നു (Gone half-cuckoo എന്ന് കവിതയില്‍). ജാതിവ്യവസ്ഥ ഇന്ത്യന്‍ സമൂഹത്തില്‍ എത്ര ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്നറിഞ്ഞു കൊണ്ടു തന്നെ അതിനെക്കുറിച്ച് ഉപരിപ്ലവമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും, ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്യുക എന്നതിനപ്പുറത്തേയ്ക്ക് ഗാന്ധിജിയുടെ കാര്യപരിപാടികള്‍ വളര്‍ന്നില്ല. “ഹരിയുടെ ജനം” എന്നു വിളിച്ചതുകൊണ്ടു മാത്രം ദളിതന്‍റെ സാമൂഹ്യസ്ഥാനം ഉയര്‍ന്നില്ല. മറിച്ച് തികച്ചും സവര്‍ണ്ണാഭിമുഖ്യമുള്ള ഒരു ദൈവത്തിന്‍റെ, അല്ലെങ്കില്‍ ആ സവര്‍ണ്ണ മതത്തിന്‍റെ കാല്‍ക്കീഴില്‍ തനത് വ്യക്തിത്വമുള്ള ജനതകള്‍ കെട്ടിയിടപ്പെടുകയാണുണ്ടായത്.

മുമ്പു തന്നെ ഏതെങ്കിലും തരത്തിലും അളവിലും അധികാരവും സ്വാതന്ത്ര്യവും അനുഭവിച്ചിരുന്ന വിഭാഗത്തിന്‌ വിദേശാധിപത്യത്തില്‍ നിന്നുള്ള മോചനം എന്ന കേവല ലക്ഷ്യമാണുണ്ടായിരുന്നത്. ഇവരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി, ഗാന്ധിയും സമൂഹ്യസ്വാതന്ത്ര്യത്തെ പിന്‍തള്ളി രാഷ്ട്രീയസ്വാതന്ത്ര്യത്തിന്‍റെ വക്താവാകുകയാണുണ്ടായത്. ഗാന്ധിയെക്കൊണ്ടുള്ള പ്രയോജനം കഴിയുകയും ശല്യം കൂടുകയും ചെയ്തപ്പോള്‍ അതേ വര്‍ഗ്ഗം അദ്ദേഹത്തെ കൊല്ലുകയും, മരണാനന്തരം ചില്ലുകൂട്ടിലടച്ച് രാഷ്ട്രപിതാവും, പിന്നെ ദൈവവും ഒക്കെയാക്കി. ഗാന്ധിജിയുടെ ദര്‍ശനങ്ങളൊന്നും ഭരണനിര്‍വ്വഹണത്തില്‍ ഉപയോഗിക്കാത്ത ഭരണവര്‍ഗം പക്ഷേ, ഇന്നും ദളിതന്‍റെയും ഗ്രാമീണ ദരിദ്രന്‍റെയും ഒച്ചയടപ്പിക്കാന്‍ അതേ ഗാന്ധിജിയെ ഉപയോഗിക്കുന്നു. ഈ നാടകം അവസാനിപ്പിക്കേണ്ടതുണ്ട്. ഗാന്ധിജിയെ മറയാക്കി ദളിതനെ നിരന്തരം അടിമയാക്കി നിലനിര്‍ത്താനുള്ള ഈ തന്ത്രത്തെ ധീരമായി എതിരിടേണ്ടതുണ്ട്. ചില വിഗ്രഹങ്ങള്‍ ഭഞ്ജിക്കപ്പെടേണ്ടതുണ്ട്.

മുകളിലെ ഗദ്യത്തിലുള്ള ഖണ്ഡികയുടെ പേരില്‍ ആരെങ്കിലും ആര്‍ക്കെങ്കിലുമെതിരെ വാളെടുക്കുമോ? ആ കവിതയുടെ ഒരു അയഞ്ഞ പരാവര്‍ത്തനം ആണിത്. ഇതില്‍ പറഞ്ഞതിലപ്പുറം ഒരു കാര്യവും മീനയുടെ കവിതയിലില്ല. പക്ഷേ, ഇതേ കാര്യം കവിതയില്‍ പറയുമ്പോള്‍ അതിന്‍റെ ക്ഷോഭാത്മകതയില്‍ നിന്ന് ചില വാക്കുകള്‍ തെറിച്ചുവീഴും. പ്രണയിക്കാനും, ക്ഷോഭിക്കാനും, പോരാടാനുമൊക്കെ ഒരു വേറിട്ട വഴി ഉള്ളതുകൊണ്ടാണല്ലോ ഒരു പ്രത്യേകതരം എഴുത്തിനെ നാം കവിത എന്നു വിളിക്കുന്നത്. സാഹിത്യത്തിലെ വഴിപോക്കര്‍ പോലുമല്ലാത്ത രാഷ്ട്രീയക്കാര്‍ അതേറ്റെടുത്ത് പോരിനു വന്നേക്കാം. അവര്‍ക്കു കൂടെ കവിത മനസ്സിലാകുന്ന കാലം വന്നാല്‍ നാട് അമിതമായി നന്നായിപ്പോവുകയും കവിതയും സാഹിത്യവുമൊക്കെ അനാവശ്യമായിത്തീരുകയും ചെയ്യില്ലേ? എന്നാല്‍ കവികളും എഴുത്തുകാരും അതേറ്റെടുത്താലോ?

ഡാഡിയും ബാപ്പുവും
പ്ലാത്തിന്‍റെ കവിതയുടെ ഘടനയില്‍ പിതൃനിഗ്രഹേശ്ച കൂടുതല്‍ വാചാലവും, ആവര്‍ത്തിതവും, അതിന്‍റെ യുക്തിപരമായ പരിസമാപ്തിയില്‍ എത്തിച്ചേരുന്നതുമാണ്‌. പിതാവിനോടുള്ള സ്നേഹം ഒരു ഉപപാഠമാണതില്‍‌..

എന്നാല്‍ മീനയുടെ കവിതയില്‍ പിതാവിനോടുള്ള സ്നേഹം അവഗണിക്കാനാവാത്ത വിധം കാവ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവസാന വരിക്കു മുമ്പുള്ള ശ്ലോകത്തില്‍ ” നഗ്നനായ നിങ്ങളെ അവര്‍ കൊന്നു ……..സ്വയം പീഢകനായ വിഡ്ഢീ, അതിനും മുന്നേ തന്നെ നിങ്ങള്‍ നിങ്ങളെ പലവട്ടം കൊന്നിരുന്നു” എന്നാണ്‌ നാം വായിക്കുക. സ്വാര്‍ത്ഥരായ മറ്റാര്‍ക്കോ വേണ്ടി സ്വന്തം സ്വത്വത്തെയും, ആദര്‍ശത്തെയും പലവട്ടം ബലികഴിച്ചില്ലേ എന്ന സ്നേഹവും, സങ്കടവും, കോപവും കലര്‍ന്ന ഒരു പരാതിപ്പെടല്‍ ആണിത്. അതുകൊണ്ട് തന്നെ ഈ വരികളുടെ യുക്തിപരമായ വികാസമായ അവസാന വരിയിലെ “ബാപ്പു , ബാപ്പു” എന്ന വിളി ഒരു മകള്‍ തന്‍റെ പിതാവിന്‍റെ ഇരു തോളുകളും ശക്തമായി പിടിച്ചു കുലുക്കിക്കൊണ്ട് നടത്തുന്ന അലര്‍ച്ചമാത്രമാണ്‌‌.

എന്നാല്‍, സില്‍വിയാ പ്ലാത്തിന്‍റെ “ഡാഡീ, ഡാഡീ” എന്ന വിളി അച്ഛനെ മലര്‍ത്തിക്കിടത്തി, മേലേ കേറിയിരുന്ന് ഇരു കൈകളും വായുവിലുയര്‍ത്തി, നെഞ്ചില്‍ ആഞ്ഞുപതിപ്പിക്കുന്ന പ്രഹരങ്ങളാണ്‌. അനുഷ്ഠാനപരമായ പിതൃനിഗ്രഹത്തെ മീന ഒരു ശൂന്യസ്ഥലിയുടെ നിഗൂഢമായ സൂചനയില്‍ ഒതുക്കി നിര്‍ത്തി. മാത്രവുമല്ല അതിനെ ഒരു ക്ലൈമാക്സിന്‍റെ പ്രകമ്പനത്തിലേക്ക് സൂക്ഷിച്ചുവെക്കാതെ, കവിതയുടെ ശീര്‍ഷകത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത വിധത്തില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയില്‍ നിന്ന് ഗാന്ധിയെ അടര്‍ത്തിമാറ്റിക്കൊണ്ട് നിര്‍വ്വഹിക്കുകയും ചെയ്തു.

ശില്‍പസൌന്ദര്യത്തിലോ, ഇമേജറിയിലോ, കാവ്യവളര്‍ച്ചാക്രമത്തിലോ സില്‍വിയാ പ്ലാത്തിന്‍റെ ഏതെങ്കിലും അയല്‍പക്കങ്ങളില്‍ മീനാ കന്ദസാമി എത്തിയിട്ടുണ്ട് എന്നൊരു ആശയവും അവതരിപ്പിക്കുന്നില്ല. പറയുന്നത് , മീനയുടെ മറ്റേത് കവിതയും പോലെ ഈ കവിതയും അര്‍ഹിക്കുന്നത് ,എതിര്‍ത്തോ, അനുകൂലിച്ചോ സാഹിത്യത്തിന്‍റെ പരിധിയില്‍ നിന്നു കൊണ്ടുള്ള സമീപനങ്ങളാണെന്നും, തെരുവില്‍ നിന്നുള്ള ഖണ്ഡനവിമര്‍ശനപദ്ധതികളല്ലെന്നുമാണ്‌. കവിതയ്ക്ക് തെരുവില്‍ നിന്ന് വിമര്‍ശപാഠങ്ങള്‍ വരുന്നതിനെ ഭയക്കേണ്ടത് കവികളല്ല, എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരാണ്‌.

അടിയില്‍ കുറിക്കുന്നത്

സ്നേഹമാണ്‌ സര്‍ഗാത്മകതയോട് ചേര്‍ന്ന് പഴങ്ങളും പൂക്കളും ഉണര്‍ത്തേണ്ടതെന്ന് ഓര്‍ത്തുവളര്‍ന്ന്, ഇനിയും പൂക്കാലസമൃദ്ധികളുടെ ദിവ്യഗര്‍ഭം പേറിനില്‍ക്കുന്ന പ്രിയ സുഗതകുമാരി ടീച്ചര്‍ മുതല്‍, അറിയാതെ തലയില്‍ വന്നു വീണ ഒരു പേരില്‍ നിന്ന് സ്വയം കുതറിമാറിയില്ലെങ്കില്‍ ഒന്നര ഖണ്ഡിക സാഹിത്യം കൂടെയെഴുതാനുള്ള ആമ്പിയര്‍ ഇല്ലാത്ത ബെന്നി ബെന്യാമിന്‍ വരെ ചെയ്യുന്നത്, പണ്ട് നമ്മുടെ വയലേലകളിലും, ഇടവഴികളിലും,മുക്കിലും മൂലയിലും നമ്മുടെ ദേശമനസ്സിലും , മനോദേശത്തും ‘ ഹോയ് ഹോയ് ‘ എന്ന ആരവത്തിന്‍റെ അകമ്പടിയോടെ അരങ്ങുതകര്‍ത്തിരുന്ന ‘അയിത്തം’ എന്ന പുണ്യപുരാണനാടകത്തിന്‍റെ പുനരാവിഷ്കാരമാണെങ്കില്‍ ഈ ലേഖനമെഴുത്തുശ്രമം വേരോടെ പിഴുതെടുത്ത് അടിയന്‍ പിന്‍വാങ്ങുന്നതാണ്‌. .
e-mail: udaykiranorchid@gmail.com

ഉദയ് കിരണിന്റെ മറ്റ് പോസ്റ്റുകള്‍

ശീര്‍ഷകം വെട്ടിനുറുക്കപ്പെട്ട ഒരു കവിത

ഒരു പത്രാധിപര്‍ ഇറങ്ങിവന്ന് ഒരു കവിത അടച്ചുവെക്കുന്നു

മുസോളിനി പാര്‍ക്കുന്നത് നമ്മുടെ അയലത്താണ്

വിന്‍സന്‍ എം പോളിന് ഒരു തുറന്ന കത്ത്‌

when you share, you share an opinion
Posted by on Jul 9 2012. Filed under ഉദയ് കിരണ്‍. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

43 Comments for “കീഴ്ജാതി, പെണ്ണ്, പിന്നെ കവിതയുമോ? അരിയണം ആ വിരലുകള്‍”

  1. Manohar

    Great article Uday Kiran. Havent read anything this strong for a while..Superb!!!

       6 likes

  2. shalini padma

    ഉദയ്,
    കവിത , അതേതു ഭാഷയിലും ആയിക്കൊള്ളട്ടെ , ബഹുമാനിയ്ക്കപ്പെടെണ്ട ഒരു മാധ്യമമാണ്. മീനയുടെ രചനകളെ ബഹുമാനത്തോടെ കാണുന്നു.ഗാന്ധിയെ കുറിച്ചുള്ള കവിത നിരുല്‍സാഹപ്പെടുതെണ്ടതാണ്‌.കേരളത്തിലെ മേല്‍പ്പറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും മുന്‍പ് എഴുതപ്പെട്ടതാണ് ആ കവിത. ഗാന്ധി ശിഷ്യന്മാര്‍ എന്ന് മുദ്ര സ്വയം പതിപ്പിച് നടക്കുന്നവരെ വിട്ടേക്കുക.ഗാന്ധി ഒരു സാധു മനുഷ്യനാണ്. അദേഹത്തെ ഉപദ്രവിയ്ക്കരുത്‌.

       5 likes

  3. Ahmed Niyaz

    Great Article

       3 likes

  4. Lakshmi A K

    Well written. Congrats & I think u did poetic justice to that poem.

       3 likes

  5. Binoj Chacko

    അപ്പനെ കയറി ഔസേപ്പേ എന്ന് വിളിക്കുന്നതാണോ ആവിഷ്കാര സ്വാതന്ത്രം..

    ആരും വിമര്‍ശനത്തിനു അതീതരല്ല.. ഗാന്ധിജിയെയും വിമര്‍ശിക്കാം.. പക്ഷെ അതിനും ഒരു മര്യാദ വേണം, നല്ല ഭാഷ വേണം… ഒരു ജീവിതം മുഴുവന്‍ ജനിച്ച നാടിന്‍റെ സ്വാതന്ത്രത്തിനായ് ത്യജിച്ച ഒരു മനുഷ്യനെ വിമര്‍ശിക്കാം, പക്ഷെ ഇതുപോലെ അപമാനിക്കരുത്, അവഹേളിക്കരുത്… അതുപോലെ വിമര്‍ശിക്കാനായ് തൂലിക എടുക്കുമ്പോള്‍, അതിനുള്ള അര്‍ഹത തനിക്കുണ്ടോ എന്ന് സ്വയം ചോദിക്കുന്നത് നല്ലതാണ്…

    അക്ഷരങ്ങള്‍ക്ക് മതമില്ല, ജാതിയില്ല, പിന്നെന്തിനാണ് അത് എഴുതുന്നവര്‍ സ്വയം ദലിതര്‍ എന്നൊരു പട്ടം എടുത്തണിയുന്നത്.. എന്നിട്ട് പറയുന്നു ദലിതയായതുകൊണ്ടാണ് തന്നെ അപമാനിക്കുന്നതെന്ന്…. സ്വയം എടുത്തണിഞ്ഞ മേലങ്കി നിങ്ങള്‍ക്കുതന്നെ അപമാനമായ് തോന്നുന്നുവോ…. ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ക്ക് അതീതമാവണം എഴുത്തുകള്‍, അല്ലാതെ അത് എഴുതുന്നവര്‍ തന്നെ ജാതിപ്പേരില്‍ അറിയപ്പെടാനും, അതിന്‍റെ ആനുകൂല്യം നേടാനും ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു….

       15 likes

  6. കഥയറിയാതെ ആട്ടം കാണുന്നവര്‍ക്ക് ( ആടുന്നവര്‍ക്കും )ഈ ലേഖനം ഒന്നു വായിക്കാവുന്നതാണ്. അഭിപ്രായം പറയേണ്ടവര്‍ വായിക്കേണ്ടതുമാണിത്. ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് മീന കന്ദസ്വാമിയോ, ഗാന്ധിജിയോ സുഗതകുമാരിയോ അല്ലെന്നും , നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയിലെ അഴുകിയിട്ടും എടുത്തുമാറ്റാത്ത നിലപാടുകളാണെന്നുമുള്ള തിരിച്ചറിവാണ് പ്രധാനം. വിരലരിഞ്ഞും തൂലിക ചവിട്ടിയരച്ചുമാണ് നാം ഇനിയും പ്രതികരിക്കുന്നതെങ്കില്‍ ….. മറുപടിയില്ല, ഉദയ് പറഞ്ഞതുപോലെ, അടിയന്‍‌മാര്‍ എഴുത്ത് അവസാനിപ്പിക്കുന്നതു തന്നെയാണ് നല്ലത്. ചൈനീസ് ഭാഷ അറിയാത്തവര്‍ ആ ഭാഷയിലെ കഥ വായിക്കുന്നതുപോലെയാണ് കവിതയുടെ ഭാഷ അറിയാത്തവര്‍ കവിത വായിക്കുന്നത് എന്ന് മുന്‍പൊരു മഹാന്‍ പറഞ്ഞത് ഓര്‍മ്മപ്പെടുത്തിയ സുഹൃത്തിനു നന്ദി. ( സ്പര്‍ശത്തിന്റെ പതിപ്പുകള്‍ വിറ്റു തീര്‍ന്നുവെന്ന് കേട്ടറിവ്.. കവിയ്ക്കും പ്രസാധകര്‍ക്കും ആനന്ദിക്കാം ) . ഈ അന്വേഷണത്തിനു നന്ദി ഉദയ്.

       8 likes

  7. Ashraf PKG

    ജന്മഭൂമിയില്‍ അങ്ങിനെ പലതും വന്നിട്ടുണ്ട്, ഇനിയും വരും അതൊന്നും ഇവിടുത്തെ സെകുലര്‍ ആയ ജനം ശ്രദ്ധിക്കാറില്ല. അതിന്റെ പേരില്‍
    ഉദയ കിരണ്‍ ഇത്രവലിയ ‘ആസ്വാദന ലേഖനം’ പടച്ചു വിടേണ്ട ഒരു കാര്യവും ഇല്ല. പ്രശ്നം അതൊന്നുമല്ല, കവിതയും , കവിയും , അവരുടെ gender-ഉം,
    മതവും, ജാതിയും ഒന്നുമല്ല. പക്ഷെ കിരണിന്റെ ലേഖനത്തിന്റെ ടൈറ്റില്‍ കീഴ്ജാതി പെണ്ണ് എന്നാണു…ഭേഷായിട്ടുണ്ട്. കന്തസാമിയാണ് കേരളത്തിലെ
    ഇന്നത്തെ ഏറ്റവും വലിയ പ്രശ്നമെന്നും കിരണ്‍ പറയിപ്പിക്കുന്നു. സില്‍വിയ പ്ലാത്തിന്റെ കവിതയാണ് അവരുടെ പ്രസ്തുത തെറിപ്പാട്ടിനു പ്രജോദനം
    എന്നും കന്തസാമിയും അതിനു ന്യായീകരണമായി കിരണും പറയുന്നു. സില്‍വിയ മുപ്പതാം വയസ്സില്‍ ആത്മഹത്യ ചെയ്ത കവിയാണ്‌ അതിനാല്‍
    കന്ത സാമിയും ഒന്ന് രണ്ടു വര്ഷം കൂടി കഴിഞ്ഞാല്‍ ആത്മ ഹത്യ ചെയ്യും എന്ന് ലേഖകന്‍ പറയാതിരുന്നത് നന്നായി…..!!

    തരം താണ, സംസ്കാര ശൂന്യമായ ഭാഷയിലെഴുതിയ, തീവ്രവാദ സ്വഭാവമുള്ള, ജാതി വിദ്വേഷം ആളിക്കത്തിക്കാന്‍ ഉദകിയെക്കാവുന്ന ഒരു തെറിപ്പാട്ടിനെ
    ന്യായികരിക്കാന്‍ ലേഖകന്‍ നടത്തുന്ന തരികിട പണി പരിഹാസ്യമാണ്. ഇവിടുത്തെ ജാതി ബീബല്സതയെ കുറിച്ച് ജനങ്ങള്‍ക് നന്നായറിയാം അതിനു
    ഇത്തരം തെറിപ്പാട്ടുകളുടെ സഹായം വേണ്ട. ജനങ്ങള്‍ക് ഇതാവശ്യമില്ലെങ്കിലും കന്ത സാമിക്ക് സ്വന്തം mileage കൂട്ടാനും, സെലിബ്രിടി സ്റ്റാറ്റസ് നേടാനും ഇത്തരം വിലകുറഞ്ഞ തന്ദ്രങ്ങള്‍ ആവശ്യമാണ്‌ അത് പക്ഷെ നാട്ടുകാരുടെയും കവിതാസ്വാദകരുടെയും ചിലവില്‍ വേണ്ട. ഇത്തരം നികൃഷ്ട രചനാകൊപ്രായങ്ങള്‍ കൊണ്ട് ജാതി വിവേചനം അനുഭവിക്കുന്ന ജനവിഭാഗത്തിന് ദോഷമല്ലാതെ യാതൊരു ഗുണവും ഉണ്ടാവാന്‍ പോകുന്നുമില്ല.
    മത – രാഷ്ട്രീയ തീവ്രവാദം പോലെ തന്നെ ജാതി ജെന്ടെര്‍ തീവ്രവാദവും ആപത്താണ്. ഇവരുടെ Miss Miltancy എന്ന രചന gender തീവ്രവാദത്തിനു ഉത്തമ ഉദാഹരണമാണ്.

    PS: Ms Smitha Meenakshi : സുഗത കുമാരി ടീച്ചര്‍ക് അറിയാത്ത
    ‘കവിതയുടെ ഭാഷയോ’….!!! അതെന്തു ഭാഷ …

       5 likes

  8. “സാഹിത്യവിമര്‍ശനത്തിന്‍റെ പരിധിക്ക് വെളിയില്‍ നിന്നുകൊണ്ട് ആക്രമിക്കപ്പെടുന്നതിനാലാണ്‌ നാം ആ കവിത പരിശോധിക്കുന്നത്.” പക്ഷേ താങ്കള്‍ പ്രതിരൊധിച്ചതും വിശകലനം ചെയ്തതും വിശദമാക്കിയതും ഈ കവിതയുടെ സാമൂഹ്യ കാരണങ്ങളാണല്ലോ. ഇതിനാണ്‌ ഇരട്ടത്താപ്പ് എന്നു പറയുന്നത്. അണ്ടിക്കും തൊലിക്കും പറായുക എന്നും പറയും. മീനയുടെ ആ കവിതയിലെ സാഹിത്യമൂല്യം ചികയുന്നവരോടും അതില്‍ കവിത ഇല്ലെന്നു പറയുന്നവരോടും കവിതയുടെ നിര്‍‌വചനവും സാഹിത്യത്തിലെ അളവുകോളും ഒക്കെ നിരത്താനാണ്‌ ആവശ്യപ്പെട്ടത്. അത്തരം അളവുകോലുകളുമായി വന്നവരോട് ഈ കവിതയെ അങ്ങനെയല്ല അതിന്റെ സാമൂഹ്യ പശ്ചാത്തലവും മീനയുടെ ആക്ക്റ്റിവിസ്റ്റ് പശ്ചാത്തലവും കണക്കിലെടുത്ത് വായിക്കേണ്ടതാണ്‌ എന്നും പറയുന്നു. കവിതയ്ക്കു പുറത്തുനിന്നുകൊണ്ട് അതായത് മീനയുടെ ആക്ക്റ്റിവിസം ഉള്‍പ്പെടയുള്ള കാര്യങ്ങളുടെ വെളിച്ചത്തില്‍ ആ കവിതയെ ചോദ്യം ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ സാഹിത്യത്തിന്റെ പരിധിയിക്ക് വെളിയില്‍ നിന്നുകൊണ്ടുള്ള വിമര്‍ശനമായി. ഏതാണ്‌ താങ്കളുടെ നിലപാട്?
    ഇവിടെ കവിതയെ സാമൂഹ്യോല്പന്നമായി കാണുക എന്ന ലളിതമായ മാര്‍ഗ്ഗം ഉണ്ടല്ലോ. മീനയുടെ കവിത സില്‍‌വിയ പ്ലാത്തിന്റേതുപോലെ മഹത്തരമല്ല എന്നു താങ്കള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. മീനയുടെ ആക്ടീവിസത്തിന്റെ ഭാഗമായി അവരുടെ സാമൂഹ്യ ഇടപെടലുകളുടെ ഭാഗമായി ആ കവിതയെ വായിക്കാം. സമൂഹത്തില്‍ മീനയുടേതല്ലാത്ത അഭിപ്രായങ്ങള്‍ ഉള്ള ആളുകളും ഉള്ളതുകൊണ്ട് ഇത്തരം കവിതകള്‍ വാഴ്തുകള്‍ മാത്രമല്ല കിട്ടുക. എതിര്‍പ്പുകള്‍ ഉള്ളതുമാത്രമാണ്‌ ഇത്തരന്‍ കവിതകളുടെ നിലനില്പ്‌.
    എഴ്ത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞത് ” അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും തെറി വിളിക്കാം. അതിനെയൊക്കെ കവിത എന്ന പേരിട്ട് വിളീക്കരുത് എന്നാണ്‌.” ഇത് സാഹിത്യത്തിനെറ്റ് പരിധിയില്‍ നില്‍ക്കുന്ന വിമര്‍ശനമാകുമോ എന്തോ?
    ജന്മഭൂമിയില്‍ ഈ കവിതയ്ക്ക് അത്തരം സ്വീകരണമാണ്‌ കിട്ടേണ്ടത്. “വിസര്‍ജ്ജ്യം വര്‍ഷിക്കുന്ന തൂലിക” ഇങ്ങനല്ലാത്തെ ഒന്ന് ജന്മഭൂമി പോലുള്ള മാധ്യമത്തില്‍ ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? ജന്മഭൂമിക്കാര്‍ വാഴ്തിയിരുന്നു എങ്കില്‍ മീന പിന്നെ കവിതയെഴുത്തും ആക്ടിവിസവും നിര്‍ത്തുകയായിരുന്നു നല്ലത്.

    ഗാന്ദിയുടെ കാര്യം പറഞ്ഞാല്‍, ആ മനുഷ്യന്റെ സ്വയം വിമര്‍ശനങ്ങളേക്കാള്‍ രൂക്ഷമാകാനോ അവയെ അതിവര്‍ത്തിക്കാനോ കഴിയുന്നില്ല കൊട്ടിഘോഷിക്കുന ഈ ഗാന്ധി വിമര്‍ശനങ്ങള്‍ക്ക്.

       5 likes

    • കഷ്ടം

      അല്ല ഇഗ്ഗൂയിച്ചങ്ങായീ

      ഇങ്ങളെന്താ വായിച്ചത്. എന്താ എഴുതിയത്.
      ഒരു പിടുത്തവുമില്ലല്ളോ.
      ലേഖനോം വായിച്ച്, ഇങ്ങക്ക് മനസ്സിലാവുന്നത് പോലെ
      മനസ്സിലാക്കി അതാണ് ഇതെന്നുമ്പറഞ്ഞ്
      വായിക്കൊള്ളാത്തതൊക്കെ പറേന്നത് എന്തൊരു ചേല്.

      കഷ്ടം

         2 likes

      • ഇങ്ങളെഴുതീത് വേറാളുകള്‍ക്ക് ഇങ്ങള്‍ കരുതിയതുപോലെ മനസ്സിലായില്ലെങ്കില്‍ കുറ്റം വായിക്കണോരടെ തന്നെ.
        “അതുകൊണ്ട് നമുക്ക് ആ കവിതയിലേക്ക് മടങ്ങിപ്പോയേ മതിയാവൂ.”-എന്താണപ്പാ ഈ കവിതയിലേക്ക് മടങ്ങിപ്പോക്ക്?
        അതെന്തേലുമാകട്ടെ.
        “സാഹിത്യവിമര്‍ശനത്തിന്‍റെ പരിധിക്ക് വെളിയില്‍ നിന്നുകൊണ്ട് ആക്രമിക്കപ്പെടുന്നതിനാലാണ്‌ നാം ആ കവിത പരിശോധിക്കുന്നത്.”
        ഈ എഴുതിവച്ചിരിക്കണത് സാഹിത്യത്തിന്റെ പരിധിക്കുള്ളിലെ കാര്യങ്ങളാണോ? ഏതാണപ്പാ ഈ സാഹിത്യത്തിന്റെ പരിധി?
        പറഞ്ഞതിനു വിപരീതമാണ്‌ കാട്ടിയത് എന്നു മാത്രേ ഞമ്മള്‌ പറാഞ്ഞൊള്ളു.
        അതോണ്ട് കഷ്ടക്കാരീ ഇങ്ങക്ക് മനസ്സിലായതുപോലെ ഇങ്ങളെഴുതിക്കോളീന്‍. ഞമ്മളെ വെറുതെ വിടീന്‍.

           0 likes

  9. anu

    മനുഷ്യന്റെ സാമാന്യ ബുദ്ധിയെ കൊഞ്ഞനം കാട്ടുന്നതിനെതിരെ ഉണ്ടായ ആദ്യത്തെ ജനകീയ സെന്‍സര്‍ഷിപ്പ്. വായന എന്ന രാഷ്ട്രീയ പ്രക്രിയയുടെ പ്രാന്തത്തില്‍ വസിക്കുന്ന ഒരുവന്‍ / ഒരുവള്‍, നേരിട്ട് കണ്ടാല്‍ പഞ്ഞി കണക്ക് വെളുത്ത മുടിയും താടിയുമുള്ള ആ കാരണവരെ കെട്ടിപ്പിടിച്ച് ,കവിളില്‍ ഒരുമ്മ കൊടുത്തേയ്ക്കും. ഇത് പണ്ട് ഉദയ് കിരണ്‍ മലയാളം വാരികയിലെ പ്രഭാവര്‍മ ഉടെ കവിതയുടെ സെന്സോര്ഷിപ് കുറിച്ചേ എഴുതിയതെ ! അന്ന് ഇല്ലാതെ പോയ ആവിഷ്കാര സ്വന്ത്രത്തിന്റെ ഇപ്പൊ എങ്ങനെ വന്നു? കവിത നിരതുനതും ,തൂലികയും വിരലകളും അറിയുനാത്തതും ഒരേ ചിന്താഗതിയുടെ ബഹിര്‍സ്ഫുരണങ്ങള്‍ തന്നെ !!

       2 likes

  10. shalini padma

    ഒരു കാര്യം സൂചിപ്പിച്ചു കൊള്ളട്ടെ ഉദയ്, “otherwise ordinary ” ആയ ആളുകളോ, മാധ്യമങ്ങളോ, ജന ശ്രദ്ധ ആകര്‍ഷിയ്ക്കുന്നതിനായി വിവാദ നടപടികള്‍ സ്വീകരിയ്ക്കാറുണ്ട്. അതായത് “പരാമര്ശിയ്ക്കപ്പെട്ടു”പ്രശസ്തരാവുക എന്ന വിലകുറഞ്ഞ വിപണന തന്ത്രം. രമ്യാ നംബീശന്റെ ബെല്ലി ഡാന്‍സ് മുതല്‍, ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ “രാജലക്ഷ്മി”വരെ ആ ഗണത്തില്‍ പെടുന്നതാണ്. ജന്മഭൂമി വാളന്‍ പുലി പൊതിയാന്‍ പോലും ആരും ഉപയോഗിയ്ക്കും എന്ന് തോന്നുന്നില്ല. രാഷ്ട്രീയ ഹിന്ദുത്വം എന്ന പ്രഹസനം തൊഴിലാക്കിയ അപൂര്‍വ്വം ചില”പ്രാന്തന്‍ കാര്യ വാഹകുമാര്‍ ” മാത്രമേ അത് പിന്തുടരുന്നുള്ളൂ. മീന പ്രതിഷേധ കുറിപ്പ് ഇറക്കിയാല്‍, ഇങ്ങനെ ഒരു സാധനം നിലവിലുണ്ട് എന്ന് പുറം ലോകം അറിയും. അത്രയേ അവര്‍ അതുകൊണ്ട് ഉദേശിച്ചു കാണൂ.
    ജന്മ ഭൂമി ഒരു കീടമാണ്‌. ദയവു ചെയ്തു “പരാമര്‍ശിച്ച് “പ്രശസ്തമാക്കരുത്!

       2 likes

    • Dr. Raveendradas

      അതെ, ശാലിനി
      ജന്‍മഭൂമിയെക്കുറിച്ച് ഒരക്ഷരം പറയരുത്.
      അവര്‍ പ്രശസ്തരായിപ്പോവും.
      സി.പി.എമ്മിനെക്കുറിച്ച് ഒരക്ഷരം പറയരുത്.
      നമ്മള് പറഞ്ഞിട്ട് അവരെങ്ങാനും പ്രശസ്തരായാലോ?
      ഫാഷിസത്തെക്കുറിച്ചോ അടിയന്തിരാവസ്ഥയെക്കുറിച്ചോ
      ഒന്നും ഓര്‍മ്മിക്കുകയേ അരുത്.
      അതോര്‍മ്മിച്ച് അതിന് മൈലേജ് കൂടിപ്പോയാലോ?
      ഇതെന്തൊരു ലോജിക്കാണ്.
      കേരളത്തില്‍ എല്ലായിടത്തും വിതരണം ചെയ്യപ്പെടുന്ന
      ഇന്‍്റര്‍നെറ്റു വഴി എല്ലാവരിലുമത്തെുന്ന
      ഒരു പത്രത്തില്‍-അതിന് സര്‍ക്കാര്‍ അക്രഡിറ്റേഷനുണ്ട്,
      പ്രസ്ക്ളബ് അംഗത്വമുണ്ട്, മറ്റെല്ലാ പത്രങ്ങളെയും പോലെ
      പരസ്യങ്ങളിലടക്കം പരിഗണിക്കാറുമുണ്ട്-
      ഒരു കവിതയെഴുതിയതിന്‍െറ പേരില്‍
      ഒരാളുടെ തൂലികയും വിരലുകളും അരച്ചു കളയാന്‍
      പറയുന്ന ലേഖനം പ്രത്യക്ഷപ്പെട്ടത് അത്ര കളിതമാശയാണോ?
      കേരളത്തിലെ മറ്റേത് മാധ്യമത്തിലാണ് ഒരാളെ
      ആക്രമിക്കണമെന്ന് ആഹ്വാനം പ്രത്യക്ഷപ്പെടാറുള്ളത്?
      അവര്‍ക്ക് മൈലേജ് കിട്ടുമെന്ന് പറഞ്ഞ് ആരും അതിനെക്കുറിച്ച്
      മിണ്ടരുതെന്ന് പറയുന്നതില്‍ പരം വിവരക്കേട് മറ്റെന്താണ്?

      ചില കാര്യങ്ങളില്‍നിന്ന് ചിലരെ രക്ഷപ്പെടുത്താന്‍
      കാലങ്ങളായി ഉപയോഗിക്കപ്പെടാറുള്ള ഒരുപായം
      പിടിച്ചു ജയിലില്‍ ഇടുക എന്നതാണ്.
      ജയിലില്‍ ഇടുക എന്നതല്ല അവിടെ ആ പ്രവൃത്തിക്കര്‍ത്ഥം.
      പുറത്തുനില്‍ക്കുമ്പോഴുള്ള ആക്രമണങ്ങളില്‍നിന്ന്
      രക്ഷപ്പെടുത്തുക എന്നതാണ്. ഈ ഉപായം മനസ്സിലത്തെി
      ശാലിനിയുടെ തത്രപ്പാട് കാണുമ്പോള്‍.

         3 likes

  11. Deepu

    ഗാന്ധിയെ വിമര്‍ശിച്ചാല്‍ തൂക്കിക്കൊല്ലുമെന്ന അവസ്ഥ, ഗാന്ധിജിക്കെതിരെ അംബേദ്കര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ആണ് മീന കന്ധസ്വാമി ആവര്‍ത്തിച്ചത്, പിന്നെ സംഘപരിവാരുകാര്‍ക്ക് എന്നാണു ഗാന്ധി സ്നേഹം തുടങ്ങിയത് നല്ല തമാശ

       4 likes

    • Ashraf PKG

      ഗാന്ധിയെ വിമര്‍ശിച്ചാല്‍ തൂക്കി കൊല്ലുമെന്ന് ആരെങ്കിലും പറഞ്ഞോ. വെറുതെ അതുമിതും പറയാതെ സുഹൃത്തേ. തെറി വിളിയും വിമര്‍ശനവും ഒന്നാണോ. അതല്ല ലേഖകന്‍ പറയാതെ പറയുന്നപോലെ പെണ്ണായാല്‍, അതും ദളിത്‌ പെണ്ണായാല്‍, കവിയായാല്‍ വിശേഷിച്ചും എല്ലാവരെയും തെറിവിളിക്കാം എന്നാണോ. തെറ്റ് തെറ്റാണെന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം
      കാണിക്കൂ ആദ്യം. ലേഖനമെഴുത്ത് പിന്നീടാവാം. കവിതയെ പോലും വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നവരെ കവി എന്ന് വിളിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അത്തരക്കാരെ വെള്ളപൂശാന്‍ കുറെ Neo liberal പേന തൊഴിലാളികളും. കവിയെ/കവിതയെ വിമര്‍ശിച്ചാല്‍ പിന്തിരിപ്പന്‍ ആയിപ്പോകുമോ എന്ന ഭയമാണ് ലേഖകനെ പോലെ മിക്ക ‘സാമി ഭക്തര്‍ക്കും’
      എന്ന് തോന്നുന്നു.

      ഗാന്ധിയെ മനസ്സിലാകാനുള്ള sensibility ഇല്ലാത്തവര്‍ക്ക് മാനവികതയെ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാനും പ്രയാസമായിരിക്കും .
      അവര്‍ മനുഷ്യരായി വളരാതെ എന്നെന്നും വെറും ആണോ പെണ്ണോ കീഴാളണോ സവര്നാണോ ഹിന്ദുവോ മുസ്ലിമോ ഒക്കെയായി കാലം കഴിക്കും.
      “The opinion that I have formed and the conclusions I have arrived at are not final, I may change them tomorrow. (cf.Emerson: a foolish consistency is the hobgoblin of little minds.) I have nothing new to teach to the world. Truth and non-violence are as old as the hills. all I have done is to try experiments in both on as vast a scale as I could do. In doing so , I have sometimes erred and learnt by my errors. Life and its problems have thus become to me so many experiments in the practice of truth and non-violence”

      “I do not believe in the exclusive divinity of the Vedas. I believe the Bible, the Koran and the Zend Avesta, to be as much divinely inspired as the Vedas. My belief in the Hindu scriptures does not require me to accept every word and every verse as divinely inspired…I decline to be bound by any interpetation, however, learned it may be, it is repugnant to reason or moral sense.”

      “At times of writing I never think what I have said before. My aim is not to be consistent with my previous statements on a given question, but to be consistent with truth as it may present itself to me at a given moment. The result has been that I have grown from truth to truth. I have saved memory from an undue strain.”

      Mahathma Gandhi

         2 likes

  12. fan

    ലേഖകന്‍ ആരെയാണ് ഭയക്കുന്നത്. //ഇനിയും പൂക്കാലസമൃദ്ധികളുടെ ദിവ്യഗര്‍ഭം പേറിനില്‍ക്കുന്ന പ്രിയ സുഗതകുമാരി ടീച്ചര്‍ //ഭയങ്കരം തന്നെ

       2 likes

  13. anu

    @dr revendradass,

    Hope you dint understand and appreciate the sarcasm behind Shalini padmas comments regarding Janmabhumi daily..

       0 likes

  14. James

    ഇപ്പൊ നമ്മളെല്ലാവരും പ്രശസ്തരായി. ജന്മഭൂമി, മീന കന്തസ്വാമി, ഉദയ കിരണ്‍, സുഗത കുമാരി ടീച്ചര്‍, ഗാന്ധിജി, സില്‍വിയ പ്ലാത്ത്, അംബേദ്‌കര്‍, ആമിര്‍ ഖാന്‍, കമന്റുകള്‍ എഴുതിയ ശാലിനി, ബിനോജ്, സ്മിത, അഷറഫ്, എഗ്ഗൂയി, അനു, രവീന്ദ്രദാസ്, ദീപു പിന്നെ ഈ ഞാനും.
    മേരാ ഭാരത്‌ മഹാന്‍

       0 likes

  15. shalini padma

    കേരളത്തിലെ മറ്റേത് മാധ്യമത്തിലാണ് ഒരാളെ
    ആക്രമിക്കണമെന്ന് ആഹ്വാനം പ്രത്യക്ഷപ്പെടാറുള്ളത്?
    ————————————————————————————-
    ജന്മ ഭൂമി, മാതൃഭൂമി ആവാത്തത് എന്ത് കൊണ്ടാണ് എന്ന് വിശദീകരിച്ചു മിനക്കെടുന്നില്ല.

    നരേന്ദ്ര മോഡിയെ പ്രധാന മന്ത്രിയാക്കണം എന്ന് ജന്മ ഭൂമി പറഞ്ഞാല്‍ അതിന് “വിമലാ കോളേജ് മിക്സടാക്കണം, കമലഹാസനെ പ്രൊഫസറാക്കണം “എന്ന് പണ്ട് പിള്ളേര് (അതില്‍ പെണ്‍പിള്ളേരും പെടും.)പാടിയ അത്രയൊക്കെയേ വിലയുള്ളൂ.(ഒരു താമര വിരിഞ്ഞു കിട്ടാനുള്ള പാട്, പാടുന്നവര്‍ക്കറിയാം). ഓരോ ആഗ്രഹങ്ങള്‍. അവര് പാടട്ടേ എന്ന്! അതിന് സംഗതി പോര, സന്ദര്‍ഭം തെറ്റി എന്നിങ്ങനെ വിശകലം ചെയ്യുന്നവരുണ്ടാവം.

    ജന്മഭൂമി, മീന കന്തസാമി എന്ന എഴുത്തുകാരി, രണ്ടിന്റെയും ധാര്‍മികതയെ കുറിച്ച് വ്യക്തിപരമായ ബോധ്യം ഉണ്ട്.ജന്മ ഭൂമിയൊരു കീടമാണെന്നും, അതിലൊരാളെ തല്ലിക്കൊല്ലാന്‍ പറഞ്ഞാല്‍, ഹിന്ദുക്കള്‍ ആഹ്വാനത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട്, ആരെയെങ്ങിലും കാശാപ്പു ചെയ്തു കളയും എന്ന് കരുതാതിരിയ്ക്കുന്നതും ഒരു തരം വിവരക്കേട് തന്നെയാണ്. കേരളത്തില്‍ അത്തരം വിവരക്കേട് ധാരാളമുള്ള “സാമാന്യ” ഹിന്ദുക്കളാണ് എണ്ണത്തില്‍ കൂടുതല്‍ എന്നാണ് വിശ്വാസം.

    സര്‍വോപരി, നല്ല ഒരു ലെഘനത്തെ നശിപ്പിയ്ക്കാന്‍ ഉടെഷിയ്ക്കുന്നില്ല.”ഉദേശ ശുദ്ധി” എന്നൊരു വിവരക്കേടുണ്ട്.എല്ലാവര്ക്കും ഉണ്ടാവുകയില്ല. ;P

       2 likes

  16. Mayoora

    ഒരൊറ്റ കുത്തിനാൽ ഒരാളെയെന്ന പോലെ, ഒരൊറ്റ കവിതയാൽ ഒരു കവിയെ എന്ന നിലപാടിലുറച്ച് നിൽക്കുന്നവർ വായിക്കേണ്ടത്.

       1 likes

  17. sindhu

    viralukal murikkapettalum ezhuthanulla adangatha agraham undengil veedum veedum viralukal mulachu kondeyirikkum

       0 likes

  18. shameer

    well written…

       2 likes

  19. shameer

    You do not do, you do not do Any more, black shoe In which I have lived like a foot For thirty years, poor and white, Barely daring to breathe or Achoo. Daddy, I have had to kill you. You died before I had time– Marble-heavy, a bag full of God, Ghastly statue with one gray toe Big as a Frisco seal And a head in the freakish Atlantic Where it pours bean green over blue In the waters off beautiful Nauset. I used to pray to recover you. Ach, du. In the German tongue, in the Polish town Scraped flat by the roller Of wars, wars, wars. But the name of the town is common. My Polack friend Says there are a dozen or two. So I never could tell where you Put your foot, your root, I never could talk to you. The tongue stuck in my jaw. It stuck in a barb wire snare. Ich, ich, ich, ich, I could hardly speak. I thought every German was you. And the language obscene An engine, an engine Chuffing me off like a Jew. A Jew to Dachau, Auschwitz, Belsen. I began to talk like a Jew. I think I may well be a Jew. The snows of the Tyrol, the clear beer of Vienna Are not very pure or true. With my gipsy ancestress and my weird luck And my Taroc pack and my Taroc pack I may be a bit of a Jew. I have always been scared of you, With your Luftwaffe, your gobbledygoo. And your neat mustache And your Aryan eye, bright blue. Panzer-man, panzer-man, O You– Not God but a swastika So black no sky could squeak through. Every woman adores a Fascist, The boot in the face, the brute Brute heart of a brute like you. You stand at the blackboard, daddy, In the picture I have of you, A cleft in your chin instead of your foot But no less a devil for that, no not Any less the black man who Bit my pretty red heart in two. I was ten when they buried you. At twenty I tried to die And get back, back, back to you. I thought even the bones would do. But they pulled me out of the sack, And they stuck me together with glue. And then I knew what to do. I made a model of you, A man in black with a Meinkampf look And a love of the rack and the screw. And I said I do, I do. So daddy, I’m finally through. The black telephone’s off at the root, The voices just can’t worm through. If I’ve killed one man, I’ve killed two– The vampire who said he was you And drank my blood for a year, Seven years, if you want to know. Daddy, you can lie back now. There’s a stake in your fat black heart And the villagers never liked you. They are dancing and stamping on you. They always knew it was you. Daddy, daddy, you bastard, I’m through.

       1 likes

  20. S.Jayesh

    well written…..

       1 likes

  21. “ജന്മഭൂമി ഒരു കീടമാണെന്നും… “ വിശ്വസിക്കാം, പക്ഷേ ഇതേ വിശ്വാസങ്ങള്‍ പുലര്‍ത്തി നാം അവഗണിച്ചിരുന്ന പലതും ഇപ്പോള്‍ നമ്മുടെ തല്യ്ക്കു മീതെ വളര്‍ന്ന് വിഷം ചൊരിയുന്നത് അറിയുന്നില്ലേ? മതങ്ങള്‍ പതുക്കെ പതുക്കെ ചന്ദനം തൊട്ടും തൊടുവിച്ചും, പര്‍ദ്ദയണിയിച്ചും, കുരിശുമാല ധരിപ്പിച്ചും തുടങ്ങുമ്പൊള്‍ , അതൊക്കെ അവഗണിക്കാം , എന്നിട്ട് ഈ കീടങ്ങളൊക്കെ തിന്നു കൊഴുത്ത് നമ്മെ വിഴുങ്ങാന്‍ വരുമ്പോള്‍ …?

       4 likes

  22. harish

    Very good article . explains how Independece was viewed by two sections of our society . For one group it was about removing constrains so that they can continue their acts of opression and Rule [ which was limited by the British] and for the other it was their hope to get out of the suffering and discrimination . Their anger is justified as the peron they trusted the most to get them out of this horrible life made just half hearted efforts to make this happen and ditched them on the way. One has to read Winston Churchill said against granting india / Pakistan Independence in this context and then you will get the idea “Power will go to rascals, rogues, freebooters. . .”

    No one is above critizism. The problem is we want everyone to be like Sri Raman which doesnt happen in normal world. One has to appreciate their acheivements and greatness being fully aware of the vices they had . Its not just us – the whole nation cannot tolerate any vices of Gandhi – or else why would India Govt buy Gandhi’s Letters for $1.3 Million to Halt Auction ? What if he had written intimate letters ? Does it take away his greatness ? There was a dialog in the movie Davinci Code . he says “So what if Jesus was a married man and had kids ? Does it take the greatness away from him ???

       1 likes

  23. shalini padma

    സ്മിത, പങ്കു വെച്ച ആശങ്ക മനസിലാവുന്നു.
    രാഷ്ട്രീയമോ, സാമൂഹ്യ സമീപനമോ, ജീവിതമോ, എന്ത് തന്നെയായാലും, ശുഭാപ്തി വിശ്വാസി ആയിരിയ്ക്കുക എന്നതാണ് ഒരു വ്യക്തിയ്ക്കും, സമൂഹത്തിനും അത്യാവശ്യം ഉണ്ടായിരിയ്ക്കേണ്ട ഒരു ഗുണം.മതം രാഷ്ട്രീയത്തിലും പൊതു സമൂഹത്തിലും ഇട പെടുന്നത് മതങ്ങളുടെ കഴിവ് കൊണ്ടല്ല, മരിച്ചു മതേതര ശക്തികളുടെ കഴിവ് കേടുകൊണ്ടാണ്. കൃത്യമായി പറഞ്ഞാല്‍ , കേരളത്തില്‍ ഒരു ബാബറി മസ്ജിദ് പൊളിയ്ക്കും എന്നോ, ഹിന്ദു സമൂഹത്തിനു അഞ്ചു മന്ത്രിമാരെ വിലപേശി നേടിയെടുക്കാന്‍ ആവും എന്നോ, സ്വാഭാവിക രീതിയില്‍ ഞാന്‍ വിശ്വസിയ്ക്കുന്നില്ല. കെ സുരേന്ദ്രന്‍ വ്യവസായ മന്ത്രി ആവുന്നത് ഒരു ഭാവനാ പരമായ തമാശയായി കാണാന്‍ തക്ക തരത്തില്‍ ശുഭാപ്തി വിശ്വാസികളാണ് ഹിന്ദു സമൂഹം. ഏറ്റവും കുറഞ്ഞത് നായര്‍ ബാലിയും, ഈഴവ സുഗ്രീവനും നില നില്‍ക്കുനിടത്തോളം കാലം അത് അങ്ങിനെ തന്നെ ആയിരിയ്ക്കും.ഇപ്പോള്‍ തന്നെ നോക്കുക, ബാലി സുഗ്രീവന്‍മാരെ ഒരുമിച്ചത് , മതേതര ശക്തികള്‍, സമൂഹത്തില്‍ ദുര്‍ബലമാവുംബോഴാണ്.അതല്ലാതെ, പുണ്യ ഭൂമിയോ, ജന്മ ഭൂമിയോ, ഹിന്ദുക്കളെ ഒരുമിപ്പിച്ചു കളയും എന്ന ധാരണ എനിയ്ക്കില്ല.യാധാര്ധ്യ ബോധത്തോടെ, ശുഭാപ്തി വിശ്വാസികളായിരിയ്ക്കാന്‍ പഠിപ്പിച്ച സാമൂഹ്യ ശക്തികള്‍ ദുര്‍ബലപ്പെട്ടു പോവാതിരിയ്ക്കനാവണം നമ്മുടെ സാമൂഹ്യ ജാഗ്രത.മലയാളം വാരികയോ, ദേശാഭിമാനിയോ, ജനയുഗമോ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പോ ഇത് പറഞ്ഞിരുന്നു എങ്കില്‍ അതൊരു സാമൂഹ്യ അടിയന്തരാവസ്ഥ തന്നെയാണ്.
    ഇത് ജന്മ ഭൂമിയല്ലേ! .

    (ഹിന്ദുക്കള്‍ നന്നാവില്ലെന്ന കാര്യത്തില്‍ എനിയ്ക്ക് യാതൊരു സംശയവുമില്ല.:):):):), ഇവിടെ നമ്പൂതിരിമാര്‍ക്ക് ചോദിയ്ക്കാനും പറയാനും ആരുമില്ലേ?!!!!!:):))

       1 likes

  24. Joms Jose

    എന്തൊരു സര്‍ഗാത്മക സൃഷ്ടിയും ഒരു ചോദ്യത്തില്‍ നിന്നാണ് പിറക്കെണ്ടത്..
    സ്വയം തൃപ്തി പെടുതാണോ അതോ പ്രേക്ഷകരെ / വായനകാരെ തൃപ്തിപെടുതണമോ?

    മീരയെ നമുക്ക് വെറുതെ വിടാം .മീരയുടെ കവിതയെയയൂം വെറുതെ വിടാം ..
    മീര ഇത് എഴുതിയത് ..ഒരു ദളിത്‌ വിമോചന ആഹ്വാനമായിട്ടാണോ , അതോ ഉത്തരങ്ങള്‍ കിട്ടാതെ ( കാണാതെ ??) ഉഴലുന്ന ഒരു മനസിന്റെ വീരപ് മുട്ടലാണോ ..
    അതോ ഒരു കുറുക്കു വഴിയോ ? എന്തും ആയികൊള്ളട്ടെ ..

    പേന ചലികുമ്പോള്‍ ഇടിമുഴങ്ങുന്നു എന്ന കല്പനികതയില്‍ നിന്നും ഇനിയും ആരും വിമോചിതരയിട്ടില്ല ..
    ഗാന്ധിയെ ചര്‍ച്ച ചെയ്തിട്ടുള്ള എല്ലാ തൂലികകളും ചേര്‍ത്ത് വച്ച് നോക്കിയാലും .. മീര വളരേ നിസാരയാണ് .. അല്പം സ്വല്പം കവിതകള്‍ എഴുതുന്ന ഒരു സ്ത്രീ ..
    അതില്‍ കവിഞ്ഞ ഒരു പ്രാധാന്യം അവര്‍ക്ക് കൊടുകേണ്ടതുണ്ടോ ?
    ആദ്യം മീര സില്‍വിയാ പ്ലാത്ത് എങ്കിലും ആകട്ടെ .. തെളിയട്ടെ .
    ഒരു ഗാന്ധി കവിതകൊണ്ട് അല്ലാതെ ഒരു ഇടിമുഴക്കം സൃഷ്ട്ടികട്ടെ ..

    എന്നിട്ട് അവര്‍ ചര്‍ച്ചയാവട്ടെ ..അതല്ലേ കാവ്യ നീതി ?

    എന്തൊരു സര്‍ഗാത്മക സൃഷ്ടിയും ഒരു ചോദ്യത്തില്‍ നിന്നാണ് പിറക്കെണ്ടത്..
    സ്വയം തൃപ്തി പെടുതാണോ അതോ പ്രേക്ഷകരെ / വായനകാരെ തൃപ്തിപെടുതണമോ?

    മീരയെ നമുക്ക് വെറുതെ വിടാം .മീരയുടെ കവിതയെയയൂം വെറുതെ വിടാം ..
    മീര ഇത് എഴുതിയത് ..ഒരു ദളിത്‌ വിമോചന ആഹ്വാനമായിട്ടാണോ , അതോ ഉത്തരങ്ങള്‍ കിട്ടാതെ ( കാണാതെ ??) ഉഴലുന്ന ഒരു മനസിന്റെ വീരപ് മുട്ടലാണോ ..
    അതോ ഒരു കുറുക്കു വഴിയോ ? എന്തും ആയികൊള്ളട്ടെ ..

    പേന ചലികുമ്പോള്‍ ഇടിമുഴങ്ങുന്നു എന്ന കല്പനികതയില്‍ നിന്നും ഇനിയും ആരും വിമോചിതരയിട്ടില്ല ..
    ഗാന്ധിയെ ചര്‍ച്ച ചെയ്തിട്ടുള്ള എല്ലാ തൂലികകളും ചേര്‍ത്ത് വച്ച് നോക്കിയാലും .. മീര വളരേ നിസാരയാണ് .. അല്പം സ്വല്പം കവിതകള്‍ എഴുതുന്ന ഒരു സ്ത്രീ ..
    അതില്‍ കവിഞ്ഞ ഒരു പ്രാധാന്യം അവര്‍ക്ക് കൊടുകേണ്ടതുണ്ടോ ?
    ആദ്യം മീര സില്‍വിയാ പ്ലാത്ത് എങ്കിലും ആകട്ടെ .. തെളിയട്ടെ .
    ഒരു ഗാന്ധി കവിതകൊണ്ട് അല്ലാതെ ഒരു ഇടിമുഴക്കം സൃഷ്ട്ടികട്ടെ ..

    എന്നിട്ട് അവര്‍ ചര്‍ച്ചയാവട്ടെ ..അതല്ലേ കാവ്യ നീതി ?

       1 likes

  25. shalini padma

    @-hareesh
    ലളിതാംബിക അന്തര്‍ജനത്തെ കാണാനിടയായ സന്ദര്‍ഭത്തെ കുറിച്ച് ഓ വീ വിജയറെ ഓര്‍മ്മക്കുറിപ്പില്‍ നിന്ന്- 1998 ജനുവരി.

    “വിജയന്‍റെ ശബ്ദം എനിയ്ക്ക് റെക്കോഡ് ചെയ്യണം.എന്താ തോന്നിയത് എന്ന് വെച്ചാല്‍ അത് ചൊല്ലാം ”
    ഞാന്‍ കസേരയില്‍ ചാരിയിരുന്നു. വീണ്ടുമൊരു കുട്ടിയായി. ആ കുട്ടിക്കാലത്ത് നിന്ന് തോന്നിയത്.

    “എന്നാകിലോ, ഞാനിഹ ചെന്നു പോരാം
    തന്നാകിലോ ഞാനതു കൊണ്ടുപോകാം
    നന്ദാത്മജന്‍ തന്റെ മുഖാരവിന്ദം
    മന്ദസ്മിതാര്‍ദ്രം ബത കണ്ടു പോരാം.

    ഇതാണ് എന്റെ മൌലിക വാദം. ithil പ്രവാചകനായ സഹോദരന് വേണ്ടി ഞാന്‍ മണലാരന്യങ്ങള്‍ സൃഷ്ടിയ്ക്കുന്നു. എന്റെ കണ്ണീരെടുത് സ്വന്തം കണ്ണിലൂടെ ക്രിസ്തു കരയുന്നു. അകലത്തെവിടെയോ ഉള്ള പൈക്കിടാങ്ങള്‍ക്കായി ഞാന്‍ എന്റെ ടേപ്പ് രെക്കൊര്ടരില്‍ വേണുഗാനം സൂക്ഷിയ്ക്കുന്നു.

    ഇതാണ് എന്റെ ഹിന്ദുത്വം.”

    2 – ഗാന്ധിയെ ഈ എം എസ് മത മൌലിക വാദി എന്ന് പരാമര്ശിച്ചതിനെ കുറിച്ച്- 1994 മെയ്‌

    “ജാതി സങ്കല്‍പ്പങ്ങളുടെ സുരക്ഷിതത്വല്തില്‍ നിന്ന് വര്‍ണാശ്രമതിലെയ്ക്ക്. അവിടെ നിന്നും തികച്ചും വര്‍ണാശ്രമ നിഷേധിയായ മാനവികതയിലെയ്ക്ക് ഇതായിരുന്നു ഗാന്ധിയുടെ ഗ്രാഫ്. അതില്‍ ഒന്നും തന്നെ അദേഹം മറച്ചു വെച്ചില്ല.ഗാന്ധി ഒരു ലിബറേഷന്‍ തിയോലജിസ്ട്ടാണ്. ഖോമെനിയല്ല. ”

    മതം, സംഘടിത മതം. ഹിന്ദു, സംഘടിത ഹിന്ദു, ഇവയെല്ലാം സമൂഹത്തെ കാണുന്നത് വെവ്വേറെ കോണുകളില്‍ നിന്നാണ്. ഗാന്ധി സ്വവര്‍ഗാനുരാഗിയായിരുന്നു എന്ന് പറയുന്ന പുസ്തകം നിരോധിയ്ക്കുന്നത്, അടേഹത്തില്‍ ആരോപിയ്ക്കപ്പെട്ടിട്ടുള്ള ദൈവ തുല്യമായ വിശുദ്ധി, രാഷ്ട്രീയമായി ഉപയോഗമുള്ളതാണ് എന്ന് മനസിലാക്കുന്നവരാന്.
    ആ പുസ്തകം എല്ലാവരും വായിയ്ക്കുകയും ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഗാന്ധിയുടെ പരീക്ഷണങ്ങള്‍ അവനവന്റെതായി അന്ഗീകരിയ്ക്കുകയുമാണ് വേണ്ടത്.

    മീനയെ പോലെ ഒരാള്‍, ഗാന്ധിയെ കുറിച്ച് എഴുതിയ കവിത നിരുല്സാഹപ്പെടുതെണ്ടാതാണ് എന്ന് പറയുന്നത്, ഗാന്ധി ദൈവ തുല്യനായതിനാലല്ല. സാധുവായ ഒരു വെറും മനുഷ്യനായതിനാലാണ്.

       0 likes

  26. shalini padma

    അദേഹം സ്വവര്‍ഗാനുരാഗി ആയിക്കൊള്ളട്ടെ, അത് ഗാന്ധി എന്ന മനുഷ്യന്റെ ജീവിതമാണ് . ഗാന്ധി എന്ന ദൈവതിന്റെയല്ല .
    മനുഷ്യനെ വിമര്‍ശിയ്ക്കുന്നതില്‍ എഴുത്തുകാര്‍ ചിലപ്പോഴെങ്ങിലും പരാജയപ്പെട്ടു പോവുന്നു.

       0 likes

  27. shalini padma

    Mohandas Karamchand

    (written after reading Sylvia Plath’s Daddy)

    “Generations to come will scarcely
    believe that such a one as this walked
    the earth in flesh and blood.”
    —Albert Einstein

    Who? Who? Who?
    Mahatma. Sorry no.
    Truth. Non-violence.
    Stop it. Enough taboo.

    That trash is long overdue.
    You need a thorough review.
    Your tax-free salt stimulated our wounds
    We gonna sue you, the Congress shoe.

    Gone half-cuckoo, you called us names,
    You dubbed us pariahs—“Harijans”
    goody-goody guys of a bigot god
    Ram Ram Hey Ram—boo.

    Don’t ever act like a holy saint.
    we can see through you, impure you.
    Remember, how you dealt with your poor wife.
    But, they wrote your books, they made your life.

    They stuffed you up, the imposter true.
    And sew you up—filled you with virtue
    and gave you all that glossy deeds
    enough reason we still lick you.

    You knew, you bloody well knew,
    Caste won’t go, they wouldn’t let it go.
    It haunts us now, the way you do
    with a spooky stick, a eerie laugh or two.

    But they killed you, the naked you,
    your blood with mud was gooey goo.
    Sadist fool, you killed your body
    many times before this too.

    Bapu, bapu, you big fraud, we hate you.

       0 likes

  28. Ashraf PKG

    പണ്ട്‌ പശുവിനെ കുറിച്ച് എസ്സേ എഴുതാന്‍ പറഞ്ഞ പോലെയായി ഇത്, പശു പാല് തരുന്നു ചാണകം തരുന്നു എന്നൊക്കെ എഴുതിയശേഷം
    വേറൊന്നും കിട്ടാതെ വന്നപ്പോള്‍ പശുവിനെ തെങ്ങില്‍ കെട്ടീ തെങ്ങ് തേങ്ങ തരുന്നു ഓല തരുന്നു പിന്നെ തെങ്ങ് വെട്ടി കവുക്കൊലാക്കുന്നു ഓല മെടഞ്ഞു
    പുര കെട്ടുന്നു എന്നൊക്കെ എഴുതിയ വിദ്വാന്‍ മാരെ ഓര്‍ത്തുപോകുന്നു ഉദയ കിരന്റെ ലേഖനവും അതിനോട് ചില അഭിനവ കാവ്യ മീമാംസകരുടെ പ്രതികരണവും കാണുമ്പോള്‍….!!

    എന്നാല്‍ മുകളില്‍ ജോംസ് ജോസ് സൂചിപ്പിച്ച പോലെ അല്പസ്വല്പം കവിത എഴുതുന്ന ഒരാളുടെ തെറിപ്പാട്ടിനെ കവിത ആക്കാനും അതെഴുതിയ ആളിനെ ദളിത്‌ ആക്കാനും പിന്നെ പെണ്ണ് ആക്കാനും celebrity കവി ആക്കാനും അവസാനം bail out ചെയ്യാനും എന്നാല്‍ അപ്പോഴും ഗാന്ധിയെ ന്ജോണ്ടാനും ചിലരുടെ ഔല്‍സുക്യം കാണുമ്പോള്‍ അമ്പരപ്പ് തോന്നുന്നു. നിങ്ങള്‍ അത്രമാത്രം വലിയ സാഹിത്യ കുതുകികലാനെങ്കില്‍ ഒരൊറ്റ കാര്യം ചോദിക്കട്ടെ ഞാന്‍ ഭരണിപ്പാട്ട് സമാഹരിച്ചു തരാം ലേഖകന്‍ അത് എഡിറ്റ്‌ ചെയ്യുമോ /എന്ഗ്ലിഷിലേക്ക് മൊഴിമാറ്റം ചെയ്യുമോ നലാമിടം അത് പ്രസിദ്ധീകരിക്കുമോ ഇവിടുത്തെ കന്തസാമി ഭക്തര്‍ അതിനു ആസ്വാദനം എഴുതുമോ. ഗാന്ധിയെ രാഷ്ട്ര പിതാവായി കാണുകയും സ്നേഹാദരങ്ങളോടെ നന്മയുടെ പ്രതീകമായി മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്നവരാണ് ഈ നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും , രാഷ്ട്രീയ മത ജാതി gender വ്യത്യാസങ്ങല്‍കെല്ലാം അതീതമാനത്. അവരുടെ collective conscience-ഇന്റെ വക്കു തൊടാന്‍ നിങ്ങളുടെ ഈ വൈകാരിക സത്യാ സന്ധത ഇല്ലാത്ത കൊപ്രായങ്ങല്കൊന്നും ആവില്ല. Critical literacy/thought-ഉം നല്ലതാണ് , ഗാന്ധി വിമര്‍ശനത്തിനു അതീതനും അല്ല – പക്ഷെ ഇത് അതിലൊന്നും പെടില്ല തന്നെ. നിങ്ങളുടെ ആരുടെയെങ്കിലും പിതാവിനെയോ മാതവിനെയോ ഒരാള്‍ തെറി വിളിച്ചാല്‍ അയാളുടെ വാമൊഴിയിലെ കാവ്യാംശം ആണോ നിങ്ങള്‍ പരിശോധിക്കുക…?

       1 likes

  29. shalini padma

    @-ashraf PKG-മീരയെ നമുക്ക് വെറുതെ വിടാം .മീരയുടെ കവിതയെയയൂം വെറുതെ വിടാം ..
    മീര ഇത് എഴുതിയത് ..ഒരു ദളിത്‌ വിമോചന ആഹ്വാനമായിട്ടാണോ , അതോ ഉത്തരങ്ങള്‍ കിട്ടാതെ ( കാണാതെ ??) ഉഴലുന്ന ഒരു മനസിന്റെ വീരപ് മുട്ടലാണോ ..
    അതോ ഒരു കുറുക്കു വഴിയോ ? എന്തും ആയികൊള്ളട്ടെ ..

    ജോംസ് ജോസ് ഏതോ മീരയെ കുറിച്ചാണ് പറഞ്ഞത്.അവരാരാ?????!!!!!!!

       1 likes

  30. Theere Nannaayittund

    എല്ലാ കവികളും പശുവിനെക്കുറിച്ചോ തെങ്ങിനെക്കുറിച്ചോ കവിത എഴുതട്ടെ എന്നാണോ? Poetry should be the powerful overflow of spontaneous feelings not tranquilized by emotional recollections എന്നോ മറ്റോ ആരോ പറഞ്ഞിട്ടില്ലേ?

       0 likes

  31. Ashraf PKG

    Ms Shalini Padma:
    മുകളില്‍ ബിനോജ് ചാക്കോ എഴുതിയ ” അപ്പനെ കയറി ഔസേപ്പേ എന്ന് വിളിക്കുന്നതാണോ ആവിഷ്കാര സ്വാതന്ദ്ര്യം..” എന്ന് തുടങ്ങുന്ന, നേര്‍ക്കുനേരെ, ആര്‍ജ്ജവത്തോടെ എഴുതിയ കുറിപ്പാണ് ഏറ്റവും കൂടുതല്‍ പേര്‍ endorse ചെയ്തത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ ജോംസ് ജോസും കണ്ണുതുറപ്പിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. ” ഉത്തരങ്ങള്‍ കിട്ടാതെ ( കാണാതെ ??) ഉഴലുന്ന ഒരു മനസിന്റെ വീര്‍പ് മുട്ടലാണോ ..അതോ ഒരു കുറുക്കു വഴിയോ ? “…….!!!!!
    ഈ ചോദ്യമാണ് നമ്മള്‍ ഏറ്റെടുക്കേണ്ടത് അല്ലാതെ ഗ്യാലറിക്ക് വേണ്ടി കളിക്കുന്നവരെ കയ്യടിച്ചു പുകഴ്ത്തി നശിപ്പിക്കുകയല്ല. കന്ത സാമി എഴുതി തെളിയട്ടെ നമുക്ക് നന്മകള്‍ നേരാം, ഒപ്പം കുറച്ചു വകതിരിവും ഉണ്ടാവട്ടെ എന്നും ആശംസിക്കാം, അറിവല്ല തിരിച്ചറിവാണ് പ്രധാനം എന്നാണല്ലോ..!
    ജാതി വിവേചനം അനുഭവിക്കുന്ന സകല മനുഷ്യരെയും നമുക്ക് ഐക്യദാര്‍ഡ്യം അറിയിക്കാം. മീന കന്ത സാമിയുടെ frustration മനസ്സിലാക്കാം, പക്ഷെ അപ്പോഴും അവര്‍ അത് പ്രകടിപ്പിച്ച രീതി സംസ്കാര ശൂന്യമായിപ്പോയി എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

    ജോംസ് ജോസ് ചോദിച്ച ചോദ്യം അപ്പോഴും അവശേഷിക്കുന്നു. സഹസ്രാബ്ദങ്ങളായി ഇവിടെ നടമാടുന്ന, ഇവിടുത്തെ മണ്‍ തരികളെ പോലും ആഴത്തില്‍ ഗ്രസിച്ച casteism എന്ന സാമൂഹ്യ വിപത്തിന് പ്രായോഗിഗ പരിഹാരമെന്ത്. ഗാന്ധിയാണോ അതിനു കാരണം – അല്ല . അംബേദ്‌കര്‍ ആണോ പരിഹാരം – അല്ല പിന്നെന്താണ് . ആ ചോദ്യമാണ് നാം ഉറക്കെ ചോദിക്കേണ്ടത്‌.

    “otherwise ordinary ” ആയ ആളുകളോ, മാധ്യമങ്ങളോ, ജന ശ്രദ്ധ ആകര്‍ഷിയ്ക്കുന്നതിനായി വിവാദ നടപടികള്‍ സ്വീകരിയ്ക്കാറുണ്ട്. അതായത് “പരാമര്ശിയ്ക്കപ്പെട്ടു”പ്രശസ്തരാവുക എന്ന വിലകുറഞ്ഞ വിപണന തന്ത്രം. രമ്യാ നംബീശന്റെ ബെല്ലി ഡാന്‍സ് മുതല്‍……” ശാലിനി ജന്മഭൂമിയെ കുറിച്ച് മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ കന്ത സാമിക്കും ചേരും എന്നാണു മറ്റൊരു രീതിയില്‍ “കുറുക്കു വഴിയോ” എന്ന ചോദ്യത്തിലൂടെ ജോമ്സും ചോദിച്ചത് …..!!

    എത്ര പ്രസക്തമായ ചോദ്യം…!! അതിലപ്പുറം ഈ തെറിപ്പാട്ടിനു എന്ത് പ്രസക്തിയാനുള്ളത് . സോഷ്യല്‍ മീടിയക്ക്‌ വെളിയില്‍ ഈ കന്ത സാമിയെ എത്രപേര്‍ അറിയും….!! എല്ലാം ഒന്ന് കൂട്ടി വായിച്ചു നോക്കൂ …

       0 likes

  32. Nandu kavalam

    പാവം ഗോഡ്സേ….കക്ഷികള്‍ ഗാന്ധിയെ പുകഴ്ത്തുക വഴി പുള്ളിയെ വെടിവച്ച ടീമിന്‍റെ ജീവിതം പാഴായി.

       0 likes

  33. ഉദയ്‌

    മീനയുടെ എഴുത്തിലേക്കോ , പ്ലാത്തിന്‍റെ കവിതയിലേക്കോ അവയെ കൂട്ടിവായിക്കാനുള്ള ശ്രമത്തിലേക്കോ, ഒരര മുഴം പോലും നീളാനുള്ള വിനയമില്ലാതെ കടുവകളാകുന്ന കക്കടുവകളെയും, പുലികളാവുന്ന പുപ്പുലികലെയും കണ്ട് വിനീതപൂര്‍വ്വം ഒരരപ്പൂച്ച പിന്‍വാങ്ങുന്നുണ്ട് .

       1 likes

    • Ashraf PKG

      ഒരു തെറിപ്പാട്ടും അതിനെ വഴിവിട്ട് വെള്ള പൂശാന്‍ താങ്കള്‍ ഇവിടെ നടത്തിയ കസര്‍ത്തും ജന്മഭൂമി ലേഖനവും ഫലത്തില്‍ ഒന്ന് തന്നെ. ജാതി മത വിദ്വേഷം വളര്‍ത്തലും അതിനെ ന്യായീകരിക്കലും കവിതയുടെ പേരില്‍ ആയാലും തെറ്റ് തന്നെയാണ്. അത്തരക്കാര്‍ വിനയം അര്‍ഹിക്കുന്നില്ല. കന്ത സാമി വിദ്വേഷപ്രചാരണം (hate campaign) മാത്രമല്ല നടത്തുന്നത്, സംഘ പരിവാര്‍ ചെയ്ത പോലെ ചരിത്രത്തെ distort ചെയ്യുക കൂടി ചെയ്യുന്നു “Gone half-cuckoo, you called us names,You dubbed us pariahs—“Harijans” ഈ വരികള്‍ ശ്രദ്ധിക്കുക ഇതില്‍ വസ്തുതാപരമായ ആന മണ്ടത്തരം ഉണ്ട്. ഭക്തി പ്രസ്ഥാന കാലം മുതല്‍ക് തന്നെ ഹരിജന്‍ എന്ന് പ്രസ്തുത വിഭാഗത്തെ വിളിച്ചു പോന്നിട്ടുണ്ട്, ഭക്തി പ്രസ്ഥാനം ദുഷിച്ച ജാതിവ്യവസ്ഥയെ മാത്രമല്ല സംസ്കൃതത്തിന്റെ അപ്രമാദിതതെയും, അതിന്റെ പേരില്‍ ഒരു വിഭാഗം ജനങ്ങളെ വിജ്ഞാനത്തില്‍ നിന്നും അധികാര സ്ഥാനങ്ങളില്‍നിന്നും അകറ്റി നിര്‍ത്താനുള്ള കുടില ശ്രമത്തെയും ശക്തിയുക്തം എതിര്‍ത്തിരുന്നു എന്ന് Midieval India-യുടെ ചരിത്രം നേരാം വണ്ണം വായിക്കുന്ന ആര്‍കും ബോധ്യമാകും . ഗാന്ധി ‘Untouchables’ എന്ന അതീവ നിന്ദ്യമായ പ്രയോഗത്തിന് പകരമായി അന്നത്തെ വിദ്യാഭ്യാസം നന്നേ കുറഞ്ഞ മത വിശ്വാസികള്‍ ആയ ജനങ്ങള്‍ക് എളുപ്പം മനസ്സിലാകുന്ന ഭാഷയിലുള്ള ഹരിജന്‍ എന്ന പ്രയോഗം ഏറ്റെടുത്തു എന്ന് മാത്രമേയുള്ളൂ. അദ്ധേഹത്തിന്റെ ഏറെ തെറ്റിദ്ധരിക്കപെട്ട രാമ രാജ്യം എന്ന പ്രയോഗവും അങ്ങിനെ ഒരു സാഹചര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് . അദ്ധേഹത്തിന്റെ ജീവചരിത്രകാരന്കൂടിയായ Prof. Bidyut Chakravarthy- യുടെ വാക്കുകള്‍ ശ്രദ്ധിക്കുക.”when the Mahatma spoke, he does so in a language that (the people) comprehend not in a language of Herbert Spencer and Edmund Burke, as for instance, Sir Surendra Nath Banerjee would have done, but in that of the Bhagavad Gita and the Ramayana. When he talks to them about swaraj, he does not dilate on the virtues of provincial autonomy or federation, he reminds them of the glories of Ramrajya (the kingdom of the mythical king Rama) and they understand. And he talks of conquering through love and ahimsa (non-violence), they are reminded of the Buddha and Mahavira and they accept him.”
      …………………………………………………………………………………

      മഹാഭൂരിപക്ഷം വരുന്ന, എല്ലാ ജാതി മത വര്‍ഗ്ഗ രാഷ്ട്രീയ വിഭാഗങ്ങളിലും പെടുന്ന നന്മയെ സ്നേഹിക്കുന്ന ജനങ്ങളുടെ പൊതു വികാരം ഒട്ടും വൈകാരികത ചോരാതെ അവതരിപ്പിച്ച Binoj Chacko-യ്ക്‌ അഭിനന്ദനങ്ങള്‍. ഞാന്‍ മനസ്സിലാക്കിയത് ശരിയാണെങ്കില്‍ ബിനോജ് ചാക്കോ ഒരു ഗാന്ധിയനല്ല കോണ്‍ഗ്രെസ്സ്കാരനുമല്ല നേരെ മറിച്ച്‌ ഇടതുപക്ഷ അനുഭാവിയാണ് എന്നത് അതിന്റെ തിളക്കം പതിന്മടങ്ങ്‌ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. താങ്കളുടെ ലേഖനത്തിന്റെ മുനയൊടിക്കാന്‍, അതിലെ വ്യാജ ബോധ്യങ്ങളെയും വാദങ്ങളെയും നിഷ്പ്രഭമാക്കാന്‍ ഇതില്പരം മറ്റെന്തു തെളിവ് വേണം.
      കവിതയെ പോലും വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നത് മുലപ്പാലില്‍ വിഷം കലര്തുന്നത് പോലയാണ് . ഓര്‍ക്കുക ചരിത്രം എവിടെയും സ്തംഭിച്ചു നില്‍ക്കുന്നില്ല അത് മുന്നോട്ടു കുതിക്കുക തന്നെയാണ്. തെറ്റില്‍ നിന്ന് പാഠം പഠിച്ചു ശരിയിലെകാണ് വരേണ്ടത് അല്ലാതെ ഒരു തെറ്റില്‍ നിന്നും മറ്റൊരു തെറ്റിലെക്കല്ല…..

         0 likes

  34. bineesh

    ഞാന്‍ മനസ്സിലാക്കിയത് ശരിയാണെങ്കില്‍ ബിനോജ് ചാക്കോ ഒരു ഗാന്ധിയനല്ല കോണ്‍ഗ്രെസ്സ്കാരനുമല്ല നേരെ മറിച്ച്‌ ഇടതുപക്ഷ അനുഭാവിയാണ് എന്നത് അതിന്റെ തിളക്കം പതിന്മടങ്ങ്‌ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

    @അഷറഫ്,
    പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സിലായി.
    ഈ കാര്യം മാത്രം മനസ്സിലായില്ല.
    ഇത് എന്താണ്?
    ഇതിന്റെ ഉദ്ദേശ്യം, ലക്ഷ്യം എന്താണ്,
    ഈ കോണ്‍ടെക്സ്റ്റില്‍ ഈ പറയുന്നതിന് പ്രസക്തി എന്താണ്?

       0 likes

    • Ashraf PKG

      ഡിയര്‍ ബിനീഷ്,
      “ഒക്ടോബര്‍ രണ്ടിനും, ജനുവരി മുപ്പതിനും ഇടയ്ക്ക് ഗാന്ധിഭക്തി പ്രകടിപ്പിക്കാന്‍ ഒരവസരം വീണുകിട്ടിയതിലെ ഗാന്ധിശിഷ്യരുടെ നിര്‍വൃതിപ്രകടനങ്ങളും…….”
      - കന്ധ സാമിയുടെ വരികള്‍ പോലെ തന്നെ പ്രജണ്ടമായ നിഹിലിസവും സിനിസിസവും അഴിഞ്ഞാടുന്ന കിരണിന്റെ ലേഖനത്തിലെ മേല്‍ സൂചിപ്പിച്ച വരികളിലെ നിന്ദ്യവും ക്രൂരവുമായ സര്‍കാസം ശ്രദ്ധിക്കുക.. അതിലെ ചരിത്രനിരാസം ശ്രദ്ധിക്കുക…..അങ്ങിനെയൊരു context-ല്‍, അതിശക്തമായി നന്മയുടെ ഭാഗത്ത്‌ നിന്ന് പൊതു വികാരം പ്രകടിപ്പിച്ച വ്യക്തിയുടെ രാഷ്ട്രീയം പരാമര്ശിക്കേണ്ടത്‌ അനിവാര്യം തന്നെയാണ്. അതിലപ്പുറം മറ്റു ഹിഡന്‍ മീനിംഗ് ഒന്നും അതിലില്ല .നന്ദി

         1 likes

  35. ദിലീപ് കുമാർ

    ജന്മഭൂമി ലേഖനം ഓൺലൈനിൽത്തന്നെ കണ്ടുപിടിച്ചു വായിച്ചു. അതിൽ “കീഴാള”വിരോധമോ “പെൺ”വിരോധമോ ഒന്നും കാണാൻ സാധിച്ചില്ല. എന്തായാലും ഈ ലേഖനത്തിന്റെ തലക്കെട്ടു കലക്കി. രാജമാണിക്യത്തിന്റെ ശൈലിയിൽപ്പറഞ്ഞാൽ – നല്ല “ചൊല്ലുവിളി”യുള്ള തൂലിക!

    മീനയുടെ കവിതയേക്കാളുപരി മാധ്യമം വാരികയുടെ കൊണ്ടാടലും മറ്റുമാണ് അവിടെ ലേഖകനെ ചൊടിപ്പിച്ചിരിക്കുന്നതെന്നു വളരെ വ്യക്തമാണ്. പക്ഷേ അതും പറഞ്ഞു ലേഖനമെഴുതിയാൽ നാലാമിടത്ത് വലിയ പ്രസക്തിയില്ലാതായിപ്പോകും. ഇവിടെയാകുമ്പോൾ എന്തു പറഞ്ഞാലും “കീഴു”കൂട്ടി പറയണം. “മുസ്ലീങ്ങളെ വേട്ടയാടുന്നു” എന്ന പ്രതീതി ജനിപ്പിച്ചു കൊണ്ടു ലേഖനമെഴുതിയാൽ മാധ്യമത്തിലും, ‘ദലിതരെ വേട്ടയാടുന്നു’ എന്ന പ്രതീതി ജനിപ്പിച്ചു കൊണ്ട് എഴുതിയാൽ നാലാമിടത്തും.

    “കീഴാള”പ്പെണ്ണിന്റെ തന്തയ്ക്കു വിളിച്ചു എന്നും പറഞ്ഞ് വികാരം ഉജ്ജ്വലിപ്പിച്ചുകൊണ്ട് അടുത്ത ലേഖനം കാച്ചിവിടില്ല എന്ന് ഉറപ്പു തരാമെങ്കിൽ മാത്രം ഒരു കാര്യം സൂചിപ്പിക്കാം. മീനയുടെ അച്ഛൻ ഒരു ആർ.എസ്.എസ്.പ്രചാരകനായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തു ജയിലിലും കിടന്നിട്ടുണ്ട്. ആർ.എസ്.എസ്.പ്രസിദ്ധീകരണമായ ത്യാഗഭൂമിയുടെ സബ്-എഡിറ്ററായിരുന്നു എന്നതായിരുന്നു കുറ്റം. ജന്മഭൂമിയല്ല കേട്ടോ. ത്യാഗഭൂമി. പറഞ്ഞുവരുമ്പോൾ രണ്ടും ഭൂമി തന്നെ. അതാണല്ലോ ആർ.എസ്.എസിന്റെ പണ്ടേയുള്ള ഒരു വീക്ക് പോയിന്റ്. കീഴാളനായാലും മേലാളനായാലും ‘ഭൂമിബോധം’ തലയിൽ കയറാൻ ‘ആളത്തരം’ ഒരു പ്രശ്നമല്ല എന്നു ചുരുക്കം. ഇനിയിപ്പോൾ അദ്ദേഹം ഒരു പ്രൊഫസർ ഒക്കെ ആയ സ്ഥിതിയ്ക്ക്, അതിന്റെ പേരിൽ ഒരു തരം സവർണ്ണത്തരം കയറിക്കൂടിയതാവുമോ എന്തോ. ഒരു ‘ദലിത്’ വീക്ഷണത്തിലൂടെയൊക്കെ ആലോചിച്ച് പ്രത്യയശാസ്ത്രവിശാരദന്മാർക്കു കണ്ടെത്താവുന്നതാണ്. പറഞ്ഞുവരുമ്പോൾ ഈപ്പറയുന്ന ഗാന്ധിജിയും അംബേദ്ക്കറുമൊക്കെ ആർ.എസ്.എസിനെ അഭിനന്ദിച്ചിട്ടുള്ളതും ഒരേ കാര്യത്തിന്റെ പേരിലാണല്ലോ എന്നതും കൂടെച്ചേർത്തുവച്ചാലോചിക്കാവുന്നതാണ്.

    സംഘപ്രചാരകന്റെ മകൾ ഗാന്ധിയെ ചീത്തവിളിച്ചു കവിതയെഴുതിയിരിക്കുന്നു – കണ്ടില്ലേ ഫാസിസം – എന്നു പറഞ്ഞുകൊണ്ട് ഉടവാളെടുത്തു തുള്ളേണ്ട കെ.ഇ.എൻ. കുഞ്ഞഹമ്മദാണ്. പാവം അതിന്റെയൊരു സ്കോപ്പു പിടി കിട്ടാതെ പോയി പുസ്തകം പ്രസാധനം ചെയ്തു കൊടുത്തു!

       24 likes

  36. സ്വന്തം അച്ഛനെക്കുറിച്ച് ഇങ്ങനെയൊരു കവിതയെഴുതിയാല്‍ അതിനെ ആവിഷ്ക്കാര സ്വാതന്ത്ര്യമായ് അംഗീകരിച്ചു കൊടുക്കാം, പക്ഷെ അതു മറ്റൊരാളുടെ അച്ഛനെക്കുറിച്ചാകുമ്പോള്‍ തോന്ന്യവാസം എന്നല്ലെ പറയേണ്ടത്? ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നതു കൊണ്ട് എന്തും എഴുതാം എന്നര്‍ത്ഥമുണ്ടോ?

    ഇനി കവിതയിലേയ്ക്കു വന്നാല്‍ തന്നെ ജാതി വ്യവസ്ഥകളുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം ഗാന്ധിജിയാണോ? ഗാന്ധിജിക്കു മുന്നേ തുടങ്ങിയ ഉച്ചനീചത്വങ്ങള്‍ ഗാന്ധിജിക്കു ശേഷവും തുടരുന്നു.

    ഗാന്ധിജി ഒരു മനുഷ്യനായിരുന്നു. വിവരവും വിദ്യാഭ്യാസവും ഉള്ള മനുഷ്യന്‍. ഒരു നല്ല ജോലി സമ്പാദിച്ച് കുടുംബവും നോക്കി കഴിയേണ്ടതിനു പകരം ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി ജീവിച്ചു. നമ്മളിലെത്ര പേര്‍ക്ക് അന്നത്തെ ഗാന്ധിജിയുടെ സാഹചര്യങ്ങളില്‍ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പറ്റുമായിരുന്നു?

    കവിയും കവിതയും മറ്റുള്ളവരുടെ ഹൃദയങ്ങള്‍ മുറിപ്പെടുത്താനുള്ള ഒരായുധമാണോ?

       5 likes

  37. Sunil

    ദളിതനെ ഉദ്ധരിക്കനാണോ മീന കവിതയെഴുതുന്നത് . ഗാന്ധിയെ തെറി വിളിച്ചാല്‍ നാലാള്‍ അറിയും . കുറെ കൊല്ലം മുന്‍പേ എഴുതി തുടങ്ങിയ കാലത്തേ വേലയാണ് ഇപ്പോള്‍ കൊട്ടി ഘോഷിക്കപെടുനത് . ഇവിടെ ദളിത്‌ കീഴാള കണ്ണിലൂടെ എന്ത് പുലഭ്യം എഴുതിയാല് ആഘോഷിക്കപെടുന്ന ഒരു അവസ്ഥയുണ്ട്. ഇത് കൊണ്ടൊന്നും ദളിതന്‍ രക്ഷപെടില്ല . കൂടുതല്‍ ഒറ്റപെടല്‍ മാത്രമേ ഉണ്ടാകൂ. ഗാന്ധിയെ വിമര്‍ശിക്കാം . പക്ഷെ പുലഭ്യം എഴുതിയാല്‍ മീനയെ അല്ല ആരെയും അംഗീകരിക്കാം ഇന്ത്യകാര്‍ക്ക് ബുദ്ധി മുട്ട് ആകും.
    ഇവിടെ ചേരാത്ത അഭിപ്രായം ഡിലീറ്റ് ആവും എന്നറിയാം . എന്നാലും ഒന്ന് കൂടെ നോകിയതാ! അവകാശം പ്രസങ്ങിക്കുന്നവര്‍ക്ക് അല്‍പ സ്വല്പം പരിഹാസം പോലും ദഹിക്കില്ല എന്നത് വിചിത്രം തന്നെ.

       0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers