kejriwal-header.jpg
Category archives for: കെ.എന്‍ അശോക്

രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

 
 
 
 
ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായ കെ.എന്‍ അശോക് എഴുതുന്നു
 
 
സന്തോഷമുണ്ട്, ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കു നേരെ ധൈര്യ സമേതം ആരെങ്കിലും വിരല്‍ചൂണ്ടുന്നല്ലോ. എന്നാല്‍ മറ്റുളളവരുടെ മറവികളിലേക്ക് പോകാന്‍ മാത്രമായി സമ്മാനിച്ച്, ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടു മാത്രം ഒരാള്‍ക്ക് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും? വലിയ വലിയ ആരോപണങ്ങള്‍ നേരിട്ട പി.ചിദംബരം ഇന്ന് ഇന്ത്യയുടെ ധനമന്ത്രിയാണ്. ഒരാള്‍ വിദേശ കാര്യമന്ത്രിയാണ്. ഇരുവരും രാഷ്ട്രീയ ആരോപണങ്ങളെ വിദഗ്ധമായി നേരിട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ തോതില്‍ പില്‍ക്കാലത്ത് ചോദ്യം ചെയ്യപ്പെടാനിരിക്കുന്ന ചിദംബരത്തിന് എതിരെ കേജ് രിവാള്‍ ഇതുവരെ നാവുയര്‍ത്തിയിട്ടില്ല. മറ്റേയാളെ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. കേജ് രിവാള്‍ ഒരു നല്ല രാഷ്ട്രീയക്കാരനാണ് എന്നു തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ പറയാന്‍ പറ്റില്ല- ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായ കെ.എന്‍ അശോക് എഴുതുന്നു

 

 

അരവിന്ദ് കേജ് രിവാളിനെ ഒരു തൊപ്പി കൊണ്ടളക്കാം എന്നു തോന്നുന്നു. സ്വാതന്ത്യ്ര, റിപ്പബ്ലിക്, ഗാന്ധിജയന്തി ദിനങ്ങളിലൊക്കെ പുഷ്പ ചക്രമര്‍പ്പിക്കാന്‍ പോകുന്ന കോണ്‍ഗ്രസ് നേതാക്കളുടെ തലയില്‍ കാണുന്ന അതേ തൊപ്പി. (യു.പി പോലീസിന്റെ തൊപ്പി ഇതിന്റെ കാക്കിരൂപമാണ് എന്നത് യാദൃശ്ചികതയേക്കാള്‍ കൂടുതല്‍ മറ്റെന്തൊക്കെയോ വിചാരങ്ങള്‍ ഉള്ളിലുണര്‍ത്തുന്നു എന്നത് ക്ഷമിച്ചേക്കുക).

ഈ കോണ്‍ഗ്രസ് തൊപ്പിയില്‍ ചില തൊങ്ങലുകള്‍ പിടിപ്പിച്ചതാണ് കേജ് രിവാള്‍. ആദ്യം അത് മേം അണ്ണാഹൂം (ഞാന്‍ അണ്ണയാണ്) എന്നായിരുന്നെങ്കില്‍ പിന്നീടത് രൂപം മാറി മേം ആം ആത്മിഹൂം (ഞാന്‍ സാധാരണക്കാരനാണ്) എന്നായി മാറി. രണ്ടുതൊപ്പികള്‍ക്കിടയിലുള്ള കാലഘട്ടത്തിലാണ് കേജ് രിവാള്‍ എന്ന മധ്യവയസ്സിലേക്ക് കാലൂന്നുന്ന ഒരു സാധാരണക്കാരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തൊട്ടുകൂടായ്മകളില്‍ വെറുതെ ചില ‘അലമ്പു’കള്‍ സമ്മാനിക്കുന്നത്.

ലാലുവും മുലായവും അദ്വാനിയും ഇങ്ങേയറ്റത്ത് കമല്‍നാഥും വരെ മുറുകെ പിടിക്കുന്ന ദേശീയതയും ജനനന്‍മയും ഒക്കെ മറ്റു ചില അളവുകോലുകള്‍ കൊണ്ടുമാകാം എന്നുകാണിച്ചുതരുന്ന നാട്ടിന്‍പുറത്തെ ഒരു ഒറ്റ ബുദ്ധിക്കാരന്‍. ഇന്ത്യന്‍ രാഷ്ട്രീയം അടുത്ത കാലത്തു കണ്ടിട്ടുള്ള, അല്ലെങ്കില്‍ കാണാന്‍ പോകുന്ന ഏറ്റവും കൌശലക്കാരനായ രാഷ്ട്രീയക്കാരന്‍.

 

ഈ കോണ്‍ഗ്രസ് തൊപ്പിയില്‍ ചില തൊങ്ങലുകള്‍ പിടിപ്പിച്ചതാണ് കേജ് രിവാള്‍. ആദ്യം അത് മേം അണ്ണാഹൂം (ഞാന്‍ അണ്ണയാണ്) എന്നായിരുന്നെങ്കില്‍ പിന്നീടത് രൂപം മാറി മേം ആം ആത്മിഹൂം (ഞാന്‍ സാധാരണക്കാരനാണ്) എന്നായി മാറി.


 

ഉടുപ്പിന്റെ ഉപമ
ഉമ്മന്‍ ചാണ്ടിയുടെ അല്പം കീറിത്തുന്നിയ ഉടുപ്പ് ലാളിത്യമാണെന്ന് മാധ്യമങ്ങള്‍ എഴുതിയെഴുതി കേരളത്തിലെ പത്രവായനക്കാര്‍ക്കറിയാം. എന്നാല്‍ ആ ലാളിത്യത്തിനു കൊടുക്കേണ്ടിവരുന്ന വില കേരളത്തിലെ ഒരു വലിയ വിഭാഗത്തിന്റെ അധികാരികളെ ഭയ, ഭക്തി ബഹുമാനങ്ങളോടെ കാണുന്ന താല്‍പര്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കികൊണ്ടുള്ള മന:പൂര്‍വമുള്ള ജനസമ്പര്‍ക്കമാണെന്ന് തിരിച്ചറിയാനും അത് ജനങ്ങളെ അറിയിക്കാനും പത്രമാധ്യമങ്ങള്‍ക്ക് കഴിയാറുമില്ല. ഉമ്മന്‍ ചാണ്ടി എന്താണെങ്കിലും കേജ് രിവാള്‍ നേരിടുന്ന സ്വത്വ പ്രതിസന്ധികളൊന്നും നേരിട്ടിട്ടില്ല എന്നുറപ്പാണ്. കാരണം കേജ് രിവാള്‍ എന്ന മുന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണ് ചെയ്തത്.

അയാള്‍ ചോദ്യം ചെയ്യുന്നത് രാജ്യത്തെ ഏറ്റവും വലിയ അല്ലെങ്കില്‍ രാജ്യം ഭരിക്കുന്നുവെന്ന് അവകാശപ്പെടുന്ന അംബാനി ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകളെയാണ്. അയാള്‍ ശത്രുവാക്കുന്നത് ഒരേ സമയം റോബര്‍ട്ട് വാധ്രയേയും നിതിന്‍ ഗഡ്കരിയേയും അതുവഴി ആര്‍.എസ്.എസിനേയും നരേന്ദ്ര മോഡിയേയുമാണ്. അയാള്‍ജീവിക്കുന്നത് തോക്കും ജാതിയും ഇന്നും ഉത്തരം പറയുന്ന ഹിന്ദി ഹൃദയ ഭൂമിയിലാണ്. അയാള്‍ നടത്തുന്ന പത്രസമ്മേളനങ്ങളില്‍ പോലീസ് വരുന്നത് അയാളെ സംരക്ഷിക്കാനല്ല, മറിച്ച് അവിടെയുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ അടിച്ചൊതുക്കാനാണ്.

 

അയാള്‍ ചോദ്യം ചെയ്യുന്നത് രാജ്യത്തെ ഏറ്റവും വലിയ അല്ലെങ്കില്‍ രാജ്യം ഭരിക്കുന്നുവെന്ന് അവകാശപ്പെടുന്ന അംബാനി ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകളെയാണ്. അയാള്‍ ശത്രുവാക്കുന്നത് ഒരേ സമയം റോബര്‍ട്ട് വാധ്രയേയും നിതിന്‍ ഗഡ്കരിയേയും അതുവഴി ആര്‍.എസ്.എസിനേയും നരേന്ദ്ര മോഡിയേയുമാണ്. അയാള്‍ജീവിക്കുന്നത് തോക്കും ജാതിയും ഇന്നും ഉത്തരം പറയുന്ന ഹിന്ദി ഹൃദയ ഭൂമിയിലാണ്.


 

ഗാന്ധിയും അണ്ണായും
അണ്ണാഹസാരെയില്‍ നിന്നാണ് കേജ് രിവാള്‍ പ്രത്യക്ഷത്തില്‍ ആരംഭിക്കുന്നത്. കേജ് രിവാളിനെ പരിചയപ്പെടുത്തിയ ഒരുലേഖനത്തില്‍ അണ്ണാഹസാരെയോട് അദ്ദേഹം പറയുന്നുണ്ട്, താങ്കളിപ്പോള്‍ മഹാരാഷ്ട്രയുടെ ഗാന്ധിയല്ലേ, താങ്കളെ ഞാന്‍ ഇന്ത്യയുടെ ഗാന്ധിയാക്കാം എന്ന്. അതിനു ശേഷം യോഗാ പരിശീലകന്‍ ബാബാ രാംദേവിന്റെ ഒരു അനുയായി പറയുന്നത് അവര്‍ നടത്തിയ ഒരു അഴിമതി വിരുദ്ധ റാലിയില്‍ കയറിവന്ന് മൈക്കേന്തി തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടു പോകുന്ന കേജ് രിവാളിനെയാണ്. അയാള്‍ ഞങ്ങളെ നന്നായി ഉപയോഗിച്ചു എന്നാണാ രാം ദേവ് ശിഷ്യന്റെ പരാതി. പിന്നീടൊരിക്കല്‍, ആര്‍.എസ്.എസ് വക്താവ് റാം മാധവ് അണ്ണാഹസാരയെ കാണാന്‍ വന്ന വേദിയില്‍ മറ്റു നേതാക്കള്‍ക്ക് വരേണ്ടിയിരുന്നതുകൊണ്ട് റാം മാധവിനോട് എഴുന്നേറ്റു പോകാന്‍ പറഞ്ഞിട്ടുണ്ട് കേജ് രിവാള്‍. എഫ്.ഡി.ഐക്കും ഡല്‍ഹിയിലെ വൈദ്യുതി സ്വകാര്യവത്കരണത്തെ തുടര്‍ന്നുള്ള ചാര്‍ജ് വര്‍ധനവിനുമെതിരെ ബി.ജെ.പി സമരം ചെയ്ത വേദിയില്‍ ചെന്ന് ബി.ജെ.പി കാലത്തെ മദന്‍ലാല്‍ ഖുറാന സര്‍ക്കാരിനെ ചീത്ത വിളിച്ചു പോരുന്നുണ്ട് അയാള്‍. ഒടുവില്‍ ബി.ജെ.പി അധ്യക്ഷനും ആര്‍.എസ്. എസിന്റെ പൊന്നോമനയുമായ നിതിന്‍ ഗഡ്കരിയുംഏറ്റവുമൊടുവില്‍ കെ.ജി ബേസിനിലെ വാതക ഖനനവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിയും കേജ് രിവാളിന്റെ എതിര്‍ പട്ടികയില്‍ ഇടംകണ്ടെത്തി.

എന്നാല്‍ 2011 ഏപ്രില്‍മാസത്തില്‍ വിവേകാനന്ദ ഫൌണ്ടേഷന്‍, സംഘ് താത്വികാചാര്യന്‍ ഗോവിന്ദാചാര്യയുടെ സംഘടനയുടെ സഹകരണത്തോടെസംഘടിപ്പിച്ച അഴിമതി വിരുദ്ധ യോഗത്തിലെ (ക്ളോസ് ഡോര്‍ മീറ്റിംഗ്) പ്രധാനികളായിരുന്നു കേജ് രിവാളും കിരണ്‍ ബേദിയും. അതിനൊപ്പം, വിവേകാനന്ദ ഫൌണ്ടേഷന്റെ ഡയറക്ടര്‍ മുന്‍ ഐ.ബി ഡയറക്ടര്‍ എ.കെ ഡോവല്‍ ആണെന്നതും കാര്യങ്ങള്‍ അത്ര നേര്‍വഴിക്കല്ലെന്ന ആരോപണങ്ങള്‍ ശരിയാണെന്നുതെളിയിക്കുന്ന ചില നിമിത്തങ്ങള്‍. അപ്പോള്‍ കേജ് രിവാള്‍ ആരാണെന്നു പറയണം? അതിനും മുമ്പ്, ജെ.എന്‍.യുവിലെ ചില സുഹൃത്തുക്കള്‍സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച്, ഏതാനും വര്‍ഷം മുമ്പ് സംവരണ വിരുദ്ധ സമരം കൊടുമ്പിരി കൊള്ളുമ്പോള്‍ അതിന് തീയും പുകയും സമ്മാനിച്ച യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന പേരില്‍ ഒരു സംഘടനയ്ക്ക് ഊര്‍ജം സമ്മാനിച്ചവരാണ് ഇതേ കേജ്രിവാളും കിരണ്‍ ബേദിയും.

 

ജെ.എന്‍.യുവിലെ ചില സുഹൃത്തുക്കള്‍സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച്, ഏതാനും വര്‍ഷം മുമ്പ് സംവരണ വിരുദ്ധ സമരം കൊടുമ്പിരി കൊള്ളുമ്പോള്‍ അതിന് തീയും പുകയും സമ്മാനിച്ച യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന പേരില്‍ ഒരു സംഘടനയ്ക്ക് ഊര്‍ജം സമ്മാനിച്ചവരാണ് ഇതേ കേജ് രിവാളും കിരണ്‍ ബേദിയും.


 

ജാതി ഒരു മിത്തല്ല
കഴിഞ്ഞ മന്ത്രിസഭാ പുന:സംഘടനയില്‍ കീഴ്ജാതിക്കാരനായ ലാല്‍ ചന്ദ് കഠാരിയയും ആല്‍വാര്‍ രാജവംശത്തിലെ ജിതേന്ദ്ര സിംഗും തമ്മില്‍ പ്രതിരോധ വകുപ്പിലെ സഹമന്ത്രി സ്ഥാനത്തിന് തര്‍ക്കംവന്നപ്പോള്‍ സൈന്യത്തിന്റെ ഉശിരു കൂട്ടാന്‍ കഠാരിയയെഒഴിവാക്കിയതാണ് ഇന്ത്യന്‍ രാഷ്ട്രീയം. ഇവിടെ ജാതിസമവാക്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ പൊളിച്ചെഴുത്തുകളെ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. കേജ് രിവാള്‍ ഇതിലേതു രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നതാണ് അയാളുടെ ഭാവി നിര്‍ണയിക്കുക.

ജാതി ഒരു മിത്തല്ല, ഒളിച്ചുവച്ചു ജാതി പറയുന്ന മലയാളിയേക്കാള്‍ ജാതി പറഞ്ഞ്കൊലപാതകം വരെ ചെയ്യുന്നവരാണ് ഉത്തരേന്ത്യക്കാര്‍. സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന സാഹചര്യത്തില്‍ അവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നും സഹോദരന്റെയോ അടുത്ത ബന്ധുവിന്റെ ഒപ്പമോ മാത്രമേ പുറത്തു പോകാന്‍ പാടുള്ളൂ എന്നു മതശാസനം പുറപ്പെടുവിക്കുന്ന നാടു കൂടിയാണ് കേജ് രിവാളിനെ കാത്തിരിക്കുന്നത്. ജാതി എന്നത് പുറംതൊലിയില്‍ പോറലുണ്ടാക്കും, മതമെന്നത് അകമേ കാര്‍ന്നുതിന്നും. മാനം കാക്കല്‍കൊല മുതല്‍ പുറത്തിറങ്ങുന്നത് വിലക്കുന്ന ഫത്വ വരെയുള്ള മതാധിഷ്ഠിത തെറ്റിദ്ധാരണകളിലാണ് കേജ് രിവാള്‍ തന്റെ രാഷ്ട്രീയം പടുത്തുയര്‍ത്തേണ്ടത്.

 

കേജ് രിവാള്‍ഒരു മധ്യവര്‍ഗ ഉത്പന്നമാണെന്നാണല്ലോ നമ്മുടെ മധ്യവര്‍ഗ മാധ്യമങ്ങള്‍ വിളമ്പുന്നത്. കേജ് രിവാള്‍ ഈ പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യുന്നുണ്ടോ എന്നതല്ല പ്രശ്നം, ഈ പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യാതെ ഒരു കേജ് രിവാളും മുമ്പാട്ടു പോകില്ല എന്നതാണ്.


 

മധ്യവര്‍ഗ ഉല്‍പ്പന്നം
അവിടെ കേജ് രിവാള്‍ കാണിക്കുന്ന ഗിമ്മിക്കുകള്‍ പോരാ എന്നു വാശി പിടിക്കുന്നവരുണ്ട്. കേരളത്തിലെ ഒരുമാതിരി പെട്ടവരോടു ചോദിച്ചാല്‍ വൈദ്യതി എത്ര യൂണിറ്റ് എന്നു പറയുമായിരിക്കും. എന്നാല്‍ ഡിസ്കോം എന്നു പറയുന്ന സ്വകാര്യവത്കരണ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് കേജ് രിവാള്‍ കാണിച്ച മാതൃകകളുണ്ട്. സുഹൃത്തേ, നിങ്ങള്‍ നിങ്ങളുടെ അവകാശം തീറെഴുതുകയാണ്, നിങ്ങള്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍വൈദ്യതി നിങ്ങള്‍ ഉപയോഗിച്ചെന്ന കണക്കുവരുന്നു, സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളൊക്കെ കാറ്റില്‍ പറത്തി വൈദ്യുതിക്ക് ചാര്‍ജ് ഈടാക്കുമ്പോള്‍ നിങ്ങള്‍ മിണ്ടാതിരിക്കണോ? അതാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച ഓരോ വീട്ടിലും ചെന്ന് കേജ് രിവാള്‍ ചോദിച്ചത്. കെ.എസ്.ഇ.ബി കമ്പനിയാക്കണമെന്നും സ്വകാര്യവത്കരിക്കണമെന്നും വാശി പിടിക്കുന്ന കേരളത്തിലെ സുഹൃത്തുക്കള്‍ ഒന്ന് ഡല്‍ഹിവരെ വന്നു നോക്കിയാല്‍ കാര്യങ്ങള്‍ മനസിലാകുമെന്നു ചുരുക്കം

മധ്യവര്‍ഗമാണ് പ്രശ്നമെന്ന് എല്ലാവരും പറയുന്നു. കേരളത്തില്‍ 80 ശതമാനവും മധ്യവര്‍ഗമല്ലേ? ഇന്ത്യന്‍ മുഴുവനായിഒരു മധ്യവര്‍ഗ സമൂഹമായിമാറിക്കൊണ്ടിരിക്കുന്നു. അതിനിടയില്‍ ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നുവെന്ന പഴഞ്ചന്‍ മുദ്രാവാക്യവുമായി വരരുത്. നിങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന്കുടിയിറക്കപ്പെട്ടവരാണ്. വികസനത്തിന്റെ ആകത്തുക നിങ്ങളുടെചോരയില്‍ നിന്നാണെങ്കിലുംഅത് രാഷ്ട്ര നന്‍മയ്ക്കുവേണ്ടിയാണെന്ന് പഠിപ്പിച്ചിട്ടുണ്ട് സര്‍ക്കാര്‍. നഗരമാണ് ഇപ്പോള്‍ കേന്ദ്രം.

ഓരോ ചലനങ്ങളും നഗരങ്ങളെ കേന്ദ്രീകരിച്ചാണ്. ഡല്‍ഹിയിലെയും അയല്‍ നാടുകളിലേയും ചെറിയ ഫാക്ടറികളിലെ കൂലികൂട്ടല്‍ സമരങ്ങളെ പോലും സര്‍ക്കാര്‍ ഒതുക്കുന്നത് സമരക്കാരെ മാവോയിസ്റുകളാക്കിയും ചിലര്‍ക്കുമേല്‍ തീവ്രവാദ മുദ്രകള്‍ ചാര്‍ത്തിയുമാണെന്നതിന് തെളിവുകള്‍ നിരത്തേണ്ട കാര്യമില്ല. അതാണ് വാസ്തവമായി നടക്കുന്നത്, നമുക്കുചുറ്റും. കേജ് രിവാള്‍ഒരു മധ്യവര്‍ഗ ഉത്പന്നമാണെന്നാണല്ലോ നമ്മുടെ മധ്യവര്‍ഗ മാധ്യമങ്ങള്‍ വിളമ്പുന്നത്. കേജ് രിവാള്‍ ഈ പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യുന്നുണ്ടോ എന്നതല്ല പ്രശ്നം, ഈ പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യാതെ ഒരു കേജ് രിവാളും മുമ്പാട്ടു പോകില്ല എന്നതാണ്.

 

സന്തോഷമുണ്ട്, ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കു നേരെ ധൈര്യ സമേതം ആരെങ്കിലും വിരല്‍ചൂണ്ടുന്നല്ലോ. എന്നാല്‍ മറ്റുളളവരുടെ മറവികളിലേക്ക് പോകാന്‍ മാത്രമായി സമ്മാനിച്ച്, ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടു മാത്രം ഒരാള്‍ക്ക് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും?


 

കേജ് രിവാള്‍ ഒരു നല്ല രാഷ്ട്രീയക്കാരനാണ്
ഇന്ത്യന്‍ കുത്തക കമ്പനികള്‍ ഏറ്റവും തിരിച്ചടികള്‍ നേരിടുന്ന സമയം കൂടിയാണിത്.മിത്തല്‍ ഫ്രാന്‍സില്‍, ജി.എം.ആര്‍ മാലിദ്വീപില്‍, ജിന്‍ഡാല്‍ ബൊളീവിയില്‍ അങ്ങനെ നിരവധി നിരവധി. ഇന്ത്യയിലെ ഏറ്റവും മാന്യനായ കച്ചവടക്കാരന്‍ ടാറ്റ പോലും നീരാറാഡിയ ടപ്പും 2ജി സ്പെക്ട്രം അഴിമതിയും പുറത്തുവന്നതോടെ ചോദ്യം ചെയ്യപ്പെട്ടു. അംബാനി സഹോദരങ്ങളാകട്ടെ, നാള്‍ക്കു നാള്‍ കച്ചവടം വര്‍ധിപ്പിക്കുകയും കൂടുതല്‍ കൂടുതല്‍ വെളിപ്പെടുകയും ചെയ്യുന്ന വിരോധാഭാസത്തിലാണ്. ഇവിടെയൊരുകാര്യം ശ്രദ്ധിക്കേണ്ടത്, മുകേഷ് അംബാനിക്കു നേരെ കെ.ജി ബേസിനിലെ വാതക തട്ടിപ്പുമായി ബന്ധപ്പെട്ട് കേജ് രിവാള്‍ നിരത്തിയ വാദമുഖങ്ങളിലെ പ്രധാന സാക്ഷ്യങ്ങളിലൊന്ന് സി.എ.ജി റിപ്പോര്‍ട്ടായിരുന്നു.

ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വാതന്ത്യ്രം ലഭിച്ച് 65 വര്‍ഷം കഴിഞ്ഞിട്ടെങ്കിലും ഒരു ഇന്ത്യന്‍ എസ്റാബ്ളിഷ്മെന്റ് നട്ടെല്ലോടുകൂടി നിവര്‍ന്നു നില്‍ക്കുന്നു എന്നതിന്റെ സാക്ഷ്യം കൂടിയാണ് സി.എ.ജി. എന്നാല്‍ 2ജി കേസുമായി ബന്ധപ്പെട്ട് ചില കൂലിയെഴുത്തുകാരിലൂടെയും ചില അട്ടിമറികളിലൂടെയും ഇത്തരമൊരു എസ്റാബ്ളിഷ്മെന്റിനെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് ശ്രമം നടക്കുന്നുണ്ട്, കോണ്‍ഗ്രസായാലും ബി.ജെ.പി ആയാലുംവ്യത്യാസമില്ല എന്ന ഉറപ്പുണ്ട്് താനും. കോടതിയാണ് ഏവരുടേയുംഅവസാന ആശ്രയം. കോടതിയെസമീപിച്ചാലോ? വൈ.കെ സബര്‍വാള്‍ എന്ന മുന്‍ സുപ്രീംകോടതി ന്യായാധിപന്‍ അഴിമതിമൂലം പൊതുജീവിതത്തില്‍ നിന്ന് അപ്രത്യക്ഷനായതും കെ.ജി ബാലകൃഷ്ണന്‍ എന്ന കേരളീയ അഭിമാനത്തിനു നേരെ സ്വത്തു സമ്പാദന കേസ് ഉയര്‍ന്നതും കൂട്ടിവായിക്കാം.

സന്തോഷമുണ്ട്, ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കു നേരെ ധൈര്യ സമേതം ആരെങ്കിലും വിരല്‍ചൂണ്ടുന്നല്ലോ. എന്നാല്‍ മറ്റുളളവരുടെ മറവികളിലേക്ക് പോകാന്‍ മാത്രമായി സമ്മാനിച്ച്, ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടു മാത്രം ഒരാള്‍ക്ക് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും? വലിയ വലിയ ആരോപണങ്ങള്‍ നേരിട്ട പി.ചിദംബരം ഇന്ന് ഇന്ത്യയുടെ ധനമന്ത്രിയാണ്. ഒരാള്‍ വിദേശ കാര്യമന്ത്രിയാണ്. ഇരുവരും രാഷ്ട്രീയ ആരോപണങ്ങളെ വിദഗ്ധമായി നേരിട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ തോതില്‍ പില്‍ക്കാലത്ത് ചോദ്യം ചെയ്യപ്പെടാനിരിക്കുന്ന ചിദംബരത്തിന് എതിരെ കേജ് രിവാള്‍ ഇതുവരെ നാവുയര്‍ത്തിയിട്ടില്ല. മറ്റേയാളെ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. കേജ് രിവാള്‍ ഒരു നല്ല രാഷ്ട്രീയക്കാരനാണ് എന്നു തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ പറയാന്‍ പറ്റില്ല. രാഷ്ട്രീയക്കാരന്‍ സമം തട്ടിപ്പ് എന്ന ഇന്ത്യന്‍ മധ്യവര്‍ഗ സമവാക്യംവിട്ട് രാഷ്ട്രീയം വേണ്ടതാണെന്നും സിസ്റത്തിനാണ് ചികിത്സ വേണ്ടതെന്നും മനസിലാകുമ്പോഴേ കെജ്രിവാള്‍ ക്ലച്ചു പിടിക്കൂ. അല്ലെങ്കില്‍ ഒരുകാലത്ത് പിന്‍തലമുറ അഭിമാനിച്ചിരുന്ന സോഷ്യലിസ്റ്റുകളുടെ ഒരു വെറും മുട്ടുശാന്തി മാത്രമായി നിങ്ങള്‍ മാറും, കെജ്രിവാള്‍.

 

 

ഇത്രകൂടി:
എഫ.ഡി.ഐ വിഷയത്തില്‍ ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ വിജയിച്ച ദിവസമാണ് ഇതെഴുതുന്നത്. (05-12-2012). സര്‍ക്കാരിന്റെഎഫ്.ഡി.ഐ നയത്തിന് എതിരായി മുലായവും കൂട്ടരും വോട്ടു ചെയ്തിരുന്നു എങ്കില്‍ ഇതൊരിക്കലും വിജയിക്കില്ലായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് വിട്ടു നില്‍ക്കുകയായിരുന്നു തങ്ങളെന്നാണ് മുലായം പറഞ്ഞത്. ഈ കള്ളത്തരം വിശ്വസിച്ചും മുലായത്തിന് ഒരു വോട്ടു ബാങ്ക് സമ്മാനിക്കാന്‍കാത്തുനില്‍ക്കുന്ന ഒരു ജനത്തെയാണ് നേരിടേണ്ടത്എന്നു മാത്രമാണ് കേജ് രിവാളിനോട് പറയാന്‍ ബാക്കിയുള്ളത്.

 
 
 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

നിങ്ങള്‍ക്കു മുന്നില്‍ കൊട്ടിയടയാന്‍ ചില വാതിലുകളുണ്ട്

 
 
 
 
സ്വാതന്ത്യ്രത്തിന്റെ വിലയും ചില ഒത്തു തീര്‍പ്പുകളും. കെ.എന്‍ അശോക് എഴുതുന്നു
 
 

അറിവുകള്‍ക്ക് പരിധി നിശ്ചയിക്കുകയും അതിനൊപ്പം, ചില കാര്യങ്ങള്‍ കൂടുതല്‍ അറിയുകയും ചെയ്യുമ്പോഴാണ് നിങ്ങള്‍ സ്വയം ഭയക്കേണ്ടത്. എന്റെ മൂക്കിന്‍ തുമ്പു വരെയേ നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുള്ളൂ എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു പാഴ്ച്ചൊല്ലാണ്. ഓരോ കുടിയിറക്കും അവനെ സംബന്ധിച്ചിടത്തോളം അടിയന്തരാവസ്ഥ തന്നെയാണ്. അതിനെ കുറിച്ച് ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കു മുന്നില്‍ ചില വാതിലുകള്‍ എന്നെന്നേക്കുമായി കൊട്ടിയടയ്ക്കപ്പെടും എന്നതാണ് ഇന്നത്തെ കാലം. അതാകട്ടെ, പുറത്തേക്കുള്ള വാതിലുകളുമാണ് എന്നത് യാഥാര്‍ഥ്യവും-ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ കെ.എന്‍ അശോക് എഴുതുന്നു

 
 

 
 

ആറു വര്‍ഷം മുമ്പാണ് ഛത്തീസഗഡിലെ നക്സല്‍ മേഖല സന്ദര്‍ശിക്കാന്‍ ക്ഷണം കിട്ടുന്നത്. ഓപറേഷന്‍ ഗ്രീന്‍ ഹണ്ടൊക്കെ തുടങ്ങുന്നതിന് വളരെ മുമ്പ്. ഏതെങ്കിലും വിദേശ രാജ്യത്തേക്കോ, സുഖവാസ കേന്ദ്രത്തിലേക്കോ ഉള്ള ക്ഷണം പോലെ വിളിച്ചു കൊണ്ടു പോയി കാണിക്കേണ്ട ഒരിടമല്ലായിരുന്നു, ഒരു യാഥാര്‍ഥ്യത്തെ നേരിടാനുള്ള കെല്‍പ്പ് ഉണ്ടാവുകയും അത് സംഭവിക്കുകയുമായിരുന്നു വേണ്ടതെന്ന ബോധ്യം ഇന്നുണ്ട്. പക്ഷേ, ജോലി ചെയ്തു തുടങ്ങി ഒരു വര്‍ഷം പോലും തികയാത്ത ഡല്‍ഹി ജീവിതത്തിന്റെ പകപ്പ് അപ്പോഴും വിട്ടു മാറിയിരുന്നില്ല.

പോകുന്നതിന് തലേന്നു തന്നെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. സ്വന്തം പേരിലെടുത്ത ടിക്കറ്റ് പിന്നീട് കൃത്യമായി പരിശോധിക്കപ്പെടുമെന്നും ഞാനൂഹിക്കുന്നതിനേക്കാള്‍ വലിയൊരു വലയം എനിക്കു ചുറ്റും ഡല്‍ഹി ജീവിതത്തിലുണ്ടെന്നും അറിയുന്നത് വൈകിയാണ്. പത്തു ദിവസത്തോളം കൊടും വനത്തില്‍ നക്സലുകള്‍ക്കൊപ്പം ജീവിക്കുമ്പോള്‍ കണ്ടത് ആഭ്യന്തര സുരക്ഷയുടെ ഏറ്റവും വലിയ വെല്ലുവിളികളെന്ന് പ്രധാനമന്ത്രി തന്നെ ആവര്‍ത്തിച്ചു വിളിക്കുന്ന, എ.കെ47ഉം മാരകായുധങ്ങളുമുള്ള, കണ്ണില്‍ ചോരയില്ലാത്ത, ഭരണകൂടത്തെ അട്ടിമറിക്കാന്‍ വെമ്പുന്ന ഭീകരരൂപികളായ മാവോയിസ്റുകളെയല്ല. മറിച്ച് തോളത്ത് ഒരു കുഞ്ഞിനെയെന്ന വിധം കോര്‍ത്തിട്ടിട്ടുള്ള പഴയ .307 റൈഫിളുമേന്തി കിലോ മീറ്ററുകളോളം അകലെ നിന്ന് തലയില്‍ കുടിവെള്ളവുമേറ്റി വരുന്ന, അതുവരെ കണ്ടു പരിചയിച്ച നദിയില്‍ നിന്ന്, മൈനിംഗ് അവശേഷിപ്പിച്ച ചുവന്നു കൊഴുത്ത വെള്ളം കോരിയെടുത്തു കാട്ടുന്ന മെലിഞ്ഞുണങ്ങിയ ചില ആണ്‍^പെണ്‍ ശരീരങ്ങളെയാണ്. ആത്മാഭിമാനത്തോടു കൂടി ജീവിക്കാനുള്ള ശ്രമത്തിനു വിലങ്ങു തടിയാവുന്നത് എന്തു തന്നെയായാലും, എത്ര രക്തരൂക്ഷിതമാണ് അതെങ്കിലും പ്രശ്നമല്ലെന്ന തിഞ്ഞ ബോധ്യമുള്ള കുറച്ചു മനുഷ്യരെയാണ്.

പേടിച്ചതാകട്ടെ, ഓരോ ചുവടിലും ഒരു ശത്രുവിനെയാണ് കാണുന്നതെന്ന ഉറപ്പോടെ ഉള്ളിലേക്ക് തുറിച്ചു നോക്കുന്ന സി.ആര്‍.പി.എഫുകാരെ മാത്രമാണ്. പക്ഷേ അതു പറഞ്ഞാല്‍, പുറം ലോകത്തിന്റെ കണ്ണില്‍, കൂലിയെഴുത്ത് നടത്തുന്നവരുടെ കണ്ണില്‍, സര്‍വോപരി ഭരണകൂടത്തിന്റെ കണ്ണില്‍ ഞാന്‍ രാജ്യദ്രോഹിയായി മാറും. നിശ്ചയമായും ഞാന്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവനാണെന്ന് ലോകത്തെ അറിയിക്കാനും ബോധ്യപ്പെടുത്താനും ആ ഒരു ധാരണ ധാരാളവുമാണ്.

 

Painting: Paulo Zerbato

അടിയന്തിരാവസ്ഥയുടെ രക്തത്തൂവലുകള്‍
കുറച്ചധികം വ്യക്തിപരമായ അനുഭവങ്ങള്‍ നിരത്തി വച്ചു കൊണ്ടു മാത്രമേ ഇത്തരം ഒരു വിഷയം ഇപ്പോള്‍ പറയാന്‍ പറ്റൂ. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു ശരാശരി മധ്യവര്‍ഗക്കാരന്റെ ജീവിതത്തോടുള്ള ആശങ്കകള്‍ സൃഷ്ടിക്കുന്ന അരക്ഷിത ബോധം അതിന്റെ അകക്കാമ്പോളം ചെന്നു മുട്ടുന്നുവെന്ന ബോധ്യവും ഇന്നുണ്ട്. ഉത്തരവാദിത്തങ്ങള്‍ പൊടുന്നനെ പൊട്ടി മുളയ്ക്കുന്നതല്ല, അവ തിരിച്ചറിവുകള്‍ കൂടിയാണെന്ന് അറിയാന്‍ വൈകുന്നവരുടെ എണ്ണം കുറവല്ല താനും. അടിയന്തരാവസ്ഥ കഴിഞ്ഞ് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നും അതാത് തീയതികള്‍ വരുമ്പോള്‍ ചില കാര്യങ്ങള്‍ സ്വയം ഓര്‍മപ്പെടുത്തേണ്ടതുണ്ടെന്നും വിചാരിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ വീണ്ടും പുറത്തേക്ക് തികട്ടുന്നത്.

അതിന്, നിസ്സഹായതയുടെ, ഭീരുത്വത്തിന്റെ, ആത്മരോഷത്തിന്റെ സത്യസന്ധതയുടെ പുളിപ്പുണ്ട്. ചുറ്റും ഇടപെടുന്ന ലോകം, മനുഷ്യര്‍, അവരുടെ വേദനകള്‍, കലഹങ്ങള്‍, സന്തോഷങ്ങള്‍. അവിടെ നിന്ന് സ്വയം ചുഴിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഞാനല്ലാതായി മാറുന്നുവെന്നും സമൂഹമെന്ന ഉറച്ച മൂശയില്‍ വാര്‍ത്തെടുക്കുമ്പോള്‍ നേരെ കാണുന്നതിനെ പിറകോട്ടു മാറ്റി നിര്‍ത്തേണ്ടി വരുന്നുമെന്നുമുള്ള ഉറച്ച യാഥാര്‍ഥ്യം പൊള്ളിക്കുന്നുണ്ട്. അടിയന്തരാവസ്ഥ അതിന്റെ ഭീമാകാരമായ ചിറകുകള്‍ ഒന്നു കുടഞ്ഞതിന്റെ ബാക്കിയായ ചില രക്തത്തൂവലുകളാണ് എന്റെ തലമുറ കണ്ടു വളര്‍ന്നത്. ഇന്നാകട്ടെ, ഓരോ ചെറിയ ചെയ്തികളിലും അത് പ്രതിഫലിക്കുന്നത് അറിയുന്നുണ്ട്. ഓരോ ദിവസവും അത് ചിലത് ഓര്‍മപ്പെടുത്തുന്നുണ്ട്. നിങ്ങളോ ഞാനോ സുരക്ഷിതരല്ലെന്നും സുരക്ഷിതത്വം എന്നത് സ്വാതന്ത്യ്രത്തിന് പകരം വയ്ക്കേണ്ടി വരുന്ന ചില ഒത്തുതീര്‍പ്പുകളാണെന്നുമുള്ള ഓര്‍മപ്പെടുത്തലുകള്‍. അതിന്റെ വിമ്മിഷ്ടം.

 

Cartoon: Abu Abraham

അവര്‍ എന്തെടുക്കുകയാണ്?
അടിയന്തരാവസ്ഥ കാലത്ത് പല രീതിയിലും ഉദിച്ചുയര്‍ന്ന ചില നക്ഷത്രങ്ങളുണ്ട് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. ലാലു പ്രസാദ് യാദവും ശരത് യാദവും നിതീഷ് കുമാറുമടങ്ങുന്ന പഴയ “ബിഹാര്‍ സോഷ്യലിസ്റുകള്‍”. അരുണ്‍ ജയ്റ്റ്ലിയും സുശീല്‍ കുമാര്‍ മോഡിയുമടങ്ങുന്ന ഇന്നത്തെ ബി.ജെ.പി നേതാക്കള്‍, പ്രകാശ് കാരാട്ടും സീതാറാം യെച്ചുരിയും പിണറായി വിജയനും ബുദ്ധദേബ് ഭട്ടാചാര്യയും അടങ്ങുന്ന ഇടതു നേതാക്കള്‍, ദിഗ്വിജയ് സിംഗും പ്രണാബ് മുഖര്‍ജിയും വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയുമടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ അടിയന്തരവാസ്ഥ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്തു മാറ്റമാണ് ഉണ്ടാക്കിയതെന്ന് അറിയാന്‍ ഈ നേതാക്കളുടെ ഇന്നത്തെ പ്രൊഫൈല്‍ ഒന്നു ശ്രദ്ധിച്ചാല്‍ മതി.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ അത്ര വലിയ മുറിവായിരുന്നു അടിയന്തരാവസ്ഥയെങ്കില്‍, ഒരു ജനത അത്ര മേല്‍ സ്വയം തിരുത്തപ്പെടാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ ഈ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ആരാകുമായിരുന്നു? ഇന്ത്യന്‍ പൊതുജീവിതത്തേയും ഒരു പരിധിവരെ വ്യക്തിജീവിതത്തേയും ആഴത്തില്‍ ഗ്രസിച്ചിരിക്കുന്ന അഴിമതിയെ നേരിടാന്‍ സ്ഥാപനവത്ക്കരിക്കപ്പെട്ടതോ അല്ലാത്തതോ ആയ ഒരു സംവിധാനം കൊണ്ടു വരാന്‍ മറ്റു പാര്‍ട്ടികളിലെ “അടിയന്തരാവസ്ഥാ രക്തസാക്ഷികള്‍”ക്ക് എന്തു കൊണ്ട് കഴിയാതെ പോകുന്നു. ഇന്റലിജന്‍സ് ബ്യൂറോ മുതല്‍ നാട്ടിലെ സ്പെഷ്യല്‍ ബ്രാഞ്ചുകാര്‍ വരെ വേട്ടയാടിയതിന്റെ ഓര്‍മയുള്ള ഇവരെന്തു കൊണ്ട് ഈ ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അക്കൌണ്ടബിലിറ്റി ഉണ്ടെന്ന് ഓര്‍മിപ്പിക്കുകയോ അത്തരത്തില്‍ നിയമ നിര്‍മാണം കൊണ്ടു വരികയോ ചെയ്യുന്നില്ല?

അപ്പോള്‍ ഞാന്‍ വീണ്ടുമൊരു അടിയന്തരാവസ്ഥ മുന്നില്‍ കാണുന്നുണ്ട്. അത് അണ്ണാ ഹസാരെയെ പ്രതിയാണ്. കൃത്യമായ വലതുപക്ഷവാദവും അരാഷ്ട്രീയതയും മധ്യവര്‍ഗ ലാളനയും അതിന്റെ ഒത്തുതീര്‍പ്പുകളും ആഗ്രഹിക്കുന്ന ഒരു ജനതയ്ക്ക് അണ്ണാ ഹസാരയെ ലഭിച്ചേ മതിയാകൂ. ജയപ്രകാശ് നാരായണ്‍ തുടങ്ങിവച്ചതും എങ്ങുമെത്താതെ പോയതുമായ “ഇന്ത്യന്‍ വിപ്ളവം” പരിഹാസ്യമായ ഏതൊക്കെയോ വിധത്തില്‍ പൂരിപ്പിക്കാനാണ് ഹസാരെ ശ്രമിക്കുന്നത്. അതിനെ നേരിടാന്‍ അത്, കോണ്‍ഗ്രസോ, ബി.ജെ.പിയോ ആകട്ടെ, ഭരണകൂടത്തിന്റെ മുന്നില്‍ മറ്റു വഴിയില്ല. അടിച്ചമര്‍ത്തുക തന്നെ. എന്നാല്‍ സംഘ്പരിവാറിന്റെ എല്ലാ ആശീര്‍വാദങ്ങളുമുള്ള, എണ്ണയിട്ട പോലെ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തെ ഒതുക്കുക അത്രയെളുപ്പമല്ല. മറിച്ച് പി. ചിദംബരത്തെ പോലെയും കപില്‍ സിബലിനെ പോലെയുമുള്ള ചില നേതാക്കളുടെ ധാര്‍ഷ്ട്യ ദൃഷ്ടിയില്‍ ഒരു അടിയന്തരവാസ്ഥ ഒരുങ്ങിയേക്കാം. അതിന്റെ ലക്ഷണമായിരുന്നു യോഗാ ഗുരു രാംദേവിനെ രാംലീലാ മൈതാനത്തു നിന്ന് അര്‍ധരാത്രി അടിച്ചോടിച്ചപ്പോള്‍ തോന്നിയത്. (അത് വേണ്ടതു തന്നെയായിരുന്നു എന്ന അഭിപ്രായം ഉണ്ടു താനും.) ആ ഭീതിയാണോ, ഹസാരെയുടെ നാക്കും മനസുമായ അരവിന്ദ് കെജ്രിവാള്‍ എന്ന ചെറുപ്പക്കാരന്‍ ഉയര്‍ത്തുന്ന സ്വേച്ഛാധിപത്യ പ്രവണതയാണോ? രണ്ടായാലും ഒന്നു തന്നെ.

 

വിനോദ് കെ. ജോസ്

ഫ്രീ പ്രസ്: ചില പാഠങ്ങള്‍
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഭരണകൂടത്തോടും അതിന്റെ താത്പര്യങ്ങളോടുമുള്ള ഒത്തുതീര്‍പ്പുകള്‍ ആവശ്യത്തേക്കാളുപരി ഒരു അനിവാര്യതയാണെന്നും എന്നാല്‍ പ്രതിരോധിക്കാന്‍ കഴിയുന്ന ചില പാഠങ്ങള്‍ ചുറ്റും സംഭവിക്കുന്നുണ്ടെന്നും പഠിപ്പിച്ച ചില കാര്യങ്ങളുണ്ട്. ഇന്ന് കാരവന്‍ മാസികയുടെ ഡപ്യൂട്ടി എഡിറ്ററായ വിനോദ് കെ. ജോസ് ആറേഴു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നിന്നു “ഫ്രീ പ്രസ്” എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. തീര്‍ത്തും യാദൃശ്ചികമെന്നു തോന്നിപ്പിച്ചതും എന്നാല്‍ മാരകവുമായിരുന്ന, കുറഞ്ഞത് മൂന്ന് ആക്രമണ ശ്രമങ്ങളെങ്കിലും വിനോദിനു നേരെ ആ കാലത്ത് ഉണ്ടായിട്ടുണ്ട്. രണ്ടു “തെറ്റുകളാ”ണ് വിനോദ് ചെയ്തത്. 2001ലെ പാര്‍ലമെന്റ് ആക്രമണ സംഭവം അത്ര “സുതാര്യ”മല്ലെന്നും അന്നത്തെ എന്‍.ഡി.എ സര്‍ക്കാരിലെ ചില പ്രമുഖര്‍ക്ക് അതില്‍ മറ്റു ചില താത്പര്യങ്ങളുണ്ടെന്നും ഫ്രീ പ്രസിലൂടെ ലോകത്തെ അറിയിച്ചത് ഒരു തെറ്റ്.

മറ്റൊന്ന് “പോളിസ്റര്‍ പ്രിന്‍സ്: ദി റിയല്‍ സ്റ്റോറി ഓഫ് ധീരുഭായി അംബാനി”യെന്ന, ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള, പുസ്തകം വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയും ആ ബിസിനസ് സാമ്രാജ്യത്തിന് കല്ലുകടിക്കുന്ന ചില വിവരങ്ങള്‍ പുറത്തു വിടുകയും ചെയ്തത്. മാസിക പൂട്ടിക്കാന്‍ നടന്നിട്ടുള്ള ശ്രമങ്ങള്‍ എണ്ണിയാല്‍ തീരില്ല. എന്നാല്‍ വര്‍ഷങ്ങളോളം മാസികയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. സ്ഥാപനവത്ക്കരിക്കപ്പെട്ടതോ വ്യക്തിപരമോ ആയ താത്പര്യങ്ങളില്ലാതെ മാധ്യമ പ്രവര്‍ത്തനം സാധ്യമാകുമോ എന്നുള്ള ശ്രമമായിരുന്നു അതെന്ന് വിനോദ് പിന്നീട് പറഞ്ഞിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനം ഈ രീതിയിലും സാധ്യമാകാം എന്നതും ചില അളവു കോലുകള്‍ നമ്മള്‍ തന്നെ പുതുക്കി പണിയേണ്ടതുണ്ടെന്നും ബോധ്യപ്പെടുത്തിയ ഒരു കാര്യമായിരുന്നു അത്.

 

സോണി സൂരി

സോണി സൂരി പറയുന്നത്
ഡല്‍ഹി മാധ്യമ മേഖലയില്‍ സോണി സൂരി ഒറ്റപ്പെട്ട ഒരുദാഹരണമല്ല. പക്ഷേ പുറം ലോകമറിയുകയും എല്ലാവരും അത്രതന്നെ നിസംഗരാവുകയും ചെയ്തതാണ് സോണിയുടെ ജീവിതം. ജനനേന്ദ്രിയത്തില്‍ മണ്ണു വാരിയിട്ട് ഒരു സ്ത്രീയെ പീഡിപ്പിക്കാന്‍ മാത്രം ക്രൂരത എന്തുകൊണ്ടാണ് “ഉത്തരവാദപ്പെട്ട” ചിലര്‍ക്ക് ഉണ്ടാകുന്നത്. അതിനെ തെളിവിന്റെ അളന്നു കുറിച്ച വാക്ധോരണികള്‍ കൊണ്ട് എത്ര നാള്‍ മൂടിവയ്ക്കാനാവും. നിവര്‍ന്നു നില്‍ക്കാന്‍ ജീവനില്ലാത്ത ആ സ്ത്രീക്ക് കോടതി ഉത്തരവുണ്ടായിട്ടു പോലും എയിംസ് പോലൊരു ആശുപത്രിയിലെ അധികൃതര്‍ ചികിത്സ നിഷേധിച്ചതിനു പിന്നിലുള്ള മാനസികാവസ്ഥ എന്തായിരിക്കും? ഒരു കാര്യം ഉറപ്പാണ്. നിങ്ങള്‍ ഭരണകൂടം എനിശ്ചയിച്ചിട്ടുള്ള മാനസികാവസ്ഥയ്ക്ക്, അതിന്റെ എല്ലാ ചെയ്തികള്‍ക്കും ഒപ്പമാണോ അല്ലയോ? അതനുസരിച്ചിരിക്കും നിങ്ങള്‍ക്കു ലഭിക്കുന്ന നീതി.

ലോകത്ത് ഏറ്റവുമധികം ആളുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കുടിയിറക്കപ്പെടുന്ന രാജ്യം ഇന്ത്യയാണെന്ന റിപ്പോര്‍ട്ടുകള്‍ നാം സൌെകര്യ പൂര്‍വം മറന്നു. സ്വാതന്ത്യ്രാനന്തരം ഓരോ വര്‍ഷവും പത്തുലക്ഷം പേര്‍ വീതം ഇന്ത്യയില്‍ കുടിയിറക്കപ്പെടുന്നു. ഇങ്ങനെ ഇറങ്ങിപ്പോരേണ്ടി വരുന്നവരില്‍ 40 ശതമാനം പേരും ആദിവാസികളും ദലിതരും പാവപ്പെട്ട ഗ്രാമീണരുമാണെന്നാണ് ആ യു.എന്‍ റിപ്പോര്‍ട്ട് പറയുന്നത്. എന്നിട്ടും അണിയറയില്‍ തയാറായിക്കൊണ്ടിരിക്കുന്ന നിര്‍ദിഷ്ട “ഭൂമിയേറ്റെടുക്കല്‍ പുനരധിവാസ ബില്ലി”ന് കോര്‍പറേറ്റ് ഭീമന്‍മാരുടെ അഭിപ്രായം ആരാഞ്ഞ് അതിന് അനുസരിച്ച് വേണ്ടത്ര മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.

പോവരുതാത്ത ചില ഇടങ്ങള്‍
ബട്ല ഹൌസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന പരാതി അന്വേഷിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലീസ് റിപ്പോര്‍ട്ട് അതേ പടി പകര്‍ത്തി തങ്ങളുടെ റിപ്പോര്‍ട്ടാക്കിയതിലൂടെ അംഗീകൃത നീതിയെന്നത് ചില ഒത്തുതീര്‍പ്പുകളിലൂടെ മാത്രം നടപ്പാക്കാന്‍ പറ്റുന്നതാണെന്ന് കൃത്യമായി തന്നെ പറഞ്ഞു വച്ചു. പൊതു മന:സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ അഫ്സല്‍ ഗുരുവിന് മരണശിക്ഷ വിധിച്ചേ മതിയാകൂ എന്ന് വിധിന്യായമെഴുതിയ ന്യായാധിപന്‍മാര്‍ ഉണ്ടായിരുന്ന നാടു കൂടിയാണിത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെ ഊര്‍ജ മന്ത്രാലയത്തിനു മുന്നില്‍ സമരമിരുന്ന മേധാ പട്കറെയും കൂട്ടരേയും ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ബലം പ്രയോഗിച്ച് അറസ്റ് ചെയ്തിരുന്നു. ഒരുവിധപ്പെട്ട മാധ്യമ പ്രവര്‍ത്തകരാരും ആ സമയത്ത് ഉണ്ടാകില്ലെന്ന ഉറപ്പില്‍ നടപ്പാക്കിയ ഒരു പോലീസ് ബുദ്ധി. യാദൃശ്ചികമായി അവിടെയെത്തിയ ഞാനും പോലീസിന്റെ കണ്ണില്‍ കൂട്ടുപ്രതിയായി. മാധ്യമ പ്രവര്‍ത്തകന്റെ ഐഡന്റിറ്റി തെളിയിച്ചിട്ടും പോലീസ് അതു കണ്ടില്ലെന്ന് നടിച്ചതിനു പിന്നില്‍ പോലീസ് അതിക്രമത്തിന് സാക്ഷ്യം വഹിച്ച മാധ്യമ പ്രവര്‍ത്തകന്‍ എന്ന എന്റെ ഐഡന്റിറ്റി തന്നെയായിരുന്നു. എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിന് പോയത് എന്ന ചോദ്യം പല മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും എന്നോട് അന്നു പങ്കുവച്ചതിനു പിന്നിലെ വികാരം ഇന്നു മനസിലാക്കാന്‍ പറ്റുന്നുമുണ്ട്. നിങ്ങളുടെ ഐഡന്റിറ്റിയെ നിങ്ങള്‍ പേടിക്കുന്നുണ്ടെന്ന് ഉറപ്പിക്കുകയും അത് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന അധികാരതന്ത്രം.

എന്തിനാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ നല്‍കുന്നത് എന്ന് ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം ചോദിച്ചത് ഓര്‍ക്കുന്നു. യാത്രാ ചെലവിലും മറ്റു ചില കാര്യങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇളവു നല്‍കിയുള്ള ആ സംരക്ഷണം മാധ്യമ പ്രവര്‍ത്തകരെ ആരില്‍ നിന്നു സംരക്ഷിക്കാനാണ്? അതോ ഭരണകൂടത്തിന്റെ നോട്ടമെത്തുന്നിടത്ത് നിങ്ങളുണ്ടെന്ന് ഉറപ്പാക്കാനോ? അറിവുകള്‍ക്ക് പരിധി നിശ്ചയിക്കുകയും അതിനൊപ്പം, ചില കാര്യങ്ങള്‍ കൂടുതല്‍ അറിയുകയും ചെയ്യുമ്പോഴാണ് നിങ്ങള്‍ സ്വയം ഭയക്കേണ്ടത്. എന്റെ മൂക്കിന്‍ തുമ്പു വരെയേ നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുള്ളൂ എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു പാഴ്ച്ചൊല്ലാണ്. ഓരോ കുടിയിറക്കും അവനെ സംബന്ധിച്ചിടത്തോളം അടിയന്തരാവസ്ഥ തന്നെയാണ്. അതിനെ കുറിച്ച് ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കു മുന്നില്‍ ചില വാതിലുകള്‍ എന്നെന്നേക്കുമായി കൊട്ടിയടയ്ക്കപ്പെടും എന്നതാണ് ഇന്നത്തെ കാലം. അതാകട്ടെ, പുറത്തേക്കുള്ള വാതിലുകളുമാണ് എന്നത് യാഥാര്‍ഥ്യവും.

 

ആണുങ്ങളുടെ പാര്‍ട്ടി; പാര്‍ട്ടിയിലെ ആണുങ്ങള്‍

ഈ ആണ്‍-കോയ്മാ ഇടത്തില്‍ നിന്നു കൊണ്ടാണ് മണിയെ തളയ്ക്കണമെന്ന് പറയാന്‍ മോഡിക്ക് ധൈര്യം വരുന്നത്. അല്ലെങ്കില്‍ സമൂഹത്തിന്റെ ആണ്‍-കോയ്മാ മനോഭാവമാണ് മണിക്കും മോഡിക്കുമിടയില്‍ പാലം പണിയുന്നത്. അങ്ങനെയാകുമ്പോള്‍ മമതാ ബാനര്‍ജിയാണ് ഇവിടെ ഇര. സി.പി.എം എവിടെയാണോ നില്‍ക്കേണ്ടത് എന്നു നാം കരുതുന്ന അതേ പക്ഷത്ത്. പക്ഷേ, ആണുങ്ങളുടെ പാര്‍ട്ടിയാണ് എന്നുദ്ഘോഷിക്കുകയും പെണ്‍ കഴപ്പിനെ കുറിച്ച് വിശദമാക്കുകയും ചെയ്യുമ്പോള്‍ പ്രത്യക്ഷത്തില്‍ ആണ്‍-കോയ്മയുടെ നേരിട്ടുള്ള പ്രയോക്താക്കളാകുകയും നരേന്ദ്ര മോഡിമാര്‍ക്ക് വേണ്ടി ദാഹിക്കുന്ന ജനക്കൂട്ടത്തിന് മുമ്പാകെ ഇളിഭ്യരായി നില്‍ക്കേണ്ടി വരികയും ചെയ്യും- സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ചില നിരീക്ഷണങ്ങള്‍.- കെ.എന്‍ അശോക് എഴുതുന്നു

 

 

വരയ്ക്കുന്നത് ആനയെയാകുമ്പോള്‍
കൊമ്പു വരുന്നത്,
നോക്കിവരയ്ക്കുമ്പോഴും സിംഹത്തിനൊക്കെ
സടയുണ്ടാകുന്നത്,
ഫോട്ടോയെടുക്കുമ്പോള്‍ മയിലിന്റെ
പീലി ഫോക്കസില്‍ വരുന്നത്,
ഓര്‍മ്മയിലെ കോഴിയ്ക്കും താറാവിനും
പൂവ് വിടര്‍ന്നുവരുന്നത്,
വീട് വരയ്ക്കുമ്പോ
അച്ഛനമ്മ എന്ന ക്രമം വരുന്നത്,
നമ്മളെപ്പറ്റി പറയുമ്പോ
ഞാന്‍- -നീ എന്നു പറയുന്നത്,
എന്നിട്ടും
ആണിനെപ്പറ്റി പറയുമ്പോ
ആണുങ്ങളിലാണാകണമെന്ന് പറയുന്നത്

(ആണടയാളങ്ങള്‍– -പി.കെ ശ്രീകുമാര്‍)
 
 

“അടിച്ചാല്‍ തിരിച്ചു തല്ലണം. പറയുന്നത് ചങ്കൂറ്റത്തോടെ പറയണം. മീശ വച്ചാല്‍ മാത്രം ആണാകില്ല. ആണുങ്ങളാകണമെങ്കില്‍ വേറെയും ചില ഗുണങ്ങള്‍ വേണം. ആണുങ്ങളുടെ പാര്‍ട്ടിയാണ് സി.പി.എം. നമ്മളെ തൊട്ടാല്‍ ആരെയും വിടില്ല. കളി സി.പി.എമ്മിനോടു വേണ്ട. ആണായാല്‍ ചെയ്ത കാര്യം തുറന്നു പറയണം” -
(എം.എം മണി, ഇടുക്കി ജില്ലാ സെക്രട്ടറി, സി.പി.എം.)

 

ടി.പി ചന്ദ്രശേഖരന്‍ വധത്തെ കുറിച്ചോ, അതില്‍ സി.പി.എമ്മിന് പങ്കുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ചോ എം.എം മണിയുടെ വെളിപ്പെടുത്തലുകളെ കുറിച്ചോ അല്ല ഈ കുറിപ്പ്. മഹാശ്വേതാ ദേവിക്ക് ഉണ്ടെന്ന് മണി പറയുന്ന “കഴപ്പി”ന്റെ ആണ്‍- നോട്ട രാഷ്ട്രീയം മുതല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മണിയുടെ വാക്കുകള്‍ “ഗ്രാമീണമായ ഒരു നേരേ വാ നേരേ പോ” എന്ന നിലയില്‍ എടുത്താല്‍ മതിയെന്ന് പറയുന്നിടത്തെ ഗോത്ര-രാഷ്ട്രീയം വരെ കണ്‍മുന്നില്‍ സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ചില ആണ്‍-കോയ്മാ വിചാരങ്ങളെ കുറിച്ചാണിത്. മീശ വച്ചവരും തുറന്നു പറച്ചിലുകാരും തിരിച്ചു തല്ലുന്നവരും അടങ്ങുന്ന ഒരു ആണ്‍ ചങ്കൂറ്റത്തെ കുറിച്ച്- വി.എസിനെ അനുകൂലിക്കേണ്ട മറ്റനേകം ന്യായങ്ങള്‍ ഉള്ളപ്പോഴും അഭിസാരികയെന്ന് ഒരുത്തിയെ വിളിക്കാന്‍ നാവു പൊങ്ങുന്നതിന്റെ ആണ്‍ നാട്യങ്ങളെ കുറിച്ച്-

അതനുസരിച്ച്, ഒരു കേസ് സ്റ്റഡി എന്ന നിലയില്‍ മണിയുടെ വാക്കുകള്‍ കടമെടുത്താല്‍ – ആണുങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന കാലത്താണ് ഒടുവില്‍ ബംഗാളില്‍ പോയത്. രണ്ടാഴ്ച കൊണ്ട് അങ്ങ് ഡാര്‍ജിലിംഗ് മുതല്‍ ലാല്‍ഗഡ് വരെ ഒരു ഓട്ട പ്രദക്ഷിണം. ഇതിനിടയില്‍ തന്നെ നന്ദിഗ്രാം, സിംഗൂര്‍ എന്നിങ്ങനെ അന്ന് ബംഗാള്‍ രാഷ്ട്രീയം ചുറ്റിത്തിരിഞ്ഞ രണ്ടിടങ്ങളും. അന്ന് ബംഗാളില്‍ ജീവിച്ചിരുന്ന വലിയ “ആണാായ” കനു സന്യാലിനെയും ബംഗാളിലെ അന്നത്തെ മറ്റൊരു വലിയ “ആണാ”യ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയേയും കാണാന്‍ കഴിഞ്ഞുമില്ല. പിന്നെ, മാള്‍ഡയില്‍ നിന്ന് സഞ്ചരിച്ചാല്‍ എത്തുന്ന ബംഗ്ളാദേശ് അതിര്‍ത്തിയിലെ “നോ മാന്‍സ് ലാന്‍ഡ്”. കൂടു തുറന്ന് പുറത്തു വിട്ടവര്‍ തിരിച്ചു വരുമ്പോള്‍ അവരുടെ മടിക്കുത്ത് വരെ തപ്പുന്ന യൂണിഫോമിട്ട ആണുങ്ങളുടെ ഒരു കൂട്ടം. ചട്ടങ്ങളും നിയമങ്ങളും നടപ്പാകേണ്ടതാണ് എന്നതിനേക്കാള്‍ അവ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് ഭീകരത. “വലിയ ആണുങ്ങള്‍” വഴി മാറി കൊടുത്ത ബംഗാളില്‍ ഒരു സ്ത്രീ ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നതിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് ബാധ്യതയുണ്ട്-ഇപ്പോഴെങ്കിലും.

ഭരണകൂടത്തിന്‍െറ മേല്‍മീശ
ഭരണകൂടത്തിന് ഒരു പെണ്‍ പെണ്‍-കോയ്മാ സ്വഭാവമില്ലെന്നാണ് എല്ലാക്കാലത്തും തോന്നിയിട്ടുള്ളത്. സി.പി.എം പോലെ ആണുങ്ങളുടെ പാര്‍ട്ടികളാണെങ്കിലും പെണ്ണുങ്ങള്‍ ഭരിക്കുന്ന മറ്റനേകം പാര്‍ട്ടികളാണെങ്കിലും ആണ്‍- കോയ്മാ സ്വഭാവത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉള്ള കേവലവും എന്നാല്‍ അനേകം മടക്കുകള്‍ ഉള്ളതുമായ ഒന്നാണ് ഭരണകൂടത്തിന്റെ രാഷ്ട്രീയം. ഭരണകൂടത്തെ പ്രതിനിധാനം ചെയ്യുന്ന സംവിധാനമായാലും അതിനെ മൂര്‍ത്തവത്ക്കരിക്കുന്നുവെന്ന് പറയുന്ന രാഷ്ട്രീയ സംവിധാനമായാലും അതുണ്ട്. അല്ലെങ്കില്‍ സമൂഹ നിര്‍മിതിയില്‍ ഭരണകൂടം ഇടപെടുന്നത് ആണ്‍-കോയ്മയുടെ വിവിധ വകഭേദങ്ങളായാണ് എന്നു പറയാം. അപ്പോള്‍ എന്താണ് ആണ്‍-കോയ്മ എന്നും അതനുസരിച്ച് സമൂഹം എങ്ങനെയാകും എന്നും രാഷ്ട്രീയത്തില്‍ അതിന്റെ ഇടപെടല്‍, ഭരണകൂട- നിയമ- മൂല്യ വ്യവസ്ഥാ നിര്‍മിതിയില്‍ ആണ്‍-കോയ്മ എന്താണ് എന്നും ആലോചിക്കേണ്ടി വരും. അവിടെയാണ് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ പെണ്‍ നേതൃത്വവും അവയുടെ ആണ്‍-കോയ്മാ സ്വഭാവവും വിശകലനം ചെയ്യേണ്ടത്.

 

 

മമതയും മഹാശ്വേതയും
മഹാശ്വേതാ ദേവി വെല്ലുവിളിക്കുന്നത് ആണ്‍ നാട്യങ്ങളെയാണെങ്കില്‍ മമതാ ബാനര്‍ജി വെല്ലുവിളിക്കുന്നത് ഈ നാട്യങ്ങള്‍ കൊണ്ടുണ്ടാക്കിയിട്ടുള്ള ഭരണകൂടത്തിന്റെ ആണ്‍ ചങ്കൂറ്റത്തെയാണ്. മഹാശ്വേതാ ദേവിയുടെ രാഷ്ട്രീയം വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. എന്നാല്‍ മമതാ ബാനര്‍ജിയുടെ പെണ്‍ രാഷ്ട്രീയത്തിനകത്ത് “ആണ്‍” പതിയിരിക്കുന്നു എന്ന തിരിച്ചറിവുണ്ട്. ബംഗാളില്‍ ആണുങ്ങളെ തൂത്തെറിഞ്ഞ് ഒരു സ്ത്രീ ഭരിച്ചു തുടങ്ങുമ്പോള്‍ ഈ ആണ്‍ ചങ്കൂറ്റം രണ്ടായി വിഭജിക്കപ്പെടുന്നു എന്നു കാണാം. ഒന്ന്, ബംഗാളില്‍ സി.പി.എമ്മിനെതിരെയുള്ള സാമൂഹിക ബഹിഷ്കരണവും ആക്രമണവും നടപ്പാക്കുന്നതും വര, എഴുത്ത്, ആശയം എന്നിവയോടുള്ള അസഹിഷ്ണുത തുടങ്ങിയവയ ഭരണകൂട നിര്‍മിതിക്കായി ഉപയോഗിക്കുകയും ചെയ്യുന്നതിന്റെ ആണ്‍-കോയ്മാ മനോഭാവം. രണ്ട്, ഇതിന്റെ മറുവശമാണ്. രാജ്യമൊട്ടാകെ ഒരു സമൂഹമായി കണക്കാക്കിയാല്‍ അതിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന രീതിയില്‍ കേന്ദ്ര ഭരണകൂടം മുന്നോട്ടു വയ്ക്കുന്ന അധീശ മനോഭാവത്തെ തുറന്നെതിര്‍ക്കുന്ന മമതയുടെ ആണ്‍ ചങ്കൂറ്റം. മമതാ ബാനര്‍ജി ഇതിനിടയിലാണ് സംഭവിക്കുന്നത്. ഇവിടെ, ആണുങ്ങളുടെ പാര്‍ട്ടിയായ സി.പി.എമ്മിന്റെ എതിര്‍പ്പ് മമതയുടെ ആദ്യ നിലപാടിനോടാണ് എന്നു കാണാം.

 

 

മമതാ ബാനര്‍ജിയുടെ ഈ രണ്ടാം നിലപാട് പരിശോധിക്കണമെങ്കില്‍ മറ്റൊരു കാര്യം പറയേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ നരേന്ദ്ര മോഡി തുറന്നെതിര്‍ക്കുമ്പോള്‍ അത് “ആണ്‍ ചങ്കൂറ്റവും” മമതാ ബാനര്‍ജിയുടെ എതിര്‍പ്പ് പെണ്ണിനു ചേരാത്ത ആണ്‍-കോയ്മാ മനോഭാവവുമാണെന്ന് മുഖ്യധാരാ സമൂഹത്തിനു മുമ്പാകെ മാധ്യമങ്ങള്‍ അടക്കം പ്രഘോഷണം ചെയ്യുന്നതിന്റെ രാഷ്ട്രീയമാണത്. ദേശീയ ഭീകര വിരുദ്ധ കേന്ദ്രം, ലോക്പാല്‍-ലോകായുക്ത ബില്‍ വിഷയങ്ങള്‍, ബംഗ്ളാദേശുമായുള്ള ടീസ്റ്റ വെള്ളക്കരാറിന്റെ പേരില്‍ മന്‍മോഹന്‍ സിംഗ് എന്ന ആണിനെ പടിക്കു പുറത്തു നിര്‍ത്തല്‍, എന്നിങ്ങനെ മമതാ ബാനര്‍ജി ചെയ്യുന്ന “അഹംഭാവങ്ങള്‍” മോഡിയുടെ കാര്യത്തിലാകുമ്പോള്‍ അനുവദനീയമായ ഗുജറാത്തി അഹങ്കാരവും ആണ്‍-തന്റേടവുമായി മാറുന്നതു കാണാം. മമതാ ബാനര്‍ജിയുടെ കാര്യത്തില്‍, ഐ.പി.എല്‍ -അതിന്റെ രാഷ്ട്രീയം മറ്റൊന്നാണ് എന്ന ബോധ്യത്തോടെ തന്നെ- കിരീടം നേടിയ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നത് അലംഘനീയമായ സാമൂഹിക വഴക്കങ്ങളെ പൊളിക്കുന്ന പെണ്ണിന്റെ അഹങ്കാരവും രാഷ്ട്രപതിയാകാന്‍ വെമ്പുന്ന പ്രണാബ് മുഖര്‍ജിയെ “അയാള്‍ ബംഗാളിന്റെയല്ല, ലോകത്തിന്റെ മകന്‍ അല്ലേ”യെന്ന് ബംഗാളി സമവാക്യം തട്ടിത്തെറിപ്പിച്ച് പരിഹസിക്കുന്നത് ആണ്‍-കോയ്മയുടെ അധികാരത്തിന് ദഹിക്കുന്നതുമല്ല. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പഥ്യത്തിന് “അവളെ” ദഹിക്കില്ല.

 

 

ആണ്‍കോയ്മയുടെ രാഷ്ട്രീയം
ഈ ആണ്‍-കോയ്മാ ഇടത്തില്‍ നിന്നു കൊണ്ടാണ് മണിയെ തളയ്ക്കണമെന്ന് പറയാന്‍ മോഡിക്ക് ധൈര്യം വരുന്നത്. അല്ലെങ്കില്‍ സമൂഹത്തിന്റെ ആണ്‍-കോയ്മാ മനോഭാവമാണ് മണിക്കും മോഡിക്കുമിടയില്‍ പാലം പണിയുന്നത്. അങ്ങനെയാകുമ്പോള്‍ മമതാ ബാനര്‍ജിയാണ് ഇവിടെ ഇര. സി.പി.എം എവിടെയാണോ നില്‍ക്കേണ്ടത് എന്നു നാം കരുതുന്ന അതേ പക്ഷത്ത്. പക്ഷേ, ആണുങ്ങളുടെ പാര്‍ട്ടിയാണ് എന്നുദ്ഘോഷിക്കുകയും പെണ്‍ കഴപ്പിനെ കുറിച്ച് വിശദമാക്കുകയും ചെയ്യുമ്പോള്‍ പ്രത്യക്ഷത്തില്‍ ആണ്‍-കോയ്മയുടെ നേരിട്ടുള്ള പ്രയോക്താക്കളാകുകയും നരേന്ദ്ര മോഡിമാര്‍ക്ക് വേണ്ടി ദാഹിക്കുന്ന ജനക്കൂട്ടത്തിന് മുമ്പാകെ ഇളിഭ്യരായി നില്‍ക്കേണ്ടി വരികയും ചെയ്യും. ഈ സമയത്ത്, മമതാ ബാനര്‍ജി തന്റെ സി.പി.എം വിരുദ്ധവും പലപ്പോഴും ജനാധിപത്യ വിരുദ്ധവുമായ ആഭ്യന്തര നയങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്യും. ആത്യന്തികമായി പരസ്പരം പോരടിക്കുന്ന രണ്ട് ആണ്‍-കോയ്മാ സമൂഹമായി നാം മാറുകയും ചെയ്യും. കേരളം അവിടെ എത്തിക്കഴിഞ്ഞു എന്നതു കൊണ്ടാണ് അടിച്ചാല്‍ തിരിച്ചു തല്ലണമെന്നും ആണുങ്ങളായാല്‍ മറ്റു ചില ഗുണങ്ങള്‍ വേണം എന്ന പ്രസ്താവനകള്‍ ജനക്കൂട്ടത്തെ ഹരം കൊള്ളിക്കാന്‍ പോകുന്നതാകുന്നതും നമ്മുടെ സദാചാര ബോധം ആണ്‍-കോയ്മാ ബോധത്തില്‍ തന്നെ തറഞ്ഞു നിന്നു പോകുന്നതും.

ബംഗാള്‍ സന്ദര്‍ശനത്തിന്റെ കഥ പറഞ്ഞത് കേരളം എല്ലാക്കാലത്തും ആണുങ്ങള്‍ ഭരിച്ച സംസ്ഥാനമാണ് എന്നത് ഓര്‍മിപ്പിക്കാന്‍ കൂടിയാണ്. ആണ്‍ ഭരിച്ചിടത്ത് പെണ്‍ ഭരിക്കുമ്പോള്‍ എന്തു മാറ്റമാണ് ഉണ്ടാകുന്നത് എന്നത് ഒറ്റ വാക്കില്‍ പറയാന്‍ പറ്റില്ല. അതുകൊണ്ട് മമതാ ബാനര്‍ജിയുടെ രാഷ്ട്രീയം ഒരു ഓര്‍മപ്പെടുത്തലാണ്. എന്നാല്‍ ആണ്‍-കോയ്മയുടെ അകത്തു നിന്നു കൊണ്ട് നിങ്ങള്‍ക്ക് മമതാ ബാനര്‍ജി ബംഗാളില്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ നയങ്ങളെ എതിര്‍ക്കാന്‍ പറ്റില്ല.

ഇങ്ങേ കോണില്‍ കേരളത്തിന്റെ ഒരറ്റത്തു നിന്ന് ഞങ്ങള്‍ ആണുങ്ങളുടെ പാര്‍ട്ടിയാണ് എന്ന ഓര്‍മപ്പെടുത്തലോ, തുറന്നു പറച്ചിലോ കൊണ്ട് സഹായിക്കുക മോഡിമാരെയാണ്. അവരെ മാത്രം. ഉത്പാദനോപാദികളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ടതാണ് പ്രത്യുത്പാദന നിയമങ്ങളെന്നും ഇതിന് രണ്ടിനും പാരസ്പര്യമുണ്ടാകുമ്പോഴാണ് ഇതിന് അനുരൂപമായ ഭരണകൂടമുണ്ടാകുന്നതെന്നും ഏംഗല്‍സ് പറയുന്നുണ്ട്. ആയുധം അടിമയില്‍ നിന്ന് പിടിച്ചെടുത്താണ് നിങ്ങള്‍ സൈന്യത്തെയുണ്ടാക്കിയത്. അതുപോലെയാണ് മാതൃത്വത്തില്‍ നിന്ന് പിതൃത്വം പിടിച്ചെടുക്കുന്നതും. കൃത്രിമമായി സൈന്യത്തെ ഉണ്ടാക്കിയതു പോലെയാണ് ആണ്‍-കോയ്മയില്‍ അധിഷ്ഠിതമായ പിതൃത്വം ഉണ്ടായതെന്നും പാര്‍ട്ടിയിലെ താത്വികര്‍ക്ക് അറിയാതെ വരില്ല. അതുകൊണ്ടു തന്നെ നിങ്ങളുടെ ആണ്‍-കോയ്മാ വിചാരം അശ്ളീലമാണ്. അതുമാത്രം.

————–

പിന്‍കുറിപ്പ്1
വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ കേരളത്തിനു പുറത്തേക്ക് ഒഴുകുകയാണെന്നാണ് സി.ഡി.എസിന്റെ പുതിയ സര്‍വെ ഫലം. ആണുങ്ങളും പോകുന്നുണ്ടല്ലോയെന്നാണെങ്കില്‍, അഞ്ചാണിന് 13 പെണ്ണുങ്ങള്‍ കേരളം വിടുന്നു എന്നാണ് സര്‍വെയിലെ ഉത്തരം. ഇതില്‍ 69 ശതമാനം പേരും അവിവാഹിതരുമാണ്. അപ്പോള്‍ ജോലി സാധ്യത മാത്രമല്ല കാരണമെന്ന് മനസിലാകും. നാലാമിടം ഏതാനും നാള്‍ മുമ്പ് പ്രസിദ്ധീകരിച്ച പുറംനാട്ടില്‍ ജീവിക്കുന്ന സ്ത്രീ എഴുത്തുകാരുടെ അനുഭവങ്ങള്‍ തന്നെ ഇതിന്റെ നല്ല ഉദാഹരണമല്ലേ?

പിന്‍കുറിപ്പ്2
മീശ വച്ചാല്‍ മാത്രം ആണാകില്ലെന്ന് മണി- പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, വി.എസ് അച്യൂതാനന്ദന്‍, പിണറായി വിജയന്‍… മീശക്കാര്‍..ഹമ്പട.

ഒരു ഗോസ്റ്റ് റൈറ്ററുടെ ജീവിതവും മരണവും

ഇന്ന്, തിങ്കളാഴ്ച, രാവിലെയാണ് കൊട്ടാരം മരിച്ചത് (അന്തരിച്ചത് എന്നു പറയാന്‍ കൊട്ടാരം സമ്മതിക്കുമെന്നു തോന്നുന്നില്ല, അല്ലെങ്കില്‍ ചത്തത് എന്നു പറയാനാകും കൂടുതല്‍ ഇഷ്ടപ്പെടുക). തിരുവല്ല മിഷന്‍ ആശുപത്രിയില്‍ അവസാന ശ്വാസം നിലയ്ക്കുമ്പോള്‍ ബന്ധുക്കള്‍ ആരൊക്കെ അടുത്തുണ്ടായിരുന്നുവെന്നോ ഉറ്റവര്‍ ആരെങ്കിലുമായി കൊട്ടാരത്തിനു ബന്ധമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയിയോട് വിട പറഞ്ഞ് സ്വദേശമായ ഹരിപ്പാടേക്ക് നീങ്ങിയതിനു ശേഷം അദ്ദേഹത്തെ കുറിച്ച് ഒന്നും അറിഞ്ഞിരുന്നുമില്ല-വിട പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ കൊട്ടാരത്തില്‍ നരേന്ദ്രനെക്കുറിച്ച് കെ.എന്‍ അശോക് എഴുതുന്നു

 

 

കൊട്ടാരത്തില്‍ നരേന്ദ്രന്റെ മരണ വാര്‍ത്തയറിഞ്ഞ് ഡല്‍ഹിയിലും കേരളത്തിലും ഏറെ പേര്‍ ഞെട്ടുമെന്നോ ഏറെ പേര്‍ ആത്മാര്‍ഥമായി സങ്കടപ്പെടുമെന്നോ എനിക്കുറപ്പില്ല. ഈ ഞെട്ടലിനെ കുറിച്ചെങ്ങാന്‍ അറിയാനിട വന്നാല്‍ കൊട്ടാരം തന്നെ പറഞ്ഞേക്കാവുന്ന മറുപടി നിന്റെ സങ്കടമൊന്നും എനിക്കു വേണ്ടെടാ മൈരേ എന്നാകും. അതു കൊണ്ടു തന്നെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുട്ടി നില്‍ക്കുന്നവര്‍ ഒരു നിമിഷം ആലോചിച്ചിട്ടു മതി, അതു ചെയ്യുന്നത്. നരേന്ദ്രന്റെ ചോരയും നീരും അക്ഷരങ്ങളാക്കി പുസ്തകത്തില്‍ സ്വന്തം പേര് ചേര്‍ത്ത് പടച്ചു വിട്ടിട്ടുള്ള പ്രമാണിമാര്‍ പ്രത്യേകിച്ചും. ഡല്‍ഹിയുടെ ഗോസ്റ്റ് റൈറ്റര്‍ ആയിരുന്നു കൊട്ടാരത്തില്‍ നരേന്ദ്രന്‍.

ഇന്ന്, തിങ്കളാഴ്ച, രാവിലെയാണ് കൊട്ടാരം മരിച്ചത് (അന്തരിച്ചത് എന്നു പറയാന്‍ കൊട്ടാരം സമ്മതിക്കുമെന്നു തോന്നുന്നില്ല, അല്ലെങ്കില്‍ ചത്തത് എന്നു പറയാനാകും കൂടുതല്‍ ഇഷ്ടപ്പെടുക). തിരുവല്ല മിഷന്‍ ആശുപത്രിയില്‍ അവസാന ശ്വാസം നിലയ്ക്കുമ്പോള്‍ ബന്ധുക്കള്‍ ആരൊക്കെ അടുത്തുണ്ടായിരുന്നുവെന്നോ ഉറ്റവര്‍ ആരെങ്കിലുമായി കൊട്ടാരത്തിനു ബന്ധമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയിയോട് വിട പറഞ്ഞ് സ്വദേശമായ ഹരിപ്പാടേക്ക് നീങ്ങിയതിനു ശേഷം അദ്ദേഹത്തെ കുറിച്ച് ഒന്നും അറിഞ്ഞിരുന്നുമില്ല. ഒന്നറിഞ്ഞു. ഭാര്യയും മക്കളും കൊട്ടാരത്തെ ഉപേക്ഷിച്ചു എന്നും കേരളത്തിലെ ഏതൊക്കെയോ ആശ്രമങ്ങളിലായിരുന്നു ജീവിതമെന്നും. എന്നാല്‍ അതെത്രത്തോളം ശരിയായിരുന്നു എന്നുറപ്പില്ല.

 

 

കൊട്ടാരത്തെ ഉപേക്ഷിച്ചില്ലെങ്കില്‍ ആ കുടുംബത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കണമന്നേ കൊട്ടാരവും കൊട്ടാരത്തെ അറിയുവന്നവരും പറയൂ. ചാരായമായിരുന്നു കൊട്ടാരത്തിന്റെ ഞരമ്പുകള്‍ നിറയെ. എത്ര കഴിച്ചാലും നീറി നീറി പുകയുന്ന ഉള്ളിനെ ലഹരി കൊണ്ട് വീണ്ടും വീണ്ടും തണുപ്പിക്കുകയായിരുന്നു ആ ജീവിതം. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഇടയ്ക്കിടെ കയറി വരുമായിരുന്നു കൊട്ടാരം. പുറത്ത് ഭയങ്കര ചൂടാണെന്നും ഒന്നു വിശ്രമിക്കട്ടെയെന്നും സ്വയം പറഞ്ഞ്, സ്വയം അധികാരപ്പെടുത്തി ഊര്‍ജ സ്വലനായി, പത്ര വാര്‍ത്തകളിലൂടെ കടന്നു പോയിരുന്ന മനുഷ്യന്‍. ഇടയ്ക്ക് ഒരു ദിവസം കയറി വന്നപ്പോള്‍ നിങ്ങള്‍ ചത്തില്ലല്ലേല്ല എന്ന് എന്റെ ഉള്ളില്‍ അറിയാതെ വന്നു പോയത് ഞാന്‍ തുറന്നു പറഞ്ഞപ്പോഴുള്ള മറുപടി അതിലേറെ പൊള്ളിക്കുന്നതായിരുന്നു. അതില്‍ തരിമ്പും സങ്കടവുമില്ലായിരുന്നു. ഇടയ്ക്ക് കുടി നിര്‍ത്തിയ കാര്യം പറഞ്ഞു. ഇനി കുടിച്ചാല്‍ അധിക കാലത്തേക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും. എന്നാല്‍ ഒരു അലിഗഡ് യാത്ര കഴിഞ്ഞുള്ള വരവില്‍ ഒറ്റ തവണത്തേക്കെന്നു പറഞ്ഞ് കൊട്ടാരം വിലക്ക് ലംഘിക്കുന്നതും കണ്ടിട്ടുണ്ട്.

ക്രൈം, ആക്ഷേപ ഹാസ്യം, പ്രണയം- കൊട്ടാരത്തിന്റെ പേന ഇക്കാര്യങ്ങളില്‍ അത്ഭുതങ്ങള്‍ കാട്ടി. ഉത്തരേന്ത്യയില്‍ നടക്കുന്ന ചില കൊലപാതകങ്ങള്‍ ചൂടും ചൂരും പോകാതെ നേരില്‍ കാണുന്നതു പോലെ മലയാളത്തിലെ സമാന്തര പ്രസിദ്ധീകരണങ്ങളില്‍ ഒരു കാലത്ത് നിറഞ്ഞിട്ടുണ്ട്. ഒരു കാര്‍ട്ടൂണിസ്റ്റിനേക്കാള്‍ മൂര്‍ച്ചയായിരുന്നു കൊട്ടാരത്തിന്റെ ആക്ഷേപങ്ങള്‍ക്കും അതു പ്രകടിപ്പിക്കുന്ന ഭാഷയ്ക്കുമെന്നാണ് ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള കാര്‍ട്ടുണിസ്റ്റ് സുധീര്‍ നാഥ് പറയുക. മലയാള ഭാഷ കൊണ്ട് മാത്രം ജീവിച്ചയാളായിരുന്നു അദ്ദേഹം. എന്നാല്‍ ഹിന്ദി ആയിരുന്നു കൊട്ടാരത്തിന്റെ തട്ടകം. ഉത്തരേന്ത്യക്കാരേക്കാള്‍ നന്നായി, എരിവും പുളിയും ചേര്‍ത്ത് കൊട്ടാരം ഹിന്ദി പറയും. ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്കുള്ള ഏറ്റവും മികച്ച വിവര്‍ത്തകരില്‍ ഒരാള്‍. അമൃതാ പ്രീതത്തിന്റെ ഹര്‍ദത്ത് കീ സിന്ദഗീ നാമ, ന രാധ ന രുഗ്മിണി, കച്ചിസടക് എന്നീ നോവലുകള്‍, ബിമല്‍ മിത്രയുടെ അഭിനയം എന്ന നോവലൈറ്റ്, മുന്‍ പ്രധാനമന്ത്രി വി.പി സിംഗിന്റെ ഏക് ടുക്കഡാ ധര്‍ത്തി, ഏക് ടുക്കഡാ ആസ്മാന്‍ എന്നീ കവിതാ സമാഹാരങ്ങള്‍ മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്തയാള്‍.

 

 

ചാരായവും (വിദേശ മദ്യത്തോടുള്ള മടുപ്പ്) ഭക്ഷണവും (വളരെ കുറഞ്ഞ അളവില്‍) പ്രതിഫലമായി സ്വീകരിച്ച് പലര്‍ക്കും വേണ്ടി കൊട്ടാരം ഒരുപാടു കൃതികള്‍ രചിച്ചു. പലരുടേയും പേരില്‍ അതൊക്കെ പുറത്തു വന്നു. ഡല്‍ഹിയുടെ ഗോസ്റ്റ് റൈറ്ററാടാ ഞാന്‍ എന്ന് പുശ്ചം നിറഞ്ഞ അഭിമാനത്തോടെ കൊട്ടാരം പറഞ്ഞിട്ടുണ്ട്. അവസാന കാലങ്ങളില്‍ നാരായം എന്നൊരു സമാന്തര പ്രസിദ്ധീകരണവും നടത്തിയിരുന്നു. ഇടയ്ക്ക് വന്നു പോകുന്ന, ചുവന്ന്, രൂക്ഷമായ ഗര്‍ജനങ്ങള്‍ ഒളിഞ്ഞിരിക്കുന്ന കണ്ണുകളുമായി മെലിഞ്ഞുണങ്ങിയ ഒരാള്‍ ഇനി വല്ലപ്പോഴെങ്കിലും ഇവിടേക്കു വരില്ല എന്നു മാത്രമാണ് എനിക്ക് പറയാന്‍ കഴിയുക. കൊട്ടാരത്തില്‍ നരേന്ദ്രനെ കുറിച്ച് ഒന്നും കൂടുതലായി അറിയില്ല. അറിയാവുന്നതെല്ലാം കൊട്ടാരം അറിഞ്ഞ് അനുവദിച്ച് പ്രദര്‍ശിപ്പിച്ച ചില വേലത്തരങ്ങള്‍ മാത്രമായിരുന്നു എന്നും ഉറപ്പുണ്ട്.

 

നരേന്ദ്രന്‍

 

വിജയനും മുകുന്ദനും ആനന്ദുമായില്ല കൊട്ടാരം. ഓംചേരിയോ ഇടമറുകോ പോലുമായില്ല. മുഖ്യധാര വെട്ടിത്തെളിച്ച വഴിയില്‍ നിന്ന് ഒന്നു കുതറി, ഇടയ്ക്കൊക്കെ എത്തി നോക്കി കൊട്ടാരം കടന്നു പോയി. തീണ്ടിക്കൂടാത്തവനെന്ന അറിവ് ഉണ്ടാക്കുന്ന വിവേചനാധികാരം പ്രഭുക്കളില്‍ നിന്നും ഹൌസിംഗ് കോളനികളില്‍ നിന്നും കൊട്ടാരത്തെ അകറ്റി നിര്‍ത്തി.രാജാക്കന്‍മാരുടെ കീഴ് ശ്വാസത്തിനും രാജാധികാരമുണ്ടെന്ന നാട്ടു പ്രമാണം നന്നായി അറിയാവുന്നതിനാല്‍ അയാള്‍ ഡല്‍ഹിയുടെ പ്രാന്തങ്ങളില്‍ മാത്രം ജീവിച്ചു. അതിജീവന കലകളായി അക്ഷര കൂമ്പാരങ്ങള്‍ മാറുന്നതു കണ്ട് സദസിന്റെ പിന്‍ നിരയിലിരുന്ന്, താടിയുഴിഞ്ഞ് അക്ഷമനായി ഊറിച്ചിരിച്ചു. വേറൊന്നും ചെയ്യാനില്ലാത്തവനെന്ന് അയാള്‍ക്ക് തന്നെക്കുറിച്ച് തന്നെ തോന്നിയിരിക്കണം.

എത്ര വലിയ നേതാവാണെങ്കിലും പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ നല്ല നാലു പറയണമെന്നു തോന്നിയാല്‍ കൊട്ടാരം എഴുന്നേറ്റു നിന്നു പറഞ്ഞിരിക്കും. അതുണ്ടാക്കുന്ന വെറുപ്പിക്കല്‍ ഒരു പാട പോലെ തെളിഞ്ഞു നില്‍ക്കുമ്പോഴായിരിക്കും കുഞ്ഞുങ്ങളേക്കാള്‍ നിഷ്ക്കളങ്കതയോടെ കൊട്ടാരം ചിരിക്കുന്നതും. സ്വയം പുശ്ചിച്ചും നിന്ദിച്ചും സ്വയം ആനന്ദിച്ചും അഹങ്കരിച്ചുമുള്ള ആ ജീവിതം അവസാനിച്ചു. ആദരാഞ്ജലികള്‍.

ഹരീഷ് ഖരെ പടിയിറങ്ങിയതിന് പിന്നില്‍

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കുഴിമാടം മാന്തിക്കൊണ്ട് മാധ്യമങ്ങള്‍ ആഞ്ഞടിച്ചു. ചോദ്യം ചെയ്യാന്‍ കഴിയാത്തയാള്‍ എന്ന ഇമേജ് പ്രധാനമന്ത്രിക്ക് കൈമോശം വന്നു. ഖരെയാകട്ടെ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അപ്രീതിയും വേണ്ട വിധത്തില്‍ സമ്പാദിച്ചു. പിന്നീട് ഖരെയ്ക്ക് തൊട്ടതൊക്കെ പിഴച്ചു. തെരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പൊതുവേദിയില്‍ വിമര്‍ശിച്ചു-കെ.എന്‍ അശോക് എഴുതുന്നു

 

 

“I want to rediscover the joys of being a reporter” രണ്ടര കൊല്ലക്കാലം പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേശക സ്ഥാനം വഹിച്ച ശേഷം വ്രണിതഹൃദയനായി ഇറങ്ങിപ്പോന്ന രാജ്യത്തെ ഏറ്റവും മികച്ചൊരു പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടറുടെ വാക്കുകള്‍. സ്റ്റേറ്റ് ക്രാഫ്റ്റ് എന്ന തന്റെ കോളത്തിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ ആഴത്തില്‍ വരച്ചിട്ട ഹരീഷ് ഖരെ ഇങ്ങനെ പറയണമെങ്കില്‍ ഒരു റിപ്പോര്‍ട്ടര്‍ ഇപ്പോഴും അദ്ദേഹത്തിനുള്ളില്‍ ചുര മാന്തുന്നുണ്ടാവണം. ചിലത് ചിലയിടങ്ങളില്‍ സംഭവിക്കുന്നുണ്ടെന്ന് ലോകത്തെ അറിയിക്കാനുള്ള പ്രഫഷണല്‍ ത്വര. വര്‍ഷങ്ങളായി അറിയാവുന്ന ഒരു മേഖലയെ പിന്നീട് അതിന്റെ തന്നെ ഭാഗമായി മാറി, വളരെ അടുത്തു നിന്നു കണ്ട ഒരു പത്രപ്രവര്‍ത്തകന്‍.

ആ നിലയില്‍ ഖരെ ഇതു പറയുമ്പോള്‍, അദ്ദേഹത്തിന് പറയാന്‍ കഴിയാതിരുന്ന, എന്നാല്‍ പറയേണ്ടിയിരുന്ന ചിലത് അദ്ദേഹം ഉണ്ടായിരുന്ന സ്ഥലത്ത് സംഭവിക്കുന്നുണ്ട് എന്നും അര്‍ഥമുണ്ട്. എത്തപ്പെടാന്‍ പാടില്ലായിരുന്നിടത്ത് ചെന്നെത്തിയതിന്റെ അമര്‍ഷവും ബ്യൂറോക്രസിയുടെ കെട്ടുപാടില്‍ നിന്ന് പത്രപ്രവര്‍ത്തകനെന്ന സ്വാതന്ത്യ(?)ത്തിലേക്കുള്ള ഇറങ്ങിവരവും ആ വാക്കുകളില്‍ ഉണ്ടാകണം.

പ്രധാനമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും അതിലുപരി സര്‍ക്കാരിന്റെയും ഇമേജ് സംരക്ഷിക്കുക, വാര്‍ത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രധാനമന്ത്രിയെ ഉപദേശിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഔദ്യാഗിക കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുക… അങ്ങനെ മാധ്യമ ഉപദേശക പദവി ഏറ്റെടുക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ സാമാന്യ ജോലിയെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയും പ്രധാനമന്ത്രിയുടെ ഓഫീസുമായുള്ള പാലമായി മാറേണ്ടയാളാണ് മാധ്യമ ഉപദേശകന്‍ എന്നതാണ് ഇന്ത്യന്‍ സാഹചര്യത്തിലെ വിരോധാഭാസം. ഖരെയ്ക്ക് കഴിയാതെ പോയതും അതായിരിക്കാം.

മന്‍മോഹന്‍ സിംഗ്

മന്‍മോഹന്‍സിംഗും പാവ എന്ന ഉപമയും
വളരെയധികം കണക്കുകൂട്ടലോടെ മുന്നോട്ടു നീങ്ങുന്ന രാഷ്ട്രീയക്കാരനാണ് മന്‍മോഹന്‍ സിംഗ്. സോണിയാ ഗാന്ധിയുടെ പാവയാണ് അദ്ദേഹമെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് അറിയാവുന്ന ഏറ്റവും വലിയ ആള്‍ സോണിയാ ഗാന്ധി തന്നെയായിരിക്കും. തന്റെ ലക്നൌ ബോയ് എന്ന പുസ്തകത്തില്‍ ഔട്ട്ലുക്ക് എഡിറ്റര്‍ വിനോദ് മേത്ത ഇക്കാര്യം വിശദമായി തന്നെ പറഞ്ഞു വയ്ക്കുന്നുണ്ട്. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേശകനായി ഖരെ എത്തുമ്പോള്‍ അദ്ദേഹം ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫും അസോസിയേറ്റ് എഡിറ്ററുമായിരുന്നു.

‘സ്റ്റേറ്റ് ക്രാഫ്റ്റ്’ എന്ന പൊളിറ്റിക്കല്‍ കോളത്തിലൂടെ പതിറ്റാണ്ടുകളായുള്ള തന്റെ ജേര്‍ണലിസം കരിയറിന്റെ ഒടുവില്‍ ഖരെ ആഘോഷിക്കപ്പെടുന്ന സമയവുമായിരുന്നു ഇത്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായും ഹൈക്കമാന്‍ഡുമായും അത്ര മികച്ച ബന്ധത്തിലല്ലായിരുന്നു ഖരെ. സോണിയാ ഗാന്ധിക്കെതിരെയും യു.പി.എയുടെ നയങ്ങള്‍ക്കെതിരെയും തന്റെ കോളത്തിലൂടെ ഇടയ്ക്കെല്ലാം അദ്ദേഹം വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. എങ്കിലും സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായുള്ള അടുത്ത ബന്ധം വഴി ഖരെ ഈ പദവിയിലെത്തുകയായിരുന്നു. പാര്‍ട്ടിക്ക് ഖരയെ വേണമായിരുന്നിരിക്കണം.

സഞ്ജയ് ബാരു


2ജി സ്പെക്ട്രം വിവാദം വൈകിയതിങ്ങനെ
ആണവ കരാര്‍ ചര്‍ച്ചകള്‍ മുറുകി നിന്ന ഒന്നാം യു.പി.എ സര്‍ക്കാരില്‍ സഞ്ജയ് ബാരു ആയിരുന്നു മാധ്യമ ഉപദേശകന്‍. ആ സമയത്ത് ഔദ്യാഗിക സംഘത്തിന്റെ ഭാഗമായി അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ നിരവധി പത്രപ്രവര്‍ത്തകരുണ്ട്, ജോര്‍ജ് ബുഷ് ഇന്ത്യയില്‍ വന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഇന്നര്‍ സര്‍ക്കിളില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷിച്ചവരുണ്ട്. ഫലം ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളൊന്നും തന്നെ അടുത്ത കാലങ്ങളിലൊന്നും പുറത്തു വന്നില്ല. യു.പി.എയിലെ ഏക പ്രതിസന്ധി ഇടതു പാര്‍ട്ടികള്‍ മാത്രമാണെന്ന ധാരണ പരത്താന്‍ ബാരുവിന്റെ സാമര്‍ഥ്യത്തിന് കഴിഞ്ഞു. സര്‍ക്കാറിനു മേല്‍ ഇടതിന്റെയൊരു കടിഞ്ഞാണ്‍ ഉണ്ടെന്നും സാമ്പത്തിക മേഖലയിലടക്കം കൂടുതല്‍ ഉദാരവത്ക്കരണ നടപടികള്‍ക്ക് സര്‍ക്കാരിന് കഴിയാതെ പോകുന്നത് ഇടതിന്റെ കടുംപിടിത്തം മൂലമാണെന്നുമുള്ള ധാരണകള്‍ വന്നു. എന്നാല്‍ ഇടത് പക്ഷം അത്ര പ്രശ്നമല്ലെന്നും സര്‍ക്കാരിന് അതിനെ അതിജീവിക്കാന്‍ കഴിയുമെന്നും ഇടയ്ക്കിടെയുള്ള തന്റെ കൂടിക്കാഴ്ചകളിലൂടെ ബാരു മാധ്യമ ലോകത്തെ പ്രമുഖരെ അറിയിച്ചു കൊണ്ടുമിരുന്നു. പ്രധാനമന്ത്രിയുടെ ‘ഓണസ്റ്റി’ക്കും ‘ഇന്റഗ്രിറ്റി’ക്കും യാതൊരു കോട്ടവും സംഭവിച്ചില്ല.

സോണിയാ ഗാന്ധി

എന്നാല്‍ അഞ്ചു വര്‍ഷം ബാരുവും തികച്ചില്ല. പാര്‍ട്ടിയുടെ അല്ല, പ്രധാനമന്ത്രിയുടെ ആളായിരുന്നു അദ്ദേഹം. പാര്‍ട്ടിയും പ്രധാനമന്ത്രിയുടെ ഓഫീസും (പി.എം.ഒ) തമ്മിലുള്ള ‘നല്ല ബന്ധം’ നിലനിര്‍ത്തുകയായിരുന്നില്ല, മന്‍മോഹന്‍ സിംഗിന്റെ കാര്യങ്ങള്‍ നടപ്പാക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. കാര്യങ്ങള്‍ വഷളായതോടെ നാലു വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ബാരു പടിയിറങ്ങി. ഇടയ്ക്ക് സജീവ പത്രപ്രവര്‍ത്തനത്തിലേക്കും മടങ്ങി വന്നു. രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടേയും ഇമേജ് നിലനിര്‍ത്താനും മെച്ചപ്പെടുത്താനും ഒരാള്‍ വേണ്ടിയിരുന്നു. ഖരെയെ ആയിരുന്നു ഈ റോളിലേക്ക് അഹമ്മദ് പട്ടേല്‍ കണ്ടു വച്ചത്. മുന്നണി നടത്തിപ്പും പാര്‍ട്ടിയിലെ ചരടു വലികളും ഒഴിച്ചു നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ മുന്നോട്ടു വയ്ക്കുന്ന സാമ്പത്തിക നയങ്ങളോട് അത്രയെതിര്‍പ്പില്ലാത്ത ആള്‍ തന്നെയായിരുന്നു ഖരെ.

ഒരു സമയത്ത് താന്‍ വിമര്‍ശിച്ചിരുന്ന പാര്‍ട്ടിയും സര്‍ക്കാരും രണ്ടാം വട്ടവും അധികാരത്തില്‍ വന്നപ്പോള്‍ ഖരെ അതിന്റെ ഭാഗമായി. എന്നാല്‍ പിഴവു പറ്റിയ ഒരു ചുവടുവയ്പായിരുന്നു അതെന്ന് ഖരെ മനസിലാക്കിയത് രണ്ടര വര്‍ഷത്തിനു ശേഷമായിരുന്നിരിക്കണം. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്തു നടന്ന 2ജി സ്പെക്ട്രം ഉള്‍പ്പെടെയുള്ള അഴിമതിയുടെ കഥകള്‍ മന്‍മോഹനെയും കൂട്ടരെയും ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഓണസ്റ്റിയും ഇന്റഗ്രിറ്റിയും മുഖമുദ്രയായി കൊണ്ടു നടന്നിരുന്ന മന്‍മോഹന്‍ സിംഗ് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ഒരുവിധം അഴിമതികളുടെയെല്ലാം വേരുകള്‍ പി.എം.ഒ വരെ എത്തപ്പെട്ടതോടെ മറ്റൊരിക്കലുമില്ലാത്ത വിധം പ്രധാനമന്ത്രി ആക്രമിക്കപ്പെട്ടു.

 

ഹരീഷ് ഖരെ

 

കസേരയില്‍ ഖരെ
പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേശകന് ഇവിടെ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. മാധ്യമങ്ങളെ വിശ്വാസത്തിലെടുക്കുക, അവരുടെ ഉടമകളെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകരെയും ഇടയ്ക്കിടെ കാണുകയും അവര്‍ക്കായി ഡിന്നര്‍ പാര്‍ട്ടികള്‍ ഒരുക്കുകയും ചെയ്യുക, പ്രധാനമന്ത്രിയുമായി തനിക്കാണ് കൂടുതല്‍ അടുപ്പമുള്ളതെന്ന് ഓരോ പത്രപ്രവര്‍ത്തകനും തോന്നിക്കുക അങ്ങനെ വഴികള്‍ അനേകമുണ്ട് ഒരു മാധ്യമ ഉപദേശക റോളിലുള്ളയാള്‍ക്ക്. സെലക്ടീവ് ലീക്ക് മുതല്‍ വാര്‍ത്തകളുടെ പ്ലാന്റിങ് വരെ അതിലുണ്ട്. എന്നാല്‍, ഖരെയുടെ പിടിയില്‍ നില്‍ക്കുന്നതായിരുന്നില്ല കാര്യങ്ങള്‍. ഒന്നിനു പിന്നാലെ ഒന്നൊന്നായി അഴിമതി കഥകള്‍ പുറത്തു വന്നു.

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കുഴിമാടം മാന്തിക്കൊണ്ട് മാധ്യമങ്ങള്‍ ആഞ്ഞടിച്ചു. ചോദ്യം ചെയ്യാന്‍ കഴിയാത്തയാള്‍ എന്ന ഇമേജ് പ്രധാനമന്ത്രിക്ക് കൈമോശം വന്നു. ഖരെയാകട്ടെ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അപ്രീതിയും വേണ്ട വിധത്തില്‍ സമ്പാദിച്ചു. പി.എം.ഓയില്‍ നടക്കുന്ന പലതും ഖരെ അറിയുന്നില്ലെന്നു വരെ അഭ്യൂഹങ്ങള്‍ പരന്നു. ശേഖര്‍ ഗുപ്തയുടെ ഇന്ത്യന്‍ എക്സ്പ്രസ് നേരിട്ടു തന്നെ ഖരെയെ ആക്രമിച്ചു. മാധ്യമ ഉപദേശകനായ ശേഷം ഖരെയുടെ കാറിന്റെ ചില്ലില്‍ 10 ഔദ്യോഗിക സ്റ്റിക്കറുകള്‍ പതിച്ചതിനെ എക്സ്പ്രസ് പരിഹസിച്ചു. ഏതെങ്കിലും വിഷയത്തില്‍ സംശയ നിവൃത്തി വരുത്താന്‍ വിളിക്കുന്ന പുതുമുഖ പത്രപ്രവര്‍ത്തകര്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍, അത് പരിചയപ്പെടുത്തുന്നയാള്‍ തന്നെയാണെന്ന് താനെങ്ങനെ ഉറപ്പാക്കുമെന്ന് ഖരെ ചോദിക്കുന്നതിലെ മുരടത്തരം വരെ വാര്‍ത്തയായി. പിന്നീട് ഖരെയ്ക്ക് തൊട്ടതൊക്കെ പിഴച്ചു. തെരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പൊതുവേദിയില്‍ വിമര്‍ശിച്ചു.

പുലോക് ചാറ്റര്‍ജി

രാഹുലും സ്നാപക യോഹന്നാനും
2014ല്‍ രാജ്യം വീണ്ടും പൊതു തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രാഹുല്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അലമുറയിടുകയും ചെയ്യുന്നു. എന്നാല്‍ തടസങ്ങള്‍ ഒന്നും രണ്ടുമല്ല. തത്കാലം താന്‍ വിരമിക്കാനില്ലെന്ന സൂചന മന്‍മോഹന്‍ സിംഗ് നിരവധി സമയങ്ങളില്‍ പുറത്തുവിട്ടിട്ടുണ്ട്. ഹൈക്കമാന്‍ഡിന് സമാന്തരമായി മന്‍മോഹന്‍ സിംഗ് തന്നെ തന്റെ അടുപ്പക്കാരെ ഉള്‍പ്പെടുത്തി ഒരു സമ്മര്‍ദ്ദ ഗ്രൂപ്പു തന്നെ ഇതിനകം രൂപപ്പെടുത്തിയെന്ന കഥകളുമുണ്ട്. അപ്പോള്‍ സ്ഥാനാരോഹണം അത്രയെളുപ്പമായേക്കില്ല.

മറ്റൊന്ന്, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് എത്രത്തോളം അനുകൂലമാണ് എന്നതാണ്. ഒരു വിധത്തിലും എഴുതിത്തള്ളാന്‍ പറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നറിയാമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയോ കോണ്‍ഗ്രസോ യു.പി.എ തന്നെയോ പച്ച തൊടുമോയെന്ന് സംശയമാണ്. ഒന്നേ ചെയ്യാനുള്ളൂ. ഒരു പൊളിച്ചടുക്കല്‍ തന്നെ. പൊതു തെരഞ്ഞെടുപ്പിനു മുമ്പായി പി.എം.ഒ അണിയിച്ചൊരുക്കേണ്ടതുണ്ട്. അതിനുള്ള ഓരോ ആണിക്കല്ലും സൂക്ഷ്മമായി തെരഞ്ഞെടുക്കുന്ന ജോലിയിലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഈയിടെ നിയമിതനായ പുലോക് ചാറ്റര്‍ജി. രാഹുല്‍ ഗാന്ധി യേശു ക്രിസ്തുവെങ്കില്‍ സ്നാപക യോഹന്നാന്റെ റോളാണ് ചാറ്റര്‍ജിക്ക്.

രാഹുല്‍ ഗാന്ധി

അപ്പോള്‍, പി.എം.ഒ പൊളിച്ചു പണിയുന്നതിനൊപ്പം മാധ്യമങ്ങളെയും മെരുക്കേണ്ടതുണ്ട്. സോണിയാ ഗാന്ധിയുടെ കണ്ണും മനസുമായാണ് ചാറ്റര്‍ജി പി.എം.ഒ ഭരിക്കുന്നത്. മുതിര്‍ന്ന ബ്യൂറോക്രാറ്റായ ചാറ്റര്‍ജിയുടേത് 10 ജന്‍പഥില്‍ നിന്ന് നേരിട്ടുളള നിയമനമാണ്. പാര്‍ട്ടി അറിയാതെ ഇനി അവിടെ ഒന്നും നടക്കില്ല. ചാറ്റര്‍ജി വന്നതോടെ മന്‍മോഹന്‍ സിംഗിന്റെ ഇടംവലം കൈയായ ടി.കെ.എ നായര്‍ ഉപദേശകന്റെ റോളിലേക്ക് മാറി. ഇതിനു പിന്നാലെ പി.എം.ഒയിലെ ഒട്ടു മിക്ക പോസ്റ്റുകളിലും പുതിയ നിയമനങ്ങള്‍ നടക്കുന്നു. ഖരെയുടെ സ്ഥാന ചലനവും ഇതിന്റെ ബാക്കിയാണ്. എന്‍.ഡി.ടി.വിയില്‍ നിന്നുള്ള താരതമ്യേന ചെറുപ്പക്കാരനായ പങ്കജ് പച്ചോരിയാണ് പുതിയ കമ്യൂണിക്കേഷന്‍ അഡ്വസര്‍.

ആ മോഷണത്തിനു പിന്നിലെന്ത്?
അതിനൊപ്പം, ഈയിടെ പ്രചരിക്കുന്ന ഒരു ‘ഇമെയില്‍ ചോര്‍ത്തല്‍’ കഥ കൂടിയുണ്ട്. കഴിഞ്ഞ ജൂണ്‍ 30ന് ഹരീഷ് ഖരെയുടെ ഔദ്യാഗിക വസതിയില്‍ നിന്ന് കാര്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ മോഷണം പോയി. ഒരു സാധാരണ മോഷണ സംഭവം മാത്രമായി പോകുമായിരുന്ന ഇതിന് മറ്റൊരു വശമുണ്ടെന്നാണ് പ്രമുഖ പത്രപ്രവര്‍ത്തകരിലൊരാളായ എം.ഡി നാലപ്പാട് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഖരെയുടെ ലാപ്ടോപ്പ് മോഷണം പോയതും അദ്ദേഹത്തിന്റെ ജോലിയുമായി ബന്ധമുണ്ടെന്നും അതുവരെ അദ്ദേഹത്തിന്റെ ഇ-മെയിലുകള്‍ പരിശോധിക്കപ്പെട്ടിരുന്നില്ലെന്നും ചില സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് നാലപ്പാട് റിപ്പോര്‍ട്ട് ചെയ്യുന്നു. ലാപ്ടോപ്പ് മോഷണം പോയതോടെയാണ് ഖരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുന്നതെന്നും അദ്ദേഹം സൂചന നല്‍കുന്നു. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തോടുളള അനിഷ്ടം നിറഞ്ഞ ചില ഇമെയിലുകളാണ് ഒടുവില്‍ മാധ്യമ ഉപദേശക പദവിയില്‍ നിന്ന് ഖരെ തെറിക്കാനുണ്ടായ കാരണങ്ങളിലൊന്നെന്നും പറഞ്ഞു വയ്ക്കുന്നു.

ഖരെയ്ക്ക് ഇനി സജീവ പത്രപ്രവര്‍ത്തകന്റെ റോളിലേക്ക് മടങ്ങാം. സഞ്ജയ് ബാരു അവശേഷിപ്പിച്ചു പോയ ഇടത്തേക്കുളള കോണ്‍ഗ്രസിന്റെ കണ്ടെത്തല്‍ ശരിയായില്ലെന്നു തന്നെ വേണം പറയാന്‍. ചണമില്‍ മുതലാളിയും കളളപ്പണക്കാരും തീവ്ര ദേശീയവാദിയും ആദര്‍ശവാദിയും ഒക്കെയടങ്ങുന്ന അടങ്ങുന്ന മാധ്യമ മുതലാളിമാരെ മെരുക്കാന്‍ ഒരു രാഷ്ട്രീയ റിപ്പോര്‍ട്ടറുടെ ബോധം മാത്രം പോരെന്നാണ് ഖരെയുടെ പരാജയം തെളിയിക്കുന്നത്.

മറകള്‍ക്ക് അകത്തു നിന്നും സഹായി സംസാരിക്കുന്നു

ലീഡറുടെ സ്വന്തം നമ്പ്യാര്‍, വി.എസ് അച്യുതാനന്ദനൊപ്പം നിഴലായി നിലകൊള്ളുന്ന സുരേഷ്, എ.കെ ആന്റണിക്കൊപ്പമുള്ള പ്രതാപന്‍, സോണിയ ഗാന്ധിയുടേയും നെഹ്റു കുടുംബത്തിന്റെയും വിശ്വസ്തരായ മാധവനും പിള്ളയും വിന്‍സെന്റ് ജോര്‍ജും, ശശി തരൂരിന്റെ ജേക്കബ്, ഉമ്മന്‍ ചാണ്ടിയുടെ മാത്യു സാറും, ജോപ്പനും ആര്‍.കെയും. വയലാര്‍ രവിയുടെ അജയനും രാമുവും സിറിലും മുതല്‍ ഇ. അഹമ്മദിന്റെ ഇസ്മയിലും ഷഫീക്കും മുല്ലപ്പള്ളിയുടെ രാജുവും കെ.സി വേണുഗോപാലിന്റെ ശരതും… പ്രമുഖ നേതാക്കന്‍മാര്‍ക്കൊപ്പം നിഴലായി കഴിയുന്നവരുടെ ജീവിതം, അവരുടെ പ്രസക്തി, അവരുടെ അനിവാര്യത, അവരുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍. കെ.എന്‍ അശോക് എഴുതുന്നു

 

 

വി.എസ് അച്യുതാനന്ദന്റെ മുറുകിയ മുഖത്തിനു പിന്നില്‍ നാലുപാടും സദാ ശ്രദ്ധിച്ചു കൊണ്ടു നില്‍ക്കുന്ന ഒരു മുഖം ഓര്‍മയില്ലേ? കൊമ്പനാന കുത്താന്‍ വന്നാലും കുഴപ്പമില്ല, ഞാന്‍ നോക്കുന്നുണ്ടെന്ന് വിളിച്ചു പറയുന്ന ആത്മവിശ്വാസമുള്ള ഒരു മുഖം. തമ്മില്‍ കണ്ടു കൂടാത്ത സഖാക്കള്‍ക്കടുത്തൊക്കെ വി.എസ് നില്‍ക്കുമ്പോള്‍ മറ്റൊരു മുഖത്തേക്കും ശ്രദ്ധ പാളാതെ വി.എസിന്റെ ഓരോ കാലടിപ്പാടുകളും അളന്നെടുക്കുന്ന ശ്രദ്ധ സുരേഷിന് ഉണ്ടാകുന്നത് എന്തു കൊണ്ടാണ്?

എ.കെ ആന്റണിയുടെ പ്രതാപന്‍ ചേട്ടന്‍ മുതല്‍ ഇങ്ങേയറ്റത്ത് കെ.സി വേണുഗോപാലിന്റെ ശരത് വരെ നീളുന്ന ഒരു ലിസ്റ്റ് ഉണ്ടാക്കിയാല്‍ എത്ര പേരെ നാട്ടുകാര്‍ക്കറിയാം? പത്രത്താളുകളിലോ ടെലിവിഷന്‍ ചര്‍ച്ചകളിലോ ഒരിക്കല്‍ പോലും ഇടം പിടിക്കാത്തവരുടെ ഒരു ലോകമാണത്. ഡല്‍ഹിയിലെ ടിപ്പിക്കല്‍ അധികാരത്തിന്റെ ഇടനാഴി മുതല്‍ ഓരോ നാട്ടിലേയും അധികാര കേന്ദ്രങ്ങളിലെ ചെറു ചലനങ്ങള്‍ വരെ അറിഞ്ഞ് അതിനൊത്ത് സ്വയം പാകപ്പെടുകയും അതിന്റെ ഊര്‍ജം മുഴുവന്‍ നേതാവിന്റെ ദൈനംദിന ജീവിതത്തിലേക്കും തിരക്കിലേക്കും വഴി തിരിച്ചു വിടുകയും ചെയ്യുന്നവര്‍. വിശ്വസ്തര്‍, സഹായികള്‍, ഉപദേശകര്‍ എന്നൊക്കെ അറിയപ്പെടുന്നവര്‍. അവരെക്കുറിച്ചാണിത്.

നമ്പ്യാര്‍ക്ക് ഇതില്‍ താത്പര്യമൊന്നുമില്ലല്ലോ അല്ലേ?? കുഴപ്പം പിടിച്ച ഫയലുകള്‍ വരുമ്പോള്‍ പ്രശസ്തമായ കണ്ണിറുക്കിനൊപ്പം തന്റെ വിശ്വസ്ത സഹായിയോടുള്ള ലീഡറുടെ സ്ഥിരം ചോദ്യമാണിത്. നമ്പ്യാരിലൂടെയാണ് ഫയലുകള്‍ കരുണാകരനിലെത്തുന്നത്. എത്ര സങ്കീര്‍ണമായ ഫയലാണെങ്കിലും നമ്പ്യാരുടെ സൂക്ഷ്മമായ മനസ് അതിലെ നൂലാമാലകള്‍ പിടിച്ചെടുത്തിരിക്കും. നമ്പ്യാര്‍ നോക്കി മാര്‍ക്കിട്ടാല്‍ പിന്നെ അതില്‍ പ്രശ്നമില്ലെന്ന് കരുണാകരനറിയാം. എങ്കിലും നമ്പ്യാരെ കടത്തി വെട്ടുന്ന സൂക്ഷ്മതയുള്ള കരുണാകരന്‍ ഫയല്‍ നോക്കുമ്പോള്‍ ചുണ്ടിലൊരു ചിരി വരുമെന്നും മുകളില്‍ പറഞ്ഞ ചോദ്യം ഉയരാറുണ്ടെന്നും ദൃക്സാക്ഷികള്‍ വിവരിച്ചിട്ടുണ്ട്. ആ ചോദ്യത്തിന്റെ ഉള്ളടക്കവും അതിന്റെ മുനയും ഇരുവര്‍ക്കും മാത്രമേ പലപ്പോഴും മനസിലാകാറുമുള്ളൂ. രാഷ്ട്രീയത്തിലെ പതിനെട്ടടവുകളും പയറ്റുമ്പോഴും, ഭരണത്തിലെ കുഞ്ഞു കുഞ്ഞു നൂലാമാലകള്‍ മുതല്‍ ഗുരുവായൂര്‍ സന്ദര്‍ശനത്തിന്റെ സമയ നിഷ്ഠ വരെയുള്ള കാര്യങ്ങളില്‍ ഇടവും വലവും നിന്ന് നമ്പ്യാര്‍ കരുണാകരനെ കാത്തു. തിരിച്ച് കരുണാകരനുമുണ്ടായിരുന്നു ആ വിശ്വാസമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

അതൊരു ലോകമാണ്. പരസ്പരം വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന, എന്നാല്‍ രണ്ടിലൊരാളെ മാത്രം പുറം ലോകമറിയുന്ന ഒരു വിചിത്രമായ അധികാര ഘടന. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇക്കാര്യമെങ്കിലും ഒരാളെ വളര്‍ത്താനും തളര്‍ത്താനും എന്തിനേറെ ചരിത്രത്തില്‍ നിന്നു തൂത്തു മായ്ക്കാനും വരെ കഴിയുന്ന സഹായികള്‍ള്‍ ധാരാളമുണ്ടായിട്ടുണ്ട് നമ്മുടെ ഇടയില്‍. എന്നാല്‍ എല്ലായ്പ്പോഴുംഅറിയപ്പെടുന്നത് നേതാവ് മാത്രമാണെന്നതിനും ചരിത്ത്രില്‍ ഏറെ ഉദാഹരണങ്ങളുണ്ട്. നേതാവിനാല്‍ വളര്‍ത്തപ്പെടുന്നവര്‍ വളരെക്കുറവും തളര്‍ത്തപ്പെടുന്നവര്‍ മുഖ്യധാരയുടെ ഭാഗമല്ലാതിരിക്കുന്നതു കൊണ്ട് നമ്മുടെ രാഷ്ട്രീയ ചരിത്ത്രില്‍ ഇടം പിടിക്കാതിരിക്കുന്ന വൈരുദ്ധ്യവും ഇവിടെയുണ്ട്.

നമ്മുടെയൊക്കെ ജീവിതം വിചിത്രമായ ചില ചേരുവകളാല്‍ നിശ്ചയിച്ചിരിക്കുന്ന ഒരു ഘടനയാണെന്ന് പറയാറുണ്ട്. എഴുതപ്പെട്ടതും അല്ലാത്തതുമായ ഒരു മൂക്കുകയറാണ് അതിന്റെ നിയന്ത്രണ രേഖ. ഭരണകൂടമെന്നും അതിന്റെ നടത്തിപ്പുകാരെന്നും ഭരണഘടനയെന്നും അതിന്റെ വ്യാഖ്യാതാക്കളെന്നും വിളിക്കപ്പെടുന്നവരുടെ പരസ്പര പൂരകമായ ഒരു സാമൂഹിക ഘടന. ഇതിലെ നടത്തിപ്പുകാരെന്ന നേതാവും പരിവാരങ്ങളും കുടുംബവും ഒക്കെക്കൂടി ചേര്‍ന്ന് നമ്മുടെ പൊതുബോധത്തെ രൂപപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിക്കുകയും ദൈനംദിന ജീവിതത്തില്‍ ഏറിയും കുറഞ്ഞും ഏതൊക്കെയോ വിധത്തില്‍ ഇടപെടുകയും ചെയ്യുന്നതാണ് ഓരോ സാധാരണക്കാരന്റെയും ഓരോ നിമിഷത്തേയും ജീവിതം. എന്നാല്‍ ഈ ചട്ടക്കൂടി നിന്നു മാറിയുള്ള ഒരു സമാന്തര ഭരണകൂടവും അതിന്റേതായ ഭരണഘടനയും നിലവിലുണ്ട്. അവിടെ, സ്പെക്ട്രം ഇടപാടു മുതല്‍ റെയില്‍വേ ടിക്കറ്റിന്റെ കരിഞ്ചന്ത വരെയുള്ള ഒട്ടനേകം കാര്യങ്ങളെ വിരല്‍ത്തുമ്പില്‍ നിയന്ത്രിക്കുന്ന സഹായികളുുടെ ലോകമുണ്ട്. എന്നാല്‍ സാത്വികരായ, ചെയ്യുന്ന ജോലിയുടെ അന്തസ് ഓരോ കുഞ്ഞു കാര്യങ്ങളിലൂം വരെ കാത്തുസൂക്ഷിക്കുന്ന ചെറിയൊരു വിഭാഗവുമുണ്ട്.

ഒരു മന്ത്രിയുടെ കാര്യമെടുത്താല്‍, ക്യാബിനറ്റ് വകുപ്പാണെങ്കില്‍ 16 പേരാണ് സ്റ്റാഫായി ലഭിക്കുക. സഹമന്ത്രിയാണെങ്കില്‍ 13 പേരും. പ്രൈവറ്റ് സെക്രട്ടറി, അഡീ. പി.എസ്, അസി. പി.എസ്, ഒ.എസ്.ഡി, പേഴ്സണല്‍ അസിസ്റ്റന്റ്-ഫസ്റ്റ് ആന്‍ഡ് സെക്കന്റ് അങ്ങനെ നീളും ലിസ്റ്റ്. പ്രശസ്തരായ പലരുടേയും ഒപ്പം വിശ്വസ്തരായ ഇവര്‍ ഉപദേശകരും സഹായികളുമൊക്കെയായി ഒപ്പമുണ്ടാകും. നെഹ്റുവിന്റെ വിശ്വസ്തനായ സഹായിയായിരുന്ന എം.എം മത്തായി മുതല്‍ പ്രണാബ് മുഖര്‍ജിക്കൊപ്പം വിദേശകാര്യ വകുപ്പിലും ധന വകുപ്പിലുമൊക്കെ നിഴല്‍ പോലെ പിന്തുടരുന്ന ഒമിത പോള്‍. എസ്.എം കൃഷ്ണയുടെ വിശ്വസ്തനായ ഉപദേശകന്‍ രാഘവേന്ദ്ര ശാസ്ത്രി, മന്‍മോഹന്‍ സിംഗിന്റെ കണ്ണും കാതുമായ ടി.കെ.എ നായര്‍, ഇന്ദിരാ ഗാന്ധിക്കൊപ്പം ഉറച്ചു നിന്ന പി.സി അലക്സാണ്ടര്‍, എ. രാജയ്ക്കൊപ്പം ജയിലില്‍ കഴിയുന്ന ആര്‍.കെ ചന്ദോലിയ, അങ്ങനെ നീളും ഒരു നിര.

മറ്റൊരു വിഭാഗമുണ്ട്. എ.കെ ആന്റണിയുടെ കണ്ണും കാതുമായ, ഭരണകൂടത്തിനു പുറത്ത് ഒരു പരിധി വരെ നാവു കൂടിയായ പ്രതാപനെപ്പോലുള്ളവര്‍ പ്രതിനിധീകരിക്കുന്ന ലോകം. ആരാണ് കൂടുതല്‍ ആദര്‍ശശാലിയെന്നു വരെ സംശയം തോന്നിക്കുന്ന സ്വഭാമുള്ളവര്‍. നേതാവിന്റെ ഒരു നിശബ്ദ പകര്‍പ്പ്. സോണിയ ഗാന്ധിയുടേയും നെഹ്റു കുടുംബത്തിന്റെയും വിശ്വസ്തരായ മാധവനും പിള്ളയും വിന്‍സെന്റ് ജോര്‍ജും. ശശി തരൂരിന്റെ ജേക്കബ്, ഉമ്മന്‍ ചാണ്ടിയുടെ മാത്യു സാറും, ജോപ്പനും ആര്‍.കെയും. വയലാര്‍ രവിയുടെ അജയനും രാമുവും സിറിലും മുതല്‍ ഇ. അഹമ്മദിന്റെ ഇസ്മയിലും ഷഫീക്കും മുല്ലപ്പള്ളിയുടെ രാജുവും കെ.സി വേണുഗോപാലിന്റെ ശരതും വരെയുള്ള അസംഖ്യം വരുന്ന കുറച്ചൊക്കെ അറിയപ്പെടുന്നവരും അല്ലാത്തവരുടേതുമായ മറ്റൊരു നിര. ഇവരാണ് നേതാക്കളുടെ ഫില്‍ട്ടര്‍ എന്നു വേണം പറയാന്‍.

നേതാവിന് എല്ലായ്പ്പോളൂം ഒരു പിരമിഡ് രൂപമാണ്. കൈയ്യകലത്തുള്ള സഹായി മുതല്‍ താഴെ ജനങ്ങളിലേക്ക് വളര്‍ത്തിയെടുക്കുന്ന ഒരു അധികാരമാണ് നേതാവ് സ്ഥാനം. താഴെ നിന്ന് എല്ലായ്പ്പോഴും മുകളിലേക്ക് എത്തപ്പെടാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തിലെ ഫില്‍ട്ടറുകളാണ് സഹായികള്‍. ആള്‍ക്കൂട്ടത്തെ അരിച്ചരിച്ച് കാമ്പു മാത്രമായി നേതാവിനരുകില്‍ എത്തിക്കുന്ന ഈ സഹായികള്‍ ഇല്ലെങ്കില്‍ നമുക്കൊക്കെ ഒരു നിവേദനമോ ശിപാര്‍ശയോ ആയി അദ്ദേഹത്തിനടുത്ത് എത്താന്‍ പോലും കഴിയില്ലെന്നു തോന്നിയിട്ടുണ്ട്.

സ്റ്റാഫിലെ ഒരംഗത്തിന്റെ കുട്ടിക്കു വേണ്ടി സ്വന്തം നിലയില്‍ ഡോക്ടറുമായി ബന്ധപ്പെടുകയും ആശുപത്രി ചെലവ് മുഴുവന്‍ സ്വന്തം പോക്കറ്റില്‍ നിന്നു നല്‍കുകയും ചെയ്ത ഒരു മലയാളി കേന്ദ്ര മന്ത്രിയെ അറിയാം. ഒരു കേന്ദ്ര മന്ത്രിയുടെ സ്റ്റാഫെന്ന പേരില്‍ ഒരു പഞ്ചാബി റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനുമായി അനാവശ്യമായി കൊമ്പു കോര്‍ത്ത ഒരു മലയാളി സ്റ്റാഫിനെയും അറിയാം. ചിലപ്പോള്‍ നേതാവാണ് ശരി. എന്നാല്‍ സഹായി എല്ലായ്പ്പോഴും ശരിയായിരിക്കണം എന്നതാണ് ഈ കൂട്ടുകെട്ടിന്റെ രീതിശാസ്ത്രം. അത് തെറ്റോ ശരിയാകട്ടെ. അങ്ങനെ അല്ലാതായിരിക്കുമ്പോഴാണ് നേതാവിന് ചരിത്രത്തില്‍ നിന്നു പോയിട്ട് ഭിത്തിയില്‍ പോലൂം ഇടം കിട്ടാതെ മാഞ്ഞു പോവേണ്ടി വരുന്നത്.

ജന്ദര്‍ മന്ദര്‍ അനുഷ്ഠാനങ്ങള്‍ക്ക് ഒരു കൈപ്പുസ്തകം

സമരത്തിനു കാരണമായ ഗുരുതര പ്രശ്നത്തിന് പരിഹാരം കാണേണ്ട വകുപ്പു മന്ത്രിയെ കാണാനൊത്താല്‍ കണ്ട് ഒരു നിവേദനം കൊടുക്കലാണ് അടുത്ത ചടങ്ങ്. അതിന്റെ പകര്‍പ്പ് മന്ത്രിക്ക് ചിരിച്ചു കൊണ്ട് കൈമാറുന്ന ചിത്രവുമെടുത്ത് അത് പിറ്റേന്നത്തെ ഓള്‍ എഡീഷനുകളിലും വരുത്തുകയും ചെയ്യുക എന്ന കടമ പൂര്‍ത്തിയാകുന്നതോടെ സമരാധ്യായം അവസാനിക്കുന്നു. പിന്നീടുള്ള സമയം കരോള്‍ ബാഗിലും സരോജിനി മാര്‍ക്കറ്റിലും ഷോപ്പിംഗാകാം. സമയവും കാശുമുള്ളവര്‍ക്ക് ആഗ്ര വരെ പോയി താജ്മഹല്‍ കണ്ടു വരാം-ജന്ദര്‍ മന്ദര്‍ സമരഭൂമിയുടെ ചെടിപ്പിക്കുന്ന അനുഷ്ഠാനപരതയെക്കുറിച്ച് കെ.എന്‍ അശോക് എഴുതുന്നു. photos: Sibi Sebatian

ഏതെങ്കിലും സംഘടനയെ മോശമാക്കാനോ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാനോ സമരത്തിന്റെ രാഷ്ട്രീയത്തെ തള്ളിപ്പറയാനോ ഉള്ള ശ്രമമല്ല താഴെയുള്ളത്. അങ്ങനെ തോന്നുന്നുവെങ്കില്‍ അത് തോന്നല്‍ മാത്രമാണ്.
——
എല്‍.കെ അദ്വാനി ഒരുഗ്രന്‍ കണ്ടുപിടിത്തക്കാരനാണ്. ഗാന്ധി കഴിഞ്ഞാല്‍ ഇദ്ദേഹം എന്ന രീതിയില്‍ ഇന്ത്യാ ചരിത്രത്തെ കീഴ്മേല്‍ മറിച്ച രഥയാത്രയുടെ ഉപജ്ഞാതാവ്. എങ്കിലും അദ്വാനിയുടെ യാത്രയെ കുറിച്ചല്ല ഈ കുറിപ്പെന്ന് ആദ്യമേ പറയട്ടെ. ചോരയൊഴുകുന്ന നിരവധി വര്‍ഷങ്ങള്‍ രാജ്യത്തിനു മേല്‍ കോറിയിട്ട ശേഷം അദ്ദേഹം വീണ്ടും യാത്ര തുടങ്ങിയപ്പോള്‍ സമരം, പ്രതിഷേധം, പ്രചരണം തുടങ്ങിയ കാര്യങ്ങളും അതിന്റെ യാത്രാപഥങ്ങളും വേദികളും ഉള്ളിലുയര്‍ത്തുന്ന ചില ധര്‍മസങ്കടങ്ങള്‍ പറയാനാണ് ശ്രമം. അതിന് അദ്വാനി ഒരു നിമിത്തമായന്നേയുള്ളൂ. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ട് യാത്ര നടത്തുന്ന ആ മാന്യദേഹവുമായി താരതമ്യപ്പെടുത്തിയാല്‍ ദിവസക്കൂലി കൂട്ടാന്‍ ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ സമരത്തിനു വരുന്നവര്‍ കഥയെന്തറിഞ്ഞു! അതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജന്ദര്‍ മന്ദര്‍ സമരങ്ങള്‍ കണ്ടും കേട്ടും ചെകിടിച്ചതിന്റെ ഒരു സാക്ഷ്യം പറയലാണ് ഇവിടെ.

നിങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടതായ ഒരു ഘട്ടം വരികയും ഡല്‍ഹിയില്‍ ചെന്നു തന്നെ അതു നടത്തിയാല്‍ മാത്രമേ ഫലമുണ്ടാകൂ എന്നും തോന്നുകയാണെങ്കില്‍ ജന്ദര്‍ മന്ദറില്‍ സമരമിരിക്കാം. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി സര്‍ക്കാരിനെ വിറപ്പിക്കാം. പക്ഷേ അതിനു മുമ്പ് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസിനെ വിവരമറിയിക്കണം. ഒരുവിധപ്പെട്ട സമരത്തിനൊക്കെ അവര്‍ അനുമതി നല്‍കും. അംഗന്‍വാടി ടീച്ചര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനെതിരെ സമരം ചെയ്താല്‍ ഇത്രയൊക്കയേ സംഭവിക്കാനുള്ളൂ എന്ന് മറ്റാരേക്കാള്‍ നന്നായി അറിയാവുന്നത് പോലീസിനുതന്നെയാണ് എന്നതാണ് അതിന്റെ കാരണം. എന്നു കരുതി കേന്ദ്രം ഇതൊന്നും അറിയുന്നില്ലെന്നു കരുതരുത്. ഓരോ പത്രസമ്മേളനങ്ങള്‍ക്കും ശേഷവും പത്രക്കാരില്‍ നിന്ന് വിവരം ചോര്‍ത്താന്‍ താഴ്മയായി കാത്തു നില്‍ക്കുന്ന സ്പെഷ്യല്‍ ബ്രാഞ്ചുകാരെ പണ്ട് പ്രസ് ക്ളബ് പഠന കാലത്ത് കണ്ടിട്ടുണ്ട്.

ഇവിടെ നേര്‍ക്കു നേര്‍ തന്നെയാണ് സംഭവം. യു.പിയിലേയോ മധ്യപ്രദേശിലേയോ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സ്ഥലത്തെ പ്രധാന ദിവ്യന്‍മാര്‍ വീടു കത്തിച്ചു കളഞ്ഞതിനെ തുടര്‍ന്ന് നീതി തേടി ജന്ദര്‍ മന്ദറില്‍ കുത്തിയിരിക്കുന്ന സ്ത്രീയോടും അവര്‍ വിവരങ്ങളാരായും. തുണ്ടു കടലാസില്‍ കുറിപ്പ് മുകളിലേക്ക് പോകും. (അതാണെല്ലോ അതിന്റെയോരു രഹസ്യാത്മകത) ഭാവിയില്‍ ഇവര്‍ മാവോയിസ്റ്റ്, ടെററിസ്റ്റ്, അനാര്‍ക്കിസ്റ്റ്, ജേര്‍ണലിസ്റ്റ് തുടങ്ങിയ പട്ടികയിലേക്ക് വക ചേര്‍ക്കപ്പെടേണ്ടി വരുമോയെന്ന മിനിമം ഉത്കണ്ഠയാകും ഇതിലുണ്ടാവുക.

കേരളത്തിന്റെ ഡല്‍ഹിയിലെ ഭരണസിരാ കേന്ദ്രമായ കേരള ഹൌസിന്റെ തൊട്ടടുത്തായതിനാല്‍ ഒരു മലയാളി സംഘടനയെങ്കിലും ജന്ദര്‍ മന്ദറില്‍ എപ്പോഴും സമരത്തിനുണ്ടാകുമെന്നും ഉറപ്പ്. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒന്നര കിലോമീറ്ററോളം അപ്പുറത്താണ് ഈ സംഭവം അരങ്ങേറുന്നത്. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനും പിന്നീട് പാര്‍ലമെന്റ് വളഞ്ഞുവെന്ന് നെടുങ്കന്‍ പത്രക്കുറിപ്പിറക്കാനും എത്തുന്നവര്‍ ജന്ദര്‍ മന്ദറില്‍ നിന്ന് മുദ്രാവാക്യങ്ങളും മുഴക്കി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു മുന്നിലെത്തുന്നതോടെ സമരം അവസാനിപ്പിക്കും. സെക്രട്ടറിയേറ്റ് സമരത്തിന്റെ ആകാംഷയിലും പേടിയിലും എത്തുന്നവര്‍ ഒന്നമ്പരക്കുമെന്ന് തീര്‍ച്ച. ഇത്ര സുന്ദരമായി പ്രതിഷേധിക്കാമെങ്കില്‍ ഈ സര്‍ക്കാരിനെ സമ്മതിക്കണമെന്നു വരെ ആരെങ്കിലുമൊക്കെ പറഞ്ഞു പോകും!!

സമരത്തിനു കാരണമായ ഗുരുതര പ്രശ്നത്തിന് പരിഹാരം കാണേണ്ട വകുപ്പു മന്ത്രിയെ കാണാനൊത്താല്‍ കണ്ട് ഒരു നിവേദനം കൊടുക്കലാണ് അടുത്ത ചടങ്ങ്. അതിന്റെ പകര്‍പ്പ് മന്ത്രിക്ക് ചിരിച്ചു കൊണ്ട് കൈമാറുന്ന ചിത്രവുമെടുത്ത് അത് പിറ്റേന്നത്തെ ഓള്‍ എഡീഷനുകളിലും വരുത്തുകയും ചെയ്യുക എന്ന കടമ പൂര്‍ത്തിയാകുന്നതോടെ സമരാധ്യായം അവസാനിക്കുന്നു. പിന്നീടുള്ള സമയം കരോള്‍ ബാഗിലും സരോജിനി മാര്‍ക്കറ്റിലും ഷോപ്പിംഗാകാം. സമയവും കാശുമുള്ളവര്‍ക്ക് ആഗ്ര വരെ പോയി താജ്മഹല്‍ കണ്ടു വരാം. ശേഷം കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി തുടങ്ങിയ മുന്‍ നിര പാര്‍ട്ടിക്കാരും മുന്‍നിരക്കാരും സമ്പന്നരുമായ നായര്‍, ക്രിസ്ത്യന്‍, മുസ്ളീം സംഘടനക്കാരും വായൂ മാര്‍ഗവും ദളിത് ഹിന്ദു, ആദിവാസി, ദളിത് ക്രിസ്ത്യാനി, എസ്.എന്‍.ഡി.പി ഒഴിച്ചുള്ള മറ്റു പിന്നോക്കക്കാര്‍, എം.എല്‍ പാര്‍ട്ടിക്കാര്‍ തുടങ്ങിയവര്‍ കേരള എക്സ്പ്രസിനോ മംഗളയ്ക്കോ നാടു പിടിക്കുന്നതാണ് കുറെക്കാലമായി ഒരു നാട്ടുനടപ്പ്. അതിന് രാഷ്ട്രീയമുണ്ടെന്നും ജന്ദര്‍ മന്ദര്‍ സമരത്തിന് ഇത്രയേ വിലയുള്ളുവെന്നും തെളിയിച്ച/ തുറന്നു പറഞ്ഞവരാണ് പഴയ മുഖ്യനും ഇപ്പോഴത്തെ മുഖ്യനും. കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് വി.എസും കൂട്ടരും ജന്ദര്‍ മന്ദറില്‍ ദിവസം മുഴുവന്‍ പന്തലു കെട്ടി സമരമിരുന്നു. ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ തവണ മന്ത്രിപ്പടയുമായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടി അതിനെ വിശേഷിപ്പിച്ചത് വഴിയില്‍ വന്നു കുത്തിയിരുന്നതു കൊണ്ടു കാര്യമില്ല, ഞങ്ങളുടെ ലക്ഷ്യം റിസള്‍ട്ടാണ് എന്നാണ്. അപ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ടവരും അന്നന്നത്തേക്കു വേണ്ട അരി വാങ്ങാന്‍ കഴിയാത്തവരും ജന്ദര്‍ മന്ദറില്‍ വന്ന് പ്രതിഷേധിക്കുന്നതിന്റെ സാംഗത്യമെന്താണ് സാര്‍?

കശുവണ്ടി, നെയ്ത്ത്, എല്‍.ഐ.സി, അധ്യാപക-അനധ്യാപക, പത്രപ്രവര്‍ത്തകര്‍, മഹിളാ സംഘടനകള്‍ അങ്ങനെ അനവധി നിരവധി പേരുടെ യൂണിയന്‍, അസോസിയേഷന്‍, ഫെഡറേഷന്‍, മോര്‍ച്ചക്കാരെല്ലാം ഡല്‍ഹിയിലേക്ക് സമരത്തിന് വരുന്നതിനെ ചോദ്യം ചെയ്യുകയല്ല ലക്ഷ്യം. മറിച്ച് ഈ സമരങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ച് സംശയമുണ്ട് എന്നതാണ് പ്രശ്നം. കാരണം പ്രതിഷേധം നിലവിലുള്ള വ്യവസ്ഥയോടും ഭരണകൂടത്തിന്റെ നയങ്ങളോടുമാകുമ്പോള്‍ അതേ ഭരണകൂടം കനിഞ്ഞനുവദിക്കുന്ന സ്ഥലത്ത് പ്രതിഷേധം ഉയര്‍ത്തുന്നതില്‍ നൈതികമായ ഒരു പൊരുത്തക്കേടുണ്ട്. ലോകത്തെ മിക്ക രാജ്യങ്ങളിലും പ്രതിഷേധക്കാര്‍ക്കായി പ്രത്യേക ഇടം നീക്കി വച്ചിട്ടുണ്ടെന്നത് വിസ്മരിച്ചല്ല ഈ പറച്ചില്‍. ജനാധിപത്യത്തില്‍ അതൊക്കെ വേണമെന്നാണ് വയ്പ്. എന്നാല്‍ ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയാണെങ്കിലും കുമ്പസാരോം കൂട്ടിക്കൊടുപ്പും ഒരുമിച്ചു പോകില്ല. സമരം ചെയ്ത ശേഷം അതേ ആവശ്യം വെള്ളക്കടലാസില്‍ എഴുതി തയാറാക്കി മന്ത്രിക്ക് നല്‍കുന്നതിലും നിസാരവത്ക്കരിച്ചു കളയുന്ന ഒരു ക്രമരാഹിത്യമില്ലേ? തൊണ്ടുപൊട്ടുന്ന ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും വെയിലു കൊണ്ട് കുറച്ചു വിയര്‍പ്പൊഴുക്കുകയും ചെയ്താല്‍ ഉള്ളിലെ രോഷം അടങ്ങുമോ? പ്രതിഷേധം അവസാനിക്കുമോ? അപ്പോള്‍ ഭരണകൂടങ്ങളുടെ സേഫ്റ്റിവാല്‍വുകള്‍ മാത്രമാണ് നമ്മുടെ സമര സ്ഥലങ്ങളെന്ന് പറയാതിരിക്കാന്‍ പറ്റുമോ?

ആഗോളവത്ക്കരണ ഉദാരവത്ക്കരണ നയങ്ങളുടെ ഫലമായി തൊഴില്‍ നഷ്ടപ്പെട്ടവര്‍, പൊതുമേഖലയെ തീറെഴുതുന്നത് എതിര്‍ക്കുന്നവര്‍, സാമൂഹിക ക്ഷേമ പദ്ധതികളില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറുന്നതിനെ ചോദ്യം ചെയ്യുന്നവര്‍, കാര്‍ഷിക മേഖലയിലെ തകര്‍ച്ച ചോദ്യം ചെയ്യുന്നവര്‍, കര്‍ഷകരുടേയും ബന്ധപ്പെട്ടവരുടേയും താത്പര്യങ്ങള്‍ മാനിക്കാതെയുള്ള അന്താരാഷ്ട്ര കരാറുകള്‍ എതിര്‍ക്കുന്നവര്‍, ആണവ നയം മുതല്‍ അഴിമതി വരെയുള്ള പ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടുന്നവര്‍, ഉന്നതജാതിക്കാര്‍ മുഖവും മുലയും മുറിക്കുന്നവര്‍, അധികാരികളില്‍ നിന്നു തന്നെ പലവിധ പീഡനങ്ങളേല്‍ക്കുന്നവര്‍, വിലക്കയറ്റം, ഭൂമിയേറ്റെടുക്കല്‍, കുടിയൊഴിപ്പിക്കല്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളാണ് ഓരോ ദിവസവും ജന്ദര്‍ മന്ദറിനെ സമരസ്ഥലമാക്കുന്നത്. വന്‍ സമരങ്ങളുടെ തുടര്‍ച്ചയായി പലപ്പോഴും ഭരണകൂടങ്ങള്‍ക്ക് കണ്ണു തുറക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിന് കൃത്യമായ ആസൂത്രണം, മാധ്യമങ്ങളുടെ പിന്തുണ, പണം തുടങ്ങിയ ചേരുവള്‍ അത്യാവശ്യമാണ്. അതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമായിരുന്നു അണ്ണാ ഹസാരെ സമരം.

ജന്ദര്‍ മന്ദര്‍ സമരത്തില്‍ കൂടി ഫലമുണ്ടാക്കാമെന്ന് കാട്ടിത്തന്നയാളാണ് അണ്ണാ ഹസാരെ. അദ്ദേഹത്തിന്റെ മധ്യവര്‍ഗ-കാവി അഭിലാഷങ്ങള്‍ പൂര്‍ത്തീകരിച്ചത് കോര്‍പറേറ്റ് മാധ്യമ സ്ഥാപനങ്ങളും ജനത്തെ അടുത്തു കണ്ടിട്ടില്ലാത്ത സര്‍ക്കാരിലെ അഭിഭാഷക മന്ത്രിമാരുമാണെന്നു മാത്രം. ജന്ദര്‍ മന്ദറില്‍ സമരം നടത്താന്‍ അനുമതി ലഭിക്കാതിരുന്നതു കൊണ്ടാണ് ഹസാരെ സമരം വിജയിച്ചത്(?) മൌലികാവകാശം തകര്‍ക്കുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്ന് പൊടുന്നനെ മുറവിളികളുണ്ടായി. മധ്യവര്‍ഗം മൊത്തത്തിലായി തെരുവിലിറങ്ങി. എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയോടെ നടന്ന ലക്ഷക്കണക്കിന് ജന്ദര്‍ മന്ദര്‍ സമരങ്ങള്‍ക്ക് എന്തു ഫലമുണ്ടായെന്ന് ആരെങ്കിലും അന്വേഷിച്ചോ എന്നറിയില്ല. ഒരു സ്ഥലത്ത് ജനിച്ചു വീഴുന്ന കുഞ്ഞിനു മേല്‍ നിയതമായ അധികാര-അവകാശങ്ങള്‍ ചുമത്താന്‍ അതാത് സ്ഥലത്തെ ഭരണകൂടത്തിന് കഴിയുമെന്നതും പൌരന്‍ എന്ന കൊളുത്ത് ആയുഷ്കാലം മുഴുവന്‍ കൊണ്ടു നടക്കുന്നതില്‍ ബുദ്ധിമുട്ടില്ല തുടങ്ങിയതുമായ ന്യായത്തിലാണെല്ലോ നമ്മുടെ മൂല്യവ്യവസ്ഥയും ഭരണഘടനയുമൊക്കെ രൂപപ്പെടുത്തിയിരിക്കുന്നതും നിലനില്‍ക്കുന്നതും. അന്തസായി ജീവിക്കാനും മരിക്കാനുമുള്ള മനുഷ്യന്റെ സ്വതന്ത്യ്രവും അവകാശവും നിര്‍ണയിക്കുന്നതില്‍ സ്ഥലം അങ്ങനെ നാലു ചുറ്റും നിന്ന് നമ്മെ ബാധിക്കുന്നുണ്ട്. അതങ്ങ് കൊളംബോയിലോ, ആഡിസ് അബാബയിലോ ജന്ദര്‍ മന്ദറിലോ പാലായിലെ സര്‍ക്കാരാശുപത്രിയിലോ എവിടെയായാലും പ്രശ്നമാണ്. ഏതെങ്കിലും ഭരണകൂടത്തിന്റെ അധീനതയില്‍ അല്ലാത്ത ഏതെങ്കിലും സ്ഥലം ഉണ്ടോയെന്ന് എനിക്കറിയില്ല.

മഹേന്ദ്ര സിംഗ് ടിക്കായത്ത് എന്ന കര്‍ഷക നേതാവ് അഞ്ചു ലക്ഷത്തോളം അനുയായികളുമായി 1988ല്‍ അക്ഷരാര്‍ഥത്തില്‍ ഡല്‍ഹി വളഞ്ഞു. അന്നൊക്കെ ഇന്ത്യാ ഗേറ്റിനടുത്ത ബോട്ട് ക്ളബ് മൈതാനമായിരുന്നു സമര വേദി. പാര്‍ലമെന്റില്‍ നിന്ന് നടന്നെത്താവുന്ന ദൂരം. ഇന്ത്യാ ഗേറ്റ് മൈതാനത്തേക്ക് ഒരു ഗ്രാമം മുഴുവനായി ഇറങ്ങി വന്നതോടെ നഗരത്തിലെ മര്യാദദക്കാര്‍ക്ക് സഹികെട്ടു. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നിരവധി നടന്നെങ്കിലും ടിക്കായത്ത് വഴങ്ങിയില്ല. അന്ന് സമരം പൊളിക്കാന്‍ മൈതാനത്തിന്റെ നാലു വശത്തും കോളാമ്പി കെട്ടി സര്‍ക്കാര്‍ രാവും പകലും അത്യുച്ചത്തില്‍ വിവിധ തരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കി നോക്കി. മനുഷ്യര്‍ വിറളി പിടിച്ചെങ്കിലും കരിമ്പിന് ന്യായവില ഉള്‍പ്പെടെയുള്ള 35 ആവശ്യങ്ങള്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ച ശേഷമാണ് ടിക്കായത്ത് ഡല്‍ഹി വിട്ടത്. അതില്‍ ഭൂരിഭാഗവും വാഗ്ദാനം മാത്രമായി അവശേഷിച്ചുവെന്നത് മറ്റൊരു കാര്യം. പിന്നെ 90കളിലാണ് ബോട്ട് ക്ളബ് മൈതാനത്തെ മോചിപ്പിച്ച് സമരത്തിനായി ജന്ദര്‍ മന്ദര്‍ തുറന്നു കൊടുക്കുന്നത്. ല്യൂട്ട്യന്‍സ് മേഖലയില്‍ വേറെവിടെ സമരവുമായി ഇറങ്ങിയാലും നിങ്ങള്‍ അകത്താകുമെന്നുറപ്പ്.

ഭരണകൂടം നിങ്ങളെ പേടിക്കണമെന്ന് വാശി പിടിക്കരുത്. ഭരണകൂടത്തെ പേടിച്ചേ മതിയാകൂ എന്ന് നിങ്ങളെക്കൊണ്ട് തോന്നിപ്പിക്കുന്നിടത്താണ് ഭരണകൂടത്തിന്റെ വിജയം. നിലവിലുള്ള വ്യവസ്ഥയില്‍ നിങ്ങള്‍ക്ക് അസംതൃപ്തിയുണ്ടെങ്കില്‍ അതിന്റെ രോഷം പരിഹരിക്കാന്‍ ജന്ദര്‍ മന്ദര്‍ തുറന്നു തരും. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാലും ചിരിച്ചു കൊണ്ട് നിവേദനം കൈപ്പറ്റും. സര്‍ക്കാരിനെ ഉണര്‍ത്തിയെന്നും പ്രശ്നം പരിഹരിക്കപ്പെടുമെന്നുമുള്ള ആശ്വാസത്തോടെ നിങ്ങള്‍ക്ക് സമരമവസാനിപ്പിച്ച് തിരികെ വണ്ടി കയറാം. എങ്കിലും ബാങ്ക് ലോണെടുത്തും പശുവിനെ വിറ്റും ഭാര്യയുടെ താലിമാല പണയം വച്ചും പ്രതിഷേധിക്കാന്‍ ഡല്‍ഹിക്ക് കേരളാ എക്സ്പ്രസില്‍ കേറുന്നവര്‍ ഒന്നുകൂടി ആലോചിക്കണം. ജന്ദര്‍ മന്ദര്‍ സിന്ദാബാദ്.

തലസ്ഥാനത്തെ താടികളുടെ ആസന്ന മരണ ചിന്തകള്‍

താടിയുള്ള നിങ്ങളോരോരുത്തരും മുസ്ളീം ആണെന്നും അതിനാല്‍ പൊതു ഇടത്ത് നിരീക്ഷിക്കപ്പെടേണ്ട ആളാണെന്നും ഒരു ചുവരെഴുത്തു പോലെ ഓരോ
സാധാരണക്കാന്റേയും മനസില്‍ കയറിക്കൂടുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ് ഏതാനും വര്‍ഷങ്ങളായി വടക്കേ ഇന്ത്യയുടെ സാമൂഹിക ശാസ്ത്രം-
ന്യൂദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായ കെ.എന്‍ അശോക് എഴുതുന്നു

“I wanted to see what it means to be insecure, to know how it feels to
be a minority in one’s own country”.- Binayak Sen on his beard.

സുഹൃത്തും എന്‍വയോണ്‍മെന്റല്‍ സയന്റിസ്റ്റുമായ എം. അമൃതിനോട് താടി വച്ച നിങ്ങളെങ്ങനെ അമൃത് ആകുമെന്നാണ് അഹമ്മദാബാദിലെ ഒരു ഹോട്ടല്‍ ജീവനക്കാരന്‍ ഏതാനും വര്‍ഷം മുമ്പ് ഉന്നയിച്ച സംശയം. മലയാളിക്ക് കുറെ നാള്‍ മുമ്പ് വരെ അപരിചിതവും ഗുജറാത്തില്‍ സര്‍വ സാധാരണവുമായ ഒരു ചോദ്യമായിരുന്നു അത്.
താടി, മീശ, തലമുടി, വസ്ത്രധാരണ ശൈലി, പേര് തുടങ്ങി ഒരാളുടെ സ്വയം നിര്‍ണയത്തിന്റെ ബാഹ്യ രൂപത്തിന് രാഷ്ട്രീയ വിവക്ഷ ഉണ്ടാകുന്നതിന്റെയും
ഉണ്ടാക്കുന്നതിന്റെയും പൊരുള്‍ ഒരു സമൂഹ നിര്‍മിതിയുടെ ഭാഗമാണ്. എന്നാല്‍ അതത്ര നിഷ്കളങ്കവുമല്ല, ഉത്തരേന്ത്യയില്‍ പ്രത്യേകിച്ചും. ഡല്‍ഹി
ഹൈക്കോടതിക്കു സമീപം സ്ഫോടനമുണ്ടായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കുറ്റിമുടിയുള്ള താടിക്കാരന്റെ രൂപം
ഓര്‍മയിലേക്കും മനസിലേക്കും കൊണ്ടുവരുന്നത് അത്ര നല്ല വിചാരങ്ങളല്ലതാനും.
അച്ഛന് ഷേവ് ചെയ്യാന്‍ വൈകുമ്പോഴുള്ള നരച്ച താടിയേ ഉള്ളൂ. അനുജനാണെങ്കില്‍ ഇടയ്ക്കിടെ നല്ല കറുത്തിരണ്ട കുറ്റിത്താടി വയ്ക്കും. വീടിനു പുറത്തിറങ്ങിയപ്പോഴും കേരളത്തിലുടനീളം അലഞ്ഞപ്പോഴും താടികളുടെനീണ്ട നിര അതിന്റെ വൈവിധ്യത്തോടെ കണ്ടിട്ടുണ്ട്. എനിക്കാണെങ്കില്‍
അലക്ഷ്യമായി വളരുന്ന അനേകം നീണ്ട രോമങ്ങളുടെ കൂട്ടായ്മ മാത്രമാണ്താടിയായുള്ളത്. ഡല്‍ഹി ജീവിതത്തിലെ മധ്യവര്‍ഗക്കാര്‍ക്കിടയില്‍
പാലിക്കേണ്ട വൃത്തി എന്ന നാട്ടു നടപ്പില്‍ താടിക്ക് സ്ഥാനമേയില്ല. ആദ്യംമദ്രാസിയെന്നും പിന്നെ മല്ലുവെന്നും വിളിപ്പേരുള്ള മലയാളി ഇവിടെ
തിരിച്ചറിയപ്പെടുന്നത് മീശക്കാരനായാണ്. പഴയ എസ്.എഫ്.ഐ ജീവിതത്തിന്റെഓര്‍മയില്‍ ഡല്‍ഹിയിലേക്ക് കുടിയേറുന്ന താടിക്കാര്‍ പതുക്കെ
ഫ്രഞ്ചിലേക്കും പിന്നെ മീശയിലേക്കും ഒടുവില്‍ മുട്ട തോടു പൊളിച്ചതു പോലെ വൃത്തിയായും മുഖമൊരുക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്രയും വ്യക്തിപരവും
കാല്‍പ്പനികവുമായ പ്രതിഭാസമായി കൊണ്ടു നടക്കേണ്ട താടി ഇടയ്ക്കിടെ സ്വത്വപരമായ പ്രതിസന്ധികള്‍ക്കും ദൈനംദിന ജീവിത്തതിലെ സൂക്ഷ്മമായ മാറ്റി
നിര്‍ത്തപ്പെടലുകള്‍ക്കും കാരണമാകുന്നു എന്നതാണ് ഇവിടെ പ്രശ്നം.
ഏകദേശം ആറു വര്‍ഷത്തോളമായിക്കാണും താടിയുടെ രാഷ്ട്രീയ വ്യവഹാരത്തേക്കുറിച്ചും അതിന്റെ സ്വത്വ നിര്‍ണയത്തെക്കുറിച്ചും ചിന്തിച്ചും അനുഭവിച്ചും തുടങ്ങിയിട്ട്. ഡല്‍ഹി പോലീസിന്റെ കുപ്രസിദ്ധമായ സ്പെഷ്യല്‍ സെല്‍ പ്രസിദ്ധീകരിച്ച ഒരു പരസ്യമായിരുന്നു തുടക്കം. ഭീകരരെ എങ്ങനെ തിരിച്ചറിയാമെന്ന് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായിരുന്നു അത്. കാലാവസ്ഥയ്ക്ക് അനുസൃതമായല്ലാതെ വേഷം ധരിക്കുന്നവര്‍, അപരിചിതമായ കൂട്ടായ്മകളിലേക്ക് എളുപ്പം നുഴഞ്ഞു കയറുന്നവര്‍, പിന്നെ താടി വച്ചവര്‍. കേട്ടവര്‍ കേട്ടവര്‍ പരിഹസിച്ചു ചിരിച്ചു. ചിലര്‍ അര്‍ഥം വച്ചു നോക്കി. അടക്കം പറയുന്നവരും കുറവായിരുന്നില്ല. എന്തായാലും അടുത്ത വര്‍ഷം ഇറങ്ങിയ പരസ്യത്തില്‍ നിന്ന് താടിക്കാരായ ഭീകരരെര ഒഴിവാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയം പൊടുന്നനെ പുറത്തു വിട്ട താടിക്കാരന്‍ അങ്ങനെ താടി എന്ന വ്യക്തിപരമായ ഇഷ്ടത്തെ സമൂഹ വ്യവഹാരത്തിലേക്കുള്ള ഒരു ചോദ്യ ചിഹ്നമാക്കി മാറ്റിയിരിക്കുന്നതിന്റെ അനുഭവങ്ങളാണ് വരും ദിവസങ്ങളില്‍ ഞാന്‍ പ്രതീക്ഷിക്കുന്നത്.
താടിയുള്ള നിങ്ങളോരോരുത്തരും മുസ്ളീം ആണെന്നും അതിനാല്‍ പൊതു ഇടത്ത് നിരീക്ഷിക്കപ്പെടേണ്ട ആളാണെന്നും ഒരു ചുവരെഴുത്തു പോലെ ഓരോ
സാധാരണക്കാന്റേയും മനസില്‍ കയറിക്കൂടുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ് ഏതാനും വര്‍ഷങ്ങളായി വടക്കേ ഇന്ത്യയുടെ സാമൂഹിക ശാസ്ത്രം. ഡല്‍ഹിവാസി
എന്ന നിലയിലും ജോലിയുടെ പ്രത്യേകത കൊണ്ടും സ്ഥിരമായി ഇടപെടുന്ന സ്ഥലങ്ങള്‍ ഈയൊരു മുന്‍വിധിയുടെ പ്രകടമായ വേദികളാണ്. ഡല്‍ഹി മെട്രോ,
പാര്‍ലമെന്റ്, മന്ത്രാലയങ്ങള്‍ എന്നിവിടെയൊക്കെ താടി പ്രത്യക്ഷത്തില്‍ തന്നെ ഒരു പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. മറ്റുള്ളവരേക്കാള്‍ പരിശോധന
കൂടുതലാണ് താടിക്കാര്‍ക്ക്. കാവല്‍ നില്‍ക്കുന്ന യു.പിയിലേയും ഹരിയാനയിലേയും ജാട്ട് പോലീസുകാരും സി.ആര്‍.പി.എഫുകാരും (ജാതി ഒരു
മിത്തല്ല ഇവിടെ) ചുഴിഞ്ഞു നോക്കുന്നത് നമ്മുടെ ഉള്ളിലേക്കു തന്നെയാണ്.
ഭരണകൂടത്തിന്റെ ശരിയല്ലായ്മകളോട് ഉള്ളില്‍ പോലും വിരോധമുണ്ടോയെന്ന് അറിയാനുള്ള ആ ഓര്‍വെല്‍ നോട്ടവും പരിശോധനയും തലച്ചോറു പോലും അരിച്ചു പെറുക്കും. ഹിന്ദു ദേശീയത മാനസികാവസ്ഥയായി മാറിക്കഴിഞ്ഞ, ഇടയ്ക്കിടെ ബി.ജെ.പിയായും കോണ്‍ഗ്രസായും നിറം മാറുന്ന ഡല്‍ഹിയിലെ മധ്യവര്‍ഗക്കാര്‍ക്ക് കാശ്മീരികള്‍ മാത്രമല്ല, ഭീകരര്‍. യു.പിയിലേയും ബിഹാറിലേയും ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിന്റെ ദാരിദ്യ്രത്തിലേക്ക് കുടിയേറുന്ന ഓരോ
മുസ്ളീമും മാറ്റി നിര്‍ത്തപ്പെടേണ്ടവരാണ്.
അണ്ണാ ഹസാരെയുടെ മധ്യവര്‍ഗ അഴിമതി സമരത്തില്‍ നിന്ന് രാംലീലാ മൈതാനത്തിനു ചുറ്റും താമസിക്കുന്ന മുസ്ളീം വിഭാഗം മാറി നിന്നതും ഈയൊരു തിരിച്ചറിവ് ഉള്ളതു കൊണ്ടു തന്നെയാണ്. മുംബൈയിലെ അത്ര രൂക്ഷമായിട്ടില്ലെങ്കിലും ഡല്‍ഹിയിലെ പല മധ്യ വര്‍ഗ പ്രദേശങ്ങളിലും മുസ്ളീങ്ങള്‍ക്ക് വീടു കിട്ടില്ല. 2008ലെ തുടര്‍ സ്ഫോടനങ്ങള്‍ക്കു തൊട്ടു പിന്നാലെ ഒരു വീടന്വേഷിച്ചു നടന്നപ്പോള്‍ വടക്കന്‍ ഡല്‍ഹിയിലെ ഒരു വീട്ടുടമസ്ഥന്‍ പറഞ്ഞത് ഇപ്പോള്‍ മുസ്ളീങ്ങള്‍
താമസിക്കുന്ന ഒരു വീട് ഒഴിപ്പിക്കാന്‍ സഹായിക്കുമെങ്കില്‍ ആ വീട് തരാം എന്നായിരുന്നു. സുഹൃത്തായ പെണ്‍കുട്ടിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്
മുസ്ളീം പേരുള്ള അവളുടെ കാമുകനെ ഡല്‍ഹി പൌരനാക്കാനുള്ള ശ്രമത്തിന് ഇടയിലായിരുന്നു ഇത്. സുഹൃത്തിന്റെ മുസ്ളീം പേരു തന്നെ പല വീടുകള്‍ക്കും
വിലങ്ങു തടിയാവുകയും ചെയ്തു.
വംശീയ കൂട്ടക്കൊലകളും പാലായനങ്ങളും അധിനിവേശങ്ങളും പ്രകൃതി ദുരന്തങ്ങളും നിശ്ചിതമായ കാലയളവില്‍ സംഭവിച്ചിട്ടുള്ള ഉത്തരേന്ത്യന്‍ ജീവിതത്തില്‍
സ്ഫോടനങ്ങളും ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. അവിടെ താടിയെക്കുറിച്ചുള്ള വിചാരം ചിലപ്പോഴൊക്കെ ചില ഓര്‍മപ്പെടുത്തലുകള്‍ മാത്രമല്ലാതെ സ്ഥിരം ജീവിതത്തിലെ ഒരു പ്രതിസന്ധിയല്ല. എന്നാല്‍ സൂക്ഷ്മമായ അര്‍ഥത്തില്‍ താടി ഒരു രാഷ്ട്രീയ സംജ്ഞയായി മാറിയിട്ടുണ്ട്. താടി വയ്ക്കുമ്പോള്‍ നിങ്ങള്‍ കൃത്യമായി അളവു നിശ്ചയിച്ച ഒരു ഒരു കൂട്ടില്‍ അടയ്ക്കപ്പെടുകയാണെന്നാണ് ആ സാമൂഹികവത്ക്കരണം. ദേശീയ ധാരകള്‍ക്ക് എതിരു നില്‍ക്കുന്ന രാഷ്ട്രീയ ബോധത്തിലെ രണ്ടാം കിടക്കാരാണ് താടിക്കാരെന്ന മിനിമം ഓര്‍മപ്പെടുത്തല്‍.
പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും എല്‍.കെ അദ്വാനിയും അരുണ്‍ ജയ്റ്റ്ലിയും രാഹുല്‍ ഗാന്ധിയും താടി വളര്‍ത്തി തുടങ്ങിയാല്‍ മാറുന്നതല്ല ആ പാര്‍ശ്വവത്ക്കരണം. അത് ഭരണകൂടങ്ങളുടെ കാല്‍പ്പന്തു കളിയില്‍ കാഴ്ചക്കാരായി നില്‍ക്കേണ്ടി വരുന്ന മുസ്ളീമിന്റെ ആഗോള പ്രതിസന്ധിയുടെ ഭാഗം കൂടിയാണ്. പൊതു ബോധത്തിനു മേല്‍ താടിയുള്ള ഒരു വടവൃക്ഷം ഇല പൊഴിഞ്ഞ് തീരുന്ന കാഴ്ച.

ഗോള്‍മാര്‍ക്കറ്റിസം

മഹത്തായ ഒക്ടോബര്‍ വിപ്ളവം കഴിഞ്ഞ് 90 ആണ്ട് പിന്നിട്ടപ്പോഴാണ് ഡല്‍ഹിയിലെ ഗോള്‍മാര്‍ക്കറ്റിലുള്ള സി.പി.എം ആസ്ഥാനത്തെ വരാന്തയില്‍ ലെനിന്‍ പ്രത്യക്ഷപ്പെട്ടത്. അതും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍മാരിലൊരാളായ എ.കെ.ജിയുടെ തവിട്ടു നിറമുള്ള പ്രതിമയെ തുറിച്ചു നോക്കുന്ന ഒരു തൂവെള്ള മാര്‍ബില്‍ പ്രതിമയുടെ രൂപത്തില്‍. അവിഭക്ത സോവിയറ്റ് യൂണിയന്‍ സമ്മാനിച്ച ലെനിന്‍ പ്രതിമ എ.കെ.ജി ഭവനിലെ ബങ്കറില്‍ 16 വര്‍ഷം പൊടിപിടിച്ചു കിടന്നു. ഇത് കണ്ടെടുത്ത് കഴുകി മിനുക്കി സ്ഥാപിച്ച ശേഷം 2007 നവംബര്‍ എട്ടിന് പ്രകാശ് കാരാട്ട് അമേരിക്കയേയും ജോര്‍ജ് ബുഷിനേയും വെല്ലുവിളിച്ചു. ലെനിനെ ഹിറ്റ്ലറും ഒസാമ ബിന്‍ ലാദനുമായി താരതമ്യപ്പെടുത്തിയ ബുഷിന് ചരിത്ര ബോധമില്ലെന്നും സാമ്രാജ്യത്വത്തിനും ഫാസിസ്റ്റ് പ്രവണതകള്‍ക്കുമെതിരെ പോരാടിയാളാണ് ലെനിനെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമ സ്ഥാപിച്ചതും ഇതിനു ശേഷം കൃത്യം എട്ടുമാസം കഴിഞ്ഞ് യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ഇടതു പാര്‍ട്ടികള്‍ പിന്‍വലിച്ചതും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ല. എന്നാല്‍ യു.പി.എ സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ച 2004 മുതല്‍ ഗോള്‍മാര്‍ക്കറ്റ് പരിസരത്ത് മറ്റൊരു രീതിയില്‍ ജനകീയ ചൈനീസ് ലൈന്‍ന്‍ പച്ച പിടിച്ചിരുന്നു. മുറുക്കാന്‍ കടകളും സിഗരറ്റ് കടകളും മുതല്‍ ചെറുകിട ഹോട്ടലുകളും മദ്യക്കടകളും കോഴിക്കടകളും, മെഡിക്കല്‍ സ്റ്റോറുകളും വരെ ചേരുന്ന തൊഴിലാളി, ബൂര്‍ഷ്വ, പെറ്റി ബുര്‍ഷ്വ കൂട്ടായ്മ വളര്‍ന്നു. മാധ്യമ പ്രവര്‍ത്തകരുടെ നിരന്തര ഒഴുക്കും വാഹനങ്ങളുടെ അലര്‍ച്ചകളും ഒ.ബി വാനുകളുടെ തിരക്കുമായി എ.കെ.ജി ഭവനു ചുറ്റുമുളള ഗോള്‍മാര്‍ക്കറ്റ് പരിസരത്തെ ജനജീവിതം ഒരു പരിധി വരെ സി.പി.എമ്മിന്റെ നിലപാടിനെ ആശ്രയിച്ചിരുന്നുവെന്നായിരുന്നു വാസ്തവം. അവിടെ നിന്ന് ഇന്ന് എ.കെ.ജി ആസ്ഥാനത്ത് എത്തുമ്പോള്‍ ചിത്രം മാറിയിരിക്കുന്നു. യു.പി.എ സര്‍ക്കാരിനെ കൈ പിടിച്ചു നടത്തിയിരുന്ന സി.പി.എമ്മിന്റെ പ്രതാപം ഗോള്‍മാര്‍ക്കറ്റില്‍ അവസാനിച്ചിരിക്കുന്നു. മുറുക്കാന്‍ കടകളും സിഗരറ്റും ചായയും വില്‍ക്കുന്ന ചെറുകിട കച്ചവടക്കാര്‍ സ്ഥലം മാറി പോയി. ബംഗാളിലേയും കേരളത്തിലേയും ചില മാധ്യമ പ്രവര്‍ത്തകര്‍ മാത്രം തീര്‍ഥയാത്ര പോലെ വല്ലപ്പോഴും ഇവിടെ കയറിയിറങ്ങുന്നു. കേരളത്തില്‍ നിന്ന് ഡല്‍ഹി കാണാനെത്തുന്നവരില്‍ ചിലര്‍ കരോള്‍ ബാഗിലെ ഹോട്ടലിലേക്കുള്ള യാത്രയ്ക്കിടെ വല്ലപ്പോഴും തല പുറത്തേക്കിട്ട് തങ്ങളുടെ പാര്‍ട്ടി ഓഫീസിനെ നോക്കി കുറച്ചൊരു അഹങ്കാരവും നെടുവീര്‍പ്പുമായി യാത്ര തുടരുന്നു.

1960ലെ മോസ്കോ പ്രഖ്യാപനത്തിനെതിരെ മാവോ കൊണ്ടു വന്ന ജനകീയ ലൈന്‍ ഇന്ത്യയില്‍ സി.പി.എമ്മിന്റെ പിറവിക്ക് കാരണമായെന്ന് പറയാമെങ്കിലും ഇതിന്റെ തുടര്‍ച്ചയായി പ്രത്യയശാസ്ത്ര കാര്യത്തില്‍ വ്യക്തത വരുത്താന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്നാണ് ലെനിനിസ്റ്റുകള്‍ പറയുന്നത്. റഷ്യന്‍ ലെനിനെ തത്വത്തില്‍ തള്ളിപ്പറഞ്ഞെങ്കിലും ജനകീയ ചൈനീസ് ലൈന്‍ സ്വീകരിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാന്‍ പതിറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞിട്ടും ഇടതുപാര്‍ട്ടികള്‍ക്കോ സി.പി.എമ്മിന് പ്രത്യേകിച്ചോ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുതലാളിത്ത പുന:സ്ഥാപനം അസാധ്യമായി തീര്‍ന്നിരിക്കുന്നുവെന്ന മോസ്കോ പ്രഖ്യാപനത്തെ അംഗീകരിച്ചതാണ് പറ്റിയ തെറ്റെന്ന് പ്രഖ്യാപിക്കുകയും എന്നാല്‍ മാവോ പ്രഖ്യാപിച്ച പുത്തന്‍ കോളനിവത്കരണത്തെ തകര്‍ത്തെറിയല്‍ നടപ്പാക്കാന്‍ ശേഷിയില്ലാതെ ഇന്നും പ്രാഗ്മാറ്റിസത്തില്‍ തുടരുന്ന പാര്‍ട്ടിയായി സി.പി.എം തുടരുകയും ചെയ്യുന്നു. ആദ്യ ജനറല്‍ സെക്രട്ടറിയെ തന്നെ രാജി വയ്പിച്ച പാര്‍ട്ടി പിന്നീട് തെറ്റു തിരുത്തി ജനാധിപത്യ സോഷ്യലിസ്റ്റ് ലൈന്‍ വേണമെന്ന് പ്രത്യയശാസ്ത്ര വ്യക്തത വരുത്താന്‍ തുടരെ ശ്രമിക്കുന്നുണ്ട്. എന്നിട്ടും എന്തിനാണ് ലെനിന്‍ പ്രതിമ പിന്നെയും സി.പി.എം ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്?
ഒപ്പം ഗോള്‍മാര്‍ക്കറ്റിലെന്നാണ് ജനാധിപത്യ സോഷ്യലിസ്റ്റ് വിപ്ളവം പൂര്‍ത്തിയാവുന്നതെന്ന സന്ദേഹവുമുണ്ട്.

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers