saritha-k.jpg

കാണാമറയത്തുനിന്നും അവള്‍ കൈനീട്ടുന്നു

 
 
 
 
ജീവിതത്തിന്റെ ആഴങ്ങളോളം നീണ്ട സൌഹൃദങ്ങളുടെ കലങ്ങിമറിയലുകള്‍.
സൌഹൃദ ദിനത്തില്‍ സരിത കെ. വേണു എഴുതുന്നു

 
 

ഒരു ദിവസം പെട്ടെന്ന് മനസ്സിലാകെ അവള്‍ വന്നു നിറഞ്ഞുതുളുമ്പി. അവളെ വിളിക്കാനും സംസാരിക്കാനും എനിക്ക് തോന്നിക്കൊണ്ടേയിരുന്നു. വിളിച്ചാലും അവര്‍ ഫോണ്‍ കൊടുക്കില്ലെന്ന യാഥാര്‍ഥ്യം ഓരോ തവണയും ഫോണിനടുത്തുനിന്ന് എന്നെ തിരിച്ചു നടത്തി. മണിക്കൂറുകള്‍ക്കു ശേഷം, നട്ടുച്ചക്ക് അനിയന്‍ വീട്ടിലേക്ക് കയറിവന്നു. എടുത്താല്‍ പൊങ്ങാത്തൊരു വാര്‍ത്തയുണ്ടായിരുന്നു അവന്റെ ഉള്ളില്‍. ‘അമ്മുച്ചേച്ചി മരിച്ചു.. !’ ആ മൂന്ന് വാക്കുകള്‍ക്കൊപ്പം അവന്‍ നിര്‍ത്താതെ കരഞ്ഞു. ഒറ്റ നിമിഷത്തില്‍ ജീവിതം മുഴുവന്‍ ഞാന്‍ പെയ്തുപോയി.
അവളെ വിളിക്കാമായിരുന്നുവെന്ന് ഇന്നോര്‍ക്കുന്നു. മനസ്സു തുറന്നൊന്ന് സംസാരിച്ചിരുന്നെങ്കില്‍, ഒരു പക്ഷേ, ആ മരണം വഴി മാറിയേനെ. കത്തുന്ന മരുഭൂമിയില്‍നിന്ന് ഇത്തിരി നേരമെങ്കിലും ഒരു മരുപ്പച്ചയിലെത്തിയെങ്കില്‍ അവള്‍ക്കവളെ നേര്‍ക്കുനേര്‍ കാണാമായിരുന്നു. ജീവിതത്തിന്റെ പച്ചപ്പും പൂക്കളും ശലഭങ്ങളും ഓര്‍ത്തെടുക്കാമായിരുന്നു. എങ്കില്‍ എന്ന ഒറ്റ വാക്കു കൊണ്ട് തീര്‍ത്തൊരു സങ്കടം പിന്നീടിന്നോളം എന്നെ കീറിമുറിച്ചു കൊണ്ടേയിരിക്കുന്നു…ജീവിതത്തിന്റെ ആഴങ്ങളോളം നീണ്ട സൌഹൃദങ്ങളുടെ കലങ്ങിമറിയലുകള്‍. സൌഹൃദ ദിനത്തില്‍ സരിത കെ. വേണു എഴുതുന്നു

 

 

വിരസമായ ഒരു ഹര്‍ത്താല്‍ ദിനം. ഓഫിസില്‍ വെറുതെ മെയിലും നോക്കിയിരിക്കുമ്പോഴാണ് ആ ഇ^മെയില്‍ ഇന്‍ബോക്സിലേക്ക് പറന്നെത്തിയത്. സവിത ടി വി പ്രദീപ് വാണ്ട്സ് ടു ബി യുവര്‍ ഫ്രെന്റ് എന്ന ഫെയ്സ് ബുക്ക് നോട്ടിഫിക്കേഷന്‍.

സവിത! പെട്ടെന്ന് എന്റെ കണ്ണുകളില്‍ അസാധാരണമായതെന്തോ നിറ്റു. അവിശ്വസനീയമായതെന്തോ. ഇതാ അവള്‍ എന്നെത്തേടിയെത്തിയിരിക്കുന്നു. ഇത്ര തികഞ്ഞിട്ടും എനിക്ക് എത്തിപ്പെടാത്ത കഴിയാത്ത ഒരുവള്‍ ഇതാ എന്റെ മൌസ്ക്ലിക്കില്‍! ആഹ്ലാദം ഉള്ളിലാകെ നിറഞ്ഞു. ലോകത്തോടു മുഴുവന്‍ സ്നേഹം തോന്നി.

ആ റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്യാന്‍ മനസ്സൊരുങ്ങുന്നതിനിടെ അക്കാര്യം ബോധ്യമായി. ഇവിടെ ഫെയ്സ്ബുക്ക് ബ്ലോക്കാണ്. എങ്കിലും ഇത്തിരി നേരം കാത്തിരുന്നാല്‍ സവിതയിലേക്കുള്ള വഴി വീണ്ടും എന്റെ മുന്നില്‍ തുറക്കുമെന്ന ബോധ്യം സന്തോഷമായി വന്ന് നുരഞ്ഞു. അത്ര മാത്രം ഞാനവളെ തിരഞ്ഞിരുന്നുവെന്ന് എനിക്കവളോട് പറയണം. വര്‍ഷങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് അവളുടെ വരവെന്നും പറയണം. ഓഫീസ് നേരം കഴിയാന്‍, മുറിയിലെത്തി ഫേസ്ബുക്കിലേക്ക് നടക്കാന്‍ ഞാന്‍ കാത്തുനിന്നു.

 

Painting: Liza Paizis


 

കാലത്തിനപ്പുറത്തേക്ക് ചില പട്ടങ്ങള്‍
ചില സൌഹൃദങ്ങള്‍ അങ്ങനെയാണ്. എത്ര അകലത്താണെങ്കിലും മനസ്സില്‍നിന്നൊഴിയില്ല. പ്രത്യേകിച്ച് സ്കൂള്‍- -കോളജ് പഠനകാലത്ത് മനസ്സില്‍ കയറിക്കൂടുന്ന ചിലര്‍. അങ്ങനെയാരാളായിരുന്നു അവള്‍. തൃശൂര്‍ സെന്റ്മേരീസ് കോളജില്‍ പഠിക്കുമ്പോഴാണ് ചെറുവത്തൂര്‍കാരി സവിത എന്റെ അടുത്ത സുഹൃത്തായത്. പഠനം കഴിഞ്ഞ് പിരിഞ്ഞതില്‍പ്പിന്നെ യാതൊരു വിവരവുമില്ല. എന്നോ ഒരു കത്തുവന്നു. മറുപടി അയച്ചെങ്കിലും അതിനു തുടര്‍ച്ചയുണ്ടായില്ല. രണ്ടുപേരുടേയും ജീവിതം എങ്ങിനെയൊക്കെ മാറി എന്നു ഇരുവരും അറിഞ്ഞില്ല.

ജീവിതത്തില്‍ പിന്നെയും സുഹൃത്തുക്കള്‍ വന്നു പോയി. ചിലരെ ഓര്‍ത്തു, ചിലരെ മറന്നു. ചിലര്‍ മായാത്ത സുഗന്ധമായി ഉള്ളിലെന്നും നിറഞ്ഞു. അകം ശൂന്യമാവുമ്പോള്‍ മനസ്സില്‍ വന്നു നിറഞ്ഞു. സവിത ടി വിയും ഇന്ദു പി ജിയും സമീര മുഹമ്മദും അമ്പിളിയും സിമി പാവുവും എല്ലാം ആ വഴിയിലുള്ളവരാണ്. കാലത്തിനുമപ്പുറത്തേക്ക് പറക്കാന്‍ ത്രാണിയുള്ള സൌഹൃദത്തിന്റെ പട്ടങ്ങള്‍.

തീര്‍ച്ചയായും, സൌഹൃദം ഒരാവരണമാണ്. ഒഴിഞ്ഞ വയറിനു ഒരുപിടിച്ചോറായി, സ്ലേറ്റ് മായ്ക്കാനുള്ള മഷിത്തണ്ടായി, ഉപ്പിലിട്ടതു വാങ്ങാന്‍ നീളുന്ന ഒരുരൂപ തുട്ടായി, പറഞ്ഞതുതന്നെ പറയാന്‍ കാത്തിരിക്കുന്ന ഉറക്കമില്ലാത്ത രാത്രികളായി, പുസ്തകങ്ങളായി, സിനിമയായി, പ്രണയമായി, പിണക്കമായി, ജീവിതവെയിലില്‍ ഇത്തിത്തണലായി , ഏതു ദുരിതത്തിലും താങ്ങായി ‘ചങ്ങാതി’ നമ്മുടെ ജീവിതത്തെ വിശുദ്ധമാക്കുന്നു.

ഫ്രഞ്ച് സാഹിത്യകാരന്‍ ആല്‍ബര്‍ കമുവിന്റെ വാക്കുകളിങ്ങനെ:

എനിക്കു മുന്നില്‍ നീ നടക്കരുത്,
എനിക്കു നിന്നെ പിന്തുടരാനാവില്ല.
എനിക്കു പിറകിലും നീ നടക്കരുത്,
എനിക്കു നിന്നെ നയിക്കാനറിയില്ല.
നീ എന്നോടു ചേര്‍ന്ന്, എനിക്കൊപ്പം നടക്കണം
എന്റെ തുണയാവണം.

സുഹൃത്തിന്റെ സ്ഥാനം മുമ്പിലോ പിറകിലോ അല്ല. നമുക്കൊപ്പമാണ്. അതിനാലാവണം അത് മറ്റെല്ലാറ്റിനേക്കാള്‍ അമൂല്യമാവുന്നത്.

 

Painting: Maddabling


 

ചുവന്നു തടിച്ച ആ വള
ചങ്ങനാശേãരിക്കാരി അമ്പിളി ആറാംക്ളാസ്സില്‍ മാത്രമാണ് എന്നോടൊത്ത് പഠിച്ചത്. ഇന്നും ഞാനവളെ മറന്നിട്ടില്ല. നിര്‍ത്തിയിട്ടില്ല, അവള്‍ക്കായുള്ള തിരച്ചില്‍. ഏഴാം ക്ളാസിലെത്തിയപ്പോള്‍ അവള്‍ സ്കൂള്‍ മാറിപ്പോയി. പോവുമ്പോള്‍ എനിക്കൊരു ചുവന്ന തടിയന്‍ വള തന്നു. അവളുടെ ഓര്‍മക്കായി അത് വര്‍ഷങ്ങളോളം ഞാന്‍ കാത്തുവെച്ചു. പിന്നീട് കോളജുകളും ഹോസ്റലുകളും മാറി മാറി ജീവിതം നിര്‍ത്താത പാച്ചിലായതിന്റെ ഇടവേളയിലെവിടെയോ അത് കാണാതായി.

ആ വളയുടെ ഓര്‍മക്കായാണോ എന്നറിയില്ല ഇപ്പോഴും എന്റെ വളപ്പാത്രത്തില്‍ ഒരു ചുവന്ന തടിയന്‍ വളയുണ്ട്. അത് ചിലപ്പോഴൊക്കെ അമ്പിളി എന്ന ഗോതമ്പിന്റെ നിറമുള്ള മെലിഞ്ഞ പെണ്‍കുട്ടിയിലേക്കുള്ള ഓര്‍മ്മയുടെ വഴിയാണ്. വേര്‍പാടിന്റെ വേദന ആദ്യമായി സമ്മാനിച്ച എന്റെ ആദ്യസുഹൃത്തിന്റെ മുഖം ഞാനങ്ങിനെ ഓര്‍ത്തെടുക്കും. ചങ്ങനാശേãരി വരെ പോയി അവളെ കണ്ടുപിടിച്ചാലോ എന്നു പോലും തോന്നിയിരുന്നു പണ്ടൊക്കെ. ഇപ്പോള്‍ അവള്‍ എവിടെ എന്നറിയാന്‍ ഒരാഗ്രഹം.

 

Painting: Anna Bielska


 

ഇപ്പോഴില്ലാത്ത വാക്കുകള്‍
നല്ല അരിശത്തിലായിരുന്നു ഞങ്ങളന്ന്. ഞാനും അമ്മുവും. ഡോ.ജോണ്‍മത്തായി സെന്ററിന്റെ മുറ്റത്ത് ആരോടോ പിണങ്ങിയതിന്റെ ബാക്കിയാണ്. ഞങ്ങളന്ന് മഴ നനഞ്ഞാണ് അമ്മുവിന്റെ വീട്ടില്‍ പോയത്. രാത്രി മുഴുവനുമിരുന്ന് സ്ററാററിസ്ററിക്സ് നോട്ട് ഞങ്ങള്‍ പകര്‍ത്തിയെഴുതി. രാത്രി അവളുടെ വീട്ടില്‍ തങ്ങിയതിന് എന്റെ വീട്ടില്‍ നിന്ന് നല്ല വഴക്ക് കേട്ടത് ഞാന്‍ അവളോട് പറഞ്ഞിരുന്നില്ല. ഇനിയും ആ വീട്ടില്‍ പോകുമെന്നും അന്ന് അതൊക്കെ അവളോട് പറയാമെന്നും ഞാന്‍ വിചാരിച്ചിരുന്നു. പക്ഷെ, പിന്നൊരിക്കലും അവളും ആ വീട്ടിലേക്ക് പോയതേയില്ല!

തീവ്രമായ പ്രണയത്തിനൊടുവില്‍ തന്റെ ആരുമറിയാതെ അവള്‍ കോളജിലെ സഹപാഠിയെ വിവാഹം കഴിച്ചു. ആ വിവാഹത്തില്‍ ഞങ്ങള്‍ക്കൊരു റോളും ഉണ്ടായിരുന്നില്ല. എന്നാലും അതെല്ലാം ഞങ്ങളുടെ പണിയായിരുന്നുവെന്ന് അവളുടെ വീട്ടുകാര്‍ പറഞ്ഞു. മനസ്സില്ലാ മനസ്സോടെ അവര്‍ പിന്നെ അവളെ അവനുതന്നെ വിവാഹം ചെയ്തു കൊടുത്തു.

വിവാഹശേഷം അവളവന്റെ വീട്ടിലായിരുന്നു. ഒരിക്കല്‍ അമ്മുവിനെ കാണാന്‍ ഞാനാ വീട്ടില്‍ ചെന്നു. രാവിലെ ഞങ്ങള്‍ പിങ്ക് നിറത്തിലുള്ള പൂക്കള്‍ പറിക്കാന്‍ തോടിനരികിലേക്ക് പോയി. അന്നേരമാണ് അവള്‍ അവളുടെ സ്വന്തം വീട്ടുകാരെ കുറിച്ച് സങ്കടം പറഞ്ഞത്. അവളുടെ ഏക ബന്ധു ഞാന്‍ മാത്രമാണെന്ന് പെട്ടെന്നെനിക്കു തോന്നി. എന്തോ, അവിടെ നിന്ന് തിരികെ ഹോസ്റലില്‍ എത്തിയപ്പോള്‍ മനസ്സാകെ ശൂന്യമായി. ഒരു പഞ്ഞിത്തുണ്ടുപോലെ എങ്ങുമില്ലാത്ത അവസ്ഥ. പിന്നെയത് അവളോട് പറയണമെന്ന് ആഗ്രഹിച്ചെങ്കിലും അതൊന്നും നടന്നില്ല. തിരക്കായിരുന്നു. ഫൈനല്‍ സെമസ്ററിന്റെ പെടാപ്പാടില്‍ അവളെ ഓര്‍ത്തില്ല.

പിന്നെയവളെ കണ്ടത് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലായിരുന്നു.ഒപ്പം അവനുമുണ്ടായിരുന്നു. ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ് വരികയാണവര്‍. ഫിലിം ഫെസ്ററിവല്‍ കണ്ടും മടങ്ങുകയായിരുന്നു ഞാന്‍. അന്നവര്‍ റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ കയറി. ഞാന്‍ ജനറലിലും. കൂട്ടിന് സുഹൃത്തുക്കളുണ്ടായിരുന്നെങ്കിലും ഞാനോര്‍ത്തത് മുഴുവന്‍ അവളെക്കുറിച്ചായിരുന്നു. ഞങ്ങളുടെ പഴയ വഴികളെക്കുറിച്ചായിരുന്നു. ഒന്നിച്ചുള്ള ആകാശത്തെക്കുറിച്ചായിരുന്നു.

അഞ്ചു വര്‍ഷം ഒന്നിച്ചു പഠിച്ചു എന്നതിനേക്കാള്‍, പരസ്പരം മന:സാക്ഷി സൂക്ഷിപ്പുകാരായിരുന്നു ഞങ്ങള്‍. തുറന്ന് പറയാത്ത ഒന്നുമുണ്ടായിരുന്നില്ല ഇടയില്‍. എന്നിട്ടുമിപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ അനേകം കംപാര്‍ട്മെന്റുകള്‍. ട്രെയിന്‍ കോഴിക്കോടെത്തിയപ്പോള്‍ ഞാനും അവളും ഇറങ്ങി ഓടി അടുത്തുവന്നു, യാത്രപറയാന്‍. വീണ്ടും കാണാമെന്ന് പറഞ്ഞ് ചിരിച്ചു ചിരിച്ചു രണ്ട് വഴിക്ക് നടന്നു. തിരക്കായതിനാലാവാം, പിന്നെ കുറെ നാള്‍ വിളിക്കുകയോ മിണ്ടുകയോ ചെയ്തില്ല.

ഒരുവര്‍ഷത്തിനു ശേഷം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അവളെ വീണ്ടും കണ്ടു. അവള്‍ക്കൊപ്പം അച്ഛനുമുണ്ടായിരുന്നു. അദ്ദേഹം എന്നെ കണ്ടതായി ഭവിച്ചില്ല. അവള്‍ പക്ഷേ സന്തോഷവതിയായിരുന്നു. ചിതറിയ ചിന്തകളിലും നിറഞ്ഞത് ഞങ്ങളുടെ സ്വന്തം ജോണ്‍ മത്തായി സെന്ററായിരുന്നു; ആ മുളം കാടുകളായിരുന്നു.അവിടെയാണ് ക്രസ്തുമസ് ആഘോഷം നടത്തിയത്. ഫാല്‍ഗുനി പഥക്കിന്റെ ഗാനത്തിനൊപ്പം ഞങ്ങള്‍ നൃത്തം വച്ചത്. ഇത്തവണയും ആദ്യം വണ്ടിയിറങ്ങിയത് ഞാനായിരുന്നു. കോഴിക്കോടെത്തിയപ്പോള്‍ വീണ്ടുമവളെന്റെ കൈ പിടിച്ചു. വീണ്ടും കാണാമെന്ന് പിന്നെയും ആവര്‍ത്തിച്ചു. എന്നാല്‍, പിന്നൊരിക്കലും ഞങ്ങള്‍ കണ്ടില്ല.

 

 

ഒന്നു വിളിച്ചിരുന്നെങ്കില്‍……
ഇതിനിടയിലും ഋതുഭേദങ്ങളിലൂടെ നടന്നു, ജീവിതം. ഇരുജിവിതങ്ങളും എത്രമാറി! എത്ര ചിരി ഞങ്ങള്‍ ചിരിച്ചു തളര്‍ന്നു. എത്ര കരച്ചിലുകള്‍ ഞങ്ങള്‍ കരഞ്ഞുറങ്ങി. ഓരോ നിമിഷവും ഒരായുസ്സിന്റെ ജീവിതം ജീവിച്ചു തീര്‍ക്കുമ്പോഴും വിളിപ്പാടകലെ അവളുണ്ടല്ലോ എന്ന തോന്നലില്‍ പലതും പിന്നീടു പറയാനായി ഞാന്‍ കാത്തുവച്ചിരുന്നുവല്ലോ!

ഒരു കര്‍ക്കടക രാത്രിയിലായിരുന്നു അത്. എന്റെ സുഹൃത്തു കൂടിയായ അവളുടെ ഭര്‍ത്താവ് മരിച്ചു. ഹൃദയാഘാതമായിരുന്നു. അവന്റെ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷമാണ് ഞാനെത്തിയത്. വീട്ടിലെത്തിയപ്പോള്‍ അവന്റെ അച്ഛന്‍ വന്നു കൈപ്പിടിച്ച് എന്നെ അവളുടെ അടുത്തു കൊണ്ടുചെന്നു. അവളെന്റെ എന്റെ പേരുവിളിച്ച് തേങ്ങി. എന്റെ മടിയില്‍ ബോധമില്ലാതെ ഏറെ നേരം കിടന്നു. ആ കൈകള്‍ ഞാന്‍ കൂട്ടിപ്പിടിച്ചു. ഒറ്റക്കല്ല, ഞങ്ങളൊക്കെ ഒപ്പമുണ്ടെന്ന് പറയാതെ പറഞ്ഞു.

അവന്റെ മരണം എന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നതിനുമുമ്പേ, പിറ്റേന്ന് തന്നെ അമ്മുവിനെ വീട്ടുകാര്‍ അവളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവിടെയവള്‍ ഏറെ തനിച്ചായിരുന്നു. ആരോടും മിണ്ടാതെ സദാ ടെലിവിഷനുമുമ്പില്‍ ഇരിപ്പിരുന്നു, അവള്‍. അവളെത്തേടിയെത്തിയ ഞങ്ങളാരുടെയും ഫോണ്‍കോളുകള്‍ അവരവള്‍ക്ക് നല്‍കിയില്ല. പിന്നൊരിക്കലും ഇന്ദുവിനോട് ഞാന്‍ സംസാരിച്ചതുപോലുമില്ല. ആ രണ്ടുമാസങ്ങള്‍ അവളെങ്ങനെ അതിജീവിച്ചു എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ ഒരു പിടച്ചിലാണ്.

ഒരു ദിവസം പെട്ടെന്ന് മനസ്സിലാകെ അവള്‍ വന്നു നിറഞ്ഞുതുളുമ്പി. അവളെ വിളിക്കാനും സംസാരിക്കാനും എനിക്ക് തോന്നിക്കൊണ്ടേയിരുന്നു. വിളിച്ചാലും അവര്‍ ഫോണ്‍ കൊടുക്കില്ലെന്ന യാഥാര്‍ഥ്യം ഓരോ തവണയും ഫോണിനടുത്തുനിന്ന് എന്നെ തിരിച്ചു നടത്തി. മണിക്കൂറുകള്‍ക്കു ശേഷം, നട്ടുച്ചക്ക് അനിയന്‍ വീട്ടിലേക്ക് കയറിവന്നു. എടുത്താല്‍ പൊങ്ങാത്തൊരു വാര്‍ത്തയുണ്ടായിരുന്നു അവന്റെ ഉള്ളില്‍. ‘അമ്മുച്ചേച്ചി മരിച്ചു.. !’ ആ മൂന്ന് വാക്കുകള്‍ക്കൊപ്പം അവന്‍ നിര്‍ത്താതെ കരഞ്ഞു. ഒറ്റ നിമിഷത്തില്‍ ജീവിതം മുഴുവന്‍ ഞാന്‍ പെയ്തുപോയി.

അവളെ വിളിക്കാമായിരുന്നുവെന്ന് ഇന്നോര്‍ക്കുന്നു. മനസ്സു തുറന്നൊന്ന് സംസാരിച്ചിരുന്നെങ്കില്‍, ഒരു പക്ഷേ, ആ മരണം വഴി മാറിയേനെ. കത്തുന്ന മരുഭൂമിയില്‍നിന്ന് ഇത്തിരി നേരമെങ്കിലും ഒരു മരുപ്പച്ചയിലെത്തിയെങ്കില്‍ അവള്‍ക്കവളെ നേര്‍ക്കുനേര്‍ കാണാമായിരുന്നു. ജീവിതത്തിന്റെ പച്ചപ്പും പൂക്കളും ശലഭങ്ങളും ഓര്‍ത്തെടുക്കാമായിരുന്നു. എങ്കില്‍ എന്ന ഒറ്റ വാക്കു കൊണ്ട് തീര്‍ത്തൊരു സങ്കടം പിന്നീടിന്നോളം എന്നെ കീറിമുറിച്ചു കൊണ്ടേയിരിക്കുന്നു…

 

Painting: Erica Herbert


 

എന്തായിരിക്കും ഞങ്ങള്‍ പറയുക?
അതു കഴിഞ്ഞ് ആറുവര്‍ഷമായി. ഇന്നും ഒരോ മഴയിലും വെയിലിലും, ഇരുട്ടിലും വെളിച്ചത്തിലും, ബഹളത്തിലും മൌെനത്തിലും അവളുടെ ഓര്‍മ വന്നു പൊള്ളിക്കുന്നു. ഫെയ്സ്ബുക്കില്‍ എന്നെ തേടിയെത്തിയ കൂട്ടുകാരി സവിതയുടെ ഫോണ്‍ നമ്പര്‍ അറിയാവുന്ന കൂട്ടത്തിലെ ഒരേ ഒരാളായിരുന്നു അമ്മു. അവളോട് നമ്പര്‍ ചോദിച്ച് സവിതയെ തേടിപ്പിടിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എനിക്കും സവിതയ്ക്കുമിടയിലെ ആ ഫോണ്‍ സംഭാഷണം അനന്തമായി മുറിച്ചു കളഞ്ഞ് അമ്മു പോയ്ക്കളഞ്ഞിരിക്കുന്നു. സവിതയെ കണ്ടെത്താന്‍ ഇനി മാര്‍ഗമില്ല.

ആ വിശ്വാസത്തിലേക്കാണ്, ഇപ്പോള്‍ എന്റെ ഇന്‍ബോക്സിലേക്ക് ആ മെയില്‍ വന്നു നിന്നത്. സവിതയുടെ ഫ്രെന്റ് റിക്വസ്റ്റ്.

ഏറ്റവുമടുത്ത നിമിഷം, രണ്ടു മൌസ്ക്ലിക്കിനപ്പുറം, ഞങ്ങള്‍ മിണ്ടിത്തുടങ്ങും. അന്നേരം ഞങ്ങള്‍ക്കാദ്യം പറയാനുണ്ടാവുക അമ്മുവിന്റെ വിശേഷങ്ങളായിരിക്കും. ഒരു പക്ഷെ അവളോട് ഞാന്‍ പറഞ്ഞേക്കും -ഞാനൊന്നു വിളിച്ചിരുന്നെങ്കില്‍ ആ മരണം വഴിമാറിയേനെ എന്ന്. അപ്പോള്‍ അവള്‍ എന്തായിരിക്കും എന്നോട് തിരിച്ചു പറയുക?

 
 
 
 

when you share, you share an opinion
Posted by on Aug 4 2012. Filed under മീഡിയ, വായനാമുറി, സരിത കെ വേണു. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

7 Comments for “കാണാമറയത്തുനിന്നും അവള്‍ കൈനീട്ടുന്നു”

  1. rameez

    enikoru facebook account undayirunnenkil…… ravile muthal “happy friendship day” enna sms ayachukond friendship day aghoshikunna ente ella kootukarkum njan eduth kanich koduthene shwasavum thudippumulla e ormakkurip………

       0 likes

    • Ashokkumar.K

      ആത്മബന്ധങ്ങളുടെ കഥയല്ല , പച്ചയായ ജീവിതത്തിന്റെ നേര്‍കാഴ്ചയാണ് ഈ വരികള്‍ . സരിതയ്ക്ക് അഭിനന്ദനങ്ങള്‍ .

         1 likes

  2. kavya

    മറവിയില്‍ മുങ്ങി പോയ എത്രയെത്ര സൌഹൃദങ്ങള്‍
    എവിടെയാണെന്നോ എന്താണെന്നോ ആര്‍ക്കറിയാം
    പിന്നെയും ചിലതുണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഏതൊക്കെയോ തീരങ്ങളില്‍ വെച്ച് കണ്ടുമുട്ടും വാക്കുകളുടെ മഴയായി പെയ്യും ………..

       1 likes

  3. Riyas

    Hi Saritha, really touching… good narration.. keep it up

       0 likes

  4. Diana

    Hats off.. :)

       0 likes

  5. safna

    souhrdham orikalum theeratha mazhayanu………athinte ormakal namme chilapo vedhanipikum,,,,,,,,
    nice,,,,,,,,,weldon.

       0 likes

  6. savitha

    ശരിക്കും എന്താ പറയാ എന്നറിയില്ല . feel so happy ആത്മസുഹൃത്തിനെ എന്നായാലും എവിടെ വെച്ചെങ്കിലും തിരിച്ചു കിട്ടും എന്നുള്ളതിന്റെ തെളിവാണ് നമ്മുടെ ഈ കൂടിച്ചേരല്‍….. നീ വിശ്വസിക്കുമോ എന്നറിയില്ല ഞാന്‍ പലപ്പോഴും നമ്മുടെ പഴയ കാലം ഓര്‍ക്കാറുണ്ട് നമ്മുടെ പഴയ ക്ലാസ്സ്‌ റൂം, teachers, കാന്റീന്‍, പാര്‍ക്ക്‌, …. ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യാറുണ്ട് അന്നും ഇന്നും.

       1 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers