sarju.jpg
Category archives for: ദേശം

വിനയരേ വിനയരേ, നിറമില്ലാത്തൊരു കല്ല് തരാമോ?

 

 

 

 

സകല കലകളുടേയും സൌന്ദര്യം അറിയുകയും അനുഭവിക്കുകയും പകുക്കുകയും ചെയ്ത കവിയായിരുന്നു വിനയചന്ദ്രന്‍ -സര്‍ജു എഴുതുന്നു

 

 
വാക്കുകള്‍ കാടുകേറുന്ന രാത്രികളിലെപ്പോലെ, ദേ ഇങ്ങോട്ട് നോക്യേ, ഇത് കേള്‍ക്കുന്നുണ്ടോ എന്ന് വിനയര്‍ ഇപ്പോഴും ശ്രദ്ധ ക്ഷണിക്കുന്നു.
പോകുന്നേന്‍ പോകുന്നേനോ ഞാനോ ഞാന്‍ പോകുന്നേന്‍ , എന്ന് പതിഞ്ഞുപാടുന്നു -സര്‍ജു എഴുതുന്നു

 

 

 

 

 

 
നീയൊരു സൂഫിയുടെ വേഷമിടുന്നോ?
ജിപ്സികളുടെ നാടകത്തിലെ
സൂത്രധാരനാകുന്നോ?

നാലുകയ്യുള്ള കുപ്പായമണിയുന്നതിന്റെ രഹസ്യം തിരക്കിയവരുണ്ട്.മറ്റുചിലരാകട്ടെ അധികമുള്ള കരങ്ങളില്‍ നാരദവീണപോലൊരു വാദ്യം കരുതി നടക്കുന്നതും ഊരുകളും മനുഷ്യരും പ്രകൃതിയും മാറുന്നതനുസരിച്ച് അതില്‍നിന്നു പല ചിട്ടകളുള്ള സംഗീതമുതിരുന്നതും അറിഞ്ഞിരുന്നു. സകല കലകളുടേയും സൌെന്ദര്യം അറിയുകയും അനുഭവിക്കുകയും പകുക്കുകയും ചെയ്ത കവിയായിരുന്നു വിനയചന്ദ്രന്‍.

ദൂരദേശങ്ങളില്‍, ഉത്തരാധുനിക ഫാഷനുകളുടെ അങ്ങാടികളില്‍ കവിയക്കൊപ്പം അലഞ്ഞിട്ടുണ്ട്. അതിലൊന്നും വിനയര്‍ക്ക് അത്ര കമ്പം തോന്നിയിട്ടില്ല.ലളിതവും നിസാരവുമായ രിതികളുള്ള, ആകര്‍ഷകവും പുതുക്കങ്ങള്‍ക്ക് മുന്നേ പോകുന്നതുമായ ഒരു സെല്‍ഫ് ഡിസൈന്‍, ചമയ സമ്പ്രദായം അദ്ദേഹത്തിനുണ്ടായിരുന്നു.മുന്തിയ ഡിസൈനേഴ്സിന്റെ കടപൂട്ടിക്കാന്‍ പോന്ന അവഗാഹങ്ങളില്‍ നിന്നായിരുന്നു ആ ഒരുങ്ങി വരവുകള്‍.

കാല്‍നൂറ്റാണ്ടപ്പുറത്ത്, തിരോന്തരത്ത് യൂണിവേഴ്സിറ്റി കോളേജിനും ലൈബ്രറിയ്ക്കും വി.ജെ.റ്റി ഹാളിനുമിടയ്ക്കുള്ള തെരുവില്‍, ബസ് സ്റ്റോപ്പില്‍ ധര്‍മ്മരാജയിലെ ഏതോ കഥാപാത്രത്തെപ്പോലെ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. വരപഠിക്കാന്‍ ഫൈനാര്‍ട്ട്സിലെ പിള്ളേരില്‍ നിന്ന് അച്ചാരം വാങ്ങിയുള്ള നില്‍പ്പോ, അതൊരു തുറന്ന സ്റുഡിയോയോ എന്ന് ശങ്കിച്ച്, പരിചയത്തിന്റെ ബലത്തില്‍ ശാസ്തമംഗലത്തേയ്ക്കുള്ള ബസല്ലേ കാത്തുനില്‍ക്കുന്നത് എന്ന് തിരക്കിയിട്ടുണ്ട്. സമകാലിക കലയിലെ ആര്‍ട്ടിസ്റുകള്‍ക്ക് അവരുടെ ശരീരത്തെക്കൂടി പങ്കെടുപ്പിച്ച് കൊണ്ട് ചില ആവിഷ്കാരങ്ങള്‍ നടത്തുന്ന ഏര്‍പ്പാടുണ്ട്. ഉടലിനെ ആവിധം പങ്കാളിയാക്കിയ കവിയായിരുന്നു വിനയചന്ദ്രന്‍. മലയാളത്തിന്റെ വാമൊഴി വഴക്കങ്ങളോടും പാട്ടുപാരമ്പര്യത്തോടും ആധുനിക കവിതയെ ഇണക്കി എന്ന് പുറം പൂച്ചിന് പറയുന്നതില്‍ ‘ഇരുട്ടേ വന്ന് ഈ ഓട്ടയിലിരിക്ക്’ എന്ന മനസാണുള്ളത്.

സന്ധ്യാവായനയുടെ വെട്ടം ഉള്ളില്‍ വീണ് തെളിച്ചമുണ്ടായ കവികള്‍ നിരവധിയാണ്. വായന ഒരാളുടെ ആനന്ദമാര്‍ഗമായിരുന്നില്ല. മറ്റുള്ളവര്‍ക്കുകൂടിയായിരുന്നു. സ്വരമുയര്‍ത്തിയുള്ള പാരായണവഴി, പാരമ്പര്യം , ആത്മീയതയുടെയോ കവിതയുടെയോ മാത്രമായിരുന്നില്ല. കുട്ടികള്‍ വായിക്കുന്നത് ഊര്‍ജ്ജതന്ത്രമായാലും ഭൂമിശാസ്ത്രമായാലും വഴിയില്‍ മുഴങ്ങുമായിരുന്നു. അടക്കവും മൌെനവും വശമാകുമ്പോഴാണ് ആളുകള്‍ വായനശാലകളില്‍ അംഗത്വത്തിന് അപേക്ഷിച്ചിരുന്നത്.എഴുത്തച്ഛന്‍ കവിതപോലെ ചൊല്‍ക്കവിതയായി പടര്‍ന്നവ ലോകത്തില്‍ത്തന്നെ അപൂര്‍വ്വമായിരിക്കും.കവിയല്ല ചൊല്ലിയത് എന്നവ ്യത്യാസമേ അതിലുള്ളൂ. ഇതര ദേശങ്ങളില്‍ പെര്‍ഫോമിംഗ് പൊയട്രി എന്നൊരിനമുണ്ട്. കവി തന്നെ നേരിട്ട് അവതരിപ്പിക്കുന്നത്. ആളുകള്‍ റ്റിക്കറ്റെടുത്ത കയറുന്ന ഒരു കലാപരിപാടി.ഉണ്ണായിവാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങി പെര്‍ഫോമിംഗ് പൊയട്രിയിലെ മഹത്തുക്കള്‍ക്കു മുന്നില്‍ ഡി. വിനയചന്ദ്രന്‍ ഒരു കുഞ്ഞനുണ്ണി.

ചൊല്ലുമ്പോള്‍ ഭാവം തികയ്ക്കാന്‍ അങ്ങേര്‍ അറുമുഖനാവുമായിരുന്നു. വായുവില്‍ എഴുതിമായ്ക്കുന്ന നൃത്തം വയ്ക്കുന്ന കരങ്ങളെത്ര എന്ന് സരസ്വതിയോടും ചോദിക്കണം.ഹൃദിസ്ഥമായവയുടെ അപാരമായ ഒഴുക്കിനും വ്യാപ്തിക്കും മുന്നില്‍ അന്തംവിട്ടുനിന്ന ഒരറബിക്കവിയോട് അങ്ങേരുടെ ഹൃദയത്തിന് നാല്‍പത് അറകള്‍ എന്ന് പറയേണ്ടിവന്നിട്ടുണ്ട്. കവിതയും വിശേഷപ്പെട്ട ഒരു മനക്കണക്ക്.

വാക്കിന്റെ മുന്നില്‍ ബ്രഹ്മാവിനെപ്പോലെ വിനയനാകുക
ആണ്ടിലൊരിക്കല്‍ മൂകനായി ഊരുചുറ്റുക
കല്ലില്‍കൊത്തിയെടുത്ത സൂര്യരഥം കാണുക
കറുത്തപക്ഷിയുടെ ഭൈരവി കേള്‍ക്കുക
കുട്ടിക്കാലത്തെ ഇടവഴികള്‍ ഓര്‍ക്കുക;

 

 

 

 

ഇങ്ങനെ കവിത മനസിലാകാത്തവരോട് വിനയചന്ദ്രന്‍ പലകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സുഹൃത്തിന്റെ മരണംകഴികെ പെരുമഴയില്‍ ഒറ്റയ്ക്ക് നടന്നുപോവുക എന്നും. ഒരറുതി എന്ന് വിശ്വസിക്കുക വയ്യ.അവരോഹണത്തില്‍ ചില സിംഫണികള്‍. മൌനത്തിന്റെ ആഴംതൊടുമ്പോള്‍ അതവസാനിച്ചു എന്ന് നാം തെറ്റിദ്ധരിക്കുന്നപോലൊരു മരണം.ആര്‍പ്പുവിളികള്‍ക്കോ കുരവകള്‍ക്കോ ഇടയില്‍ വന്നുപെടുന്ന നന്നേ നേര്‍ത്ത നിശബ്ദത. അതിനപ്പുറമെന്ത്? കവി അനേകം ഋതുക്കളാകുന്നു.മരിച്ചതും പിറക്കാനിരിക്കുന്നതുമായ നക്ഷത്രരാശികളും എന്ന് വിനയര്‍ മുന്നേ എഴുതി.

അവനിന്നു നമ്മളെ
കടവില്‍ത്തനിച്ചാക്കി
നദികടന്നപ്പുറം പോയി
അവനിന്നു നമ്മളെ
തടവില്‍തനിച്ചാക്കി
മലകടന്നപ്പുറം പോയി
വിരിയുന്ന പൂക്കളില്‍
മരണം കുറിച്ചിട്ട
മറുലിപികള്‍ നീയിന്നു കണ്ടോ?

മരണമെന്നപോലെ എഴുത്തും മറ്റൊരാളെ കൂട്ടാവുന്ന ഒന്നല്ല.സാമാന്യമായി എഴുത്തുകാര്‍ അന്തര്‍ജനങ്ങളാണ്.ഏകാന്തതയാണ് പലരേയും മെനഞ്ഞ മണ്ണ്.കവിയും സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായിരുന്ന കുമാരനാശാന്‍ മറ്റൊരു വംശഗതി. ഏതു ഭാഷയിലുമെന്നപോലെ ആ ധാര മലയാളത്തിലും വൃദ്ധിക്ഷയങ്ങളോടെ നിലനിന്നു. രാഷ്ട്രീയ ആവേശം പുറമേ പുലര്‍ന്ന എഴുപതുകളിലാണ് വിനയചന്ദ്രന്റെ കവിത സജീവതനേടുന്നത്.എന്നാല്‍ ആവേശത്തിര അടങ്ങിയ, രാഷ്ട്രീയ കൂറുകള്‍ കൊണ്ടുനടക്കാനാവാതെ വന്ന എമ്പതുകളാണ് ആ കവിതകളുടെ വികാസഘട്ടം.

ഭാഷാപ്രവര്‍ത്തനവും സാംസ്കാരിക പ്രവര്‍ത്തനവും എന്ന നിലയില്‍ മലയാള കവിത മൌെലികതയിലും വ്യക്തിത്വത്തിലും ശക്തിസ്വരൂപിച്ച ഒരു ഘട്ടമായിരുന്നു എമ്പതുകള്‍.മറ്റകമ്പടികളും ആശ്രയങ്ങളുമില്ലാതെ തനിച്ചു നില്‍ക്കാനും പോകാനുമുള്ള പ്രാപ്തികള്‍ വിപുലമായി.കവിതയ്ക്കുള്ളിലെ സാമൂഹിക തലം വികസിപ്പിക്കുകയും കവിത കൂടുതല്‍ ജനാധിപത്യ വത്ക്കരിക്കപ്പെടുകയും ചെയ്യുന്നതില്‍ എമ്പതുകളിലെ കവിത പൊതുവായും വിനയചന്ദ്രന്റെ കവിത വിശേഷിച്ചും നിര്‍ണ്ണായക പങ്ക് വഹിച്ചു.

സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥപോലെ സാംസ്കാരിക വ്യവസ്ഥയും ഒരു യാഥാര്‍ഥ്യമാണ്.വ്യവസ്ഥയെ രൂപപ്പെടുത്തുകയും നിര്‍ണ്ണയിച്ച് പരിപാലിക്കുകയും ചെയ്യുന്ന ഘടകങ്ങള്‍ ഒന്നും വ്യവസ്ഥാമാറ്റത്തെ പിന്തുണയ്ക്കുകയില്ല.അതുകൊണ്ട് തന്നെ സാംസ്കാരിക മാറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നാല്‍ പുതുവഴിവെട്ടുക എന്നാണ്.

മുഖ്യമായും ഗ്രാമീണ കാര്‍ഷിക ജീവിതവും കാര്‍ഷികപ്രവര്‍ത്തനങ്ങളും ഉപജീവിച്ചുള്ള ഒരു പാട്ടു വഴിയിലൂടെ ആയിരുന്നില്ല വിനയചന്ദ്രന്റെ കാവ്യസഞ്ചാരം. പച്ചമണ്ണുകിളയ്ക്കുന്ന കുശവനിലൂടെ,എല്ലാ പാറയും അഹല്യയാണെന്നു പറയുന്ന മുക്കുവത്തിയുടെ സുവിശേഷത്തിലൂടെ, ഉടുത്തതറ്റഴിയാതെ വെപ്പുവേലകള്‍ ചെയ്യുന്ന, അടിച്ചുതളിക്കുന്ന കൂന്തച്ചേച്ചിയിലൂടെ ബഹുവിധങ്ങളായ മനുഷ്യപ്രവര്‍ത്തനങ്ങളെ വിനയചന്ദ്രന്‍ കവിതയുടെ ഉള്ളടരുകളിലേയ്ക്ക് കൊണ്ടു വന്നു.അമ്മ എനിക്ക് കമ്പിളിനൂലുകൊണ്ട് ഒരു പന്തുണ്ടാക്കിത്തന്നു എന്നെഴുതിയതിലും കൈ വേലകള്‍ക്കുള്ള ഒരു വാഴ്ത്ത് വായിക്കാനാകും.

കോട്ടവാതിലനടുത്തു
പുതിയ റോഡുവെട്ടിയപ്പോള്‍
ചില പഴയ കലങ്ങളും
കത്തികളും കിട്ടി.
സന്ധ്യയ്ക്ക് അമ്പലത്തില്‍
പോയിവരുമ്പോള്‍
ഞാന്‍ അമ്മയോട് ചോദിച്ചു;
ഹാരപ്പയിലെ ആളുകള്‍
നമ്മുടെ പൂര്‍വ്വികരാണോ?
കുന്നിലെ ഊറ്റരികില്‍ നിന്നും
കറുത്ത പശമണ്ണ് എടുത്തുകൊള്ളാന്‍
അമ്മ പറഞ്ഞു.
വീടെത്തി അതുകൊണ്ടുഞാന്‍
വള്ളത്തിന്റെ പടിയിലിരിക്കുന്ന
പെണ്ണിന്റെ രൂപം മെനഞ്ഞു
പിന്നെ ഒരാട്ടുകല്ലും കുഴവിയും ( അമ്മമാരും ചരിത്രവും).

വയലിലോ പറമ്പിലോ ഉള്ള കാര്‍ഷികമായ അദ്ധ്വാനമായിരുന്നു പ്രധാനമായും പരിഗണിക്കപ്പെട്ടിരുന്നത്.വീട്ടിനുള്ളിലെ സ്ത്രീയുടെ അദ്ധ്വാനത്തെ ചരിത്രംതൊട്ട് തെളിച്ച് കാട്ടുന്ന കവിതയാണ് അമ്മമാരും ചരിത്രവും.കൂന്തച്ചേച്ചിയില്‍ തന്നെ അതിന്റെ പതിഞ്ഞ ആഖ്യാനമുണ്ട്.ശാന്ത, കുറത്തി തുടങ്ങിയ കവിതകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുറമേയ്ക്ക് രാഷ്ട്രീയ സ്വഭാമുള്ള കവിതയല്ല കൂന്തച്ചേച്ചി.എന്നാല്‍ ആനന്ദവും ആശ്വാസവുമറിയാത്ത അടിത്തട്ടിലെ സ്ത്രീ ജീവിതത്തേയും അവിരാമമായ ശാരീരിക അദ്ധ്വാനത്തേയും, ഒറ്റപ്പെടലിനേയും ആവിഷ്കരിക്കുന്ന കവിതയില്‍ രാഷ്ട്രീയമാനങ്ങള്‍ താനേതെളിഞ്ഞു.സ്ത്രീ രാഷ്ട്രീയം എന്ന് സ്ത്രീയേയും രാഷ്ട്രീയത്തേയും ചേര്‍ത്തുച്ചരിക്കല്‍ മലയാളത്തില്‍ അന്ന് സാധാരണമായിരുന്നില്ല.വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഇരുകരകളിലായിപ്പോയ പെണ്‍കുട്ടികളെക്കുറിച്ച് അമ്മമാരും ചരിത്രവും എന്ന കവിതയില്‍ അമ്മപറഞ്ഞ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്,

ഇപ്പോഴും നദിയുടെ ഇങ്ങേത്തല
കുഞ്ഞേ കുഞ്ഞേയെന്നും
അങ്ങേത്തല ചേച്ചീ ചേച്ചീയെന്നും
കരഞ്ഞുകൊണ്ടൊഴുകുന്നു

വിനയചന്ദ്രന്റെ കാവ്യാലാപനത്തിന്റെ ഉയര്‍ന്നസ്ഥായികള്‍ ഓര്‍ക്കുന്നതിനൊപ്പം അധികമാരും തിരിച്ചറിയാത്ത, ആറ്റുതീരത്ത് ധ്യാനത്തോടെ നിന്നാല്‍ മാത്രം കേള്‍ക്കുന്ന ആ കവിതയിലെ നന്നേ പതിഞ്ഞ സ്വരങ്ങളും തിരിച്ചറിയേണ്ടതാണ്. ഗ്രാമത്തിലെ കൊല്ലന്‍ പഴുത്ത ഇരുമ്പില്‍ അവന്റെ കൂടം ആഞ്ഞടിച്ചപ്പോഴും ആ ശബ്ദം ഒരു രഹസ്യത്തോളം താഴ്ന്നുപോയിരുന്നു.

ആദ്യം ആരും ശ്രദ്ധിച്ചില്ല.
എല്ലാവരുമുണരുന്നതിനു മുമ്പ്
ഗ്രാമത്തിലെ കൊല്ലന്‍ അവന്റെ ഉലയില്‍ തീയൂതി
ഉലയില്‍ തീ ചെമന്നു
ഉലയില്‍ കിടന്ന് ഇരുമ്പു ചെമന്നു
ഉലയില്‍ കിടന്ന് തീ പോലെ പകലും ചെമന്നു ( ചരിത്രം).

പാരമ്പര്യത്തിന്റെ കൊടി പാതി താഴ്ത്തിക്കെട്ടിയിരുന്നെങ്കിലും താരതമ്യേന പാരമ്പര്യക്കുറുള്ള കവിതയായിരുന്നു അത്. എന്നാല്‍ അപാരമ്പര്യത്തിലും വിനയര്‍ ഉന്മേഷത്തോടെ എഴുതി.നമ്മുടെ സാഹിത്യത്തിന്റെ സാമൂഹികതലം വികസ്വരമാകുകയും കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന ഉറച്ച ബോധ്യം വെളിവാക്കുന്ന ആവിഷ്കാരങ്ങളായിരുന്നു കവിതകള്‍ക്കൊപ്പം ആ കഥകളും, നോവലുകളും , വിവര്‍ത്തനങ്ങളും. വിട്ടുമാറിനില്‍ക്കുന്നവയുടെ ചേര്‍ത്തു വയ്പ്, വിചിത്രങ്ങളായവയെ ഒരുമിപ്പിക്കുന്ന ഒരു ബന്ധുത്വം, ബഹുസ്വരങ്ങളെ മൂടി നില്‍ക്കുന്ന ഒരു വിശേഷ സ്വരം, നാനാവിധമായവയുടെപെരുക്കം, വിനയചന്ദ്രന്റെ കവിതകളുടെ അടിസ്ഥാന സ്വഭാവമായിരുന്നു.ആ ബഹുലതകളെ സുഹൃത്തുക്കളും ശിഷ്യരില്‍പ്പെട്ടവരും ആനമയിലൊട്ടകം എന്ന് കളിയാക്കിയപ്പോഴൊക്കെ,
നീയെന്റെ ദൈന്യമേ നിന്നു പെരുകുന്നു
നീ അനേകങ്ങളായി നിന്നു കരയുന്നു, എന്ന് കവി ചുറ്റുവട്ടങ്ങളിലേയ്ക്ക് കൈചൂണ്ടി.

ഗുഹതന്‍ മുഖംനോക്കി നില്ക്കുന്നിടശേരി;
വരുവതു പാലാണോ ചോരയാണോ?

എന്ന സച്ചിദാനന്ദന്റെ രണ്ടു വരിയില്‍ ബാലിസുഗ്രീവകഥയുടെ ഉപഖ്യാനമുണ്ട്. ആ ഓര്‍മ്മയിലേയ്ക്ക് പോകാതെയും ഒരാള്‍ക്ക് കവിത വായിച്ചുപോകാം. പൂര്‍വാധുനികര്‍ക്ക് ഒരു ഖണ്ഡകാവ്യത്തിനുള്ള വകയാണ് ഇവിടെ നാലു വാക്കുകളില്‍ ഒതുങ്ങി നില്‍ക്കുന്നത്. ആധുനിക കവിതയയുടെ സ്വഭാവവിശേഷങ്ങളില്‍ ഒന്നാണിത്.പാരമ്പര്യവുമായുള്ള ബന്ധം, സ്വാംശീകരണം, ആവിഷ്കാരം ഇതൊക്കെ ഇവിടെ വേറിട്ടരീതിയില്‍ ഉള്ളതാണ്.

രാത്രിയെന്‍ ശൈശവത്തില്‍ സ്വാമിയയ്യപ്പ
നീറ്റപ്പുലികള്‍, കറന്നപാല്‍ക്കിണ്ടികള്‍
അമ്മിഞ്ഞസ്വപനത്തിലൂറുന്നൊരമ്പിളി
അമ്മ മണക്കുന്ന പൂക്കളും പൂഴിയും (രാത്രി)

വിനയ ചന്ദ്രന്റെ ഈ വരികളില്‍; സ്വാമി അയ്യപ്പന്‍, ഈറ്റപ്പുലികള്‍, കറന്നപാല്‍ക്കിണ്ടികള്‍ ഇങ്ങനെ മൂന്നു വാക്കുകളില്‍ ഒരു ഐതീഹ്യം വായിക്കാം.
അങ്ങനെ അല്ലാതെയും മുലപ്പാല്‍ നിലാവായൊഴുകുമ്പോള്‍ മണ്ണിലും പൂക്കളിലും അമ്മയെ മണത്ത് പുലിപെറ്റുകിടക്കുന്ന രാത്രി പാലായിവെളുക്കും.അതിനപ്പുറം കാടും മേടും മലയും താണ്ടിയുള്ള കവിയുടെ യാത്രകള്‍ ശൈശവത്തിന്റെ പ്രഭാതങ്ങളില്‍ നിന്നുള്ള പുറപ്പെടലാകുന്നു. ജനകീയവും ആത്മീയവുമായ ഉള്ളൊഴുക്കുകള്‍ വിനയരുടെ കവിതയുടെ പൊതുസ്വഭാവവുമാണ്. എന്നാല്‍ ചിന്നിചിതറുന്ന ഒരു നിമിഷത്തില്‍ തിങ്ങി നിറയുന്നതിനെ ആവിഷ്കരിക്കുമ്പോള്‍ ആ ശൈലി കൂടുതല്‍ ഫലപ്രദമായി വെളിപ്പെട്ടു.

എന്തുഞാനോര്‍ത്തു മറന്നതെന്നോര്‍ക്കുവാന്‍
പിന്നെ ശ്രമിച്ചു കുഴഞ്ഞു നടക്കുമ്പോള്‍
ഫാസ്റ് പാസഞ്ചറതുമിതും വാരി
നിറച്ച മുനിസിപ്പാലിറ്റി വണ്ടി, തടിലോറി
വീപ്പയില്‍ വെള്ളം നിറച്ചൊരോട്ടോറിക്ഷ,
ഷാപ്പുകാര്‍ക്കുള്ളകന്നാ,സൈസ്ക്രീം പെട്ടി
പൂട്ടിയടച്ച ശവപ്പെട്ടി, യാന
പ്പുറത്തു ലാറ്റക്സിന്‍ പരസ്യത്തിടമ്പുകള്‍ (നിരാസം).

അക്കലണ്ടറിനറ്റത്തിരിക്കുന്നു ദിക്കിലെട്ടുകാലുള്ളൊരു ജീവിതം എന്ന് വലിഞ്ഞുമുറുകുമ്പോള്‍ എല്ലാപ്പടിയുമിടിഞ്ഞകുളത്തില്‍ വന്നൊറ്റയ്ക്കിരിക്കുന്നു.അക്കുളത്തിന്റെ വക്കത്തിരിക്കുമ്പൊഴും എത്തിനോക്കിക്കുതിക്കുന്നു,പിണ്ഡമുണ്ടുപറക്കുന്നു^ആധുനിക മലയാള കവിതയേയും വായനക്കാരേയും കാര്യമായിസ്വാധീനിച്ചിട്ടുള്ള വിനയചന്ദ്രന്റെ കവിതകളാണ് യാത്രപ്പാട്ടും വീട്ടിലേയ്ക്കുള്ള വഴിയും.

യാത്രപ്പാട്ട് ലോകം കൂടുതല്‍ ചലനാത്മകമായൊരു കാലത്തിന്റേതായിരുന്നു. ലോകത്തിലേയ്ക്കുള്ള ഇറക്കം, സ്വാതന്തൃത്തിന്റെ വഴിതേടല്‍, ജീവിതം കണ്ടെത്തല്‍, വേറെ നിവൃത്തിയില്ലാത്തതുകൊണ്ടുള്ള വിട്ടുപോകലുകള്‍,പലതരം നഗരങ്ങളിലെ വാടകജീവിതം, സ്വകാര്യതയേയും സാമൂഹികതയെയും കുറിച്ചുള്ള പുതിയ ധാരണകള്‍, വേര്‍പാടിന്റെ സങ്കടങ്ങള്‍ ^സാമൂഹികസന്ദര്‍ഭത്തെക്കൂടി അടയാളപ്പെടുത്തിയ കവിതയായിരുന്നു യാത്രപ്പാട്ട്.ബാല ചന്ദ്രന്റെ യാത്രമൊഴി ഉള്‍പ്പെടെ നൂറുകണക്കിനു കവിതകള്‍, പ്രത്യേകമായി സമാഹരിച്ച് പഠിക്കാന്‍ പോന്നവിധം അതിനെത്തുടര്‍ന്നു മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.

കാലത്തിന്റെ ഒരിടദൂരം താണ്ടിനിന്നുള്ള എഴുത്തായിരുന്നു വീട്ടിലേയ്ക്കുള്ള വഴി.
വീട്ടിലേയ്ക്ക് എന്നു പോകുന്നു എന്ന ചോദ്യത്തെ നേരിട്ടിട്ടില്ലാത്ത ഒരാളെ സങ്കല്‍പ്പിക്കുക തന്നെ പ്രയാസമായ കാലഘട്ടത്തിലാണ് ആ കവിതയുടെ പിറവി. വീട്ടിലേയ്ക്കുള്ള ഒരുക്കം, വീടിന്റെ സ്നേഹസ്പര്‍ശങ്ങള്‍, അഭയങ്ങള്‍, വീട്ടില്‍ നിന്നുള്ള മടക്കം, ഉണ്ടായിട്ടും ഇല്ലാതാകുന്ന വീടുകള്‍, വീടേ ഇല്ലാത്തവര്‍, ഇങ്ങനെ പല അവസ്ഥകളെ ചേര്‍ത്തെഴുതിയ കവിത, ഒരു മടക്കമായിരുന്നില്ല.

വെള്ളപ്പൊക്കത്തില്‍ ഒഴുകി വന്ന
പശുവിന്റെ ജഡമല്ലേ പത്തായം
അഴുകി നാറുന്ന കതക് തുറന്നിട്ടപ്പോള്‍
ഇടയ്ക്കിടയ്ക്ക് മൂക്കടയ്ക്കുന്നു-
എന്ന് വായിച്ചത് മുത്തേടത്ത് അനന്തന്‍ പിള്ളയ്ക്ക് എഴുത്തു വരുന്ന ദിവസത്തിലാണ്. മുടികരിയുന്നതും കര്‍പ്പൂരമെരിയുന്നതും ഇടകലര്‍ന്ന ഘ്രാണത്തെ അതിടയ്ക്കിടെ കൊണ്ടുവരും.

ജീവിതം നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നോ? ഓരോ ദിവസവും കൂടുതല്‍ വേദനിപ്പിക്കുന്നു. അപമാനിക്കുന്നു. നമ്മുടെ അറിവുകള്‍ എല്ലാം ക്ഷണികവും പുതിയ അറിവുകളുടെ മുമ്പില്‍ പിശകുകളും ആണെന്ന് ആക്ഷേപിക്കുന്നു. നമുക്കുണ്ടെന്ന് വിശ്വസിക്കുന്ന കവിയുടെ പ്രവചനശേഷി അല്പരും ദുര്‍ബലരുമായ മനുഷ്യരുടെ ആയുസ്സിലേ ഫലിക്കുന്നുള്ളൂ ^അനുഭവം ഓര്‍മ യാത്ര എന്ന പുസ്തകത്തിന്റെ അവസാന പേജുകളിലെ ഈ വാക്കുകളിലെത്തിയപ്പോള്‍ വിനയരിലെ പ്രസന്നതകളെ കാലം എടുത്തുകൊണ്ടുപോകുന്നതായി തോന്നിയിരുന്നു.

എന്നാല്‍ തുടര്‍ന്നു വന്ന വാക്കുകള്‍ അത് തിരുത്തി പ്രപഞ്ചത്തില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടോ?ഉണ്ടെങ്കില്‍ തന്നെ കൊച്ചു ഭൂമിയും സൌെരയൂഥവും നമ്മുടെ കുഞ്ഞു ക്ഷീരപഥവും അതില്‍പ്പെടുമോ? ഇത്തരം കാര്യങ്ങള്‍ ആലോചിച്ചാല്‍ അന്തം വിട്ട ഒരു ശൂന്യതയാണ് മറുപടി. നമ്മള്‍ നടന്നുപോകുമ്പോള്‍ എറുമ്പുകളുടെ മുകളില്‍ ചവിട്ടുമ്പോള്‍ അവ ചത്തു പോകുന്നതു പോലെ ഭൌമേതര ജീവികള്‍ നമ്മെ ചതച്ചരച്ചു കൂടെന്നില്ല. ഭൌമ സഹജമായ കാരുണ്യത്തിന്റെ വിവശത അവര്‍ക്കുണ്ടാകുമോ?

വേറിട്ട മനോവേഗങ്ങളുള്ള മനുഷ്യനായിരുന്നു.അതുകൊണ്ടാവണം
എന്റെയെന്നുള്ളൊരലിവു, മഗാധത്തി
ലെന്റെയെന്നില്ലെന്ന നിര്‍വ്വേദദീപ്തിയും,
എന്ന് എഴുതാനായത്.

മൂപ്പുമുറയില്ലാതെ പെരുമാറിയിരുന്നതുകൊണ്ട് ആറ്റിലും മലയിലും കടലോരത്തും കവിയരങ്ങിലും കള്ളുഷാപ്പിലും. അറിയാത്ത ഊരുകളിലും മരുഭൂമിയിലും വിനയരോടൊത്തു പോകാനിട വന്നിട്ടുണ്ട്.കൊല്ലം പട്ടണത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ട് വിനയ ചന്ദ്രനെ വായിക്കുന്ന , 1996ല്‍ എഴുതിയ ഒരു കവിത ഇതോടൊപ്പം.

 

 

വാക്കുകള്‍ കാടുകേറുന്ന രാത്രികളിലെപ്പോലെ, ദേ ഇങ്ങോട്ട് നോക്യേ, ഇത് കേള്‍ക്കുന്നുണ്ടോ എന്ന് വിനയര്‍ ഇപ്പോഴും ശ്രദ്ധ ക്ഷണിക്കുന്നു.
പോകുന്നേന്‍ പോകുന്നേനോ ഞാനോ ഞാന്‍ പോകുന്നേന്‍ , എന്ന് പതിഞ്ഞുപാടുന്നു.

 

 

 

 

ഗാന്ധി നഗറുകള്‍ ഉണ്ടാവുന്നത്

 
 
 
ദേശങ്ങളുടെ പുതിയ പേരുവിളികള്‍. അവ ഉയര്‍ത്തുന്ന സംഘര്‍ഷങ്ങള്‍. രവീന്ദ്രന്‍ രാവണേശ്വരം എഴുതുന്നു
 
 

കാസര്‍കോടിന്റെ വടക്കേയറ്റത്തെ പഞ്ചായത്താണ് മീഞ്ച. മീഞ്ചയിലെ കളിയൂര്‍ വാര്‍ഡിലെ ജംങ്ഷന്റെ പേര് ഏറെ തര്‍ക്കവിഷയമായിരുന്നു. ഒരുവിഭാഗം ഈ സ്ഥലത്ത കൊറത്തിയോളിയെന്നു വിളിച്ചു. മറുവിഭാഗം സാപ്പിനഗറെന്നും. ഈ പേരുകള്‍ സ്ഥാപിച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. നേരം പുലരും മുമ്പ് നശിപ്പിക്കപ്പെടാന്‍ മാത്രമേ ആയുസ്സു കാണൂ ആ ബോര്‍ഡുകള്‍ക്ക്. പുലരുമ്പോഴേക്കും നശിപ്പിച്ചിട്ടുണ്ടാകും. ഉടന്‍ വരും തിരിച്ചടികള്‍. പോര്‍ വിളികള്‍. ഇങ്ങനെ ‘പേരുവിളി’ നാടിന്റെ സ്വാസ്ഥ്യം തന്നെ തകര്‍ക്കുന്ന തലത്തിലേക്ക് നീങ്ങിയപ്പോഴാണ് ആ പേര് പൊന്തി വന്നത്^ഗാന്ധിനഗര്‍. പോലിസും നാട്ടുകാരും ഇടപെട്ടാണ് മീഞ്ചയിലെ കൊറത്തി നഗറും സാപ്പി നഗറും ‘ഗാന്ധിനഗറാക്കി മാറ്റിയത്. ഇപ്പോഴെല്ലാവരും ഈ ദേശത്തെ എല്ലാവരും ഗാന്ധിനഗര്‍ എന്ന് വിളിച്ച് സായൂജ്യമടയുന്നു- ദേശങ്ങളുടെ പുതിയ പേരുവിളികള്‍. അവ ഉയര്‍ത്തുന്ന സംഘര്‍ഷങ്ങള്‍. രവീന്ദ്രന്‍ രാവണേശ്വരം എഴുതുന്നു

 

 
പേരുകള്‍ വെറും പേരുകളല്ല. മതത്തിന്റെ, ജാതിയുടെ, ദേശത്തിന്റെ ചിഹ്നങ്ങളാണ്. സ്വന്തം മതവും ജാതിയും എത്ര ദൂരത്തേക്ക് വലിച്ചെറിഞ്ഞാലും ഒരു പേര് നിങ്ങളെ ഒരു കുറ്റിയിലേക്ക് ചുരുക്കിക്കെട്ടുന്നു. കല്യാണവും ജനന മരണങ്ങളും വരുമ്പോള്‍ സമുദായത്തിന്റെ കള്ളിയില്‍ ചേര്‍ക്കപ്പെടുമ്പോലെ പേര് നിങ്ങളെ മറ്റെല്ലായിടങ്ങളില്‍നിന്നും മുറിച്ചെടുത്ത് ഒന്നിലേക്ക് മാത്രമായി ചുരുക്കുന്നു.

പറഞ്ഞത്, ആളുകളുടെ പേരിന്റെ കാര്യമാണ്. ഇനി പറയുന്നത് ദേശപ്പേരുകളുടെ കഥ. ഒന്നുമല്ലാത്ത ഇടങ്ങള്‍ വേലി കെട്ടി സ്വന്തമാക്കുന്നതു പോലെ തന്നെയാണ് ഓരോ സ്ഥലത്തിനും പേരിടലും. അതൊരു തരം അധിനിവേശം. പണ്ടേയുള്ള പേരുകള്‍ മായ്ച്ച് ഏതെങ്കിലും, മതത്തിന്റെ, ജാതിയുടെ പേരു ചാര്‍ത്തുന്ന പ്രക്രിയ. പലപ്പോഴും ഇതത്ര എളുപ്പമാവണമെന്നില്ല. എതിര്‍ മതക്കാര്‍, ജാതിക്കാര്‍, സമുദായക്കാര്‍ മറ്റൊരു പേരുമായി മുന്നോട്ടു വരും. കലഹമാവും. ലഹളയാവും. ചോര തേടി കത്തികള്‍ പാഞ്ഞുനടക്കും. കണ്ണീരിന്റെ മഹാപ്രവാഹങ്ങള്‍ ആ ദേശത്തിന്റെ കഥ മാറ്റിയെഴുതും.
 

ഈ പേരുകള്‍ സ്ഥാപിച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. നേരം പുലരും മുമ്പ് നശിപ്പിക്കപ്പെടാന്‍ മാത്രമേ ആയുസ്സു കാണൂ ആ ബോര്‍ഡുകള്‍ക്ക്. പുലരുമ്പോഴേക്കും നശിപ്പിച്ചിട്ടുണ്ടാകും.


 
2.
കാസര്‍കോടിന്റെ വടക്കേയറ്റത്തെ പഞ്ചായത്താണ് മീഞ്ച. മീഞ്ചയിലെ കളിയൂര്‍ വാര്‍ഡിലെ ജംങ്ഷന്റെ പേര് ഏറെ തര്‍ക്കവിഷയമായിരുന്നു. ഒരുവിഭാഗം ഈ സ്ഥലത്ത കൊറത്തിയോളിയെന്നു വിളിച്ചു. മറുവിഭാഗം സാപ്പിനഗറെന്നും. ഈ പേരുകള്‍ സ്ഥാപിച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. നേരം പുലരും മുമ്പ് നശിപ്പിക്കപ്പെടാന്‍ മാത്രമേ ആയുസ്സു കാണൂ ആ ബോര്‍ഡുകള്‍ക്ക്. പുലരുമ്പോഴേക്കും നശിപ്പിച്ചിട്ടുണ്ടാകും. ഉടന്‍ വരും തിരിച്ചടികള്‍. പോര്‍ വിളികള്‍.

ഇങ്ങനെ ‘പേരുവിളി’ നാടിന്റെ സ്വാസ്ഥ്യം തന്നെ തകര്‍ക്കുന്ന തലത്തിലേക്ക് നീങ്ങിയപ്പോഴാണ് ആ പേര് പൊന്തി വന്നത്. ഗാന്ധിനഗര്‍. പോലിസും നാട്ടുകാരും ഇടപെട്ടാണ് മീഞ്ചയിലെ കൊറത്തി നഗറും സാപ്പി നഗറും ‘ഗാന്ധിനഗറാക്കി മാറ്റിയത്. ഇപ്പോഴെല്ലാവരും ഈ ദേശത്തെ എല്ലാവരും ഗാന്ധിനഗര്‍ എന്ന് വിളിച്ച് സായൂജ്യമടയുന്നു.

ഇന്ത്യ അത്രയൊന്നും ആത്മാര്‍ത്ഥമായി ഓര്‍ക്കാത്ത ഒരു മനുഷ്യന്റെ പേര് കാലമെത്രയോ കഴിഞ്ഞിട്ടും അശാന്തിയുടെ വടുക്കള്‍ ഉണക്കിക്കളയുന്ന ചിത്രമാണിത്. കാസര്‍ഗോട്ട് ഇപ്പോള്‍ ഗാന്ധിനഗറുകള്‍ പെരുകിതുടങ്ങിയിരിക്കുന്നു.
 

ജനങ്ങള്‍ കൂടുമ്പോള്‍, ജനവാസമേറുമ്പോള്‍ പഴയ പേരുകള്‍ മതിയാകില്ല എന്നത് ശരിയാണ്. പഴയപേരുകളില്‍ വിലാസങ്ങള്‍ തേടുമ്പോള്‍ ഒരുപാട് അലയേണ്ടിവരും. ഇങ്ങനെയാണ് പുതിയ പേരുകള്‍ വേണ്ടിവരുന്നത്.


 

3.

ദക്ഷിണ കാനറയിലെ വിവിധ മേഖലകളില്‍ ഇപ്പോള്‍ സാമുദായിക^രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിടുന്നത് ഇത്തരം പേരിടല്‍ കര്‍മ്മങ്ങളാണ്. ഓരോ വിഭാഗവും അവര്‍ക്കിഷ്ടമുള്ള നേതാക്കളുടെ പേരുകള്‍ വെയിറ്റിംഗ് ഷെഡ് കെട്ടി ചാര്‍ത്തുന്നു. ജനങ്ങള്‍ കൂടുമ്പോള്‍, ജനവാസമേറുമ്പോള്‍ പഴയ പേരുകള്‍ മതിയാകില്ല എന്നത് ശരിയാണ്. പഴയപേരുകളില്‍ വിലാസങ്ങള്‍ തേടുമ്പോള്‍ ഒരുപാട് അലയേണ്ടിവരും. ഇങ്ങനെയാണ് പുതിയ പേരുകള്‍ വേണ്ടിവരുന്നത്.

എന്നാല്‍ എത്ര ഇടതൂര്‍ന്ന് ജനം വളര്‍ന്നാലും ഏത് ചെറിയ കുഴിക്കും മണലിനും പാറക്കും മനുഷ്യന്റെ ഇടപെടലോടെ പേരുകളുണ്ടാകും എന്നതാണ് സ്ഥലനാമ ചരിത്രം. ഇത്തരം സ്വാഭാവിക പേരുമുകുളങ്ങളെ മതമൌലികവാദത്തിന്റെയും രാഷ്ട്രീയ താല്‍പര്യത്തിന്റെയും ഇടപെടലിലൂടെ ബോധപൂര്‍വമായി നുള്ളിക്കളയുമ്പോഴാണ ്പേരിന്റെ പേരില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്.
 

എഴുതപ്പെട്ട പഴങ്കാലത്തിന്റെ ഏടുകളില്‍ പരതിനോക്കിയാല്‍ കാണാത്ത മനുഷ്യ ഇടപെടലുകള്‍ ഈ പേരുകളില്‍ കാണാം.


 
4.
പേരുകള്‍ ഉടലെടുക്കുന്നത് മനുഷ്യന്റെ ഇടപെടലിന്റെ ഫലമായാണെന്ന് പറഞ്ഞു. ഒരു പൂര്‍വപദവും ഉത്തരപദവും ചേര്‍ന്നാലാണ് പേരുകള്‍ ഉടലെടുക്കു. ഇതിന് പ്രാദേശിക ഭാഷാപരമായ ചേരുവയും കൂടിയാകുമ്പോള്‍ പേരുകള്‍ ചരിത്രമായി. കെട്ടും കല്ല്, ചുമടുതാങ്ങി എന്നീ പേരുകളില്‍ ചരിത്രമുണ്ട്്. ചോരക്കളം, പൈസക്കരി, നീണ്ടുനോക്കി, തായലങ്ങാടി, ഒറവുംകര എന്നിനെയുള്ള പേരുകള്‍ തന്നെ ഉദാഹരണം. ഇവയിലെല്ലാം ഒരു ജനത ഉല്‍പന്നങ്ങള്‍ തലചുമടായി വിപണിയിലേക്ക് കൊണ്ടുനടന്നതിന്റെ അടയാളങ്ങളും ചരിത്രവും കാണാം.

എഴുതപ്പെട്ട പഴങ്കാലത്തിന്റെ ഏടുകളില്‍ പരതിനോക്കിയാല്‍ കാണാത്ത മനുഷ്യ ഇടപെടലുകള്‍ ഈ പേരുകളില്‍ കാണാം. . നഗരവത്കരിക്കപ്പെട്ട ഗ്രാമങ്ങളുടെ ചരിത്രം ‘പാടിക്കാനം’ എന്ന പേരില്‍ കാണാം. കാനം എന്നാല്‍ കാട് എന്നര്‍ഥം. പടി എന്നാല്‍ സമീപം എന്നും വരും. വനമേഖലയായിരുന്ന ഒരു നാടിന്റെ ചരിത്രം ഈ പേരില്‍ നിന്നും ലഭിക്കും. ഇങ്ങനെ കേരളത്തിലങ്ങോളമിങ്ങോളം നാടിന്റെ പേരുകള്‍ ഗ്രാമ ചരിത്രങ്ങളാണ് എന്ന് ഉറപ്പിക്കാം.
 

പേരിടലിന്റെ പ്രശ്നങ്ങള്‍ ഇപ്പോഴാണ് കൂടുതലുണ്ടായതെന്നത് ശരിയാണ്. കാരണം രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിലൂടെ അധികാര വ്യാപനം ഊര്‍ജിതമാക്കിയത് ഇപ്പോഴാണ്. എന്നാല്‍, കാസര്‍ഗോഡിന് പറയാന്‍ പണ്ടുമുണ്ട് സമാന അനുഭവങ്ങള്‍.


 
5.
എന്നാല്‍ ഒരു നാടിന് ദുര്‍ഗ നഗര്‍ എന്ന് അവിടെ സ്വാധീനമുള്ള ഒരുവിഭാഗം ആള്‍ക്കാര്‍ പേരിടുമ്പോള്‍, അല്ലെങ്കില്‍ ഇക്ബാല്‍ നഗര്‍ എന്ന് പേരിടുമ്പോള്‍ അതില്‍ ചരിത്രമില്ല. ചരിത്രം സ്വതാല്‍പ്പര്യത്തിന് കെട്ടിയുണ്ടാക്കാനുള്ള ത്വരയാണ് അതില്‍ ചുരമാന്തുന്നത്. ഈ സന്ദേശം സമൂഹത്തിന്റെ പൊതുവികാരത്തിന് എതിരാണ്. വര്‍ഗീയത ശക്തിപ്പെടുമ്പോള്‍ ഇത്തരം ‘പേരുവിളികള്‍’ വെല്ലുവിളികളോടെ കൊഴുക്കുന്നുവെന്നാണ് സമീപകാല അനുഭവങ്ങള്‍. 50 വര്‍ഷം മുമ്പ് കാസര്‍കാാേട് ഗവ. കോളജിന് വിദ്യാനഗര്‍ എന്ന് പേരിടേണ്ടി വന്നതുമുതല്‍ മഹാരാഷ്ട്രയിലെ വിമാന താവളത്തിന് ഛത്രപതി ശിവജി എന്ന് പേരിട്ടതുവരെ ഇതിലുള്‍പ്പെടുന്നു.

പേരിടലിന്റെ പ്രശ്നങ്ങള്‍ ഇപ്പോഴാണ് കൂടുതലുണ്ടായതെന്നത് ശരിയാണ്. കാരണം രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിലൂടെ അധികാര വ്യാപനം ഊര്‍ജിതമാക്കിയത് ഇപ്പോഴാണ്. എന്നാല്‍, കാസര്‍ഗോഡിന് പറയാന്‍ പണ്ടുമുണ്ട് സമാന അനുഭവങ്ങള്‍.

മലബാറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കാസര്‍കോട് ഗവ. കോളജ് തുടങ്ങുമ്പോള്‍ ഇത്തരമൊരു പ്രശ്നം ഉയര്‍തായി പറയുന്നു. പൌരപ്രമുഖനായ മുഹമ്മദ് മുബാറക് ഹാജിയുമായി കാസര്‍കോട്ടെ പ്രമുഖ സായാഹ്ന പത്രത്തിന്റെ ലേഖകന്‍ ടി. എ ഷാഫി നടത്തിയ അഭിമുഖത്തില്‍ ഈ സംഭവം വെളിപ്പെടുന്നു. 1958 ജനുവരി ഒന്നിനാണ് ഗവ. കോളജിന്റെ തറക്കല്ലിടല്‍. ഇന്നത്തെ വിദ്യാനഗറിനു അന്ന് ഒരു പേര് ഉണ്ടായിരുന്നു. കുഞ്ഞുമായിന്റടി. ആ സ്ഥലനാമത്തെ അര്‍ഥവത്താക്കിയത് കുഞ്ഞുമാവുകളായിരുന്നു. ഏകാന്തതതയും വിശ്രമവും ആഗ്രഹിക്കുന്നവരുടെ ആശാകേന്ദ്രമായിരുന്നു ഈ സ്ഥലം. ഒരു കലാലയത്തിനു പറ്റിയ അന്തരീക്ഷം.

അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശേãരിയായിരുന്നു ജനുവരി ഒന്നിന് കോളജിന് തറക്കല്ലിടുന്നത് . പുലിക്കുന്നിലെ ടി.ബി.സെന്ററിലാണ് മുണ്ടശേãരിയുടെ വിശ്രമമുറി. ശിലാസ്ഥാപനത്തിനു തൊട്ടുമുമ്പ് നഗരത്തില്‍ നൂറോളം പേരുടെ പ്രകടനം നടന്നു. മുണ്ടശേãരി വിശ്രമിക്കുന്ന ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് പ്രകടനം കുഞ്ഞിമായിന്റടിക്ക് കൃഷ്ണനഗര്‍ എന്ന് പേരിടണം എന്നതായിരുന്നു പ്രകടനക്കാരുടെ ആവശ്യം. ഇതുകേട്ട് മുണ്ടശേãരി ചോദിച്ചുവത്രെ, ഈ കൃഷ്ണന്‍ ആരാണ് മരിച്ചുപോയ അധ്യാപകനാണോ എന്ന്.

കാസര്‍കോട്ടെ അന്നത്തെ പൌര പ്രമുഖന്‍ ഹരിറായ കാമത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം നേരില്‍ കണ്ടവരില്‍ ഇന്നുള്ളത് മുഹമ്മദ് മുബാറക് ഹാജിയാണ്. മുബാറക് ഹാജിയും അപ്പോള്‍ തന്നെ കുറച്ചുപേരെ സംഘടിപ്പിച്ച് പ്രകടനം നടത്തിയതായി ഉത്തരദേശം പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഷാഫി എഴുതുന്നു. സ്ഥലത്തിന് തന്‍ബീദാബാദ് എന്ന് പേരിടണം എന്നായിരുന്നു അവരുടെ ആവശ്യം. തന്‍ബീദാബാദ് എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനമുണ്ടായിരുന്നുവത്രെ. ഇതുകേട്ടപ്പോള്‍ മുണ്ടശേãരി രണ്ടാമതൊരു കമന്റും പാസാക്കി. ‘അല്ലാ ഈ ‘അടി’ ഒഴിവാക്കികൂടെ’^ കേട്ടവര്‍ അന്തം വിട്ടു.

മുണ്ടശേãരി തുടര്‍ന്നു, ‘അല്ല കുഞ്ഞിമായിന്‍ എന്നായാലും പോരെയെന്നാണ് ഉദ്ദേശിച്ചത്. മുണ്ടശേãരിയുടെ അടുത്തെത്തിയ ഇരുകൂട്ടരോടും അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ ആരുടെയും പേര് വേണ്ട. വിദ്യാനഗര്‍ എന്ന് വിളിക്കാം’. വിദ്യക്ക് മതമില്ലാത്തതുകൊണ്ട് ഈ പേര് അന്വര്‍ഥമായി വളര്‍ന്നു. എന്നാലും ഈ പേര് ഈ സ്ഥലത്തിന്റെ ചരിത്രത്തെ നശിപ്പിച്ചുകളഞ്ഞുവെന്നതാണ് ശരി. സമൂഹം ഇക്കാര്യത്തില്‍ സ്വയം വിശാലമായി വളര്‍ന്നാല്‍ മാത്രമേ നമുക്ക് ശേഷിപ്പുകള്‍ നിലനിര്‍ത്താന്‍ കഴിയൂ.
 

പേരിടലിന്റെ പ്രശ്നങ്ങള്‍ ഇപ്പോഴാണ് കൂടുതലുണ്ടായതെന്നത് ശരിയാണ്. കാരണം രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിലൂടെ അധികാര വ്യാപനം ഊര്‍ജിതമാക്കിയത് ഇപ്പോഴാണ്. എന്നാല്‍, കാസര്‍ഗോഡിന് പറയാന്‍ പണ്ടുമുണ്ട് സമാന അനുഭവങ്ങള്‍.


 
6.
ചരിത്രം ഒരു ജ്ഞാന നിര്‍മ്മാണ പ്രക്രിയയാണ്. അറിവുത്സവം എന്ന് പറയാം. ചരിത്രത്തിന്റെ അടയാളങ്ങള്‍ എങ്ങനെ മാറ്റിയെഴുതിയാലും അത് എത്ര മതനിരപേക്ഷമാണെന്ന് പറഞ്ഞാലും വെളിച്ചം കെടുത്തുന്ന പ്രക്രിയയാണ്. ഒരു നാടിന് എല്ലാവര്‍ക്കും ഒരുപോലെ സമ്മതമായ ഗാന്ധിയുടെ പേര് നല്‍കുന്നുവെന്ന് പറഞ്ഞാല്‍ ഗാന്ധിയെ കൊണ്ട് വെളിച്ചം കെടുത്തി ഇരുട്ട് നിര്‍മ്മിക്കുന്നുവെന്ന് തന്നെയാണ്. പേരുകള്‍ വേരുകളാണ്. അവ അങ്ങനെ തന്നെ കിടക്കട്ടെ.

മരണം തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു

 
 
 
 
ജിമ്മിജോര്‍ജിന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് പ്രായമാവുന്ന വേളയില്‍ സര്‍ജു എഴുതുന്നു. അപൂര്‍വ്വ ചിത്രങ്ങള്‍ക്ക് കടപ്പാട്: ജിമ്മി ജോര്‍ജ് ഫൌണ്ടേഷന്‍ ഫേസ്ബുക്ക് പേജ്

 

ജിമ്മിജോര്‍ജ്


 

മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍.യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്. ദൈവത്തിന്റെ കടല്‍ക്കരയില്‍ മരിച്ചവരുടെ ബീച്ചുവോളി നടക്കുമ്പോള്‍ അയാളുടെ ഓര്‍മ്മയ്ക്കായി മൂന്നു ഭൂഖണ്ഡങ്ങളില്‍ റ്റൂര്‍ണമെന്റുകളും സ് റ്റേഡിയങ്ങളുമുണ്ടായി.ഒരു ബാക് കോര്‍ട്ട് സ്മാഷ് പോലെ മരണം ജീവിതത്തെ തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു. കുടക്കച്ചിറയുടെ ആ പുരാവൃത്തങ്ങള്‍ കേരളപാഠങ്ങളിലെ അപൂര്‍വ്വതയുള്ളൊരു അദ്ധ്യായം-ജിമ്മിജോര്‍ജിന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് പ്രായമാവുന്ന വേളയില്‍ ആ ഓര്‍മ്മയുടെ പല വഴികളിലൂടെ ഒരു സഞ്ചാരം. സര്‍ജു എഴുതുന്നു.
അപൂര്‍വ്വ ചിത്രങ്ങള്‍ക്ക് കടപ്പാട്: ജിമ്മി ജോര്‍ജ് ഫൌണ്ടേഷന്‍ ഫേസ്ബുക്ക് പേജ്

 

 

കബഡി കബഡി എന്ന കളിവാക്ക് മുറിയാതിരിക്കാന്‍ എത്ര ആഴത്തില്‍ ശ്വാസം വേണമെന്ന് കുട്ടിക്കാലം അറിഞ്ഞത് പ്രാണായാമം പരിശീലിച്ചിട്ടല്ല. ഓടരുത്,ചാടരുത്, ഒച്ചവയ്ക്കരുത്…ഇങ്ങനെ പെരുകിയ വീട്ടുവിലക്കുകള്‍ക്കിടയില്‍, ‘പുറത്തുപോയി കളിച്ചോ’ എന്ന് പറഞ്ഞു പഴയ മരക്കസേരയിലെ മയക്കത്തിലേയ്ക്ക് പിന്നെയും ചായുന്ന പി. റ്റി മാഷ് വലിയ ഉദാരതയായിരുന്നു. അതിന്റെ അലസത അതിലുമെത്ര വലുതായിരുന്നുവെന്ന് വൈകിമാത്രം നാം തിരിച്ചറിഞ്ഞു.

ചെറു പട്ടണങ്ങളിലെ പള്ളിക്കൂടങ്ങളില്‍ കളിഇടങ്ങള്‍ ജിംനാസ്റിക് മുറികള്‍ക്ക് വഴിമാറുന്നുണ്ട്. കുഞ്ഞുങ്ങളുടെ അമിതവണ്ണത്തിനുമേല്‍ കരാട്ടെയുടെ വെള്ളക്കുപ്പായ മണിയിക്കുമ്പോള്‍ കളിയ്ക്കും അഭ്യാസത്തിനും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടെന്നു നാം അറിയുന്നില്ല. അരക്ഷിതമായൊരു മനസുണ്ടാകും അഭ്യാസങ്ങളുടെ അടിത്തട്ടില്‍, അദൃശ്യനായ ഒരു ശത്രുവും.കൈരളി സ്പോര്‍ട്സ് ക്ലബ് നിന്നിടത്താണ് ഇപ്പോള്‍ കൈരളി ജിംനേഷ്യം നില്‍ക്കുന്നത്. ആരോഗ്യമെന്നത് ഇന്ന് ശരീരത്തെക്കുറിച്ചുള്ള അതിരറ്റ ആത്മരതിയായി.മനോരോഗത്തിന്റെ വക്കോളമെത്തുന്ന ആകുലതയായി.

കൃഷിയായിരുന്നില്ല, കളിമൈതാനങ്ങളാണ് ആദ്യം നഷ്ടമായത്. ഇവ രണ്ടും മാഞ്ഞ ഇടങ്ങളിലാണ് ആശുപത്രികള്‍ പടര്‍ന്നു പൊന്തിയത്. മുടിഞ്ഞ മത്സരങ്ങളില്‍ കളിയുടെ ഹരവും ആവേശവും തുലഞ്ഞുപോയതില്‍പ്പിന്നെ യോഗ്യരെ അയോഗ്യരാക്കാനുള്ള തത്രപ്പാടില്‍ സ്പോര്‍ട്സ് ട്രാക്കുകളില്‍ ആശുപത്രിക്കിടക്കകള്‍ നിരന്നു. ഡോക്റ്റര്‍ സര്‍ട്ടിഫിക്കറ്റുകളും ഡിസ്ചാര്‍ജ് രേഖകളുമായ് ഒരാള്‍ക്കൂട്ടം.

 

മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍. യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്.


 

ജീവിതത്തിനുപുറത്തേക്ക്
തെറിച്ചുപോയൊരു പന്ത്

മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍. യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്. ദൈവത്തിന്റെ കടല്‍ക്കരയില്‍ മരിച്ചവരുടെ ബീച്ചുവോളി നടക്കുമ്പോള്‍ അയാളുടെ ഓര്‍മ്മയ്ക്കായി മൂന്നു ഭൂഖണ്ഡങ്ങളില്‍ റ്റൂര്‍ണമെന്റുകളും സ് റ്റേഡിയങ്ങളുമുണ്ടായി.ഒരു ബാക് കോര്‍ട്ട് സ്മാഷ് പോലെ മരണം ജീവിതത്തെ തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു. കുടക്കച്ചിറയുടെ ആ പുരാവൃത്തങ്ങള്‍ കേരളപാഠങ്ങളിലെ അപൂര്‍വ്വതയുള്ളൊരു അദ്ധ്യായം.

ഒന്നാം ലോകയുദ്ധത്തിന്റെ വിട്ടുമാറാത്ത കെടുതികളില്‍,ഫ്യൂഡല്‍കാലത്തിന്റെ അനീതികളില്‍, കുടിയിറക്കങ്ങളുടെ സാമൂഹിക സംഘര്‍ഷങ്ങളില്‍ കരുത്തും ധൈര്യവുമുള്ള മനുഷ്യര്‍ കണ്ടെത്തിയ എതിര്‍വാക്കായിരുന്നു കുടിയേറ്റം. പുതിയ ഇടം തേടി , ഭൂമി തേടി വിദൂരവും വ്യത്യസ്തവുമായ പ്രകൃതിയിലേയ്ക്കുള്ള സഞ്ചാരം. 1928ല്‍ മധ്യതിരുവിതാംകൂറില്‍ നിന്ന്. കൃത്യമായി പറഞ്ഞാല്‍ പാലായില്‍ നിന്ന് കണ്ണൂരിലെ പേരാവൂരിലേയ്ക്ക് കുടിയേറിയ ഏഴ് കുടുംബങ്ങളില്‍ ഒന്നായിരുന്നു കുടക്കച്ചിറ.

 

1955 മാര്‍ച്ച് എട്ടിനാണ് രണ്ടാമത്തെ മകനായി ജിമ്മിജോര്‍ജ് ജനിച്ചത്. പതിനാറാമത്തെ വയസില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നീന്തല്‍ ചാമ്പ്യനായി.ജോര്‍ജ് ജോസഫിന്റെ മൂത്തമകന്‍ ജോസ് 1971ലും 72 ലും ഗുസ്തിയില്‍ ചാമ്പ്യന്‍ ഷിപ് നേടി.വോളിബാളിനു പുറമെ വാട്ടര്‍പോളോ. ട്രിപ്പിള്‍ ജംബ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, റിലേ, ഹൈജംബ്, ചെസ് എന്നിങ്ങനെ നിരവധി ഇനങ്ങളിലായി മുപ്പത്തി അഞ്ച് യൂണിവേഴ്സിറ്റി മെഡലുകള്‍ കുടക്കച്ചിറയിലെത്തി


 

കുടക്കച്ചിറയുടെ പുരാവൃത്തങ്ങള്‍
ജോസഫ്കുട്ടിയുടേയും അന്നമ്മയുടേയും മൂന്നാമത്തെ മകനായി 1932ല്‍ ജോര്‍ജ് ജോസഫ് ജനിച്ചു.യൂണിവേഴ്സിറ്റി തലത്തില്‍ വോളിബാള്‍ കളിക്കാരനായി ശ്രദ്ധനേടി.ഒരു സഹോദരി ഹോക്കിയിലും സഹോദരനൊരാള്‍ അത് ലറ്റിക്സിലും മികവ് കാട്ടി. പേരാവൂരിലെ ആദ്യത്തെ ബിരുദധാരിയും വക്കീലുമായിരുന്നു ജോര്‍ജ് ജോസഫ്. 1952ല്‍ മേരിയെ വിവാഹം കഴിച്ചതില്‍ പിന്നെ ജോസ്, ജിമ്മി, മാത്യു, സെബാസ്റ്യന്‍, ആനിമറിയ, ഫ്രാന്‍സിസ്,സ്റാന്‍ലി, വിന്‍സ്റന്‍,റോബര്‍ട്ട് , സില്‍വിയ ഇങ്ങനെ വീടുനിറയെ മക്കളുണ്ടായി.കുടിയേറ്റക്കാരന് ആള്‍ബലം പ്രധാനമായിരുന്നിരിക്കണം.സമ്പത്തുവേണം അല്ലെങ്കില്‍ സന്താനങ്ങള്‍ വേണം എന്നതായിരുന്നു നാട്ടുമൊഴിയെങ്കിലും വക്കീല്‍ രണ്ടും ഒന്നിച്ചാഗ്രഹിച്ചതാകാം.

1955 മാര്‍ച്ച് എട്ടിനാണ് രണ്ടാമത്തെ മകനായി ജിമ്മിജോര്‍ജ് ജനിച്ചത്. പതിനാറാമത്തെ വയസില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നീന്തല്‍ ചാമ്പ്യനായി.ജോര്‍ജ് ജോസഫിന്റെ മൂത്തമകന്‍ ജോസ് 1971ലും 72 ലും ഗുസ്തിയില്‍ ചാമ്പ്യന്‍ ഷിപ് നേടി.വോളിബാളിനു പുറമെ വാട്ടര്‍പോളോ. ട്രിപ്പിള്‍ ജംബ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, റിലേ, ഹൈജംബ്, ചെസ് എന്നിങ്ങനെ നിരവധി ഇനങ്ങളിലായി മുപ്പത്തി അഞ്ച് യൂണിവേഴ്സിറ്റി മെഡലുകള്‍ കുടക്കച്ചിറയിലെത്തി. ഇന്ത്യയിലെ മറ്റ് യൂണിവേഴ്സിറ്റികളുമായുള്ള മത്സരങ്ങളില്‍ നിന്ന് മുപ്പത് മെഡലുകള്‍ വേറെയും.ഫ്രാന്‍സിസ് ബൈജു ജോര്‍ജ് അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ മികച്ച കായികതാരമായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ 1979 മുതല്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഇന്റര്‍മെഡിക്കല്‍സില്‍ മാത്യുജോര്‍ജ് ചെസ് ചാമ്പ്യനായി. ഇതത്രയും കുടക്കച്ചിറയുടെ പള്ളിക്കൂടവഴികള്‍. കായികമായൊരു വിദ്യാരംഭം.

 

എട്ട് ആണ്‍മക്കള്‍ കളിക്കാരും അച്ഛന്‍ കോച്ചും അമ്മ മാനേജരുമായ ജോര്‍ജ് ബ്രദേഴ്സ് സംസ്ഥാന ദേശീയ തലത്തിലുള്ള നിരവധി റ്റൂര്‍ണമെന്റുകളില്‍ ട്രോഫി നേടി. സംസ്ഥാന മത്സരങ്ങളില്‍ നിന്ന് 23 മെഡലുകളും ദേശീയ മത്സരങ്ങളില്‍ നിന്ന് 25 മെഡലുകളും പേരാവൂരിലെത്തി.


 

കളിക്കമ്പങ്ങളുടെ വീട്
ജിമ്മി ഒമ്പത് സംസ്ഥാന വോളിബാള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചപ്പോള്‍, ജോസ് പത്തും, സെബാസ്റ്യന്‍ പതിമൂന്നും ബൈജുജോര്‍ജ് പതിനൊന്നും മാത്യു മൂന്നും വര്‍ഷങ്ങള്‍ സംസ്ഥാന ടീമില്‍ അംഗങ്ങളായിരുന്നു. ഇങ്ങനെ ജോര്‍ജ് ബ്രദേഴ്സ് എന്ന വോളിബാള്‍ ടീമുണ്ടായി. എട്ട് ആണ്‍മക്കള്‍ കളിക്കാരും അച്ഛന്‍ കോച്ചും അമ്മ മാനേജരുമായ ജോര്‍ജ് ബ്രദേഴ്സ് സംസ്ഥാന ദേശീയ തലത്തിലുള്ള നിരവധി റ്റൂര്‍ണമെന്റുകളില്‍ ട്രോഫി നേടി. സംസ്ഥാന മത്സരങ്ങളില്‍ നിന്ന് 23 മെഡലുകളും ദേശീയ മത്സരങ്ങളില്‍ നിന്ന് 25 മെഡലുകളും പേരാവൂരിലെത്തി.

1976ലും 77ലും ജോസും ജിമ്മിയും സെബാസ്റ്യനും ദേശീയ ടീമില്‍ അംഗങ്ങളായിരുന്നു. ജിമ്മിയും ജോസും ആറു നാഷണലുകളില്‍ ഒന്നിച്ചു കളിച്ചു.ജിമ്മി പത്തുവര്‍ഷവും ജോസ് ഏഴുവര്‍ഷവും സെബാസ്റ്യന്‍ ആറുകൊല്ലവും ദേശീയ വോളീബാള്‍ ടീമില്‍ പങ്കാളികളായി. 1993മുതല്‍ 2000 വരെ റോബര്‍ട്ട് ബോബി ജോര്‍ജ് ദേശീയ കായികമേളയില്‍ ട്രിപ്പിള്‍ ജംബില്‍ തുടര്‍ച്ചയായി മെഡലുകള്‍ നേടി. 1976 ലും 78ലും മാത്യുജോര്‍ജ് ദേശീയ ചെസ് ചാമ്പ്യന്‍ഷിപ് നേടി. കുടക്കച്ചിറക്കാര്‍ പതിനെട്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തു.സിയോള്‍, മാഞ്ചസ്റര്‍,ബുസാന്‍, സ് റ്റോക് ഹോം, പാരീസ് എന്നിവിടങ്ങളിലെ അന്തര്‍ദേശീയ കായിക മത്സരങ്ങളുടെ സ്റ്റേഡിയങ്ങളില്‍ നിന്ന് കളിക്കമ്പങ്ങളുടെ വീട്ടിലേയ്ക്ക് മെഡലുകള്‍ വന്നു. ഒടുവില്‍ ബോബിയുടെ ഭാര്യ അഞ് ജു ബോബി ജോര്‍ജ് ചരിത്രം കുറിച്ചു. 2003ല്‍ പാരീസില്‍ വെങ്കലമെഡല്‍ നേടിക്കൊണ്ട് ലോക അത് ലറ്റിക് മീറ്റില്‍ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ കായിക താരം എന്ന ബഹുമതിയോടെ.

പതിനാറാമത്തെ വയസിലാണ് ജിമ്മി വോളിബാള്‍ സംസ്ഥാന ടീമില്‍ അംഗമായത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ദേശീയ ടീമിലെത്തി. 1976ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചപ്പോള്‍ വയസ് 21.കെ സി ഏലമ്മ, വി. പി കുട്ടികൃഷ്ണന്‍,സാലിജോസഫ്, സിറില്‍,കെ ഉദയകുമാര്‍^ ഇങ്ങനെ വോളിയില്‍ അര്‍ജുന അവാര്‍ഡ്നേടിയ മികച്ച കളിക്കാര്‍ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ അര്‍ജുന അവാര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞതാരം ജിമ്മിയായിരിക്കും.

 

ആ ഒഴുക്കില്‍പ്പെട്ടവര്‍ ഗള്‍ഫിലേയും അമേരിക്കയിലേയും ഗാലറികളിരുന്ന് പിന്നെയും കയ്യടിച്ചു. ചിലര്‍ കളിവേഷമിട്ടു.ഇന്ത്യയിലെ മികച്ച കളിക്കാര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ വന്നു ഗള്‍ഫ് നഗരങ്ങളുടെ ആകാശത്തില്‍ പന്തുയര്‍ത്താന്‍ തുടങ്ങിയത് അങ്ങനെയാണ്.


 

ആ ഒഴുക്കില്‍പ്പെട്ടവര്‍
കേരളത്തില്‍ വോളിബാളിന് പ്രചാരം നേടിക്കൊടുത്ത കളിക്കാരില്‍ പ്രമുഖന്‍ ജിമ്മി ജോര്‍ജായിരുന്നു .വടക്കന്‍ കേരളത്തില്‍ സെവന്‍സ് ഫുട്ബാളിനു ലഭിച്ച പ്രാധാന്യമാണ് തെക്കന്‍ കേരളത്തില്‍ വോളിയ്ക്ക് ലഭിച്ചത്.ജിമ്മിയുടെ കളികണ്ട ഹരത്തില്‍ ഗ്രാമങ്ങളുടെ വെളിമ്പുറങ്ങളില്‍, മൈതാനങ്ങളില്‍ എഴുപതുകളുടെ യൌവ്വനം കളിക്കാനിറങ്ങി.പിന്നെ ഓലകൊണ്ട് കുത്തിമറച്ച ഇടങ്ങളില്‍ മരത്തിന്റെ ഗാലറികളുണ്ടാക്കി ‘പ്രവേശനം പാസ് മൂലം നിയന്ത്രിച്ച’ വോളി റ്റൂര്‍ണമെന്റുകള്‍ നടന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ തന്നെ ചെറുപ്പക്കാരുടെ സംഘങ്ങളില്‍ നിന്ന് ഓരോരുത്തരായി പിന്‍വാങ്ങാന്‍ തുടങ്ങിയിരുന്നു.കളിക്കമ്പങ്ങള്‍ കെട്ടു.ആളുകള്‍ പുറപ്പെട്ടുപോയത് ഇക്കുറി ഭൂമി തേടിയായിരുന്നില്ല, വേണ്ടത് തൊഴിലായിരുന്നു…

ആ ഒഴുക്കില്‍പ്പെട്ടവര്‍ ഗള്‍ഫിലേയും അമേരിക്കയിലേയും ഗാലറികളിരുന്ന് പിന്നെയും കയ്യടിച്ചു. ചിലര്‍ കളിവേഷമിട്ടു.ഇന്ത്യയിലെ മികച്ച കളിക്കാര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ വന്നു ഗള്‍ഫ് നഗരങ്ങളുടെ ആകാശത്തില്‍ പന്തുയര്‍ത്താന്‍ തുടങ്ങിയത് അങ്ങനെയാണ്. പിന്നറ്റത്തുനിന്നുനീട്ടിയടിക്കുന്ന സര്‍വീസുകള്‍ ചിലപ്പോള്‍ നെറ്റിനുമീതെ ഒഴുകിയിറങ്ങാന്‍ തുടങ്ങും. അതിനെ കുന്തിച്ചിരുന്ന് ഇരുമുഷ്ടികള്‍ ചേര്‍ത്ത് എടുത്തുയര്‍ത്തുമ്പോള്‍ മടങ്ങി വരുന്ന സ്മാഷുകള്‍ നിലം തൊടാതെ മടങ്ങും. പന്ത് കൈകളിലും ആകാശത്തിലുമായി ഏറെനേരം നില്‍ക്കും. ഗാലറികളില്‍ ബലൂണുകള്‍ പൊട്ടും. അബുദബിയുടെ രാത്രിജീവിതത്തിന്റെ വാദ്യഘോഷങ്ങള്‍ ജിമ്മിയുടെ ഓര്‍മ്മതൊടും.17 വര്‍ഷമായി അബുദബിയില്‍ കേരള സോഷ്യല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ജിമ്മിജോര്‍ജ് വോളിബാള്‍ റ്റൂര്‍ണമെന്റ് നടക്കുന്നു.

ഗള്‍ഫില്‍ മാത്രമല്ല, 22 വര്‍ഷമായി വടക്കേ അമേരിക്കയിലും കേരള വോളിബാള്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജിമ്മിജോര്‍ജ് സ്മാരക വോളി റ്റൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ,ചിക്കാഗൊ, ഡള്ളാസ്, ന്യൂ ജഴ്സി തുടങ്ങിയ നഗരങ്ങളിലെ ഇന്ത്യന്‍ വംശജരായ കളിക്കാര്‍ റ്റൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നു.ഒരോവര്‍ഷവും കളിയുടെ ഇടങ്ങള്‍ മാറുന്നു. മികച്ച കളിക്കൂട്ടങ്ങള്‍ ഉണ്ടാകുന്നു.

 

ഗള്‍ഫില്‍ മാത്രമല്ല, 22 വര്‍ഷമായി വടക്കേ അമേരിക്കയിലും കേരള വോളിബാള്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജിമ്മിജോര്‍ജ് സ്മാരക വോളി റ്റൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ,ചിക്കാഗൊ, ഡള്ളാസ്, ന്യൂ ജഴ്സി തുടങ്ങിയ നഗരങ്ങളിലെ ഇന്ത്യന്‍ വംശജരായ കളിക്കാര്‍ റ്റൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നു.


 

ജിമ്മി ഗള്‍ഫില്‍
1979 മുതല്‍ ’82 വരെ അബുദാബി സ്പോര്‍ട്സ് ക്ലബ്ബിനു വേണ്ടി കളിച്ച കാലത്താണ് ജിമ്മി ഗള്‍ഫില്‍ പ്രശസ്തനാകുന്നത്. വലിയ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പലരും കുള്ളന്മാരുടെ കൊളാഷാണെന്ന് തിരിച്ചറിയുമ്പോള്‍ ജിമ്മി ജോര്‍ജ്ജ് വലിയ കളിക്കാരനും അതിലേറെ ഉയരമുള്ള മനുഷ്യത്വത്തിന്റെ ഉടമയുമായിരുന്നെന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. ഗള്‍ഫ് ഗ്യാലറികളെ ഇളക്കിമറിച്ച പ്രകടനങ്ങളാണ് ജിമ്മിക്ക് യൂറോപ്യന്‍ വോളിയിലേക്ക് വഴി തുറന്നത്. 1982ല്‍ ജിമ്മി ഇറ്റലിയിലെ കൊളാറ്റോ ക്ലബ്ബില്‍ ചേര്‍ന്നു. ഇറ്റലിയില്‍ കളിക്കുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അറിയപ്പെടുകയും വോളിബോള്‍ കളിക്കുന്ന എല്ലായിടങ്ങളുടേയും താരമാവുകയും ചെയ്തു. യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്നതിന്റെ ഇടവേളയില്‍ നാട്ടിലെത്തി 1985ല്‍ സൌെദി രാജ്യാന്തര വോളി മത്സരത്തിലേയ്ക്ക് ഇന്ത്യന്‍ ടീമിനെ നയിച്ചു.

1987 നവംബര്‍ 30ന് മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ ഇറ്റലിയിലെ മിലന്‍ നഗരത്തിനടുത്ത് ഒരു കാറപകടത്തില്‍ ജിമ്മി ജോര്‍ജ്ജ് മരിച്ചു. നഗരത്തില്‍ നിന്ന് അകന്ന് ഗ്രാമീണ അന്തരീക്ഷത്തിലാണ് ജിമ്മി ജീവിച്ചത്. അതുകൊണ്ടു തന്നെ കാര്‍പെന്‍ ടോളോയിലെയും മോന്‍തിക്കേരിയിലെയും ജനങ്ങള്‍ക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവനായിരുന്നു. ജിമ്മിയുടേ ഓര്‍മ്മക്കായി മോന്‍തിക്കേരിയില്‍ മുപ്പതു കോടി രൂപ ചെലവില്‍ ഒരു സ് റ്റേഡിയം നിര്‍മ്മിക്കുകയും ജിമ്മിയുടെ മകന്‍ ജോ, അമ്മ ലൌലിയോടും അച്ഛന്റെ അനുജന്‍ സ്റാന്റിയോടുമൊപ്പം ഇറ്റലിയിലെത്തി അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ജിമ്മിയുടെ ഓര്‍മ്മയ്ക്കായി ഇന്നും ഇറ്റലിയില്‍ ജൂനിയര്‍ വോളിബാള്‍ ടൂര്‍ണമെന്റ് നടക്കുന്നു. മോന്‍തിക്കേരിയിലെ വോളിബാള്‍ ക്ലബ്ബിന്റെ പ്രസിഡന്റ് ലൂസിയാനോ ബരാറ്റി ജിമ്മിയെ ഇങ്ങനെ ഓര്‍മ്മിക്കുന്നു.

“Jimmy George’s humanity, his great hearts, his philosophy of life, his great jumps to reach the ball and hit it will never be forgotten.”

 

ജിമ്മിയുടെ വിയോഗം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഇത് ആ വഴിക്കുള്ള ഒരു നോട്ടം കൂടിയാണ്. പന്തിലേയ്ക്ക് കയ്യെത്തിക്കാന്‍ ഭൂമി വിട്ടുയര്‍ന്നു അയാള്‍ നില്‍ക്കുന്നു.അന്തരീക്ഷത്തില്‍ ഇത്തിരി നേരം ധ്യാനസ്ഥനാകാന്‍ സിദ്ധിയുള്ളൊരു കളിക്കാരന്‍.


 

കായികമായൊരു ദേശാന്തരപ്പാത
മലയാളിയുടെ കുടിയേറ്റ ജീവിതത്തിന്റെ പാര്‍ശ്വ സ്ഥലങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കപ്പെട്ടിട്ടില്ല. അവിടെ കച്ചവടത്തിനും കലയ്ക്കും ആത്മീയതയ്ക്കും ഒപ്പം കായികമായൊരു ദേശാന്തരപ്പാത കൂടിയുണ്ട്. ജിമ്മിയുടെ വിയോഗം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഇത് ആ വഴിക്കുള്ള ഒരു നോട്ടം കൂടിയാണ്. പന്തിലേയ്ക്ക് കയ്യെത്തിക്കാന്‍ ഭൂമി വിട്ടുയര്‍ന്നു അയാള്‍ നില്‍ക്കുന്നു.അന്തരീക്ഷത്തില്‍ ഇത്തിരി നേരം ധ്യാനസ്ഥനാകാന്‍ സിദ്ധിയുള്ളൊരു കളിക്കാരന്‍.

ഏതു കളിയും നിശ്ചിതമായ കളങ്ങള്‍ക്കുള്ളിലാണ്. കളിവിരുതനുസരിച്ച് ചിലര്‍ പക്കത്തെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമൊക്കെ ജയിച്ചുവരും. ചിലര്‍ ദേശം നിറഞ്ഞ് കളിയ്ക്കും.മറ്റുചിലരാകട്ടെ ഒറ്റയ്ക്കും കൂട്ടായും രാജ്യാതിര്‍ത്തി മുറിച്ച്പോകും. അവരോടൊപ്പം ദേശാന്തരങ്ങളില്‍ രാജ്യങ്ങള്‍ തന്നെ കളിക്കാനിറങ്ങും. കളി വെറും കളിയല്ലാതാവും. അതിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക സ്വാധീനങ്ങള്‍ മറനീക്കും.

 

ശരീരത്തെ കയ്യേറ്റത്തിന്റേയും ബലപ്രയോഗത്തിന്റെയും ഉപാധി എന്ന നിലയില്‍ നിന്ന് കളിയുടെ ലാഘവത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യല്‍ വളരെ പ്രധാനമാണ്. ഉടലുറയ്ക്കുകയും മാനസികമായി രോഗാതുരമാകുകയും ചെയ്യുന്ന വിചിത്ര സാഹചര്യത്തില്‍ കുടക്കച്ചിറയിലെ ജോര്‍ജ് ജോസഫിനെപ്പോലുള്ളവര്‍ക്ക് സവിശേഷ സാമൂഹിക ദൌത്യമാണുള്ളത്.


 

അക്രമാസക്തിയില്‍നിന്ന്
കളിയുടെ ലാഘവത്തിലേക്ക്

തീവ്രദേശീയതകളേയും അതിന്റെ രാഷ്ട്രീയത്തേയും നിര്‍മ്മിക്കുന്നതില്‍ രാജ്യാന്തര കായികമേളകള്‍ വഹിച്ചിട്ടുള്ള പങ്ക് സ്പോര്‍ട്സ് ചരിത്രത്തിന്റെ ഭാഗമാണ്. ഇന്നാകട്ടെ ലോകമാധ്യമ വ്യവസായം തന്നെ രാജ്യാന്തര കായിക മേളകളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.രാഷ്ട്രീയവും മാധ്യമങ്ങളും കലയും കച്ചവടവും എന്നപോലെ ദേശങ്ങള്‍ക്ക് കുറുകെ വഴിവെട്ടുന്നതില്‍ സ്പോര്‍ട്സിന്റെ പങ്ക് വളരെ വലുതാണ്.ആ ദേശാന്തരപ്പെരുവഴിയിലൂടെ കളിക്കാരും കാണികളും മാത്രമല്ല ചിലപ്പോള്‍ ലോകംതന്നെയും കയറിവരും.ബ്രിട്ടീഷ് സാമ്രാജ്യത്വം കോമണ്‍ വെല്‍ത്തായി കളിക്കുമ്പോള്‍ ചരിത്രം കണ്ണുകെട്ടി തൊടാന്‍ വരും.അല്ലെങ്കില്‍ കരീബിയന്‍ കടലില്‍ ജമയ്ക്കയെ പരതാന്‍ ഉസൈന്‍ ബോള്‍ട്ട് ഒരു കാരണമാകും

ഒരു സാമൂഹിക ശാസ്ത്രവിഷയത്തെ വെറും കളിയല്ലേ എന്ന് നിസാരമാക്കാനാവില്ല. പുരുഷ ശരീരങ്ങളുടെ ആഘോഷം എന്ന നില വിട്ടത് മാറിത്തുടങ്ങി.എന്നാലിന്ന് ദാരിദൃമുക്തമാകുന്ന കേരളീയ ശരീരങ്ങള്‍ അടക്കിയ അക്രമ വാസനകളെ പുറത്തെടുത്തുകൊണ്ടിരിക്കുന്നു.ജനപ്രിയ കലകളിലെ ആണ്‍ വീടുകള്‍ ഗുണ്ടകളുടെ കുടുംബപുരാണമാകുമ്പോഴും മലയാളിയെ ഹരം കൊള്ളിക്കുന്നുണ്ട്. ശരീരത്തെ കയ്യേറ്റത്തിന്റേയും ബലപ്രയോഗത്തിന്റെയും ഉപാധി എന്ന നിലയില്‍ നിന്ന് കളിയുടെ ലാഘവത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യല്‍ വളരെ പ്രധാനമാണ്. ഉടലുറയ്ക്കുകയും മാനസികമായി രോഗാതുരമാകുകയും ചെയ്യുന്ന വിചിത്ര സാഹചര്യത്തില്‍ കുടക്കച്ചിറയിലെ ജോര്‍ജ് ജോസഫിനെപ്പോലുള്ളവര്‍ക്ക് സവിശേഷ സാമൂഹിക ദൌത്യമാണുള്ളത്.
 
 

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പം. അബൂദാബിക്കാലത്ത്.


 
 

സിയോള്‍ ഏഷ്യന്‍ ഗെയിംസിന്റെ മാര്‍ച്ച്പാസ്റ്റില്‍


 
 

സ്പോര്‍ട്സ് കൌമുദിയുടെ മുഖചിത്രം


 
 

അബൂദാബിക്കാലത്ത്.


 
 

ഇറ്റലിക്കാലത്തെ ചിത്രം


 
 

 
 
 
 

ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല

 
 
 
 
കേജ്‍രിവാള്‍ സംവാദം അവസാനിക്കുന്നു.
ഉപസംഹാരം കുറിച്ച് ഉദയ് കിരണ്‍ എഴുതുന്നു

 

 

കേജ്‍രിവാളിന്റെ പാര്‍ട്ടി രൂപവല്‍കരണത്തിന്റെ പശ്ചാത്തലത്തില്‍ നാലാമിടം തയ്യാറാക്കിയ സംവാദം ഇവിടെ അവസാനിക്കുന്നു. സംവരണ വിരുദ്ധ സമരത്തിലൂടെ അരങ്ങത്തെത്തുകയും വിവരാവകാശ നിയമത്തിനായുള്ള പോരാട്ടങ്ങളിലൂടെ കളം പിടിക്കുകയും അണ്ണാ ഹസാരേയെ മുന്‍നിര്‍ത്തി നടത്തിയ അഴിമതി വിരുദ്ധ, ലോക്പാല്‍ പ്രക്ഷോഭങ്ങളിലൂടെ ദേശീയ ശ്രദ്ധ കൈവരിക്കുകയും ചെയ്ത അരവിന്ദ് കേജ്‍രിവാള്‍ എന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമീപകാലങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലുകളും തുടര്‍ന്നുണ്ടായ പാര്‍ട്ടി രൂപവല്‍കരണവും വരുംകാലങ്ങളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന അന്വേഷണമായിരുന്നു ഈ സംവാദം.
ദേശീയ തലത്തില്‍ ശ്രദ്ധേയരായ മലയാളി മാധ്യമ പ്രവര്‍ത്തകരും അക്കാദമിക്, രാഷ്ട്രീയ വിശകലനങ്ങളിലൂടെ നാലാമിടം വായനക്കാര്‍ക്ക് സുപരിചിതരായ കോളമിസ്റ്റുകളുമാണ് സംവാദത്തില്‍ അണിനിരന്നത്.

 
 

 
 
ത്രിശൂലമേന്താത്തതും, ബാബ്‍രി മസ്ജിദിന്‍റേയോ ഗുജറാത്തിന്‍റേയോ പാടുകള്‍ നെറ്റിയില്‍ പേറാത്തതും, എന്നാല്‍ സംഘ്പരിവാറിന്‍റെ ഹിന്ദുത്വ ലോകവീക്ഷണത്തോട് ഇടഞ്ഞു നില്‍ക്കാത്തതും, മുതലാളിത്ത സാമ്പത്തികസ്വതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഒരു പ്രസ്ഥാനത്തിന്‍റെ ഇടമാണ്‌ ഈ പാര്‍ട്ടി തേടുന്നത്. സംവരണമായാലും, കാഷ്മീര്‍ പ്രശ്നമായാലും, പൊതു സിവില്‍ കോഡായാലും, ഇതുവരെ വ്യക്തമാക്കാതെ വെച്ച ഒരു പാട് വിഷയങ്ങളോടുള്ള നിലപാടുകള്‍ അപ്പോള്‍ തികച്ചും യുക്തിസഹമായി ഒഴുകിയിറങ്ങും. സംവരണത്തിനെതിരായ യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന പ്രസ്ഥാനത്തിലൂടെയാണ്‌ അരവിന്ദ് കേജ്‍രിവാള്‍ പൊതുരംഗത്ത് ആദ്യമായി ഇറങ്ങിയതെന്ന ജീവചരിത്രപാഠം വേണമെങ്കില്‍ ഓര്‍മ്മിക്കാം. ഫലപ്രദമാകുമെന്ന് ഉറപ്പ് വന്നാല്‍ – നമുക്കിപ്പോള്‍ അസംഭവ്യം എന്നു തോന്നുമെങ്കിലും- രാഷ്ട്രീയ സ്വയം സേവക് സംഘ് ബി.ജെ.പി യെ തല്‍ക്കാലം അരികിലേക്ക് മാറ്റി, ഈ കുഞ്ഞിനെ മടിയിലിരുത്തി മുലയൂട്ടിയെന്നു വരാം-ഉദയ് കിരണ്‍ എഴുതുന്നു

 


 

‘മല എലിയെ പെറ്റ’ കഥയായിരിക്കും കുഞ്ഞുന്നാളില്‍ അരവിന്ദ് കേജ്‍രിവാള്‍ ഏറ്റവുമധികം കേട്ടു ബോറടിച്ച കഥ. പരിണാമഗുപ്തിയില്‍ വെള്ളം ചേര്‍ക്കാത്ത ഈ കഥയില്ലാച്ചൊല്ല് ,പക്ഷേ ,പില്‍ക്കാലത്തും അദ്ദേഹത്തെ വിടാതെ ചുറ്റിപ്പിടിച്ചിരിക്കുകയാണ്‌. ഇഷ്ടത്തോടെയല്ലെങ്കിലും ആ ചൊല്ലിന്‍റെ ദൃശ്യാവിഷ്കാരത്തിലെ മുഖ്യവേഷക്കാരനാവുകയാണ് അദ്ദേഹത്തില്‍ വന്നു വീണ നിയോഗം. ഹസാരെക്കാലം മുതല്‍ തുടങ്ങിയതാണത്. ഓരോ വട്ടവും മലയുടെ വലുപ്പം കൂടിക്കൂടിവരുന്നത് കൊണ്ടാണ്‌ എലി കാഴ്ചയില്‍ ചുരുങ്ങിച്ചുരുങ്ങി വരുന്നത്. പാര്‍ട്ടി പ്രഖ്യാപനം അങ്ങനെയൊന്നുമാവില്ല എന്നു വിശ്വസിക്കാനാണ്‌ ശുഭാപ്തിവിശ്വാസം പ്രേരിപ്പിച്ചത്. ഉപമിക്കാന്‍ പഴയ കഥ മതിയാവില്ലെന്നും ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് പോലെ എന്തെങ്കിലുമൊന്നു കരുതേണ്ടിവരുമെന്നും നിശ്ചയിച്ചു വെച്ചു.

 
 

തുടക്കം പിഴച്ചതെങ്ങനെ?
എന്നാല്‍, കണക്കുകൂട്ടലില്‍ ചെറിയ ഒരു പിഴവുമായാണ്‌ നവംബര്‍ 26 ന്‌ അരവിന്ദ് കേജ്‍രിവാളിന്‍റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടക്കമിട്ടത്. ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നത് 1950 ജനുവരി 26 നാണെങ്കിലും, ഭരണഘടനാനിര്‍മ്മാണസഭ അതിന്‍റെ പൂര്‍ത്തിയായ കരട് രൂപം അവതരിപ്പിച്ച്, സ്വീകരിച്ചത് 1949 നവംബര്‍ 26 നായിരുന്നു. നിയമനിര്‍മ്മാണത്തിന്‍റെ ‘പൌരസമൂഹബദലു’കളുടെ പേരില്‍ ഇന്ത്യയുടെ സമീപകാല രാഷ്ട്രീയവ്യവഹാരങ്ങളില്‍ ഇടം നേടിയ കേജ്‍രിവാളിന്‍റെ പാര്‍ട്ടിക്ക് സ്വയം അവതരിക്കാന്‍ ലക്ഷണപരവും, പ്രതീകാത്മകവുമായ യോഗ്യതകള്‍ നവംബര്‍ 26 എന്ന ദിവസത്തില്‍ കണ്ടെത്തപ്പെടുകയായിരുന്നു. ഇതുവരെയും തീരെ പര്യവേക്ഷണം ചെയ്യപ്പെടാത്തവയാണ്‌ ആ ദിവസത്തിന്‍റെ സാധ്യതകള്‍ എന്നതും ഒരു ഘടകമാവാം.

മുംബൈ ഭീകരാക്രമണം നടന്നതും നവംബര്‍ 26 നാണെന്നത് ഓര്‍ക്കാത്തതുകൊണ്ടാവില്ല. പക്ഷേ ഭീകരാക്രമണത്തിന്‍റെ വാര്‍ഷികം, ദേശത്തിനു മുഴുവന്‍ പ്രധാനമായ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ വരവിനെ മാധ്യമശ്രദ്ധയില്‍ മറികടക്കില്ല എന്ന ന്യായമായ കണക്കുകൂട്ടല്‍ കൊണ്ടാവാം ആ ദിനം തന്നെ ഉറപ്പിച്ചത്. എന്നാല്‍ കസബിന്‍റെ വധശിക്ഷ കാര്യങ്ങളെ ഇത്തിരി ഒന്ന് വ്യത്യസ്തമാക്കി. മുംബൈയില്‍ മരണം വാരിവിതറിയവരില്‍ ജീവനോടെ പിടിക്കാന്‍ കഴിഞ്ഞ ഒരേയൊരാളിന്‌ അര്‍ഹമായ ശിക്ഷ കൊടുത്തതിന്‍റെ അടുത്ത ദിവസം തന്നെ ആക്രമണത്തിന്‍റെ വാര്‍ഷികം വരുമ്പോള്‍ ആ ആക്രമണത്തിന്‍റെ ഇരകളേയും, അവരുടെ ബന്ധുമിത്രാദികളെയും തേടി പതിവിലധികം ടി.വി ക്യാമറകള്‍ക്ക് പോകേണ്ടിവരുന്നുണ്ട്. മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളിലൂടെ ദേശം മുഴുവന്‍ കണ്ണും കാതും കൂര്‍പ്പിച്ചു പങ്കെടുക്കേണ്ട ഒരു സംഭവത്തില്‍ നിന്നാണ്‌ ഈയളവില്‍ ശ്രദ്ധ ചോര്‍ന്നു പോയത്. സാധാരണഗതിയില്‍ ഇത് അത്ര വലിയ ഒരു പ്രശ്നമല്ലെങ്കിലും, അരവിന്ദ് കേജ്‍രിവാള്‍ അത്തരം ഒരു സാധാരണ വ്യക്തിയോ, അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രസ്ഥാനം ഒരു സാധാരണ രാഷ്ട്രീയ പ്രസ്ഥാനമോ അല്ല. ഇതുവരെ ഒരു പ്രധാനമന്ത്രിക്കും,രാഷ്ട്രപതിക്കും ലഭിച്ചിട്ടില്ലാത്ത തരത്തില്‍ മണിക്കൂറുകളോളവും, ദിവസങ്ങളോളവും തുടര്‍ച്ചയായി ദേശത്തെ അഭിസംബോധന ചെയ്യാന്‍, ഹസാരെക്കാലത്ത്, അവസരം കിട്ടിയ ആളാണ്‌ അരവിന്ദ് കേജ്‍രിവാള്‍‍. പിന്നീട്, സുപ്രധാനമായ ചില വെളിപ്പെടുത്തലുകള്‍ നടത്താനൊരുങ്ങിയപ്പോഴും ദൃശ്യമാധ്യമക്കണ്ണുകളുടെ അനുഗ്രഹധാവള്യം പ്രവഹിച്ചുകൊണ്ടേയിരുന്നു.

ഇതിന്‍റെ ഒരു യുക്തിപരമായ തുടര്‍ച്ചയാവും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണസമയത്തും സംഭവിക്കുക എന്ന് പ്രതീക്ഷിക്കുന്നത് അതിരുകടന്ന കണക്കുകൂട്ടലൊന്നുമാവില്ല. എന്നാല്‍, അജ്മല്‍ കസബോ, 26/11 ആചരണമോ കൂടുതല്‍ ഇടം കവര്‍ന്നതു കൊണ്ടല്ല, ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ, പൊതുവെ മാധ്യമങ്ങള്‍ കേജ്‍രിവാളിന്‍റെ പാര്‍ട്ടി രൂപീകരണത്തിന്‌ പല വാര്‍ത്തകളിലൊന്ന് എന്ന സ്ഥാനം മാത്രമേ കൊടുത്തുള്ളു. നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ അങ്ങനെയാണ്‌; തീരെ പ്രതീക്ഷിക്കാത്ത ചില ഘട്ടങ്ങളില്‍ വല്ലാത്ത പക്വത പ്രദര്‍ശിപ്പിച്ചും, വസ്തുതകള്‍ക്ക് ആനുപാതികമായ പ്രാധാന്യം മാത്രം കൊടുത്തും അവര്‍ നമ്മെ ഞെട്ടിച്ചുകളയും.

 

നാം ഇനി പറയുന്ന കേജ്‍രിവാള്‍ ഒരു പ്രതീകമാണ്‌. അയാള്‍ക്ക് യഥാര്‍ത്ഥ കേജ്‍രിവാളിനേക്കാള്‍ ഇത്തിരി വണ്ണവും പൊക്കവും കൂടിയാലും കുഴപ്പമില്ല.


 

എന്ത് ചെയ്യും, കേജ്‍രിവാള്‍?
അരവിന്ദ് കേജ്‍രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്തു ചെയ്യാന്‍ പോകുന്നു എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താന്‍ രണ്ടു വഴിയാണുള്ളത്. ഒന്ന്, ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്ന് രാജിവെച്ച് പൊതുരംഗത്തിറങ്ങിയതു മുതല്‍ ഇന്നുവരെയുള്ള അദ്ദേഹത്തിന്‍റെ രീതികളെ വിശകലനം ചെയ്ത്, അതിനെ വര്‍ത്തമാനകാല രാഷ്ട്രീയാവസ്ഥയിലേക്ക് സന്നിവേശിപ്പിച്ച്, ഫലങ്ങളും, ലക്ഷണങ്ങളും മനോമുകുരത്തില്‍ തെളിഞ്ഞുവരാന്‍ കാത്തിരിക്കുക എന്നതാണ്‌. രണ്ടാമത്തേത്, അഴിമതിയൊഴിച്ച് മറ്റൊന്നിനെക്കുറിച്ചും വ്യക്തമായ നിലപാടില്ലാത്ത ഒരു പാര്‍ട്ടിയും, അതിന്‍റെ നേതാവും ഭാവിയില്‍ ഉയര്‍ന്നുവരുന്ന മറ്റു പരശ്ശതം പ്രശ്നങ്ങളോട് എന്ത് സമീപനമാവും സ്വീകരിക്കുക എന്നതിനെക്കുറിച്ച് സ്വന്തം നിലയില്‍ നിഗമനങ്ങളുണ്ടാക്കി ഫലം പറയുക എന്നതാണ്‌.

ആദ്യത്തേതിന്‌, ഉപേക്ഷിക്കപ്പെട്ട ഒരു കെമിസ്റ്റ്രി ലാബിലെ പരീക്ഷണത്തിന്‍റേയും, രണ്ടാമത്തേതിന്‌ മഷിനോട്ടത്തിന്‍റേയും സ്വഭാവമാണ്‌. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ചെറുപ്പക്കാരനായ ഒരാളുടെ ജീവചരിത്രം എഴുതിപ്പൂര്‍ത്തിയാക്കാന്‍ നമുക്ക് പ്രത്യേക കൌതുകമില്ലെങ്കിലും, ഈ ചോദ്യത്തേയും, ഈ അന്വേഷണത്തേയും നമുക്ക് ഉപേക്ഷിക്കാന്‍ കഴിയാതെ വരുന്നു. കാരണം ആ അന്വേഷണം നമ്മുടെ വര്‍ത്തമാനകാല സാമൂഹ്യ,രാഷ്ട്രീയ അവസ്ഥകളിലൂടെയാണ്‌ നടത്തേണ്ടി വരികയെന്നതിനാല്‍ നാം തന്നെ ചിന്തിച്ചുറപ്പിച്ചുവെച്ച ധാരണകളേയും, നമ്മുടെ ചില വിശകലനങ്ങളേയും അത് യുക്തിയുടെ വെയില്‍ കൊള്ളിക്കുമെന്നതാണ്‌. നാം ഇനി പറയുന്ന കേജ്‍രിവാള്‍ ഒരു പ്രതീകമാണ്‌. അയാള്‍ക്ക് യഥാര്‍ത്ഥ കേജ്‍രിവാളിനേക്കാള്‍ ഇത്തിരി വണ്ണവും പൊക്കവും കൂടിയാലും കുഴപ്പമില്ല. ഗ്ലാമറും, വ്യക്തിപ്രഭാവവും കുറച്ചുകൂടിയായാലും പരാതിയില്ല. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നു പോകാന്‍ പാടില്ലാത്തത് അത്രയെളുപ്പത്തില്‍ പിടി തരാത്ത നമ്മുടെ ജീവിതയാഥാര്‍ത്ഥ്യം മാത്രമാണ്‌.

 

ഒറ്റയ്ക്കൊറ്റയ്ക്ക് പുറപ്പെടുന്ന ഈ വിലയിരുത്തലുകളെയെല്ലാം, ഒരു സാധാരണക്കാരന്‍റെ സാമാന്യബുദ്ധിയില്‍ വെച്ച് സംയോജിപ്പിച്ചാല്‍ കിട്ടുന്നതെന്തോ, അതാണ്‌, വിദഗ്ദ വിശകലനങ്ങളുടെ അഭാവത്തില്‍, കേജ്‍രിവാള്‍ പ്രതിഭാസത്തിന്‍റെ സാകല്യം.


 

പ്രതിഭാസം എന്ന നിലയില്‍
കേജ്‍രിവാള്‍ പ്രതിഭാസത്തെക്കുറിച്ചുള്ള നമ്മുടെ സുചിന്തിതമായ അഭിപ്രായങ്ങളിലൊന്ന് രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടേയും അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു എന്നതിലപ്പുറത്ത്, രാഷ്ട്രത്തെ ബാധിക്കുന്ന മറ്റു വിഷയങ്ങളെക്കുറിച്ചൊന്നും അദ്ദേഹത്തിന്‍റെ നിലപാടുകള്‍ വ്യക്തമല്ല എന്നതാണ്‌. രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിന്‍റെ ഭാഗമായിട്ടാണ്‌ ഒരു നയരൂപീകരണശ്രമവും തുടങ്ങിയിട്ടുള്ളതായി നാം അറിയുന്നത്. പല സുപ്രധാനവിഷയങ്ങളിലുമെത്തുമ്പോള്‍ ഈ സംഘത്തിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളും, വൈരുദ്ധ്യങ്ങളും എത്രയെങ്കിലും ഉയര്‍ന്നു വരാനുള്ള സാധ്യതയും ഏതാണ്ട് വ്യക്തമായി നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. കേജ്‍രിവാളിന്‍റെ സ്വഭാവത്തില്‍ അഹങ്കാരോന്മാദത്തിന്‍റെ (Megalomania) അംശങ്ങളുണ്ടെന്നും, തീരുമാനങ്ങളെടുക്കുന്നതില്‍ ഏകാധിപത്യസ്വഭാവം പുലര്‍ത്തുന്നുവെന്നതുമാണ്‌ നമ്മുടെ മറ്റൊരു വിലയിരുത്തല്‍. ശരിയായ ദിശയിലുള്ള ശരിയായ മുന്നേറ്റമാണ്‌ അദ്ദേഹം നടത്തുന്നതെങ്കിലും ഇത്രയേറെ ജീര്‍ണ്ണിച്ച ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ ശുദ്ധീകരിക്കാന്‍ അത് മതിയാവില്ലെന്നും, ഇത്തരം ശ്രമങ്ങള്‍ ഇനിയും നിരവധി തവണ ആവര്‍ത്തിക്കേണ്ടതുണ്ടെന്നുമുള്ള മറ്റൊരു കാഴ്ചപ്പാടും ഇതോടൊപ്പമുണ്ടാകുന്നുണ്ട്.

ഇവയൊക്കെ കേജ്‍രിവാളിന്‍റെ രാഷ്ട്രീയപ്രസക്തിയേയും, സാംഗത്യത്തേയും സമഗ്രമായി പരിശോധിക്കാതെ നടത്തപ്പെടുന്ന ഒറ്റപ്പെട്ട വിലയിരുത്തലുകളാണെന്നു കാണാന്‍ പ്രയാസമില്ല. പൊതുവെ, ന്യൂനതകള്‍ ചൂണ്ടിക്കാട്ടുന്നതിന്‍റെ സ്വഭാവമാണ് അവയ്ക്ക്‌. ഒരു അഭ്യുദയകാംക്ഷിസ്പര്‍ശമോ, ഒരു അകന്ന നിരീക്ഷകന്‍റെ ഉപദേശകഭാവമോ ഒക്കെ അതില്‍ തിരിച്ചറിയാന്‍ കഴിയും. സമൂലമായ പഠനത്തിനൊന്നും സമയമായില്ല, ആദ്യം രാഷ്ട്രീയത്തില്‍ അയാള്‍ തന്‍റെ സ്ഥാനം ഉറപ്പിക്കട്ടെ എന്ന ഒരു നിലപാട് രാഷ്ട്രീയ വിശകലനവിദഗ്ദര്‍ സ്വീകരിച്ചുവോ എന്ന് സംശയിക്കാം. കുറേക്കൂടെ പ്രകടസ്വഭാവമുള്ള രണ്ട് വിമര്‍ശനങ്ങള്‍ ഇവയായിരുന്നു. ഒന്ന്, കോണ്‍ഗ്രസിനെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ബി.ജെ.പിയോട് മൃദുസമീപനം പുലര്‍ത്തുകയും ചെയ്യുന്നു. രണ്ട്, കോര്‍പ്പറേറ്റ് അഴിമതിക്കെതിരെ മൌനം പാലിക്കുന്നു. ഈ രണ്ട് ആരോപണങ്ങളെയും പ്രതീകാത്മക നടപടികളിലൂടെ അദ്ദേഹം അടുത്ത കാലത്ത് നിശ്ശബ്ദമാക്കുകയും ചെയ്തു. കേജ്‍രിവാളിനെ വിശകലനപരമായി സമീപിക്കാന്‍ പ്രതീകപഠനത്തിന്‍റെ സങ്കേതങ്ങളും, ഉപകരണങ്ങളുമാണ് കൂടുതല്‍ ഉപകരിക്കുക. കാരണം, പ്രതീകങ്ങളിലൂടെയാണ്‌ അദ്ദേഹം നമ്മോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഒറ്റയ്ക്കൊറ്റയ്ക്ക് പുറപ്പെടുന്ന ഈ വിലയിരുത്തലുകളെയെല്ലാം, ഒരു സാധാരണക്കാരന്‍റെ സാമാന്യബുദ്ധിയില്‍ വെച്ച് സംയോജിപ്പിച്ചാല്‍ കിട്ടുന്നതെന്തോ, അതാണ്‌, വിദഗ്ദ വിശകലനങ്ങളുടെ അഭാവത്തില്‍, കേജ്‍രിവാള്‍ പ്രതിഭാസത്തിന്‍റെ സാകല്യം. പിന്നെയും ബാക്കിയാകുന്ന മൌനങ്ങളില്‍ അര്‍ത്ഥം നിറച്ചുതുടങ്ങുമ്പോഴാണ്‌, നാം നേരത്തെ പറഞ്ഞ മഷിനോട്ടത്തിന്‍റെ സ്ഥാനത്ത് കുറച്ചു കൂടെ ശാസ്ത്രീയമായ ഒരു ആലോചനാരീതി നമുക്ക് കൈവരിക. കേജ്‍രിവാളിനെക്കുറിച്ചുള്ള വിമര്‍ശനപരമായ ആദ്യ വിലയിരുത്തല്‍ നമുക്ക് പരിശോധിക്കാം.

 

അഴിമതിയുടെ വ്യാപ്തിയെക്കുറിച്ചുള്ള ഒരു ചെറിയ ധാരണ പോലും നമ്മെ രോഷം കൊണ്ട് തിളപ്പിക്കാന്‍ പര്യാപ്തവുമാണ്‌. ഇത്തരം ഒരു വൈകാരികസന്ദര്‍ഭത്തില്‍ നിന്നുകൊണ്ടാണ്‌ അഭ്യസ്തവിദ്യനായ ഒരു നാഗരികന്‍ കേജ്‍രിവാളിനെ സ്വീകരിക്കുകയോ, സ്വീകരിക്കാതിരിക്കുകയോ ചെയ്യുക എന്ന രാഷ്ട്രീയതീരുമാനം എടുക്കേണ്ടത്.


 

അഴിമതി എന്ന ഒറ്റവഴി
അഴിമതിയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും കേജ്‍രിവാളിന്‌ നിലപാടില്ലെന്നും, അഥവാ ഉണ്ടെങ്കില്‍ വ്യക്തമല്ലെന്നതുമാണ്‌ ഈ വിലയിരുത്തല്‍. വലിയ ഒരു പരിമിതി അല്ലെങ്കില്‍ ദൌര്‍ബല്യം എന്ന നിലയിലാണ്‌ നാം ഇതു പറയുന്നത്. എന്നാല്‍ ഇത് ഒരു പരിമിതിയോ ദൌര്‍ബല്യമോ അല്ല, കേജ്‍രിവാളിന്‍റെ ഏറ്റവും വലിയ ശക്തിയാണ്‌. അല്ലെങ്കില്‍, അങ്ങനെ ശക്തിയാകാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ള ദൌര്‍ബല്യമാണ്‌. രണ്ടു കാര്യങ്ങളാണ്‌ ഇതില്‍ നിന്ന് അനിഷേധ്യമാം വിധം ജന്യമാകുന്നത് . ഒന്ന്, അരവിന്ദ് കേജ്‍രിവാളിന്‌ അഴിമതിയെ കുറിച്ച് ശക്തമായ ഒരു നിലപാടുണ്ട്. അത് ഇന്നത്തെ ഇന്ത്യന്‍ പാര്‍ലമെന്‍റ് നിറയ്ക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും നിലപാടുകള്‍ക്കും, നടപടികള്‍ക്കും നേര്‍വിപരീതസ്ഥാനത്താണ്‌. രണ്ട്, നമുക്ക് അഴിമതിയെക്കുറിച്ച് ഒരു നിലപാട് ഉണ്ടാകേണ്ടതുണ്ട്. ആ നിലപാടിനു അനുബന്ധമായി കേജ്‍രിവാളിനെക്കുറിച്ചും നമുക്ക് ഒരു നിലപാടുണ്ടാകണം.

നമുക്കു മേല്‍ യാതൊരു അധികാരവുമില്ലാത്ത ഒരാള്‍ മുന്നോട്ടുവെയ്ക്കുന്ന ഏകാധിപത്യ ഉള്ളടക്കമുള്ളതും, തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെട്ടതുമായ ഈ ഓപ്ഷന്‍ നമ്മെ ഏതു വിധത്തിലാണ്‌ ബാധിക്കുക എന്ന സംശയം ഉന്നയിക്കപ്പെട്ടേയ്ക്കാം. പ്രത്യക്ഷമായ നിര്‍ബന്ധത്തിന്‍റെ രൂപമില്ലാതെ തന്നെ പ്രതിശ്ചായാനഷ്ടത്തെക്കുറിച്ചുള്ള ഭയവും, ധാര്‍മ്മികരോഷവുമായി ഇത് നമ്മില്‍ പ്രവര്‍ത്തിക്കാം. അഴിമതിയുടെ പക്ഷത്താണെന്ന തോന്നല്‍ ഉണ്ടാക്കുമോ എന്ന ഉള്‍ഭയം, കേജ്‍രിവാളിനെക്കുറിച്ചുള്ള വിമര്‍ശനപരമായ വിശകലനങ്ങളില്‍ പോലും നമ്മെ ജാഗരൂകരും, കരുതലുള്ളവരുമാക്കുന്നത് ഇതിന്‍റെ ഫലമായാണ്‌. നമ്മുടെ വ്യവസ്ഥയെ ഗ്രസിച്ചിരിക്കുന്ന അഴിമതിയുടെ വ്യാപ്തിയെക്കുറിച്ചുള്ള ഒരു ചെറിയ ധാരണ പോലും നമ്മെ രോഷം കൊണ്ട് തിളപ്പിക്കാന്‍ പര്യാപ്തവുമാണ്‌. ഇത്തരം ഒരു വൈകാരികസന്ദര്‍ഭത്തില്‍ നിന്നുകൊണ്ടാണ്‌ അഭ്യസ്തവിദ്യനായ ഒരു നാഗരികന്‍ കേജ്‍രിവാളിനെ സ്വീകരിക്കുകയോ, സ്വീകരിക്കാതിരിക്കുകയോ ചെയ്യുക എന്ന രാഷ്ട്രീയതീരുമാനം എടുക്കേണ്ടത്.

 

സാധാരണജനങ്ങള്‍ക്ക് ഭയവും, അകല്‍ച്ചയും അനുഭവപ്പെടാതിരിക്കാനും, അടുപ്പം തോന്നാനും ''ആം ആദ്മി'' എന്ന പേര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതൊരു 'ബ്രാന്‍ഡ് നെയിം' ആണ്‌. ആ ബ്രാന്‍ഡ് നെയിമിന്‍റെ പേറ്റന്‍റ് അവകാശത്തിന്‍റെ പേരില്‍ കോണ്‍ഗ്രസുമായി തികച്ചും വ്യാപാരയുക്തിക്കനുസൃതമായ ഒരു തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുമുണ്ട്.


 

മെഗലോമാനിയാക് അടയാളം
അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനരീതികളിലെ ഫാഷിസ്റ്റ് അംശത്തെക്കുറിച്ചാണ്‌ ശങ്കിച്ചുകൊണ്ട് നാം നടത്തുന്ന മറ്റൊരു വിലയിരുത്തല്‍. പ്രത്യയശാസ്ത്രവും, പ്രവര്‍ത്തനപദ്ധതിയും, പ്രകടനപത്രികയുമൊക്കെയുള്ള ഒരു സംഘടനാരൂപത്തിന്‌ പകരമായി കേജ്‍രിവാള്‍ മുന്നോട്ടുവെക്കുന്നത് തന്നെത്തന്നെയാണ്‌. അതിനൊക്കെ പകരമാകാന്‍ പറ്റും താന്‍ എന്ന അതിഭീമന്‍ മെഗലോമാനിയാക് സങ്കല്‍പത്തെയാണ്‌ സ്വഭാവത്തിലെ ഗുപ്തമായ ഒരു ഏകാധിപത്യപ്രവണതയായി നാം ചുരുക്കിക്കാണുന്നത്. നാം ഒരു ‘പരിമിതി’ എന്ന നിലയില്‍ കണ്ട, ‘അഴിമതിയൊഴികെ മറ്റൊന്നിനെക്കുറിച്ചുമുള്ള നിലപാടില്ലായ്മ’ വാസ്തവത്തില്‍ ഒരു മെഗലോമാനിയാക് അടയാളമാണ്‌. ഇതുവരെ സാമ്പിള്‍ പ്രകടനങ്ങള്‍ അവതരിപ്പിച്ച ഞാനാണ്‌ നിങ്ങളുടെ മുമ്പില്‍, ഇനി എന്നെ വിശ്വസിക്കുക, മറ്റൊന്നും അന്വേഷിക്കേണ്ടതില്ല, കള്ളന്മാര്‍ മാത്രം കടന്നുകൂടിയ ജനാധിപത്യവ്യവസ്ഥ ഞാന്‍ ശുദ്ധീകരിക്കും, എന്‍റെ പിന്നില്‍ അണിനിരക്കുക എന്ന നിലപാടാണത്.

വോട്ട് ചെയ്യേണ്ട മഹാഭൂരിപക്ഷമായ സാധാരണജനങ്ങള്‍ക്ക് ഭയവും, അകല്‍ച്ചയും അനുഭവപ്പെടാതിരിക്കാനും, അടുപ്പം തോന്നാനും ”ആം ആദ്മി” എന്ന പേര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതൊരു ‘ബ്രാന്‍ഡ് നെയിം’ ആണ്‌. ആ ബ്രാന്‍ഡ് നെയിമിന്‍റെ പേറ്റന്‍റ് അവകാശത്തിന്‍റെ പേരില്‍ കോണ്‍ഗ്രസുമായി തികച്ചും വ്യാപാരയുക്തിക്കനുസൃതമായ ഒരു തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുമുണ്ട്. നിങ്ങളുടെ പേരില്‍, നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ഒരു പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ട്, ഇനി നിങ്ങള്‍ക്കെന്താ ഞങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്താല്‍ എന്നാണ്‌ ഡെല്‍ഹിയില്‍ അടയിരുന്നു വിരിയിച്ച്, ഡെല്‍ഹിയില്‍ പറന്നു ശീലിപ്പിച്ച്, “ഡെല്‍ഹി” പിടിച്ചെടുക്കാന്‍ വിട്ടയയ്ക്കുന്ന ‘ആം ആദ്മി’ പാര്‍ട്ടി ഇന്ത്യന്‍ ഗ്രാമങ്ങളോട് ചോദിക്കാന്‍ പോകുന്നത്.

 

അഴിമതിക്കാരും, ധൂര്‍ത്തന്മാരും,രാഷ്ട്രീയപ്രഭുകുടുംബക്കാരുമായ ആളുകളെ മാറ്റി അവിടെയിരിക്കുകയും, നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ശുദ്ധി പുന:സ്ഥാപിക്കുകയും ചെയ്യുക. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ''Restore factory settings? '' എന്ന ഓപ്ഷന്‍ പോലൊന്നാണ്‌ കേജ്‍രിവാളിന്‍റെ സാമൂഹ്യവിപ്ലവസങ്കല്‍പ്പം.


 

വ്യവസ്ഥയുടെ ജീര്‍ണ്ണത
നമ്മുടെ ജീര്‍ണ്ണിച്ച ഭരണവ്യവസ്ഥയെ മുഴുവന്‍ ശുദ്ധീകരിക്കാനും, പൊളിച്ചെഴുതാനുമുള്ള വിപ്ലവകരമായ ശ്രമത്തിന്‍റെ ശ്രദ്ധേയമായ തുടക്കമാണിതെന്നും, അത് ഇനിയും പലരാല്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടതാണെന്നുമാണ്‌ മറ്റൊരു വിലയിരുത്തല്‍. ഈ വിലയിരുത്തലിന്‍റെ ഒരു സൌകര്യം അതില്‍ നമുക്ക് കേജ്‍രിവാളിനെക്കുറിച്ച് ഒന്നും തന്നെ പറയേണ്ടതില്ല എന്നതാണ്‌. ഇന്ത്യന്‍ വ്യവസ്ഥയിലെ അഴിമതിയുടെ മഹാഗ്രന്ഥങ്ങളുടെ ഏതെങ്കിലും നാലുതാളുകള്‍ പകര്‍ത്തിയാല്‍ അത് ഞെട്ടിപ്പിക്കുകയും, ധാര്‍മ്മികരോഷം കൊണ്ട് വിറപ്പിക്കുകയും ചെയ്യുന്ന ഒന്നായി തീരും. ഒരുതരം reverse justification ലൂടെ വ്യവസ്ഥയുടെ ജീര്‍ണ്ണത കേജ്‍രിവാളിന്‍റെ സാധുതയുടെ ആധാരമായി മാറുന്നു. കേജ്‍രിവാളിന്‍റെ രാഷ്ട്രീയഫലപ്രാപ്തിയെക്കുറിച്ചുള്ള ഒരു സന്ദേഹം പ്രകടിപ്പിക്കുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ച് സംശയങ്ങളില്ല എന്ന കുട്ടിത്തവും ഈ വിചാരത്തിലുണ്ട്.

ഇന്ത്യന്‍ വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനെക്കുറിച്ചും, മാറ്റിമറിക്കുന്നതിനെക്കുറിച്ചുമുള്ള കേജ്‍രിവാളിന്‍റെ ‘വിപ്ലവ’ സങ്കല്‍പ്പം ഇതാണ്‌ : ഇപ്പോള്‍ പരമോന്നത നിയമനിര്‍മ്മാണസഭയില്‍ ഇരിക്കുന്ന അഴിമതിക്കാരും, ധൂര്‍ത്തന്മാരും,രാഷ്ട്രീയപ്രഭുകുടുംബക്കാരുമായ ആളുകളെ മാറ്റി നല്ലവരും, സത്യസന്ധരുമായ ആളുകള്‍ -സാധാരണ ജനം എന്ന് ഭാഷ്യം- അവിടെയിരിക്കുകയും, നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ശുദ്ധി പുന:സ്ഥാപിക്കുകയും ചെയ്യുക. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, പുതിയ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി, പുതുകൌതുകം കൊണ്ട് പലതും ഞെക്കി, ഒടുവില്‍ ഒന്നും മനസ്സിലാകാത്ത സ്ഥിതി വരുമ്പോള്‍, രക്ഷയ്ക്കെത്തുന്ന ”Restore factory settings? ” എന്ന ഓപ്ഷന്‍ പോലൊന്നാണ്‌ കേജ്‍രിവാളിന്‍റെ സാമൂഹ്യവിപ്ലവസങ്കല്‍പ്പം.

 

ഒരു എന്‍. ജി. ഒ യെ രാഷ്ട്രത്തിന്‍റെ വലുപ്പത്തിലേക്കും, വ്യാപ്തിയിലേക്കും ഊതിവീര്‍പ്പിക്കലാണ്‌ ആം ആദ്മി പാര്‍ട്ടി. വേറൊരു തരത്തില്‍, ഉപഭോക്തൃവസ്തുക്കളുടെ ഉല്‍പ്പാദന,വിതരണനിയമങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന രാഷ്ട്രീയനീതിവിതരണത്തിന്‍റെ സ്വഭാവം അതിനുണ്ട്.


 

അതേ, അധികാര വ്യവസ്ഥ
വ്യവസ്ഥയ്ക്കു വെളിയില്‍ നിന്നുകൊണ്ട്, അതിന്‍റെ ജീര്‍ണ്ണതയ്ക്കെതിരെ കലാപം നടത്തുന്നുവെന്ന പ്രതീതി നിലനിന്നിരുന്ന സമയത്ത്, ലഭിച്ചിരുന്ന മാധ്യമങ്ങളുടെ ‘അര്‍പ്പിതമനോഭാവ’ത്തെയും , ആ ഘട്ടത്തില്‍ ഒരു അലങ്കാരമായിരുന്ന ധാര്‍മ്മികകോപത്തെയും അതേ വ്യവസ്ഥയ്ക്കുള്ളില്‍ ഇടം നേടാനൊരുങ്ങുമ്പോഴും കൂടെ കൂട്ടാം എന്ന ഒരു ധാരണ കേജ്‍രിവാളിനെ ഭരിക്കുന്നുണ്ട്. വാസ്തവത്തില്‍ താന്‍ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്രീകൃതാധികാരവ്യവസ്ഥയുടെ അതേ ഘടനാനിയമങ്ങളാണ്‌ കേജ്‍രിവാളിന്‍റെ രാഷ്ട്രീയാവതാരത്തിനും. മുകളില്‍ നിന്ന് താഴേയ്ക്കാണ്‌ എല്ലാ അധികാരഘടനാവ്യവസ്ഥകളിലേതും പോലെ ഈ പുതിയ പ്രസ്ഥാനത്തിലേയും ആശയത്തിന്‍റെ പ്രവാഹനിയമം. പ്രവര്‍ത്തകരുടെ നിര നഗരങ്ങളിലായിരിക്കും. എന്നാല്‍ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും രാജ്യത്തെ ഗ്രാമീണരും, നാഗരികരുമായ സാധാരണക്കാര്‍ക്കു വേണ്ടിയായിരിക്കും. ഈ വസ്തുതയ്ക്ക് ഒരു ഗ്യാരണ്ടി എന്ന നിലയിലാണ്‌ ‘ആം ആദ്മി’ എന്ന പേരുതന്നെ സ്വീകരിച്ചിരിക്കുന്നത്.

ഒരു എന്‍. ജി. ഒ യെ രാഷ്ട്രത്തിന്‍റെ വലുപ്പത്തിലേക്കും, വ്യാപ്തിയിലേക്കും ഊതിവീര്‍പ്പിക്കലാണ്‌ ആം ആദ്മി പാര്‍ട്ടി. വേറൊരു തരത്തില്‍, ഉപഭോക്തൃവസ്തുക്കളുടെ ഉല്‍പ്പാദന,വിതരണനിയമങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന രാഷ്ട്രീയനീതിവിതരണത്തിന്‍റെ സ്വഭാവം അതിനുണ്ട്. പുതിയ കാലത്തെ തമാശകളിലൊന്നായ ‘കോര്‍പ്പറേറ്റ് സാമൂഹ്യപ്രതിബദ്ധത’ യുടെ ഛായയും ഈ ‘സേവന’ രാഷ്ട്രീയത്തില്‍ കലര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍പ്പറേറ്റുകളില്‍ നിന്ന് -സത്യസന്ധരായ എന്ന വിശേഷണം വേണമെങ്കില്‍ ചേര്‍ക്കാം- പണം സ്വീകരിക്കുന്നതില്‍ കേജ്‍രിവാള്‍ യാതൊരു തെറ്റും കാണുന്നില്ലെന്ന് ഓര്‍മ്മിക്കുക. ഇന്ത്യയിലെ എല്ലാ സാധാരണക്കാരുടേയും പ്രശ്നങ്ങളും, ആവശ്യങ്ങളും ഐകരൂപ്യമാണെന്നും അത് തങ്ങള്‍ക്ക് ഇവിടെയിരുന്ന് ‘ചിന്തിച്ച്’ കണ്ടെത്താവുന്നതുമാണെന്ന ഉറച്ച ധാരണയുള്ള കേജ്‍രിവാളിനോട് ഈ ഘട്ടത്തിലെങ്കിലും ഏതെങ്കിലും ഒരു പത്രപ്രവര്‍ത്തകന്‍ ചോദിക്കേണ്ട കാതലായ ഒരു ചോദ്യമുണ്ടായിരുന്നു ; ‘ഈ സാധാരണക്കാരില്‍ ദളിതര്‍ ഉള്‍പ്പെടുമോ’ എന്ന ഒരു സാധാരണ ചോദ്യം.

 

ദരിദ്രരാജ്യ ടാഗിനോടും , സബ്സിഡിയോടും , സംവരണത്തോടും , പട്ടിണിമരണങ്ങളോടും , പ്രത്യയശാസ്ത്രങ്ങളോടുമൊക്കെ തികഞ്ഞ വിരക്തിയുള്ള ഇക്കൂട്ടരെ പിണക്കാതിരിക്കാനാണ്‌ കേജ്‍രിവാളിന്‍റെ പാര്‍ട്ടി രാജ്യത്തെ ബാധിക്കുന്ന ഒരു വിഷയത്തെക്കുറിച്ചുമുള്ള നിലപാടുകള്‍ വ്യക്തമാക്കാതിരുന്നത്.


 

ആരൊക്കെ ഒപ്പം കൂടും?
അരാഷ്ട്രീയതയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കൂടുമാറുന്ന കേജ്‍രിവാളിന്‍റെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടാനിടയുള്ള നാഗരികജനവിഭാഗങ്ങള്‍ ഏതോക്കെയാണ്‌? നിലവിലിരിക്കുന്ന വ്യവസ്ഥയുടെ ഫലപ്രാപ്തിയില്‍ വിശ്വാസം നഷ്ടപ്പെട്ടവരില്‍ ഒരു വിഭാഗം കൂടെ ചേര്‍ന്നേയ്ക്കാം. കോണ്‍ഗ്രസിന്‍റെ അഴിമതിയെ എതിര്‍ക്കാനാഗ്രഹിച്ചിട്ടും, ബി.ജെ.പിയുടെ വര്‍ഗ്ഗീയനിലപാടുകളോടുള്ള എതിര്‍പ്പു മൂലം നേരിട്ടോ, പരോക്ഷമായോ കോണ്‍ഗ്രസിന്‌ ഉപകാരപ്രദമാകും വിധം വോട്ട് ചെയ്യേണ്ടിവരുന്ന ജനവിഭാഗത്തെയും ഈ പ്രസ്ഥാനം ആകര്‍ഷിച്ചേയ്ക്കാം.

മറ്റൊരു വിഭാഗത്തിനു കൂടെ ഈ പ്രസ്ഥാനം ആകര്‍ഷകമാണ്‌. ആഗോളവല്‍ക്കരണാനന്തരകാലത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ വളര്‍ന്നു വന്നതും, ഇപ്പോഴും വ്യതിരിക്തമായ ഒരു സാമൂഹ്യവ്യക്തിത്വം അന്വേഷിച്ചുകൊണ്ടിരിക്കുന്നതുമായ ഈ വിഭാഗം മുഖ്യമായും മധ്യ-ഉപരിമധ്യവര്‍ഗ്ഗത്തില്‍ പെട്ടവരാണ്‌. ഭരണകൂടത്തിന്‍റെ ഇടപെടല്‍ ഇല്ലാത്ത സാമ്പത്തികപ്രവര്‍ത്തനസ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരും, തങ്ങളുടെ സാമ്പത്തികശക്തിക്ക് ആനുപാതികമായ അധികാരം ലക്ഷ്യം വെക്കുന്നവരുമാണിവര്‍. രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും ഒന്നടങ്കം അഴിമതിക്കാരാണെന്ന സ്റ്റീരിയോടൈപ്പ് ദര്‍ശനങ്ങള്‍ ഏറ്റവുമധികം ഉച്ചത്തില്‍ ചൊല്ലുന്ന ഈ വിഭാഗം അങ്ങനെ ചെയ്യുന്നത്, ധനസമ്പാദനത്തിലെ നീതിപരതയെക്കുറിച്ചുള്ള എന്തെങ്കിലും നിഷ്ഠ കൊണ്ടോ, സങ്കല്‍പ്പം കൊണ്ടോ അല്ല. പണത്തേക്കാളുപരി അധികാരം എന്ന ‘എക്ട്രാ പ്രിവിലേജ്’ ആസ്വദിച്ചുകഴിയുന്ന, തങ്ങളേക്കാള്‍ ഉയര്‍ന്ന നിലയിലുള്ള പ്രതിയോഗികളോടുള്ള മനോഭാവമാണ്‌ – ഒരുതരം ശ്രേഷ്ഠവര്‍ഗ്ഗ അസഹിഷ്ണുതയാണ്‌- ഇവരുടെ നിലപാടുകളെ നിയന്ത്രിക്കുന്നത്. നിലവിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയിലും പൂര്‍ണ്ണസംതൃപ്തി കണ്ടെത്താന്‍ കഴിയാതിരുന്ന ഈ വിഭാഗത്തിന്‍റെ രാഷ്ട്രീയ പൊട്ടന്‍ഷ്യല്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടത് അണ്ണാ ഹസാരെയുടെ സമരകാലത്താണ്‌. ആഗോളവല്‍ക്കരണത്തിന്‍റെ ‘സാംസ്കാരിക സൂപ്പര്‍മാര്‍ക്കറ്റിലെ’ ഉപഭോക്താക്കളായ ഇക്കൂട്ടരുടേത് സജാത്യവല്‍ക്കരിക്കപ്പെട്ട രസമുകുളങ്ങളും, അഭിരുചികളുമാണ്‌. അവയാകട്ടെ ഇന്ത്യന്‍ ശരാശരിയില്‍ നിന്ന് ബഹുകാതം ഉയരത്തിലുമാണ്‌.

ദരിദ്രരാജ്യ ടാഗിനോടും , സബ്സിഡിയോടും , സംവരണത്തോടും , പട്ടിണിമരണങ്ങളോടും , പ്രത്യയശാസ്ത്രങ്ങളോടുമൊക്കെ തികഞ്ഞ വിരക്തിയുള്ള ഇക്കൂട്ടരെ പിണക്കാതിരിക്കാനാണ്‌ കേജ്‍രിവാളിന്‍റെ പാര്‍ട്ടി രാജ്യത്തെ ബാധിക്കുന്ന ഒരു വിഷയത്തെക്കുറിച്ചുമുള്ള നിലപാടുകള്‍ വ്യക്തമാക്കാതിരുന്നത്. അഴിമതിയോടാണെങ്കില്‍ അവര്‍ക്കു ഭയങ്കര കലിയുമാണ്‌. ‘ ആം ആദ്മി’ യെ ഒരു ബ്രാന്‍ഡ് ആയി സ്വീകരിക്കാന്‍ അവര്‍ക്ക് വിഷമമില്ല. ബ്രാന്‍ഡായിക്കഴിഞ്ഞാല്‍ ഗാന്ധിജിയും, ചെഗുവേരയുമൊക്കെ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് പോലുമാകുന്നതു പോലെ.

കേജ്‍രിവാള്‍ ഇനി എന്താണ്‌ ചെയ്യാന്‍ പോവുക എന്ന മഷിനോട്ടത്തില്‍ താല്‍പര്യമില്ല എന്ന് നേരത്തെ പറഞ്ഞുവെങ്കിലും, ഇതുവരെ കണ്ട കാഴ്ചകള്‍ സ്വയം നീട്ടിത്തരുന്ന നോട്ടങ്ങളില്‍ നിന്ന് പിന്‍വലിയാനുമാവില്ല. അതു തന്നെയും വ്യക്ത്യധിഷ്ഠിതമായ ഒരു ഒരു നിലപാട് എന്ന നിലയിലേ അവതരിപ്പിക്കാനാവൂ. അടിമുടി അഴിമതിയും, സ്വജനപക്ഷപാതവും, അസാന്മാര്‍ഗ്ഗികമായ ധനാര്‍ത്തിയും നിറഞ്ഞ ഒരു വ്യവസ്ഥയോട് പ്രതിഷേധവും, രോഷവുമുണ്ടെങ്കില്‍ എന്തുകൊണ്ട് കേജ്‍രിവാളിന്‍റെ പാര്‍ട്ടിയില്‍ ചേരുകയോ, അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല എന്ന സാങ്കല്‍പ്പികചോദ്യത്തിനുള്ള ആത്മനിഷ്ഠമായ ഉത്തരത്തിന്‍റെ ആധികാരികത മാത്രമേ അതിനവകാശപ്പെടാനാകൂ.

 

കേജ്‍രിവാള്‍ ബാക്കിവെയ്ക്കുന്ന നിശ്ശബ്ദതയുടെ അറകള്‍, വെറുതേയങ്ങനെ ഒഴിഞ്ഞുകിടക്കുകയല്ലെന്നും അതിനു പിന്നില്‍ ഒരു കണക്കുകൂട്ടലുണ്ടെന്നുമാണ്‌ നാം കണ്ടത്. പിന്നീട്, തീര്‍ച്ചപ്പെടുത്തിയാല്‍ മതിയാകുന്ന വിഷയങ്ങളിലല്ല, ഈ മൌനങ്ങള്‍.. അവയില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ കാണാവുന്നവയില്‍ ഉദാരവല്‍ക്കരണം, മതേതരത്വം, സംവരണം എന്നിവ ഉള്‍പ്പെടുന്നു.


 

അളന്നു മുറിച്ച മൌനങ്ങള്‍
കേജ്‍രിവാള്‍ നിറയ്ക്കാതെ ബാക്കിവെയ്ക്കുന്ന നിശ്ശബ്ദതയുടെ അറകള്‍, ഒന്നിനും വേണ്ടിയല്ലാതെ വെറുതേയങ്ങനെ ഒഴിഞ്ഞുകിടക്കുകയല്ലെന്നും അതിനു പിന്നില്‍ ഒരു കണക്കുകൂട്ടലുണ്ടെന്നുമാണ്‌ നാം കണ്ടത്. പിന്നീട്, തീര്‍ച്ചപ്പെടുത്തിയാല്‍ മതിയാകുന്ന, ദ്വിതീയതലപ്രാധാന്യം മാത്രമുള്ള വിഷയങ്ങളിലല്ല, അളന്നുതിട്ടപ്പെടുത്തിയ ഈ മൌനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്‌. അവയില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നമുക്ക് കാണാവുന്നവയില്‍ ഉദാരവല്‍ക്കരണം, മതേതരത്വം, സംവരണം എന്നിവ ഉള്‍പ്പെടുന്നു. ഇവയേയും ഇവയില്‍ നിന്ന് ജനിക്കുന്നതും, ഇവയോട് ചേര്‍ന്നുനില്‍ക്കുന്നതുമായ നിരവധി വിഷയങ്ങളെയും അപ്രസക്തമാക്കുന്ന വിധത്തില്‍ അഴിമതിക്കും, അഴിമതി വിരുദ്ധസമരത്തിനും അടിയന്തിരപ്രാധാന്യം കൊടുത്തുകൊണ്ടുള്ള നയപരമായ തന്ത്രത്തിന്‌, ഒരു പക്ഷെ അടുത്ത വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വരെ പിടിച്ചു നില്‍ക്കാനായേക്കും. അന്നാണ്‌ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പു ഗോദയിലിറങ്ങുന്നതും.

നാഗരികസമ്മതിദായകര്‍ നിറഞ്ഞ ഡെല്‍ഹിയില്‍ അഴിമതി മാത്രം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാകും എന്ന കണക്കുകൂട്ടല്‍ തികച്ചും അസ്ഥാനത്തല്ല. മറ്റു വിഷയങ്ങളെക്കുറിച്ചുള്ള നിലപാടുകള്‍ വ്യക്തമാക്കാന്‍ നിര്‍ബന്ധിതമാക്കുന്ന സാമൂഹ്യഘടനയല്ല, ഡെല്‍ഹിയുടേത്. (ഡെല്‍ഹിയില്‍ ഗ്രാമങ്ങളും, ഗ്രാമീണവോട്ടര്‍മാരും ഉണ്ടെങ്കിലും അവരുടെ മുന്‍ഗണനാക്രമത്തിന്‌ നാഗരികവോട്ടര്‍മാരുടേതിനോടാണ്‌ കൂടുതല്‍ സാദൃശ്യം.) ഭരണനിര്‍വ്വഹണവുമായി മാത്രം ബന്ധപ്പെട്ടതും, ഭരണത്തിനു പിന്നിലെ ആശയത്തേയും, ദര്‍ശനത്തെയും സ്പര്‍ശിക്കാത്തതുമായ ഒരു നയപത്രികയോ, പ്രവര്‍ത്തനപദ്ധതിയോ അതിനുമുമ്പെ അവതരിപ്പിച്ചേക്കാം. എന്നാല്‍ പിന്നീടൊരു ഘട്ടത്തില്‍ താത്വികനിലപാടുകളെടുക്കേണ്ടി വരുമ്പോള്‍, ജനങ്ങളുടെ മുമ്പിലവതരിപ്പിച്ച് അംഗീകാരം നേടിയ ഒരു ഐഡിയോളജിയുടെ അഭാവത്തില്‍, സംഘടന തിരിഞ്ഞുവീഴുന്ന നിലപാടുതറ ഒന്നുകില്‍ നേതാവിന്‍റെ ഇഷ്ടവൈചിത്ര്യങ്ങളാലോ (whims and fancies) വ്യവസ്ഥയുടെ സ്വാഭാവികക്രമീകരണത്താലോ (default settings) ആണ്‌ നിര്‍ണ്ണയിക്കപ്പെടുക. എന്താവും ഈ സ്വാഭാവിക ക്രമീകരണം അല്ലെങ്കില്‍ ഡിഫോള്‍ട്ട് സെറ്റിംഗുകള്‍?

 

ഫലപ്രദമാകുമെന്ന് ഉറപ്പ് വന്നാല്‍ - നമുക്കിപ്പോള്‍ അസംഭവ്യം എന്നു തോന്നുമെങ്കിലും- രാഷ്ട്രീയ സ്വയം സേവക് സംഘ് ബി.ജെ.പി യെ തല്‍ക്കാലം അരികിലേക്ക് മാറ്റി, ഈ കുഞ്ഞിനെ മടിയിലിരുത്തി മുലയൂട്ടിയെന്നു വരാം.


 

ആര്‍.എസ്.എസ് ലാളന
അടിസ്ഥാന ഘടകവ്യാപ്തി ഹിന്ദി ഹൃദയമേഖലയില്‍ ഒതുങ്ങിനില്‍ക്കുന്നതും, അതിനു വെളിയിലുള്ള ഭാരതത്തില്‍ നിന്ന് അനുരൂപസ്ഥിതി (conformity) മുന്‍കൂറായി പ്രതീക്ഷിക്കുന്നതുമായ ബി.ജെ.പിയുടെ അതേ ഘടനാ സ്വഭാവമാണ്‌ ആം ആദ്മി പാര്‍ട്ടിക്കും. ദക്ഷിണേന്ത്യയായാലും, കിഴക്കു ദേശമായാലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായാലും, ന്യൂനപക്ഷങ്ങളായാലും, ദളിതരായാലും അനുരൂപവല്‍ക്കരണത്തിലൂടെ ‘മുഖ്യധാര’ യുടെ അഥവാ ദേശീയതയുടെ ഭാഗമാണെന്നു തെളിയിക്കുക അവരരുടെ ഉത്തരവാദിത്തമായിരിക്കുന്ന ഘടനയാണിത്. എന്തു പരിമിതികളോടെയാണെങ്കിലും കോണ്‍ഗ്രസിന്‌ ചരിത്രപരമായ കാരണങ്ങളാല്‍ ലഭിച്ചിട്ടുള്ള ദേശീയവീക്ഷണത്തെയല്ല ആം ആദ്മി പാര്‍ട്ടിക്ക് ഡിഫോള്‍ട്ട് സെറ്റിംഗ്സായോ, പാരമ്പര്യമായോ കിട്ടുക. പ്രകടമായ അക്രാമകവര്‍ണ്ണങ്ങളില്ലാത്ത ഹിന്ദുത്വത്തിന്‍റെ ഇളംപട്ടുടുത്ത, ഉദാരവല്‍കൃത മുതലാളിത്ത സങ്കല്‍പ്പങ്ങളാണ്‌ ആം ആദ്മി പാര്‍ട്ടിയുടെ മുറ്റത്ത് തുള്ളിക്കളിക്കുക.

ത്രിശൂലമേന്താത്തതും, ബാബ്‍രി മസ്ജിദിന്‍റേയോ ഗുജറാത്തിന്‍റേയോ പാടുകള്‍ നെറ്റിയില്‍ പേറാത്തതും, എന്നാല്‍ സംഘ്പരിവാറിന്‍റെ ഹിന്ദുത്വ ലോകവീക്ഷണത്തോട് ഇടഞ്ഞു നില്‍ക്കാത്തതും, മുതലാളിത്ത സാമ്പത്തികസ്വതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഒരു പ്രസ്ഥാനത്തിന്‍റെ ഇടമാണ്‌ ഈ പാര്‍ട്ടി തേടുന്നത്. സംവരണമായാലും, കാഷ്മീര്‍ പ്രശ്നമായാലും, പൊതു സിവില്‍ കോഡായാലും, ഇതുവരെ വ്യക്തമാക്കാതെ വെച്ച ഒരു പാട് വിഷയങ്ങളോടുള്ള നിലപാടുകള്‍ അപ്പോള്‍ തികച്ചും യുക്തിസഹമായി ഒഴുകിയിറങ്ങും. സംവരണത്തിനെതിരായ യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന പ്രസ്ഥാനത്തിലൂടെയാണ്‌ അരവിന്ദ് കേജ്‍രിവാള്‍ പൊതുരംഗത്ത് ആദ്യമായി ഇറങ്ങിയതെന്ന ജീവചരിത്രപാഠം വേണമെങ്കില്‍ ഓര്‍മ്മിക്കാം. ഫലപ്രദമാകുമെന്ന് ഉറപ്പ് വന്നാല്‍ – നമുക്കിപ്പോള്‍ അസംഭവ്യം എന്നു തോന്നുമെങ്കിലും- രാഷ്ട്രീയ സ്വയം സേവക് സംഘ് ബി.ജെ.പി യെ തല്‍ക്കാലം അരികിലേക്ക് മാറ്റി, ഈ കുഞ്ഞിനെ മടിയിലിരുത്തി മുലയൂട്ടിയെന്നു വരാം.

ഇതിലെ ശ്രദ്ധേയമായ ഒരു വസ്തുത ഒരു ദര്‍ശനമോ, പ്രത്യയശാസ്ത്രമോ രൂപം കൊടുക്കുന്നതിനു പിന്നില്‍ നടക്കേണ്ട ബൌദ്ധികപ്രവര്‍ത്തനമോ, ചരിത്രാപഗ്രഥനമോ, നാളെയേക്കുറിച്ചുള്ള സങ്കല്‍പ്പനമോ ഇതിനു വേണ്ടിവരുന്നില്ല എന്നതാണ്‌. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേര്‍ന്നു നടത്തുന്നത് അത്തരമൊരു പ്രവൃത്തിയാണെന്ന് കരുതാന്‍ വയ്യ. (ഏതു ദൂരം വരെ അവര്‍ക്ക് കൂടെ നടക്കാന്‍ കഴിയും എന്ന് കണ്ടറിയണം.) ആധാരതത്വങ്ങളുടെ ഇടം ഒഴിച്ചിട്ടുകൊണ്ട്, ഇന്ത്യയെ ഒരു ബൃഹദ് മുനിസിപ്പല്‍ കോര്‍പ്പറേഷനായി സങ്കല്‍പ്പിക്കുന്ന പ്രകടനപത്രികയുമായി ആം ആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പു രംഗത്ത് ഇറങ്ങാന്‍ കഴിയും. പ്രാഥമികഭൂമികയായി സ്വീകരിക്കുന്ന ഭൂമിശാസ്ത്രപരവും, സാമൂഹ്യപരവുമായ മേഖലയുടെ പ്രബലബോധധാരകള്‍ക്ക്, ഒരുതരം സ്വാഭാവികനിര്‍ണ്ണയവാദത്തിന്‍റെ അടിസ്ഥാനത്തില്‍, സംഘടനയുടെ ആശയപരവും, ദാര്‍ശനികവുമായ ഒഴിമുറികള്‍ നിറയ്ക്കാന്‍ സ്വാതന്ത്ര്യം നല്‍കുക എന്നതാണ്‌ ആം ആദ്മി പാര്‍ട്ടി സ്വീകരിക്കുന്ന നയത്തിന്‍റെ കാതല്‍.

ഹിന്ദുത്വത്തിന്‍റെ ബാഹ്യഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട്, നവലിബറല്‍ സാമ്പത്തികപ്രവര്‍ത്തനസ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന സാമൂഹ്യബോധത്തിന്‍റെ പുതിയ ജനുസ്സിന്‌ ഒരു മുഖവും, രൂപഘടനയും ഉണ്ടാവേണ്ടതുണ്ട്. ആ മുഖമാകാന്‍ കഴിയുന്ന ഒരു പാര്‍ട്ടിക്ക് പ്രസക്തിയുമുണ്ട്. സംഘ്പരിവാര്‍ മുന്നോട്ടു വെക്കുന്നതരം ഹിന്ദുത്വദര്‍ശനത്തിന്‌, ആഗോളവല്‍ക്കരണത്തിന്‍റെ സാംസ്കാരിക-സൂപ്പര്‍മാര്‍ക്കറ്റ് വ്യവസ്ഥയെ തടസ്സമില്ലാതെ ആശ്ലേഷിക്കാന്‍ കഴിയുന്ന സ്വഭാവഘടനയുണ്ട്.(എങ്കിലും ആ സ്വഭാവഘടനയെ പൂര്‍ണ്ണമായി ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്‍റെ അഭാവവുമുണ്ട്.)

 

ബി.ജെ.പി. പോലും പരസ്യമായി എതിര്‍ക്കുന്ന ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപത്തെ കുറിച്ച് അദ്ദേഹത്തിനൊന്നും പറയാനില്ല. ആം ആദ്മിയെ മാത്രം നേരിട്ടു ബാധിക്കുന്ന, ലോകബാങ്ക് തിട്ടൂരത്തിന്‍റെ നിര്‍വ്വഹണമായ 'സബ്സിഡിക്കു പകരം പണം' എന്ന, പരിപാടിയെക്കുറിച്ചുമില്ല എതിര്‍ത്തോ, യോജിച്ചോ ഒരു വാക്ക്.


 

ഒരേ രുചി, ഒരേ വേഷം
സജാത്യവല്‍ക്കരണ(homogenisation)ത്തിലധിഷ്ഠിതമാണ്‌ രണ്ടും എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട സദൃശഘടകം. വൈജാത്യത്തെയും, വിഭിന്നതയെയും ഇല്ലാതാക്കാന്‍ മാനകരൂപങ്ങളെ മുന്‍നിര്‍ത്തുന്ന രീതി രണ്ടിലുമുണ്ട്. ലോകം മുഴുവന്‍ ഒരേ രുചിയും, ഒരേ വേഷവും, ഒരേ ഭാഷയും, ഒരേ സംവേദനശീലവും പുലരുന്ന ആദര്‍ശലോകമാണല്ലോ ആഗോളഗ്രാമം. ‘ഹിന്ദുത്വം’ എന്ന ഏകകം കൊണ്ട് ഹിന്ദുമതത്തിലെ തന്നെ സകല വൈജാത്യങ്ങളേയും, ഭാരതദേശത്തെ മറ്റു വംശ,വര്‍ഗ്ഗ,സംഘ വ്യക്തിത്വങ്ങളെയും, പ്രാന്തജീവിതങ്ങളെയും ഹരിക്കുന്ന രീതിക്ക് ഇതിനോട് ഭ്രാതൃഭാവമാണുള്ളത്. ‘സമത്വം’ പോലെയുള്ള ശ്രേഷ്ഠവും സുന്ദരവുമായ സങ്കല്‍പ്പങ്ങള്‍ക്ക് പ്രയോഗത്തിലൂടെ അനീതിയുടെ സ്വഭാവം കൈവരുന്നതിന്‌ രണ്ടിലും ഉദാഹരണങ്ങള്‍ വേണ്ടത്രയുണ്ട്.

ആഗോളതാപനനിയന്ത്രണത്തിന്‍റേയും, സ്വതന്ത്രവ്യാപാരത്തിന്‍റേയും സന്ദര്‍ഭങ്ങളില്‍ വികസിതമുതലാളിത്ത രാജ്യങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന സമത്വസിദ്ധാന്തവും, ദളിത് സംവരണത്തിന്‍റേയും, ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെയും, ദരിദ്രജനങ്ങള്‍ക്കുള്ള സബ്സിഡിയുടെയും സന്ദര്‍ഭങ്ങളില്‍ മുന്നോക്കക്കാര്‍ അവതരിപ്പിക്കുന്ന സമത്വസിദ്ധാന്തവും നീതിനിഷേധത്തിന്‍റെ സൌന്ദര്യവല്‍ക്കരണമാണ്‌. ‘ഹിന്ദുത്വ’ പദ്ധതിയിലെ മാനകവല്‍ക്കരിക്കപ്പെട്ട ഭാരതപൌരനും ആഗോളവല്‍കൃതകമ്പോളത്തിലെ മാനകവല്‍ക്കരിക്കപ്പെട്ട ഉപഭോക്താവിനുമിടയിലെ പൊതുസ്വീകാര്യതയുള്ള ഒരു ലോജിക്കിന്‍റെ സ്ഥാപനമാകും ആം ആദ്മി പാര്‍ട്ടിയിലൂടെ സംഭവിക്കുക. ജാതി,മതവിവേചനമോ, വര്‍ഗ്ഗീയതയോ, പ്രത്യക്ഷമായ അസഹിഷ്ണുതാപ്രകടനമോ, സാമ്പത്തികവിവേചനമോ ഇല്ലാതെ തന്നെ നാഗരികസമ്പന്നവര്‍ഗ്ഗത്തിനും, സമ്പന്നകര്‍ഷകര്‍ക്കും വെളിയില്‍ സ്വന്തം പേരു പോലും നഷ്ടപ്പെട്ട സാധാരണക്കാരന്‍ – ആം ആദ്മി- കൂനിക്കൂടിയിരിക്കുന്നു.

മറിച്ചുള്ള എന്തെങ്കിലും വിദൂരമായ സൂചനകള്‍ പോലും നല്‍കാതിരിക്കുന്നതില്‍, പാര്‍ട്ടി രൂപീകരിച്ച്, മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായതിനു ശേഷവും കേജ്‍രിവാള്‍ ശ്രദ്ധിക്കുന്നുണ്ട്. ഇന്നത്തെ സജീവരാഷ്ട്രീയ ചര്‍ച്ചാവിഷയങ്ങളിലൊന്നും ഒരു അഭിപ്രായവും പ്രകടിപ്പിച്ച്, അദ്ദേഹം പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ആം ആദ്മിയിലേക്ക് പ്രതീക്ഷയുടെ ഒരു അരണ്ട കിരണം പോലുമയയ്ക്കുന്നില്ല, കേജ്‍രിവാള്‍‍. രാഷ്ട്രീയകാരണങ്ങളാലായാലും ബി.ജെ.പി. പോലും പരസ്യമായി എതിര്‍ക്കുന്ന ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപത്തെ കുറിച്ച് അദ്ദേഹത്തിനൊന്നും പറയാനില്ല. ആം ആദ്മിയെ മാത്രം നേരിട്ടു ബാധിക്കുന്ന, ലോകബാങ്ക് തിട്ടൂരത്തിന്‍റെ നിര്‍വ്വഹണമായ ‘സബ്സിഡിക്കു പകരം പണം’ എന്ന, പരിപാടിയെക്കുറിച്ചുമില്ല എതിര്‍ത്തോ, യോജിച്ചോ ഒരു വാക്ക്.

 

ജനങ്ങളുടെ സ്വപ്നത്തെ ഭയക്കുന്ന വ്യവസ്ഥയേയും, ആ വ്യവസ്ഥയെ തങ്ങള്‍ക്കു വേണ്ടി പരിഷ്കരിച്ച്, പരിഷ്കരിച്ച് അനന്തകാലം നിലനിര്‍ത്താന്‍ യത്നിക്കുന്ന പക്ഷത്തേയും സൂചിപ്പിക്കാനാണ്‌ ചരിത്രം വലതുപക്ഷം എന്ന സംജ്ഞയുണ്ടാക്കിയത്. ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷബദലുകളില്ല.


 

തെരഞ്ഞെടുപ്പില്‍ കാണാനിരിക്കുന്നത്
അടുത്തകൊല്ലം ഡെല്‍ഹി തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, എന്താണ്‌ സംഭവിക്കുക എന്നതിനേക്കുറിച്ച് ഒരു ഏകദേശചിത്രം പല നിരീക്ഷകര്‍ക്കും കാണാന്‍ കഴിയുന്നുണ്ട്. ഒരു സീറ്റില്‍ പോലും രണ്ടാം സ്ഥാനത്തെത്തിയില്ലെങ്കിലും, കോണ്‍ഗ്രസിനു ക്ഷീണമുണ്ടാക്കുകയും, ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുകയും ചെയ്യുന്നതില്‍ നിമിത്തമാകാന്‍ കഴിഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു അസ്തിത്വമായി. അതുകൊണ്ടാവാം ബി.ജെ.പിയുടെ ‘ബി ടീം’ എന്ന ലേബല്‍ കൊടുക്കാന്‍ പലരും താല്‍പര്യപ്പെടുന്നത്. ബി.ജെ.പിയിലെ പണവും, സ്വാധീനശേഷിയുമുള്ള സ്ഥാനാര്‍ത്ഥിത്വമോഹികള്‍ ‘സീറ്റ് തന്നില്ലെങ്കില്‍ കേജ്രിവാളിന്‍റെ പാര്‍ട്ടിയില്‍ ചേര്‍ന്നു മല്‍സരിക്കും’ എന്ന് നേതാക്കളോട് സ്വരമുയര്‍ത്തുന്നതിനെക്കുറിച്ചും കഥകള്‍ കേള്‍ക്കുന്നുണ്ട്.

ആം ആദ്മി പാര്‍ട്ടി എന്നെങ്കിലും പാര്‍ലമെന്‍റില്‍ ഏതാനും സീറ്റുകള്‍ നേടി ശിഷ്ടകാലം ബി.ജെ.പി യുടെ ഘടകകക്ഷിയായി പുലരുമോ, കുറെക്കൂടെ സീറ്റുകള്‍ നേടി നിയമനിര്‍മ്മാണത്തിലെ കോര്‍പ്പറേറ്റ് ഇടപെടലിന്‍റെ പ്രാതിനിധ്യം വഹിക്കുമോ, അതോ കേജ്‍രിവാള്‍ പ്രധാനമന്ത്രിയാകുമോ എന്നൊക്കെയാലോചിച്ച് കലങ്ങാതെ, തെളിഞ്ഞ ഒരു ചുവരെഴുത്ത് വായിച്ചു നിര്‍ത്താം. വലതുപക്ഷം കാട്ടിത്തരുന്ന ഒരു ഇടതുമായക്കാഴ്ചയാണിത്. ഇടതുപക്ഷം ആ പേരു വഹിക്കുന്ന പാര്‍ട്ടികളെയെന്നതിലുപരി, ഒരു വ്യവസ്ഥയില്‍ നീതി നിഷേധിക്കപ്പെടുന്ന ജനങ്ങളുടെ പക്ഷത്ത് നിന്ന് ഉണ്ടാകുന്നതോ, ഉണ്ടാകാനിരിക്കുന്നതോ ആയ നീതിസമരത്തെയും, വിമോചനത്തെയുമാണ്‌ പ്രതിനിധീകരിക്കുക. ഒരു യാഥാര്‍ത്ഥ്യമായല്ലെങ്കില്‍ സ്വപ്നമായെങ്കിലും. ജനങ്ങളുടെ സ്വപ്നത്തെ ഭയക്കുന്ന വ്യവസ്ഥയേയും, ആ വ്യവസ്ഥയെ തങ്ങള്‍ക്കു വേണ്ടി പരിഷ്കരിച്ച്, പരിഷ്കരിച്ച് അനന്തകാലം നിലനിര്‍ത്താന്‍ യത്നിക്കുന്ന പക്ഷത്തേയും സൂചിപ്പിക്കാനാണ്‌ ചരിത്രം വലതുപക്ഷം എന്ന സംജ്ഞയുണ്ടാക്കിയത്. ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷബദലുകളില്ല.

 
 

അടിയില്‍ കുറിക്കുന്നത്

ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലാണ്‌ ആം ആദ്മി പാര്‍ട്ടി അങ്കം കുറിക്കാന്‍ പോകുന്നത്. അത് വളരെ യുക്തവും, ഉചിതവുമാണുതാനും. ഡെല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ പാര്‍ലമെന്‍റ് പിടിച്ചെടുക്കാനുള്ള പ്രയാണം ആരംഭിക്കേണ്ടത്, രണ്ടര കിലോമീറ്റര്‍ അകലെയുള്ള ഡെല്‍ഹി അസംബ്ലിയില്‍ നിന്നു തന്നെയാണ്‌. നടപ്പുക്ഷീണം കുറയും.
 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

ഐ.ഡി: കമലും റസൂല്‍ പൂക്കുട്ടിയും സംസാരിക്കുന്നു

 
 
 
 
നാലാമിടം ഇന്നലെ പ്രസിദ്ധീകരിച്ച ‘ഐ.ഡി’ സിനിമാനുഭവത്തെക്കുറിച്ച് ഇത്തിരി കൂടി. ചിത്രത്തിന്റെ സംവിധായകന്‍ കെ .എം കമല്‍, സൌണ്ട് ഡിസൈനറും നിര്‍മാണ കൂട്ടായ്മയിലെ അംഗവുമായ റസൂല്‍ പൂക്കുട്ടി എന്നിവരുമായി ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ട അബൂദബി ചലച്ചിത്രമേളയ്ക്കിടെ സര്‍ജു നടത്തിയ അഭിമുഖം

 
 
കാഴ്ചാനുഭവം
ഐ.ഡി: വേരറ്റവര്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ്
 
 

എന്റെ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ ഒരനുഭവമാണ് ഇങ്ങനെയൊരു സിനിമയിലേക്ക് നയിച്ചത്. കുഴഞ്ഞുവീഴുന്ന തൊഴിലാളിയുടെ സ്ഥാനത്ത് ഞാന്‍ എന്നെത്തന്നെ സങ്കല്‍പ്പിക്കുമ്പോഴാണ് അതെന്നെ പ്രചോദിപ്പിക്കുന്നത്. ഞാനും മറ്റൊരിടത്തുനിന്ന് വന്നയാളാണ്. അതുകൊണ്ടുതന്നെ മുംബൈ പോലുള്ള നഗരത്തിലേക്കുണ്ടാകുന്ന മനുഷ്യരുടെ ഒഴുക്കിനെക്കുറിച്ച് ആലോചിക്കുന്നു. അതില്‍നിന്നാണ് തിരക്കഥ വരുന്നത്. സിക്കിമില്‍ നിന്ന് എം. ബി. എ ഒക്കെ കഴിഞ്ഞ് മുംബൈയിലെത്തിയ ചാരു ശ്രേഷ്ഠ എന്ന പെണ്‍കുട്ടിയുടെ മൂന്ന് ദിവസത്തെ കഥയാണ് സിനിമ. അങ്ങനെ ഒരു രൂപമുണ്ടാകുന്നത് സിനിമ സ്ഥലത്തിന്റേയും സമയത്തിന്റേയും കലയായിരിക്കുന്നതുകൊണ്ടാണ്. കണ്ടെത്താതെ, തിരയല്‍ അവസാനിക്കുമ്പോഴാണ് എന്നെ സംബന്ധിച്ച് സിനിമ ശക്തമാകുന്നത്- ഐ.ഡി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കെ .എം കമല്‍, സൌണ്ട് ഡിസൈനറും നിര്‍മാണ കൂട്ടായ്മയിലെ അംഗവുമായ റസൂല്‍ പൂക്കുട്ടി എന്നിവരുമായി ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ട അബൂദബി ചലച്ചിത്രമേളയ്ക്കിടെ സര്‍ജു നടത്തിയ അഭിമുഖം

 

 

ആത്മകഥ കമല്‍ എങ്ങനെ ചുരുക്കിപ്പറയും? പ്രധാനമായും കേരളത്തിലെ ജീവിതം?

ജനിച്ചത് കോതമംഗലത്താണ്. മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞ് പ്രസ് അക്കാദമിയില്‍ ജേര്‍ണലിസം മാസ് കമ്മ്യൂണിക്കേഷന്‍ പഠിച്ചു. തുടര്‍ന്ന് 1997 ല്‍ കെ വേണുവിന്റെ സമീക്ഷ മാസികയില്‍ സബ് എഡിറ്ററായി.
2000ല്‍ പൂനൈ ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കാന്‍ അഡ്മിഷന്‍ കിട്ടിയതോടെ ഞാന്‍ സമീക്ഷ വിട്ടു.സിനിമയിലേയ്ക്ക് വഴി തിരിയുന്നതില്‍ കെ.വേണു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

ആദ്യ സിനിമ ?

സുഭാഷ് ചന്ദ്രന്റെ കഥയെ ആധാരമാക്കിയ ‘വധക്രമ’മായിരുന്നു എന്റെ ഡിപ്ലോമ ഫിലിം.അത് നിരവധി ഫെസ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും റിയോഡി ജനിറൊ ഫെസ്റിവലില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടുകയും ചെയ്തു. 2005ല്‍ ഖാലിദ് മുഹമ്മദിന്റെ സില്‍സിലേ എന്ന സിനിമയില്‍ അസോസിയേറ്റ് ഡിറകറ്ററായിട്ടാണ് കരിയറിന്റെ തുടക്കം. അതില്‍ സന്തോഷ് ശിവനായിരുന്നു സിനിമാറ്റോഗ്രാഫര്‍. പിന്നീട് അനന്തഭദ്രം, ബിഫോര്‍ ദി റെയിന്‍, പ്രാരംഭ, തഹാല്‍ തുടങ്ങിയ സന്തോഷ് ശിവന്റെ സിനിമകളില്‍ അസോസിയേറ്റായി.

അതിനിടയില്‍ ഫിലിം ഇന്‍സ്റിറ്റ്യൂട്ടിലെ ആക്ടിംഗ് സ്റുഡന്റ്സിന് വേണ്ടി ഒരു ഫീചര്‍ ലെങ്ത് സിനിമ എടുക്കാനുള്ള അവസരം കിട്ടി.അലിഫ് എന്നായിരുന്നു അതിന്റെപേര്. ഒരു അക്കാഡമിക് സിനിമ ആയതിനാല്‍ പുറംവെളിച്ചം കണ്ടില്ല. മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലിലായിരുന്നു അതിന്റെ ആദ്യ പ്രദര്‍ശനം.

 

ഐ.ഡിയില്‍ മുഖ്യ കഥാപാത്രമാകയ ചാരുവിനെ അവതരിപ്പിച്ച ഗീതാഞ്ജലി തപാ സംവിധായകന്‍ കെ.എംകമല്‍, റസൂല്‍ പൂക്കുട്ടി എന്നിവര്‍ക്കൊപ്പം അബൂദബി ചലച്ചിത്രമേളക്കിടെ


 

ജീവിതത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ്
 
താങ്കളിലെ ചലച്ചിത്രകാരന്‍ ഐ . ഡി എന്ന സിനിമയിലേയ്ക്ക് എങ്ങനെയാണ് പ്രചോദിപ്പിക്കപ്പെട്ടത്? എങ്ങനെയാണത് ഭാവന ചെയ്തത്?

എന്റെ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ ഒരനുഭവമാണ് ഇങ്ങനെയൊരു സിനിമയിലേക്ക് നയിച്ചത്. കുഴഞ്ഞുവീഴുന്ന തൊഴിലാളിയുടെ സ്ഥാനത്ത് ഞാന്‍ എന്നെത്തന്നെ സങ്കല്‍പ്പിക്കുമ്പോഴാണ് അതെന്നെ പ്രചോദിപ്പിക്കുന്നത്. ഞാനും മറ്റൊരിടത്തുനിന്ന് വന്നയാളാണ്. അതുകൊണ്ടുതന്നെ മുംബൈ പോലുള്ള നഗരത്തിലേക്കുണ്ടാകുന്ന മനുഷ്യരുടെ ഒഴുക്കിനെക്കുറിച്ച് ആലോചിക്കുന്നു. അതില്‍നിന്നാണ് തിരക്കഥ വരുന്നത്. സിക്കിമില്‍ നിന്ന് എം. ബി. എ ഒക്കെ കഴിഞ്ഞ് മുംബൈയിലെത്തിയ ചാരു ശ്രേഷ്ഠ എന്ന പെണ്‍കുട്ടിയുടെ മൂന്ന് ദിവസത്തെ കഥയാണ് സിനിമ. അങ്ങനെ ഒരു രൂപമുണ്ടാകുന്നത് സിനിമ സ്ഥലത്തിന്റേയും സമയത്തിന്റേയും കലയായിരിക്കുന്നതുകൊണ്ടാണ്. കണ്ടെത്താതെ, തിരയല്‍ അവസാനിക്കുമ്പോഴാണ് എന്നെ സംബന്ധിച്ച് സിനിമ ശക്തമാകുന്നത്.

നമ്മുടെ സാഹിത്യവും കലയുമൊക്കെ റിയലിസത്തെ തൊട്ട് ആണയിടാറുണ്ട്. ഇത് ഇങ്ങനെ തന്നെ ജീവിതത്തില്‍ നിന്ന് എടുത്തതാണ് എന്നും മറ്റും. ഇതില്‍ കലയെ വിശ്വാസയോഗ്യമാക്കുന്നതിന്റെ അല്ലെങ്കില്‍ ആര്‍ട്ടിസ്റിന്റെ ആത്മ വിശ്വാസത്തിന്റെ പ്രശ്നങ്ങളുണ്ടോ?

അടച്ചിട്ട വീടുകള്‍, ലിഫ്റ്റുകള്‍, കോറിഡോറുകള്‍ എന്നിവിടങ്ങളിലാണ് കഥ തുടങ്ങുന്നത്. റിയലിസ്റിക്കായിട്ട് സമീപിക്കുമ്പോഴാണ് ആളുകള്‍ക്ക് അതില്‍ ഇടം കിട്ടുക.താദാത്മ്യം എളുപ്പമാവുക. മനസ്സിലാകുന്നില്ല എന്നതാണ് സമാന്തര സിനിമയെക്കുറിച്ചുള്ള പരാതി. ലൂമിയര്‍ ബ്രദേഴ്സില്‍ നിന്നുള്ള സിനിമയുടെ ചരിത്രം എടുത്തുകഴിഞ്ഞാല്‍ ട്രെയിന്‍ വരുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് ഓടാന്‍ തുടങ്ങിയത് അതിന്റെ റിയലിസം കൊണ്ടാണ്. ഇന്നുവരെ, അബ്ബാസ് കിയറോസ്തമി വരെയുള്ളവരുടെ സിനിമകള്‍ അതാണ്. ഇതില്‍ എനിക്ക് മറ്റു രൂപങ്ങളുടെ ആവശ്യമില്ല. ഞാന്‍ മറ്റു ഘടനകള്‍ തെരയുമായിരിക്കും, ഭാവിയില്‍, മറ്റൊരുഘട്ടത്തില്‍, പ്രമേയം അതാവശ്യപ്പെടുമെങ്കില്‍.

 

കേരളത്തില്‍ തന്നെ കുടിയേറ്റത്തൊഴിലാളികള്‍ ഇന്ന് ഒരു സാമൂഹിക വിഷയമാണ്.അതിനെ ഗൌരവത്തോടെ സമീപിച്ചില്ലെങ്കില്‍ കേരളവും സംഘര്‍ഷാത്മകമായേക്കും. ഇക്കാര്യത്തില്‍ ഏറ്റവും സഹിഷ്ണുത പ്രകടിപ്പിക്കേണ്ട സമൂഹമാണ് മലയാളികള്‍. പക്ഷേ അനുഭവത്തില്‍ അങ്ങനെയല്ല.


 

ഇടം, ഐഡന്റിറ്റി
 
ഇടവുമായി ബന്ധിപ്പിച്ച് മാത്രം ഐഡന്റിറ്റിയെ നിര്‍വചിക്കുന്നത് മാറിയ സാഹചര്യങ്ങളില്‍ എത്രത്തോളം കൃത്യതയുള്ളതാകും?

നമ്മുടെ ഐഡന്റിറ്റിയെ തീര്‍ച്ചയായും പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. ഐഡന്റിറ്റി ഇംപോസ് ചെയ്യപ്പെടുന്നത് ഒരാള്‍ പറിച്ചുനടപ്പെടുമ്പോഴാണ് (displacement) . അബുദബിയില്‍ തന്നെ തെരുവില്‍ പണിയെടുക്കുന്നവരെ നോക്കുക. തൊഴില്‍ തേടിയുള്ള പല തരം ഒഴുക്കുകളെ തടഞ്ഞ് വച്ച് രാഷ്ട്രീയ പരിഹാരങ്ങള്‍ കണ്ടെത്തുക സാധ്യമല്ല.ഇത് മുംബൈ പോലൊരു നഗരത്തിലൊതുങ്ങുന്ന പ്രതിഭാസമല്ല.

കേരളത്തില്‍ തന്നെ കുടിയേറ്റത്തൊഴിലാളികള്‍ ഇന്ന് ഒരു സാമൂഹിക വിഷയമാണ്. നെല്ലിക്കുഴി എന്ന എന്റെ ഗ്രാമം എടുത്ത് പരിശോധിച്ചാല്‍, എറണാകുളം ജില്ലയിലെ ഏറ്റവും ജന സാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ്. അവിടെ ഏകദേശം ഇരുപതിനായിരത്തോളം തൊഴിലാളികള്‍ വന്നു പാര്‍ക്കുന്നുണ്ട്. അവരുടെ ജീവിതത്തിന്റെ ഇടം ഒരു പ്രശ്നമാണ്. അതിനെ ഗൌരവത്തോടെ സമീപിച്ചില്ലെങ്കില്‍ കേരളവും സംഘര്‍ഷാത്മകമായേക്കും. ഇക്കാര്യത്തില്‍ ഏറ്റവും സഹിഷ്ണുത പ്രകടിപ്പിക്കേണ്ട സമൂഹമാണ് മലയാളികള്‍. പക്ഷേ അനുഭവത്തില്‍ അങ്ങനെയല്ല.

കുടിയേറ്റത്തൊഴിലാളികളുടെ ജീവിതാവസ്ഥകള്‍, അതിന്റെ രാഷ്ട്രീയം വളരെ വ്യക്തതയുള്ള ഒന്നാണ്. എന്നാല്‍ ചാരുവിന്റെ ജീവിതം തുല്യപ്രാധാന്യമുള്ളതാണ് സൂക്ഷ്മമായി നോക്കിയാല്‍ അതിന്റെ മധ്യവര്‍ഗ രാഷ്ട്രീയം പലപ്പോഴും അരാഷ്ട്രീയമാകുന്നത് കാണാം.

അവളുടെ ഐഡന്റിറ്റിയുടെ പ്രശ്നം പലരീതിയില്‍ അഡ്രസ്സ് ചെയ്യുന്നുണ്ട്. മറ്റുരണ്ട് സുഹൃത്തുക്കളുമായി ഫ്ലാറ്റ് ഷെയര്‍ ചെയ്യുമ്പോഴും അവള്‍ അന്യവല്‍കരിക്കപ്പെട്ട ഒരവസ്ഥയിലാണ്. പാര്‍ട്ടിസീക്വന്‍സിലൊക്കെ അതു വരുന്നുണ്ട്. ഇത് നമ്മെ പാസ്സീവാക്കും, ഇന്‍സെന്‍സിറ്റീവാക്കും. നമ്മള്‍ ആളുകളോട് സംസാരിക്കാന്‍ തന്നെ മടിക്കും.ലഭിക്കുന്ന ഒരു പരിമിതസാഹചര്യത്തില്‍ സൌെകര്യപൂര്‍ണ്ണമായ നിലപാടെടുക്കുമ്പോഴാണ് നാം ചിലത് കാണാനും പറയാനും മടിക്കുന്നത്.

ഏതൊരു ആഖ്യാനത്തിലും (narrative) ചില തെരഞ്ഞെടുപ്പുകളുണ്ട് . നമുക്ക് എല്ലാം സംബോധന ചെയ്യാന്‍ പറ്റില്ല.സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നിടത്തേയ്ക്ക് നമ്മള്‍ ചായും. പക്ഷം ചേരും.

കുടിയേറ്റതൊഴിലാളികളുടെ ജീവിതം ഗള്‍ഫില്‍ നോക്കുമ്പോള്‍ തൊഴിലിടങ്ങളും ലേബര്‍ ക്യാമ്പുകളുമൊക്കെയായി അതിന്റെ ദൃശ്യങ്ങള്‍ കൃത്യമാണ്. പക്ഷേ ഈ സിനിമയില്‍ മറ്റൊരു വിധത്തിലാണ് അത് വരുന്നത്. മുംബൈയിലെ ലേബര്‍ പോയിന്റുകള്‍ എങ്ങനെയാണ് ?

തൊഴിലാളികള്‍ ഒത്തുകൂടുന്ന ചില പ്രത്യേക സ്ഥലങ്ങളാണ് ലേബര്‍ പോയിന്റുകള്‍. ഇവരുടേതായ പ്രത്യേക വാസസ്ഥലങ്ങള്‍ ഇല്ല. ചേരികളാണുള്ളത്. അതില്‍ തന്നെ പല തട്ടുകളുണ്ട്. കോണ്‍ക്രീറ്റ് വീടുകള്‍, മെറ്റല്‍ ഷീറ്റുകള്‍, പ്ലാസ്റിക് ഷീറ്റുകള്‍ അങ്ങനെ. ചേരിയുടെ ഏറ്റവും വിളുമ്പിലായിരിക്കും ഇവരുള്ളത്.പലപ്പോഴും പ്ലാസ്റിക് ഷീറ്റുകളില്‍.ഇടയ്ക്ക് സര്‍ക്കാര്‍ ബുള്‍ഡോസര്‍ വരും ഇടിച്ച് നിരത്തും. ആളുകള്‍ പിന്നെയും വരും. കേരളത്തില്‍ ഒരു മുറി വാടകയ്ക്ക് എടുത്ത് , കുറേ ആളുകള്‍ ചേര്‍ന്ന് അരിയും ഉരുളക്കിഴങ്ങുമൊക്കെ വേവിച്ച് കഴിച്ച് ജീവിക്കും. മുംബൈയില്‍ അത്തരം ഇടം കിട്ടില്ല. അവ്യവസ്ഥ നമ്മുടെ മുഖമുദ്രയാണ്. അതിക്കാര്യത്തിലും ഉണ്ട്. ട്രേഡ് യൂണിയനുകളാകട്ടെ ശിഥിലമാണ്. മേധാപട്കറുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് മൂവ്മെന്റാണ് ചേരികളില്‍ പിന്നെയും എന്തെങ്കിലുമൊക്കെ ചെയ്യുന്നത്.

 

സംവിധായകന്‍ കെ.എം. കമലും റസൂല്‍പൂക്കുട്ടിയും


 

കൂട്ടായ്മയുടെ ഇടം
 
പുറംജീവിതത്തില്‍ കമല്‍ പോസിറ്റീവായി കാണുന്നതെന്തൊക്കെയാണ്?

ഈ സിനിമ തന്നെ പുറം ജീവിതത്തിലെ ഒരു കൂട്ടായ്മയാണ്. റസൂല്‍ പൂക്കുട്ടി, രാജീവ് രവി ,മധുനീലകണ്ഠന്‍, സുനില്‍ ബാബു, ബി അജിത് കുമാര്‍ തുടങ്ങിയവരാണ് സിനിമയ്ക്കാവശ്യമായ സാമ്പത്തികം സമാഹരിച്ചിട്ടുള്ളത്. ക്യാമറ, എഡിറ്റിംഗ്, സൌെണ്ട് തുടങ്ങി ചിത്രത്തിന്റെ സാങ്കേതിക ചുമതലകള്‍ വഹിച്ചിട്ടുള്ളതും ഇവര്‍ തന്നെ. എന്നെ ക്രീയേറ്റീവായി സഹായിച്ചിട്ടുള്ളവര്‍ ഒട്ടനവധിയാണ്. മുംബൈയില്‍ നമ്മള്‍ കൂടുതല്‍ ജീവിതം കാണുന്നുണ്ട്. കൂടുതല്‍ ചോദ്യങ്ങളുണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഉത്തരങ്ങളും. എലിപ്പത്തായത്തിലെ ഒരാളാകരുത്.

കലാകാരന്‍ എന്ന നിലയില്‍ ഇവിടെ കുറേക്കൂടി അടിസ്ഥാന വിഷയങ്ങളെ നേരിടാനാകുന്നു. എല്ലാ കൃതികള്‍ക്കും അതിന്റേതായ ഒരു പ്രകരണം (context)
ഉണ്ട്. പക്ഷേ കൊറിയയില്‍ അല്ലെങ്കില്‍ അബുദബിയില്‍ അത് സ്വീകരിക്കപ്പെടുന്നത് മറ്റൊരു സാമൂഹിക സന്ദര്‍ഭത്തിലാകും. യൂണിവേഴ്സലായി ചിലതുണ്ട്. റസൂല്‍ ഒരു പുതിയ സിനിമ ആലോചിക്കുന്നത് പാകിസ്ഥാന്‍ പശ്ചാത്തലത്തിലാണ്. ആന്ധ്രാപ്രദേശ് മുതല്‍ ഒറീസ വരെ പടര്‍ന്നുകിടക്കുന്ന ദണ്ഡകാരണ്യ ഫോറസ്റ് സ്ട്രച്ചുമായി ബന്ധപ്പെട്ടാണ് ഞാന്‍ അടുത്ത സിനിമ ആലോചിക്കുന്നത്.

 

ഐ.ഡിയില്‍ മുഖ്യ കഥാപാത്രമാകയ ചാരുവിനെ അവതരിപ്പിച്ച ഗീതാഞ്ജലി തപാ സംവിധായകന്‍ കെ.എംകമല്‍, റസൂല്‍ പൂക്കുട്ടി എന്നിവര്‍ക്കൊപ്പം അബൂദബി ചലച്ചിത്രമേളക്കിടെ


 

റസൂലിന് പറയാനുള്ളത്
 
അടുത്ത ചോദ്യം റസൂലിനോടാണ്. ഈ സിനിമയുടെ നിര്‍മ്മാണത്തെക്കുറിച്ച് , Collective Phase One എന്ന കൂട്ടായ്മയെക്കുറിച്ച് വിശദീകരിക്കുമോ?

ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്ത് തന്നെ ഞങ്ങളുതായ ഒരു സെന്‍സിബിലിറ്റി ഉണ്ടായിരുന്നു. മധുവും രാജീവുമൊക്കെ ഒരേ കാലത്തുണ്ടായിരുന്ന വരാണ്. കമല്‍ പിന്നീടാണ് വരുന്നത്. ബോളിവുഡിലെത്തുമ്പോഴും അവിടെ സ്വീകാര്യത കിട്ടുമ്പോഴുമൊക്കെ ഞങ്ങള്‍ ആഗ്രഹിച്ച സിനിമ വേറെയായിരുന്നു.അത് യാഥാര്‍ഥ്യമാക്കാന്‍ ഒന്നര പതിറ്റാണ്ടെടുത്തു. ഞാന്‍ കണ്ട ഹിന്ദി സിനിമയും ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സാധാരണക്കാരന്റെ സിനിമ അത്യപൂര്‍വമാണ്. എല്ലാം ഒരുതരം ഫാന്റസി സെല്ലിംഗ് ആണ്. നമ്മള്‍ ജീവിക്കുന്ന സമയം പ്രതിഫലിക്കണം. അതിന്റെ ശ്രമമാണ് .ഐ.ഡി.

ഒരുകലാസൃഷ്ടിയ്ക്ക് വില ഇടുന്നത് അത്ര നല്ലകാര്യമല്ല. ഇത് വില്‍ക്കാനല്ല എന്ന് പറയാന്‍ നമ്മള്‍ ആഗ്രഹിക്കും.ഈ സിനിമ പന്ത്രണ്ടോളം രാജ്യാന്തര ഫെസ്റിവലുകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം തിയറ്റര്‍ റിലീസിന് ശ്രമിക്കും. അത് കഴിഞ്ഞ് ഫിലിം സൊസൈറ്റികളുടേയും കാമ്പസുകളുടേയും മറ്റ് നെറ്റ് വര്‍ക്കുകളുടേയും സഹകരണത്തോടെ സിനിമ സൌജന്യമായി പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹം. അതിലൂടെ ഈ ഇനിഷ്യേറ്റീവിനെ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ശ്രമിക്കും.എന്നാല്‍ പ്രാഥമികമായി ഈ സിനിമ ഒരു ലൌ ഓഫ് ലേബര്‍ ആണ്.

 

ആദ്യം മുംബൈയില്‍ എത്തിയപ്പോള്‍ ഇവിടെ നിന്ന് ഓടിപ്പോകണമെന്ന് തോന്നിയിരുന്നു. പക്ഷെ പതിനഞ്ചു വര്‍ഷമായി ഇവിടെ ജീവിക്കുന്നു. ഡിവൈഡറില്‍ കിടന്നുറങ്ങുന്ന ആളുകളുണ്ട്. ഒന്നു മറിഞ്ഞാല്‍ വണ്ടിക്കടിയിലാകും. നമ്മുടെ സെന്‍സിറ്റിവിറ്റിയിലെ മാറ്റം നമ്മെ ബാധിക്കുന്നുണ്ട്. നമ്മള്‍ ജോലിചെയ്യുന്ന സിനിമകളെ ബാധിക്കുന്നുണ്ട്. ഇത്തരം സിനിമകളിലൂടെ, അതിനായുള്ള ശ്രമങ്ങളിലൂടെ മാത്രമേ നമുക്കത് മറികടക്കാനാവൂ.


 

മുംബൈ ജീവിതം റസൂല്‍ പൂക്കുട്ടിയെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?

നമ്മുടെ ജനാധിപത്യത്തിന്റെ ഒരു പരിണാമഘട്ടത്തിലാണ് പ്രാദേശിക കക്ഷികള്‍ ശക്തിപ്രാപിക്കുന്നത്. പ്രദേശം, ഭാഷ, ജാതി, മതം ഇങ്ങനെ വിഭജനത്തിന്റെ എല്ലാ ഇടച്ചുമരുകളും ശക്തിപ്പെടുത്തിയാണ് ഇത്തരം കക്ഷികള്‍ സ്വാധീനം വിപുലമാക്കിയിട്ടുള്ളത്. പ്രശ്നാധിഷ്ഠിതമായ ഒരു രാഷ്ട്രീയം മനസിലാകാത്ത വിധം ആളുകള്‍ അടിത്തട്ടില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാന വിഷയങ്ങളുടെ പരിഹാരം അകലത്താക്കും.

ആദ്യം മുംബൈയില്‍ എത്തിയപ്പോള്‍ ഇവിടെ നിന്ന് ഓടിപ്പോകണമെന്ന് തോന്നിയിരുന്നു. പക്ഷെ പതിനഞ്ചു വര്‍ഷമായി ഇവിടെ ജീവിക്കുന്നു. ഡിവൈഡറില്‍ കിടന്നുറങ്ങുന്ന ആളുകളുണ്ട്. ഒന്നു മറിഞ്ഞാല്‍ വണ്ടിക്കടിയിലാകും. ഇപ്പോഴും തെരുവില്‍ കുട്ടികള്‍ പഠിക്കുന്നുണ്ട്. ഒരോ സീസണ്‍ മാറുമ്പോഴും സിഗ്നലുകളില്‍ താമസിക്കുന്ന കുട്ടികള്‍ വില്‍ക്കുന്ന സാധനങ്ങള്‍ മാറുന്നുണ്ട്. മഴയത്ത് കുടയായി, കളിപ്പാട്ടങ്ങളായി.എന്നും ഇത് കാണുന്നുണ്ട്. നമ്മുടെ സെന്‍സിറ്റിവിറ്റിയിലെ മാറ്റം നമ്മെ ബാധിക്കുന്നുണ്ട്. നമ്മള്‍ ജോലിചെയ്യുന്ന സിനിമകളെ ബാധിക്കുന്നുണ്ട്. ഇത്തരം സിനിമകളിലൂടെ, അതിനായുള്ള ശ്രമങ്ങളിലൂടെ മാത്രമേ നമുക്കത് മറികടക്കാനാവൂ.

 
 
കാഴ്ചാനുഭവം
ഐ.ഡി: വേരറ്റവര്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ്
 
 
 
 

ഐ.ഡി: വേരറ്റവര്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ്

 
 
 
 
മലയാളിയായ കെ. എം. കമല്‍ സംവിധാനം ചെയ്ത ഐ.ഡി എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ കാഴ്ചാനുഭവം. ബോളിവുഡ് സിനിമയുടെ ഭാഗമായ മലയാളി ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ Collective Phase One സാധ്യമാക്കിയ ആദ്യ സിനിമയുടെ പ്രസക്തിയെക്കുറിച്ച വിശകലനം. സര്‍ജു എഴുതുന്നു
 
 

ബോളിവുഡ് സിനിമയുടെ ഭാഗമായ മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ Collective Phase One ആണ് ഈ സിനിമ സാധ്യമാക്കിയത്.റസൂല്‍ പൂക്കുട്ടി, രാജീവ് രവി ,മധുനീലകണ്ഠന്‍, സുനില്‍ ബാബു, ബി അജിത് കുമാര്‍ തുടങ്ങിയവരാണ് ഐ. ഡി. യുടെ നിര്‍മ്മാതാക്കള്‍. ഈ സിനിമയോളം പ്രധാനപ്പെട്ടതാണ് ഈ കൂട്ടായ്മയും. ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമ പഠിച്ചിറങ്ങിയവര്‍ തങ്ങള്‍ ആഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന സിനിമകള്‍ക്കായി നടത്തുന്ന ശ്രമം എന്നതിനപ്പുറം ഇതിന് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ രാഷ്ട്രീയത്തെ വിനോദവ്യവസായമായി മാറ്റിക്കഴിഞ്ഞ സാഹചര്യത്തില്‍, ഇത്തരം എതിര്‍ നീക്കങ്ങള്‍ വര്‍ത്തമാന കാലം ആവശ്യപ്പെടുന്നതു കൂടിയാണ്. അത് ഹിന്ദിയിലാണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു-സര്‍ജു എഴുതുന്നു

 

 
 
ഐ.ഡിയുടെ സംവിധായകന്‍ കമല്‍, റസൂല്‍ പൂക്കുട്ടി എന്നിവരുമായി സര്‍ജു നടത്തിയ അഭിമുഖം നാലാമിടത്തില്‍)) നാളെ വായിക്കുക
 
 
 
 
പുസ്തകം ഒരു വ്യക്തിയെ ഏകാഗ്രമാക്കുമ്പോള്‍, ചലച്ചിത്രം വലിയൊരാള്‍ക്കൂട്ടത്തെ ഏകാഗ്രമാക്കുന്നു .ഭാഷയുടെ അതിരുകള്‍ മുറിച്ച് വിശാലതകളിലേയ്ക്ക് നീങ്ങി നിന്ന് അഭിസംബോധന ചെയ്യുകയും, പെട്ടെന്ന് സ്വതന്ത്രരാക്കുകയും ചെയ്യുകയാല്‍ അതാവശ്യപ്പെടുന്ന സമയം തീരെ ചെറുത്. ചുറ്റുപാടുകളെ ഒഴിവാക്കുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കെടുക്കുന്ന സിനിമ തന്നെയാണ് മാറുന്ന ലോകത്തിന്റെ ക്ലോസപ്പുകള്‍ കൊണ്ടു വരുന്നതും. ഏഷ്യന്‍ സിനിമ, ആഫ്രിക്കന്‍ സിനിമ, യൂറോപ്യന്‍ സിനിമ ഇങ്ങനെ വലിയ ബാനറുകള്‍ക്കു കീഴില്‍ പൊതു സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും ലോകത്തെ ഒരു വലിയങ്ങാടിയായി കാണാന്‍ ഈ സിനിമകള്‍ വിസമ്മതിക്കുന്നു.

സംഗീതത്തിനും സിനിമയ്ക്കുമൊക്കെ പ്രത്യേക സഞ്ചാരവേഗങ്ങളുണ്ട്. ചലച്ചിത്രങ്ങളിലെ ചലനത്തിനു കാറ്റുപിടിച്ചതോടെ ഫെസ്റിവലുകള്‍ക്കപ്പുറം സിനിമ സാംസ്കാരിക രാഷ്ട്രീയ വിനിമയങ്ങളുടെ പതാക പേറാന്‍ തുടങ്ങി.രാജ്യാന്തരങ്ങളില്‍ ഒന്നിക്കുന്ന സിനിമാപ്രവര്‍ത്തകരുടെ മാത്രമല്ല ഭിന്നദേശക്കാരായ കാണികളുടേയും ലോക ധാരണകളെ അത് പുതുക്കുന്നുണ്ട്.

നല്ല സിനിമയ്ക്ക് പുതിയ കമ്പോളമുണ്ടാകുന്നു, വില്‍ക്കപ്പെടുന്നു, വിതരണം കൂടുതല്‍ വിപുലമാകുന്നു, അങ്ങനെ പുതിയ ഇടങ്ങളിലേയ്ക്ക് ചെന്നുചേരുന്നു എന്ന് കാര്യങ്ങളെ ചുരുക്കാനാവില്ല. സിനിമയ്ക്കുള്ളിലെ ഇടങ്ങളും മാറുന്നു. സിനിമ കൈകാര്യം ചെയ്യുന്ന സ്പെയിസില്‍ മാറ്റം സംഭവിക്കുന്നു. പല ഇടങ്ങളും, ഇടങ്ങള്‍ മാറുന്ന മനുഷ്യരും അവരുടെ ജീവിതവും പ്രധാന പ്രമേയങ്ങളായി വരുന്നു.ഒരു ഗ്രാമത്തിന്റെ, ഒരു തെരുവിന്റെ കഥപോലെ. പലദേശങ്ങളുടെ കഥകള്‍ വരുന്നു.

ഈ മാറ്റത്തിന്റെ കാരണങ്ങളിലൊന്ന് പ്രവാസി സമൂഹങ്ങളില്‍ നിന്നുള്ള പ്രമേയങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകരുമാണ്. മറ്റൊന്ന് വിദേശങ്ങളില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയവരുടെ വേറിട്ട അനുഭവങ്ങളും കലാസമീപനങ്ങളുമാണ്. മൂന്നാമത്തേത് പ്രതിഭയുടെ ശക്തിയും പ്രശസ്തിയും കൊണ്ട് രാജ്യാന്തര തലത്തിലേയ്ക്കുയരുന്നവരാണ്.

ഇറാനി സംവിധായകര്‍ അബ്ബാസ് കിയറോസ്തമിയെ ഉദാഹരണമായി എടുക്കാം. Like Someone In Love എന്ന ജാപ്പനീസ് സിനിമയാണ് അദ്ദേഹത്തിന്റെ പുതിയ രചന. എന്നാല്‍ ഈ ഇടങ്ങളിലേയ്ക്ക് അപൂര്‍വ്വമായേ ഇന്ത്യന്‍ സിനിമ വന്നു നില്‍ക്കുന്നുള്ളൂ. ഇത്തരം മാറ്റങ്ങളുടെ കച്ചവടപ്പതിപ്പുകള്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലും റിലീസാകുന്നുണ്ടെങ്കിലും.

 

 

വിലാസമില്ലാത്ത ഒരു മരണം
ആധുനികതയുടെ ഒരു ദാര്‍ശനിക സമസ്യയെ ഒരു ജീവിതപ്രശ്നമായി മുന്നില്‍ നിര്‍ത്തുന്നതായിരുന്നു അബുദബി ഫിലിം ഫെസ്റിവലില്‍ ഏതാനും ദിവസങ്ങള്‍ മുമ്പു കണ്ട ഐ. ഡി എന്ന ഹിന്ദി സിനിമ. സ്വത്വ പ്രതിസന്ധി, സ്വത്വശോഷണം, അവയുടെ ആകുലതകള്‍, അസ്തിത്വദു:ഖങ്ങള്‍, ഇങ്ങനെ പലതും പിന്നില്‍ നിന്ന് വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ സിനിമ ഐഡന്റിറ്റി എന്നതിനേക്കാള്‍ ഐഡന്റിഫിക്കേഷന്‍ എന്നതിലേയ്ക്കായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുയര്‍ത്താന്‍ പറയുന്ന കാലത്തിന്റേതായിരുന്നു.

മുംബെ ഹൈ റയിസ്ഡ് ജീവിതത്തിന്റെ അകച്ചുമരുകള്‍ക്ക് ചായമിടാന്‍ വരുന്ന ഒരു തൊഴിലാളി അവിടെ കുഴഞ്ഞു വീഴുന്നു. അയാളെ ആശുപത്രിയില്‍ എത്തിച്ച് പൊലീസില്‍ വിവരമറിയിച്ച് ചാരുശ്രേഷ്ഠ എന്ന ചെറുപ്പക്കാരി അവളുടെ വഴിയിലേയ്ക്ക് തിരിയുമ്പോള്‍ അയാളുടെ മരണ വാര്‍ത്ത എത്തുന്നു. തലച്ചോറില്‍ രക്തസ്രാവ മുണ്ടായിരുന്നതിനാല്‍ല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് ഒപ്പിട്ടുകൊടുത്തപ്പോഴെന്ന പോലെ അയാളുടെ പോസ്റ്മോര്‍ട്ടത്തിനായി ഒപ്പിടുമ്പോഴും അയാളുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ചാരു ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അനാഥശവങ്ങളുടെ കൂട്ടത്തിലേയ്ക്ക് ശരീരം നീങ്ങിപ്പോകും മുമ്പ് മൊബൈല്‍ ഫോണില്‍ അയാളുടെ മുഖം പകര്‍ത്തുന്നു. ആ പടവുമായി ആളെ തിരിച്ചറിയാന്‍ അവള്‍ നടത്തുന്ന അന്വേഷണമാണ് ഐ. ഡി എന്ന സിനിമ.

പരിചിത സ്ഥലങ്ങളില്‍ നിന്ന് ജീവിതം അപരിചിതമായ ഇടങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് , ചവിട്ടിത്തള്ളപ്പെടുന്നത് എന്തുകൊണ്ട്?
മുംബെയിലെ കുടിയേറ്റത്തൊഴിലാളികളുടെ ജീവിതാവസ്ഥകളിലേയ്ക്ക്, ചേരികളിലേയ്ക്ക്, ലേബര്‍ പോയിന്റുകളിലേയ്ക്ക് ക്യാമറ നടത്തുന്ന വ്യത്യസ്തമായ സഞ്ചാരമാണ് ഈ സിനിമയേയും അതിന്റെ സംവിധായകനായ കെ. എം. കമല്‍ എന്ന മലയാളി ചെറുപ്പക്കാരനേയും രാജ്യാന്തര ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നത്.

 

കെ. എം. കമല്‍ Image Courtsey: The Hindu


 

ഇയര്‍ ഫോണിനുള്ളില്‍ നമ്മുടെ ലോകങ്ങള്‍
പേരും ഭാഷയും വേലയും ജീവിതവും മനുഷ്യര്‍ക്ക് അടയാളങ്ങളാകും. ചിലപ്പോള്‍ ഉടലിലെ മുറിപ്പാടും കാക്കപ്പുള്ളികളും. എന്നാല്‍ ഇടങ്ങള്‍ കൈവിട്ട മനുഷ്യരുടെ മേല്‍ വിലാസങ്ങളെന്ത്?എന്തുകൊണ്ട് ഒരാള്‍ ഗസ്റ് വര്‍ക്കറാകുന്നു, കരാര്‍ തൊഴിലാളിയാകുന്നു, ചിലപ്പോള്‍ അനധികൃത തൊഴിലാളിയാകുന്നു ? തീര്‍ത്തും ഒറ്റപ്പെട്ടുപോകുന്ന ഈ മനുഷ്യരെ സൃഷ്ടിക്കുന്ന സംഘടിത സാമ്പത്തിക ശക്തികളെന്തൊക്കെ ? ഇവരോടുള്ള ഭരണകൂട സമീപനമെന്ത് ? ഇവര്‍ ആരുടെ ആവശ്യമാണ് ? ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഈ സിനിമ നിമിത്തമാകുന്നു.

അതേ സമയം മറ്റൊരു വിതാനത്തിലൂടെ , സിക്കിമില്‍ നിന്ന് മുംബൈയിലെത്തിയ ചാരു എന്ന മധ്യവര്‍ഗ പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയും ഐ.ഡി സഞ്ചരിക്കുന്നു. ഷെയറിംഗ് ഫ്ലാറ്റില്‍ അവള്‍ തനിച്ചുള്ളപ്പോഴാണ് സിനിമ തുടങ്ങുന്നത്.എന്നാല്‍ ഏകാന്തതയെ മുറിച്ച് മറ്റിടങ്ങളും ആളുകളും അവളിലേയ്ക്ക് റ്റെലിഫോണിലൂടെ തിക്കിതിരക്കി വരികയും പോകുകയും ചെയ്യുന്നുണ്ട്.

പെയിന്റ് ചെയ്യാന്‍ വന്നയാള്‍ വേലയുടുപ്പുകളിലേയ്ക്ക് വേഷം മാറിക്കോട്ടെ എന്ന് അനുവാദം ചോദിയ്ക്കുന്നുണ്ട്, ഇടയ്ക്ക് കുടിക്കാന്‍ വെള്ളം ചോദിക്കുന്നുണ്ട്. ചാരു ഇയര്‍ ഫോണ്‍ തിരുകിയിരിക്കുന്നതുകൊണ്ട് അയാള്‍ക്ക് ആവര്‍ത്തിക്കേണ്ടിവരുന്നു. തന്റെ കണ്‍ മുന്നിലെ ലോകത്തോട്, സ്വകാര്യതയുടെ ഇത്തിരിവട്ടത്തിനുള്ളില്‍പ്പോലും ഇന്ദ്രിയങ്ങള്‍ അടയുന്നതിന്റെ, ബധിരയാകുന്നതിന്റെ സൂചനകള്‍ സിനിമ ആദ്യം തന്നെ തരുന്നുണ്ട്.

ഇടയ്ക്ക് അയാളെ കാണാതാകുന്നു. തെരയുമ്പോള്‍ ചുമരില്‍ കൈപ്പാട് കാണുന്നു. സോഫയ്ക്കും ചുമരിനുമിടയ്ക്ക് അയാള്‍ ബോധം കെട്ടുകിടക്കുന്നു.
അവള്‍ സഹായത്തിന് മുട്ടുന്ന വാതിലുകള്‍ അടഞ്ഞുകിടക്കുന്നു. തുറക്കുന്നതില്‍ നിന്ന് തനിച്ചു നില്‍ക്കാന്‍ ആവതില്ലാത്ത ഒരു വൃദ്ധ വരുന്നു. സെക്യൂരിറ്റി എന്ന വാക്കിന്റെ അലിഗറിയായി യൂണിഫോമിന്റെ പച്ചയില്‍ അതീവ ദുര്‍ബലനായ ഒരാള്‍ വരുന്നു. ലിഫ്റ്റുകള്‍ ചലിക്കാതാവുന്നു. അതില്‍ കുടുങ്ങിയ ആളുകള്‍ ഒച്ചവയ്ക്കുന്നു. ചാരു ആമ്പുലന്‍സിന് വിളിക്കുന്നു, ടാക്സി വിളിക്കുന്നു, പുറത്തേയ്ക്ക് ഓടുന്നു.

ജീവിതമെന്നപോലെ അത്യാഹിതങ്ങളും തനിച്ച് നേരിടുന്ന ചാരുവിനെ ഗീതാജ്ഞലി തപാ എന്ന നടി അവിസ്മരണീയമാക്കിയിട്ടുണ്ട്. മുംബൈയുടെ ജീവിത താളത്തില്‍ ചലച്ചിത്രം മുന്നോട്ടു പോകുമ്പോള്‍ , പെയിന്ററെ പറഞ്ഞുവിട്ട കരാറുകാരന്‍ ഒഴിഞ്ഞുമാറുന്നു. ചാരുവിനെ സഹായിക്കാന്‍ ഒപ്പം കൂടിയ സുഹൃത്ത് ഒഴിഞ്ഞുമാറുന്നു^ കെ.ജി എസ് എഴുതിയതുപോലെ ഒഴികഴിവിന്റെ പച്ച വിറകിന്‍മേല്‍ നമ്മുടെ ജന്മദീര്‍ഘമായ ശവദാഹം.

 

 

എതിര്‍നീക്കങ്ങളുടെ കൂട്ടായ്മ
ബോളിവുഡ് സിനിമയുടെ ഭാഗമായ മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ Collective Phase One ആണ് ഈ സിനിമ സാധ്യമാക്കിയത്.റസൂല്‍ പൂക്കുട്ടി, രാജീവ് രവി ,മധുനീലകണ്ഠന്‍, സുനില്‍ ബാബു, ബി അജിത് കുമാര്‍ തുടങ്ങിയവരാണ് ഐ. ഡി. യുടെ നിര്‍മ്മാതാക്കള്‍. ഈ സിനിമയോളം പ്രധാനപ്പെട്ടതാണ് ഈ കൂട്ടായ്മയും. ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമ പഠിച്ചിറങ്ങിയവര്‍ തങ്ങള്‍ ആഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന സിനിമകള്‍ക്കായി നടത്തുന്ന ശ്രമം എന്നതിനപ്പുറം ഇതിന് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ രാഷ്ട്രീയത്തെ വിനോദവ്യവസായമായി മാറ്റിക്കഴിഞ്ഞ സാഹചര്യത്തില്‍, ഇത്തരം എതിര്‍ നീക്കങ്ങള്‍ വര്‍ത്തമാന കാലം ആവശ്യപ്പെടുന്നതു കൂടിയാണ്. അത് ഹിന്ദിയിലാണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഈ കൂട്ടായ്മയില്‍ പെട്ടവര്‍തന്നെയാണ് ഐ. ഡി യുടെ സാങ്കേതിക രംഗത്തുമുള്ളത്. മധുനീലകണ്ഠനാണ് സിനിമാറ്റോഗ്രാഫര്‍, എഡിറ്റര്‍ ബി .അജിത്കുമാര്‍. സൌണ്ട് റസൂല്‍ പൂക്കുട്ടി. കൊറിയയിലെ ബുസാന്‍ ഫിലിം ഫെസ്റിവലിലായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം. അബുദബി ഫെസ്റിവലില്‍ ന്യൂ ഹൊറൈസണ്‍ വിഭാഗത്തില്‍ ശക്തമായ മത്സരമാണ് ഐ. ഡി കാഴ്ച വച്ചത്. ഇറ്റലി.,മൊറോക്കൊ,മുംബൈ, ഗോവ , കേരള രാജ്യാന്തര ചലചിത്രോത്സവം തുടങ്ങി പന്ത്രണ്ടോളം ഫെസ്റിവലുകളിലേയ്ക്ക് ഇതിനോടകം തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.

 

 
(ഐ. ഡിയെക്കുറിച്ച് പറഞ്ഞു തീര്‍ക്കുന്നില്ല. ഐ.ഡിയുടെ സംവിധായകന്‍ കമല്‍, സിനിമ യാഥാര്‍ത്ഥ്യമാക്കിയ നിര്‍മാണ കൂട്ടായ്മ Collective Phase One അംഗവും സൌണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി എന്നിവരുമായി സര്‍ജു നടത്തിയ അഭിമുഖം നാളെ നാലാമിടത്തില്‍))
 
 
 
 

കടല്‍ കടന്നുപോയ ഗാന്ധി

 
 
 
 
പ്രവാസി എന്ന നിലയില്‍ ഗാന്ധിജിയുടെ ജീവിതം. പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിയുടെ പില്‍ക്കാലം.
ഗാന്ധിയന്‍ പരിണാമങ്ങളുടെ മഹാ ആഖ്യാനത്തില്‍ പ്രവാസ ജീവിതത്തിന്റെ ഇടം. സര്‍ജു എഴുതുന്നു

 
 
പ്രവാസ രാഷ്ട്രീയ പശ്ചാത്തലമാണ് ഒരു പക്ഷേ ഗാന്ധിയന്‍ രാഷ്ട്രീയത്തെ പ്രായോഗിക രാഷ്ട്രീയമാക്കിമാറ്റുന്നത്.കരാര്‍ കുടിയേറ്റ നിരോധനത്തിനായുള്ള പ്രക്ഷോഭത്തില്‍ ബോബെയില്‍ യോഗം ചേര്‍ന്നത് സാമ്രാജ്യത്വ പൌരത്വ സംഘടനയുടെ പേരിലാണ്. അങ്ങനെയൊരു സംഘം തന്നെ ഇന്ന് അസംബന്ധമായ് തോന്നും. എന്നാല്‍ മറ്റൊരു ദിശയില്‍ നോക്കിയാല്‍ അതില്‍ ഉള്ളില്‍ കടന്നുള്ള ഒരു കളിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കരാര്‍ കുടിയേറ്റം 1917ല്‍ നിരോധിക്കപ്പെട്ടു. 1894ലാണ് ഗാന്ധി അതിനെതിരെ ആദ്യ ഹര്‍ജി തയ്യാറാക്കിയത് .

1849 മുതല്‍ 1883 വരെ ലണ്ടനില്‍ 34 വര്‍ഷം പ്രവാസ ജീവിതം നയിച്ച ഒരു ജര്‍മ്മന്‍കാരനുണ്ട്, കാള്‍ മാര്‍ക്സ്. പല ദേശങ്ങളില്‍ നിന്ന് നാടുകടത്തപ്പെട്ട ഒരു രാഷ്ട്രീയ അഭയാര്‍ഥി ആയിരുന്നു അദ്ദേഹം.സമാനതകളില്ലാത്ത വിചാരലോകത്തിന്റെ ഉടമയും. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി എത്തുന്നതാകട്ടെ വാഗ്ദാനം ചെയ്യപ്പെട്ട ഒരു തൊഴില്‍ സ്വീകരിച്ചുകൊണ്ടും. ലോകരാഷ്ട്രീയത്തില്‍ പ്രവാസ രാഷ്ട്രീയം സവിശേഷ പ്രാധാന്യം നേടുന്ന പുതിയ ഘട്ടത്തില്‍ പ്രവാസ രാഷ്ട്രീയത്തിന്റെ പിതാവ് എന്നാവും ഗാന്ധിയെ കൃത്യമായി വിശേഷിപ്പിക്കാനാവുക-ഗാന്ധിയന്‍ പരിണാമങ്ങളുടെ മഹാ ആഖ്യാനത്തില്‍ പ്രവാസ ജീവിതത്തിന്റെ ഇടം. സര്‍ജു എഴുതുന്നു

 

 

ഇന്‍ലന്റില്‍ ഗാന്ധിശിരസിന് കീഴെ അച്ചടിച്ച, Untouchability is a crime against man and God എന്ന വാക്യം യൌവനാരംഭത്തില്‍, തൊട്ടാല്‍ കുതറുന്ന കൂട്ടുകാരിയോട്, ഏറ്റവും കനം കുറഞ്ഞ ശബ്ദത്തില്‍ ഉരുവിട്ടിട്ടുണ്ട്.അതുകൊണ്ടുതന്നെ രണ്ടു പെഗുകഴിഞ്ഞാല്‍ ഗാന്ധിസാഹിത്യം വായിക്കുകയും കരയുകയും ചെയ്യുന്ന ഒരാളെ യു എ ഇ യില്‍ പരിചയപ്പെട്ടപ്പോള്‍ മനസ്സിലേയ്ക്കെടുക്കാന്‍ പ്രയാസമുണ്ടായില്ല. രാജ്യാതിര്‍ത്തിയ്ക്ക് പുറത്ത് വച്ച് ഒരാള്‍ ഗാന്ധിയുമായി സന്ധിക്കുന്നത് പതിവ് രീതിയില്‍ ആയിരിക്കുകയില്ല. ദേശാന്തരങ്ങളിലെ ഗാന്ധി ചിലര്‍ക്ക് മനസിന്റെ പുറം ചേരികള്‍ വെടിപ്പാക്കാന്‍ സവിശേഷസിദ്ധിയുള്ള ഒരാള്‍.. മറ്റുചിലര്‍ക്ക് ചവിട്ടിനില്‍ക്കാവുന്ന ആത്മവിശ്വാസത്തിന്റെ മണ്ണ്. അരാഷ്ട്രീയ ജീവിതത്തെ പുണരുന്ന ഒരു രാഷ്ട്രീയ ശരീരം.

ഗാന്ധിയുടെ ആത്മകഥയിലൂടെ പോകുമ്പോള്‍ നാം പ്രവാസ രാഷ്ട്രീയ ചരിത്രത്തിലൂടെ ഏറെ ദൂരം സഞ്ചരിയ്ക്കും. അത് സാര്‍വ്വദേശീയ രാഷ്ട്രീയത്തില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്നറിയും. മൂന്നുകൊല്ലം ഇംഗ്ലണ്ടിലും 1893 മുതല്‍ 1914 വരെ ഇരുപത്തൊന്നുകൊല്ലം ദക്ഷിണാഫ്രിക്കയിലും ജീവിച്ചൊരാള്‍ രാഷ്ട്രപിതാവായിരുന്നിട്ടും മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹം എന്തുകൊണ്ട് രാഷ്ട്രീയമായി നിശബ്ദമാക്കപ്പെട്ടു എന്ന് അമ്പരക്കും.

 

 

പുറപ്പാടുകളുടെ വേരുകള്‍
ഇന്ത്യയിലെ ചലനശേഷി കൂടിയ ഭാഷാസമൂഹങ്ങളിലൊന്നാണ് ഗുജറാത്തികള്‍. ആഫ്രിക്കയിലും അമേരിക്കയിലും മിഡില്‍ ഈസ്റിലുമായി വ്യാപിച്ചുകിടക്കുന്ന അവരുടെ സ്വാധീന വലയങ്ങള്‍ക്ക് പല നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്.എങ്കിലും1888ല്‍ എം കെ ഗാന്ധി എന്ന പതിനെട്ടുവയസുകാരന്‍ ഇംഗ്ലണ്ടില്‍ നിയമപഠനത്തിനു പോകാന്‍ ആഗ്രഹിക്കുകയും അദ്ദേഹത്തിന്റെ കുടുംബം അതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തപ്പോള്‍ മോത്ബനിയകള്‍ എന്ന സ്വജാതിക്കാര്‍ എതിര്‍പ്പുകളുമായി രംഗത്തു വന്നു. അവര്‍ സമുദായ യോഗം വിളിച്ചു ചേര്‍ക്കുകയും അതില്‍ ഹാജരാകാന്‍ ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്തു.

‘നമ്മുടെ സമുദായക്കാരുടെ അഭിപ്രായത്തില്‍ ഇംഗ്ലണ്ടില്‍ പോകാനുളള നിന്റെ ഉദ്ദേശം ഉചിതമല്ല.വിദേശത്തേയ്ക്ക് സമുദ്രയാത്രചെയ്യുന്നത് നമ്മുടെ മതം വിലക്കിയിരിക്കുന്നു’ സമുദായത്തലവനായ സേട്ടിന്റെ ഈ വാക്കുകള്‍ ഗാന്ധിയ്ക്ക് സ്വീകാര്യമായിരുന്നില്ല.

‘നീ സമുദായത്തിന്റെ കല്‍പ്പനകളെ അവഗണിക്കുമോ?’ എന്ന ചോദ്യത്തിന് ഞാന്‍ തീര്‍ച്ചയായും നിസ്സഹായനാണ് ഇക്കാര്യത്തില്‍ സമുദായം ഇടപെടരുതെന്ന് എനിക്ക് തോന്നുന്നു, എന്ന് ഗാന്ധി മറുപടി നല്‍കി. കുപിതനായ സേട്ടുവിന്റെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു.
‘ഇന്നുമുതല്‍ ഈ കുട്ടിയെ സമുദായ ഭ്രഷ്ടനായി കണക്കാക്കണം അവനെ സഹായിക്കുകയോ യാത്ര അയയ്ക്കാന്‍ തുറമുഖത്തേയ്ക്ക് പോവുകയോ ചെയ്യുന്നവര്‍ ഒന്നേകാല്‍ രൂപവീതം പിഴ അടയ്ക്കാന്‍ ശിക്ഷിക്കപ്പെടും.

സമുദായ സേട്ടുമാരുടെ തീട്ടൂരങ്ങളെ, ഭീഷണികളെ,ശക്തിപ്രകടനങ്ങളെ പത്തൊമ്പതാം നൂറ്റാണ്ടില്‍ മോഹന്‍ദാസ് കരംചന്ദ് എന്നപയ്യന്‍ എങ്ങനെ നേരിട്ടു,എന്ത് വിലകല്‍പ്പിച്ചു എന്നത് ഏറെ കാലിക പ്രാധാന്യമുള്ള വിഷയമാണ്.

തിണ്ണമിടുക്കുകളല്ല,മറ്റിടങ്ങളേയും അവിടങ്ങളിലെ മനുഷ്യരേയും ജീവിതത്തേയും കുറിച്ചുള്ള അറിവ്, അന്വേഷണം,പറ്റിപ്പിടിച്ചുനില്‍ക്കുന്നതിനെ വിട്ടുപോകാനുള്ള ആഗ്രഹം, സന്നദ്ധത, പരിശ്രമം, പ്രാപ്തി ഇതൊക്കെയും പ്രവാസ പഠനങ്ങളുടെ അടിസ്ഥാനമാണ്. ജീവിതം പ്രതിസന്ധിയില്‍ ആകുന്നതിന്റെ കാരണങ്ങളുടെ അടിത്തട്ടില്‍ തെളിയുന്നത് രാഷ്ട്രീയ പ്രശ്നങ്ങളാണെന്നതുകൊണ്ട് അതിജീവനപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാകും.ഇവിടെ മനുഷ്യരുടെ ജന്മവാസനകള്‍ക്കും സഞ്ചാരസ്വാതന്ത്യ്രത്തിനുമാണ് ഊന്നല്‍.അതിനെ ഒളിച്ചോട്ടമായോ പലായനമായോ വിലയിരുത്തുന്നത് കാലഹരണപ്പെട്ട ഒരു കാഴ്ചപ്പാടാണ്.

 

ഗാന്ധിയും കസ്തൂര്‍ബയും


 

കസ്തൂര്‍ബയുടെ സഞ്ചാരസ്വാതന്ത്യ്രം
സമുദായ നേതൃത്വത്തോട് ഗാന്ധി കലഹിക്കുന്നതുപോലെ തന്നെ ഭര്‍ത്താവ് എന്ന അധികാര രൂപത്തോട് പതിമൂന്നാം വയസില്‍ കസ്തൂര്‍ബ കലഹിച്ചതും സഞ്ചാരസ്വാതന്ത്യ്രം മുന്‍നിര്‍ത്തിയായിരുന്നു..മോഹന്‍ദാസ് എന്ന പയ്യനെ ആദര്‍ശവല്‍ക്കരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാകണം ഗാന്ധി അത് വിവരിക്കുന്നുണ്ട്.

“അവളുടെ ഓരോ ചലനവും നിരീക്ഷിച്ചിരിക്കുക എന്റെ കടമയായി ഞാന്‍ കണക്കാക്കി. അതിനാല്‍ എന്റെ അനുവാദംകൂടാതെ അവള്‍ക്കെങ്ങും പോകാനാവില്ലെന്ന അവസ്ഥയായി.ഇതു ഞങ്ങള്‍ തമ്മില്‍ കടുത്ത കലഹത്തിന് വിത്തുപാകി.എന്റെ നിയന്ത്രണം ഫലത്തില്‍ അവളെ ഒരു തടവുകാരിയാക്കി.അതു സഹിക്കുന്ന കൂട്ടത്തിലായിരുന്നില്ല കസ്തൂര്‍ബ.അവള്‍ക്കിഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളിടത്തുപോകുക അവളൊരു പതിവാക്കി.ഞാന്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ അവള്‍ കൂടുതല്‍ സ്വാതന്ത്യ്രമെടുക്കുകയാണുണ്ടായത്” (അധികാരം പ്രയോഗിക്കുന്ന ഭര്‍ത്താവ്)

 

 

ചെന്നെത്തുന്നിടം കൂടാവുംവിധം
1888 നും1891 നുമിടയ്ക്കുള്ള ഗാന്ധിയുടെ ഇംഗ്ലണ്ടിലെ ജീവിതം മുന്നോട്ടു വച്ച ചില വസ്തുതകളുണ്ട്. അതില്‍ ആദ്യത്തേത്, എത്തിച്ചേരുന്ന ദേശത്ത് ആശയ വിനിമയത്തിനുള്ള ഭാഷ സ്വായത്തമാക്കുന്നതിനൊപ്പം അവരുടെ സാമൂഹിക സാംസ്കാരിക ജീവിതം പഠിക്കാനുള്ള ശ്രമങ്ങളാണ്.നിയമത്തിനൊപ്പം ഗാന്ധി ഫ്രഞ്ചും പ്രസംഗവും നൃത്തവും വയലിനും പഠിക്കാന്‍ തുടങ്ങുന്നു.എന്നാല്‍ നൃത്തവും സംഗീതവും തനിക്ക് വഴങ്ങുന്നില്ലെന്നും ഇങ്ങനെ ചെയ്യുന്നതില്‍ ഇംഗ്ലീഷ് മാന്യനാകാനുള്ള ഭ്രമങ്ങളാണുള്ളതെന്നും അതിനപ്പുറം എല്ലാറ്റിനും കൂടിയുള്ള ഫീസ് നല്‍കാനുള്ള സാമ്പത്തിക ഭദ്രത തനിക്കില്ലെന്നും തിരിച്ചറിയുന്നു.

തുടര്‍ന്ന് നൃത്തവും സംഗീതവും പ്രസംഗപഠനവും ഉപേക്ഷിച്ച് ലളിത ജീവിതവും മിതവ്യയവും ശീലിക്കുന്നു. വരവ് ചെലവുകളുടെ കണക്ക് സൂക്ഷിക്കാന്‍ തുടങ്ങുന്നു.സ്വയം പാചകം ചെയ്യാന്‍ പഠിക്കുന്നു. ഇംഗ്ലണ്ടിലെ മെട്രിക്കുലേഷന്‍ പരീക്ഷക്ക് ചേര്‍ന്ന് ഫ്രഞ്ചിനൊപ്പം ലാറ്റിന്‍ ഭാഷകൂടി അഭ്യസിക്കുന്നു.സ്ത്രീകളും പുരുഷന്മാരുമായ ഇംഗ്ലീഷ് സുഹൃത്തുക്കളുമായി ഇടപഴകുകയും ബന്ധങ്ങളില്‍ സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന ഗാന്ധി വായിച്ചും ചര്‍ച്ചചെയ്തും വ്യത്യസ്ത ആശയങ്ങളേയും വിശ്വാസധാരകളേയും അറിയാന്‍ ശ്രമിക്കുന്നുണ്ട്.സസ്യാഹാരത്തില്‍ താത്പ്പര്യമുള്ളതിനാല്‍ അത് പ്രചരിപ്പിക്കുന്ന സംഘടനയില്‍ അംഗത്വമെടുത്തു പ്രവര്‍ത്തിക്കുന്നു. ഒരാഴ്ചക്കാലത്തെ പാരീസ് സന്ദര്‍ശനമായിരുന്നു ഇക്കാലയളവിലെ ഗാന്ധിയുടെ മറ്റൊരു വിദേശാനുഭവം.

1891 ജൂണ്‍ 11ന് ബാരിസ്ററായി സന്നതെടുത്ത ഗാന്ധി തൊട്ടടുത്ത ദിവസം നാട്ടിലേയ്ക്ക് കപ്പല്‍ കയറി.ഇംഗ്ലണ്ടിലെ ജീവിതം ഗാന്ധിയെ ബാരിസ്ററാക്കുക മാത്രമായിരുന്നില്ല. അത് രണ്ട് പതിറ്റാണ്ടു നീണ്ട ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിന് സവിശേഷമായ ഒരു അടിത്തറ ഒരുക്കി.പ്രവാസിയായ ഒരാള്‍ വിയോഗങ്ങള്‍ക്കപ്പുറം ഒട്ടേറെ വൈകാരിക പ്രതിസന്ധികളെ അഭിമുഖീകരിക്കും. ഇവ പില്‍ക്കാലത്ത് ഒരു തരം പക്വത നല്‍കുമെങ്കിലും ആ അവസ്ഥകളെ കടന്നുപോവുക അത്ര എളുപ്പമല്ല

ഗാന്ധിയുടേത് ശൈശവ വിവാഹം ആയിരുന്നതിനാല്‍ കസ്തൂര്‍ബയേയും ഒരു കൈക്കുഞ്ഞിനേയും നാട്ടിലാക്കിയിട്ടാണ് മോഹന്‍ദാസ് ഇംഗ്ലണ്ടിലേയ്ക്ക് കപ്പല്‍ കയറിയത്.നേരത്തെ തന്നെ അച്ഛന്‍ മരിച്ചിരുന്നു. അമ്മ മരിക്കുന്നതാകട്ടെ അദ്ദേഹം ഇംഗ്ലണ്ടിലായിരുന്നപ്പോഴും. അത് അറിയിക്കാതെ മറച്ച് വച്ച് നാള്‍കഴിച്ച ഏട്ടന്‍ കപ്പലിറങ്ങുമ്പോള്‍ ആ വാര്‍ത്ത കൈമാറുകയായിരുന്നു.

 

 

വിലക്കപ്പെട്ട വഴികളില്‍
ദാദാ അബ്ദുള്ള ആന്റ് കമ്പനി അവരുടെ ഒരു കേസ് നടത്തിപ്പില്‍ സഹായിക്കാനുള്ള ആളെന്ന നിലയില്‍ ഗാന്ധിയെ ക്ഷണിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിന് തുടക്കമിട്ടത്.നിയമ ബിരുദത്തിനൊപ്പം ലോകത്തെക്കുറിച്ച് താന്‍ നേടിയിട്ടുള്ള അറിവും അനുഭവങ്ങളും തുണയ്ക്കുമെന്ന വിശ്വാസമാണ് ദാദാ അബ്ദുള്ള ആന്റ് കമ്പനിയുടെ ഒരു വര്‍ഷത്തേയ്ക്കുള്ള തൊഴില്‍ വാഗ്ദാനം സ്വീകരിക്കാന്‍ പ്രേരണയായത്.എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിലെ ദുരിതവും പീഡനങ്ങളും പ്രതീക്ഷിക്കാവുന്നതിലും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തായിരുന്നു.

റെയിവേ സ്റ്റേഷനിലും കോടതി മുറിയിലും ഹോട്ടലിലും അപമാനിക്കപ്പെടുക മാത്രമല്ല പലപ്പോഴും മര്‍ദ്ദനമേറ്റുവാങ്ങുകയും ചെയ്തു. മാരിറ്റ്സ് ബര്‍ഗില്‍ റെയില്‍വെ പൊലീസുകാരന്‍ ഗാന്ധിയെ തീവണ്ടിയില്‍ നിന്ന് പുറത്തേയ്ക്ക് തള്ളി. ജോഹനാസ്ബര്‍ഗിലേയ്ക്ക് കുതിരവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ അതിലെ ജോലിക്കാരന്‍ പൊതിരെ തല്ലി. പ്രസിഡന്‍സി സ്ട്രീറ്റിലെ പാറാവുകാരന്‍ ചവിട്ടി നിലത്തിട്ടു. കരാര്‍ജോലിക്കാരനായാലും കച്ചവടക്കാരനയാലും ഗുമസ്തനായാലും വക്കീലായാലും ഇന്ത്യക്കാരെ മുഴുവന്‍ കൂലികളായി പരിഗണിക്കുന്ന കടുത്ത വര്‍ണ്ണ വിവേചനമായിരുന്നു ഈ പീഡനങ്ങളുടെ കാരണം.ഇന്ത്യന്‍ കൂലികള്‍ക്ക് വിലക്കപ്പെട്ട നടവഴികള്‍ പോലുമുണ്ടായിരുന്നതിനാല്‍ ഗാന്ധിക്കിത് സഞ്ചാര സ്വാതന്ത്യ്രത്തിന്റെ തുടര്‍പ്രശ്നമായിരുന്നു.അതിനപ്പുറം ദേശാന്തരങ്ങളിലെ അയിത്തമായിരുന്നു.

 

അഭിഭാഷക കാലം. ചിത്രീകരണം: ആദിമൂലം


 

ബാലസുന്ദരത്തിന്റെ ചോര
വാസസ്ഥലങ്ങളിലും (കൂലിലൊക്കേഷന്‍സ്), തൊഴിലിടങ്ങളിലും ഇതേ അവസ്ഥ തന്നെയായിരുന്നു.ബാലസുന്ദരമെന്ന ഒരു കരാര്‍ തൊഴിലാളിയുടെ അനുഭവം
ഗാന്ധി തന്നെ വിവരിച്ചിട്ടുണ്ട്.

“ആ ഘട്ടത്തിലാണ് ഒരു തമിഴന്‍ വിറച്ചും കരഞ്ഞുംകൊണ്ട് എന്റെ മുമ്പില്‍ വന്നു നിന്നത്. അയാളുടെ വസ്ത്രങ്ങ?ള്‍ കീറിപ്പറിഞ്ഞിരുന്നു.തലേക്കെട്ടെടുത്തു കയ്യില്‍ പിടിച്ചിരുന്നു. അയാളുടെ മുന്‍ വശത്തെ രണ്ടു പല്ലുകള്‍ തകര്‍ന്ന് വായില്‍ നിന്നും രക്തം ഒലിച്ചിരുന്നു. തമിഴനായ എന്റെ ക്ലാര്‍ക്കില്‍ നിന്നും അയാളെക്കുറിച്ചുള്ള എല്ലാ വിവരവും ഞാന്‍ ഗ്രഹിച്ചു. ബാലസുന്ദരം എന്നാണ് പേര്. അയള്‍ ഡര്‍ബനിലെ അറിയപ്പെടുന്ന ഒരു യൂറോപ്യന്‍ താമസക്കാരന്റെ കീഴില്‍ കരാര്‍ ജോലിചെയ്യുകയായിരുന്നു. കോപം വന്ന യജമാനന്‍ ആത്മ നിയന്ത്രണം വിട്ട് ബാലസുന്ദരത്തെ ശക്തിയായി അടിച്ച് പല്ലു തകര്‍ക്കുകയാണുണ്ടായത്.

ഗാന്ധി ഒരു ഡോക്റ്ററുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷം ബാലസുന്ദരത്തെ കോടതിയില്‍ ഹാജരാക്കി.കോടതി ബാലസുന്ദരത്തിന്റെ സ്പോണ്‍സര്‍ക്ക് സമന്‍സ് അയച്ചു.തുടര്‍ന്ന് ബാലസുന്ദരത്തിന്റെ സ്പോണ്‍സറില്‍ നിന്ന് റിലീസ് വാങ്ങിയ ഗാന്ധി അയാള്‍ക്ക് മറ്റൊരു യൂറോപ്യന്റെ കീഴില്‍ ജോലി തരപ്പെടുത്തി. കരാര്‍ത്തൊഴിലാളികള്‍ക്കിടയില്‍ ഗാന്ധിയ്ക്ക് വലിയ സ്വീകാര്യതയുണ്ടാക്കിയ ഈ സംഭവത്തിന് നൂറ്റി ഇരുപത് വര്‍ഷം പഴക്കമുണ്ടെങ്കിലും സ്പോണ്‍സറും പീഡനവും റിലീസും വലിയ മാറ്റമില്ലാതെ ഇന്നും തുടരുന്നു.ഗള്‍ഫുകാര്‍ക്ക് ചിരപരിചിതങ്ങളായ ഈ പദങ്ങള്‍ ഗള്‍ഫിന്റേതല്ല. ഒരു ഇന്ത്യന്‍ തൊഴിലാളിയ്ക്ക് വിദേശത്ത് തൊഴില്‍ നഷ്ടപ്പെടാതെ റിലീസ് വാങ്ങിയ ആദ്യത്തെയാള്‍ ഒരു പക്ഷേ മോഹന്‍ ദാസ് കരം ചന്ദ് എന്ന വക്കീലാകണം.

 

നെറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് കാലം


 

സ്വാതന്ത്യ്രത്തിന്റെ ചിറകുകള്‍
ഇംഗ്ലണ്ടില്‍ വച്ച് പലപ്പോഴും പ്രസംഗിക്കാന്‍ ശ്രമിച്ച് ഗാന്ധി പരാജയപ്പെട്ടിരുന്നു. എഴുതിവായിക്കാന്‍ ശ്രമിച്ചപ്പോഴും ഫലം മറിച്ചായിരുന്നില്ല. പ്രിട്ടോറിയയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുള്ള പ്രസംഗമായിരുന്നു ഗാന്ധിയുടെ ആദ്യ പൊതുപ്രസംഗം.ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, പാഴ്സികള്‍, കൃസ്ത്യാനികള്‍, ഗുജറാത്തികള്‍. മദ്രാസികള്‍, പഞ്ചാബികള്‍, സിന്ധികള്‍, കച്ചികള്‍, സൂറത്തികള്‍ ഇങ്ങനെ പലവിഭാഗങ്ങളായി വിഘടിച്ചുനിന്നവരെ ഏകോപിപ്പിച്ചുകൊണ്ട് ഗാന്ധി 1894 ല്‍ നെറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് രൂപികരിച്ചു. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായുള്ള സമരവും വര്‍ണ്ണ വിവേചനത്തിനെതിരായ പോരാട്ടവും ഒന്നിച്ചു നയിച്ചു.

പൊതു സംഘടനയ്ക്ക് കീഴില്‍ ജനങ്ങളെ ഒന്നിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും അവരുമായി ആത്മാര്‍ത്ഥവും സത്യസന്ധവുമായ ബന്ധം സൂക്ഷിക്കുകയും ചെയ്യല്‍, നിവേദനങ്ങളും പരാതികളും നല്‍കിക്കൊണ്ട് അധികാരത്തോട് സംസാരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യല്‍, മാധ്യമങ്ങളെ ഉപയോഗിച്ചും ഇന്ത്യന്‍ ഒപിനിയന്‍ പോലുള്ള പ്രസിദ്ധീകരണങ്ങള്‍ സ്ഥാപിച്ചും പ്രശ്നങ്ങളെ ലോകശ്രദ്ധയില്‍ കൊണ്ടുവരല്‍, സത്യാഗ്രഹം പോലുള്ള അക്രമ രഹിതമായ സമരമാര്‍ഗങ്ങള്‍ തേടല്‍ -പ്രധാമായും ഈ നാല് വഴികളാണ് ഗാന്ധി അവലംബിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ അവസ്ഥയെക്കുറിച്ച് ഒരു പ്രമേയം അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് ഗാന്ധി ആദ്യമായി ഒരു കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തത്. 1901ല്‍ കല്‍ക്കത്തയിലായിരുന്നു ഇത്.

 

 

പ്രവാസ രാഷ്ട്രീയത്തിന്റെ പിതാവ്
ഇംഗ്ലണ്ടിലെ ജീവിതം ഗാന്ധിയ്ക്ക് അടിത്തറ ഒരുക്കി എന്നപോലെ ഒരു പരിമിതിയാകുകയും ചെയ്തു.ദീര്‍ഘകാലം അദ്ദേഹം ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഒരു പ്രജയും വിശ്വാസിയും വിധേയനുമായിരുന്നു. ഗാന്ധിതന്നെ സ്വയം വിമര്‍ശനപരമായി കാണുന്നപോലെ ഒരു ഭക്തനുമായിരുന്നു. നിവേദനങ്ങളും കൂടിയാലോചനകളും ഒരു തുടര്‍പ്രക്രീയ ആയിരുന്നു. പ്രവാസ രാഷ്ട്രീയ പശ്ചാത്തലമാണ് ഒരു പക്ഷേ ഗാന്ധിയന്‍ രാഷ്ട്രീയത്തെ പ്രായോഗിക രാഷ്ട്രീയമാക്കിമാറ്റുന്നത്.കരാര്‍ കുടിയേറ്റ നിരോധനത്തിനായുള്ള പ്രക്ഷോഭത്തില്‍ ബോബെയില്‍ യോഗം ചേര്‍ന്നത് സാമ്രാജ്യത്വ പൌരത്വ സംഘടനയുടെ പേരിലാണ്. അങ്ങനെയൊരു സംഘം തന്നെ ഇന്ന് അസംബന്ധമായി തോന്നും. എന്നാല്‍ മറ്റൊരു ദിശയില്‍ നോക്കിയാല്‍ അതില്‍ ഉള്ളില്‍ കടന്നുള്ള ഒരു കളിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കരാര്‍ കുടിയേറ്റം 1917ല്‍ നിരോധിക്കപ്പെട്ടു. 1894ലാണ് ഗാന്ധി അതിനെതിരെ ആദ്യ ഹര്‍ജി തയ്യാറാക്കിയത് .

1849 മുതല്‍ 1883 വരെ ലണ്ടനില്‍ 34 വര്‍ഷം പ്രവാസ ജീവിതം നയിച്ച ഒരു ജര്‍മ്മന്‍കാരനുണ്ട്, കാള്‍ മാര്‍ക്സ്. പല ദേശങ്ങളില്‍ നിന്ന് നാടുകടത്തപ്പെട്ട ഒരു രാഷ്ട്രീയ അഭയാര്‍ഥി ആയിരുന്നു അദ്ദേഹം.സമാനതകളില്ലാത്ത വിചാരലോകത്തിന്റെ ഉടമയും. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി എത്തുന്നതാകട്ടെ വാഗ്ദാനം ചെയ്യപ്പെട്ട ഒരു തൊഴില്‍ സ്വീകരിച്ചുകൊണ്ടും. ലോകരാഷ്ട്രീയത്തില്‍ പ്രവാസ രാഷ്ട്രീയം സവിശേഷ പ്രാധാന്യം നേടുന്ന പുതിയ ഘട്ടത്തില്‍ പ്രവാസ രാഷ്ട്രീയത്തിന്റെ പിതാവ് എന്നാവും ഗാന്ധിയെ കൃത്യമായി വിശേഷിപ്പിക്കാനാവുക. ഒരേ സമയം പലതുറമുഖങ്ങളില്‍ വന്നു നിന്ന് അദ്ദേഹം വ്യക്തിയോടും സമൂഹത്തോടും ഒരേപോലെ സംസാരിച്ചുകൊണ്ടിരിക്കുന്നു.
 
 
 
 

ഒരു ഹീറോ ഉണ്ടാക്കപ്പെടുന്ന വിധം

 
 
 
 
കൂടംകുളം കാണാത്ത മാധ്യമങ്ങള്‍ അസീം ത്രിവേദിയുടെ അറസ്റ്റ് കൊഴുപ്പിച്ചതെന്തുകൊണ്ട്?
കാര്‍ട്ടൂണ്‍ വിവാദം ആരുടെ താല്‍പ്പര്യങ്ങളാണ് സംരക്ഷിച്ചത്? ഉദയ് കിരണിന്റെ കോളം തുടങ്ങുന്നു

 

കൂടംകുളത്തെ പൊലീസ് നായാട്ട്,മധ്യപ്രദേശിലെ ഇന്ദിരാസാഗറിലെ ജലസമരം, തൊട്ടടുത്ത ഹാര്‍ദയില്‍ ഇപ്പോഴും തുടരുന്ന ജലസമരം…അതിജീവന സമരങ്ങള്‍ തുടരുകയാണ്. എന്നാല്‍, നമ്മുടെ മാധ്യമ റഡാറുകളില്‍ ഇവയൊന്നും പതിയുന്നേയില്ല. പതിയുന്നത് ഭരണകൂട ഭാഷ്യം മാത്രമാണ്. നമുക്ക് വേണ്ടി ഉറക്കെ സംസാരിക്കുമെന്ന് കരുതുന്ന മാധ്യമങ്ങള്‍ ബോധപൂര്‍വം കണ്ണടക്കുകയാണെന്ന് വ്യക്തം. എന്നാല്‍, മാധ്യമ കണ്ണാടിയില്‍ എല്ലാ സമരങ്ങളും ഒരു പോലെയല്ല. ഇതേ സമയത്ത് തന്നെ നടന്ന കാര്‍ടൂണിസ്റ്റ് അസീം ത്രിവേദിയുടെ അറസ്റ്റ് ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ വലിയ കാന്‍വാസിലേക്ക് നീട്ടിപ്പരത്തിയതും മണിക്കൂറുകള്‍ ചര്‍ച്ച ചെയ്ത് വിവാദമായി വളര്‍ത്തിയതും മാധ്യമങ്ങള്‍ തന്നെയാണ്.

എന്തു കൊണ്ടാണിത്? അസീം ത്രിവേദിയുടെ അറസ്റ്റിന്റെ രാഷ്ട്രീയമെന്താണ്? മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമെന്താണ്? മാധ്യമങ്ങള്‍ എങ്ങനെയാണ് നമ്മുടെ അഭിപ്രായങ്ങളെ മെനഞ്ഞെടുക്കുന്നത്? ഓണ്‍ലൈനിലടക്കം ഉയര്‍ന്നുപൊന്തിയ നമ്മുടെ രോഷപ്രകടനങ്ങള്‍ സത്യത്തില്‍ ആരുടെ താല്‍പ്പര്യങ്ങളായിരുന്നു? ^ഉദയ് കിരണ്‍ എഴുതുന്നു

 
 

 
 
ആയിരങ്ങളുടെ അതിജീവനത്തിന്റെ പ്രശ്നമായ കൂടംകുളം ദേശീയമാധ്യമങ്ങള്‍ക്ക് അത്ര പ്രാധാന്യമുള്ള വിഷയമായിരുന്നില്ല, ഒരിക്കലും. വികസനം മുടക്കികള്‍ എന്ന വിവക്ഷയോടെയാണ് അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നത്. ഇപ്പോഴത്തെ പോലീസ് നടപടിയ്ക്കു ശേഷം കുറച്ചു വാര്‍ത്തകള്‍ വന്നു. എന്നാല്‍ അവയിലൊക്കെ ‘കലാപം’, ‘പോലീസിനു നേരെയുള്ള ആക്രമണം’ മുതലായ പദങ്ങള്‍ നിറച്ചുവെക്കാന്‍ അവര്‍ മറന്നില്ല. ചിത്രം കടപ്പുറത്ത് വലിച്ചിഴയ്ക്കപ്പെടുന്ന വൃദ്ധസ്ത്രീകളുടേതാണെങ്കിലും റിപ്പോര്‍ട്ടില്‍ ‘പൊലീസുമായി ഏറ്റുമുട്ടുന്ന പ്രതിഷേധക്കാര്‍’ എന്നതാവും വിശേഷണം. ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളിലെ വിശകലന വിശാരദന്മാര്‍ക്കോ, വാര്‍ത്താവതാരകര്‍ക്കോ കൂടുതലൊന്നും പറയാനുമുണ്ടായിരുന്നില്ല. വിദേശശക്തികള്‍ ധനസഹായം നടത്തി ചെയ്യിപ്പിക്കുന്ന സമരം എന്ന ലേബല്‍ ഔദ്യോഗികമായി തന്നെ പതിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട് ആണവനിലയ വിരുദ്ധസമരത്തിന്. നാലാമിടത്തില്‍ ആര്‍. നന്ദലാല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നതു പോലെ ‘അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ഗത്യന്തരമില്ലാതെ പോലീസിന് ചില നടപടികള്‍ സ്വീകരിക്കേണ്ടി വന്നു’ എന്ന സന്ദേശമാണ് അവര്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചത്. ആണവറിയാക്ടറിന്റെ അപകടസാധ്യതകളെക്കുറിച്ച് ഇനിയൊന്നും സംസാരിക്കേണ്ടതില്ല എന്ന ആത്മവിശ്വാസത്തിന്റെ ലാഘവം ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താപ്പുലികളുടെ മുഖാരവിന്ദങ്ങളില്‍ പുഞ്ചിരിപ്പതാകകളായി ഇളകിയാടി. വാര്‍ത്തകള്‍ വായിച്ചുകൊണ്ട് കണ്ണീരൊഴുക്കുകയും, ഉറഞ്ഞുതുള്ളുകയുമൊക്കെ ചെയ്തു ശീലമുള്ളവരാണവര്‍.

മധ്യപ്രദേശിലെ ഇന്ദിരാസാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിയില്ലെങ്കില്‍ കിടപ്പാടം മുങ്ങിപ്പോകുമെന്ന അവസ്ഥ നേരിടുന്ന ജനങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആബാലവൃദ്ധം കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങി നിന്ന് നടത്തിയ അതിജീവനസമരവും മുഖ്യധാരാമാധ്യമങ്ങള്‍ക്ക് വിഷയമായിരുന്നില്ല. അതിനെ കുറിച്ചുള്ള വാര്‍ത്ത വരുന്നത് തന്നെ സര്‍ക്കാര്‍ അവരുടെ ആവശ്യം അംഗീകരിച്ചു എന്ന വിവരം അറിയിക്കാനാണ്.സര്‍ക്കാരിന്റെ പ്രസ് റിലീസിന്റെ ഫലം ചെയ്യുന്ന റിപ്പോര്‍ട്ട്. അതേ മധ്യപ്രദേശില്‍ തന്നെ ഹാര്‍ദ എന്ന സ്ഥലത്ത് കഴിഞ്ഞ രണ്ടാഴ്ചയായി സമാനമായ ജലസമരം സമരം നടന്നുകൊണ്ടിരിക്കുന്നു. ഒറ്റച്ചാനലിനും പത്രത്തിനും അത് വാര്‍ത്തയല്ല. ചര്‍ച്ചാവിഷയമല്ല.
 
 

 
 

മാധ്യമ സ്വാതന്ത്യ്രം വാര്‍ത്തയാവുമ്പോള്‍
മാധ്യമങ്ങളുടെ സ്വാതന്ത്യ്രനിഷേധത്തിന്റെ എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ നമുക്കൊക്കെ അത് നമ്മുടെ തന്നെ സ്വാതന്ത്യ്രനിഷേധത്തിന്റെ പ്രശ്നമായാണ് അനുഭവപ്പെടുക. മാധ്യമങ്ങള്‍ ജനങ്ങളുടെ നാവാകുന്ന ഒരു ജനാധിപത്യാന്തരീക്ഷത്തില്‍ നമ്മുടെ ഈ താദാത്മ്യപ്പെടല്‍ ശരിയുമാണ്. മാധ്യമങ്ങളിലൂടെയല്ലാതെ നാമെങ്ങനെയാണ് ഉറക്കെ സംസാരിക്കുക? എന്നാല്‍ എന്തൊക്കെ വാര്‍ത്തകളാവണം ,എന്തൊക്കെ വാര്‍ത്തകളാവരുത് എന്ന് നിര്‍ണ്ണയിക്കാനുള്ള കുത്തകാവകാശം മാധ്യമങ്ങളുടെ പരസ്പാരാശ്രിത,പരസ്പരസഹായ സ്ഥാപനത്തിനുണ്ടാകുമ്പോള്‍ വാര്‍ത്തകളുടെ മുന്‍ഗണനാക്രമത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളും നമ്മുടെ അറിവോ ,തീരുമാനമോ ഇല്ലാതെ സ്വാധീനിക്കപ്പെടുന്നു.

മാധ്യമങ്ങള്‍ തമ്മിലുള്ള മല്‍സരം കാണികളെ ഹരം പിടിപ്പിക്കുന്ന ഒരു പ്രദര്‍ശന ഐറ്റം മാത്രമാണ്. പരശãതം ചാനലുകളും, മറ്റു മാധ്യമങ്ങളും വാര്‍ത്തകള്‍ തള്ളുകയും, കൊള്ളുകയും ചെയ്യുന്നതില്‍ ‘മാതൃകാപരമായ’ ഭ്രാതൃത്വം പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ സംഘടിതമായി തീരുമാനിക്കുന്നവ നമ്മുടെ ചിന്തകളിലും, ആലോചനകളിലും, പ്രതികരണങ്ങളിലും നിറയുന്നു.നമ്മെ തേടി വരുന്ന വാര്‍ത്തകള്‍ അവ മാത്രമാണ്. മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ് കാലത്ത് ബോധപൂര്‍വ്വമായി തെരഞ്ഞുചെല്ലേണ്ടി വരുന്നു, നമുക്ക്, ജനപക്ഷത്തു നിന്നുള്ള വാര്‍ത്തകള്‍ക്കായി സമാന്തരമാധ്യമങ്ങളില്‍.
 
 

 
 

ആവിഷ്കാര സ്വാതന്ത്യ്രം
അതിജീവനത്തിനു വേണ്ടിയുള്ള ജനകീയസമരങ്ങളും, അവയ്ക്കെതിരെയുള്ള ഭരണകൂടനടപടികളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍, പുറമേയ്ക്ക് സര്‍ക്കാര്‍ ഗസറ്റിനേക്കാള്‍ നിര്‍മ്മമതയും, സൂക്ഷ്മമായി കോര്‍പ്പറേറ്റ്മുതലാളിത്തവികസന പക്ഷപാതിത്വവും പുലര്‍ത്തിയ നമ്മുടെ ദേശീയ മുഖ്യധാരാമാധ്യമങ്ങള്‍ ഇതിനിടയില്‍ നമ്മുടെ രക്തം തിളപ്പിക്കാവുന്ന ഒരു വാര്‍ത്ത കൊണ്ടുവന്ന് വിതരണം ചെയ്തു. അതും ആവിഷ്കാരസ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത. പ്രശ്നം ആവിഷ്കാരസ്വാതന്ത്യ്രത്തിന്റേതാണെങ്കില്‍ ഉടന്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഗ്രന്ധി നമ്മുടെ ബോധത്തിന്റെ മെറ്റബോളിസത്തിലുണ്ട്. ‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്ന രസം ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ധിയുടെ തൊട്ടടുത്തോ മറ്റോ ആണ് അതിന്റെ സ്ഥാനം.

ചെറിയ ഫേസ്ബുക്ക് കമന്റുകളോട് പോലും അസഹിഷ്ണുത പ്രകടിപ്പിക്കുകയും , ഐ. ഡി ബ്ലോക്ക് ചെയ്യുക പോലുള്ള ഫാഷിസ്റ് പാരനോയിക്ക് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്‍റെ നിഴലില്‍ നിന്ന് കൊണ്ട് ആവിഷ്കാരനിഷേധം എന്ന സമൂര്‍ത്ത യാഥാര്‍ത്ഥ്യത്തെ നിസ്സാരവല്‍ക്കരിക്കുകയല്ല ഈ കുറിപ്പെഴുതുന്നയാള്‍. സല്‍മാന്‍ റഷ്ദിയും, എം. എഫ് ഹുസൈനും തൊട്ട് സനല്‍ ഇടമറുകിനേയും, റീനാ ഫിലിപ്പിനേയും, ശിവപ്രസാദിനെയും വരെ തലോടുന്ന ചാട്ടവാറിന്‍റെ തലപ്പിന് നമ്മുടെയോരോരുത്തരുടെയും നെഞ്ചു വരെ നീട്ടമുണ്ട്. എന്നാല്‍ അതിനര്‍ത്ഥം ഇടിന്തകരൈയില്‍ വലിച്ചിഴയ്ക്കപ്പെടുന്ന വൃദ്ധസ്ത്രീകളെ വിട്ട് നാം അസീം ത്രിവേദിയ്ക്കു വേണ്ടി തൊണ്ട കീറണമെന്നല്ല. അയാള്‍ തന്നെ തൊണ്ട കീറുന്ന ഒരു ചിത്രമാണ് നാമിതുവരെ കണ്ടുകൊണ്ടിരിക്കുന്നത്.
 
 

 
 

നിശബ്ദതയുടെ ആനുകൂല്യം
ആവിഷ്കാരസ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള സമരം ആപേക്ഷികത നിറഞ്ഞ ഒന്നാണ്. തസ്ലീമാ നസ്രീന്റെ ആവിഷ്കാരസ്വാതന്ത്യ്രത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ തന്നെയാണ് എം. എഫ് ഹുസൈന് ജന്മനാട്ടില്‍ വന്ന് മരിക്കാനുള്ള സ്വാതന്ത്യ്രം നിഷേധിക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ തസ്ലീമയ്ക്കും, ഹുസൈനും,ആന്റണിക്കും തങ്ങളുടെ കലയിലൂടെ ആത്മാവിഷ്കാരം നടത്താനുള്ള സ്വാതന്ത്യ്രത്തിനു വേണ്ടി ഉയരുന്ന മതേതരപ്രതികരണത്തിന്റെ ഭൂമികയില്‍ നിന്നു മാത്രമാണ് നാം സംസാരിക്കുന്നത്. അസീം ത്രിവേദിയോ അയാളുടെ കാര്‍ട്ടൂണോ പോലുമല്ല ഇവിടെ, നമ്മുടെ വിഷയം. ദേശീയമാധ്യമങ്ങള്‍ അവരുടെ വാര്‍ത്താതെരഞ്ഞെടുപ്പു രീതിയിലൂടെ നമ്മുടെ മുന്‍ഗണനാക്രമങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ്.

ആവിഷ്കാരസ്വാതന്ത്യ്രപ്രശ്നത്തിന്റെ ചരിത്രം നമുക്ക് ഒഴിവാക്കാം. വര്‍ത്തമാനകാലത്തെ ഒരു യാഥാര്‍ത്ഥ്യം മാത്രമെടുക്കാം. സല്‍മാന്‍ റഷ്ദിയുടെ ‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ ‘ എന്ന നോവലിനെ ആസ്പദമാക്കി ദീപ മെഹ്ത സംവിധാനം ചെയ്ത സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുമോ എന്ന കാര്യം സംശയമാണ്. ആ പടത്തിന് വിതരണക്കാരെ കിട്ടിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് പോലും ഇന്ത്യയിലല്ല നടന്നത്. ‘മാറ്റത്തിന്‍റെ കാറ്റുകള്‍’ എന്ന ആലോചനാമൃതമായ കള്ളപ്പേരില്‍ ശ്രീലങ്കയില്‍ വെച്ചാണ് അതിന്റെ ചിത്രീകരണം പോലും നടന്നത്. തികച്ചും സൌെകര്യപ്രദമായ ഒരു തെരഞ്ഞെടുക്കലിലൂടെ അത് നമുക്ക് മുന്നില്‍ വാര്‍ത്തയാകാതെ മറഞ്ഞു നില്‍ക്കുന്നു. ഒരു പ്രത്യേകതരം സംയോഗത്തിലൂടെ റഷ്ദി, ദീപാ മേഹ്താ കൂട്ടുകെട്ട് രണ്ടു തരം മതമൌെലികവാദത്തിന്‍റെയും മറുപുറത്ത് നില്‍ക്കുന്നതിനാല്‍ അതേ സൌകര്യപ്രദമായ തെരഞ്ഞെടുപ്പ് പൊതുസമൂഹത്തിനും നിശബ്ദതയുടെ ആനുകൂല്യം തരുന്നു.
 
 

 
 

അസീം ത്രിവേദി വാര്‍ത്തയാവുന്നത്
സൌകര്യപ്രദമായ തെരഞ്ഞെടുക്കലും, അവസരവാദവും മാത്രമാണ് അസീം ത്രിവേദി വിവാദത്തിന് ദേശീയവും , അന്തര്‍ദ്ദേശീയവുമായ പ്രാധാന്യം നേടിക്കൊടുക്കുന്നത്. അമേരിക്കയില്‍ ഏതെങ്കിലും ഒരു മോഡല്‍ ഇന്ത്യയുമായോ , ഭാരതീയ പുരാണങ്ങളുമായോ ബന്ധമുള്ള എന്തെങ്കിലും നിറമോ, ചിഹ്നമോ ഉപയോഗിച്ചാല്‍ പോലും പ്രതിഷേധവുമായി രംഗത്ത് വരുന്ന സംഘപരിവാറില്‍ പെട്ട ബി.ജെ.പിക്ക് തല്‍ക്കാലം ദേശീയ ചിഹ്നങ്ങളെ മോശമായി ചിത്രീകരിച്ചത് ഒരു പ്രശ്നമല്ലാതായിരിക്കുന്നു.

വളരെ പരിമിതമായ ഒരു അജണ്ടയാണ് അവരുടേത്. അസീമിന്റെ കാര്‍ട്ടൂണുകള്‍ യു.പി.എ. സര്‍ക്കാരിന്റെ അഴിമതിക്കെതിരെയാണെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി. ഇപ്പോള്‍ കല്‍ക്കരിയിലെത്തി നില്‍ക്കുന്ന അഴിമതി ചരിത്രം യു.പി.എ ക്ക് സ്വന്തമായതിനാല്‍ ആ രാഷ്ട്രീയ സഖ്യത്തെ എതിര്‍ക്കുന്ന എല്ലാവരും അസീം ത്രിവേദിയുടെ ആവിഷ്കാരസ്വാതന്ത്യ്രത്തിന്‍റെ വക്താക്കളായി. അസീമിന്റെ ചിത്രങ്ങളില്‍ അവ കാര്‍ട്ടൂണുകളാണെങ്കില്‍ അവയില്‍ യു. പി. എ എവിടെയാണ് എന്നൊന്നും തിരക്കേണ്ടതില്ല. ചിത്രത്തിനു വെളിയിലുള്ള അടിക്കുറിപ്പുകള്‍ വായിച്ചിട്ടാണല്ലോ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നാം അഴിമതിക്കെതിരായ കലയുടെ പോരാട്ടത്തിലെ പുതിയ രക്തസാക്ഷിയെ ചുമന്നുകൊണ്ട് നടക്കുന്നത്.

ഇത്തരം ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നതിലുള്ള ഏറ്റവും വലിയ പ്രശ്നം നിങ്ങള്‍ രണ്ടേ രണ്ട് പക്ഷങ്ങള്‍ മാത്രമുള്ള ഒരു സംവാദത്തിന്റെ ഏതെങ്കിലും ഒരു പക്ഷത്ത് ചാവേറായി ചേരണം എന്നതാണ്. ഒരു നാണയം ചുഴറ്റിവീഴ്ത്തി തീര്‍പ്പാക്കാവുന്നതു പോലെ, തല അല്ലെങ്കില്‍ വാല്‍ എന്ന രണ്ടു പുറങ്ങള്‍ മാത്രമുള്ള ഉടലില്ലായ്മയായിത്തീരുന്നുണ്ട് നമ്മുടെ പൊതുവ്യവഹാരമണ്ഡലത്തിലെ മിക്ക വിഷയങ്ങളും.’ഉവ്വ്’ , ‘ഇല്ല’ എന്ന രണ്ട് ബ്രാക്കറ്റുകളിലേതെങ്കിലുമൊന്നില്‍ നിന്നു കൊണ്ട് ‘നിങ്ങള്‍ അമ്മയെ തല്ലുന്നത് നിര്‍ത്തിയോ?’ എന്ന ചോദ്യത്തെ നേരിടേണ്ടിവരുന്നുണ്ട് രാഷ്ട്രീയത്തിന്റെയും, മതത്തിന്‍റെയും,ദേശീയതയുടെയുമൊക്കെ മേഖലകളില്‍ നിരന്തരം നാം.

ഐ.പി.സി 124(എ) വകുപ്പ് ചുമത്താവുന്ന ഒരു പ്രവൃത്തിയല്ല അസീം ത്രിവേദിയുടേതെന്നും , ഇന്ത്യന്‍ പാര്‍ലമെന്ററിജനാധിപത്യ വ്യവസ്ഥയോട് തനിക്കുള്ള എതിര്‍പ്പുകള്‍ വരയിലൂടെ പ്രകടിപ്പിക്കാന്‍ അയാള്‍ക്ക് അധികാരമുണ്ടെന്നും അംഗീകരിക്കാന്‍ നമുക്ക് ബുദ്ധിമുട്ടില്ല. അഴിമതിക്കാരായ ഏതെങ്കിലും കക്ഷികളെ യു.പി.എ യൊ, എന്‍.ഡി എ.യോ ആരെങ്കിലുമാവട്ടെ നിഴലില്‍ നിന്ന് പോലും പിന്തുണക്കാന്‍ നാം ഒരുക്കവുമല്ല. ആകെ പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.
 
 

 
 
അസീമിന്റെ ആത്മാവിഷ്കാരം
കലയിലൂടെ നടത്തിയ ആത്മാവിഷ്കാരത്തിന്റെ പേരില്‍ ഭരണകൂടം വേട്ടയാടിയ ഒരാളോ, അങ്ങനെ വേട്ടയാടപ്പെടുന്നവരുടെ പ്രതിനിധിയായി ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ ഒരാളോ അല്ല അസീം ത്രിവേദി. കഴിഞ്ഞവര്‍ഷം അണ്ണാ ഹസാരെ മുംബൈയില്‍ സത്യാഗ്രഹമിരുന്നപ്പോള്‍ അവിടെ പന്തലില്‍ പ്രദര്‍ശിപ്പിക്കാന്‍ വരച്ചവയാണ് ഈ ചിത്രങ്ങള്‍. നാഗരിക മധ്യവര്‍ഗ^ഉപരിമധ്യവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് തങ്ങള്‍ പ്രതീക്ഷിക്കുന്നതരം മുതലാളിത്ത സ്വാതന്ത്യ്രം നല്‍കാത്ത വ്യവസ്ഥയോടുള്ള രോഷവും, പ്രതിഷേധവും ഏതു വിധത്തിലും പ്രകടിപ്പിക്കാനുള്ള ഒരു തണലായിരുന്നു പൊതുവെ അണ്ണാ ഹസാരെ സമരം.

പ്രസംഗങ്ങളായും,മുദ്രാവാക്യങ്ങളായുമൊക്കെ യഥേഷ്ടം പ്രകടിപ്പിക്കപ്പെട്ടിരുന്ന ഈ രോഷത്തിന്റെ ചിത്രാവിഷ്കാരങ്ങളായിരുന്നു ഈ വരകള്‍. കോര്‍പ്പറേറ്റ് മീഡിയയുടെ പൂര്‍ണ്ണസഹകരണത്തോടെ, ഇന്ത്യന്‍ ദേശീയതയുടെ ചിഹ്നങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ,ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ തോള്‍ ചാരി നിന്ന് നടന്ന ഈ സമരത്തിന് ഐ.പി.സി യിലെ പല വകുപ്പുകള്‍ക്കുമെതിരെ അപ്രഖ്യാപിതമായ ഒരു പ്രതിരോധശക്തിയുണ്ടായിരുന്നു. ദേശീയ ചിഹ്നത്തില്‍ ചെന്നായ്ക്കളെ വരച്ച് അഴിമതിക്കെതിരെ യുദ്ധം നടത്തിയതിലെ കലയും, ആക്ഷേപഹാസ്യവും മനസ്സിലാകാതെ പോയ ഒരു മുംബൈ വക്കീലാണ് കേസ് കൊടുത്തത്. ആ സ്റ്റേഷനില്‍ ഐ.പി.സി 124 (എ) വകുപ്പനുസരിച്ച് കേസ് രജിസ്റര്‍ ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ പല പോലീസ് സ്റ്റേഷനുകളിലും രജിസ്റര്‍ ചെയ്തിരിക്കാവുന്ന പലതരം കേസുകളിലൊന്ന്.

‘എന്നെയൊന്ന് ജയിലിലടക്കൂ…’
ഇങ്ങനെയൊരു കാര്‍ട്ടൂണിസ്റിനെ പറ്റിയോ ഇങ്ങനെയൊരു കേസിനെ പറ്റിയോ നാട്ടുകാര്‍ക്കാര്‍ക്കും യാതൊരു വിവരവും ഇതു വരെ ഉണ്ടായിരുന്നില്ല. ഈ അസീമിനെ മുംബൈയില്‍ വെച്ച് അറസ്റ് ചെയ്തില്ല. അണ്ണാ ഹസാരെയുടെ മുംബൈ സത്യാഗ്രഹവും, പിന്നെ ഡെല്‍ഹി സത്യാഗ്രഹവും കഴിഞ്ഞു. ഹസാരെ തന്നെ രംഗത്ത് നിന്ന് അപ്രത്യക്ഷമായി. ഇത്രയും ഗുരുതരമായ വകുപ്പനുസരിച്ച് കേസ് രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള അസീമിനെ അറസ്റ് ചെയ്യാന്‍ മഹാരാഷ്ട്ര പോലീസ് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലേക്ക് പോയില്ല.

മാസങ്ങളേറെക്കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതിനാല്‍ ‘എന്തെങ്കിലുമൊന്നു ചെയ്തില്ലെങ്കില്‍ ശരിയാവില്ലല്ലോ’ എന്ന് അസീമിനും തോന്നിക്കാണും. വീട്ടുകാരുമായൊക്കെ ആലോചിച്ച് അടുത്ത വണ്ടിക്ക് മുംബൈക്ക് കയറി. അസീമിനെ അറസ്റ് ചെയ്തതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. അതിനു ശേഷമുള്ള മിനിട്ട് ബൈ മിനിട്ട് റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. മഹാരാഷ്ട്രാ പോലീസ് അന്ന് രാത്രി അയാള്‍ക്ക് ഭേല്‍പുരി വങ്ങിക്കൊടുത്തോ എന്നറിയില്ല, പിറ്റേന്ന് രാവിലെ തന്നെ കോടതിയില്‍ ഹാജരാക്കി. ഞങ്ങള്‍ക്ക് ചോദ്യം ചെയ്യാനൊന്നുമില്ല എന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. വക്കീലിനേയും വെക്കില്ല, ജാമ്യാപേക്ഷയും കൊടുക്കില്ല എന്നായി കാര്‍ട്ടൂണിസ്റ്. ജാമ്യാപേക്ഷ കൊടുത്തു പോകരുത് എന്ന് അയാളുടെ അച്ഛനും വിളിച്ചു പറഞ്ഞു. കോടതി അസീമിനെ ജ്യുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടു.

ജഗതി അഭിനയിച്ച ഒരു സിനിമയുണ്ട്. പോലീസ് സ്റ്റേഷനായി മാറിയ തന്റെ പഴയ വാടകവീടിന്‍റെ തട്ടിന്‍പുറത്ത് ഒളിപ്പിച്ചു വെച്ച നിധി എടുക്കാന്‍ വേണ്ടി സ്റ്റേഷനിലെ ലോക്കപ്പില്‍ കയറിപ്പറ്റാന്‍ ജഗതി പ്രയോഗിക്കുന്ന പലതന്ത്രങ്ങളുമുണ്ട് അതില്‍. പോലീസുകാരനെ ചീത്ത വിളിച്ചും, നടുറോഡില്‍ പായ വിരിച്ചു കിടന്നുമൊക്കെ ‘എന്നെ ഒന്നു അറസ്റ് ചെയ്യൂ’ എന്ന് ദയനീയമായി യാചിക്കുന്ന ജഗതിയെ ഓര്‍മവരുത്തും മുംബൈയിലെ സംഭവങ്ങള്‍. ആ ചെറുപ്പക്കാരന്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടതോടെ ശേഷം രംഗങ്ങള്‍ക്കായി വാര്‍ത്താചാനലുകളുടെ സ്റുഡിയോകള്‍ ഒരുങ്ങുകയായി. സ്ഥിരം നടന്മാര്‍ ഫുള്‍ മേയ്കപ്പില്‍ റെഡി.
 
 

 
 
വിവാദങ്ങള്‍ കൊണ്ട് മറച്ചുവെച്ചത്
അസീമിന്റെ കലയോ , കലയില്ലായ്മയോ നാം പരിശോധിക്കുന്നില്ല. അയാള്‍ ഒരു ദിവസമെങ്കിലും ജയിലില്‍ കഴിയേണ്ടതുണ്ട് എന്നും കരുതുന്നില്ല. മാധ്യമങ്ങള്‍ നമ്മുടെ ബോധത്തേയും, പ്രതികരണത്തേയും സ്വാധീനിക്കുന്ന രീതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാത്രമാണ് തല്‍ക്കാലം നമ്മുടെ വിഷയം.

ഒന്ന്. ഭരണകൂടത്തിന്റെ ഫാഷിസ്റ് പ്രവണതയുടെ അപലപനീയമായ ഉദാഹരണമായാണ് ഈ സംഭവം അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഒരു പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഒരു കേസില്‍ എഴുതിച്ചേര്‍ത്ത വകുപ്പ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ അസഹിഷ്ണുതയുടെ മുഴുവന്‍ പ്രാതിനിധ്യത്തിലേയ്ക്ക് വളര്‍ത്തപ്പെടുന്നു. അന്താരാഷ്ട്രമാധ്യമങ്ങള്‍ ഈ വിഷയം എറ്റുപിടിച്ചത് ഈ അര്‍ത്ഥത്തിലാണ്.

എന്നാല്‍ അതേ ഭരണകൂടത്തിന്റെ പരമോന്നതപദവിയിലിരിക്കുന്നയാള്‍ തൊട്ട് സകലരാഷ്ട്രീയാധികാര കേന്ദ്രങ്ങളുടെയും നേരിട്ടുള്ള പങ്കാളിത്തവും, അറിവും, ഇടപെടലുമൊക്കെയുള്ള ഒരു ജീവന്മരണ ‘വികസന’പ്രശ്നത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന സാധാരണക്കാരായ ജനങ്ങളെ തല്ലി എല്ലൊടിക്കുന്ന ദൃശ്യങ്ങളെ തമസ്കരിച്ചിട്ടാണ് ഈ വ്യാജനായകസൃഷ്ടി നടത്താന്‍ മാധ്യമഭ്രാതൃത്വം ആവേശം കാണിക്കുന്നത്. ഇടിന്തക്കരൈയിലും, പരിസരഗ്രാമങ്ങളിലും നായാട്ട് നടത്തിക്കൊണ്ടിരിക്കുന്ന പോലീസിനെ കാണാതെ ‘അക്രമാസക്തമായ ജനക്കൂട്ട’ത്തെ പിരിച്ചുവിടാന്‍ നടത്തിയ കണ്ണീര്‍ വാതകപ്രയോഗത്തെ കുറിച്ച് ഒഴുക്കന്‍ വാചകപ്രയോഗങ്ങള്‍ നടത്തിയ വാര്‍ത്താവതാരകരുടെ മുഖപേശികള്‍ വലിഞ്ഞുപൊട്ടുന്നുണ്ടായിരുന്നു ആവിഷ്കാരസ്വാതന്ത്യ്ര നിഷേധത്തിന്റെ പുതിയ രക്തസാക്ഷിയെ അവതരിപ്പിക്കുമ്പോള്‍.

രണ്ട്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പല നിയമങ്ങളും ഇപ്പോഴും നമ്മുടെ നിയമവ്യവസ്ഥയില്‍ നിലനില്‍ക്കുന്നുണ്ട്. ഇവയില്‍ പലതും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. മാവോയിസ്റ്റെന്നും, ഇസ്ലാമികതീവ്രവാദിയെന്നുമൊക്കെ സംശയിച്ച് എത്രയൊ പേരെ അറസ്റ് ചെയ്യാന്‍ ഇത്തരം വകുപ്പുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. സോനി സോരിയെന്ന ആദിവാസി അദ്ധ്യാപിക തന്‍റെ മേല്‍ കള്ളക്കേസ് ചുമത്തി പിടിക്കാന്‍ വന്ന ഛത്തീസ്ഗഢ് പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയെത്തിയത് ഡെല്‍ഹിയിലെ ഇതേ മാധ്യമങ്ങളുടെയടുത്താണ്. ഒരു ദിനചര്യ എന്ന പോലെ പൊലീസുകാരാല്‍ നഗ്നയാക്കപ്പെട്ട് ആത്മാഭിമാനം മുറിഞ്ഞു മുറിഞ്ഞ് ഇപ്പോഴും ഛത്തിസ്ഗഢിലെ ജയിലില്‍ കഴിയുന്ന ആ സാധുസ്ത്രീക്കു വേണ്ടി അരമിനിട്ട് ചെലവാക്കാനുണ്ടാകുമോ ‘മനുഷ്യാവകാശ’ത്തിന്റെ അപ്പസ്തോലന്മാരായ ഈ ചാനല്‍ പുലികള്‍ക്ക്? ഐ.പി.സി 124 (ഏ) എന്ന ബ്രിട്ടീഷ് രാജ് അവശിഷ്ടത്തെ കുറിച്ചുള്ള ഒരു പൊതു ചര്‍ച്ചയായി വളര്‍ത്താതെ ഒരു വ്യക്തിയില്‍ ഒതുങ്ങി നിന്നതെന്തു കൊണ്ടാണ്? ആ വകുപ്പ് മറ്റു പലയിടത്തും ഉപയോഗിക്കാമെന്നും, ഈ പ്രത്യേക സന്ദര്‍ഭത്തില്‍ ശരിയായില്ലെന്നും മാത്രമായിരുന്നില്ലേ വാദം?

മൂന്ന്. മാധ്യമദിഗ്വിജയം കഴിഞ്ഞ് പുറത്ത് വന്ന ഉടനേ അസീം പറഞ്ഞത് ‘ഇത്തരം നിയമങ്ങള്‍ ഉപയോഗിക്കേണ്ടത് ദേശവിരുദ്ധര്‍ക്കെതിരെയല്ലേ , ഞാനൊരു ദേശസ്നേഹിയല്ലേ’ എന്നാണ്. അംഗീകൃതമായ ഒരു സ്ഥാനപ്പേരോ ,ജാതിപ്പേരോ പറയുന്നത്ര ആത്മവിശ്വാസത്തോടെയാണ് ‘ദേശസ്നേഹി’ എന്ന ഈ പ്രയോഗം നടത്തപ്പെടുന്നത്. മാധ്യമങ്ങളും പൊതുവെ പങ്കു വെയ്ക്കുന്നത് ഇതേ ധാരണ തന്നെയാണ്.

അശോകസ്തംഭത്തില്‍ ചെന്നായ്ക്കളെ വരച്ചാലെന്താ, പാര്‍ലമെന്റിനെ കക്കൂസാക്കിയാലെന്താ അയാളൊരു ‘ത്രിവേദി’യല്ലേ , അണ്ണാ ഹസാരെയുടെ കൂടെ ചോക്കലേറ്റ് സമരം നടത്തിയ ആളല്ലേ , ദേശസ്നേഹി ആയിരിക്കും എന്നതാണാ നിഗമനം. നേരത്തെ, അജ്മല്‍ കസബ് ഇന്ത്യന്‍ ഭരണഘടനയ്ക്കു മേല്‍ മൂത്രമൊഴിക്കുന്ന കാര്‍ട്ടൂണും വരച്ചിട്ടുണ്ട് ? അപ്പോ സംശയമില്ല. ദേശസ്നേഹി തന്നെ! കാണ്‍പൂരില്‍ നിന്നുള്ള അസീം ത്രിവേദി എന്നതിനു പകരം ലക്നൌവില്‍ നിന്നുള്ള അസീസ് ബുഖാരി എന്നായിരുന്നു കക്ഷിയുടെ ബയോഡാറ്റയെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി? എല്‍.കെ അദ്വാനി ബ്ലോഗെഴുതി പിന്തുണയ്ക്കുമായിരുന്നോ? രാജ് താക്കറെ? സ്റുഡിയോ വ്യാഘ്രങ്ങള്‍?

നാല്. ഒരു പുതിയ വര്‍ഗ്ഗം വളര്‍ന്നു വന്നിട്ടുണ്ട് നമ്മുടെ സമൂഹത്തില്‍. ഇവരുടെ ലക്ഷണങ്ങള്‍ ഇവയാണ്. നഗരങ്ങളില്‍ വസിക്കുന്നവര്‍, സമ്പന്നര്‍, വിദ്യാഭ്യാസമുള്ളവര്‍, അമേരിക്കന്‍, യൂറോപ്യന്‍ ജീവിതശൈലിയില്‍ കഴിയുന്നവര്‍, ഇന്ത്യ പൂര്‍ണ്ണമായും മുതലാളിത്തവ്യവസ്ഥയിലേക്ക് പരിണമിക്കാത്തതില്‍ അക്ഷമയുള്ളവര്‍, ദളിത് സംവരണവും, ന്യൂനപക്ഷക്ഷേമപദ്ധതികളും, കാര്‍ഷിക സബ്സിഡികളും, സ്കൂളിലെ ഉച്ചക്കഞ്ഞിയുമൊക്കെയാണ് നമ്മുടെ പുരോഗതിക്ക് തടസ്സമായി നില്‍ക്കുന്നത് എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവര്‍. ലക്ഷ്മീപൂജയും, ഫോര്‍മുലാ വണ്‍ കാര്‍ റേസും, പാക്കിസ്ഥാന്‍ വിരോധവും , ഹോട്ട് ഡോഗുമൊക്കെ സമന്വയിപ്പിക്കുന്നവര്‍.

മൃദുഹിന്ദുത്വവും, കടും മുതലാളിത്തവും കലര്‍ത്തിയ കൊടി നാട്ടിയാണ് ഇവര്‍ അതിരുകള്‍ തിരിച്ചിട്ടുള്ളത്. ഇവരാണ് അണ്ണാ ഹസാരെ എന്ന ശുദ്ധമാനസനായ ഗ്രാമീണവൃദ്ധനെ ഉപയോഗിച്ച് സിവില്‍ സൊസൈറ്റിയുടെ കുത്തകാവകാശവും, അതു വഴി അധികാരത്തില്‍ അനുപാതത്തിനു നൂറിരട്ടിയായ വിഹിതവും നേടാന്‍ ശ്രമിച്ചത്. അനിയന്ത്രിതമായ സാമ്പത്തികപ്രവര്‍ത്തനസ്വാതന്ത്യ്രം ലക്ഷ്യമാക്കുന്ന ഇവര്‍ ജനാധിപത്യവ്യവസ്ഥയിലെ ഭരണാധികാരികള്‍ സ്വകാര്യസാമ്പത്തികപ്രവര്‍ത്തനങ്ങളുടെ മാനേജര്‍മാരായി മാത്രം പ്രവര്‍ത്തിക്കണമെന്ന് കരുതുന്നവരാണ്.

രാജ്യരക്ഷ (പാക്കിസ്ഥാനില്‍ നിന്നുള്ള രക്ഷ എന്നര്‍ത്ഥം) അമേരിക്കയെ ഏല്‍പ്പിച്ചു കൊടുത്ത് ഇപ്പോള്‍ നാം അതിനു വേണ്ടി ചിലവഴിക്കുന്ന ഭീമന്‍ തുക ഉപയോഗിച്ച് മാളുകളും, മറ്റു കെട്ടിടങ്ങളും ഉണ്ടാക്കി സുഖിച്ചു കൂടേ എന്നു ചോദിക്കുന്ന ചേതന്‍ ഭഗത് ഈ വര്‍ഗത്തിന്റെ സാഹിത്യ(?)ത്തിലെ പ്രതിനിധിയാണ്. റാലെഗാന്‍ സിദ്ദിയിലെ അണ്ണാ ഹസാരെയും, ജന്തര്‍ മന്തറിലെ അണ്ണാ ഹസാരെയും തമ്മിലുള്ള അന്തരം ഈ വിഭാഗത്തിന്റെ സ്വാധീനത്തിന്‍റെ ഫലമാണ്. അഴിമതിയുടെ സന്ദര്‍ഭങ്ങളെ കണ്ടെത്തി എതിര്‍ക്കുക എന്ന രീതിയില്‍ നിന്ന് തങ്ങള്‍ നിര്‍വ്വചിക്കുന്നതരം അഴിമതിയെ ജനാധിപത്യവ്യവസ്ഥയുമായി കൂട്ടിച്ചേര്‍ത്ത് മൊത്തം വ്യവസ്ഥയുടെ വിശ്വാസ്യതയെ തകര്‍ക്കുക എന്ന നിയോലിബറല്‍ നഗരസമ്പന്നവര്‍ഗത്തിന്‍റെ അജണ്ടയിലേക്ക് മാറിയതാണ് ഹസാരെയുടെ പരാജയമായി തീര്‍ന്നത്. ഈ വര്‍ഗ്ഗത്തിന്റെ ഭാഗം തന്നെയായ കോര്‍പ്പറേറ്റ് മീഡിയ പൂര്‍ണ്ണമായും ഈ വിഭാഗത്തിനു വേണ്ടിയാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഒരു ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങളെ ഇന്ത്യന്‍ പൊതു സമൂഹത്തിന്‍റെ താല്‍പര്യങ്ങളായി അടിച്ചേല്‍പ്പിക്കുകയും, പൊതു സ്വീകാര്യതയുടെ പ്രതീതി സൃഷ്ടിക്കുകയുമാണ് മീഡിയ നിര്‍വ്വഹിച്ചു വരുന്ന ധര്‍മ്മം.
 
 

 
 

വേട്ടനാടകം, വിനോദയാത്ര
സാധാരണക്കാരന്‍ പറയുകയോ , ആലോചിക്കുകയോ ചെയ്താല്‍ മാവോയിസ്റ് ,അല്ലെങ്കില്‍ തീവ്രവാദി എന്ന നിലയില്‍ ശിഷ്ടകാലം ജയിലില്‍ കിടക്കാവുന്ന തരം പ്രവൃത്തികള്‍ ഹസാരെക്കാലത്ത് ഇക്കൂട്ടര്‍ക്ക് ചെയ്യാനായത് മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത അഴിമതിവിരുദ്ധസമരത്തിന്റെ വിശുദ്ധപരിവേഷം കൊണ്ടാണ്. ആ ഓളത്തില്‍ വരച്ചതാണ് അസീമിന്റെ ചിത്രങ്ങളും. ഇപ്പോള്‍ ഒരു ‘വേട്ടനാടകം’ നടന്നപ്പോള്‍ ആ മാധ്യമങ്ങള്‍ ഓടിവന്ന് തങ്ങളുടെ റോളുകള്‍ ഭംഗിയായി ആടിപ്പോയി.

ഒരു വ്യക്തി പ്രശസ്തിക്കു വേണ്ടി സ്വയം വരിച്ച അറസ്റ് ആയിരങ്ങളുടെ കലങ്ങിയ കണ്ണുകള്‍ക്കും, പൊളിഞ്ഞ പുറങ്ങള്‍ക്കും മേല്‍ മഴവില്ലു പോലെ വളഞ്ഞു നിന്നു. ഞങ്ങളുടെ ചെറിയ ഒരു താല്‍പര്യം പോലും നിങ്ങളുടെ എറ്റവും വലിയ താല്‍പര്യത്തേക്കാള്‍ മേലെയാണെന്ന് ദേശീയവാര്‍ത്താമാധ്യമങ്ങള്‍ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ കാണിച്ചു തന്നു. മുംബൈയിലേക്ക് കയറി ,’രണ്ടു നാലു ദിനങ്ങള്‍ കൊണ്ട്’ രാഷ്ട്രങ്ങള്‍ ചുറ്റി മടങ്ങിവരാവുന്ന ഒരു വിനോദയാത്രയാണ് ഐ.പി.സി 124 (A) എന്ന ചാര്‍ട്ടേഡ് ഫ്ലൈറ്റ് എന്ന് അവര്‍ ‘സംശയ’ത്തിന്‍റെ പേരില്‍ ഇടിമുറികളില്‍ രാവറുതികള്‍ കരിഞ്ഞു പോയ യൌെവ്വനങ്ങളെ നോക്കി കൊഞ്ഞനം കാട്ടി.

ചീര്‍ത്ത മുതലാളിത്തത്തിന്‍റെ തൊണ്ടയില്‍ നിന്ന് വിപ്ലവമുദ്രാവാക്യം പുറപ്പെടുമ്പോള്‍ കൂടെ കൂകിപ്പോകാനുള്ള സൃഗാലത്വം ഒരു സഹജാവബോധമായി വളരാതിരിക്കാന്‍ നമുക്ക് മാധ്യമവിധേയത്വത്തില്‍ നിന്ന് രക്ഷപ്പെടേണ്ടതുണ്ട്. അതിനു കാശ് കൊടുത്തു വാങ്ങിയ ടി.വി തല്ലിപ്പൊളിക്കേണ്ടി വരുമോ?

അടിയില്‍ കുറിക്കുന്നത് :
ത്രിവേദിയെ ന്യായീകരിക്കാന്‍ വേണ്ടി ‘ഇവര്‍ക്കൊക്കെ എന്തുമാവാമോ?” എന്ന പരമ്പരയില്‍ കുറേ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് സാനിയാ മിര്‍സയുടേതാണ്. ഏതോ കളിക്കളത്തില്‍ മുന്നിലെ കസേരയിലോ മറ്റോ കാല് കയറ്റിവെച്ചിരിക്കുന്ന സാനിയയുടെ പാദങ്ങള്‍ ദേശീയപതാകയെ സ്പര്‍ശിക്കുന്നതായാണ് ചിത്രം. ഒരു ബേസിക് എസ്.എല്‍.ആര്‍ ക്യാമറയില്‍ ഫോക്കസിംഗും, ഫ്രെയിമിംഗും മാത്രം ശ്രദ്ധിച്ച് ഏത് സ്കൂള്‍ കുട്ടിക്കും എടുക്കാവുന്ന ആ ചിത്രത്തിനൊക്കെ എന്തു ആധികാരികതയാണ് കിട്ടുന്നത്! നമുക്കൊക്കെ എന്താ പറ്റിയത്?

അടിമക്കച്ചവടവും രാജ്യാന്തര കരാര്‍ കുടിയേറ്റവും

 
 
 
 
രാജ്യാന്തര അടിമക്കച്ചവടത്തില്‍നിന്ന് കരാര്‍ കുടിയേറ്റത്തിലേക്കു നീളുന്ന വഴികളുടെ ചരിത്രപരമായ വിശകലനം.
പ്രവാസത്തിന്റെ തായ് വേരുകളിലേക്ക് ഒരന്വേഷണം. സര്‍ജു എഴുതുന്നു

 
 
അടിമത്വം നിരോധിക്കപ്പെട്ട ചരിത്ര പശ്ചാത്തലത്തിലാണ് കരാര്‍ത്തൊഴിലാളികളുടെ വലിയ തോതിലുള്ള കുടിയേറ്റം ആരംഭിക്കുന്നത്. അടിമകള്‍ സ്വതന്ത്രരായതോടെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കാന്‍ കഴിയാതാവുകയും വച്ചു നീട്ടിയ വേതന വ്യവസ്ഥകള്‍ അവര്‍ നിരസിക്കുകയും ചെയ്തു. അടിമത്വം നിയമവിരുദ്ധമായെങ്കിലും അടിമ -ഉടമകളുടെ മനോനിലകളിലും സമീപനങ്ങളിലും കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.തുച്ഛമായ വേതനത്തില്‍ മനുഷ്യാദ്ധ്വാനം സമാഹരിക്കാനുള്ള വഴികള്‍ അവര്‍ തേടിക്കൊണ്ടിരുന്നു.അങ്ങനെയാണ് അടിമത്വനിരോധനമുണ്ടാക്കിയ പ്രതിസന്ധികളെ ഏഷ്യന്‍ തൊഴിലാളികളെ ഉപയോഗിച്ച് പരിഹരിക്കാനുള്ള നീക്കമെന്ന രീതിയില്‍ കരാര്‍ കുടിയേറ്റസമ്പ്രദായം നിലവില്‍ വരുന്നത്-രാജ്യാന്തര അടിമക്കച്ചവടത്തില്‍നിന്ന് കരാര്‍ കുടിയേറ്റത്തിലേക്കു നീളുന്ന വഴികളുടെ ചരിത്രപരമായ വിശകലനം. പ്രവാസത്തിന്റെ തായ് വേരുകളിലേക്ക് ഒരന്വേഷണം. സര്‍ജു എഴുതുന്നു
 


 

ഫോര്‍ട്ട്കൊച്ചിയിലെ സെന്റ്ഫ്രാന്‍സിസ് പള്ളിക്കുള്ളിലെ ഗാമയുടെ ജാറത്തിനരികില്‍ നില്‍ക്കുമ്പോള്‍ അവിടത്തെ പഴയമട്ടിലുള്ള തൂക്കുവിശറിയില്‍ നിന്ന് കൊളോണിയല്‍ കാലത്തിന്റെ കാററിളകും.1498 മെയ് 20 ന് കാപ്പാട് കടപ്പുറത്തിറങ്ങിയ വാസ്ഗോഡ ഗാമ ഇന്ത്യ കണ്ടു പിടിച്ചു എന്നു പറയുന്നതിന് തുല്യമായ ഫലിതമാണ് കൊളംബസ് അമേരിക്ക കണ്ടു പിടിച്ചു എന്നത്.1492 ആഗസ്റ് 3ന് സ്പെയ്നില്‍ നിന്ന് കൊളംബസും സംഘവും മൂന്നുകപ്പലുകളില്‍ അറ്റ്ലാന്റിക് കടലിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏഷ്യന്‍ സ്വര്‍ണ്ണവും ധനവും തേടിയുള്ള ഒരു പര്യവേഷണമായിരുന്നു അത്.

ഇല്ലാത്ത വഴി, തെറ്റി എന്നെങ്ങനെ പറയും? വടക്കുനോക്കിയന്ത്രം വേറെ ദിശകാണിച്ചുതുടങ്ങിയിരുന്നു. മാസമൊന്നാകാറായപ്പോള്‍ ആകാശത്ത് വലിയ പക്ഷിക്കൂട്ടം കണ്ട് ആശ്വസിച്ചു. അവ വന്ന ദിശനോക്കിയാണവര്‍ കരപിടിച്ചത്. ജപ്പാനും ചൈനയുമൊക്കെയായിരുന്നു ലക്ഷ്യമെങ്കിലും എത്തിപ്പെട്ടത് മധ്യ അമേരിക്കയിലെ ബഹാമസില്‍. പര്യവേഷണം ആകെ പ്രതിസന്ധിയില്‍ ആയതിനാല്‍ തദ്ദേശിയരുടെ സഹായം തേടി. തകര്‍ന്ന കപ്പല്‍ പൊളിച്ചു തമ്പുകളുണ്ടാക്കി കൂട്ടത്തില്‍ കുറെ ആളുകളെ അവിടെ പാര്‍പ്പിച്ച് കൊളംബസ് യാത്ര തുടര്‍ന്നു. അവര്‍ മുഴുവന്‍ കൊല്ലപ്പെടുകയും ആ കോളനി (ലാ നവി ദാദ്) തകര്‍ക്കപ്പെടുകയും ചെയ്തെങ്കിലും സമാനമായ നാലു യാത്രകളിലൂടെ അറ്റ്ലാന്റിക്കിനു കുറുകേ കൊളംബസ് യൂറോപ്പിനായി വഴിവെട്ടി.

അന്നേവരെയുള്ള ലോകം യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ചേര്‍ന്നതാകയാല്‍ അമേരിക്ക ഒരു പുതിയ ലോകമായി. ചരിത്രവും ഭൂമിശാസ്ത്രവുമെക്കെ യൂറോപ്പിന്റെ ജ്ഞാനം അനുസരിച്ചായിരുന്നതുകൊണ്ട് പ്രത്യേകിച്ചും. ഈ പര്യവേഷണങ്ങള്‍ തീര്‍ച്ചയായും പൊതുനന്മയ്ക്കായുള്ളതായിരുന്നില്ല. ലോകത്തിലേയ്ക്ക് പുറപ്പെട്ട സാഹസികരായ നാവികരുടെ കഥകളുമല്ല. സ്വന്തം അധികാരപരിധി വിസ്തൃതമാക്കാനും കച്ചവട ഉടമ്പടികള്‍ ഉണ്ടാക്കാനും ലോകത്തിന്റെ സ്വത്ത് അപഹരിക്കാനും കോളനികള്‍ സ്ഥാപിക്കാനും യൂറോപ്യന്‍ രാജാക്കന്മാര്‍ നടത്തിയ നീക്കങ്ങളായിരുന്നു. പഞ്ചസാരയും കുരുമുളകും തുണിയും പുകയിലയും പോലെ മനുഷ്യരേയും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കാലമായിരുന്നതിനാല്‍ കച്ചവടത്തില്‍ മാന്യതയ്ക്കും നീതിയ്ക്കും ഉള്ളതിനേക്കാള്‍ ഇടം ദുരയ്ക്കും ക്രൂരതയ്ക്കുമായിരുന്നു. ഗാമ ഉള്‍പ്പെടെയുള്ള ഏത് നാവികനും തരം കിട്ടിയാല്‍ കടല്‍ക്കൊള്ളക്കാരനായി മാറുമായിരുന്നു.

 

 
മനുഷ്യന്‍ വില്‍പ്പനക്ക്
അടിമത്വത്തിന്റെ സാമൂഹികവ്യവസ്ഥ നാഗരികതകളുടെ അത്രതന്നെ പിന്നില്‍ നിന്നു വരുന്ന ഒന്നാണ്. മനുഷ്യരെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ചന്തകള്‍ ആഫ്രിക്കയില്‍ മാത്രമല്ല എല്ലാഭൂഖണ്ഡങ്ങളിലുമുണ്ടായിരുന്നു. എന്നാല്‍ 16മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളിലാണ് ലോകത്തിലെ വന്‍ കച്ചവടങ്ങളിലൊന്നായി അടിമവ്യാപാരം മാറുന്നത്. മനുഷ്യന്‍ അവരുടെ ജീവിതദേശങ്ങളില്‍ നിന്ന് കൂട്ടത്തോടെ പുറപ്പെട്ടുപോവുകയായിരുന്നില്ല , പറ്റം പറ്റമായി അവരെ കടത്തിക്കൊണ്ടു പോവുകയായിരുന്നു.

ആഫ്രിക്കയില്‍ നിന്ന് അടിമകളെ വാങ്ങി അറ്റ്ലാന്റിക് സമുദ്രത്തിലൂടെ കപ്പലില്‍ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും എത്തിച്ച് അവിടത്തെ തോട്ടം ഉടമകള്‍ക്ക് ലാഭത്തില്‍ വില്‍ക്കുന്ന യൂറോപ്പുകാരുടെ കച്ചവടമാണ് കുപ്രസിദ്ധമായ ട്രാന്‍സ് അറ്റ്ലാന്റിക് സ്ലേവ് ട്രേഡ്. മനുഷ്യരെ ജീവനുള്ള കാര്‍ഗോ ആയി മാത്രം പരിഗണിച്ച ഈ രാജ്യാന്തര വ്യാപാരം പോര്‍ട്ടുഗീസുകാരും ഡച്ചുകാരും സ്പെയിന്‍കാരും ഫ്രഞ്ചുകാരുമൊക്കെ പതിനാറാം നൂറ്റാണ്ടുമുതല്‍ നാനൂറ് കൊല്ലക്കാലം വച്ചുനടത്തിയെങ്കിലും ഏറ്റവും പ്രബലരായ വ്യാപാരികള്‍ ബ്രിട്ടീഷുകാരായിരുന്നു. ബ്രിട്ടീഷ് കോളനിയുടെ വലിപ്പം ഈ കച്ചവടത്തിലും അവര്‍ക്ക് മേല്‍ക്കോയ്മ നല്‍കി.യൂറോപ്യന്‍ കച്ചവടച്ചരക്ക് എന്ന നിലയില്‍ അമേരിക്കയിലെത്തിയ ആഫ്രിക്കന്‍ അടിമകള്‍ പതിനഞ്ചുദശലക്ഷം കവിയും.

അടിമകള്‍ അമേരിക്കയില്‍ തോട്ടം തൊഴിലാളികളായി മാറിയെങ്കിലും അവരുടെ ജീവിതദുരിതം കൂടുകയായിരുന്നു. കരിമ്പും നെല്ലും പുകയിലയും പരുത്തിയും കൃഷി ചെയ്യുന്ന തോട്ടനിലങ്ങളില്‍ ഉദയം മുതല്‍ അസ്തമയംവരെ അവര്‍ പണിയെടുത്തു. അറ്റലാന്റിക് കടല്‍ യാത്രയിലെ മരണനിരക്ക് പത്തു ശതമാനത്തോളം ആയിരുന്നെങ്കില്‍ സ്വാതന്ത്യ്രവും മനുഷ്യവകാശങ്ങളും എന്തെന്നറിയാതെ അദ്വാനഭാരവും രോഗവും പീഢനങ്ങളും കൊണ്ട് അകാലങ്ങളില്‍ മരിച്ചവരുടെ തോത് ഇതിലുമേറെ ആയിരുന്നു.

 

 

അടിമത്വ നിരോധം
അടിമയുടെ വിദേശ ജീവിതം ഒരു ഇരട്ട പ്രതി സന്ധിയാണ്. ദരിദ്രരും ദുര്‍ബലരും നിരക്ഷരരും അസ്വതന്ത്രരും ആയ മനുഷ്യര്‍ക്ക് മുന്നിലെ അപരിചിത ദേശം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍ സഹിക്കവയ്യാതാവുമ്പോള്‍ ഏതടിമയും വേറെ വഴിതിരക്കുമല്ലൊ. ഒളിച്ചോട്ടമായിരുന്നു സ്വാതന്ത്യ്രത്തിലേയ്ക്കുള്ള ഒരു വഴി. അത്തരക്കാര്‍ അജ്ഞാതമായ ഉള്‍ദേശങ്ങളില്‍ താവളം കണ്ടെത്തുന്നതോടെ സ്വതന്ത്രരായ അടിമകളുടെ ഉപ ദേശങ്ങളെന്നപോലെ ചെറുത്തുനില്പും രൂപപ്പെടുന്നുണ്ട്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1775 മുതല്‍ 1783 വരെ നടന്ന അമേരിക്കന്‍ സ്വാതന്ത്യ്രസമരം, സ്വാതന്ത്യ്രം-സമത്വം -ജനാധിപത്യം- പൌരത്വം തുടങ്ങിയവയെക്കുറിച്ച് യൂറോപ്പിലുണ്ടായ പുതുബോധം. ഫ്രഞ്ചുവിപ്ലവം (1789 –1799) , അടിമത്തവിരുദ്ധപ്രസ്ഥാനം, ജമയ്ക്കയിലും മറ്റുമുണ്ടായ അടിമകളുടെ റിവോള്‍ട്ട്(1831) , അമേരിക്കന്‍ ആഭ്യന്തരകലാപം (1861-1865), വ്യവസായ വിപ്ലവം ഇവയൊക്കെ അടിമത്വം നിരോധിക്കുന്നതില്‍ അവയുടേതായ പങ്കുവഹിച്ചു.

1787ല്‍ തന്നെ അമേരിക്കയില്‍ നോര്‍ത്ത് വെസ്റ് റ്റെറിറ്ററിയില്‍ അടിമത്വം നിരോധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് അടിമകള്‍ സ്വതന്ത്രരായ സ്റേറററുകളും , അടിമത്വം നിയമവിധേയമായിരുന്ന സ്റ്റേറ്റുകളും തമ്മില്‍ രൂപപ്പെട്ട സംഘര്‍ഷമാണ് അമേരിക്കന്‍ ആഭ്യന്തര കലാപമായി മാറിയത്. അടിമത്വ സ്റ്റേറ്റുകള്‍ പരാജയപ്പെടുകയും 1865ല്‍ അമേരിക്കയില്‍ അടിമത്വം അവസാനിപ്പിക്കുകയും ചെയ്തു. അതിന് മുമ്പ് തന്നെ 1833 ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ അടിമത്വം നിയമം മൂലം നിരോധിച്ചിരുന്നു.

 

അടിമ ലേല പരസ്യം


 

കരാര്‍ കുടിയേറ്റം എന്ന പുറപ്പാട്
ലേബര്‍ മൈഗ്രേഷന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളാണ് രാജ്യാന്തര അടിമവ്യാപാരവും അവരുടെ ദേശാന്തര ജീവിത ദുരിതങ്ങളും. അടിമത്വം നിരോധിക്കപ്പെട്ട ചരിത്ര പശ്ചാത്തലത്തിലാണ് കരാര്‍ത്തൊഴിലാളികളുടെ വലിയ തോതിലുള്ള കുടിയേറ്റം ആരംഭിക്കുന്നത്. അടിമകള്‍ സ്വതന്ത്രരായതോടെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കാന്‍ കഴിയാതാവുകയും വച്ചു നീട്ടിയ വേതന വ്യവസ്ഥകള്‍ അവര്‍ നിരസിക്കുകയും ചെയ്തു. അടിമത്വം നിയമവിരുദ്ധമായെങ്കിലും അടിമ ^ഉടമകളുടെ മനോനിലകളിലും സമീപനങ്ങളിലും കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.തുച്ഛമായ വേതനത്തില്‍ മനുഷ്യാദ്ധ്വാനം സമാഹരിക്കാനുള്ള വഴികള്‍ അവര്‍ തേടിക്കൊണ്ടിരുന്നു.അങ്ങനെയാണ് അടിമത്വനിരോധനമുണ്ടാക്കിയ പ്രതിസന്ധികളെ ഏഷ്യന്‍ തൊഴിലാളികളെ ഉപയോഗിച്ച് പരിഹരിക്കാനുള്ള നീക്കമെന്ന രീതിയില്‍ കരാര്‍ കുടിയേറ്റസമ്പ്രദായം നിലവില്‍ വരുന്നത്.

അഞ്ചുവര്‍ഷമോ അതില്‍ അധികമോ ഒരു വിദേശരാജ്യത്ത് ജോലിചെയ്യുന്നതിനായി സ്വന്തം രാജ്യത്ത് വച്ച് തന്നെ ഒരു ഉടമ്പടി ഒപ്പു വയ്ക്കുന്ന രീതിയായിരുന്നു ഇത്. അതേസമയം പങ്കാളികളാകുന്ന രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ കൂടി അറിഞ്ഞുകൊണ്ടുള്ള ഒരു സമ്പ്രദായം എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. തെക്കനേഷ്യയില്‍ നിന്ന് പ്രധാനമായും ചൈനയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും നിന്ന് തൊഴിലാളികളെ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമുള്ള ബ്രിട്ടീഷ് ഫ്രഞ്ച്, ഡച്ച് കോളനികളിലേയ്ക്ക് ഇങ്ങനെ വന്‍തോതില്‍ റിക്രൂട്ട് ചെയ്തു. ഏഷ്യന്‍ ദാരിദ്യ്രവും മറ്റൊരു ദേശത്തിന്റെ വാഗ്ദാനവും ആകണം ഏകദേശം നാല്‍പ്പത് ദശലക്ഷം തൊഴിലാളികള്‍ക്ക് കരാര്‍ കുടിയേറ്റം മറ്റൊരു പുറപ്പാടാകാന്‍ കാരണം.

ആഫ്രിക്കന്‍, അമേരിക്കന്‍, കരീബിയന്‍ കരിമ്പുതോട്ടങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളി സാന്നിദ്ധ്യം ഇങ്ങനെ വിപുലമായി. കരാര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വന്തം ദേശത്തേയ്ക്ക് മടങ്ങാനോ കുടിയേറിയ രാജ്യത്തു തുടരാനോ ഉള്ള സ്വാതന്ത്യ്രം കരാര്‍ കുടിയേറ്റത്തിന്റെ ഒരു സവിശേഷതയായിരുന്നു. എന്നാല്‍ ഇവരെ ചൈനീസ്, ഇന്ത്യന്‍ കൂലികളായി നോക്കികണ്ട തൊഴിലുടമകളുടെ സമീപനം അടിമകളോടുള്ളതില്‍നിന്ന് അത്രയൊന്നും ഭിന്നമായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സമ്പ്രദായം പാതി അടിമത്വം എന്ന് വിമര്‍ശിക്കപ്പെടുകയും പില്‍ക്കാലത്ത് നിരോധിക്കപ്പെടുകയും ചെയ്തു.

 

 

കരാര്‍ തൊഴിലാളികള്‍ ഉണ്ടാവുന്നത്
17 ഉം 18 ഉം നൂറ്റാണ്ടുകളില്‍ കൊളോണിയല്‍ അമേരിക്കയിലേയ്ക്ക് യൂറോപ്പില്‍ നിന്ന് കുടിയേറിയ ദരിദ്രരായ വെള്ളക്കാരുടേതും കരാര്‍കുടിയേറ്റമായിരുന്നു.ഇവര്‍ക്ക് അക്കാലത്ത് പണമായി വേതനം ലഭിച്ചിരുന്നില്ല. അമേരിക്കയിലേയ്ക്കുള്ള യാത്രച്ചെലവിനും താമസത്തിനും ഭക്ഷണത്തിനും വസ്ത്രത്തിനും പകരമായി മൂന്നു മുതല്‍ ഏഴുവര്‍ഷംവരെ കരാര്‍തൊഴിലാളികളായി പണിയെടുക്കേണ്ടിവന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുമായി യൂറോപ്പുകാര്‍ സ്വന്തം താല്‍പര്യത്തില്‍ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറിയത് മറ്റൊരു പ്രധാന ഘട്ടമാണ്. അമേരിക്ക, കാനഡ, അര്‍ജന്റീന, ബ്രസീല്‍, ആസ്ട്രേലിയ, ന്യൂസിലന്റ്, സൌത്ത് ആഫ്രിക്ക, എന്നിവിടങ്ങളില്‍ കുടിയേറിയവര്‍ അഞ്ച് കോടി കവിയും. ഇംഗ്ലണ്ട്, അയര്‍ലന്റ്, നോര്‍വേ തുടങ്ങിയ രാജ്യക്കാരായിരുന്നു ഇങ്ങനെ പുറപ്പെട്ടുപോയവരില്‍ ഭൂരിഭാഗവും. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മനുഷ്യവിഭവശേഷിയുടെ കയറ്റുമതിയെ ഒരു സാധ്യതയായി പരിഗണിക്കുകയും തങ്ങളുടെ പൌരന്മാര്‍ക്ക് സൌജന്യ യാത്രാസൌകര്യങ്ങളൊരുക്കുകയും ചെയ്തിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിതം പച്ചപിടിപ്പിക്കാന്‍ യൂറോപ്യര്‍ക്ക് മുന്നിലുണ്ടായിരുന്ന മാര്‍ഗങ്ങളിലൊന്നു തീര്‍ച്ചയായും കുടിയേറ്റമായിരുന്നു. കോണ്‍വാള്‍ കേന്ദ്രീകരിച്ച് എമിഗ്രേഷന്‍ ട്രേഡ് തന്നെ അക്കാലത്തു വികസിക്കുകയുണ്ടായി.

രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള യൂറോപ്പിന്റെ പുനര്‍നിര്‍മ്മാണം ലേബര്‍ മൈഗ്രേഷന്‍ ശക്തമായ മറ്റൊരു ചരിത്രസന്ദര്‍ഭമായിരുന്നു. ബ്രിട്ടനിലും ഫ്രാന്‍സിലും ജര്‍മ്മനിയിലുമൊക്കെ കടുത്ത തൊഴിലാളി ക്ഷാമം നേരിട്ടതോടെ ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് യൂറോപ്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തു. അത് മതിയാകാതെ വന്നപ്പോള്‍ ഫ്രാന്‍സ് വടക്കനാഫ്രിക്കയില്‍ നിന്നും ജര്‍മ്മനി തുര്‍ക്കിയില്‍ നിന്നും യുഗോസ്ലോവിയയില്‍ നിന്നും ബ്രിട്ടന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും കരീബിയന്‍ ദ്വീപുകളില്‍ നിന്നും തൊഴിലാളികളെ തേടി.

 

 

ഇന്ത്യന്‍ വഴികള്‍
ആദ്യകാല ഇന്ത്യന്‍ കുടിയേറ്റം മുഖ്യമായും ബ്രിട്ടീഷ് കോളനികളിലേക്കായിരുന്നു. ഇവയില്‍ പലതിലും പില്‍ക്കാലത്ത് ഇന്ത്യാക്കാര്‍ പ്രധാന സാമൂഹിക ശക്തിയായി ഉയരുകയും ചിലതില്‍ രാഷ്ട്രീയാധികാരം നേടുകയും ചെയ്തിട്ടുണ്ട്. എന്നാലിത് തദ്ദേശീയരുമായി സംഘര്‍ഷങ്ങള്‍ക്ക് കാരണമായതോടെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പുതുതലമുറ മെച്ചപ്പെട്ട താവളങ്ങള്‍ തേടി. ഗയാനയില്‍ നിന്ന് വടക്കേ അമേരിക്കയിലേക്ക്, സുരിനാമില്‍ നിന്ന് നെതര്‍ലന്റിലേക്ക്, കിഴക്കേ ആഫ്രിക്കയില്‍ നിന്ന് ബ്രിട്ടനിലേക്ക്, ഫിജിയില്‍ നിന്ന് ന്യൂസിലന്റിലേക്കും കാനഡയിലേക്കും ഇതു നീണ്ടു.

അതിനപ്പുറം ഇന്ത്യന്‍ കുടിയേറ്റം ശ്രദ്ധിച്ചാല്‍ അത് പത്തൊമ്പതാം നൂറ്റാണ്ടിലെ ആഫ്രിക്കന്‍ കരിമ്പുതോട്ടങ്ങളിലെ കരാര്‍ ജോലിക്കാരില്‍ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അമേരിക്കന്‍ അധിനിവേശ ഇറാഖിലെ നിര്‍മ്മാണത്തൊഴിലാളി കളിലേക്ക്, അല്ലെങ്കില്‍ ലങ്കയില്‍ കുഴിബോംബുകള്‍ നീക്കാന്‍ പോയവരിലേയ്ക്ക് നീളുന്ന ഒന്നാണ്. മധ്യപൂര്‍വേഷ്യ ,മലേഷ്യ, സിംഗപ്പൂര്‍ ബര്‍മ്മ, സിലോണ്‍ ദക്ഷിണാഫ്രിക്ക, ഗയാന, ഫിജി, മൌെറിറ്റാനിയ, ട്രിനാഡ് സുരിനാം, ന്യൂസിലന്റ്, നെതര്‍ലന്റ്, കാനഡ, ബ്രിട്ടണ്‍, അമേരിക്ക തുടങ്ങി അമ്പതിലേറെ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡയസ്പോറകളുണ്ട് . ബംഗാളികള്‍, തമിഴര്‍, തെലുങ്കര്‍,മറാത്തികള്‍, ഗോവക്കാര്‍, കന്നടക്കാര്‍, ഉത്തരപ്രദേശുകാര്‍, ബിഹാറികള്‍ തുടങ്ങി ഇതില്‍പ്പെടാത്ത ഭാഷാസമൂഹങ്ങള്‍ കുറയും.

 

Image Courtesy: Wikipedia


 

മലയാളികളുടെ ദേശാന്തര പ്രവാഹങ്ങള്‍
മലയാളികളുടെ ദേശാന്തര തൊഴില്‍ ജീവിതത്തെ ലേബര്‍മൈഗ്രേഷന്റെ ലോക ചരിത്രത്തില്‍ നിന്നും ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നും അറുത്തുമാറ്റി ഗള്‍ഫിലെ എണ്ണക്കിണറുകളിലൊതുക്കി ചര്‍ച്ച ചെയ്യാന്‍ താത്പ്പര്യപ്പെടുന്ന ഒരു വിഭാഗം ആളുകളുണ്ട്. ‘ഗള്‍ഫ് മണി’യുടെ സ്വാധീനം കേരളീയ സമൂഹത്തെ അസന്തുലിതമാക്കിയെന്നും പിന്നോട്ടടിച്ചെന്നും തിടുക്കത്തില്‍ ഇവര്‍ നിഗമനങ്ങളിലെത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു.ഇത് പ്രസംഗിച്ചു നടക്കുന്ന പൊതു സ്വീകാര്യതയുള്ള രാഷ്ട്രീയക്കാരും തരംകിട്ടുമ്പൊഴൊക്കെ ഇതേപ്പറ്റി ഉപന്യസിക്കുന്ന വിചാരശീലരും വിവേകികളുമായ എഴുത്തുകാരും നിരവധിയാണ്.

അസന്തുലിതമാക്കി എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഒരു സന്തുലിതാവസ്ഥ വേണല്ലോ.ഏത് തരം സാമൂഹിക സന്തുലിതാവസ്ഥയാണ് എഴുപതുകള്‍ക്ക് മുന്‍പ് കേരളത്തില്‍ നിലനിന്നത്? സ്ഥിതിസമത്വവും അവസരസമത്വവുമുള്ള ഒരു സോഷ്യലിസ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കായിരുന്നോ കേരളം? രണ്ടുനേരം ആഹാരം കഴിക്കാന്‍ ജനതയില്‍ ഭൂരിപക്ഷത്തിനും വഴി ഇല്ലാതിരുന്ന, പട്ടിണിയും ദാരിദ്യ്രവും തൊഴില്‍ ഇല്ലായ്മയും കൊണ്ടുവലഞ്ഞ, അവികസിതാവസ്ഥയും സാമൂഹിക വിവേചനങ്ങളും അനീതികളും ഇന്നത്തേതിനേക്കാള്‍ പലമടങ്ങ് നിലനിന്ന ഒരു കാലഘട്ടത്തെ മുന്നില്‍ നിര്‍ത്തി സാമൂഹിക സന്തുലിതാവസ്ഥ എന്ന് പറയാന്‍ അപാരമായ അവിവേകം വേണം. ഗള്‍ഫിലെ എണ്ണക്കിണറുകള്‍ കേരളത്തെ അസന്തുലിതമാക്കി എന്ന് ബുദ്ധിജീവികളില്‍ ചിലര്‍ വാദിക്കുന്നതിന്റെ പിന്നില്‍ മോശം രാഷ്ട്രീയമാണുള്ളത്.

‘ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു..’ ദേശീയ ബോധത്തിന്റെ അടിത്തട്ടില്‍, ഇങ്ങനെ പള്ളിക്കൂടമുറ്റത്ത് പത്തുമണിവെയിലില്‍ നിരന്തരം ചൊല്ലി ഉറപ്പിച്ച, ഈ പ്രതിജ്ഞയുണ്ടായിരുന്നു. എങ്കിലും ‘എന്തുചെയ്യുന്നു?’ എന്ന ചോദ്യത്തിന് ‘പാസ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്’ എന്ന് വര്‍ഷങ്ങളോളം മറുപടി പറഞ്ഞ് മടുത്ത്, ‘ഒന്നും ശരിയായില്ലേ’ എന്ന കുശലം പേടിച്ച് നാട്ടില്‍ത്തന്നെ ഒളിച്ച് നടന്ന്, ഒടുവില്‍ ആഹ്ളാദത്തോടെയും പ്രതീക്ഷകളോടെയും അതിര്‍ത്തികടന്നുപോയ ജനസഞ്ചയം നമ്മുടെ അടിസ്ഥാനരാഷ്ട്രീയ പ്രശ്നമാണ്.

ഇരു ദേശങ്ങളിലായി ഇവര്‍ ഒരേസമയം സാധ്യമാക്കിയ വൈയക്തികവും സാമൂഹികവുമായ ജീവിതം പൌരത്വത്തെയും ദേശീയതയെയും സംബന്ധിച്ച ചില വീണ്ടുവിചാരങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഒപ്പം മലയാളിയുടെ ദേശാന്തരജീവിതത്തെ ചരിത്രപരമായിതന്നെ മനസിലാക്കേണ്ടതിന്റെ ആവശ്യകതയും.
 
 
 
 

ചോര കലങ്ങിയ രണ്ട് കത്തുകള്‍ക്കിടയില്‍ സോനി സോരിയുടെ ജീവിതം

 
 
 
 
തടവറയില്‍നിന്ന് സുപ്രീം കോടതിക്കയച്ച രണ്ടു കത്തുകള്‍ക്കിടയില്‍
സോനി സോരിയെന്ന ആദിവാസി അധ്യാപികയുടെ ജീവിതം.
ഉദയ് കിരണ്‍ എഴുതുന്നു

 
 

മാസങ്ങളുടെ വ്യത്യാസമേ ഈ രണ്ട് കത്തുകള്‍ക്കും ഇടയിലുള്ളൂ. എങ്കിലും രണ്ട് കത്തുകള്‍ക്കുമിടയിലെ ഭാവദൂരം വളരെയേറെയാണ്. ആദ്യ കത്തില്‍, ഈ കത്ത് കിട്ടിയാലുടന്‍ സുപ്രീംകോടതി തനിക്ക് നീതി നേടിത്തരുമെന്ന ഉറച്ച വിശ്വാസം നിറഞ്ഞുനില്‍ക്കുന്നു.നീതിന്യായവ്യവസ്ഥ ഉള്‍പ്പെടെ ഇന്ത്യന്‍ വ്യവസ്ഥയെ ‘പിതാവാ’യും തന്നെ ‘മകളാ’യും ആ കത്തില്‍ സോനി ചിത്രീകരിക്കുന്നു. കവിതയെഴുതി ആളുകളെ പറ്റിക്കുന്നതിന്‍റെ ഭാഗമായല്ല , മൂന്ന് പ്രസവിച്ച ഒരു സ്ത്രീ തന്‍റെ ശരീരാന്തര്‍ഭാഗത്തേയ്ക്ക് കല്ലിന്‍ ചീളുകള്‍ നിക്ഷേപിക്കപ്പെടുന്ന അതിതീവ്രവേദനയില്‍ പുളഞ്ഞുകൊണ്ട് രക്ഷയ്ക്കു വേണ്ടി ഒരു ദേശത്തോട് നടത്തുന്ന നിലവിളിപ്രാര്‍ത്ഥനയിലാണ് ഈ ആത്മവിശ്വാസപ്രകടനം ഉണ്ടാകുന്നതെന്ന് കാണണം.

കഴിഞ്ഞ മാസം 27ന് അയച്ച രണ്ടാമത്തെ കത്തിന്റെ ഭാഷയില്‍ പ്രകാശവര്‍ഷങ്ങളുടെ അന്തരമുണ്ട്. ഗ്രാമീണ ഹിന്ദി വാമൊഴിയിലെ അതിശയോക്തിപ്രയോഗങ്ങളിലേയ്ക്കും , നിഗൂഢമായെങ്കിലും ‘ദുരന്ത വിരുദ്ധോക്തി’യിലേക്കും അവരുടെ ഭാഷ താഴ്ന്നുപോകുന്നു. ആദ്യ കത്തിലെ ‘അച്ഛന്‍- മകള്‍’ രൂപകപ്രയോഗത്തിന്റെ ഛായ പോലുമില്ല ഇതില്‍. ഇടയ്ക്ക് ഒരു ഇന്ത്യന്‍ ‘പൌര’ യുടെ ആത്മാഭിമാനത്തിലേയ്ക്ക് വിനോദയാത്ര നടത്തിയ ആദിവാസിസ്ത്രീ വീണ്ടും ആദിവാസിസ്ത്രീ ആയിത്തീരുന്നു, ഈ കത്തില്‍ – മാവോയിസ്റ്റുകള്‍ക്കും പൊലീസിനുമിടയില്‍ കുരുങ്ങിയ ഛത്തിസ്ഗഢിലെ ആദിവാസി ജീവിതത്തിന്റെ പ്രതീകമായ സോനി സോരി ജയിലിലെ കൊടും പീഡനങ്ങള്‍ക്കിടെ സുപ്രീംകോടതിക്കയച്ച രണ്ടാമത്തെ കത്ത് പുറത്തുവന്ന സാഹചര്യത്തില്‍ ഉള്ളുപൊളിക്കുന്ന അവരുടെ ജീവിതത്തിലേക്ക് ഒരു സഞ്ചാരം. ഉദയ് കിരണ്‍ എഴുതുന്നു

 

 

ഛത്തിസ്ഗഢിലെ തടവറയില്‍ നിന്നും സോനി സോരി വീണ്ടും രാജ്യത്തെ പരമോന്നത ന്യായപീഠത്തിന് കത്തയച്ചിരിക്കുന്നു. സുപ്രീം കോടതിയുടെ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രം ഡെല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികില്‍സ ലഭിക്കുകയും, തന്റെ മേല്‍ പോലീസ് നടത്തിയ അതിഭീകരമായ ലൈംഗികാതിക്രമങ്ങള്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്തതിനു ശേഷവും അതേ ഛത്തിസ്ഗഢിലെ ജയിലില്‍ അതേ പോലീസുകാരില്‍ നിന്ന് ഇപ്പോഴും താന്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണെന്ന് ജൂലൈ 27ന് അയച്ച കത്തില്‍ പറയുന്നു

” ബഹുമാനപ്പെട്ട ജഡ്ജ് സാഹബ്, ഛത്തിസ്ഗഢ് ഭരണകൂടത്തിന്റെയും പോലീസിന്റെയും അതിക്രമങ്ങളിലൂടെ കടന്നു പോകുന്ന ഈ സാധുസ്ത്രീയുടെ പ്രണാമം സ്വീകരിച്ചാലും. ഹൃദയഭാവത്തോടെ ഞാന്‍ അങ്ങയുടെ ചരണങ്ങള്‍ സ്പര്‍ശിക്കുന്നു. ഇന്ന് ഞാന്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ അതിനു കാരണം സമയോചിതമായി അങ്ങ് പുറപ്പെടുവിച്ച ഉത്തരവാണ്. ശരിയായ സമയത്ത് അങ്ങ് എനിക്ക് ശരിയായ ചികില്‍സ ലഭ്യമാക്കാന്‍ ഉത്തരവ് നല്‍കി. എന്നെപ്പോലെ സാധുവും, നിസ്സഹായയുമായ ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ കഥകള്‍ അങ്ങ് കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തു എന്നതിനേക്കാള്‍ വലിയ ഒരു സന്തോഷം മറ്റെന്താണ് ഉണ്ടാകാവുന്നത് ?

ഡെല്‍ഹിയിലെ AIIMS ല്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ അത്ര നല്ല ചികില്‍സ ലഭിച്ചതില്‍ ഞാന്‍ സന്തോഷവതിയായിരുന്നു. എന്നാല്‍ ആദരണീയനായ ജഡ്ജ് സാഹബ് , ഇന്ന് ഞാനതിന്റെ വില കൊടുത്തുകൊണ്ടിരിക്കുകയാണ്. ലജ്ജാകരമായ പീഡനങ്ങളാണ് അവര്‍ എന്റെ മേല്‍ ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നോട് ദയവുണ്ടാകണമെന്ന് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു. ഞാന്‍ അങ്ങേയ്ക്കയച്ച ആദ്യകത്തില്‍ പറഞ്ഞതുപോലെ ന്യായവ്യവസ്ഥയിലുള്ള പരിപൂര്‍ണ്ണ വിശ്വാസം കൊണ്ടാണ് ഞാന്‍ ഇതെഴുതുന്നത് .

അങ്ങേയറ്റം കഠിനമായ മാനസിക വ്യഥയിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. 1) എന്നെ അവര്‍ നഗ്നയാക്കി നിലത്തിരുത്തുന്നു 2) പട്ടിണിക്കിടുന്നു 3) എന്റെ ശരീരാവയവങ്ങള്‍ സ്പര്‍ശിച്ചുകൊണ്ട് ദേഹപരിശോധന നടത്തുന്നു 4) എന്റെ വസ്ത്രങ്ങളും , സോപ്പും മറ്റു സാധനങ്ങളും പിടിച്ചുവെക്കുന്നു 5) ദേശദ്രോഹിയായ നക്സലൈറ്റ് എന്ന് വിളിച്ചുകൊണ്ട് മര്‍ദ്ദിക്കുന്നു.

ആദരണീയനായ സര്‍, എത്രകാലം എത്രകാലം ഛത്തിസ്ഗഢ് പോലീസ് അധികൃതര്‍ എന്നെ ഇങ്ങനെ വസ്ത്രാക്ഷേപം ചെയ്യും ? ഞാന്‍ ഒരു ഇന്ത്യന്‍ ആദിവാസി സ്ത്രീയാണ്. എനിക്കും മാനവും ആത്മാഭിമാനവുമുണ്ട്. ഞാന്‍ ലജ്ജ കൊണ്ട് കുനിഞ്ഞു പോകുന്നു. എനിക്കെന്റെ ആത്മാഭിമാനത്തെ സംരക്ഷിക്കാന്‍ കഴിയുന്നില്ല. അശ്ലീലപദങ്ങളുപയോഗിച്ച് അവര്‍ എന്റെ മേല്‍ ആരോപണങ്ങള്‍ ചൊരിയുന്നു. ആദരണനീയനായ സര്‍, എന്റെ പീഡാനുഭവങ്ങള്‍ ഇന്നും തീര്‍ന്നിട്ടില്ല. ഇതൊക്കെ അനുഭവിക്കാന്‍ ഞാന്‍ എന്തു തെറ്റാണ് ചെയ്തത്? അങ്ങയുടെ മുമ്പാകെ സത്യാവസ്ഥ വെളിപ്പെടുത്തിയെന്നത് ഇത്ര വലിയ ശിക്ഷ നേടിത്തരുന്ന ഒരു തെറ്റായിപ്പോയോ ? നമ്മുടെ മേല്‍ ഏല്‍പ്പിക്കപ്പെടുന്ന അതിക്രമങ്ങള്‍ക്കെതിരെ സമരം ചെയ്യുക എന്നത് ഒരു കുറ്റകൃത്യമാണോ? ജീവിക്കാനുള്ള അവകാശം എനിക്കുമില്ലേ ? ഞാന്‍ ജന്മം കൊടുത്ത മനുഷ്യക്കുഞ്ഞുങ്ങളെ സ്നേഹിക്കാനുള്ള അവകാശം എനിക്കില്ലേ? ”

 

കഴിഞ്ഞ മാസം സോനി അയച്ച കത്തിന്റെ ആദ്യ പേജ്


 

സുപ്രീംകോടതിക്ക് ഒരു കത്ത്
സോനി സോരി ഇതാദ്യമല്ല സുപ്രീം കോടതിക്ക് കത്തയക്കുന്നത്. സോനിക്കു മേല്‍ ഛത്തിസ്ഗഢ് പോലീസ് നടത്തിയ ഭീകരമായ ലൈംഗികാതിക്രമങ്ങള്‍ മനുഷ്യാവകാശപ്രവര്‍ത്തകരാണ് ആദ്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. സോനിയെ വൈദ്യപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയെന്നും യാതൊരു കുഴപ്പവുമില്ലെന്നുമുള്ള റിപ്പോര്‍ട്ടാണ് ഛത്തിസ്ഗഢ് സര്‍ക്കാര്‍ നല്‍കിയത്.

എന്നാല്‍ പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സോനി മനുഷ്യത്വരഹിതമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. അവരുടെ ജനനേന്ദ്രിയത്തില്‍ നിന്നും, ശരീരാന്തര്‍ഭാഗത്തു നിന്നും കല്ലുകള്‍ നീക്കം ചെയ്യേണ്ടിവന്നു. ഇതിനുശേഷവും സോനിയെ ദണ്ഡേവാഡയിലെ ഛത്തിസ്ഗഢ് പോലീസ് കസ്റഡിയിലേക്ക് വിട്ടുകൊടുക്കാനാണ് കോടതി തീരുമാനിച്ചത്. ഛത്തിസ്ഗഢ് പോലീസ് ആ നിസ്സഹായയായ സ്ത്രീയോട് കൂടുതല്‍ വീര്യത്തോടെ പ്രതികാരം ചെയ്തേക്കാം എന്ന ആലോചന ന്യായാധിപന്മാരില്‍ ഉദിച്ചില്ല.

അതിനു ശേഷമാണ് സോനി സുപ്രീം കോടതി ജഡ്ജിക്ക് ആദ്യത്തെ കത്തെഴുതുന്നത്. കഴിഞ്ഞ വര്‍ഷമാണത്. നീതിമാനും ധര്‍മ്മനിഷ്ഠനുമായ ദൈവത്തിനെഴുതുന്ന കത്ത് പോലെ എഴുതപ്പെട്ട ആ കത്ത് മനുഷ്യന്മാരായ ന്യായാധിപന്മാര്‍ വായിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇങ്ങനെയൊരു കത്ത് കൂടെ എഴുതേണ്ടി വരുമായിരുന്നില്ല, സോനി സോരിക്ക്. പ്രതീക്ഷിക്കാതെ തന്റെ നേര്‍ക്ക് നീണ്ടുവന്ന നീതിയുടേയും, ദയയുടെയും കരങ്ങള്‍ താമസം വിനാ കൊടിയ അനീതി നീട്ടിത്തരുമ്പോള്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ പൂര്‍ണ്ണവിശ്വാസമുള്ള, ആദിവാസിവിഭാഗത്തില്‍ പെടുന്ന യുവതിയായ ഒരു സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയ്ക്ക് ഉണ്ടാകാവുന്ന വേദനയും, വേദന കലര്‍ന്ന രോഷവും, കണ്ണുനീരില്‍ കുതിര്‍ന്ന പ്രതീക്ഷയുമെല്ലാം ചാലിച്ചെഴുതിയ ആ കത്ത് കൂടെ വായിക്കാം നമുക്ക്.

 

കഴിഞ്ഞ മാസം സോനി അയച്ച കത്തിന്റെ രണ്ടാം പേജ്


 

‘സര്‍,ജഡ്ജ്, എന്റെ ശരീരം വേദന
കൊണ്ട് നുറുങ്ങുകയാണ്’

“സര്‍, ജഡ്ജ്,
അങ്ങയുടെ ഉത്തരവ് പ്രകാരം കൊല്‍ക്കത്തയില്‍ എന്നെ ചികില്‍സിച്ചു; അതെന്റെ ജീവന്‍ രക്ഷിച്ചു. പിന്നെയെന്തിനാണ് എന്നെ അതേയാളുകളുടെ കൂടെ തിരിച്ചയയ്ക്കുന്നത്? ഞാനിവിടെ സുരക്ഷിതയല്ല. ഒരു പാട് പ്രശ്നങ്ങളെ എനിക്ക് നേരിടേണ്ടി വരുന്നു. എനിക്കെതിരായ കുറ്റാരോപണങ്ങള്‍ ശരിയാണെന്ന് കോടതിക്ക് തോന്നുന്നുവെങ്കില്‍ എന്നെ ശിക്ഷിക്കുക. പക്ഷെ, എന്നെ ഈ ആളുകളുടെ കൂടെ വിടാതിരിക്കുക. ഓരോ രാത്രിയും ഓരോ പകലും അത്യന്തം ദുരിതപൂര്‍ണ്ണമാണ്. ഒരു പാട് വേദന ഉള്ളിലൊതുക്കി ഞാന്‍ അങ്ങയുടെ വിധിയ്ക്കായി കാത്തിരിക്കുകയാണ്. ഛത്തിസ്ഗഢ് സര്‍ക്കാര്‍ എന്നെ കോടതിയിലെത്തിക്കാന്‍ താമസം വരുത്തിയില്ല. ഡെല്‍ഹിയിലെ കോടതി എന്നെ പെട്ടെന്ന് അവരെത്തന്നെ തിരിച്ചേല്‍പ്പിച്ചു.പിന്നെ കോടതിയില്‍ എന്തിനാണ് ഈ കാലതാമസം?

എന്നെ അപമാനിച്ചത് മതിയായില്ലേ? എന്തിനാണ് എനിക്ക് പിന്നെ ഒരു പുതിയ ജീവിതം തന്നത്? എന്നെ മരിക്കാന്‍ വിട്ടുകൂടായിരുന്നോ? അങ്ങയുടെ ഉത്തരവ് മൂലമാണ് ഞാനിപ്പോള്‍ ജീവനോടെയിരിക്കുന്നത്. അതെനിക്കറിയാം. ഞാനത് ഒരിക്കലും മറക്കുകയുമില്ല. എന്തുകൊണ്ടാണ് ഡെല്‍ഹി കോടതി എന്റെ രോദനം കേള്‍ക്കാത്തത് എന്നെനിക്ക് മനസ്സിലാവുന്നില്ല. എന്റെ നിസ്സഹായത അവര്‍ക്ക് മനസ്സിലായിരുന്നെങ്കില്‍ ഞാനീ അവസ്ഥയില്‍ ആകുമായിരുന്നില്ല. എല്ലാറ്റിനും പുറമേ , അവരെന്നെ ഛത്തിസ്ഗഢ് പോലീസിനു തന്നെ തിരിച്ചേല്‍പ്പിച്ചു. ആ സമയത്ത് ഞാന്‍ എന്റെ മനസ്സില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുകയായിരുന്നു. “ദയവായി എന്നെ അവരോടൊപ്പം വിടരുത്. നിങ്ങളുടെ ഈ സഹോദരിയോട് / മകളോട് അവര്‍ എങ്ങനെ പെരുമാറുമെന്ന് നിങ്ങള്‍ക്കറിയില്ല” എന്നാല്‍ ബഹുമാനപ്പെട്ട കോടതിക്ക് അവരുടെ മകളേക്കാള്‍ പോലീസിനെയായിരുന്നു വിശ്വാസം. അങ്ങനെയാണ് ഞാനിപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവളായിത്തീര്‍ന്നത്. ഇപ്പോഴും കോടതിക്ക് അത് ബോധ്യമായിട്ടില്ല. ഇന്ന് ഒരു മകള്‍ പീഡിപ്പിക്കപ്പെട്ടു. നാളെ അത് മറ്റൊരു മകളാവാം.

നിസ്സഹായയായ ഒരു മകളുടെ യാചനയാണിത്. പെട്ടെന്ന് എന്തെങ്കിലും ചെയ്യൂ. അല്ലെങ്കില്‍ അവര്‍ വരും ദിനങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. കോടതിയാണ് നിന്നെ ഞങ്ങളുടെ കസ്റഡിയില്‍ വിട്ടുതന്നതെന്ന് അവര്‍ എന്നോട് പറഞ്ഞു. ഇനി ഏത് കോടതിയിലാണ് ഞാന്‍ പരാതിപ്പെടേണ്ടത്? ഇതിനര്‍ത്ഥം, സര്‍, നിങ്ങളുടെ കോടതി എന്നെ അവരുടെ കൈയിലേല്‍പ്പിച്ചു എന്നാണ്. അവര്‍ക്ക് ഇനി എന്തും ചെയ്യാം. കോടതിയുടെ അനുവാദത്തോടെ അവര്‍ ഇവിടെ കൊണ്ടുവന്ന് മാനസികമായും, ശാരീരികമായും പീഡിപ്പിക്കുന്ന ആദ്യമകളാണ് ഞാന്‍. എന്തിനാണ് എന്നോട് ഈ അനീതി? ഇലക്ട്രിക് ഷോക്കുകള്‍ ഏല്‍പ്പിക്കുക, വസ്ത്രമുരിഞ്ഞ് നഗ്നയാക്കുക, എന്റെയുള്ളിലേയ്ക്ക് കല്ലുകള്‍ തള്ളിക്കയറ്റുക ഇത് നക്സല്‍ പ്രശ്നം പരിഹരിക്കുമോ?

സര്‍,ജഡ്ജ്, എന്റെ ശരീരം വേദന കൊണ്ട് നുറുങ്ങുകയാണ്. അങ്ങ് വിധി പറയുന്നതിനു മുമ്പ് ഞാന്‍ മരിച്ചാല്‍ ഛത്തിസ്ഗഢ് സര്‍ക്കാരും പോലീസുമാണ് ഉത്തരവാദികള്‍. അങ്കിത് ഗാര്‍ഗ് എന്ന എസ്.പിയും മറ്റു പോലീസുകാരും എന്നോട് ചെയ്തത് എന്‍റെ ശരീരത്തെ ഉടച്ചുകളഞ്ഞു. എനിക്ക് മൂന്ന് കുട്ടികളുണ്ട്. ഞാന്‍ മരിച്ചാല്‍ അവരെ ആരും നോക്കാനില്ല. ഒരു കള്ളക്കേസില്‍ കുടുക്കി എന്റെ ഭര്‍ത്താവിനെ ഒന്നര കൊല്ലമായി ജയിലിലടച്ചിരിക്കുകയാണ്. എന്റെ അച്ഛന്‍റെ വീട് നക്സലുകള്‍ കൊള്ളയടിച്ചു. അനാഥരെപ്പോലെ കഴിയുന്ന എന്‍റെ കുട്ടികള്‍ക്ക് സഹായം ആവശ്യമാണ്. ഇത് മക്കള്‍ക്ക് വേണ്ടി ഒരമ്മയുടെ അപേക്ഷയാണ്. സര്‍ ജഡ്ജ്, സര്‍ ജഡ്ജ്, പോലീസ് കുറ്റം ചെയ്യുകയും ഞാന്‍ ശിക്ഷിക്കപ്പെടുകയുമാണ്.

ഒന്നര വര്‍ഷം മുമ്പ് തന്നെ അവര്‍ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ എന്നെ ഇതു വരെ അറസ്റ് ചെയ്യാതിരുന്നത്? പോലീസ് സ്റ്റേഷനിലും സി.ആര്‍.പി ക്യാമ്പിലും ഞാന്‍ പലവട്ടം പോയിട്ടുണ്ട്. പോലീസ് ഓഫീസര്‍മാരെ കാണാറുണ്ട്, പോലീസുകാര്‍ പലതവണ എന്‍റെ വീട്ടില്‍ വന്നിട്ടുമുണ്ട്. ദണ്ഡേവാഡയില്‍ കലക്ടറോ മറ്റുദ്യോഗസ്ഥരോ വിളിച്ചുകൂട്ടുന്ന യോഗങ്ങളില്‍ ഞാന്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. അപ്പോഴെന്താണ് എന്നെ അറസ്റ് ചെയ്യാതിരുന്നത്? എസ്സാര്‍ കേസിലാണെങ്കില്‍ പോലീസ് അവരില്‍ നിന്ന് പണം പിടുങ്ങാന്‍ പദ്ധതിയിടുകയും എന്നോട് നക്സലൈറ്റായി അഭിനയിക്കാന്‍ ആവശ്യപ്പെടുകയുമാണുണ്ടായത്. ഞാന്‍ നിരസിച്ചപ്പോള്‍ എന്റെ പേരില്‍ ഒരു അറസ്റ് വാറണ്ട് ഉണ്ടെന്നും ഞാന്‍ അവര്‍ക്കു വേണ്ടി അത് ചെയ്തു കൊടുത്താല്‍ അറസ്റ് ചെയ്യില്ലെന്നും അവര്‍ പറഞ്ഞു. സര്‍, ജഡ്ജ്, ഒന്ന് ആലോചിച്ചു നോക്കൂ ഈ കാര്യം. ഞാനത് ചെയ്തിട്ടില്ല.
അങ്ങയോട് യാചിച്ചുകൊണ്ട്,
സോനി സോരി. ”

 

സോനി സോരി Image Courtesy: Tehelka


 

രണ്ട് കത്തുകള്‍ക്കിടയില്‍ ഒരു ജീവിതം
എഴുതിയ തീയതി വെച്ചുനോക്കിയാല്‍ , ഏതാനും മാസങ്ങളുടെ വ്യത്യാസമേ ഈ രണ്ട് കത്തുകള്‍ക്കും ഇടയിലുള്ളൂ എങ്കിലും രണ്ട് കത്തുകള്‍ക്കുമിടയിലെ ഭാവദൂരം വളരെയേറെയാണ്. ആദ്യത്തെ കത്തില്‍ ഡെല്‍ഹിയിലെ ജഡ്ജ് സാര്‍ , ഈ കത്ത് കിട്ടിയാലുടന്‍ തനിക്ക് നീതി നേടിത്തരുമെന്ന ഉറച്ച വിശ്വാസം നിറഞ്ഞുനില്‍ക്കുന്നു. ഛത്തിസ്ഗഢ് സര്‍ക്കാരിന്റെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് അതേപടി വിഴുങ്ങാതെ, തന്നെ കൊല്‍ക്കത്തയിലേക്ക് പരിശോധനയ്ക്കയച്ച കോടതിയുടെ നടപടി സോനിയ്ക്ക് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ അളവുകളില്ലാത്തവിധം വിശ്വാസം വര്‍ദ്ധിപ്പിച്ചിരുന്നു .

വീണ്ടും തന്നെ അതേ ഛത്തിസ്ഗഢ് പോലീസിനെ ഏല്‍പ്പിച്ചു കൊടുത്തതില്‍ എന്തോ ഒരു ശ്രദ്ധക്കുറവ് പറ്റിയിരിക്കാം, അതിപ്പോള്‍ തിരുത്താവുന്നതേയുള്ളു എന്ന ശിശുസഹജമായ വിശ്വാസമാണ് ആദ്യത്തെ കത്തില്‍. നീതിന്യായവ്യവസ്ഥ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വ്യവസ്ഥയെ ‘പിതാവാ’യും തന്നെ ‘മകളാ’യുമാണ് സോനി ചിത്രീകരിക്കുന്നത്. ഒരു പിതാവിനോട് പരാതി പറയാനുള്ള സ്വാതന്ത്യ്രവും , തീവ്രവേദനയില്‍ നിന്നുണ്ടാകുന്ന രോഷവുമൊക്കെ കത്തിലെ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. ‘മകള്‍’ എന്ന വാക്ക് എത്ര തവണയാണ് ഉപയോഗിച്ചതെന്ന് നോക്കുക. കവിതയെഴുതി ആളുകളെ പറ്റിക്കുന്നതിന്‍റെ ഭാഗമായല്ല , മൂന്ന് പ്രസവിച്ച ഒരു സ്ത്രീ തന്‍റെ ശരീരാന്തര്‍ഭാഗത്തേയ്ക്ക് കല്ലിന്‍ ചീളുകള്‍ നിക്ഷേപിക്കപ്പെടുന്ന അതിതീവ്രവേദനയില്‍ പുളഞ്ഞുകൊണ്ട് രക്ഷയ്ക്കു വേണ്ടി ഒരു ദേശത്തോട് നടത്തുന്ന നിലവിളിപ്രാര്‍ത്ഥനയിലാണ് ഈ ആത്മവിശ്വാസപ്രകടനം ഉണ്ടാകുന്നതെന്ന് കാണണം.

വര്‍ഷങ്ങളുടെ നീളമുള്ള പീഡനമാസങ്ങള്‍ക്ക് ശേഷം വീണ്ടുമിപ്പോള്‍ അവര്‍ സുപ്രീം കോടതിക്ക് ഒരു കത്തയയ്ക്കുമ്പോള്‍ ഭാഷയില്‍ പ്രകാശവര്‍ഷങ്ങളുടെ അന്തരം കടന്നുവരുന്നു. ഒരു മൌനം കൊണ്ട് സൃഷ്ടിക്കാവുന്ന അത്ഭുതമാണിത്. “അങ്ങയുടെ ചരണങ്ങള്‍ സ്പര്‍ശിക്കുന്നു.” ” എന്നെ കേള്‍ക്കാനും, മനസ്സിലാക്കാനും അങ്ങ് സന്നദ്ധത കാട്ടി എന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷകരമായ മറ്റെന്തു കാര്യമാണ് ഇനി സംഭവിക്കാന്‍ ” എന്നിങ്ങനെ ഗ്രാമീണ ഹിന്ദി വാമൊഴിയിലെ അതിശയോക്തിപ്രയോഗങ്ങളിലേയ്ക്കും , നിഗൂഢമായെങ്കിലും ‘ദുരന്ത വിരുദ്ധോക്തി’യിലേക്കും അവരുടെ ഭാഷ താഴ്ന്നുപോകുന്നു. ആദ്യത്തെ കത്തിലെ ‘അച്ഛന്‍ – മകള്‍’ രൂപകപ്രയോഗത്തിന്‍റെ ഛായ പോലുമില്ല . അനര്‍ഹമായി ‘മകള്‍’ എന്ന് പ്രയോഗിച്ചതിന് നിശãബ്ദമായ ഒരു ക്ഷമാപണം പോലും കത്തില്‍ ചേര്‍ത്തുവെച്ചതായി അനുഭവപ്പെടും. ഇടയ്ക്ക് ഒരു ഇന്ത്യന്‍ ‘പൌര’ യുടെ ആത്മാഭിമാനത്തിലേയ്ക്ക് വിനോദയാത്ര നടത്തിയ ആദിവാസിസ്ത്രീ വീണ്ടും ആദിവാസിസ്ത്രീ ആയിത്തീരുന്നു.

ഡെല്‍ഹിയിലെത്തി മാധ്യമപ്രവര്‍ത്തകരോടും മറ്റും സത്യാവസ്ഥ വിശദീകരിച്ചാല്‍ താന്‍ രക്ഷപ്പെട്ടേയ്ക്കും എന്ന സോനി സോരിയുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നു . 2011 ഒക്ടോബര്‍ 4ന് രാജ്യതലസ്ഥാനത്ത് വെച്ച് ഡെല്‍ഹി ക്രൈം ബ്രാഞ്ച് സോനിയെ അറസ്റ് ചെയ്ത് ഛത്തിസ്ഗഢ് പോലീസിനെ ഏല്‍പ്പിച്ചു.

 

സ്വാമി അഗ്നിവേശ്, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ക്കൊപ്പം ഡെല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തുന്ന ലിംഗാ കൊഡോപി. Image Courtesy: The Hindu


 

സോനിയുടെ ‘കുറ്റം’
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പത്രങ്ങളില്‍ വന്ന ഒരു ചെറിയ വാര്‍ത്ത ഇങ്ങനെയായിരുന്നു . ‘ദന്തേവാഡാ മാര്‍ക്കറ്റില്‍ വെച്ച് ലിംഗാ കൊഡോപ്പി എന്ന മാവോയിസ്റ് ഏജന്റിന് 15 ലക്ഷം രൂപ ‘സംരക്ഷണക്കൂലി’യായി കൊടുക്കുന്നതിനിടെ എസ്സാര്‍ ഗ്രൂപ്പ് കോണ്‍ട്രാക്ടറായ ബി. കെ. ലാലയെ പോലീസ് കൈയോടെ പിടികൂടി. രണ്ടു പേരും ഉടന്‍ അറസ്റ് ചെയ്യപ്പെട്ടു. ഈ കൈമാറ്റത്തിലെ മൂന്നാമത്തെ പങ്കാളിയായ സോനി സോരി രക്ഷപ്പെട്ടു.’

ഈ വാര്‍ത്ത കേട്ട്, പോലീസിനു പിടികൊടുക്കാതെ ഒഡീഷാ അതിര്‍ത്തിയില്‍ നിന്ന് സാഹസികമായ രീതിയില്‍ യാത്ര ചെയ്ത് സോനി ഡെല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. തന്റെ മൂന്നുമക്കളെയും ബന്ധുക്കളുടെ വീടുകളിലും ഹോസ്റലിലുമൊക്കെയായി താമസിപ്പിച്ചിട്ടാണ് സോനി നീതി തേടി രാജ്യ തലസ്ഥാനത്തെത്തുന്നത് . മാവോയിസ്റ് എന്ന് ആരോപിക്കപ്പെട്ട് ജയിലിലായിരുന്നു അവരുടെ ഭര്‍ത്താവ് . അച്ഛന്‍, പോലീസിന്‍റെ ചാരന്‍ എന്ന് ആരോപിക്കപ്പെട്ട് മാവോയിസ്റുകളാല്‍ ആക്രമിക്കപ്പെട്ട് ആശുപത്രിയിലും. മരുമകന്‍ ലിംഗാ കൊഡാപ്പി മാവോയിസ്റ് പിടിച്ചുപറിക്കാരന്‍ എന്നു ആരോപിക്കപ്പെട്ട് ഇപ്പോള്‍ പോലീസ് കസ്റഡിയിലും. സോനി തന്നെ മാവോയിസ്റ് ആക്രമണങ്ങളുടെ പേരില്‍ അഞ്ച് കേസുകളില്‍ പ്രതിയാണ്. അവര്‍ അധ്യാപികയായി ജോലിനോക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ പോലീസിന്റെ നിരന്തരമായ ശല്യപ്പെടുത്തല്‍ മൂലം അടച്ചുപൂട്ടലിന്റെ വക്കിലാണ്.

പോലീസിനു പിടികൊടുക്കുകയും പിന്നീട് കോടതിയില്‍ കേസ് നടത്തുകയുമാണ് വേണ്ടതെന്ന് ഡെല്‍ഹിയില്‍ ചില സുഹൃത്തുക്കള്‍ സോനിയെ ഉപദേശിച്ചു. ഒരു തെറ്റും ചെയ്യാത്ത തനിക്കെതിരെ ഒരു തെളിവുമില്ലാത്ത പോലീസിന് കീഴടങ്ങാന്‍ സോനി തയ്യാറായിരുന്നില്ല. പോലീസിന്റെയോ, മാവോയിസ്റുകളുടെയോ വെടി കൊണ്ടുമരിക്കുക അല്ലെങ്കില്‍ ജയിലില്‍ നരകിക്കുക എന്ന, മാവോയിസ്റ് മേഖലയിലെ നൂറുകണക്കിന് ആദിവാസികളുടെ വിധി സ്വയം സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല, വിദ്യാസമ്പന്നയായ ഈ യുവതി. തന്റെ കഥ ലോകം അറിയണം എന്ന് അവര്‍ ആഗ്രഹിച്ചു. അതിനാലാണ് അറസ്റ് വാറണ്ടുമായി തൊട്ടുപിന്നാലെയുള്ള ഛത്തീസ്ഗഢ് പോലീസിന് പിടികൊടുക്കാതെ അതിസാഹസികമായി അവര്‍ ഡെല്‍ഹി വരെ യാത്ര ചെയ്തത്. ഡെല്‍ഹിയിലെ തെഹല്‍കയുടെ ഓഫീസില്‍ എത്തുന്നതും ഈ നിശ്ചയദാര്‍ഢ്യത്തിന്‍റെ ഫലമായാണ്.

എസ്സാര്‍ കോണ്‍ട്രാക്ടര്‍ ലാലയും സോനിയുടെ മരുമകന്‍ ലിംഗായും അറസ്റ് ചെയ്യപ്പെടുന്നതിന് ഒരു ദിവസം മുമ്പ് , 2011 ഒക്ടോബര്‍ 8ന് മങ്കര്‍ എന്ന പോലീസുകാരന്‍ സോനിയെ സമീപിക്കുന്നു. ലാലയെ പിടിക്കുന്നതിന് സഹായിക്കാന്‍ ലിംഗായെ പ്രേരിപ്പിക്കണം എന്നതായിരുന്നു ആവശ്യം. ഒരു മാവോയിസ്റ് ഏജന്റായി അഭിനയിച്ചുകൊണ്ട് ലാലയില്‍ നിന്ന് ‘സംരക്ഷണക്കൂലി’യായി പണം വാങ്ങി അത് പോലീസിനെ ഏല്‍പ്പിക്കുക എന്നതാണ് ലിംഗായെ ഏല്‍പ്പിച്ചദൌത്യം. ലിംഗായെ പറഞ്ഞു സമ്മതിപ്പിക്കുകയാണെങ്കില്‍ സോനിക്കെതിരെ കെട്ടിച്ചമച്ച കേസുകളൊക്കെ പിന്‍വലിക്കാം എന്ന വാഗ്ദാനവും മങ്കര്‍ നല്‍കി.

സോനി ഈ ഓഫര്‍ ശക്തമായി നിരസിച്ചെങ്കിലും മങ്കര്‍ അവരുടെ ഫോണ്‍ പിടിച്ചെടുത്ത് , അതില്‍ നിന്ന് ഒരു പ്രാദേശിക മാവോയിസ്റ് എന്ന വ്യാജേന ലാലയെ വിളിച്ച് സംസാരിക്കുകയാണ് ചെയ്തത്. അടുത്ത ദിവസം സോനിയുടെ അച്ഛന്റെ വീട്ടില്‍ സാധാരണവേഷത്തില്‍ ഒരു കാറിലെത്തിയ ആളുകള്‍ ലിംഗായെ പിടിച്ചുകൊണ്ടു പോയി. സോനി തനിക്ക് പരിചയമുള്ള പോലീസിലേയും, സി.ആര്‍.പി.എഫിലേയും ഉദ്യാഗസ്ഥരെ വിളിച്ചന്വേഷിച്ചപ്പോള്‍ തങ്ങളുടെ ആളുകളല്ല അവരെന്നും ,ഒരു പക്ഷേ ലിംഗായെ തട്ടിക്കൊണ്ടുപോയത് മാവോയിസ്റുകളാവാം എന്നുമുള്ള ഉത്തരമാണ് കിട്ടിയത്.

സോനി വിളിച്ച അതേ പോലീസുദ്യോഗസ്ഥന്‍ ഉമേഷ് സാഹു തന്നെയാണ് ഒക്റ്റോബര്‍ 9ന് ലാലയേയും ലിംഗയേയും ദണ്ഡേവാഡ മാര്‍ക്കറ്റില്‍ അറസ്റ്
ചെയ്തെന്ന് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. പിറ്റേ ദിവസത്തെ പത്രങ്ങളില്‍ മാവോയിസ്റുകള്‍ക്കു വേണ്ടി പണം പിരിച്ചതിന്റെ പേരിലാണ് ലിംഗയെ അറസ്റ് ചെയ്തതെന്നും, സോനി സോരി ഒളിവിലാണെന്നും വാര്‍ത്ത വന്നു. ഇതിനിടെയാണ്, പോലീസിനു പിടികൊടുക്കാതെ സോനി ഡെല്‍ഹിയിലേക്ക് ഒളിച്ച് കടന്നത്.

ഡെല്‍ഹിയിലെ തെഹല്‍ക്ക ഓഫീസില്‍ നിന്ന് മങ്കര്‍ എന്ന ആ പോലീസുകാരനോട് സോനി നടത്തിയ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ലാലയെയും, ലിംഗയേയും അവരവരുടെ വീടുകളില്‍ നിന്നാണ് അറസ്റ് ചെയ്തതെന്നും പണം ലാലയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതാണെന്നും മങ്കര്‍ ഈ ടേപ്പില്‍ തുറന്നുസമ്മതിക്കുന്നുണ്ട്.

 

സോനി ആശുപത്രിയില്‍ Image Courtesy: Mid Day


 

ഇവിടെ ജീവിതം ഒരു ശിക്ഷ
സോനിയേയും, ലിംഗയേയും കുടുക്കാന്‍ ഛത്തിസ്ഗഢ് പോലീസ് ഇത്ര താല്‍പര്യം കാണിക്കുന്നതും , അതിനായി നിയമവിരുദ്ധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും എന്തിനാണ്? ഇത് മനസ്സിലാക്കാന്‍ ഛത്തിസ്ഗഢിലെ ‘യുദ്ധമേഖല’യുടെ സ്വഭാവവും സോനിയുടെയും ലിംഗയുടേയും പശ്ചാത്തലവും അറിയേണ്ടതുണ്ട്. മാവോയിസ്റുകളെയോ, പോലീസിനെയോ ആശ്രയിച്ചുമാത്രം ജീവിക്കാന്‍ കഴിയുന്ന നിരക്ഷരരായ നിശãബ്ദ ആദിവാസിവിഭാഗത്തിന്റേതില്‍ നിന്നും വ്യത്യസ്തമാണ് സോനിയുടേയും, ലിംഗയുടേയും പശ്ചാത്തലം. നല്ല സാമ്പത്തിക സ്ഥിതിയുള്ള, രാഷ്ട്രീയത്തില്‍ സജീവമായ ഒരു കുടുംബമാണ് സോനിയുടേത്. അവരുടെ പിതാവ് മദ്രു റാം സോരി പതിനഞ്ച് വര്‍ഷം പഞ്ചായത്ത് സര്‍പാഞ്ച് ആയിരുന്ന, സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയാണ്. സോനിയുടെ അമ്മാവന്‍ ഒരു മുന്‍ സി.പി.ഐ എം. എല്‍. എ ആണ്. അദ്ദേഹത്തിന്റെ സഹോദരന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. സോനിയുടെ മരുമകന്‍ സത്യം പുറത്ത് പറയാനുള്ള ആയുധം എന്ന നിലയില്‍ നോയിഡയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ജേണലിസം പഠിച്ചിറങ്ങിയ ബുദ്ധിമാനും,ഊര്‍ജ്ജസ്വലനുമായ ഒരു യുവാവാണ്.

ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ചും , അവര്‍ സംസാരിച്ചുതുടങ്ങേണ്ടതിനെക്കുറിച്ചും സ്വതന്ത്രമായ ആശയങ്ങളുള്ള വ്യക്തിയാണ് സോനിയും. ഹിമാന്‍ഷുകുമാറിന്റെ ആശ്രമത്തില്‍ നിന്ന് വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ സോനി ഇപ്പോള്‍ ജബേലിയിലെ ആദിവാസികുട്ടികള്‍ക്കു വേണ്ടിയുള്ള ആശ്രമത്തിലെ സര്‍ക്കര്‍ നിയമിച്ച അധ്യാപികയാണ്. പോലീസിന്റെ എജന്റുമാരും ഇന്‍ഫോര്‍മര്‍മാരും ആകാതെയും, മാവോയിസ്റുകളുടെ അനുഭാവികള്‍ ആകാതെയും ആദിവാസിജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുക എന്ന നിലപാട് സ്വീകരിച്ചവരാണ് സോനിയും ലിംഗയും.

ആദര്‍ശവാദിയാവുകയും നിഷ്പക്ഷത പുലര്‍ത്തുകയും ചെയ്യുക എന്നത് ഒരു യുദ്ധമുഖത്ത് ഏറ്റവും ദുഷ്കരമായ കാര്യമാണ്. ബിനായക് സെന്നും ,ഹിമാന്‍ഷു കുമാറും പോലെ പലരും തത്വാധിഷ്ഠിതമായ നിഷ്പക്ഷത പുലര്‍ത്തുക എത്ര അപകടകരമാണെന്ന് സ്വന്തം ജീവിതത്തിലൂടെ അറിഞ്ഞിട്ടുള്ളവരാണ്. ദണ്ഡേവാഡാ ജില്ലയില്‍ സോനിയും, ലിംഗയും വസിക്കുന്ന പ്രദേശം പല്‍നാര്‍, സമേലി, ജബേലി, ഗീദാം മാവോയിസ്റുകളുടെ ശക്തികേന്ദ്രമാണ്. ഇടതൂര്‍ന്ന വനങ്ങള്‍ ഉള്ള ഈ മേഖലയില്‍ സി.ആര്‍.പി. എഫ്. ക്യാമ്പും നക്സല്‍ ക്യാമ്പും ഉണ്ട് ; സംശയത്തിന്‍റെയും, ഒളിയാക്രമണങ്ങളുടെയും, കൊലപാതകങ്ങളുടെയും, പ്രതികാരക്കൊലകളുടെയും റേഡിയോ ആക്ടീവ് മേഖലയാണിത്. ഈ പ്രദേശത്ത് ഒന്നുകില്‍ പോലീസിന്റെ അല്ലെങ്കില്‍ മാവോയിസ്റുകളുടെ കൂടെയല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് പോലീസ് ഓഫീസര്‍മാര്‍ വരെ സമ്മതിക്കുന്ന കാര്യമാണ്. ഹിമാന്‍ഷു പറയുന്നു ‘ഈ പ്രദേശത്ത് ജീവിക്കുക എന്നത് തന്നെ ഒരു കുറ്റകൃത്യമായിത്തീരുന്നു. നിങ്ങള്‍ പോലീസിനോടൊപ്പം നിന്നാല്‍ ‘ഒറ്റുകാര്‍’ എന്നു പറഞ്ഞ് മാവോയിസ്റുകള്‍ നിങ്ങളെ കൊല്ലും. നിങ്ങള്‍ മാവോയിസ്റുകളോട് അനുഭാവം പ്രകടിപ്പിച്ചാല്‍ പോലീസിന്റെ നോട്ടപ്പുള്ളിയും ഇരയുമായിത്തീരും.”

 

സോനിയെക്കുറിച്ച തെഹല്‍ക്ക കവര്‍ സ്റ്റോറി Image Courtesy: Tehelka


 

മാവോയിസ്റ്റുകള്‍ക്കും പൊലീസിനുമിടയില്‍
സോനിയും ലിംഗായും ഇത് രണ്ടും ആഗ്രഹിച്ചില്ല. ആദിവാസികള്‍ക്ക് തുല്യമായ പൌരാവകാശങ്ങളും, നിയമവാഴ്ചയും ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ അവകാശങ്ങളാണ് അവര്‍ ആവശ്യപ്പെട്ടത്. കരാറുകാരുടെയും, രാഷ്ട്രീയക്കാരുടെയും , പോലീസിന്റെയും, മാവോയിസ്റുകളുടെയും പിടിയില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും തങ്ങളുടെ വീടും പുരയിടവും സ്വതന്ത്രമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ആദിവാസിത്തൊഴിലാളികളുടെ മിനിമം കൂലി 60 ല്‍ നിന്ന് 120 ആക്കി ഉയര്‍ത്താന്‍ അവര്‍ സമരം ചെയ്തു. ഖനിത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി അവര്‍ സമരം ചെയ്തു . മാവോയിസ്റുകളെ ഇല്ലാതാക്കാന്‍ വേണ്ടി ‘കാട് വെട്ടിത്തെളിക്കല്‍’ പദ്ധതിയുടെ പേരില്‍ അനധികൃതമായ തേക്ക് വ്യാപാരത്തിലൂടെ ഉന്നത പോലീസുദ്യോഗസ്ഥന്മാര്‍ വന്‍തുകകള്‍ കൈക്കലാക്കുന്നതിനെക്കുറിച്ച് അവര്‍ ഒരു വിവാദത്തിനു തിരികൊളുത്തി.

അവരുടെ പ്രവര്‍ത്തനങ്ങള്‍ പോലീസിന്റെയും മാവോയിസ്റുകളുടെയും ശ്രദ്ധ ഒരേ പോലെയാകര്‍ഷിച്ചു. തങ്ങളുടെ കൂടെ ചേരാന്‍ ലിംഗയോട് മാവോയിസ്റുകള്‍ ഒരിക്കല്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതു നിരസിച്ചു. മാവോയിസ്റ് രീതികളെ വിമര്‍ശിച്ചും, അവര്‍ ആദിവാസികള്‍ക്ക് എത്ര ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നും വിശദീകരിച്ച് ലിംഗാ ഒരിക്കല്‍ ഗണേഷ റാം ഉകെയ് എന്ന പ്രമുഖ മാവോയിസ്റ് നേതാവിന് കത്തെഴുതുകയുണ്ടായി. സ്വാതന്ത്യ്രദിനത്തില്‍ സോനിയുടെ വിദ്യാലയത്തില്‍ ദേശീയപതാക താഴ്ത്തി തങ്ങളുടെ ചുവപ്പുപതാക ഉയര്‍ത്താനുള്ള മാവോയിസ്റുകളുടെ ശ്രമത്തെ ലിംഗായും സോനിയും എതിര്‍ത്തു.

മാവോയിസ്റുകളുടെ സ്വാധീനത്തില്‍ പെടാതെ ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സോനിയും ലിംഗായും നടത്തുന്ന സമരങ്ങള്‍ അവര്‍ക്ക് സമീപപ്രദേശങ്ങളിലും സ്വീകാര്യത നേടിക്കൊടുത്തു. പ്രാദേശിക കോണ്‍ഗ്രസ് നേതാവും,കരാറുകാരനുമായ താക്കൂര്‍ അവ്ദേശ് ഗൌതം ഇതോടെ അവരുടെ ശത്രുവായി. സ്കൂള്‍ പണിയാനുള്ള കരാര്‍ സോനി സ്വന്തം നിലയ്ക്ക് നേടിയത് തന്റെ മേഖലയിലേക്കുള്ള കടന്നുകയറ്റമായാണ് അവ്ദേശ് ഗൌതം കണക്കാക്കിയത്.

 

Image Courtesy: Mid Day


 
കുരുക്ക് ഒരുങ്ങിയതിങ്ങനെ
ആദിവാസിവിഭാഗത്തില്‍ നിന്ന് അവകാശങ്ങള്‍ക്കായി ഉയര്‍ന്ന ഈ ശബ്ദം ഇല്ലാതാക്കേണ്ടത് പോലീസിന്റെയും ആവശ്യമായിരുന്നു. മുഴുവന്‍ സമയ പോലീസ് ഇന്‍ഫോര്‍മേഴ്സ് ആകാന്‍ അവര്‍ സോനിയുടെയും ലിംഗായുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തി. 2009 ആഗസ്റ് 30ന് ലിംഗായെ പിടിച്ചുകൊണ്ടു പോയി 40 ദിവസം പോലീസ് സ്റ്റേഷനിലെ ടോയിലെറ്റില്‍ ഇരുത്തി. ലിംഗായുടെ ജ്യേഷ്ഠസഹോദരന്‍ മാസാറാമും ഹിമാന്‍ഷുവും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് പരാതിയുടെ ഫലമായാണ് , തങ്ങള്‍ കസ്റഡിയിലെടുത്ത കാര്യം പോലും സമ്മതിക്കാതിരുന്ന പോലീസ് ലിംഗായെ മോചിപ്പിക്കുന്നത്.

എന്നാല്‍ അടുത്ത ദിവസം തന്നെ ഒരു ‘നക്സലൈറ്റിനെ’ മോചിപ്പിക്കാന്‍ നടപടി കൈക്കൊണ്ടു എന്ന പേരില്‍ മാസാറാമിനെ പോലീസ് പിടികൂടി. ഇതിനിടെ, ഹിമാന്‍ഷുവിന്‍റെ ഉപദേശപ്രകാരം ലിംഗാ ഛത്തിസ്ഗഢ് വിട്ട് ഡെല്‍ഹിയിലെത്തി. ആദിവാസികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ലോകത്തെ അറിയിക്കാന്‍ പത്രപ്രവര്‍ത്തകനെന്നനിലയില്‍ ലിംഗ ഡെല്‍ഹിയിലെ വാസകാലം പ്രയോജനപ്പെടുത്തി. പോലീസ് ക്രൂരതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളിലെത്തിക്കാന്‍ ലിംഗാറാമിന് കഴിഞ്ഞു. ലിംഗയെ തിരികെ ഛത്തിസ്ഗഢിലെത്തിക്കാന്‍ പോലീസ് സോനിക്കുമേല്‍ വിവിധ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിച്ചു . സോനിയെയും ലിംഗായെയും നക്സലൈറ്റുകളായി പ്രഖ്യാപിക്കുക എന്നത് പോലീസിന്‍റെ മുന്‍ഗണനകളിലൊന്നായി മാറി.

ആ സമയത്താണ് കരാറുകാരനായ അവ്ദേശ് ഗൌതത്തിനെതിരെ മാവോയിസ്റുകള്‍ വലിയ ഒരാക്രമണം നടത്തിയത്. വീണുകിട്ടിയ ആ കേസില്‍ പൊലീസ് സോനിയെയും ലിംഗയെയും പ്രതി ചേര്‍ത്തു. അധ്യാപികയായ സോനിയെയും ഡെല്‍ഹിയിലായിരുന്ന ലിംഗായെയും ഛത്തിസ്ഗഢ് പോലീസ് മാവോയിസ്റുകളായി ജ്ഞാനസ്നാനം ചെയ്തു. സോനിയുടെ ഭര്‍ത്താവിനെ ജയിലിലുമടച്ചു.

 

സോനിയുടെ പിതാവ് മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ Image Courtesy: Times of India


 

എന്തുകൊണ്ട് സോനി?
ഈ സമയത്ത് സോനിയുടെ പിതാവ് പരിക്കുകളോടെ ആശുപത്രിയിലായിരുന്നു. പോലീസിനു വിവരം ചോര്‍ത്തുന്നു എന്നാരോപിച്ച് മാവോയിസ്റുകള്‍ നടത്തിയ ആക്രമണത്തിന്റെ ഇര. അദ്ദേഹം പറയുന്നു^’മുന്നില്‍ നിന്നു നക്സലുകളും പിന്നില്‍ നിന്ന് പൊലീസും ഞങ്ങളെ ആക്രമിക്കുകയാണ്. സര്‍ക്കാരിനോട് ദയ കാണിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു- ഞങ്ങളെ കൊന്ന് ഇതൊന്നവസാനിപ്പിക്കൂ’.

സോനി സോരി നക്സലൈറ്റ് ആയി മുദ്രകുത്തപ്പെടുകയും സുപ്രീം കോടതി ഇടപെട്ടിട്ടുപോലും ഒരു സ്ത്രീക്ക് അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റത്തെ പീഡനം അനുഭവിക്കുന്നതിന്‍റേയും കാരണം ഒരു സി. ആര്‍.പി.എഫ്. കമാന്‍ഡര്‍ ഇങ്ങനെ സംഗ്രഹിക്കുന്നു. ‘ആദിവാസികളായ ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷമായ ‘മേല്‍ജാതി’വിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണ് സോനിയെയും ലിംഗായെയും ഉന്നം വെക്കുന്നത്. മുമ്പ് ആദിവാസികള്‍ക്ക് ഒരു ശബ്ദം ഉണ്ടായിരുന്നില്ല . എന്നാല്‍ ഇവര്‍ ആ സ്ഥിതി മാറ്റി. പത്രപ്രവര്‍ത്തകനായ ലിംഗാറാം അവര്‍ക്ക് വലിയ ഒരു ഭീഷണി ആയിരുന്നു . അവരെ തുറന്നുകാട്ടാന്‍ ലിംഗാറാമിനു കഴിയും എന്നവര്‍ക്കറിയാമായിരുന്നു. സ്വന്തം അവകാശം പ്രഖ്യാപിക്കുന്ന ഒരു ആദിവാസി അവര്‍ക്ക് വലിയ ഒരു പ്രശ്നമാണ്. ഒരു ആദിവാസി ശബ്ദം ഉയരില്ല എന്ന് അവര്‍ക്ക് ഉറപ്പുവരുത്തേണ്ടിയിരുന്നു.”

ജില്ലാകലക്ടറുള്‍പ്പെടെ ഉന്നതോദ്യോഗസ്ഥരോടും, പോലീസുകാരോടും പരിചയവും, ബന്ധവുമുള്ള, പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപികയായ ഒരു സ്ത്രീയെ മാവോയിസ്റ് എന്ന് മുദ്രകുത്തി അറസ്റ് ചെയ്യുന്നത് വരെയുള്ള പോലീസ് താല്‍പര്യങ്ങള്‍ മനസ്സിലാക്കാം . തങ്ങളെ പണം തട്ടിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായിക്കാതിരുന്നതിനോടുള്ള പ്രതികാരവും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല . എന്നാല്‍ പിടിയിലായ ദിവസം തൊട്ട് ഒരു ‘നിര്‍ണ്ണായകവിവര’വും അവരില്‍ നിന്ന് കിട്ടാനില്ല എന്ന് പൂര്‍ണ്ണബോധ്യമുണ്ടായിട്ടും ഇത്ര ഭീകരമായ പീഡനങ്ങള്‍ക്ക് അവരെ വിധേയയാക്കിയതെന്തുകൊണ്ടാണ്?

സോനിക്കെതിരെ ചുമത്തിയ കേസില്‍ ഒരു തരിമ്പു പോലും വാസ്തവമില്ലാത്തതിനാല്‍ ഏതു കോടതിയിലും അത് തള്ളിപ്പോകുമെന്ന് പോലീസിനു നന്നായി അറിയാം . സോനിയ്ക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ ഛത്തിസ്ഗഢ് പോലീസ് പ്രത്യേകമായ ഒരു ശ്രമവും നടത്തുകയുമില്ല . കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ഇന്ത്യന്‍ കോടതികള്‍ കാണിക്കുന്ന പ്രസിദ്ധമായ ‘കാലവിളംബ’ത്തിന്‍റെ ഔദാര്യത്തില്‍ തങ്ങള്‍ക്ക് വിട്ടുകിട്ടപ്പെടുന്ന സോനിയെ അക്കാലം കൊണ്ട് ‘കൈകാര്യം ചെയ്യുക’യും , ‘പരുവപ്പെടുത്തുക’യും ചെയ്യുക എന്ന മിനിമം അജണ്ടയാണ് പോലീസിനും, അവര്‍ക്കുപിന്നിലുള്ള വര്‍ഗത്തിനുമുള്ളത്. സ്വതന്ത്രയായാലും ആ സ്ത്രീ നിവര്‍ന്നു നടക്കരുത്, ആ സ്വരം ഉയരരുത്. അത്ര കുഴപ്പം പിടിച്ചതാണാ സ്വരം.

സ്വന്തമായ ഒരു ശബ്ദമുണ്ടായിപ്പോയതാണ് സോനി സോരിയുടെ കുറ്റം. സ്വന്തമായി ഒരു ശബ്ദമുള്ള , വിദ്യാസമ്പന്നയായ ഒരു ആദിവാസിസ്ത്രീ , അവര്‍ മൂന്നു കുട്ടികളുടെ അമ്മയായാല്‍ പോലും , തന്‍റെ ജനനേന്ദ്രിയത്തിലേയ്ക്ക് ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യവ്യവസ്ഥയുടെ കരിങ്കല്‍ച്ചീളുകളെ ആകര്‍ഷിക്കുന്നു !

(20011 സെപ്റ്റംബറില്‍ സോനിയുമായി നടത്തിയ അഭിമുഖത്തിന് തെഹല്‍ക്കയോട് കടപ്പാട്)
 
 

 
 
അടിയില്‍ കുറിക്കുന്നത്
1. “വാക്കാലോ ,രചനകളാലോ, ചിഹ്നങ്ങളാലോ,ദൃശ്യങ്ങളാലോ സര്‍ക്കാരിനെതിരെ വിദ്വേഷം വളര്‍ത്തുന്നത് കുറ്റകരമാണെന്ന ഇന്ത്യന്‍ ശിക്ഷാനിയമ (ഐ.പി.സി.) വകുപ്പ് 124 എ കാലഹരണപ്പെട്ടതോ, അഭിപ്രായസ്വാതന്ത്യ്രത്തിനു വിരുദ്ധമോ അല്ലെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്യസഭയില്‍ പറഞ്ഞു. (ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ‘വിമത’ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ നിര്‍മ്മിച്ച) രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച 124 എ(വകുപ്പ്) ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സി.പി.ഐ യിലെ ഡി. രാജ അവതരിപ്പിച്ച സ്വകാര്യബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുല്ലപ്പള്ളി. ക്രിമിനല്‍ നിയമങ്ങള്‍ ‘സമഗ്രമായി’ ഭേദഗതി ചെയ്യുമെന്ന ഉറപ്പിന്റെ പശ്ചാത്തലത്തില്‍ ബില്‍ പിന്‍വലിക്കുന്നതായി രാജ വ്യക്തമാക്കി.

ആദിവാസിയായിരിക്കുകയും, സ്ത്രീയായിരിക്കുകയും , സര്‍ക്കാരിന്റേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരിക്കുകയും,ജയിലിനു വെളിയിലായിരിക്കുകയും ചെയ്യാന്‍ ഒരാള്‍ക്ക് നീണ്ട ഒരുപാട് പകല്‍വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതുണ്ടെന്ന് സാരം.

2. സോനി സോരിയുടെ ശരീരത്തില്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിച്ച അങ്കിത് ഗാര്‍ഗ് എന്ന പൊലീസ് ഉദ്യോഗസ്ഥന് , മാവോയിസ്റുകള്‍ക്കെതിരെ നടത്തിയ ധീരമായ ഓപ്പറേഷന്‍റെ പേരില്‍ ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ സമ്മാനിക്കപ്പെട്ടപ്പോള്‍ അടിച്ച ഒരു കയ്യടിയുടെ കടം നമുക്ക് ബാക്കിയുണ്ട്.

 
 
 
 

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers