ആകാശ കൂടുകളിലെ രാപ്പകലുകളെക്കുറിച്ച് സെറീന എഴുതുന്നു
എന്നിട്ടും നാട്ടിലെ ജീവിതം, എന്റെ തൊടി, എന്റെ മുറ്റം എന്ന് കണ്ണ് നിറയ്ക്കുന്ന അടുത്ത വീട്ടിലെ അമ്മയെ കാണുമ്പോള്‍ സങ്കടം തോന്നും, അവര്‍ പറയും പോലെ ഇതൊരു കൂടാണോ ? സിമന്റു കൂടുകള്‍ എന്നാണു അടുത്തു കാണുന്ന വലിയ ഫ്ലാറ്റുകളെ നോക്കി അവര്‍ പറയുക. പക്ഷേ ഓര്‍മ്മയില്‍ ഒരു ഗ്രാമവും അതിന്റെ മുഴുവന്‍ പച്ചപ്പും ബാക്കിയുണ്ടായിട്ടും എനിക്ക് ഇവിടെ ശ്വാസം മുട്ടുന്നതേയില്ല , കൊതുകും ചൂടും നിറഞ്ഞ ഇവിടുത്തെ ദിവസങ്ങള്‍ വല്ലപ്പോഴും നാട്ടിലേക്ക് പോകുമ്പോള്‍ അവിടുത്തോടുള്ള ഇഷ്ടം കൂട്ടും എന്നല്ലാതെ നഗരത്തിനു നടുവിലെ നൂറു കണക്കിന് കൂടുകളില്‍ എന്റെ ഈ കൂടിനോടുള്ള ഇഷ്ടം ഒട്ടുമേ കുറയ്ക്കുന്നില്ല …ആകാശ കൂടുകളിലെ രാപ്പകലുകളെക്കുറിച്ച് സെറീന എഴുതുന്നു

ഉയരം, എന്നും പേടിയും അകാരണമായ ഒരാധിയുമാണെനിക്ക്. ഉയരത്തില്‍ നിന്നും താഴേയ്ക്ക് നോക്കുമ്പോഴെല്ലാം ഒറ്റ വഴുതലില്‍ പിടിവിട്ടു താഴേയ്ക്ക് താഴേയ്ക്ക് വീണു പോകുന്നതും മിനുത്ത നിലത്തിന്റെ പരപ്പിലേക്കു തലകുത്തി വീണു ചിതറുന്നതും നടുക്കം തരുന്ന ഒരു വിഷ്വലായി ഉള്ളില്‍ മിന്നി മാഞ്ഞു പോകും .
പണിതീര്‍ന്നു കൊണ്ടിരുന്ന ഏഴാം നിലയിലെ ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും പുറത്തേയ്ക്ക് നോക്കുമ്പോഴൊന്നും ദൂരെ , മിന്നാമിന്നികള്‍ പൂത്ത കാട് പോലെ കാണുന്ന പച്ചപ്പ് കണ്ണില്‍ പെടില്ല , പകരം താഴെ ടൈല്‍ പാകിയ നിലത്തിന്റെ അപകടകരമായ തിളക്കത്തിലേക്കു മാത്രം , ഹൃദയം ചെന്ന് നില്‍ക്കും..ഇങ്ങനെയൊരാള്‍ എങ്ങനെയാണ് ഈ ഏഴാം നിലയിലെ താമസക്കാരിയാവുക എന്ന് സ്വയം ചോദിച്ചിട്ടുണ്ട്…പേടി കൂടി കൂടി പേടിക്കാതിരിക്കാന്‍ ഒടുവില്‍ നീയതിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ചാടുമോ എന്ന് സ്വയം കളിയാക്കിയിട്ടുണ്ട് . എന്തായാലും അവിടെ താമസിക്കേണ്ടി വന്നില്ല എങ്കിലും ഫ്ലാറ്റുകളി ലേക്ക് തന്നെ മാറി മാറി ഇന്നും ജീവിതം, വാടകവീട്ടിലെ അല്‍പ്പ വര്‍ഷങ്ങളായി പിരിച്ചെഴുതിക്കൊണ്ടിരിക്കുന്നു…
ഡിഗ്രി കാലം വരെ നാട്ടിന്‍പുറത്ത് ജീവിച്ച ഒരാളെന്ന നിലയില്‍ നഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് , ഇന്ന് ഓര്‍ത്തു നോക്കിയാല്‍ നഷ്ടബോധം തോന്നുന്ന തരത്തില്‍ ഒന്നും തന്നെയില്ല , എന്നും കൂടുതല്‍ സുരക്ഷിതമായ ഒരു പുതപ്പു പോലെ നഗരം എന്നെ ചുറ്റി നിന്നു , പലതരം അപകര്‍ഷത കൊണ്ട് നടക്കുന്നിടങ്ങളിലെല്ലാം ചുറ്റുമുള്ള കണ്ണുകളെ മാത്രം ശ്രദ്ധിച്ചു നടന്നിരുന്ന ഒരാള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്വാതന്ത്യ്രം ,ആരാലും ശ്രദ്ധിക്കപ്പെടാതെ നടക്കാനായി എന്നതായിരുന്നു.

പണിതീര്‍ന്നു കൊണ്ടിരുന്ന ഏഴാം നിലയിലെ ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും പുറത്തേയ്ക്ക് നോക്കുമ്പോഴൊന്നും ദൂരെ , മിന്നാമിന്നികള്‍ പൂത്ത കാട് പോലെ കാണുന്ന പച്ചപ്പ് കണ്ണില്‍ പെടില്ല , പകരം താഴെ ടൈല്‍ പാകിയ നിലത്തിന്റെ അപകടകരമായ തിളക്കത്തിലേക്കു മാത്രം , ഹൃദയം ചെന്ന് നില്‍ക്കും.
സ്വകാര്യതയുടെ കുറച്ചു കൂടി കനമുള്ള ആവരണമായി പിന്നീട് ജീവിതത്തിലേക്ക് ഫ്ലാറ്റ് കടന്നു വന്നപ്പോള്‍ തുടക്കത്തിലെല്ലാം ചുമരുകള്‍ക്കകത്തു പിന്നെയും പിന്നെയും ചുമരുകള്‍ ഉണ്ടെന്ന പോലെ ലോകം വല്ലാതെ ഇടുങ്ങി പോകുന്നതായി തോന്നി. ടി വിയുടെ ശബ്ദമൊന്നു കൂടുമ്പോള്‍ , കുട്ടികളൊന്നു ഒച്ച ഉയര്‍ത്തുമ്പോള്‍ ഒരു ചുവരിനപ്പുറം ആരുടെയോ സ്വച്ഛതയിലേക്കാണ് നമ്മള്‍ കടന്നു കയറുന്നതെന്ന് വല്ലാതെ തോന്നി . താമസിക്കാന്‍ വന്ന അന്ന് തന്നെ ഞാന്‍ മാംസം കഴിയ്ക്കും എന്നറിയാതെ ഏറ്റവും മുകളിലെ പാട്ടി , മുമ്പ് താമസിച്ചവരെ കുറിച്ച് , എന്തിനെയൊക്കെയോ കൊന്നു തിന്നുന്ന ജാതിക്കളാ എന്ന് വെറുപ്പോടെ പറഞ്ഞത് കേട്ട് നെഞ്ചൊന്ന് ആളി . അന്ന് രാത്രിയിലെ ചിക്കന്‍ കറി യോട് മുകളിലെ പാട്ടിയുടെ മൂക്കിലേക്ക് പോകാതെ അമര്‍ത്തി പിടിച്ചോളൂ നീ നിന്റെ മണം എന്ന് സ്വകാര്യം പറഞ്ഞു .
മീനിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങള്‍ കടലാസ്സില്‍ പൊതിഞ്ഞു ഫ്രീസറില്‍ സൂക്ഷിച്ചു വെയ്ക്കണം, വേസ്റ് എടുക്കാന്‍ രണ്ടും മൂന്നും ദിവസത്തില്‍ ഒരിക്കലേ ആള് വരൂ എന്ന് വീടൊഴിഞ്ഞു പോയ മുന്‍ താമസക്കാരി മുന്നറിയിപ്പ് തന്നു, അതെന്തിനാ ഒരു പൂച്ച കയറിയിറങ്ങുന്നത് കണ്ടല്ലോ അതിനു കൊടുത്താല്‍ പോരെ എന്ന സംശയം അവരൊരു വലിയ വഴക്കിന്റെ കഥ കൊണ്ട് പരിഹരിച്ചു തന്നു…ഇവിടുന്നു മീന്‍ തലയും മുള്ളും ഒക്കെ തിന്ന പൂച്ച മുകളിലെ പാട്ടിയുടെ വീട്ടില്‍ പോയി ചര്‍ദ്ദിച്ചു വെച്ചു . വലിയൊരു വഴക്കിനു ശേഷവും പാട്ടി മൂന്നാലു ദിവസം ആഹാരം കാണുമ്പോള്‍ ശര്‍ദ്ദിക്കുകയും ഇവരെ നിര്‍ത്താതെ പ്രാകി കൊണ്ടിരിക്കുകയും ചെയ്തത്രേ … മീന്‍ മുള്ള് പോലും സൂക്ഷ്മതയോടെ എടുത്തു പൊതിഞ്ഞു വെയ്ക്കാന്‍ പഠിച്ചു, അലമാരയും വീടും പോലും പൂട്ടാന്‍ മറക്കുന്ന ഞാന്‍ .
മണ്ണാഴമില്ലാതെ വേരു പാകിയ ഒരു ചെടി പിഴുതെടുത്ത് അടുത്ത മുറ്റത്തേക്ക് നടും പോലെ വര്‍ഷാവര്‍ഷം വീട് മാറലുകള്‍ , കുറച്ചു മാസങ്ങള്‍ കൊണ്ടു തന്നെ ഓരോ വീടും പിടിച്ചു വാങ്ങി സൂക്ഷിക്കുന്ന വിരലടയാളങ്ങള്‍ , ഉപേക്ഷിച്ചു പോകുമ്പോള്‍ പിരിയാന്‍ വയ്യെന്ന് നിഴല്‍ മൂടി കനക്കുന്ന ചില കോണുകള്‍ , കരളിലുടക്കി മുറിയുന്ന ഒരു കറിവേപ്പില തൈയ്യോ മുല്ലയോ .ഓരോ വീടും പലപ്പോഴും അടയാളപ്പെടുന്നത് കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലൂടെയാണ് .. കുത്തി വരയ്ക്കല്ലേ വരയ്ക്കല്ലേയെന്നു മോളുടെ ചായ പെന്‍സിലുകളോട് കെഞ്ചിച്ച ചുവരുകള്‍ തന്ന ആധി എങ്ങനെ മറക്കും ?
മൂന്നു വര്‍ഷമായി താമസിച്ചു വരുന്ന ഈ ചെറിയ ഫ്ലാറ്റിന് ഒരു വീടിന്റെ മുഖഭാവമാണ് , ഓരോ ഫ്ളോറിലും ഓരോ വീടായതിനാല്‍ ഒച്ചകള്‍ക്ക് പൊങ്ങിപ്പറക്കാം , ചിലവന്നൂര്‍ പുഴയിലേക്ക് അസ്തമയ വെയില്‍ വീഴുന്നതിന്റെ കാഴ്ച , ഉള്ളില്‍ നിന്നൊരു നഗരത്തെ തന്നെ മായ്ച്ചു കളഞ്ഞു . കിടപ്പുമുറിയുടെ ജനാലയ്ക്കരികില്‍ മാമ്പഴക്കാലങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് , നിറയെ പൂത്തു കായ്ക്കുന്ന മാവ് , അടുക്കള ജനാലയ്ക്കപ്പുറം ഏതു വേനലിലും തെഴുത്ത് വളരുന്ന പുല്ലിന്റെ പച്ച, വൈദ്യുതിക്കമ്പികളിലേക്ക് പടര്‍ന്നു കരിയുന്ന വള്ളിച്ചെടികള്‍ …

നാട്ടിലെ ജീവിതം, എന്റെ തൊടി, എന്റെ മുറ്റം എന്ന് കണ്ണ് നിറയ്ക്കുന്ന അടുത്ത വീട്ടിലെ അമ്മയെ കാണുമ്പോള്‍ സങ്കടം തോന്നും, അവര്‍ പറയും പോലെ ഇതൊരു കൂടാണോ ?
എന്നിട്ടും നാട്ടിലെ ജീവിതം, എന്റെ തൊടി, എന്റെ മുറ്റം എന്ന് കണ്ണ് നിറയ്ക്കുന്ന അടുത്ത വീട്ടിലെ അമ്മയെ കാണുമ്പോള്‍ സങ്കടം തോന്നും, അവര്‍ പറയും പോലെ ഇതൊരു കൂടാണോ ? സിമന്റു കൂടുകള്‍ എന്നാണു അടുത്തു കാണുന്ന വലിയ ഫ്ലാറ്റുകളെ നോക്കി അവര്‍ പറയുക. പക്ഷേ ഓര്‍മ്മയില്‍ ഒരു ഗ്രാമവും അതിന്റെ മുഴുവന്‍ പച്ചപ്പും ബാക്കിയുണ്ടായിട്ടും എനിക്ക് ഇവിടെ ശ്വാസം മുട്ടുന്നതേയില്ല , കൊതുകും ചൂടും നിറഞ്ഞ ഇവിടുത്തെ ദിവസങ്ങള്‍ വല്ലപ്പോഴും നാട്ടിലേക്ക് പോകുമ്പോള്‍ അവിടുത്തോടുള്ള ഇഷ്ടം കൂട്ടും എന്നല്ലാതെ നഗരത്തിനു നടുവിലെ നൂറു കണക്കിന് കൂടുകളില്‍ എന്റെ ഈ കൂടിനോടുള്ള ഇഷ്ടം ഒട്ടുമേ കുറയ്ക്കുന്നില്ല …
നഷ്ടമായതിന്റെ ഓര്‍മ്മകള്‍ , ചില കാറ്റുകള്‍ കൊണ്ടുവരുന്ന ഗൃഹാതുര ഗന്ധങ്ങള്‍ പോലെ ഒന്ന് നെഞ്ചിടിപ്പിച്ചു കടന്നു പോകുന്നു എന്നു മാത്രം ..ഇപ്പോള്‍ പകരം കിട്ടുന്നതിനെല്ലാം ഈ ഉയരങ്ങള്‍ കൊണ്ട് അളക്കാനാവാത്ത ആഴമുണ്ടെന്നു ചിലപ്പോഴെങ്കിലും തോന്നാറുണ്ട് .. അയല്‍ക്കാര്‍ പോലും പരസ്പരം അറിയില്ല എന്നൊക്കെ പൊതുവെ പറയപ്പെടുന്നു. എങ്കിലും ഇന്നത്തെ സാമൂഹികാവസ്ഥയില്‍ ഫ്ലാറ്റ് നല്‍കുന്ന സുരക്ഷിത ബോധം ചെറുതല്ല , ഓഫീസ് കഴിഞ്ഞു ഒരല്‍പം വൈകിയാലും വീട്ടില്‍ എന്റെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണ് എന്ന വിശ്വാസം,എനിക്ക് മറ്റെന്തിനേക്കാളും വലുതാണ്
ചെറിയ ശബ്ദവും നേര്‍ത്ത ഗന്ധങ്ങളും പോലും അനായാസം ചെന്ന് തൊടുന്ന അന്യന്റെ ജീവിതത്തിലേക്ക് അത്ര തന്നെ അനായാസമായി അറിഞ്ഞോ അറിയാതെയോ ചെന്ന് തൊടുന്നുണ്ട് അടുത്തടുത്തുള്ള ഈ ജീവിതങ്ങളും.അതുകൊണ്ട് തന്നെ നല്ലതും ചീത്തയും അത്രമാത്രം നമ്മളെ തൊട്ടു തൊട്ടു തന്നെ കടന്നു പോകുന്നു, ചില വൈകിയ രാത്രികളില്‍ കേള്‍ക്കാം തൊട്ടടുത്ത ഒഴിഞ്ഞ ഇത്തിരി സ്ഥലത്തേക്ക് , ഇടവഴിയിലേക്ക് ഒക്കെ എന്തോ വന്നു വീഴുന്ന ശബ്ദം ..സ്വന്തം വീട്ടിലെ മാലിന്യം കവറുകളിലാക്കി രാത്രി ആളൊഴിയുന്ന നേരത്ത് കാറുകളില്‍ വന്നു വലിച്ചെറിഞ്ഞു പോകുന്നതാണ് …വര്‍ഷങ്ങള്‍ക്കു മുമ്പ് മറ്റൊരു ഫ്ലാറ്റ് താമസക്കാലത്ത് പനി പിടിച്ച കുഞ്ഞുമായി ആരുടെതെന്നറിയാത്ത കാറില്‍ പാതിരാക്ക് ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് അഞ്ചാം നിലയിലെ താമസക്കാരെ പരിചയപ്പെടുന്നത് ..പുലരും വരെ കൂടെ നിന്ന് തിരികെ വീട്ടില്‍ കൊണ്ട് വന്നാക്കി ജീവിതത്തില്‍ അന്ന് ആദ്യമായി കണ്ട ആ മനുഷ്യനും ഭാര്യയും …

വീട് പോലെ എകാകിയല്ല ഫ്ലാറ്റിന്റെ ഹൃദയമെന്ന് പലപ്പോഴും തോന്നും , അവിടെ ഒരൊറ്റ മുറ്റത്ത് പെയ്യുന്നു അനേകം വീടുകളുടെ മഴ . ഒരുമിച്ചു അറിയുന്നു ഒരേ പോലെ വെള്ളമില്ലാത്ത പകലുകള്‍ .
വീട് പോലെ എകാകിയല്ല ഫ്ലാറ്റിന്റെ ഹൃദയമെന്ന് പലപ്പോഴും തോന്നും , അവിടെ ഒരൊറ്റ മുറ്റത്ത് പെയ്യുന്നു അനേകം വീടുകളുടെ മഴ . ഒരുമിച്ചു അറിയുന്നു ഒരേ പോലെ വെള്ളമില്ലാത്ത പകലുകള്‍ . തീപ്പെട്ടിക്കൂടുകള്‍ അടുക്കി അടുക്കി വെച്ചാലെന്ന പോലെ ചുറ്റുവട്ടങ്ങളിലെല്ലാം ഫ്ലാറ്റുകള്‍, ഏതാണ്ട് ഒരേ നേരത്ത് വെളിച്ച ത്തിന്റെ ഉടയാടകള്‍ അണിയുകയും അഴിച്ചു വെയ്ക്കുകയും ചെയ്യുന്ന അപ്സരസുകളെ പോലെ ആകാശം തൊട്ട് നക്ഷത്രങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നു … സന്ധ്യാ നേരങ്ങളില്‍ ബാല്‍ക്കണിയില്‍ നിന്ന് നോക്കുമ്പോള്‍ വെളിച്ചപ്പൊട്ടുകള്‍ ചിതറിയ മറ്റൊരു ഭൂമി ചുറ്റും വലം വെയ്ക്കും പോലെ…ഇതിനിടയില്‍ ഒരു വെളിച്ച പ്പൊട്ടിനുള്ളില്‍ , നാളെ ഒഴിഞ്ഞു കൊടുക്കേണ്ട ഇത്തിരിയിടത്തു ജീവിതത്തില്‍ ഇന്നോളം ശ്വസിച്ചതിനേക്കാള്‍ ശുദ്ധവായു ഞാന്‍ ശ്വസിക്കുന്നു, അതില്‍ നിറയെ കൊതുക് തിരിയുടെ പുകയും പൊടിയുമുണ്ടെങ്കിലും…
(ഇന്ത്യ ടുഡേയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം)
ഭന്‍വാരി ദേവിയുടെ ജീവിതം. സ്മിത മീനാക്ഷി എഴുതുന്നു
ഭന്‍വാരി ദേവിയുടെ കഥ ഓര്‍മ്മയുള്ളവരുണ്ടാകാം. പക്ഷേ മാധ്യമങ്ങളിലൂടെ കേട്ട കഥ കേട്ടു മറന്നവരായിരിക്കും നമ്മളില്‍ അധികവും. പക്ഷേ അങ്ങനെ മറക്കേണ്ടതല്ല അത് എന്ന് ആ ചരിത്രം പറയുന്നു. കാരണം ആ കഥയിലെ ഓരോ വസ്തുതകളും ഭീദിതമാണ്, ബലാല്‍സംഗമെന്ന ആക്രമണമുറ അതിന്‍റെ കര്‍ത്താക്കളായ പുരുഷ സമൂഹം എന്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നും, പിന്നീട് ആ കുറ്റത്തെ പണവും സ്വാധീനവും ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കുന്നുവെന്നും അതിന് രാഷ്ട്രീയപരവും , സാമൂഹ്യപരവും , മതപരവുമായ ഘടകങ്ങള്‍ ഏതെല്ലാം വിധത്തില്‍ പങ്കു വഹിക്കുന്നുവെന്നും നമുക്കു പറഞ്ഞു തരുന്നു,ആ സ്ത്രീ ജീവിതം-ഭന്‍വാരി ദേവിയുടെ ജീവിതം. സ്മിത മീനാക്ഷി എഴുതുന്നു

ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ കര്‍ണ്ണാടകയില്‍ നടന്ന ആഘോഷപരിപാടികളില്‍ വ്യത്യസ്തമായൊരു സാന്നിധ്യമുണ്ടായിരുന്നു. വനിതാ വിമോചന പ്രവര്‍ത്തക ഭന്‍വാരി ദേവി എന്ന രാജസ്ഥാനി സ്ത്രീയായിരുന്നു ആ സാന്നിധ്യം. ഇരുപതു വര്‍ഷങ്ങള്‍ പിന്നിട്ട ഒരു കൂട്ട ബലാല്‍സംഗത്തിന്‍റെ ഇര എന്നു പറഞ്ഞാല്‍ അതു ന്യൂനോക്തിയാകും. അതിജീവിച്ചവള്‍ എന്നു പറഞ്ഞാല്‍ അതും പോരായ്മ തന്നെ.
ഭന്‍വാരി ദേവിയുടെ കഥ ഓര്‍മ്മയുള്ളവരുണ്ടാകാം. പക്ഷേ മാധ്യമങ്ങളിലൂടെ കേട്ട കഥ കേട്ടു മറന്നവരായിരിക്കും നമ്മളില്‍ അധികവും. പക്ഷേ അങ്ങനെ മറക്കേണ്ടതല്ല അത് എന്ന് ആ ചരിത്രം പറയുന്നു. കാരണം ആ കഥയിലെ ഓരോ വസ്തുതകളും ഭീദിതമാണ്, ബലാല്‍സംഗമെന്ന ആക്രമണമുറ അതിന്‍റെ കര്‍ത്താക്കളായ പുരുഷ സമൂഹം എന്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നും, പിന്നീട് ആ കുറ്റത്തെ പണവും സ്വാധീനവും ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കുന്നുവെന്നും അതിന് രാഷ്ട്രീയപരവും , സാമൂഹ്യപരവും , മതപരവുമായ ഘടകങ്ങള്‍ ഏതെല്ലാം വിധത്തില്‍ പങ്കു വഹിക്കുന്നുവെന്നും നമുക്കു പറഞ്ഞു തരുന്നു,ആ സ്ത്രീ ജീവിതം. ഒപ്പം സാധാരണക്കാരന്‍റെ കൈപ്പിടിയിലൊതുങ്ങാതെ പറന്നുപോകുന്ന നീതിയ്ക്ക് വേണ്ടി തളരാതെ പോരാടുന്ന സ്ത്രീ ശക്തിയും നമുക്കു മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നു.

ആ കഥയിങ്ങനെ :
രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പ്പൂരില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ ഭട്ടേരി എന്ന ഗ്രാമത്തിലായിരുന്നു ഭന്‍വാരി ദേവിയുടെ ജീവിതം. ആ ഗ്രാമത്തിലെ ഭൂരിപക്ഷം പേരും ഗുജ്ജര്‍ ജാതിയിലുള്ളവരായിരുന്നു. ( മതേതര ഇന്ത്യയില്‍ ജാതി കഴിഞ്ഞേയുള്ളൂ മറ്റെല്ലാം…!) സാമൂഹ്യ വ്യവസ്ഥിതി ഗുജ്ജറിനെക്കാള്‍ വളരെ താഴെയായി കണക്കാക്കിയിരുന്ന കുംഭാര്‍ സമുദായക്കാരിയായിരുന്നു ഭന്‍വാരി ദേവി.
1985 ല്‍ ഭന്‍വാരി രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെ സ്ത്രീ വികസന പരിപാടിയില്‍ ഒരു പ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ചു. പദ്ധതിയുടെ പല വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമീണരുടെ പിന്തുണയും ലഭിച്ചിരുന്നു. പക്ഷേ 1992 ല്‍ ശിശുവിവാഹത്തിനെതിരായി പ്രവര്‍ത്തനമാരംഭിച്ചതോടെ ആ ജീവിതം മറ്റൊരു പാതയിലെത്തി.

വിവഹം നടന്നുവെങ്കിലും ഭന്‍വാരി അവരുടെ കണ്ണിലെ കരടായി മാറി. വിവാഹം തടയപ്പെട്ടാന്‍ കാരണം ഭന്‍വാരി ദേവിയാണെന്ന് ഗുജ്ജര്‍ സമുദായം ഒന്നടങ്കം വിശ്വസിച്ചു. പ്രതികാരമായി കുടിവെള്ളം , പാല്‍ തുടങ്ങി ജീവിക്കാനാവശ്യമായ വസ്തുക്കള്‍ വിലക്കുകയും ചെയ്തു. നിരന്തര ഭീഷണികള്‍ക്ക് അവര്‍ ഇരയായി.
ആഖാ തീജ്
ശിശുവിവാഹങ്ങള്‍ അവിടെ സാര്‍വത്രികമായിരുന്നു. ഇതാണ് ഇതിനെതിരായി മുന്നേറ്റം നടത്താന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത്. വിവാഹങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായി കണക്കാക്കപ്പെട്ടിരുന്ന ‘ആഖാ തീജ്’ എന്ന രണ്ടാഴ്ച നീളുന്ന ഉത്സവകാലത്ത് ശിശു വിവാഹങ്ങള്‍ക്കെതിരായ ബോധവത്കരണവും പ്രതിരോധങ്ങളും W D P പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തു. യാഥാസ്ഥിതികരായ ഗ്രാമീണര്‍ ഈ പ്രവര്‍ത്തനങ്ങളെ സംശയത്തോടെ കണ്ടു.
സര്‍ക്കാര്‍ വിലക്കുകള്‍ തള്ളിക്കളഞ്ഞ് അവര്‍ രഹസ്യമായി വിവാഹങ്ങള്‍ നടത്തി. ഇക്കൂട്ടത്തില്‍ , ഒരാളായിരുന്നു രാം കരണ്‍ ഗുജ്ജര്‍. ഒമ്പത് മാസം മാത്രം പ്രായമുള്ള മകളെ വിവാഹം ]യ്യിജക്കാന്‍ അയാളും കുടുംബവും ശ്രമിച്ചു. ബന്‍വാരി എതിര്‍ത്തു. ഭന്‍വാരിയെ ഗുജ്ജര്‍ കുടുംബം പുച്ഛിച്ചു തള്ളി. എന്നാല്‍, തുടര്‍ന്ന് വിവാഹം മുതിര്‍ന്ന പോലീസ് ഉദ്യാഗസ്ഥന്‍മാര്‍ എത്തി തടഞ്ഞു. എന്നാല്‍, മുഹൂര്‍ത്തം മാറ്റിക്കുറിച്ച് രാം കരണ്‍ സര്‍ക്കാരിനെ കബളിപ്പിച്ചു. പിറ്റേന്ന് വെളുപ്പിന് രണ്ടു മണിക്ക് വിവാഹം നടത്തുക തന്നെ ചെയ്തു.
വിവഹം നടന്നുവെങ്കിലും ഭന്‍വാരി അവരുടെ കണ്ണിലെ കരടായി മാറി. വിവാഹം തടയപ്പെട്ടാന്‍ കാരണം ഭന്‍വാരി ദേവിയാണെന്ന് ഗുജ്ജര്‍ സമുദായം ഒന്നടങ്കം വിശ്വസിച്ചു. പ്രതികാരമായി കുടിവെള്ളം , പാല്‍ തുടങ്ങി ജീവിക്കാനാവശ്യമായ വസ്തുക്കള്‍ വിലക്കുകയും ചെയ്തു. നിരന്തര ഭീഷണികള്‍ക്ക് അവര്‍ ഇരയായി.

ഭന്‍വാരി ദേവിയുടെ ജീവതം ആസ്പദമാക്കി നിര്‍മിച്ച സിനിമയിലെ ഒരു രംഗം
ചോര പുരണ്ട തലേക്കെട്ട്
അവിടെ തീര്‍ന്നില്ല കാര്യങ്ങള്‍. ഒരു സ്ത്രീയെ അക്രമിക്കാനുള്ള ഏറ്റവും ക്രൂരമായ മാര്‍ഗം ബലാല്‍സംഗം തന്നയെന്ന് വിശ്വസിച്ചിരുന്നു ഗുജ്ജര്‍ നേതാക്കള്‍ അതിനുള്ള വഴികള്‍ തേടി. 1992 മെയ് അഞ്ചാം തീയതി വയലില്‍ പണിയെടുത്തുകൊണ്ടിരുന്ന ഭന്‍വാരിയെയും ഭര്‍ത്താവ് മോഹന്‍ ലാലിനെയും രാം കരണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആക്രമിച്ചു. മോഹന്‍ലാലിനെ അടിച്ച് ബോധം കെടുത്തി, ഭന്‍വാരി വാരി ദേവിയെ അവരില്‍ രണ്ടുപേര്‍ ബലാല്‍സംഗം ചെയ്തു. മറ്റുള്ളവര്‍ അവരെ ബലമായി പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ തടഞ്ഞു.
ഈ സംഭവം ഭന്‍വാരി ദേവി ആദ്യമറിയിച്ചത് ഒരു ബ്ലോക്ക് തല പ്രവര്‍ത്തകയെയാണ്. അവരോടൊപ്പം പോലീസില്‍ പരാതിപ്പെടാന്‍ ചെന്ന ഭന്‍വാരി ദേവിയെ പോലീസ് അവിശ്വാസത്തോടെയാണ് കേട്ടത്. ലൈംഗികാക്രമണം തെളിയിക്കുന്നതിനുള്ള വൈദ്യപരിശോധനയ്ക്കായി അവര്‍ ഭന്‍വാരിയെ പ്രെെമറി ഹെല്‍ത്ത് സെന്ററിലേയ്ക്ക് അയച്ചു. ( ഭന്‍വാരി ദേവിയുടെ പാവാട പോലീസ് തെളിവിനായി അഴിച്ചു വാങ്ങി. രാത്രി ഒരുമണിക്ക് , അവിടെനിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള സഹപ്രവര്‍ത്തകയുടെ വീടു വരെ അവര്‍ നടന്നു പോയത് ഭര്‍ത്താവിന്റെ ചോര പുരണ്ട തലേക്കെട്ട് മുണ്ടുപോലെ ഉടുത്തായിരുന്നു എന്നു പറയുമ്പോള്‍ നാം ജീവിക്കുന്നത് എത്ര വലിയൊരു മുനമ്പിലാണെന്ന് ഞെട്ടലോടെ തിരിച്ചറിയാനാവുന്നു).
വനിതാ ഡോക്ടര്‍മാര്‍ ഇല്ല എന്ന മറുപടിയാണ് ആശുപത്രിയില്‍ അവരെ കാത്തിരുന്നത്. തലസ്ഥാനമായ ജയ്പ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയിലേയ്ക്ക് അവരെ അയയ്ക്കുകയാണ് ഡ്യൂട്ടി ഡോക്ടര്‍ ചെയ്തത്. ക്രൂരത അവിടെ തീര്‍ന്നില്ല, അതിനായി കൊടുത്തുവിട്ട ശുപാര്‍ശക്കുറിപ്പില്‍ ഡോക്ടര്‍ എഴുതിയത് വയസ്സു നിശ്ചയിക്കുന്ന പരിശോധനയ്ക്കാണ് അവര്‍ വരുന്നത് എന്നായിരുന്നു. ഏറെ യാത്ര ചെയ്ത് അവിടെയെത്തിയപ്പോള്‍ കാത്തിരുന്നതും തീരെ മോശം അനുഭവങ്ങളായിരുന്നു.

ഭന്‍വാരി ദേവിയുടെ ജീവതം ആസ്പദമാക്കി നിര്‍മിച്ച സിനിമയിലെ ഒരു രംഗം
നീതി നിഷേധം
മജിസ്ട്രേറ്റിന്റെ ഓര്‍ഡര്‍ ഇല്ലാതെ പരിശോധന നടത്താന്‍ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഡോക്ടര്‍ വിസമ്മതിച്ചു. ഭന്‍വാരി മജിസ്ട്രേറ്റിന്റെ അടുത്തു പോയി. എന്നാല്‍, തന്റെ ജോലി സമയം കഴിഞ്ഞു, ഉത്തരവു അപ്പോള്‍ കൊടുക്കാനാവില്ല എന്നായിരുന്നു മജിസ്ട്രേറ്റിന്റെ മറുപടി. പിറ്റേന്നാണ്, മജിസ്ട്രേറ്റ് ഉത്തരവ് നല്‍കിയത്. ഇന്ത്യന്‍ നിയമ വ്യവസ്ഥ അനുസരിച്ച് ലൈംഗിക വേഴ്ച നടന്നിട്ടുണ്ടോ എന്ന പരിശോധന ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടത്തണമെന്നാണ്. എന്നാല്‍, ബലാല്‍സംഗം നടന്ന് ഏതാണ്ട് 52 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭന്‍വാരി പരിശോധിക്കപ്പെട്ടത്.
അവിടെയും തീര്‍ന്നില്ല, നീതി നിഷേധം. ഇത്രയും ദുരിതങ്ങള്‍ക്കൊടുവില്‍ കേസ് രജിസ്റര്‍ ചെയ്യപ്പെട്ടിട്ടും ഭന്‍വാരിയുടെ കേസ് കീഴ് കോടതിയില്‍ വിചാരണയ്ക്കെത്തിയത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ്.
കുറച്ചു നാള്‍ക്കുശേഷം രാജസ്ഥാന്‍ പത്രിക എന്ന പത്രത്തില്‍ ഈ സംഭവം ചെറിയൊരു വാര്‍ത്തയായി വന്നു. ഇതിനെ തുടര്‍ന്ന് മറ്റു പത്രങ്ങളിലും ഈ വാര്‍ത്ത സ്ഥാനം നേടി. ഒക്ടോബര്‍ രണ്ടാം തീയതി രാജസ്ഥാന്‍ പത്രിക ഇക്കാര്യത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് സ്ത്രീ സംഘടനകളുടെ ഇതിലേക്ക് തിരിച്ചത്. പല സാമൂഹ്യസംഘടനകളും ഭന്‍വാരിയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ ഇതേ സമയം സമൂഹത്തിലെ ഉന്നതര്‍ക്കെതിരെ കള്ളക്കഥകള്‍ കെട്ടിച്ചമച്ചുവെന്നാരോപിച്ച് ആ സാധു സ്ത്രീ സ്വന്തം ഗ്രാമത്തില്‍ അപമാനിക്കപ്പെടുകയായിരുന്നു . പണം കൊടുത്ത് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. ഇവയെല്ലാം ഭന്‍വാരി ദേവി തള്ളിക്കളഞ്ഞു. ഇതില്‍ അതൃപ്തി കാണിച്ചതോടെ സ്വന്തം സഹോദരന്‍മാര്‍ പോലുംഅവരെ കൈയൊഴിഞ്ഞു.
കേസിന്റെ നടപ്പുകാലത്ത് അഞ്ചു ജഡ്ജിമാര്‍ മാറി. ആറാമത്തെ ജഡ്ജി വിധി പ്രസ്താവിച്ചത് പ്രതികളായി പേരു ചേര്‍ക്കപ്പെട്ടവര്‍ കുറ്റവാളികളല്ലെന്നാണ്. ഈ വിധി ന്യായം വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്, ഉയര്‍ന്ന ജാതിക്കാരായ പ്രതികള്‍ ഒരു ദലിത് സ്ത്രീയെ ബലാല്‍ക്കാരം ചെയ്യാനിടയില്ലെന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് പറഞ്ഞു. അതുമല്ല പ്രതികള്‍ അമ്മാവനും അനന്തരവനും ആയിരുന്നതിനാല്‍ സ്വന്തം അനന്തരവന്റെ മുന്‍പില്‍ വച്ച് ഒരാള്‍ ബലാല്‍സംഗം ചെയ്യാനിടയില്ലെന്നും ജഡ്ജി കണ്ടെത്തി. ഇതിനെല്ലാം പുറമെ കുറ്റകൃത്യം നടന്ന് 52 മണിക്കൂര്‍ കഴിഞ്ഞാണ് വൈദ്യപരിശോധന നടന്നതെന്നതിനാല്‍ വാദി നുണ പറയുവാനുള്ള സാധ്യതയും നീതിപീഠം തള്ളിക്കളഞ്ഞില്ല.
ഇതിന്‍റെ മറുവശം കൂടുതല്‍ വിചിത്രമായിരുന്നു. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതില്‍ സന്തോഷിച്ച് അന്ന് എം എല്‍ എ ആയിരുന്ന ഒരു നേതാവ് ജയ്പ്പൂരില്‍ ഒരു ജയഘോഷയാത്ര നടത്തി. ആ നേതാവിന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ വനിതാ വിഭാഗവും ഇതില്‍ പങ്കു കൊണ്ടു. തങ്ങളുടെ നേതാക്കന്‍മാരെ എന്തു വില കൊടുത്തും സംരക്ഷിക്കുവാന്‍ വനിതാ വിഭാഗക്കാര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന രാഷ്ട്രീയ വനിതാ വിഭാഗങ്ങളെ ഇവിടെയും നാം കാണുന്നതാണല്ലോ.

മംഗലാപുരത്ത് കഴിഞ്ഞ ആഴ്ച നടന്ന വനിതാ ദിന പരിപാടിയില്‍ ഭന്‍വാരി ദേവി
എങ്ങുമെത്താതെ കേസ്
പിന്നീട്, രാജസ്ഥാന്‍ സര്‍ക്കാര്‍ വിധിയ്ക്കെതിരായി അപ്പീല്‍ കൊടുത്തുവെങ്കിലും കേസ് എങ്ങുമെത്താതെ തുടരുന്നു. അഞ്ചു പ്രതികളില്‍ രണ്ടു പേര്‍ മരണമടഞ്ഞു. ഇപ്പോഴും ഇത് സംസ്ഥാനത്തിന്റെ അതിരുകള്‍ക്കുള്ളില്‍ തന്നെയാണ്, നീതി കണ്ണെത്താത്ത മറ്റേതോ ഇടത്തിലും. സ്ത്രീ സമൂഹത്തിനു തന്നെ ലഭിക്കാതെ പോകുന്ന നീതിയെപ്പറ്റി ഭന്‍വാരി ദേവിയ്ക്ക് ശക്തമായ പരാതിയുണ്ട്, നടപ്പാക്കാതെ പോകുന്ന നിയമങ്ങളെക്കുറിച്ചും അവര്‍ സ്ത്രീ സമൂഹത്തോട് സംസാരിക്കുന്നു. സുരക്ഷിതത്വത്തിന്‍റെ സുഖങ്ങളില്‍ കാലുറപ്പിച്ചു നിന്ന് സ്ത്രീ അവകാശങ്ങളെക്കുറിച്ച് പറയുന്ന നമുക്ക് ഇതൊരു അപൂര്‍വ കാഴ്ചയാണ്.
ഭന്‍വാരിയുടെ കഥ നമ്മുടെ ശ്രവണസുഖത്തെ വല്ലാതെ അലോസരപ്പെടുത്തുമെങ്കിലും ഇതിന്റെ തുടര്‍ച്ച കൂടി നാം കേട്ടേ മതിയാകൂ.
ഗുജ്ജര്‍ സമുദായത്തിനു മുന്‍തൂക്കമുണ്ടായിരുന്നു ഗ്രാമം ഭന്‍വാരിയെ ബഹിഷ്കൃതയാക്കി. ‘മലിനയാക്കപ്പെട്ടതിന്റെ’ പേരില്‍ സ്വന്തം ജാതിക്കാരും അവരെ പുറം തള്ളി. ആ കുടുംബത്തിനു അവര്‍ വിലക്കുകള്‍ കല്‍പ്പിച്ചു. ഈ സംഭവം നടക്കുമ്പോള്‍ നാലുവയസ്സു മാത്രമുണ്ടായിരുന്ന മകന്‍ മുകേഷ് കോളജില്‍ പഠിക്കുന്ന കാലത്തുപോലും പരിഹാസങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയനായി. പ്രധാനമന്ത്രി നരസിംഹ റാവുവില്‍ നിന്നും ലഭിച്ച 25000 രൂപ ധനസഹായം ഭന്‍വാരിയുടെ സഹോദരന്മാര്‍ സമുദായ വിരുന്ന് നടത്താന്‍ വിനിയോഗിച്ചു. പുറം തള്ളിയ സമൂഹത്തിലേയ്ക്ക് തിരികെ പ്രവേശനം അപേക്ഷിക്കുവാനായിരുന്നു വിരുന്ന് നടത്തിയത്.

മംഗലാപുരത്ത് കഴിഞ്ഞ ആഴ്ച നടന്ന വനിതാ ദിന പരിപാടിയില്‍ ഭന്‍വാരി ദേവി
ബാക്കി പത്രം
ഒറ്റനോട്ടത്തില്‍, പരാജയപ്പെട്ട സമരത്തിലെ പോരാളിയെങ്കിലും ഭന്‍വാരി ദേവി നടത്തിയ സമരം എളുപ്പം കാണാനാവാത്ത അനേകം വിജയങ്ങള്‍ സൃഷ്ടിച്ചു. വിധിയ്ക്കും സമൂഹത്തിന്റെ ദുഷ്ടശക്തികള്‍ക്കും കീഴടങ്ങാതെ അവര്‍ നടത്തിയ പോരാട്ടം രാജസ്ഥാനിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍ക്ക് ഉണര്‍വ്വു നല്‍കി. ബലാല്‍സംഗമെന്നത് ഒളിച്ചു വയ്ക്കപ്പെടേണ്ട കുറ്റകൃത്യമല്ലെന്നും പരാതിപ്പെടാന്‍ സ്ത്രീകള്‍ ധൈര്യം കാണിക്കണെമെന്നും യാഥാസ്ഥിതിക സമൂഹം മനസ്സിലാക്കി. സ്ത്രീകളുടെ ദുരിതങ്ങളിലേയ്ക്ക് ചിലരെങ്കിലും ശ്രദ്ധ പതിപ്പിച്ചു. തന്മൂലമുണ്ടായ സ്ത്രീ സമത്വപ്രവര്‍ത്തനങ്ങളുടെ ഫലമായി രാജസ്ഥാനിലെ സ്ത്രീകളുടെ ആദ്യഗര്‍ഭത്തിന്റെ ശരാശരി പ്രായം പതിനാറര വയസ്സായി ഉയര്‍ന്നു എന്നത് ഗണ്യമായ ഒരു നേട്ടമായി കരുതപ്പെടുന്നു.
ഭന്‍വാരി ദേവിയ്ക്ക് ഈ അനുഭവമുണ്ടായത് അവരുടെ തൊഴില്‍ മേഖലയോടുള്ള സമൂഹത്തിന്റെ എതിര്‍പ്പുമൂലമാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്ന സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്നമായി ഇതിനെ കാണാന്‍ സംഘടനകള്‍ തയാറായി. പല സ്ത്രീ സംഘടനകളും പൊതു താല്‍പര്യ ഹര്‍ജ്ജികള്‍ നല്‍കാന്‍ ഈ സംഭവം കാരണമായി. ‘വിശാഖ’ എന്ന പേരിലൂള്ള ഒരു സംഘടനാ കൂട്ടായ്മ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജി നിര്‍ണ്ണായകമായ ചില നിയമ ങ്ങള്‍ക്ക് വഴി തെളിച്ചു. ‘തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം’ എന്നതിന് നിയമവ്യവസ്ഥയില്‍ നിര്‍വചനം നല്‍കാന്‍ കാരണമായത് ഈ ഹര്‍ജിയുടെ വിധിയാണ്. 1997 ആഗസ്റ് മാസത്തിലാണ് ഈ വിധി പ്രസ്താവമുണ്ടായത്. ‘വിശാഖ മാര്‍ഗനിര്‍ദേശങ്ങള്‍’ എന്ന പേരില്‍ ഇതറിയപ്പെടുകയും ചെയ്യുന്നു. ഭന്‍വാരി ദേവി കേസിലെ നിര്‍ണ്ണായകമായ മറ്റൊരു സാമൂഹ്യനേട്ടമാണിത്.
ബെയ്ജിങില്‍ നടന്ന യുണൈറ്റഡ് നേഷന്‍സിന്റെ വനിതാ സമ്മേളനത്തില്‍ ( Fourth World Conference on Woman ) ഭന്‍വാരി ദേവി ക്ഷണിക്കപ്പെട്ടു. 1994 ല്‍ ഇവര്‍ നീരജാ ഭാനോട്ട് അവാര്‍ഡിനര്‍ഹയായി. ഇതിനെല്ലാം പുറമെ സര്‍ക്കാര്‍ ധനസഹായങ്ങളും ഇടയ്ക്ക് ലഭിക്കുകയുണ്ടായി. 2001 ല്‍ ഈ അസാധരണ ജീവിത കഥയില്‍ നിന്നു ബാവന്‍ഡര്‍ ( മണല്‍ക്കാറ്റ് ) എന്ന ഒരു സിനിമാ നിര്‍മ്മിക്കപ്പെട്ടു .
പക്ഷേ കൃഷി ചെയ്യാന്‍ പറ്റാതായ വരണ്ട ഇത്തിരി മണ്ണും ഒന്നോ രണ്ടോ എരുമയും മാത്രം സ്വത്തായുള്ള ഭന്‍വാരി ദേവി ഇപ്പോഴും ദുരിതങ്ങളില്‍ കഴിയുന്നു. നീരജ ഭാനോട്ട് അവാര്‍ഡില്‍ നിന്നു ലഭിച്ച തുകയില്‍ കൂടുതലും സ്ത്രീ സഹായത്തിനുള്ള ഒരു ട്രസ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്.
ദില്ലി കൂട്ടബലാല്‍സംഗ വാര്‍ത്ത കേട്ട് രണ്ടു ദിവസം തനിക്കു ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ലെന്ന് പറയുന്ന ഭന്‍വാരി ദേവി ഇപ്പോഴും സ്ത്രീ സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു, ‘ഒരിക്കലും സമരം നിര്‍ത്തരുത്’.
അടിക്കുറിപ്പ്
വനിതാ ദിനാഘോഷങ്ങളുടെ ചിത്രങ്ങളില്‍ ഭന്‍വാരി ദേവിയെ കണ്ട് , ഓര്‍മ്മയിലില്ലാത്ത വാര്‍ത്തകള്‍ തേടി ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ വിവരങ്ങളാണിവ. മനസ്സിന്റെ അസ്വസ്ഥത കുറെപ്പേരിലേയ്ക്ക് കൂടി പകരണമെന്ന തോന്നലില്‍ ഇവിടെ കുറിച്ചുവെന്നു മാത്രം.
കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കുകളില്‍ നിന്ന് ലഭ്യമാണ്.
http://www.petticoatjournal.com/2012/12/thebawanderisyettosettlebhanwari.html
http://en.wikipedia.org/wiki/Bhanwari_Devi
http://en.wikipedia.org/wiki/Bawandar
Mar 15 2013 | Posted in
പെണ്‍പക്ഷം,
മീഡിയ |
Read More »
സാറാ ജോസഫിന്റെ ആതി എന്ന നോവലിന്റെ വ്യത്യസ്ത വായന. കവിയും ഗവേഷകയുമായ കെ. പി ചിത്ര എഴുതുന്നു
ആതിദേശങ്ങള്‍ ഇനിയും നഷ്ടപ്പെട്ടു പോകരുതെങ്കില്‍, അവയെ തിരിച്ചു പിടിക്കണമെങ്കില്‍ ആതിയുടെ കഥയിലെ രാഷ്ട്രീയ സന്ദേശങ്ങള്‍ കേരളം സ്വന്തം ജീവിതത്തില്‍ ഉപയുക്തമാക്കുക തന്നെ വേണം. പുസ്തകം വായിച്ച് മടക്കുമ്പോള്‍ ജലം അതിന്റെ പരിപൂര്‍ണ്ണ സൌന്ദര്യത്തോടെ ആതിയില്‍ മാത്രമല്ല നമ്മുടെ ഉള്ളിലും ഒഴുകി നിറയുന്നു. തുളുമ്പുന്നു. ആതിദേശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുക ഈ സൌന്ദര്യമല്ലാതെ മറ്റെന്ത്?-സാറാ ജോസഫിന്റെ ആതി എന്ന നോവലിന്റെ വ്യത്യസ്ത വായന. കവിയും ഗവേഷകയുമായ കെ. പി ചിത്ര എഴുതുന്നു


കെ. പി ചിത്ര
സാറാ ജോസഫിന്റെ ‘ആതി’ എന്ന നോവല്‍ വര്‍ത്തമാനകാല കേരളത്തിലെ ജലജീവിതത്തിന്റെ നേര്‍രേഖയാകുന്നു എന്നിടത്താണ് നോവലിന്റെ വിജയവും പാരിസ്ഥിതികമൂല്യാവബോധമുള്ള സമൂഹം എന്ന നിലയില്‍ നമ്മുടെ പരാജയവും. ഇടയ്ക്ക് പോപുലിസ്റ് എഴുത്തിലേക്ക് വീണു പോകുന്നു എന്ന തോന്നല്‍ ഉളവാക്കുന്നുണ്ടെങ്കിലും ഭൂമിക്കും ജലത്തിനും മീതെയുള്ള കയ്യേറ്റങ്ങള്‍ സമാനതകളില്ലാതെ വര്‍ദ്ധിക്കുന്ന കേരളത്തിലെ ഇന്നത്തെ പാരിസ്ഥിതിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഈ നോവല്‍ ജനിക്കാതെ വയ്യ.
ഒരേ സമയം മൂലമ്പിള്ളിയിലേക്കും വിളപ്പില്‍ശാലയിലേക്കും വളന്തക്കാട്ടിലേക്കും ആതിക്ക് സമാനമായ പ്രശ്നങ്ങളനുഭവിക്കുന്ന കേരളത്തിലെ പാരിസ്ഥിതിക ഭൂപടത്തിലെ മറ്റ് പലയിടങ്ങളിലേക്കും ഈ നോവലിന്റെ വായനയിലൂടെ നമ്മള്‍ എത്തിപ്പെടുന്നു. സാറ ജോസഫ് എന്ന എഴുത്തുകാരിയുടെ വെറുമൊരു ബിംബ നിര്‍മ്മിതി മാത്രമല്ല ആതി. ഭൂമിയും ജലവും കച്ചവടച്ചരക്കാക്കുന്ന നിലവിലെ വികസന നയങ്ങള്‍ക്കെതിരെ നടക്കുന്ന ചെറുതും വലുതുമായ ജനകീയ സമരങ്ങളുടെ രാഷ്ട്രീയ ഇടം തന്നെയാണ്. ഈ സമരങ്ങളില്‍ നിരന്തരമായി പങ്കെടുക്കുന്ന ഒരാളെന്ന നിലയില്‍ സാറ ജോസഫെന്ന സാമൂഹിക പ്രവര്‍ത്തകയുടെ നേരറിവുകളുടെ രാഷ്ട്രീയ ആഖ്യാനം കൂടിയാണ് ആതി. ആതിയുടെ രാഷ്ട്രീയം ഭൂമിയുടെയും ജലത്തിന്റെയും രാഷ്ട്രീയമാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെയും ഇടം നഷ്ടപ്പെടുന്നവരുടെയും രാഷ്ട്രീയമാണ്.

സാറാ ജോസഫ് Image Courtesy: Madhyamam Weekly
ജലം പോലെ തുറന്ന ജീവിതം
തുടക്കത്തില്‍, ആതി നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജല ജീവിതത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു. ജലചാരുതയെ, സത്തയെ അതിന്റെ പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ വെളിവാക്കുന്നു. ഭൂമിയും ജലവും കച്ചവടച്ചരക്കുകള്‍ ആയി മാറുമ്പോള്‍ ആതിക്ക് നഷ്ടപ്പെടുന്നത് ഒഴുകിനിറയുന്ന ജലപ്പരപ്പ് മാത്രമല്ല ഒരു ആവാസ വ്യവസ്ഥ തന്നെയാണ്. ഈ ആവാസ വ്യവസ്ഥയ്ക്കുള്ളില്‍ സുസ്ഥിരമായ ഒരു ജീവിത രീതിയുണ്ട്. ബാഹ്യമോടികളില്‍ നിന്നും കച്ചവടവല്‍ക്കരണത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന വിശ്വാസ പ്രമാണങ്ങളുണ്ട്.
ആതി ഒരു ഭൂവിഭാഗം എന്നതിലുപരി സന്തുലിതവും നിഷ്പക്ഷവുമായ, പ്രപഞ്ചത്തോട് ഐക്യപ്പെട്ടു ജീവിക്കുന്ന ഒരു മാനസികാവസ്ഥയാണ് ആതിയിലെ മനുഷ്യരുടേത് ജലജീവിതമാണ്. ജലത്തെ മാറ്റി നിര്‍ത്തിക്കൊണ്ടൊരു ജീവിതമവര്‍ക്കില്ല. ആതിയിലെ മനുഷ്യര്‍ക്ക് ഭൂമിയും ജലവും മതില് കെട്ടിത്തിരിക്കാനുള്ള സ്വകാര്യസ്വത്തല്ല. ആതിയിലെ വീടുകള്‍ക്ക് വാതിലുകളില്ല. മോഷണം എന്ന വാക്ക് ആതിക്ക് പരിചിതമല്ല. അത് കൊണ്ട് തന്നെ ആതിയില്‍ കള്ളന്മാരുമില്ല. ജലം പോലെ തുറന്നതാണ്, ആര്‍ജ്ജവമുള്ളതാണ് ആതിയുടെ മനസ്സ്.

Painting: Renée-Anne-Bouffard
തൊണ്ട വറ്റിയ നിലവിളികള്‍
പിന്നീട് നമ്മള്‍ കാണുന്നത് ബാഹ്യ ഇടപെടലുകളാല്‍ ജലജീവിതത്തില്‍ വിള്ളല്‍ വീണ് മുറിവേറ്റ് നില്‍ക്കുന്ന ആതി ദേശത്തെയാണ്. ആതിയിലെ കഥാപാത്രങ്ങളിപ്പോള്‍ വര്‍ത്തമാനകാല കേരളത്തിന്റെ പ്രതിനിധികളാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍. ഭൂമിക നഷ്ടപ്പെടുന്നവര്‍. അവര്‍ നമുക്ക് ചുററും ജീവിക്കുന്നവരാണ്. സ്വന്തം ഇടം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നവര്‍. നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഇടങ്ങള്‍ തിരിച്ച് പിടിക്കാന്‍ പോരാടുന്നവര്‍. ഈ കഥാപാത്രങ്ങളില്‍ ആതിയിലെ കുടിയിടത്തിന് പകരമായിക്കിട്ടിയ ഫ്ലാറ്റിന്റെ ഇരുപതാം നിലയിലെ സിറ്റൌട്ടില്‍ നിന്ന് ഭൂമിയെവിടെയെന്ന അന്ധാളിക്കുന്ന കുഞ്ഞിക്കാളിയും മകനുമുണ്ട്. മരിച്ചാലടക്കാന്‍ പോലും തുണ്ട് ഭൂമിയില്ലാത്തവരുടെ പ്രതിനിധികളാണവര്‍. കാടും ജലവും മണ്ണും കൈ വിട്ട് പോകുന്നവരുടെ പ്രതിനിധികള്‍.
ഇവിടെ ആതിയിലെ കെട്ടിയടയ്ക്കപ്പെട്ട വെള്ളത്തിന്റെ നിലവിളി കേള്‍ക്കുന്ന കുഞ്ഞിമാതുവുണ്ട്. ജീവിതത്തില്‍ പ്രിയപ്പെട്ടവനാല്‍ ഉപേക്ഷിക്കപ്പെട്ടവളാണ് കുഞ്ഞിമാതു. ജലത്തോടുള്ള പ്രണയത്താല്‍ ഉള്ളിലെ നിലവിളിയെ അതിജീവിച്ചവള്‍. ജലത്താല്‍ തിരികെ പ്രണയിക്കപ്പെട്ടവള്‍. ആതിയിലെ ജലജീവിതമാണ് കഞ്ഞുമാതുവിനെ ജീവിതത്തെ നേരിടാന്‍ പ്രാപ്തിയുള്ളവളാക്കിയത്. ആതിയെ തകര്‍ക്കുന്ന ബാഹ്യ ശക്തികള്‍ക്കെതിരെ പോരാടാന്‍ വീര്യമുള്ളവളാക്കിയത്. ഒടുവില്‍ തന്നെ ജീവിപ്പിച്ച ജലത്തിന്റെ നിലവിളിയില്‍ മനം നൊന്ത് ജലസമാധിയിലേക്ക് നടന്ന് പോകുന്നുണ്ട് കുഞ്ഞുമാതു, പോരാട്ടത്തിന്റെ വീര്യം ഒരു സമൂഹത്തിലേക്ക് മുഴുവന്‍ പകര്‍ന്നു കൊണ്ട്.
ഒരു ജാതിയുടെയും മതത്തിന്റെയും വക്താവല്ലാത്ത ആതിയുടെ സ്വന്തം തമ്പുരാനുമുണ്ട് ഇവിടെ. ആതിയുടെ തമ്പുരാന്‍ സര്‍വവ്യാപിയായ ഇരുട്ടാണ്. ഇരുട്ടിന്റെ പക്ഷപാതപരമല്ലാത്ത നീതിബോധമാണ് ആതിയുടെ തമ്പുരാന്റേതും. ബാഹ്യ ശക്തികളുടെ ഇടപെടലുകളാല്‍ തമ്പുരാന്റെ പേരില്‍ ഉണ്ടായേക്കാവുന്ന ഒരു ലഹള ഒഴിവാക്കാന്‍ ചുവര് കെട്ടിയും മേല്‍ക്കൂര പണിതും അഴികള്‍ക്കകത്ത് അടച്ച് നിര്‍ത്തിയ ഇരുട്ടിനെ ഒരു ഘട്ടത്തില്‍ ആതിയിലെ സ്ത്രീകള്‍ പ്രപഞ്ചത്തിലേക്ക് തുറന്ന വിടുന്നുണ്ട്. വിശ്വാസത്തിന്റെ കെട്ടുകാഴ്ചകളെ നിശിതമായ വിമര്‍ശനത്തിനിരയാക്കുന്നു ആതി ഇവിടെ.

Painting: Daniel Reeve
തിരിച്ചു പിടിക്കാനുള്ള ഇടങ്ങള്‍
ജലസാന്ത്വനം തേടി അമ്മയോടൊപ്പം ആതി എന്ന ജല സാമ്രാജ്യത്തിലേക്ക് എത്തുന്ന, നഗരത്തില്‍ വച്ച് പലരാല്‍ പീഡിപ്പിക്കപ്പെട്ട കായല്‍ എന്ന പെണ്‍കുട്ടിയുമുണ്ട് ഇവിടെ. കേരളത്തിന്റെ പശ്ചാത്തലത്തില്‍ നമുക്കവളെ സൂര്യനെല്ലി പെണ്‍കുട്ടിയെന്നും വിളിക്കാം. മൌനത്തിന്റെയും വേദനയുടെയും ആഴങ്ങളില്‍ നിന്ന് കായലിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുന്നത് ആതിയിലെ ജലത്തിന്റെ താളവും സൌെന്ദര്യവുമാണ്. സഹജീവികള്‍ നല്‍കാത്ത സ്നേഹസ്പര്‍ശവും ബഹുമാനവും അവള്‍ക്ക് ലഭിക്കുന്നത് ആതിയില്‍ നിന്നാണ്. ഇരുളില്‍ ജീവിക്കേണ്ടവളല്ല അവള്‍ എന്ന രാഷ്ട്രീയ സന്ദേശമാണ് ആതി നമുക്ക് നല്‍കുന്നത്.
ആതി എന്ന ഇടം നഷ്ടപ്പെടുന്നത് ജലത്തിന് മാത്രമല്ല സ്ത്രീക്കും കൂടിയാണ്. ആതിയുടെ കഥയിലെ പോരാട്ടങ്ങള്‍ സ്ത്രീകളുടേതും കൂടിയാണ്. ഈ പോരാട്ടങ്ങള്‍ മണ്ണിനും ജലത്തിനും വേണ്ടി മാത്രമുള്ളതല്ല. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട അല്ലെങ്കില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഇടങ്ങള്‍ തിരിച്ച് പിടിക്കാന്‍ വേണ്ടിക്കൂടിയുള്ളതാണ്.

Paniting: Joe Cartwright
കേരളം തിരിച്ചറിയേണ്ട സന്ദേശങ്ങള്‍
ആതിയിലെ ഭൂമിയും ജലവും കയ്യേറുന്ന കുമാരന്‍ ഇന്ന് കേരളത്തിലെ ജലസ്രോതസ്സുകളും നെല്‍പ്പാടങ്ങളും കച്ചവടച്ചരക്കാക്കുന്ന അനേകം കുമാരന്മാരുടെ പ്രതിനിധിയാണ്. കേരളത്തില്‍ ഇന്നുയരുന്നത് അനേകം ആതി ദേശങ്ങളുടെ നഷ്ടങ്ങളുടെ കഥയാണ്. ഭൂമിയെയും, ജലത്തെയും ഒരു കച്ചവട ചരക്കായി മാത്രം കാണുന്ന നിലയിലേക്ക് കേരളം അതിവേഗം കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്നതിന്റെ, വീണ്ടും ഒരു ജന്മിത്ത വ്യവസ്ഥയിലേക്ക് കേരളം അധ:പതിച്ച് കൊണ്ടിരിക്കുന്നതിന്റെ കഥകള്‍ . സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി കാണുന്ന പരിഹാസ്യമായ മാനസികാവസ്ഥയുടെ കഥകള്‍. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിഷം സ്വന്തം ജീവജലത്തിലേക്ക് വമിപ്പിച്ച് അതിനെ വിഷലിപ്തമാക്കുന്നതിന്റെ കഥകള്‍. പല പല ഉപകഥകളിലൂടെ പുലര്‍ന്ന ആതിയുടെ കഥ ഇങ്ങനെ അവസാനിക്കുന്നു.
“ദിനകരാ ഈ കഥ ഞങ്ങളെങ്ങനെ ജീവിതത്തിലേക്കുപയുക്തമാക്കണം?” തൊണ്ട പൊട്ടി ക്കൊണ്ട് ആമുഖക്കാരന്‍ വിളിച്ചു ചോദിച്ചു. അയാളുടെ ശബ്ദത്തിന്റെ മുഴക്കം വെള്ളത്തിന്റെ ആഴങ്ങളെ ഭേദിച്ചു!
പിന്നെ, പരിപൂര്‍ണ്ണ നിശബ്ദത!
ഇരുട്ടില്‍ വിത്തുകള്‍ മുള പൊട്ടുന്ന ഒച്ച.
വയല്‍ച്ചെളിയുടെ മണം.
മീനിന്റെ ഇളക്കം.
ആതിദേശങ്ങള്‍ ഇനിയും നഷ്ടപ്പെട്ടു പോകരുതെങ്കില്‍, അവയെ തിരിച്ചു പിടിക്കണമെങ്കില്‍ ആതിയുടെ കഥയിലെ രാഷ്ട്രീയ സന്ദേശങ്ങള്‍ കേരളം സ്വന്തം ജീവിതത്തില്‍ ഉപയുക്തമാക്കുക തന്നെ വേണം.
പുസ്തകം വായിച്ച് മടക്കുമ്പോള്‍ ജലം അതിന്റെ പരിപൂര്‍ണ്ണ സൌന്ദര്യത്തോടെ ആതിയില്‍ മാത്രമല്ല നമ്മുടെ ഉള്ളിലും ഒഴുകി നിറയുന്നു. തുളുമ്പുന്നു. ആതിദേശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുക ഈ സൌന്ദര്യമല്ലാതെ മറ്റെന്ത്?
Mar 12 2013 | Posted in
പെണ്‍പക്ഷം,
മീഡിയ |
Read More »
സ്ത്രീ ജീവിതം ഇന്ത്യന്‍ സിനിമയില്‍ പകര്‍ത്തപ്പെട്ടതെങ്ങനെ. സാബുഷണ്‍മുഖം എഴുതുന്നു
പ്രമേയതലത്തില്‍ മാത്രമല്ല, മേക്കപ്പിലും വസ്ത്രാലങ്കാരത്തിലും പോസ്ററുകളിലും പുരുഷനോട്ടത്തെ ഉത്തേജിപ്പിക്കും വിധത്തിലാണ് സ്ത്രീയെ ദൃശ്യവല്‍ക്കരിക്കുന്നത്. ഇത് കൂടുതല്‍ തെളിയുന്നത് പാട്ടുരംഗങ്ങളിലാണ്. സ്ത്രീകളുടെ ചുണ്ട്, കണ്ണ്, മാറിടം, പൊക്കിള്‍, നിതംബം, കാല് എന്നിവ വളരെ വിദഗ്ധമായി തെരഞ്ഞെടുത്ത് ദൃശ്യങ്ങളില്‍ വിന്യസിക്കുന്നു. മേക്കപ്പ് സ്ത്രീയെ കാഴ്ച വസ്തുവാക്കാനുള്ള ഉപാധിയായി മാറുന്നു. പുരുഷ നോട്ടത്തെ തൃപ്തിപ്പെടുത്താന്‍ നിശ്ചയിച്ചുറപ്പിച്ച രീതിയിലാണ് മേക്കപ്പ് ഉപയോഗിക്കുന്നത്. ഈയടുത്തിടെ കേരളത്തിലും തമിഴ്നാട്ടിലും ഹിറ്റായിത്തീര്‍ന്ന ‘ആദവന്‍’ എന്ന ചിത്രം നായികയെ ഏതൊക്കെ രീതിയില്‍ കാഴ്ചവസ്തുവാക്കി അവതരിപ്പിക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ്-സാബുഷണ്‍മുഖം എഴുതുന്നു

While men act, women appear, while
men survey, women are surveyed.
Men look at women, women watch
themselves being looked at. Thus
women becomes an object, an object
of vision, a sight to be seen.
John Berger
(Ways of Seeing)

സാബുഷണ്‍മുഖം
ഇന്ത്യന്‍ സിനിമയുടെ ഇന്നേവരെയുള്ള ചരിത്രം രണ്ട് ധാരകളുടേതാണ്. ഒരു വശത്ത് ജീര്‍ണ്ണപാരമ്പര്യത്തെ പ്രകീര്‍ത്തിക്കുകയും നിലനില്‍ക്കുന്ന സാമൂഹിക അവസ്ഥകളോട് സമരസപ്പെടുകയും ഒന്നിനെയും അപഗ്രഥിക്കാതിരിക്കുകയും എല്ലാറ്റിനെയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം സിനിമകള്‍. മറുവശത്ത് ഒരു ബദല്‍ അന്വേഷണം മുന്നോട്ട്കൊണ്ടുപോകുകയും പുതിയ ലോകത്തെ അഭിമുഖികരിക്കുകയും വിശകലന വിധേയമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന എണ്ണത്തില്‍ പരിമിതമായ സിനിമകള്‍. ഇതിനിടയില്‍ ‘നല്ല’ സിനിമ എന്ന വ്യാജപ്രതീതി സൃഷ്ടിക്കുകയും ഉള്ളടക്കത്തില്‍ പിന്തിരിപ്പന്‍ പ്രവണതകള്‍ നിക്ഷേപിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സിനിമയുമുണ്ട്.
ഹൈപ്പര്‍ടെക്സ്ററുകളുടെയും വന്‍സാങ്കേതിക വളര്‍ച്ചകളുടെയും ഇക്കാലത്ത് ഈ ധാരകള്‍ തമ്മില്‍ സംവാദങ്ങള്‍ സാധ്യമാകേണ്ടതാണ്. എന്നാല്‍, അത്തരമൊരു ക്രിയാത്മക സംവാദത്തെ അസാധ്യമാക്കിത്തീര്‍ക്കുന്ന സമീപനങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ആശയപരീക്ഷണങ്ങളുടെയും അടിസ്ഥാനപരമായ വ്യത്യസ്ത തലങ്ങള്‍ ഇവയ്ക്കിടയില്‍ നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം.

കുടുംബത്തിനുള്ളിലെ സ്ത്രീ/ സമൂഹത്തിലെ സ്ത്രീ/ തൊഴിലിടങ്ങളിലെ സ്ത്രീ/ പ്രണയാനുഭവത്തിലെ സ്ത്രീ ഇങ്ങനെ സ്ത്രീ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്ന ബഹുസ്വര യാഥാര്‍ഥ്യത്തെ കണ്ടില്ലെന്നുനടിച്ച് സ്ത്രീകഥാപാത്രങ്ങളെ 'ടൈപ്പു' കളായി അവതരിപ്പിക്കുന്ന രീതിയാണ് ഏറിയപങ്കും സിനിമകള്‍ മുന്നോട്ട് വയ്ക്കുന്നത്.
സ്ത്രീ ജീവിതം സ്ക്രീനില്‍
ഇന്ത്യന്‍ സിനിമയിലെ വിഭിന്നധാരകള്‍ ഇന്ത്യന്‍ സ്ത്രീജീവിതത്തെ ആവിഷ്ക്കരിക്കുന്നത് ഏങ്ങനെയെന്നു നിരീക്ഷിച്ചാല്‍ മേല്‍പ്പറഞ്ഞ അകല്‍ച്ച കൂടുതല്‍ വ്യക്തമാകും. ഭൂരിപക്ഷം ഇന്ത്യന്‍ സിനിമകളില്‍ പ്രകാശിതമാകുന്ന സ്ത്രീ ആവിഷ്ക്കാരങ്ങള്‍, സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നപരിസരങ്ങളെ തിരിച്ചറിയാനുള്ള വിവേകം പ്രകടിപ്പിക്കുന്നില്ല. പത്രങ്ങളും പരസ്യങ്ങളും ടെലിവിഷനും ഇന്റര്‍നെറ്റും കമ്പോളവല്‍കൃത പെണ്‍കാഴ്ചകളുടെ ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന് അനുബന്ധമായി ഭൂരിപക്ഷം സിനിമയിലും അതിവൈകാരികതയുടെ (മെലോഡ്രാമ) വിതരണക്കാരായി സ്ത്രീകഥാപാത്രങ്ങള്‍ രൂപപ്പെടുന്നു.
കണ്ണുനീരാല്‍ സൃഷ്ടിക്കപ്പെട്ട സിനിമയിലെ സ്ത്രീകഥാപാത്രങ്ങള്‍ സ്ത്രീയെക്കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെ ശരിവയ്ക്കാന്‍ പാകത്തിലുള്ളവയാണ്. സ്ത്രെണസത്തയുടെ മിഥ്യാടനങ്ങളിലാണ് അവ അഭിരമിക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഊറ്റത്തോടെ കടന്നുവന്ന് തങ്ങളുടെതായ ‘സ്ഥലം’ പിടിച്ചെടുക്കാന്‍ ആധുനിക സ്ത്രീകള്‍ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരം നിര്‍മ്മിതികള്‍ എന്നത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.
കുടുംബത്തിനുള്ളിലെ സ്ത്രീ/ സമൂഹത്തിലെ സ്ത്രീ/ തൊഴിലിടങ്ങളിലെ സ്ത്രീ/ പ്രണയാനുഭവത്തിലെ സ്ത്രീ ഇങ്ങനെ സ്ത്രീ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്ന ബഹുസ്വര യാഥാര്‍ഥ്യത്തെ കണ്ടില്ലെന്നുനടിച്ച് സ്ത്രീകഥാപാത്രങ്ങളെ ‘ടൈപ്പു’ കളായി അവതരിപ്പിക്കുന്ന രീതിയാണ് ഏറിയപങ്കും സിനിമകള്‍ മുന്നോട്ട് വയ്ക്കുന്നത്. ഇതിനു പകരം, യഥാര്‍ത്ഥ സ്ത്രീപക്ഷനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സിനിമകളാകട്ടെ, എന്തുകൊണ്ടോ പൊതുസമൂഹത്തെ സ്വാധീനിക്കാന്‍ കഴിയാതെ പരിമിതി വൃത്തങ്ങളില്‍ ഒതുങ്ങുന്നു.
ഇനിയും നിര്‍ധാരണം ചെയ്യേണ്ട പല കാരണങ്ങളും ഇതിനു പിന്നിലുണ്ടാകാം. അത് മറ്റൊരു വിഷയമാണ്. കാരണങ്ങള്‍ എന്തുമാകട്ടെ. എണ്ണത്തില്‍ കുറവായ ഇത്തരം സിനിമകളായിരിക്കും ഭാവിയിലെ സ്ത്രീപക്ഷ സിനിമകളുടെ വികാസ പരിണാമങ്ങളില്‍ ചാലക ശക്തിയായി പ്രവര്‍ത്തിക്കുക എന്നതില്‍ സംശയമില്ല. ഏതായാലും ഓരോ വര്‍ഷവും ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലേറെയും സ്ത്രീയെ അപമാനവീകരിക്കുന്നതില്‍ ഏറെക്കുറെ ഒരേ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പൊതുവില്‍ പറയാം. അവ തമ്മിലുള്ള വ്യത്യാസം ഭാഷാപരം മാത്രമാണെന്നു കാണാം.

മലയാള ചിത്രമായ കന്‍മദത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച അരിവാള്‍ മൂര്‍ച്ചയുള്ള കഥാപാത്രം പിന്നീട് നായകന്റെ ആലിംഗനത്തില്‍ അടിപെട്ട് 'സാധാരണ പെണ്ണായി'ത്തീരുന്നു . സ്ത്രീ അബലയും പുരുഷന്‍ കരുത്തനുമാണെന്ന അലിഖിത സങ്കല്‍പത്തെ ഇത് ഊട്ടിയുറപ്പിക്കുന്നു.
തരൂ നായകാ, ഇത്തിരി കരുണ!
വലിയ ഒരളവോളം, ഇന്ത്യന്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ നായകന്റെ ഹീറോയിസത്തിന് എരിവും പുളിയും നല്‍കാന്‍ രൂപപ്പെടുത്തിയവയാണ്. ഹിന്ദിയിലെ ഒരുകാലത്തെ ‘ഷോമാന്‍’ എന്നറിയപ്പെട്ടിരുന്ന രാജ്കപൂറിന്റെ ചിത്രങ്ങളില്‍ നായകന്റെ പ്രണയസങ്കല്‍പ്പത്തിനൊപ്പിച്ച് വെട്ടിയൊതുക്കിയ നായികാ നിര്‍മിതിയാണുള്ളത്. നായകനോട് സമതുല്യമാകാന്‍ കഴിയാത്ത ജീവിതസാഹചര്യങ്ങളോ ശരീര നിര്‍മിതികളോ നായികയ്ക്ക് സംവിധായകന്‍ കല്‍പ്പിക്കുന്നു.
‘സത്യം ശിവം സുന്ദരം’ എന്ന ചിത്രത്തില്‍ മുഖത്തിന്റെ ഒരു വശത്തുള്ള വൈരൂപ്യം നായികയെ അപകര്‍ഷതാബോധത്തിന്റെ ഇരയാക്കുന്നു. അതേസമയം, ഗാനചിത്രീകരണരംഗങ്ങളില്‍ നായികയായ സീനത്ത് അമന്റെ ശരീരത്തെ പരമാവധി മുതലെടുക്കാനുള്ള വാണിജ്യ തന്ത്രവും പരീക്ഷിക്കുന്നു. ‘മേരാ നാം ജോക്കര്‍’ (പത്മിനി), ‘രാം തേരി ഗംഗാ’ മെയിലി (മന്ദാകിനി), ‘ബോബി’ (ഡിംപിള്‍ കപാഡിയ) തുടങ്ങിയ ചിത്രങ്ങളിലും ഇതേ തന്ത്രം കാണാം.
സഹതാപം അര്‍ഹിക്കുന്നവരായിട്ടാണ് രാജ്കപൂര്‍ സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. അവരോട് കാരുണ്യം കാട്ടുന്ന സ്ഥിരം നായികസങ്കല്‍പ്പമാണ് ഈ ചിത്രങ്ങളിലുള്ളത്. അതിലൂടെ വ്യക്തിയെന്ന നിലയില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴിയാത്തവരാണ് സ്ത്രീയെന്ന് ധ്വനിപ്പിക്കാന്‍ സംവിധായകനു കഴിയുന്നു. ഇക്കിളിപ്പെടുത്തുന്ന കച്ചവട കാല്‍പ്പനികതയുടെ ആര്‍ഭാടദൃശ്യങ്ങളാല്‍ വേട്ടയാടപ്പെടുന്നവരാണ് രാജ്കപൂര്‍ ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങള്‍.
അനുവാദമില്ലാതെ സ്ത്രീശരീരത്തെ കടന്നാക്രമിക്കുന്ന നായകന്‍. ഒടുവില്‍ ആ നായകനുമൊത്ത് ആടിപ്പാടുന്ന നായിക. അതിലേക്ക് വികസിക്കുന്ന കഥാതന്തു. ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷയിലും ആവര്‍ത്തിച്ച ഒന്നാണിത്. കലാപരമായി ഇതൊരു ജാര്‍ഗണ്‍ ആണെങ്കിലും അതിനുള്ളില്‍ പതിയിരിക്കുന്ന ആശയം സ്ത്രീവിരുദ്ധം തന്നെയാണ്. സഞ്ജയ്ദത്തും പൂജാബത്രയും മുഖ്യവേഷത്തില്‍ വരുന്ന ‘ഹസീന മാന്‍ ജായേഗി’ എന്ന ചിത്രത്തില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ വെച്ച് മുന്‍പരിചയമില്ലാത്ത നായികയെ നായകന്‍ ബലാല്‍ക്കാരമായി ചുംബിക്കുന്നു. ഒടുവില്‍ അതേ നായകനും നായികയും പാട്ടുപാടി നൃത്തം വെയ്ക്കുന്നു. ഒരു ‘മില്‍സ് ആന്‍ഡ് ബൂണ്‍’ സ്ത്രീവിരുദ്ധത തന്നെയാണ് ഈ സ്ഥിരം കലാപരിപാടിയിലൂടെ കടന്നു വരുന്നത്.
ചില സിനിമകളില്‍ തന്റേടികള്‍ എന്ന വ്യാജേന അവതരിപ്പിക്കപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളുണ്ട്. കഥാഗതിയിലെ പ്രത്യേക സന്ദര്‍ഭത്തില്‍ നായകന്റെ ഒരൊറ്റ ആലിംഗനത്തില്‍ സമസ്ത അപരാധങ്ങളും ഏറ്റു പറഞ്ഞ് അടിയറവു പറയാനാണ് ഈ സ്ത്രീ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. സ്ത്രീയെക്കുറിച്ച് പുരുഷന്റെ മുന്‍ധാരണയാണ് ഇതിനു പിന്നിലുള്ളത്. ഇന്ത്യന്‍ ചലച്ചിത്രചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ‘ഷോലെ’ യില്‍ ഹേമമാലിനി അവതരിപ്പിച്ച വായാടിയായ, താന്‍പോരിമയുള്ള കഥാപാത്രം, അവസാനം ധര്‍മ്മേന്ദ്രയുടെ കരുത്തിനു മുന്നില്‍ അനുസരണശീലയായ, വായാടിത്തം ഉപേക്ഷിച്ച കഥാപാത്രമായി മാറുന്നു.
മലയാള ചിത്രമായ കന്‍മദത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച അരിവാള്‍ മൂര്‍ച്ചയുള്ള കഥാപാത്രം പിന്നീട് നായകന്റെ ആലിംഗനത്തില്‍ അടിപെട്ട് ‘സാധാരണ പെണ്ണായി’ത്തീരുന്നു . സ്ത്രീ അബലയും പുരുഷന്‍ കരുത്തനുമാണെന്ന അലിഖിത സങ്കല്‍പത്തെ ഇത് ഊട്ടിയുറപ്പിക്കുന്നു. തമാശരൂപേണ പറഞ്ഞാല്‍, പുരുഷന്റെ ഒരു ആലിംഗനത്തില്‍ അവസാനിക്കുന്നതാണ് സ്ത്രീ പുരുഷ പ്രണയത്തിലെയും ബന്ധത്തിലെയും വിള്ളലുകളെങ്കില്‍ വനിതാ കമ്മീഷനിലും കുടുംബകോടതിയിലും കുന്നുകൂടുന്ന കേസുകള്‍ എത്ര വേഗം തീര്‍പ്പാക്കാം !
സ്ത്രീ പുരുഷ ബന്ധത്തിലെ സാമൂഹ്യ പരിപ്രേക്ഷ്യം മനസിലാക്കാതെ ഈ വിധമുള്ള നിസ്സാരവല്ക്കരണങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നു.

കൊങ്കണസെന്‍ മുഖ്യവേഷത്തില്‍ വരുന്ന 'പേജ് ത്രീ'യില്‍ സമൂഹത്തിലെ തിന്‍മകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന നായികയ്ക്ക് നേരിടേണ്ടി വരുന്ന സംഘര്‍ഷമാണ് വിഷയം. പത്രപ്രവര്‍ത്തകയായ നായികയോട് അവള്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ പത്രാധിപര്‍ പെണ്ണിനു പറ്റുന്ന പണിചെയ്താല്‍ പോരെ എന്നു ചോദിക്കുന്ന ഒരു രംഗമുണ്ട്.
സമൂഹമോ, അതെന്താ?
സ്ത്രീകള്‍ സമൂഹജീവിതവുമായി ബന്ധമില്ലാത്ത ‘പിന്‍ബുദ്ധി’കളാണെന്നു വരുത്താനുള്ള അബോധശ്രമം വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയില്‍ നടന്നു വരുന്നു. സാമൂഹ്യ ജീവിതത്തില്‍ നടക്കുന്നതൊന്നും അറിയാത്ത ഒറ്റപ്പെട്ട ദ്വീപിലാണ് സ്ത്രീകള്‍ ജീവിക്കുന്നതെന്ന കാഴ്ചപ്പാടാണ് ഇത്തരം സിനിമകളില്‍ കാണുക. തമിഴ് സിനിമയിലെ യുവനിരയില്‍ സൂപ്പര്‍താരമായ അജിത്ത് അഭിനയിക്കുന്ന ‘റെഡ്’ എന്ന ചിത്രത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണ് നായകന്‍. ഒരു ഹോട്ടലില്‍ വച്ച് അയാളുടെ വീരപരാക്രമങ്ങള്‍ക്ക് സാക്ഷിയാകുന്ന നായിക ഇങ്ങനെയൊക്കെ ഈ നഗരത്തില്‍ നടക്കുമോയെന്ന് നിഷ്ക്കളങ്കമായി അത്ഭുതപ്പെടുന്ന രംഗമുണ്ട്. സ്ത്രീകളെ എട്ടും പൊട്ടും തിരിയാത്ത ഗണത്തില്‍പ്പെടുത്തുകയും സാമൂഹ്യമായ അജ്ഞതയാണ് അവരെ സ്ത്രീകളാക്കുകയും ചെയ്യുന്നതെന്ന ‘മിഥ്യ’ ഇതിനുള്ളില്‍ പതിയിരിക്കുന്നു.
കൊങ്കണസെന്‍ മുഖ്യവേഷത്തില്‍ വരുന്ന ‘പേജ് ത്രീ’യില്‍ സമൂഹത്തിലെ തിന്‍മകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന നായികയ്ക്ക് നേരിടേണ്ടി വരുന്ന സംഘര്‍ഷമാണ് വിഷയം. പത്രപ്രവര്‍ത്തകയായ നായികയോട് അവള്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ പത്രാധിപര്‍ പെണ്ണിനു പറ്റുന്ന പണിചെയ്താല്‍ പോരെ എന്നു ചോദിക്കുന്ന ഒരു രംഗമുണ്ട്. പുറമേ നിര്‍ദോഷമെന്നു തോന്നാവുന്ന ചോദ്യത്തിലൂടെ സാമൂഹിക അവബോധം പെണ്ണിന് അന്യമായ ഒരു വസ്തുതയാണെന്ന് വരുത്താനുള്ള ശ്രമത്തെ തുറന്ന് കാണിക്കുകയാണ് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍.
ഇതിന് ഒരു മറുപുറമുണ്ട്. നായകന്‍ പത്രപ്രവര്‍ത്തകനോ സാമൂഹിക പ്രവര്‍ത്തകനോ രാഷ്ട്രീയ പ്രവര്‍ത്തകനോ മനുഷ്യാവകാശ പ്രവര്‍ത്തകനോ ആയ ചില സിനിമകള്‍ ഉണ്ട്. ആപല്‍ക്കരമായ ജീവിതമാണ് നായകന്റേത്. ഇത്തരം സിനിമകളില്‍ ആപത്ക്കരമായ ജോലി ഉപേക്ഷിക്കാന്‍ നായകനെ ഉപദേശിക്കുന്നതും ഒരാള്‍ വിചാരിച്ചാലൊന്നും ലോകം നന്നാകില്ലെന്ന അരാഷ്ട്രീയ ചിന്ത വിളമ്പുന്നതും സ്ത്രീ കഥാപാത്രങ്ങളുടെ നാവിലൂടെ ആയിരിക്കും.
തമിഴ് സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും നടനുമായ ഭാഗ്യരാജ് പത്രപ്രവര്‍ത്തകനായ വരുന്ന ‘ശിവന്തമനിതന്‍’ എന്ന ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും കവിതയെഴുത്തുമൊന്നും കുടുംബസ്ഥന് പറ്റിയ പണിയല്ലെന്ന നായികയുടെ നിലപാട് അയാളുടെ ജീവിതത്തില്‍ അനവധി സംഘര്‍ഷങ്ങളാണ്് വരുത്തിവയ്ക്കുന്നത്. ഒട്ടുമിക്ക ഇന്ത്യന്‍ സിനിമകളും സ്ത്രീകള്‍ സാമൂഹിക ജീവികള്‍ അല്ലെന്ന കാഴ്ചപ്പാടിനെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാധൂകരിക്കുന്നവയാണ്.

പ്രമേയതലത്തില്‍ മാത്രമല്ല, മേക്കപ്പിലും വസ്ത്രാലങ്കാരത്തിലും പോസ്ററുകളിലും പുരുഷനോട്ടത്തെ ഉത്തേജിപ്പിക്കും വിധത്തിലാണ് സ്ത്രീയെ ദൃശ്യവല്‍ക്കരിക്കുന്നത്. ഇത് കൂടുതല്‍ തെളിയുന്നത് പാട്ടുരംഗങ്ങളിലാണ്.
ആണ്‍കാഴ്ചകള്‍ക്ക് ചില വിഭവങ്ങള്‍
പ്രമേയതലത്തില്‍ മാത്രമല്ല, മേക്കപ്പിലും വസ്ത്രാലങ്കാരത്തിലും പോസ്ററുകളിലും പുരുഷനോട്ടത്തെ ഉത്തേജിപ്പിക്കും വിധത്തിലാണ് സ്ത്രീയെ ദൃശ്യവല്‍ക്കരിക്കുന്നത്. ഇത് കൂടുതല്‍ തെളിയുന്നത് പാട്ടുരംഗങ്ങളിലാണ്. സ്ത്രീകളുടെ ചുണ്ട്, കണ്ണ്, മാറിടം, പൊക്കിള്‍, നിതംബം, കാല് എന്നിവ വളരെ വിദഗ്ധമായി തെരഞ്ഞെടുത്ത് ദൃശ്യങ്ങളില്‍ വിന്യസിക്കുന്നു. മേക്കപ്പ് സ്ത്രീയെ കാഴ്ച വസ്തുവാക്കാനുള്ള ഉപാധിയായി മാറുന്നു. പുരുഷ നോട്ടത്തെ തൃപ്തിപ്പെടുത്താന്‍ നിശ്ചയിച്ചുറപ്പിച്ച രീതിയിലാണ് മേക്കപ്പ് ഉപയോഗിക്കുന്നത്. ഈയടുത്തിടെ കേരളത്തിലും തമിഴ്നാട്ടിലും ഹിറ്റായിത്തീര്‍ന്ന ‘ആദവന്‍’ എന്ന ചിത്രം നായികയെ ഏതൊക്കെ രീതിയില്‍ കാഴ്ചവസ്തുവാക്കി അവതരിപ്പിക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ്.
രാജ്കപൂറിന്റെ ‘ബോബി’യില്‍ പ്രശസ്തമായ ഒരു ഗാനരംഗത്തില്‍ അരുണ ഇറാനി യുടെ നിതംബചലനം ക്ലോസപ്പില്‍ എത്രനേരമാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് നോക്കുക. ഇറുകിപ്പിടിച്ച വസ്ത്രങ്ങളില്‍ സ്വതന്തമായി ചലിക്കാന്‍ ബദ്ധപ്പെടുന്ന നായികയെ ‘കന്തസ്വാമി’ എന്ന വിക്രം ചിത്രത്തില്‍ കാണാം. ലോ ആംഗിളില്‍ നായികയുടെ അടിവസ്ത്രത്തെ ചിത്രീകരിക്കാനുള്ള ഉപകരണമായി പലപ്പോഴും ക്യാമറ മാറുന്നു. ഓടുന്ന നായികയുടെ മാറിടത്തിലേക്കും അരക്കെട്ടിലേക്കും ക്യാമറ നിരന്തരം ഫോക്കസ് ചെയ്യുന്നു.
വിപണിവല്‍കരണത്തിന്റെയും ഉപഭോഗ സംസ്ക്കാരത്തിന്റേയും ഇരകളായിത്തീര്‍ന്ന സ്ത്രീരൂപങ്ങളാണ് സിനിമാ പോസ്ററുകളില്‍ പ്രായേണ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ‘മൃഗം’എന്ന തമിഴ് സിനിമയുടെ പോസ്ററില്‍ മുട്ടിനുമേല്‍ വസ്ത്രമുയര്‍ത്തി നില്‍ക്കുന്ന നായികയുടെ ചിത്രത്തിനൊപ്പം ‘സംവിധായകനാല്‍ പീഡിക്കപ്പെട്ട നായികയുടെ ചിത്രം’ എന്നര്‍ത്ഥം വരുന്ന വാചകമുണ്ടായിരുന്നു. വിലക്ഷണമായ ആണ്‍ലൈംഗിക മനോഭാവത്തെ ആകര്‍ഷിക്കുന്നതിനാണ് ആ പോസ്റര്‍ ഉന്നംവച്ചത്. സിനിമയില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന നായികമാരുടെ പ്രാതിനിധ്യം പലപ്പോഴും പോസ്ററുകളില്‍ നിന്ന് ഒഴിവാക്കുന്ന രീതീയുണ്ട്.
‘പഴശãിരാജ’ യില്‍ നായകന്‍മാരോട് കിടപിടിക്കുന്ന ഏറ്റവും ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മപ്രിയയുടെ സാന്നിധ്യം പോസ്ററുകളില്‍ നാമമാത്രമായി ഒതുങ്ങിയിരിക്കുന്നു. ആണധികാരത്തിന്റെ അടയാളങ്ങള്‍ നിറയുന്ന പോസ്ററുകളില്‍ പെണ്ണിടങ്ങളുടെ അഭാവം പുരുഷനോട്ടത്തിന്റെ പ്രതിലോമസ്വഭാവത്തെ സൂചിപ്പിക്കുന്നു.

ആണിന്റെ യുവത്വമെന്നത് അവന്റെ സര്‍ഗാത്മകതയാല്‍ വിലയിരുത്തപ്പെടുകയും സ്ത്രീയുടെ യുവത്വം കേവലം ശരീരാധിഷ്ഠിതമായി മനസ്സിലാക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് അപഗ്രഥിക്കപ്പെടേണ്ട വിഷയം.
വയസ്സാവാത്ത നായകന്‍;
അമ്മവേഷം കാത്ത് നായിക
മധ്യവയസ്സുകടന്ന സൂപ്പര്‍ താരങ്ങളുടെ യുവത്വം സ്ഥാപിച്ചെടുക്കാന്‍ അവരുടെ ജോടികളായി മക്കളാകാന്‍ മാത്രം പ്രായമുള്ള നായികമാരെ നിയോഗിക്കുന്ന രീതി ഇന്‍ഡ്യന്‍ സിനിമയുടെ ചരിത്രത്തില്‍ പുത്തരിയല്ല. ഹിന്ദിയില്‍ ദേവാനന്ദിന്റെയും രാജേഷ് ഖന്നയുടെയും, തമിഴില്‍ എം ജി ആറിന്റെയും കന്നടയില്‍ രാജ്കുമാറിന്റെയും തെലുങ്കില്‍ നാഗേശ്വരറാവുവിന്റെയും മലയാളത്തില്‍ പ്രേംനസീറിന്റെയും സിനിമകളില്‍ ഈ വിധം നായികമാരെ ഉപയോഗിച്ചതു കാണാം. ഇന്നും ഇത് ഒരു പ്രവണതയായിത്തന്നെ നിലനില്‍ക്കുന്നു.
നായകന്റെ യുവത്വം നായികയുടെ ഭിക്ഷയായി മാറുന്നു.50 വയസ്സുള്ള സത്യന്റെ അമ്മയായി 20 വയസ്സില്‍ അഭിനയിക്കേണ്ടിവന്ന കഥ കവിയൂര്‍ പൊന്നമ്മ പറയുന്നുണ്ട്. വെള്ളിത്തിരയില്‍ തിളങ്ങിനില്‍ക്കുന്ന ഒരു നായിക വിവാഹം ചെയ്തുകഴിഞ്ഞാല്‍ അമ്മ വേഷങ്ങള്‍കൊണ്ട് പിടിച്ചുനില്‍ക്കേണ്ടിവരുന്നു. ആണിന്റെ യുവത്വമെന്നത് അവന്റെ സര്‍ഗാത്മകതയാല്‍ വിലയിരുത്തപ്പെടുകയും സ്ത്രീയുടെ യുവത്വം കേവലം ശരീരാധിഷ്ഠിതമായി മനസ്സിലാക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് അപഗ്രഥിക്കപ്പെടേണ്ട വിഷയം.
സ്ത്രീകള്‍ മുഖ്യവേഷത്തില്‍ വരുന്ന ചില സിനിമകളിലും അയഥാര്‍മായ സ്ത്രീപരിചരണം സംഭവിക്കുന്നുണ്ട്. തെലുങ്കിലെ ‘പെണ്‍സൂപ്പര്‍സ്റാര്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന വിജയശാന്തിയുടെ ‘വൈജയന്തി ഐപിഎസ്’,'പോലീസ് ലോക്കപ്പ്’ തുടങ്ങിയ ചിത്രങ്ങളില്‍ ശരീരംകൊണ്ടും കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട കായികബലംകൊണ്ടും പുരുഷലോകത്തെ നേരിടുന്ന നായികയെയാണ് കാണാന്‍ കഴിയുക. സ്ത്രീ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളെ ഏറ്റെടുത്തുകൊണ്ടുള്ള ഒരു പോരാട്ടമല്ല ഇത്. മറിച്ച് പരമ്പരാഗത കുടുംബവിവാഹ സങ്കല്‍പ്പങ്ങളെ പുനഃസ്ഥാപിച്ചെടുക്കാനുള്ള ഒന്നായാണ് ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത്.
അമിതമാനുഷിക പരിവേഷമുള്ള,മിഥ്യയായ നായികാനിര്‍മിതിയിലൂടെ സ്ത്രീപക്ഷ കാഴ്ചകളെ പരാജയപ്പെടുത്തും വിധത്തിലാണ് ഈ ഗണത്തില്‍പ്പെട്ട ചിത്രങ്ങള്‍ സഞ്ചരിക്കുന്നത്. സ്ത്രീ മുഖ്യവേഷത്തില്‍ വന്നു എന്നതുകൊണ്ട് പരിഹരിക്കപ്പെടാവുന്ന പ്രശ്നമല്ല ‘സ്ത്രീവിരുദ്ധത’ എന്നര്‍ത്ഥം.

ആധുനികയായ നായികയെയാണ് തുടക്കത്തില്‍ കാണാന്‍ കഴിയുക. സിനിമ പുരോഗമിക്കുമ്പോള്‍ അവള്‍ 'ഭാരതീയവല്‍ക്കരണത്തിന്' വിധേയയാകുന്നു. സാരി ധരിക്കുന്നു.സീമന്തമണിയുന്നു. കുപ്പിവളകള്‍ ഇടുന്നു. അങ്ങനെ ഒരു യഥാര്‍ത്ഥ 'ഭാരതീയനാരീ' സങ്കല്‍പ്പത്തിന് അനുയോജ്യയാകുമ്പോള്‍ മാത്രമാണ് അവളെ അംഗീകരിക്കാന്‍ സിനിമക്കുള്ളിലെ കുടുംബങ്ങള്‍ തയ്യാറാകുന്നത്.
ഭാരതീയ നാരിയും അപരിഷ്കൃത നാരിയും
ഹിന്ദുസംസ്കാരമെന്നത് ‘ഇന്ത്യന്‍ സംസ്കാര’മാണെന്ന ജനാധിപത്യവിരുദ്ധ മനോഭാവം ഇന്ത്യന്‍ സിനിമകളില്‍ ഇടയ്ക്കിടെ കടന്നുവരുന്നു. ഗോവിന്ദ നായകനായി അഭിനയിച്ച ‘പര്‍ദേശി ബാബു’ വില്‍ വ്യക്തിത്വമുള്ള വേഷവിധാനത്തിലും ചിന്തയിലും ആധുനികയായ നായികയെയാണ് തുടക്കത്തില്‍ കാണാന്‍ കഴിയുക. സിനിമ പുരോഗമിക്കുമ്പോള്‍ അവള്‍ ‘ഭാരതീയവല്‍ക്കരണത്തിന്’ വിധേയയാകുന്നു. സാരി ധരിക്കുന്നു.സീമന്തമണിയുന്നു. കുപ്പിവളകള്‍ ഇടുന്നു. അങ്ങനെ ഒരു യഥാര്‍ത്ഥ ‘ഭാരതീയനാരീ’ സങ്കല്‍പ്പത്തിന് അനുയോജ്യയാകുമ്പോള്‍ മാത്രമാണ് അവളെ അംഗീകരിക്കാന്‍ സിനിമക്കുള്ളിലെ കുടുംബങ്ങള്‍ തയ്യാറാകുന്നത്.
‘കുച് കുച് ഹോത്താ ഹെ’ എന്ന ഷാരൂഖ് ഖാന്‍ സിനിമയില്‍ മിനി സ്കര്‍ട്ട് ധരിച്ചെത്തൂന്ന നായിക പാടുന്നത് ഒരു ഹിന്ദുഭജന്‍ ആണ്. പഠിച്ചതും വളര്‍ന്നതും വിദേശത്താണെങ്കിലും ഭാരതീയ സംസ്ക്കാരം താന്‍ മറന്നിട്ടില്ലെന്ന് അവള്‍ക്ക് പറയേണ്ടിവരുന്നു. രൂപത്തില്‍ ആധുനിക പെണ്‍കുട്ടിയായി രംഗത്തുവരുന്ന നായികയിലേയ്ക്ക് ഹൈന്ദവപാരമ്പര്യം ആരോപിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഇങ്ങനെയുള്ള ചിത്രങ്ങളില്‍ കാണാം.
ഹൈന്ദവപാരമ്പര്യത്തില്‍പെടാത്ത ഒരു സ്ത്രീക്കും ഇന്‍ഡ്യന്‍ സമൂഹത്തില്‍ നിലനില്‍പ്പില്ലെന്ന ആപല്‍ക്കരമായ ആശയം ഇവിടെയുണ്ട്. മംഗളസൂത്രം, സിന്ദൂരം, വേദമന്ത്രങ്ങള്‍, രാധകൃഷ്ണകാളി സങ്കല്‍പ്പങ്ങള്‍, ക്ഷേത്രങ്ങള്‍,പൂജാദികര്‍മ്മങ്ങള്‍ തുടങ്ങിയ പ്രതീകങ്ങളിലുടെ പതിവ്രതയായ സ്ത്രീയെ ആവിഷ്കരിക്കാനുള്ള ശ്രമം ‘ഹം ദില്‍ ദേ ചുകേ സനം’ പോലെ ബോക്സ് ഓഫീസ് വിജയം നേടിയ ഒട്ടനവധി ചിത്രങ്ങളില്‍ കാണാന്‍കഴിയും.
രജനീകാന്തും ഖുഷ്ബുവും മുഖ്യവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന പാണ്ഡ്യന്‍ എന്ന ചിത്രത്തില്‍ ആധുനിക വസ്ത്രം ധരിച്ചെത്തുന്ന നായികയോട് നിന്നെ പ്രണയിക്കണമെങ്കില്‍ സാരിയുടുത്ത് ഭാരതീയ സ്ത്രീയായി വരാന്‍ കല്പിക്കുന്ന നായകനാണുള്ളത്. ആധുനിക വസ്ത്രങ്ങളണിഞ്ഞ സ്ത്രീ ചീത്ത സ്ത്രീ , പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ സ്ത്രീ നല്ല സ്ത്രീ എന്നീ ദ്വന്ദങ്ങളിലൂടെ സ്ത്രീയെ രൂപപ്പെടുത്തുന്നതുവഴി ഇന്ത്യന്‍ സിനിമ യഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകലുന്നു.
അതേസമയം,മുസ്ലിം സ്ത്രീ കഥാപാത്രങ്ങളെ സിനിമയില്‍ എങ്ങനെയാണ് ദൃശ്യവല്‍ക്കരിക്കുന്നതെന്നു നോക്കാം. ഐടി അടക്കമുള്ള വിദ്യാഭ്യാസരംഗങ്ങളിലും മറ്റ് തൊഴില്‍മേഖലകളിലും ജനാധിപത്യ പ്രക്രിയകളിലും സജീവമായി മുന്നോട്ടുവരുന്ന മുസ്ലിം സമുദായത്തെ ഒട്ടാകെയും മുസ്ലിം സ്ത്രീകളെ പ്രത്യേകിച്ചും പാര്‍ശ്വവല്‍ക്കരിക്കുന്ന പ്രവണതയാണ് ഇന്ത്യന്‍ സിനിമയില്‍ കാണാന്‍ കഴിയുക. പാര്‍ശ്വവത്കരണമെന്നത് സിനിമയ്ക്കുള്ളില്‍ നടക്കുന്ന കരുതിക്കൂട്ടിയുള്ള പ്രവര്‍ത്തനമാണെന്നു തോന്നാം.
പുതിയ ലോകത്തെക്കുറിച്ച് ഒന്നുമറിയാത്ത ഏതോ ലോകത്ത് ജീവിക്കുന്ന ഏതോ അപരിഷ്കൃതമായ ഭാഷ സംസാരിക്കുന്നവരായാണ് മുസ്ളിം സ്ത്രീകള്‍ പലപ്പോഴും സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത്. വീടിനുള്ളില്‍ മാത്രം കഴിഞ്ഞുകൂടുന്ന വിഭാഗമായി മുസ്ലിം സ്ത്രീ കഥാപാത്രങ്ങള്‍ ചിത്രീകരിക്കപ്പെടുന്നു. മുസ്ലിം സ്ത്രീ കഥാപാത്രങ്ങള്‍ മുഖ്യ വേഷത്തില്‍ വരുന്ന പക്കീസ (1971), നിക്കാഹ് (1982),ബസാര്‍(1982) തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിശãബ്ദരായിത്തീരുന്ന നായികമാരെയാണ് കാണാനാവുക.
പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമ, മുസ്ലിം സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയോട് ഒരു ബന്ധവുമില്ലാത്ത ഒരു കൂട്ടരാണെന്ന പ്രതീതിയാണ് ഉടനീളം ജനിപ്പിക്കുന്നത്. ഇനിയും ഇന്ത്യന്‍ സിനിമയുടെ ഭൂരിപക്ഷ മേഖലയില്‍ കടന്നുകയറാന്‍ കഴിയാതെ നില്‍ക്കുകയാണ് ദലിത് സ്ത്രീ പ്രശ്നങ്ങളും ലൈംഗികന്യൂനപക്ഷ മേഖലയില്‍ നടക്കുന്ന സ്ത്രീ മുന്നേറ്റങ്ങളും.

കന്നട സംവിധായകനായ ഗിരീഷ് കാസറവള്ളിയുടെ 'ക്രൌര്യ' (1996), 'തായ്സാഹിബ' (1997), 'ഹസീന' (2004) എന്നീ സിനിമകളില്‍ മാറുന്ന ലോകം സ്ത്രീ ജീവിതത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ തുറന്നുകാണിക്കുന്നു.
പ്രതിരോധങ്ങള്‍, പ്രതിഘടനകള്‍
നവോത്ഥാന ചിന്തകള്‍ നിറഞ്ഞുനിന്ന അമ്പതുകള്‍ മുതല്‍ എഴുപതുകളുടെ അവസാനം വരെ ഇന്ത്യന്‍ സിനിമയില്‍ സ്ത്രീ കേന്ദ്രിതമായ പ്രമേയങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഹിന്ദിയില്‍ ബിമല്‍റോയി (പരിണീത), ഋഷികേശ് മുഖര്‍ജി (മിലി, ഗുഡ്ഢി), ബംഗാളില്‍ തപന്‍സിന്‍ഹ (ജാതുഗൃഹം), കെ.ബാലചന്ദര്‍ (അവള്‍ ഒരു തുടര്‍കഥൈ), തെലുങ്കില്‍ സിങ്കീതം ശ്രീനിവാസറാവു (മയൂരി) തുടങ്ങിയ സംവിധായകരുടെ സിനിമകള്‍ സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു. എന്നാല്‍, ഇക്കൂട്ടരുടെ സിനിമകളെ സ്ത്രീപക്ഷ സിനിമകള്‍ എന്നുവിളിക്കാന്‍ കഴിയാത്തവിധം സ്ത്രീയുടെ പ്രണയസങ്കല്‍പ്പങ്ങളെ, ജീവിതസങ്കല്‍പ്പങ്ങളെ, സാമൂഹ്യാവബോധത്തെ അദൃശ്യനായ ഒരു ആദര്‍ശപുരുഷന്‍ നിയന്ത്രിക്കുന്നതായി കാണാം. ഇത്തരം പരിമിതികള്‍ ഒരുപക്ഷേ,കാലഘട്ടത്തിന്റേതു കൂടിയാകം. കെ എസ് സേതുമാധവന്റെ ഒരു പെണ്ണിന്റെ കഥ, സ്ത്രീ തുടങ്ങിയ സിനിമകളും ഈ വിഭാഗത്തില്‍പ്പെടുത്താം.
പില്‍ക്കാലത്ത് ഈ പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങള്‍ ഇന്‍ഡ്യന്‍ സിനിമയിലാകെ നടക്കുകയുണ്ടായി. സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കാന്‍ എന്നും താല്‍പ്പര്യം കാണിച്ചിട്ടുള്ള ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷിന്റെ സിനിമകളില്‍ പുരുഷ കഥാപാത്രങ്ങളുടെ വലിയൊരു സാന്നിധ്യം തന്നെയില്ല. 1995 ല്‍ പുറത്തുവന്ന ‘ഉനിഷേ ഏപ്രിലി’ല്‍ ഒരു അമ്മയും മകളും പങ്കിടുന്ന ബന്ധമാണ് പ്രധാന വിഷയം. സ്ത്രീ, സ്ത്രീയോട് തുറന്നു സംസാരിക്കുന്ന ഘടനയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്ത്രീ, സ്ത്രീയെ അഭിമുഖീകരിക്കുമ്പോഴാണ് യഥാര്‍ത്ഥ സ്ത്രീപക്ഷ സിനിമ ആരംഭിക്കുന്നതെന്ന ബോധം ഈ ചിത്രത്തിലുണ്ട്.
പുട്ടണ്ണ കനഗലിന്റെ കന്നട ചിത്രങ്ങളില്‍ നിരാശയുടെ ദര്‍ശനങ്ങളുണ്ടെങ്കിലും സ്ത്രീയുടെ വിവിധ മുഖങ്ങളാണ് ചിത്രീകരിക്കപ്പെടുന്നത്. സ്ത്രീയും പുരുഷനെപ്പോലെ ഒരു ബഹുസ്വര യാഥാര്‍ത്ഥ്യമാണെന്ന കാഴ്ചപ്പാട് കനഗലിനുണ്ട്. ഹൈന്ദവതയെ സമചിത്തതയോടെ, ജനാധിപത്യബോധത്തോടെ, സ്ത്രീപക്ഷത്തുനിന്നു നോക്കിക്കാണുന്നതുകൊണ്ടാണ് കനഗലിന്റെ ‘ബില്ലി ഹെന്ദി’ എന്ന ചിത്രം ശ്രദ്ധേയമാകുന്നത്. ആസാമീസ് സംവിധായകനായ ജാനു ബറൂവയുടെ ആദ്യ ചിത്രം ‘അപരൂപ’ വിവാഹം കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല സ്ത്രീയുടെ വിചാരവികാര ലോകങ്ങളില്‍ ഉടലെടുക്കുന്ന സങ്കീര്‍ണതകളെന്ന് കാട്ടിത്തരുന്നു.
ടി.വി. ചന്ദ്രന്റെ ‘സൂസന്ന’, ‘മങ്കമ്മ’ തുടങ്ങിയ ചിത്രങ്ങള്‍ പ്രമേയപരമായി സ്ത്രീപക്ഷ സിനിമകളാകുമ്പോള്‍ത്തന്നെ സ്ത്രീ ജീവിതത്തെ സിനിമയ്ക്കകത്ത് അപഗ്രഥിക്കാനല്ല, മറിച്ച് കൃത്രിമമെന്നു തോന്നുംവിധത്തില്‍ ആദര്‍ശാത്മകമാക്കാനുള്ള ശ്രമമാണുള്ളത്. സ്ത്രീപക്ഷ സിനിമകളാകണം എന്ന മുന്‍ധാരണയോടെ രൂപപ്പെടുത്തിയ പ്രമേയദൃശ്യസന്ദര്‍ഭങ്ങള്‍ സംവിധായകന്റെ ശ്ലാഘനീയമായ സദുദ്ദേശ്യത്തിന് വിപരീതഫലമാണ് സൃഷ്ടിക്കുന്നത്. ഋത്വിക് ഘട്ടക്കിന്റെ ‘മേഘേ ധാക താര’യിലും ‘സുബര്‍ണരേഖ’യിലും പ്രമേയത്തിലെ രാഷ്ട്രീയം പെണ്‍നോട്ടത്തിലൂടെയാണ് വികസിക്കുന്നത്. നേരിട്ട് ഒരു സ്ത്രീപക്ഷ പ്രമേയം സ്വീകരിക്കുന്നില്ലെങ്കിലും സ്ത്രീവിരുദ്ധമല്ലാത്ത പ്രമേയപരിചരണമാണ് ഋത്വിക്ദായുടേത്.
സുശാന്ത് മിശ്ര (ഒറിയ) യുടെ ‘ആഷന്‍, ശ്യാം ശര്‍മ (മണിപ്പൂരി)യുടെ ‘ഇമാങ്ങി നിങ്ങ്തം’ തുടങ്ങിയ സിനിമകള്‍ വിഷയ സ്വീകരണത്തില്‍ ഐക്യപ്പെടുന്നവയാണ്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള നിയമങ്ങള്‍, നീതിക്കായുള്ള പോരാട്ടത്തില്‍ എത്ര ദുര്‍ബലമാണെന്ന് ഈ ചിത്രങ്ങള്‍ കാട്ടിത്തരുന്നു. കന്നട സംവിധായകനായ ഗിരീഷ് കാസറവള്ളിയുടെ ‘ക്രൌര്യ’ (1996), ‘തായ്സാഹിബ’ (1997), ‘ഹസീന’ (2004) എന്നീ സിനിമകളില്‍ മാറുന്ന ലോകം സ്ത്രീ ജീവിതത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ തുറന്നുകാണിക്കുന്നു. വൈയക്തികവും സാമൂഹ്യവുമായ ദ്വിമുഖ യാത്രകളില്‍ സ്ത്രീ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ സ്ത്രീ നോട്ടത്തിലൂടെ അവതരിപ്പിക്കുവാന്‍ കാസറവള്ളിക്ക് കഴിയുന്നു.
റോഷന്‍ ആന്‍ഡ്രൂസിന്റെ ‘നോട്ട് ബുക്ക്’, ശ്രീനിവാസന്റെ ‘ചിന്താവിഷ്ടയായ ശ്യാമള’, ലോഹിതദാസിന്റെ ‘ഭൂതക്കണ്ണാടി’ തുടങ്ങിയ മലയാള ചിത്രങ്ങള്‍ അടിസ്ഥാനപരമായി സ്ത്രീജീവിതത്തെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ്. ശ്രീനിവാസന്റെ സിനിമയെ വ്യവസ്ഥാപിതമാക്കുന്നത് ചിത്രാന്ത്യത്തിലെ ക്ളീഷേ ഡയലോഗുകളാണ്. നോട്ട്ബുക്കില്‍ കൌമാരക്കാരികള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കുന്ന രീതി കാണാം. സ്ത്രീകള്‍ക്കുമാത്രം പങ്കുവയ്ക്കാവുന്ന പ്രശ്നങ്ങളാണവ.
ഭൂരിപക്ഷം സിനിമകളിലും ദൃശ്യരൂപം പ്രാപിയ്ക്കുന്ന സ്ത്രീവിരുദ്ധതയ്ക്ക് എതിരായി നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും പ്രതിഘടനാ നിര്‍മിതിയുടെയും ഭാഗത്ത് നിലയുറപ്പിക്കുന്ന സിനിമകളില്‍ ചിലതിനെ മാത്രമാണ് എടുത്തുകാട്ടിയത്. ഇവയോടൊപ്പമോ ഇവയേക്കാള്‍ അധികമോ ശ്രദ്ധിക്കേണ്ട നിരവധി ചിത്രങ്ങള്‍ വേറെയുമുണ്ടാകാം.

സ്ത്രീ സംവിധായികമാര്‍ സ്ത്രീയെ പ്രമേയവല്‍ക്കരിക്കുമ്പോള്‍ സ്ത്രീയുടെ ഏറ്റവും വലിയ മൂല്യം അവളുടെ സൌന്ദര്യമാണെന്ന പരമ്പരാഗത വീക്ഷണം ചോദ്യം ചെയ്യപ്പെടുന്നു. സഹനശീലയായ, മതാത്മകയായ, ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴിയാത്ത സ്ത്രീയാണ് നല്ല സ്ത്രീ എന്ന ബോധം തകര്‍ക്കപ്പെടുന്നു.
സ്ത്രീ ആവിഷ്കാരങ്ങളില്‍ സ്ത്രീ
സ്ത്രീകളുടെ മുന്‍കൈയില്‍ നടക്കേണ്ട പ്രവര്‍ത്തനമാണ് അനേകം മിഥ്യാവിഷ്കാരങ്ങളാല്‍ മറയത്താക്കപ്പെട്ട സ്ത്രീയുടെ ‘യഥാര്‍ത്ഥലോകം’ കണ്ടെത്തുക എന്നുള്ളത്. ഇന്ത്യന്‍ സിനിമയില്‍ സധൈര്യം കടന്നുവരുന്ന സ്ത്രീ സംവിധായകരുടെ സാന്നിദ്ധ്യം ഒരു ശുഭസൂചനയാണ്. അപര്‍ണ സെന്‍, വിജയമേത്ത, സായിപരഞ്പെ, കല്‍പ്പന ലജ്മി, മീരനായര്‍, രേവതി, ഫറാഖാന്‍, മേഘ്ന ഗുല്‍സാര്‍, തനുജചന്ദ്ര, സുമജോസന്‍, സോയഅക്തര്‍, ദീപമേത്ത, സാന്ത്വന ബെര്‍സോളി തുടങ്ങിയ സ്ത്രീ സംവിധായികമാരുടെ ചിത്രങ്ങള്‍ സ്ത്രീയെ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ നിലവിലുള്ള വാര്‍പ്പുമാതൃകകളെ പൊളിച്ചെറിയാന്‍ ശ്രമിക്കുന്നുണ്ട്.
സ്ത്രീ സംവിധായികമാര്‍ സ്ത്രീയെ പ്രമേയവല്‍ക്കരിക്കുമ്പോള്‍ സ്ത്രീയുടെ ഏറ്റവും വലിയ മൂല്യം അവളുടെ സൌന്ദര്യമാണെന്ന പരമ്പരാഗത വീക്ഷണം ചോദ്യം ചെയ്യപ്പെടുന്നു. സഹനശീലയായ, മതാത്മകയായ, ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴിയാത്ത സ്ത്രീയാണ് നല്ല സ്ത്രീ എന്ന ബോധം തകര്‍ക്കപ്പെടുന്നു. ഒത്ത പുരുഷനെ കണ്ടെത്താനും സംരക്ഷിക്കാനുമാണ് സ്ത്രീയുടെ ഊര്‍ജ്ജവും ബുദ്ധിയും ലൈംഗികതയും ഉപയോഗിക്കേണ്ടതെന്ന ആശയം ഉപേക്ഷിക്കപ്പെടുന്നു.
സ്ത്രീ ഒരിക്കലും പുരുഷനുമേല്‍ ആധികാരികത നേടരുതെന്നും അങ്ങനെ വന്നാല്‍ അവസാനം അവള്‍ ശിക്ഷിക്കപ്പെടുമെന്നുമുള്ള മനോഭാവം തിരസ്കരിക്കപ്പെടുന്നു. അമ്മയും ഭാര്യയും സഹോദരിയും സുഹൃത്തും പ്രണയിനിയും അഭിസാരികയുമായി വിവിധ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീ, പുരുഷനെ തൃപ്തിപ്പെടുത്തേണ്ടവളാണെന്ന വിധി പ്രസ്താവം നിഷേധിക്കപ്പെടുന്നു. സ്ത്രീയെ നിര്‍വചിക്കാന്‍ പുരുഷനിലൂടെ മാത്രമേ കഴിയൂ എന്ന മിഥ്യാധാരണ തിരുത്തപ്പെടുന്നു.
ഈവിധം പുരുഷാധിപത്യ വീക്ഷണങ്ങളുടെ തുടര്‍ച്ചകള്‍ക്കു ബദലായി ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടിനെ സര്‍ഗാത്മകമായി സാക്ഷാല്‍ക്കരിക്കുക എന്ന ദൌത്യമാണ് ഇന്ത്യന്‍ സിനിമയില്‍ സ്ത്രീ സംവിധായകര്‍ പൊതുവില്‍ ഏറ്റെടുത്തിരിക്കുന്നതെന്നു പറയാം. സംവിധാനരംഗത്തുമാത്രമല്ല, സിനിമയുടെ സര്‍വമേഖലയിലും വര്‍ദ്ധിച്ചുവരുന്ന സ്ത്രീ സാന്നിദ്ധ്യം ഇന്ത്യന്‍ സിനിമയുടെ വ്യവസ്ഥാപിത അന്തരീക്ഷത്തെ മാറ്റിമറിച്ചേക്കാം. സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നടക്കുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സിനിമയിലും പ്രതിഫലിക്കാം.
അങ്ങനെ മാറുന്ന അന്തരീക്ഷത്തില്‍ കൂടുതല്‍ ക്രിയാത്മകമായ തുടക്കങ്ങള്‍ സ്ത്രീപക്ഷ സിനിമകളിലുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് ഇന്ത്യന്‍ സിനിമയെ മൊത്തത്തിലും ഇന്ത്യന്‍ സമൂഹമനസ്സിനെ പ്രത്യേകിച്ചും എങ്ങനെയൊക്കെ സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുമെന്നത് തീര്‍ച്ചയായും ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാണ്.
അമേരിക്കയില്‍നിന്നൊരു ക്രിസ്മസ് അനുഭവം. റീനി മമ്പലം എഴുതുന്നു
ഡിസംബര്‍ മാസം പിറന്നാല്‍ കടകളില്‍ ഉല്‍സവപ്രതീതിയാണ്. മിക്ക കടകളും പാതിരാവരെ തുറന്നിരിക്കും. എവിടത്തെിരിഞ്ഞാലും ക്രിസ്മസ് അലങ്കാരങ്ങള്‍, സാന്തക്ളോസ്, അലങ്കരിച്ച ക്രിസ്മസ് ട്രീകള്‍, ക്രിസ്മസ് പാട്ടുകള്‍, ആകെക്കൂടി ഒരു അമേരിക്കന്‍ വിന്‍്റര്‍ വണ്ടര്‍ലാന്‍്റ്. പുറത്ത് മഞ്ഞ് വീണു കിടപ്പുണ്ടെങ്കില്‍ പറയുകയും വേണ്ട, നമ്മെ ഒരു മായാലോകത്തത്തെിക്കും. ക്രിസ്മസിന് മുമ്പായി നല്ളൊരു മഞ്ഞുപാതം ഉണ്ടാവണമെന്നും നിലമാകെ മഞ്ഞുമൂടിക്കിടക്കണമെന്നുമാണ് അമേരിക്കക്കാരുടെ പ്രാര്‍ഥന. മഞ്ഞിന് അതിന്‍്റേതായ ഒരു മാന്ത്രികശക്തിയുണ്ട് ഡിസംബറില്‍ ക്രിസ്മസിനോടടുത്ത്. ഡിസംബറിലെ മഞ്ഞ് നമ്മെ എവിടെയൊക്കെയോ കൊണ്ടത്തെിക്കും, അവിടെ സാന്തക്ളോസും റെയിന്‍ഡിയേര്‍സും ഒക്കെയുണ്ടാവും- റീനി മമ്പലം എഴുതുന്നു

നവംബറില്‍ ഏറ്റവും അവസാനത്തെ വ്യാഴാഴ്ചയാണ് അമേരിക്കയുടെ ദേശീയാഘോഷമായ ‘താങ്ക്സ്ഗിവിങ്’. നമ്മുടെ ഓണം പോലെ, വിളവെടുപ്പിന്‍്റെ ആഘോഷമായി തുടങ്ങിയതാണ്
പില്‍ ഗ്രിംസിന്‍്റെയും ( ഇംഗ്ളണ്ടില്‍ നിന്ന് ആദ്യമായി വന്നവര്‍ ) റെഡ് ഇന്ത്യന്‍സിനുമിടയില്‍ . ‘താങ്ക്സ്ഗിവിങ്’ കഴിഞ്ഞാല്‍ പിറ്റേന്നുമുതല്‍, ഒരുമാസം മുമ്പുുമുതലേ ക്രിസ്മസിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായി. ക്രിസ്മസ്ട്രീ ഫാമില്‍നിന്ന് വെട്ടിയെടുത്ത മരങ്ങള്‍ കാറുകള്‍ക്ക് മുകളില്‍ കെട്ടിവെച്ചുകൊണ്ടുപോവുന്നതുകാണാം. വീടുകളും ചെറുമരങ്ങളും ക്രിസ്മസ് ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കും. ചില ടൗണുകളില്‍ ക്രിസ്മസ് അലങ്കാരത്തിന് മത്സരം തന്നെ കാണും. കടകളില്‍ കേട്ടുതുടങ്ങുന്ന ‘ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ആള്‍ ദി വേ’, റൂഡോള്‍ഫ് ദി റെഡ്നോസ് റെയിന്‍ ഡിയര്‍…തുടങ്ങിയ ക്രിസ്മസ് പാട്ടുകള്‍ ഡിസംബര്‍ ഇരുപത്തിനാലാംതീയതി പാതിരാത്രികൊണ്ടേ അവസാനിക്കു.

ഡിസംബര്‍ മാസം പിറന്നാല്‍ കടകളില്‍ ഉല്‍സവപ്രതീതിയാണ്. മിക്ക കടകളും പാതിരാവരെ തുറന്നിരിക്കും. എവിടത്തെിരിഞ്ഞാലും ക്രിസ്മസ് അലങ്കാരങ്ങള്‍, സാന്തക്ളോസ്, അലങ്കരിച്ച ക്രിസ്മസ് ട്രീകള്‍, ക്രിസ്മസ് പാട്ടുകള്‍, ആകെക്കൂടി ഒരു അമേരിക്കന്‍ വിന്‍്റര്‍ വണ്ടര്‍ലാന്‍്റ്. പുറത്ത് മഞ്ഞ് വീണു കിടപ്പുണ്ടെങ്കില്‍ പറയുകയും വേണ്ട, നമ്മെ ഒരു മായാലോകത്തത്തെിക്കും. ക്രിസ്മസിന് മുമ്പായി നല്ളൊരു മഞ്ഞുപാതം ഉണ്ടാവണമെന്നും നിലമാകെ മഞ്ഞുമൂടിക്കിടക്കണമെന്നുമാണ് അമേരിക്കക്കാരുടെ പ്രാര്‍ഥന.
മഞ്ഞിന് അതിന്‍്റേതായ ഒരു മാന്ത്രികശക്തിയുണ്ട് ഡിസംബറില്‍ ക്രിസ്മസിനോടടുത്ത്. ഡിസംബറിലെ മഞ്ഞ് നമ്മെ എവിടെയൊക്കെയോ കൊണ്ടത്തെിക്കും, അവിടെ സാന്തക്ളോസും റെയിന്‍ഡിയേര്‍സും ഒക്കെയുണ്ടാവും. ഷോപ്പിങ്ങ് മാളുകളില്‍ സാന്തക്ളോസിന്‍്റെ മടിയില്‍ ഇരുന്ന് പടം എടുക്കുന്ന കുട്ടികളുടെ നീണ്ട വരി തന്നെ കാണും. എവിടത്തെിരിഞ്ഞാലും നിറങ്ങളുടെ വര്‍ണ്ണവിതാനം.
കടകളില്‍ ക്യാഷ്യര്‍ ആയി ജോലിചെയ്യന്നവര്‍ പലരും സാന്തക്ളോസ് മാതിരി ചുവപ്പും വെള്ളയും നിറങ്ങളുള്ള തൊപ്പി ധരിച്ചിരിക്കും. എല്ലാവരും ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങുന്ന തിരക്കില്‍. ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട് അമേരിക്കക്കാര്‍ വാസ്തവത്തില്‍ ക്രിസ്മസിന്‍്റെ പിറകിലുള്ള മെസ്സേജ് മറന്ന് സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നുവോ എന്ന്. ക്രെഡിറ്റ്കര്‍ഡില്‍ ഏറ്റവും കൂടുതല്‍ കടം വരുന്നതും ഈസമയത്ത് തന്നെ.

താങ്ക്സ്ഗിവിങിന്‍്റെ പിറ്റെദിവസം വരുന്ന വെള്ളിയാഴ്ചയെ ‘ബ്ളാക്ക് ഫ്രൈഡെ’ എന്നാണ് വിളിക്കുക. ഒരുമാസം നീണ്ട്നില്‍ക്കുന്ന ക്രിസ്മസ് വില്‍പ്പനക്ക് ആളുകളെ ആകര്‍ഷിച്ച് നല്ളൊരുതുടക്കം ഇടുവാനായി പല സാധനങ്ങളും വളരെ തുഛമായ വിലക്കാണ് വില്‍ക്കുന്നത്. ആ വെള്ളിയാഴ്ച കടകള്‍ രാവിലെ 9 മണിക്ക് തുറക്കുന്നതിനുപകരം രാവിലെ ആറുമണിക്ക് തുറക്കുന്നു. ഈ വള്‍ഷം ആദ്യമായി കടകള്‍ താങ്ക്സ്ഗിവിങിന്‍്റെ അന്നുതന്നെ പാതിരക്ക് തുറന്നു. എല്ലാ അവസരങ്ങളിലും ക്രമസമാധാനം പാലിക്കുന്ന അമേരിക്കക്കാരുടെ ക്ഷമ അന്ന് നശിക്കും. പലപ്പോഴും സാധനങ്ങള്‍ കൈക്കലാക്കുവന്നുള്ള ഉന്തും തള്ളും ഉണ്ടാവും. അന്ന് കിട്ടുന്ന സാധങ്ങള്‍ക്ക് വളരെ വിലക്കുറവായിരിക്കൂം എന്നതുതന്നെ കാര്യം.
വീടിന് വെളിയില്‍ എന്നതുപോലെ വീടിനുള്ളിലും ക്രിസ്മസ് അലങ്കാരങ്ങള്‍ ഉണ്ടായിരിക്കും. ചിലര്‍ക്കൊക്കെ ക്രിസ്മസ് ഡിസൈന്‍ ഉള്ള ഡിന്നര്‍ പാത്രങ്ങള്‍ വരെ ഉണ്ടായിരിക്കും. ചില ടൗണുകളില്‍ ടൗണ്‍ തന്നെ ക്രിസ്മസ് ടൂര്‍ അറേഞ്ച് ചെയ്യം. വീടിനു പുറവും അകവും ശ്രദ്ധേയമായി, ഭംഗിയായി അലങ്കരിച്ച വീടുകള്‍ ഈ ടൂറിനായി തുറക്കും. സന്ദര്‍ശകകരില്‍നിന്ന് ചെറിയൊരു തുക സന്ദര്‍ശന ഫീസായി ഈടാക്കുന്നത് ചില ചാരിറ്റി ഓര്‍ഗനൈസേഷന് സംഭാവന നല്‍കുകയും ചെയ്യം.
കേരളത്തിലെപ്പോലെ ക്രിസ്മസ് കരോള്‍ ഇവിടെ കാണാറില്ല. അത് മലയാളി പള്ളികളുടേതായി മാത്രം ചുരുങ്ങുന്നു. സ്കൂളുകളിലെ പാട്ടുസംഘം ‘ക്രിസ്മസ് കോണ്‍സേര്‍ട്ട്’ സ്കൂളുകളില്‍ നടത്തുന്ന പതിവുണ്ട്. പല പള്ളികളുടെയും മുമ്പിലുള്ള പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിനെയും ജോസഫിനെയും മറിയമിനെയും കാണാം.
മനസ്സിനിണങ്ങിയ ക്രിസ്മസ് ട്രീ കണ്ടുപിടിക്കുന്നതും അത് വെട്ടി വീട്ടില്‍ കൊണ്ടുവരുന്നതുമാണ് എന്നെ സംബന്ധിച്ചേടത്തോളം ക്രിസ്മസ് സമയത്തെ സാഹസികത. കടകളില്‍ വെട്ടിയ ക്രിസ്മസ് മരങ്ങള്‍ വാങ്ങുവാന്‍ കിട്ടും. ഒരു കുഴപ്പം മാത്രം, അവക്കെല്ലാം ആറടി പൊക്കമെ കാണു. വീട്ടില്‍ ലിവിങ്ങ്റൂമിന്‍്റെ സീലിങ്ങിനു നല്ല ഉയരമുണ്ട്. ആ മുറിയില്‍ ആറടി ഉയരത്തിലുള്ള മരം വെച്ചാല്‍ ‘ബോണ്‍സായി’ മരം മാതിരി തോന്നിക്കും . ഒരു പതിമൂന്ന് അടി എങ്കിലും ഉയരമുള്ള മരം കിട്ടിയില്ല എങ്കില്‍ മുറിയുടെ പൊക്കവുമായി ഒത്തുപോകില്ല. കഴിഞ്ഞ വര്‍ഷം ഇവിടെ ടൗണില്‍ ഉള്ള ഒന്നുരണ്ട് ക്രിസ്മസ് ട്രീകള്‍ വളര്‍ത്തുന്ന ഫാമില്‍ നോക്കിയിട്ടും മനസിനിണങ്ങിയ മരം കിട്ടിയില്ല. പലതിനും അപാകതകള്‍!
ഞങ്ങള്‍ നോക്കുന്ന ഉയരത്തിലുള്ള മരങ്ങള്‍ തന്നെയില്ല. എല്ലുകളെ തുളച്ചുകയരുന്ന തണുപ്പ്. ഞങ്ങളുടെ വിരലുകള്‍’ഗ്ളൗസ്’ ഇട്ടിട്ട് തന്നെ തണുത്ത് ചുവന്നു. ചുണ്ടുകള്‍ തണുപ്പില്‍ വിറച്ചു. കുട്ടികള്‍ ഫോണില്‍ സേര്‍ച്ച് ചെയ്തു അടുത്ത് വേറെ ഏതൊക്കെ ക്രിസ്മസ്ട്രീഫാംസ് ഉണ്ടെന്ന് കണ്ടുപിടിച്ച് വിളിച്ചു. ഭാഗ്യത്തിന് ഞങ്ങള്‍ക്ക് വേണ്ട ഉയരത്തില്‍ ഭംഗിയൊത്ത മരങ്ങള്‍ ഒരു ഫാമില്‍ ധാരാളം ഉണ്ടായിരുന്നു. മകന് പെണ്ണ് അന്വേഷിച്ച് നടക്കുന്ന വീട്ടമ്മയുടെ ഇമേജാണ് അപ്പോള്‍എന്‍്റെ മനസ്സിലൂടെ പോയത്. മരം വീട്ടില്‍ കൊണ്ടുവന്നാല്‍ അത് നാട്ടി നിര്‍ത്തുന്നതും ജോലിതന്നെ. ട്രീ ഹോള്‍ഡറില്‍ വെച്ചാലും ഇത്രയും ഉയരത്തിലുള്ള മരമായതിനാല്‍ അതിനെ തീരെ കനം കുറഞ്ഞ കമ്പികള്‍ കൊണ്ട് വലിച്ചുകെട്ടിയില്ളെങ്കില്‍ ചിലപ്പോള്‍ നിലംപതിച്ചെന്നുവരാം. അലങ്കാരങ്ങള്‍ കഴിഞ്ഞാണെങ്കില്‍ മരത്തില്‍ തൂക്കിയിരിക്കുന്ന ഓര്‍ണമെന്‍്റ്സ് പൊട്ടുകയും ചെയ്യം.

ഇവിടെ അവസരത്തിനനുസരിച്ച് ഓര്‍ണമെന്‍്റ്സ് വാങ്ങുവാന്‍ സാധിക്കും. എന്‍്റെ കുട്ടികള്‍ കോളേജില്‍ നിന്ന് പാസ്സായപ്പോള്‍ ഞാനവര്‍ക്ക് മിക്കി മൗസും മിനിമൗസും ഗ്രാഡ്വേറ്റ് ചെയ്ത ഓര്‍ണമെന്‍്റും മൂത്തമകള്‍ വിവാഹിതയായപ്പോള്‍ ഒരു പെണ്‍കുട്ടി വിവാഹഗൗണ്‍ അണിഞ്ഞ് ഭര്‍ത്താവോടൊപ്പം നില്‍ക്കുന്ന ഓര്‍ണമെന്‍്റും ആണ് വാങ്ങിക്കൊടുത്തത്. എന്‍്റെ ഭര്‍ത്താവിന്‍്റെ കാല്‍ ഒടിഞ്ഞ് കാല്‍ ബൂട്ട്കാസ്റ്റിലായിരുന്ന (കാലില്‍ പ്ളാസ്റ്റര്‍ ഇടുന്നതിനുപകരം ഒരു തരം ചെരുപ്പായിരിക്കും കൊടുക്കുക) ക്രിസ്മസ്സിന് സാന്തക്ളോസ് കാലൊടിഞ്ഞ് കാസ്റ്റില്‍ (പ്ളാസ്റ്ററില്‍) ഇട്ടിരിക്കുന്ന ഓര്‍ണമെന്‍്റ് ആ വര്‍ഷം ട്രീയില്‍ തൂക്കിയിട്ടു. അങ്ങനെ പല ഓര്‍ണമെന്‍്റിനും പല കഥകള്‍ പറയാനുണ്ടാകും. കുട്ടികള്‍ നഴ്സറി സ്കൂളില്‍ ഉണ്ടാക്കിയ ഓര്‍ണമെന്‍്റ്സ് സൂക്ഷിച്ച് വച്ച് എല്ലാവര്‍ഷവും മരത്തില്‍ തൂക്കും .
ഉച്ചകഴിഞ്ഞ് തുടങ്ങുന്ന ഡിന്നറിന് ടര്‍ക്കിയോ, ഹാമോ (പോര്‍ക്ക്) ആയിരിക്കും വിഭവങ്ങള്‍. ക്രിസ്മസിനാണ് എന്‍്റെ വീട്ടില്‍ നടത്തുന്ന ഏറ്റവും വലിയ പാര്‍ട്ടി. അന്നത്തെ ആഘോഷത്തില്‍ ഏക കൃസ്ത്യാനി കുടുംബം ഞങ്ങളുടേതായിരിക്കും. പാര്‍ട്ടിയില്‍ ഏകദേശം മുപ്പതിനുമേല്‍ അതിഥികളുണ്ടാവും. കേരളീയരുടെ രസമുകുളങ്ങള്‍ക്കു ഇഷ്ടപ്പെടും വിധം കേരളീയ ഭക്ഷണമാണ് ഞങ്ങള്‍ ഡിന്നറിന് ഒരുക്കുന്നത്. മട്ടണ്‍ ബിരിയാണിയാണ് കഥാനായകന്‍. ചിലരൊക്കെ ഒരോ വിഭവങ്ങള്‍ കൊണ്ടുവന്ന് സഹായിക്കും. പാര്‍ട്ടിക്ക് രണ്ടുദിവസം മുമ്പു തന്നെ കുട്ടികള്‍ ക്രിസ്മസ്സ് കുക്കീസ് (ബിസ്ക്കറ്റ്സ്) ഉണ്ടാക്കിത്തുടങ്ങും.

അന്നു വൈകിട്ട് സമ്മാനങ്ങള്‍ പൊതിഞ്ഞത് ട്രീയുടെ അടിയില്‍ വെക്കും. കിടക്കും മുമ്പായി എന്‍്റെ മകള്‍ ഒരു പ്ളേറ്റില്‍ അവള്‍ ഉണ്ടാക്കിയ ക്രിസ്തുമസ് ബിസ്ക്കറ്റില്‍ ഒന്നുരണ്ടെണ്ണവും ഒരു ഗ്ളാസില്‍ കുറച്ചു പാലും അടുക്കളയുടെ കൗണ്ടറില്‍ വെക്കും. സാന്തക്ളോസ് സമ്മാനങ്ങളുമായി ചിമ്മിനിവഴി ഇറങ്ങുമ്പോള്‍ ക്ഷീണിക്കില്ളേ? അപ്പോള്‍ വിശപ്പും ദാഹവുമകറ്റാനാണ് ബിസ്ക്കറ്റും പാലും. അവള്‍ കിടന്നു കഴിഞ്ഞാല്‍ ഞാന്‍ കുറച്ചു പാല്‍ കുടിക്കുകയും ബിസ്ക്കറ്റ് അല്‍പ്പം തിന്നുകയും ചെയ്യും, സാന്തക്ലോസ് വന്നുവെന്ന് വരുത്തുവാന്‍. ഇതെല്ലാം ഒരു മിഥ്യയാണന്ന് എനിക്കറിയാം, അവള്‍ക്കും അറിയാം. കുട്ടികള്‍ കിടന്നുകഴിഞ്ഞാല്‍ അവള്‍ക്കു വേണ്ടി തൂക്കിയിട്ടിരിക്കുന്ന വലിയ സ്റ്റോക്കിങ്ങില്‍ ചെറിയ സമ്മാനങ്ങള്‍ ഇടും. സാന്തക്ളോസ് കൊടുക്കുന്നതാണന്നാണ് വിശ്വാസം. ഇതെല്ലാം വെറും കെട്ടുകഥയാണെന്ന് അറിയാമെങ്കിലും അത്തരം വിശ്വാസങ്ങളില്‍ നില്‍ക്കുവാനാണ് വളര്‍ന്നു വലുതായാലും പലരും ഇഷ്ടപ്പെടുന്നത്. അങ്ങനെ വിശ്വസിക്കുന്നതിലും ഒരു പ്രത്യേക സുഖമുണ്ടല്ളോ!
ഇത്തരം സൗഭാഗ്യങ്ങള്‍ ഇല്ലാത്ത പലരെയും ഈ സമയത്ത് ഓര്‍ത്ത് പലരും സഹായിക്കുന്നു. നിര്‍ദ്ധനനരായ ചില കുടുംബങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുടെ, കുട്ടികള്‍ക്ക് വേണ്ടിയ ചെറിയ സമ്മാനങ്ങള്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് ടൗണ്‍ഹാളില്‍ കൊടുത്തിട്ടുണ്ടാവും. ഒരു കുടുംബത്തിന്‍്റെ ലിസ്റ്റ് നമുക്ക് ഏറ്റടെുത്ത് സാധനങ്ങള്‍ വാങ്ങി അവര്‍ക്ക് കൊടുക്കാം. ഗാര്‍ബേജ് കളക്ടേഴ്സ്, പോസ്റ്റ്മാന്‍ എന്നുവേണ്ട എല്ലാവര്‍ക്കും ഒരു ചെറിയ സമ്മാനമോ ചെക്കോ കൊടുത്ത് നമ്മുടെ സന്തോഷം പങ്കുവെക്കുന്ന ഒരു പതിവുണ്ട്. ക്രിസ്മസ് ദിവസം വീട്ടില്‍ കയറിവന്ന അയല്‍ വക്കത്തെ പൂച്ചക്ക്, എന്‍്റെ കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ ഒരു ചെറിയ ചുവന്ന റിബണ്‍ കെട്ടിക്കൊടുത്തത് ഞാനോര്‍ക്കുന്നു.
ക്രിസ്മസിന്‍്റെ തലേദിവസം നല്ളൊരു പുലരി മനസ്സില്‍ക്കണ്ട് ഇഷ്പ്പെട്ടവരുമായി ഒരു സായാഹ്നം ചെലവഴിക്കുന്നതിന്‍്റെ സന്തോഷമോര്‍ത്ത് ഞാന്‍ ഉറങ്ങുവാന്‍ പോവുന്നു, പലകാര്യങ്ങള്‍ മനസ്സിലൂടെ കറങ്ങുന്നതിനാല്‍ ഉറക്കം മടിച്ച് മടിച്ചാണ് അടുത്ത് വരുന്നതെങ്കിലും.
Dec 24 2012 | Posted in
പെണ്‍പക്ഷം,
പെണ്മ |
Read More »
ശ്വേതാ മേനോന്റെ പ്രസവം,
ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ച്
വി.പി റജീന, സ്മിത മീനാക്ഷി എന്നിവര്‍
നാലാമിടത്തില്‍ എഴുതിയ കുറിപ്പുകള്‍
എന്നിവയുടെ പശ്ചാത്തലത്തില്‍
മാറിയ സ്ത്രീജീവിതത്തെക്കുറിച്ചും
അകക്കാമ്പ് മാറാത്ത കേരളീയ സമൂഹത്തെയും കുറിച്ച
ഒരന്വേഷണം.
പ്രസന്ന രാഘവന്‍ എഴുതുന്നു
ഈ സ്വാതന്ത്യ്രബോധം വേറെയും ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അച്ഛനുമമ്മയും മക്കളും തമ്മിലുള്ള ബന്ധം നോക്കൂ. സ്വന്തം കഴിവുകളുടെ വിപണന മൂല്യം കണ്ടെത്തുന്ന കേരളത്തിലെ പെണ്‍കുട്ടികള്‍ ഗ്ലോബലിസ്റ് തലത്തില്‍ സ്വാശ്രയത്വം നേടിയവരാണ് എന്നൊരു ധാരണ പരക്കുന്നുണ്ട്. എന്നാല്‍ എന്താണീ സാശ്രയത്വം. വ്യക്തി, സ്വകാര്യത, സ്വാതന്ത്യ്രം ഇവയോടുള്ള കുടുംബത്തിന്റെ സമീപനമെന്താണ് ? വീടിനു പുറത്തു ജോലി തേടിപോകുന്ന പെണ്‍മക്കളെ, സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനുഭങ്ങള്‍ ധാരാളമാണ്. ഇത്തരം സാഹചര്യങ്ങള്‍ പെണ്‍മക്കളുടെ ആത്മഹത്യയില്‍ വരെ എത്തി നില്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സ്വാശ്രയത്വത്തിനു കുടുംബവും സമൂഹവും സ്റ്റേറ്റും നിര്‍ണയിക്കുന്ന വിലക്കുകള്‍ക്കപ്പുറത്തേക്കു പോകുന്നവര്‍ അതിന്റെ ഫലമറിയണമെന്നാണ്. ഈ ഫലം ആത്മഹത്യയാകാം, കൊലയാകാം, വിവാഹമോചനമാകാം, റേപ്പാകാം, പീഡനമാകാം, ചൂഷണമാകാം, പിന്നെ വീട്ടുകാര്‍ക്കും നാട്ടാര്‍ക്കും തോന്നുന്ന എന്തുമാകാം- ശ്വേതാ മേനോന്റെ പ്രസവം, ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ച് വി.പി റജീന, സ്മിത മീനാക്ഷി എന്നിവര്‍ നാലാമിടത്തില്‍ എഴുതിയ കുറിപ്പുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ മാറിയ സ്ത്രീജീവിതത്തെക്കുറിച്ചും അകക്കാമ്പ് മാറാത്ത കേരളീയ സമൂഹത്തെയും കുറിച്ച ഒരന്വേഷണം. ദക്ഷിണാഫ്രിക്കയില്‍ അധ്യാപികയായ പ്രസന്ന രാഘവന്‍ എഴുതുന്നു

ശ്വേതാമേനോന്റെ പ്രസവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ച കേരള സമൂഹത്തിന്റെ പരിണാമ ഘട്ടത്തിലെ പല വഴികളെ സ്പര്‍ശിക്കുന്നുണ്ട്. ശ്വേതയുടെ പ്രസവം ആനുകാലിക നവലിബറല്‍ കച്ചവടരീതികള്‍ക്കനുസരിച്ചു കാണ്ടേണ്ട ഒന്നാണ്. അതില്‍ ബഹുമുഖവൈകാരികതകള്‍ ഉള്‍പ്പെടുന്നുണ്ട്. ലൈംഗികതയും, പ്രണയവും, പ്രേമവും, പാരമ്പര്യത്തോടുള്ള വെല്ലുവിളിയുമൂണ്ട്. അതേ ആനുകാലിക കച്ചവടതന്ത്രത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന നമ്മുടെ സമൂഹം പക്ഷെ, പരമ്പര്യ ജാഡയുടെ പതിവു മൂടുപടവും കെട്ടി തറവാടികളാകാനാണ് ശ്രമിക്കുന്നത്. ഈ തറവാടിത്തത്തിന്റെ നാല്‍ക്കവലയില്‍ എങ്ങോട്ടു പോകണമെന്നറിയാതെ കുറച്ചു പേര്‍ പകച്ചു നില്‍ക്കുന്നുമുണ്ട്.
ശ്വേതാമേനോന്‍ ക്യാമറ കണ്ണുകള്‍ക്കു മുമ്പില്‍ പ്രസവിച്ചതിനു വ്യക്തമായ സാമ്പത്തികവും തൊഴില്‍പരവും വ്യക്തിപരവുമായ കാരണങ്ങള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. പ്രസവ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് സംവിധായകന്‍ ബ്ലസി പണം കൊടുത്താണ് വാങ്ങിയത്. പകരം ഒരു നായാടിപ്പെണ്ണിന്റെ പ്രസവം വെറുതെ കിട്ടിയാലും സംവിധായകന് അതില്‍ താല്‍പര്യമുണ്ടാകുമെന്നു തോന്നുന്നില്ല. കാരണം ഏതു സംവിധായകനും സിനിമ കച്ചവടമാണ്. കച്ചവടത്തില്‍ ലാഭം വേണം. ഒരു നായാടിപ്പെണ്ണിന്റെ അല്ലെങ്കില്‍ ഭിക്ഷക്കാരിയുടെ പ്രസവം വച്ചു പടം പിടിച്ചാല്‍ അതിനെത്ര കാഴ്ചക്കാരുണ്ടാകും? മാര്‍ക്കറ്റ് കാപ്പിറ്റലിസത്തില്‍, ഉപഭോക്താവിന്റെ സംസ്കാരിക-സമൂഹിക-ബൌദ്ധികചുറ്റുപാടുകള്‍ അനുസരിച്ച് പരസ്യങ്ങള്‍ ചമഞ്ഞെടുത്ത് അവരെ ഉല്‍പ്പന്നത്തിലേക്കു നയിക്കയാണ് ഏതു കാപ്പിറ്റല്‍ മുതലാളിയും ചെയ്യുന്നത്.
മലയാളം സിനിമകളുടെ ഉപഭോക്താക്കള്‍ മലയാളികളാണല്ലോ? അവരില്‍ എത്രപേര്‍ നായാടി പ്പെണ്ണിന്റെ പ്രസവം പകര്‍ത്തിയതു കാണാന്‍ പോകും. അഥവാ നായാടിപ്പെണ്ണിന്റെ പ്രസവത്തെക്കാള്‍ കച്ചവട സാദ്ധ്യതയുള്ളത് നടിയുടെ പ്രസവത്തിനാണ്. അതു തിരിച്ചറിയുന്നതു തന്നെയായിരിക്കും സംവിധായകന്റെ ഇവിടുത്തെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
ഇവിടെ മൂലധന മുതലാളിയും, ഉല്‍പ്പന്നവും, ഉപഭോക്താവും ഒരേ കണ്ണിയുടെ ഭാഗങ്ങളാവുകയാണ്.
ഇതേ ഉപഭോക്താക്കള്‍ തന്നെയാണ്, ശ്വേതയെ വിമര്‍ശിക്കുന്നത്. ‘അഴിഞ്ഞാട്ടക്കാരിയുടെ താന്തോന്നിത്തങ്ങള്‍’ , ‘ഭ്രാന്തുള്ളവരാണ് ഇങ്ങനൊക്കെ ചെയ്യുക’, ‘അശ്ലീലവും അനാവശ്യവുമാണ്’, ‘ഇത്തരം സന്ദര്‍ഭങ്ങളെ കാശാക്കി മാറ്റുന്നത് നമ്മുടെ സാമൂഹ്യനീതിശാസ്ത്രത്തിന് യോജിക്കുന്നതല്ല’, ദുരുദ്ദേശമാണ്, ‘കമ്പോളത്തിന് വേണ്ടി വ്യക്തിഗത കാര്യങ്ങളെ കൂടി വില്‍ക്കേണ്ടി വരുന്ന അവസ്ഥയെ ഗ്ലോറിഫൈ ചെയ്യുന്നത് ശരിയോ? ‘സാമൂഹ്യനീതിക്കു നിരക്കാത്തതാണ്,’, ‘പെണ്ണിന്റെ സ്വകാര്യതയിലേക്കുള്ള് കടന്നു കയറ്റമാണ് ‘ഇതൊക്കെ ചില സാമ്പിള്‍ ചോദ്യങ്ങള്‍ മാത്രമാണ്. ചുരുക്കമായി ചില അനുകൂല കമന്റുകളും ഉണ്ടായിട്ടുണ്ട്. ശ്വേത എന്തു ചെയ്താലെനിക്കെന്താ എന്ന നിസംഗതയും ചിലരില്‍ നിന്നു കേട്ടിരിക്കുന്നു.
ഈ പ്രതികൂല ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ മാത്രം വിചാരിച്ചാല്‍ മതി, ഈ പടം ബഹിഷ്ക്കരിക്കാന്‍. പിന്നീടൊരു സംവിധായകനും ഇങ്ങനെയൊരു ശ്രമത്തിനു മുതിരുകയേ ഇല്ല. പക്ഷെ അങ്ങനെ സംഭവിക്കുമോ? ഇല്ല എന്നു തന്നെയല്ല, ഈ പടം വിജയിച്ചാല്‍ കുറച്ചു പടങ്ങള്‍ കൂടിയെങ്കിലും ഈ ലൈനില്‍ ഇറങ്ങുകയുംചെയ്യും, സമൂഹം കുറ്റം പറയുകയും ചെയ്യും. പടം റിലീസിനു വേണ്ടി കാത്തിരിക്കയുമാണ്. അപ്പോള്‍ തകരാര്‍, ഈ സമൂഹത്തിനു തന്നെയെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.

പ്രസന്ന രാഘവന്‍
വ്യക്തി സ്വാതന്ത്യ്രവും പാരമ്പര്യ വാദവും ഗ്ലോബലിസത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിക്കാവുന്നതാണ്.
ഗ്ലോബലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന്, വില്‍പനമൂല്യങ്ങളുള്ള എന്തിനേയും ചരക്കാക്കി വില്‍ക്കാമെന്നാണ്. ഗ്ലോബലിസത്തിന് അതിന്റേതായ വ്യവസ്ഥകളും സമ്പ്രദായങ്ങളുമുണ്ട്. അവയില്‍ പലതും ഇന്ത്യന്‍ പാരമ്പര്യത്തിനു യോജിക്കുന്നതല്ല. വ്യക്തിസ്വാതന്ത്യ്രമാണ് അതിലൊന്ന്. വ്യക്തികള്‍ക്കു അവരുടെ താല്പര്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം. ഇത്തരം സ്വാതന്ത്യ്രത്തിനു മൂല്യങ്ങളില്ല എന്നൊരു ധാരണ നമ്മൂടെ നാട്ടില്‍ പാരമ്പര്യ വാദികള്‍ പരത്തുന്നുണ്ട്. അതു ശരിയല്ല. വ്യക്തി സ്വാതന്ത്യം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് മാനവികമൂല്യങ്ങളെ തന്നെയാണ്. ഇന്ത്യ ഇന്ന് ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ ബഹുമാനിക്കപ്പെടുന്നത് ഈ മാനവിക മൂല്യങ്ങള്‍ ഒരുകാലത്ത് അവിടെ നിലനിന്നിരുന്നു എന്നതുകൊണ്ടാണ്. പിന്നീടു വന്ന അനേക മതത്വവാദികള്‍ (മതമാണ് വ്യക്തി സ്വത്വം നിര്‍ണയിക്കുന്നത് എന്നുള്ളവര്‍) അതില്‍ കൈകടത്തിയതോടെയാണ് അത്തരം മൂല്യങ്ങള്‍ നഷ്ടമാകാന്‍ തുടങ്ങിയത്.
അപ്പോള്‍ പറഞ്ഞു വന്നത് ജനാധിപത്യത്തില്‍ അധിഷ്ഠിതമായ വ്യക്തിസ്വാതന്ത്യ്രം മാനവിക മൂല്യങ്ങള്‍ക്കനുസരിച്ചാണ്. അതായത് വ്യക്തി ചെയ്യുന്ന കാര്യങ്ങള്‍ വ്യക്തിയുടെ ശരി, തെറ്റ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്, തീരുമാനമാകുന്നത്. അതു ശരിയായാല്‍ നല്ലത്. തെറ്റായാല്‍ അതിന്റെ പ്രത്യാഘാതങ്ങളും അവരുടെ ഉത്തരവാദിത്തമാണ്. എന്നുപറഞ്ഞാല്‍ ശ്വേതയുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങള്‍ അവരുടെ ഉത്തരവാദിത്തമാണ്. ശ്വേതയുടെ മകള്‍ക്കു അഛനമ്മമാരുടെ പ്രവൃത്തികള്‍ ഒരുപക്ഷെ പ്രതികൂലമായി വന്നാല്‍ ആ കുട്ടിയും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം.
എന്നാല്‍ കേരള/മലയാളി സമൂഹം പൊതുവെ ലിബറലൈസേഷന്റെ ഈ വ്യക്തിസ്വാതന്ത്യ്ര അവസ്ഥകളെ ശരിയായ വിധം മനസിലാക്കുന്നില്ല. അതിനെ കേവലം സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രമേ കാണുന്നുള്ളു. ലാഭം, നഷ്ടം ഇവയുടെ പേരില്‍ മാത്രം. കാരണം ഗവണ്‍മന്റുകള്‍ ഇങ്ങനെയാണ് ജനങ്ങളെ മനസിലാക്കിക്കുന്നത്. 1991ല്‍ ഗ്ലോബലിസം ഇന്ത്യയില്‍ നടപ്പിലാക്കിയത് കടക്കെണിയില്‍ നിന്ന് രക്ഷനേടുന്നതിനായിരുന്നു എന്നു മാത്രമേ ജനതക്കറിവുള്ളൂ. പിന്നീട് എല്ലാവര്‍ക്കും കൂടുതല്‍ ജോലികളും കിട്ടാന്‍ തുടങ്ങി.

വ്യക്തി സ്വാതന്ത്യ്രം: സംഘര്‍ഷങ്ങള്‍
എന്നാല്‍ ഗ്ലോബലിസം ഒരു പുതിയ ലോകക്കാഴ്ചയാണ്, ഒരു പുതിയ ജീവിതചര്യ. അതനുസരിച്ച് വ്യക്തി -സമൂഹ -രാഷ്ട്രീയ ജീവിതം മാറ്റപ്പെടേണ്ടതുണ്ട്. പക്ഷെ ഇന്ത്യയില്‍ ഇതൊന്നും ജനങ്ങളെ അറിയിച്ചില്ല. കാരണം, വ്യക്തി സ്വാതന്ത്യ്രത്തെ സര്‍ക്കാറുകള്‍ ഭയക്കുന്നു. വോട്ടു ബാങ്കുകളെയാണ് അവര്‍ക്കു വേണ്ടത്. അതുകൊണ്ടാണ് വ്യക്തിസ്വാതന്ത്യ്രത്തിനു വേണ്ടി, ഗ്ലോബലിസത്തിന്റെ വ്യവസ്ഥയായി നിയമങ്ങള്‍ ഉണ്ടാക്കുമ്പോഴും അതില്‍ പ്രശ്നങ്ങളുണ്ടാകുന്നത്. ഇപ്പോള്‍ തന്നെ വിവരാവകാശ നിയമത്തെ അടിസ്ഥാനമാക്കിയ പൌരാവകാശം ചര്‍ച്ചാവിഷയമാകുന്നത്.
പകരം വ്യക്തി സ്വാതന്ത്യ്രത്തിനു ഇന്നും നമ്മുടെ സമൂഹത്തില്‍ പകരം നില്‍ക്കുന്നത് നേരത്തേ പറഞ്ഞ മതത്വ വ്യവസ്ഥകളാണ്. വ്യക്തിസാമൂഹ്യ ബന്ധങ്ങള്‍ മതമൂല്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനിക്കേണ്ടത് എന്ന വ്യവസ്ഥ. ഇവകളൊക്കെയോ പണ്ടെങ്ങോ ഏതോ കാലഘട്ടത്തിലെ സാമൂഹ്യ രാഷ്ട്രീയ, ദേശീയ, കാഴചപ്പാടുകളോ മേല്‍ക്കായ്മ, അധിനിവേശ താല്‍പര്യങ്ങള്‍ക്കോ പര്യാപ്തമായ രീതിയില്‍ എഴുതിയിട്ടവയാണ്. അവയ്ക്ക് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കാലിക വ്യവസ്ഥയില്‍ യാതൊരു സാന്ദര്‍ഭികതയും ഇല്ല.
എങ്കിലും ദൈവശക്തിയുടെ പേരില്‍ വ്യക്തികളെ പെട്ടെന്നു നിയന്ത്രണത്തിനു വിധേയമാക്കാവുന്ന ഒരു ആത്മീയ ചിന്താപദ്ധതിയെ/ മനസുകളെ അവയ്ക്കു നിര്‍മ്മിക്കാന്‍ കഴിയുന്നു. ആ വിധത്തില്‍ നിര്‍മ്മിക്കപ്പെട്ട, അഥവ ഒരേ അച്ചില്‍ വാര്‍ത്തത്തെടുക്കപ്പെട്ട ചിന്തയുള്ള വ്യക്തികളെ നിയന്ത്രിക്കുക വളരെ എളുപ്പമാണ്. ഒരു കേവല മൈനോറിട്ടിക്കും ഒരു വലിയ മജോറിറ്റിയെ ഈവിധത്തില്‍ നിയന്ത്രിക്കാന്‍ എളുപ്പമാണ്. ഈ രീതിയില്‍ ഈ മൈനോരിറ്റിയാണ് മറ്റുള്ളവര്‍ക്കു വേണ്ടി എല്ലാം തീരുമാനിക്കുന്നത്; ഭക്ഷണം, സ്വാദ്, വസ്ത്രം, ആഡംബരം, വിദ്യാഭ്യാസം, ലൈഫ് സ്റ്റൈല്‍, തൊട്ട് വിവാഹം, ദാമ്പത്യം, പ്രസവം, ചോറൂണ്, അങ്ങനെ, അങ്ങനെ, സകലതും.

ഒരേ അച്ചിലുള്ള ചിന്തകള്‍
സുനില്‍ പി ഇളയിടം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മലപ്പുറം ജില്ലാ ഉദ്ഘാടന വേളയില്‍ അടുത്തകാലത്തു നടത്തിയ ഒരു പ്രഭാഷണത്തില്‍ ഇങ്ങനെ പറയുന്നുണ്ട്:
“ലളിതമായി പറഞ്ഞാല്‍, വിവരം ഭൂതകാലത്തിന്റെ സ്റ്റോക്ക് രജിസ്റര്‍ ആണ്. വ്യാഖ്യാനം വര്‍ത്തമാനവുമായി ഒരു ജനതയുടെ സംവേദനമാണ്, മുഖാമുഖമാണ്. വിമര്‍ശം ഭാവിക്കു വേണ്ടിയുള്ള ജ്ഞാനരൂപികരണമാണ്. അതൊരു രാഷ്ട്രീയപ്രയോഗം കൂടെയാണ്. കാരണം നിലനില്ക്കുന്ന അറിവിനെ തിരുത്തുക വഴി, ചോദ്യം ചെയ്യുക വഴി, അതിന്റെ അടിസ്ഥാനത്തെ ചര്‍ച്ചാവിഷയമാക്കുക വഴി, അത് നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയെ Destabilise ചെയ്യുന്ന ഒന്നായി മാറുന്നു”.
ശ്വേതയുടെ പ്രവൃത്തി അവരറിഞ്ഞോ അറിയാതെയോ മുകളില്‍ പറഞ്ഞ, ചിന്തകള്‍ ഒരേ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട, സമൂഹത്തെ അഥവാ കമ്മ്യൂണിറ്റികളുടെ അധികാരവ്യവസ്ഥയെ ഡിസ്റ്റെബിലൈസു ചെയ്യാന്‍ പ്രാപ്തിയുള്ള ഒന്നാണ്.
ഇത്തരം ഡിസ്റ്റെബിലൈസേഷനെ ഭയക്കുന്നവര്‍ അഥവ ഒരേ അച്ചിലുള്ള ചിന്തയില്‍ അഭിരമിക്കുന്നവരല്ലേ ശ്വേതയുടെ പ്രവൃത്തി സമൂഹ്യ നീതിക്കു നിരക്കാത്തതാണ്, സമൂഹ്യബോധമില്ലായ്മയാണ് എന്നൊക്കെ പറയുന്നത് ? എന്താണിവരുദ്ദേശിക്കുന്ന ഈ സമൂഹ്യബോധം? മറ്റുള്ളവരുടെ പ്രവൃത്തികള്‍ ഇവരുടെ സങ്കല്‍പങ്ങളെ പിന്തുടരണമെന്ന ശാഠ്യം? നാട്ടിലാരെങ്കിലും പ്രേമവിവാഹം നടത്തിയാല്‍ ഉടനെ ഇവര്‍ അതിനെതിരെ വരുകയായി. കാരണം, അവര്‍ സ്വന്തം മക്കള്‍ക്ക് മോശം മാതൃകയാകും എന്നു പറഞ്ഞുകൊണ്ട്. പണ്ടു മാധവിക്കുട്ടിയുടെ എന്റെ കഥകളെ കുറിച്ചു ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ പറഞ്ഞതും ഇതു പോലെയാണ്. ഞങ്ങളുടെ പെണ്‍മക്കളേയും സഹോദരികളെയും അതു വഴിതെറ്റിക്കുമെന്ന്.

സാമൂഹ്യ ബോധം എന്ന പുറംപൂച്ച്
എന്നാല്‍ അല്പം മാറി നിന്ന് യഥാര്‍ത്ഥത്തില്‍ എത്ര സാമൂഹ്യ ബോധമുള്ളവരാണ് നമ്മൂടെ സമൂഹത്തിന്റെ പരിച്ഛേദം എന്നു ചിന്തിക്കുമ്പോഴാണ് പൂച്ചു പുറത്താകുന്നത്. സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കു നീതി ലഭിക്കുന്നതിനു വേണ്ടി എന്തു കൊണ്ടാണിവര്‍ മുന്നോട്ടു വരാത്തത്. പെണ്‍വാണിഭക്കേസില്‍ പ്രതികളായതു സ്ഥാനമാനങ്ങള്‍ നേടിയെടുത്തവരും ഭരണം കൈയ്യിലുള്ളവരും ആണെങ്കില്‍ അവര്‍ സ്മൂഹത്തില്‍ പരത്തുന്ന മൂല്യച്യുതിയെക്കുറിച്ചെന്തു കൊണ്ട് ഇവര്‍ ശബ്ദമുയര്‍ത്തുന്നില്ല.
അതുകൂടാതെ എത്രയോ കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ പെണ്‍വാണിഭത്തിന്റെ ക്രൂരതക്കു വിധേയമായിരിക്കുന്നു. ഇനിയും ആകുന്നു. ആരുടെയൊക്കെയോ മുന്നില്‍ കൂടിയാണ് ഇതൊക്കെ നടക്കുന്നത്, ആരൊക്കെയോ ഇതറിയുന്നുണ്ട്, കാണുന്നുണ്ട്. പക്ഷെ ആരും തങ്ങളുടെ സാമൂഹ്യബോധം ഈ പെണ്‍കുട്ടികളെ സഹായിക്കുന്നതിലോ തെറ്റുകള്‍ തിരുത്തുന്നതിലോ മുന്നോട്ടു വരുന്നില്ല, എന്തിന് അഛനമ്മമാരും കുടുംബക്കാരു പോലും ഈ ചിന്താഗതി വച്ചു പുലര്‍ത്തുന്നതിനാല്‍, മക്കള്‍ക്കു രക്ഷകര്‍ത്താക്കളുടെ യഥാര്‍ത്ഥ സംരക്ഷണം നല്‍കുന്നില്ല.
കള്ളുകുടി സാമൂഹ്യമായും കുടുംബപരമായും മലയാളികളെ നശിപ്പിക്കുന്നു. പക്ഷെ എന്തു കൊണ്ടാണ് ഒരു വീട്ടില്‍ ഗൃഹനാഥന്‍ കള്ളുകുടിച്ചു വന്ന് എല്ലാതോന്ന്യാസങ്ങളും കാണിച്ചാലും അയലത്തുകാരൊക്കെ കണ്ടു നില്‍ക്കുന്നത്. തരക്കേടില്ലാത്ത സാമ്പത്തിക ശേഷിയുള്ള കള്ളുകുടിയില്ലാത്ത ഒരച്ഛന്‍, വൈകിട്ടു വീട്ടിലെത്തിക്കഴിഞ്ഞാല്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് മക്കളെ കനത്ത വടി വെട്ടി അടിച്ചോടിച്ച് , അവര്‍ അയല്‍വക്കങ്ങളിലും കന്നാലിക്കൂട്ടിലും, മരത്തിന്റെ ചുവട്ടിലും പൊയിക്കിടന്നുറങ്ങുന്നതു പതിവായ ഒരു കുടുംബത്തെക്കുറിച്ച് കേട്ടറിവുണ്ട്. ബന്ധുക്കളോ അയല്‍വക്കക്കാരോ അയാള്‍ ചെയ്യുന്നതു തെറ്റാണെന്നു പറഞ്ഞ് ഇടപെട്ടിട്ടില്ല.
പറഞ്ഞുവരുന്നത്, സാമൂഹ്യമായി എത്ര ഉത്തരവാദിത്തമുള്ളവരാണ് നമ്മള്‍ എന്നു തന്നെയാണ്. ഒരേ ജാതിയെങ്കില്‍, ഒരേ വിശ്വാസികളാണെങ്കില്‍ ചിലപ്പോള്‍ സഹായിച്ചേക്കും. ഉള്ളതു പറയണമല്ലോ, വിശ്വാസികളല്ലാത്തവരേം സഹായിക്കും, പക്ഷെ രണ്ടു മൂന്നു തവണ സഹായിച്ചു കഴിയുമ്പോള്‍ അവന്റെ വീടിന്റെ പ്രമാണം എങ്ങോട്ടു പോയി എന്നു നോക്കിയാല്‍ മതി. .

മുതലാളിത്ത വ്യവസ്ഥയിലെ പെണ്ണും ചരക്കും
ഗ്ലോബലിസവുമായി ബന്ധപ്പെട്ട് പ്രബലമായി ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്, എല്ലാം ചരക്കാവുന്നതാണ് ഈ വ്യവസ്ഥയെങ്കില്‍ അതില്‍ പെണ്ണും ചരക്കല്ലേ എന്ന ചോദ്യം. ഇതു ഇന്നു നാട്ടില്‍ പോപുലര്‍ ആയ ഒരു ചിന്തയാണ്. അതു കൊണ്ടാണ് ഈ ചോദ്യം പ്രത്യേകം എടുത്തു പരിശോധിക്കേണ്ടി വരുന്നത്.
സുനില്‍ പി ഇളയിടം അതേ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ചെയ്ത് മറ്റൊരു ഭാഗം കൂടി ശ്രദ്ധിക്കാം.
“ഈ സ്വതന്ത്രമനുഷ്യനും ആ സ്വതന്ത്രമനുഷ്യനെ സാധ്യമാക്കുന്ന സ്വയംപര്യാപ്ത കര്‍ത്തൃത്വമെന്ന തത്വചിന്താപരമായ വിഷയവും മുതലാളിത്ത ഉല്‍പാദനത്തെ സംബന്ധിക്കുന്ന അനിവാര്യമായ ഒരു മുന്നുപാധിയാണെന്നതാണ് വാസ്തവം. കാരണം വ്യക്തിയുടെ അധ്വാനത്തെ അധ്വാനശക്തിയെന്ന നിലയില്‍ രൂപാന്തരപ്പെടുത്തി, ഈ അധ്വാനശക്തിയെ കമ്പോളത്തില്‍ വിറ്റഴിക്കാന്‍ കൈകാര്യകര്‍ത്തൃത്വമുള്ള സ്വയംപര്യാപ്തകര്‍ത്താക്കളാക്കി ആധുനികമനുഷ്യരെ മാറ്റിക്കൊണ്ടല്ലാതെ മുതലാളിത്തമെന്ന ഉല്‍പാദനവ്യവസ്ഥക്ക് നിലനില്ക്കാനാകില്ല. അതുകൊണ്ട് തന്നെ, മുതലാളിത്തം ചെയ്തത് നാടുവാഴിത്തത്തിന്റെ കീഴില്‍ കെട്ടിയിടപ്പെട്ട മനുഷ്യാധ്വാനത്തെ അധ്വാനശക്തിയെന്ന നിലയ്ക്ക് ചരക്കുവല്‍ക്കരിച്ച്, ആ അധ്വാനശക്തിയെ കമ്പോളത്തില്‍ വിലപേശി വില്‍ക്കാന്‍ കഴിയുന്നവരായി മനുഷ്യരെ രൂപാന്തരപ്പെടുത്തുക എന്നതായിരുന്നു. അല്ലാതെ മുതലാളിത്തോല്പാദനത്തിനു മുന്‍പോട്ട് പോകാന്‍ പറ്റില്ല”.
അതാണ് മുതലാളിത്തവ്യവസ്ഥയിലെ ചരക്കുവല്‍ക്കരണത്തിന്റെ അടിസ്ഥാനം. ചരക്കിനു മൂല്യമുണ്ട്, വിലയുണ്ട്, വില്‍പ്പനക്കാരുമുണ്ട്. ഇതു മൂന്നുമില്ലെങ്കില്‍ ചരക്കില്ല. അതു പോലെ ചരക്കിനെ വിറ്റഴിക്കാന്‍കൈകാര്യ കര്‍ത്തൃത്വം ആവശ്യമാണ്. ഇവയൊക്കെ പ്രയോഗിച്ചുകൊണ്ട് ഒരു പെണ്ണ് തന്നെ സ്വയം വില്‍പനക്കു വക്കുമ്പോള്‍മാത്രമേ അവള്‍ ചരക്കാകുന്നുള്ളൂ. അല്ലാതെ വഴിയില്‍ കാണുന്ന എല്ലാം പെണ്ണും ചരക്കുകളല്ല.

കൈകാര്യകര്‍തൃത്വവും താന്തോന്നിത്തവും
എന്നാല്‍, നാടുവാഴിത്ത കാലത്ത് പെണ്ണിന്റെ വില്‍പനക്കാര്‍ നാടുവാഴികളായിരുന്നു, പ്രമാണികളായിരുന്നു, മേലാളന്മാരായിരുന്നു. ഇപ്പോഴും, ഒരേ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട ഈ ചിന്തയിലാണ്, കേരളത്തിലെ ഭൂരിപക്ഷവും അഭിരമിക്കുന്നത്. പെണ്ണിന്റെ സംരക്ഷണം വിവാഹം ഇതിലൊക്കെ ഈ ചിന്തകള്‍ ഇപ്പോഴും പ്രബലമാണ്. കല്യാണം പെണ്ണിനെ ചരക്കുവല്‍ക്കരിക്കുകയാണ്, ഒരു പരിധി വരെ ആണിനെയും. പക്ഷെ ഈ കച്ചവടങ്ങളില്‍ ആര്‍ക്കൊക്കെയാണ് കൈകാര്യകര്‍തൃത്വം?.
മുതലാളിത്തം എല്ലാവര്‍ക്കും ആണിനും പെണ്ണിനും കൈകാര്യ കര്‍തൃത്വം കൊടുക്കുന്നു. അതു പെണ്ണു മനസിലാക്കിക്കൂടാ എന്നാണ് അവസ്ഥ. അതു മനസിലക്കുന്നവരെ താന്തോന്നികളായി മുദ്രയടിക്കപ്പെടാനും അവരെ പല തരത്തിലുള്ള അക്രമങ്ങള്‍ക്കും വിധേയരാകുന്നതും അപ്പോഴും അവരെ മാത്രം കുറ്റപ്പെടുത്തുന്നതും ഈ സാഹചര്യത്തില്‍ യാദൃശ്ചികമല്ല.
ഈ പശ്ചാത്തലത്തില്‍ ശ്വേത ചെയ്തത്, സ്വന്തം പ്രസവത്തിന്റെ വില്പന മൂല്യം മനസിലാക്കി, കൈകാര്യ കര്‍ത്തൃത്വത്തോടെ കച്ചവടം ചെയ്തു. എന്നു പറഞ്ഞതു കൊണ്ട്, ഇനി നാടു മുഴുവന്‍ പെണ്ണുങ്ങളു കാമറയയുടെ മുന്നില്‍ പ്രസവിക്കാന്‍ പോകുന്നെന്നാണോ? അതോ കാമറയുമായി സംവിധായകരൊക്കെ പെണ്ണുങ്ങളുടെ പ്രസവം സിനിമയിലാക്കാന്‍ വീടുകളിലേക്കു കടന്നു വന്ന് അവരുടെ സ്വകാര്യതയിലേക്കു കടന്നു കയറുമെന്നോ?
(ഈ കൈകാര്യകര്‍തൃത്വം അത്ര നിസ്സാരമായ ഒരു കാര്യമൊന്നുമല്ല എന്നു കൂടി പറയട്ടെ. അതിന് അതിന്റേതായ സങ്കീര്‍ണ്ണതകളും ഉണ്ട്. ഒരു ജനതക്കു ഇതിനനുസരിച്ച ജ്ഞാനപര-സമൂഹ്യ-രാഷ്ടീയ-വിദ്യാഭ്യാസ- സൈദ്ധാന്തിക മാറ്റങ്ങള്‍ സംഭവിക്കേണ്ടതുണ്ട്. വ്യക്തിയുടെ സ്വതന്ത്യ്രബോധം ഇതിലേക്കുള്ള ആദ്യപടി മാത്രമാണ്)

നാലാമിടം പ്രസിദ്ധീകരിച്ച വി.പി റജീനയുടെ കുറിപ്പ്
പ്രസവം എന്ന വൈകാരികത
വൈകാരികവും ഭൌതികവുമായ നിറങ്ങള്‍ ഉപയോഗിച്ച് സ്ത്രീപ്രസവത്തെക്കുറിച്ച് പുരുഷന്മാര്‍ക്ക് അറിവു കൊടുക്കുന്നുണ്ട് വി.പി റജീന. അസലായിട്ടുണ്ട് അത്. പ്രപഞ്ചത്തില്‍ നടക്കുന്ന മഹത്തായ സംഭവങ്ങളിലൊന്നാക്കി പ്രസവത്തെ റജിന കാണിക്കുന്നുണ്ട്. അതുപോലെ പ്രസവം വെറുമൊരു പ്രക്രിയ അല്ലെന്നും അതു സ്ത്രീക്കു കൊടുക്കുന്നത് മാതൃത്വമെന്ന ചുമതലയും സമൂഹ സൃഷ്ടിയുടെ ഉത്തരവാദിത്തവുമാണെന്നും.
അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീയെ കാണുമ്പോള്‍ പുരുഷനില്‍ ഉയരുന്ന ആഭാസചിന്തകളും അവര്‍ ശ്രദ്ധയില്‍പെടുത്തുന്നു, ‘അവരത് വളരെ അശ്ലീലമായി ആസ്വദിക്കുന്നുണ്ട്. ഏതവനാടാ ഇവക്കിട്ട് പണി കൊടുത്തേ’.
പക്ഷെ പുരുഷന്‍ മാത്രമാണോ ഇങ്ങനെ ചിന്തിക്കുന്നത്? ‘സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനായി ചെല്ലുന്നവരോട് സ്ത്രീകളായ ഡോക്ടര്‍മാരും നേഴ്സുമാരും പോലും വളരെ മോശമായ രീതിയില്‍ പെരുമാറാറുണ്ട്. അവര്‍ ചെയ്ത എന്തോ തരം താണ പ്രവൃത്തിയുടെ ഫലമായിട്ടാണ് ഈ അവസ്ഥയുണ്ടായതെന്ന അര്‍ത്ഥത്തില്‍ പരിഹാസത്തില്‍ പൊതിഞ്ഞ ശകാരവും നേരിടേണ്ടി വരുന്നു’ എന്ന് സ്മിത മീനാക്ഷി എഴുതുമ്പോള്‍ അങ്ങനെ ചിന്തിച്ചു പോകുന്നു.
പ്രസവത്തെ, ക്രൂരമായി നോക്കിക്കാണുന്നത് നമ്മൂടെ ദൈനംദിന സംസ്കാരിക ജീവിതത്തിന്റെ ഒരു ഭാഗം കൂടിയല്ലേ? സ്ത്രീ വിവാഹിതയായാല്‍ ഒമ്പതാം മാസം തന്നെ പ്രസവിക്കണം, അതും ആണ്‍കുട്ടിയാകണം. അല്ലെങ്കില്‍ മറ്റുള്ളവരുടെ നിന്ദയേല്‍ക്കണം. പെണ്‍കുട്ടികള്‍ മാത്രമുള്ള മകനോട്, നിന്നിലൂടെയല്ല കുടുംബം നിലനില്‍ക്കുന്നത്, നിന്റെ അനിയനില്‍ കൂടിയാണ്, കാരണം അവന്റെ ഭാര്യ ആണ്‍കുട്ടിയെ പ്രസവിച്ചു എന്നു പറയുന്നത് നാട്ടുകാരല്ല, സ്വന്തം അമ്മയാണ്. അടുത്ത ബന്ധുക്കളാണ്. ഇനി തറവാട് നിലനിര്‍ത്തുന്ന ആണ്‍മക്കളെ ഗര്‍ഭത്തില്‍ ചുമക്കുന്ന മരുമക്കളോട് എത്ര ക്രൂരമായാണ് പല അമ്മമാരും പെരുമാറുന്നത്.

നാലാമിടം പ്രസിദ്ധീകരിച്ച സ്മിത മീനാക്ഷിയുടെ കുറിപ്പ്
പുതിയ കാലത്തെ പെണ്‍ജീവിതങ്ങള്‍
പക്ഷെ പ്രവാസ ജീവിതം ഇതിനൊക്കെ കുറച്ചു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അത്, നിങ്ങളുടെ ക്രൂരതകള്‍ അനുഭവിക്കാന്‍ വന്നവരല്ല ഞാന്‍/ഞങ്ങള്‍ എന്ന മനോഭാവം/ സ്വാതന്ത്യ്രം (കര്‍തൃത്വ ബോധം) ഇന്നത്തെ പെണ്‍കുട്ടികള്‍ നേടിയെടുത്തതു കൊണ്ടു കൂടിയാണ്. എന്നാല്‍ ഈ സ്വാതന്ത്യ്രം അവര്‍ക്ക് നല്ലൊരംശം വിനയായി ഭാവിക്കുന്നു എന്നുള്ളതാണ്, മലയാളികള്‍ക്കിടയില്‍ വിവാഹമോചനങ്ങള്‍ പെരുകുന്നതിന്റെ അര്‍ത്ഥം. ഇവിടെയും കാണുന്നത് അങ്ങോട്ടുമിങ്ങോട്ടും ഭരിക്കുന്നതില്‍ നേരിടുന്ന ഭിന്നിപ്പുകളാണ്. ഈ ഭിന്നത പലപ്പോഴും സ്ത്രീകള്‍ തമ്മിലാണ് തുടങ്ങിവക്കുന്നത്, പുരുഷനു പ്രശ്ന പരിഹാരത്തിന്റെ ശേഷി പൊതുവെ കുറവായതിനാല്‍ അവര്‍ പലപ്പോഴും വശം ചേര്‍ന്നു നില്‍ക്കയോ നാല്‍ക്കവലയില്‍ വഴിതെറ്റി നില്‍ക്കുന്നവനേ പോലെ പെരുമാറുകയോ ചെയ്യുന്നു.
ഇന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ നല്ലൊരംശവും നല്ല സ്ത്രീധനത്തോടെയാണ് വിവാഹിതയാകുന്നത്, തറവാടുവിറ്റാണെങ്കിലും. കൂടുതലും ജോലിയുള്ളവരുമാണ്. യോഗ്യതകള്‍ നേടി ഇന്നാരും വീട്ടില്‍ വെറുതെ ഇരിക്കുന്നില്ല. പെണ്‍കുട്ടികള്‍ പോലും പ്രവാസ ജീവിതത്തിനു തയ്യാറാകുന്നു. അതും മാര്‍ക്കറ്റ് വ്യവസ്ഥയില്‍ വന്ന ഒരു മാറ്റമാണ്. സ്വന്തം കഴിവുകള്‍ക്ക് മൂല്യങ്ങളുണ്ട് എന്നും അതു മാര്‍ക്കറ്റു ചെയ്താല്‍ പണം കിട്ടും എന്നവര്‍ മനസിലാക്കി വരുന്നു. പക്ഷെ ഇപ്പോഴാണ് വിവാഹ മോചനം കൂടുതല്‍. അവിടെയും പ്രശ്നം സ്വാതന്ത്യ്രബോധവും ഒര അച്ചിലുള്ള ചിന്തയും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ്. ആര്‍ക്കാണ് അധികാരം/ സ്വാതന്ത്യ്രം എന്ന് ഈ അച്ചുചിന്ത തീരുമാനിച്ചു വച്ചിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്യ്ര ചിന്തയില്‍ എല്ലാവരുടെയും സ്വാതന്ത്യ്രം മാനിക്കപ്പെടണം എന്നുള്ളതാണ്. മറ്റുള്ളവന്റെ സ്വാതന്ത്യ്രം തുടങ്ങുന്നിടത്ത് എന്റെ സ്വാതന്ത്യ്രം അവസാനിക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം.
ഈ സ്വാതന്ത്യ്രബോധം വേറെയും ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അച്ഛനുമമ്മയും മക്കളും തമ്മിലുള്ള ബന്ധം നോക്കൂ. സ്വന്തം കഴിവുകളുടെ വിപണന മൂല്യം കണ്ടെത്തുന്ന കേരളത്തിലെ പെണ്‍കുട്ടികള്‍ ഗ്ലോബലിസ്റ് തലത്തില്‍ സ്വാശ്രയത്വം നേടിയവരാണ് എന്നൊരു ധാരണ പരക്കുന്നുണ്ട്. എന്നാല്‍ എന്താണീ സാശ്രയത്വം. വ്യക്തി, സ്വകാര്യത, സ്വാതന്ത്യ്രം ഇവയോടുള്ള കുടുംബത്തിന്റെ സമീപനമെന്താണ് ? വീടിനു പുറത്തു ജോലി തേടിപോകുന്ന പെണ്‍മക്കളെ, സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനുഭങ്ങള്‍ ധാരാള മാണ്. ഇത്തരം സാഹചര്യങ്ങള്‍ പെണ്‍മക്കളുടെ ആത്മഹത്യയില്‍ വരെ എത്തി നില്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്.

സ്വാശ്രയത്വത്തിന്റെ വില
ജെ.ദേവിക, ഇത്തരം രണ്ടനുഭവങ്ങളെക്കുറിച്ച് Young Women in Kerala:Between Empowerment and Death part 1 & part 2 എഴുതിയിട്ടുണ്ട്. പാര്‍ട്ട് 1 മുകളില്‍ പറഞ്ഞതു പോലെ വീടിനു വേണ്ടി ത്യാഗം ചെയ്യാന്‍ പുറം ലോകത്തേക്കു പോകുന്ന സ്വാശ്രയത്വം നേടി എന്നു കരുതുന്ന ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനേക്കുറിച്ചാണ് എഴുതുന്നത്. പുറത്തെ ലോകത്തു സ്വന്തന്ത്രബോധത്തോടെ പോകാന്‍ താല്‍പര്യപ്പെടുന്ന മകളെ പക്ഷെ അമ്മക്ക് സംശയമാണ്. പ്രതിശ്രുത വരനുമായുള്ള വിവാഹം സ്വപ്നം കാണുമ്പോഴും വീട്ടിലെല്ലാവരും അവളുടെ അനിയത്തിയെ അയാള്‍ക്കു വിവാഹം കഴിച്ചു കൊടുക്കാന്‍ തീരുമാനിച്ചത് അവള്‍ മാത്രം അറിയുന്നില്ല, അറിഞ്ഞപ്പോള്‍ അവള്‍ ആത്മഹത്യ ചെയ്യുന്നു.
രണ്ടാമത്തേത്, കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച് കോഴിക്കോട് NIT യിലെ ഗവേഷണ വിദ്യാര്‍ഥി ഒ.കെ ഇന്ദുവിന്റെ ആത്മഹത്യയാണ്. അവരുടെ മരണകാരണം വ്യക്തമല്ല എങ്കിലും അതു കേരളത്തില്‍ സ്വാശ്രയത്വം നേടാന്‍ ശ്വമിക്കുന്ന ഒരു പെണ്‍ കുട്ടിയുടെ സ്വകാര്യതയിലും സ്വാതന്ത്യ്രത്തിലും നിലനില്‍ക്കുന്ന രോഗാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു. “”However, young women in Kerala have no right to a ‘private’ — as distinguished from the ‘domestic’ which is open to community, family, and state surveillance.”
അഥവാ സ്വാശ്രയത്വത്തിനു കുടുംബവും സമൂഹവും സ്റ്റേറ്റും നിര്‍ണയിക്കുന്ന വിലക്കുകള്‍ക്കപ്പുറത്തേക്കു പോകുന്നവര്‍ അതിന്റെ ഫലമറിയണമെന്നാണ്. ഈ ഫലം ആത്മഹത്യയാകാം, കൊലയാകാം, വിവാഹമോചനമാകാം, റേപ്പാകാം, പീഡനമാകാം, ചൂഷണമാകാം, പിന്നെ വീട്ടുകാര്‍ക്കും നാട്ടാര്‍ക്കും തോന്നുന്ന എന്തുമാകാം.
ഇവിടെയാണ് ശ്വേത ശാക്തീകരണ സ്റാറായി നില്‍ക്കുന്നത്. തന്റെ തീരുമാനത്തിന് , അവര്‍ക്ക് മുകളില്‍ പറഞ്ഞ ഫലങ്ങളൊന്നും കിട്ടിയിട്ടില്ല, വിവാഹമോചനമുണ്ടായില്ല, പീഡനങ്ങളുണ്ടായില്ല, കാരണം ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍ കൂടെനില്‍പ്പുണ്ട്.

പ്രസവത്തിന്റെ സാമൂഹികമാനങ്ങള്‍
ചുരുക്കത്തില്‍, പ്രസവം, കുട്ടിയുടെ ജനന പ്രക്രിയക്കും അമ്മ അനുഭവിക്കുന്ന പ്രസവമുറിയിലെ/ മേശയിലെ വേദനക്കുമപ്പുറം പലതുമാണ് . ഒരു കുഞ്ഞിനെ ജനിപ്പിച്ചതു കൊണ്ടു മാത്രമാകുന്നില്ല, അതിനെ വളര്‍ത്തി വലുതാക്കി ജീവിതത്തില്‍ വിജയിപ്പിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കുള്ളതാണ് (അവര്‍ ആത്മഹത്യ ചെയ്താല്‍ അതു കുടുംബത്തിലെ തകരാറാണ്) അവിടെ അഛനുമമ്മക്കും തുല്യമായ കടമകളും ചുമതലകളുമുണ്ട്. കേരളത്തിന്റെ സമൂഹ്യ പാരമ്പര്യത്തിന്റെ ചേരിയില്‍ അഛനമ്മമാര്‍ക്കു വലിയ കര്‍മ്മപ്രാധാന്യമില്ലാത്ത ഒരവസ്ഥയുണ്ട്. അച്ഛന്‍ ആരാണെന്നറിഞ്ഞുകൂടാത്ത അവസ്ഥകളും, അഥവ അച്ഛന്‍ മക്കളെ അംഗീകരിക്കാത്ത അവസ്ഥകളും ഉണ്ട്. പിന്നീട് അച്ഛന്‍ പൂമുഖത്തു ചാരുകസേരയില്‍ ഒതുങ്ങിക്കിടക്കുന്ന ഒരു അവസ്ഥയും ഉണ്ട്.
അവിടെ നിന്ന് ഇപ്പോള്‍ പുരുഷന്‍ കുടുംബ നായകനായിട്ട് അധികകാലമൊന്നുമായിട്ടില്ല.
അതുപോലെ, പ്രസവം അശുദ്ധമായ ഒരു കാര്യമായിരുന്നു മലയാള പാരമ്പര്യത്തില്‍. നല്ല കാര്യങ്ങളൊന്നും പ്രസവവീട്ടില്‍ നടത്തുകയോ വീട്ടുകാരണവ
രാ പ്രമാണികളോ അവിടെ നിന്നു തുള്ളി വെള്ളം കുടിക്കുകയോ ചെയ്യുമായിരുന്നില്ല. അച്ഛന്‍ കുട്ടിയെ കാണുകപോലും മാസങ്ങള്‍ കഴിഞ്ഞായിരിക്കും. മക്കളുടെ സ്വഭാവരൂപീകരണത്തില്‍ പ്രധാന സ്ഥാനം വഹിക്കേണ്ട അച്ഛന്, മക്കളുമായി വൈകാരികമായ യാതൊരടുപ്പവുമില്ലാത്ത അവസ്ഥയും നമ്മുടെ പാരമ്പര്യത്തിലുണ്ട്.
ഇപ്പോഴത്തെ അച്ഛന്മാര്‍ക്കതിനു താല്‍പര്യമുണ്ട്, പക്ഷെ ഭൂരിപക്ഷത്തിനും ഒരു ബ്ലോക്കാണ് ഉള്ളില്‍. എങ്ങനെ പ്രശ്നങ്ങളെ അഭിമുഖീകരിക്കണമെന്നും കൈകാര്യം ചെയ്യണമെന്നും വരുമ്പോള്‍ ആരെയാണ് ഒന്നു മാത്യകയാക്കുന്നത്. എന്നാലും അടിച്ചമര്‍ത്തുന്ന പാരമ്പര്യ മാര്‍ഗങ്ങള്‍ എളുപ്പായതിനാല്‍ അതാണ് പൊതുവെ അവലംബിക്കുന്നത്. മക്കളുടെ സ്വതന്ത്ര ബോധത്തെ അംഗീകരിക്കാന്‍ കഴിയാതെ അവര്‍ താന്തോന്നികളാണ് എന്നൊക്കെ പറഞ്ഞുകളയും.

പിതാവ് എന്ന പാഠം
എന്റെ ഇവിടത്തെ (സൌത്താഫ്രിക്കയില്‍), ഔദ്യോഗിക സ്ഥാനം ഫിസിക്കല്‍ സയന്‍സസിന്റെ (ഗ്രേഡ് 12 സ്കൂള്‍ തലത്തില്‍) ഹെഡ് ഒഫ് ഡിവിഷന്‍ എന്നതാണ്. കുട്ടികളെ ഫിസിക്സും കണക്കും, കെമിസ്ട്രിയും പഠിപ്പിക്കുന്നതു കൂടാതെ എട്ടില്‍ പരം അധ്യാപകരുടെ ക്ലാസ് റും അധ്യയന മാനേജ് മെന്റും സ്കൂള്‍ മാനേജ് മെന്റും ഒക്കെ എന്റെ ചുമതലകളാണ്. മനുഷ്യബന്ധങ്ങള്‍ വല്ലാതെ പരീക്ഷിക്കപ്പെടുന്ന ദുര്‍ഘടകരമായ അനുഭവങ്ങള്‍ ദിവസേന തരണം ചെയ്യേണ്ടതുണ്ട്.
പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, അഛനില്‍ നിന്നു ഞാന്‍ പഠിക്കാനിടയായ പല കാര്യങ്ങളും പ്രയോഗിച്ച് പരിഹരിച്ചിട്ടുണ്ട്. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിച്ചു എന്ന് അച്ഛന്‍ ഞങ്ങളോടു പറയുമായിരുന്നു. തിരക്കുള്ള ജീവിതത്തില്‍ അച്ഛന്‍ വിട്ടുപോയത് അമ്മയും. ഞങ്ങളുടെ അച്ഛന്‍ പൂമുഖത്തെ ചാരുകസേരയല്ലായിരുന്നു.
എന്നാല്‍, ഞങ്ങള്‍ അഛനെ ബഹുമാനിക്കാത്തവരാണ് എന്ന് വീട് സന്ദര്‍ശിച്ചിരുന്ന ചിലരൊക്കെ അന്ന് വിധിയെഴുതിയിട്ടുണ്ട്. ബഹുമാനത്തെക്കുറിച്ചുള്ള നമ്മുടെ ഒരേ അച്ചിലുള്ള കാഴ്ചപ്പാടിനെക്കുറിച്ച് ഞാന്‍ ഇവിടെയിരുന്നു പലപ്പോഴും ഓര്‍ക്കാറുണ്ട്.
Nov 12 2012 | Posted in
പെണ്‍പക്ഷം,
പെണ്മ |
Read More »
സാരി ഉടുക്കുന്നതിന്റെ രാഷ്ട്രീയം.
മാധ്യമ പ്രവര്‍ത്തകയായ സീനാ ആന്റണി എഴുതുന്നു
എങ്ങനെയാണ് സാരി നമ്മുടെ സാമൂഹികാചാര ക്രമങ്ങള്‍ക്ക് സ്വീകാര്യമായി മാറിയത്. ജീന്‍സും ടോപ്പും ഇട്ട് നടക്കുന്ന പെണ്‍കുട്ടിയെ തന്റേടിയായും സാരി ഉടുക്കുന്ന പെണ്‍കുട്ടിയെ വളരെ അടക്കവും ഒതുക്കവും ഉള്ളവളുമായി കാണാന്‍ കാരണമെന്താണ്? കേവലം പഴമയും പുതുമയും തമ്മിലുള്ള വ്യത്യാസം മാത്രമാണോ ഇതിന് പിന്നില്‍? സാരിയോട് ചേര്‍ത്ത് സംസ്കാരം, അടക്കം, ഒതുക്കം എന്നിങ്ങനെ ലേബലുകള്‍ കെട്ടുന്നത് അത്രയ്ക്ക് നിഷ്കളങ്കവും നിരുപദ്രവകരവുമാണോ? ഈ ചോദ്യങ്ങള്‍ തീര്‍ച്ചയായും വസ്ത്രധാരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് തന്നെയാണ് നയിക്കുന്നത്.
സാരി ഒരു വേഷത്തിനുപരിയായി സമൂഹത്തിന്റെ മറ്റു ചില അപ്രഖ്യാപിത നിയമങ്ങളുടെ സൂചകം കൂടിയാണ്. സാരി നല്‍കുന്ന സാമൂഹ്യ സ്വീകാര്യതയാണ് ഈ വേഷത്തെ ഇപ്പോഴും പെണ്‍കുട്ടികളുടെ ഇഷ്ട വേഷങ്ങളുടെ കൂട്ടത്തില്‍ നില നിര്‍ത്തുന്നത്. ഇറ്റലിയില്‍ ജനിച്ചു വളര്‍ന്ന സോണിയ ഗാന്ധി വരെ സാരി എന്ന വേഷത്തിലേക്ക് ചുവടു മാറിയത് ഈ സാമൂഹ്യ സ്വീകാര്യത കണ്ടു കൊണ്ട് തന്നെയാണ്- മാധ്യമ പ്രവര്‍ത്തകയായ സീനാ ആന്റണി എഴുതുന്നു

ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടയില്‍ രണ്ടു സുന്ദരിമാരുടെ സംഭാഷണം കേള്‍ക്കാനിടയായി. ഒരാള്‍ വിവാഹിത, മെലിഞ്ഞ സുന്ദരി. മറ്റെയാള്‍ വിദ്യാര്‍ഥിനി, തടിച്ച സുന്ദരി.
മെലിഞ്ഞ സുന്ദരിയുടെ കൈകാലുകള്‍ സുന്ദരമാണെന്നു തടിച്ചവള്‍. മെലിഞ്ഞവള്‍ക്ക് പെരുത്ത് സന്തോഷം. കൈകാലുകള്‍ക്കു നിറം കൂട്ടാനും ഭംഗി വര്‍ദ്ധിപ്പിക്കാനുമുള്ള നുറുങ്ങ് വിദ്യകള്‍ പറഞ്ഞ് കൊടുത്തു കൊണ്ട് മെലിഞ്ഞ സുന്ദരി അവരുടെ സൌന്ദര്യപ്പെട്ടി തുറന്ന് കഴിഞ്ഞു. സംസാരം ഇപ്പോള്‍ ഇഷ്ടവേഷത്തില്‍ എത്തിനില്‍ക്കുകയാണ്.
തങ്ങളുടെ ഇഷ്ടവേഷം സാരിയാണെന്ന് രണ്ട് പേരും ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. ചര്‍ച്ച പിന്നീട് അതിന്റെ കാരണങ്ങളെ കുറിച്ചായി. വിവാഹിതയായ സുന്ദരിയുടെ ഭര്‍ത്താവിന് അവര്‍ സാരി ഉടുത്ത് കാണുന്നതാണ് കൂടുതലിഷ്ടം. (അതുകൊണ്ട് ഭര്‍ത്താവിന്റെ അംഗീകാരത്തിനായി അവര്‍ സാരി ഉടുക്കുന്നു.) അവിവാഹിതയായ തടിച്ച സുന്ദരിക്കും ഉണ്ട്, നിരത്തി വക്കാന്‍ രസകരമായ കാരണങ്ങള്‍— ‘സാരിയുടുത്ത് കാണാന്‍ നല്ല ഐശ്വര്യമാണെന്ന് എല്ലാവരും പറയുന്നു’. ഇതാണ് ആ പെണ്‍കുട്ടിയുടെ കണ്ടെത്തല്‍. ചുരുക്കത്തില്‍, സാരി അവരുടെ ഇഷ്ടവേഷത്തിന്റെ ലിസ്റിലേക്ക് പരിഗണിക്കാന്‍ കാരണം ആ വേഷം സമൂഹത്തില്‍ നല്‍കുന്ന സ്വീകാര്യതയാണ്.

സീനാ ആന്റണി
വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം
എങ്ങനെയാണ് സാരി നമ്മുടെ സാമൂഹികാചാര ക്രമങ്ങള്‍ക്ക് സ്വീകാര്യമായി മാറിയത്. ജീന്‍സും ടോപ്പും ഇട്ട് നടക്കുന്ന പെണ്‍കുട്ടിയെ തന്റേടിയായും സാരി ഉടുക്കുന്ന പെണ്‍കുട്ടിയെ വളരെ അടക്കവും ഒതുക്കവും ഉള്ളവളുമായി കാണാന്‍ കാരണമെന്താണ്? കേവലം പഴമയും പുതുമയും തമ്മിലുള്ള വ്യത്യാസം മാത്രമാണോ ഇതിന് പിന്നില്‍? സാരിയോട് ചേര്‍ത്ത് സംസ്കാരം, അടക്കം, ഒതുക്കം എന്നിങ്ങനെ ലേബലുകള്‍ കെട്ടുന്നത് അത്രയ്ക്ക് നിഷ്കളങ്കവും നിരുപദ്രവകരവുമാണോ? ഈ ചോദ്യങ്ങള്‍ തീര്‍ച്ചയായും വസ്ത്രധാരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് തന്നെയാണ് നയിക്കുന്നത്.
സാരി ഒരു വേഷത്തിനുപരിയായി സമൂഹത്തിന്റെ മറ്റു ചില അപ്രഖ്യാപിത നിയമങ്ങളുടെ സൂചകം കൂടിയാണ്. സാരി നല്‍കുന്ന സാമൂഹ്യ സ്വീകാര്യതയാണ് ഈ വേഷത്തെ ഇപ്പോഴും പെണ്‍കുട്ടികളുടെ ഇഷ്ട വേഷങ്ങളുടെ കൂട്ടത്തില്‍ നില നിര്‍ത്തുന്നത്. ഇറ്റലിയില്‍ ജനിച്ചു വളര്‍ന്ന സോണിയ ഗാന്ധി വരെ സാരി എന്ന വേഷത്തിലേക്ക് ചുവടു മാറിയത് ഈ സാമൂഹ്യ സ്വീകാര്യത കണ്ടു കൊണ്ട് തന്നെയാണ്.
നമ്മുടെ സാഹിത്യകാരന്മാരും ചലച്ചിത്രകാരന്മാരും ഒക്കെ ചേര്‍ന്നു സാരിക്ക് വേണ്ടതിലധികം കാല്‍പനികത കല്‍പിച്ചു നല്‍കിയിട്ടുമുണ്ട്. കഷ്ടകാലത്തിന് നമ്മുടെ മലയാള സിനിമയിലെ ഒരു മാതിരിപ്പെട്ട നായകന്മാര്‍ക്കൊക്കെ നായിക ഒന്ന് സാരി ഉടുത്താലേ അങ്ങ് ബോധിക്കൂ. പെണ്‍കുട്ടികള്‍ അടക്കവും ഒതുക്കവും ഉള്ളവരാണ് എന്ന് കാണിക്കാന്‍ സാരി ഉടുപ്പിച്ചാല്‍ മതിയെന്നാണ് ഭൂരിഭാഗം സംവിധായകരുടെയും കണ്ടെത്തല്‍ .

Painting: Raja Ravi Varma
നിര്‍ബന്ധിത ഇടങ്ങള്‍
ജോലി സ്ഥലങ്ങളില്‍ സാരി ഇപ്പോള്‍ പതുക്കെ പതുക്കെ അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ടെങ്കിലും, കലാലയങ്ങളില്‍ ഇപ്പോഴും സാരി, നിര്‍ബന്ധ യൂണിഫോമിന്റെ ഭാഗമായും അല്ലാതെയും അതിന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഇത്തരം ഇടങ്ങളില്‍ വിദ്യാര്‍ത്ഥിസമൂഹത്തില്‍ സാരി കടന്നു വരുന്നത് നിര്‍ദോഷകരം എന്ന് തോന്നിപ്പിക്കുന്ന ചില ചടങ്ങുകളുടെ ഭാഗമായാണ്. സെമിനാറിന്റെയും അസോസിയേഷന്‍ ഉദ്ഘാടനങ്ങളുടെയും കേരളപ്പിറവി, ഓണം ഇത്യാദി ഉത്സവ പരിപാടികളുടെയും പേര് പറഞ്ഞ് പെണ്‍കുട്ടികളെ കൊണ്ട് സാരി ഉടുപ്പിക്കുന്ന പരിപാടി തടസ്സങ്ങള്‍ ഒന്നും കൂടാതെ ഇന്നും നടന്നുകൊണ്ടിരിക്കുന്നു.
എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും ആണ്‍കുട്ടികളെ മുണ്ട് ഉടുപ്പിച്ച് അവരെ ‘സംസ്കാര സമ്പന്നരും’ ‘സുന്ദരന്‍മാരും’ ആക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അത്രതന്നെ നടക്കുന്നതായി കാണുന്നില്ല. ‘സംസ്കാര’ത്തോട് വല്ലാതെ പ്രേമം കയറുന്ന ആമ്പിള്ളേര്‍ ചില വിശേഷാവസരങ്ങളില്‍ മുണ്ടുടുത്തുവരുന്നു എന്നല്ലാതെ. സാരിയോട് ചേര്‍ന്നു നില്‍ക്കുന്ന സദാചാരത്തെയും കാല്‍പനിക സൌെന്ദര്യ ബോധത്തെയും ചോദ്യം ചെയ്യാനുള്ള ഒരിടം പോലും കലാലയങ്ങള്‍ സൃഷ്ടിക്കുന്നില്ല.

പറഞ്ഞ് പറഞ്ഞ്…
ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളക്കുന്നതല്ല സാരിയും പെണ്‍കുട്ടികളും തമ്മിലുള്ള ബന്ധം. അതിന്റെ വിത്തുകള്‍ ചെറുപ്പം മുതലേ പെണ്‍കുട്ടികളുടെ മനസ്സില്‍ വിതയ്ക്കപ്പെടുന്നുണ്ട്. ഒരു ചെറിയ തുണി, സാരി പോലെ തോളിലേക്കിട്ട് ‘ഇപ്പോള്‍ വലിയ പെണ്ണായല്ലോ’ എന്ന് പറഞ്ഞ് കളിപ്പിക്കുമ്പോള്‍ മുതല്‍ തുടങ്ങുന്നുണ്ട് ഈ കണ്ടീഷനിംഗ്. പ്രായപൂര്‍ത്തി ആകുമ്പോള്‍, ‘പെണ്ണ് സാരിയൊക്കെ ഉടുക്കാറായല്ലോ’ എന്ന അഭിപ്രായ പ്രകടനങ്ങളും കാത്തിരിക്കുന്നുണ്ടാവും. ‘സാരി ഉടുത്താല്‍ പക്വത തോന്നും, കൂടുതല്‍ സുന്ദരി ആയി തോന്നും…’ എന്നിങ്ങനെയുള്ള അഭിപ്രായ പ്രകടങ്ങള്‍ വേറെ!
ഇതൊക്കെ കണ്ടും കേട്ടും വളരുന്ന പെണ്‍കുട്ടികള്‍ അറിയാതെ സാരി പ്രേമത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യുകയാണ്. അങനെ, ഭംഗിയായി സാരി ഉടുക്കാന്‍ കഴിയുക എന്നത് അവരുടെ ജീവല്‍പ്രശ്നമാകും. പിന്നെ, അത് ഉടുത്ത് നടക്കാനുള്ള കസര്‍ത്തുകള്‍. ഇറുകിപ്പിടിച്ച ബ്ലൌസും അടിവസ്ത്രങ്ങളും സൃഷ്ടിക്കുന്ന അസ്വസ്ഥത. അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍. എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ സാരിബ്ലൌസിനെ വിശേഷിപ്പിച്ചത്, ‘നമ്മള്‍ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വൃത്തികെട്ട സാധനം’ എന്നാണ്. ഇറുകിപ്പിടിച്ച് കാറ്റ് പോലും കേറാന്‍ ഒരു സ്കോപ്പും അവശേഷിപ്പിക്കാതെ അസ്വസ്ഥരാക്കുന്ന വേറേതു വസ്ത്രമുണ്ട്?

സാരിയുടെ ബ്രാന്റ് അംബാസഡര്‍മാര്‍
കേരളത്തിലെ അധ്യാപികമാരെ വേണമെങ്കില്‍ നമുക്ക് സാരിയുടെ ബ്രാന്റ് അംബാസിഡര്‍മാര്‍ എന്ന് വിളിക്കാം. ഒരു തരത്തില്‍, സാരി ധരിക്കുന്നതിന്റെ അധിക ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട ദൌര്‍ഭാഗ്യവതികള്‍ ഇവരാണ്. സ്കൂളുകളിലും കോളേജുകളിലും ഇപ്പോള്‍ സാരി നിയമപരമായി നിര്‍ബന്ധവേഷമല്ലെങ്കിലും ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലും ബി.എഡ് കോളേജുകളിലും യൂണിഫോം ഇപ്പോഴും സാരി തന്നെ. അലിഖിതമായൊരു നിയമം അധ്യാപക വിദ്യാര്‍ഥിനികള്‍ക്കു മേല്‍ നിലനില്‍ക്കുന്നുണ്ട്. ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള ഇന്റേണല്‍ മാര്‍ക്ക് അധികാരങ്ങളാണ് ഇതടക്കം പല അലിഖിത നിയമങ്ങളെയും നിലനിര്‍ത്തുന്നത്.
സാരി ഉടുത്താല്‍ മാത്രമേ അധ്യാപിക ആകാന്‍ കഴിയൂ എന്ന ബോധം അടിച്ചേല്‍പ്പിക്കുന്ന തരം സാഹചര്യങ്ങളാണ് ഇപ്പോഴും നമ്മുടെ അധ്യാപക പഠനകേന്ദ്രങ്ങളില്‍. കാലാകാലങ്ങളായി കൊണ്ടുനടക്കുന്ന ഗീര്‍വാണങ്ങള്‍ക്കൊന്നും ഒരുടവും തട്ടാതെ കാക്കുകയാണ് അധ്യാപക ഗുരുക്കന്‍മാരുടെ ചുമതലയെന്നോണമാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒരു കാലത്ത് സാരി ഉടുത്ത് കഷ്ടപെട്ടിരുന്ന നേഴ്സുമാര്‍ വരെ സാരി യൂണിഫോമില്‍ നിന്ന് രക്ഷപെട്ടു കഴിഞ്ഞു. പക്ഷെ, പാവം ‘അധ്യാപക വിദ്യാര്‍ഥിനികള്‍’ ഇപ്പോഴും സാരിയുടെ ഇട്ടാവട്ടത്തില്‍ തന്നെ ചുറ്റി കളിച്ചു കൊണ്ടിരിക്കുന്നു.
സാരിയുടെ ‘ദിവ്യത്വം’ ചോദ്യം ചെയ്ത രഞ്ജിനി ഹരിദാസിനെ ധ്യാനം കൂട്ടി മാനസാന്തരപ്പെടുത്താന്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ ശ്രമങ്ങള്‍ ടെലിവിഷനിലൂടെ നമ്മളൊക്കെ കണ്ടതാണ്. സ്കൂളുകളിലും കോളേജുകളിലും അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധവേഷമല്ലാതെയാക്കിയപ്പോഴും ‘നമ്മുടെ സംസ്കാരം കൈ വിട്ട് പോകുന്നു’ എന്ന മട്ടില്‍ വിലപിച്ചവരും ഇവിടെ ഉണ്ട്. പല സ്കൂളുകളിലും കോളേജുകളിലും അധ്യാപികമാര്‍ സാരി ഉടുക്കണം എന്ന ഒരലിഖിതനിയമം ഇപ്പോഴും നിലനില്‍ക്കുന്നു. ഈയടുത്ത് കേരളത്തിലെ ഒരു പ്രമുഖ കോളേജില്‍ അധ്യാപികയായി ജോലി കിട്ടിയ എന്‍റെ ഒരു സുഹൃത്തിനോട് ഇന്റര്‍വ്യൂ സമയത്ത് കോളേജില്‍ സാരി ഉടുത്ത് വരാന്‍ ആവശ്യപ്പെട്ടു കൊണ്ടു പറഞ്ഞ കാരണം, സാരി ഉടുത്താലെ കുട്ടികള്‍ക്ക് അധ്യാപികമാരോട് ‘ബഹുമാനം’ തോന്നൂ എന്നായിരുന്നു.

Painting: Raja Ravi Varma
അഞ്ചര മീറ്ററിന്റെ കോലാഹലങ്ങള്‍
ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള സ്വാതന്ത്യ്രം ഉണ്ടെന്നു സമ്മതിക്കുമ്പോഴും സാരി എന്ന അഞ്ചര മീറ്റര്‍ തുണി സൃഷ്ടിക്കുന്ന കോലാഹലങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ഒരു സ്ത്രീയുടെ ശരീരത്തിലെ നിമ്നോന്നതകള്‍ ഏറ്റവും കൃത്യമായി എടുത്ത് കാണിക്കുന്ന, കൂടുതല്‍ ശരീര ഭാഗങ്ങള്‍ വസ്ത്രം കൊണ്ട് മൂടിയിട്ടും ‘സെക്സി’ ആകാന്‍ കഴിയുന്ന ഒരേയൊരു വേഷമാണ് സാരി. പുരുഷ നോട്ടങ്ങളെ സുഖിപ്പിക്കാന്‍ പറ്റിയ നല്ല വേഷം, എന്ന് സാരിയെ വിശേഷിപ്പിച്ചാല്‍ കൂടി അതൊരു അതിശയോക്തി ആവില്ല. അതുകൊണ്ടാണല്ലോ, മിക്കവാറും പെണ്ണ് കാണല്‍ പോലെയുള്ള ചടങ്ങുകളില്‍ സാരി ‘നിര്‍ബന്ധ’ വേഷമായി കടന്നു വരുന്നത്!
കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ എന്ന് പറഞ്ഞ് ആഘോഷിക്കുന്ന ചില നൃത്തരൂപങ്ങളിലും (തിരുവാതിര, മോഹിനിയാട്ടം) സാരിയെന്ന വസ്ത്രത്തിന്റെ ശരീരപ്രദര്‍ശന സാധ്യതകളെ പരമാവധി ഉപയോഗിക്കുന്നുണ്ട്. സംസ്ഥാന യുവജനോത്സവം നടക്കുമ്പോള്‍ തിരുവാതിരക്കളി കാണാന്‍ ധൃതി കൂട്ടി പോകുന്ന ഒരു സുഹൃത്തിനോട് കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത്രയ്ക്കു ‘നയന’ സുഖം പകരുന്ന വേറേതു നൃത്ത രൂപമുണ്ട് എന്നാണ്. നൃത്തച്ചുവടുകളെക്കാള്‍ സെറ്റ് മുണ്ട് ഉടുത്ത് സ്റ്റേജില്‍ നിറഞ്ഞാടുന്ന സുന്ദരിമാരെ കണ്കുളിര്‍ക്കെ കാണുന്നതിലുള്ള സന്തോഷമായിരുന്നു അദ്ദേഹത്തിന്റെ തിരുവാതിര പ്രേമത്തിന് പുറകില്‍!പക്ഷെ, ഇവിടെയൊക്കെ ‘സംസ്കാരം’ എന്ന വര്‍ണകടലാസ് കൊണ്ട് പൊതിഞ്ഞ് ഈ ശരീരപ്രദര്‍ശനത്തെ സമൂഹം ആഘോഷിക്കും.

പൊള്ളയായ സാംസ്കാരിക ചിഹ്നം
സ്വന്തം ശരീരത്തിന്റെ സൌന്ദര്യം ആഘോഷിച്ച്, അതുറക്കെ പ്രഖ്യാപിച്ച് സാരി ഉടുത്തു കൊണ്ട്, സാരി നിഷ്കര്‍ഷിക്കുന്ന അച്ചടക്കത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകളും നമുക്കിടയിലുണ്ട്. പക്ഷെ, ഇത്തരം ചോദ്യം ചെയ്യലുകള്‍ വിരളമാണെന്നു മാത്രം. അഭിനേത്രികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം സാരിയെ അവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കൃത്യമായി ഉപയോഗിക്കുന്നവരാണ്.
എങ്കിലും സാരി എന്ന വേഷത്തിന് അനാവശ്യമായ ‘ദിവ്യത്വം’ നമ്മുടെ സമൂഹം കല്‍പിച്ച് നല്‍കിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ ആണ്‍കോയ്മയുടെ അഭിരുചികളും അഭിനിവേശങ്ങളും മാത്രമാണ്. ഇത് തിരിച്ചറിയാനുള്ള സാമാന്യബോധം എങ്കിലും അത് ഉടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. അത്തരം ഒരു മറു ചിന്ത സ്ത്രീകളുടെ വസ്ത്രധാരണത്തെ മാത്രമല്ല, നമ്മുടെ പൊള്ളയായ ചില സാംസ്കാരിക ചിഹ്നങ്ങളെയും പൊളിച്ചെഴുതും.
Nov 6 2012 | Posted in
പെണ്‍പക്ഷം,
പെണ്മ |
Read More » ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന ഷര്‍മിളയുടെ സ്വപ്നങ്ങളില്‍ മരണത്തിന്റെ നിഴല്‍ പോലുമില്ല. പക്ഷേ, അവള്‍ക്കറിയാം താന്‍ നടന്നടുക്കുന്നത് മരണത്തിലേക്ക് മാത്രമാണെന്ന്. മൂക്കിന്‍ തുമ്പത്തേക്ക് നീണ്ടു കിടക്കുന്ന രണ്ട് കുഴലുകളില്‍ ഒരു ദശബ്ദത്തിലേറെയായി തൂങ്ങിക്കിടക്കുന്ന അവളുടെ ജീവിതത്തിലേക്ക് ഒന്നു തലയുയര്‍ത്തി നോക്കാന്‍ ഇനിയും നമ്മിലെത്ര പേര്‍ക്ക് കഴിയുന്നുണ്ട്-അഞ്ജലി ദിലീപ് എഴുതുന്നു

‘woman is your own reflection,
and whatver you are she is;
whrever you lives she lives; she is like religion,
if not interpreted by the ignorant,
and like a moon,if not veiled with clouds,
and like a breeze,
if not poisoned with impurities
Khalil Gibran

അഞ്ജലി ദിലീപ്
പെണ്ണിനെ നിര്‍വചിക്കാന്‍ ഇതിലേറെ അര്‍ഥഭേദങ്ങളുടെ ആവശ്യമില്ല. അത്ര ഭിന്നം സ്ത്രീജീവിത യാഥാര്‍ഥ്യങ്ങള്‍. മുഖങ്ങള്‍, ചിന്തകള്‍, വിഷയങ്ങള്‍.
സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ചുറ്റും കോമാളിവേഷം കെട്ടിയാടുന്ന കുറേ തുണിപ്പാവകളെ. പീഡനം, കൂട്ടബലാല്‍സംഗം, മൊബൈല്‍ വാണിഭം, എണ്ണിയാല്‍ തീരാത്തത്ര ശബ്ദകോലാഹലങ്ങള്‍ക്കുശേഷം പിഞ്ചിയ കടലാസു കഷണം പോലെ നിശãബ്ദമായി കിടക്കാന്‍ വിധിക്കപ്പെട്ടവരുടെ നിസ്സഹായത.
ഈ മൊണ്ടാഷിനിടയില്‍ സ്വത്വബോധത്തിലേക്ക് നടന്നടുക്കുക എളുപ്പമല്ല.
ചുരുക്കം ചില ശബ്ദങ്ങളേ ആ വഴിക്ക് കാണാനാവൂ.
വിജനമായ ആ വഴിത്താരയുടെ മുള്‍ച്ചെടി പടര്‍പ്പിനടുത്ത്, എന്തിനെയോ കാത്തെന്നപോലെ അവളെക്കാണാം. പരസഹായമില്ലാതെ ഒരു നെടുവീര്‍പ്പു പോലും അന്യമായവള്‍. എങ്കിലും അവള്‍, സ്വന്തം ദേശത്തിനും മനുഷ്യര്‍ക്കുമായി കത്തി ജ്വലിക്കുന്നൊരു സൂര്യന്‍. ഇറോം ഷര്‍മിള എന്ന മുപ്പത്തഞ്ചുകാരി.

courtesy: rediff
അവള്‍
ഒരു ജനതയുടെ പോരാട്ടത്തിനു നടുവില്‍, വാരിപ്പുതച്ച കമ്പിളിത്തുണികള്‍ക്കിടയില്‍ പെറുക്കിക്കൂട്ടി വെച്ച എല്ലിന്‍കഷണങ്ങളുടെ മനുഷ്യരൂപം. ചുറ്റിനും പത്തിവിടര്‍ത്തി നില്‍ക്കുന്ന ധാര്‍ഷ്ഠ്യത്തിന്റെ മുഖങ്ങളെ സഹനം കൊണ്ട് തോല്‍പ്പിക്കുന്ന ധീരതയുടെ ആള്‍രൂപം. അധികാരത്തിന്റെ തുറുകണ്ണുകള്‍ക്കിടയിലും ചക്രവാളത്തില്‍ പാതി മറഞ്ഞ സൂര്യനെ പോലെ വെട്ടിത്തിളങ്ങുന്നുഅവളുടെ കണ്ണുകള്‍. ആ കണ്ണുകളില്‍നിന്ന് പ്രസരിക്കുന്ന വെളിച്ചത്തിന്റെ നിറഭേദങ്ങള്‍ സ്വന്തം ജനതക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും തീര്‍ക്കുന്നു.
പട്ടിണി കൊണ്ടുള്ള സമരത്തിന്റെ ഇല്ലായ്മ തീര്‍ക്കാന്‍ അവള്‍ക്കരികില്‍ എത്തിയത് അക്ഷരങ്ങളാണ്. അവ അവള്‍ക്ക് സമൃദ്ധമായ വിരുന്നൊരുക്കി. വാക്കുകള്‍ അവള്‍ക്കായി പൂമെത്തയൊരുക്കി. അതിന് കാനാറിപ്പൂവിന്റെ സുഗന്ധമുണ്ടായിരുന്നു.
‘ഈ ചങ്ങലകള്‍ അഴിച്ചു മാറ്റി എന്നെ മോചിപ്പിക്കൂ. ഇവ മുള്ളുകളാല്‍ നിര്‍മിക്കപ്പെട്ട വളകളെന്നപോലെ എന്നെ വേദനിപ്പിക്കുന്നു. ഞാന്‍ ഈ ഇരുണ്ട മുറിക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ടവള്‍. എന്റെ ശബ്ദങ്ങള്‍ മുറിയുടെ നാലു ചുവരുകളില്‍ തട്ടി എന്നിലേക്കു തന്നെ തിരിച്ചുവരുന്നു. അവയ്ക്ക് ചിരിയുടെ മാസ്മരികതയോ താരാട്ടുപാട്ടിന്റെ ആര്‍ദ്രതയോ ഞാന്‍ കാണുന്നില്ല’-ഒരിക്കല്‍ അവള്‍ എഴുതി.
ജയിലിനുള്ളിലെ പാതി മറച്ച ജനലഴിയുടെ താഴെ ചമ്രം പടിഞ്ഞിരുന്ന് സ്വാതന്ത്യ്ര ഗീതങ്ങള്‍ രചിച്ചു കൊണ്ടേയിരുന്നു, അവള്‍. പെട്ടെന്ന് എവിടെനിന്നോ മാന്ത്രികക്കുതിരയില്‍ അവള്‍ക്കായി പറന്നെത്തി, ഒരു രാജകുമാരന്‍. അവര്‍ കവിതകള്‍ കൊണ്ട് ഊടും പാവും നെയ്തു. അവരുടെ മൌനം സങ്കീര്‍ത്തനങ്ങളുടെ പുതിയ വാതായനങ്ങള്‍ തേടി. അവളുടെ ഉള്ളിലെ ഇരമ്പുന്ന കടലിനെയും നോവുന്ന നൂറുകണക്കിന് ആത്മാക്കളെയും അവന്‍ തിരിച്ചറിഞ്ഞു.

സൈന്യം നടത്തുന്ന കൊടുംക്രൂരതകളില്‍ പ്രതിഷേധിച്ച് മണിപ്പൂരില്‍ അമ്മമാര്‍ നടത്തിയ പ്രതിഷേധ സമരം
അമ്മ
ഇല്ലാതാക്കപ്പെട്ട മക്കളുടെ വിലാപങ്ങള്‍ തുന്നിച്ചേര്‍ത്ത അമ്മമാരുടെ ദുഖം ഇറോം സ്വന്തം ചുമയലിലേറ്റി. ആ അമ്മമാര്‍ നഗ്നതയെന്ന ശരീരഭാഷയെ തെരുവിലേക്ക് വലിച്ചെറിഞ്ഞ് അവള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. 2004ല്‍ സൈന്യം ബലാല്‍സംഗം ചെയ്ത് കൊന്ന മനോരമാദേവിയുടെ പൊള്ളുന്ന ഓര്‍മ്മ അവള്‍ക്കൊപ്പം നിന്നു. മനോരമയെ പിച്ചിച്ചീന്തിയ കഴുകന്‍മാരുടെ കൈകളിലേക്കുതന്നെ അവള്‍ സ്വന്തം മാംസം ദാനം ചെയ്യുന്നു.

അവര്‍
ദല്‍ഹിയിലെ രാഷ്ട്രീയ ഗോദയില്‍ അന്നാഹസാരേയുടെ ഗാന്ധിത്തൊപ്പിക്കുള്ളില്‍ അരങ്ങുതകര്‍ത്ത നാടകത്തിന്റെ ആദ്യാവസാനം ബുദ്ധിജീവി വര്‍ഗവും ക്യാമറക്കണ്ണുകളും സത്യഗ്രഹം സത്യഗ്രഹം എന്ന് വിലപിച്ചപ്പോള്‍ ആരും അവളെ കണ്ടതേയില്ല.
മണിപ്പൂരില്‍ വെടിയൊച്ചകള്‍ക്കൊപ്പം ഇല്ലാതാവുന്ന ജീവനുവേണ്ടി അന്നേരവും, ഇറോമും അവളുടെ ഓരോ ശ്വാസ നിശ്വാസങ്ങളും മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ദില്ലിയില്‍ ഉയര്‍ന്നുകത്തിയ പൌരബോധം അവളെ കണ്ടതേയില്ല. അവള്‍ക്കായി പാടുവാന്‍ ആരുമുണ്ടായിരുന്നില്ല.
ജീവനാളങ്ങള്‍
ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന ഷര്‍മിളയുടെ സ്വപ്നങ്ങളില്‍ മരണത്തിന്റെ നിഴല്‍ പോലുമില്ല. പക്ഷേ, അവള്‍ക്കറിയാം താന്‍ നടന്നടുക്കുന്നത് മരണത്തിലേക്ക് മാത്രമാണെന്ന്. മൂക്കിന്‍ തുമ്പത്തേക്ക് നീണ്ടു കിടക്കുന്ന രണ്ട് കുഴലുകളില്‍ ഒരു ദശബ്ദത്തിലേറെയായി തൂങ്ങിക്കിടക്കുന്ന അവളുടെ ജീവിതത്തിലേക്ക് ഒന്നു തലയുയര്‍ത്തി നോക്കാന്‍ ഇനിയും നമ്മിലെത്ര പേര്‍ക്ക് കഴിയുന്നുണ്ട്.
എന്തു കൊണ്ട് നിങ്ങള്‍ക്ക് ഇറോം ശര്‍മിളയെക്കുറിച്ച് ഒരു ഫീച്ചര്‍ എഴുതിക്കൂടാ എന്ന ഒരു മാധ്യമ സുഹൃത്തിനോടുള്ള എന്റെ ചോദ്യത്തിന് ആരാണീ ഇറോം ഷര്‍മിള എന്നായിരുന്നു മറുചോദ്യം .
‘ജീവിതം മഹത്തരമാണ്. അന്ത്യത്തിലേക്ക് നടന്നടുക്കുന്നതിനുമുമ്പ് ഞാന്‍ നിങ്ങളിലെ ഇരുട്ടിന്റെ വെളിച്ചമാകും. എന്നിട്ട് വിശ്വമാകുന്ന വിളനിലത്തില്‍ വിത്തുവിതക്കും. അവിടെ നിത്യസത്യമെന്ന മഹാവൃക്ഷത്തിന്റെ വേരുകള്‍ പാകും’-അവള്‍ തുടരുകയാണ്.
Oct 20 2012 | Posted in
പെണ്‍പക്ഷം,
പെണ്മ |
Read More »
അമ്മ എന്ന അനുഭവത്തിന്റെ നാനാര്‍ത്ഥങ്ങളെക്കുറിച്ച വി.പി റജീനയുടെ കുറിപ്പിന് ഒരു തുടര്‍ച്ച. സ്മിത മീനാക്ഷി എഴുതുന്നു

…അതുകൊണ്ടു തന്നെ ‘ഒന്നു നൊന്തു പെറ്റു കാണിക്കെടോ’ എന്ന വെല്ലുവിളി അസംബന്ധമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നമ്മുടെ പുരുഷ സമൂഹം പലപ്പോഴും നടത്തുന്ന ചില ‘ശക്തി പ്രകടന’ങ്ങള്‍ക്കു തുല്യമാണിത്. ‘നീയൊരു പെണ്ണല്ലേ , ആണുങ്ങളോടു കളിച്ചാല്‍ വിവരമറിയും , സൂക്ഷിച്ചില്ലെങ്കില്‍ പത്തുമാസം കഴിയുമ്പോള്‍ ….’ ഈ തരത്തില്‍ പെട്ട സംഭാഷണങ്ങള്‍ പല സിനിമകളിലും കാണുന്നതല്ലേ?
വിഡ്ഢിത്തത്തിനെ അഹങ്കാരത്തിന്റെ മേല്‍ക്കച്ചയണിയിച്ച് പ്രദര്‍ശിപ്പിക്കാന്‍ പുരുഷന്‍ മടികാണിക്കാറില്ല എന്നത് നാട്ടു നടപ്പ്. അതുപോലെ, സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് പറയുമ്പോള്‍ മൂത്രമൊഴിക്കുന്നതിന്റെ സ്വാഭാവിക രീതിപോലും എടുത്തു പറയുന്ന പുരുഷന്മാരില്ലേ? പൂച്ചയെപ്പോലെ നാലുകാലില്‍ വീഴാന്‍ നായയ്ക്കാവില്ലെന്നത് പൂച്ചയുടെ മഹത്വവും നായയുടെ ന്യൂനതയുമല്ല. അതുകൊണ്ടു തന്നെ ആ വിഡ്ഢിത്തത്തെ ആവര്‍ത്തിക്കാതെ, അവഗണിയ്ക്കുക എന്നതേ നമുക്ക് ചെയ്യാനുള്ളൂ-സ്മിത മീനാക്ഷി എഴുതുന്നു
സ്ത്രീയുടേതു മാത്രമായ ഒരു ജൈവാനുഭവമാണ് പ്രസവം. അതിന്‍റെ എത്ര വീഡിയോ ദൃശ്യങ്ങള്‍ കണ്ടാലും പുരുഷന് ആ അനുഭവത്തിന്‍റെ പൂര്‍ണത മനസ്സിലാക്കാനാവില്ല. അതിനായി മാത്രം ഇനിയും സ്ത്രീകള്‍ ക്യാമറയ്ക്കു മുമ്പില്‍ പ്രസവിക്കണമെന്നുമില്ല. മാതൃത്വത്തിന്റെ മഹത്വമെന്നത് ജനനത്തിന്റെ നിമിഷങ്ങളിലെ വേദനയില്‍ ഒതുങ്ങുന്നതാണോ? അത് ഗര്‍ഭപാത്രത്തില്‍ ഒരു ജീവന്‍ രൂപം കൊള്ളുന്നതോടെ ആരംഭിക്കുന്നു എന്നു പറയാമെങ്കിലും പ്രസവത്തോടെ അതു പൂര്‍ണ്ണമാകുന്നില്ല. ഒരു കുഞ്ഞിനെ , സമൂഹത്തിനു വേണ്ട രീതിയിലുള്ള ഒരു മനുഷ്യജന്മമായി ഏല്‍പ്പിച്ചു കൊടുക്കുന്നതുവരെ ആ മഹത്വപൂര്‍ണമായ പ്രക്രിയ തുടരുന്നു. പ്രസവവേദനയുടെ ഏറ്റക്കുറച്ചിലുകളില്‍ മാതൃ മഹത്വം വ്യത്യാസപ്പെടുന്നതുമില്ല.
സ്ത്രീ പുരുഷ ജന്മങ്ങളുടെ ജൈവപരമായ കര്‍ത്തവ്യങ്ങളില്‍ ‘പ്രസവം’ എന്നത് സ്ത്രീ സ്വമേധയാ ഏറ്റെടുത്ത ഒരു ഓപ്ഷന്‍ അല്ല. ‘ജനിപ്പിച്ചാല്‍ മതി, ഉള്ളില്‍ കിടത്തി വളര്‍ത്തി പത്തു മാസം കഴിഞ്ഞ് ഞാന്‍ പ്രസവിച്ചു തരാം’ എന്ന് ഹവ്വ മുതലുള്ള ഏതെങ്കിലും സ്ത്രീ ഇണയോട് പറഞ്ഞതു കൊണ്ടല്ല ഞാനടക്കമുള്ള സ്ത്രീ സമൂഹം പ്രസവിക്കുന്ന ജീവിയായത്. അങ്ങനെയൊരു തെരഞ്ഞെടുപ്പ് സാധ്യമായിരുന്നെങ്കില്‍ ഒന്നിടവിട്ട് ആണും പെണ്ണും എന്നും ആദ്യമാര് എന്നതു ടോസ്സ് ചെയ്തും തീരുമാനിക്കപ്പെടുമായിരുന്നു. അതുകൊണ്ടു തന്നെ ‘ഒന്നു നൊന്തു പെറ്റു കാണിക്കെടോ’ എന്ന വെല്ലുവിളി അസംബന്ധമാണ്.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നമ്മുടെ പുരുഷ സമൂഹം പലപ്പോഴും നടത്തുന്ന ചില ‘ശക്തി പ്രകടന’ങ്ങള്‍ക്കു തുല്യമാണിത്. ‘നീയൊരു പെണ്ണല്ലേ , ആണുങ്ങളോടു കളിച്ചാല്‍ വിവരമറിയും , സൂക്ഷിച്ചില്ലെങ്കില്‍ പത്തുമാസം കഴിയുമ്പോള്‍ ….’ ഈ തരത്തില്‍ പെട്ട സംഭാഷണങ്ങള്‍ പല സിനിമകളിലും കാണുന്നതല്ലേ? വിഡ്ഢിത്തത്തിനെ അഹങ്കാരത്തിന്റെ മേല്‍ക്കച്ചയണിയിച്ച് പ്രദര്‍ശിപ്പിക്കാന്‍ പുരുഷന്‍ മടികാണിക്കാറില്ല എന്നത് നാട്ടു നടപ്പ്. അതുപോലെ, സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് പറയുമ്പോള്‍ മൂത്രമൊഴിക്കുന്നതിന്റെ സ്വാഭാവിക രീതിപോലും എടുത്തു പറയുന്ന പുരുഷന്മാരില്ലേ? പൂച്ചയെപ്പോലെ നാലുകാലില്‍ വീഴാന്‍ നായയ്ക്കാവില്ലെന്നത് പൂച്ചയുടെ മഹത്വവും നായയുടെ ന്യൂനതയുമല്ല. അതുകൊണ്ടു തന്നെ ആ വിഡ്ഢിത്തത്തെ ആവര്‍ത്തിക്കാതെ, അവഗണിയ്ക്കുക എന്നതേ നമുക്ക് ചെയ്യാനുള്ളു.

പിടിവാശിക്കാരി രാജ്ഞി
ഗര്‍ഭാവസ്ഥ എന്നത് സ്ത്രീയ്ക്ക് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് നല്‍കുന്നത്. ആ അവസ്ഥയില്‍ പഞ്ചേന്ദ്രിയങ്ങളെല്ലാം അതുവരെ തുടര്‍ന്നു വന്ന ശീലങ്ങളെ നിഷേധിക്കുന്നു. ഇതല്ല, ഇതല്ല എന്ന് നാവും കാതും കണ്ണുമൊക്കെ പരാതിക്കാരാകുന്ന കാലം. എല്ലാ ജൈവപ്രക്രിയകളെയും നിയന്ത്രിക്കുന്നത് പുതിയൊരു രാജ്ഞിയാണപ്പോള്‍ . അവളാണെങ്കിലോ വല്ലാത്ത പിടിവാശിക്കാരിയും. ഒരു പക്ഷേ ഒരു ശിശുവിന്റെ ഭരണത്തിലേയ്ക്ക് സ്ത്രീ ജീവിതം മാറുന്നതിന്റെ തുടക്കമായതിനാലാകാം.
അതുകൊണ്ടു കൊണ്ടു തന്നെ പിന്നിട്ട ആ അവസ്ഥയെ നോക്കിക്കാണുമ്പോള്‍ എനിക്ക് ആശ്ചര്യമാണ് . പുതിയൊരു ജീവിത ശൈലി ആവശ്യപ്പെടുന്ന അനുഭവം. അമ്പരപ്പിക്കുന്ന എത്രയെത്ര മാറ്റങ്ങള്‍ . ചിരി എന്നത് ഒഴിവാക്കാനാവാത്ത ശീലമായിരുന്ന ഞാന്‍ പുഞ്ചിരിക്കാന്‍ തന്നെ പാടുപെട്ടു. അന്നുവരെ ഒരിക്കല്‍ പോലും കഴിക്കാതിരുന്ന പാവയ്ക്ക എന്ന പച്ചക്കറി എന്‍റെ പ്രിയപ്പെട്ടതായത് അവിശ്വസനീയമായ മറ്റൊരു ജൈവമാറ്റം.
മൂന്നാം മാസത്തിലെ ഔദ്യോഗിക സ്ഥലം മാറ്റവും എട്ടാം മാസത്തിലെ ദില്ലി -കേരളാ ട്രെയിന്‍ യാത്രയുള്‍പ്പടെയുള്ള കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും അപ്പുറത്ത്, തുടക്കത്തില്‍ ഹോസ്റല്‍ വാര്‍ഡന്‍ പ്രത്യേക വാത്സല്യത്തോടെ തന്ന കഞ്ഞിയും പുളിച്ചമ്മന്തിയും ഓഫീസ് സഹപ്രവര്‍ത്തകര്‍ ദിവസവും കൃത്യമായി എത്തിച്ചു തന്നിരുന്ന കരിക്കിന്‍ വെള്ളവും പോലുള്ള നല്ല അനുഭവങ്ങള്‍ക്കാണ് ഓര്‍ത്തെടുക്കുമ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്നത്ഒരു പക്ഷേ ഞാനൊരമ്മയായതുകൊണ്ടാകാം. എങ്കില്‍ ആ അമ്മത്വത്തിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു, ഒപ്പം. എന്നെ അതിനര്‍ഹയാക്കിയ രണ്ടു മക്കളോടും, അതിനു നിമിത്തമായ എന്റെ പങ്കാളിയോടും.

Painting: Priya Anand
ഒളിഞ്ഞു നോട്ടം എന്ന പാരമ്പര്യ കല
സ്ത്രീയുടെ ഗര്‍ഭാവസ്ഥയെ ലൈംഗിക താല്‍പര്യത്തോടെ നോക്കിക്കാണുന്ന പുരുഷ സമൂഹം നമുക്കു ചുറ്റും ഉണ്ട്. ഒരു മൂന്നാം ലോക രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയില്‍ അതും ഉള്‍പ്പെടുന്നു എന്നതാണ് വാസ്തവം. സാമ്പത്തികമായ പിന്നോക്കാവസ്ഥ മാത്രമല്ല വികസനത്തിന്റെ അളവുകോല്‍ , ജനജീവിതത്തിന്റെ ബൌദ്ധികമായ നിലവാരം കൂടിയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീയ്ക്ക് അവള്‍ ഇഷ്ടപ്പെടുന്ന ഏതു വേഷവും ധരിക്കാനുള്ള അവകാശമുണ്ടെന്നു നാം പറയുമ്പോള്‍ , അതിനെ ഉള്‍ക്കൊള്ളാനുള്ള സമൂഹം നിലവിലുണ്ടായിരിക്കേണ്ട ആവശ്യകത കൂടി അതില്‍ അന്തര്‍ലീനമാണ്. പക്ഷേ കാര്യങ്ങള്‍ അത്തരത്തിലൊന്നുമായിട്ടില്ല.
അതിനിനിയും കാലതാമസമുണ്ട്. തുറിച്ചു നോട്ടവും ഒളിഞ്ഞു നോട്ടവും നമ്മുടെ പാരമ്പര്യ കലകള്‍ തന്നെയാണിപ്പോഴും. വികസനത്തിന്റെ പാതയില്‍ പാതി പിന്നിട്ട ഈ അവസ്ഥയില്‍ ഗര്‍ഭവും പ്രസവവും പോലും ലൈംഗികതയുടെ ഹാസ്യോത്പന്നങ്ങളായി മാറുന്നു. കേരളത്തിലെ വിദ്യാഭ്യാസ നിലവാരവും മേല്‍പ്പറഞ്ഞ മനോഭാവവും തമ്മിലുള്ള ബന്ധം നേര്‍ വിപരീതമായ രീതിയിലാണ് നിലകൊള്ളൂന്നത്.
അതുകൊണ്ടു തന്നെ ആശുപത്രികള്‍ ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ ഗര്‍ഭിണിയായ സ്ത്രീയ്ക്ക് സമൂഹത്തിന്റെ പ്രതികരണങ്ങളില്‍ അസ്വസ്ഥയാകേണ്ടിവരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനായി ചെല്ലുന്നവരോട് സ്ത്രീകളായ ഡോക്ടര്‍മാരും നേഴ്സുമാരും പോലും വളരെ മോശമായ രീതിയില്‍ പെരുമാറാറുണ്ട്. അവര്‍ ചെയ്ത എന്തോ തരം താണ പ്രവൃത്തിയുടെ ഫലമായിട്ടാണ് ഈ അവസ്ഥയുണ്ടായതെന്ന അര്‍ത്ഥത്തില്‍ പരിഹാസത്തില്‍ പൊതിഞ്ഞ ശകാരവും നേരിടേണ്ടി വരുന്നു.

Painting: Seshadri Sreenivasan
സ്വപ്നത്തിനും ജാഗരത്തിനുമിടയില്‍
പ്രസവത്തിന്റെ വേദന അനുഭവിച്ചതുകൊണ്ട് മറ്റു വേദനകള്‍ നിസ്സാരമാകണമെന്നുണ്ടോ? പ്രസവവേദന പിന്നീട് ഓര്‍മ്മിച്ചെടുക്കാനാകില്ല എന്നു പറയുന്നതില്‍ തന്നെ ഒരു പ്രത്യേകത ആ അനുഭവത്തിനുണ്ട്. സന്തോഷവും സങ്കടവും വേദനയും കൂടിക്കലര്‍ന്ന ഒരു സ്വപ്നാവസ്ഥയിലാണതു സംഭവിക്കുന്നതെന്നു തോന്നുന്നു. കടുത്ത ഒരു വേദനയുടെ വേലിയേറ്റത്തില്‍ ഉറക്കെ നിലവിളിക്കുന്നു, അതടങ്ങുമ്പോള്‍ ഉറക്കത്തിലേയ്ക്കുള്ള ഒരു മുങ്ങാംകുഴി, അടുത്ത വേലിയേറ്റത്തിലാണു പിന്നീടു പിടഞ്ഞുണരുന്നത്.
അപ്പോള്‍ വേദനയെ വേദനയായിട്ടല്ല അറിയുന്നത്. അത് മറ്റെന്തോ അനുഭവമാണ്. സ്വപ്നത്തിനും ജാഗരത്തിനും ഇടയ്ക്കുള്ള ഒരു ഊഞ്ഞാലാട്ടം. ജനനത്തോടെ വേദനകള്‍ അവസാനിക്കുന്നുമില്ല, കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്ന നിമിഷം വേദനകളില്‍ നിന്നൊരു മോചനമുണ്ട്, പക്ഷേ പിന്നീട് ദിവസങ്ങളോളം തുടരുന്ന വേദന ഏതമ്മയും അനുഭവിച്ചിരിക്കും.
പച്ച മാംസത്തില്‍ സൂചി കയറ്റുന്ന വേദന അപ്പോള്‍ ഭീകരമായി തോന്നില്ല എങ്കില്‍ കൂടി , പ്രസവത്തെ സംബന്ധിച്ച് ഓര്‍മ്മയില്‍ നില്‍ക്കുന്ന വേദന ആ തുന്നലുകളുടെതു തന്നെയാണ്. രണ്ടാഴ്ചയില്‍ കൂടുതല്‍ നോവായി നീറിപ്പിടിച്ച ആ അനുഭവം പല കൂട്ടുകാരും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. സിസേറിയന്‍ രീതിയിലുള്ള പ്രസവത്തിലും ജനനാന്തര വേദനകള്‍ മറക്കാനാകാത്തതാണ്.
എങ്കില്‍ പോലും ആ വേദനകള്‍ അനുഭവിച്ച ഒരു സ്ത്രീയ്ക്ക് മറ്റു വേദനകള്‍ നിസ്സാരങ്ങളെന്നു പറയാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ( രണ്ടു പ്രസവവും കഴിഞ്ഞ്, നാളുകള്‍ക്കുശേഷം , മൂന്നു പല്ലുകള്‍ക്കൊരുമിച്ച് ‘റൂട്ട് കനാല്‍ സര്‍ജറി’ നടത്തിയപ്പോള്‍ അനുഭവിച്ച വേദന പ്രസവവേദനയുടെയത്ര പോലും താങ്ങാനായില്ലെന്നതാണു വാസ്തവം.)

Painting: Frida Kahlo
ജീവിതം എന്ന മുള്‍മുന
ഗര്‍ഭവും പ്രസവവും അതിനുശേഷമുള്ള കുഞ്ഞിനെ വളര്‍ത്തലും ( അതില്‍ അമ്മയെ കൂടാതെ അച്ഛനും പങ്കുണ്ടെങ്കിലും ആ പങ്ക് തുലോം ചെറുതാണ്. ) സ്ത്രീയുടെ സവിശേഷാനുഭവങ്ങള്‍ തന്നെ. നൊന്തും കരഞ്ഞും ചിരിച്ചും നടത്തുന്ന സ്വാഭാവികമായ ഒരു ജീവിത ക്രിയ. തൊഴില്‍ സ്ഥലത്തോ വീട്ടിലോ സ്ത്രീകള്‍ പ്രസവിക്കുന്ന കാലം മാറി എന്നത് നമ്മുടെ മാത്രം അനുഭവങ്ങള്‍. ഇതൊന്നും ഇങ്ങനെയല്ലാത്ത കോടിക്കണക്കിനു കോടിക്കണക്കിനുസ്ത്രീകള്‍, അടിയാത്തി മാച്ചിയെപ്പോലുള്ളവര്‍ നമ്മുടെ രാജ്യത്തുണ്ട്.
ദൈനംദിന ജീവിതത്തില്‍ അവരനുഭവിക്കുന്ന വേദനകള്‍ പ്രസവവേദനയെക്കാള്‍ വലുതാണ്. അഞ്ചാമതും ഗര്‍ഭിണിയായ നാലുമക്കളുടെ അമ്മയായ ഒരു സ്ത്രീ ഒരിക്കലെന്നോടു പറഞ്ഞു-’ഗര്‍ഭവും പ്രസവവും ഒന്നുമല്ല പ്രശ്നം, ഒരു കുഞ്ഞിനുകൂടി ആഹാരത്തിനു വഴി കണ്ടെത്തുക എന്നത് മാത്രമാണ്’. ജീവശാസ്ത്രപരമായ അനുഭവങ്ങള്‍ പോലും ഉച്ച നീചത്വങ്ങള്‍ക്ക് വിധേയമാണ്. സാമ്പത്തിക അസമത്വങ്ങള്‍- വികസനത്തിന്റെ പാര്‍ശ്വഫലമായ അസമത്വങ്ങള്‍ – ഒരു ജനതയെ കനത്ത മതിലുകള്‍ കൊണ്ട് വേര്‍തിരിക്കുന്ന ഇക്കാലത്ത് നമുക്ക് ഒന്നിനെയും സാമാന്യവത്കരിക്കാനാവുന്നില്ല.
ശ്വേതാ മേനോന്റെ പ്രസവം ക്യാമറയിലൂടെ ലോകം കണ്ടതു കൊണ്ട് നാമുള്‍പ്പെടുന്ന സ്ത്രീ ലോകം ഒന്നും നേടുന്നില്ല. അത് ഒരു കലാകാരിയുടെ തികച്ചും സ്വതന്ത്രമായ ഒരു ആവിഷ്കാരം മാത്രം. ഒപ്പം ഈ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവുമടക്കമുള്ള അണിയറ ശില്‍പ്പികള്‍ക്ക് കച്ചവട താല്‍പര്യങ്ങളില്‍ കൂടുതലായ ‘മഹദവികാരങ്ങള്‍’ ഒന്നുമുണ്ടാവില്ലെന്നും ഞാന്‍ കരുതുന്നു. ‘ശ്വേതയുടെ പ്രസവം ‘ കാണാന്‍ തിയേറ്ററുകളില്‍ ആളുകള്‍ നിറയുമെന്നും സിനിമ വാണിജ്യപരമായ വിജയം നേടുമെന്നുമാകും അവരുടെ പ്രതീക്ഷകള്‍. ആ പ്രതീക്ഷകള്‍ സഫലമാകുകയും ചെയ്തേക്കാം.

Painting: Prakash Pore
സാമാന്യവല്‍കരണത്തിനപ്പുറം
അമ്മയുടെ മാഹാത്മ്യം മക്കളറിയുന്നത് , അല്ലെങ്കില്‍ സമൂഹമറിയുന്നത് അവരനുഭവിച്ച പ്രസവവേദനയുടെ അളവറിഞ്ഞിട്ടാണ് എന്നൊക്കെ ചിന്തിക്കാന്‍ ബുദ്ധി നമ്മെ അനുവദിക്കുമോ? പ്രസവിക്കാതെയും പാലൂട്ടാതെയും ചില അമ്മമാര്‍ മാതൃത്വത്തിന്റെ മഹനീയത നമ്മുടെ മുമ്പില്‍ വെളിവാക്കുന്നുണ്ട്.
അങ്ങനെയൊരു അമ്മയെ കഴിഞ്ഞയാഴ്ച കാണാനിടയായി. അന്‍പതു കുട്ടികളുമായി ഒരു വീട്ടില്‍, അവരിലോരോരുത്തരുടെയും ആവശ്യങ്ങള്‍ക്കു ചെവി കൊടുത്തും അവരെ സ്നേഹിച്ചും ജീവിക്കുന്ന ശ്രീമതി അഞ്ജന രാജഗോപാല്‍. ( സായ് കൃപ, സെക്ടര്‍ പന്ത്രണ്ട്, നോയിഡ. ) അമ്മയ്ക്കും മാതൃത്വത്തിനുമൊന്നും മറ്റു അര്‍ത്ഥങ്ങള്‍ തേടേണ്ടതില്ലെന്നു പറഞ്ഞ് മനസ്സുകൊണ്ടു വണങ്ങാന്‍ കഴിഞ്ഞതുപോലും ഒരു പുണ്യമെന്നു തോന്നി.
ജനനവും മരണവുമൊന്നും അര്‍ത്ഥപൂര്‍ണമാകുന്നതു ക്യാമറക്കണ്ണിലൂടെ നോക്കുമ്പോഴല്ല എന്നും മാതൃത്വവും പിതൃത്വവുമൊന്നും ഗാഢത അളക്കാവുന്ന ബന്ധങ്ങളല്ല എന്നും സാംസ്കാരിക രംഗത്തുള്ളവരും മനസ്സിലാക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. ‘പത്തുമാസം ചുമന്നതിന്റെയും നൊന്തു പെറ്റതിന്റെയും” കണക്കുകള്‍ അവസാനിപ്പിക്കാനുള്ള നേരമായി എന്ന് സ്ത്രീ സമൂഹവും തിരിച്ചറിയേണ്ടതുണ്ട്.

Painting: Alfredo Ramos Martinez
സുശീലയും ഒരമ്മയാണ്
2000 ന്റെ ആദ്യ പകുതിയിലാണ്. ഔദ്യോഗികമായി അങ്ങേയറ്റം തിരക്കുള്ള ദിനങ്ങളില്‍, ദിവസവും വന്നു പോകുന്ന സുശീല എന്ന ആത്മാര്‍ത്ഥതയുള്ള വീട്ടു ജോലിക്കാരിയായിരുന്നു വലിയ സഹായം. രണ്ടു കുട്ടികളുടെ അമ്മയായ അവള്‍ക്ക് എന്റെ പരിമിതികളില്‍ നിന്ന് അനുവദിച്ചു കൊടുക്കാവുന്ന സ്വാതന്ത്യ്രം കൊടുത്തിരുന്നതുകൊണ്ട് കുട്ടികളെയും കൂട്ടിയായിരുന്നു ജോലിക്കു വരുന്നത്, മറ്റുപണികള്‍ കഴിഞ്ഞ് തറ തുടയ്ക്കുന്ന നേരമാകുമ്പോഴേയ്ക്ക് കരഞ്ഞുതുടങ്ങുന്ന ഒന്നരവയസ്സുകാരനെ സാരിത്തലപ്പുകൊണ്ട് പുറത്തു കെട്ടിവച്ചായിരുന്നു അവള്‍ ജോലി പൂര്‍ത്തിയാക്കുന്നത്.
പെട്ടെന്ന് ഒരു ഔദ്യോഗിക ആവശ്യത്തിനു ഒരാഴ്ച ദൂരെ പോകേണ്ടിവന്നപ്പോള്‍ സുശീലയ്ക്ക് അധിക ചുമതലകള്‍ കൊടുത്താണ് ഞാന്‍ യാത്രയായത്. വീട്ടില്‍ അഞ്ചുവയസ്സുകാരി മകളും അവളുടെ അച്ഛനും മാത്രം. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ ‘സുശീല വന്നില്ല , അവര്‍ പ്രസവിച്ചു എന്ന് ഒരു കുട്ടി വന്നറിയിച്ചു’.
ഞാന്‍ അമ്പരന്നു പോയി. പ്രസവിക്കുകയോ? അതിനവള്‍ ഗര്‍ഭിണിയായിരുന്നില്ലല്ലോ. അവള്‍ എന്തെങ്കിലും കാര്യസാധ്യത്തിനു നുണ പറയുന്നതാകും എന്നെന്റെ വികൃത ബുദ്ധി ചിന്തിച്ചു. ഒരാഴ്ചയ്ക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ആദ്യം ചെയ്തത് സുശീലയുടെ വീടു തിരക്കി പോകുകയാണ്, മണ്ണിഷ്ടികകള്‍ അടുക്കിവച്ച് തീര്‍ത്ത വീടെന്ന സമചതുരക്കളത്തില്‍ ഒരു മൂലയിലെ കല്ലടുപ്പില്‍ എന്തോ വേവിക്കുന്ന സുശീല! മണ്ണ് തല്ലിയുറപ്പിച്ച തറയില്‍, ഒരു കീറത്തുണിയില്‍ ഒരു കുഞ്ഞ്! വലുപ്പം ഒരു പൂച്ചക്കുഞ്ഞിനെക്കാള്‍ അല്‍പം കൂടുതല്‍ മാത്രം.
ഞാന്‍ തരിച്ചു നിന്നുപോയി. ഏതാണ്ട് ഒരു വര്‍ഷമായിരുന്നു അവള്‍ എന്റെ വീട്ടില്‍ ജോലിയ്ക്കു വരാന്‍ തുടങ്ങിയിട്ട്.. എന്നിട്ടും ആ മനുഷ്യഗര്‍ഭം എന്റെ കണ്ണുകള്‍ കാണാതെ പോയി. ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ വരേണ്ടെന്നു പറയുമെന്ന് ഭയന്ന് അവള്‍ സാരി ചുറ്റി വയറൊളിപ്പിച്ചതാകാം, പക്ഷേ ഒമ്പതു മാസവും അതു കാണാതെ പോയ എന്നോട് എനിക്കിനിയും ക്ഷമിക്കാനായിട്ടില്ല, മരണം വരെ എനിക്കു മാപ്പു നല്‍കാന്‍ ഞാന്‍ തയാറുമല്ല.
വി.പി. റജീന എഴുതുന്നു
അടിയാത്തി മാച്ചിയുടെ ഈറ്റുപുരയും ശ്വേതാമേനോന്റെ പേറും
ജന്മത്തിന്റെയും മരണത്തിന്റെയും പടവുകളില്‍ വല്ലാതെ തനിച്ചു നിന്ന രണ്ടു പെണ്‍മുഖങ്ങള്‍. സെറീന എഴുതുന്നു
അന്നത്തെ ആ ഇത്തിരിപ്പോന്ന കുഞ്ഞാണ് ഇവള്‍, ഞാനും നാത്തൂനും മാറി മാറി മുലയൂട്ടിയ കുഞ്ഞ്. ഈ ഭൂമിയോടും മനുഷ്യരാശിയോടുമുള്ള പ്രതിഷേധം പോലെ സദാ നേരവും അവള്‍ ഉച്ചത്തില്‍ കരഞ്ഞു കൊണ്ടിരുന്നു. ഏതാണ്ട് ഒരു വയസ്സോട് അടുക്കും വരെ അവര്‍ ഞങ്ങളുടെ വീട്ടിലേക്കു വന്നും ഞങ്ങള്‍ അങ്ങോട്ട് പോയും ദിവസത്തില്‍ രണ്ടും മൂന്നും തവണ ആ കുഞ്ഞിനെ പാലൂട്ടി. ഏഴെട്ടു മാസം ആയപ്പോഴേയ്ക്കും അവള്‍ ഒന്നാന്തരം കുശുമ്പത്തിയായി വളര്‍ന്നു. എന്റെ മടിയില്‍ നിന്ന് പാറുവിനെ മാറ്റാന്‍ കരഞ്ഞു, നമ്മള്‍ ഒരുമിച്ചു പ്രസവിച്ചത് നന്നായി എന്ന് പറഞ്ഞു ഞാനും നാത്തൂനും ചിരിച്ചു. പിന്നെ വീടു മാറലുകള്‍ നഷ്ടപ്പെടുത്തിയ പലതിനുമൊപ്പം അവളും പോയി- ജന്മത്തിന്റെയും മരണത്തിന്റെയും പടവുകളില്‍ വല്ലാതെ തനിച്ചു നിന്ന രണ്ടു പെണ്‍മുഖങ്ങള്‍. സെറീന എഴുതുന്നു

ഒന്ന്
കുടമുല്ലയും മള്‍ബറിയും പടര്‍ന്ന മുറ്റത്തെ ചെടിപ്പടര്‍പ്പുകള്‍ക്കിടയില്‍ വള്ളിയും ചില്ലയും വകഞ്ഞു മാറ്റി എന്തോ നോക്കുമ്പോള്‍ വെള്ളത്തുണി കൊണ്ടൊരു തൊട്ടില്‍, അതില്‍ തല അല്‍പ്പം പുറത്തേയ്ക്കിട്ട് ഒരു കുഞ്ഞ് ഉറങ്ങുന്നു, ചേര്‍ത്ത് പിടിച്ചു നോക്കുമ്പോള്‍ കുഞ്ഞല്ല, ഒരു കുഞ്ഞു ജഡമാണ്, വലിയ ഉറുമ്പുകള്‍ പുറ്റു പോലെ കഴുത്തിലും വായയിലുമൊക്കെ…
നിലവിളിയിലേക്ക് ഉയരാനാകാതെ ഉറക്കം പിടഞ്ഞ് ഉണരുമ്പോള്‍ വെളുക്കാന്‍ ഇനിയും സമയം ബാക്കി. ആ രാത്രിയെ പലതായി മുറിച്ചു കൊണ്ടു ദു:സ്വപ്നങ്ങളുടെ തീവണ്ടി പലകുറി പാഞ്ഞു പോയി. ശേഷം, ഒരു ഞായറിന്റെ അലസതയിലേക്ക് ഉണര്‍ന്നു കിടക്കുമ്പോള്‍ നെഞ്ചില്‍ ആ തുണി തൊട്ടില്‍ വല്ലാത്ത കനമായി തൂങ്ങി നിന്നു. എല്ലാ ദുസ്വപ്നങ്ങളും കൊണ്ടു വരുന്നത്, അരുതാത്തത് എന്തോ വരാന്‍ പോകുന്നു എന്നൊരു ആധിയാണ്. ആ കുഞ്ഞിന്റെ മുഖം മറക്കാനും ചില നേരം ഓര്‍ത്തെടുക്കാനും നോക്കി. മക്കളെ ഇടയ്ക്കിടെ കെട്ടിപ്പിടിച്ചു.
ഊണ് കഴിഞ്ഞു ചെയ്തു തീര്‍ക്കാനുള്ള ഒരു വിവര്‍ത്തനവുമായി ഇരുന്നു. പറയാന്‍ മറന്ന പരിഭവങ്ങള്‍ എന്ന പാട്ട് ഏറെ കാലങ്ങള്‍ക്ക് ശേഷം വീണ്ടും നൂറായിരം തവണ കേട്ടു. ചില വരികള്‍, വാക്കുകള്‍ എങ്ങനെയാണ് നമ്മെ കഴുകി തുടച്ചു തിളക്കിയെടുക്കുന്നതെന്ന് അത്ഭുതപ്പെട്ടു പോകും റഫീക്ക് അഹമ്മദിന്റെ വരികള്‍ പാട്ടുകളാകുമ്പോള്‍ . തബലയുടെ പെരുക്കങ്ങള്‍ക്കൊപ്പം കവിത തന്നെയായ ആ പാട്ടില്‍ വെയില്‍ മാഞ്ഞു തുടങ്ങി…
മായുന്ന വെയില്‍ നാളം പോലെ, എന്ന് തോന്നിപ്പിക്കുന്ന അവള്‍ എന്റെ വീട്ടിലേക്കു വന്നു കയറിയതും അന്ന് തന്നെ, ആ സ്വപ്ന പിറ്റേന്ന് തന്നെ ആയതു യാദൃശ്ചികമാണോ? മകന്റെ വിവാഹം ക്ഷണിക്കാന്‍ വന്ന ബന്ധുവിനൊപ്പം വന്ന അവളെ ഞാനാദ്യം തിരിച്ചറിഞ്ഞില്ല. പിന്നെ, ഇതു നമ്മുടെ സുല്‍ഫത്തിന്റെ മോളാണ് എന്ന് പറഞ്ഞപ്പോള്‍, അറിയാമെന്ന പോലെ ഞാന്‍ ചിരിച്ചു, അടുത്ത് പരിചയമുള്ള പലരെയും പേര് മറന്നും ബന്ധം അറിയാതെയും സല്‍ക്കരിക്കേണ്ടി വന്നു ശീലമുള്ളത് കൊണ്ടു കൂടുതല്‍ ചോദിച്ചില്ല.
മോള്‍ പഠിക്കുകയാണോ എന്ന് വെറുതെ കുശലം ചോദിച്ചപ്പോ, പിന്നെ, നിന്റെ മോള്‍ടെ പ്രായം തന്നെയല്ലേ അവള്‍ക്കു കിട്ടേണ്ട പാല് ഇവളെത്ര കുടിച്ചതാണ് എന്ന് പറയുമ്പോഴേക്കും, ഓര്‍മ്മയില്‍ ഒരു പെണ്ണുടല്‍ മണ്ണെണ്ണ മണവുമായി നിന്ന് കത്തി…
ബോംബെയിലേക്ക് കല്യാണം കഴിഞ്ഞു പോയ സുല്‍ഫത്ത് രണ്ടു പെണ്‍കുഞ്ഞുങ്ങളെയും കൊണ്ടു മടങ്ങി വന്ന് ഒരാഴ്ച തികയും മുന്‍പ് ഇത്തിരി മണ്ണെണ്ണയില്‍ ഒറ്റ ആളലായി ഒടുങ്ങി. ഓര്‍മ്മയില്‍ ഒന്ന് പരതിയാല്‍ അങ്ങനെ എത്ര വിവാഹ ബലികള്‍ ..മൈസൂര്‍ കല്യാണം എന്ന പേരില്‍ ഒരു കാലത്ത് കൊച്ചിയില്‍ വ്യാപകമായി നടന്നിരുന്ന കല്യാണ സമ്പ്രദായത്തിന്റെ ഇരയായിരുന്നു സുല്‍ഫത്ത് നിക്കാഹു കഴിഞ്ഞു പോയി മയ്യത്ത് പോലും നാട്ടിലേക്ക് മടങ്ങി വരാത്ത ഷാഹിന മറ്റൊരു തീച്ചൂടുള്ള ഓര്‍മ്മ. സുല്‍ഫത്തിന്റെ മൂന്നു മാസം പ്രായമുള്ള ഇളയ കുഞ്ഞും രണ്ടു വയസ്സ് തികയാത്ത മൂത്ത കുഞ്ഞും അവളുടെ സഹോദരിയുടെ വീട്ടില്‍ വളര്‍ന്നു.

ഒരു ദു:സ്വപ്നപ്പേടിയില്‍ പോലും കൈവിടാന്‍ പേടിക്കുന്ന ഈ കുഞ്ഞു വിരലുകള്‍ അമ്മമാരുടെ ഉള്ളില്‍ മാത്രം വളരുന്നില്ലല്ലോ. അവരെത്ര വളര്‍ന്നാലും... Painting: Erica Hastings
അന്നത്തെ ആ ഇത്തിരിപ്പോന്ന കുഞ്ഞാണ് ഇവള്‍, ഞാനും നാത്തൂനും മാറി മാറി മുലയൂട്ടിയ കുഞ്ഞ്. ഈ ഭൂമിയോടും മനുഷ്യരാശിയോടുമുള്ള പ്രതിഷേധം പോലെ സദാ നേരവും അവള്‍ ഉച്ചത്തില്‍ കരഞ്ഞു കൊണ്ടിരുന്നു. ഏതാണ്ട് ഒരു വയസ്സോട് അടുക്കും വരെ അവര്‍ ഞങ്ങളുടെ വീട്ടിലേക്കു വന്നും ഞങ്ങള്‍ അങ്ങോട്ട് പോയും ദിവസത്തില്‍ രണ്ടും മൂന്നും തവണ ആ കുഞ്ഞിനെ പാലൂട്ടി. ഏഴെട്ടു മാസം ആയപ്പോഴേയ്ക്കും അവള്‍ ഒന്നാന്തരം കുശുമ്പത്തിയായി വളര്‍ന്നു. എന്റെ മടിയില്‍ നിന്ന് പാറുവിനെ മാറ്റാന്‍ കരഞ്ഞു, നമ്മള്‍ ഒരുമിച്ചു പ്രസവിച്ചത് നന്നായി എന്ന് പറഞ്ഞു ഞാനും നാത്തൂനും ചിരിച്ചു.
പിന്നെ വീടു മാറലുകള്‍ നഷ്ടപ്പെടുത്തിയ പലതിനുമൊപ്പം അവളും പോയി.
ആ ഇത്തിരിക്കുട്ടിയാണ് ഇങ്ങനെ വല്യ ആളായി , എന്റെ പാറുവിനേക്കാള്‍ മുതിര്‍ന്ന കുട്ടിയായി വന്നു നില്‍ക്കുന്നത്. എനിക്കവളെ ഒന്ന് കെട്ടിപ്പിടിക്കണം എന്ന് തോന്നി. അവള്‍ക്കു പക്ഷെ എന്തൊരു ഗൌരവമാണ് മുഖത്ത്. ഇത്രയും പക്വത പാടുണ്ടോ ഈ പ്രായത്തില്‍ , ഇങ്ങനെ ഒതുക്കിയാണോ ചിരിക്കേണ്ടത് കുട്ടികള്‍ എന്നൊക്കെ ചോദിയ്ക്കാന്‍ തോന്നി.
നീ ഇവളോട് തല്ല് കൂടിയിട്ടുണ്ട്, പാല് കുടിക്കാന്‍ എന്ന് എന്റെ മോളെ കാണിച്ചു സന്തോഷത്തോടെ പറയുമ്പോള്‍ അവളുടെ മുഖത്തെ ഉണ്ടായിരുന്ന ചിരിയും മാഞ്ഞോ. അമ്മയില്ലാത്ത കുട്ടിയെ പോറ്റി വളര്‍ത്തിയ ത്യാഗത്തിന്റെ കഥകളാവും ഇന്നോളമവള്‍ ഏറ്റവുമധികം കേട്ടിട്ടുണ്ടാവുക. പാവം. പറയേണ്ടിയിരുന്നില്ല. ചായ കുടിക്കാന്‍ പോലും നില്‍ക്കാതെ ധാരാളം വീടുകള്‍ ക്ഷണിക്കാനുണ്ടെന്നു പറഞ്ഞു തിരക്കിട്ട് അവര്‍ ഇറങ്ങി പോകുമ്പോള്‍ എന്തിനോ ആ സ്വപ്നം ഓര്‍മ്മയിലേക്ക് വന്നു.
ഒരു ദു:സ്വപ്നപ്പേടിയില്‍ പോലും കൈവിടാന്‍ പേടിക്കുന്ന ഈ കുഞ്ഞു വിരലുകള്‍ അമ്മമാരുടെ ഉള്ളില്‍ മാത്രം വളരുന്നില്ലല്ലോ. അവരെത്ര വളര്‍ന്നാലും…

ദൈവമേ, മരണമെത്തിയ നേരത്ത് ആ വലിയ വീടിന്റെ ഏകാന്തതയെ അവര്‍ എങ്ങനെയാവും ഒറ്റയ്ക്ക്, മുറിച്ചു കടന്നിട്ടുണ്ടാവുക. ഒരു പക്ഷേ ഓര്‍മ്മകളുടെ ആളനക്കമുള്ള ആ വീട്ടില്‍ അവര്‍ ഒറ്റയ്ക്കായിരുന്നിരിക്കില്ല,ഒറ്റയ്ക്കാണെന്ന് മറ്റുള്ളവര്‍ വിശ്വസിച്ചെങ്കിലും.. Painting:Jana Reinecke
രണ്ട്
നടക്കാനിറങ്ങുന്ന വഴിയില്‍, കെട്ടിടം പണിയ്ക്ക് വന്ന തമിഴര്‍ കൂട്ടമായി താമസിക്കുന്ന ഒരിടമുണ്ട്. വൈകുന്നേരങ്ങളില്‍ കുട്ടികളുടെ ആരവവും പണി കഴിഞ്ഞെത്തുന്ന പെണ്ണുങ്ങളുടെ കലപിലയും ചേര്‍ന്ന് ഒരു തമിഴ് തെരുവ് തന്നെയായി മാറും അവിടം.
പക്ഷെ അടുത്ത ഒരു വളവു തിരിയുമ്പോള്‍ പൊടുന്നനെ കാഴ്ചയുടെ ലോകം മാറും. റോഡിനു ഇരുവശവും നമ്പറുകള്‍ നല്‍കപ്പെട്ട ചെറിയ ചെറിയ ഇടവഴികളാണ്. ഓരോ ഇടവഴിയുടെയും ഇരു വശങ്ങളിലും വലിയ വീടുകള്‍, റോഡിനു ഇരു വശവും ചെറിയ ഫ്ലാറ്റുകള്‍,എന്നും രണ്ടാമത്തെ ഇടവഴിയുടെ ഇങ്ങേയറ്റത്ത് ഊന്നു വടികളില്‍ താങ്ങി നില്‍ക്കുന്നൊരു അമ്മയുണ്ടാകും.
മാലിന്യം നിക്ഷേപിക്കരുത് എന്ന ബോര്‍ഡിനു താഴെ അനുദിനം വളരുന്ന ചവറു കൂനയിലേക്ക് അഭിമുഖമാണ് ആ ഇടവഴി. എല്ലാ വൈകുന്നേരങ്ങളിലും അവരെ പതിവായി കണ്ടു, വഴിയെ പോകുന്ന ഓരോരുത്തരെയും സാകൂതം നോക്കിയുള്ള നില്‍പ്പ്. ഇപ്പോള്‍ കുളി കഴിഞ്ഞതേയുള്ളൂ എന്ന് തോന്നിക്കുന്ന മുഖപ്രസാദം, ഒരു കൊച്ചു പെണ്‍കുട്ടിയുടെ കൌെതുകം.
എന്നും കണ്ടു കണ്ടു പരസ്പരം ഒരു ചെറിയ ചിരി ഞങ്ങള്‍ കൈമാറിതുടങ്ങി. ഒരു ദിവസം കാണാതായാല്‍ എന്തേ ഇന്നലെ കണ്ടില്ലല്ലോ എന്ന് ചോദിക്കും, ഉം, വന്നില്ല എന്ന് മറുപടി പറയും. അത്ര മാത്രം. ഒരിക്കല്‍ കുറച്ചധിക ദിവസം നടത്തം മുടങ്ങി. ഒരിടവേള കഴിഞ്ഞു നടക്കാനിറങ്ങിയ ഒരു വൈകുന്നേരം അവരെ കണ്ടില്ല, പിന്നെ തുടര്‍ച്ചയായി പല ദിവസങ്ങള്‍ അവരെ കാണാതായി.
ആ വളവ് തിരിയുന്നതിന് മുന്‍പേ അറിയാതെ അവരെ തിരയാന്‍ തുടങ്ങി. ഒരിക്കല്‍ ആ ഇടവഴിയുടെ അങ്ങേ തലയ്ക്കല്‍ വരെ പോയി നോക്കി..ഇരു വശവും കൂറ്റന്‍ വീടുകള്‍, മുറ്റം കാണാന്‍ പറ്റാത്ത അത്രയും ഉയരത്തില്‍ പണിതുയര്‍ത്തിയ ഗേറ്റുകള്‍. ഇതിലേതാവും ആ അമ്മയുടെ വീട്..?
പിന്നെ പല ദിവസങ്ങള്‍. ആ വഴി നടക്കുമ്പോഴെല്ലാം അവിടെയെത്തുമ്പോള്‍ ആ അമ്മയെ ഓര്‍ത്തു, അവര്‍ എവിടേയ്ക്കാണ് മാഞ്ഞു പോയത്?
സായാഹ്ന നടത്തയുടെ ആവേശം തീര്‍ന്നു, നടക്കാന്‍ പോകാതായി .അവരെ മറന്നു തുടങ്ങി.
പിന്നെ ഒരു ദിവസം മീനുമായി വരുന്ന സതിചേച്ചി പറയുന്നു, അവിടെ ലൈന്‍ നമ്പര്‍ ഒന്‍പതില്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു സ്ത്രീ വീട്ടിനുള്ളില്‍ ദിവസങ്ങളോളം മരിച്ചു കിടന്ന കഥ. കുറച്ചു നാള്‍ സുഖമില്ലാതെ കിടന്നുവത്രേ. ഒരു വലിയ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. കാലിനു സ്വാധീനമില്ലെങ്കിലും എല്ലാം തനിയെ ചെയ്യണം. നിലം തൂക്കാനും തുടയ്ക്കാനും ഒരു പെണ്ണ് വരും. മീനുമായി ചെല്ലുമ്പോള്‍ എന്തെങ്കിലുമൊന്നു സഹായിക്കാമെന്ന് വെച്ചാല്‍ സമ്മതിക്കില്ല.
രണ്ടു ആണ്‍മക്കളുടെ അമ്മ. ഒരു മകനും ഭര്‍ത്താവും കുറഞ്ഞ വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചു. മറ്റൊരു മകന്‍ വിദേശത്തെങ്ങോ ആണ്..മകന്‍ കൂടെ കൂട്ടാഞ്ഞല്ല, ആ അമ്മ പോകാഞ്ഞിട്ടാണ്. ഇത്തിരി മീന്‍ വാങ്ങുമ്പോള്‍ പോലും വില പേശുന്ന പിശുക്കത്തിയാണ്, പക്ഷെ എന്തെങ്കിലും സങ്കടം പറഞ്ഞാല്‍ നല്ലോണം സഹായിക്കും. സതിചേച്ചി പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
ദൈവമേ, മരണമെത്തിയ നേരത്ത് ആ വലിയ വീടിന്റെ ഏകാന്തതയെ അവര്‍ എങ്ങനെയാവും ഒറ്റയ്ക്ക്, മുറിച്ചു കടന്നിട്ടുണ്ടാവുക. ഒരു പക്ഷേ ഓര്‍മ്മകളുടെ ആളനക്കമുള്ള ആ വീട്ടില്‍ അവര്‍ ഒറ്റയ്ക്കായിരുന്നിരിക്കില്ല,ഒറ്റയ്ക്കാണെന്ന് മറ്റുള്ളവര്‍ വിശ്വസിച്ചെങ്കിലും..
ജന്മത്തിന്റെയും മരണത്തിന്റെയും പടവുകളില്‍ വല്ലാതെ തനിച്ചു നിന്ന രണ്ടു പെണ്‍മുഖങ്ങളെ ഇങ്ങനെ ഓര്‍ത്തെടുക്കുമ്പോള്‍ ഉള്ളിലിരുന്നു മറ്റാരോ ചോദിക്കുന്നുണ്ട്, അല്ലെങ്കില്‍ ആരാണ് തനിച്ചല്ലാത്തത്…?