പച്ചയുടെ മതവും രാഷ്ട്രീയവും

 
 
 

കെ.എസ് ബിനു എഴുതുന്നു
 
 
കഴിഞ്ഞ കുറേ നാളുകള്‍ കൊണ്ട് കേരളത്തിന്റെ സ്വന്തം നിറത്തിന് കേവല സൌന്ദര്യതലങ്ങള്‍ക്കപ്പുറം ഗൌരവപൂര്‍ണമായ ഒരു രാഷ്ട്രീയ,സാമുദായിക മാനം കൈവന്നിരിക്കുന്നു. അതിന് മതപരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ മലയാളികളെ സംബന്ധിച്ച് “പച്ച” ഇസ്ലാമിന്റെ മാത്രം നിറമാണ്. കുറച്ചുകൂടി ഗ്രാമീണവത്ക്കരിച്ചാല്‍ “പച്ചനിറം സുന്നത്ത് ചെയ്യപ്പെട്ടിരിക്കുന്നു”. നിറങ്ങള്‍ക്ക് സമുദായം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് തന്നെയാണ് ഉത്തരം – നിറങ്ങളെയും വാക്കുകളെയും ചിഹ്നങ്ങളെയും മതത്തിന്റെ കുപ്പായമണിയിച്ച് പരസ്പരം കടിച്ചു കീറുന്ന കേരളീയാവസ്ഥയെക്കുറിച്ച് ഒരു വിശകലനം. കെ.എസ് ബിനു എഴുതുന്നു

 


 

തമിഴ്നാട്ടില്‍ നിന്ന് തീവണ്ടിയില്‍ കേരളത്തിലേയ്ക്ക് വരുന്നത് ഒരു പ്രത്യേക അനുഭവമാണ്. തീവണ്ടിപ്പാളത്തിന് ഇരുപുറവും കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന തരിശുനിലങ്ങള്‍ കാണാം. നരച്ച ആകാശത്ത് ചിതറിക്കിടക്കുന്ന നക്ഷത്രങ്ങള്‍ പോലെ വിശാലതരിശുകളില്‍ അവിടവിടെ ചിതറിയ നിറം കെട്ട ഇലകളുള്ള കുറുകിയ മരങ്ങളും കുറ്റിച്ചെടികളും. വരണ്ട പൊടിക്കാറ്റ് വീശുന്ന ആ ശൂന്യഭൂമികയില്‍നിന്ന് ഏതോ ഒരു നിമിഷം പ്രകൃതിയാകെ ഒരു ജാലവിദ്യക്കാരന്റെ തൊപ്പിയില്‍ക്കയറി വര്‍ണാഭമായി തിരിച്ചിറങ്ങുന്നതുപോലെ പെട്ടെന്ന് രൂപം മാറുന്നു. കണ്ണും മനസ്സും കുളിരുന്ന കടുംപച്ചയുടെ ജീവിതോത്സവം! കേരളം! പിന്നെ പ്രകൃതി മാറുകയാണ്, തീവണ്ടിപ്പാതയുടെ വശങ്ങളില്‍ പച്ചയുടെ വിവിധതരം ചായക്കൂട്ടുകള്‍ തോരെ മറിഞ്ഞ് പരക്കുന്നു. ഹരിതകേരളം എന്നും ദൈവത്തിന്റെ സ്വന്തം നാട് എന്നും കേരളത്തിന് തൊങ്ങലുകള്‍ ചാര്‍ത്തപ്പെട്ടത് ഇത് പ്രകൃതിയുടെ ഉത്സവദേശം ആയതുകൊണ്ടാണ്. എന്റെ കേരളത്തേക്കാള്‍ മനോഹരമായ നാട് വേറെയില്ല എന്ന് ഓരോ മലയാളിയും അഭിമാനം കൊള്ളുന്നതും അതുകൊണ്ട് തന്നെയാണ്.

കെ.എസ് ബിനു


പക്ഷേ കഴിഞ്ഞ കുറേ നാളുകള്‍ കൊണ്ട് കേരളത്തിന്റെ സ്വന്തം നിറത്തിന് കേവല സൌന്ദര്യതലങ്ങള്‍ക്കപ്പുറം ഗൌെരവപൂര്‍ണമായ ഒരു രാഷ്ട്രീയ,സാമുദായിക മാനം കൈവന്നിരിക്കുന്നു. അതിന് മതപരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ മലയാളികളെ സംബന്ധിച്ച് “പച്ച” ഇസ്ലാമിന്റെ മാത്രം നിറമാണ്. കുറച്ചുകൂടി ഗ്രാമീണവത്ക്കരിച്ചാല്‍ “പച്ചനിറം സുന്നത്ത് ചെയ്യപ്പെട്ടിരിക്കുന്നു”. നിറങ്ങള്‍ക്ക് സമുദായം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് തന്നെയാണ് ഉത്തരം. ഭാരതത്തില്‍ കാവിനിറത്തിന് ഹിന്ദു ആകാമെങ്കില്‍ എന്തുകൊണ്ട് പച്ചയ്ക്ക് ഇസ്ലാമായിക്കൂടാ?

പച്ച ബ്ലൌസും സെറ്റുസാരിയും
അടുത്തകാലത്തെ ചില ‘പ്രധാന’ വാര്‍ത്തകള്‍ നമുക്ക് നല്‍കുന്ന ചിത്രങ്ങള്‍ ഹരിതവര്‍ണ്ണത്തിന്റെ ഈ മതപരിവര്‍ത്തനത്തിന് പ്രത്യക്ഷോദാഹരണങ്ങളാണ്. കേരളവിദ്യാഭ്യാസവകുപ്പിന്റെ ഒരു പൊതുപരിപാടിയില്‍ അധ്യാപികമാരെല്ലാം ‘പച്ച’ ബ്ലൌസും സെറ്റുസാരിയും ധരിച്ച് വരണമെന്ന് ജില്ലാതല പ്രോജക്ട് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു എന്നതായിരുന്നു ഏതാനും ദിവസം മുന്‍പ് പ്രധാന മലയാള വാര്‍ത്താചാനലുകളിലെ “ബ്രേയ്ക്കിംഗ് ന്യൂസ്”! പോരേ പൂരം! കേരളവിദ്യാഭ്യാസവകുപ്പുമന്ത്രി അബ്ദുറബ്ബ് വിശ്വാസപരമായി ഇസ്ലാമും രാഷ്ട്രീയപരമായി ഒരു മുസ്ലീം ലീഗുകാരനുമായതുകൊണ്ടും, മുസ്ലീം ലീഗ് മതേതരപ്പാര്‍ട്ടിയെന്ന് പുറത്ത് ലേബല്‍ ഒട്ടിച്ച ഒരു ഒന്നാന്തരം സാമുദായികരാഷ്ട്രീയസംഘടന ആയതുകൊണ്ടും, മുസ്ലീം ലീഗിന്റെ കൊടിനിറം പച്ച ആയതുകൊണ്ടും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ആ വാര്‍ത്ത ഒരു തീക്കാറ്റ് പോലെയാണ് പടര്‍ന്നത്.

അഞ്ചാം മന്ത്രി പ്രശ്നത്തിലും ‘വിദ്യാഭ്യാസക്കച്ചവട’പ്രശ്നത്തിലും സര്‍ക്കാറുമായി ഇടഞ്ഞ് നിന്നിരുന്ന ‘മതേതരസാമുദായികസംഘടനകള്‍’ ആയ എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും നേതാക്കള്‍ വിദ്യാഭ്യാസത്തെ സാമുദായികവല്‍ക്കരിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ചു (ക്ഷമിക്കണം; തമാശയല്ല). ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളില്‍ ഉരുവം കൊണ്ട പച്ചനിറമുള്ള കേരളവും സെക്രട്ടേറിയറ്റും പച്ച യൂണിഫോമണിഞ്ഞ സ്കൂള്‍ കുട്ടികളുമെല്ലാം ആഗോള സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കില്‍ നിമിഷങ്ങള്‍ക്കകം പ്രചരിച്ചു. ലക്ഷക്കണക്കിന് മലയാളികളാണ് വിദ്യാഭ്യാസവകുപ്പിന്റെ വര്‍ഗ്ഗീയവല്‍ക്കരണത്തിനെതിരെ അമര്‍ഷം പ്രകടിപ്പിച്ചത്.

ആദ്യമായാണോ വിദ്യാഭ്യാസവകുപ്പിന്റെ പരിപാടികളില്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിക്കപ്പെടുന്നത്? അല്ലേയല്ല. ഇതിനുമുമ്പും ഉന്നതമേധാവികള്‍ ഇത്തരം ഉത്തരവുകള്‍ അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. എങ്കില്‍ പിന്നെ ഈ ഉത്തരവ് മാത്രം വിവാദമാകുന്നതെങ്ങിനെ? ആ ചോദ്യത്തിന്റെ ഉത്തരം തേടിച്ചെന്നാല്‍ ഒരു പുതിയ മാധ്യമസംസ്ക്കാരത്തിലും അവിടെനിന്നും വീണ്ടും സഞ്ചരിച്ച് മലയാളികളുടെ മനസ്സിന്റെ ഇരുണ്ട ഉള്ളറകളിലേയ്ക്കുമാണ് നമുക്ക് എത്തിച്ചേരാന്‍ കഴിയുക.

ഇന്ത്യയില്‍ വാര്‍ത്താചാനലുകള്‍ക്ക് പ്രചാരം ലഭിക്കുംമുന്‍പ് ബി.ബി.സി പോലുള്ള ആഗോള വാര്‍ത്താചാനലുകളാണ് നമുക്ക് അപ്പപ്പോള്‍ വാര്‍ത്തകള്‍ എത്തിച്ചുതന്നിരുന്നത്. ആക്കാലത്ത് സ്ഥിരമായി വാര്‍ത്തകള്‍ കണ്ടിരുന്ന ആളുകള്‍ക്കറിയാം ‘ബ്രെയ്ക്കിംഗ് ന്യൂസ്’ എന്താണെന്ന്. അന്നൊക്കെ ചാനലുകള്‍ അതീവപ്രാധാന്യമുള്ള വാര്‍ത്തകള്‍ക്ക് മാത്രമേ അത്തരം ഒരു പട്ടം ചാര്‍ത്തിക്കൊടുത്തിരുന്നുള്ളു; അതും അടിയന്തിരഘട്ടങ്ങളില്‍ മാത്രം. എന്നാല്‍ ഇന്ന് കേരളത്തില്‍ ചാനലുകളുടെ വേലിയേറ്റത്തില്‍, രാഷ്ട്രീയനേതാക്കള്‍ തുമ്മുന്നതും കുളിക്കുന്നതും പോലും ബ്രേക്കിംഗ് ന്യൂസ് ആയിത്തീരുന്നു.

ചാനലുകള്‍ തമ്മില്‍ ബ്രെയ്ക്കിംഗ് ന്യൂസുകള്‍ക്കും എക്സ്ക്ലൂസീവുകള്‍ക്കുമായി മത്സരിക്കുന്ന കാലത്ത് വിദ്യാഭ്യാസവകുപ്പ് അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നല്‍കുന്നതുപോലും വാര്‍ത്തയായിത്തീരുന്നതില്‍ അത്ഭുതപ്പെടാനില്ല. ചാനലുകള്‍ക്ക് എങ്ങിനെയും വാര്‍ത്ത സൃഷ്ടിച്ചാല്‍ മതിയല്ലോ. സാമുദായികവിദ്വേഷത്തിന്റെ കറ പുരണ്ട വാര്‍ത്തകള്‍ക്ക് മാര്‍ക്കറ്റ് കൂടുതലാണ് താനും. അങ്ങനെ വരുമ്പോള്‍ ഒരു ഇസ്ലാം മതവിശ്വാസിയ്ക്ക് ‘എന്റെ കേരളം ഹരിതകേരളം’ എന്ന് പറയുവാന്‍ പോലും ഭയക്കേണ്ടുന്ന ഒരു ഇടമായിത്തീരുന്നു നമ്മുടെ നാട്.

 

അബ്ദുറബ്ബ്


 

വാക്കിന്റെ മതം
പൊതുസമൂഹത്തില്‍ ആഘോഷിക്കപ്പെട്ട മറ്റൊരു വാര്‍ത്തയാണ് വിദ്യാഭ്യാസമന്ത്രി തന്റെ ഔദ്യോഗികവസതിയുടെ പഴയ പേര് മാറ്റിയതും. “ഗംഗ” എന്ന ഭാരതീയരുടെ പുണ്യനദിയുടെ പേരുണ്ടായിരുന്ന വസതിയെ അബ്ദുറബ്ബ് ‘ഗ്രേസ്’ എന്ന് പുനര്‍നാമകരണം ചെയ്തു! കൊടിയ അപരാധം! സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സനാതനധര്‍മ്മ പാരമ്പര്യം മന്ത്രി ഒറ്റപ്പേരിലൂടെ തകര്‍ത്തെറിഞ്ഞിരിക്കുന്നു.

ഇപ്പോള്‍ സാമാന്യബുദ്ധിയില്‍ തെളിയുന്ന ഒരു സംശയം ഇതാണ് : ‘ഒരു പേരുമാറ്റത്താല്‍ തകരുവാനും മാത്രം ദുര്‍ബലമായ ഒന്നാണോ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആര്‍ഷഭാരതപാരമ്പര്യം? ഞാന്‍ നീയാകുന്നുവെന്നും ബ്രഹ്മമാകുന്നുവെന്നും പഠിപ്പിക്കുന്ന സനാതനധര്‍മ്മത്തില്‍ ഒരു പേരുമാറ്റത്തിനെവിടെയാണ് സ്ഥാനം? സര്‍വ്വം മായയെന്ന് വിശ്വസിക്കുന്ന ഒരു ഭാരതീയന് ഒരു വീടിന്റെ പേര് ഗംഗയെന്നായാലെന്ത്, ഗ്രേസ് എന്നായാലെന്ത്?’

ഗ്രേസ് എന്നാല്‍ ഒരു ഇസ്ലാമിക വാക്ക് അല്ല. രാമലിംഗം പിള്ളയുടെ ഡിക്ഷനറിയില്‍ ആ വാക്കിനു കൊടുത്ത മലയാള അര്‍ത്ഥങ്ങള്‍ ചാരുത, ആകര്‍ഷകത്വം, സൌകുമാര്യം, ദൈവകൃഷപ, ദയ, ദയാലുത്വം, കാരുണ്യം തുടങ്ങിയവയാണ്. ഈ പേരുമാറ്റത്തെ കേരളത്തിലുള്ള ജനങ്ങളുടെയെല്ലാം മുന്‍പില്‍ ‘ബ്രേയ്ക്കിംഗ് ന്യൂസ്’ ആയി അവതരിപ്പിച്ച മാധ്യമങ്ങളാണ് ഇത്തരം തൃണതുല്യമായ സംഭവങ്ങളെ തീവ്രവര്‍ഗ്ഗീയ കുറ്റങ്ങളാക്കിത്തീര്‍ക്കുന്നതില്‍ ഒന്നാം പ്രതികള്‍. നിര്‍ദോഷമായ പച്ചനിറത്തിനെയും വ്യക്തിപരമായ ഗ്രേസിനെയുമൊക്കെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി ജനങ്ങളുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കള്‍ രണ്ടാം പ്രതികളും.

വിവാദങ്ങള്‍ക്കു പിന്നില്‍
അതുപോലെ, തീര്‍ത്തും അനാവശ്യമായതും തരം താണതുമായ ഒരു വിവാദമായിരുന്നു വിദ്യാഭ്യാസമന്ത്രി നിലവിളക്ക് കൊളുത്തില്ല എന്ന വാര്‍ത്ത. ഒരാളുടെ വിശ്വാസം ഒരു കാര്യം ചെയ്യുന്നതില്‍ നിന്ന് അയാളെ വിലക്കുന്നുണ്ടെങ്കില്‍ അതിലെന്തിനാണ് മറ്റുള്ളവര്‍ ഇത്ര അസഹ്യരാവുന്നത്? വിശ്വാസങ്ങള്‍ എല്ലാവര്‍ക്കും വ്യക്തിപരമായ കാര്യങ്ങളാണ്. അതില്‍ കൈകടത്താന്‍ മറ്റുള്ളവനെന്താണ് അവകാശം? ഒരു ഭാരതീയനായി ജനിച്ചു, ഒരു മന്ത്രിയായി,എന്ന് കരുതി അബ്ദുറബ്ബ് എന്ന മുസ്ലിമിന് തന്റെ വേദത്തെ തള്ളേണ്ട ആവശ്യമില്ല.

ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൌലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്യ്രം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും എല്ലാ ഇന്ത്യന്‍ പൌരനും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്റെ വിശ്വാസം പോലെ നീയും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നത് വിശ്വാസപരമായ തീവ്രവാദമാണ്. ഇവിടെയും മാധ്യമങ്ങള്‍ക്കും, പ്രത്യേകിച്ച് സോഷ്യല്‍ മാധ്യമങ്ങള്‍ക്ക് പ്രതിക്കൂട്ടില്‍ സ്ഥാനമുണ്ട്. സനാതനധര്‍മ്മത്തിന്റെ മൂലാര്‍ഥം അറിയാത്ത ഒരു വിഭാഗം ‘ഹിന്ദുക്കള്‍’ ഇങ്ങനെയുള്ള അനാവശ്യപ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി നില്‍ക്കുമ്പോള്‍ രംഗം കൊഴുക്കുന്നു.

സമകാലീന കേരളരാഷ്ട്രീയസാഹചര്യങ്ങളില്‍ മുസ്ലീം ലീഗിന് കൈവന്ന അസന്ദിഗ്ദ്ധമായ പ്രാധാന്യത്തില്‍ അസഹ്യമായ ചൊരുക്കുള്ള, ഇസ്ലാം മതത്തിനോട് അസഹിഷ്ണുതയുള്ള, ഒരു അവസരത്തിന് തക്കം പാര്‍ത്തിരിക്കുകയായിരുന്ന വലിയൊരു വിഭാഗം ആളുകളുടെ സംഘടിതവും ഗൂഢവുമായ ഒരു അജണ്ട നടപ്പാക്കല്‍ കൂടിയാണ് ഈ സംഭവവികാസങ്ങള്‍. പക്ഷേ അവയൊക്കെയും ആത്യന്തികമായി വിനയാകുന്നത് മുസ്ലിം ലീഗ് എന്ന കപടമതേതര രാഷ്ട്രീയപ്പാര്‍ട്ടിയിലുപരി മുസ്ലിം സമുദായത്തിന് മൊത്തമാണ്. ചുരുക്കത്തില്‍; ‘ഇസ്ലാമിക വിശ്വാസി എന്നാല്‍ പാക്കിസ്ഥാനിയെന്നും ഇന്ത്യാവിരുദ്ധനെന്നും’ വരുത്തിത്തീര്‍ക്കുന്ന അത്യന്തം അപകടകരമായ ഒരു ഭാരതീയ സാമൂഹിക സവിശേഷസന്ധിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

 


 

മാധ്യമങ്ങള്‍ തൊട്ടുണര്‍ത്തുന്നത്
ത്രേതായുഗത്തില്‍ യുഗങ്ങളോളം കല്ലായിക്കിടന്ന അഹല്യയ്ക്ക് ശ്രീരാമന്‍ കാല്‍ വിരല്‍കൊണ്ട് തൊട്ട് ശാപമോക്ഷം നല്‍കിയതായി രാമായണം പറയുന്നുണ്ട്. അഹല്യയിലെ സ്ത്രീത്വത്തെ ശ്രീരാമന്‍ വിമോചിപ്പിക്കുകയായിരുന്നു, ഒരു വിരല്‍ സ്പര്‍ശത്തിലൂടെ. അത്തരം ഒരു തൊട്ടുണര്‍ത്തലാണ് ഇന്ന് ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും മലയാളിമനസ്സിനോട് ചെയ്തുകൊണ്ടിരിക്കുന്നത്. പണ്ടും മനുഷ്യന്റെയുള്ളില്‍ വര്‍ഗ്ഗബോധവും വര്‍ഗ്ഗവിദ്വേഷവും ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ പരിമിതമായിരുന്ന ഒരു കാലത്ത് വേണ്ടത്ര ഉത്തേജനം ലഭിക്കാതിരുന്നതിനാല്‍ വര്‍ഗ്ഗവര്‍ണ്ണവെറികള്‍ വല്ലപ്പോഴും മാത്രം തലപൊക്കുന്ന, ഉറങ്ങുന്ന സിംഹങ്ങള്‍ ആയിരുന്നു.

എന്നാല്‍ കൂടുതല്‍ വേഗത്തില്‍ ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ വാര്‍ത്തകളും വിശകലനങ്ങളും നല്‍കാന്‍ തുടങ്ങിയതോടെ ആ സിംഹങ്ങള്‍ക്ക് ഉണര്‍വ് ലഭിച്ചുതുടങ്ങി. പല വാര്‍ത്താധിഷ്ഠിതചര്‍ച്ചകളും ഓരോ വാര്‍ത്തയുടെയും കാണാപ്പുറങ്ങളെയും വരികള്‍ക്കിടയില്‍ മറഞ്ഞുകിടക്കുന്ന നാനാര്‍ഥങ്ങളെയും വെളിപ്പെടുത്തിയപ്പോള്‍ വാര്‍ത്തകളുടെയും സംഭവങ്ങളുടെയും സാധ്യതകളെയും അര്‍ഥതലങ്ങളെയും കുറിച്ച് മനുഷ്യന്‍ ബോധവാനായി. സദുദ്ദേശപരമെന്നുതോന്നാവുന്ന ഈ ചര്‍ച്ചകള്‍ മനുഷ്യനെ കൂടുതല്‍ ജാഗരൂകനാക്കിയതിനൊപ്പം ഒരു നല്ല പങ്ക് ആളുകളിലും മയങ്ങിക്കിടന്നിരുന്ന സാമുദായിക ചിന്തകളെയും ഉണര്‍ത്താതിരുന്നില്ല. മാധ്യമങ്ങള്‍ക്ക് ഇത്തരം സമീപനങ്ങളില്‍ ചാനല്‍ റേറ്റിംഗ് ഉള്‍പ്പെടെ സാമ്പത്തികവും രാഷ്ട്രീയവുമായ പല നേട്ടങ്ങളും ഉണ്ടായിരിക്കാം. പക്ഷേ, മനുഷ്യന് അവന്റെ സ്വതസിദ്ധമായ നിഷ്ക്കളങ്കത നഷ്ടപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്ന് തോന്നുമെങ്കിലും മനുഷ്യ, സാമൂഹ്യ, മനശാസ്ത്രവീക്ഷണകോണില്‍നിന്ന് നോക്കുമ്പോള്‍ പൊതുസമൂഹത്തില്‍ ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന അപകടകരമായ ഒരു മാറ്റമാണത്.

 


 

ആടിനെ പട്ടിയാക്കുന്ന സോഷ്യല്‍ മീഡിയകള്‍
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ എത്തിയതോടെ മനുഷ്യന്റെയുള്ളിലെ നവ്യോന്മേഷം ലഭിച്ച ദുര്‍ചിന്താസരണികള്‍ പൂര്‍ണരൂപം പ്രാപിച്ചു. അവനവന്റെ ചിന്തകള്‍ പങ്ക് വയ്ക്കുവാന്‍ സുരക്ഷിതമെന്ന് ‘തോന്നിക്കുന്ന’ സ്വന്തമായൊരു ഇടം ലഭിച്ചതോടെ അത്തരം ചിന്തകള്‍ക്ക് ചിറകുകള്‍ വച്ചു. ഇന്നത്തെ ഫേസ്ബുക്ക് പോസ്റുകളില്‍ നല്ലൊരു ശതമാനം ജാതിമതസ്പര്‍ദ്ധകള്‍ വളര്‍ത്തുന്നതാണെന്നത് ഈ (ദു)സ്വാതന്ത്യ്രപ്രഖ്യാപനത്തിന് ഉത്തമദൃഷ്ടാന്തമാണ്. സ്വന്തം മതത്തെയും സമുദായത്തെയും പുകഴ്ത്തുന്നതും അന്യസമുദായങ്ങളെ അവഹേളിക്കുന്നതുമായ ചിത്രങ്ങളും ചിന്തകളും സോഷ്യല്‍ മീഡിയകളില്‍ നിരന്തരം പങ്ക് വയ്ക്കപ്പെടുന്നു. സാമുദായികസന്ദേശപ്രചരണങ്ങള്‍ മുന്‍പെങ്ങുമില്ലാത്തവിധം ശക്തമാകുന്നു.

ഇതിലിത്ര വേവലാതിപ്പെടാനുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഒരുതരം ‘സ്ലോ പോയിസണിംഗ്’ ആണ് യഥാര്‍ത്ഥത്തില്‍ ഈ പങ്കുവയ്ക്കലുകള്‍. നിരന്തരമായി മറ്റ് സമുദായങ്ങളുടെ ‘ന്യൂനതകളും ക്രൂരതകളും’ ദൃശ്യശ്രാവ്യരൂപത്തില്‍ ‘ആധികാരികമായി’ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഹിന്ദുവിന്/മുസല്‍മാന്/ക്രിസ്ത്യാനിയ്ക്ക് കുറെ കഴിയുമ്പോള്‍ തന്റെ അബോധമനസ്സില്‍ ഒരു പരിധി വരെയെങ്കിലും ഇതൊക്കെ ശരിയാണെന്നും ആ സമുദായങ്ങള്‍ നിന്ദ്യമാണെന്നും തന്റെ (സമുദായത്തിന്റെ) ശത്രുക്കളാണെന്നും തോന്നും. അത് ഒരു തരം പ്രേരിത മനപരിവര്‍ത്തനം ആണ്.

പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡാനിയേല്‍ ഷാറ്ററുടെ “ഓര്‍മ്മയുടെ ഏഴുപാപങ്ങള്‍” എന്ന പുസ്തകത്തില്‍ ഇത്തരം പ്രേരിത മനപരിവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അതിന്‍പ്രകാരം ഓര്‍മ്മയുടെ ഏഴുപാപങ്ങളിലൊന്നായ “പ്രത്യാനയം’ (suggestibility) ആടിനെ പട്ടിയാക്കുക എന്ന ലളിതമായ ആശയത്തെയാണ് ഉള്‍ക്കൊള്ളുന്നത്. ഉദാഹരണമായി, പോലീസ് ഒരു കുറ്റാരോപിതനെ ആജ്ഞാസ്വരത്തില്‍ കുറേനേരം ചോദ്യം ചെയ്ത് താന്‍ തന്നെയാണ് കുറ്റവാളി എന്ന് അയാളെക്കൊണ്ട് തോന്നിപ്പിക്കുകയും കുറ്റം സമ്മതിപ്പിക്കുകയും ചെയ്യുന്നു. ഇതു പോലെ തന്നെ ഒരുതരം സജസ്റിബിലിറ്റി ആണ് സോഷ്യല്‍ മീഡിയകള്‍ വഴി നടത്തുന്ന മതപ്രചരണങ്ങളും വര്‍ഗ്ഗീയവിദ്വേഷത്തിന്റെ സാമാന്യവല്‍ക്കരണവും. ചുരുക്കത്തില്‍ ശാസ്ത്രസാങ്കേതികവിദ്യകള്‍ മനുഷ്യനെ കൂടുതല്‍ ബോധവാനായ സാമൂഹ്യജീവി ആക്കുന്നതിനൊപ്പം അവനെ അവന്‍ പോലുമറിയാതെ ദുഷിപ്പിക്കുകയും ചെയ്യുന്നു. എന്തിനെയും ദോഷൈകദൃക്ക് ആയി സമീപിക്കുവാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നതില്‍ നവമാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.

ഒഴുക്കുനിലച്ച്, കെട്ടിക്കിടക്കുന്ന കേരളം
1980കള്‍ വരെ കേരളജനത ഒരു നവോത്ഥാനയന്ത്രത്തിലൂടെ കടന്നുപോവുകയായിരുന്നു. കൂലംകുത്തിയൊഴുകുന്ന ഒരു നദി പോലെ, ശുദ്ധമായി, തെളിഞ്ഞ്, വളര്‍ന്ന്, വികസിച്ചിരുന്ന, ശുഭാപ്തിവിശ്വാസമുള്ളൊരു ജനസഞ്ചയം. പിന്നീട് ജീവിതപരിസരങ്ങള്‍ ഒരുവിധം മെച്ചപ്പെട്ടുകഴിഞ്ഞപ്പോള്‍ കേരളം ഉണര്‍വ്വിന്റെ ചര്യകള്‍ കൈവിട്ടു. സാംസ്ക്കാരികമായ പുരോഗമനത്തിന്റെയും മാറ്റത്തിന്റെയും നാളുകള്‍ പിന്നിട്ട്, അന്നത്തെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ പോലും ശിഥിലമായ ഇന്ന്, പരസ്പരം ചെളിവാരിയെറിയാനും പരദൂഷണം പറയുവാനുമാണ് മലയാളിക്ക് പൊതുവെ താല്പര്യം. അവര്‍ പ്രതീക്ഷയറ്റവരായി മാറിയിരിക്കുന്നു. അവനവന്റെയും മറ്റുള്ളവന്റെയും പുണ്ണുകുത്തി ചൊറിയാക്കുന്നതല്ലാതെ അവര്‍ക്ക് മറ്റൊന്നും ചെയ്യാനുമില്ലാതായിരിക്കുന്നു.

അതിന്റെ ലളിതമായ തെളിവുകളാണ് വര്‍ദ്ധിച്ചുവരുന്ന സദാചാരപ്പോലീസ് കഥകള്‍. ആരോഗ്യകരമായ ബൌദ്ധികവ്യായാമങ്ങള്‍ ഇല്ലാത്ത മനുഷ്യന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാകുന്നതെങ്ങിനെയെന്ന് ഈ കഥകള്‍ പറയുന്നുണ്ട്. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാത്ത മനുഷ്യമനസ്സുകള്‍ അന്യന്റെ സ്വകാര്യതകളിലേയ്ക്ക് ഒളിഞ്ഞ് നോക്കാനും ആ സ്വകാര്യതകളില്‍ അസഹിഷ്ണുവാകാനും തുടങ്ങുന്നിടത്ത് ഇത്തരം കപടസദാചാരവാദികള്‍ ഉടലെടുക്കുന്നു.

ആ അസഹിഷ്ണുതയെ അത്രയൊന്നും ഉപദ്രവകാരിയല്ലാത്ത ഒരു മൃഗമായിരുന്ന അവസ്ഥയില്‍നിന്ന് ഇന്ന് കാണുന്ന ആക്രമണകാരിയായ അവസ്ഥയിലെത്തിച്ചതില്‍ മതസംഹിതകളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും മതേതര മേലങ്കിയണിഞ്ഞ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ രഹസ്യവും പരസ്യവുമായ ആഹ്വാനങ്ങള്‍ക്കുമുള്ള അനിഷേധ്യമായ പങ്ക് സംശയാതീതമായി വ്യക്തമാണ്. ഈ ദുര്‍വ്യാഖ്യാനങ്ങളും ആഹ്വാനങ്ങളും ഇന്ന് പഴയ കാലത്തേക്കാള്‍ വളരെ പെട്ടെന്നാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് ഒരു പകര്‍ച്ചവ്യാധി പോലെ പടരുന്നത്. ആ പകര്‍ച്ചവ്യാധികളുടെ പ്രധാനവാഹകര്‍ നമ്മുടെ പ്രിയപ്പെട്ട ആധുനികമാധ്യമങ്ങള്‍ തന്നെയാണ്.

 

 

പുഴുത്തുനാറുന്ന രോഗാവസ്ഥ
ഈ പകര്‍ച്ചവ്യാധികള്‍ സമൂഹത്തെ എത്രയധികം ദോഷകരമായി ബാധിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് ഒന്നുരണ്ട് വര്‍ഷം മുന്‍പ് ഒരു കൂട്ടം രാമസേനാ അംഗങ്ങള്‍ മംഗലാപുരത്ത് പബ്ബില്‍ ഡാന്‍സ് ചെയ്തിരുന്ന പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ചതും കേരളത്തില്‍ അടുത്തയിടെ ഒരു യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അതിന്റെ വീഡിയോ റെക്കോഡ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച് രസിക്കുകയും ചെയ്തത്. ഇവയൊക്കെ പറയുന്നത് മറ്റൊന്നുമല്ല; സമൂഹത്തിന്റെ അസഹിഷ്ണുത ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, പ്രഖ്യാപിത സാമൂഹിക, ശാസ്ത്ര, സാങ്കേതിക, മാനവിക പുരോഗതിക്ക് കടകവിരുദ്ധമായി, പുഴുത്തുനാറുന്ന ഒരു രോഗാവസ്ഥയില്‍ (perversion) എത്തിയിരിക്കുന്നു! എന്നെപ്പോലെ മറ്റൊരാള്‍ക്കും സമൂഹത്തില്‍ അര്‍ഹമായ ഇടവും വ്യക്തിസ്വാതന്ത്യ്രവുമുണ്ട് എന്ന സത്യം നമ്മള്‍ അംഗീകരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അന്യന്റെ സ്വകാര്യത അവന്റെ മാത്രം സ്വകാര്യതയാണെന്നും അതില്‍ നമ്മള്‍ അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും നാം തിരിച്ചറിയണം.

ജനങ്ങളെയും മാധ്യമങ്ങളെയും മാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. നല്ല നേതാക്കളുടെ വംശം ഏതാണ്ട് കുറ്റിയറ്റ് പോയിരിക്കുന്നു എന്ന നിലയിലാണ് കാര്യങ്ങള്‍. നയിക്കുവാന്‍ ആളില്ലാത്ത ജനത ഇടയനില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെയാണ്, ചിതറിപ്പോകും. ഹൃദയത്തില്‍ നന്മയുടെ അംശങ്ങള്‍ അപൂര്‍വ്വമായിത്തീര്‍ന്ന ഇന്നത്തെ മുതിര്‍ന്ന നേതൃസമൂഹത്തെ കണ്ട്, വളര്‍ന്ന് വരുന്ന യുവനേതാക്കള്‍ തങ്ങളുടെ മുതിര്‍ന്നവര്‍ കാട്ടിയ വഴിയെ തന്നെ സഞ്ചരിക്കുവാന്‍ തീരുമാനിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

സാമൂഹികപ്രതിബദ്ധത പ്രസ്താവനകളില്‍ മാത്രമൊതുക്കുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍ ഇരുണ്ട ഒരു രാഷ്ട്രീയഭാവിയുടെ മുന്നടയാളങ്ങളാകുന്നു. ഇനിയുമൊരു നവോഥാനത്തിന് സാധ്യതകള്‍ അതിവിദൂരങ്ങളായിരിക്കുന്നു. ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഒഴുക്കുനിലച്ച് കെട്ടിക്കിടക്കുന്നൊരു വെള്ളക്കെട്ട് പോലെ സമൂഹവും അതിലെ തവളകളെ പോലെ നേതാക്കളും മാറിയിരിക്കുന്നു. മാധ്യമങ്ങള്‍ ആ വെള്ളക്കെട്ടുകളില്‍ തുടര്‍ച്ചയായി മാലിന്യം കലര്‍ത്തുമ്പോള്‍ വെള്ളവും തവളകളും ഒരുപോലെ കെട്ടിക്കിടന്ന് ദുഷിച്ച് നാറുകയും ചെയ്യുന്നു.

when you share, you share an opinion
Posted by on Jul 13 2012. Filed under വായനാമുറി. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

43 Comments for “പച്ചയുടെ മതവും രാഷ്ട്രീയവും”

  1. John

    പച്ചനിറം ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ അടയാളമല്ല എന്ന വസ്തുത സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ. ഇതര വര്‍ണങ്ങളില്‍നിന്നു സവിശേഷമായി ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ പച്ചയോട് ഒരു ആഭിമുഖ്യവുമില്ല. പച്ച പ്രകൃതിയുടെ ഉടുവസ്ത്രമാണ്; അതു മുന്നോട്ടു ഗമിക്കാനുള്ള ആഹ്വാനമാണ്. ചുവപ്പ് മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞുനിര്‍ത്താനും തടസ്സപ്പെടുത്താനുമുള്ളതാണെങ്കില്‍ പച്ച ജീവിതം മുന്നോട്ടെടുക്കാനും തടസ്സമില്ലാതെ കടന്നുപോവാനുമുള്ള അടയാളമാണ്. പക്ഷേ, ഇസ്ലാംമതവുമായി അതിന് ഒരു സവിശേഷ ബന്ധവുമില്ല. നാഗരികതയുടെ പ്രയാണഘട്ടത്തില്‍ എവിടെയോവച്ചു നിറങ്ങള്‍ക്ക് ഇത്തരമൊരു നിറഭേദം സംഭവിച്ചു എന്നല്ലാതെ ഇസ്ലാമിന് ഈ കാര്യത്തില്‍ സവിശേഷമായി ഒന്നുമില്ല. ഇന്ത്യ വിഭജിച്ചു പാകിസ്താന്‍ എന്ന പുതിയ രാഷ്ട്രം ഉണ്ടാക്കാന്‍ നിശ്ചയിച്ച് ഇറങ്ങിയവര്‍ തങ്ങളുടെ പതാകയ്ക്ക് ഹരിതവര്‍ണം നല്‍കിയപ്പോള്‍ ഉപഭൂഖണ്ഡത്തില്‍ പച്ച മുസ്ലിം സാമുദായികതയുടെ വിരലടയാളമായിത്തീര്‍ന്നത് തികച്ചും യാദൃച്ഛികം.

       19 likes

  2. John

    ഇവിടെ പക്ഷേ, പച്ചയല്ല പ്രശ്നം. മറിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ മാറിടത്തിലെ പച്ച മാംസമാണ്. അഞ്ചാംമന്ത്രിയെന്ന യു.ഡി.എഫിലെ ആറാംവിരലാണു പ്രശ്നത്തിന്റെ ആരംഭബിന്ദു. ‘ആത്തോല്‍’ കുത്തിയാലും ‘ഈത്തോല്‍’ കുത്തിയാലും അരി വെളുക്കണം എന്നല്ലാതെ മുസ്ലിം സമുദായത്തിന് ആര്യാടന്റെ കൈകൊണ്ടാവണം വൈദ്യുതി ലഭിക്കുന്നത്, അബ്ദുറബ്ബിന്റെ കൈകൊണ്ടാവണം അറിവുപകരുന്നത് എന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍, സമുദായം വക പ്രതിനിധികള്‍ നിയമസഭയുടെ ഓടുപൊളിച്ചല്ല അകത്തുകടന്നതെങ്കില്‍, ജനാധിപത്യത്തില്‍ ജനസംഖ്യാ പ്രാതിനിധ്യത്തിനാണു പരിഗണനയെങ്കില്‍, 19 ശതമാനം വരുന്ന സമുദായത്തിന് എട്ടു മന്ത്രിമാര്‍ ആവാമെങ്കില്‍ 27 ശതമാനം വരുന്ന സമുദായത്തിന് അഞ്ചു മന്ത്രിമാരെ നല്‍കിക്കൂടാ എന്ന ന്യായം അംഗീകരിക്കുക സാധ്യമല്ല. ഇക്കാര്യം നാവു വൃത്തിയാക്കിയും നട്ടെല്ല് അല്‍പ്പം നിവര്‍ത്തിയും പറഞ്ഞതാണു വലിയ വിനയായിത്തീര്‍ന്നതും ‘അമ്പടാ വമ്പന്‍മാരെ’ എന്ന മട്ടില്‍ നാനാഭാഗത്തുനിന്നും പാഞ്ഞടുത്ത് സമുദായത്തെ വളഞ്ഞിട്ടു തല്ലാന്‍ ചിലര്‍ വളച്ചെടിക്കൊമ്പ് പൊട്ടിച്ചെടുത്തതും.

       16 likes

  3. John

    ഏതോ ഒരു വിരുതന്‍ ഒപ്പിച്ച, അല്ലാത്തപക്ഷം തീര്‍ത്തും നിര്‍ദോഷകരമായ ഒരു ഉത്തരവിന്റെ പേരില്‍ സവര്‍ണ ഹിന്ദുത്വരും പകല്‍ ‘കീണ്‍ഗ്രസും’ രാത്രി ആര്‍.എസ്.എസുമായി നടക്കുന്ന യു.ഡി.എഫിലെ ചില ഭൌമീകാമുകന്‍മാരും ചന്ദ്രശേഖരന്‍ വധംമൂലം ചോരയില്‍പൂണ്ട് മുഖം വികൃതമായ മാര്‍ക്സിസ്റുകളും ചേര്‍ന്ന് ചാനല്‍ കാമറകളെ സാക്ഷിനിര്‍ത്തി ഈ റബ്ബിനെയാണു പച്ചനിറത്തിലുള്ള ഷഡ്ഡിയുടുപ്പിച്ചും പച്ചപുതപ്പിച്ചും തങ്ങളുടെ ഹൃദയങ്ങളില്‍ ജ്വലിച്ചുനിന്ന വര്‍ഗീയവിദ്വേഷത്തിന്റെ ലാവകൊണ്ട് കുളിപ്പിച്ചുകിടത്തിയത്.

       12 likes

  4. John

    അഞ്ചാം മന്ത്രി, കാലിക്കറ്റ് വാഴ്സിറ്റി ഭൂമിദാനം, 35 എ.ഐ.പി സ്കൂളുകളുടെ എയ്ഡഡ് പദവി, ഒടുവില്‍ പച്ച ബ്ളൗസ് തുടങ്ങിയ വിഷയങ്ങളുയര്‍ത്തി കേരളത്തില്‍ വമ്പിച്ച മുസ്ലിം പ്രീണനം നടക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ സംഘ്പരിവാറിനും ജാതിസംഘടനകള്‍ക്കും ചില മാധ്യമങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. കേരളത്തിന് പരിചയമില്ലാത്ത മട്ടിലുള്ള പരിധിവിട്ട വര്‍ഗീയ പ്രചാരണങ്ങളാണ് ഈ വിഷയങ്ങളില്‍ നടന്നത്. മാന്യന്മാരും മതേതരരുമെന്ന് നാം വിചാരിച്ചിരുന്നവര്‍പോലും വര്‍ഗീയ പെരുമഴയില്‍ ആനന്ദനൃത്തം ചവിട്ടാനാണ് ഇഷ്ടപ്പെട്ടത്. പ്രചാരണങ്ങളെല്ലാം പ്രത്യക്ഷത്തില്‍ മുസ്ലിംലീഗിനെ മുന്‍നിര്‍ത്തിയാണെങ്കിലും പ്രയോഗത്തില്‍ മുസ്ലിം സമൂഹത്തിന്‍െറ ഉണര്‍വിനെതിരായ ഒളിപ്പോരായി മാറുകയായിരുന്നു.
    അപകടകരവും അസംബന്ധപൂര്‍ണവുമായ ഈ പ്രചാരണത്തില്‍ ഇടതുപക്ഷം പൊതുവെയും സി.പി.എം പ്രത്യേകിച്ചും വലിയ പങ്കുവഹിക്കുന്നു എന്നതാണ് ഏറ്റവും കൗതുകകരവും എന്നാല്‍ ദൗര്‍ഭാഗ്യകരവുമായ കാര്യം. ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്നുണ്ടായ പ്രതിച്ഛായനഷ്ടം പരിഹരിക്കാന്‍ മുസ്ലിംവിരുദ്ധ പ്രചാരണങ്ങളെ കൂട്ടുപിടിച്ചാല്‍ മതിയാവുമെന്ന് അവര്‍ വിചാരിക്കുന്നതുപോലെ. സി.പി.എമ്മില്‍ പല കാര്യങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഔദ്യാഗിക പക്ഷവും വി.എസ് പക്ഷവും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ് എന്നത് മറ്റൊരു കൗതുകം.

       6 likes

  5. John

    സമുദായ സംഘടനകളടക്കം ആരും സമ്മര്‍ദമുപയോഗിച്ച് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതും സര്‍ക്കാര്‍ ഭൂമി കൈയേറുന്നതും ഒരു വിധത്തിലും ന്യായീകരിക്കാന്‍ പറ്റില്ല. നിയമസംവിധാനത്തിലും സാമൂഹിക നീതിയിലും താല്‍പര്യമുള്ളവരെല്ലാം ഇതിനെ ശക്തമായി എതിര്‍ക്കും; എതിര്‍ക്കണം. എന്നാല്‍, ഭൂമിദാനമടക്കമുള്ള വന്‍ ആനുകൂല്യങ്ങള്‍ സവര്‍ണ, ഭൂരിപക്ഷ സംഘടനകള്‍ക്ക് നല്‍കുമ്പോള്‍ ഇങ്ങനെയൊരു തത്ത്വാധിഷ്ഠിത സമീപനം സ്വീകരിക്കാന്‍ സി.പി.എമ്മിനും ഇടതുപക്ഷ മുന്നണിക്കും കഴിയുന്നില്ല. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സംഘടനകള്‍ക്കും വിവിധ ക്രിസ്ത്യന്‍സഭകള്‍ക്കും ബഹുകോടികളുടെ സര്‍ക്കാര്‍ ഭൂമി വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ പതിച്ചുനല്‍കുകയോ സൗജന്യ നിരക്കില്‍ നല്‍കുകയോ ചെയ്തതിനെക്കുറിച്ച തെളിവുകള്‍ സഹിതമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടും സി.പി.എമ്മടങ്ങിയ പ്രതിപക്ഷം ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. ലാഭം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നടത്താനും വിദ്യാഭ്യാസ കച്ചവടത്തിനും ആരാധനാലയങ്ങള്‍ക്കുംവേണ്ടിയുള്ള ഭൂമിയാണ് ചില പ്രത്യേക വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയത്. മുസ്ലിം സമുദായ പ്രീണനം എന്ന പ്രളയം സൃഷ്ടിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ ഇവയെ അവഗണിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍, മതേതരവും തത്ത്വാധിഷ്ഠിതവുമായ നിലപാട് സ്വീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന സി.പി.എം സ്വീകരിക്കുന്ന മൗനം പുതിയ പശ്ചാത്തലത്തില്‍ അപകടകരമായ സന്ദേശങ്ങളാണ് നല്‍കുന്നത്. അന്തിമ വിശകലനത്തില്‍ സി.പി.എമ്മിനുതന്നെ കനത്ത നഷ്ടം വരുത്തുന്ന നയമാണ് അവര്‍ സ്വീകരിക്കുന്നത്.

       7 likes

  6. ഇവിടെ മുസ്ലീം സമുദായ പ്രീണനമൊന്നും നടക്കുന്നില്ല ജോണ്‍. മുസ്ലീം ലീഗ് എന്ന സംഘടനയെ പ്രീണിപ്പിക്കുകയെന്നതാണ് നടക്കുന്നത്. അത് മുസ്ലീം ലീഗില്‍ ബഹുഭൂരിപക്ഷവും മുസ്ലീം സമുദായക്കാര്‍ മാത്രമായതുകൊണ്ടല്ല കോണ്‍ഗ്രസ് ചെയ്യുന്നത്. മറിച്ച് മന്ത്രിസഭയുടെ നിലനില്‍പ്പിന് ലീഗിന്റെ പ്രീതി അത്യന്താപേക്ഷിതമായതുകൊണ്ടാണ്. അത് നടക്കുന്നില്ല എന്ന് ആര്‍ക്കും പറയുവാനാകുന്നില്ല. പക്ഷേ തികച്ചും രാഷ്ട്രീയമായ ആ വിഷയത്തെ സാമുദായികമാക്കി മാറ്റുന്ന രാഷ്ട്രീയ നേതാക്കളും (പ്രത്യേകിച്ച് ബി.ജെ.പി നേതാക്കളും) വെള്ളാപ്പള്ളിയെയും സുകുമാരന്നായരെപ്പോലുള്ളവരും ഇതില്‍ കുറ്റക്കാരാണ്. ഈ വിഷയത്തെ രാഷ്ട്രീയമായാണ് കാണേണ്ടത്. പച്ച ബ്ലൌസ് വിവാദമുണ്ടായ അന്ന് വെള്ളാപ്പള്ളിയുടെയും മറ്റും പ്രതികരണം ഒരു മതേതരരാജ്യത്തിലെ സാമൂഹികപ്രതിബദ്ധതയുള്ള ഒരു സംഘടനാനേതാവിന് ചേരാത്തവിധം അത്യന്തം ഹീനമായിരുന്നു. ജനങ്ങളുടെയുള്ളില്‍ സാമുദായികവിഷം പകരുവാനേ ഇതൊക്കെ ഉപകരിക്കൂ. മറിച്ച് ഇത്തരം വിഷയങ്ങളുടെ രാഷ്ട്രീയഗൌരവത്തെയും വിവിധവശങ്ങളെയും കുറിച്ച് എത്ര നേതാക്കള്‍ ജനങ്ങളെ ബോധവാന്മാരാക്കുന്നുണ്ട്? അല്ലെങ്കില്‍ എത്ര പേര്‍ക്ക് അതിനെക്കുറിച്ച് അറിയാം? ഈ ബോധവല്‍ക്കരണമാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അല്ലാതെ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ ഛര്‍ദ്ദിക്കുന്നതെന്തും അപ്പടി വിഴുങ്ങി ജനങ്ങളുടെ മുന്‍പില്‍ വീണ്ടും ഛര്‍ദ്ദിച്ചുവെയ്ക്കുകയല്ല. പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളെന്തെന്നും പ്രസിദ്ധീകരിക്കേണ്ടാത്തതെന്തെന്നും മാധ്യമങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. മാധ്യമങ്ങളില്‍ ഭരണപരമായ കാര്യങ്ങള്‍ എത്രത്തോളം പ്രസിദ്ധീകരിക്കുന്നുണ്ട്? ഈ തൊഴുത്തില്‍ക്കുത്തുകളല്ലാതെ? ജനങ്ങള്‍ക്ക് ഗുണപരമായ കാര്യങ്ങളുടെ വാര്‍ത്തകള്‍ എത്രത്തോളം അവരിലേയ്ക്കെത്തുന്നുണ്ട്? ഇതൊക്കെ സ്കൂപ്പുകള്‍ ഉണ്ടാക്കാന്‍ നടക്കുന്ന മാധ്യമങ്ങള്‍ ചിന്തിക്കണം. അപ്പോഴേ നമ്മുടെ മാധ്യമസംസ്ക്കാരം സമ്പന്നമാവൂ.

       10 likes

  7. പച്ച ബ്ലൌസ് വിവാദത്തില്‍ അച്ച്യുതാനന്ദനെപ്പോലുള്ള മുതിര്‍ന്ന ഇടതുപക്ഷ നേതാക്കള്‍ ധരിച്ച മൌനത്തെ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സംഭവങ്ങളൊന്നും പുല്ലുവില പോലും അര്‍ഹിക്കുന്നില്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായിരുന്നിരിക്കണം. അല്ലെങ്കില്‍ പിന്നെ ഗവണ്മെന്റിനെതിരെ ഒരു ആയുധം കാത്തിരിക്കുന്ന ഇടതുപക്ഷം അത് വിവാദമാക്കേണ്ടിയിരുന്നില്ലേ? ഈ വിഷയത്തില്‍ അത് അവര്‍ ചെയ്യാത്തത് രാഷ്ട്രീയരംഗത്ത് അവശേഷിക്കുന്ന വിവേകത്തിന്റെ ചില കണികകള്‍ കാരണമാണ്.

       11 likes

  8. സി.പി.എം എന്ന പാര്‍ട്ടിയുടെ അധ:പതനം ഇന്ന് തുടങ്ങിയതല്ല ജോണ്‍. അവര്‍ എന്ന് മുന്നണിസമ്പ്രദായത്തില്‍ അകപ്പെട്ടുവോ അന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അധ:പതനം തുടങ്ങി. ഇപ്പോള്‍ ഏതാണ്ട് പൂര്‍ണാവസ്ഥയില്‍ എത്തിയിരിക്കുന്നു എന്ന് മാത്രം. ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ എന്താണ്? രണ്ട് ചേരികള്‍ തമ്മില്‍ നടത്തുന്ന തൊഴുത്തില്‍ കുത്തുകള്‍ മാത്രം. അല്ലാതെ പ്രത്യയശാസ്ത്രസംബന്ധിയായ എന്തെങ്കിലും വാര്‍ത്തകള്‍ ഏതെങ്കിലും മാര്‍ക്സിസ്റ്റ് കാരന്റെ വായില്‍ നിന്ന് വരുന്നതായി അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? പ്രത്യയശാസ്ത്രങ്ങള്‍ നാല് വര്‍ഷത്തിലൊരിക്കല്‍ പാര്‍ട്ടികോണ്‍ഗ്രസില്‍ വച്ച് പുതിക്കുന്ന ഒരു കെട്ട് കടലാസ് മാത്രമായിരിക്കുന്നു. അതൊകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ക്ക് അരമനകള്‍ കയറേണ്ടി വരുന്നതും അമ്പലങ്ങളില്‍ പോകേണ്ടി വരുന്നതുമൊക്കെ.

       4 likes

  9. ഇന്ന് സഖാവ് പി.കെ.വിയുടെ അനുസ്മരണവേളയില്‍ കോണ്‍ഗ്രസിന്റെ മന്ത്രി ആര്യാടന്‍ ധൈര്യപൂര്‍വ്വം വിളിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ഒരുമിച്ച് നിന്ന് ഇവിടെ ജാതിമതശക്തികള്‍ വേണ്ടെന്ന് പറഞ്ഞാല്‍ ഒന്നും സംഭവിക്കില്ലെന്ന്. സാമുദായികസംഘടനകള്‍ രാഷ്ട്രീയകാര്യങ്ങള്‍ തീരുമാനിക്കുന്ന കാലത്തെ താന്‍ ഭയക്കുന്നു എന്ന്. അങ്ങനെ സത്യം വിളിച്ച് പറയാനിന്ന് ഇടത് വലത് നേതാക്കളില്‍ എത്ര പേര്‍ തയ്യാറാകും? സമുദായങ്ങളെ പേടിയാണവര്‍ക്ക്. കോണ്‍ഗ്രസ്സിന്റെ കാര്യം പോട്ടെന്ന് വയ്ക്കാം. ശക്തമായ ഒരു പ്രത്യയശാസ്ത്രത്തിന്മേല്‍ പടുത്തുയര്‍ത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സമുദായങ്ങളെ ഭയക്കേണ്ട കാര്യമെന്താണ്? ധൈര്യപൂര്‍വ്വം അവര്‍ നടുനിവര്‍ത്തിപ്പിടിച്ച് സ്വയം ശുദ്ധീകരിച്ച് നിന്നാല്‍ കേരളത്തില്‍ സാമുദായികവെറിപൂണ്ടവരൊഴികെയുള്ള ബഹുഭൂരിപക്ഷം ജനങ്ങളും ഒപ്പം നില്‍ക്കും എന്ന് അവര്‍ തിരിച്ചറിയുന്നില്ല എന്നത് വളരെയധികം നിരാശ ജനിപ്പിക്കുന്നു.

       10 likes

  10. santhosh varghese c

    പ്രസക്തമായ, എന്നാല്‍ ആരും ചിന്തിക്കാന്‍ മിനക്കെടാത്ത ഒരു വിഷയം..നന്ദി സുഹൃത്തെ…മുസ്ലിം ലീഗ് എന്നാ താപ്പുരാഷ്ട്രീയകാരെ മുന്‍ നിര്‍ത്തി ഈ നാട്ടിലെ മുഴുവന്‍ മുസ്ലിം സുഹൃത്തുക്കളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മാധ്യമ ശിന്ഘങ്ങളെയും മുഖപുസ്തക എഴുത്തുകാരെയും ഇരുത്തി ചിന്തിപ്പിക്കുമെങ്ങില്‍ എത്ര നല്ലത്…ഒരാള്‍ നിലവിളക്ക് കത്തിചാലെന്തു ഇല്ലെങ്കിലെന്ത്..?
    നാളുകള്‍ക്കു മുന്‍പ് ഒരു മുസ്ലിം സ്ത്രീ (അങ്ങനെ ചിന്തിക്കുന്നു) അവരുടെ കുഞ്ഞിനെ ശ്രീകൃഷ്ണ വേഷം ധരിപ്പിച്ചു നടത്തുന്ന ഒരു ചിത്രം..ഒത്തിരി പേര്‍ ആ മത നിരപെക്ഷതയെ അഭിനന്ദിച്ചു എഴുതിയത് കണ്ടു..നല്ല കാര്യം..! അപ്പോള്‍ ഒരു സംശയം ..ഭൂരിപക്ഷത്തിന്റെ ചിന്നങ്ങള്‍ അണിഞ്ഞാല്‍ മാത്രമെ ഒരാള്‍ secular ആവു എന്നാണോ..? അത് അനിയാതെയും അങ്ങനെ ആയികൂടെ..? നമ്മുടെ മതേതര സങ്കല്‍പ്പങ്ങളെ കുറിച്ച് ഓര്‍ക്കുംബോലെ ചിരി വരുന്നു…
    ഓരോ കോപ്രായങ്ങള്‍…പേര് പറയുമ്പോള്‍ രാമന്‍, റഹ്മാന്‍, ആന്റണി എന്ന് ഒപ്പം പറഞ്ഞാലേ അവന്‍ / അവള്‍ ഒരു secular ആവു..മന്ധിരും, മസ്ജിദും പള്ളിയും ഒരുമിച്ചു കാനിചില്ലെങ്ങില്‍ അപ്പോള്‍ തകരുന്നതാണ് നമ്മള്‍ ഭാരതീയന്റെ സെകുലരിസം … സുകുമാരന്‍ നായരും നടേശന്‍ മുതലാളിയും കരയുന്നത് കാണുമ്പോള്‍ മനസിലാകും…വയട്ടിപിഴപ്പിനാനെന്നു …മനസിലാകാത്തത് അതല്ല, വിപ്ലവ അപ്പസ്തോലരായ സുഹൃത്തുക്കളുടെ,കമ്മുനിസ്റ്റ്‌ പുലികളുടെ നക്ര ബാഷ്പം ..! പത്തു വോട്ട് കിട്ടട്ടെ എന്ന് കരുതിയാനെന്കില്‍ കഷ്ട്ടം…അതല്ല , നടേശന്‍ മുതലാളി പറഞ്ഞതുപോലെ കമ്മുനിസം തകര്‍ന്നാല്‍ തകരുന്നത് ഹിന്ദുക്കളുടെ നിലനില്‍പ്പാണ് എന്ന് കേട്ട് പുളകം കൊണ്ടാണോ ആവോ..? പിന്നെ വര്‍ഷങ്ങളായി ഹിന്ദു മതവും, സംസ്കാരവും ഇവടെ നിലനില്‍ക്കുന്നത് സഗാവിന്ടെ ചെങ്കൊടി യുടെ കീഴിലാനല്ലോ..ഒന്ന് പോണം ഹേ…! തീര്‍ച്ചയായും , ഇവ്ടെയുള്ള ഭൂരിപക്ഷ വിഭാഗത്തെ വിശ്വാസത്തില്‍ എടുക്കാത്ത ഒരു നൂന പക്ഷ നയങ്ങളും നിലനില്‍ക്കില്ല..പക്ഷെ എല്ലാരും മനസിലാക്കെണ്ടുന്ന ഒരു കാര്യമുണ്ട്, ബിഷപ്പുമാരു, അച്ചന്മാരും സമുദായ സ്നേഹംകൊണ്ടോന്നുമല്ല മെഡിക്കല്‍ കോളേജും മറ്റു അവകാശങ്ങളും നേടികൊണ്ടിരിക്കുന്നത്…അവരുടെ pocket ഉം മനസും സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണ് എന്നുള്ള സത്യം..! എല്ലാം പാവം നൂന പക്ഷത്തിന്റെ പേര് പറഞ്ഞിട്ടാണ്…അധികാര കൊതി മൂത്ത നെഹ്‌റു ഇന്ത്യക്കാരന്റെ പേര് പറഞ്ഞു പണ്ട് സായിപ്പിനെ കൊണ്ട് രാജ്യം പങ്കു വപ്പിച്ചു മന്ത്രിയായ കഥ , അത്രയെ ഉള്ളു ഈ കാര്യങ്ങളിലും…ഇനിയെങ്ങിലും പച്ച, ചുവപ്പ് എന്ന് പറഞ്ഞു പാവം അര്‍ദ്ധപട്ടിനിക്കരന്ടെ സങ്കട കഞ്ഞിയില്‍ ഇനിയും മണ്ണ് വാരിയിടല്ലെ…സാമുദായിക നേതാക്കന്മാരുടെ, അതിപ്പോള്‍ നായരായാലും,നടേശന്‍ മുതലാളിയായാലും, കുഞാപ്പയോ ,തങ്ങളോ ആയാലും, ബിഷപ്പോ ,അച്ഛനോ ആയാലും ( ഈ കാര്യത്തില്‍ പഴയ secular style മറക്കാതെ പ്രയോഗിക്കുകയാണ്..ഇവ്ടയെ അത് പ്രയോജനപെടുന്നുള്ളൂ..) നമ്മളെല്ലാരും ഒന്ന് ഓര്‍ത്താല്‍ കൊള്ളാം…മനുഷ്യന്‍,…അവനാണ് ഏറ്റവും പ്രധാനപെട്ട ഘടകം…മറ്റൊന്നും അതിനോളം പ്രാധാന്യമുള്ളതായി വരില്ല…

       12 likes

  11. Nishad

    ഒഴുക്കുനിലച്ച് കെട്ടിക്കിടക്കുന്നൊരു വെള്ളക്കെട്ട് പോലെ സമൂഹവും അതിലെ തവളകളെ പോലെ നേതാക്കളും മാറിയിരിക്കുന്നു. മാധ്യമങ്ങള്‍ ആ വെള്ളക്കെട്ടുകളില്‍ തുടര്‍ച്ചയായി മാലിന്യം കലര്‍ത്തുമ്പോള്‍ വെള്ളവും തവളകളും ഒരുപോലെ കെട്ടിക്കിടന്ന് ദുഷിച്ച് നാറുകയും ചെയ്യുന്നു
    ————————————————–
    ഈ സംഭവവികാസങ്ങള്‍. പക്ഷേ അവയൊക്കെയും ആത്യന്തികമായി വിനയാകുന്നത് മുസ്ലിം ലീഗ് എന്ന കപടമതേതര രാഷ്ട്രീയപ്പാര്‍ട്ടിയിലുപരി മുസ്ലിം സമുദായത്തിന് മൊത്തമാണ്…very true.

       3 likes

  12. Sree

    ഒഴുക്കുനിലച്ച് കെട്ടിക്കിടക്കുന്നൊരു വെള്ളക്കെട്ട് പോലെ സമൂഹവും അതിലെ തവളകളെ പോലെ നേതാക്കളും മാറിയിരിക്കുന്നു. മാധ്യമങ്ങള്‍ ആ വെള്ളക്കെട്ടുകളില്‍ തുടര്‍ച്ചയായി മാലിന്യം കലര്‍ത്തുമ്പോള്‍ വെള്ളവും തവളകളും ഒരുപോലെ കെട്ടിക്കിടന്ന് ദുഷിച്ച് നാറുകയും ചെയ്യുന്നു
    ————————————————–
    ഈ സംഭവവികാസങ്ങള്‍. പക്ഷേ അവയൊക്കെയും ആത്യന്തികമായി വിനയാകുന്നത് മുസ്ലിം ലീഗ് എന്ന കപടമതേതര രാഷ്ട്രീയപ്പാര്‍ട്ടിയിലുപരി മുസ്ലിം സമുദായത്തിന് മൊത്തമാണ്…very true.

       1 likes

  13. മനുഷ്യന്‍ ഇരുണ്ട മധ്യകാലഘട്ടത്തിലേയ്ക്ക് തിരിച്ച് പോകുന്നു എന്ന് ആനന്ദ് അടുത്തകാലത്ത് പറഞ്ഞത് എത്ര ശരിയാണെന്ന് തോന്നിപ്പിക്കുന്ന വിധമാണ് കാലികസംഭവവികാസങ്ങള്‍. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകം മുന്‍പില്ലാത്തവിധം സൂപ്പര്‍സോണിക് വേഗതയില്‍ മുന്‍പോട്ട് കുതിക്കുകയാണ്. ശാസ്ത്രവും മാനവികതയും ഉയരങ്ങളിലേയ്ക്കെത്തുന്നു. സമൂഹങ്ങളും സംസ്ക്കാരങ്ങളും വീണ്ടും വീണ്ടും സ്ഫുടം ചെയ്യപ്പെടുന്നു. സമൂഹത്തിന്റെ ഈ വീരവാദങ്ങള്‍ ഭാഗികമായി മാത്രമാണ് ശരി. മേല്‍പ്പറഞ്ഞതില്‍ ശാസ്ത്രപുരോഗതിയുണ്ട്. മാനവികതയും ചില വശങ്ങളില്‍ മാത്രം പുരോഗതി നേടുന്നു. എന്നാല്‍ അവയെ എല്ലാം കവച്ച് വച്ചുകൊണ്ട് ഇടക്കാലത്ത് പിന്‍വലിഞ്ഞിരുന്ന സാമുദായിക, വര്‍ഗീയ ലൈംഗിക വെറികളുടെ ഇരുള് കൂടുതല്‍ പരക്കുന്നു. പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരുന്നു. ഇത് തീര്‍ച്ചയായും ചരിത്രത്തിലേയ്ക്കുള്ള തിരിച്ചുനടത്തമാണ്. ഇരുണ്ട ഒരു മധ്യകാലചരിത്രത്തിലേയ്ക്കാണെന്ന് മാത്രം.

       4 likes

  14. Fasal Mohamed

    നന്ദി ബിനു …കേരളത്തിന്റെ നശിച്ച പോക്കിനെ തുറന്നു കാണിച്ചതിന്..ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ‘ബഹുസ്വരത’ (Pluralism) എന്ന ആശയമാണ് ഇപ്പോള്‍ കേരളത്തില്‍ ആസൂത്രിതമായി നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്….ഭൂരിപക്ഷ സമുദായം പുണ്യകരം എന്ന് കരുതുന്ന എല്ലാ ചിഹ്നങ്ങളെയും ‘മതേതരം’ എന്ന ലേബലിട്ടു ഔദ്യോഗികവല്ക്കരിച്ച് , ബാക്കിയെല്ലാവരും അവയെയൊക്കെ താണുവണങ്ങിയാല്‍ മാത്രമേ ”സെക്കുലരിസ്റ്റ്” എന്ന പദവി കിട്ടുകയുള്ളൂ എന്നും അല്ലാത്തവനോക്കെ തനി വര്‍ഗീയവാദി ആണെന്നും ജല്‍പ്പിക്കുന്നത് നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്ന ബഹുസ്വരമായ വിശ്വാസസ്വാതന്ത്ര്യത്തിനു എതിരാണ്…’ഗംഗ’ എന്ന പേരില്‍ താല്പര്യമില്ലാത്ത , നിലവിളക്ക് കൊളുത്താത്ത അബ്ദുറബ്ബ് മതേതരവാദിയല്ല എന്ന് അക്രോശിച്ചവരില്‍ നല്ല നിരീശ്വരവാദികളായ കണ്ണൂരില്‍ നിന്നുള്ള എന്റെ കമ്മ്യുണിസ്റ്റ് സൂഹ്രുത്തുക്കളും ഉണ്ടായിരുന്നു എന്നത് എനിക്ക് ഇപ്പോഴും പേടിയോടെ മാത്രമേ ഓര്‍മിക്കാന്‍ കഴിയുന്നുള്ളൂ…

       8 likes

    • R. J.

      കേരളത്തിലെ മുസ്ലിമുകള്‍ ഒരിക്കലും നാസി ജെര്‍മനിയിലെ ജൂതരുടെ അവസ്തയിലായിരുന്നിട്ടില്ല .ആവശ്യത്തില്‍ കൂടുതല്‍ സ്വത്ന്ത്രിയവും അഭിപ്രായ പ്രകടനത്തിനുള്ള അവസരവുംഎന്നുംഅവര്കുണ്ടായിരുന്നു..ഭരണഘടനാ പരമായി മറ്റു ഇതര സമുദായങ്ങള്‍ അനുഭവിക്കുന്നതിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ അവര്ക് സര്‍കാര്‍ വച്ച് നീട്ടിയിരുന്നു. തന്നെയുമല്ല ഇതെല്ലം അവര്‍ പിടിച്ചുവാങ്ങുകയായിരുന്നു.ആന്റണി പറഞ്ഞപോലെ സംഘടിത ശക്തികൊണ്ട് നേടി .അഞ്ചാം മന്ത്രി കാര്യത്തില്‍ അവരുടെ നേതാവ് പാണക്കാട് തങ്ങള്‍ തന്നെയാണ് മന്ത്രിയെ വാഴിച്ചത്. ആദ്യം പ്രക്യാപനവും പിന്നെ വാഴിക്കലും. എന്തുകൊണ്ട് 19 % വരുന്ന നായന്മാരുടെ നേതാവായ സുകുമാരന്‍ നായര്‍ക് അത് തെറ്റാണന്നു പറയാന്‍ അവകാശമില്ല.27 %വരുന്ന ഈഴവരുടെ നേതാവായ വെള്ളാപള്ളിക്ക് എതിര്‍ക്കാന്‍ അവകാശമില്ലേ അല്ലെങ്കില്‍ അവര്ക് കൂടുതല്‍ വേണമെന്ന് പറയാന്‍ അവകാശമില്ലേ!പിന്നെ പ്രവര്‍ത്തിയില്‍ മുസ്ലിം സമുദായം ഒരിക്കലും മതേതരം എന്ന് പറയാന്‍ പറ്റില്ല.പണ്ട് കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ പതാക ചവിട്ടി ഓടിച്ചിട്ട്‌ മുസ്ലിം ലീഗിന്റെ പതാക ഉയര്തികെട്ടിയത് രാജ്യ സ്നേഹമാണോ.?അധ്യാപകന്റെ കൈവെട്ടു കേസില്‍ പ്രതി ആയവന്‍ ജയിലില്‍ കിടന്നും ഇലെക്ഷന്‍ ജയിച്ചത്‌ എങ്ങനെ.?എത്ര മതേതരത്വം പറയുന്ന മുസ്ലീമും അവരുടെ സമുദായത്തിന്റെ കാര്യം വരുമ്പോഴും,ആള്‍കാരുടെ കാര്യം വരുമ്പോഴും ഒന്നാണ് .
      ജോലിയുടെ ഭാഗമായി നിലവിളക്ക് കത്തിച്ചാല്‍ തെറ്റ് എന്താണ്.സ്മാര്‍ട്ട്‌ സിറ്റി യുടെ അധിപന്‍ ഇവിടെ വന്നപ്പോള്‍ അയാള്‍ നിലവിളക്ക് കൊളുത്തി .അതും തനി അറബി,കുഞ്ഞാലികുട്ടിയുടെയും യുസഫലിയുടെയും സന്നിദ്യത്തില്‍!!!!.!!!!@ !!!!!!!!!!!! ..നിലവിളക്ക് കൊളുത്തുന്നത് ഒരിക്കലും ഒരു മത ആചാരം എന്ന് പറയാന്‍ പറ്റില്ല.ജോലിയുടെ ഭാഗമായി മമ്മൂട്ടി നിലവിളക്ക് കൊളുത്തുമോ!അതോ ഞാന്‍ മുസ്ലിമാണെന്ന് പറഞ്ഞു നിലവിളക്ക് കൊളുത്തുന്ന ഭാഗം കട്ട് ചെയ്യാന്‍ സംവിധായകനോട് പറയുമോ ?അവര്ക് സ്വാധീനം ഉള്ള സ്ഥലത്ത് എന്ത് ഗുണ്ടായിസവും ഇതര സമുദായത്തോടും അവര്‍ ചെയ്യും.
      ഓര്‍ത്തോളൂ വിതച്ചതെ കൊയ്യൂ !!!

         2 likes

      • Rasheed Kattipparuthi

        കേരളത്തിലെ മുസ്ലിമുകള്‍ ഒരിക്കലും നാസി ജെര്‍മനിയിലെ ജൂതരുടെ അവസ്തയിലായിരുന്നിട്ടില്ല എന്ന് പറയുമ്പോൾ നാസികളെ പോലെ ആരാണു കേരളത്തിലായിട്ടുള്ളത്?
        പക്ഷെ, മുസ്ലിം സമുദായം കേരളത്തിൽ വേട്ടയാടപ്പെട്ടിട്ടില്ല എന്നു കരുതുന്നുവെങ്കിൽ തെറ്റാണു. പോർച്ചുഗൽ മുതൽ ബ്രിട്ടീഷ് വരെയുള്ള ശക്തികളോട് പോരാടിയത് മുസ്ലിം സമൂഹം തന്നെയാണു. 1921ലെ മലബാർ ലഹള മാത്രമല്ല കേരളത്തിലെ മുസ്ലിം പോരാട്ടത്തിന്റെ ചരിത്രം. അത് വാസ്കാഡഗാമ മുതൽ ആരംഭിക്കുന്ന ഒന്നാണു.

        സംഘടിത ശക്തികൊണ്ട് സമൂഹത്തെ നയിച്ചതും പിന്നീട് ഇന്ന് കാണുന്ന അഭിമാനകരമായ അസ്ഥിത്വം ഉണ്ടാകാനായതും ഒരു നല്ല കാര്യമല്ലെ?
        ജ്അനാധിപത്യത്തിൽ അർഹമായ പങ്കാളിത്തം അവകാശപ്പെടുന്നത് എന്ത് തെറ്റാണു? 71 അംഗ ഭരണപക്ഷത്തിൽ 20 അഗങ്ങളുള്ള ഒരു കക്ഷി തങ്ങളുടെ പങ്ക് വാങ്ങാതിരിക്കുമോ?
        അതിലെന്ത് വർഗ്ഗീയത?

           1 likes

      • sunny Thomas

        Mr.R.J. please read the kerala population: Muslim – 26%; Ezhava – 23%; Christian – 19%; Nair – 12.88%…… try to say truth in this gazette fact atleast

           2 likes

  15. ashley

    Wherever green is worn,
    A terrible beauty is born

    -W. B. Yeats, “Easter 1916″. :)

       2 likes

  16. Mrudulhas

    വളരെ ശരിയായ കണ്ടെത്തല്‍. പലപ്പോഴും ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ കാണുമ്പൊള്‍ ഭയമാണ്. വല്ലാത്ത ഒരു ഹേറ്റ് കള്‍ച്ചര്‍ ആണ് ഗൂഡമായി പ്രചരിപ്പിക്കുന്നത്!
    കമ്യുനിസ്ടുകാര്‍ ഉള്‍പ്പെടെയാണ് ഇത് എന്നറിയുമ്പോള്‍ ആണ് ഞെട്ടല്‍ കൂടുക. കാവിയും ചോപ്പും എവിടെയോ ലയിച്ചു ചേരുംപോലെ.
    നാസിജര്‍മ്മനിയിലെ ജൂതരുടെ അവസ്തയിലാണോ കേരളത്തിലെ മുസ്ലിംകള്‍?
    നമ്മുടെ മുഖ്യധാര മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളുമൊക്കെ കണ്ടാല്‍ അങ്ങനെയാണ് പോക്ക്!
    ‘ഇവര്‍ – വെറുക്കപ്പെടെണ്ടവര്‍!!!!! ‘
    സംഘപരിവാര്‍ അജണ്ടകള്‍ പൊതുസമൂഹം / മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ (കോണ്ഗ്രസും മാര്‍ക്സിസ്റ്റും ഉള്‍പ്പെടെ) ഏറ്റെടുക്കുന്നു.
    കെ എസ് ബിനു പറഞ്ഞ പോലെ ലീഗിന് ശിഖണ്ടി റോള്‍!; അമ്പു കൊള്ളേണ്ടത്‌ മുസ്ലിമുകള്‍ക്ക്‌ തന്നെ…

       6 likes

    • R. J.

      മൃദുല്‍ ദാസ്‌ കേരളത്തിലെ മുസ്ലിമുകള്‍ ഒരിക്കലും നാസി ജെര്‍മനിയിലെ ജൂതരുടെ അവസ്തയിലായിരുന്നിട്ടില്ല .ആവശ്യത്തില്‍ കൂടുതല്‍ സ്വത്ന്ത്രിയവും അഭിപ്രായ പ്രകടനത്തിനുള്ള അവസരവുംഎന്നുംഅവര്കുണ്ടായിരുന്നു..ഭരണഘടനാ പരമായി മറ്റു ഇതര സമുദായങ്ങള്‍ അനുഭവിക്കുന്നതിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ അവര്ക് സര്‍കാര്‍ വച്ച് നീട്ടിയിരുന്നു. തന്നെയുമല്ല ഇതെല്ലം അവര്‍ പിടിച്ചുവാങ്ങുകയായിരുന്നു.ആന്റണി പറഞ്ഞപോലെ സംഘടിത ശക്തികൊണ്ട് നേടി .അഞ്ചാം മന്ത്രി കാര്യത്തില്‍ അവരുടെ നേതാവ് പാണക്കാട് തങ്ങള്‍ തന്നെയാണ് മന്ത്രിയെ വാഴിച്ചത്. ആദ്യം പ്രക്യാപനവും പിന്നെ വാഴിക്കലും. എന്തുകൊണ്ട് 19 % വരുന്ന നായന്മാരുടെ നേതാവായ സുകുമാരന്‍ നായര്‍ക് അത് തെറ്റാണന്നു പറയാന്‍ അവകാശമില്ല.27 %വരുന്ന ഈഴവരുടെ നേതാവായ വെള്ളാപള്ളിക്ക് എതിര്‍ക്കാന്‍ അവകാശമില്ലേ അല്ലെങ്കില്‍ അവര്ക് കൂടുതല്‍ വേണമെന്ന് പറയാന്‍ അവകാശമില്ലേ!പിന്നെ പ്രവര്‍ത്തിയില്‍ മുസ്ലിം സമുദായം ഒരിക്കലും മതേതരം എന്ന് പറയാന്‍ പറ്റില്ല.പണ്ട് കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ പതാക ചവിട്ടി ഓടിച്ചിട്ട്‌ മുസ്ലിം ലീഗിന്റെ പതാക ഉയര്തികെട്ടിയത് രാജ്യ സ്നേഹമാണോ.?അധ്യാപകന്റെ കൈവെട്ടു കേസില്‍ പ്രതി ആയവന്‍ ജയിലില്‍ കിടന്നും ഇലെക്ഷന്‍ ജയിച്ചത്‌ എങ്ങനെ.?എത്ര മതേതരത്വം പറയുന്ന മുസ്ലീമും അവരുടെ സമുദായത്തിന്റെ കാര്യം വരുമ്പോഴും,ആള്‍കാരുടെ കാര്യം വരുമ്പോഴും ഒന്നാണ് .

         1 likes

  17. sindu

    Keralathil thodunnathellam jathiyudeyum mathathinteyum perilulla tharkkangalayi eyide marunnu ethinte avasanam enthanu evideyanu namukku pizhachathu ethu pazhaya maveliyude nadu thanneyano lajja thonnunnilla vidyabyasathinte karyathil ethra uyarnna nilavaram undayittum egane kidannu vazhakkadikkan ennanu nam jathikkum mathathinum ethra pradhanyam koduthu thudagiyathu.binu parajathu sariyanu varthakale muzhuvan breaking news akki mattunna madyamangalkku ethil valiya pankundu

       2 likes

  18. anil jala

    binu ,,sasi here, first i appreciates you for wonderfull language, and narration. content some points sound fantastic. but ithil parenja muzhuvan keralthile 80% alkarum thetu ennu karuthunna karyangal anu. pinne madyamangalude karyam anengil theerthum seri anu binu parenjathu..karyangal ingane oke anengilum serikum ithil vargytha undo illayo ennanu oru seculiar indian ennu ende mansine viswasipikan sremikunna eniku ulla samsayam

       2 likes

  19. hashim

    പച്ചനിറത്തിനെ ( നിറത്തെ അല്ല) ഏറെ ഇഷ്ടപ്പെടുകയും പച്ചമലയാളത്തില്‍ മരതകകാന്തിയില്‍മുങ്ങിമുങ്ങി പാടുകയും പച്ചയാം വിരിപ്പിട്ട പറുദീസയിലേക്കു പറന്നുപോവുകയും ചെയ്ത കവിയെ ഇഷ്ടപ്പെടുന്ന മുഹമ്മദ്ഹാഷിമുകളും ദേവദാസന്മാരും ഇവിടെയുള്ളതു കൊണ്ട് ഈ നാട്ടിലെ പച്ചിലപ്പാമ്പുകളെയും സ്‌നേഹിക്കാം.

       1 likes

  20. അഭിനന്ദനങ്ങള്‍ ബിനു.. നന്നായി എഴുതി. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ പേടിപ്പെടുത്തുന്ന ചില പ്രവണതകള്‍ പരുവപ്പെട്ടു വരുന്നുണ്ട്. ദു:ഖകരമായ സത്യം അവയ്ക്ക് നേതൃത്വം നല്‍കുന്നത് മാധ്യമങ്ങള്‍ ആണെന്നുള്ളതാണ്.

       2 likes

  21. മൃദുല്‍ഹാസ്, ആ കമന്റ് ഇഷ്ടപ്പെട്ടു. അതിലെ പ്രയോഗങ്ങള്‍ പുതുമയുള്ളതും ഗൌരവമായി ആലോചിക്കേണ്ടതുമാണ്. നാസിജര്‍മനിയിലെ ജൂതര്‍ പ്രയോഗം പ്രത്യേകിച്ചും. അത്രയൊന്നും എത്തിയിട്ടില്ലെങ്കിലും മൊത്തത്തിലുള്ള പോക്ക് ആശങ്കാജനകമാണ്. അതുപോലെ ആ ശിഖണ്ഡി പ്രയോഗവും. അത് ശരിയാണ്. മുസ്ലിം ലീഗില്‍ കൂടുതലും മുസ്ലിങ്ങളായിരിക്കാം. എന്നുകരുതി ലീഗ് കേരളത്തിലെ മുസ്ളിം സമുദായത്തിന്റെ പ്രതിനിധിയല്ല. പക്ഷേ തങ്ങളുടെ സാമുദായികരാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ലീഗും മുസ്ലിങ്ങള്‍ക്കെതിരെ മൊത്തത്തില്‍ പ്രയോഗിക്കുവാനുള്ള ആയുധമെന്ന നിലയില്‍ മറ്റുള്ള വര്‍ഗ്ഗീയശക്തികളും അത് അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അവിടെ ആ ശിഖണ്ഡി പ്രയോഗം തീര്‍ത്തും യോജിക്കുന്നു.

       1 likes

  22. ഫേസ് ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ മീഡിയ കളെ ദുര്‍വിനിയോഗം നടത്ത പെടുന്നു ….മതവും രാഷ്ട്രീയവും വര്‍ഗീയ ശ്രേണികളുടെ അപോസ്ഥലന്മാരായി മാറുന്നു എന്ന് സ്വയം പരിചയപെടുത്തുന്ന മത മൌലിക വാദികളുടെ അളവില്‍ കവിഞ്ഞ ആശങ്ക വഴി അവരവരുടെ പ്രസിദ്ധീകരണങ്ങള്‍ മറ്റുള്ളവന്റെ കുറ്റങ്ങളെ ചൂയ്ന്നെടുത്ത് അണികളില്‍ വൈരം വളര്‍ത്തുകയും മതം പങ്കു വെക്കപെടുകയും ചെയ്യുന്നു …………..നല്ല രചന തുടരുക എല്ലാ വിധ ഭാവുവങ്ങളും

       1 likes

  23. സലീം

    ബിനു താങ്കളും, വഞ്ചിക്കപ്പെട്ടു എന്ന് വേണം കരുതാന്‍ , പച്ച നിറത്തില ല്ല , അബ്ദുരബ്ബിന്റെ വീടിന്റെ പേരില്‍ , ഇവിടെ സോഷ്യല്‍ മീടിയകളിലും , മറ്റു വാര്‍ത്ത കളിലും, പൊതു പ്രവര്‍ത്തകരും പ്രജരിപ്പിചിരുന്നത് ” ഗംഗ ” എന്നാ പേര് മാറ്റി എന്നാണു സത്യത്തില്‍ ” ഭവാനി ” എന്ന പേരാണ് അബ്ദുറബ്ബ്‌ ” ഗ്രേസ് ” എന്നാക്കിയത് . ഈ പ്രവര്‍ത്തനത്തിലൂടെ ഇതിന്റെ ആളുകള്‍ ലക്ഷ്യമിട്ടത്‌ ഇതിനു ഒരു മത പരിവേഷം നല്‍കുക എന്നും കൂട്യാണ് ….

       1 likes

  24. ആര്‍.ജെ,

    ആവശ്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം എന്ന പ്രയോഗം തന്നെ നീതിക്ക് നിരക്കുന്നതല്ല. പിന്നാക്കം നില്‍ക്കുന്ന ആരും ശബ്ദമുയര്‍ത്തും. അതിനെ ആവശ്യത്തില്‍ കൂടുതല്‍ എന്ന് പറഞ്ഞ് അവഹേളിക്കുവാന്‍ പറ്റില്ല. കേരളത്തില്‍ പിന്നാക്കം നിന്ന എല്ലാ സമുദായങ്ങളും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴും ചെയ്യുന്നുണ്ട്. ഇന്ന് പ്രാതിനിധ്യപരമായി തങ്ങള്‍ക്ക് കിട്ടുന്നത് തുഛമാണെന്ന് എസ്.എന്‍.ഡി.പിയും എന്‍.എസ്.എസ്സും ശബ്ദമുയര്‍ത്തുന്നതും അതേ തലത്തിലാണ്.

    അഞ്ചാം മന്ത്രി പ്രശ്നം തീര്‍ത്തും അനാവശ്യമാണ്. അത് തെറ്റാണെന്ന്‍ തുറന്ന് പറഞ്ഞവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷേ യു.ഡി.എഫിനെ സംബന്ധിച്ച് അത് മുസ്ലിം സമുദായത്തിന്റെ പ്രീണനമല്ല. മുസ്ലിമ്ലീഗ് എന്ന പാര്‍ട്ടിയെയാണ് അവര്‍ പ്രീണിപ്പിച്ചത്. കേരളത്തിലെ ഇസ്ലാമുകളുടെ കുത്തകാവകാശം പാണക്കാട് തങ്ങളിനും ലീഗിനുമാണെന്ന് ചിന്തിക്കുന്നത് വെറും മിഥ്യാധാരണയാണ്. ലീഗിന് പുറത്തും കേരളത്തില്‍ ലക്ഷക്കണക്കിന് മുസ്ലിമുകള്‍ ഉണ്ടെന്നത് മറക്കരുത്.

    മറ്റൊന്ന്, ഈ 19-നും 27-നും അപ്പുറം ശതമാനക്കണക്ക് നീണ്ടുകിടപ്പുണ്ടെന്ന് മറക്കരുത്. ഈ രണ്ട് കൂട്ടര്‍ മാത്രമല്ല ഹിന്ദുക്കള്‍. ശക്തി പ്രകടിപ്പിക്കുവാന്‍ ദശലക്ഷങ്ങള്‍ അംഗങ്ങളായില്ലാത്ത അനേകം സമുദായങ്ങള്‍ ഹിന്ദുക്കളുടെ കൂട്ടത്തില്‍ തീര്‍ത്തും അവഗണിക്കപ്പെട്ട് കിടക്കുന്നുണ്ട്. മറ്റ് പിന്നാക്ക ഹിന്ദുക്കള്‍ എന്ന വലിയൊരു വിഭാഗത്തില്‍. അന്യ മതക്കാര്‍ എല്ലാം തട്ടിയെടുക്കുന്നു എന്ന് വിലപിക്കുന്ന എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും എന്നെങ്കിലും അവരെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? തിരഞ്ഞെടുപ്പ് വരുമ്പോള്‍ സാമുദായികനേതാക്കളുടെ തിണ്ണ നിരങ്ങുന്ന രാഷ്ട്രീയക്കാര്‍ ചിന്തിച്ചിട്ടുണ്ടോ അവരെപ്പറ്റി?

    പതാകയെ അപമാനിച്ചതൊക്കെ ഒരു സമുദായം അല്ല. വ്യക്തികളാണ്. അത് ഒരു സമുദായത്തിന്റെ മേല്‍ മൊത്തത്തില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത് വ്യക്തമായ വര്‍ഗ്ഗയുദ്ധപ്രഖ്യാപനമാണ്. അത് ഒരു സെക്കുലര്‍ സമൂഹത്തില്‍ അംഗീകരിക്കുവാനാകില്ല.

    പിന്നെ നിലവിളക്ക് തീര്‍ച്ചയായും വീശ്വാസപരം തന്നെയാണ് സുഹൃത്തേ. അതുകൊണ്ടാണ് മതപരവും ദൈവികവുമായ ചടങ്ങുകളില്‍ വിളക്ക് കത്തിക്കുന്നത്. ദൈവത്തിന്റെ സാന്നിധ്യം ഉറപ്പ് വരുത്തുകയാണ് അതുവഴി ചെയ്യുന്നതെഋഷിമാര്‍ പറയുന്നില്ലേ? അത് അങ്ങനെയല്ലായിരുന്നെങ്കില്‍ മണ്ണെണ്ണവിളക്ക്, അല്ലെങ്കില്‍ മെഴുകുതിരി, അല്ലെങ്കില്‍ വൈദ്യുതവിളക്ക് കത്തിച്ചാല്‍ പോരായിരുന്നോ? അത് ദൈവീകമെന്ന് കരുതുന്നതുകൊണ്ടാണ് കൃസ്തീയദേവാലയങ്ങള്‍ അടുത്തകാലത്ത് ചിലഭേദഗതികളോടെ നിലവിളക്കിനെ സ്വീകരിച്ചത്. ഇസ്ലാം വിശ്വാസങ്ങള്‍ താരതമ്യേന കുറച്ചുകൂടി കടും പിടുത്തം ഉള്ളവയാണ്. അതില്‍നിന്നും ചെറിയൊരു വ്യതിചലനം പോലും അനുവദനീയമല്ല, ആ വിശ്വാസസംഹിതകളെ സംബന്ധിച്ച്.

    ഒന്ന് ചോദിക്കട്ടെ, ജോലിയുടെ ഭാഗമായി വിളക്ക് കത്തിക്കണമെന്ന് നിയമസഭാംഗങ്ങളുടെയോ മന്ത്രിമാരുടെയോ പെരുമാറ്റച്ചട്ടങ്ങളില്‍ എഴുതിവച്ചിട്ടുണ്ടോ? വിശ്വാസങ്ങള്‍ വ്യക്തിപരമാണെന്ന് ഞാന്‍ ആദ്യമേ പറഞ്ഞു. ഓരോ ആളുകള്‍ക്കും അതിന്റെ വ്യാപ്തി വ്യത്യസ്ത അളവുകളിലായിരിക്കും. ഏതെങ്കിലും ഇസ്ലാം വിളക്ക് കത്തിച്ചു എന്ന് വച്ച് എല്ലാവരും അവര്‍ ചെയ്യുന്നതുപോലെ ചെയ്യണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് മതേതര ഇന്ത്യയില്‍ ഒരിക്കലും യുക്തിക്ക് നിരക്കുന്നതല്ല. വിശ്വാസപരമായി ഉദാരമനസ്കരായ മുസ്ലിമുകള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകും. അല്ലാത്തവര്‍ തങ്ങളുടെ നയങ്ങളില്‍ ഉറച്ച് നില്‍ക്കും. അത് സ്വാഭാവികമായി കാണണം. ഭൂരിപക്ഷത്തിനെന്ന പോലെ ന്യൂനപക്ഷത്തിനും അവന്റെ വിശ്വാസങ്ങളില്‍ ഉറച്ച് നില്‍ക്കുവാനുള്ള വ്യക്തിപരമായ സ്വാതന്ത്ര്യം ഉണ്ട്. അതിന് അറബിയേയും മമ്മൂട്ടിയേയുമൊന്നും കൂട്ടുപിടിക്കേണ്ടതില്ല. ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങള്‍ക്കനുസരിച്ച് പ്രവാര്‍ത്തിച്ചേ തീരൂ എന്ന് ഇവിടെ വാദമുണ്ടായാല്‍ ജാതിമതഭേദമന്യേ എല്ലാ സ്ത്രീകളും പര്‍ദ ധരിക്കണമെന്ന് കിരാതനിയമം നടപ്പിലാക്കുന്ന ചില ഇസ്ലാമികരാജ്യങ്ങളും മതേതര, ആര്‍ഷഭാരതവും തമ്മില്‍ വ്യത്യാസമുണ്ടാകില്ല. അതല്ല ഭാരതത്തിന്റെ സംസ്ക്കാരം. മുസ്ലിങ്ങള്‍ കൂടുതലുള്ള ഭാഗത്ത് താമസിക്കുന്ന ഒരു ഹിന്ദുവിനോട് നീ അഞ്ച് നേരം നിസ്ക്കരിക്കണെമെന്ന് പറഞ്ഞാല്‍ അവന്‍ കേള്‍ക്കുമോ? ഒരു മുസ്ലിം വിളക്ക് കത്തിച്ചില്ലെങ്കിലോ ഒരു ഹിന്ദു പര്‍ദ ധരിച്ചില്ലെങ്കിലോ തകര്‍ന്ന് പോവുന്നതല്ല ഈ മതങ്ങളൊന്നും. അബ്ദുറബ്ബിന്റെ വ്യക്തിപരമായ നിലപാടുകള്‍ മൂലം ഹിന്ദുസംസ്ക്കാരം തകര്‍ന്നടിയുകയൊന്നുമില്ല. വിശ്വാസപരമായ സഹിഷ്ണുത പ്രകടിപ്പിച്ചുകൊണ്ട് സനാതനധര്‍മ്മവിശ്വാസികള്‍ തങ്ങളുടെ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്.

       13 likes

  25. അളിയാ ശശീ.. സുഖം തന്നെ? ഒരുപാട് സന്തോഷം.

    അബ്ദുറബ്ബിനെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചാണെങ്കില്‍ അത് തെറ്റെന്ന് ഭൂരിപക്ഷം ചിന്തിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അഥവാ അങ്ങനെ വിചാരിക്കുന്നെങ്കില്‍ ആ ഭൂരിപക്ഷത്തിന്റെ മനസ്സ് മുന്‍പേ തന്നെ ദുഷിച്ചിരിക്കുന്നു എന്നേ ഞാന്‍ കരുതൂ. മഞ്ഞപ്പിത്തം ഉള്ളവര്‍ക്ക് കാണുന്നതെല്ലാം മഞ്ഞയായി തോന്നുമെന്ന പഴഞ്ചൊല്ലെ അവരുടെ കാര്യത്തില്‍ ഉചിതമാണ്.

    മാധ്യമങ്ങളും സമൂഹങ്ങളും വര്‍ഗീയവിഷവിതരണവുമൊക്കെ ഒരു സെക്കുലര്‍ ഇന്ത്യന്‍ എന്ന നിലയില്‍ നിന്നുകൊണ്ട് കണ്ണുകള്‍ മിഴിച്ചുതുറന്ന് നോക്കുമ്പോഴാണ് എനിക്ക് വ്യക്തമാകുന്നതും അതില്‍ ഞാന്‍ ആശങ്കപ്പെടുന്നതുമൊക്കെ. ഇത് ഒരു ദിവസം കൊണ്ട് ഉരുവം കൊണ്ട ചിന്തയല്ല. നാളുകളായുള്ള ആശങ്കയാണ്. ഇപ്പോള്‍ എഴുതി എന്നേയുള്ളു.

    നിന്നെ ഇവിടെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നികേട്ടോ. [നിങ്ങളുടെയൊക്കെ ഇടയില്‍ ഒടുക്കം വായിക്കപ്പെടുന്നു എന്നറിഞ്ഞതില്‍ പ്രത്യേകിച്ചും. :) ]

       1 likes

  26. സലീം, വാര്‍ത്തകളില്‍ കൂടിയുള്ള അറിവേയുള്ളു. സത്യത്തില്‍ ഗംഗയാണോ ഭവാനിയാണോ എന്ന് എനിക്കറിയില്ല. രണ്ടായാലും വിവാദമുണ്ടായി എന്നതാണല്ലോ ഇവിടെ പ്രസക്തം. ഭവാനി ഗംഗയായതാണെങ്കിലും ഗംഗ ഗംഗതന്നെ ആയിരുന്നെങ്കിലും ഗ്രേസിലേക്കുള്ള കൂടുമാറ്റം വിവാദമാക്കാന്‍ ശ്രമിച്ചതിന്റെ പിന്നില്‍ വര്‍ഗ്ഗീയതയുണ്ട് എന്നത് മാത്രമാണ് ഞാന്‍ പറഞ്ഞത്. :)

       1 likes

  27. afsal

    Binu ..engineyum ithine wyakanikkunnawar undennariyum pol sankidam unde.aware thiruthi koduthathil angayude kazivine prashamsikathe wayya..nannayittunde.

       1 likes

  28. sajan

    ഇവിടെ മതം ആണോ വലുത് മനുഷ്യാവകാശം ആണോ വലുത് എന്നാ ചോദ്യ്തത്തെ നിങ്ങള്‍ എങ്ങനെ അഭി മുഖീകരിക്കും ? റബ്ബ് എന്നാ മന്ത്രി തന്റെ മതം പറയുന്നത് മാത്രമേ എവിടെയും ചെയൂ എന്ന് പറയുന്നത് അയാളുടെ മനുഷാവകാശം ആകുമ്പോള്‍ , എന്ത് കൊണ്ട് നിങ്ങള്‍ കത്തിക്കുന്നില എന്ന് സമൂഹം ചോദിക്കുമ്പോള്‍ അതിനുത്തരം പറയേണ്ടുന്നതുണ്ട് … നിലവിളക്ക് പള്ളികളില്‍ വരെ ഉള്ള തുകൊണ്ട് . ഇനി നാളെ കുറെ ബി ജെ പി ( ഇത് വരെ ഒരു സീറ്റു പോലും , സവര്‍ണ്ണ ഫാസിസ്റ്റു ഹിന്ദുക്കള്‍ കൊടുത്തിട്ടില്ല , മതി പൊതിയാന്‍ പോലും കൊള്ളാത്ത പേപ്പറില്‍ അച്ചടിക്കുന്ന ഒരു ജന്മ ഭൂമിയും ആണ് ) ക്കാര്‍ അവരുടെ അവകാശം , പിന്നെ ക്രിസ്ത്യന്‍ മന്തിമാര്‍ അവരുടെ മതം പറയുന്ന പോലെ ( ഇറ്റാലിയന്‍ വെടിയില്‍ വരെ നമുക്കിത് അപ്ലൈ ചെയ്യാം ) യെ ചെയൂ എന്നാണെങ്കില്‍ കാര്യങ്ങള്‍ വേറെ വഴിക്കാണ് പോകുന്നത് . പിന്നെ , സൗദി ഫണ്ടും , മീഡിയ ഫണ്ടും കേരളത്തില്‍ ന്യൂനപക്ഷങ്ങളും വേണ്ടുവോളം ഇറക്കി അവരുടെ പങ്കും സങ്ങപരിവാരതിനോപ്പം കോപ്പുകള്‍ കൂട്ടുന്നത്‌ കാണാതിരിക്കാനാവില്ല . മതം , പള്ളിയിലും ,അമ്പലത്തിലും നില്‍ക്കട്ടെ ! അതവിടെ നിന്നാല്‍ മതി !

       3 likes

  29. JT

    Binu,
    വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒരു ലേഖനം. നിങ്ങളുടെ കണ്ടെത്തലുകളോട് , അഭിപ്രായങ്ങളോട് നൂറു ശതമാനം യോജിക്കുന്നു. മുറിവേറ്റ ഹൃദയങ്ങളും വിങ്ങുന്ന മനസ്സുകളും സൃഷ്ട്ടിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്‌ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും സമുദായ സംഘടനകല്ള്‍ക്കും. സാധാരണ ജനങ്ങള്‍ എല്ലാവരും തങ്ങളുടെ ചെവികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മസ്സിലുകള്‍ ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . അത് എത്രയും പെട്ടന്ന് നടന്നില്ലെങ്കില്‍ പണ്ട് കവി പാടിയ പോലെ “കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമ്മുക്ക് ഞരമ്പുകളില്‍”"” ” “ശരിക്കും അറം പറ്റും!

       4 likes

  30. Dileep Kunjaai

    ഗ്രേസ് എന്നൊന്നുമല്ല റബ് മന്ത്രിയുടെ മന്ദിരത്തിന്റെ പേര്. അത് തേജസ് എന്നാണ്.

    http://www.kerala.gov.in/docs/pdf/handbook_11.pdf

    Minister for Education
    SHRI. P.K. ABDU RABB
    Office ………………………………………………………………… 2323633,2335366
    Mobile …………………………………………………………………………. 9495355500
    Fax …………………………………………………………………………. 0471- 2326677
    Email …………………………………………… minister-education@kerala.gov.in
    Website ……………………………………………………………… http://www.kerala.gov.in
    Residence …………………………………………………………. 2350235, 2350236
    Office: Room 501 C,Annexe Building,
    Govt. Secretariat
    Residence: Thejas, VNRA 37, Vivekananda Nagar
    Edapazhanji, Pangode, Thiruvananthapuram.

    ഗംഗ എന്ന പേരു മാറ്റി സ്വന്തം നയപരിപാടി വിളംബരം ചെയ്യുന്ന പേരിട്ടതു തന്നെയാണു പ്രശ്നം. അല്ലാതെ പരപ്പനങ്ങാടിയിലെയോ തിരൂരങ്ങടിയിലെയോ സ്വന്തം തറവാട്ട് പേര്‍ കേരളത്തിലെ മന്ത്രി മന്ദിരത്തിനിട്ടതൊന്നുമല്ല. തേജസ് എന പേര്, ഏത് തരം നയങ്ങളുള്ള മത സംഘടനയുടെ മുഖപത്രമാണെന്ന് മലയാളികള്‍ക്കൊക്കെ അറിയാം. കൈ വെട്ടലോടു കൂടി അവരേപ്പറ്റി എല്ലാവരും എന്നേ മനസിലാക്കി.

       0 likes

  31. Dileep Kunjaai

    നിലവിളക്ക് കത്തിക്കല്‍ സവര്‍ണ്ണ ഹൈന്ദവ ആചാരമാണെന്നു പറയുന്ന മുസ്ലിങ്ങളോട് ചില ചോദ്യങ്ങള്‍.

    നിലവിളക്ക് കത്തിക്കുന്നത് സവര്‍ണ്ണ ഹൈന്ദവ ആചാരം ആണെന്നതിനു നിങ്ങള്‍ പറയുന്ന ന്യായമെന്താണ്? ക്രിസ്ത്യാനികള്‍ എല്ലാ ചടങ്ങുകളിലും വിലവിളക്ക് കത്തിക്കുന്നുണ്ട്. ഹൈന്ദവം ആണെങ്കില്‍ എന്തുകൊണ്ട് അവര്‍ അത് കത്തിക്കുന്നു? അവര്‍ണ്ണരായ ഹിന്ദുക്കളും ഈ വിളക്ക് കത്തിക്കുന്നു.

    നിലവിളക്ക് അനിസ്ലാമികം ആണെന്ന നിലപടാണല്ലോ എല്ലാ മുസ്ലിങ്ങള്‍ക്കുമുള്ളത്? ഏത് ഇസ്ലാമിക വിധിപ്രകാരമാണ്, അത് അനിസ്ലാമികം എന്നു പറയുന്നത്?

    നിലവിളക്ക് ഹൈന്ദവം ആണെന്നു പറഞ്ഞ് നിങ്ങളൊക്കെ എതിര്‍ക്കുന്നു. നിലവിളക്ക് കത്തിക്കാന്‍ പാടില്ല എന്ന് ഇസ്ലാമില്‍ എന്തെങ്കിലും വിധിയുള്ളതായി ഞാന്‍ കേട്ടിട്ടില്ല. കുര്‍ആനിലോ ഹദീസുകളിലോ അത് പറഞ്ഞിട്ടുണ്ടോ?

    ഹൈന്ദവം ​ആണെന്ന് മുദ്ര കുത്തി അതും സവര്‍ണ്ണ ഹൈന്ദവം ആണെന്ന് മുദ്ര കുത്തി നിലവിളക്കിനെ നിങ്ങള്‍ എതിര്‍ക്കുന്നു. നിലവിളക്ക് കത്തിക്കാന്‍ പാടില്ല എന്ന് ഇസ്ലാമിലെ ഒരു നിയമത്തിലും പറയുന്നില്ല. അതില്‍ നിന്ന് അല്‍പ്പം ചിന്താശേഷിയുള്ളവര്‍ മനസിലക്കുന്നത്, നിങ്ങളുടെ നിലപാടിനു വെറും ഹൈന്ദവരുദ്ധത മാത്രമേ ഉള്ളു എന്നാണ്. പച്ചയായ ഹൈന്ദവ വിരുദ്ധത.

    അബ്ദു റബ്ബ് മുസ്ലിങ്ങളുടെ മന്ത്രിയല്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളും മത വിശ്വാസമില്ലാത്തവരുമായ കേരളത്തിലെ എല്ലാ ജനങ്ങളുടെയും മന്ത്രിയാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പാക്കാനല്ല. കേരള ഖജനാവില്‍ നിന്ന് അദ്ദേഹത്തിനു ശമ്പളം നല്‍കുന്നത്. സ്വന്തം വീട്ടില്‍ അദ്ദേഹം ഏത് പാട്ടവിളക്ക് കത്തിച്ചാലും മറ്റുള്ളവര്‍ക്കത് പ്രശ്നമല്ല. പക്ഷെ പൊതു വേദിയില്‍ ഹൈന്ദവ വിരുദ്ധം പ്രകടിപ്പിച്ചാല്‍ അതിനെ വിമര്‍ശിച്ചെന്നു വരും. ജനാധിപത്യ മതേതര സമൂഹത്തിലെ ഒരു മന്ത്രി ഒരു പ്രത്യേക മത വിഭാഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പൊതു വേദിയില്‍ പ്രകടിപ്പിക്കുന്നതിനെയാണ്, വര്‍ഗ്ഗീയത എന്നു സുബോധമുള്ളവര്‍ മനസിലാക്കുന്നത്. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അത്രക്ക് പഥ്യമെന്നു കരുതുനന്നവര്‍ ഒരു ജനാധിപത്യ മതേതര സമൂഹത്തിലെ മന്ത്രിപ്പണിക്ക് പോകരുത്. അബ്ദു റബ്ബ് മന്ത്രിയായില്ലെങ്കില്‍ മലയാളികള്‍ക്ക് പ്രത്യേക നഷ്ടം ഒന്നും വരാനുമില്ല.

    ഇത് ആടിനെ പട്ടിയക്കുന്ന അസംബന്ധമാണ്. നിലവിളക്ക് ഹൈന്ദവ ആചാരമാണെന്ന് നിങ്ങള്‍ കുറച്ച് പേര്‍ തീരുമാനിക്കുന്നു. എന്നിട്ട് അത് അനിസ്ലാമികമാണെന്ന രീതിയില്‍ അതിനെ വെറുക്കുന്നു. രണ്ടും യാതൊരു അടിസ്ഥാനവുമില്ലാത്ത മാനസിക വിഭ്രാന്തി മാത്രം.

    കേരളത്തിലെ പ്രസിദ്ധമായ ഒരു മോസ്കില്‍ നിലവിളുക്കുണ്ട്. അനേകം തിരികളുള്ള നിലവിളക്ക്. ഇവിടെ അര്‍മാദിക്കുന്ന മുസ്ലിങ്ങളൊക്കെ അതാദ്യം അടിച്ചു തകര്‍ക്കുക. അല്ലെങ്കില്‍ നിങ്ങളുടെത് വേശ്യയുടെ ചാരിത്ര്യപ്രസംഗമായി മറ്റുള്ളവര്‍ വിലയിരുത്തും.

       3 likes

    • Abdul Ahad

      നിലവിളക്ക് കൊളുത്തൽ അനിസ്ലാമികം തന്നെയാണ്‌. ഏതു കാര്യവും അഗ്നിദേവനെ പ്രസാദിപ്പിച്ചു തുടങ്ങുകയെന്നതു പേർഷ്യയിലെ അഗ്നിയാരാധകരായ (ബൈബിളിൽ ‘മാഗിയൻ’ എന്നു പറയുന്ന ഒരു മതക്കാർ) മതവിഭാകക്കാരുടെ നടപടിയാണ്‌. ആ ആചാരം ഇന്ത്യയിലെത്തിയപ്പോൾ അതു നിലവിളക്കു കൊളുത്തലായെന്നുമാത്രം. ഇസ്ലാം അഗ്നിയെ ആരാധിക്കുന്നവരുടെ മതമല്ല. ഏതു നല്ലകാര്യം തുടങ്ങുന്നതിനും മുസ്ലിംകൾക്ക് സമയമോ കാലമോ സ്ഥലമോ പ്രശ്നമല്ല. “ഈയൊരു നല്ലകാര്യം നീ വിജയിപ്പിച്ചുതരണേ ഈശ്വരാ” എന്നു മൂകമായി മനസ്സിൽ പ്രാർത്ഥിച്ച് ഒരു കാര്യം തുടങ്ങുക. അതാണൂ ഇസ്ലാമികമായ നടപടി. ക്രിസ്ത്യാനികളിൽ ചിലർ നിലവിളക്കുകൊളുത്തുന്നില്ലേ, മുസ്ലിംകളിം ചിലർ (മമ്മൂട്ടി!!!) നിലവിളക്കുകൊളുത്തുന്നില്ലേ എന്നൊക്കെ ചോദിച്ചാൽ, മറുപടിയും അതിൽത്തന്നെയുണ്ട്. ഏതാനും “ചിലർ” മാത്രമേ അങ്ങനെ ചെയ്യുന്നുള്ളൂ!!! പിന്നെ ഒരു പ്രധാനകാര്യം എന്താണെന്നു വച്ചാൽ ഒരു ‘മുസ്ലിം’ ചെയ്യുന്നതെല്ലാം ഇസ്ലാമിക വിശ്വാസപ്രകാരമാണെന്ന് അന്ധവിശ്വാസം മുസ്ലിംകൾക്കില്ല. മറിച്ച് ഇസ്ലാം കൽപ്പിക്കുന്നതുപോലെ ജീവിക്കുന്ന ഒരുവനെയാണ്‌ മുസ്ലിം എന്നു വിളിക്കുന്നതെന്നു സാരം. ഒരു മുസ്ലിം തന്റെ വിശ്വാസത്തിന്‌ എതിരാണെന്ന കാരണത്താൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിക്കുന്നതിൽ “പച്ചയായ ഹൈന്ദവ വിരോധം” കാണുന്നത് ഏതാനും ചില സനാതന ധർമ്മ ഭീകരസംഘങ്ങളാണ്‌. ഇവിടെയുള്ള ഒരു യഥാർത്ഥ ഹിന്ദു വിശ്വാസിയും മറ്റു മതക്കാർ അവരുറ്റെ മതവിശ്വാസം അനുസരിച്ച് ജീവിക്കുന്നതിൽ അസഹിഷ്ണുതകാണിക്കുന്നവരല്ല. ഇവിടെയുള്ള ഹൈന്ദവരിൽ ഭൂരിപക്ഷവും മതേതരരായതിനാലാണ്‌ ഈ നാട്ടിൽ സനാതന വർഗ്ഗീയതയ്ക്ക് വേരോട്ടം കിട്ടാതെ പോയതും.

         1 likes

  32. Dileep Kunjaai

    ഭീമാപള്ളി പോലുള്ള വലിയ പള്ളികളില്‍ ഖബറിടങ്ങളില്‍ ആരാധിക്കുന്നവരും, അബൂബേക്കര്‍ മുസലിയാര്‍ കൊണ്ടുനടക്കുന്ന തിരുകേശം ആരാധിക്കുന്നവരും, ഷിര്‍ദി സായിബാബയെ പോലുള്ള ദിവ്യന്‍മാരെ ആരാധിക്കുന്നവരും ഒക്കെയായി ലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ കേരളത്തിലുണ്ട്. എത്രയോ ആയിരങ്ങള്‍ ചാത്തന്‍ സേവാ മഠങ്ങളിലും, ആറ്റുകാലിലും, കാടാമ്പുഴയിലും നേര്‍ച്ചകള്‍ക്കായി എത്തുന്നു. അവര്‍ക്കൊന്നും നിലവിളക്കിനെ ചൊല്ലി പ്രശ്നമുണ്ടാവാന്‍ സാധ്യതയില്ല. അത് പ്രശ്നമായിരിക്കുന്നത് കേരളത്തില്‍ താലിബാനിസം അടിച്ചേല്‍പ്പിക്കാന്‍ സ്വപ്നം കണ്ടുനടക്കുന്ന തീവ്രവാദി മുസ്ലീങ്ങള്‍ക്ക് മാത്രമാണ്.

       2 likes

  33. Bachoo Mahe

    വിഷയത്തെ കുറിച്ച് ആഴത്തിലുള്ളതും സമഗ്രവുമായ ഈ അവലോകനത്തിന് ബിനു അഭിനന്ദനമര്‍ഹിക്കുന്നു.
    ബിനുവും പ്രതികരിച്ചവരുമൊക്കെ പറഞ്ഞ പോലെ ഭീതിദമായ വിദ്വേഷപ്രചരണങ്ങള്‍ ആണ് പ്രത്യക്ഷമായോ പരോക്ഷമായോ മുഖ്യധാരമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ആരുടെയോ അജണ്ടകള്‍ക്ക് പാത്രമായി ഉത്ഭവിക്കുന്നവ, ലക്ഷ്യം തിരിച്ചറിയാതെ നിഷ്കളങ്കര്‍ പോലും ഏറ്റെടുക്കുന്നു. ഇതെവിടെ കൊണ്ടെത്തിക്കും?! നമുക്കിടയില്‍ ചില വിഭാഗങ്ങള്‍ സമര്‍ത്ഥമായി പൊതുസമൂഹത്തിനുള്ളില്‍ അന്യവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജനാധിപത്യ ക്രമത്തില്‍ സ്വാഭാവികമായോ കാലങ്ങളായി നിലനിന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ക്കനുസൃതമായോ ഒക്കെ കൈവരുന്ന സ്ഥാനങ്ങളോ പദവികളോ പോലും പ്രീണനമുദ്രയോടെ വിവാദമാക്കപ്പെടുകയും ഇവിടത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും സമ്പത്തും അധികാരവുമൊക്കെ ഒരു പ്രത്യേക സമുദായം കയ്യടക്കി വെച്ചിരിക്കുന്നു എന്ന് വ്യാജപ്രചരണങ്ങള്‍ വഴി ഫലത്തില്‍ ഇതരര്‍ക്ക് ആ സമുദായത്തോട് വിദ്വേഷം ജനിപ്പിക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. ആ നിലക്ക് ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ച “ജര്‍മ്മന്‍ നാസി സ്ട്രാട്ടെജി” എന്ന പ്രയോഗം ഇവിടെ സംഗതമാകുന്നു.
    ഓര്‍ക്കുക, അപരന് നേരെയുള്ള വിദ്വേഷപ്രചരണം ഇരുതല വാളാണ്. ഇതിന്റെയൊക്കെ ഫലമായി മുസ്ലിംവിരുദ്ധ വര്‍ഗീയത പോലെ തന്നെ ആനുപാതികമായി മുസ്ലിം വര്‍ഗീയതയും വളരുന്നുണ്ട്‌. വീട് കത്തിച്ചായാലും തനിക്കു വിദ്വേഷമുള്ള സഹോദരന്‍ നശിക്കട്ടെ എന്ന് ചിന്തിക്കുന്നവരെ ഒരു സുവിശേഷവും പിന്തിരിപ്പിക്കില്ല. എന്നാല്‍ അവനോന്റെ കാര്യം നോക്കിയും, മതപരമായി അടയാളപ്പെടുത്താതെ അയല്‍ക്കാരനോട് സ്നേഹത്തിലും രമ്യതയിലും കഴിയണമെന്നു ആഗ്രഹിക്കുന്നവര്‍ക്ക്, സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ഈയൊരവസ്ഥ ശുഭസുന്ദരമായി അനുഭവപ്പെടില്ല.

       3 likes

  34. ലോക മുസ്ലിംകള്‍ പീഡനം അനുഭവിക്കുന്ന കാലമാണ് ഇപ്പോള്‍. തീവ്രവാദത്തിന്റെ പേരിലും മറ്റും.ഭാരതത്തിലും സ്ഥിതി ഭിന്നമല്ല .മുസ്ലിംകളെ എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞു ഒരു വശത്തേക്ക് ഒതുക്കാനാണ് എല്ലാവര്ക്കും താല്പര്യം. അതിന്റെ ഭാഗം ആയിട്ടാണ് കേരളത്തിലും വിവാദങ്ങള്‍ ഉണ്ടാക്കുന്നത്

       0 likes

  35. വെള്ള തൊപ്പി ധരിച്ച മുസല്‍മാനും കാവി അണിഞ്ഞ ഹൈന്ധവനും അവരുടെ ആജാരങ്ങള്‍ക്കനുസരിച്ചു ജീവിക്കണം ……അല്ലാതെ മുസ്ലിമായ ആള്‍ അമ്പലത്തിലും ഹിന്ദു പള്ളിയിലും പോയി വളര്ത്തെണ്ടതല്ല സമുദായ സ്നേഹം ……………….

       2 likes

  36. hasi

    well done Mr.binu. let people understand what is going on..

       0 likes

  37. James

    വിശ്വാസം അതല്ലേ എല്ലാം.! അബ്ദു റബ് സാഹിബിന്റെയും ബഹു ഭുരിപക്ഷം വരുന്ന മലയാളികളുടെയും വിശ്വാസം തമ്മിലുള്ള ചേര്‍ച്ച കുറവ് ആണ് ഇവിടുത്തെ യഥാര്‍ത്ഥ പ്രശ്നം. ആരാണ് കുറ്റക്കാരന്‍ എന്നു വിധിക്കുന്നതിനു മുന്‍പ് നമ്മള്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കേണ്ടത് അത്യാവശ്യമാണ്. ദിലീപ് പറഞ്ഞതുപോലെ അദ്ദേഹം സ്വന്തം വീട്ടില്‍ അദ്ദേഹം ഏത് പാട്ടവിളക്ക് കത്തിച്ചാലും മറ്റുള്ളവര്‍ക്കത് പ്രശ്നമല്ല. പക്ഷെ ഒരു മന്ത്രി എന്ന നിലയില്‍ അങ്ങനെ ചെയ്യുമ്പോഴാണ് അത് ഒരു പ്രശ്നമായി തീരുന്നത്.അഞ്ചാം മന്ത്രിക്കുവേണ്ടി വാദിച്ച മുസ്ലിം ലീഗിന്റെ, സ്വന്തം മത വിഭാഗത്തിന് വേണ്ടി വാദിച്ച ശൈലിയും ആത്മാര്‍ഥതയും ഉമ്മന്‍ ചാണ്ടി കടം എടുത്തുകൊണ്ടു എഴുപത്തിരണ്ട് എം. എല്‍. എ മാരെയും, ഇരുപതു എം. പി മാരെയും (മിനിമം യൂഡിഎഫ് എം. പി. മാരെ എങ്കിലും) ഒരുമിച്ചു നിര്‍ത്തി കേന്ദ്രത്തോട് കിട്ടാനുള്ള അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ പഠിക്കണം. സ്വന്തം മത വിഭാഗത്തിന് വേണ്ടി മാത്രം വാദിക്കുന്ന മുസ്ലിം ലീഗിന്റെ നേതാവ് ജനാബ് ഇ അഹമ്മദ്‌ സാഹിബ്‌ റെയില്‍വേയുടെ മന്ത്രി ആയ്ട്ടിരുന്നിട്ടും ആറോ ഏഴോ മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടും മുസ്ലിം ലീഗ് ഇവിടെ കാണിച്ച തിണ്ണമിടുക്ക് ഒരിക്കലെങ്ങിലും അവിടെ കാണിച്ചിരുന്നു എങ്കില്‍ നമുക്ക് എന്തെല്ലാം സാധിച്ചു എടുക്കുവാന്‍ സാധിക്കുമായിരുന്നു. കേരളത്തിന്‌ കിട്ടാനുള്ള കാര്യങ്ങള്‍ തന്നില്ല എങ്കില്‍ ഞങ്ങള്‍ ഭരണത്തില്‍ ഇല്ല എന്നു ഒറ്റതവണ പറഞ്ഞിരുന്നെകില്‍ മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ നാല് വട്ടം ആലോചിക്കുമായിരുന്നില്ലേ? എങ്കില്‍ നൂറു ശതമാനം സെകുലര്‍ ആയ, മധ്യതിരുവിതാങ്കൂര്‍കാരനായ ഞാന്‍, ഇങ്ങു ഡല്‍ഹിയില്‍ നിന്നും മലപ്പുറത്ത്‌ പോയി മുസ്ലിം ലീഗിന് വേണ്ടി വോട്ട് പിടിക്കില്ലയിരുന്നോ? അപ്പോള്‍ ഇവരുടെ ഒക്കെ നോട്ടം വെറും ജാതി പ്രീണനവും താത്കാലിക നേട്ടവും മാത്രമാണെന്ന് വരുന്നു.

    ഇവരൊക്കെ മമതയുടെ പുല്‍കൊടി കോണ്‍ഗ്രസിനെ കണ്ടു പഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    ബിനുവിന്റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന പ്രശ്നത്തിന്റെ മൂലകാരണം ഇവിടുത്തെ മാധ്യമങ്ങളും ഫേസ് ബുക്കിലെ അഭിനവ ബുദ്ധിജീവികളും മാത്രമാണ്. മലയാളികളായ നമ്മുടെ ഏറ്റവും വലിയ പ്രശ്നം പ്രതികരണ ശേഷി കൂടിപോയത് മാത്രമാണ്. എന്തിനും ഏതിനും ചാടികേറി പ്രതികരിക്കുക മലയാളികളുടെ കള്‍ച്ചറിന്റെ ഭാഗമായി കഴിഞ്ഞു. അതുകൊണ്ട് മാത്രമാണിവിടെ സദാചാര പോലീസുകാര്‍ അഴിഞ്ഞാടുന്നത്. സ്വന്തം മതവിഭാഗത്തിന് വേണ്ടി മാത്രം ഏത് മന്ത്രി വാദിച്ചാലും അതിനെയും അവരെയും ഒറ്റപ്പെടുത്തുവാന്‍ നാം മലയാളികള്‍ ഇനിയും അമാന്തിച്ചുകൂടാ. അതെങ്ങിനെ, അമ്മയെ തല്ലിയാലും അതിനും രണ്ടു പക്ഷമുള്ള നാടല്ലെ കേരളം.. പ്രതികരണശേഷി കൂടിപോയതിന്റെ കുഴപ്പം!!

       1 likes

  38. dileesh vm

    മുസ്ലിം ലീഗിന് പച്ച അവരുടെ അടയാളം തന്നെയാണ്. അല്ലാതെ ബിനു പറയും പോലെ ഹരിതകേരളത്തിന്റെ മാങ്ങാതൊലിയൊന്നും അല്ല.
    കോഴിക്കോട് വിമാനത്താവളത്തില്‍ പാറിക്കളിച്ചിരുന്ന മൂവര്‍ണ്ണക്കൊടി താഴ്ത്തി പകരം പച്ച പൊക്കിയത് ഹരിത കേരളത്തിന്‍റെ ശോഭ തെളിയിക്കാനായിരുന്നോ. അല്ല പിന്നെ…

       0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers