അപ്പോള്‍, അറിയാനുള്ള അവകാശം ലംഘിക്കുന്നത് ആരാണ് സര്‍?

ലക്ഷങ്ങള്‍ പരസ്യം തരുന്ന മുതലാളിമാര്‍ നടത്തുന്ന ഏതെങ്കിലും നിയമ ലംഘനങ്ങള്‍ നിങ്ങള്‍ വാര്‍ത്തയാക്കാറുണ്ടോ? സ്വന്തം താല്‍പ്പര്യങ്ങള്‍ സംരംക്ഷിക്കുന്ന ഏതെങ്കിലും രാഷ്ട്രീയക്കാരനു നേരെ നിങ്ങള്‍ കൈ ചൂണ്ടാറുണ്ടോ? മറിച്ച്, വന്‍കിട കമ്പനികളുടെയും മുതലാളിമാരുടെയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കണ്ടില്ലെന്നു നടിക്കുകയും അവ മൂടി വെക്കുകയും പരസ്യം കിട്ടാത്ത ഇടവേളകളില്‍ ഇതൊക്കെ ഇതൊക്കെ കുത്തിപ്പൊക്കുകയുമാണോ സാര്‍ നിങ്ങളീ പറയുന്ന ‘അറിയാനുള്ള അവകാശം’-പത്രമുതലാളിമാരുടെ സംഘടനയോട് ന്യായത്തിന്റെ പക്ഷത്തു നിന്നു കൊണ്ട് ചില ചോദ്യങ്ങള്‍. സി.എന്‍ സദാനന്ദന്‍ എഴുതുന്നു

 

 

രണ്ടാഴ്ചയായി കോഴിക്കോട്ടുകാര്‍ക്ക് മലയാള മനോരമ പത്രം ലഭിച്ചിട്ട്. പത്ര ഏജന്റുമാര്‍ നടത്തുന്ന സമരമാണ് ഒരു കാരണം. ന്യായമായ ആവശ്യങ്ങള്‍ക്കായി ഏജന്റുമാര്‍ നടത്തുന്ന സമരത്തോടും ഏജന്റുമാരുടെ സംഘടനയോടും പൂര്‍ണമായും പുറം തിരിഞ്ഞു നില്‍ക്കുകയും ധാര്‍ഷ്ഠ്യം തുടരുകയും ചെയ്യുന്ന മനോരമ മാനേജ്മെന്റിന്റെ നയമാണ് ഇതിന്റെ അതിലും പ്രധാനമായകാരണം. ഇന്ത്യയിലും പുറത്തുമുള്ള പത്ര മുതലാളിമാരുടെ സംഘടനകള്‍ പ്രശ്നത്തില്‍ ഇടപെടുകയും സി.പി.എമ്മും പോഷകസംഘടനയുമാണ് പ്രശ്നത്തിന് പിറകിലെന്നു വ്യാപക പ്രചാരണവും നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏജന്റുമാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഒരു മാസം മുമ്പ് സമരത്തിന്റെ ഭാഗമായി ഒരു ദിവസത്തെ പത്രബഹിഷ്കരണം നടത്തിയ ഏജന്റുമാര്‍ക്ക് ആ ദിവസത്തെ പത്രത്തിന്റെ ബില്ല് അയച്ചതോടെയാണ് പൂര്‍ണ ബഹിഷ്കരണത്തിലേക്ക് ഏജന്റുമാര്‍ നീങ്ങിയത്. നാട്ടുനടപ്പില്ലാത്ത വിധം ഏജന്റുമാരുടെ സംഘടനയോട് ചര്‍ച്ചയില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നല്‍ക്കുകയാണ് മനോരമ. അങ്ങനെയെങ്കില്‍ പത്രവിതരണത്തിന് ഇല്ലെന്ന് ഏജന്റുമാരും തീരുമാനിച്ചതോടെ ബഹിഷ്കരണം നീളുകയാണ്.
ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്. മലയാള മനോരമ പത്രം വീട്ടുപടിക്കല്‍ കിട്ടാതായതോടെ നാട്ടുകാര്‍ക്ക് എന്തു പറ്റി?

എന്ത് പറ്റാന്‍? കാര്യങ്ങള്‍ പഴയ പടി തന്നെ. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ കോഴിക്കോട്ടുകാര്‍ കൃത്യമായി അറിയുന്നു. ചര്‍ച്ച ചെയ്യുന്നു. വേണ്ട വിധം മറക്കുന്നു. സമാന്യജനത്തിന് ഈ ബഹിഷ്കരണം കൊണ്ടോ മനോരമ മനേജ്മെന്റിന്റെ പിടിവാശികൊണ്ടോ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ പ്രശ്നം അവരുടെ ജീവന്‍മരണ വിഷയവുമല്ല. എന്നാല്‍, മനോരമക്ക് അതു പോലല്ല. കോട്ടയത്തുനിന്ന് മലബാര്‍ പിടിക്കാന്‍ ഇറങ്ങിയ മനോരമയുടെ ആദ്യ താവളം തന്നെ കോഴിക്കോടാണ്. അവിടെ നിന്നാണ് വെട്ടിപ്പിടിത്തത്തിന് അരങ്ങൊരുങ്ങിയത്. മാതൃഭൂമിയുടെ തറവാട്ടില്‍ കയറിച്ചെന്ന് മനോരമ നടത്തിയ ആ ‘കടന്നാക്രമണമാണ’ സത്യത്തില്‍ മുത്തശãിമാര്‍ തമ്മിലുള്ള പോരിന് വഴി വെച്ചത്. ആ നിലക്ക് കോഴിക്കോട്ട് കൈ വിടുക എന്നത് അവര്‍ക്ക് കോട്ടയം കൈവിടും പോലെ ഗുരുതര മുറിവായിരിക്കും ഏജന്റുമാര്‍ക്കാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാനുള്ള കാരണവും.

ഏജന്റുമാരുടെ പ്രശ്നങ്ങള്‍ വേണമെങ്കില്‍ അവരുമായി ചര്‍ച്ചചെയ്യാം എന്നാല്‍ അവരുടെ സംഘടനയുമായി ഒരു തരത്തിലുള്ള ചര്‍ച്ചയുമില്ലെന്നതാണ് മനോരമ മാനേജ്മെന്റിന്റെ നിലപാട്. പിന്നെ എന്തിനാണ് സര്‍, നാട്ടില്‍ ഈ ട്രേഡ് യൂനിയനുകളൊക്കെ. ഈ തൊഴില്‍ നിയമങ്ങള്‍ക്കൊക്കെ എന്ത് അടിസ്ഥാനമാണുള്ളത്? മുതലാളിമാര്‍ ചെവി കൊട്ടിയടക്കുമ്പോഴാണ് തൊഴിലാളികള്‍ സംഘം ചേരേണ്ടി വരുന്നത്. സംഘം ചേര്‍ന്നു കഴിഞ്ഞാല്‍ അവരാണ് പിന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. അവരോട് ഉരിയാടാന്‍ പാടില്ലെന്ന ഈ വാശി അപ്പോള്‍ തികഞ്ഞ ജനാധിപത്യ വിരുദ്ധതയല്ലേ. ജനാധിപത്യ സംവിധാനത്തെയും തൊഴില്‍ സംസ്കാരത്തെയുമല്ലേ ഈ നടപടി കൊഞ്ഞനം കുത്തുന്നത്? ഈ യൂനിയന്‍ വിരോധം, എന്നാല്‍, മനോരമയിലെ ജേണലിസ്റ്റുകളോടോ നോണ്‍ ജേണലിസ്റ്റുകളോടോ കാണിക്കുന്നില്ലല്ലോ. അവരുടെ സംഘടനകളോടൊക്കെ കാണിക്കുന്ന സമീപനം എന്തു കൊണ്ടാണ് പാവം ഏജന്റുമാരുടെ കാര്യത്തില്‍ മാറിമറിയുന്നത്?
അപ്പോള്‍ ‘മുത്തശãി’യുടെ കോപത്തിന് കാരണം ഏജന്റുമാര്‍ സംഘടിച്ചതാണ്. അവര്‍ സംഘടിക്കാന്‍ പാടില്ല. അത് തോന്ന്യാസമാണ്. ഇതാണ് ഈ സംഭവങ്ങളുടെ യഥാര്‍ഥ പ്രശ്നം.

മനോരമ ബഹിഷ്കരണത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചേര്‍ന്ന പത്ര ഉടമകളുടെ സംഘടനയായ ഐ.എന്‍.എസ് യോഗം ജനങ്ങളുടെ അറിയാനുള്ള മൌലികാവകാശത്തെ ചൊല്ലി കുറച്ചൊന്നുമല്ല കണ്ണീരൊഴുക്കിയത്. ഏജന്റുമാര്‍ മൌലികാവകാശം ഹനിക്കുന്നതില്‍ അവര്‍ ചില്ലറ രോഷപ്രകടനമൊന്നുമല്ല നടത്തിയത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തില്‍ എന്തൊക്കെ പെടുമെന്ന് നാട്ടുകാര്‍ക്ക് നന്നായറിയാം സാറന്‍മാരേ. കുറേ കാലമായി നിങ്ങള്‍, മുതലാളിമാര്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ മാത്രമല്ലേ, ഇപ്പറയുന്ന ‘അറിയാനുള്ള കാര്യങ്ങള്‍’!

അല്ലാത്ത സംഭവങ്ങളൊക്കെ ‘അറിയാനുള്ള കാര്യങ്ങളാ’യി നിങ്ങള്‍ കണക്കാക്കാറുണ്ടോ. ലക്ഷങ്ങള്‍ പരസ്യം തരുന്ന മുതലാളിമാര്‍ നടത്തുന്ന ഏതെങ്കിലും നിയമ ലംഘനങ്ങള്‍ നിങ്ങള്‍ വാര്‍ത്തയാക്കാറുണ്ടോ? സ്വന്തം താല്‍പ്പര്യങ്ങള്‍ സംരംക്ഷിക്കുന്ന ഏതെങ്കിലും രാഷ്ട്രീയക്കാരനു നേരെ നിങ്ങള്‍ കൈ ചൂണ്ടാറുണ്ടോ? മറിച്ച്, വന്‍കിട കമ്പനികളുടെയും മുതലാളിമാരുടെയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കണ്ടില്ലെന്നു നടിക്കുകയും അവ മൂടി വെക്കുകയും പരസ്യം കിട്ടാത്ത ഇടവേളകളില്‍ ഇതൊക്കെ ഇതൊക്കെ കുത്തിപ്പൊക്കുകയുമാണോ സാര്‍ നിങ്ങളീ പറയുന്ന ‘അറിയാനുള്ള അവകാശം’?

എത്രയെത്ര വാര്‍ത്തകളാണ് നിങ്ങള്‍ മുക്കാറുള്ളത്? എത്രയെത്ര വാര്‍ത്തകളാണ് സ്വ താല്‍പ്പര്യത്തിനു വേണ്ടി നിങ്ങള്‍ പടച്ചു വിടാറുള്ളത്. മാറ്റിമറിക്കാുള്ളത്. കോട്ടയത്ത് സാരി ഷോറൂമില്‍ ജീവനുള്ള പെണ്‍കുട്ടിയെ പ്രതിമയ്ക്കു പകരം സാരി ഉടുപ്പിച്ചു നിര്‍ത്തിയ മനുഷ്യാവകാശ ലംഘനം മുക്കിയത് ആരാണ്? മാസത്തിലേറെ നീണ്ട മാരുതിയിലെ സമരം റിപ്പോര്‍ട്ട് ചെയ്തത് ഒന്നോ രണ്ടോ പത്രങ്ങള്‍ മാത്രമാണ്. ഹസാരെയുടെ സമരം അഘോഷിച്ച നൂറുകണക്കിന് പത്രങ്ങളും ചാനലുകളും അന്നേരം എവിടെയായിരുന്നു. മാരുതിയിലെ നഗ്നമായ തൊഴില്‍ നിയമ ലംഘനങ്ങള്‍ അറിയാനുള്ള അവകാശം വായനക്കാര്‍ക്കില്ലേ? മറ്റൊന്ന്, ഈ എജന്റുമാരുടെ സമരമടക്കമുള്ള വിവരങ്ങള്‍ ഏത് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്തു കൊണ്ടാണ് തങ്ങള്‍ക്ക് പത്രം കിട്ടാത്തതെന്ന് അറിയാനുള്ള അവകാശം പാവം വായനക്കാര്‍ക്കില്ലേ. നിങ്ങളീ പറയുന്ന ‘അറിയാനുള്ള അവകാശ’ത്തില്‍ ഏജന്റുമാരുടെ സമരം ഉള്‍പ്പെടാത്തത് എന്തു കൊണ്ടാണ്?

അന്നേരമൊന്നും തോന്നാത്ത ‘അറിയാനുള്ള അവകാശം’ ഇപ്പോള്‍ മാത്രം ഓര്‍മ്മ വരുന്നത് എന്തോ മനോരോഗമല്ലേ സര്‍? അതിനുള്ള ചികില്‍സ തേടേണ്ട സമയമായിട്ടില്ലേ. മാത്രമല്ല, നിങ്ങളുടെ പത്രം വീട്ടു പടിക്കല്‍ എത്താതിരുന്നിട്ട്, എന്ത് അറിവാണ് കോഴിക്കോട്ടുകാര്‍ക്ക് നിഷേധിക്കപ്പെട്ടത്. എന്ത് വിവരമാണ് അവര്‍ അറിയാതെ പോയത്? ഒന്നന്വേഷിച്ചു നോക്കൂ സര്‍, കേരളം പോലെ വാര്‍ത്താ ചാനലുകള്‍ ഇത്ര സമൃദ്ധമായ നാട്ടില്‍ വിവരങ്ങള്‍ അറിയാന്‍ ഇത്ര മാത്രം ബുദ്ധിമുട്ടുണ്ടോ? കോഴിക്കോട്ടുകാര്‍ നാട്ടിലും രാജ്യത്തും വിദേശത്തുമുള്ള വാര്‍ത്തകള്‍ മാത്രമല്ല മനേരമയില്‍ നടക്കുന്ന സംഭവങ്ങള്‍ പോലും അറിയാതിരിക്കുന്നില്ല. പിന്നെ എന്തോന്ന് അറിയാനുള്ള അവകാശം,സര്‍. നിങ്ങള്‍ കൂവിയില്ലെങ്കില്‍ നേരം വെളുക്കില്ലെന്ന് ഇക്കാലത്തും വിശ്വസിക്കുകയും അത് ആവര്‍ത്തിക്കുകയും ചെയ്യുന്നുവെങ്കില്‍ നേരത്തെ പറഞ്ഞ ആ മനോരോഗം തന്നെയല്ലേ അത്.

അറിയാനുള്ള അവകാശം മുടക്കുന്നത് സത്യത്തില്‍ ഐ.എന്‍.എസ് തന്നെയാണ്. അവരുടെ നിയമം തന്നെയാണ് അതിനു കാരണം. ഏതെങ്കിലും കാരണവശാല്‍ ഒരു പത്രം ബഹിഷ്കരിക്കപ്പെട്ടാല്‍ ഐ.എന്‍.എസിലെ മറ്റ് പത്രങ്ങള്‍ കൂടുതല്‍ കോപ്പി അച്ചടിച്ച് വിതരണം ചെയ്യുകയില്ലെന്നാണ് ഈ നിയമം. എന്താണ് സര്‍, ഇതിനര്‍ഥം? ഒരു പത്രം വായനക്കാര്‍ക്ക് കിട്ടുന്നില്ല എങ്കില്‍ മറ്റ് പത്രങ്ങള്‍ വഴി അവര്‍ അറിയണ്ടേ? അത് പാടില്ലെന്ന് തന്നെയല്ലേ അണ്ണന്‍മാരുടെ നിയമം. സത്യത്തില്‍, ഭരണ ഘടനയുടെ 19(1)(എ) വകുപ്പ് ഇന്ത്യക്കാരായ എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്ന അറിയാനുള്ള അവകാശം ആരാണ് ലംഘിക്കുന്നത്? അറിയാനുള്ള അവകാശം ആരാണ് മുടക്കുന്നത്? ഐ.എന്‍.എസ്സോ അതോ പത്ര ഏജന്റുമാരോ?

ഏജന്റുമാരുടെ സംഘടനക്കെതിരെ വാളോങ്ങുമ്പോഴും അവരുടെ നടപടി അറിയാനുള്ള അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് ആരോപിക്കുമ്പോഴും മനോരമയും ഐ.എന്‍.എസ്സും ഒരു കാര്യം കൂടി ഓര്‍ക്കണം, അറിയാനുള്ള മൌലീകാവകാശത്തിനു താഴെ ഇന്ത്യന്‍ ഭരണഘടനയില്‍ മറ്റ് ചില മൌലികാവകാശങ്ങള്‍ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്- 19(1)(സി). അതിങ്ങനെ വായിക്കാം. ‘എല്ലാ പൌരന്മാര്‍ക്കും സംഘടനകളും യൂനിയനുകളും രൂപവത്കരിക്കാനുള്ള അവകാശം ഉണ്ടായിരിക്കും’.

ഇനി നിങ്ങള്‍ പറയുക തെറ്റ് ആരുടേതാണ് ?

when you share, you share an opinion
Posted by on Nov 6 2011. Filed under ന്യൂസ് സ്റ്റോറി, സമകാലികം . You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

6 Comments for “അപ്പോള്‍, അറിയാനുള്ള അവകാശം ലംഘിക്കുന്നത് ആരാണ് സര്‍?”

  1. karnnan

    മനോരമ പത്രം സൗജന്യമായി കൊട്ടക്കണക്കിന് ഇറക്കി നാടിനു സമര്‍പ്പിച്ചാണ് സമരത്തെ മനോരമ കൊഞ്ഞനം കുത്തുന്നത്…പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പറഞ്ഞതിന് നന്ദി….

       1 likes

  2. My name is red

    മനോരമ പറയുന്ന നുണകളെ ആളുകള്‍ അറിയൂ എന്നാ മനോരമയുടെ വിചാരം

       1 likes

  3. YEDU NARAYANAN

    മനോരമയെന്നത് പത്രമാണോ?? മനോരമ വരുത്തുന്നതിന് പിന്നിലെ കാരണങ്ങള്‍ മറ്റു പലതുമാണ്. തൂക്കി വില്‍ക്കുമ്പോള്‍ കൂടുതല്‍ പണം കിട്ടും, കളിക്കുടുക്കയും ബാലരമയും എല്ലാം അതിലുണ്ട്. . നുണ പറയാന്‍ പഠിക്കാം. പത്രപ്രവര്‍ത്തകന്‍ ഇങ്ങനെയാകരുത് എന്ന് പഠിക്കാം, തുണിയില്ലാത്ത സുന്ദരിമാരുടെ(?) ബ്രഹ്മാണ്ട ചിത്രങ്ങള്‍ ഒന്നാം പേജില്‍ കണ്ട നിര്‍വൃതിയടയാം… പാവപ്പെട്ടവന്റെ ദുരിതങ്ങളും മറ്റും കണ്ട സങ്കടപ്പെടണ്ട, പെട്രോള്‍ വില കൂടില്ല, യു.പി.എ സര്‍ക്കാര്‍ ടെവസഭ പോലെ തോന്നും. ഭരണവിരുദ്ധ വികാരമുണ്ടാകില്ല, മനോരമയില്‍ വരുന്ന പുഞ്ചിരി തൂകുന്ന കുഞ്ഞാലിക്കുട്ടിയുടെയും ബാല കൃഷ്ണ പിള്ളയുടെയും കൂറ്റന്‍ ഫോട്ടോകള്‍ പൂജാ മുറിയില്‍ വെട്ടി ഒട്ടിക്കാം. . മനോരമ ഇവരെക്കുറിച്ച് നല്‍കുന്ന വിശേഷണങ്ങള്‍ മന്ത്രം പോലെ ഉരുവിടാം. . . .ഉമ്മന്‍ ചാണ്ടിയെ സ്തുതിക്കാം. . .അങ്ങനെ എന്തൊക്കെ നേട്ടങ്ങള്‍. . വിതരണക്കാര്‍ മനോരമയെ കൈവിട്ടത് മോശമായിപ്പോയി, , ,ഇനി മലയാളികള്‍ എങ്ങനെ പൈങ്കിള്ളി വാര്‍ത്തകള്‍ കണ്ടു പുളകിതരാകും????

       1 likes

  4. opinion

    നിങ്ങള്‍ കൂവിയില്ലെങ്കില്‍ നേരം വെളുക്കില്ലെന്ന് ഇക്കാലത്തും വിശ്വസിക്കുകയും അത് ആവര്‍ത്തിക്കുകയും ചെയ്യുന്നുവെങ്കില്‍ നേരത്തെ പറഞ്ഞ ആ മനോരോഗം തന്നെയല്ലേ അത്. “well done ! good article

       1 likes

  5. Anoop

    well said .

       1 likes

  6. renil

    ഇത് മുഴുവന്‍ വായിച്ചിട്ടും യദാര്‍ത്ഥ പ്രശ്നം എന്താണെന്ന് മാത്രം മനസിലായില്ല.. sorry..
    എന്താണ് സംഘടനയുടെ ആവശ്യങ്ങള്‍?
    എന്തുകൊണ്ട് മനോരമ ചര്‍ച്ചക്ക് തയാറാവുന്നില്ല??

       0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers