k-p-jayakumar.jpg
Category archives for: കെ.പി ജയകുമാര്‍

കാറ്റുകൊണ്ടൊരു കടല്‍

 
 
 
 
ഈ പാറക്കെട്ടില്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ സമുദ്രം കാലില്‍ തൊട്ടുമടങ്ങും പോലെ തോന്നും -കെ. പി ജയകുമാര്‍ എഴുതുന്നു

 

 

ഒരിക്കലും കടല്‍ കണ്ടിട്ടില്ലാത്തവരുണ്ട് ഞങ്ങളുടെ നാട്ടില്‍. തീവണ്ടി കാണാത്തവര്‍, തീവണ്ടിയില്‍ യാത്ര ചെയ്തിട്ടില്ലാത്തവര്‍ എത്രയോ. കുട്ടിക്കാലത്ത് ഞങ്ങള്‍ കടലിനെക്കുറിച്ച് ഒരുപാട് കേട്ടു. പാട്ടുകളിലും കഥകളിലും കവിതകളിലും എത്രയോ കടലിരമ്പങ്ങളറിഞ്ഞു. സിനിമയിലെ നായികയും നായകനും പ്രണയത്താലും തീവ്രമായ വിരഹത്താലും കടല്‍ക്കരയിലലഞ്ഞു. അങ്ങനെ കടല്‍ ഒരു മിത്തായി. ഞങ്ങളുടെ കാല്‍പ്പാദങ്ങളെ ഈറനാക്കാതെ ഒരുപ്പുകാലം വിദൂരതയിലെവിടെയോ നിര്‍ത്താതെ തിരയിളക്കി. ചില്ലറ പൈസകള്‍ കൂട്ടിവലച്ചുണ്ടാക്കിയ ഞങ്ങളുടെ വിനോദ യാത്രകളെല്ലാം കുന്നിന്‍ ചരിവുകളിലെ തടാക്കരയിലോ, അണക്കെട്ടുകളുടെ തീരത്തോ, മലമുടികളിലോ തൊട്ട് മടങ്ങിപ്പോന്നു-കെ. പി ജയകുമാര്‍ എഴുതുന്നു

 

രാമക്കല്‍മേടിന്റെ നിറുകയിലെ പാറക്കെട്ടില്‍ ഇരുന്നുകൊണ്ട് കാറ്റിന്റെ നിലയ്ക്കാത്ത തിരകളിലാടിയുലഞ്ഞ്, താഴെ നിതാന്തമായ ശൂന്യതയിലേക്ക് കാലിട്ട് അദൃശ്യമായ സമുദ്രത്തെ തൊടുമ്പോഴാണ് ഓരോ യാത്രയും പൂര്‍ണ്ണമാവുക. Photo:KP Jayakumar


 

ഹൈറേഞ്ചില്‍ കടലില്ല. പക്ഷേ, രാമക്കല്‍മേട്ടിലേക്കുള്ള ഓരോ യാത്രകളും കടലോര്‍മ്മകളിലേക്കുള്ള മടക്കങ്ങളാണ്. കാറ്റിന്റെ നിലയ്ക്കാത്ത തിരയിളക്കങ്ങളില്‍ ഇടയ്ക്ക് കോള്‍കൊണ്ടും ഇടനേരം ശാന്തമായും അദൃശ്യമായൊരു സമുദ്രം. കീഴ്മലനാട്ടില്‍ നിന്നും കിഴക്കോട്ട് കുത്തനെ ഉയര്‍ന്നുയര്‍ന്നു തുടങ്ങുന്ന നെടുങ്കന്‍ മലങ്കോട്ടകള്‍ ഉച്ചസ്ഥായിയില്‍ നിലച്ചുപോകുന്നതും പിന്നീട് തമിഴകത്തേക്ക് കിഴുക്കാംതൂക്കായി ആണ്ട് പോകുന്നതുമാണ് ഹൈറേഞ്ചിന്റെ ഭൂമിശാസ്ത്രം. നെടുങ്കണ്ടത്തിന് കിഴക്ക് രാമക്കല്‍മേടിന്റെ നിറുകയിലെ പാറക്കെട്ടില്‍ ഇരുന്നുകൊണ്ട് കാറ്റിന്റെ നിലയ്ക്കാത്ത തിരകളിലാടിയുലഞ്ഞ്, താഴെ നിതാന്തമായ ശൂന്യതയിലേക്ക് കാലിട്ട് അദൃശ്യമായ സമുദ്രത്തെ തൊടുമ്പോഴാണ് ഓരോ യാത്രയും പൂര്‍ണ്ണമാവുക.

ഒരിക്കലും കടല്‍ കണ്ടിട്ടില്ലാത്തവരുണ്ട് ഞങ്ങളുടെ നാട്ടില്‍. തീവണ്ടി കാണാത്തവര്‍, തീവണ്ടിയില്‍ യാത്ര ചെയ്തിട്ടില്ലാത്തവര്‍ എത്രയോ. കുട്ടിക്കാലത്ത് ഞങ്ങള്‍ കടലിനെക്കുറിച്ച് ഒരുപാട് കേട്ടു. പാട്ടുകളിലും കഥകളിലും കവിതകളിലും എത്രയോ കടലിരമ്പങ്ങളറിഞ്ഞു. സിനിമയിലെ നായികയും നായകനും പ്രണയത്താലും തീവ്രമായ വിരഹത്താലും കടല്‍ക്കരയിലലഞ്ഞു. അങ്ങനെ കടല്‍ ഒരു മിത്തായി. ഞങ്ങളുടെ കാല്‍പ്പാദങ്ങളെ ഈറനാക്കാതെ ഒരുപ്പുകാലം വിദൂരതയിലെവിടെയോ നിര്‍ത്താതെ തിരയിളക്കി. ചില്ലറ പൈസകള്‍ കൂട്ടിവലച്ചുണ്ടാക്കിയ ഞങ്ങളുടെ വിനോദ യാത്രകളെല്ലാം കുന്നിന്‍ ചരിവുകളിലെ തടാക്കരയിലോ, അണക്കെട്ടുകളുടെ തീരത്തോ, മലമുടികളിലോ തൊട്ട് മടങ്ങിപ്പോന്നു.

 

ഏഷ്യയില്‍ താരമ്യേന ഏറ്റവും കൂടുതല്‍ കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണിത്. സാധാരണ മാസങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ജൂണ്‍, ജൂലായ് മാസങ്ങളില്‍ നൂറ് കടക്കും. നിരവധി കൂറ്റന്‍ കാറ്റാടികള്‍ സ്ഥാപിച്ചിട്ടുണ്ട് ഇപ്പോള്‍.. Photo: KP Jayakumar


 

അദൃശ്യസാഗരം
പിന്നീട് പലപ്പോഴായി കുന്നിറങ്ങി. തീവണ്ടിയാപ്പീസുകളിലും തീവണ്ടിമുറികളിലും കടല്‍ക്കരയിലും ചുറ്റിത്തിരിഞ്ഞ് തിരികെ മലകയറി. ഇന്ന് ഈ കടലോര പട്ടണത്തില്‍ നിന്ന് ഇടക്കെല്ലാം മലമുടിയിലേക്ക് തിരിച്ചുപോകുന്നത് ആ അദൃശ്യ സാഗരത്തിന്റെ വിളിക്കു പിന്നാലെയാണെന്ന് ചിലപ്പോഴെല്ലാം തോന്നിയിട്ടുണ്ട്.
കടല്‍ പിന്‍വാങ്ങി കരയായിത്തീര്‍ന്ന പ്രദേശമാണ് രാമക്കല്‍ മേട് എന്നാണ് പറയപ്പെടുന്നത്. ചെങ്കുത്തായ ഈ പാറക്കെട്ടുകളില്‍ ജലം പിന്‍വാങ്ങിയതിന്റ അടയാളങ്ങള്‍ കാണാം. തിരമാലകള്‍ പലയാവര്‍ത്തി തട്ടിച്ചിതറിയ പാറക്കെട്ടുകള്‍ പോലെ ഈ കൂറ്റന്‍ ശിലകളില്‍ കടലിന്റെ കൈയ്യൊപ്പ് വായിക്കാം. താഴെ മൂവായിരം അടിയുടെ ശൂന്യതയിലേക്ക് കാലും തൂക്കിയിട്ട് ഈ പാറക്കെട്ടില്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ സമുദ്രം കാലില്‍ തൊട്ടുമടങ്ങും പോലെ തോന്നും. കാറ്റ് നിര്‍ത്താതെ വീശിക്കൊണ്ടേയിരിക്കും.

സഹ്യ പര്‍വ്വത നിരകളിലെ താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളില്‍ ഒന്നാണ് രാമക്കല്‍മേട്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പര്‍വ്വത നിരകള്‍ കേരളത്തെയും തമിഴകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഏഷ്യയില്‍ താരമ്യേന ഏറ്റവും കൂടുതല്‍ കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണിത്. സാധാരണ മാസങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ജൂണ്‍, ജൂലായ് മാസങ്ങളില്‍ നൂറ് കടക്കും. കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയില്‍പ്പെടുത്തി നിരവധി കൂറ്റന്‍ കാറ്റാടികള്‍ സ്ഥാപിച്ചിട്ടുണ്ട് ഇപ്പോള്‍.

 

അധ്യാപകനും കവിയുമായ ഡി വിനയചന്ദ്രന്‍ മാഷിനോട് നാട്ടിലേക്ക് വരുന്നോ എന്നു ചോദിച്ചു. ആ വാരാന്ത്യ യാത്രയില്‍ മാഷ് ഒപ്പം വന്നു. മാഷിന് കാട്ടിക്കൊടുക്കാന്‍ ഒരു സ്ഥലമേയുണ്ടായിരുന്നുള്ളു. രാമക്കല്‍ മേട്. Image Courtesy: S Salim Kumar


 

വിനയചന്ദ്രിക
സര്‍വ്വകലാശാലാ പഠനത്തിനായി മലയിറങ്ങിയ കാലത്ത്. പട്ടണ ശീലങ്ങളിലേക്ക് ജീവിതം പാകപ്പെടാതെ കിടന്ന സമയത്ത് , എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഉറച്ച നാളുകളിലൊന്നില്‍ അധ്യാപകനും കവിയുമായ ഡി വിനയചന്ദ്രന്‍ മാഷിനോട് നാട്ടിലേക്ക് വരുന്നോ എന്നു ചോദിച്ചു. ആ വാരാന്ത്യ യാത്രയില്‍ മാഷ് ഒപ്പം വന്നു. മാഷിന് കാട്ടിക്കൊടുക്കാന്‍ ഒരു സ്ഥലമേയുണ്ടായിരുന്നുള്ളു. രാമക്കല്‍ മേട്. മാഷിനോടൊപ്പം മലമുടിയിലെത്തി. നാട്ടിലെ കൂട്ടുകാരായ സലിനും സുരേഷും വി ബി രാജനുമുണ്ടായിരുന്നു.

ഇല്ലിക്കാടികള്‍ വളര്‍ന്നു വളഞ്ഞുനില്‍ക്കുന്ന ഒറ്റയടിപ്പാതയിലൂടെ മലമുകളിലേക്ക് പോകാം. നിറയെ കുറ്റിച്ചെടികളും അപൂര്‍വ്വയിനം പൂക്കളും നിറഞ്ഞതാണ് ഈ കുന്നുകള്‍. ഇവിടുത്തെ പൂക്കള്‍ക്ക് സമതലങ്ങളിലെ പൂക്കളേക്കാള്‍ നിറമുണ്ട്. തുടര്‍ച്ചയായി കാറ്റുവീശുന്നതുകൊണ്ടാകാം മരങ്ങളൊന്നും അധികം ഉയരത്തിലേക്ക് വളരുന്നില്ല. കൊച്ചുകൊച്ചു ഹരിത സ്വപ്നങ്ങള്‍മാത്രമുള്ള ബോണ്‍സായ് കാടുകള്‍. കാറ്റിരമ്പത്തേക്കാള്‍ ഉച്ചത്തില്‍ മാഷ് കാട് ചൊല്ലി.

 

ഈ പര്‍വ്വത നിരയുടെ അടിവാരത്തായി ഒരു ക്ഷേത്രമുണ്ട്. വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. വര്‍ഷത്തിലൊരിക്കല്‍ കന്നിമാസത്തിലെ അഞ്ച് ശനിയാഴ്ചകളിലായി ഇവിടെ ഉല്‍സവം നടക്കും.Photo:KP Jayakumar


 

ഒറ്റയ്ക്കൊരു കോവില്‍
ഈ പര്‍വ്വത നിരയുടെ അടിവാരത്തായി ഒരു ക്ഷേത്രമുണ്ട്. അടുത്തെങ്ങും ആള്‍പാര്‍പ്പിന്റെ ലക്ഷണം പോലുമില്ലാത്ത ഈ തമിഴക ഭൂമിയില്‍ ഒറ്റയ്ക്കൊരു കോവില്‍.’ തമിഴ്നാട്ടില്‍ അപൂര്‍വ്വമായി കാണുന്ന വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. വര്‍ഷത്തിലൊരിക്കല്‍ കന്നിമാസത്തിലെ അഞ്ച് ശനിയാഴ്ചകളിലായി ഇവിടെ ഉല്‍സവം നടക്കും. ആ ദിവസങ്ങളില്‍ വലിയ തിരക്കാണിവിടെ. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് ബസുകളില്‍ ആളുകളെത്തും. സന്ധ്യക്കുമുമ്പുതന്നെ ഉല്‍സവാഘോഷങ്ങള്‍ തീര്‍ന്ന് ആളുകള്‍ മടങ്ങും’-ചരിത്രകാരന്‍ കൂടിയായ വി ബി രാജന്‍ വിശദീകരിച്ചു.

ഒരുകാലത്ത് ഈ പ്രദേശം ജനനിബിഡമായിരുന്നുവെത്ര. കാലാവസ്ഥയും കാട്ടുമൃഗങ്ങളുടെ ശല്യവും കാരണം ജനങ്ങള്‍ ഇവിടം വിട്ടുപോയെന്നും അതല്ല യുദ്ധം ഊരുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തതാണെന്നും അനുമാനങ്ങള്‍ ഏറെയുണ്ട്. ഇവിടെയുണ്ടായിരുന്നവര്‍ ചുറ്റുമുള്ള എട്ട് ഊരുകളിലേക്കായി പിരിഞ്ഞുപോയെന്നും അവരുടെ പിന്‍മുറക്കാരാണ് വര്‍ഷത്തിലൊരിക്കല്‍ കന്നിമാസത്തിലെ അഞ്ചു ശനിയാഴ്ചകളിലായി നടക്കുന്ന ഉല്‍സവത്തിന് വന്നുചേരുന്നതെന്നും ഐതിഹ്യം.

 

ഈ മലമുടിയില്‍ നിന്ന് നോക്കിയാല്‍ അദൃശ്യമായ സമുദ്രത്തിന്റെ അടിത്തട്ടോളം കാണാം. വെയില്‍ മഞ്ഞയും പച്ചയും തവിട്ടും കലര്‍ന്ന മണ്ണിന്റെ ചതുരങ്ങള്‍. . Photo: KP Jayakumar


 

കാട്ടുപാതയിലൂടെ കുത്തനെ
മലമുടിയില്‍ നിന്നും കാട്ടുപാതയിലൂടെ കുത്തനെ താഴേക്കിറങ്ങിയാല്‍ അരമണിക്കൂര്‍ കൊണ്ട് ഈ സങ്കല്‍പ്പ സമുദ്രത്തിന്റെ അടിത്തട്ടിലെത്താം. വിനയ ചന്ദ്രന്‍ മാഷ് മുന്നിട്ടിറങ്ങി. പിന്നാലെ ഞങ്ങളും. കുറ്റിക്കാടുകള്‍ക്കിടയിലൂടെ ചുറ്റിവളഞ്ഞ് അടിത്തട്ടിലെത്തി. കണ്ണെത്താദൂരത്തോളം വിജനമായ കടലപ്പാടം. ക്ഷേത്രത്തിനു ചുറ്റും നടക്കുന്നതിനിടെ പെട്ടെന്ന്, ഒരത്ഭുത വസ്തു സലിന്റെ കൈയില്‍ കിട്ടി. ദ്രവിച്ചു തുടങ്ങിയ ഭീമാകാരമായ ഒരു പല്ല്. കാട്ടാനയുടെ പല്ലായിരിക്കാമെന്ന് അഭിപ്രായം വന്നു. ‘ഇങ്ങു താ ഞാന്നോക്കാം…’ വിനയചന്ദ്രന്‍ മാഷ് അത് കൈക്കലാക്കി. അടുത്തുനിന്ന ഒരു കുറ്റി തേക്കിന്റെ ഇലയെടുത്ത് അത് പൊതിഞ്ഞ് പിന്നില്‍ പിടിച്ചു. വിജനമായ ആ അമ്പലപ്പറമ്പില്‍ നിന്ന് ‘അഞ്ചിതള്‍ വിനായകം’ ചൊല്ലി മുഴുമിപ്പിക്കുമ്പോഴേക്കും ആ പല്ലിന്റെ കഥ ഞങ്ങള്‍ മറന്നുപോയിരുന്നു.

ഈ മലമുടിയില്‍ നിന്ന് നോക്കിയാല്‍ അദൃശ്യമായ സമുദ്രത്തിന്റെ അടിത്തട്ടോളം കാണാം. വെയില്‍ മഞ്ഞയും പച്ചയും തവിട്ടും കലര്‍ന്ന മണ്ണിന്റെ ചതുരങ്ങള്‍. അങ്ങിങ്ങ് മണ്ണപ്പം ചുട്ടതുപോലെ ചെറു കുന്നുകള്‍. സഞ്ജീവനി മലകള്‍ എന്നാണവ അറിയപ്പെടുന്നത്. ഹനുമാന്‍ ലങ്കയിലേക്ക് മരുത്വാ മലയുമായി പോയപ്പോള്‍ അടര്‍ന്നുവീണ പര്‍വ്വത ശകലങ്ങളാണ് ഈ കുന്നുകളെന്ന് ഐതിഹ്യം.

ജലശൂന്യമായ ഈ സമുദ്രാടിത്തട്ടിലൂടെ കൃഷിയിടങ്ങളെ മുറിച്ച് ഏതോ ജനപഥം തേടി വളഞ്ഞു പുളഞ്ഞുപോകുന്ന ഏകാന്തമായ പാത. നോക്കിനോക്കിയിരുന്നാല്‍ സൈക്കിളിലോ കാല്‍നടയായോ പോകുന്ന ഒറ്റയൊറ്റ മനുഷ്യരെക്കാണാം. കാഴ്ചയുടെ അറ്റത്ത് ചിതറിക്കിടക്കുന്ന ചില നഗര ഭാഗങ്ങള്‍. കമ്പം, ഉത്തമപാളയം, രാജപ്പന്‍പെട്ടി, കോമ്പ… അവ്യക്തമായ പട്ടണ ശകലങ്ങള്‍.

 

രാമക്കല്‍ മേട്ടിലെ ഇപ്പോഴത്തെ പ്രധാന കാഴ്ചയാണ് മലമുടിയില്‍ തീര്‍ത്തിരിക്കുന്ന കൂറ്റന്‍ സിമന്റു പ്രതിമ. കുറവനും കുറത്തിയും മകനും അടങ്ങുന്ന ഒരാദിവാസി കുടുംബം. രാമക്കല്‍മേടിന്റെ സ്ഥലനാമവുമായോ ഹൈറേഞ്ചിന്റെ ചരിത്രവുമായോ ഈ കുറവര്‍ കുടുംബത്തിന് ബന്ധമൊന്നുമില്ല. Photo:KP Jayakumar


 

രാമനും സീതയും
രാമക്കല്‍മേട് എന്നാല്‍ രാമനും സീതയും ലക്ഷ്മണനും വനവാസ കാലത്ത് താമസിച്ച പ്രദേശമാണെന്ന് കവലയിലെ പെട്ടിക്കടക്കാരന്‍ വിനോദ സഞ്ചാരികളോട് ‘ചരിത്രം’ പറയുന്നത് ഇപ്പോഴും തുടരുന്നുണ്ടാവണം. എന്നാല്‍ സീതാരാമന്‍മാരുമായി സ്ഥലനാമപരമായി രാമക്കല്‍മേടിന് ബന്ധമൊന്നുമില്ല. രാമം എന്നാല്‍ കുരങ്ങ് എന്നാണ് അര്‍ത്ഥം. രാമന്‍മാര്‍ ധാരാളം നിരനിരയായിരിക്കുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നായതിനാലാണ് രാമക്കല്‍മേട് എന്ന പേര് വന്നതെന്നാണ് ഒരുല്‍പത്തികഥ. ‘രാമം പോടുക’ എന്ന തമിഴ് പ്രയോഗത്തിന് കുറി തൊടുക എന്നാണത്രെ അര്‍ത്ഥം. തമിഴകത്തുനിന്നു നോക്കിയാല്‍ നെറ്റിയില്‍ കുറിവരച്ചതുപോലെ പാടുകളുള്ള വലിയ വലിയ പാറക്കെട്ടുകള്‍ കാണാം. രാമം പോട്ട കല്ല് എന്ന പ്രയോഗത്തില്‍ നിന്നാണ് രാമക്കല്ലും രാമക്കല്‍ മേടും ഉണ്ടായതെന്നും മറ്റൊരു ചരിത്രം. എന്തായാലും രാമായണ കഥയേക്കാള്‍ വിശ്വാസ യോഗ്യമാണ് ഈ ഉല്‍പത്തി കഥകള്‍.

വിനോദ സഞ്ചാര കേന്ദ്രമായി നാള്‍ക്കുനാള്‍ രൂപം മാറുന്ന രാമക്കല്‍ മേട്ടിലെ ഇപ്പോഴത്തെ പ്രധാന കാഴ്ചയാണ് മലമുടിയില്‍ തീര്‍ത്തിരിക്കുന്ന കൂറ്റന്‍ സിമന്റു പ്രതിമ. കുറവനും കുറത്തിയും മകനും അടങ്ങുന്ന ഒരാദിവാസി കുടുംബം. രാമക്കല്‍മേടിന്റെ സ്ഥലനാമവുമായോ ഹൈറേഞ്ചിന്റെ ചരിത്രവുമായോ ഈ കുറവര്‍ കുടുംബത്തിന് ബന്ധമൊന്നുമില്ല. മന്നാന്‍, മുതുവാന്‍, മലയരയര്‍, ഉള്ളാടര്‍, ഊരാളി, പളിയന്‍, മലപ്പുലയന്‍ എന്നിങ്ങനെ ഏഴോളം വരുന്ന ആദിവാസി വിഭാഗങ്ങളാണ് ഹൈറേഞ്ചിലെ ആദിമ മനുഷ്യര്‍.

അവരുടെ ചരിത്രവുമായോ പുരാവൃത്തവുമായോ ഉടല്‍ രൂപങ്ങളുമായോ പൊരുത്തപ്പെടാതെ, മലമ്പുഴ യക്ഷിപോലെ, ശംഖുമുഖത്തെ മത്സ്യ കന്യക പോലെ ഒന്ന്. ഒരു കലാസൃഷ്ടി. മലമുടികളുടെ ഉയരത്തെ രൂപംകൊണ്ട് അതിലംഘിച്ച് അതങ്ങനെ നിലകൊള്ളുന്നു.

സമുദ്രം ബാക്കിവച്ചുപോയ അനവധി ശിലാശില്പങ്ങളിലൂടെയാണ് രാമക്കല്‍ മേട് അതിന്റെ പുരാവൃത്തം തിരയുന്നത്. കണ്ണുകളടച്ച്. ശരീരത്തെ തഴുകി കടന്നുപോകുന്ന കാറ്റിന്റെ നിലയ്ക്കാത്ത തിരമാലയില്‍ കുളിച്ച്, ഏറ്റവും ഉയരത്തിലുള്ള ഈ ശിലാകൂടത്തില്‍ ഒറ്റക്കിരിക്കുമ്പോള്‍, കാലുകളില്‍ പ്രാചീനമായ അതേ ജലസ്പര്‍ശം.

 

കണ്ണുകളടച്ച്. ശരീരത്തെ തഴുകി കടന്നുപോകുന്ന കാറ്റിന്റെ നിലയ്ക്കാത്ത തിരമാലയില്‍ കുളിച്ച്, ഏറ്റവും ഉയരത്തിലുള്ള ഈ ശിലാകൂടത്തില്‍ ഒറ്റക്കിരിക്കുമ്പോള്‍, കാലുകളില്‍ പ്രാചീനമായ അതേ ജലസ്പര്‍ശം. Photo: Sarath


 
 
 
 

ആണിടനാഴികളില്‍ ഒരു സൂക്ഷ്മദര്‍ശിനി

 
 
 
 
പി.കെ ശ്രീകുമാറിന്റെ ആദ്യ കവിതാസമാഹാരം
‘ആണടയാളങ്ങളെ’ക്കുറിച്ച് കെ. പി ജയകുമാര്‍

 
 

നവകവിതയുടെ നടപ്പുശീലങ്ങളില്‍നിന്ന് മാറിനടക്കുന്ന ഒരു കവിതാ സമാഹാരം ഇന്നലെ കോഴിക്കോട്ട് പുറത്തിറങ്ങി. കവി എന്ന നിലയില്‍ അധികമൊന്നും പുറത്തറിയാത്ത, മാഗസിന്‍ ജേണലിസ്റ്റും സംസ്കാര -ചലച്ചിത്ര പഠിതാവുമായ പി.കെ ശ്രീകുമാറിന്റെ ‘ആണടയാളങ്ങള്‍’. കോഴിക്കോട്ടെ ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച ഈ കവിതാ സമാഹാരം ‘പ്രണയത്തിന്റെയും ലൈംഗികതയുടെയും വ്യവഹാരങ്ങളില്‍ ആണത്തത്തിന്റെ സാംസ്കാരിക രാഷ്ട്രീയം ഏതൊക്കെ രീതിയില്‍ ആഖ്യാനക്ഷമമാകുന്നു’ എന്നു വിളിച്ചു പറയുന്നതാണ്. ആമുഖത്തില്‍ ഡോ. വി.സി ഹാരിസ് നിരീക്ഷിക്കുന്നത് പോലെ ‘വ്യക്തിയുടെയും ചരിത്രത്തിന്റെയും അനുഭവ പാഠങ്ങളെ, വ്യക്തിപരമായും രാഷ്ട്രീയമായും നേരിടാന്‍ ഒരുങ്ങുന്ന പാഠങ്ങളാണ് , അല്ലെങ്കില്‍ പാഠവല്‍കരണത്തിനുള്ള ശ്രമങ്ങളാണ്’ ശ്രീകുമാറിന്റെ കവിതകള്‍.. സമകാലിക മലയാള കാവ്യ പരിണാമത്തെ പ്രതിനിധീകരിക്കുന്ന സമാഹാരത്തെക്കുറിച്ച്, കെ.പി ജയകുമാര്‍ എഴുതുന്നു

 

 
 

ഒരു വിനോദവും
അരാഷ്ട്രീയമല്ല.

നമ്മുടെ രസങ്ങള്‍
ആനന്ദത്തിന്റെ കൈവഴികള്‍
ആസക്തിയുടെ ആരവങ്ങള്‍
അതിന്റെ ആണിടനാഴികള്‍

നമ്മുടെ രതിനിലകള്‍
നമ്മുടെ പുലഭ്യങ്ങള്‍
നമ്മുടെ കളിമ്പങ്ങള്‍
നമ്മുടെ ഫലിതങ്ങള്‍
ഉള്ളടക്കമില്ലാത്ത
പുസ്തകങ്ങളല്ല ഇതൊന്നും.

കാറ്റത്ത് മാമ്പഴം പൊഴിയുംപോലാണ്
കാണാമറയത്തു നിന്ന്
രാഷ്ട്രീയാര്‍ഥങ്ങള്‍ വരിക

-വിനോദ വേളകളെപ്പറ്റിയും-
(ആണടയാളങ്ങള്‍)

 
 

അത്ര മുമ്പല്ല, മലയാളത്തിലെ ഒരു ആഴ്ചപ്പതിപ്പിന്റെ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് പ്രമുഖനായ ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ ഇങ്ങനെ നിരാശകൊണ്ടു: കേരളത്തില്‍ ജീവക്കുന്ന യുവാക്കള്‍ക്ക് അനുഭവങ്ങളില്ല. ഇവിടെ കലാപങ്ങളില്ല, പലായനങ്ങളില്ല, വിഭജനങ്ങളും യുദ്ധങ്ങളുമില്ല. അങ്ങനെ ശാന്തമായി, തികച്ചും അരാഷ്ട്രീയമായി ജീവിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന ജീവിത സാമൂഹ്യ സാഹചര്യത്തിന്റെ ഇരകളാണ് നമ്മുടെ യുവാക്കള്‍. സംഘര്‍ഷ രഹിതമായി കാലത്തിലൂടെ കടന്നുപോകുന്നതിന്റെ, ലോകത്തെ നടുക്കുന്നതൊന്നും റിപ്പോര്‍ട്ട് ചെയ്യാനാവാത്തതിന്റെ ശൂന്യത. സംഭവങ്ങള്‍ക്കായുള്ള വ്യക്തിയുടെ കാത്തിരിപ്പ്.

ഇതിന്റെ എതിര്‍ധ്രുവത്തില്‍ നിന്നുകൊണ്ടാണ് കവി കാലത്തെ വായിക്കുന്നത്. അടിയന്തിരാവസ്ഥക്കുശേഷം ജനിക്കുകയും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ കാലത്ത് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ആഗോളവല്‍ക്കരണകാലത്ത് സര്‍വ്വകലാശാല വിദ്യാഭ്യാസം നേടുകയും ചെയ്യുന്ന ഒരാള്‍ അപ്പോള്‍ ഏതു തരം സാമൂഹ്യരാഷ്ട്രീയ ജീവിതത്തിന്റെ അടയാളമാണ്?

പി കെ ശ്രീകുമാറിന്റെ ‘ആണടയാളങ്ങള്‍’ എന്ന കവിതാസമാഹാരം മുന്‍നിര്‍ത്തിയാണ് ഒരേ കാലത്തിന്റെ ഈ രണ്ടുതരം അനുഭവാഖ്യാനങ്ങള്‍ പരിശോധിക്കപ്പെടുന്നത്. യുദ്ധവും കലാപങ്ങളും പലായനങ്ങളും വിഭജനങ്ങളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തില്‍ ഉള്‍പ്പെട്ടുപോകുന്ന വ്യക്തിയുടെ സംഘര്‍ഷങ്ങളില്‍ നിന്നാണ് കവിത ജനിക്കുന്നത്.

കെ. പി ജയകുമാര്‍


കവിത സമരമാണ്. നമുക്കു ചുറ്റും അമര്‍ന്നുമുഴങ്ങുന്ന നിരവധി ഏകാന്തതകളിലേക്കുള്ള ‘നിശ്ശബ്ദായമാനമായ’ നാടുകടത്തലുകളാണ്. മറവിക്കെതിരെയുള്ള സമരവും ഭ്രാന്തും സ്വപ്നങ്ങളുമാണത്. നാടിനെപ്രതി, മനുഷ്യരെപ്രതി, പുഴകളെയും കാടുകളെയും പ്രതി കവിതയുടെ വാറണ്ട്. സ്വയം അവതരിപ്പിക്കുന്ന കുറ്റപത്രം. ചിലപ്പോള്‍ സത്യവാങ്മൂലം.

പി കെ ശ്രീകുമാറിന്റെ ‘ആണടയാളങ്ങള്‍’ അസന്തുലിതമായ സാമൂഹ്യ സാമ്പത്തിക ക്രമത്തില്‍, കവിതയും സമരവും ഒരേ രാഷ്ട്രീയ പ്രക്രിയയുടെ തുടര്‍ച്ചയാണെന്ന് ബോധമാണ് പങ്കിടുന്നത്. കാലത്തിന്റെ, ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നുപോയ നിസ്സഹായതയുടെ നിരവധി ശബ്ദങ്ങളെ നിശിതമായി പുനരാനയിക്കുകയാണ് ശ്രീകുമാര്‍. സ്വന്തം ഉടലിനോട്, ഉടല്‍ വഹിക്കുന്ന പരശ്ശതം ബോധങ്ങളോട്, ബോധ്യങ്ങളെ നിര്‍മ്മിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട്, ഉടലിന്റെ രാഷ്ട്രീയ നിര്‍വ്വഹണത്തോട് കവി നടത്തുന്ന ചെറുതും വലുതുമായി സംവാദങ്ങളുടെ സമാഹാരമാണ് ‘ആണടയാളങ്ങള്‍’.

ഭൂതം എന്ന കവിതയില്‍ ആണ്‍ (കുട്ടി) ബോധങ്ങള്‍ പലമാതിരി വരച്ചിട്ട ഭൂതം പലതരം ജാതി വര്‍ഗ്ഗ ബന്ധങ്ങളുടെ ഉള്ളടക്കത്തിലൂടെയാണ് നീങ്ങുന്നത്. ഭൂതത്തെക്കുറിച്ച് ബോധ്യമുണ്ടായിട്ടും നിറങ്ങള്‍ അറിയാമായിരുന്നിട്ടും കുട്ടപ്പന് വരക്കാനറിയില്ല, ഭൂതത്തെ. കാരണം ‘കുട്ടപ്പന് സ്സേറ്റില്ലായിരുന്നു’. ക്ലാസ്മുറി എന്ന പൊതുസമൂഹത്തിലെ അസന്തുലിതമായ നിരവധി ജീവിതഖണ്ഡങ്ങളെയാണ് കവിത വെളിപ്പെടുത്തുന്നത്. വര്‍ഗ്ഗ/ ജാതി വിശകലനത്തിന്റെ സാമ്പത്തിക സാമൂഹ്യ വിവക്ഷകളില്‍ മാത്രമല്ല കവിത ചെന്നുതൊടുന്നത്

“സുബൈദ
അത്ഭുതവിളക്കാണ് വരച്ചത്.
നിന്റെയൊക്കെ ഭൂതത്തെ
ഇതിനകത്ത് പിടിച്ചിട്ടിട്ടുണ്ടെന്ന്
അവരെ കോക്രികാട്ടി”

എന്നിടത്ത് സങ്കടം വന്നു നില്‍ക്കുന്ന ആണ്‍കോയ്മയുടെ നിസ്സഹായതകൂടി വെളിപ്പെടുന്നുണ്ട്.

സാമൂഹ്യ -കുടുംബ ബന്ധങ്ങളില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന അധികാര ശ്രേണിയുടെ വഴിക്കണക്കാണ് “ക്ലാസ്നോട്ട് “എന്ന കവിത.

“ബോയ്കട്ട്” ആണ്‍ ശരീരപരികല്‍പ്പനകളെ പരിപാലിച്ചുപോരുന്ന നിരവധി സാംസ്കാരിക നിര്‍മ്മിതികളെയും അതിന് ചെന്നെത്താനാവാത്ത പുല്ലിംഗ അഭിലാഷങ്ങളുടെ ഗൂഢനിലങ്ങളെയും വെളിപ്പെടുത്തുന്നു.

” ഒരേസമയം തിയേറ്ററില്‍
പരശതം ലിംഗങ്ങള്‍ ഉയര്‍ന്നു താഴുന്നത്
സെന്‍സര്‍ബോര്‍ഡ് ശ്രദ്ധിക്കില്ല”

എന്ന് കവിത.

 

Cover Design: Zainul Abid


 

അധികാരത്തിന്റെ നോട്ടങ്ങള്‍ക്ക് വെളിയില്‍ ജീവിതത്തിന് ആഘോഷിക്കാനാവുന്ന ഇടങ്ങള്‍, ആനന്ദത്തിന്റെ ദുരന്തസ്ഥലങ്ങള്‍, പെണ്‍^ ആണ്‍ ഉടലുകളുടെ പിളര്‍പ്പുകള്‍. യുദ്ധവും കലാപവും പലായനവും ആനന്ദ ദുരന്തങ്ങളും ശരീരത്തില്‍ അടയാളപ്പെട്ടുകിടക്കുമ്പോള്‍ “അനുഭവങ്ങള്‍”ക്കായി കവിക്ക് പുറത്ത് പരതേണ്ടിവരുന്നില്ല.

‘പേഴ്സ്’ എന്ന കവിത അലസമെന്നുതോന്നുന്ന സംഭാഷണങ്ങളിലൂടെ, ജീവിക്കുന്ന കാലത്തെ വരഞ്ഞുവയ്ക്കുന്നു. പേഴ്സ് ശരീരത്തിനകത്തും പുറത്തുമായി വിനിമയം ചെയ്യുന്നത് നമ്മെത്തന്നെയാണ്. പുത്തന്‍ലോക സാമ്പത്തിക ക്രമത്തിനുള്ളില്‍

“ഉടുപ്പില്ലാത്ത തെണ്ടിപ്പിള്ളേര്‍
പെഴകള്‍, കള്ളജന്തുക്കള്‍
എന്തിനാണവയ്ക്ക് പോക്കറ്റുകള്‍?”

എന്ന ചോദ്യത്തിന്റെ വിരുദ്ധോക്തിയില്‍ വര്‍ത്തമാന ജീവിതം വികാരഭരിതമായി രേഖപ്പെടുന്നു.

‘വീട്ടച്ഛനി’ല്‍ നിശിതമായി വിചാരണചെയ്യപ്പെടുന്നത് അച്ഛന്‍ എന്ന ജൈവ അധികാര ശരീരത്തില്‍ ഉറഞ്ഞുകൂടിയ പുല്ലിംഗത്തിന്റെ നാനാതരം വിവക്ഷകളാണ്. “അടപ്പുതുറന്നാല്‍ പതഞ്ഞുപോകു”ന്ന “കുടുംബം” തുറക്കപ്പെടാതെ വീര്‍പ്പുമുട്ടുന്ന പരശതം ഞരമ്പുകളുടെ സംഘാതമാകുന്നുണ്ട്. സ്വകാര്യതയില്‍ നിന്ന് സാമൂഹ്യപരതയിലേക്കും ഏകാന്തതയില്‍ നിന്ന് ശബ്ദത്തിലേക്കും കവിതയിലേക്കും പതഞ്ഞൊഴുകിയേക്കാവുന്ന തടവിലാണ് ജീവിതം നുരഞ്ഞുകിടക്കുന്നതെന്ന തോന്നലാണ് ആ കവിത.

 

പി.കെ ശ്രീകുമാര്‍


 

വര്‍ത്തമാന സാമൂഹ്യജീവിതം അനുഭവങ്ങളെ എങ്ങനെ അടയാളപ്പെടുത്തുന്നു, അഥവാ സ്വന്തം ശരീരത്തില്‍ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നു എന്ന അന്വേഷണവും രേഖപ്പെടുത്തലുമാണ് ശ്രീകുമാറിന്റെ ഓരോ കവിതകളും. സമൂഹത്തിന്റെ ഞരമ്പില്‍നിന്നും കവിത പിന്‍വലിഞ്ഞൊഴുകുന്നില്ല. ആത്മവിമര്‍ശനത്തിന്റെ ചായംകൊണ്ട് ഉടലില്‍ പച്ചകുത്തിയതാണ് ഓരോ കവിതയും. ഭിന്നലൈംഗികതാപാഠങ്ങള്‍ തുറന്നിടുന്ന സംവാദ സാധ്യതകള്‍ “ഡ്രില്ല്” പോലെയുള്ള കവിതയില്‍ നീലിച്ചു കിടക്കുന്നു.

“ഡ്രില്ലുള്ള ദിവസം
രാത്രി കിടക്കാന്‍നേരം
ഉഴുതിട്ടതുപോലെയാണ് മേലുവേദന.
അച്ഛന്‍ വരുന്നതിന്റെ പിറ്റേന്ന്
അമ്മ പറയുംപോലല്ലിത്.”

ഉടല്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന ഭിന്ന ലൈംഗികതയുടെ പ്രത്യയശാസ്ത്ര മണ്ഡലത്തെയാണ് കവിത സംവാദപ്പെടുത്തുന്നത്. അധികാരത്തിന്റെ, അച്ചടക്കത്തിന്റെ, മുന്നേറ്റത്തിന്റെ കീഴ്പ്പെടുത്തലിന്റെ നിരവധി ഡ്രില്ലുകളിലൂടെ ഉരുവപ്പെട്ട ആണുടലിന്റെ എന്തുതരം കാമനകളാണ് പെണ്ണുടലില്‍ നിര്‍വഹിക്കപ്പെടുന്നത്, എന്നതിന്റെ നിശിതമായ പ്രസ്താവമാണ് “അവള്‍ക്കറിയാം മേലുവേദന.” എന്നത്. അമ്മയില്‍ നിന്നും പെണ്‍മക്കളിലേക്ക് ആവര്‍ത്തിക്കപ്പെടുന്ന വേദനയുടെ ചരിത്രത്തെയാണ് കവിത രേപ്പെടുത്തുന്നത്.

‘ജല്ലിക്കെട്ടി’ ല്‍ വന്യമായ ഉടല്‍ ചേതങ്ങളില്‍ തകരുകയും തളിര്‍ക്കുകയും ചെയ്യുന്ന ജീവിത രതിയെ സമകാലിക കാവ്യാനുഭവങ്ങളാക്കി പെരുക്കിയെടുക്കുന്നു. ഈ പെരുക്കങ്ങളാവട്ടെ ‘അത്രമേല്‍ ഉള്‍ക്കനത്തില്‍ ഉദ്ധരിക്കാനാവാതെ മരിച്ചവന്റെ വിരല്‍ വാടിക്കിടക്കുംപോലെ, യുദ്ധം തോറ്റവന്റെ വിയര്‍പ്പുപോലെ അത്” എന്ന നിശിതമായ തോല്‍വിയായി പരിണമിക്കുന്നു.

തുറു, ആണ്, മീന്‍പിടുത്തക്കാരന്‍, കാഴ്ചയുടെ തുരുത്തുകള്‍, കല്യാണ എഴുത്തുകള്‍, റേഷന്‍ കാര്‍ഡ്, ആങ്കുട്ടി, ദൈവത്തിന്റെ കത്തുകള്‍ എന്നിങ്ങനെ ഓരോ കവിതയും ജീവിതത്തിന്റെ അപാരമായ സമരസന്ദര്‍ഭങ്ങളായിത്തീരുന്നു.

‘ആണടയാളങ്ങള്‍’ അനുഭവങ്ങളുടെ കരക്കിരുന്ന് കാഴ്ച കാണുവരുടെ “നിരാശകള്‍”ക്കുള്ള മറുപടിയാണ്. വര്‍ത്തമാനകാലത്താല്‍ ചുറ്റപ്പെട്ട ഒരു സാമൂഹ്യജീവിയുടെ വെളിപാടുകളാണ് ശ്രീകുമാറിന്റെ കവിതകള്‍. ഉഷ്ണവും ഉപ്പും വിയര്‍പ്പും രതിയും ആത്മനിന്ദയും അത്മവിമര്‍ശനങ്ങളുംകൊണ്ട് കവിത ചരിത്രത്തിന്റെ സംഭവബഹുലമായ സ്വരഭേദങ്ങളെ വാക്കുകളിലേക്ക് ആവാഹിക്കുന്നു. അതുകൊണ്ടാണ് ശ്രീകുമാറിന്റെ കവിതകള്‍ സമകാലിക മലയാള കാവ്യ പരിണാമത്തിന്റെ പ്രതിനിധിയാകുന്നത്.

 
 

ഒരു പാവം
ഒരിക്കല്‍
മീന്‍ പിടിക്കാന്‍ പോയി.

ഏറെ നേരം
കരയ്ക്കിരുന്നിട്ടും
ചൂണ്ടേലൊന്നും കൊത്തീല്ല.

പിന്നീടയാള്‍
വെള്ളത്തിലിറങ്ങി
മീന്‍പിടിക്കാന്‍ തുടങ്ങി.

നനഞ്ഞു നില്‍ക്കുന്ന
ആ സഖാവിനെ
വെള്ളം ചൂണ്ടയിട്ടു പിടിച്ചു
എന്നു പറയാമോ?

-ഊഹം-
(ആണടയാളങ്ങള്‍)

 
 
 
 
ആണടയാളങ്ങള്‍
പി.കെ ശ്രീകുമാര്‍

ഒലിവ് ബുക്സ് കോഴിക്കോട്
വില 55 രൂപ

 
 
 
 

അടിയന്തരാവസ്ഥ പോലും വേണ്ട ഇനി നമ്മള്‍ നിശ്ശബ്ദരാവാന്‍

 
 
 
അടിയന്തരാവസ്ഥക്കാലത്തെ കേരളം:
ദീര്‍ഘലേഖനത്തിന്റെ അവസാന ഭാഗം

 

കേരളീയ പൊതുസമൂഹം ഒരുമധ്യവര്‍ഗ്ഗ കുടുംബത്തിന്റെ തുടര്‍ച്ചയാണെന്നു കാണാം. കുടുംബത്തിന്റെ ആകുലതകളും ആശങ്കകളും പ്രതീക്ഷകളും കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെയാണ് ഇന്ന് പൊതുസമൂഹത്തിന്റെ കേന്ദ്ര പ്രശ്നം. എഴുപതുകളിലെ ക്ഷുഭിതയൌവ്വനമാണ് ഇന്നത്തെ രക്ഷാകര്‍ത്താക്കള്‍. അവര്‍ തെളിക്കുന്ന വഴികളിലാണ് അണുകുടുംബത്തിലെ കുട്ടികള്‍ നയിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ എഴുപതുകളുടെ രാഷ്ട്രീയ സാംസ്കാരിക ക്ഷോഭങ്ങള്‍ ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ സാമൂഹ്യബോധത്തെ നിര്‍ണ്ണയിക്കുന്നതായിരുന്നില്ല എന്ന് സമ്മതിക്കേണ്ടിവരും. ഇനിയൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഭരണകൂടത്തിനും അധിനിവേശമൂല്യങ്ങള്‍ക്കും അവയുടെ അമിതാധികാരങ്ങള്‍ പ്രയോഗക്ഷമമാക്കാന്‍ കഴിയുന്ന നിസ്സംഗമായ ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണെന്ന് നിരീക്ഷിക്കുന്നു കെ.പി ജയകുമാര്‍.. അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ രണ്ടാം ഭാഗം.
 
ഒന്നാം ഭാഗം: എഴുപതുകള്‍ തിരിഞ്ഞുകൊത്തുമ്പോള്‍

 
 

 

അടിയന്തരാവസ്ഥക്കുമുമ്പുതന്നെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലും എറണാകുളം മഹാരാജാസ് കോളെജിലും തലശേരി ബ്രണ്ണന്‍ കോളെജിലും കെ എസ് യു കുത്തക തകര്‍ത്തുകൊണ്ട് എസ് എഫ് ഐ ഭരണത്തില്‍ വന്നിരുന്നു. അടിയന്തരാവസ്ഥക്കുശേഷം കേരളത്തിലെ മുഴുവന്‍ ക്യാമ്പസുകളിലും അവര്‍ മുന്നേറ്റമുണ്ടാക്കി. കേരള, കോഴിക്കോട് സര്‍വ്വകലാശാലാ ഭരണം എസ് എഫ് ഐക്ക് ലഭിക്കുന്നു.

സാംസ്കാരികമായ ഉണര്‍വ്വിന്റെ കാലമായിരുന്നു അത്. സുരേഷ് കുറുപ്പ് ചെയര്‍മാനായിരുന്ന കേരള സര്‍വ്വകലാശാല ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം സംഘടിപ്പിച്ചു. കെ പി ബഷീര്‍ സെക്രട്ടറിയായിരുന്ന അന്നത്തെ കോഴിക്കോട് സര്‍വ്വകലാശാലായൂണിയന്‍ വരവുചെലവു കണക്കുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക കാലത്തോട് പ്രതികരിക്കുന്ന യുവത്വമായിരുന്നു എസ് എഫ് ഐയുടെ നേതൃത്വം.

കെ. പി ജയകുമാര്‍


കലയിലും സാഹിത്യത്തിലും ആധുനികതയുടെ കാലമായിരുന്നു അത്. കേവലമായ മനുഷ്യാവസ്ഥയുടെ സത്യസന്ധമായ പ്രകാശനമായി ആധുനികത വാഴ്ത്തപ്പെട്ടു. സാമൂഹ്യ മുന്‍വിധികളുടെ തടവറയില്‍നിന്നും വ്യക്തി ആത്മബോധം നേടുന്ന ഘട്ടമായി അത് സ്വീകരിക്കപ്പെട്ടു. ആധുനികതയെ പുണര്‍ന്നുകൊണ്ട് കെ പി അപ്പന്റെ ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നു. സാമൂഹ്യ പൊതുമണ്ഡലത്തില്‍ അതൊരു സംവാദമായി വളര്‍ന്നു. കെ പി അപ്പന്റെ ലേഖനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ആധുനികത കാപട്യവും ഇറക്കുമതിചെയ്യപ്പെട്ട ആശയവുമാണെന്ന പ്രതിവാദം ഉന്നയിക്കപ്പെട്ടു. ആധുനികത മുന്നോട്ടുവയ്ക്കുന്ന ജീവിത മരണാവബോധങ്ങള്‍ പ്രതിലോമ പ്രത്യയശാസ്ത്രത്തെ വഹിക്കുന്നന്നതാണെന്ന് വാദം സംവാദത്തിന് ചൂടേറ്റി. മഹാരാജാസ് കോളെജിലെ അന്നത്തെ എം എ വിദ്യര്‍ത്ഥിയായിരുന്ന എസ് എഫ് ഐ നേതാവ് പി കെ ഹരികുമാര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം അപ്പന്റെ ആധുനികതാ വാദത്തിനെതിരായ മൂല്യവത്തായ ഇടപെടലായിരുന്നു.

‘മൂല്യപരമായ സംവാദമായിരുന്നു അന്ന് നടന്നത്. എതിരാളികളും അനുകൂലികളും എന്ന നിലയ്ക്കല്ല. രണ്ട് ആശയങ്ങള്‍ എന്ന നിലയ്ക്കാണ് അത് സംഭവിച്ചത്. അപ്പന്‍ സാറിനെപ്പോലെയുള്ളവര്‍ വിമര്‍ശനത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലാണ് സ്വീകരിച്ചത്. ആധുനിതകയെക്കുറിച്ചുള്ള അപ്പന്‍ സാറിന്റെ പുസ്തകം ഇറങ്ങിയപ്പോള്‍ എന്റെ വിമര്‍ശനവും അതില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഉള്‍പ്പെടുത്തി. കവിതയും സംവാദങ്ങളും വായനയും നിറഞ്ഞതായിരുന്നു അന്നത്തെ ക്യാമ്പസ്. ചുള്ളിക്കാടും വിജയലക്ഷ്മിയും അന്ന് മഹാരാജാസിലെ വിദ്യാര്‍ത്ഥികളായിരുന്നു. കഥാകൃത്ത് ടി പത്മനാഭന്‍ ഹോസ്റലില്‍ എന്റെ മുറിയില്‍ വന്ന് താമസിച്ചിട്ടുണ്ട്.’^ യൌവ്വനം തുടിച്ചുനില്‍ക്കുന്ന ഓര്‍മ്മകളാണതെന്ന് ഹരികുമാര്‍ പറയുന്നു.

 

PaintingL Leon Zernitsky


 

കാമ്പസ് ജ്വാലകള്‍
പക്ഷെ, ആ ക്ഷോഭകാലത്തിന് ആയുസ്സു കുറവായിരുന്നോ?
‘ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ഒരിക്കല്‍ ക്യാമ്പസില്‍ ഒരു ചര്‍ച്ച നടന്നു. ഖസാക്ക് ഒരു പനിയായി പടര്‍ന്ന കാലമായിരുന്നു അത്. ചര്‍ച്ച കഴിഞ്ഞ് ക്യാമ്പസിന്റെ ഇടനാഴിയിലൂടെ നടന്നുവരുമ്പോള്‍ പ്രീഡിഗ്രിക്കാരിയായ ഒരു പെണ്‍കുട്ടി എന്നെ വഴിയില്‍ തടഞ്ഞു. മെലിഞ്ഞ് കട്ടിക്കണ്ണടവെച്ച ഒരു കൊച്ചു പെണ്‍കുട്ടി. “ഹരികുമാര്‍ രവിയുടെ അച്ഛനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?’ അതൊരു ഞെട്ടിക്കുന്ന ചോദ്യമായിരുന്നു. ഖസാക്ക് കമ്പോടുകമ്പ് പലയാവര്‍ത്തി വായിച്ചിട്ടുള്ള ഞാന്‍ ഓര്‍മ്മയില്‍ പരതിയെടുത്ത ഉത്തരങ്ങളില്‍ അവള്‍ തൃപ്തയായില്ല. ഞാന്‍ വീണ്ടും ലൈബ്രറിയിലേക്ക് ഓടി. “സായാഹ്ന യാത്രകളുടെ അച്ഛാ മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തു തുന്നിയ പുനര്‍ജ്ജനിയുടെ കൂടുവിട്ട് മകന്‍ യാത്രയാവുകയാണ്…..’ ഖസാക്ക് പിന്നെ പിന്നെയും വായിച്ചു. പിന്നീട് എത്രയോ കാലത്തിന് ശേഷമാണ് രവിയുടെ അച്ഛനെ പിന്തുടരുന്ന പിതൃഘടികാരം പോലെയുള്ള രചനകള്‍ പുറത്തുവരുന്നത്. ആ പെണ്‍കുട്ടി പഠിച്ച് എന്‍ജിനീയറായി. ജപ്പാനിലെവിടെയോ ഉയര്‍ന്ന ജോലിയിലാണ്. ഇന്നു ഞാന്‍ പല പരിപാടികള്‍ക്കായി കേരളത്തിലെ വിവധ ക്യാമ്പസുകളിലൂടെ യാത്ര ചെയ്യാറുണ്ട്. എന്നെ ഞെട്ടിക്കുന്ന ഒരു ചോദ്യവുമായി ആരെങ്കിലും വരുമെന്ന് ഓരോ യാത്രയിലും ഞാന്‍ പ്രതീക്ഷിക്കാറുണ്ട്. നമ്മളെ തോല്‍പ്പിക്കുന്ന ഒരാള്‍, ചോദ്യങ്ങളില്‍ കുരുക്കുന്ന ഒരാള്‍…. അങ്ങനെ ഒരിടത്തും സംഭവിക്കുന്നില്ല’-മാറിയ കാലം പലകാരണങ്ങള്‍ക്കൊണ്ട് പ്രശ്നരഹിതമായിപ്പോകുന്നുവെന്ന ആശങ്ക ഹരികുമാര്‍ മറച്ചുവയ്ക്കുന്നില്ല. ഉല്‍കണ്ഠകളില്ല, രാഷ്ട്രീയമായ ആശങ്കകള്‍ നമ്മ പിന്തുടരുന്നില്ല, കാലത്തിന്റെ ഈ മാറ്റത്തെ സൂക്ഷ്മമായി നിര്‍വചിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഈ മാറ്റത്തിന്റെ പ്രധാന കാരണം നമ്മുടെ കുടുംബ സാമൂഹ്യ ഘടനയില്‍ വന്ന മാറ്റങ്ങളാണെന്ന് സുരേഷ് കുറുപ്പ് വിലയിരുത്തുന്നു. ‘കൂട്ടു കുടുംബത്തില്‍നിന്നും അണു കുടുംബത്തിലേക്കുള്ള മാറ്റം പുതിയൊരു സംസ്കാരം സൃഷ്ടിച്ചു. ഒന്നോ പരമാവധി രണ്ടോ കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങളാണ് അധികവും. രക്ഷാകര്‍ത്താക്കളുടെ എല്ലാ ശ്രദ്ധയും ഈ കുട്ടികളുടെ വളര്‍ച്ചയില്‍ കേന്ദ്രീകരിക്കപ്പെടുന്നു. ഏതാണ്ട് ഇടത്തരക്കാരും അതിനുമുകളിലുള്ളവരുടെയും കുട്ടികള്‍ സ്വകാര്യ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ പലകാരണങ്ങള്‍കൊണ്ടും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. കൂടാതെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലേക്കുള്ള തള്ളിക്കയറ്റം രാഷ്ട്രീയമായ സംഘംചേരലിന്റെ സാധ്യത ഇല്ലാതാക്കി. പരീക്ഷയില്‍ ജയിക്കുക എന്ന ഏക ലക്ഷ്യത്തിലേക്ക് പൊതുവിദ്യാര്‍ത്ഥി സമൂഹത്തെ മാറ്റാന്‍ ഈ ഘടകങ്ങള്‍ക്ക് സാധിച്ചു. മറ്റുള്ള കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുന്നത് അനാവശ്യമാണെന്ന ഒരുബോധം സമൂഹ മനസ്സിലെ ആഴത്തില്‍ സ്വാധീനിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്റെയെല്ലാം സ്വാഭാവിക പരിണാമമായിട്ടാണ് വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനങ്ങള്‍ ക്യാമ്പസില്‍ കുറഞ്ഞത്. രാഷ്ട്രീയമായ ഇടങ്ങള്‍ നഷ്ടപ്പെടുന്ന ക്യാമ്പസുകളില്‍ നിന്നാണ് റാഗിങ് പോലെയുള്ള ക്രിമിനല്‍ സംഭവങ്ങള്‍ പുറത്തുവരുന്നത്. ജാതിവര്‍ഗ്ഗീയ സംഘടനകള്‍ വിദ്യാര്‍ത്ഥി മനസ്സുകളെ വിഭജിക്കുന്നത്.’

കേരളത്തിന്റെ മാറിയ സാമൂഹ്യ സാഹചര്യത്തില്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പ്രസക്തി കുറഞ്ഞുപോയതായി എം മുരളിയും സമ്മതിക്കുന്നു. ‘ പൊതുസമൂഹത്തില്‍ രാഷ്ട്രീയം അപചയത്തെ നേരിടുന്നുവെന്ന് സമ്മതിക്കേണ്ടിവരും. രാഷ്ട്രീയത്തോടും രാഷ്ട്രീയ നേതൃത്വത്തോടുമുള്ള അവമതിപ്പ് ജനങ്ങളില്‍ ഏറിവരുന്നു. വിശ്വാസരാഹിത്യം പൊതുപ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നു. ഈ കാലഘട്ടങ്ങളിലൂടെ കേരളത്തില്‍ ശക്തിയാര്‍ജ്ജിച്ചുവന്ന മധ്യവര്‍ഗ്ഗം സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് വിമുഖത കാണിക്കുകയും ചെയ്യുന്നുണ്ട്.”

 

 

മധ്യവര്‍ഗ്ഗവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയം
കേരളീയ പൊതുസമൂഹം ഒരുമധ്യവര്‍ഗ്ഗ കുടുംബത്തിന്റെ തുടര്‍ച്ചയാണെന്നു കാണാം. കുടുംബത്തിന്റെ ആകുലതകളും ആശങ്കകളും പ്രതീക്ഷകളും കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെയാണ് ഇന്ന് പൊതുസമൂഹത്തിന്റെ കേന്ദ്ര പ്രശ്നം. എഴുപതുകളിലെ ക്ഷുഭിതയൌവ്വനമാണ് ഇന്നത്തെ രക്ഷാകര്‍ത്താക്കള്‍. അവര്‍ തെളിക്കുന്ന വഴികളിലാണ് അണുകുടുംബത്തിലെ കുട്ടികള്‍ നയിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ എഴുപതുകളുടെ രാഷ്ട്രീയ സാംസ്കാരിക ക്ഷോഭങ്ങള്‍ ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ സാമൂഹ്യബോധത്തെ നിര്‍ണ്ണയിക്കുന്നതായിരുന്നില്ല എന്ന് സമ്മതിക്കേണ്ടിവരും. രാഷ്ട്രീയമായ ഉല്‍കണ്ഠയും സമൂഹത്തെപ്രതിയുള്ള സങ്കടങ്ങളും വിമോചന സ്വപ്നങ്ങളും ഒരു ന്യൂനപക്ഷത്തിന്റെ ബൌദ്ധിക/വൈകാരിക ക്ഷോഭമായിരുന്നുവെന്ന് ചരിത്രം. വിപ്ളവം ജനങ്ങളുടെ ആനന്ദോല്‍സവമായിത്തീരുമെന്ന ഒരവസ്ഥയെക്കുറിച്ചുള്ള സ്വപ്നം ചരിത്രത്തിന്റെ നടവഴിയില്‍ പിന്നെയും പിന്നെയും തടഞ്ഞുവീഴുന്നു. യുവത്വത്തെ വിപ്ളവത്തിന് സജ്ജരാക്കുകയെന്ന മഹാ ദൌത്യത്തില്‍നിന്നും സമൂഹത്തിന്റെ/ വര്‍ഗ്ഗത്തിന്റെ സജ്ജമാകായ്കയില്‍ അത് നിരാശമാകുന്നു.

കേരള ചരിത്രത്തില്‍ വര്‍ഗ്ഗ രാഷ്ട്രീയം അധീശത്വം നേടിയതിനുപിന്നാലെ രൂപപ്പെട്ടുവന്ന, എണ്‍പതുകളോടെ ശക്തിയാര്‍ജ്ജിച്ച ഒരു മധ്യവര്‍ഗ്ഗ (സവര്‍ണ്ണ) സൌന്ദര്യ ശാസ്ത്രത്തിന്റെ നിലപാടു തറയില്‍ നിന്നാണ് ഈ ചരിത്രവും സമൂഹത്തെ ‘വഴിമാറ്റിയ’ സാമാന്യ ബോധവും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ആദ്യകാല വ്യവസായ സംരംഭങ്ങളുടെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഉല്‍പാദന മേഖലയില്‍ നിന്നും സേവന മേഖലയിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കേരള ചരിത്രം നമുക്ക് കാണിച്ചു തരുന്നു. അത്തരമൊരു ചരിത്ര സന്ദര്‍ഭത്തില്‍ അറുപതുകളുടെ അവസാനത്തോടെ രൂപപ്പെട്ടുവരുന്ന സേവനമേഖലാമധ്യവര്‍ഗ്ഗത്തിന്റെ ചരിത്രവുമായി മാറുന്ന സാമൂഹ്യ ബോധത്തെ ചേര്‍ത്തുവായിക്കാവുന്നതാണ്.

ഈ മധ്യവര്‍ഗ്ഗത്തിന്റെ ശാക്തീകരണം സംഭവിക്കുന്നതും എഴുപതുകളില്‍ തന്നെയാണ്. ഇടതുപക്ഷ തീവ്രവാദം, ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, എന്‍ ജി ഒ സംഘടനകള്‍, സാമൂഹ്യ, സാംസ്കാരിക, ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള സാമൂഹ്യ ശാസ്ത്ര പ്രസ്ഥാനങ്ങള്‍, ഫിലിം സൊസൈറ്റികള്‍ എന്നിങ്ങനെ എഴുപതുകളിലെ ശാക്തീകരണ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ അതിനായുള്ള ഇടപെടലുകളെയും ആധുനികതയിലേക്കുള്ള നീക്കങ്ങളെയും വേഗമാക്കുന്ന ധാരകള്‍ ആധിപത്യമുറപ്പിക്കുന്നുണ്ട്. ‘ജാതി’, ‘സമുദായം’ എന്നിവയിലധിഷ്ഠിതമായ പരിഷ്കരണമുന്നേറ്റങ്ങള്‍ക്ക് ശേഷം ശക്തമാകുന്ന കമ്യൂണിസ്റ് ചിന്ത ‘വര്‍ഗ്ഗം’ എന്ന ഒറ്റക്കുടക്കുകീഴില്‍ ഇവയെ ഒതുക്കുന്നു. ജാതി, സമുദായ യാഥാര്‍ത്ഥ്യങ്ങള്‍ പൊതുമണ്ഡലത്തില്‍ നിന്നും മറഞ്ഞുനില്‍ക്കുന്നതിന് ഇത് കാരണമായി.

അതായത് ജാതിയുടെ ഉച്ച നീചത്വങ്ങളെ ഇല്ലാതാക്കുന്നതിനുപകരം അതേക്കുറിച്ച് സംസാരിക്കാന്‍ പുതിയൊരു ഭാഷ രൂപപ്പെടുത്തുകയാണുണ്ടായത്. വര്‍ഗ്ഗ സമരത്തിലൂടെ ജാതി, സമുദായ ചിന്തകളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിശ്വാസം രൂഡമൂലമാവുകയും ചെയ്തു. എന്നാല്‍ എണ്‍പതുകളോടെ ഈ മധ്യവര്‍ഗ്ഗത്തിന്റെ സദാചാര മൂല്യങ്ങളും സാംസ്കാരിക വിചാരവും സൌന്ദര്യശാസ്ത്രവും സമൂഹത്തില്‍ അധീശത്വം സ്ഥാപിക്കുന്നു. എഴുപതുകളോടെ കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളില്‍ നിലയുറപ്പിച്ച സേവനമേഖലാ മധ്യവര്‍ഗ്ഗത്തെയാണ് വിദ്യാഭ്യാസം മുതല്‍ വികസനംവരെയുള്ള പദ്ധതികള്‍ അഭിസംബോധന ചെയ്തത്.

ഉയര്‍ന്നുവന്ന ഈ മധ്യവര്‍ഗ്ഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുപകരം മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ മധ്യവര്‍ഗ്ഗവല്‍ക്കരിക്കപ്പെടുകയായിരുന്നുവെന്നു കാണാം. മധ്യ തിരുവിതാംകൂറിലെ കാര്‍ഷിക ഉല്‍കണ്ഠയുമായി രൂപംകൊണ്ട് വിവിധ കേരള കോണ്‍ഗ്രസുകളും കോണ്‍ഗ്രസ് പാര്‍ട്ടിയും ഈ മധ്യവര്‍ഗ്ഗത്തിന്റെ ജാതി സാമ്പത്തിക താല്പര്യങ്ങളിലേക്ക് അവരുടെ അജണ്ടകള്‍ ചുരുക്കുകയായിരുന്നു. പിന്നീട് കേരളത്തിന്റെ പ്രത്യേകിച്ച് മുസ്ലിം ഭാഗദേയമേറ്റടുത്ത് പ്രബലമായ മുസ്ലിം ലീഗ് മധ്യവര്‍ഗ്ഗ, ഉപരി മധ്യവര്‍ഗ്ഗ താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന പാര്‍ട്ടിയായിത്തീരുന്നു. ലീഗിന്റെ വികസന സങ്കല്‍പ്പങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും അത് പ്രകടമാണ്. കമ്യൂണിസ്റ് വികസന സങ്കല്‍പ്പങ്ങളോട് ചേര്‍ത്താണ് ‘കേരളമോഡല്‍ വികസന’ത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നത്.

സമനിരപ്പായ ഒരു സമൂഹനിര്‍മ്മിതിക്കുള്ള വികസനം എന്നതാണ് അതിന്റെ രാഷ്ട്രീയം. എന്നാല്‍ കേരള മോഡല്‍ വികസനം അഭിസംബോധന ചെയ്യുന്നത്/ ചെയ്തിരുന്നത് ആരെയാണ് എന്ന ചോദ്യം പലപ്പോഴും വിട്ടുകളയുന്നു. എന്നാല്‍ ആദിവാസികള്‍, ദലിതര്‍, തീരദേശ മേഖലയില്‍ വസിക്കുന്നവര്‍ തുടങ്ങിയ അരികുജീവിതങ്ങള്‍ വികസന മാതൃകയുടെ പുറംലോകത്താണെന്ന വസ്തുത ഇന്ന് തര്‍ക്കരഹിതമാണ്. സാമൂഹ്യ മുഖ്യധാരയില്‍ ശക്തിയാര്‍ജ്ജിച്ച മധ്യവര്‍ഗ്ഗ താല്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് നമ്മുടെ “കമ്യൂണിസ്റ് വികസന സങ്കല്‍പ്പ’ങ്ങളും നിലനില്‍ക്കുന്നതെന്നു സാരം.

 

 

സമൂഹത്തിലെ ഘടനാക്രമീകരണങ്ങള്‍
തൊണ്ണൂറുകള്‍ മുതല്‍ ഈ മധ്യവര്‍ഗ്ഗം ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നു. ആഗോള വല്‍ക്കരണവും ഉദാരവല്‍ക്കരണവും സൃഷ്ടിച്ച പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സേവനമേഖലയില്‍നിന്നും പിന്‍വാങ്ങിത്തുടങ്ങുന്നു. സേവനമേഖലയെ അടിസ്ഥാനമാക്കി രൂപ്പെട്ടുവന്ന മധ്യവര്‍ഗ്ഗത്തെ ഇത് സാരമായി ബാധിച്ചു. സര്‍ക്കാര്‍ തണലില്‍ വളര്‍ന്നുവന്ന മധ്യവര്‍ഗ്ഗം ഈ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഈ ദശകത്തിന്റെ ആരംഭത്തില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ സമരം അതിന്റെ പ്രകടിതരൂപമായി കാണാം. പുത്തന്‍ സാമ്പത്തിക നയങ്ങളും ആഗോളവല്‍ക്കരണനടപടികളും കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ളൊടിക്കുകയും കര്‍ഷകര്‍ വ്യാപകമായി ആത്മഹത്യചെയ്തപ്പോഴും ഉയര്‍ന്നുവരാതിരുന്ന പ്രതിഷേധസമരമാണ് നയവ്യതിയാനം സര്‍ക്കാര്‍ ജീവനക്കാരെ ബാധിച്ചപ്പോള്‍ പൊട്ടിപ്പുറപ്പെട്ടത്.

പൊതുമേഖലാ ബാങ്ക്, ഇന്‍ഷുറന്‍സ് തൊഴിലാളികളുടെ സമരം, അധ്യാപകരുടെ പ്രൊട്ടക്ഷന്‍ പ്രശ്നം, രജനി എസ് ആനന്ദ് എന്ന ദലിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയത്തുടര്‍ന്ന് ബാങ്കുകള്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും എതിരെ നടന്ന സമരം (യഥാര്‍ത്ഥത്തില്‍ പുത്തന്‍ വിദ്യഭ്യാസ നയത്തിനെതിരെ ഉന്നയിക്കപ്പെടേണ്ടതായിരുന്നു ആ സമരം.) എന്നിങ്ങനെ നീളുന്ന ആ പ്രശ്നത്തിന്റെ ഇങ്ങത്തേലയ്ക്കലാണ് സ്വാശ്രയ ഫീസ് വര്‍ദ്ധന പൊതുസമൂഹത്തിന്റെ ‘കാതലായ’ പ്രശ്നമായി ഉന്നയിക്കപ്പെടുന്നത്.

എഴുപതുകളിലെ യുവത്വം എന്ന ഇന്നത്തെ രക്ഷാകര്‍തൃ സമൂഹം അണ്‍ എയ്ഡഡ് സ്കൂളിലെ ഫീസ് വര്‍ദ്ധനയ്ക്കെതിരായി എറണാകുളത്തും മറ്റും സംഘടിപ്പിച്ച കൂട്ടായ്മയും സമരവും പുതിയ കാലത്തെ മധ്യവര്‍ഗ്ഗം കടന്നുപോകുന്ന ‘അരക്ഷിതാ’വസ്ഥയുടെയും വിലപേശലിന്റെയും പ്രകടിത രൂപങ്ങളാണ്. സൂക്ഷ്മ വിശകലനത്തില്‍ വ്യവസായം, വികസനം, വിദ്യാഭ്യാസം തുടങ്ങിയവയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്ന സി പി എം നയവ്യതിചലനത്തെക്കുറിച്ച് പാര്‍ട്ടിയിലുണ്ടായ ‘ആശയ സമരത്തിലും’ ഈ മധ്യവര്‍ഗ്ഗഅരക്ഷിതാവസ്ഥ അന്തര്‍ലീനമായിരിക്കുന്നു. ഒരു നിക്ഷേപസൌഹൃദ പാര്‍ട്ടിയായും കോര്‍പ്പറേറ്റ് പ്രസ്ഥാനമായും മാറിയ സി പി എം ഒരു മുതലാളിത്ത പാര്‍ട്ടിയായി രൂപം മാറുന്നുവെന്ന ആശങ്ക പാര്‍ട്ടിക്കുള്ളിലുയര്‍ത്തിയതും അതൊരു ആശയസമരമായി വളര്‍ത്തിയതും ഈ മധ്യവര്‍ഗമാണ്.

വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള പുത്തന്‍ സാമ്പത്തിക മേഖലകളിലേക്ക് ചെറിയൊരുവിഭാഗം എത്തിപ്പിടിച്ചുവെങ്കിലും ഭൂരിപക്ഷം വരുന്ന വിഭാഗം തികച്ചും അരക്ഷിതമായ സാമ്പത്തിക സാമൂഹ്യ സമ്മര്‍ദ്ദത്തില്‍ പിന്തള്ളപ്പെട്ടുപോവുന്നു. ഈയൊരു ചരിത്രസന്ധിയിലാണ് ജാതി വീണ്ടും ഉന്നയിക്കാവുന്ന രാഷ്ട്രീയ പ്രശ്നമായി ഉയര്‍ന്നുവരുന്നത്. അത് സംവരണവിരുദ്ധ സംവാദമായും “മിടുക്കിനെ’ക്കുറിച്ചുള്ള (മെറിറ്റ് ) ആശങ്കയായും പൊതു സമൂഹത്തില്‍ പ്രക്ഷേപണം ചെയ്യപ്പെടുകയും സവര്‍ണ്ണതയെ ആധികാരികമായൊരു സാംസ്കാരിക മൂലധനമായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. സാമൂഹ്യ രാഷ്ട്രീയ മുഖ്യധാരയെ പിടിച്ചെടുക്കുന്ന ഈ മധ്യവര്‍ഗ്ഗത്തിന്റെ ജാതീയവും സാമ്പത്തികവുമായ ആകുലതകളാണ് പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളായി ഉയര്‍ന്നുവരുന്നത്. സംവാദത്തിന്റെ പൊതുമണ്ഡലം ചുരുങ്ങുകയാണെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ കമ്യൂണിസ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ‘അച്ചടക്ക’ സീമയ്ക്കു പുറത്താണ് സമരവും സംവാദവും ഇനി സാധ്യമാകുന്നത്.

എഴുപതുകളിലെ ഭൂപരിഷ്കരണത്തിനുശേഷം ഭൂമിയുടെ വിതരണ വിനിയോഗങ്ങളെ സംബന്ധിച്ച് നയരൂപീകരണമുണ്ടാക്കാന്‍ കമ്യൂണിസ്റ്/ ഇതര ഭരണകൂടത്തിന് കഴിയാതെ പോകുന്നതും എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന മിച്ച ഭൂമി പിടിച്ചെടുക്കല്‍ സമരത്തിനുശേഷം ഒരു ഭൂസമരത്തിനും നേതൃത്വം കൊടുക്കാന്‍ സി പി എമ്മിന് കഴിയാതെ പോകുന്നതും സമൂഹപരിണാമത്തില്‍ മധ്യവര്‍ഗ്ഗ വല്‍ക്കരിക്കപ്പെട്ട പാര്‍ട്ടികളുടെ അരാഷ്ട്രീയതയുടെ വെളിപ്പെടലാണ്. ടീകോമിന് ഭൂമി അനുവദിക്കുന്നതില്‍ വരുന്ന കാലതാമസം നമ്മെ അസ്വസ്ഥരാക്കുകയും ചെങ്ങറയിലെ സമരക്കാര്‍ മിച്ചഭൂമിയില്‍ വിഹിതം ആവശ്യപ്പെടുമ്പോള്‍ അത് നമ്മെ ബാധിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്. മൂന്നാറിലെ റിസോര്‍ട്ടുകള്‍ ഇടിച്ചുനിരത്തിയപ്പോള്‍ ഉണ്ടായ പ്രതിഷേധവും നിയമപരമായ ഇടപെടലുകളും മൂലമ്പിള്ളിയില്‍ അതേ ബുള്‍ഡോസറുകള്‍ കയറിയിറങ്ങിയപ്പോള്‍ ഉണ്ടാകാതിരുന്നത് ഇതേ പ്രക്രിയയുടെ സൂചകങ്ങളാണ്.

അതേ സമയം തന്നെ മുഖ്യധാരാപ്രസ്ഥാനങ്ങള്‍ സാമൂഹ്യഇടപെടലില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുമ്പോഴും ചെറുസമരങ്ങളും ചെറുത്തുനില്‍പ്പുകളും പുതിയ ജനാധിപത്യ ഇടങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. സമരത്തിന്റെയും സംവാദത്തിന്റെയും മേഖലകളിലേക്ക് നവസാമൂഹ്യപ്രസ്ഥാനങ്ങളും ചെറുഗ്രൂപ്പുകളുമാണ് കടന്നുവരുന്നത്. എന്നാല്‍ എന്‍ ജി ഒ കളുടെയും പലപ്പോഴും സുതാര്യമല്ലാത്ത അവയുടെ താല്‍പര്യങ്ങളുടെയും വിഹാരരംഗമാവുന്നതോടെ പൊതുസമരമണ്ഡലം പല വിധത്തില്‍ അവ്യക്തവും പ്രശ്നസങ്കീര്‍ണവുമാകുന്നു. കുടിവെള്ളം, ശുചിത്വം, ദലിത് ആദിവാസി അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, അസംഘടിത തൊഴിലാളികള്‍ തുടങ്ങി വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ അവകാശസമരങ്ങള്‍ വരെ എന്‍ ജി ഒ വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചെറിയ പ്രതിഷേധങ്ങളെപ്പോലും ചിതറിപ്പിച്ചുകളയുകയുന്ന വിധം സമൂഹത്തെ ഘടനാപരമായി ക്രമീകരിക്കാന്‍ ഇതുമൂലം കഴിയുന്നു.

ഇനിയൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഭരണകൂടത്തിനും അധിനിവേശമൂല്യങ്ങള്‍ക്കും അവയുടെ അമിതാധികാരങ്ങള്‍ പ്രയോഗക്ഷമമാക്കാന്‍ കഴിയുന്ന നിസ്സംഗമായ ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്.

കടപ്പാട്
ബി എസ് ബിമിനിത്
സോമശേഖരനും പി കെ നാണുവുമായി നടത്തിയ സംഭാഷണം

റഫറന്‍സ്
1. F R Ankersmith. Historiography and Post Modernism
2. കെ വേണു. മലയാളി മനസ്സ്. പച്ചക്കുതിര, ജൂണ്‍ 2005
3. ഡോ. ടി ടി ശ്രീകുമാര്‍. സിവില്‍ സമൂഹവും ഇടതുപക്ഷവും 2007
4. പി കെ വാസുദേവന്‍ നായര്‍. ഒരു കമ്യൂണിസ്റുകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ഹരിതം ബുക്സ്, 2004
5. പി കെ പ്രകാശ്. മുണ്ടൂര്‍ രാവുണ്ണി. മാധ്യമം ആഴ്ചപ്പതിപ്പ്, സെപ്റ്റംബര്‍, 16, 2005
6. ഷാനവാസ് എം എ. 1975 അടിയന്തിരാവസ്ഥയുടെ ഓര്‍മ്മപ്പുസ്തകം. പ്രണത ബുക്സ്, കൊച്ചി, 2006

 
 
 

POSTS ON EMERGENCY

കണ്ണാടിമുറികളില്‍ നമ്മുടെ പോള്‍ഡാന്‍സുകള്‍

നിങ്ങള്‍ക്കു മുന്നില്‍ കൊട്ടിയടയാന്‍ ചില വാതിലുകളുണ്ട്

നിങ്ങള്‍ നിരീക്ഷണത്തിലാണ്!

എഴുപതുകള്‍ തിരിഞ്ഞുകൊത്തുമ്പോള്‍

പറയേണ്ട, ഞങ്ങള്‍ കുനിഞ്ഞോളാം

ഭാവിയുടെ ചുമരെഴുത്തുകള്‍

എഴുപതുകള്‍ തിരിഞ്ഞുകൊത്തുമ്പോള്‍

 
 
 
എഴുപതുകള്‍ ചരിത്രത്തില്‍ അവശേഷിപ്പിച്ചതെന്താണ്?
കെ.പി ജയകുമാര്‍ നടത്തിയ അന്വേഷണം

 

കേരളം അടിയന്തരാവസ്ഥയ്ക്ക് മുമ്പും അതിന് ശേഷവും ആ ചരിത്രസന്ധിയോട് പ്രതികരിച്ച വിധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുതന്നെയാണ്. സി പി ഐ പരസ്യമായി അടിയന്തരാവസ്ഥയോടൊപ്പം നിന്നപ്പോള്‍ സി പി എം മടിച്ചുമടിച്ചാണ് പ്രതികരിച്ചത്. ഇന്ദിരയുടെ ഇരുപതിന പരിപാടിയെ സി പി ഐയും തുടക്കത്തില്‍ സിപി എമ്മും അംഗീകരിക്കുകയും ചെയ്തിരുന്നു. നേതാക്കളെല്ലാം അറസ്റുവരിക്കുകയും ജയിലില്‍ പോകുകയും ചെയ്യുക എന്ന അടവുതന്ത്രമാണ് സി പി എം സ്വീകരിച്ചത്. നക്സലൈറ്റുകളും ആര്‍ എസ് എസ് പ്രവര്‍ത്തകരും കേരളത്തില്‍ അടിയന്തരാവസ്ഥയെ നേര്‍ക്കുനേര്‍ എതിരിട്ടു. കീഴടങ്ങി ജീവിക്കുന്നതാണ് മലയാളി ഇഷ്ടപ്പെട്ടത് എന്നതാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വലിയ വിജയം സൂചിപ്പിക്കുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്- അടിയന്തിരാവസ്ഥയുടെ പല അടരുകളിലക്ക് പില്‍ക്കാലത്തുനിന്നും കെ.പി ജയകുമാര്‍ നടത്തിയ അന്വേഷണം. രണ്ട് ഭാഗങ്ങളായി നാലാമിടം പ്രസിദ്ധീകരിക്കുന്ന ദീര്‍ഘലേഖനത്തിന്റെ ആദ്യ ഭാഗം.

 

 

‘ചരിത്രമെന്നത് ഇനിയൊരിക്കലും നമ്മുടെ ജീവിതത്തിലെ വിവിധഘട്ടങ്ങളില്‍ സംഭവിച്ച സംഗതികളുടെ പുനര്‍നിര്‍മ്മിതിയല്ല. ഭൂതകാലയാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുന്നതിനും അത് ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള ഇഛയോടെ ഭൂതകാലത്തിലേക്കുള്ള വന്യവും ആര്‍ത്തിഭദ്രവും അനിയന്ത്രിതവുമായ തുരക്കലുകള്‍ ഇനിയൊരിക്കലും ചരിത്രകാരന്റെ ചോദ്യം ചെയ്യപ്പെടാത്ത ദൌത്യമല്ല. ഭൂതകാലത്തെ കണ്ടെത്തുക എന്നിനേക്കാള്‍ നാം ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയം സമാഗതമായിരിക്കുന്നു’

എഫ് ആര്‍ ആങ്കര്‍സ്മിത്ത്

 

 

1960കളുടെ രണ്ടാം പകുതിയില്‍ ആരംഭിക്കുകയും എണ്‍പതുകളുടെ ആദ്യപകുതിവരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്ന രണ്ടു ദശകങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായകമായൊരു വ്യതിയാനത്തിന്റെ കാലമായിരുന്നു. നെഹ്റുവിയന്‍ രാഷ്ട്രസ്വപ്നങ്ങള്‍ക്കേറ്റ പരാജയം സൃഷ്ടിച്ച സന്ദിഗ്ധത രാഷ്ട്രീയമായ പുനരാലോചനയുടെ സാധ്യതകളിലേക്ക് യുവാക്കളെ നിര്‍ബന്ധിച്ചു. സ്വാതന്ത്യ്രാനന്തര ദേശീയഭരണകൂടം പൌരസ്വാതന്ത്യ്രത്തിന്റെ സ്വച്ഛതയിലേക്ക് പടനയിച്ചപ്പോള്‍ സ്വാതന്ത്യ്രത്തെയും സുരക്ഷയെയും സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ ശിഥിലമായി. ജീവിത മൂല്യങ്ങള്‍ക്കേറ്റ തകര്‍ച്ചയും സമൂഹത്തെ പ്രതിയുള്ള ആശങ്കയും ഇന്ത്യന്‍ ഭൂമിശാസ്ത്രത്തെ രാഷ്ട്രീയമായ നിരവധി ഉരുള്‍പൊട്ടലുകളുടെ മുനമ്പുകളാക്കിത്തീര്‍ത്തു. കേരള ചരിത്രത്തിലും രാഷ്ട്രീയ സാംസ്കാരിക ഭൂമിശാസ്ത്രത്തിലും കലയിലും സാഹിത്യത്തിലും അതിരറ്റ ഊഷ്മളതയും ചില ആശയങ്ങളോട് ചാവേര്‍കൂറും പുലര്‍ത്തിയ കാലഘട്ടമായിരുന്നു അത്.

എഴുപതുകളുടെയും എണ്‍പതുകളുടെയും രാഷ്ട്രീയ-സാംസ്കാരിക -ഭാവുകത്വ പരിണാമങ്ങള്‍ ആ കാലഘട്ടത്തിന്റെ സാമൂഹ്യ രാഷ്ട്രീയാവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രത്യേകിച്ച് ഇടതുപക്ഷ -തീവ്ര ഇടതുപക്ഷത്തിന്റെ സംസ്കാരവുമായി. അവിഭക്ത കമ്യൂണിസ്റ് പാര്‍ട്ടിയില്‍ തുടങ്ങി വിവിധ നക്സലൈറ്റ് ഗ്രൂപ്പുകള്‍ വരെ നീളുന്ന യുവത്വത്തിന്റെ വിസ്ഫോടനങ്ങളുടെ ചരിത്രമായിരുന്നു അത്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ഭാഗധേയമായിരുന്ന കേരള വിദ്യര്‍ത്ഥി യൂണിയന്‍ എഴുപതുകളുടെ കുത്തൊഴുക്കില്‍ കടപുഴകുകയും എസ് എഫ് ഐ, ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ചുവരെഴുത്തുകളെ ചുവപ്പിച്ചെടുകയും ചെയ്ത കാലം.

ചരിത്രത്തില്‍ പിന്നെയും ഇടര്‍ച്ചകളും മായ്ക്കലുകളും മാഞ്ഞുപോകലുകളുമുണ്ടായി. ‘തികച്ചും അരാഷ്ട്രീയമായൊരു കാലത്ത് നിന്നുകൊണ്ട് ഒരു രാഷ്ട്രീയ കാലത്തെ ഗൃഹാതുരത്വത്തോടെ ഓര്‍മ്മിക്കലാണ്’ അതെന്ന് ബാബുഭരദ്വാജ് എഴുപതുകളെ ഓര്‍മ്മിച്ചുകൊണ്ട് പറയുന്നു. ഓര്‍മ്മ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. ചരിത്രമെഴുത്താണ്. എഴുതപ്പെട്ട, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തെ അത് ചോദ്യംചെയ്യുകയും തിരുത്തുകയും ചെയ്യുന്നു.

‘ചരിത്രമെന്നത് ഇനിയൊരിക്കലും നമ്മുടെ ജീവിതത്തിലെ വിവിധഘട്ടങ്ങളില്‍ സംഭവിച്ച സംഗതികളുടെ പുനര്‍നിര്‍മ്മിതിയല്ല. ഭൂതകാലയാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുന്നതിനും അത് ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള ഇഛയോടെ ഭൂതകാലത്തിലേക്കുള്ള വന്യവും ആര്‍ത്തിഭദ്രവും അനിയന്ത്രിതവുമായ തുരക്കലുകള്‍ ഇനിയൊരിക്കലും ചരിത്രകാരന്റെ ചോദ്യം ചെയ്യപ്പെടാത്ത ദൌത്യമല്ല. ഭൂതകാലത്തെ കണ്ടെത്തുക എന്നിനേക്കാള്‍ നാം ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയം സമാഗതമായിരിക്കുന്നു.” എന്ന് എഫ് ആര്‍ ആങ്കര്‍സ്മിത്ത് നിരീക്ഷിക്കുന്നുണ്ട്. ഭൂതകാലത്തെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ധാരണകളെ പുനരാനയിക്കുകയും പുനര്‍വായിക്കുകയും ചെയ്യുമ്പോള്‍ ചരിത്രം ഒരു വര്‍ത്തമാന യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുകയാണ്.

കേരളചരിത്രത്തില്‍ ഒരു കാലഘട്ടത്തെ സ്വാധീനിച്ച ധൈഷണികവും സാംസ്കാരികവും രാഷ്ട്രീയവുമായ ചലനമാണ് ഇടതുപക്ഷ തീവ്രവാദം. കലയിലും എഴുത്തിലും അരങ്ങിലും ചലച്ചിത്രത്തിലും സാംസ്കാരിക-സാമൂഹിക ജീവിതത്തിലുമെല്ലാം അതിന്റെ അനുരണനങ്ങള്‍ പ്രകടമായിരുന്നു. ഒരുപാട് വൈരുദ്ധ്യങ്ങളോടെയാണ് ചരിത്രത്തില്‍ ഈ രാഷ്ട്രീയ സന്ദര്‍ഭം അടയാളപ്പെടുന്നത്. ഒരു രാഷ്ട്രീയ മുന്നേറ്റമെന്ന നിലയില്‍ വിജയം അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ഇടതുപക്ഷ തീവ്രവാദം ഉയര്‍ത്തിവിട്ട സാംസ്കാരിക മുന്നേറ്റം കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മനോഘടനയില്‍ ദൂരവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിച്ചു. പില്‍ക്കാലത്ത് പൊതുസമൂഹത്തിലെ പ്രതിരോധ സംഘങ്ങള്‍ രൂപം കൊള്ളുന്നതില്‍ ഇടതു തീവ്രവാദ സംഘങ്ങളുടെ രാഷ്ട്രീയ നൈതികതയും അടിയന്തിരാവസ്ഥയുടെ സൂക്ഷ്മാധികാരത്തിന്റെയും സാംസ്കാരികാധിനിവേശത്തിന്റെയും ഓര്‍മ്മകളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു കാലം ചരിത്രത്തിലേക്ക് പിന്‍വാങ്ങുന്നു. എഴുപതുകള്‍ ചരിത്രത്തില്‍ അവശേഷിപ്പിച്ചതെന്താണ്? അന്നത്തെ യുവാക്കള്‍ ഇന്നത്തെ ഭരണാധികാരികളും രക്ഷിതാക്കളുമാണ്. ഇന്നും ആഘോഷിക്കപ്പെടുന്ന ‘എഴുപതുകളെ’ തിരിഞ്ഞുവായിക്കുമ്പോള്‍ എന്താണ് വെളിപ്പെടുന്നത്?

 

 
അടിയന്തരാവസ്ഥയും കേരളവും
കേരളം അടിയന്തരാവസ്ഥയ്ക്ക് മുമ്പും അതിന് ശേഷവും ആ ചരിത്രസന്ധിയോട് പ്രതികരിച്ച വിധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുതന്നെയാണ്. സി പി ഐ പരസ്യമായി അടിയന്തരാവസ്ഥയോടൊപ്പം നിന്നപ്പോള്‍ സി പി എം മടിച്ചുമടിച്ചാണ് പ്രതികരിച്ചത്. ഇന്ദിരയുടെ ഇരുപതിന പരിപാടിയെ സി പി ഐയും തുടക്കത്തില്‍ സിപി എമ്മും അംഗീകരിക്കുകയും ചെയ്തിരുന്നു. നേതാക്കളെല്ലാം അറസ്റുവരിക്കുകയും ജയിലില്‍ പോകുകയും ചെയ്യുക എന്ന അടവുതന്ത്രമാണ് സി പി എം സ്വീകരിച്ചത്. നക്സലൈറ്റുകളും ആര്‍ എസ് എസ് പ്രവര്‍ത്തകരും കേരളത്തില്‍ അടിയന്തരാവസ്ഥയെ നേര്‍ക്കുനേര്‍ എതിരിട്ടു.

കീഴടങ്ങി ജീവിക്കുന്നതാണ് മലയാളി ഇഷ്ടപ്പെട്ടത് എന്നതാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വലിയ വിജയം സൂചിപ്പിക്കുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. ഏകാധിപത്യപ്രവണതകള്‍ക്കെതിരെ ശക്തമായി വിധിയെഴുതിയ ഉത്തരേന്ത്യന്‍ ഗ്രാമീണരുടെ രാഷ്ട്രീയബോധവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളീയര്‍ ലജ്ജാകരമായ കീഴടങ്ങലും ഫാസിസ്റ് മനസ്സും ഇഷ്ടപ്പെടുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടു. ‘അക്ഷരാഭ്യാസമില്ലാത്ത, രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നടങ്കം അടിയന്തരാവസ്ഥ നടപ്പാക്കിയ കോണ്‍ഗ്രസിനെ നിരാകരിച്ചപ്പോള്‍ അഭ്യസ്ഥവിദ്യരും രാഷ്ട്രീയ പ്രബുദ്ധരുമായ മലയാളികള്‍ അടിയന്തരാവസ്ഥക്കാരെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയില്‍ എന്തോ പന്തികേടുണ്ടെന്ന് തെളിയുകയായിരുന്നു ‘ എന്ന് കെ വേണു നിരീക്ഷിക്കുന്നു.

എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് വിജയിച്ചിരുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടിക്കൊണ്ട് ഡോ. ടി ടി ശ്രീകുമാര്‍ വേണുവിനെ ഖണ്ഡിക്കുന്നു. ജെ പി ^മൊറാര്‍ജി ^ഹൈന്ദവ ^തീവ്രവലതുപക്ഷ കൂട്ടുകെട്ട് അടിയന്തരാവസ്ഥയ്ക്ക് മുമ്പുതന്നെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിന്റെ അടിത്തറയിളക്കിക്കഴിഞ്ഞിരുന്നുവെന്നും അടിയന്തരാവസ്ഥയുടെ അനുഭവങ്ങള്‍ ആ പ്രക്രിയയുടെ ആഴം വര്‍ദ്ധിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിലെ ഉത്തരേന്ത്യന്‍ജനതയുടെ പ്രതികരണം അടിയന്തരാവസ്ഥയോടുള്ള പ്രതിഷേധം മാത്രമായി വായിക്കാനുമാവില്ല.

‘എഴുപതുകളില്‍ കോണ്‍ഗ്രസിന്റെ ധ്രുവീകരണത്തിന് ശേഷം, ഹൈന്ദവഫാസിസ്റുകളും സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന തീവ്രവലതുപക്ഷവും യോജിച്ചുള്ള സമരങ്ങള്‍ക്ക് തയ്യാറായതോടെ കോണ്‍ഗ്രസിന്റെ ജനകീയാടിത്തറയ്ക്ക് കോട്ടം വന്നിരുന്നു. ഇത്തരത്തിലുള്ള ഒരു വലതുപക്ഷ കേന്ദ്രീകരണം ചരിത്രപരമായ സവിശേഷതകളാല്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഭവിക്കുകയുണ്ടായില്ല’ ^ഹൈന്ദവഫാഷിസത്തോടും വലതുപക്ഷരാഷ്ട്രീയത്തോടും ദ്രാവിഡ^ ഇടതുപക്ഷമനസ്സ് പൊതുവെ കാട്ടുന്ന വിപ്രതിപത്തിയാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് സഹായകരമായിത്തീര്‍ന്നത് എന്നും ടി ടി ശ്രീകുമാര്‍ നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ‘ആഴത്തിലുള്ള ഒരു ജനാധിപത്യബോധത്തിന്റെ അനുരണനങ്ങള്‍ ചരിത്രപരമായി തെറ്റായിപ്പോയ മലയാളിയുടെ അടിയന്തരാവസ്ഥയോടുള്ള ഈ പ്രതികരണത്തില്‍ ദര്‍ശിക്കാന്‍ കഴിയു’മെന്നാണ് അദ്ദേഹത്തിന്റെ പക്ഷം

 

 
ഇടതുപക്ഷമുഖമുള്ള മധ്യവര്‍ഗ മനസ്സ്
അറുപതുകളില്‍ തുടങ്ങി അടിയന്തരാവസ്ഥയോടുകൂടി അവസാനിക്കുന്ന ദശകങ്ങളില്‍ തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും വിപ്ളവാഭിവാഞ്ചയുടെയും ഉദയവും അസ്തമനവും സംഭവിച്ചുകഴിഞ്ഞിരുന്നു. തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങളെ അടിയന്തരാവസ്ഥയുടെ മറവില്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ ഭരണകൂടത്തിനും മുഖ്യധാരാ ഇടതുപക്ഷത്തിനും കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ഇടതുപക്ഷമനസ്സ് എന്നത് എഴുപത്തിയേഴിന് ശേഷം രൂപപ്പെട്ട മധ്യവര്‍ഗമനസ്സുതന്നെയാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് കേരളത്തില്‍ ആര്‍ എസ് എസും സജീവമായ വേരോട്ടം നടത്തുന്നത് എന്നത് ഇതിനോട് ചേര്‍ത്തുവായിക്കപ്പെടണം. വരേണ്യതയിലേക്ക് ആഞ്ഞുനില്‍ക്കുന്ന ഒരു സാമൂഹ്യപൊതുമണ്ഡലത്തെയാണ് ഇത് സാധ്യമാക്കിയത്. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥയും അതിനോടുള്ള പ്രതികരണവും പുതിയ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമനസ്സിനെ നിര്‍ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ചരിത്രസന്ധിയായിരുന്നു.

ദേശീയസ്വാതന്ത്യ്രം മുന്നോട്ടുവച്ച സുരക്ഷയും പ്രതീക്ഷയും തകരുകയും കോണ്‍ഗ്രസ്സ് ഏകാധിപത്യ സ്ഥാപനമായി മാറുകയും ഇടതുവിപ്ലവപ്രസ്ഥാനങ്ങള്‍ ശിഥിലമാവുകയും ചെയ്ത നിര്‍ണ്ണായക ചരിത്രസന്ദര്‍ഭമായിരുന്നു ഇന്ത്യന്‍ എഴുപതുകള്‍. ‘സാധാരണക്കാരും’ അസംഘടിതരും സാമൂഹികസാമുദായിക സാമ്പത്തിക കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ബഹുഭൂരിപക്ഷത്തില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളും അധികാര സ്ഥാപനങ്ങളും നീതിന്യായ സംവിധാനങ്ങളും അകന്നു. ഈ അവസ്ഥകളോടുള്ള അതൃപ്തിയും അസ്തിത്വവ്യഥകളുമാണ് രണ്ടാം തലമുറയുടെ തീവ്ര ചിന്തകളെ സ്വാധീനിച്ചത്. അസംതൃപ്തരായ വിദ്യാസമ്പന്നരുടെ ഒരു മധ്യവര്‍ഗ്ഗമായിരുന്നു അത്. ഒരര്‍ത്ഥത്തില്‍ അവരുടെ ഉള്ളിലുണ്ടായിരുന്ന അരാജകബോധത്തിന്റെ തുടര്‍ച്ചയായിരുന്നു കേരളത്തിലെ നക്സലൈറ്റ് മുന്നേറ്റത്തിന്റെ രണ്ടാം ഘട്ടം. ഒരു സ്ഥാപനവും പരിഹാസാതീതമല്ല. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാല്‍പ്പനിക മധ്യവര്‍ഗ്ഗ സാംസ്കാരികോദ്യമം മാത്രമായിരുന്നു, ഇടതുപക്ഷ തീവ്രവാദം’ എന്ന് സച്ചിദാനന്ദന്‍ അക്കാലത്തെ വിലയിരുത്തുന്നു.

സാമ്പത്തിക പുന:ക്രമീകരണങ്ങള്‍
അറുപതുകളുടെയും എഴുപതുകളുടെയും സാമൂഹ്യസാംസ്കാരിക ചരിത്രത്തെ നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകം ഇക്കാലഘട്ടങ്ങളില്‍ നടന്നിട്ടുള്ള സാമ്പത്തിക പുന:ക്രമീകരണങ്ങളാണ്. ഭൂപരിഷ്കരണവും ഗള്‍ഫ് നാടുകളിലേക്കുണ്ടായ വ്യാപക കുടിയേറ്റം സൃഷ്ടിച്ച പുത്തന്‍സാമ്പത്തിക ചുറ്റുപാടുകളും കേരളത്തെ സവിശേഷമായ ഒരു സാമ്പത്തിക സമൂഹമാക്കിമാറ്റി. ഇങ്ങനെ ബഹുമുഖമായി വികസിച്ചുവന്ന സാമൂഹിക രാഷ്ട്രീയ പൊതുമണ്ഡലത്തിനുള്ളിലാണ് എഴുപതുകളുടെ ഇടതുപക്ഷ മനസ്സ് രൂപംകൊണ്ടതും പരിണമിച്ചതും.

മുഖ്യധാരാ ഇടതുപക്ഷവും തീവ്രഇടതുപക്ഷവും, അഭ്യസ്തവിദ്യരായ മധ്യവര്‍ഗത്തിന്റെ സ്വയം പുനര്‍നിര്‍വചിക്കാനുള്ള ശ്രമങ്ങളുടെ ഫലമായിരുന്നു. ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് തെലുങ്കാനയിലും പുന്നപ്രവയലാര്‍ സമരഘട്ടങ്ങളിലുമുണ്ടായിരുന്ന ആദര്‍ശബോധവും ലക്ഷ്യോന്‍മുഖതയും തീവ്രതയും നഷ്ടപ്പെട്ടുവെന്നും വ്യവസ്ഥാപിത കമ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് ഒരുമാറ്റവും കൊണ്ടുവരാന്‍ കഴിയില്ലെന്നും പുതിയതലമുറ വിശ്വസിച്ചു. അതോടെ വിപ്ലവവീര്യം തിരിച്ചു പിടിക്കേണ്ടത് ആസന്നരാഷ്ട്രീയ ലക്ഷ്യമായിത്തീര്‍ന്നു.

അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആരംഭത്തിലും സജീവമായ തീവ്ര ഇടതുപക്ഷാഭിമുഖ്യം തുടര്‍ന്ന് കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ ആഴത്തില്‍ നിര്‍ണയിക്കുകതന്നെ ചെയ്തു. അടിച്ചമര്‍ത്തലുകളെ അതിജീവിക്കാനുള്ള രാഷ്ട്രീയ തന്ത്രവും സംഘടിതരൂപവും ഇല്ലാത്തതിനാല്‍ നിരവധി ഗ്രൂപ്പുകളായി ശിഥിലമായ നക്സലൈറ്റു പ്രസ്ഥാനത്തിന്റെ പുനരേകീകരണം നടന്നത് എഴുപതുകളിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. ‘ഭാവനകള്‍ തിങ്ങുന്ന വലിയ ഒരു തലയും പീഡനത്താലും ആത്മപീഡയാലും ശുഷ്കിച്ച ഒരു ശരീരവുമായാണ് കേരളത്തിലെ നക്സലിസം കാണപ്പെടുന്നത്. വളരെ ചുരുങ്ങിയ കാലത്തെ ദൈര്‍ഘ്യമുള്ള ഒരു തീഷ്ണ യൌവ്വനമേ അതിനുണ്ടായിരുന്നുള്ളു. എങ്കിലും, വിപുലവും ഭാവനാമയവുമായ ഒരു ഭാവിയിലേക്ക് അത് നീണ്ടു കിടക്കുന്നു’ എന്നാണ് ആ കാലത്തെ സി എസ് വെങ്കിടേശ്വരന്‍ നിരീക്ഷിക്കുന്നത്.

എസ്.എഫ്.ഐ-കെ.എസ്.യു കാമ്പസ്
അടിയന്തരാവസ്ഥയുടെ ഭയപ്പെടുത്തുന്ന കാലത്തിലൂടെ കടന്നുപോയ നാളുകളില്‍ കേരളത്തിലെ വിദ്യര്‍ത്ഥി സമൂഹം പ്രധാനമായും രണ്ട് ചേരികളില്‍ നിലയുറപ്പിച്ചു. ‘ക്യാമ്പസ്സുകള്‍ പൂര്‍ണ്ണമായും അന്ന് കെ എസ് യുവിന്റെ കൈകളിലാണ്. എഴുപതുകളിലെ കേരളത്തിലെ സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥ ക്യാമ്പസുകളില്‍ പ്രകടമായിത്തുടങ്ങിയിരുന്നു. അതൊക്കെ കെ എസ് യുവിന്റെ നിലപാടില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എതിരും എസ് എഫ് ഐയുടെ വളര്‍ച്ചക്ക് അനുകൂലവുമായിരുന്നു. അവര്‍ ഭരണപരവും കായികവുമായ ശക്തി ഉപയോഗിച്ച് എസ് എഫ് ഐ പ്രവര്‍ത്തകരെ വേട്ടയാടി. ഈ പ്രതികൂല കാലം ഞങ്ങളുടെ വളര്‍ച്ചക്ക് അനുകൂലമാവുന്നു. ഒളിഞ്ഞും തെളിഞ്ഞും വിദ്യാര്‍ത്ഥികള്‍ എസ് എഫ് ഐ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് എസ് എഫ് ഐ നിരവധി സമരങ്ങള്‍ അക്കാലത്തു നടത്തി. തിരുവന്തപുരം എം ജി കൊളജിലും കൊല്ലം എസ് എന്‍ കോളെജിലും ഫാത്തിമ മാതാ കോളജിലും വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ ഭീകരമായ ലാത്തിച്ചാര്‍ജ്ജ് പൊതുസമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അതിനെതിരായി എസ് എഫ് നടത്തിയ പ്രക്ഷോഭസമരങ്ങളില്‍ വന്‍ വിദ്യര്‍ത്ഥി പങ്കാളിത്തമാണുണ്ടായത്’ -മുന്‍ എസ് എഫ് ഐ നേതാവും വൈക്കം നഗരസഭാ ചെയര്‍മാനുമായ പി കെ ഹരികുമാര്‍ തിളച്ചുതൂവിയ രാഷ്ട്രീയ ഭൂതകാലത്തെ ഓര്‍മ്മിച്ചെടുക്കുന്നു.

‘അടിയന്തരാവസ്ഥക്കുശേഷം ജയില്‍ മോചിതനായ അന്നത്തെ വിദ്യാര്‍ത്ഥി നേതാവ് കോടിയേരി ബാലകൃഷ്ണന് തലയോലപ്പറമ്പില്‍ ഞങ്ങള്‍ സ്വീകരണം നല്‍കി. അതിലെ വിദ്യാര്‍ത്ഥി പങ്കാളിത്തം അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. ഇത്രയും കാലം അവരെല്ലാം എവിടെയാണ് മറഞ്ഞിരുന്നതെന്ന് അത്ഭുതപ്പെട്ടു. അടിയന്തിരാവസ്ഥയുടെ ഭീകരനാളുകളിലൂടെ കടന്നുപോയ വിദ്യാര്‍ത്ഥിസമൂഹം ആരുടേയും പ്രേരണയില്ലാതെ സ്വയം ഇറങ്ങിവരുന്നു. അത് കേരളത്തിലെ വലിയ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന്റെ സൂചനയായിരുന്നു’ എന്നും ഹരികുമാര്‍ വിലയിരുത്തുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രം ആവര്‍ത്തനത്തിലൂടെ കടന്നുപോകുന്ന ഒന്നാണെന്ന് മുന്‍ കെ എസ് യു നേതാവും മാവേലിക്കര എം എല്‍ എയുമായ എം മുരളി നിരീക്ഷിക്കുന്നു.’ഐക്യകേരളം രൂപംകൊള്ളുന്നതിനുമുമ്പുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം നോക്കൂ. തിരുകൊച്ചിയിലും മലബാറിലും ഏറ്റവും പ്രബലമായ വിദ്യാര്‍ത്ഥി സംഘടന എസ് എഫ് ആയിരുന്നു. കമ്യൂണിസ്റ് ആശയങ്ങള്‍ക്ക് ഈ പ്രദേശത്തുണ്ടായിരുന്ന വേരോട്ടം, കമ്യൂണിസ്റ് ആദര്‍ശത്തില്‍ അടിയുറച്ച ഒരു യുവതലമുറയെ സൃഷ്ടിച്ചു. വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം അന്ന് സ്റുഡന്റ്സ് ഫെഡറേഷനു പിന്നില്‍ അണിനിരന്നു. ഐക്യകേരളം രൂപം കൊള്ളുന്നതോടെ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകുന്നു. വിപ്ലവത്തില്‍ നിന്നും ഭരണത്തിലേക്ക് ചുവടുമാറ്റിയ പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ വലിയൊരു വിഭാഗം യുവജനങ്ങള്‍ക്ക് കഴിഞ്ഞില്ല. അതിന്റെ തിരിച്ചടികളിലൂടെ എസ് എഫ് കടന്നുപോകുന്ന കാലത്താണ് കെ എസ് യു ഒരണസമരത്തിലൂടെ മുന്നേറ്റം സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവ സംഘടനയായിരുന്നുവെങ്കിലും കെ എസ് യു കോണ്‍ഗ്രസിന്റെ പോഷക സംഘടനയായിരുന്നില്ല, എന്നതും ശ്രദ്ധേയമാണ്. ഒരു സ്വതന്ത്ര ജനാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി നിന്നുകൊണ്ട് കോണ്‍ഗ്രസിനകത്തും പുറത്തും യുദ്ധം ചെയ്തു. പാര്‍ട്ടിയിലെ സ്ഥാപിത താല്പര്യങ്ങളുടെ ശത്രുവായിരുന്നു വിദ്യാര്‍ത്ഥി പ്രസ്ഥാനം. അതേസമയം സാമൂഹ്യപ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലുമായിരുന്നു. ഈ ദ്വിമുഖ യുദ്ധത്തിലൂടെയാണ് എസ് എഫിനു ലഭിച്ചതിനേക്കാള്‍ വലിയ പിന്തുണയോടെ കെ എസ് യു വളര്‍ന്ന് പന്തലിച്ചത്. അറുപതുകളില്‍ കമ്യൂണിസ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് എസ് എഫിന്റെ തളര്‍ച്ചയുടേയും കെ എസ് യുവിന്റെ വളര്‍ച്ചയുടേയും ആക്കം കൂട്ടി. എഴുപതുകളുടെ അവസാനം കോണ്‍ഗ്രസ്സില്‍ ആശയപരമായ ഭിന്നിപ്പ് ശക്തമാകുന്നു. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നു. ഈ പിളര്‍പ്പ് കെ എസ് യുവിനെയും ബാധിച്ചു. ക്യാമ്പസുകളില്‍ കെ എസ് യു പലതായി ഭിന്നിച്ചു. ഈ പഴുതുകളിലൂടെയാണ് എസ് എഫ് ഐ സജീവമാകുന്നത്. കോണ്‍ഗ്രസിലെ പിളര്‍പ്പും പിന്നീടുണ്ടായ സംയോജനത്തിനും ശേഷം ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന മുഖഛായ കെ എസ് യുവിന് നഷ്ടപ്പെടുന്നു. കെ എസ് യുവില്‍ പിന്നീട് വന്ന നേതാക്കളാരും വിദ്യാര്‍ത്ഥികളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല. നേതാക്കന്‍മാരുടെ താല്പര്യപ്രകാരം അവരോധിക്കപ്പെട്ട നേതൃത്വമാണുണ്ടായത്. അവര്‍ പാര്‍ട്ടിനേതാക്കള്‍ക്ക് വിധേയരും സേവപിടുത്തക്കാരുമായിരുന്നു. ക്യാമ്പസില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. വിദ്യാര്‍ത്ഥിപ്രശ്നങ്ങള്‍ക്കുവേണ്ടി സമരമുഖത്തിറങ്ങാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല, സേവപിടുത്തക്കാരായ നേതൃത്വത്തിന് പാര്‍ട്ടിക്കുള്ളിലെ സ്ഥാപിത താല്പര്യങ്ങളോട് യുദ്ധം ചെയ്യാനും സാധിച്ചില്ല. ഇതിനിടയിലൂടെ എസ് എഫ് ഐ സംഘടിത ശക്തിയായി വളര്‍ന്നുവരുന്നു’- കെ.എസ്.യു.വിന്റെ കാമ്പസ് തകര്‍ച്ച അനിവാര്യമാക്കിയ രാഷ്ട്രീയ ചരിത്രത്തെ എം മുരളി ഇങ്ങനെ വിലയിരുത്തുന്നു.

കാമ്പസുകളില്‍ കെ എസ് യുവിന്റെ തകര്‍ച്ച പൂര്‍ണ്ണമാക്കിയത് അടിയന്തരാവസ്ഥയായിരുന്നുവെന്ന് അന്നത്തെ വിദ്യാര്‍ത്ഥി നേതാവും മുന്‍ എം പിയുമായ സുരേഷ് കുറുപ്പ് നിരീക്ഷിക്കുന്നു. ‘അടിയന്തരാവസ്ഥയോടുള്ള കെ എസ് യുവിന്റെ സമീപനം വളരെ പരിഹാസ്യമായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ പൊലീസിന് ചൂണ്ടിക്കാട്ടിയും ശത്രുക്കളെ കായികമായി ഇല്ലായ്മചെയ്തും അവര്‍ ആ കാലം മതിമറന്നാഘോഷിച്ചു. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട സമിതികള്‍ വഴി അവര്‍ നടത്തിക്കൊണ്ടിരുന്ന അഴിമതിയും ധൂര്‍ത്തും വിദ്യാര്‍ത്ഥികളുടെ മനം മടുപ്പിച്ചിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കുകയും അന്നോളം മൂടിവയ്ക്കപ്പെട്ട രാജന്‍ സംഭവം പോലെയുള്ള വാര്‍ത്തകള്‍ പുറത്തുവരുകയും ചെയ്തതോടെ വിദ്യര്‍ത്ഥികളുടെ രോഷം അണപൊട്ടുകയായിരുന്നു. രാഷ്ട്രീയമായ ആ കുത്തൊഴുക്കില്‍ കെ എസ് യു ക്യാമ്പസുകളില്‍നിന്നും നിശേãഷം ഒഴുകിപ്പോയി’ എന്നാണ് സുരേഷ് കുറുപ്പിന്റെ നിരീക്ഷണം.

 

രാജന്‍


 
രാജന്റെ ചോര
തീവ്രഇടതുപക്ഷത്തിനോട് മാനസികവും ആശയപരവുമായ അനുഭാവം പുലര്‍ത്തിയിരുന്ന വലിയൊരു വിഭാഗം യുവാക്കളെയും വിദ്യാര്‍ത്ഥികളെയും വിപ്ലവത്തിന്റെ ചിഹ്നങ്ങളും മുദ്രാവാക്യങ്ങളുമുപയോഗിച്ച് സംഘടനയിലേക്ക് വലിച്ചടുപ്പിക്കാന്‍ എസ് എഫ് ഐക്ക് കഴിഞ്ഞു. സഖാവ് കൃഷ്ണപിള്ളയേക്കാള്‍ ചെ ഗുവേരയും വയലാറിലെ വാരിക്കുന്തത്തേക്കാള്‍ വിയറ്റ്നാമിലെ ഗറില്ല ട്രാപ്പുകളും എസ് എഫ് ഐ സഖാക്കള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥയില്‍ അച്യുതമേനോന്റെയും കരുണാകരന്റെയും പൊലീസ് ശരീരാവശിഷ്ടം പോലുമില്ലാതെ ഉന്മൂലനം ചെയ്ത രാജനെ എസ് എഫ് ഐക്കാരനായി അവതരിപ്പിച്ചുകൊണ്ട് എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേട്ടമുണ്ടാക്കി.

‘രാജന്‍ മാര്‍ക്സിസ്റ് എസ് എഫ് ഐ ആണെന്ന ഗീബല്‍സിയന്‍ നുണ പറഞ്ഞ് കൈയടി നേടുകയാണ് ഇന്ന് സി പി എം. എമര്‍ജന്‍സിക്കു ശേഷം പാര്‍ട്ടിക്കു കിട്ടിയ ഒരേ ഒരു സിംബല്‍ രാജന്‍ ആയിരുന്നു. അവര്‍ ആളെ സംഘടിപ്പിക്കുന്നത് അതിലൂടെയായിരുന്നു കക്കയം ക്യാമ്പ് കഥ പറയുന്നു…തുടങ്ങിയ കൃതികള്‍. നക്സലൈറ്റുകളുടെ ചോര വിറ്റിട്ട് നന്നായ കൂട്ടരാണ് സി പി എം. ലഘുലേഖകളൊക്കെ അടിച്ചിട്ട്. പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഓര്‍ഗനൈസേഷണലായ അപക്വത കൊണ്ട് അത്തരം കാര്യങ്ങളൊന്നും ഉപയോഗിക്കാന്‍ പറ്റിയില്ല. സമാഹരിക്കാന്‍ പറ്റിയില്ല..നക്സല്‍ നേതാവായിരുന്ന എം. എം സോമശേഖരന്‍ സമ്മതിക്കുന്നു.

‘എമര്‍ജന്‍സിക്കാലത്ത് ഞങ്ങളെ പിടിച്ചു കൊടുത്തതും അതിന്ശേഷം അത് വിറ്റ് കാശാക്കിയതും അവര്‍ തന്നെയാണ്’^മറ്റൊരു നക്സലൈറ്റ് നേതാവായിരുന്ന പി കെ നാണു കൂട്ടിച്ചേര്‍ക്കുന്നു.

‘നക്സലൈറ്റുകള്‍ പോലീസ് ഏജന്റുമാരാണെന്നും പിടിച്ചുകൊടുക്കപ്പെടേണ്ടവരാണെന്നും. എന്ന രീതിയിലാണ് പാര്‍ട്ടി ലീഡര്‍ഷിപ്പ് കൈകാര്യം ചെയ്തത്. അണികള്‍ അതേ സമയം സപ്പോര്‍ട്ടീവായിരുന്നു. 90 ശതമാനം. തങ്ങള്‍ താമസിച്ചിരുന്നതിലധികവും പാര്‍ട്ടിക്കാരുടെ വീട്ടിലായിരുന്നു. കോണ്‍ഗ്രസ്സുകാരുടെ വീട്ടില്‍ വരെ താമസിച്ചിട്ടുണ്ട്. ലെഫ്റ്റ് മാസ് വലിയ ഒരു രീതിയില്‍ സപ്പോര്‍ട്ടു ചെയ്തു. അണികള്‍ വഞ്ചിച്ചിട്ടില്ല. അവര്‍ സഹായിക്കണമെന്നാഗ്രഹിച്ചിട്ടുണ്ട്’-സോമശേഖരന്‍ പറയുന്നു.

 

സി.പി ജോണ്‍


 
സി.പി.എമ്മും തീവ്ര ഇടതുപക്ഷവും
തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങളും അവയുയര്‍ത്തിവിട്ട വിപ്ലവസ്വപ്നങ്ങളും സംഘടനാപരമായ തങ്ങളുടെ അതിജീവനത്തിന് കടുത്ത വെല്ലുവിളിയാണെന്ന് അറുപതുകളുടെ അവസാനത്തില്‍ തന്നെ സി പി ഐ എം മനസ്സിലാക്കിയിരുന്നു. കേരളത്തിലെ പാര്‍ട്ടി തന്നെ ഇതുമായി ബന്ധപ്പെട്ട് പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നു. പൊതുസമ്മതനായ എ കെ ജിയുടെ സ്ഥാനാരോഹണത്തോടെയാണ് നെടുകെ പിളരാന്‍ തയ്യാറെടുത്ത സി പി ഐ എമ്മില്‍ വികാരപരമായ ഒരു ഒത്തുതീര്‍പ്പുണ്ടായത്. അതുകൊണ്ടാണ് എസ് എഫ് അടക്കമുള്ള യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.

അറുപതുകളുടെ അവസാനത്തോടെ സ്റുഡന്റ്സ് ഫെഡറേഷനില്‍ നിന്ന് പല പ്രമുഖരായ നേതാക്കളും തീവ്രഇടതുപക്ഷത്തിലേക്ക് ചേക്കേറിയിരുന്നു. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ അന്നത്തെ വിദ്യാര്‍ത്ഥിനേതാക്കള്‍ പലരും വിപ്ലവപാതയിലേക്ക് ചാഞ്ഞുനിന്നവരായിരുന്നു. ഈ സവിശേഷ സാഹചര്യത്തിലാണ് എഴുപതില്‍ എസ് എഫ് ഐ രൂപംകൊള്ളുന്നത്. തീവ്രഇടതുപക്ഷപ്രസ്ഥാനങ്ങളും അവയുയര്‍ത്തിയ രാഷ്ട്രീയമായ വലിച്ചടുപ്പിക്കലുകളിലും നിന്ന് അണികളെ രക്ഷിച്ചെടുക്കാന്‍ മുഖ്യധാരാ ഇടതുപക്ഷത്തിന് ആസന്നമായ വിപ്ളവത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വീണ്ടും ഉയര്‍ത്തിവിടേണ്ടിവന്നു.

‘ഇടതുപക്ഷചിന്താഗതിക്കാരായ കുട്ടികളെ സംഘടിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഞങ്ങളുടെ കാലത്ത് ഞങ്ങളെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതാണ്. അത് ഗുണമോ ദോഷമോ എന്നത് വേറെ കാര്യം. അതിന് വേണ്ടിയാണ് എന്റെ യൌവനം ചെലവഴിച്ചത്. എന്റെ ജീവിതത്തില്‍ ഏറ്റവും നല്ല നാളുകളും അതായിരുന്നു. കുട്ടികള്‍ക്ക് രാഷ്ട്രീയം പറഞ്ഞുകൊടുക്കുക, അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക, അവരുടെ കൂടെ ഹോസ്റലുകളില്‍ താമസിക്കുക, അവരോടൊപ്പം അലഞ്ഞുനടക്കുക. പോവുന്ന ദിവസത്തെക്കുറിച്ചല്ലാതെ വരുന്ന ദിവസത്തെക്കുറിച്ച് ഒരു രൂപവുമില്ലായിരുന്നു. ആത്തരത്തില്‍ കുട്ടികളോടുകൂടിനിന്ന് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും… ഒക്കെ ചെയ്തത്-എസ്.എഫ്.ഐയുടെ അക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സി.പി ജോണ്‍ പറയുന്നു.

‘എല്ലാ രാജ്യത്തും കാര്‍ഷിക മിച്ചത്തില്‍ നിന്നാണ് വിദ്യാഭ്യാസം ഉണ്ടായത്. കേരളത്തില്‍ തന്നെ നാല്‍പതുകളിലും അമ്പതുകളിലും അന്നത്തെ ജന്മിമാരുടെ മക്കള്‍ പഠിച്ചിരുന്നത് വിദേശത്തും ഇന്ത്യയിലത്തെന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലായിരുന്നു. സ്വാതന്ത്യ്രം ലഭിക്കുന്നതുവരെ വിദ്യാഭ്യാസം എന്നത് ഇവിടെ സാധാരണക്കാരുടെ വിഷയമേ ആയിരുന്നില്ല. മധ്യതിരുവിതാംകൂറില്‍ നമ്പൂതിരിനായര്‍ പ്രമാണിമാര്‍ക്ക് പുറമെ ചില ക്രിസ്ത്യന്‍ കര്‍ഷകര്‍ക്കും കുറെ കാര്‍ഷിക മിച്ചം ഉണ്ടായിരുന്നു. അതാണ് അവര്‍ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിച്ചത്. കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് കോളെജുകളിലൊന്നായ മാര്‍ അത്തനേഷ്യസ് കോളെജ് കോതമംഗലത്തെ കൃഷിക്കാര്‍ ഉണ്ടാക്കിയതാണ്. ഞാന്‍ പറഞ്ഞുവന്നത് ഭൂപരിഷ്കരണത്തിന് ശേഷം സാധാരണ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും അവരുടെ മക്കളെ സ്കൂളില്‍ വിടാന്‍ തുടങ്ങിയതോടെ വിദ്യാഭ്യാസ ചെലവ് ഒരു പ്രശ്നമായി. പാഠപുസ്തകം വേണം, വസ്ത്രം വേണം… അന്ന് പാഠപുസ്തകത്തിന്റെ വില കുറയ്ക്കണം എന്ന് പറഞ്ഞ് സമരം നടത്തി. ഞാനായിരുന്നു സമരത്തിന്റെ കണ്‍വീനര്‍. പി ശശി, രാജേന്ദ്രന്‍ ഒക്കെയുണ്ടായിരുന്നു. പാഠപുസ്തകത്തിന്റെ വില നിസ്സാരമാണ്. പക്ഷേ അതുപോലും പ്രശ്നമാണ്. ബസ്ചാര്‍ജ്ജ്, ഉച്ചക്കഞ്ഞി ഇതിനൊക്കെ വേണ്ടിയായിരുന്നു സമരം. അല്‍പം കാര്‍ഷിക മിച്ചം ഉണ്ടായിരുന്ന ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നവര്‍ പോലും ഈ ആവശ്യങ്ങളെ അംഗീകരിച്ചിരുന്നു. സമരങ്ങള്‍ നടത്തുന്നതിന് കമ്യൂണിസ്റ് പാര്‍ട്ടിയുടെ അനുമതി വേണം. ഫ്രാക്ഷന്‍ ഉണ്ട്. അവിടെ നിന്നാണ് മുദ്രാവാക്യങ്ങള്‍ തയ്യാറാക്കി വരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ വിദ്യാഭ്യാസം കൂടുതല്‍ സൌജന്യമാക്കുന്നതിന് വേണ്ടിയുള്ള സമരങ്ങളാണ് നടത്തിയിരുന്നത്. ദരിദ്രപക്ഷത്തുനിന്നുള്ള സമരങ്ങളാണ് അന്ന് എസ് എഫ് ഐ ഏറ്റെടുത്തുനടത്തിക്കൊണ്ടിരുന്നത്’-സി.പി ജോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

രണ്ടാം ഭാഗം അടുത്ത ആഴ്ച

ഹൈറേഞ്ചിന് ഒരു ജലസ്മാരകം

ചെറുതും വലുതുമായി ഇരുപതിലധികം ഡാമുകളുണ്ട് ഹൈറേഞ്ചില്‍. കൃഷിയാവശ്യത്തിനായി നിര്‍മ്മിച്ച തടയണകളും സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങള്‍ക്കും കൃഷിക്കും ഉല്ലാസത്തിനുമായി നിര്‍മ്മിച്ചിട്ടുള്ള ജലസംഭരണികളുമുണ്ട്. സഹ്യഗിരിയില്‍ നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന ഏതാണ്ടെല്ലാ നീരൊഴുക്കുകളും തടയപ്പെട്ടിരിക്കുന്നു. ജലമൂറിവരുന്ന വഴികളിലെ വനങ്ങളും അടിക്കാടുകളും ചോലകളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇനി പഴയതുപോലെ ഒഴുകില്ല ഒരു പുഴയും-ഹൈറേഞ്ചിലെ ജീവിതവും സംസ്കാരവും നട്ടുനനച്ച ജലാശയങ്ങളുടെ അകാല മരണങ്ങളെക്കുറിച്ച് കെ. പി ജയകുമാര്‍ എഴുതുന്നു
 

 

ഹൈറേഞ്ചിലേക്കുള്ള രാത്രിവണ്ടിക്ക് പുറപ്പെട്ടു. വീട്ടിലെത്തുമ്പോള്‍ സമയം മൂന്നുമണി. രാത്രിപോലും തണുപ്പ് പുതച്ചുറങ്ങുന്ന ഏപ്രിലിലെ ഒരു വെളുപ്പാന്‍ കാലം. മുറിയില്‍ ഉറക്കം വരാതെ കിടന്നു. പുറത്ത് കാറ്റനക്കങ്ങള്‍. ഇലകള്‍ കൊഴിയുന്നതിന്റെ ഇരമ്പങ്ങള്‍. ദൂരെ അകാലത്തിലുണര്‍ന്നുപോയ ചെറുകിളികളുടെ കരച്ചില്‍. ചിരപരിചിതമായ ഏതോ ശബ്ദത്തിനായി കാതുകള്‍ പരതി. കേള്‍ക്കുന്നില്ല…

ജനാലകള്‍ തുറന്നുവച്ചു. നേര്‍ത്ത തണുപ്പ്. ചെവി വട്ടം പിടിച്ചു. കേള്‍ക്കുന്നില്ല… കൈലാസപ്പാറ മലമുകളില്‍ നിന്ന് ഒരു നീര്‍ച്ചാലായി പുറപ്പെട്ട്. ഒരുപാട് നീരുറവകളിലൂടെ കനംവച്ച് കാടകങ്ങളിലൂടെ, മലഞ്ചെരിവുകളിലൂടെ, വീട്ടു തൊടിയിലൂടെ ഒഴുകി തിടംവച്ച് ഞങ്ങളുടെ പറമ്പിന്റെ അതിരില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടിന് മുകളിലൊരു കൊച്ചു തടാകമായി ചുറ്റി കീഴോട്ട് കുത്തനെ പതിക്കുന്ന ഒരു നീര്‍ച്ചോലയുണ്ടായിരുന്നു. ഞങ്ങളുടെ പറമ്പിനെ രണ്ടായി പകുത്ത് വളഞ്ഞൊഴുകി മമ്മുക്കണ്ണന്റെ മുറ്റത്തിറമ്പിലൂടെ ഊളിയിട്ട് കോമ്പയാര്‍ ആറ്റില്‍ പതിക്കുന്ന ഒരു നെടുനെടുങ്കന്‍ തോട്. പാറക്കെട്ടില്‍ നിന്നും വെള്ളം കീഴോട്ട് കുത്തിവീഴുന്നതിന്റെ ഇരമ്പം വര്‍ഷം മുഴുവന്‍ കേള്‍ക്കാമായിരുന്നു.

വീട്ടില്‍ വിരുന്നിനെത്തുന്ന പുറമേക്കാര്‍ ഏറെ നേരം ഈ ശബ്ദത്തെ ചെവികൊണ്ടും കണ്ണുകൊണ്ടും പിന്തുടരും ഉത്തരം കിട്ടാതെ ഒടുവില്‍ തിരക്കും – അതെന്താണൊരു ഇരമ്പല്‍….?’

അതാ തോട്ടിലെ വെള്ളച്ചാട്ടം… എന്ന് അനായാസമായി പറയാനും മാത്രം വിസ്മയ രഹിതമായിരുന്നു ഞങ്ങള്‍ക്ക് ആ ഇരമ്പം. വര്‍ഷകാലത്ത് കനത്തും വേനല്‍ കാലത്ത് നേര്‍ത്തും ജലത്തിന്റെ ശബ്ദസാന്നിധ്യം.

പഴായിപ്പോയ കാര്‍ഷിക പരീക്ഷണങ്ങള്‍ക്കും മക്കളുടെ വിദ്യഭ്യാസത്തിനും പെണ്‍മക്കളുടെ കല്യാണത്തിനും അച്ഛന്റെ തന്നെ ചികിത്സക്കുമായി പലപ്പോഴായി ഭൂമി മുറിച്ചു വിറ്റപ്പോള്‍ ഞങ്ങളുടെ തോട് മറ്റാരുടെയൊക്കയോ പറമ്പിലൂടെ ഒഴുകി. നിലക്കാത്ത ശബ്ദസാന്നിധ്യത്താല്‍ ജലഭരിതമായിരുന്നു അപ്പോഴും രാപ്പകലുകള്‍.

ആ ശബ്ദമാണ് നിലച്ചിരിക്കുന്നത്.

അമ്മ പറഞ്ഞത്: മഴക്കാലത്ത് ഒഴുക്കുണ്ട്. ഒരാഴ്ച വെയിലു തെളിഞ്ഞാല്‍ വറ്റിപ്പോകും. ഇപ്പോ പഴയതുപോലെ ഒച്ചയൊന്നും കേള്‍ക്കാനില്ല…തോടുതന്നെ ചെറുതായി…. ഒരു നൂലുപോലെ….

പണ്ട് മഴക്കാലത്ത് തോട് നിറഞ്ഞ് കവിഞ്ഞുപോകും. കവിഞ്ഞൊഴുകിയ വെളളം കണ്ടത്തില്‍ നിറഞ്ഞ് ചിറയാകും. വെള്ളം കലക്കല്‍മാറി തെളിനീരാകും. മുട്ടറ്റം വെള്ളത്തില്‍ കണ്ടത്തിലൂടെ ഇറങ്ങിനടക്കുമ്പോള്‍ ചെറുമീനുകള്‍ മിന്നിമറയും. വര്‍ഷകാലത്ത് ആറ്റില്‍ നിന്നും ഈ തെളിനീരൊഴുക്കിലൂടെ വലിയ മീനുകള്‍ മുകളിലേക്ക് കയറിവരും. നാട്ടു ഭാഷയില്‍ ഊത്ത കേറുക എന്നാണ് പറയുന്നത്. വരാലും കൂരിയും മുഷിയും തോട്ടില്‍ നിന്നും കണ്ടത്തിലേക്ക് ഊളിയിടും. ഊത്ത പിടിക്കാന്‍ കുട്ടികളും മുതിര്‍ന്നവരുമിറങ്ങും. ഒരു മീനുല്‍സവമായിരുന്നു അത്.

 

പാമ്പാറിലെ ശേഷിക്കുന്ന ജലസാന്നിധ്യം. ഫോട്ടോ: കെ.പി ജയകുമാര്‍


 

ആറിന്റെ ചിത
ഇപ്പോള്‍ മീനുകള്‍ വരാറില്ല. ആറ്റിലേക്ക് ചെന്നുചേരുന്ന നീരൊഴുക്കുകളില്‍ പലതും നിലച്ചുപോയിരിക്കുന്നു. അവശേഷിക്കുന്നവ നൂലുപോലെ ഒഴുകി തീരുകയാണ്. ആനക്കല്‍ മലകളില്‍ ആരംഭിച്ച് പാലാറെന്നും കോമ്പയാറെന്നുമുള്ള പേരുകളിലൂടെ ഒഴുകി കല്ലാര്‍ കടന്ന് തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുത്തനെ പതിക്കുന്ന ആറ്റിലായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം നീന്തിക്കളിച്ചത്.

കമ്പം മെട്ട് മലഞ്ചെരിവുകളില്‍ രണ്ടിടങ്ങളില്‍ നിന്നും പുറപ്പെടുന്ന രണ്ടാറുകള്‍ കൂട്ടിമുട്ടുന്ന സ്ഥലമാണ് കൂട്ടാര്‍. ആ പുഴ തൂക്കുപാലം വഴി ചുറ്റി മുണ്ടിയെരുമയിലൂടെ ഒഴുകി താന്നിമൂടിന് കിഴക്ക് കോമ്പയാറുമായി ചേരുന്നു. ഈ സ്ഥലമാണ് രണ്ടാറുമുക്ക്. അല്പം മുതിര്‍ന്നു കഴിയുമ്പോള്‍ കുട്ടികളുടെ കുളിക്കമ്പങ്ങള്‍ രണ്ടാറുമുക്കിലേക്ക് മാറും. ഞാനും ചേട്ടനും ഷാജിയും നൌഷാദും വിജയനും സുരേഷും എത്രയോ മധ്യവേനലുകള്‍ അലഞ്ഞുതീര്‍ത്തത് ഈ ആറ്റിറമ്പത്തായിരുന്നു.

ഈ ആറിന് കുറുകെ നീന്താന്‍ എത്രയോ തവണ മല്‍സരം നടന്നിട്ടുണ്ട്. നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയ കാലത്ത് രണ്ടാറുമുക്കിലെ നിലയില്ലാക്കയത്തില്‍ ചേട്ടനും കൂട്ടുകാരും മല്‍സരിച്ച് നീന്തുമ്പോള്‍ എനിക്ക് ആവേശം പിടിച്ചുനിര്‍ത്താനായില്ല. അവര്‍ക്കൊപ്പം ഞാനും കുതിച്ചു ചാടി. ആറിന്റെ അടിത്തട്ടോളം മുങ്ങിച്ചെന്ന് ശ്വാസം നിലച്ച് വെള്ളം കുടിച്ച് കണ്ണുകള്‍ തുറിച്ചു. കൂട്ടുകാരുടെ നിലവിളികളെ വകഞ്ഞുമാറ്റി കുതിച്ചെത്തി തലമുടിയില്‍ കുച്ചിപ്പിടിച്ച് കരയോളം നീന്തയത് നൌഷാദാണ്. പാറമേല്‍ മലത്തിക്കിടത്തി വായില്‍ വിരലിട്ട് വെള്ളം ഛര്‍ദ്ദിപ്പിച്ചും എടുത്ത് കുടഞ്ഞും കൂട്ടുകാര്‍ ശ്വാസം തിരിച്ചു തന്നു. ഇരുപത്തിയഞ്ച് വര്‍ങ്ങള്‍ ഈ വഴിയിലൂടെ ഒഴുകിപ്പോയിട്ടുണ്ട്. ഇന്ന് അതേ കയത്തിന്റെ സ്ഥാനത്ത്, ജലസ്പര്‍ശമില്ലാത്ത മിനുത്ത പാറയിലൂടെ ആറിന്റെ ശ്മാശാനം മുറിച്ചു കടക്കുമ്പോള്‍ ഒരു കുട്ടിക്കാലം ദാഹിച്ചു പൊരിഞ്ഞു.

 

ജലസംഭരണിക്കടുത്ത് ശുഷ്കിച്ച നിലയില്‍ കല്ലാര്‍. ഫോട്ടോ: കെ.പി ജയകുമാര്‍


 

ജലസ്മാരകം
കല്ലാറ്റിലായിരുന്നു അമ്മാവന്റെ വീട്. പുഴക്കരയില്‍. ഞാനും ചേട്ടനും ഇടക്കൊക്കെ അമ്മാവന്റെ വീട്ടില്‍ പോകും. പുഴയുടെ ഇരുകരയിലും നിറയെ പൈന്‍ മരങ്ങളാണ്. പിടിമുറ്റാത്ത കൂറ്റന്‍ മരങ്ങള്‍. ഇടക്കിടെ ആറ്റുവഞ്ചിയും (ഒരു മരത്തിന്റെ പേര്) ഞാവലുമുണ്ട്. നട്ടുച്ചക്കും വെയിലിറങ്ങാത്ത ചോലകളുണ്ട്. ചോല നീന്തി മറുകരയെത്തിയാല്‍ വള്ളിപ്പടര്‍പ്പാണ്. പൈന്‍മരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന വള്ളിപ്പടര്‍പ്പുകളില്‍ മക്കും കാ എന്നു ഞങ്ങള്‍ വിളിച്ചിരുന്ന ഒരു വള്ളിക്കായ ഉണ്ടായിരുന്നു. അത് പറിച്ചെടുത്ത് മാംസളമായ ഭാഗം പൊളിച്ചു കളഞ്ഞാല്‍ കൈവെള്ളയുടെ വട്ടത്തില്‍ കാപ്പിനിറത്തില്‍ മിനുസമുള്ള ഒരു കായ കിട്ടും. അത് ഉണക്കിയെടുത്താണ് പെണ്‍ കുട്ടികള്‍ അക്കു കളിക്കാന്‍ ഉപയോഗിച്ചത്. ഈ കായ കല്ലില്‍ ഉരസി ചൂടുപിടിപ്പിച്ച് ചന്തിയില്‍ വെച്ച് പൊള്ളിക്കുന്നതായിരുന്നു ആണ്‍കുട്ടികളുടെ വിനോദം.

പൈന്‍മരത്തില്‍ കല്ലുകൊണ്ട് ഇടിച്ച് കറവരുത്തും. പിറ്റേന്ന് ചെല്ലുമ്പോള്‍ ആ കറ ഉണങ്ങി കട്ടിപിടിച്ചിരിക്കും. അതാണ് കുന്തിരിക്കം. വൈകുന്നേരങ്ങളില്‍ പുഴക്കരെ വീടുകളില്‍ കുന്തിരിക്കം മണത്തു. ഇടുക്കി ജലവൈദ്യുത പദ്ധതിയിലേക്ക് കൂടുതല്‍ വെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി ഇടുക്കിയിലെ എല്ലാ നീരൊഴുക്കുകള്‍ക്കും കുറുകെ ഡാമുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി അക്കാലത്താണ് വരുന്നത്. പടിഞ്ഞാറോട്ടൊഴുകി തൂവലിലെ വെള്ളച്ചാട്ടത്തില്‍ പതിച്ച് പതഞ്ഞൊഴുകിപ്പോയിരുന്ന കല്ലാറിനെ അണകെട്ടിനിര്‍ത്താനും ഗതി തിരിച്ചുവിട്ട് തുരങ്കം വഴി ഇരട്ടയാറ്റിലെത്തിക്കാനുമായിരുന്നു പദ്ധതി. ഇരട്ടയാര്‍ ഡാമില്‍ എത്തിച്ചേരുന്ന മറ്റ് പുഴകളെയെല്ലാം ചേര്‍ത്ത് അഞ്ചുരുളിയിലെത്തിക്കുന്നതോടെ ഇടുക്കി പദ്ധതിയുടെ റിസര്‍വോയര്‍ നിറയുന്നു.

 

കല്ലാര്‍ ജലസംഭരണി. ഫോട്ടോ: കെ.പി ജയകുമാര്‍


 

എല്ലായിടത്തും വെള്ളിവെളിച്ചം. നാടിന് വികസനം. ആറിന് ഇരുകരയിലും താമസിച്ചിരുന്നവരെ കുടിയിറക്കി. ആറ്റുതീരത്ത് താല്‍ക്കാലിക ഷെഡ്ഡുകള്‍ നിരന്നു. കമ്പികള്‍, സിമന്റുകള്‍,സിമന്റ് കൂട്ടുന്ന യന്ത്രങ്ങള്‍, പാറതുരക്കുന്ന പടുകൂറ്റന്‍ യന്ത്രങ്ങള്‍, പൊടിഞ്ഞു വീഴുന്ന കല്ലുകള്‍ ദൂരെ ദിക്കിലേക്ക് കൊണ്ടുപോകാന്‍ ടിപ്പര്‍ ലോറികളുടെ നീണ്ട നിര. ഡാം പണി പൂര്‍ത്തിയാകുമ്പോള്‍ ഉയരാന്‍ സാധ്യതയുള്ള ജലനിരപ്പിനെ മുന്‍കൂട്ടി കണ്ട് ഇരുവശങ്ങളിലുമുള്ള റോഡുകള്‍ക്ക് ഉയരം കൂട്ടാന്‍ പ്രത്യേക പദ്ധതി.

കല്ലാറ്റില്‍ നിന്നും ഇരട്ടയാര്‍വരെ അഞ്ചാറ് കിലോമീറ്റര്‍ ദൂരത്തില്‍ തുരന്നെടുത്ത് പാറക്കല്ലുകള്‍കൊണ്ടാണ് താന്നിമൂട് കല്ലാര്‍ റോഡിന്റെ ഉയരം കൂട്ടിയത്. പുഴയുടെ ഇരുകരയിലുമുള്ള വന്‍മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പ്രത്യേക പദ്ധതിവന്നു. കൂറ്റന്‍ പൈന്‍ മരങ്ങള്‍ നിലം പൊത്തി. മരങ്ങള്‍ വലിച്ചുകയറ്റാന്‍ ആനകള്‍വന്നു. മരങ്ങളുടെ ശവഘോഷയാത്രയിലെന്നപോലെ ലോറികല്‍ നിരന്നു കിടന്നു.

വര്‍ഷങ്ങളിലൂടെ കല്ലാറിന്റെ ഇരുകരകളും തരിശാക്കപ്പെട്ടു. ആളുകളും മരങ്ങളും ഒഴിഞ്ഞുപോയി. ഡാമിന്റെ പണി പൂര്‍ത്തിയായി. ജലം വന്നുനിറഞ്ഞു. കവിഞ്ഞുനില്‍ക്കുന്ന ജലസംഭരണികാണാന്‍ സ്കൂളുകളില്‍ നിന്നും പഠനയാത്രകളായി കുട്ടികള്‍വന്നു. വര്‍ഷകാലത്ത് കവിഞ്ഞും വേനലില്‍ നിറഞ്ഞും ഒഴുകിയ പുഴയുടെ കാലം വേഗം കഴിഞ്ഞുപോയി.

നോക്കിനില്‍ക്കെയാണ് കല്ലാര്‍ വരണ്ടുണങ്ങിയത്. കാടുപിടിച്ച് കിടക്കുന്ന ഒരു ചതുപ്പാണ് ഇന്നത്തെ കല്ലാര്‍ ജലസംഭരണി. തോടുകളും നീരൊഴുക്കുകളും വറ്റിപ്പോയ ഹൈറേഞ്ചിന് ഒരു ജലസ്മാരകം.

 

കല്ലാര്‍ പാലം. ഫോട്ടോ: കെ.പി ജയകുമാര്‍


 

ജലത്തിന്റെ കറകള്‍
ചെറുതും വലുതുമായി ഇരുപതിലധികം ഡാമുകളുണ്ട് ഹൈറേഞ്ചില്‍. കൃഷിയാവശ്യത്തിനായി നിര്‍മ്മിച്ച തടയണകളും സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങള്‍ക്കും കൃഷിക്കും ഉല്ലാസത്തിനുമായി നിര്‍മ്മിച്ചിട്ടുള്ള ജലസംഭരണികളുമുണ്ട്. സഹ്യഗിരിയില്‍ നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന ഏതാണ്ടെല്ലാ നീരൊഴുക്കുകളും തടയപ്പെട്ടിരിക്കുന്നു. ജലമൂറിവരുന്ന വഴികളിലെ വനങ്ങളും അടിക്കാടുകളും ചോലകളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇനി പഴയതുപോലെ ഒഴുകില്ല ഒരു പുഴയും.

ഹൈറേഞ്ചിന്റെ സംസ്കാരം മുളപൊട്ടിവളര്‍ന്നത് രണ്ട് നദീ തീരങ്ങളിലാണ്. സഹ്യഗിരിയില്‍ ഉത്ഭവിച്ച് വിവിധ നീരൊഴുക്കുകളിലൂടെ കനം വച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന പെരിയാറിന്റെയും കിഴക്കന്‍ മലകളില്‍ നിന്നും മറയൂര്‍ തടംവഴി കൂടുതല്‍ കിഴക്കോട്ടൊഴുകി തമിഴത്തേക്ക് പരക്കുന്ന പാമ്പാറിന്റെയും തീരത്താണ് ആദിമ ജനത പാര്‍പ്പുറപ്പിച്ചത്. ഈ രണ്ട് നദികളുമായി ഇഴചേര്‍ന്ന് വികസിച്ചതാണ് സഹ്യഗിരിയുടെ ഗോത്ര ചരിത്രവും നാഗരികതയും. കൈവഴികളിലോരോന്നിലും അണകെട്ടി നീര്‍മുട്ടിച്ചതാണ് പെരിയാറിന്റെ ദുരന്തം. പെരിയാറിന്റെ ബാക്കിയായ നീരൊഴുക്കിലേക്ക് നഗരവ്യവസായ മാലിന്യങ്ങള്‍ വിഷം തുപ്പുന്നു. മുല്ലപ്പെരിയാറില്‍ ഡാമിന്റെ ഉയരം കൂട്ടണമെന്നും അല്ല പുതിയ ഡാം വേണമെന്നുമുള്ള തര്‍ക്കത്തിനിടയില്‍ അവശേഷിക്കുന്ന പെരിയാറിന്റെ ജൈവഭൂപടം അന്ത്യവിധികാത്ത് കിടക്കുകയാണ്.

മറയൂര്‍ കോവില്‍ കടവ് തെങ്കാശിനാഥന്‍ കോവിലിന് പുറത്ത് മതില്‍ക്കെട്ടിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള ജൈനവിഗ്രഹം ഫോട്ടോ: കെ.പി ജയകുമാര്‍

മറയൂര്‍ തടത്തിലൂടെ കിഴക്കോട്ടൊഴുകുന്ന പാമ്പാറിന്റെ തീരത്താണ് മധ്യശിലായുഗത്തിന്റെ തിരുശേഷിപ്പുകള്‍ കണ്ടെടുത്തത്. കേരളത്തിന് ലോക ശിലായുഗ ഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുത്തത് ഹൈറേഞ്ചാണ്. കേരളത്തില്‍ ശിലായുഗ മനുഷ്യര്‍ ഉണ്ടായിരുന്നില്ല എന്ന ധാരണയെ തിരുത്തിക്കൊണ്ടാണ് ഹൈറേഞ്ചിന്റെ കിഴക്കന്‍ ഭൂപ്രദേശമായ മറയൂരില്‍ മധ്യശിലായുഗ കാലത്തെ മനുഷ്യവാസ സൂചനകള്‍ കണ്ടെത്തിയത്. ചരിത്രാതീത ഗോത്രസ്മരണകളും ബുദ്ധ ജൈന പാരമ്പര്യങ്ങളുടെ ചരിത്രമുദ്രകളും പാമ്പാറിന്റെ തടങ്ങളില്‍ നിന്നും പില്‍ക്കാലം വായിച്ചെടുത്തു. ആയിരത്താണ്ടുകളുടെ സ്മൃതിപേറുന്ന പാമ്പാര്‍, ജലസമൃദ്ധിയുടെ ഭൂതകാലം കൊത്തിവച്ച ശിലാസ്മാരകമാണ്. ജലത്തിന്റെ കറകള്‍ പറ്റിപ്പിടിച്ച ഒഴുക്കിന്റെ ഒരു കേവല സ്മരണ.

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസിലിരുന്ന് നോക്കിയാല്‍ കാണുന്നത് കോട്ടപോലെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു വന്‍മലയായിരുന്നു. വന്‍പാറക്കെട്ടുകളും പുല്‍മേടുകളും നിറഞ്ഞ സഹ്യശിഖരം. വെള്ളിവരകള്‍പോലെ ഒഴുകിയിറങ്ങുന്ന നീര്‍ച്ചോലകള്‍. താഴെ കാര്‍ഷിക സമൃദ്ധമായ തടഭൂമിയലെത്തി പുഴകളില്‍ ലയിക്കുന്ന ജലസഞ്ചാരം. ഈ തടങ്ങളിലെ ജലതീരങ്ങളിലാണ് ഹൈറേഞ്ചിന്റെ ജീവിതം തിടംവച്ചത്. ഇന്ന് പാറകളില്‍ ഒഴുക്കിന്റെ മിനുസമുള്ള അടയാളങ്ങള്‍മാത്രം ബാക്കിനിര്‍ത്തി ജലം പിന്‍വാങ്ങിയിരിക്കുന്നു.

സുരേഷ് ദാമോദറിന്റെ ‘ഒരു സുന്ദരി പുഴയുടെ മരണം’ എന്ന കവിത ഇങ്ങനെയാണ് അവസാനിക്കുന്നത്:
ദൈവത്തിന്റെ കുഞ്ഞാടുകള്‍ക്കായി
രക്തവും മാംസവും
ചേര്‍ന്നൊഴുകിപ്പോയ
ജലത്തിന്റെ കറകള്‍…’

മലകയറിവന്ന മരണങ്ങള്‍

ഓരോ കയറ്റിറക്കങ്ങളിലും മരണമുണ്ടായിരുന്നു. തോടും പറമ്പും നിറഞ്ഞൊഴുകുന്ന തോരാമഴയത്ത്, കാപ്പിപൂക്കുന്ന മഞ്ഞുകാലത്ത്, കുരുമുളക് വെയിലുകൊണ്ട് കറുത്തു തുടങ്ങുന്ന നട്ടുച്ചകളില്‍… മലഞ്ചെരിവുകളിലെ ആള്‍മറയത്ത്, വീട്ടകങ്ങളിലെ വിജനതയില്‍, ഏലച്ചെടിയുടെ ചുവട്ടിലെ അനാഥമായ തണുപ്പില്‍ ജീവിതം ഉരിഞ്ഞുകളഞ്ഞ ഉടലുകള്‍-കാട്ടുമൃഗങ്ങളോടും രോഗങ്ങളോടും മരണങ്ങളോടും പൊരുതി ജയിച്ച കുടിയേറ്റ ജനതയുടെ പിന്‍തലമുറയില്‍ ആത്മഹത്യ നടത്തുന്ന ഇടപെടലുകളെക്കുറിച്ച്, അവിചാരിതമായി അറ്റുവീണ പ്രിയപ്പെട്ട ജീവിതങ്ങളെക്കുറിച്ച് കെ. പി ജയകുമാര്‍ എഴുതുന്നു. ചിത്രങ്ങള്‍: അനീഷ് ആന്‍സ്

 

 

കുടിയേറ്റത്തിന്റെ ചരിത്രം അതിജീവനത്തിന്റേതുകൂടിയാണ്. കാടിനോട്, പ്രകൃതിയോട്, പ്രകൃതി ദുരന്തങ്ങളോട്, കാട്ടുമൃഗങ്ങളോട്, രോഗങ്ങളോട്, മരണങ്ങളോട് പൊരുതിനേടിയതായിരുന്നു കുടിയേറ്റ ജീവിതം. തലമുറകള്‍ മാറുമ്പോള്‍ അതിജീവനത്തിന്റെ കരുത്ത് ചോര്‍ന്നുപോവുന്നു. ജീവിതത്തേക്കാളേറെ മരണത്തെ പുല്‍കുന്നവരുടെ എണ്ണം പെരുകുകയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് കേരളത്തിലാണ്. കേരളത്തില്‍ ആത്മഹത്യാനിരക്കില്‍ ഒന്നാം സ്ഥാനം ഇടുക്കിക്കാണ്. ജീവിതം പോലെ മരണം വിളയുന്ന മണ്ണ്. എനിക്ക് ഓര്‍മ്മിച്ചെടുക്കാനാവും മരിച്ചവരുടെ ഒരു നെടുനീളന്‍ പട്ടിക. അതെപ്പോഴും അപൂര്‍ണ്ണവുമായിരിക്കുമെങ്കിലും.

കുറുക്കനെ വളര്‍ത്തിയ മനുഷ്യന്‍
കുറുക്കനെ വളര്‍ത്തിയ ഒരാളുണ്ടായിരുന്നു നാട്ടില്‍. ദാമോദരന്‍. കാനം ദാമോദരന്‍ എന്ന് യഥാര്‍ത്ഥ പേര്. മധ്യതിരുവിതാംകൂറില്‍ എവിടെയോ നിന്നാണ് കാനം കുടുംബക്കാര്‍ ഹൈറേഞ്ചിലേക്ക് കുടിയേറുന്നത്. ഹൈറേഞ്ചില്‍ അത്ര സുപരിചിതനല്ലാത്ത വന്യമൃഗമാണ് കുറുക്കന്‍. വനയാത്രയില്‍ എവിടെവച്ച് കുറുക്കന്‍ ദാമോരന്‍ചേട്ടന്റെ വളര്‍ത്തുമൃഗമായി പരിണമിച്ചുവെന്ന് ആര്‍ക്കും അറിയില്ല. എനിക്ക് ഓര്‍മ്മവയ്ക്കുന്നതിനുമുമ്പ് കുറുക്കന്‍ ചത്തുപോയിരുന്നു. അതല്ല കാടുകയറിപ്പോയതാണെന്നും പറയുന്നവരുണ്ട്. എന്തായാലും അക്കാലം മുതല്‍ കാനം ദാമോദരനെ കുറുക്കന്‍ ദാമോദരനെന്ന് രഹസ്യമായി വിളിച്ചുപോന്നു. നേരില്‍ വിളിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ആറടിയോളം പൊക്കവും കനത്ത ശബ്ദവും മയമില്ലാത്ത പെരുമാറ്റവുമുള്ള ദാമോദരന്‍ ചേട്ടന്റെ മുഖത്തുനോക്കി കുറുക്കനെന്നു വിളിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. നട്ടിലെ സ്വകാര്യ പരദൂഷണങ്ങളില്‍ ദാമോരന്‍ ചേട്ടന്‍ കുറുക്കന്‍ ദാമോദരനായി നിറഞ്ഞുനിന്നു. കുരുത്തക്കേടു കാട്ടുന്ന കുട്ടികളെ പേടിപ്പിക്കാന്‍ അമ്മമാര്‍ പറഞ്ഞു: ‘ങാ…കുറുക്കന്‍ ദാമോദരന്‍ വരും, പിടിക്കട്ടെ…’ ഇരുള്‍ വീണുതുടങ്ങിയ മുറ്റത്തുനിന്നും കളിനിര്‍ത്തി ഞങ്ങള്‍ വീട്ടിനുള്ളിലേക്ക് ഓടും.

രാത്രികാലങ്ങളില്‍ അയലത്തെ കോഴിക്കൂടുകളിലേക്ക് ദാമോദരന്‍ ചേട്ടന്‍ കുറുക്കനെ പറഞ്ഞയച്ചു. പൂവന്‍ കോഴികളെ മാത്രം തിരഞ്ഞുപിടിച്ച കുറുക്കന്‍ അവയുടെ തലമാത്രം ശാപ്പിട്ട് മാംസളമായ ഉടല്‍ യജമാനന്റെ മുന്നില്‍ കൊണ്ടുചെന്നുവയ്ക്കുമായിരുന്നുവെത്ര!… അങ്ങനെ കാണാത്ത കുറുക്കനും കുറുക്കനെ വളര്‍ത്തിയ മനുഷ്യനും ഞങ്ങളുടെ കുട്ടിക്കാലത്തെ കഥയോളം വിസ്മിപ്പിച്ചു.

കമ്പിളി നാരങ്ങയും ചാമ്പങ്ങയും ആത്തക്കയും വിവിധയിനം മാങ്ങകളും പേരക്കയും സമൃദ്ധമായി വിളയുന്ന ആ പറമ്പിലൂടെയാണ് ഞങ്ങളുടെ കുട്ടിക്കാലം കടന്നുപോയത്. പ്രധാന വീടിന്റെ പടിഞ്ഞാറേ അറ്റത്ത് സ്വന്തമായി പണിത സ്വകാര്യമുറിയിലായിരുന്നു ദാമോദരന്‍ ചേട്ടന്റെ ഊണും ഉറക്കവുമെല്ലാം. മക്കള്‍ക്കുപോലും അവിടേക്ക് പ്രവേശനമില്ല. പറമ്പുകള്‍ തോറും തെണ്ടിനടന്ന് ഉച്ചതിരിഞ്ഞ് കാനത്തിലെത്തുമ്പോള്‍ സ്വന്തം മുറിയുടെ കൊച്ചുവരാന്തയുടെ അരഭിത്തിയില്‍ കരകരശബ്ദത്തോടെ പാടുന്ന സിലോണ്‍ റേഡിയോയ്ക്ക് ചെവിചായ്ച്ച് ദാമോദരന്‍ ചേട്ടന്‍ ഇരിക്കുന്നുണ്ടാവും. ഉറയിട്ട പേനാക്കത്തിയും ടോര്‍ച്ചു ലൈറ്റും അടുത്തു തന്നെയുണ്ടാവും. പാതിയൊഴിഞ്ഞ കട്ടന്‍കാപ്പിയുടെ ചില്ലുഗ്ലാസ്…വിളവെടുക്കാന്‍ വരുന്ന കുട്ടികളെ ദാമോദരന്‍ ചേട്ടന് ഇഷ്ടമായിരുന്നു. കഥകള്‍ അറിയുന്ന ഞങ്ങള്‍ പക്ഷെ, അകലത്തു തന്നെ നിന്നു. ഞാന്‍ കണ്ട ഏറ്റവും കരുത്തനും ധൈര്യശാലിയുമായ മനുഷ്യനായിരുന്നു ദാമോദരന്‍ ചേട്ടന്‍.

സ്കൂള്‍ തുറന്ന് വെയില്‍ വന്നുതുടങ്ങിയ ഏതോ മാസത്തിലാണ്. രാവിലെ പാലുകൊടുക്കാന്‍ സൊസൈറ്റിയില്‍ പോയി മടങ്ങിവന്നതേയുള്ളു. അക്കരെവീട്ടില്‍ നിന്നും ഷാജി ഓടിവന്നു. ‘അറിഞ്ഞോ? നമ്മുടെ ദാമോദരന്‍ ചേട്ടന്‍ തൂങ്ങിച്ചത്തു.’ മലകളും താഴ്വരകളും ഒന്നടങ്കം കാനത്തിലേക്കോടി. ഞാനും. തന്റെ സ്വകാര്യമുറിയുടെ ഉത്തരത്തില്‍ അയാള്‍ ഞാന്നു കിടന്നു. ജീവിതത്തിലാദ്യമായി കണ്ട തൂങ്ങിമരണം. ഇന്നോളം അവസാനമായും. ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും ധൈര്യശാലിയായ മനുഷ്യന്‍ കുറുക്കനേക്കാള്‍ കൌശലത്തോടെ ജീവിതത്തില്‍നിന്ന് ഒളിച്ചോടി.

 

 

ധീര നായകന്‍
പിന്നീട് പലപ്പോഴും മരണം അപ്രതീക്ഷിതമായി മലകയറി വന്നു. പിരിഞ്ഞുപോയവരിലേറെയും അസാധാരണമായി ജീവിച്ചവരായിരുന്നു. സുരച്ചേട്ടന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന സുരേന്ദ്രന്‍ അവരില്‍ ഒരാളാണ്. വൈക്കം താലൂക്കില്‍ നിന്നുമാണ് സുരച്ചേട്ടന്റെ കുടുംബം ഹൈറേഞ്ചിലെത്തുന്നത്. ശങ്കരന്‍ ചേട്ടന്റെയും ജാനകിചേച്ചിയുടെയും മൂന്നാമത്തെ മകന്‍. ഞങ്ങളുടെ കൃഷിഭൂമിക്ക് നേരേ മുന്നിലെ മലഞ്ചെരിവിലായിരുന്നു അവരുടെ മണ്ണ്. കഠിനാധ്വാനിയായിരുന്നു സുരച്ചേട്ടന്‍. വന്‍മരങ്ങള്‍ മുറിച്ച് അറുത്ത് ഉരുപ്പടികളാക്കുന്ന ജോലിയില്‍ സമര്‍ത്ഥന്‍. നെല്ലുമുതല്‍ കുരുമുളക് വരെ എല്ലാ കൃഷികള്‍ക്കും ഞങ്ങള്‍ ആശ്രയിച്ചിരുന്നത് സുരച്ചേട്ടനെയാണ്. എനിക്ക് ഓര്‍മ്മവെച്ച കാലംമുതല്‍ ഞങ്ങളുടെ പറമ്പിലെ പണികളെല്ലാം ചെയ്തിരുന്നത് സുരച്ചേട്ടനാണ്.

അതിരാവിലെ പണിക്കിറങ്ങും സന്ധ്യമയങ്ങുവോളം തുടരുന്ന കഠിനാധ്വാനം. വൈകുന്നേരം പണികയറി, തൂമ്പയും വെട്ടുകത്തിയും തുടച്ചുമിനുക്കി തൊഴുത്തിന്റെ ഇറയത്ത് വയ്ക്കും. പിന്നെ കുളക്കരയിലേക്ക്. അലക്കു കല്ലില്‍ കാല്‍പാദങ്ങള്‍ ഉരച്ചുരച്ച് വശങ്ങള്‍ തേഞ്ഞുവെളുക്കും. നീല നിറമുള്ള വള്ളിച്ചെരുപ്പ് അലക്കുസോപ്പ് തേച്ച് വെളുപ്പിച്ച് പുതുപുത്തനാക്കും. പിന്നീടാണ് കുളി. അത് വളരെ വേഗം കഴിയും. രാവിലെ പണിക്കുവരുന്നതു മുതല്‍ വൈകുന്നേരം കുളികഴിഞ്ഞ് മടങ്ങിപ്പോകുന്നതുവരെ ഒരു നിഴല്‍പോലെ ഞാന്‍ കൂടെയുണ്ടാവും. കായലും, കടലും വള്ളവും, നിലയില്ലാക്കായലില്‍ മുങ്ങിവാരുന്ന കക്കയും കായല്‍പരപ്പില്‍ വിരിയുന്ന വലയും മീന്‍ കൊയ്ത്തും. കഥകളുടെ ചാകരക്കാലമായിരുന്നു അത്. മലയും മഞ്ഞും മഴയും വന്‍മരങ്ങളും വേനലില്‍ ചിരിച്ചം വര്‍ഷകാലത്ത് അലറിയും ഞങ്ങളുടെ കൃഷിയിടത്തെ മുറിച്ചു കടന്നുപോകുന്ന തോടിനുമപ്പുറം ഒരു ഭൂപ്രദേശം. ഒരു ജലദേശം. അതിന്റെ പരപ്പ് എല്ലാം എനിക്ക് കഥകളായിരുന്നു. ഫാന്റസികള്‍.

അങ്ങനെ മഴ തോരാതെ പെയ്തുകൊണ്ടിരുന്ന ഒരു കര്‍ക്കിടകത്തില്‍. സുരച്ചേട്ടനും കൂട്ടുകാരും ചേര്‍ന്ന് പന്തയംവച്ചു. കര്‍ക്കിടകത്തിലെ കറുത്തവാവു ദിവസം രാത്രി പന്ത്രണ്ടുമണിക്ക് അയ്യപ്പന്‍ നായരുടെ പെങ്ങള്‍ തൂങ്ങിമരിച്ച പേഴിന്റെ കൊമ്പ് മുറിച്ചുകൊണ്ടുവരണം. ഞാനൊക്കെ ജനിക്കുന്നതിനും എത്രയോ മുമ്പാണ് അവര്‍ തൂങ്ങിമരിച്ചത്. നാട്ടിലെ ആദ്യ ആത്മഹത്യയായിരുന്നു അത്. ഞങ്ങളുടെ വീട്ടിലേക്ക് തിരിയുന്ന മൂന്നും കൂടിയ മുക്കില്‍ വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ഇല്ലിക്കൂട്ടത്തിനപ്പുറത്ത്, അവര്‍ മരിച്ചുകിടന്ന ആ മരം കാണാം. പകല്‍പോലും ഞങ്ങള്‍ കുട്ടികള്‍ ആ വഴി ഒറ്റക്കുപോകാന്‍ ഭയന്നു. വെള്ളിയാഴ്ചകളില്‍ രാത്രിയില്‍ ഒറ്റക്ക് വഴിനടന്ന പലരും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പേടിച്ച് പനിപിടിച്ച് കിടന്നു. ഒരു സന്ധ്യാനേരത്ത് പാലുവാങ്ങി വന്ന ചേച്ചിയെ ഇല്ലിക്കൂട്ടത്തിനു നടുവില്‍ നിന്നും ആരോ വിളിച്ചുവെത്രെ! അതൊരു പെണ്‍ ശബ്ദമായിരുന്നു. നിലവിളിച്ചുകൊണ്ട് ഓടി വീട്ടിലെത്തിയ ചേച്ചിക്ക് പനിപിടിച്ചു. മുളന്തണ്ടുുകള്‍ കൂട്ടിയുരഞ്ഞതിന്റെ ശബ്ദമായിരുന്നു അതെന്ന അച്ഛന്റെ യുക്തി ആരും വിശ്വസിച്ചില്ല.

ആ മരച്ചുവട്ടിലേക്ക് കര്‍ക്കിടകത്തിലെ കറുത്തവാവും വെള്ളിയാഴ്ചയും ഒരുമിച്ചുവരുന്ന രാത്രിയിലാണ് സുരച്ചേട്ടന്‍ ഒറ്റക്കുപോകേണ്ടത്. അടയാളം വച്ച കൊമ്പ് മുറിച്ചുകൊണ്ടുവരണം. ആ രാത്രിയും കോരിച്ചൊരിയുന്ന മഴയായിരുന്നു. സുരച്ചേട്ടന് എന്ത് സംഭവിച്ചിരിക്കുമെന്ന ആകാംക്ഷയിലാണ് ഞങ്ങള്‍ കുട്ടികളെല്ലാം അന്ന് ഉറങ്ങാതിരുന്നത്. സുരച്ചേട്ടന്‍ പന്തയം ജയിച്ച വാര്‍ത്തയിലേക്കാണ് പ്രഭാതം വിടര്‍ന്നത്. പന്തയക്കാശ് വാങ്ങി സുരച്ചേട്ടന്‍ കാലത്തു തന്നെ പണിക്കുവന്നു. വര്‍ദ്ധിച്ച ആരാധനയോടെ ആ പകലും ഞാന്‍ നിഴലായി.

ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു സെമസ്റര്‍ അവധിക്കാലത്ത് വീട്ടിലെത്തിയ രാത്രി, ഭക്ഷണം വിളമ്പിത്തന്നുകൊണ്ട് അമ്മ പറഞ്ഞു. ‘നീ അറിഞ്ഞാരുന്നോ…? ആ സുര വെഷമടിച്ചു ചത്തു’. ചോറ് തൊണ്ടയില്‍ തടഞ്ഞു. എന്റെ ഹീറോ ആത്മഹത്യ ചെയ്തിരിക്കുന്നു. ആരെയും ഭയക്കാത്ത മനുഷ്യന്‍ വെറുതെ…ആ അവധിക്കാല രാത്രി, വല്ലാതെ നീണ്ടതും അനാഥവുമായിരുന്നു.

 

 

ഓരോരോ മരണത്തിനുപിന്നിലും
അവന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത്? നാട്ടിലേക്കുള്ള ഓരോ യാത്രയിലും പഴയ കൂട്ടുകാര്‍ ഒത്തുചേരുന്ന സന്ധ്യാകാലങ്ങളില്‍ എന്നും ഈ ചോദ്യം ഞങ്ങള്‍ പരസ്പരം ചോദിച്ചു. ഉത്തരമില്ലാതെ പിരിഞ്ഞു.

കട്ടപ്പന കോളജില്‍ ഡിഗ്രി പഠന കാലത്തെ സുഹൃത്തും സഹപാഠിയുമായിരുന്നു സന്തോഷ്. ബാലഗ്രാമില്‍ നിന്ന് കുത്തനെ മുകളിലേക്ക് കയറിച്ചെല്ലുന്ന മലഞ്ചെരുവിലായിരുന്നു അവന്റെ പണിതീരാത്ത ഒറ്റമുറി വീട്. ഒരേ ക്ലാസില്‍ പഠിച്ചിരുന്ന ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നത് ഒരു സംഭവത്തോടെയാണ്. കോളജില്‍ സ്ഥിരമായി നടക്കാറുള്ള സംവാദങ്ങളില്‍ ഞാന്‍ സജീവമായിരുന്നു. ബോബനും തോമസും ജോസനും രാജ്നാഥും ജോയിയും അടങ്ങുന്ന ഞങ്ങളുടെ സംഘം എപ്പോഴും സംവാദങ്ങളിലെ വിമത പക്ഷക്കാരാണ്. സ്ത്രീധനം ശരിയോ തെറ്റോ എന്ന സംവാദത്തില്‍ ഞങ്ങള്‍ ശരി എന്നുവാദിക്കും. ഭൂരിപക്ഷവും അനുകൂലിക്കുന്ന കാര്യത്തെ ഞങ്ങള്‍ എതിര്‍ക്കും. നാക്കിന്റെ മിടുക്കുകൊണ്ട് മിക്കവാറും വിജയം ഞങ്ങള്‍ക്കായിരുന്നു.

അങ്ങനെയൊരു സംവാദം: ‘ആത്മഹത്യ ശരിയോ തെറ്റോ?’ ഞങ്ങള്‍ ശരിയെന്നു വാദിച്ചു. ജീവിക്കാനുള്ള അവകാശം പോലെ മരണം സ്വയം തെരഞ്ഞെടുക്കാനും അവകാശമുണ്ടെന്നു വാദിച്ചു. യുക്തിഭദ്രമായ വാദമുഖങ്ങളിലൂടെ ഞങ്ങള്‍ വിജയിക്കുകയായിരുന്നു. പൊടുന്നനെ സന്തോഷ് വേദിയിലേക്ക് ചാടിക്കയറി വന്നു. മൈക്കിനുമുന്നിലെത്തിയ അവന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ‘നിങ്ങളുടെ വീട്ടില്‍ ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ? ഉണ്ടാവില്ല, അതുകൊണ്ട് നിങ്ങള്‍ക്കിത് തമാശയാണ്. എനിക്കതല്ല. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഞാന്‍ അറിയപ്പെടുന്നത് തൂങ്ങിച്ചത്ത ബാര്‍ബര്‍ നാരായണന്റെ മോനെന്നാണ്. ആ വിളിപ്പേരിനൊപ്പം വീടിന്റെ ഉത്തരത്തില്‍ തൂങ്ങിനില്‍ക്കുന്ന അച്ഛന്റെ പേടിപ്പിക്കുന്ന രൂപവും എന്നോടൊപ്പമുണ്ട്, ചത്തിട്ടും പിന്തുടരുകയാണയാള്‍. തൂങ്ങിച്ചത്ത നാരായണന്റെ വീട്ടിലേക്ക് ആരും പെണ്ണുകൊടുക്കില്ല. അതുകൊണ്ടാണ് എന്റെ ചേട്ടന്‍ വീടുവിട്ടുപോയത്. ആ പ്രേത വീട്ടില്‍ ഞാനും അമ്മയും ഒറ്റക്കാണ്. ചാകാന്‍ പോകുന്നവന് ചത്താല്‍ മതി. പിന്നീട് ജീവിക്കേണ്ടിവരുന്നവരുടെ ദുരന്തം അവര്‍ക്കറിയില്ല. നിങ്ങള്‍ക്കുമറിയില്ല…..’ അവന്‍ പറഞ്ഞുനിര്‍ത്തി.
വല്ലാതെ വിതുമ്പിപ്പോയിരുന്നു. സദസ്സ് നിശബ്ദമായി. വോട്ടെടുപ്പില്ലാതെ ആ സംവാദം അവസാനിച്ചു.

ആ ദിവസം മുതലാണ് സന്തോഷും ഞാനും നല്ല കൂട്ടുകാരാകുന്നത്. ഡിഗ്രിയില്‍ അവന്‍ പഠിപ്പവസാനിപ്പിച്ചു. ആഴ്ചയിലൊരിക്കലെങ്കിലും ഞങ്ങള്‍ കണ്ടുമുട്ടി. ചിലപ്പോള്‍ അവന്‍ വീട്ടിലേക്കുവന്നു. ചിലദിവസങ്ങളില്‍ ഞാനും ഷിബുവും കൂടി ബാലഗ്രാം മല കയറി അവനെ തേടി ചെന്നു. കൃഷിയിലും അഗാധമായ വായനിലും മുഴുകിയിരിക്കുകയാവും അപ്പോഴെല്ലാം അവന്‍. പഠിപ്പിനായി കോട്ടയത്തേക്കു പോയതുമുതല്‍ കൂടിക്കാഴ്ച വല്ലപ്പോഴുമായി. അങ്ങനെയൊരു ആഴ്ചയവസാനം ഞാന്‍ മുണ്ടിയെരുമയില്‍ ഷിബുവിനെ കാണാന്‍ ചെന്നതാണ്. സന്തോഷും വന്നു. ഷിബു അവിടെയുണ്ടായിരുന്നില്ല. ഞാനും സന്തോഷും കൂടി വെറുതെ നടന്നു. രണ്ടുകിലോമീറ്ററോളം ദൂരം. ഞങ്ങള്‍ അന്നു സംസാരിച്ചത് ആത്മീയതയെക്കുറിച്ചാണ്. ഓഷോ ദര്‍ശനങ്ങളുടെ പങ്കുവയ്ക്കലായി മാറിയത്. സന്ധ്യക്ക് ആരംഭിച്ച ആ നടത്തം എത്രയാവര്‍ത്തി തുടര്‍ന്നുവെന്നറിയില്ല. രാത്രി പതിനൊന്നുമണിക്കുള്ള അവസാന ബസ്സിനാണ് ഞാന്‍ വീട്ടിലേക്കു തിരിച്ചത്. അപ്പോഴും പറഞ്ഞുതീരാതെ ഒരുപാട് കാര്യങ്ങള്‍ ബാക്കി നിന്നു. പിറ്റേ പുലര്‍ച്ചെ ഞാന്‍ കോട്ടയത്തേക്ക് പോന്നു. രണ്ടുദിവസം കഴിഞ്ഞാണ് ഷിബുവിന്റെ വിളി വന്നത്. ‘നമ്മുടെ സന്തോഷ് ആത്മഹത്യ ചെയ്തു. ഇന്നലെ ഉച്ചക്ക് അമ്മ വെളിയില്‍ പോയ നേരത്ത് വീടിന്റെ ഉത്തരത്തില്‍ തൂങ്ങി. എല്ലാം കഴിഞ്ഞ് ഇന്നുച്ചക്കാണ് അടക്കിയത്. നിന്നെ അറിയിക്കേണ്ടന്നു തോന്നി. അതാണ് വിളിക്കാതിരുന്നത്.’ എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അവന്‍ ഒന്നും കേള്‍ക്കാന്‍ ആഗ്രഹിച്ചുമില്ല. ഫോണ്‍ കട്ടായി.

 

 

കുരുമുളകിന്റെ മണം
കുട്ടിക്കാലത്ത് ഞങ്ങളെ അസൂയപ്പെടുത്തിയ കൂട്ടുകാരനുണ്ടായിരുന്നു, സന്തോഷ് എന്നുതന്നെയായിരുന്നു അവന്റെയും പേര്. പ്രായത്തില്‍ എന്നേക്കാള്‍ ഇളപ്പം. മന്ത്രി എന്നാണ് എല്ലാവരും അവനെ വിളിച്ചത്. അത്രയേറെ തന്ത്രശാലിയായിരുന്നു അവന്‍. സ്കൂളില്‍ പഠിക്കുന്ന കാലത്ത് സ്വന്തമായി കച്ചവടം നടത്തി അവന്‍ പണമുണ്ടാക്കി. വീടിനു ചേര്‍ന്നുള്ള മാടത്തില്‍ എല്ലാ നവംബര്‍ മാസത്തിലും സന്തോഷിന്റെ മലഞ്ചരക്ക് കട തുറക്കും. ”പച്ചക്കുരുമുളക് എടുക്കപ്പെടും” എന്ന ബോര്‍ഡാണ് ആദ്യം തൂങ്ങുക. രാവിലെയും വൈകുന്നേരവും സ്കൂള്‍ സമയം കഴിഞ്ഞാണ്് മിക്കവാറും കട തുറക്കുക. അങ്ങനെ പഠനവും വ്യാപാരവും അവന്‍ ഒന്നിച്ചുകൊണ്ടുപോയി. മുണ്ടിയെരുമ കല്ലാര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് അവന്‍ പഠിച്ചിരുന്നത്. അഞ്ചാംക്ലാസുമുതല്‍ തുടര്‍ച്ചയായി ക്ലാസ് ലീഡറായി ജയിച്ചുകൊണ്ടിരുന്നു. പള്ളിക്കൂടത്തിലെ എസ് എഫ് ഐ നേതാവ്. സ്കൂളിലും പുറത്തും നാട്ടിലെ വായനശാലയിലും അവനെ ചെസ്സുകളിയില്‍ തോല്‍പ്പിക്കാന്‍ വളരെ കുറച്ചുപേരേയുണ്ടായിരുന്നുള്ളു.

മഴ കോരിച്ചൊരിയുന്ന ഒരു വൈകുന്നേരം നാട്ടിലേക്കുള്ള ബസ്സില്‍ തണുത്തു വിറച്ച് കൂനിക്കൂടി ഇരിക്കുകയായിരുന്നു ഞാന്‍. ഹൈറേഞ്ചിലേക്കുള്ള കയറ്റം കുട്ടിക്കാനത്തെത്തിയപ്പോള്‍ വണ്ടിയുടെ ടയര്‍ പഞ്ചറായി. ഇനിയും മൂന്ന് നാല് മണിക്കൂര്‍ യാത്ര ചെയ്യണം, നാട്ടിലെത്താന്‍. വീട്ടിലെത്താന്‍ പിന്നെയും നടക്കണം. ടയര്‍ മാറ്റാന്‍ യാത്രക്കാരെ മുഴുവന്‍ വെളിയില്‍ ഇറക്കി. മഴകൊള്ളാതിരിക്കാന്‍ ഒരു കടയുടെ ഇറയത്ത് കയറിനിന്നു. അവിടെകണ്ട ടെലഫോണ്‍ ബൂത്തില്‍ നിന്ന് നാട്ടിലെ സുഹൃത്തിനെ വിളിച്ചു. മറു തലയ്ക്കല്‍ പ്രതീക്ഷിച്ചതുപോലെ ഫോണെടുത്തത് ഷാജിയാണ്. ‘എടാ… നിന്നെയൊന്നു കിട്ടാന്‍ നോക്കിയിരിക്കുവാരുന്നു. നമ്മുടെ മന്ത്രി സന്തോഷ് ആത്മഹത്യ ചെയ്തു. കട്ടപ്പനയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് വിഷം കഴിച്ചാണ് മരിച്ചത്. കുറച്ചു ദിവസം കഴിഞ്ഞാണ് ലോഡ്ജുകാരും അറിഞ്ഞത്. ശരീരമാകെ വീര്‍ത്ത് നീലിച്ചിരിക്കുന്നു. പോസ്റ്മോര്‍ട്ടം കഴിഞ്ഞ് രാത്രി എത്തും. ഇന്നു തന്നെ അടക്കാനാണ് പരിപാടി.’
മഴ കോരിച്ചൊരിയുകയാണ്. ‘ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും വരും. അവനെ കാണണം’.

ബസ് പുറപ്പെട്ടു. ശരിക്കും ഞാനവനെ കാണാന്‍ ആഗ്രഹിച്ചില്ല. വീട്ടിലേക്കുള്ള മൂന്നരമണിക്കൂര്‍ യാത്രക്ക് ശരിക്കും മൂന്നുദിവസത്തിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നു. പത്തുമണിയോടെ ബസ്സിറങ്ങി നടന്നു. മഴ പെയ്തുകൊണ്ടിരുന്നു. താന്നിമൂട്ടിലെത്തിയപ്പോള്‍ സന്തോഷിന്റെ വീട്ടിലേക്ക് പോയാലോ എന്നാലോചിച്ചു. പിന്നെ വേണ്ടെന്നുവച്ചു. നേരേ വീട്ടിലേക്ക് വച്ചുപിടിച്ചു. രാമപുരത്തുകാരുടെ വീടിന്റെ പഠിക്കലെത്തിയപ്പോള്‍ അവിടെ ഒരാള്‍ക്കൂട്ടം. സന്തോഷിനെ അടക്കുന്നത് അവിടെയാണ്. അവന്റെ ചേട്ടന്‍ സജന്‍ കുറച്ചുനാള്‍ മുമ്പ് ഇവിടെ കുറച്ച് സ്ഥലം വാങ്ങിയിരുന്നു. ആ മണ്ണിലാണ് സന്തോഷിനെ അടക്കുന്നത്. ഞാന്‍ ഒഴിവാക്കി പോന്നിട്ടും അവന്‍ എന്റെ മുന്നില്‍ വന്നതുപോലെ. മഴപെയ്ത് കുതിര്‍ന്ന മണ്ണിനടിയില്‍ അപ്പോഴേക്കും അവന്‍ മറഞ്ഞുകഴിഞ്ഞിരുന്നു. എത്ര മറഞ്ഞാലും മറക്കാതെ മഞ്ഞിറങ്ങുന്ന ഋതുക്കളിലെല്ലാം പച്ചക്കുരുമുളകിന്റെ ഗന്ധത്തിനൊപ്പം അവന്റെ മുഖം കടന്നുവരും.

 

 

കാലം തൂങ്ങിമരിച്ച മരക്കൊമ്പ്
നാട്ടിലേക്കുള്ള കഴിഞ്ഞയാത്രയിലാണ് മോഹനന്‍ ചേട്ടന്റെ മരണവാര്‍ത്ത അറിഞ്ഞത്. മരിച്ചിട്ട് അന്നേക്ക് നാളേറെയായിരുന്നു. അപ്പുവണ്ണന്റെ മകനായിരുന്നു മോഹനന്‍ ചേട്ടന്‍. ലോഡിംഗ് തൊഴിലാളി. വന്‍മരങ്ങളില്‍ കയറി കമ്പുകള്‍ വെട്ടിയിറക്കാന്‍ മിടുക്കന്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുവന്‍മരത്തിന്റെ ചില്ലകള്‍ മുറിക്കുമ്പോള്‍ അടിതെറ്റി നിലംപൊത്തി. കൈകാലുകള്‍ ഒടിഞ്ഞ് വാരിയെല്ലുകള്‍ തകര്‍ന്ന് കിടപ്പിലായി. ഒടിവുകള്‍ കൂടിച്ചേര്‍ന്ന് മെല്ലെ നടക്കാമെന്നായ കാലത്താണ് സ്വന്തം ഉടല്‍ ഒരു മരച്ചില്ലയില്‍ തൂക്കി ജീവിതത്തില്‍ നിന്നും അയാള്‍ ഇറങ്ങിപ്പോയത്.

ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറെ കുന്നിന്റെ മുകളിലായിരുന്നു അപ്പുവണ്ണന്റെ വീട്. പിന്നീടവര്‍ ആ സ്ഥലം വിറ്റ് പാലാറിലേക്ക് പോയി. ഏറെ വര്‍ഷങ്ങള്‍ക്കതുശേഷം മോഹനന്‍ ചേട്ടന്‍ താന്നിമൂട്ടിലേക്ക് തിരിച്ചെത്തി. പകല്‍ എല്ലുമുറിയെ പണിയെടുക്കുന്ന മോഹനന്‍ ചേട്ടന്‍ സന്ധ്യമയങ്ങിയാല്‍ ഷാപ്പിലെത്തും. പിന്നെ ചാരായത്തിന്റെ ലഹരിയില്‍ ആടിയാടിയാണ് വീട്ടിലെത്തുക.

സഖാവായിരുന്നു മോഹനന്‍ ചേട്ടന്‍. അടിയന്തിരാവസ്ഥക്കാലം. താന്നിമൂട് പാലത്തിനക്കരെക്കൂടി പോലീസിന്റെ വണ്ടി പോകുന്നു. മോഹനന്‍ ചേട്ടനും സംഘവും പാലം കയറി ചെന്ന് വഴിയില്‍ വലിയ കല്ലുകള്‍ പിടിച്ചുവെച്ച് വഴി തടഞ്ഞു. ഇന്ദിരക്കെതിരെ പോസ്റര്‍ ഒട്ടിച്ചു. പിന്നെ പാലത്തിനിക്കരെ കാത്തു നിന്നു. പൊലീസ് മടങ്ങിവന്നതും ഇക്കരെ നിന്ന് മുദ്രാവാക്യം മുഴക്കി. ഇന്ദിരക്കും അടിയന്തിരാവസ്ഥക്കും കോണ്‍ഗ്രസിനും പൊലീസിനുമെതിരെ തെറിയഭിഷേകം. പൊലീസ് വണ്ടിക്ക് പാലം കടന്നുവരാനാവില്ല. വീതി കുറഞ്ഞ ചെറിയ പുഴയാണ്. അതിന് കുറുകെ തൂക്കുപാലം നടക്കുമ്പോള്‍ ആടിയുലയും. പാലത്തിലൂടെ അനായാസാസമായി പൊലീസിന് ഓടിയെത്താനും കഴിയില്ല. പൊലീസിനെ കൂക്കി വിളിച്ചും മുണ്ടുപൊക്കിക്കാട്ടി അധിക്ഷേപിച്ചും പ്രകോപിച്ച് ഓടിമറയുന്ന അവര്‍ക്കുമുന്നില്‍ പൊലീസ് ഇളിഭ്യരായി.

അതു കഴിഞ്ഞൊരു പാടു കാലങ്ങള്‍ക്കു ശേഷം, ജീവിതത്തിന്റെ മധ്യാഹ്നം കടക്കുംമുമ്പ് ഒരു മരച്ചില്ലയില്‍ നിന്ന് മോഹനന്‍ ചേട്ടന്‍ മരണത്തിലേക്ക് ചാടിക്കടന്നു.

ഒരു ശത്രുവിന്റെ പിന്‍വാങ്ങല്‍
വീട്ടിലേക്കുള്ള കയറ്റം തുടങ്ങുന്നിടത്താണ് ജബ്ബാര്‍ അണ്ണന്റെ പാക്ക് അട്ടി (അടയ്ക്കാ അരിഞ്ഞ് ചില രാസപഥാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് ഉണക്കിയെടുക്കുന്ന ചെറുകിട വ്യവസായ സംരംഭം) അതിനോട് ചേര്‍ന്ന് ഇസ്മയില്‍ അണ്ണന്റെ ചെറിയ പലചരക്ക് കട. രാവിലെയും വൈകുന്നേരവും ഈ കടയുടെ മുറ്റത്തുണ്ടാകും, നാട്ടിലെ ആണുങ്ങള്‍. രാവിലെ പണിക്കുപോകും മുമ്പുള്ള സംസാരവും മുറുക്കും ബീഡിവലിയും പത്രവായനയും. വൈകുന്നേരം നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞുപറഞ്ഞ് രാവേറെയാകും പിരിയായാന്‍. വീട്ടിലേക്കുള്ള ഓരോ യാത്രയിലും ആദ്യമെത്തുക ഈ നാട്ടുസംഘത്തിന്റെ മുന്നിലാണ്. എല്ലാവരോടും കുശലാന്വേഷണങ്ങളും നാട്ടുവര്‍ത്തമാനങ്ങളും പറഞ്ഞ് പരിചയം പുതുക്കിയാണ് വീട്ടിലേക്ക് കയറുന്നത്.

അവിടെ ഒരിക്കലും സംസാരിക്കുകയോ പരിചയഭാവത്തില്‍ ഒന്നു നോക്കുകയോ പോലും ചെയ്യാത്ത ഒരാളുകൂടിയുണ്ടാകും- തങ്കപ്പന്‍. അയ്യപ്പന്‍നായരുടെ മകന്‍. അയാളുടെ കണ്ണുകളില്‍ തികഞ്ഞ പുച്ഛവും അവജ്ഞയും ഞാന്‍ കണ്ടിട്ടുണ്ട്. അയാളുമായി സംസാരിച്ചതിന്റെ നേരിയ ഓര്‍മ്മപോലും എനിക്കില്ല. ഇത്രയും അഹന്തയോടെ ജീവിച്ച മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. അയാളുമായി എന്നെ ബന്ധിപ്പിച്ചതെന്ത്്.? അതൊരു കുട്ടിക്കാലാനുഭവമാണ്.

പറമ്പിന് കുറുകെ ഒഴുകുന്ന തോട്ടിന്റെ കരയിയില്‍ തൂറാനിരുന്ന ചേട്ടനെ ‘തോട്ടുവക്കത്താണോടാ തൂറുന്നത്’ എന്ന് ചോദിച്ച് മുരിക്കും പത്തലുകൊണ്ട് ഈ തങ്കപ്പന്‍ തല്ലി. തല്ലുകൊണ്ട് നിലവിളിച്ചുകൊണ്ട് കുട്ടി ഓടിവന്നത് ഞങ്ങള്‍ കല്ലാറ്റിലമ്മ എന്നുവിളിക്കുന്ന അമ്മൂമ്മയുടെ അടുത്തേക്കാണ്. കുട്ടിയെ ആശ്വസിപ്പിച്ച് ചന്തി കഴുകിച്ച് വീട്ടിലാക്കിയ കല്ലാറ്റിലമ്മ എന്നെയും ഒക്കത്തെടുത്ത് പറമ്പിലേക്കു നടന്നു. തോട്ടുവക്കത്ത് പണിയെടുത്തുകൊണ്ടിരുന്ന തങ്കപ്പനു നേരേ തിരിഞ്ഞ് പറഞ്ഞു^’എന്റെ പിള്ളേര് അവരുടെ പറമ്പില്‍ ഇഷ്ടമുള്ളടത്ത് തൂറും നീ ആരാടാ ചോദിക്കാന്‍….’ അപ്പോള്‍ തന്നെ തങ്കപ്പന്‍ പണി നിര്‍ത്തി പോയി.

അമ്മൂമ്മയുടെ ഒക്കത്തിരുന്ന ഞാനുമായും തല്ലുകൊണ്ട ചേട്ടനുമായും വീട്ടുകാരുമായും അന്നു തുടങ്ങി അയാള്‍ ശത്രുതയിലാണ്. തികഞ്ഞ അവജ്ഞയോടെ അതിലേറെ പുച്ഛത്തോടെ അയാളെ ഞങ്ങളും അവഗണിച്ചു. ഈ അവഗണനകൂടി ചേരുന്നതായിരുന്നു നാട്ടിലേക്കുള്ള ഓരോ യാത്രയും.

മടക്കയാത്രയുടെ ദിവസം രാവിലെ പുറം തിണ്ണയില്‍ വെയില്‍ കാഞ്ഞിരിക്കുമ്പോള്‍ ഞാന്‍ അമ്മയോടു പറഞ്ഞു. ‘ഈ വരവില്‍ എവിടെയും തങ്കപ്പനെ കണ്ടില്ലല്ലോ? അയ്യപ്പന്‍ നായരുടെ മകന്‍.’ അമ്മ സാധാരണമട്ടില്‍ പറഞ്ഞു. ”അപ്പോ നീ അറിഞ്ഞില്ലാരുന്നോ? തങ്കപ്പന്‍ വെഷമടിച്ചു ചത്തു. എന്തോ അസുഖമാരുന്നു. ആശുപത്രീല്‍ പോയിട്ട് വന്ന്, ഏലത്തിനടിക്കാന്‍ വെച്ചിരുന്ന മരുന്നെടുത്തടിച്ചാ ചത്തത്.’ രോഗിയായി ജീവിക്കാന്‍ അയാള്‍ ആഗ്രഹിച്ചില്ല. എന്നതാവാം അയാളുടെ മരണത്തിനുത്തരം. അഹങ്കാരത്തോടെ നെഞ്ചുവിരിച്ച്, പുച്ഛം കലര്‍ന്ന ചിരിയുമായി അവജ്ഞയോടെ ഇനിയെന്റെ വരവുകളെ അവഗണിക്കാന്‍ അയാളിവിടെ ഉണ്ടാവില്ല.

മാവുകള്‍ പൂക്കുന്ന കാലം
പിന്നയുമുണ്ട് മരണങ്ങള്‍, ഓര്‍മ്മിച്ചുവയ്ക്കാന്‍ ഇഷ്ടമില്ലാത്തവ. ബന്ധങ്ങളെ നെടുകെ മുറിച്ച് കടന്നുപോയ തീവ്രമായ ദുരന്തങ്ങള്‍. പൂത്തിരികത്തിച്ച് മാവുകള്‍ പൂത്തുലഞ്ഞുനിന്ന കഴിഞ്ഞ മേടത്തിലൊരു നാള്‍ വീട്ടുമുറ്റത്ത് ഇലകാണാതെ പൂത്തുനിന്ന കോട്ടുകോണന്‍ മാവിന്റെ ചുവട്ടില്‍ നിന്ന് അക്കരെ മലഞ്ചെരിവിലേക്കു നോക്കി. ദിവാകരന്‍ ചേട്ടന്റെ പറമ്പാണത്.
കോട്ടുകോണന്‍ മാവുകളുടെ ഒരു തോട്ടം. പച്ചക്കും മധുരിക്കുന്ന മാങ്ങ. ദിവാകരന്‍ ചേട്ടന്റെ പറമ്പിന്റെ അതിരില്‍ ആ മലഞ്ചെരിവില്‍ നിരയിട്ടുനില്‍ക്കുന്ന മാവുകളില്‍ എത്രയോ വട്ടം കയറിയിട്ടുണ്ട്. മാമ്പഴം തിന്നുമദിച്ച കുട്ടിക്കാലം പൊടുന്നനെ മനസ്സിലേക്കിറങ്ങിവന്നു. ‘ ആ മാവിലൊക്കെ കുട്ടികളിപ്പോഴും കേറാറുണ്ടോ? ‘ ഞാന്‍ തിരക്കി. ‘അങ്ങോട്ടൊന്നും ഇപ്പോഴാരും പോവില്ല. ആ മാങ്കൂട്ടത്തിലാ മണികണ്ഠന്‍ തൂങ്ങിച്ചത്തത്. ‘ വീട്ടില്‍നിന്നു നോക്കിയാല്‍ കാണാവുന്ന മാവിന്‍ കൂട്ടത്തിലെ ഒരു മാവിന്‍ കൊമ്പില്‍ ഒരു പ്രഭാതത്തില്‍ മണികണ്ഠന്‍ തൂങ്ങിനിന്നു.

ദിവാകരന്‍ ചേട്ടന്റെ ഇളയ മകനായിരുന്നു. പട്ടാളത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തി താന്നിമൂട്ടില്‍ പലചരക്ക് കട നടത്തി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എറണാകുളത്ത് കസ്റംസില്‍ ജോലികിട്ടി നാട്ടില്‍ നിന്നും പോയി. പിന്നീട് അവധിക്ക് അപൂര്‍വ്വമായി നാട്ടിലെത്തി. തമ്മില്‍ കണ്ടപ്പോഴൊക്കെ ഒരുപാട് സംസാരിച്ചു. ‘നാട്ടില്‍ ഇങ്ങനെ നില്‍ക്കരുത് പുറത്തുപോയി പഠിക്കണം. ജോലി നേടണം. ഇവിടെ നിന്നാല്‍ മുരടിച്ചുപോകും’^ പലവട്ടം എന്നെ ഉപദേശിച്ചു.
വലിയ സ്വപ്നങ്ങള്‍ തേടി നഗരത്തിലേക്കുപോയ അയാള്‍ എപ്പോഴോ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തി. കുന്നിന്‍ ചരിവിലെ മാവിന്‍ കൊമ്പില്‍ ജീവിതം കെട്ടിഞാത്തുമ്പോള്‍ ഒരു കുട്ടിക്കാലം അയാളില്‍ മധുരിച്ചിട്ടുണ്ടാവുമോ?

 

 

മരണപര്യന്തം
ഓരോ കയറ്റിറക്കങ്ങളിലും മരണമുണ്ടായിരുന്നു. തോടും പറമ്പും നിറഞ്ഞൊഴുകുന്ന തോരാമഴയത്ത്, കാപ്പിപൂക്കുന്ന മഞ്ഞുകാലത്ത്, കുരുമുളക് വെയിലുകൊണ്ട് കറുത്തു തുടങ്ങുന്ന നട്ടുച്ചകളില്‍… മലഞ്ചെരിവുകളിലെ ആള്‍മറയത്ത്, വീട്ടകങ്ങളിലെ വിജനതയില്‍, ഏലച്ചെടിയുടെ ചുവട്ടിലെ അനാഥമായ തണുപ്പില്‍ ജീവിതം ഉരിഞ്ഞുകളഞ്ഞ ഉടലുകള്‍.
എത്രയെത്ര മരണങ്ങള്‍കൊണ്ടാണ് നമുക്ക് ജീവിതം എഴുതാനാവുക.?

അത് പഴയ വീഞ്ഞ് തന്നെ

നഗരം, ആധുനിക ഹൈടെക് ജീവിത പരിസരം എന്നിങ്ങനെ മറ്റൊരു ദിശയിലേക്ക് സിനിമ മാറുകയാണ്. സൂക്ഷ്മവായനയില്‍ ഈ വ്യതിയാനം ഭാവുകത്വപരമായിരുന്നില്ലെന്നും അറിവും അധികാരവും സമന്വയിക്കുന്ന ഹൈടെക് വരേണ്യതയെ ആന്തരവല്‍ക്കരിച്ച കാഴ്ചകളാണ് നിര്‍മ്മിക്കപ്പെടുന്നതെന്നും മനസ്സിലാക്കാം. നിലനില്‍ക്കുന്ന സാമൂഹ്യസദാചാര വ്യവസ്ഥക്കും ജാതിവിചാരങ്ങള്‍ക്കും അതിന്റെ സാംസ്കാരിക മൂല്യസങ്കല്‍പ്പങ്ങള്‍ക്കും കോട്ടംതട്ടാത്തവിധം മെനഞ്ഞെടുത്ത സിനിമകള്‍ മാറുന്ന കാലത്തിന് പാകമായ നാഗരികവരേണ്യ മധ്യവര്‍ഗ്ഗത്തെ സമൂഹകേന്ദ്രത്തില്‍ സങ്കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പ്രേക്ഷകരുടെ മനോഭാവവും സിനിമയുടെ പ്രമേയവും ഒന്നാകുന്ന അവസ്ഥ. എന്തായിരുന്നു ഈ അര്‍ബന്‍ സിനിമകള്‍ സമൂഹത്തോട് പറയാന്‍ ശ്രമിച്ചത്-യുവ ചലച്ചിത്ര നിരൂപകരില്‍ ശ്രദ്ധേയനായ കെ. പി ജയകുമാറിന്റെ അവലോകനം

 

 

മലയാള സിനിമ മാറ്റത്തിന്റെ മറ്റൊരു ഘട്ടത്തിലാണ്. നിര്‍മ്മാണ് ചെലവ് ഏറുകയും വിറ്റഴിക്കേണ്ട, അഥവാ പ്രദര്‍ശിപ്പിക്കേണ്ട ഇടങ്ങള്‍ കുറഞ്ഞുവരുകയും ചെയ്ത തൊണ്ണൂറുകള്‍ മുതല്‍ നിലം തൊടാതുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോവുകയായിരുന്നു നമ്മുടെ സിനിമ. ഓരോ വര്‍ഷവും അഞ്ഞൂറ് കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കുന്നുണ്ട് ഈ വ്യവസായം. മുതല്‍ മുടക്കാന്‍ പുതിയ പണക്കാര്‍ വരുന്നു. പടമെടുത്ത് കൈപൊള്ളിയ പഴയ നിര്‍മ്മാതാക്കള്‍ അപ്രത്യക്ഷരാവുന്നു. ആ വിധത്തില്‍ സാമ്പത്തിക സുരക്ഷയോ സ്ഥിരതയോ അവകാശപ്പെടാനില്ലാത്ത വ്യവസായമാണ് മലയാള സിനിമ. എന്നിട്ടും ഈ വ്യവസായം ആരും അടച്ചുപൂട്ടുന്നില്ല.

 

 

ഗ്രാമ ടാക്കീസുകളും കമ്പിപ്പടങ്ങളും
നാട്ടിന്‍പുറങ്ങളും ഗ്രാമടാക്കീസുകളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു പ്രേക്ഷകസമൂഹവും മലയാള സിനിമയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തോടെ ഈ ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ സംഭവിക്കുന്നു. ഗ്രാമങ്ങളുടെയും ചെറുപട്ടണങ്ങളുടെയും ഓര്‍മ്മകളിലും ചരിത്രത്തിലും ഗൃഹാതുരമായൊരു കാലം അവശേഷിപ്പിച്ച് വളരെവേഗം ഗ്രാമ ടാക്കീസുകള്‍ ഒഴിഞ്ഞ ഇടങ്ങളായി മാറി. കേരളത്തില്‍ ഏറ്റവുമധികം ബി, സി ക്ലാസ് തിയേറ്ററുകള്‍ അടച്ചുപൂട്ടിയ ദശകമാണിത്. തൊണ്ണൂറുകളില്‍ പൊളിഞ്ഞ മലയാള സിനിമയെ രക്ഷപ്പെടുത്താന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു എ പടങ്ങള്‍. വര്‍ദ്ധിച്ചുവന്ന ‘എ പടങ്ങള്‍’ സി ക്ലാസ് തിയേറ്ററുകള്‍ എന്നുവിളിക്കുന്ന ഗ്രാമടാക്കീസുകളെ ഹൌസ് ഫുള്ളാക്കി. ‘പുരുഷലൈംഗികവിപണി’ ലക്ഷ്യമിട്ട് പുറത്തുവന്ന ചിത്രങ്ങളെ അവര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. തിയേറ്ററുകള്‍ പുരുഷ ലൈംഗിക തൃഷ്ണകളുടെയും (വൈകൃതങ്ങളുടെയും) കാഴ്ചയുടെയും ഇടമായി വളരെ പെട്ടെന്ന് രൂപം മാറുന്നു. ഒരു കാലത്ത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഗ്രാമജീവിതത്തിന്റെ പരിഛേദം ഒന്നിച്ചുകൂടിയിരുന്ന കാഴ്ചയുടെ ഇടങ്ങള്‍ വളരെവേഗം പുരുഷന്‍മാരുടെ മാത്രം ഇടങ്ങളായിമാറുന്നു. ‘കമ്പിപ്പടങ്ങള്‍’ കളിക്കുന്ന ഇടമായി മിക്ക ടാക്കീസുകളും പ്രശസ്തമായി. അത് അന്യദേശങ്ങളില്‍നിന്നുപോലും പുരുഷ പ്രേക്ഷകരെ ആകര്‍ഷിച്ചു. ഗ്രാമ ടാക്കീസുകള്‍ കുടുംബങ്ങളെ പുറത്തുനിര്‍ത്തി. സ്ത്രീകളെയും കുട്ടികളെ വിലക്കി. നീലച്ചിത്രങ്ങളുടെ കാലം കഴിഞ്ഞപ്പോഴാകട്ടെ സി ക്ലാസ് തിയേറ്ററുകളിലേക്ക് കുടുംബങ്ങള്‍ മടങ്ങിവന്നില്ല. നടത്തിപ്പ് ബുദ്ധിമുട്ടായപ്പോള്‍ മിക്ക കൊട്ടകകളും അടച്ചുപൂട്ടി. ടെലിവിഷന്റെ പ്രചാരവും വളരെവേഗം ലഭ്യമാകുന്ന പുതിയ ചിത്രങ്ങളുടെ സി ഡികളും പൂട്ടലുകളുടെ ആക്കം കൂട്ടി. മലയാള സിനിമ പൊതുവില്‍ നേരിട്ട പ്രതിസന്ധികളുടെ ഇരകളായതും ഈ ഗ്രാമ ടാക്കീസുകള്‍ തന്നെയായിരുന്നു.

 

 

ഫാന്‍സിലേക്കുള്ള ദൂരം
നരഗങ്ങളുടെ അര്‍ദ്ധ നഗരങ്ങളും കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന ചലച്ചിത്ര സംസ്കാരത്തിനൊപ്പമാണ് പിന്നീട് മലയാള സിനിമാ വ്യവസായം നിലയുറപ്പിച്ചത്. നഗരത്തിന്റെ അഭിരുചികള്‍, കാഴ്ച ശീലങ്ങള്‍ എന്നിവയിലേക്ക് സിനിമ ചുരുങ്ങുന്നു. നഗരത്തിലെ ‘യുവാക്കള്‍ക്കുവേണ്ടിയാണ്’ തങ്ങള്‍ ചിത്രങ്ങള്‍ ചെയ്യുന്നതെന്ന് എല്ലാ സംവിധായകരും അവകാശപ്പെട്ടുതുടങ്ങി. യുവാക്കള്‍. നഗരം എന്നീ രണ്ടിടങ്ങളിലേക്ക് സിനിമ കേന്ദ്രീകരിക്കുന്നു. പ്രമേയം എന്ത് എന്നതുമുതല്‍ കാഴ്ചക്കാര്‍ ആരായിരിക്കണം എന്നതുവരെ നീളുന്ന എല്ലാ മേഖലയിലും ഈ ചിന്ത പ്രതിഫലിച്ചു. നഗര^ അര്‍ദ്ധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് രൂപം കൊണ്ട ഫാന്‍സ് അസോസിയേഷനുകളായിരുന്നു മലയാള സിനിമയുടെ അടുത്ത വോട്ട് ബാങ്ക്. താരങ്ങളുടെ ഫാന്‍സുകളെ തൃപ്തിപ്പെടുത്തുന്ന നിരവധി ചിത്രങ്ങള്‍ ഇക്കാലത്ത് പുറത്തുവന്നു. അര്‍ത്ഥ രാത്രിയിലും വെളുപ്പാന്‍കാലത്തും ചിത്രങ്ങള്‍ റിലീസ് ചെയ്ത് ഫാന്‍സുകളെ ആകര്‍ഷിക്കുകയായിരുന്നു മാര്‍ക്കറ്റിംഗ് തന്ത്രം. കമ്പിപ്പടത്തിന്റെ കാലത്തില്‍ നിന്ന് വ്യത്യസ്തമെങ്കിലും ഫലത്തില്‍ തിയേറ്ററുകളെ ആണ്‍കൂട്ടങ്ങള്‍ പിടിച്ചെടുക്കുന്നതായിരുന്നു അനുഭവം. സിനിമാ വ്യവസായത്തിന്റെ ഈ വോട്ടുബാങ്ക് തന്ത്രം, സ്ത്രീകളും കുട്ടികളുമടങ്ങുന്ന സിനിമയുടെ വലിയപ്രേക്ഷകസമൂഹത്തെ തിയേറ്റര്‍ ഗേറ്റിന് പുറത്തുനിര്‍ത്തി.

നഗരം നഗരം മഹാസാഗരം
നഗരത്തിന്റെ അഭിരുചികള്‍, കാഴ്ചശീലങ്ങള്‍ എന്നിവയിലേക്ക് സിനിമചുരുങ്ങുകയാണ്. നഗരത്തിലെ ‘യുവാക്കള്‍ക്കുവേണ്ടിയാണ്’ തങ്ങള്‍ ചിത്രങ്ങള്‍ ചെയ്യുന്നതെന്ന് എല്ലാ സംവിധായകരും അവകാശപ്പെട്ടുതുടങ്ങി. യുവാക്കള്‍, നഗരം എന്നീ രണ്ടിടങ്ങളിലേക്ക് സിനിമകേന്ദ്രീകരിക്കുന്നു. നഗര കേന്ദ്രീകൃതമായി വികസിച്ചുവന്ന മള്‍ട്ടിപ്ലകസ് തിയേറ്ററുകളായിരുന്നു കാഴ്ചയുടെ പുതിയ വിപണി. മള്‍ട്ടിപ്ലക്സ് കാഴ്ചക്കാരെ ഉദ്ദേശിച്ച് നിരവധി സിനിമകള്‍ ഇക്കാലത്ത് പുറത്തുവന്നു. കോക് ടെയില്‍ മുതല്‍ ബ്യൂട്ടിഫുള്‍വരെ നീളുന്ന ഒരുകൂട്ടം സിനിമകള്‍ മള്‍ട്ടിപ്ലക്സ്/ അര്‍ബന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ട് പുറത്തുവന്നു. യഥാര്‍ത്ഥത്തില്‍ ഈ സിനിമകള്‍ സാങ്കേതികതയ്ക്ക് പുറത്ത് എന്തു മാറ്റങ്ങളാണ് നമുക്ക് നല്‍കിയത്? എന്തുതരം ഭാവുകത്വപരിണാമമാണ് ഈ ചിത്രങ്ങള്‍ മലയാളത്തില്‍ സാധ്യമാക്കിയത്? ഈ ചോദ്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്.

നഗരം, ആധുനിക ഹൈടെക് ജീവിത പരിസരം എന്നിങ്ങനെ മറ്റൊരു ദിശയിലേക്ക് സിനിമ മാറുകയാണ്. സൂക്ഷ്മവായനയില്‍ ഈ വ്യതിയാനം ഭാവുകത്വപരമായിരുന്നില്ലെന്നും അറിവും അധികാരവും സമന്വയിക്കുന്ന ഹൈടെക് വരേണ്യതയെ ആന്തരവല്‍ക്കരിച്ച കാഴ്ചകളാണ് നിര്‍മ്മിക്കപ്പെടുന്നതെന്നും മനസ്സിലാക്കാം. നിലനില്‍ക്കുന്ന സാമൂഹ്യസദാചാര വ്യവസ്ഥക്കും ജാതിവിചാരങ്ങള്‍ക്കും അതിന്റെ സാംസ്കാരിക മൂല്യസങ്കല്‍പ്പങ്ങള്‍ക്കും കോട്ടംതട്ടാത്തവിധം മെനഞ്ഞെടുത്ത സിനിമകള്‍ മാറുന്ന കാലത്തിന് പാകമായ നാഗരികവരേണ്യ മധ്യവര്‍ഗ്ഗത്തെ സമൂഹകേന്ദ്രത്തില്‍ സങ്കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പ്രേക്ഷകരുടെ മനോഭാവവും സിനിമയുടെ പ്രമേയവും ഒന്നാകുന്ന അവസ്ഥ. എന്തായിരുന്നു ഈ അര്‍ബന്‍ സിനിമകള്‍ സമൂഹത്തോട് പറയാന്‍ ശ്രമിച്ചത്.?

 

 

സിനിമ (സാമ്പത്തിക) നയം വ്യക്തമാക്കുന്നു
നിലനില്‍ക്കുന്ന സാമൂഹ്യ സദാചാരവ്യവസ്ഥക്കും ജാതിവിചാരങ്ങള്‍ക്കും അതിന്റെ സാംസ്കാരിക മൂല്യസങ്കല്‍പ്പങ്ങള്‍ക്കും കോട്ടംതട്ടാത്തവിധം മെനഞ്ഞെടുത്ത സിനിമകള്‍ മാറുന്ന കാലത്തിന് പാകമായ നാഗരികവരേണ്യ മധ്യവര്‍ഗ്ഗത്തെ സമൂഹകേന്ദ്രത്തില്‍ സങ്കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ശ്യാമപ്രസാദിന്റെ ഒരേകടലാണ് പുതു സിനിമയുടെ സാമ്പത്തിക നയം ആദ്യം വ്യക്തമാക്കിയ ചിത്രം. ലോകം അംഗീകരിക്കുന്ന സാമ്പത്തികശാസ്ത്രജ്ഞനാണ് ‘ഒരേ കടലിലെ’ (2008) നായകന്‍. ദൈനംദിന സാമൂഹ്യജീവിതത്തിന്റെ രാഷ്ട്രീയപരിസരങ്ങളില്‍ നിന്നും കുടുംബ/വ്യക്തി ബന്ധങ്ങളില്‍ നിന്നും വൈകാരികമായ അകലം പാലിക്കുന്ന ‘പ്രൊഫഷണല്‍ ഇക്കണോമിസ്റ്’. കാറില്‍ യാത്രചെയ്യുന്ന നായകന്‍ അവിചാരിതമായ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് അല്പ സമയം ട്രാഫിക് ബ്ലോക്കില്‍ പെടുന്നുണ്ട്. ആ സമയത്ത് അയാള്‍ പ്രകടിപ്പിക്കുന്ന അസ്വസ്ഥതകള്‍ നായകനും ജനക്കൂട്ടവും തമ്മിലുള്ള അന്തരത്തെ അടയാളപ്പെടുത്തുന്നു. അത് സമൂഹവും സാമ്പത്തികശാസ്ത്രവും തമ്മിലുള്ള വൈകാരിക ദൂരമായും വായിക്കാം. അയാള്‍ക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന ചെറിയമ്മയുടെ മരണവാര്‍ത്ത അറിഞ്ഞിട്ടും ഇളകാത്ത ‘ഡിറ്റാച്ച്മെന്റ്’ കഥാപാത്ര വ്യക്തിത്വത്തിന് അടിവരയിടുന്നു.

ആഗോളവല്‍ക്കരണ കാലത്തെ വികാരനിരപേക്ഷമായ പ്രഫഷണല്‍ വ്യക്തി/പുരുഷനാണ് ഈ നായകന്‍. മറുവശത്ത് വൈകാരികക്ഷോഭങ്ങളില്‍ അകപ്പെട്ടുപോകുന്ന സ്ത്രീ (നായിക) പരമ്പരാഗത ചലച്ചിത്ര സങ്കല്‍പ്പത്തില്‍തന്നെ നിലയുറപ്പിക്കുന്നു. ‘ദാരിദ്യമാണ് ഏറ്റവും വലിയ ദുരന്തം’ എന്നും അതിനു കാരണം ‘വന്‍തോതിലുള്ള ജനസംഖ്യാ വര്‍ദ്ധനവാണെ’ന്നും നായകന്‍ തന്റെ ഹൈടെക് ഇക്കണോമിക്സ് ക്ലാസില്‍ വിദ്യാര്‍ത്ഥികളോട് പറയുന്നുണ്ട്. ലോകം മുഴുവന്‍ ആരാധിക്കുന്ന ഒരുസാമ്പത്തിക ശാസ്ത്രജ്ഞനാണ് ഇയാളെന്ന് ചലച്ചിത്രത്തില്‍ സൂചനകളുണ്ട്. ഈ പ്രശസ്ത നായകന്‍ പഴയ പ്രീഡിഗ്രി ക്ലാസില്‍പോലും അവതരിപ്പിച്ച് പരാജയപ്പെട്ട ഈ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തം ഇക്കാലത്ത് വീണ്ടും പറയുന്നത് എന്തുകൊണ്ടവാം. ഒന്നുകില്‍ ആഖ്യാതാവിന് സാമ്പത്തികശാസ്ത്രത്തിലുള്ള അജ്ഞത. അല്ലെങ്കില്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലെ ജനസംഖ്യാ വര്‍ദ്ധനവിനെക്കുറിച്ച് സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ പ്രകടിപ്പിക്കുന്ന കുറ്റകരമായ ആശങ്ക ചലച്ചിത്രകാരനും ഏറ്റെടുക്കുന്നു. സമ്പത്തിന്റെയും വിഭവങ്ങളുടെയും അസമമായ വിതരണവും ഉപയോഗവും ഉപഭോഗവും സൃഷ്ടിക്കുന്ന അസന്തുലിതമായ സാമൂഹ്യാവസ്ഥയില്‍ ദാരിദ്യ്രം ജനസംഖ്യയുടെ സൃഷ്ടിയാണെന്ന് സ്ഥാപിക്കുന്ന ആഗോളവല്‍ക്കരണകാലത്തെ നായകന്‍ തന്റെ അറിവിന്റെ മൂലധനം നിക്ഷേപിക്കുന്നത് എവിടെയാണെന്ന് വ്യക്തമാകുന്നു. ദാരിദ്യ്രം കുറ്റവും ദരിദ്രര്‍ കുറ്റവാളികളുമണെന്ന് കോര്‍പ്പറേറ്റ് സാമ്പത്തിക, പ്രത്യയശാസ്ത്രമാണ് ഒരേ കടല്‍ പിന്‍പറ്റുന്നത്. ഈ സാമ്പത്തിക യുക്തിയാണ് മള്‍ട്ടിപ്ലക്സ് സിനിമകളുടെയും അടിസ്ഥാന ബോധം.

 

 

സദാചാരത്തിന്റെ കുടിക്കൂട്ട്
കനേഡിയന്‍ സംവിധായകന്‍ മൈക് ബാര്‍ക്കറുടെ ‘ബട്ടര്‍ഫ്ളൈ ഓണ്‍ എ വീല്‍’ എന്ന ചിത്രത്തിന്റെ ഏറെക്കുറെ കൃത്യമായ പകര്‍പ്പാണ് കോക്ടെയില്‍. കുടുംബം എന്നസ്ഥാപനത്തെ വീണ്ടും വീണ്ടും ചികഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു എക്കാലത്തെയും മലയാള സിനിമ. ഓരോ മനസ്സിലാക്കലുകളും അത്യധികം സങ്കീര്‍ണ്ണമായ കുടുംബത്തെ ഓരോരോ ഒത്തുതീര്‍പ്പുകളില്‍ കൊണ്ടുപോയി നിര്‍ത്തുന്നു. പ്രശ്നങ്ങളുടെ പരിഹാരങ്ങളോ, പ്രശ്ന സ്ഥലങ്ങളുടെ രൂപപ്പെടലുകള്‍ക്ക് ഇടയാക്കുന്ന സാമൂഹ്യ രാഷ്ട്രീയ ചരിത്ര വിശകലനങ്ങള്‍ക്കോ, അതുവഴി സാധ്യമാകുമായിരുന്ന പുതിയ ഉള്‍ക്കാഴ്ചകള്‍ക്കോ ചലച്ചിത്രം ഒരിക്കലും ശ്രമിക്കുന്നില്ല. പകരം കുടുംബവും അതില്‍ വിഹരിക്കുന്ന വ്യക്തികളും സ്വകാര്യമായ തുരുത്തുകളാണെന്നും അവരുടെ മാനസിക ശാരീരിക വ്യവഹാരങ്ങള്‍ സ്വതന്ത്രവും മൌലികവുമാണെന്നും അത് സങ്കല്‍പ്പിക്കുന്നു. അതോടെ കുടുംബപ്രശ്നങ്ങളുടെ പ്രധാന കാരണം ആണ്‍ പെണ്‍ (മിക്കപ്പോഴും പെണ്‍ എന്നുതന്നെ പറയാവാവുന്ന വിധം) വ്യക്തികളുടെ സ്വഭാവത്തിന്റെ മാത്രം കാര്യമായി ചുരുങ്ങുന്നു.

 

 

അവരുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുകയും രൂപ്പെടുത്തുകയും ചെയ്യുന്ന നിരവധി മത,സാമുദായിക, സാമൂഹ്യ, സാംസ്കാരിക ശക്തികളുടെ പ്രേരണകളെക്കുറിച്ച് ചലച്ചിത്രം മൌനം പാലിക്കുന്നു. ആണും പെണ്ണും വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ, പ്രശ്നങ്ങളെ അമര്‍ത്തിവച്ച് പരസ്പരം ചിരിച്ച് പെരുമാറുന്നതിലൂടെ പരിക്കുകളില്ലാതെ കുടുംബത്തെ നിലനിര്‍ത്താനാവുമെന്നും സിനിമ കണ്ടുപിടിച്ചിട്ടുണ്ട്. അത്തരം കുടുംബ സദാചാര വഴക്കങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കൂടുതല്‍ കീഴടങ്ങിയും ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയമായും കുടുംബം നടത്തി വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ഉയര്‍ത്തിപ്പിടിക്കുന്ന സിനിമയാണ് കോക്ടെയില്‍. സാങ്കേതിക മികവോടെ അര്‍ബന്‍/ മള്‍ട്ടിപ്ലക്സ് പ്രേക്ഷകരെ ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ നിലനില്‍ക്കുന്ന സാമൂഹ്യ സദാചാരങ്ങളെ ഒരുതരത്തിലും മുറിപ്പെടുത്തുന്നില്ല.

കോമാളിയും കുറ്റവാളിയുമായി ദേശം
കൊച്ചിയില്‍ തൊഴില്‍ തേടിയെത്തുന്ന ഹൈറേഞ്ചുകാരനാണ് എബി. ഔചിത്യമില്ലാാതെ പെരുമാറുകയും അനാവശ്യമായി സംസാരിക്കുകയും നഗരക്കാഴ്ചകളില്‍ അന്തംവിട്ട് കുഴങ്ങുകയും ചെയ്യുന്ന രാജകുമാരിക്കാരന്‍. എബിയെ കാണാനെത്തുന്ന സുഹൃത്ത് ജോസ്മോന്‍ അപരിഷ്കൃനായ ഹൈറേഞ്ചുകാരന്‍ എന്ന സങ്കല്‍പ്പത്തിന്റെ പര്‍വ്വതീകരിച്ച രൂപമാണ്. ദേശസ്വത്വത്തിന്റെ കോമാളിവല്‍ക്കരണം എന്നതിലപ്പുറം ഈ കഥാപാത്രത്തിന് സിനിമയില്‍ പ്രത്യേകിച്ച് ദൌത്യമൊന്നുമില്ല. മുഖ്യധാരാ സിനിമയുടെ പ്രമേയത്തെയും മൂലധനത്തെയും സ്വാധീനിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന അര്‍ബന്‍ സാമ്പത്തിക പ്രത്യയശാസ്ത്രം ദരിദ്രരേയും നാട്ടിന്‍പുറത്തുകാരെയും നിരക്ഷരരേയും തദ്ദേശ ജനതയേയും കുറ്റവാളികളായി സങ്കല്‍പ്പിക്കുന്നു.
ഹൈറേഞ്ചുകാര്‍ കോമാളിയാണെങ്കില്‍ കൊച്ചിക്കാര്‍ കുറ്റവാളികളാണ്.
ഹൈറേഞ്ചില്‍ നിന്ന് കൊച്ചിയിലെത്തുന്ന എബി മൂന്ന് ആംഗ്ലോ ഇന്ത്യന്‍ സ്ത്രീകള്‍ താമസിക്കുന്ന റോസ് വില്ലയിലാണ് താമസിക്കുന്നത്. തദ്ദേശീയരായ മറ്റ് മനുഷ്യരില്‍നിന്ന് റോസ് വില്ല ഒറ്റപ്പെട്ടുനില്‍ക്കുന്നു. സിനിമയില്‍ കാഴ്ച്ചപ്പെടുന്ന തദ്ദേശീയരാവട്ടെ പൂവാലന്‍മാരും സ്ത്രീ ലമ്പടന്‍മാരും പിമ്പുകളുമായ ക്രിമിനലുകളുമാണ്. അതായത് വികസിച്ചുകൊണ്ടിരിക്കുന്ന നഗരത്തിന്, നാഗരിക സംസ്കാരത്തിന് പാകമല്ലാത്തവരാണ് കൊച്ചിയിലെ തദ്ദേശവാസികള്‍. ദളിത്, ദളിത്് ക്രിസ്ത്യന്‍, കീഴാള ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നരാണ് ഈ ജനതയില്‍ ഭൂരിഭാഗവും. സമ്പന്നനും സീഫുഡ് ബിസ്സിനസ്സുകാരനുമായ സൈമണ്‍ മാത്രമാണ് വ്യത്യസ്തന്‍.

നാട് വികസിക്കുമ്പോള്‍ ഒഴിഞ്ഞുപോവുകയോ അരികിലാക്കപ്പെടുകയോ ചെയ്യേണ്ടവരാണ് തദ്ദേശീയര്‍. അധിനിവേശം എല്ലാ ഘട്ടത്തിലും തദ്ദേശീയരെ അപരിഷ്കൃതരും ക്രിമിനലുകളുമായാണ് കണ്ടിട്ടുള്ളത്. നാഗരികതയുടെ അധിനിവേശം തദ്ദേശീയരെ ക്രിമിനല്‍ സ്ഥാനത്ത് നിര്‍ത്തുന്നു. വിവിധ തരം മനുഷ്യരുടെ പ്രതിനിധാനങ്ങളിലൂടെയാണ് ചലച്ചിത്രം ഈ ആശയം സമര്‍ത്ഥിക്കുന്നത്. ഒന്ന് നിഷ്കളങ്കരും അപരിഷ്കൃതരുമായ ഹൈറേഞ്ചുകാര്‍. രണ്ട് ക്രിമിനലും പിമ്പുകളുമായ തദ്ദേശീയര്‍, മൂന്ന് സമ്പന്നരായ ബിസ്സിനസ്സുകാര്‍, നാല് സാമ്പത്തികമായി ബുദ്ധിമുട്ടുള്ളപ്പോഴും കുലീനസംസ്കാരത്തിന്റെ പാരമ്പര്യം രക്തത്തില്‍ വഹിക്കുന്ന ആംഗ്ലോ ഇന്ത്യന്‍ കുടുംബം. ഈ താരതമ്യക്കാഴ്ചകളിലൂടെ അതിന്റെ ഗംഭീരമായ സംഗീത ദൃശ്യ വിനിമയങ്ങളിലൂടെ ഭീകരമാംവിധം ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ട ശരീരമായി കൊച്ചിക്കാരന്‍ കാഴ്ച്ചപ്പെടുന്നു. സവര്‍ണ്ണാധിനിവേശത്തില്‍ ദളിതരും കീഴാളരും കുടിയേറ്റത്തില്‍ ആദിമ നിവാസികളും വികസനമുന്നേറ്റത്തില്‍ തദ്ദേശ ജനതയും നഗരവല്‍ക്കരണത്തില്‍ ചേരി മനുഷ്യരും ഒഴിഞ്ഞുപോകേണ്ടവരാണെന്ന ബോധമാണ് ഈ കാഴ്ചയെ സാധ്യമാക്കുന്നത്. ദരിദ്രരും ന്യൂനപക്ഷങ്ങളും ദളിതരും അപകടകാരികളാണെന്ന ബോധമാണ് അതിന്റെ അന്തര്‍ധാര.

 

 

ദാരിദ്യ്രം കുറ്റമാണ് ദരിദ്രര്‍ കുറ്റവാളികളും
വളര്‍ന്നുവരുന്ന നാഗരികസമൂഹത്തില്‍ സമ്പന്നന്റെ സുഖസ്വൈര്യ ജീവിതത്തെ ആഴത്തില്‍ അപായപ്പെടുത്തുന്ന ദരിദ്രന്റെ അപകര്‍ഷതാ ബോധവും കുടിലമനസ്സുമായിരുന്നല്ലോ ചാപ്പാകുരിശിന്റെ (സമീര്‍ താഹിര്‍, 2011)പ്രമേയ കേന്ദ്രം. നഗരത്തിന് പാകമാകാത്ത ശരീരമാണ് അന്‍സാരിയുടേത്. അയാളുടെ ഭാഷയും ജീവിതവും ഭക്ഷണവുമെല്ലാം അതാണ് സൂചിപ്പിക്കുന്നത്. അങ്ങേയറ്റം ദരിദ്രമായ ചുറ്റുപാടിലാണ് അയാള്‍ ജീവിക്കുന്നത്. അയാളുടെ ദാരിദ്യ്രം പ്രണയം ആസ്വദിക്കുന്നതിനുപോലും തടസമാണ്. അപഹര്‍ഷവും വിധേയവുമാണ് അന്‍സാരിയുടെ ശരീരം. പകയും പ്രതികാരവും അടക്കിവച്ച ക്രിമിനല്‍ മനസ്സ്. അവസരം കിട്ടുമ്പോള്‍ അത് ശക്തമായി പുറത്തുചാടുന്നു.

ബാസില്‍ നിന്ന് വഴക്ക് കേള്‍ക്കാന്‍ കാരണക്കാരിയായ സ്ത്രീയുടെ വാഹനത്തില്‍ അര്‍ജുനെക്കൊണ്ട് അയാള്‍ കരി ഓയില്‍ ഒഴിപ്പിക്കുന്നുണ്ട്. 2009ല്‍ പുറത്തിറങ്ങിയ കൊറിയന്‍ സിനിമ ഹാന്റ് ഫോണിന്റെ പകര്‍പ്പായിരുന്നു ഈ ചിത്രം. ഹാന്റഫോണില്‍ മേല്‍ പറഞ്ഞ പ്രതിയോഗി പുരുഷനാണ്. ഫോണ്‍ തിരിച്ചുതരണമെങ്കില്‍ അയാളുടെ കാറ് തല്ലിത്തകര്‍ക്കണമെന്നാണ് ആവശ്യം. ചിത്രം മലയാളത്തിലാക്കുമ്പോള്‍ പുരുഷന്റെ സ്ഥാനത്ത് സ്ത്രീവരുന്നു. സ്വന്തമായി വരുമാനമുള്ളവള്‍, സ്വന്തമായി കാറുള്ളവള്‍, സ്വയം ഡ്രെവ് ചെയ്ത് സ്വന്തം യാത്രകളെ നിശ്ചയിക്കാന്‍ ശേഷിയുള്ളവള്‍; അതാണ് ചാപ്പാക്കുരിശിലെ സ്ത്രീ. അവര്‍ ഉപയോഗിക്കുന്ന കാറ് മഞ്ഞ നിറത്തിലുള്ള ഫോക്സ്വാഗണ്‍ ബീറ്റിലാണ്. ഒരു ഫെമിനൈന്‍ ലുക്കുള്ള വണ്ടി. ഹാന്റ് ഫോണില്‍ നിന്നും വ്യത്യസ്തമായി സ്വയം പര്യാപ്തതയായ സ്ത്രീ പ്രതിയോഗിയുടെ സ്ഥാനത്ത് വരുന്നത് യാദൃഛികമല്ല. അവരുടെ കാറിനുമേല്‍ കരി ഓയില്‍ ഒഴിക്കുക വഴി സിനിമയുടെ മൂലധന മോഹവും പ്രേക്ഷക മനോഭാവവും ഒരുമിച്ച് അനുഭവിക്കുന്ന സുഖമാണ് ചാപ്പാക്കുരിശãിന്റെ സദാചാര മൂല്യം. അത് ഒരു ദരിദ്രന്റെ അഭിലാഷമാക്കി അവതരിപ്പിക്കുന്നതിലൂടെ ദരിദ്രര്‍ എത്രത്തോളം അപകടകാരികളാണെന്നു സ്ഥാപിക്കാനും സിനിമക്കു കഴിയുന്നു. ഇരുതലമുര്‍ച്ഛയുള്ള ഒരു പ്രത്യയശാസ്ത്ര വാളായിരുന്നു സിനിമ കരുതിവച്ചതെന്ന് സാരം.

ഭക്ഷണവും കാമവും
ഒരര്‍ത്ഥത്തില്‍ ഭക്ഷണവും കാമവുമാണ് സമകാലിക സിനിമയില്‍ ആവര്‍ക്കുന്ന പ്രമേയം. ചാപ്പാക്കുരിശലെ അന്‍സാരി എന്നും പൊറോട്ടയാണ് കഴിക്കുന്നത്. ഒരിക്കല്‍ കാമുകി കൊണ്ടുവന്ന നെയ്ച്ചോറിനു മുന്നില്‍ അയാള്‍ ഇരുന്നതാണ് കഴിക്കാനായില്ല. ഏറ്റവുമൊടുവില്‍ വല്ലാത്തൊരു ഭാവപ്പകര്‍ച്ചയോടെ തന്നെ പരിഹസിക്കുന്ന ഹോട്ടലുടമയില്‍ നിന്നും പണം വാങ്ങി പോകുന്നത് യഥാര്‍ത്ഥത്തില്‍ ബിരിയാണി കഴിക്കാന്‍ തന്നെയായിരുന്നോ?
അന്‍സാരിയുടെ ഭക്ഷണ- പ്രണയ- സാമ്പത്തിക ദാരിദ്യ്രത്തില്‍ നിന്നും വ്യത്യസ്തമായി അമിതമായ തീറ്റഭ്രമത്തിലുമാണ് സാള്‍ട്ട് ആന്റ് പെപ്പര്‍ അഭിരമിക്കുന്നത്. അവര്‍ ഭക്ഷണ ശേഷിയുള്ളവരാണ്. ഏതുരുചിക്കൂട്ടും മദ്യക്കൂട്ടും സ്വന്തമാക്കാന്‍ കഴിയുന്നവരാണ്. ദരിദ്രരായ അന്‍സാരിമാരുടെ ലോകത്തുനിന്നും എത്രയോ ഭിന്നമാണ് ഉപ്പും എരിവും പകര്‍ന്ന് കാളിദാസന്‍മാരുടെ ജീവിതം. സമയത്ത് പെണ്ണുകെട്ടാതെ പോയ നായകനും ചൊവ്വാദോഷം മൂലം കല്യാണം വൈകിപ്പോയ സ്ത്രീയുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍. വിശപ്പ് വയറിന്റേത് മാത്രമാവുകയും കാമനകള്‍ തരിശായിപ്പോകുകയും ചെയ്യുന്ന മധ്യവര്‍ഗ്ഗ മധ്യവയസ്കരുടെ ലോലമോഹങ്ങളെ തൃപ്തിപ്പെടുത്തുക വഴി അര്‍ബന്‍/ മള്‍ട്ടിപ്ലക്സ്/ മധ്യവര്‍ഗ്ഗക്കാഴ്ചക്കാര്‍ക്ക് സാള്‍ട്ട് ആന്റ് പെപ്പര്‍ പ്രിയപ്പെട്ട ചിത്രമാക്കുന്നു. അവര്‍ക്ക് പണംകൊടുത്ത് അനുഭവിക്കാവുന്ന രതിയാണ് തീറ്റ.

സാള്‍ട്ട് ആന്റ് പെപ്പറിന്റെ തുടര്‍ച്ചയാണ് ആ അര്‍ത്ഥത്തില്‍ ബ്യൂട്ടിഫുള്‍. ഭക്ഷണവും കാമവും വിലക്കപ്പെട്ട തളര്‍ന്നുപോയ ആണുടലിന്റെ പരാക്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പൊങ്ങച്ചത്തിന്റെയും കപട സദാചാരത്തിന്റെയും സ്ത്രീവിരുദ്ധ പൊതുബോധത്തിന്റെയും അങ്ങേയറ്റമാണ് ബ്യൂട്ടിഫുള്‍. കഴുത്തിന് താഴേക്ക് തളര്‍ന്ന സ്റീഫന്‍ ഇരുനൂറ് കോടി രൂപയുടെ അധിപനാണ്, അനാഥനും. ശാരീരികമായ പരിമിതിയെ പണംകൊണ്ട് മറികടക്കാന്‍ ഉദ്ദേശിക്കുന്ന സ്റീഫന്‍ ആനന്ദം കണ്ടെത്താനുള്ള വഴികള്‍ തിരയുന്നു. പാട്ടുകേള്‍ക്കാന്‍ സ്വന്തമായി ഒരു ഗായകനെ നിയമിക്കുന്നതു മുതല്‍ ഹോം നഴ്സായി സുന്ദരിയായ അഞ്ജലിയെ നിയമിക്കുന്നതുവരെയുള്ള പ്രവര്‍ത്തികളുിലൂടെ നിര്‍മ്മിക്കപ്പെടുന്ന സ്റീഫന്റെ ആനന്ദം യഥാര്‍ത്ഥത്തില്‍ മലയാളി സമ്പന്ന പുരുഷന്റെ ശേഷിക്കുറവിലാണ് ഊന്നുന്നത്. പണംകൊണ്ട് നേടാനാവുന്നതേയുള്ളും കലയും പെണ്ണും തുടങ്ങി സകലവിധ ആനന്ദമാര്‍ഗ്ഗങ്ങളും എന്ന ആണ്‍ബോധത്തിന്റെ ലളിതവും ലാവണ്യപൂര്‍ണ്ണവുമായ ആഖ്യാനമാണ് ബ്യൂട്ടിഫുള്‍.

വീല്‍ ചെയര്‍ വേണ്ടെന്നും തന്നെ ചുമ്മന്നു നടന്നാല്‍ മതിയെന്നും സ്റീഫന്‍ വീട്ടു ജോലിക്കാരോട് പറയുന്നുണ്ട്. രോഗിയായ ഭര്‍ത്താവിനെ കുട്ടയിലേറ്റി, അയാളുടെ ആനന്ദത്തിനായി വേശ്യാഗൃഹങ്ങള്‍ തോറും സഞ്ചരിക്കുന്ന ശീലാവതിയെ സതീരത്നമായും പാതിവ്രത്യത്തിന്റെ കുലചിഹ്നമായും സ്ഥാപിക്കുന്ന ബോധത്തിന്റെ സമകാലിക ഉയിര്‍പ്പാണ് സ്റീഫനിലൂടെ സംഭവിക്കുന്നത്. വീട്ടുജോലിക്ക് പ്രായമായ സ്ത്രീകള്‍ വേണ്ടെന്നു തീരുമാനിക്കുന്ന സ്റീഫനിലൂടെ, കന്യാകത്വത്തെയും ബ്രെയ്സിയേഴിസിനെയും കുറിച്ച് സംസാരിക്കുന്നതിലൂടെയും ലേഡീ ഡോക്ടറോട് വിവാഹേതര ബന്ധത്തെക്കുറിച്ച് ആരായുന്നതിലൂടെയും പുതിയ കാലത്തിന്റെ സന്ദേഹങ്ങള്‍ വഹിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ വികലമായ പുരുഷബോധത്തിന്റെ ആഖ്യാനമാണ്. സാമൂഹികമായും സാംസ്കാരികമായും ലൈംഗികമായും മലയാളി പുരുഷന്‍ അനുഭവിക്കുന്ന ശേഷിക്കുറവിനെയാണ് സ്റീഫന്‍ പ്രതിനിധീകരിക്കുന്നത്. ആനന്ദം വിലക്കപ്പെട്ട ശരീരം തളര്‍ന്ന് തലമാത്രമുള്ള ആണത്തം. വീട്, കുടുംബം, മതം, ജാതി, രാഷ്ട്രീയ പാര്‍ട്ടികള്‍, സദാചാര പാഠങ്ങള്‍, പാപബോധം, ആത്മീയത, ദൈവം തുടങ്ങിയ നിരവധി വിലക്കുകള്‍ക്കുള്ളില്‍ ആനന്ദം നിഷേധിക്കപ്പെട്ട പുരുഷന് ബ്യൂട്ടിഫുളായ ഒരു മാര്‍ഗ്ഗം കാട്ടിക്കൊടുക്കുകയാണ് സിനിമ. അപ്പനപ്പൂപ്പന്‍മാര്‍ സമ്പാദിച്ചുവച്ചിട്ടുളള മുതലെടുത്ത്അത് എങ്ങനെ ആരെ കൊന്നും പറ്റിച്ചും, അഥവാ അധ്വാനിച്ചും സമ്പാദിച്ചു എന്ന ചരിത്രത്തെ നിശ്ശേഷം തിരസ്കരിച്ച് കാമനകളുടെ പൂരണത്തിനായി ഉപയോഗിക്കുക എന്നതാണ് ഈ സിനിമ നല്‍കുന്ന പാഠം. അതില്‍ ആകൃഷ്ടരാകുന്ന ജനക്കൂട്ടത്തിലൂടെയാണ് നവസിനിമകള്‍ അതിന്റെ പ്രത്യയശാസ്ത്ര വിജയം ആഘോഷിക്കുന്നത്.

 

 

വിനോദം എന്നാല്‍
സിനിമയില്‍ അധികാരം പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ പ്രവര്‍ത്തന മേഖലകളെ ചില പ്രത്യേക ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുക എന്ന പൊതുസമ്പ്രദായത്തിനകത്തുനിന്നുകൊണ്ടാണ്. ഏതെങ്കിലും നിയമ വ്യവസ്ഥക്കു കീഴ്പ്പെട്ടല്ല ഇത് പ്രവര്‍ത്തിക്കുന്നത്. മറിച്ച് കലയുടെ ‘പാരമ്പര്യ’ത്തില്‍ ഊന്നിനിന്നുകൊണ്ട് സമൂഹത്തില്‍ അപ്രമാദിത്വം നേടിയിട്ടുള്ള സദാചാരവഴക്കങ്ങളെ ആധാരമാക്കി ജനങ്ങളുടെ ആശയാഭിലാഷങ്ങളെയും മൂല്യവിശ്വാസങ്ങളെയും പ്രീണിപ്പിച്ച് വരുതിയിലാക്കുകയാണ് ചെയ്യുന്നത്. അധ്വാനിക്കുന്നവര്‍ക്കും ഭാരംചുമക്കുന്നവര്‍ക്കും വിനോദത്തിന്റെയും ഉല്ലാസത്തിന്റെയും ഒരിടവേളനല്‍കി അവരെ കഷ്ടപ്പാടുകളുടെ ഓര്‍മ്മകളില്‍ നിന്നും അല്പനേരത്തേക്കെങ്കിലും മോചിപ്പിക്കുക എന്ന ആനന്ദദായകമായ കര്‍മ്മമാണ് സിനിമ അനുഷ്ടിക്കുന്നതെന്നാണ് പ്രധാന വാദം. അതിലപ്പുറം ഏതെങ്കിലും തരത്തിലുള്ള പ്രബോധനത്തിന് സിനിമ മുതിരുന്നില്ല എന്നര്‍ത്ഥം. വിനോദം മാത്രമാണോ ഇത്തരം ചിത്രങ്ങളുടെ ഉള്ളിലിരിപ്പ്? ഇവിടെ വിനോദം, ഉല്ലാസം എന്നീ പദാവലികളുടെ അര്‍ത്ഥങ്ങള്‍ സങ്കീര്‍ണ്ണമായി മാറിമറിയുന്നു. സിനിമ സമൂഹത്തിന്റെ പൊതുബോധത്തിന്റെ രൂപീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഏറ്റവും സമര്‍ത്ഥമായ ഉപകരണമാണ്. ഉല്ലാസവേളകള്‍ ആനന്ദപ്രദമാക്കുക എന്ന ലക്ഷ്യത്തിനപ്പുറം കൃത്യമായി നിര്‍വചിക്കപ്പെട്ട മൂല്യങ്ങളും വിശ്വാസങ്ങളും താരനായക/നായിക സങ്കല്‍പ്പത്തിലൂടെ ചലച്ചിത്രം പ്രേക്ഷകരിലേക്ക് പകരുന്നത്.

ഒരു കേസില്ലാ ദേശം അകമേ കൊണ്ടുനടക്കുന്ന ചോരക്കഥകള്‍

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് കോവിലൂര്‍. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വട്ടവട പഞ്ചായത്തിലെ പ്രദേശം. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കേസുകളില്ലാത്ത ഈ ദേശത്ത് ആരുമറിയാതെ കുഴിച്ചു മൂടപ്പെട്ട ചില കൊലപാതകങ്ങളുടെ കഥകളുണ്ട്. പല കാരണങ്ങളാല്‍ കോടതികളിലെത്താതെ പോയ, കേസാവാതെ പോയ ചോരക്കഥകള്‍ പകര്‍ത്തുന്നു കെ.പി ജയകുമാര്‍. ഒപ്പം, വിചിത്രമായ ആ ദേശത്തിന്റെ മറ്റ് വര്‍ത്തമാനങ്ങളും

 

 

വട്ടവടയിലേക്കുള്ള ആദ്യയാത്രയായിരുന്നു അത്. 11 വര്‍ഷം മുമ്പ്. കാലമേറെയായിട്ടും ആ ദിവസങ്ങള്‍ ഓര്‍മ്മയില്‍ ഉറഞ്ഞു കിടപ്പുണ്ട്, ആ യാത്ര. എറണാകുളത്തുനിന്ന് ആദ്യവണ്ടിക്കുതന്നെ മൂന്നാറില്‍ എത്തി. തണുത്തുറഞ്ഞ മൂന്നാര്‍. ചങ്ങാതിയും ഫോട്ടോഗ്രാഫറുമായ അജിലാല്‍ സ്വറ്ററും തൊപ്പിയും കൊണ്ട് മൂടിപ്പൊതിഞ്ഞാണ് ബസ്സിനുള്ളില്‍ കൂനിക്കൂടിയിരുന്നത്.

ഹൈറേഞ്ചില്‍ ജനിച്ചുവളര്‍ന്നവന്‍ എന്ന അഹങ്കാരത്താല്‍ തണുപ്പിനെ നേരിടാന്‍ ഞാനൊന്നും കരുതിയിരുന്നില്ല. താടിവിറച്ച് പല്ലുകള്‍ കൂട്ടിയിടിച്ച് താളമിട്ടു. മൂന്നാര്‍ ബസ്റ്റോപ്പില്‍ കോവിലൂര്‍ വണ്ടിക്ക് കാത്തുനില്‍ക്കുമ്പോള്‍ തണുപ്പ് അസ്ഥി തുളച്ച് മജ്ജയില്‍ കൊത്തുന്നതറിഞ്ഞു. ആ പ്രഭാതത്തില്‍ മൂന്നാറില്‍ നിന്നും കുടിച്ച ചൂട് ചായയുടെ സ്വാദ് പിന്നീടൊരിക്കലും ഒരു ചായക്കും കിട്ടിയിട്ടില്ല. ഇനി 45 കിലോമീറ്റര്‍ യാത്ര ചെയ്താലാണ് കോവിലൂരിലെത്തുക. ബസിനുള്ളില്‍ വല്ലാത്ത ശ്വാസം മുട്ടലാണ്. ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ ചീറിയടിക്കുന്ന തണുപ്പുകാറ്റ്. ഉള്ളില്‍ ഒരുപാട് നിശ്വാസങ്ങളുടെ ചൂര്. തേയിലയും ജമന്തിയും മുല്ലയും പുകയിലയും ബീഡിയും ഗന്ധം ഖനീഭവിച്ച പലമാതിരിയുടല്‍ ഗന്ധങ്ങളുടെ കൂടിക്കലരല്‍. കോവിലൂരില്‍ ബസ്സിറങ്ങുമ്പോള്‍ എട്ടുമണി.

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് കോവിലൂര്‍. സമീപഗ്രാമങ്ങളിലും സൂര്യപ്രകാശമെത്താന്‍ ഏറെ വൈകും. തണുപ്പ് മെല്ലെ ഒഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. കോവര്‍ കഴുതകളെ തെളിച്ച് കര്‍ഷകരായ ആണും പെണ്ണും വെളുത്തുള്ളിപ്പാടങ്ങളിലേക്ക് നീങ്ങുകയാണ്. കോവിലിനു സമീപം ഗ്രാമവൃദ്ധന്‍മാരുടെ പതിവു സംഘം. കോവിലൂര്‍ ഗ്രാമം അതിന്റെ പതിവു തിരക്കുകളിലേക്ക് ഉണരുകയാണ്.

കേസില്ലാ നാട്
സര്‍ക്കാര്‍ രേഖകള്‍ പ്രകാരം വട്ടവട ഗ്രാമപഞ്ചായത്ത് വ്യവഹാര മുക്ത ഗ്രാമമാണ്. അതായത് കേസില്ലാ നാട്. കുറ്റകൃത്യങ്ങളില്ല, അതിനാല്‍ കേസുമില്ല എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, കഞ്ചാവ് കൊള്ളക്കാരുടെ സ്വന്തം മേഖലയായ ഇവിടെ പല അരും കൊലകളും നടന്നതായി ചില സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞു. പലപ്പോഴായി പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ ചില കൊലപാതക വാര്‍ത്തകള്‍ വന്നുമറഞ്ഞതും ശ്രദ്ധയില്‍ പെട്ടു. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള അതിര്‍ത്തി ഗ്രാമമായതിനാലും സവിശേഷമായ ഗോത്ര ജീവിതസാഹചര്യങ്ങള്‍ കാരണവും കേസ് കൊടുക്കാന്‍ ആരും ധൈര്യപ്പെടാത്തതിനാലുമാണ് ഈ നാട് വ്യവവഹാരമുക്തമായതെന്നും അറിഞ്ഞു. കേസ് കേട്ടുകേള്‍വിയായ ദേശത്തിന്റെ നാട്ടിലെ മറച്ചുവെച്ച അത്തരം കൊലപാതകങ്ങളെക്കുറിച്ച് തിരക്കാനുള്ള ജേണലിസ്റ്റിക് ആകാംക്ഷയായിരുന്നു സത്യത്തില്‍ കോവിലൂരിലേക്കുള്ള യാത്രക്ക് പ്രേരിപ്പിച്ചത്. കിട്ടിയ വിലാസങ്ങള്‍ വെച്ചുള്ള അന്വേഷണം. കൊല്ലപ്പെട്ടുവെന്ന് ഏതാണ്ട് ഉറപ്പുള്ള ചിലരുടെ വീടുകള്‍ കണ്ടെത്തലായിരുന്നു ആദ്യപടി.

 

 

തങ്കസ്വാമിയുടെ അരുംകൊല
അടുത്ത കാലത്ത് മരിച്ച തങ്കസാമിയുടെ വീടന്വേഷിച്ചു. സംശയത്തോടെ ഗ്രാമവാസികളില്‍ ചിലര്‍ ചുറ്റും കൂടി. ഇന്‍ഷുറന്‍സ് കമ്പനിക്കാരാണെന്നും മരിച്ച തങ്കസ്വാമിയുടെ വീട്ടുകാരെ കണ്ട് ചില വിവരങ്ങള്‍ ശേഖരിക്കാനാണെന്നും പറഞ്ഞത് എന്തുകൊണ്ടോ അവര്‍ക്ക് ബോധ്യപ്പെട്ടു. അങ്ങനെ അവിടെയത്തി.

ഗ്രാമക്ഷേത്രത്തിനടുത്താണ് തങ്കസ്വാമിയുടെ വീട്. ഉമ്മറത്തെ ചുമരില്‍ ഒരു ചെറുപ്പക്കാരന്റെ വലിയ ചിത്രം ചില്ലിട്ടുവച്ചിരിക്കുന്നു. മരിച്ച തങ്കസ്വാമിയാണത്. തങ്കസ്വാമിയുടെ പിതാവ് സക്കയനെ ഞങ്ങള്‍ കണ്ടു. വയസ്സ് എണ്‍ത്തിയാറ് കഴിഞ്ഞിരിക്കുന്നു. കാഴ്ച നന്നേ കുറവ്. പലതവണ പൊട്ടിക്കരഞ്ഞും ശപിച്ചും ശകാരിച്ചും സക്കയന്‍ പറഞ്ഞ കഥയും ഗ്രാമത്തില്‍നിന്നു കേട്ട കഥകളും ചേര്‍ത്ത് ഇങ്ങനെ വായിച്ചെടുക്കാം:

തങ്കസ്വാമി കാലത്ത് വീട്ടില്‍നിന്നിറങ്ങി. കൃഷി സ്ഥലത്തേക്കു പുറപ്പെട്ടതാണ്. വഴിക്ക്, ചായകുടിക്കുന്നതിനായി അയാള്‍ പ്രധാന തെരുവിലേക്കു നടന്നു. പെട്ടെന്ന് കുറേയാളുകള്‍ അയാളെ വളഞ്ഞു. ഗ്രാമീണര്‍ നോക്കി നില്‍ക്കെ, വന്യജീവികളെ വേട്ടയാടാന്‍ ഉപയോഗിക്കുന്ന പ്രത്യേകതരം വില്ലുപയോഗിച്ച് ഇരുപുറത്തുനിന്നും അവരയാളെ എയ്തു വീഴ്ത്തി. റോഡിന് ഇരുപുറവും നിന്ന വില്ലുകാര്‍ തങ്കസ്വാമിയുടെ തലക്കാണ് എയ്തുകൊള്ളിച്ചത്. നിലത്തുവീണ് പിടയവേ വേല്‍ക്കമ്പുകൊണ്ട് അവര്‍ കുത്തിപ്പിടിച്ചു. എയ്തുവീഴ്ത്തിയ മൃഗങ്ങളെ മരണംവരെ വേല്‍ക്കമ്പുകൊണ്ട് കുത്തിപ്പിടിക്കുകയെന്നത് ഗ്രാമീണരുടെ വേട്ടയാടല്‍ രീതിയാണത്രെ. ഗ്രാമപാതക്കു നടുവില്‍ വീണുകിടന്ന തങ്കസ്വാമിയുടെ തലയിലേക്ക് വലിയ കല്ലുകള്‍ പലപ്രാവശ്യം വന്നുവീണു. ഗ്രാമീണര്‍ ഈ കാഴ്ച ശ്വാസമടക്കിപ്പിടിച്ചു കണ്ടു.
തങ്കസ്വാമിയുടെ പിതാവ് വൃദ്ധനായ സക്കയന്‍ അവിടേക്ക് ഓടിയെത്തിയെങ്കിലും കാഴ്ച കുറവായതിനാല്‍ അയാള്‍ ഒന്നും കണ്ടില്ല. ഞരക്കം കേട്ട ദിക്കിലേക്ക് തപ്പിത്തടഞ്ഞെത്തിയ പിതാവ് മകന്റെ തകര്‍ന്ന ശിരസ്സുകണ്ട് വാവിട്ടു കരഞ്ഞു. രണ്ടുമണിക്കൂറോളം തങ്കസ്വാമി അവിടെത്തന്നെ കിടന്നു. ആരും അടുത്തില്ല. അക്രമികള്‍ വേല്‍ക്കമ്പും വില്ലുമായി മൃതദേഹത്തിന് കാവല്‍നിന്നത്രെ. സക്കയനും അവിടത്തന്നെയിരുന്നു. മകന്‍ മരിക്കുവോളം.

ഗ്രാമത്തിലെ പ്രമാണിമാരില്‍ ഒരാളായ സുബ്രഹ്മണ്യന്റെ മകളെ പ്രേമിച്ചതിനുള്ള ശിക്ഷയായിരുന്നു ആ കൊലപാതകം. തങ്കസ്വാമിക്ക് അന്ന് ഇരുപത്തിയെട്ട് വയസ്സായിരുന്നു. മകന്റെ ചിത്രം ചേര്‍ത്തുപിടിച്ച് പൊട്ടിക്കരയുന്ന വൃദ്ധനായ സക്കയന്റെ രൂപം മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. ആ കൂടിക്കാഴ്ചക്കുശേഷം സക്കയന്‍ അധികകാലം ജീവിച്ചിരുന്നില്ല. പിന്നീട് പല തവണ പല ആവശ്യങ്ങള്‍ക്കായി കോവിലൂരില്‍ എത്തിയപ്പോഴൊക്കെ അന്വേഷിച്ചിരുന്നു.
എന്നോ ജീവിച്ചു പിന്നീട് മരിച്ചുപോയ രണ്ടുപേര്‍ എന്നതിലപ്പുറം ഇന്ന് ആരും സക്കയനെയോ മകനെയോ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നു തോന്നി. പുത്രശോകത്താല്‍ നീറിമരിച്ച സക്കയന്റെ കഥ എന്തുകൊണ്ടോ ചരിത്രമോ പുരാണമോ പുരാവൃത്തമോ ആയില്ല.

 

 

പിന്നെ, അവരെയാരും കണ്ടിട്ടില്ല
വ്യവഹാര മുക്തമായ ഗ്രാമത്തിന്റെ ഓര്‍മ്മകളുടെ അടരുകളില്‍ അമര്‍ന്നിരുന്ന മറ്റനേകം കഥകളിലേക്കും അന്ന് ഞങ്ങള്‍ ചെന്നു കയറി. അതിലൊന്ന് ഷണ്‍മുഖവേലുവിന്റെയും ഭാര്യ സ്വര്‍ണകാന്തിയുടെയും കഥ.
പഞ്ചായത്തിലെ ഏറ്റവും പ്രാചീന ഗ്രാമമാണ് കോട്ടക്കമ്പൂര്‍ . കടുകും ജീരകവും വെളുത്തുള്ളിയും ഉലുവയും വിളയുന്ന വയലുകള്‍. അതിനു നടുക്ക് ഷണ്‍മുഖ വേലിന്റെ വീട്. അവിടെ അയാളുടെ ഭാര്യയും രണ്ട് മക്കളും. അങ്ങനെയിരിക്കെ അതേ ഗ്രാമത്തിലെ സ്വര്‍ണ്ണകാന്തിയുമായി അയാള്‍ പ്രണയത്തിലാവുന്നു. സ്വര്‍ണ്ണകാന്തിക്ക് ഭര്‍ത്താവും മൂന്ന് പെണ്‍മക്കളുമുണ്ട്. ഗ്രാമം തണുപ്പ് പുതച്ചുറങ്ങിയ രാത്രിയിലൊന്നില്‍ ഷണ്‍മുഖവേലും സ്വര്‍ണ്ണകാന്തിയും ഗ്രാമം വിട്ടു. ഒളിച്ചോട്ടം. തൊട്ടടുത്ത് കാന്തല്ലൂര്‍ പഞ്ചായത്തിലെ പുത്തൂരില്‍ പോയി അവര്‍ രഹസ്യമായി താമസിച്ചു. സ്വര്‍ണകാന്തിയുടെ ബന്ധുക്കളെ ഭയന്നായിരുന്നു ഒളിച്ചോട്ടം.

മാസങ്ങള്‍ കഴിഞ്ഞു. പൊളൂരില്‍ താമസിക്കുന്ന ഷണ്‍മുഖവേലിന്റെ സഹോദരിക്ക് കലശലായ രോഗം. വിവരമറിഞ്ഞ ഷണ്‍മുഖവേലും സ്വര്‍ണ്ണകാന്തിയും അവരെ കാണാന്‍ ഗ്രാമത്തിലെത്തി. കോവിലൂര്‍ വഴിയായിരുന്നു മടക്കം. സമയം സന്ധ്യ കഴിഞ്ഞു. കോവിലൂരില്‍ നിന്നും പുത്തൂര്‍ വരെ വനത്തിലൂടെ നടന്നുവേണം പോകാന്‍. യാത്ര തീരെ സുരക്ഷിതമായിരുന്നില്ല. സുഹൃത്തായ കൃഷ്ണസ്വാമിയുടെ വീട്ടില്‍ രാത്രി തങ്ങി രാവിലെ പുറപ്പെടാന്‍ അവര്‍ തീരുമാനിച്ചു.
2001 നവംബര്‍ 9. രാത്രി 7.30. കൃഷ്ണസ്വാമിയുടെ വീടിനു പിന്നിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു ഷണ്‍മുഖവേല്‍. പെട്ടെന്ന് അഞ്ചുപേരടങ്ങുന്ന ഒരു സംഘം ആയുധങ്ങളുമായി അവിടെയെത്തി. കുളിമുറിയില്‍ കടന്ന് ഷണ്‍മുഖവേലിന്റെ പിന്‍കഴുത്തില്‍ കമ്പുകൊണ്ട് അടിച്ചു. അടിയേറ്റ് ഷണ്‍മുഖവേല്‍ വീണു. ഓടിയെത്തിയ സ്വര്‍ണ്ണകാന്തിയേയും സംഘം അടിച്ചുവീഴ്ത്തി. ഇരുവരെയും വലിച്ചിഴച്ച് ഇരുട്ടില്‍ മറഞ്ഞു. രാത്രിക്കുമേല്‍ മഞ്ഞ് പെയ്തിറങ്ങി. ഗ്രാമം അതിന്റെ തീക്ഷ്ണശൈത്യത്തില്‍ അമര്‍ന്നു. പിന്നീടാരും ഷണ്‍മുഖനേയും സ്വര്‍ണ്ണകാന്തിയേയും കണ്ടിട്ടില്ല.

ഷണ്‍മുഖവേലിനെയും സ്വര്‍ണ്ണകാന്തിയേയും വീട്ടില്‍ ചെന്നു മര്‍ദ്ദിച്ചതുവരെയുള്ള സംഭവങ്ങള്‍ ശരിയാണെന്നും പിന്നീടവര്‍ അവിടെ നിന്നും ഓടിപ്പോയെന്നും കമ്പക്കല്ലിലോ തമിഴ്നാട്ടിലെ വരശുനാടിനടുത്ത് ആണ്ടിപ്പെട്ടി മലകളിലോ കഞ്ചാവു തോട്ടങ്ങളില്‍ എവിടെയെങ്കിലും അവര്‍ ഉണ്ടാവുമെന്നും അവിടെ കണ്ട ചില നാട്ടുകാര്‍ പറഞ്ഞു. ഗ്രാമത്തിലാരും പിന്നീടവരെ കണ്ടിട്ടില്ല. ഗ്രാമത്തിന്റെ ഓര്‍മ്മകളില്‍ ഇവരുടെ പേരുകളുമില്ല.

കാശിനാഥന്റെ മരണം
കാശിനാഥന്‍ ഗ്രാമത്തിലെ ആദ്യ രാഷ്ട്രീയ രക്തസാക്ഷിയാണ്. ഞങ്ങള്‍ ആദ്യമായി വട്ടവടയിലെത്തുന്നതിനും പത്തുവര്‍ഷം മുമ്പ് അയാള്‍ കൊല്ലപ്പെട്ടു. ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറിയായിരുന്നു കാശിനാഥന്‍. വട്ടവടഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റായി നിരവധി വര്‍ഷം പ്രവര്‍ത്തിച്ച അരുണാചലത്തിന്റെ മകന്‍. മരിക്കുമ്പോള്‍ പ്രായം 24.

1994 ജൂണ്‍ 11. രാത്രി ഭക്ഷണത്തിനുശേഷം കാശിനാഥന്‍ കൃഷി വിളഞ്ഞുകിടക്കുന്ന വയലിലേക്ക് കാവലിനായി പുറപ്പെട്ടതാണ്. രാത്രി വളരെ വൈകി ഒരുസംഘം അപരിചിതര്‍ കാവല്‍ മാടത്തിലെത്തി. കാശിനാഥനുമായി വാക്കു തര്‍ക്കമുണ്ടായി. തര്‍ക്കം സംഘര്‍ഷമായി. സംഘം കാശിനാഥനെ വെടിവെച്ചു വീഴ്ത്തിയശേഷം കഞ്ചാവുകാട്ടിലേക്ക് കടന്നുകളഞ്ഞു. കാശിനാഥന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. വിവിധ ഏജന്‍സികള്‍ മാറിമാറി അന്വേഷണം നടത്തി. കാശിനാഥന്‍ രക്തസാക്ഷിയായി എന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല.

 

 

നായ കടിച്ചോടിയ ഒരു ശിരസ്സ്
കാശിനാഥന്‍ മരിച്ചതിന്റെ തൊട്ടടുത്ത ആഴ്ച ചിലന്തിയാര്‍ വയലില്‍ ഒരു തലകാണപ്പെട്ടു. നാല് ദിവസം കഴിഞ്ഞ് കമ്പക്കല്ലിലെ കഞ്ചാവുതോട്ടത്തില്‍ തലയില്ലാത്ത ഒരുടലും. നായ്ക്കള്‍ കടിച്ചെടുത്തുകൊണ്ട് ഓടുന്നത് മനുഷ്യന്റെ തലയാണെന്ന് വളരെ വൈകിയാണ് ഗ്രാമക്കാര്‍ തിരിച്ചറിഞ്ഞത്.
കഞ്ചാവുതോട്ടത്തില്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതാണെന്നും അറുത്തെടുത്ത ശിരസ്സ് പത്തുകിലോമീറ്റര്‍ ഇപ്പുറം ചിലന്തിയാറ്റിലെ വയലില്‍ കൊണ്ടുചെന്ന് ഉപേക്ഷിച്ചതാണെന്നും പൊലീസ് വിശദീകരിക്കുന്നു.
കൊല്ലപ്പെട്ടത് കമ്പക്കല്ലിലെ മാഫിയ തലവന്‍ ഭീകരന്‍ തോമയെന്ന മൂലമറ്റം ഇലപ്പള്ളി സ്വദേശി റോയിയാണെന്ന് (28) പൊലീസ് രേഖകള്‍. അന്വേഷണം എവിടയോ അവസാനിപ്പിച്ച് പൊലീസ് ഈ ഫയലും അടച്ചു.

2003 മെയ് മാസം ആറാം തീയതി കോവിലൂര്‍ മലയില്‍ അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളുടെ ജഡം കണ്ടു. കൊലചെയ്യപ്പെട്ടിട്ട് പത്തു ദിവസമെങ്കിലും കഴിഞ്ഞിരിക്കാമെന്നാണ് നിഗമനം. ഇയാള്‍ കമ്പം സ്വദേശിയാണെന്നും കഞ്ചാവു കച്ചവടത്തിനായി ഗ്രാമത്തില്‍ വന്നുപോകാറുള്ള ആളാണെന്നും ഗ്രാമീണര്‍ അടക്കം പറയുന്നു.

2003 ജൂണ്‍ ആദ്യവാരം കോവിലൂര്‍ കുമാരസ്വാമിയുടെ മക്കളായ ഭരതനും പരശുരാമനും തമ്മില്‍ വഴക്കുണ്ടായി. കുടുംബവഴക്ക് പരസ്പരമുള്ള ഏറ്റുമുട്ടലായി. സംഘര്‍ഷത്തില്‍ തലക്ക് മാരകമായി പരുക്കേറ്റ പരശുരാമന്‍ കൊല്ലപ്പെട്ടു. കാലിന് വെട്ടേറ്റ ഭരതനെ പിറ്റേന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു. പരശുരാമന്റെ മരണവുമായി ബന്ധപ്പെട്ട് ഭരതനെ പിന്നീട് ദേവികുളം പൊലീസ് അറസ്റ് ചെയ്തു.

ഞങ്ങള്‍ ഗ്രാമത്തിലെത്തിയതിന് ദിവസങ്ങള്‍ക്കുമുമ്പ് മാത്രമാണ് കാട്ടരുവിയുടെ തീരത്തെ പൊന്തക്കാടുകളോട് ചേര്‍ന്ന് ഒരു ജഡം കണ്ടെത്തിയത്. കുറ്റിക്കാടുകളില്‍ വേട്ടയാടാന്‍പോയ കുട്ടികളാണ് ആദ്യം കണ്ടത്. കുട്ടികള്‍ വാര്‍ത്തയുമായി ഗ്രാമത്തിലേക്ക് പാഞ്ഞു. ഗ്രാമീണര്‍ പലരും ശവം തിരിച്ചറിഞ്ഞു. കഞ്ചാവു കച്ചവടത്തിനായി ഗ്രാമത്തില്‍ വന്നുപോകാറുള്ള ഒരു ചെറുപ്പക്കാരനായിരുന്നു അത്. വിവരം പൊലീസില്‍ അറിയിക്കാന്‍ ആളുകള്‍ പോയി. പക്ഷെ, അപ്പോഴേക്കും മൃതശരീരം അപ്രത്യക്ഷമായി.

മരണത്തിന്റെ കഞ്ചാവുമണം
വട്ടവട പഞ്ചായത്തിനോടു ചേര്‍ന്നാണ് കമ്പക്കല്ല്, ക്ലാവര, മഞ്ചപ്പെട്ടി എന്നീ പ്രദേശങ്ങള്‍. കഞ്ചാവിന്റെ ഗോള്‍ഡന്‍ ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന പ്രദേശം. തേയിലത്തോട്ടങ്ങള്‍ക്കും നിബിഡ വനങ്ങള്‍ക്കുമിടയില്‍ സ്ഥിതിചെയ്യുന്ന കോവിലൂര്‍ ഗ്രാമത്തിലൂടെ തോക്കുകളുമായി പട്ടാപ്പകല്‍ കഞ്ചാവു തോട്ടങ്ങളിലേക്ക് നടന്നുപോകുന്നവരെ കാണാമായിരുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നു. തൊണ്ണൂറുകളുടെ അവസാനംവരെ കഞ്ചാവിന്റെ സുവര്‍ണ്ണകാലമായിരുന്നു. അക്കാലത്ത് കോവിലൂരിലെ തെരുവുകള്‍ വൈകുന്നേരം ഏഴുമണികഴിഞ്ഞാല്‍ വിജനമാവും. മനുഷ്യര്‍ പിന്‍വാങ്ങിയ ഗ്രാമത്തിലൂടെ കോവര്‍ കഴുതകള്‍ യഥേഷ്ടം അലഞ്ഞു തിരിയുന്നുണ്ടാവും. പകലിന് അപരിചിതമായ ലോകമാണ് പിന്നെ. വിലകൂടിയ കാറുകളും മറ്റുവാഹനങ്ങളും പാതിരക്ക് ഈ വഴിവന്നുപോകും. അവിടവിടെ പാട്ടവിളക്കിന്റെ മുനിഞ്ഞവെളിച്ചത്തില്‍ ഇരുട്ടില്‍നിന്നും ഗ്ലാസിലേക്കു പകരുന്ന ചാരായം. കോവിലൂരില്‍ മുപ്പതിലധികം ചാരായ വില്പന കേന്ദ്രങ്ങളുണ്ടായിരുന്നത്രെ, അന്ന്.

വ്യവഹാരമുക്തമാവുന്നതിങ്ങനെ
കഞ്ചാവ് മാഫിയകള്‍ തമ്മില്‍തമ്മില്‍ ചിലപ്പോള്‍ സംഘര്‍ഷങ്ങളുണ്ടാവും. വിളഞ്ഞ തോട്ടങ്ങള്‍ കൊള്ളയടിക്കാന്‍ തമിഴ്നാട്ടില്‍നിന്നും വരുന്ന സംഘങ്ങളുമായി നിരന്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടാവും. വെടിവയ്പ്പുകളും പലപ്പോഴും തുറന്ന യുദ്ധങ്ങള്‍ക്കും ഗ്രാമങ്ങള്‍ സാക്ഷികളായി. ഓരോ ഏറ്റുമുട്ടലുകളിലും ഒന്നിലധികം മരണങ്ങള്‍ സംഭവിച്ചു. ഒന്നിനും പരാതിക്കാരോ സാക്ഷികളോ ഉണ്ടായില്ല. ഗ്രാമങ്ങളെ ഭയത്തിന്റെ മുനമ്പില്‍ നിര്‍ത്തിയാണ് ഓരോ കഞ്ചാവുകാലവും കടന്നുപോകുന്നത്. ഇത്തരം കൊലപാതകങ്ങള്‍ പൊലീസ് അറിയാറില്ല. അപൂര്‍വ്വമായി എടുത്ത കേസുകള്‍ എഴുതിത്തള്ളുന്നതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ല.

കഞ്ചാവുതോട്ടങ്ങളില്‍ പങ്കുകാരായോ പണിക്കാരായോ പോയ പലരേയും പിന്നീട് കാണാതായിട്ടുണ്ട്. തോട്ടങ്ങളില്‍ സംഘര്‍ഷമുണ്ടായ വാര്‍ത്തകള്‍ എപ്പോഴെങ്കിലും പുറത്തു വരുമ്പോഴാണ് കാണാതായവരെപ്പറ്റി ബന്ധുക്കള്‍ പരാതിയുമായി എത്തുക. കാണാതാകുന്നവര്‍ വട്ടവടക്കു പുറത്തുള്ളവരായതുകൊണ്ട് മറയൂര്‍, ദേവികുളം പൊലീസ് സ്റ്റേഷനുകളിലേക്ക് കേസ് കൈമാറ്റം ചെയ്യും. അന്വേഷണം മിക്കവാറും നടക്കാറില്ല. അതുകൊണ്ടുതന്നെ ഇവയൊന്നും കേസ് രജിസ്ററില്‍ പോലും ഉണ്ടാവാറില്ല. അങ്ങനെ ഗ്രാമം വ്യവഹാര രഹിതമായി തുടര്‍ന്നു.

 

 

ബാര്‍ബര്‍മുക്ത ഗ്രാമം!
ഏറ്റവുമൊടുവില്‍ അടുത്തകാലത്ത് കോവിലൂരിലെത്തുമ്പോള്‍ ഒരു ജാതിപ്പോരിന്റെ കഥയാണ് മുരുകന്‍ പറഞ്ഞത്. ഗ്രാമഗ്രോത്രങ്ങളില്‍ കീഴ്ജാതിക്കാരാണ് ചൊക്ലിയര്‍. ചത്തമാടിന്റെ ഇറച്ചി തിന്നുന്നവരാണ് അവര്‍ എന്ന് മറ്റ് ഗോത്രക്കാര്‍ അധിക്ഷേപിച്ചിരുന്നു. കൃഷിയാണ് തൊഴില്‍. ഗ്രാമത്തിലെ പ്രധാന വാദ്യക്കാരാണ്. മരണത്തിനും വിവാഹത്തിനുമെല്ലാം വാദ്യംകൊട്ടുന്നത് ചൊക്ലിയരായിരുന്നു. മുടിവെട്ടുന്നതിനും മുഖം വടിക്കുന്നതിനുമെല്ലാം അവരുടെ സമുദായത്തില്‍ തന്നെ ആളുകളുണ്ടായിരുന്നു. പിന്നീട് പിന്നീട് ആളില്ലാതായി.

ഗ്രാമത്തിലെ മറ്റ് ബാര്‍ബര്‍മാര്‍ ചൊക്ലിയര്‍ക്ക് മുടിവെട്ടുകയോ മുഖം വടിക്കുകയോ ചെയ്യില്ല. ഇതിന്റെ പേരില്‍ ഗ്രാമത്തില്‍ പ്രശ്നങ്ങളുണ്ടായി. വാക്കു തര്‍ക്കങ്ങള്‍ സംഘര്‍ഷങ്ങളായി വളര്‍ന്നു. ബാര്‍ബര്‍ ഷോപ്പുകളില്‍ വിവേചനം പാടില്ലെന്ന് മധ്യസ്ഥര്‍ തീര്‍പ്പു കല്‍പ്പിച്ചു. കോവിലൂരിലെ ബാര്‍ബര്‍ഷോപ്പുകള്‍ ഒന്നോടെ അടച്ചുപൂട്ടി. ആവശ്യമുള്ളവര്‍ വീട്ടുമുറ്റത്തുവരട്ടെ. എസ് ടി ഡി ബൂത്തുകളും ഇന്‍ര്‍നെറ്റ് കഫേയും വ്യാപകമായി മൊബൈല്‍ ഫോണുകളുമുള്ള കോവിലൂരില്‍ നിന്ന് ഒരാള്‍ക്ക് മുടിമുറിക്കാനും ഷേവു ചെയ്യാനും 45 കിലോമീറ്റര്‍ സഞ്ചരിച്ച് മൂന്നാറിലെത്തണം. കോവിലൂര്‍ ബാര്‍ബര്‍ ഷോപ്പുകളില്ലാത്ത ആദ്യഗ്രാമമായിത്തീര്‍ന്നിരിക്കുന്നു.

മൂന്നാര്‍ മലമടക്കുകളിലെ ഈ കുറിഞ്ചി ഗ്രാമങ്ങളിലേക്ക് പോയിട്ട് ഇപ്പോള്‍ ഒരുപാട് കാലമായിരിക്കുന്നു. തട്ടുതട്ടായി തിരിച്ച കുന്നിന്‍ ചരിവുകളിലെ കൃഷിയിടങ്ങളില്‍ ക്യാരറ്റിന്റെയും വെളുത്തുള്ളിയുടെയും വിത്തുകള്‍ തരം തിരിച്ച് നടാന്‍ പാകപ്പെടുത്തുന്ന കര്‍ഷകരുടെ ചിത്രമാണ് മനസ്സിലെപ്പോഴും വരുക. ഭയവും ആശങ്കയും സങ്കടവും പ്രതിഷേധവും നിറഞ്ഞ പല പല കഥകളിലൂടെ ഗ്രാമം വളര്‍ന്നുകൊണ്ടിരിക്കുകയാവണം. വട്ടവടയില്‍ വാര്‍ഷികമല്ല, കാര്‍ഷികമാണ് കാലത്തിന്റെ അളവുകോല്‍. ഓരോ കാര്‍ഷിക ചക്രവും എന്തെല്ലാം കുഴമറിച്ചിലുകളിലൂടെയാണ് നാടിന്റെ ജീവിതങ്ങളെ ഒഴുക്കിക്കൊണ്ടുപോകുന്നത്.

ആടിയാടി മുളകരച്ചു അവളാനന്ദച്ചട്ടിയില്‍ മീന്‍ വറത്തു….

തൊഴുത്തിന്റെ തിണ്ണയില്‍ കാലു നീട്ടിയിരുന്ന് ജാനകി ചേച്ചി പാടും. ‘ആടിയാടി മുളകരച്ചു അവളാനന്ദ ചട്ടിയില്‍ മീന്‍ വറുത്തു…’ വറുതിയുടെ ആനന്ദം. അപ്പോള്‍ അവരുടെ പെണ്‍മക്കള്‍ ചേമ്പുകണ്ടത്തില്‍ നനഞ്ഞുനില്‍ക്കും. അത്രയുമുറക്കെ സ്ത്രീകള്‍ ചിരിച്ചുമറിയുന്നതും അത്രയാവേശത്തോടെ വര്‍ത്തമാനം പറഞ്ഞ് മഴനനയുന്നതും വേറൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. അതൊരാഘോഷമായിരുന്നു. വിശപ്പിന്റെ ഉല്‍സവം.-ഭാഷയും ഓര്‍മ്മയും ജീവിതവും നൃത്തം വെക്കുന്ന ഒരു ഹൈറേഞ്ച് അനുഭവം. കെ.പി ജയകുമാര്‍ എഴുതുന്നു

 

 

ഹൈറേഞ്ചില്‍ മഴയെന്നാല്‍ മഴ മാത്രമാണ്
കന്നിമാസത്തിലെ കോരിച്ചൊരിയുന്ന മഴ. ഹൈറേഞ്ചില്‍ മഴയെന്നാല്‍ മഴ മാത്രമാണ്. പുത്തനുടുപ്പുകളും പുസ്തകങ്ങളും നനച്ച് കൃത്യമായി ജൂണ്‍ ഒന്നിന് കാലത്ത് മഴ തുടങ്ങിയിരിക്കും. മുഖത്തേക്ക് പാറിവീഴുന്ന ചാറ്റല്‍ മഴ. പിന്നീട് ആറ്മാസം മഴ തന്നെ. ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ മഴയുടെ കലണ്ടര്‍ മറിഞ്ഞുപോകും. കര്‍ക്കിടകത്തിലോ, ചിങ്ങത്തിലോ ചിലപ്പോള്‍ കുറച്ചൊന്നു തോര്‍ന്നാലായി. കര്‍ക്കിടത്തില്‍ തോര്‍ന്നാല്‍ ‘പ്രായമായവര്‍ പറയും കര്‍ക്കിടകത്തില്‍ പത്തുണക്കുള്ളതാ…’ മഴത്തോര്‍ച്ച ചിങ്ങത്തിലായാല്‍ ‘ഓണവെയിലാ…. അത്തം കറുത്താല്‍ ഓണം വെളുക്കും…’ എന്നിങ്ങനെ പഴഞ്ചൊല്ലുകള്‍കൊണ്ട് കുടപിടിച്ചാണ് ഞങ്ങള്‍ വെയിലിന്റെ വരവുകാത്തിരുന്നത്. എന്നാല്‍ എല്ലായ്പ്പോഴും പഴഞ്ചൊല്ല് പതിരാക്കിക്കൊണ്ട് മഴ അതിനിഷ്ടമുള്ളപ്പോള്‍ പെയ്തും തോര്‍ന്നും തുടര്‍ന്നുകൊണ്ടേയിരുന്നു.

ചിങ്ങവും കടന്ന് കന്നിയില്‍ പെയ്യുന്ന മഴയ്ക്ക് വല്ലാത്തൊരാധിയും സങ്കടവുമുണ്ട്. അതാണ് പറഞ്ഞുവരുന്നത്. ഹൈറേഞ്ചിലെ മഴ വേറെതന്നെയാണ്. സമതലങ്ങളില്‍ മഴപെയ്തുതോരുന്നതുപോലെ കോരിച്ചൊരിയുന്ന മഴയും അതിനുപിന്നാലെ വരുന്ന തെളിഞ്ഞ ആകാശവുമല്ല ഹൈറേഞ്ചില്‍. മഴ എപ്പോഴും പെയ്തുകൊണ്ടിരിക്കും. കാറ്റിനൊപ്പം പാറിവീഴുന്ന നൂല്‍മഴ. അതൊരിക്കലും കുത്തിയൊലിച്ച് പെയ്യുന്നില്ല. ഒരിക്കലും തോരുന്നുമില്ല. കന്നിതുലാമാസങ്ങളില്‍ മഴയുടെ ഭാവം മാറും തുമ്പിക്കൈ വണ്ണത്തില്‍ മഴയിറങ്ങും. മരങ്ങളും ചെടികളും കൃഷിയിടങ്ങളും വീടും മനുഷ്യരുമെല്ലാം തണുത്തുവിറച്ച് മഴത്തോര്‍ച്ചക്കായി കാത്തിരിക്കും.

ചാഞ്ഞകൊമ്പില്‍ ഊഞ്ഞാലിടുന്നതോടെ ഓണമായി
ഓണം ആഘോഷത്തിന്റേതായിരുന്നു. മഴയുടെ ഇടവേളകളിലൂടെ നൂണ്ട് കടക്കുന്ന സമൃദ്ധമായ ആഘോഷം. വാഴക്കുല വിറ്റതും, അടക്കാത്തോട്ടം അടങ്കലുകൊടുത്തതും അമ്മയും അയല്‍ക്കാരികളും ചേര്‍ന്ന് സ്വരുക്കൂട്ടിയ അരിച്ചിട്ടിയും വട്ടമെത്തുന്ന കാലമാണത്. പൊടിയന്‍ ചേട്ടന്റെ കടയില്‍നിന്ന് കയറുവാങ്ങി മുറ്റത്തെ മാവിന്റെ ചാഞ്ഞകൊമ്പില്‍ ഊഞ്ഞാലിടുന്നതോടെ ഓണമായി. എല്ലാ വീടുകളിലുമുണ്ടാകും ഊഞ്ഞാല്‍. മാവിലും പ്ലാവിലും ആഞ്ഞിലിയിലും ഊഞ്ഞാലുകള്‍ കായ്ക്കുന്ന കാലം. ഓരോ വീട്ടിലേയും ഊഞ്ഞാല്‍ ചുവടുകളിലൂടെയാണ് ഞങ്ങള്‍ ഓണക്കാലം ഓടിത്തീര്‍ക്കുന്നത്. മുതിര്‍ന്നവര്‍ക്ക് ഓണമെന്നാല്‍ മറ്റൊന്നുകൂടിയാണ്. പോയകാലത്തിന്റെ ഓര്‍മ്മകളെ വിളിച്ചുവരുത്തുന്ന ഒരനുഷ്ഠാനമായിരുന്നു മുതിര്‍ന്നവരുടെ ഓണം. പ്രായം മറന്ന് അമ്മയും അമ്മൂമ്മയും ജാനകിച്ചേച്ചിയും ഭാമച്ചേച്ചിയും അമ്മിണിച്ചേച്ചിയും സഫിയാക്കയും സാവിത്രിയക്കനും മീനാക്ഷിച്ചേച്ചിയും ഊഞ്ഞാല്‍ ചുവട്ടില്‍ ഉറക്കെയുറക്കെ കഥകള്‍ പറഞ്ഞ് ചിരിക്കുന്നതും. ഊഴമിട്ടാടുന്നതും കുട്ടിക്കാലത്തെ കാഴ്ചകളായിരുന്നു. വീണ്ടെടുക്കാനാവാത്തവിധം അടര്‍ന്നകന്നുപോയ ഭൂതകാലത്തിന്റെ സങ്കടങ്ങളായിരുന്നു അവരുടെ കൂട്ടച്ചിരികളെന്ന് ഇന്നെനിക്കറിയാം. അന്നുപക്ഷെ, ഞങ്ങള്‍ കുട്ടികള്‍ ഓരോവീട്ടിലേയും അടുക്കളകളിലൂടെ ഉപ്പേരിയും ചക്കവറുത്തതും മുറുക്കും കളിയടക്കയും തിന്നുതിന്ന് ഭൂതരഹിരായി ചുറ്റിത്തിരിയുകയായിരുന്നു.

 

 

നീല തണ്ടും വലിയ ഇലകളുമുള്ള താമരക്കണ്ണന്‍ ചേമ്പ്
കന്നിയില്‍ രാവെളുക്കുവോളം മഴ തന്നെ. തുലാമാസത്തില്‍ ഉച്ചതിരിഞ്ഞാണ് മഴയിറങ്ങുക. കന്നിയിലെ കോരിച്ചൊരിയുന്ന മഴക്കാലത്താണ് വീടിനു താഴെ പടിഞ്ഞാറേ കണ്ടം നിറയുന്നത്. മുട്ടൊപ്പം വെള്ളം. പറമ്പിന് കുറുകെയൊഴുകുന്ന തോട് കരകവിഞ്ഞൊഴുകും. വീടിന് തൊട്ടുതാഴെ ചതുപ്പുനിറഞ്ഞ കണ്ടത്തില്‍ വെള്ളം കയറില്ല. കുട്ടിക്കാല കാഴ്ചയില്‍ കണ്ണെത്താ ദൂരത്തോളം സമൃദ്ധമായി വളര്‍ന്നുനില്‍ക്കുന്ന ചേമ്പിന്‍ കാടാണ്. നീല തണ്ടും വലിയ ഇലകളുമുള്ള താമരക്കണ്ണന്‍ ചേമ്പ്. ഓരോ ചേമ്പിന്‍ ചുവട്ടിലും മുട്ടയുടെ വലിപ്പത്തിലുള്ള നിരവധി വിത്തുകളുണ്ടാകും. കളിമണ്ണ് പോലെ പശിമയുള്ള കണ്ടത്തില്‍നിന്നും ചേമ്പ് പറിക്കാന്‍ പെണ്ണുങ്ങള്‍ വരും. രാവിലെ ചേച്ചിമാരും ചേട്ടനും അയലത്തെ കൂട്ടുകാരും പള്ളിക്കൂടത്തില്‍ പോയികഴിഞ്ഞിരിക്കും. തനിച്ചാവുന്ന ആ നേരത്താണ് അയലത്തെ ചേച്ചിമാര്‍ കുട്ടയും തൂമ്പയുമായി മഴനനഞ്ഞെത്തുന്നത്. എന്റെ മൂത്ത സഹോദരിമാരുടെ പ്രായമുള്ള ചേച്ചിമാര്‍ ഉഷ, രാധാമണി, അജിത, സുകുമാരി, ശോഭന, സരസ, ലീല…. അവരൊന്നും പള്ളിക്കൂടത്തില്‍ പോയിരുന്നില്ല. അവര്‍ക്കുപിന്നാലെ വാഴയിലയോ വലിയ ചേമ്പിലയോ, പാളയോ ചിലപ്പോള്‍ കീറിപ്പറിഞ്ഞ ശീലക്കുടയോ ചൂടി അമ്മമാരും എത്തും.

പെണ്ണുങ്ങള്‍ കളിമണ്ണില്‍ ആണ്ടുവിരിഞ്ഞ ചേമ്പിന്റെ കടനോക്കി തൂമ്പയെറിയും. കളിമണ്ണ് കുഴച്ചതുപോലെ മുറുകി പശിമയാര്‍ന്ന മണ്ണ് ഒന്നും വിട്ടുതരില്ല. പരസ്പരം കളിയാക്കിയും ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചും പരദൂഷണങ്ങള്‍ പറഞ്ഞും അവര്‍ ചേമ്പു കിളച്ചു പറിച്ചു. ഓരോ ചുവട്ടിലും മുട്ടയുടെ വലിപ്പമുള്ള നിരവധി ചേമ്പിന്‍ വിത്തുകള്‍. അവ അടര്‍ത്തി കുട്ടയിലാക്കി, തൊഴുത്തിന്റെ ഇറയത്ത് മഴകൊള്ളാതിരിക്കുന്ന അമ്മമാരുടെ അടുത്തെത്തിക്കും. ചേമ്പിന്‍ വിത്തുകള്‍ മഴവെള്ളത്തില്‍ കഴുകി ചെളികളഞ്ഞ് ഇറയത്ത് കൂട്ടിയിടും. ചേമ്പു പറിച്ച് തുല്യമായി വീതം വെച്ച് ചുരണ്ടി പുഴുങ്ങി. കാന്താരി മുളകും ഉള്ളിയും ഉപ്പും ചേര്‍ത്തരച്ച ചമ്മന്തിയും കൂട്ടി കഴിക്കുമ്പോള്‍ മണി നാലെങ്കിലുമായിട്ടുണ്ടാകും. മധുരമില്ലാത്ത കട്ടന്‍കാപ്പിയും കുടിച്ച് തൃപ്തരാവുമ്പോള്‍, ആ ദിവസത്തെ ആദ്യ ഭക്ഷണമാണ് കഴിച്ചു തീര്‍ന്നത്. കന്നി തുലാമസാങ്ങളില്‍ പണിയില്ല. പട്ടിണിയാണ്. പട്ടിണിയാണ്. പറമ്പിലാണെങ്കില്‍ എടുത്തുവിറ്റ് ചിലവാക്കാന്‍ പറ്റിയതൊന്നും വിളഞ്ഞിട്ടുമുണ്ടാവില്ല. നീക്കിയിരിപ്പുകളെല്ലാം ഓണത്തോടെ കഴിയും. ഉണക്ക കപ്പ വേവിച്ചതോ, കഞ്ഞിയോ കുട്ടികള്‍ക്കായി കരുതിവച്ച് എല്ലാ വീടുകളും വിശന്നു കിടന്നു. പിന്നെ, വിശപ്പ് എല്ലാവര്‍ക്കും ഒരു ശീലമായതിനാല്‍ ആരും പട്ടിണിയാണെന്ന് അറിഞ്ഞിരുന്നില്ല. രാവിലത്തെ കട്ടനുമടിച്ച് വീടുവിട്ട് പോയ ആണുങ്ങള്‍ ഇനി രാത്രിയെ മടങ്ങിവരു. പണിയില്ലാതെ വീട്ടില്‍ ചടഞ്ഞിരിക്കാനാവില്ലല്ലോ?

സഞ്ചാരങ്ങളുടെ നീറ്റലായിരുന്നു അവരുടെ ജീവിതം
പകല്‍ മുഴുവന്‍ ചേമ്പു കണ്ടത്തില്‍ ചിലവിടുകയാണ് സ്ത്രീകള്‍. ഞങ്ങളുടെ കണ്ടത്തിലെ ചേമ്പു കഴിഞ്ഞാല്‍ അപ്പുറത്ത് മമ്മുക്കണ്ണന്റെ കണ്ടത്തിലേക്ക് സംഘം നീങ്ങും. അതിരുകളും വേലികളുമില്ലാതെ വിശക്കുന്നവര്‍ക്കായി ചേമ്പുകള്‍ വിളഞ്ഞുകിടന്നു. മുറുക്കിത്തുപ്പി തമാശകള്‍ പറഞ്ഞ്, ചേമ്പു കണ്ടത്തില്‍ നനഞ്ഞുനില്‍ക്കുന്നവരെ പ്രോല്‍സാഹിപ്പിച്ച് അമ്മമാര്‍ കരക്കിരുന്നു. പലരും പഴങ്കഥകളിലേക്ക് മടങ്ങിപ്പോയി. കായലോരത്തെ പാടവരമ്പത്തെ, പുഴക്കരയിലെ, കടലിറമ്പിലെ കുട്ടിക്കാലങ്ങളിലേക്കായിരുന്നു യാത്രകളിലേറെയും. സ്വന്തം ജീവിത പരിസരങ്ങളില്‍നിന്നും ജീവനോപാധികളില്‍ നിന്നും എന്നേക്കുമായി പറിഞ്ഞുപോന്നതിന്റെ സങ്കടങ്ങളായിരുന്നു അവര്‍ പറഞ്ഞുതാണ്ടിയത്. ജീവിതം തേടി കുടിയേറിയവര്‍. ജനിച്ചു ജീവിച്ച മണ്ണില്‍ നിന്നും സ്വയം ഒഴിഞ്ഞുപോന്നവരായതിനാല്‍ അവരുടെ അധിവാസവും അതിജീവനവും നമ്മുടെ സാംസ്കാരികരാഷ്ട്രീയ സംവാദങ്ങളിലേക്ക് എന്തുകൊണ്ടോ കയറിനില്‍ക്കുന്നില്ല.

‘സ്വയം ഒഴിഞ്ഞുപോകല്‍’ തികച്ചും വ്യക്തിപരമാണ്. പരമാവധി ഒരു കുടുംബത്തിന്റെ മാത്രം പ്രശ്നവും. എന്നാല്‍ അതിലപ്പുറം എന്തോ ചിലത് കണ്ണിചേര്‍ക്കപ്പെടാതെ കിടക്കുന്നു. ഒരു ദേശത്തുനിന്നും മറ്റൊന്നിലേക്ക് സ്വയം അടര്‍ന്നും ചേര്‍ന്നും തുടര്‍ന്നുപോകുന്ന സഞ്ചാരങ്ങളുടെ നീറ്റലായിരുന്നു അവരുടെ ജീവിതം. മലകയറി സ്വന്തമാക്കിയ മണ്ണില്‍ ആഴങ്ങളില്‍ ഇനിയും വേരാഴ്ത്തി നില്‍ക്കാനാവാത്തതിന്റെ വേദനയായിരുന്നു അവരുടെ തമാശകളിലും പാട്ടുകളിലും പഴങ്കഥകളിലും നനഞ്ഞൊലിച്ചുനിന്നത്. തൊഴുത്തിന്റെ തിണ്ണയില്‍ കാലു നീട്ടിയിരുന്ന് ജാനകി ചേച്ചി പാടും. കായലോരത്ത് ജനിച്ചുവളര്‍ന്ന അവരുടെ പാട്ടുകളില്‍ പലതരം മീനുകള്‍ പുളഞ്ഞ്കളിക്കും. ‘ആടിയാടി മുളകരച്ചു അവളാനന്ദ ചട്ടിയില്‍ മീന്‍ വറുത്തു…’ വറുതിയുടെ ആനന്ദം. അപ്പോള്‍ അവരുടെ പെണ്‍മക്കള്‍ ചേമ്പുകണ്ടത്തില്‍ നനഞ്ഞുനില്‍ക്കും. അത്രയുമുറക്കെ സ്ത്രീകള്‍ ചിരിച്ചുമറിയുന്നതും അത്രയാവേശത്തോടെ വര്‍ത്തമാനം പറഞ്ഞ് മഴനനയുന്നതും വേറൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. അതൊരാഘോഷമായിരുന്നു. വിശപ്പിന്റെ ഉല്‍സവം.

‘തിരിച്ചു താ സര്‍ക്കാറേ, ഞങ്ങടെ ജാതി’

മറയൂരിലെ അഞ്ചുനാട് ഗ്രാമങ്ങളിലെ ആയിരത്തിലേറെ മനുഷ്യര്‍ വര്‍ഷങ്ങളായി വലിയൊരു പോരാട്ടത്തിലാണ്. ഉദ്യോഗസ്ഥരും സര്‍ക്കാര്‍ യന്ത്രങ്ങളും ചേര്‍ന്ന് അപഹരിച്ചെടുത്ത തങ്ങളുടെ ജാതി തിരിച്ചു കിട്ടാനുള്ള പോരാട്ടം. പട്ടികവര്‍ഗക്കാരായിരുന്ന അഞ്ചുനാട്ടുകാരെ ഒരാനുകൂല്യവും ലഭിക്കാത്ത വിധം ഒന്നുമല്ലാതാക്കി മാറ്റിയ പ്രക്രിയ കാലങ്ങളായി തുടര്‍ന്നു വരികയാണ്. ജാതി തിരിച്ചുനല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ കാറ്റില്‍ പറത്തി ഭരണയന്ത്രങ്ങള്‍ ഇവരെ ഇപ്പോഴും പീഡിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അവിശ്വസനീയമായ ഒരു കൊടും ചതിയുടെ ഞെട്ടിക്കുന്ന കഥ പറയുന്നു, കെ.പി ജയകുമാര്‍. ചിത്രങ്ങള്‍: കെ.ആര്‍. രണ്‍ജിത്ത്

 

photo:K.R Ranjith

 

വര്‍ഷങ്ങള്‍ക്ക് മുമ്പ്, പുതുമഴയുടെ മണമുള്ള ഒരു മറയൂര്‍ പകലാണ് ഞങ്ങള്‍ രാജീവ് ഗാന്ധിയെ കണ്ടുമുട്ടുന്നത്. തലേന്ന് വൈകുന്നേരമാണ് ഞങ്ങള്‍ മറയൂരിലെത്തുന്നത്. ഞാനും കെ ആര്‍ രണ്‍ജിത്തും. വിവിധ മാധ്യമസ്ഥാപനങ്ങളില്‍ മാറിമാറി ജോലി ചെയ്തതിന്റെ മടുപ്പും ആത്മവിശ്വാസവുമായി സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിലൂടെ ശിഷ്ടകാലം ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കാലം. ഏതോ പത്രത്തില്‍ പണ്ടെങ്ങോവായിച്ച ഒരു പ്രാദേശിക വാര്‍ത്തയാണ് മറയൂരിലേക്ക് നയിച്ചത്. സ്വന്തം ജാതി സ്ഥാപിച്ചു കിട്ടുന്നതിന് ഇരുപതുവര്‍ഷമായി സമരം ചെയ്യുന്ന ഗ്രാമീണരെ കുറിച്ച ആ ഒറ്റക്കോളം വാര്‍ത്തയിലെ അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെ സാധ്യതയിലേക്കാണ് ഞങ്ങള്‍ വണ്ടി കയറിയത്.

ഹൈറേഞ്ചിലെ മഴനിഴല്‍ പ്രദേശമാണ് മറയൂര്‍. മഴമേഘങ്ങള്‍ ആകാശത്ത് വന്നു നിറയും. കോരിച്ചൊരിയില്ല. ഏറെക്കാലമായി മഴ കനിയാതെ വരണ്ടു കിടക്കുകയാണ് മറയൂര്‍ തടം. മറയൂരില്‍ പരലചരക്കു കട നടത്തുന്ന രാജന്‍ ചേട്ടനെ നേരത്തെ വിളിച്ചിരുന്നു. അദ്ദേഹം ഞങ്ങള്‍ക്കായി ചന്ദന ലോഡ്ജില്‍ മുറി പറഞ്ഞുവച്ചിരുന്നു. രാജന്‍ ചേട്ടനുമായി സംസാരിച്ച് അടുത്ത ദിവസം കാണേണ്ട ചിലരുടെ വിവരങ്ങള്‍ തയ്യാറാക്കി ഞങ്ങള്‍ ഉറങ്ങാന്‍ പോയി. ആ രാത്രി മറയൂര്‍ തടത്തില്‍ മഴ കോരിച്ചൊരിഞ്ഞു. രാത്രി മുഴുവന്‍ തോരാതെ മഴ.

രാജീവ് ഗാന്ധി സണ്‍ ഓഫ് ശങ്കരന്‍
മറയൂര്‍ ഗ്രാമത്തില്‍വെച്ച് രാജീവ് ഗാന്ധിയെ കണ്ടുമുട്ടി. മുഴുവന്‍ പേര് രാജീവ് ഗാന്ധി എസ്. അച്ഛന്‍ ശങ്കരന്‍, അമ്മ ഈശ്വരി. 1984ല്‍ മറയൂര്‍ ഗ്രാമത്തില്‍ ജനിച്ചു. 2001 മാര്‍ച്ചില്‍ മറയൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ നിന്ന് പത്താംക്ലാസ് ജയിച്ചു. എസ് എസ് എല്‍ സി ബുക്കില്‍ മതം ഹിന്ദു എന്നും ജാതി മലവേടന്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഉന്നത പഠനത്തിന് ചെന്നപ്പോള്‍ ഈ ജാതി പോരെന്നും ജാതി തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്നും സ്കൂള്‍ അധികൃതര്‍. പട്ടിക വര്‍ഗ്ഗക്കാരനായി ജനിച്ചിട്ടും രാജീവ് ഗാന്ധിക്ക് വില്ലേജ് അധികാരികള്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ജാതിയില്ലാത്ത രാജീവ് ഗാന്ധിക്ക് പഠന ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന് സ്കൂള്‍ അധികൃതരും പറഞ്ഞു. ഫീസ് കൊടുത്ത് പഠിക്കാനുള്ള കഴിവില്ലാത്തതിനാല്‍ രാജീവ് ഗാന്ധിയുടെ പഠനം പത്തില്‍ അവസാനിച്ചു.

രാജീവ് ഗാന്ധിയെപ്പോലെ നിരവധി യുവാക്കള്‍ അഞ്ചുനാട് ഗ്രാമങ്ങളിലുണ്ട്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍, പഠിച്ചിട്ടും അര്‍ഹതപ്പെട്ട ജോലി കിട്ടാതെ പോയവര്‍, നൂറ്റാണ്ടുകളായി പുലര്‍ന്നുപോന്ന വിശ്വാസങ്ങളില്‍ നിന്നും ജാതി സമുദായങ്ങളില്‍ നിന്നും പുറത്തുപോയവര്‍. സ്വന്തം അസ്തിത്വം തിരയുന്ന ഒരു ജനത. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, കോവിലൂര്‍, കോട്ടക്കമ്പൂര്‍, കീഴാന്തൂര്‍, പുത്തൂര്‍ പ്രദേശങ്ങളില്‍ അധിവസിക്കുന്ന അഞ്ചുനാട്ടുകാര്‍ എന്നറിയപ്പെടുന്ന ഗോത്ര ജനവിഭാഗമാണ് ജാതി അനുവദിച്ചുകിട്ടാന്‍ ഇരുപത് വര്‍ഷമായി സര്‍ക്കാറിനോട് സമരം ചെയ്യുന്നത്.

കൊടൈക്കനാല്‍ മൂന്നാര്‍ മലകള്‍ക്കിടയില്‍ മറയൂര്‍ തടത്തിലും പരിസരത്തുമുള്ള മലമടക്കുകളിലുമാണ് അഞ്ചുനാട്. മറയൂര്‍, കാന്തല്ലൂര്‍, കോവിലൂര്‍, കീഴാന്തൂര്‍, കൊട്ടക്കുടി എന്നീ ദേശങ്ങളാണ് അഞ്ചു നാടുകള്‍ എന്നറിയപ്പെടുന്നത്. ഇതില്‍ കൊട്ടക്കുടി ഇപ്പോള്‍ തമിഴ്നാട്ടിലാണ്. ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട ഗ്രാമപഞ്ചായത്തുകളിലായാണ് ഈ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഊര്‍ക്കാര്‍ (ഗ്രാമക്കാര്‍) എന്നാണ് ഈ ഗോത്രജനത അറിയപ്പെടുന്നത്. കുടിയേറ്റത്തിലൂടെയും മറ്റും എത്തിച്ചേര്‍ന്ന ഇതര സമൂഹങ്ങളുമായി കലര്‍ന്നു ജീവിക്കുന്നതിനാല്‍ ജീവിത രീതികളില്‍ ചില മാറ്റങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഗ്രാമക്കാര്‍ ഏറെക്കുറെ ഗോത്ര ജീവിത രീതികളാണ് ഇന്നും പിന്തുടുന്നത്.

ഗ്രാമക്കാര്‍ എന്ന പ്രയോഗം വന്നതിന് പിന്നില്‍ പറഞ്ഞുകേള്‍ക്കുന്ന ഒരു ഐതിഹ്യമുണ്ട്. തമിഴ് നാട്ടില്‍ നിന്നും കാടുകയറിയെത്തിയ പൂര്‍വ്വികര്‍ മറയൂര്‍ കുന്നിലെ അഞ്ചുനാട്ടാം പാറയില്‍ ഒത്തുചേര്‍ന്നു. വ്യത്യസ്ത ഗോത്രങ്ങളില്‍ പെട്ടിരുന്ന ആ ജനത അവിടെവെച്ച് സത്യം ചെയ്ത് ജാതി ഒഴിവാക്കിയത്രെ. അന്നുമുതല്‍ അവര്‍ ഗ്രാമക്കാര്‍ എന്ന് അറിയപ്പെട്ടു. കാടും വനവിഭവങ്ങളും നായാട്ടുമായിരുന്നു ആദി പൂര്‍വ്വികരുടെ ജീവിതമാര്‍ഗ്ഗം. കാടോടി ജീവിതം വിട്ട് അവര്‍ പ്രാകൃതകൃഷിയിലേക്കു തിരിഞ്ഞു. പല കാലഘട്ടങ്ങളിലൂടെ മറയൂര്‍ തടത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെച്ചു. വട്ടവടയില്‍ ഒഴികെ എല്ലായിടത്തും ഗ്രാമക്കാര്‍ ഒരുമിച്ച് ഒരു ഗോത്രമായാണ് ഇന്നും ജീവിക്കുന്നത്. ഒരിക്കല്‍ ജാതി ഉപേക്ഷിച്ച ജനത നൂറ്റാണ്ടുകള്‍ക്കിപ്പുറം ഗോത്രജീവിതത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ ജാതി തിരിച്ചുകിട്ടാന്‍ അധികൃതര്‍ക്കുമുന്നില്‍ അപേക്ഷിച്ചുനില്‍ക്കുകയാണ്. മാറിവരുന്ന പല കാലങ്ങളില്‍ പലരും പല ജാതികള്‍ ചാര്‍ത്തിക്കൊടുത്ത ഗ്രാമക്കാര്‍ വല്ലാത്തൊരു ജാതി പ്രതിസന്ധിയിലാണ് . മലയര്‍, മലവേടര്‍, വെള്ളാളര്‍. വെള്ളാള പിള്ള തുടങ്ങിയ വിവിധ ജാതിപ്പേരുകള്‍ അധികൃതര്‍ ഇവര്‍ക്ക് തരംപോലെ ചാര്‍ത്തികൊടുത്തു. സങ്കീര്‍ണ്ണമായ ജീവിത യാഥാര്‍ത്ഥ്യത്തിനുമുന്നില്‍ പതറിനില്‍ക്കുകയാണ് ഈ ഗോത്ര ജനത.

ധനുഷ്കോടി

ധനുഷ്കോടിയുടെ ജാതി
മറയൂര്‍ ഗ്രാമത്തിലെ കുപ്പുസ്വാമിയുടെ മകന്‍ കെ ധനുഷ്കോടി 1987ലാണ് എസ് എസ് എല്‍ സി പാസായത്. പ്രീഡിഗ്രിക്ക് ചേരാന്‍ ചെന്നപ്പോഴാണ് വില്ലേജ് ഓഫീസില്‍ നിന്നുള്ള ജാതിസര്‍ട്ടിഫിക്കറ്റ് വേണമെന്ന് അറിയുന്നത്. മറയൂര്‍ വില്ലേജ് ഒഫീസില്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി. എന്നാല്‍ മലയന്‍, മലവേടന്‍ വിഭാഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് ദേവികുളം തഹസില്‍ദാര്‍ ഉത്തരവിട്ടിരുന്നു. ട്യൂഷന്‍ ഫീസും ഹോസ്റല്‍ ചെലവും വഹിക്കാന്‍ നിവൃത്തിയില്ലാതിരുന്നതിനാല്‍ ഒരുവര്‍ഷം പഠനം മുടങ്ങി. തുടര്‍ന്ന് ലളിതാംബികാ കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം പഠനത്തിനായി താല്‍ക്കാലിക ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ തയ്യാറായി. അങ്ങനെ മറയൂര്‍ തടത്തില്‍ നിന്ന് രണ്ടുപേര്‍ ഉപരി വിദ്യാഭ്യാസത്തിനായി ആദ്യമായി പുറത്തുപോകുന്നു. ‘ലളിതാംബിക കമീഷന്റെ താല്‍ക്കാലിക ഓര്‍ഡര്‍ പ്രകാരം ഞങ്ങള്‍ക്ക് എസ് ടി ആനുകൂല്യങ്ങളോടെ പഠിക്കാമെന്നായി. അങ്ങനെ ഞാനും ഉദയഭാനുവും ചിറ്റൂര്‍ ഗവണ്‍മെന്റ് കോളെജില്‍ പോയി പഠിച്ചു. ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞ് ബി എ എക്കണോമിക്സ് പാസായി. ഹോസ്റലില്‍ തങ്ങിയാണ് പഠിച്ചത്. എല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരുന്നു’- ധനുഷ്കോടി പറയുന്നു.

പഠനം കഴിഞ്ഞപ്പോള്‍ ജാതി വീണ്ടും പ്രശ്നമായി. ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിഞ്ഞില്ല,. പഠന ആവശ്യങ്ങള്‍ക്കല്ലാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞു. ‘പി എസ് സി ലിസ്റില്‍ അഞ്ചാറെണ്ണത്തില്‍ കയറിപ്പറ്റിയെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതിരുന്നതിനാല്‍ അതെല്ലാം പോയി’. ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ പട്ടിക വര്‍ഗ്ഗ സംവരണം ലഭിച്ചില്ല.. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ എസ് ടി എന്ന് രേഖപ്പെടുത്തിയതിനാല്‍ ജനറല്‍ വിഭാഗത്തിലും പരിഗണിച്ചില്ല.

തുടര്‍ന്ന് ധനുഷ്കോടി ഹൈക്കോടതിയില്‍ ഒരു ഹര്‍ജ്ജി നല്‍കി. 1996 നവംബര്‍ എട്ടിന് ജസ്റിസ് കെ എസ് രാധാകൃഷ്ണന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പരാതിക്കാരന്റെ അപേക്ഷയില്‍ വേണ്ട അന്വേഷണം നടത്തി രണ്ടുമാസത്തിനകം ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ധനുഷ്കോടിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. അഞ്ചോളം പി എസ് സി റാങ്ക് ലിസ്റുകളില്‍ പേരുണ്ടായിട്ടും ജാതി തെളിയിക്കാന്‍ കഴിയാതിരുന്നതുമൂലം ധനുഷ്കോടിക്ക് അവസരങ്ങളെല്ലാം നഷ്ടപ്പെട്ടു. പരാതികളും ആവലാതികളുമായി മുപ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞുപോയി. ഇനിയൊരു സര്‍ക്കാര്‍ ജോലി ധനുഷ്കോടിയുടെ സ്വപ്നത്തിലില്ല. ഇപ്പോള്‍ കേരള ഫോറസ്ട്രി പ്രോജക്ടുമായി ബന്ധപ്പട്ട് ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ സോഷ്യല്‍ വര്‍ക്കറായി പ്രവര്‍ത്തിക്കുകയാണ് ധനുഷ്കോടി.

 

രാജീവ് ഗാന്ധിയുടെ എസ്.എസ്.എല്‍.സി ബുക്ക്. ജാതി മലവേടനെന്ന് രേഖപ്പെടുത്തിയത് കാണാം.

 

ജാതി സര്‍ടിഫിക്കറ്റിന്റെ വില
മറയൂര്‍ ഗ്രാമക്കാരുടെ നൂറ്റിയെഴുപതില്‍ത്താഴെ കുടുംബങ്ങളില്‍ എസ് എസ് എല്‍ സിക്കുമുകളില്‍ പഠിച്ചിട്ടുള്ളവര്‍ ഇരുപതില്‍ താഴെ മാത്രം. ബി എ പഠിച്ചവര്‍ മൂന്ന് പേര്‍, ഒരാള്‍ എം എസ് സി കഴിഞ്ഞു. ഇതിലാര്‍ക്കും സ്ഥിരം സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ല. വട്ടവടയില്‍ കൃഷിയും കൂലിപ്പണിയുമായി കഴിയുന്ന രത്തിനത്തിന്റെ മകന്‍ ആര്‍. ബോസ് പത്താംക്ലാസ്സ് വരെ പഠിച്ചു. ഇപ്പോള്‍ കൂലിപ്പണിക്ക് പോകുന്നു. നവോദയസ്കൂളില്‍ ആറാംക്ലാസ്സില്‍ പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും ജാതിസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ചേരാന്‍ കഴിഞ്ഞില്ല. ബോസിനെപ്പോലെ നവോദയ സ്കൂള്‍ പ്രവേശനപ്പരീക്ഷ പാസായിട്ടും ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ പ്രവേശനം നിഷേധിക്കപ്പെട്ട നിരവധി കുട്ടികള്‍ ഇവിടെയുണ്ട്.

ജാതിസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തിനാല്‍ അഞ്ചുനാട്ടുകാര്‍ക്ക് മുടങ്ങുന്നത് വിദ്യാഭ്യാസം മാത്രമല്ല. സൌജന്യ റേഷന്‍ പ്രഖ്യാപിക്കുമ്പോള്‍ തഴയപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതി, മൈത്രി ഭവനിര്‍മ്മാണ പദ്ധതി, കേന്ദ്ര സര്‍ക്കാരിന്റെ ഭവനപദ്ധതി, റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവയിലൊന്നും ഇവര്‍ അര്‍ഹരോ അനര്‍ഹരോ എന്നുതീരുമാനിക്കാന്‍ പറ്റാത്ത നിലയിലാണ്. ജോലി സംവരണത്തിലും ഇവരുടെ കാര്യം നിശ്ചയമില്ലാതെ കിടക്കുന്നു. അധ:സ്ഥിതരോ, പിന്നോക്കക്കാരോ, മുന്നോക്കക്കാരോ എന്നുപറയാന്‍ കഴിയാത്തതിനാല്‍ അവര്‍ മുന്നോക്കക്കാരാവുന്നു. പട്ടികവര്‍ഗ്ഗക്കാരായി കരുതപ്പെട്ടിരുന്ന അഞ്ചുനാട്ട് ഗ്രാമക്കാര്‍ പട്ടിക വര്‍ഗ്ഗക്കാരല്ലെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെടുകയും എന്നാല്‍ ആരാണെന്ന് അഭിപ്രായപ്പെടാതിരിക്കുകയും ചെയ്തിരിക്കുകയാണ്.

ജനാധിപത്യ പ്രക്രിയയില്‍നിന്നും തഴയപ്പെടുന്ന ഒരു ജനവിഭാഗമാണിത്. 2001ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വട്ടവട ഗ്രാമ പഞ്ചായത്തില്‍ പട്ടിക വര്‍ഗ്ഗ സംവരണ മണ്ഡലമായ അഞ്ചാം വാര്‍ഡില്‍ മലയന്‍ സമുദായക്കാരനായ ചന്ദന മൂര്‍ത്തി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. മുതുവാന്‍ സമുദായക്കാരനായ ജനതാദളിലെ രാമസ്വാമിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. മലയന്‍ ഭൂരിപക്ഷപ്രദേശമായ ഇവിടെ ചന്ദനമൂര്‍ത്തി വിജയിച്ചു. ചന്ദനമൂര്‍ത്തി പട്ടിക വര്‍ഗ്ഗമല്ലെന്ന് വാദിച്ച് രാമസ്വാമി കേസുകൊടുത്തു. 2005ല്‍ ചന്ദനമൂര്‍ത്തിക്ക് അനുകൂലമായി വിധി വന്നപ്പോഴേക്കും ഒരു ഭരണകാലം കഴിഞ്ഞുപോയിരുന്നു. ‘തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതെ വന്നതിനാല്‍ ഞങ്ങള്‍ക്ക് സംവരണ വാര്‍ഡില്‍ മല്‍സരിക്കാന്‍ കഴിഞ്ഞില്ല. പഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗ സംവരണ വാര്‍ഡായ ഒമ്പതാം വാര്‍ഡില്‍ ഞങ്ങള്‍ മലയന്‍ സമുദായക്കാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. 300 വോട്ടര്‍മാരാണ് അവിടെ ഞങ്ങള്‍ക്കുള്ളത്. ഞങ്ങള്‍ ബഹിഷ്കരിച്ചതുകൊണ്ട് ഇലക്ഷന് ഒന്നും സംഭവിച്ചില്ല. അതോടെ പഞ്ചായത്ത് ഭരണപങ്കാളിത്തത്തില്‍നിന്നും ഞങ്ങള്‍ പുറത്താക്കപ്പെട്ടു’-സ്കൂള്‍ അധ്യാപകനും മലയന്‍ സേവാസംഘം പ്രവര്‍ത്തകനുമായ മുരുകന്‍ പറയുന്നു.

മുരുകന്‍

ആസൂത്രിത ഗൂഢാലോചന
ബ്രിട്ടീഷ് കാലഘട്ടം മുതല്‍ പട്ടികവര്‍ഗ്ഗക്കാരായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒരു ജനവിഭാഗത്തെ അതില്‍ നിന്നും ഒഴിവാക്കുന്നതിന് ഒരു തഹസില്‍ദാര്‍ ഉന്നയിച്ച ഒരു സംശയമായിരുന്നു തുടക്കം. ‘ഇവര്‍ പട്ടികവര്‍ഗ്ഗ വിഭാഗമാണോ എന്ന് സംശയമുണ്ട്’^എന്നതായിരുന്നു ഒരു ജനതയുടെ ജീവിതം മാറ്റിയെഴുതിയ ആ മഹത്തായ സംശയം. സംശയത്തിന് ഉടന്‍ ഫലമുണ്ടായി. ദേവികുളം താലൂക്കിലെ മലയന്‍, മലവേടന്‍, മലൈപ്പണ്ടാരം എന്നീ വിഭാഗങ്ങളെപ്പറ്റി വകുപ്പുതല അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ പേരുപറഞ്ഞ് 1986മുതല്‍ ജനന സര്‍ട്ടിഫിക്കറ്റുകളും ആനുകൂല്യങ്ങളും നിഷേധിച്ചു തുടങ്ങി.

മലയര്‍, മലവേടര്‍ എന്നീ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായാണ് അഞ്ചുനാട്ടുകാരെ പരിഗണിച്ചിരുന്നത്. മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ ഗ്രാമക്കാരെ മലവേടര്‍ എന്ന വിഭാഗത്തിലാണ് പെടുത്തിയിരുന്നത്. വട്ടവട പഞ്ചായത്തിലുള്ളവര്‍ മലയര്‍ എന്നാണ് അറിയപ്പെടുന്നത്. റേഷന്‍ കാര്‍ഡ് വിദ്യാഭ്യാസ രേഖകള്‍ എന്നിവയിലും 1986വരെ ജാതി രേഖകളിലും പട്ടികവര്‍ഗ്ഗമെന്ന് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ താലൂക്ക് അധികൃതര്‍ ഇവരെ പട്ടിക വര്‍ഗ്ഗമായി പരിഗണിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. തമിഴ്നാട്ടില്‍ നിന്ന് വന്ന തെലുങ്ക് ചെട്ടിയാന്‍മാരായ പിള്ളമാരാണ് അഞ്ചുനാട്ടുകാരെന്നും ഇവര്‍ക്ക് പട്ടികവര്‍ഗ്ഗക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്നുമായിരുന്നു താലൂക്ക് അധികൃതരുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനമായ ചരിത്ര രേഖകളോ വിവരങ്ങളോ റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. പക്ഷെ, ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പു തലത്തില്‍ അന്വേഷണം ആരംഭിക്കുകയും എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തിവെക്കുകയും ചെയ്തു. ജാതി സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍ പിന്നീട് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.

പഞ്ചായത്ത് ഓഫീസ്

പാഴായ സര്‍ക്കാര്‍ ഉത്തരവുകള്‍
ഇതിനെതിരെ ഗ്രാമക്കാര്‍ പരാതി നല്‍കി. പരാതി പരിശോധിച്ച പട്ടികവര്‍ഗ്ഗ വികസനവകുപ്പ് സെക്രട്ടറി 1987 നവംബര്‍ 12ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ‘ദേവികുളം താലൂക്കില്‍ മലയന്‍, മലമ്പണ്ടാരം, മലവേടന്‍, അടിയാന്‍ എന്നീ പട്ടികവര്‍ഗ്ഗ, വിഭാഗത്തില്‍പെടുന്നവരാണെന്ന് അവകാശപ്പെടുന്നവരെപ്പറ്റി വിശദമായ പഠനം സര്‍ക്കാര്‍ നടത്തിവരുകയാണ്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുന്നതുവരെ ഇതുവരെ അനുവദിച്ച ആനുകൂല്യം ലഭിച്ചിരുന്നവര്‍ക്ക് പട്ടികവര്‍ഗക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ജാതി സര്‍ട്ടിഫിക്കറ്റുകളും തുടര്‍ന്നു നല്‍കേണ്ടതാണെന്ന് അറിയിച്ചുകൊള്ളുന്നു’. എന്നാല്‍ ഈ ഉത്തരവ് നടപ്പായില്ല. തുടര്‍ന്നും ജാതി സര്‍ട്ടിഫിക്കറ്റുകളോ വിദ്യാഭ്യാസ ആനുകൂല്യങ്ങളോ ലഭിച്ചില്ല. പരാതിയുമായി വീണ്ടും ഗ്രാമക്കാര്‍ സര്‍ക്കാരിനെ സമീപിച്ചു. പത്തുവര്‍ഷങ്ങള്‍ക്കുശേഷം 1997 ജൂലായ് 23ന് ആനുകൂല്യങ്ങള്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി തന്നെ ഉത്തരവിറക്കി. പക്ഷെ, ആ ഉത്തരവും നടപ്പിലായില്ല.

1986ലാണ് കിര്‍ത്താഡ്സ് ഡയറക്ടറുടെ ആദ്യ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. ഇതനുസരിച്ച് 1987 ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ദേവികുളം താലൂക്കില്‍ മലയന്‍, മലവേടന്‍, മലമ്പണ്ടാരം, എന്നീ ഗോത്രവര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു എന്നായിരുന്നു ആ ഉത്തരവിന്റെ സാരാംശം. കിര്‍ത്താഡ്സിന്റെ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഈ ഉത്തരവ്. ഇല്ലാതായിപ്പോയ ജനവിഭാഗത്തിന്റെ പേരില്‍ ഇനി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന യുക്തിയില്‍ താലൂക്ക് അധികൃതര്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഈ ജനവിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന താല്‍ക്കാലിക ആനുകൂല്യങ്ങളും റദ്ദ് ചെയ്യപ്പെട്ടു. ഇതിനെതിരായി ഗ്രാമക്കാര്‍ വീണ്ടും സര്‍ക്കാരിന് പരാതി നല്‍കി. ആ പരാതി പരിഗണിച്ച്ു തടഞ്ഞുവെച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കാന്‍ 87 നവംബര്‍ 13ന് സര്‍ക്കാര്‍ ഉത്തരവിട്ടു. കൂടാതെ സ്ഥലം സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തുന്നതിനായി രണ്ടാമതൊരു കിര്‍ത്താഡ്സ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.

 

Photo: K.R Ranjith

 

കിര്‍ത്താര്‍ഡ് സിന്റെ ചതി
1981 മുതലുള്ള സെന്‍സസ് റിപ്പോര്‍ട്ടുകള്‍ കിര്‍ത്താഡ് സ് ഡയറക്ടറുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നു തെളിയിക്കുന്നു. 81ലെ സെന്‍സസില്‍ മലപ്പുലയന്‍, മലമ്പണ്ടാരം, എന്നീ പേരുകളിലുള്ള ഗോത്ര വിഭാഗങ്ങളില്‍ ദേവികുളം താലൂക്കില്‍ പ്രത്യേകം വ്യവഛേദിക്കപ്പെട്ടിട്ടില്ലാത്ത ചെറുജാതികളിലും ഗോത്രങ്ങളിലുമായി ആകെ 6106 പേര്‍ ഉണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചുനാട്ടുകാരെ ഗോത്രവര്‍ഗ്ഗക്കാരല്ലാതാക്കിയതിനുപിന്നില്‍ ചില ആസൂത്രിതനീക്കങ്ങള്‍ നടന്നിരുന്നു. 1971ലെ സെന്‍സസ് പ്രകാരം ദേവികുളത്ത് 194 മലയരും 25 മലമ്പണ്ടാരങ്ങളും ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1981ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് കോട്ടക്കമ്പൂരില്‍ 74ഉം കോവിലൂരില്‍ 496ഉം വട്ടവടയില്‍ 224ഉം പെരുമലയില്‍ 100ഉം മലയ വിഭാഗക്കാര്‍ ഉണ്ടെന്ന് രേഖപ്പെടുത്തുന്നു. ബ്രിട്ടീഷ് കാലം മുതല്‍ 1981വരെയുള്ള സെന്‍സസ് റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നവര്‍ 1987ല്‍ പെട്ടെന്ന് ഒരുദിവസം ഇല്ലാതായതിനുപിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.

അഞ്ചുനാട്ടുകാരുടെ ജാതിയെപ്പറ്റി റവന്യു ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്നുണ്ടായ അക്കാദമിക് കൌതുകവും തുടര്‍ന്ന് ആരംഭിച്ച ഗവേഷണത്തിനും കൃത്യമായ കാരണങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല. എന്നാല്‍ പട്ടികവര്‍ഗ്ഗക്കാരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചുകൊടുക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കിയത് കേരളത്തിലും നടപ്പാക്കണമെന്ന ആവശ്യം ശക്തമായ സമയത്താണ് അഞ്ചുനാട്ടുകാര്‍ ഗോത്രവര്‍ഗ്ഗം അല്ലെന്ന കണ്ടെത്തല്‍ റവന്യു അധികൃതര്‍ നടത്തിയത്. ഗ്രാമക്കാരുടെ ഭൂമിയില്‍ നല്ല പങ്കും ഒറ്റിനല്‍കിയും പണയപ്പെടുത്തിയും അന്യാധീനപ്പെട്ട നിലയിലാണ്. ഇങ്ങനെ ഭൂമി കൈവശപ്പെടുത്തിയ കുടിയേറ്റ പ്രമാണിമാരുടെ വീടുകളില്‍ താമസിച്ചാണ് അന്വേഷണ സംഘങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഗ്രാമക്കാര്‍ ആരോപിക്കുന്നു. ഇവിടെ നരവംശ ശാസ്ത്ര പഠനം നടത്താനെത്തിയ ഗവേഷകന്റെ ആതിഥേയന്‍ ഗ്രാമക്കാരുടെ വക മുപ്പതേക്കര്‍ ഭൂമി, പ്രസ്തുത ഗവേഷണം നടക്കുന്ന കാലത്ത് കൈവശം വച്ചിരുന്നുവെന്ന് മറയൂരിലെ പൊതുപ്രവര്‍ത്തകന്‍ അയ്യപ്പന്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇവിടെ ആന്ത്രപ്പോളജിക്കല്‍ സ്റഡി നടത്തുന്നതിന് ഗ്രാമക്കാര്‍ എതിരായിരുന്നു.

സര്‍ക്കാറിന്റെ വ്യാജരേഖകള്‍
എന്നാല്‍ അവരുടെ ദുര്‍ബലമായ എതിര്‍പ്പുകളെ കാറ്റില്‍ പറത്തി കിര്‍ത്താഡ്സ് റിപ്പോര്‍ട്ട് പുറത്തുവന്നു. വയനാട്ടില്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ ഭൂമിക്കുവേണ്ടി സംഘടിച്ചപ്പോഴും സമരം ചെയ്തപ്പോഴുമൊക്കെ അവരെ നക്സലൈറ്റുകളായും തീവ്രവാദികളായുമൊക്കെ മുദ്രകുത്തി നേരിട്ട അതേ ഭരണകൂട തന്ത്രം തന്നെയാണ് മറയൂരിലെ ഈ ആദിമ നിവാസികള്‍ക്കുനേരേയും ഭരണകൂട സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്. ഒരു ചെറിയ വ്യത്യാസം മാത്രം ഇവരെ ഇതുവരെ ‘മാവോ വാദികള്‍’ എന്നുവിളിച്ചിട്ടില്ല. പകരം ഗോത്ര സമൂഹങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന വ്യാജസമൂഹമായാണ് ഭരണകൂടം ഇവരെ മുദ്രയടിച്ചിരിക്കുന്നത്.
ജാതിക്കുവേണ്ടി സമരം നടത്തുന്ന ജനതക്കുമുമ്പില്‍ നരവംശ ശാസ്ത്രജ്ഞരും വില്ലേജ് താലൂക്ക് അധികൃതരും ഒരു പോംവഴി നിര്‍ദ്ദേശിച്ചു. വെള്ളാളര്‍ എന്ന ജാതി അനുവദിച്ചു തരാം!

ഗ്രാമക്കാര്‍ തമിഴ് നാട്ടില്‍നിന്നും കുടിയേറി വന്ന വെള്ളാള പിള്ളമാര്‍ എന്ന ഉയര്‍ന്ന ജാതിക്കാരാണെന്ന് അവര്‍ കണ്ടെത്തി. ഇതിനെ ന്യായീകരിക്കാന്‍ ചില ചരിത്ര രേഖകളും അധികൃതര്‍ ഹാജരാക്കി. മറയൂര്‍ വില്ലേജിലെ പഴയ രേഖകള്‍ പ്രകാരം പല ഗ്രാമക്കാരുടെയും പേരിനൊപ്പം ‘പിള്ള’ എന്നു കാണുന്നുണ്ട്. അത് അവരുടെ ജാതി നിലയെ സൂചിപ്പിക്കുന്നതാണെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ ഗ്രാമത്തിലെ പഴയ തലമുറയുടെ മങ്ങിത്തുടങ്ങിയ ഓര്‍മ്മകള്‍ ഈ ചരിത്ര രേഖകളെ പ്രതിക്കൂട്ടില്‍നിര്‍ത്തുന്നു.

തിരുവിതാംകൂര്‍ ഭരണകാലത്ത് കരം പിരിക്കുന്നതിനും മറ്റുമായി വന്നിരുന്ന ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടവരായിരുന്നു. ‘അന്നത്തെ മറയൂര്‍ വില്ലേജ് ഓഫീസര്‍ നമ്പൂതിരി ആയിരുന്നു. മറയൂരിലൊക്കെ അന്ന് ഞങ്ങടെ ആള്‍ക്കാര്‍ മാത്രമേയുള്ളു. ജാതിയില്‍ കുറഞ്ഞവരായതുകൊണ്ട് ഞങ്ങളില്‍ നിന്ന് വെള്ളംപോലും കുടിക്കാന്‍ പറ്റത്തില്ല. അങ്ങനെ വന്നപ്പോള്‍ ഞങ്ങടെ കൂട്ടത്തിലെ പ്രമാണിമാരായ രണ്ടുമൂന്നുപേരേ വിളിച്ച് വലിയ ജാതിയാക്കി. പിള്ളേന്നുവിളിച്ചു. അങ്ങനെ ‘പിള്ള’ ഒരു ശീലമായി. അവരെല്ലാം വില്ലേജാള്‍ക്കാര്ടെ അടുത്ത ആള്‍ക്കാരായി. യഥാര്‍ത്ഥത്തില്‍ അവരെല്ലാം മലവേടന്‍മാരായിരുന്നു. നമ്പൂതിരിക്ക് വെള്ളം കുടിക്കാനായിട്ടാണ് മലവേടര്ടെ ജാതി മാറ്റീത്’.

 

Photo: K.R Ranjith

 

തിരിച്ചു താ, ഞങ്ങടെ ജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്ന ആവശ്യത്തില്‍ നിന്ന് ഏതെങ്കിലും ജാതിയില്‍ പെട്ടവരായി ജീവിക്കാന്‍ ഈ ഗോത്ര ജനത തയ്യാറല്ല. ‘കിര്‍ത്താഡ്സ് രേഖകള്‍ പ്രകാരം ഞങ്ങളെ വെള്ളാളരായി പരിഗണിക്കാം. ആനുകൂല്യവും ലഭിച്ചേക്കാം. അത് ഞങ്ങള്‍ സ്വീകരിക്കുന്നില്ല. ആനുകൂല്യം തന്നില്ലെങ്കിലും ജാതി ജാതിയായി തന്നെ തുടരണം’- മുരുകന്‍ പറയുന്നു.

കാന്തല്ലൂരില്‍ നിന്നും മലയിറങ്ങുമ്പോഴാണ് ശങ്കരനെ കാണുന്നത്. കൂടെയുണ്ടായിരുന്ന കുമരേശന്‍ പരിചയപ്പെടുത്തി. രാജീവ് ഗാന്ധിയുടെ അച്ഛനാണ്. സന്ധ്യാ നേരം പണി കഴിഞ്ഞുള്ള മടക്കത്തിലായരുന്നു ശങ്കരന്‍. സംസാരം സ്വാഭാവികമായും മകന്റെ വിദ്യാഭ്യാസത്തിലേക്കും ജാതി സര്‍ഫിക്കറ്റിലേക്കുമെല്ലാം ചെന്നെത്തി. ആത്മഗതം പോലെ ശങ്കരന്‍ ഇങ്ങനെ പറഞ്ഞു. ‘പത്താംക്ലാസുവരെ ഇങ്കെ ഊരില്‍ത്തന്നെ പഠിക്കാം, സാര്‍. അതുക്കപ്പുറം പഠിക്കേ…. ഒന്നുകില്‍ കേരളാവില്‍ പകണം….അല്ലാവെ… തമിഴനാട്ടില്‍ പോകണം…. ഞങ്ങള്‍ക്കതൊന്നും ആകാതു സാര്‍…’ -ശങ്കരന്‍ കുന്നിറങ്ങി. കേരളത്തിലും തമിഴ്നാട്ടിലും അല്ലാത്ത ഒരിടത്ത്, ദേശവും ദേശീയതകളും വരഞ്ഞിട്ട ഭൂപടങ്ങള്‍ക്കു പുറത്ത് കാന്തല്ലൂര്‍ മലഞ്ചെരുവില്‍, താഴെ, വിശാലമായ മറയൂര്‍ തടത്തില്‍ സന്ധ്യ പരക്കുന്നതും കണ്ടുകണ്ട് ഞങ്ങളും മലയിറങ്ങി.

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers