Category archives for: വായനാമുറി

ആര്യയുടെ കൂക്കുവിളിയില്‍ പുലര്‍ന്നുപോവുന്നത്

 
 
 
 
തിരുവനന്തപുരം വനിതാ കോളജിലെ ആ ‘ഉദ്ബോധന പ്രസംഗ’ത്തിനെതിരെ ആര്യ നടത്തിയ കൂവല്‍ വെളിപ്പെടുത്തുന്നത് എന്തൊക്കെയാണ്? ശാലിനി പദ്മ എഴുതുന്നു
 
 
ഒരു സ്ത്രീ ലൈംഗിക ആക്രമണത്തിന് വിധേയയായാല്‍ ‘പെണ്‍കുട്ടി’ എന്നേ പറയൂ ‘ സിംഗിള്‍’ എന്ന മാരിറ്റല്‍ സ്റാറ്റസിനു അവിടെ ഒരൂന്നലുണ്ട്. ഒന്നാമത്, അതിനു ലൈംഗിക ബന്ധത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. രണ്ട് നേരത്തെ കല്യാണം കഴിച്ചിരുന്നു എങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു, എന്നിങ്ങനെയൊക്കെയുള്ള ദുസ്സൂചനകള്‍. ജൈവപരമായി സ്ത്രീയായ എല്ലാവരും സ്ത്രീകളാണ്. അതുകൊണ്ട് ഒരാള്‍ അക്രമം നേരിട്ടാല്‍ അയാളെ സ്ത്രീ എന്ന് സംബോധന ചെയ്യുക !!
ഭാഷ എന്നത് മാനുഷികമായി സംവേദിയ്ക്കാനുള്ള ഉപാധിയാണ്.സ്ത്രീകളുടെ കാര്യത്തില്‍ ഭാഷയ്ക്കുമുണ്ട് പക്ഷപാതം.ഒരു സ്ത്രീയുടെ ജനനേന്ദ്രിയത്തിലൂടെ ഇരുമ്പ്ദണ്ഡ് തറച്ചു കയറ്റുകയും വലിച്ചൂരിയെടുക്കുമ്പോള്‍ കയറു പോലെ എന്തോ ഒന്ന് പുറത്തേയ്ക്ക് വന്നു എന്ന് പറയുകയും ചെയ്തിട്ട് അതിനെ ‘മാനഭംഗം’ എന്ന് വിശേഷിപ്പിയ്ക്കുന്നത് അസംബന്ധമാണ്-ശാലിനി പദ്മ എഴുതുന്നു

 

 
ഇവര്‍ പറഞ്ഞു വരുന്നത് സൌഹൃദം എന്നത് സാധ്യമേയല്ല എന്നാണ്. അങ്ങനെ സ്ഥാപിയ്ക്കേണ്ടത് അവരെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. കാരണം ആണായിപ്പോയതിന്റെ അപകര്‍ഷതകളൊന്നുമില്ലാത്ത ഒരു വിഭാഗം ആണുങ്ങളും, ഞങ്ങളെ പഠിപ്പിയ്ക്കലല്ലാതെ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ, ഞങ്ങള്‍ ജീവിച്ചോളും, ഉപദേശിച്ചു ബുദ്ധിമുട്ടണം എന്നില്ല എന്ന് പറയുന്ന ഒരു വിഭാഗം പെണ്ണുങ്ങളും ഒരുമിച്ചു ജോലി ചെയ്യുകയും, സൌഹൃദത്തില്‍ ഏര്‍പ്പെടുകയും, ഒന്നിച്ചു ജീവിയ്ക്കുകയും, ചെയ്യുമ്പോള്‍ പൊളിയുന്നത് അവരുടെ സ്ഥാപിത താല്പര്യങ്ങളാണ്.

കൂടുതല്‍ സ്ത്രീകള്‍ വിദ്യാഭ്യാസം നേടുകയും കൂടുതല്‍ പേര്‍ രാഷ്ട്രീയം പറയുകയും കവിത വായിയ്ക്കുകയും നിങ്ങള്‍ ആഗ്രഹിയ്ക്കുന്ന പോലെ ജീവിയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിയ്ക്കില്ല എന്ന് പറയുകയും ചെയ്യുമ്പോള്‍ ഇതേ നില തുടര്‍ന്നാല്‍ നൂറോ ഇരുനൂറോ കൊല്ലം കഴിയുമ്പോഴേയ്ക്ക് സംസ്കാരം എന്നത് പാടെ നശിയ്ക്കും എന്നും, സമൂഹം അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ കൊണ്ട് നിറയും എന്നും വരുത്തി തീര്‍ക്കുകയാണ് ഈ ബഹളങ്ങളുടെ എല്ലാം ഉദ്ദേശ്യം.
 

 
ആണായിപ്പോയതിന്റെ അപകര്‍ഷത
‘ഞങ്ങളെ’ കൊണ്ട് മാത്രം സാധിയ്ക്കുന്നത് എന്ന് കരുതിപ്പോന്നിരുന്ന ഇടങ്ങളിലേയ്ക്കൊക്കെ സ്ത്രീകള്‍ കടന്നു വരുന്നതിന്റെ അങ്കലാപ്പാണിത്.ഒരു ആണിന്റെ പിന്‍ ബലമില്ലാതെ ഒരു സ്ത്രീയും നില നിന്നുകൂട. ഞങ്ങള്‍ പറയുമ്പോള്‍ ഉണ്ട്, ഉറങ്ങി ജീവിയ്ക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ് ,അങ്ങിനെ അനുസരണയുള്ള സ്ത്രീകള്‍ മാത്രമേ ആദരവിന് അര്‍ഹരാവൂ, അല്ലാത്ത എല്ലാ സ്ത്രീകളും മോശമാണ്. അവരെ ആക്രമിയ്ക്കാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ട് അത് ഞങ്ങളുടെ ജന്മാവകാശമാണ്.

ഇത് തന്നെ ആവര്‍ത്തിച്ചു പറയുകയും, പ്രവര്‍ത്തിയ്ക്കുകയും അപമാനിയ്ക്കപ്പെട്ട സ്ത്രീകളെ വീണ്ടും വീണ്ടും, അപമാനിയ്ക്കുകയും ചെയ്യുന്നതിലൂടെ സ്വന്തം അപ്രമാദിത്വം സ്ഥാപിച്ചെടുക്കാനാണു ശ്രമിയ്ക്കുന്നത്.അവശേഷിയ്ക്കുന്ന ഇടങ്ങള്‍ സംരക്ഷിച്ചു പിടിയ്ക്കാനുള്ള അനാവശ്യ വ്യഗ്രതയാണത്. ആണായിപ്പോയതിന്റെ അപകര്‍ഷത.

ഇതൊക്കെ കൂടുതല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നുണ്ട്.അത് കൊണ്ടാണ് അവര്‍ നിയമത്തിനും നീതിയ്ക്കും മേലേയ്ക്ക് കയറിപ്പോവാന്‍ ശ്രമിയ്ക്കുന്നത്.ഇങ്ങു താഴേയ്ക്കിറങ്ങി വരേണ്ടി വന്നാല്‍ ഒരൊറ്റ കൂക്ക് വിളി കൊണ്ട് സര്‍വതും വെളിച്ചപ്പെട്ടു പോവുമെന്ന് അവര്‍ക്കറിയാം.
 

 
തള്ളയ്ക്ക് പിറക്കാത്തവര്‍

ഇതേ പദത്തിന്റെ പുരുഷ പ്രയോഗം, പലപ്പോഴും സ്ത്രീയുടെ സ്വാഭാവ ദൂഷ്യം സൂചിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നതാണ്. അപൂര്‍വ്വം അവസരങ്ങളില്‍ അത് പി
താവിന്റെ മഹത്വം പിന്‍ പറ്റാത്തവന്‍ എന്ന രീതിയിലും ഉപയോഗിയ്ക്കപ്പെടാറുണ്ട്. കണ്ടന്‍ പൂച്ചയുടെ സ്ത്രീ പ്രയോഗം കണ്ടിപ്പൂച്ച എന്ന് കരുതും പോലെയാണ് ചിലര്‍ ‘തള്ളയില്ലാത്തവന്‍’ എന്നതിന് അര്‍ഥം കണ്ടു പിടിയ്ക്കുന്നത്.

എന്നാല്‍ തള്ളയില്ലത്തവന്‍ എന്നതിന്റെ അര്‍ഥം വളരെ ലളിതവും സ്പഷ്ടവുമാണ്. ആത്യന്തികമായി ഒരു സ്ത്രീ എന്നത് ജനനേന്ദ്രിയം മാത്രമാണെന്നും , അത് ഇരുമ്പ് ദണ്ഡ് തറച്ചു കയറ്റപ്പെടാനുള്ളതാണ് എന്ന് കരുതുന്ന എല്ലാവരും തള്ളയ്ക്ക് പിറക്കാത്തവരാണ്.

തള്ളയില്ലാത്തവന്‍ എന്ന് ആദ്യമായി തോന്നിയത് ഒരു അധ്യാപകനെ കുറിച്ചാണ്. പാഠഭാഗം വായിച്ചുകൊണ്ട് ബെഞ്ചുകള്‍ക്കരികിലൂടെ നടക്കുന്ന ഇംഗ്ലീഷ് അദ്ധ്യാപകന്റെ കൈ ദിവസവും പെണ്‍കുട്ടികളുടെ ഷര്‍ട്ടില്‍ അറിയാതെ തട്ടും. ഡാര്‍ലിംഗ് എന്നോ മറ്റോ പാഠ ഭാഗത്തില്‍ എവിടെയെങ്കിലും കടന്നു വന്നാല്‍
അത് വായിച്ച് പന്ത്രണ്ടോ പതിമൂന്നോ വയസുള്ള കുട്ടികളുടെ മുന്നില്‍ നിന്ന് ഞെളിപിരി കൊള്ളുന്ന അയാള്‍ പുറത്തേയ്ക്ക് പോവുമ്പോള്‍ കുട്ടികള്‍, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ചോദിയ്ക്കും^ ഇംഗ്ലീഷ് ഒരു വൃത്തികെട്ട ഭാഷയാണ് അല്ലെ?

സത്യത്തില്‍ ഒരു സ്ത്രീയോട്, അത് വെറുതെ ബസ്സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു പരിചയവുമില്ലാത്ത ഒരുവളോ , ഏറെക്കാലം പരിചയമുള്ള സുഹൃത്തോ ആയിക്കൊള്ളട്ടെ, ഒതുക്കത്തിനു കിട്ടുമ്പോള്‍, തെമ്മാടിത്തരം പറയുകയോ പ്രവര്‍ത്തിയ്ക്കുകയോ ചെയ്യുന്നവര്‍ക്ക് പറയാനുള്ള അവള്‍ പ്രതികരിച്ചില്ലെങ്കില്‍ പറയാനുള്ള ഓപ്ഷന്‍സ് മൂന്നാണ്. ‘ഓ അവള്‍ക്കു പിടിച്ചില്ല, നമ്മളൊന്നും പോരായിരിയ്ക്കും’. ‘അവള്‍ക്കു സുഖിച്ചിട്ടാണ് അല്ലെങ്കില്‍ അവള് പ്രതികരിയ്ക്കില്ലേ?’. ‘പേടിച്ചിട്ടുണ്ട് അത് കൊണ്ടാണ്, പുറത്തു പറഞ്ഞാല്‍ നാറുന്നത് അവളാണെന്ന് അവള്‍ക്കറിയാം’

ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്, സാമൂഹ്യ ജീവി എന്ന നിലയ്ക്ക്, അവനവനെക്കുറിച്ചും പൊതുവില്‍ ആണുങ്ങളെ കുറിച്ചും ആ സ്ത്രീയ്ക്കുണ്ടാവുന്ന
ആശങ്കയും കഠിനമായ നിരാശയും മനസിലാക്കാനുള്ള മൂളയൊന്നും ഈ ‘അവന്മാര്‍ക്ക്’ കാണില്ല.

ഇതേ ലോജിക്കാണ്, മറ്റേ അണ്ണന്റെ പത്തു മിനിറ്റ് പ്രസംഗത്തിലുമുള്ളത്. ‘ഇതാണ് പിതാവ്’ എന്ന് ചൂണ്ടിക്കാണിയ്ക്കാതെ ഒരു സ്ത്രീയും പ്രസവിച്ചുകൂട.
‘സിംഗിള്‍ പാരെന്റിംഗ് ‘ എന്ന ആശയം ഒരു കാലത്തും നടക്കാന്‍ പാടില്ല. സ്ത്രീ എന്നത് ഒരു ശരീരം മാത്രമാണ്. ഉടമസ്ഥനില്ലാതെ അത് സമൂഹത്തില്‍ ഇറങ്ങി നടക്കാനേ പാടില്ല.അത് കൊണ്ട്, ഓടാതെ,ചാടാതെ ജീന്‍സിടാതെ, അടങ്ങി ഒതുങ്ങി എല്ലാ കാര്യങ്ങളും ‘അവര്‍ പറയുമ്പോള്‍’ നിര്‍വഹിച്ചു കഴിഞ്ഞു കൊള്ളണം.

റെക്കോര്‍ഡ് സമയത്തിന്റെ കാര്യത്തില്‍ അലിസന്‍ ഫെലിക്സും ഉസൈന്‍ ബോള്‍ട്ടും തമ്മില്‍ വളരെ ചെറിയ വ്യത്യാസമേ ഉള്ളൂ എന്നും എന്നിട്ടും ആളുകള്‍ക്ക് അലിസന്‍ ഫെല്ക്സിനെ അറിഞ്ഞുകൂട എന്നും സംസാരിച്ചു കൊണ്ടിരുന്ന സമയത്താണ്, ഒരാളുടെ കമന്റ് ^”ഗര്‍ഭപാത്രമോ ? അതും കൊണ്ട് ഓടാന്‍ പ്രയാസമാണോ ? എന്താ അതിനെന്താ ഇത്ര ഭാരമുണ്ടോ?’.

നിങ്ങള്‍ക്ക് ഒരു കല്ലന്‍തെറി അറിയാം എന്നതില്‍ അഭിമാനം തോന്നുന്ന ചില അവസരങ്ങളുണ്ട്.
 

 
മാറ്റിയെഴുതേണ്ട പ്രയോഗങ്ങള്‍

ഒരു സ്ത്രീ ലൈംഗിക ആക്രമണത്തിന് വിധേയയായാല്‍ ‘പെണ്‍കുട്ടി’ എന്നേ പറയൂ ‘ സിംഗിള്‍’ എന്ന മാരിറ്റല്‍ സ്റാറ്റസിനു അവിടെ ഒരൂന്നലുണ്ട്. ഒന്നാമത്, അതിനു ലൈംഗിക ബന്ധത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. രണ്ട് നേരത്തെ കല്യാണം കഴിച്ചിരുന്നു എങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു, എന്നിങ്ങനെയൊക്കെയുള്ള ദുസ്സൂചനകള്‍.

ജൈവപരമായി സ്ത്രീയായ എല്ലാവരും സ്ത്രീകളാണ്. അതുകൊണ്ട് ഒരാള്‍ അക്രമം നേരിട്ടാല്‍ അയാളെ സ്ത്രീ എന്ന് സംബോധന ചെയ്യുക !!

ഭാഷ എന്നത് മാനുഷികമായി സംവേദിയ്ക്കാനുള്ള ഉപാധിയാണ്.സ്ത്രീകളുടെ കാര്യത്തില്‍ ഭാഷയ്ക്കുമുണ്ട് പക്ഷപാതം.ഒരു സ്ത്രീയുടെ ജനനേന്ദ്രിയത്തിലൂടെ ഇരുമ്പ്ദണ്ഡ് തറച്ചു കയറ്റുകയും വലിച്ചൂരിയെടുക്കുമ്പോള്‍ കയറു പോലെ എന്തോ ഒന്ന് പുറത്തേയ്ക്ക് വന്നു എന്ന് പറയുകയും ചെയ്തിട്ട് അതിനെ ‘മാനഭംഗം’ എന്ന് വിശേഷിപ്പിയ്ക്കുന്നത് അസംബന്ധമാണ്.

ആ മനുഷ്യന് സംഭവിച്ച ശാരീരികവും മാനസികവുമായ യാതൊരു വിധ യാതനകളെയും ആ വാക്ക് പ്രതിനിധീകരിയ്ക്കുന്നില്ല.ഭാഷാ ശാസ്ത്രജ്ഞരില്‍ സ്ത്രീകള്‍ ആരുമില്ലേ.?

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആ അണ്ണന്‍ പ്രസംഗിച്ചു നടന്നിട്ട് ഒരൊറ്റ കൂവലേ കേട്ടുള്ളൂ എന്നത് ചിന്തിപ്പിയ്ക്കുന്ന കാര്യമാണ്. ഇയിടെ ശ്രദ്ധിച്ച ഒരു ബ്ലോഗിന്റെ പേര് ഓര്‍മ വരുന്നു. (അതിലെ ഉള്ളടക്കം ,ഉടമസ്ഥന്‍ ഒക്കെ വിട്ടുകളഞ്ഞേക്കുക) പേര് സ്വയം ബ്ലോഗം എന്നാണ്. എത്ര അമ്മമാര്‍ക്ക് ഉള്‍ക്കൊള്ളാനാവും ലൈംഗികത എന്നത് പുരുഷനെപ്പോലെ തന്നെ സ്വാഭാവികമാണ് സ്ത്രീകള്‍ക്കുമെന്നത്?

ഒരു വിഭാഗം സ്ത്രീകളെയും ഇത്തരം ആളുകള്‍ ചിന്താപരായി തങ്ങളുടെ താല്‍പര്യങ്ങളിലെയ്ക്ക് ചായ്ച്ചു വെച്ചിട്ടുണ്ട്.സ്വന്തം അവകാശങ്ങളെ പറ്റി പറയുന്ന സ്ത്രീകളെല്ലാം തന്നെ മാന്യമായ ഭാഷ ഉപയോഗിയ്ക്കുന്നവരും, പ്രതിപക്ഷ ബഹുമാനത്തിന്റെ പരിധികള്‍ക്കകത്തു നിന്ന് കൊണ്ട് പ്രതികരിയ്ക്കുന്നവരും ആണെന്നുള്ളതാണ്.

നികൃഷ്ട്ടമായ ഒരു തെറിപ്പദം കൊണ്ടോ ആംഗ്യം കൊണ്ടോ അവരെ നിശബ്ദരാക്കാം എന്ന് ഇവര്‍ കരുതുന്നു. ഓരോ സദസും ഓരോ മനുഷ്യനും അര്‍ഹിയ്ക്കുന്ന പ്രതികരണ രീതിയുണ്ട്.

ആര്യയ്ക്ക് “നിങ്ങള്‍ ഈ പറയുന്നത് അസംബന്ധമാണ്” എന്ന് പറഞ്ഞാല്‍ മതിയായിരുന്നു.എന്നാല്‍, ആ കൂക്കു വിളി മറ്റൊരു പ്രതികരണ ശൈലിയുടെ തുടക്കമാണ്. അത് അങ്ങിനെ തന്നെ തുടരട്ടെ.

 

 

ബസന്തുമാര്‍ ഉണ്ടാവുന്നത്

 
 
 
 
കോടതിമുറികള്‍ സ്ത്രീ വിരുദ്ധവും ന്യായാധിപര്‍ ആണ്‍കോയ്മയുടെ മൂടുതാങ്ങികളും ആവുന്നത് എന്തു കൊണ്ടാണ്-കെ.എസ് ബിനു എഴുതുന്നു
 
 
നമ്മുടെ നിയമവ്യവസ്ഥയും അത് കൈയാളുന്നവരും സദാ കൊണ്ടുനടക്കുന്ന സ്ത്രീവിരുദ്ധതയുടെ ആഴങ്ങള്‍ മുഴുവനുമുണ്ട് സാധാരണ മനുഷ്യരോടുള്ള പരമപുച്ഛവും ധാര്‍ഷ്ഠ്യവും എറിച്ചുനില്‍ക്കുന്ന ആ വാക്കുകളില്‍. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു ഭരണവ്യവസ്ഥയില്‍ ഏറ്റവും ഇങ്ങേത്തട്ടിലെ സാദാ ജനത്തോടുള്ള ഭീഷണമായ സന്ദേശമുണ്ട് ആ ശരീരഭാഷയില്‍. ഡല്‍ഹിയിലെ കൂട്ടബലാല്‍സംഗ കേസ് ഉളവാക്കിയ സവിശേഷമായ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങളില്‍ കാലില്‍ കാല്‍ കയറ്റിവെച്ചുള്ള ആ ഫ്യൂഡല്‍ ഇരിപ്പിന് പ്രത്യേകം പ്രാധാന്യവുമുണ്ട്-കെ.എസ് ബിനു എഴുതുന്നു

 

 
 

നീതിപീഠങ്ങളുടെ വിധിപ്രസ്താവങ്ങളില്‍ സാമൂഹ്യസാഹചര്യങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിന്റെ ഏറ്റവും സമീപസ്ഥമായ തെളിവാണ് സൂര്യനെല്ലി കേസില്‍ പ്രതികളെ മുഴുവന്‍ വെറുതെ വിട്ട ഹൈക്കോടതി വിധി തയ്യാറാക്കിയവരില്‍ ഒരാളായ ജസ്റിസ് ബസന്തിന്റെ പുതിയ വെളിപ്പെടുത്തല്‍. പുരുഷമേല്‍ക്കോയ്മ ഭരിക്കുന്ന ഒരു സമൂഹത്തില്‍ ജനിച്ചുവളര്‍ന്ന, (മറിച്ചുചിന്തിക്കാന്‍ കഴിവില്ലാത്ത വിധം) ധിഷണാദാരിദ്യ്രമുള്ള ഒരു പുരുഷന്റെ എല്ലാ ഭാവഹാവാദികളും ബസന്തിന്റെ ആ നിലപാടിനുണ്ട്.

കെ.എസ് ബിനു


നമ്മുടെ നിയമവ്യവസ്ഥയും അത് കൈയാളുന്നവരും സദാ കൊണ്ടുനടക്കുന്ന സ്ത്രീവിരുദ്ധതയുടെ ആഴങ്ങള്‍ മുഴുവനുമുണ്ട് സാധാരണ മനുഷ്യരോടുള്ള പരമപുച്ഛവും ധാര്‍ഷ്ഠ്യവും എറിച്ചുനില്‍ക്കുന്ന ആ വാക്കുകളില്‍. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു ഭരണവ്യവസ്ഥയില്‍ ഏറ്റവും ഇങ്ങേത്തട്ടിലെ സാദാ ജനത്തോടുള്ള ഭീഷണമായ സന്ദേശമുണ്ട് ആ ശരീരഭാഷയില്‍. ഡല്‍ഹിയിലെ കൂട്ടബലാല്‍സംഗ കേസ് ഉളവാക്കിയ സവിശേഷമായ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങളില്‍ കാലില്‍ കാല്‍ കയറ്റിവെച്ചുള്ള ആ ഫ്യൂഡല്‍ ഇരിപ്പിന് പ്രത്യേകം പ്രാധാന്യവുമുണ്ട്.

ഡല്‍ഹിയിലെ സംഭവം രാജ്യവ്യാപകമായി ഉളവാക്കിയ പ്രക്ഷോഭങ്ങള്‍ക്കും ആ പ്രക്ഷോഭങ്ങള്‍ വഴിമരുന്നിട്ട നിയമനിര്‍മാണമുള്‍പ്പെടെയുള്ള രാഷ്ട്രീയചലനങ്ങള്‍ക്കും സമാന്തരമായി, നിരന്തരം രേഖപ്പെടുത്തപ്പെടുന്ന ബലാത്സംഗക്കേസുകളുടെ (ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, ഏറ്റവും പുതിയ, ബസിലെ കൂട്ടമാനഭംഗക്കേസ് ഉള്‍പ്പെടെയുള്ള) പിന്നിലുള്ള ഇരുണ്ട മാനസികവ്യാപാരങ്ങളുമായുള്ള ആ സാമ്യത അങ്ങേയറ്റം ശ്രദ്ധേയമാകുന്നു. ഉന്നത തലങ്ങഴില്‍ കസേരയിട്ടിരിക്കുന്ന ഒരു ന്യായാധിപന്റേതാണ് ആ നിലപാടെന്ന വസ്തുത പരിഷ്കൃത സമൂഹം എന്ന നിലയിലുള്ള നമ്മുടെ നിലനില്‍പ്പിനെ തന്നെ അസാധുവാക്കുന്നുണ്ട്.

 

 
ചാപ്പകുത്താന്‍ കുറുക്കുവഴികള്‍
കൌമാരപ്രായത്തില്‍ ഫീസ് കൊടുക്കാന്‍ നല്‍കിയ പണം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു, താന്‍ പോവുകയാണ് എന്ന് കത്തെഴുതിവെച്ചു എന്നതൊക്കെയാണ് ഒരു മനുഷ്യനെ അസന്മാര്‍ഗിയായി ചാപ്പ കുത്തുവാന്‍ അദ്ദേഹം (ഈ അദ്ദേഹമെന്ന വാക്കിനെ എല്ലാ അര്‍ഥത്തിലും ബഹുവചനമായി കണക്കാക്കുക. കാരണം, ബസന്ത് പറയുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ല, അത് ഈയൊരു കേസിനെക്കുറിച്ച് മാത്രവുമല്ല. മറിച്ച് അസംഖ്യം വികലമായ പുരുഷമനസുകള്‍ എല്ലാ പീഡനക്കേസുകളിലുമായി പ്രകടിപ്പിക്കുന്ന സാമാന്യ നിലപാടായി ഇതിനെ കണക്കിലാക്കേണ്ടതുണ്ട്) പ്രധാനമായും ഉപയോഗിക്കുന്ന വാദം.

ഇത്തരം ബാലിശവും തികച്ചും മാനുഷികവുമായ സംഭവങ്ങളാണ് അസാന്മാര്‍ഗ മുദ്രകളെങ്കില്‍ ഈ ലോകത്ത് ഒരുവിധമെല്ലാ മനുഷ്യരും അസന്മാര്‍ഗികള്‍ തന്നെയാണ്. അതിനാല്‍, തികച്ചും പരിഹാസ്യമായ ആ അഭിപ്രായത്തിന്റെ ഉള്ളുകള്ളികള്‍ തല്‍ക്കാലം അവിടെനില്‍ക്കട്ടെ, കൌെമാരപ്രായത്തിലുള്ളൊരു പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട കുപ്രസിദ്ധമായ ഒരു കേസില്‍ വിധി പറഞ്ഞ ന്യായാധിപന് ആ കേസിലെ ഇരയെക്കുറിച്ചുള്ള അഭിപ്രായം ഇതാണ്. അപ്പോള്‍, കേസിന്റെ വിധിപ്രസ്താവം എത്രമാത്രം ബയാസ്ഡ് ആയിരുന്നെന്ന് ബോധ്യമാവും. പ്രത്യേകിച്ചും പ്രതികളെ വെറുതെവിടുവാന്‍ തീരുമാനിച്ചത് ആ ന്യായാധിപനാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍.

അങ്ങനെ നോക്കുമ്പോള്‍ ഇത് തികഞ്ഞ നീതിനിഷേധമാണ്. കുറച്ചുകൂടി വിശദമാക്കിയാല്‍ നീതിനിഷേധമെന്ന, ഭരണഘടനാപരവും മാനുഷികവുമായ ഗുരുതരമായ നിയമപ്രശ്നത്തിന്റെ, നിയമപുസ്തകങ്ങളില്‍ ഒരിക്കലും എവിടെയും പരാമര്‍ശിക്കപ്പെടാത്ത അതിനീചമായ വശമാണ്. നീതിപീഠങ്ങളിലിരിക്കുന്നവര്‍ സമൂഹത്തിന്റെ കേവല പ്രതിനിധിതന്നെ ആയിരിക്കുന്നതിലെ അപകടമാണിത്. നിയമങ്ങളോടും കേവലമാനവികതയോടും മാത്രമേ ന്യായാധിപര്‍ക്ക് പ്രതിബദ്ധത പാടുള്ളു എന്ന് നമുക്ക് വാശി പിടിക്കാമെങ്കിലും മിക്കപ്പോഴും അവര്‍, സ്വന്തം വര്‍ഗ, വര്‍ണ, ലിംഗ ബോധങ്ങളുടെ പ്രതിനിധിയായി മാറുകയാണ് പതിവ്. ദു:ഖകരമായ ഈ വസ്തുത കയ്ക്കുന്നതെങ്കിലും നാം സ്വീകരിച്ചേപറ്റൂ. ഇതിന് മാറ്റം വരണമെങ്കില്‍ ആദ്യം മാറ്റം വരേണ്ടത് സമൂഹത്തിന്റെ കാഴ്ചപ്പാടുകളാണ്. നിര്‍ഭാഗ്യവശാല്‍ നാമുള്‍ക്കൊള്ളുന്ന സമൂഹം ഇന്നും കുറ്റിയില്‍ കെട്ടിയിടപ്പെട്ട അതേ പശുതന്നെയാണ്.

 

 

അബോധത്തിലെ ആണ്‍മുരളലുകള്‍
ഈയൊരു കാഴ്ചപ്പാടിന്റെ പ്രതിനിധിയായതു കൊണ്ടാണ് ജസ്റിസ് ബസന്തിന് ആ പെണ്‍കുട്ടി ബാലിശവും മാനുഷികവുമായ കാരണങ്ങളുടെ പേരില്‍ അസന്മാര്‍ഗിയും നിര്‍ബന്ധിതസാഹചര്യങ്ങളുടെ പേരില്‍ ബാലവേശ്യയുമായി തോന്നുന്നത്. (ശ്രദ്ധിക്കുക, എത്ര നിരുത്തരവാദിത്വപരവും ഗുരുതരവുമായൊരു അപകീര്‍ത്തിപ്പെടുത്തലാണ് ഉന്നതനായൊരു ന്യായാധിപന്‍ ചെയ്യുന്നത്!) പെണ്‍കുട്ടിയുടെ സമ്മതത്തോടെ (?) നടന്നതിനാല്‍ ഈ സംഭവം ഒരു ലൈംഗികപീഡനക്കേസ് എന്ന നിലയില്‍ നിലനില്‍ക്കുന്നില്ല എന്ന് പരോക്ഷമായി വാദിക്കുന്ന ബസന്ത് എന്തുകൊണ്ടാണ്, സ്കൂള്‍ വിദ്യാര്‍ഥിനിയായ ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഒരു പുരുഷന്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നുവെന്നും അയാളും അയാളില്‍നിന്ന് അവളെ കൈമാറിക്കിട്ടിയ മറ്റുള്ളവരും പലര്‍ക്കായി അവളെ നാളുകളോളം കാഴ്ച വെച്ചുമെന്നുമുള്ള മുറിപ്പെടുത്തുന്ന വസ്തുത വിസ്മരിക്കുന്നത്? (

തന്നെ പ്രണയിക്കുന്ന ആളുടെ കൂടെ ജീവിക്കുവാന്‍ പോയാല്‍ ഒരുപാട് ആളുകളുമായി ശാരീരികബന്ധം പുലര്‍ത്തേണ്ടിവരും എന്ന് പെണ്‍കുട്ടിക്ക് മുന്നറിവ് ഉണ്ടായിരുന്നിരിക്കാം എന്ന അതിഗുരുതരവും സദാചാരസംബന്ധിയുമായ മറ്റൊരു ആരോപണം കൂടി ജസ്റിസ് ബസന്തിന്റെ വാദത്തില്‍ അതിഗൂഢമായി ഒളിഞ്ഞുകിടപ്പുണ്ട്. ഈ ചിന്തയുടെ അടിവേരുകള്‍ അബോധത്തില്‍ പതിഞ്ഞിരിക്കുന്ന ആണ്‍കോയ്മാ മനോഭാവത്തിലാണ്. ലൈംഗികചൂഷണത്തിന് ഇരയായ ഒരു സഹജീവിയുടെ കാര്യം പരിഗണിക്കുമ്പോള്‍, നീതിയും ന്യായവുമല്ല താന്‍ സ്വാംശീകരിച്ച ആണ്‍കോയ്മാ ബോധമാണ് ഒരു ന്യായാധിപന് വഴി കാട്ടുന്നത് എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

 

 

നീതി പീഠം പറഞ്ഞത്
ചാനല്‍ ചര്‍ച്ചയിലൊരിടത്ത്, അഡ്വ. ശിവന്‍ മഠത്തില്‍ ചൂണ്ടിക്കാട്ടിയ ഒരു വസ്തുതയുണ്ട്. വേശ്യാവൃത്തിയിലേര്‍പ്പെടുന്ന ഒരു സ്ത്രീയെ അവരുടെ സമ്മതമില്ലാതെ ശാരീരികവേഴ്ചയ്ക്ക് വിധേയമാക്കിയ കേസില്‍ സുപ്രീം കോടതി നടത്തിയ ശ്രദ്ധേയമായൊരു നിരീക്ഷണമാണത്. ഒരു സ്ത്രീ, അവള്‍ വേശ്യാവൃത്തിയിലേര്‍പ്പെടുന്നവളാണെങ്കില്‍പ്പോലും അവളുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിന് വിധേയയാക്കാന്‍ പാടുള്ളതല്ല എന്നതാണ് അത്. ചെയ്യുന്ന തൊഴിലുകളുടെ സ്വഭാവങ്ങള്‍ക്കുപരിയായി എല്ലാ പൌെരന്റെയും അടിസ്ഥാനപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന നീതിപീഠത്തിന്റെ ശക്തവും ധീരവുമായ പ്രഖ്യാപനമായിരുന്നു അത്.

പുരുഷകേന്ദ്രീകൃതമായ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അംഗീകരിക്കപ്പെടുവാന്‍ ബുദ്ധിമുട്ടുള്ളൊരു പ്രഖ്യാപനമാണത്. സ്ത്രീയെ ഉപഭോഗത്തിനായുള്ള ഒരു “ചരക്ക്” ആയി വീക്ഷിക്കുന്ന ഒരു സമൂഹത്തില്‍ ഒരു ലൈംഗിക തൊഴിലാളിക്ക് മനുഷ്യന്‍ എന്ന ജൈവികമായ പദവി പോലും അനുവദിക്കപ്പെടുന്നില്ല എന്ന, ക്രൂരമായ സാമൂഹികസത്യം നിലനില്‍ക്കുമ്പോളാണ് നമ്മുടെ പരമോന്നതനീതിപീഠം ഇത്തരം ഒരു വിളംബരം നടത്തിയത്.

 

 

ചുരമാന്തുന്ന ആണ്‍പന്നികള്‍
ഒരുവള്‍ വേശ്യയാണെങ്കില്‍ ഏതവസരത്തിലും ആര്‍ക്കും അവള്‍ വഴങ്ങിക്കൊടുക്കേണ്ടതുണ്ട്, അത് അവള്‍ അര്‍ഹിക്കുന്നതുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. ഒരുവന് ജീവിതത്തില്‍ ലഭിക്കുന്ന അനുഭവങ്ങള്‍ അവന്റെ കര്‍മ്മഫലങ്ങളാണെന്ന മതചിന്തയിലൂന്നിയ മിഥ്യാബോധമാണത്. ഈ ചിന്ത സമൂഹത്തിന്റെ അന്തരീക്ഷത്തിലാകമാനം പരന്നുകിടക്കുന്ന ഒന്നാണ്. യുക്തിവാദിയെന്നോ മതവിശ്വാസിയെന്നോ ഭേദമില്ലാതെ ഈ മതചിന്തയുടെ അംശങ്ങള്‍
അന്തരീക്ഷത്തില്‍നിന്ന് ശ്വാസവായുവിനൊപ്പം കടന്നുകൂടുന്ന രോഗാണുക്കളെന്നപോലെ എല്ലാ മനുഷ്യരുടെയുള്ളിലും അവരറിയാതെതന്നെ ചുറ്റുപാടുകളില്‍നിന്ന് കടന്നുകൂടുന്നുണ്ട്. അത് ഉള്ളില്‍ പെറ്റുപെരുകി പടരുകയും പകരുകയും ചെയ്യുന്നുണ്ട്.

പലപ്പോഴും അനുചിതവും പ്രാകൃതവുമായി ഭവിക്കുന്ന ഈ ചിന്തയുടെ അനുരണനം ബാലവേശ്യാവൃത്തിയെന്ന പ്രയോഗത്തിലും ഉണ്ട്. അത് തികച്ചും സ്വാഭാവികം, എന്തെന്നാല്‍ ബസന്ത് എന്ന പുരുഷന്‍ (ന്യായാധിപനല്ല, ആ വിശേഷണം രണ്ടാമതേ വരുന്നുള്ളു) ജനിച്ചുവളര്‍ന്നത് ഈ സമൂഹത്തില്‍ത്തന്നെയാണല്ലോ. ബലാത്സംഗത്തിന് തെളിവുകളില്ല, പെണ്‍കുട്ടി രക്ഷപെടാന്‍ ശ്രമിച്ചില്ല, തുടങ്ങിയ നിരീക്ഷണങ്ങളില്‍ക്കൂടി പെണ്‍കുട്ടി ബാലവേശ്യാവൃത്തി ചെയ്യുകയായിരുന്നു എന്ന് അനുമാനിക്കുന്നത് ഈ ടിപ്പിക്കല്‍ ഇന്ത്യന്‍ പുരുഷനാണ്.
 

 

വൈകല്യം ബാധിച്ച പൊതുബോധം
ഈ അനുമാനങ്ങളുടെയും മുന്‍വിധികളുടെയും മാനസികവ്യാപാരങ്ങളെ ബോധതലത്തിലേയ്ക്കും അവിടെനിന്നും അബോധതലത്തിലേയ്ക്കും അന്വേഷിച്ചുചെന്നാല്‍ ഒടുവില്‍ പരദൂഷണത്തിലൂടെയും ലൈംഗികവൈകൃതങ്ങളിലൂടെയും കേവലമായ ഇന്ദ്രിയാനുഭൂതിക്ക് സമാനമായ മനോസുഖം തേടാന്‍ ശ്രമിക്കുന്ന വൈകല്യം ബാധിച്ച ഒരു പുരുഷസമൂഹമനസിനെ കാണാന്‍ സാധിക്കും. മതിലുകളിലിരുന്ന് അന്യസ്ത്രീയെക്കുറിച്ച് ഭാവനാസമ്പന്നമായ അശ്ലീലകഥകള്‍ മെനഞ്ഞുപങ്കുവെച്ച് രസിക്കുന്ന, ഉദ്ധരിച്ച ലിംഗരൂപമുള്ള അതേ പുരുഷമനസ് (ഇത് സര്‍വ്വപുരുഷന്മാരെയും ചേര്‍ത്ത് അടച്ചുള്ളൊരു ആക്ഷേപമല്ല, എന്നാല്‍ അടച്ചുള്ള ആക്ഷേപവുമാണ്).

ബാലവേശ്യാവൃത്തി ബലാല്‍ക്കാരമല്ലെന്നും സദാചാരവിരുദ്ധം മാത്രമാണെന്നും ഒരാള്‍ ന്യായാധിപന്റെ കുപ്പായത്തിനുള്ളില്‍നിന്നുകൊണ്ടുതന്നെ നിര്‍ലജ്ജം അഭിപ്രായപ്പെടുന്നതും (നിര്‍ഭാഗ്യവശാല്‍ മനുഷ്യസഹജമായ) ആ സെക്ഷ്വല്‍ പെര്‍വെര്‍ഷന്റെ വേരുകളിലൂന്നി നിന്നുകൊണ്ടാണ്. പക്ഷേ ആ ഒരു അഭിപ്രായപ്രകടനത്തിലൂടെ തന്നെ, ഈ കേസിലെ പെണ്‍കുട്ടി ബാലികയാണെന്ന വ്യക്തമായ സൂചന നല്‍കുന്ന ഈ ന്യായാധിപന്‍ ഒരു നീതിപീഠത്തിന്റെ കാവല്‍ക്കാരനെന്ന നിലയില്‍ ഒരിക്കലും സ്വീകരിക്കരുതാത്ത നിലപാടാണത്. എന്തെന്നാല്‍ ബാലവേശ്യാവൃത്തി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട കുറ്റമാകുന്നു (ബാലകരല്ല, അവരെ ചൂഷണം ചെയ്തവര്‍ മാത്രമാണ് കുറ്റക്കാരെന്ന് പ്രത്യേകം ഓര്‍ക്കുക).അത് സമ്മതത്തോടെയാണെങ്കിലും അല്ലെങ്കിലും, ഏതവസരത്തിലും ശിക്ഷാര്‍ഹമായ ലൈംഗികചൂഷണം തന്നെയാണ്.

 

 

വൈരുധ്യങ്ങളുടെ തുടര്‍ക്കഥ
മുകളില്‍ പ്രസ്താവിച്ച വസ്തുതയുടെ വെളിച്ചത്തില്‍ നോക്കിയാല്‍ ഒരേ സമയം ചൂഷിതയ്ക്ക് പ്രതികൂലവും അനുകൂലവുമാണ് ബസന്തിന്റെ വാക്കുകളെന്ന
വിചിത്രമായ ഒരു വൈരുദ്ധ്യവും നമുക്ക് കാണാം. പെണ്‍കുട്ടി കുറ്റകരമായ ലൈംഗികചൂഷണത്തിന് വിധേയയാക്കപ്പെട്ടിരുന്നുവെന്നും അവള്‍ അതില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ചൂഷകര്‍ മാത്രമാണ് കുറ്റക്കാരെന്നുമുള്ള അതിപ്രധാനമായ, നിയമസംബന്ധിയായ ഒരു സത്യം ആഗ്രഹിച്ചുകൊണ്ടല്ലെങ്കിലും, വളഞ്ഞവഴിയിലൂടെയെങ്കിലും, ആ കേസിലെ പ്രതികളെ വെറുതെവിട്ട ന്യായാധിപന്‍ തന്നെ ബാലവേശ്യാവൃത്തിയെന്ന ഒറ്റവാക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു! ആ പെണ്‍കുട്ടിയുമായി ആരെങ്കിലും ലൈംഗികബന്ധം പുലര്‍ത്തുന്നത് പ്രായത്തിന്റെ പേരില്‍ നിയമപരമായിത്തന്നെ തെറ്റാണെന്ന് ജസ്റിസ് ബസന്ത് തന്നെ പരോക്ഷമായി സമ്മതിച്ച നിലയ്ക്ക്, കുട്ടിയുടെ സമ്മതത്തോടെയാണോ അല്ലാതെയാണോ ലൈംഗികചൂഷണം നടത്തിയത്, പെണ്‍കുട്ടി രക്ഷപെടാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല എന്നൊക്കെയുള്ള, ബസന്തിന്റെ തന്നെ ചോദ്യങ്ങള്‍ പൂര്‍ണമായും അപ്രസക്തമാവുകയാണ്.

അതിലൂടെ, പ്രതികളെ വെറുതെ വിട്ട തന്റെ നീതിബോധത്തെത്തന്നെയാണ് ആത്യന്തികമായി ബസന്ത് തള്ളിക്കളയുന്നത്. സുപ്രീം കോടതി തന്റെ വിധി വായിക്കാതെയാണ് കേസിനെ സ്വീകരിച്ചതെന്നുള്ള പരിഹാസപൂര്‍വ്വമായ നിലപാടും വിധിവായിക്കുവാനുള്ള വെല്ലുവിളിയും ഇതിനൊപ്പം അപ്രസക്തമാകുന്നു. യഥാര്‍ത്ഥത്തില്‍ തന്നെത്തന്നെ തിരിഞ്ഞുകടിക്കുകയാണ് ജസ്റിസ് ബസന്ത് തന്റെ വെളിപ്പെടുത്തലുകളില്‍ക്കൂടി ചെയ്തത്.

അതിന്റെകൂടെ ചൂഷിതയായ പെണ്‍കുട്ടി അനുഭവിച്ചു വന്നിരുന്ന മന:സംഘര്‍ഷങ്ങളിലേയ്ക്കും ദു:ഖങ്ങളിലേയ്ക്കും തന്നാലാവും വിധം സംഭാവന നല്‍കുകയും ചെയ്തു ജസ്റിസ് ബസന്ത് എന്നതാണ് ഈ സംഭവത്തില്‍ നമ്മെ ഏറ്റവും ദു:ഖിപ്പിക്കുന്നത്. അതും, സമൂഹത്തിന്റെ വൈകല്യം ബാധിച്ച മനസിന് വീണ്ടും വീണ്ടും സ്ഖലനസുഖം നല്‍കുവാന്‍ പര്യാപ്തമായ, എരിവും പുളിയും കൃത്യമായ അനുപാതത്തില്‍ ഉള്‍ച്ചേര്‍ന്ന ഒരു സംഭാവന!

 

 

നാമെവിടെ നില്‍ക്കുന്നു
ബസന്ത് പ്രതിനിധാനം ചെയ്യുന്ന സമൂഹം മനസിലാക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. മാതാപിതാക്കള്‍ ഫീസിനായി നല്‍കിയ പണം മറിച്ചതുകൊണ്ടോ,
കത്തെഴുതിവെച്ച് കാമുകനോടൊപ്പം ഒളിച്ചോടിയതുകൊണ്ടോ ഒരു പെണ്‍കുട്ടി ലൈംഗികചൂഷണത്തിന് അര്‍ഹയാകുംവിധം തരംതാഴ്ത്തപ്പെടുന്നില്ല. മറ്റൊരു
തരത്തില്‍ പറഞ്ഞാല്‍, ഒരു കാരണം കൊണ്ടും ഒരു പെണ്‍കുട്ടിയും ലൈംഗികചൂഷണത്തിന് അര്‍ഹയാകുന്നില്ല.

ഭയമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ എതിര്‍ത്തില്ലെങ്കില്‍പ്പോലും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ ബാലവേശ്യാവൃത്തിയെന്ന വാക്കിന്റെ മൂടുപടമിട്ട് വെറും സദാചാരപ്രശ്നമായിമാത്രം കരുതാനാവില്ല, അത് ഗുരുതരമായ ലൈംഗികപീഡനക്കുറ്റം തന്നെയാണ്. ഇനി, അഥവാ പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കില്‍പ്പോലും തടങ്കലില്‍ വെച്ച്, പണമോ മറ്റ് ഭൌെതികനേട്ടങ്ങള്‍ക്കോ വേണ്ടി ഒരു സ്ത്രീയെ അവരുടെ സമ്മതത്തോടെയോ അല്ലാതെയോ പലര്‍ക്കും ദിവസങ്ങളോളം കാഴ്ച വയ്ക്കുകയെന്നത് അക്ഷന്തവ്യമായ ക്രിമിനല്‍ കുറ്റമാണ് (സ്ത്രീയ്ക്ക് ഇതില്‍ ഭൌതികമായ ഒരു നേട്ടവുമില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കുക).

തടങ്കലിലായിരുന്ന കാലത്ത് രക്ഷപെടാന്‍ ശ്രമിച്ചില്ല എന്നത് ഇത്തരം ഒരു ലൈംഗികപീഡനക്കേസിലെ ന്യായാധിപന്‍ ഇരയ്ക്ക് മേല്‍ ചാര്‍ത്തേണ്ട കുറ്റമല്ല (അല്ലെങ്കില്‍ ആ കുറ്റം ചാര്‍ത്തലാണ്, ഏറ്റവും കുറഞ്ഞത് ഈ കേസിലെങ്കിലും യഥാര്‍ത്ഥ കുറ്റം). ജീവഭയം ഉള്‍പ്പെടെ പല കാരണങ്ങളും അതിനുപിന്നില്‍ ഉണ്ടായെന്ന് വരാം. പ്രത്യേകിച്ചും രണ്ട് ദിവസം കൂടുമ്പോള്‍ മാത്രമാണ് ആഹാരം നല്‍കിയിരുന്നതെന്നും പച്ചവെള്ളം കുടിച്ചാണ് വിശപ്പടക്കിയിരുന്നതെന്നും ആ പെണ്‍കുട്ടിതന്നെ വെളിപ്പെടുത്തുമ്പോള്‍.

ഒരു മനുഷ്യനും അത്രയും പരിതാപകരമായ അവസ്ഥയില്‍ കേവലമായ ശരീരസുഖത്തിനോ സാമ്പത്തികലാഭത്തിനോ വേണ്ടി മാത്രം അത്തരം പ്രവൃത്തികളിലേര്‍പ്പെടുകയില്ല. ആരോപണമുന്നയിക്കുന്നവര്‍ തങ്ങള്‍ക്ക് ദിവസങ്ങളോളം പട്ടിണികിടന്നുകൊണ്ട്, എന്ത് സ്വലാഭത്തിനുവേണ്ടിയായാലും തുടര്‍ച്ചയായ ലൈംഗികകര്‍മ്മങ്ങളില്‍ ഏര്‍പ്പെടാനാകുമോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പാണ്; സംഭവങ്ങളും സാഹചര്യങ്ങളുമൊക്കെ പകല്‍ പോലെ വ്യക്തമായിട്ടുകൂടി, വീണ്ടും വീണ്ടും നീതിനിഷേധത്തിന്റെ ഇരയെ തള്ളിപ്പറയുന്ന ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഒരു കൊടുംദുരന്തത്തിന്റെ വക്കിലാണ്.
 
 
 
 

തളക്കേണ്ടത് ആനയെയല്ല; നമ്മളെ

 
 
 
 
നമ്മുടെ ആന പ്രേമങ്ങള്‍ താങ്ങാനാവാതെ ഒരു പാവം കാട്ടുമൃഗം കൂടെ കൊണ്ടുനടക്കുന്ന നരകങ്ങള്‍. -എസ്.കുമാര്‍ (സതീഷ് കുമാര്‍)) എഴുതുന്നു
 
 
ആനകളുടെ അവകാശത്തേക്കാള്‍ അതിന്റെ എഴുന്നള്ളിപ്പ് ചന്തവും അതിനോടുള്ള പ്രണയവുമാണ് നമുക്കെല്ലാം പ്രധാനമാണ് എന്നതിനാല്‍ ഇതിനെതിരെ ഒരു ശബ്ദവും ഉയര്‍ന്നു വരില്ല. വ്രണങ്ങളില്‍ അമര്‍ന്നുരസുന്ന ചങ്ങലക്കെട്ടുകളുമായി, നമ്മുടെ കാഴ്ചക്ക് സന്തോഷമാവാന്‍ ആനകള്‍ കേരളമാകെ നടന്നു തളര്‍ന്നു. ലോകം കുലുക്കുന്ന ഭയാനക ശബ്ദഘോഷത്തോടെ വെടിക്കെട്ടുകള്‍ നടക്കുമ്പോള്‍ അവര്‍ തൊട്ടടുത്തുനിന്നു സഹിച്ചു. നാട്ടിലിറങ്ങിയാല്‍ പാട്ടകൊട്ടി ഓടിക്കുന്ന മൃഗമാണ് കാട്ടാനയെന്ന്, ആ ഇത്തിരി ശബ്ദം പോലും സഹിക്കാതെ ഓടുന്ന ശരീരസവിശേഷതയാണ് അതിന്റേതെന്ന് ഓര്‍ക്കുമ്പോഴാണ് ഉല്‍സവപ്പറമ്പുകളിലെ ശബ്ദഭീകരത ആനക്ക് എത്ര മാത്രം പീഡാകരമാണെന്ന് മനസ്സിലാവുക. വെടിക്കെട്ടുകള്‍ തീര്‍ക്കുന്ന സ്ഫോടനങ്ങളും കണ്ണഞ്ചിക്കുന്ന മിന്നല്‍പ്പിണരുകളുമെല്ലാം ആനകള്‍ നിത്യവും പല വട്ടമാണ് തൊട്ടടുത്തുനിന്ന് സഹിക്കുന്നത്. ഇതോടൊപ്പമാണ്, കാഴ്ചക്കാരായ നമ്മുടെ ഗജപ്രേമത്തിന്റെ അസഹ്യത. ആളുമാരവവും ബഹളവും പാപ്പാന്‍മാരുടെ ക്രൂര പീഡനങ്ങളും സഹിച്ചാണ് നമ്മുടെ കണ്ണുകള്‍ക്ക് ആനന്ദമുണ്ടാക്കാനായി കാട്ടിലെ ഈ പൊണ്ണത്തടിയന്‍ വലിയ ഉടലും പേറി ഉല്‍സവപ്പറമ്പുകളില്‍നിന്ന് ഉല്‍സവപ്പറമ്പുകളിലേക്ക് വേച്ചുവേച്ച് നടക്കുന്നത്-ദുബൈയില്‍ ഡിസൈന്‍ കോ ഓര്‍ഡിനേറ്ററായ എസ്.കുമാര്‍ (സതീഷ് കുമാര്‍) എഴുതുന്നു )
 

 
 
ആനയിടഞ്ഞ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു കവിയുന്ന കാലമാണ്. ആനയെ കൊലയാളിയെന്നും കലാപകാരിയെന്നും മുദ്രകുത്തുന്ന വാര്‍ത്തകളാണെങ്ങും. കൊലയാളിയായ ആനയെ ഉത്സവങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു.

എസ്.കുമാര്‍


എന്നാല്‍ ആനയില്ലാതെ എന്തുല്‍സവമെന്ന് മറ്റൊരു വിഭാഗം. നിര്‍ബന്ധമാണെങ്കില്‍ അവയെ എങ്ങിനെ കൂടുതല്‍ ‘സുരക്ഷിതരായി’ കൈകാര്യം ചെയ്യാമെന്നതിനെ പറ്റി വേറെ ചില അഭിപ്രായങ്ങള്‍. കേള്‍ക്കുമ്പോള്‍ ഇത്തിരി പ്രയാസം തോന്നാമെങ്കിലും ഈ ചര്‍ച്ചകള്‍ ഉയര്‍ത്തുന്ന ഏറ്റവും പ്രാഥമികമായ സംശയം ആ പഴയ ചോദ്യമാണ്
-ആനയ്ക്ക് മനുഷ്യനെ കൊല്ലാനും അവകാശമില്ലേ? മനുഷ്യന് ആന എന്ന സാധുമൃഗത്തെ ചങ്ങലക്കിട്ടും, വലിയകോലും,ചെറിയ കോലും, കത്തിയും, തേങ്ങപൊതിക്കുന്ന പാരയും ഒക്കെ ഉപയോഗിച്ച് കൊടിയ പീഡനങ്ങള്‍ക്ക് വിധേയനാക്കിയും അടക്കി ഭരിക്കാമെങ്കില്‍ അവസരം കിട്ടുമ്പോള്‍ അവനും തിരിച്ചു മനുഷ്യനെ ഉപദ്രവിച്ചു കൂടേ? അതിലൊന്നിനെ സ്വാഭാവികമായും മറ്റേതിനെ കൊടുംക്രൂരതയായും കണക്കാക്കുന്നതിന്റെ യുക്തി എന്താണ്?
 

 
ഉല്‍സവപ്പറമ്പിലെ ആന
മനുഷ്യന്‍ ആനയെ ഇണക്കി/അടക്കി വളര്‍ത്തുവാന്‍ തുടങ്ങിയതിനു ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. ഭാരം വഹിക്കുവാനും യുദ്ധങ്ങള്‍ക്കും, യാത്രയ്ക്കും
എല്ലാം അവയെ ഉപയോഗിച്ചു. പിന്നീട് ആന എന്നത് ആഢ്യത്വത്തിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടു തുടങ്ങി. പ്രതാപത്തിന്റെ കുല ചിഹ്നങ്ങള്‍. ആനകളെ ഉത്സവങ്ങളുടെ ഭാഗമായി എഴുന്നള്ളിക്കുവാന്‍ തുടങ്ങിയതിനും നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ഏതാണ്ട് 200ല്‍ അധികം വര്‍ഷം മുമ്പ് ആരംഭിച്ച തൃശãൂര്‍ പൂരത്തിനു മുമ്പ് തന്നെ ആറാട്ടുപുഴ പാടത്ത് ആനയെഴുന്നള്ളിപ്പ് നടന്നിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അന്നൊന്നും ഇന്നത്തെ പോലെ ആനയിടച്ചിലുകള്‍ ഉണ്ടായിരുന്നതായി പറഞ്ഞു കേള്‍ക്കുന്നില്ല. ആനയിടഞ്ഞ് ആളുകളെ കൊല്ലുന്നതും അപൂര്‍വ്വമായിരുന്നു.
നാടോടി കഥകളിലൂടെയും പാട്ടുകളിലൂടെയും പ്രശസ്തനായ കവളപ്പാറക്കൊമ്പന്‍ ഇരുപതിലധികം തവണ പുലകുളി നടത്തിയതായും ഒരു ഉത്സവത്തിനിടെ കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ ആനയായ ചെങ്ങല്ലൂര്‍ രംഗനാഥനു കുത്തേറ്റതായും പറയുന്നുണ്ട് എന്നതൊഴിച്ചാല്‍ വലിയ വാര്‍ത്തകള്‍ ഒന്നും കാണുവാന്‍ കഴിയില്ല. അന്നത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരിമിതമായിരുന്നു എന്ന ഒരു വാദം ശരിവച്ചാല്‍ തന്നെ ആനയുമായി ബന്ധപ്പെട്ട് ഇന്നുള്ളത്ര പ്രശ്നങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരുന്നില്ല എന്നു തന്നെയാണ് അനുമാനിക്കേണ്ടി വരിക.
 

 
ഇത്തിരിയാന; ഒത്തിരി ഉല്‍സവങ്ങള്‍
ഏകദേശം 650 നാട്ടാനകള്‍ കേരളത്തില്‍ ഉള്ളതായാണ് ഔദ്യോഗിക കണക്ക്. കരുതുന്നത്. കൊമ്പനും, പിടിയും മോഴയും കുട്ടികളും അടക്കം. ഇവയില്‍ 50% മുതല്‍ 60% ആനകളേ ഉത്സവാവശ്യങ്ങള്‍ക്കായി പങ്കെടുക്കുന്നുള്ളൂ. ബാക്കി പലതും അസുഖം ,പ്രായാധിക്യം, കൂപ്പിലേയും സ്വകാര്യ റിസോര്‍ട്ടുകളിലേയും ജോലികള്‍, പൊതു പരിപാടികളില്‍ പങ്കെടുപ്പിക്കുവാന്‍ പറ്റാത്ത സ്വഭാവ സവിശേഷത എന്നിവയുള്ളവരോ മോഴകള്‍, പിടികള്‍, കുട്ടികള്‍ എന്നിവയോ ആണ്. അപ്പോള്‍, ഈ പറയുന്ന മുന്നൂറോളം ആനകളെ വച്ചു വേണം പലയിടത്തും ഇരുപത്തഞ്ചുമുതല്‍ നൂറുവരെ ആനകളെ നിരത്തിയുള്ള ഉത്സവങ്ങള്‍ നടത്തുവാന്‍. കുംഭഭരണി,കാര്‍ത്തിക,ശിവരാത്രി, അഷ്ടമിരോഹിണി, പോലുള്ള ദിവസങ്ങളില്‍ കേരളത്തിലെ ധാരാളം ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുന്നു. അതിനാല്‍ തന്നെ എഴുന്നള്ളിക്കുവാനുള്ള ആനകളുടെ ആവശ്യം അതിന്റെ പരമോന്നതിയില്‍ എത്തുന്നു. ആഘോഷങ്ങള്‍ ഭംഗിയാകുമ്പോള്‍ ആനയെന്ന ജീവിയുടെ ജീവിതം കൂടുതല്‍ നരകതുല്യമാകുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് കേരളത്തില്‍ ഏറ്റവും അധികം പേരും പ്രശസ്തിയും ആവശ്യക്കാരും ഉള്ള ആന. അതു കഴിഞ്ഞാല്‍, പാമ്പാടി രാജന്‍, മംഗലാംകുന്ന് കര്‍ണ്ണന്‍, ചെര്‍പ്ലശേãരി രാജശേഖരന്‍, മംഗലാംകുന്ന് അയ്യപ്പന്‍, ചെര്‍പ്ലശേãരി പാര്‍ഥന്‍,ചിറക്കല്‍ കാളിദാസന്‍,തിരുവമ്പാടി ശിവസുന്ദര്‍,ഗുരുവായൂര്‍ വലിയ കേശവന്‍ തുടങ്ങിയ ആനകള്‍. കോടികള്‍ മറിയുന്ന കേരളത്തിലെ ഉത്സവ വിപണിയിലെ സൂപ്പര്‍താരങ്ങളാണിവര്‍. കോള്‍ഷീറ്റിന്റെ കാര്യത്തില്‍ രാമചന്ദ്രനോളം എത്തില്ലെങ്കിലും തിരക്കനുസരിച്ച് അമ്പതിനായിരം മുതല്‍ ഒരുലക്ഷത്തിനടുത്തൊക്കെ ഇവരില്‍ പലര്‍ക്കും ഒരുദിവസത്തെ ഏക്കം കിട്ടാറുമുണ്ട്. ഇവരില്‍ തിരുവമ്പാടി ശിവസുന്ദര്‍, ഗുരുവായൂര്‍ വലിയ കേശവന്‍ തുടങ്ങിയവര്‍ ആനകള്‍ ഏക്കത്തുകയുടെ കാര്യത്തില്‍ മറ്റുളളവര്‍ക്കൊപ്പം എത്തില്ല.ശരാശരി ആനകള്‍ക്ക് പതിനായിരം മുതല്‍ ഇരുപതിനായിരം വരെ ആണ് ഒരു ദിവസത്തെ ഏക്കം.
 

 
ഉല്‍സവപ്പറമ്പുകള്‍ എന്ന കച്ചവട ഇടങ്ങള്‍
എണ്‍പതുകള്‍ക്ക് ശേഷമാണ് നമ്മുടെ ഉല്‍സവങ്ങളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നത്. കേരളീയ സമൂഹത്തില്‍ ആരംഭിച്ച സാമ്പത്തിക^സാമൂഹിക^സാംസ്കാരിക മാറ്റങ്ങളാണ് ഉത്സവങ്ങളേയും ബാധിച്ചത്.

ഉത്സവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണം കൂടി. ഉല്‍സവങ്ങള്‍ തമ്മില്‍ മല്‍സരമായി. അവയിലെ നേട്ടം നിര്‍ണ്ണയിക്കുന്ന ഘടകം ആനകളുടെ എണ്ണവും പൊടിപൊടിക്കുന്ന പണവുമായി. തൊണ്ണൂറുകളില്‍ ഈ മനോഭാവം വ്യാപകമായി. ആഗോളവല്‍കരണം നമ്മുടെ മനസ്സുകളെ മുഴുവന്‍ മാറ്റിമറിച്ച അടുത്ത ദശകത്തില്‍ അത് ഉച്ചസ്ഥായിയിലായി.

ക്ഷേത്രോല്‍സവങ്ങളും പള്ളിപ്പെരുന്നാളും ആണ്ടു നേര്‍ച്ചകളുമെല്ലാം വമ്പിച്ച സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഒന്നായി മാറി. ലക്ഷങ്ങള്‍ മാറിമറിയുന്ന വാണിജ്യ ഇടങ്ങള്‍. ഇതിനോടൊപ്പം അത് സമ്പത്തും പ്രതാപവും പ്രദര്‍ശിപ്പിക്കാനുള്ള അടയാളങ്ങളുമായി. കാശെറിഞ്ഞു കാശ് വാരാനും പ്രതാപം പ്രദര്‍ശിപ്പിക്കാനുമൊക്കെയുള്ള അവസരമായി ഉല്‍സവാഘോഷങ്ങള്‍ മാറിയതിനൊപ്പമാണ് ആനകളുടെ ദുര്‍വിധി ഏറിയത്.

ഉല്‍സവ കമ്മിറ്റികളും ആനമുതലാളിമാരും കോണ്‍ട്രാക്ടര്‍മാരുമെല്ലാം ചേര്‍ന്ന വലിയ മാഫിയ ഒരു കോടികള്‍ മറിയുന്ന വാണിജ്യത്തിന്റെ കേന്ദ്രത്തിലേക്ക് ആനകളെ കൊണ്ടു വന്നു. ആനകള്‍ ഫ്ലക്സ് ബോര്‍ഡുകളില്‍ ഉല്‍സവങ്ങള്‍ക്ക് ആളെക്കൂട്ടാനുള്ള ഉരുപ്പടികളായി. ഇതോടെ, നിയമം അനുശാസിക്കുന്ന മിനിമം സൌകര്യങ്ങള്‍പോലും അനുവദിക്കാതെ ആനകളെ കേരളമാകെ കൊണ്ടു നടന്ന് വില്‍ക്കാന്‍ തുടങ്ങി. നിയമ പാലകരെയും ഉദ്യോഗസ്ഥരെയുമെല്ലാം കാശു കൊടുത്ത് നിനക്കു നിര്‍ത്താന്‍ ഈ മാഫിയക്ക് എളുപ്പം കഴിഞ്ഞു.
 

 
നമ്മുടെ സന്തോഷം, ആനയുടെ പിടച്ചില്‍
ആനകളുടെ അവകാശത്തേക്കാള്‍ അതിന്റെ എഴുന്നള്ളിപ്പ് ചന്തവും അതിനോടുള്ള പ്രണയവുമാണ് നമുക്കെല്ലാം പ്രധാനമാണ് എന്നതിനാല്‍ ഇതിനെതിരെ ഒരു ശബ്ദവും ഉയര്‍ന്നു വരില്ല. വ്രണങ്ങളില്‍ അമര്‍ന്നുരസുന്ന ചങ്ങലക്കെട്ടുകളുമായി, നമ്മുടെ കാഴ്ചക്ക് സന്തോഷമാവാന്‍ ആനകള്‍ കേരളമാകെ നടന്നു തളര്‍ന്നു.

ലോകം കുലുക്കുന്ന ഭയാനക ശബ്ദഘോഷത്തോടെ വെടിക്കെട്ടുകള്‍ നടക്കുമ്പോള്‍ അവര്‍ തൊട്ടടുത്തുനിന്നു സഹിച്ചു. നാട്ടിലിറങ്ങിയാല്‍ പാട്ടകൊട്ടി ഓടിക്കുന്ന മൃഗമാണ് കാട്ടാനയെന്ന്, ആ ഇത്തിരി ശബ്ദം പോലും സഹിക്കാതെ ഓടുന്ന ശരീരസവിശേഷതയാണ് അതിന്റേതെന്ന് ഓര്‍ക്കുമ്പോഴാണ് ഉല്‍സവപ്പറമ്പുകളിലെ ശബ്ദഭീകരത ആനക്ക് എത്ര മാത്രം പീഡാകരമാണെന്ന് മനസ്സിലാവുക.

വെടിക്കെട്ടുകള്‍ തീര്‍ക്കുന്ന സ്ഫോടനങ്ങളും കണ്ണഞ്ചിക്കുന്ന മിന്നല്‍പ്പിണരുകളുമെല്ലാം ആനകള്‍ നിത്യവും പല വട്ടമാണ് തൊട്ടടുത്തുനിന്ന് സഹിക്കുന്നത്. ഇതോടൊപ്പമാണ്, കാഴ്ചക്കാരായ നമ്മുടെ ഗജപ്രേമത്തിന്റെ അസഹ്യത. ആളുമാരവവും ബഹളവും പാപ്പാന്‍മാരുടെ ക്രൂര പീഡനങ്ങളും സഹിച്ചാണ് നമ്മുടെ കണ്ണുകള്‍ക്ക് ആനന്ദമുണ്ടാക്കാനായി കാട്ടിലെ ഈ പൊണ്ണത്തടിയന്‍ വലിയ ഉടലും പേറി ഉല്‍സവപ്പറമ്പുകളില്‍നിന്ന് ഉല്‍സവപ്പറമ്പുകളിലേക്ക് വേച്ചുവേച്ച് നടക്കുന്നത്. ഇടയ്ക്ക് ചീറിപ്പാഞ്ഞു വരുന്ന വാഹങ്ങളുടെ ഇടിയേറ്റ് വീണു പോകുന്നത്.
 

 
കൊടുംവേദനയുടെ എഴുന്നള്ളിപ്പുകള്‍
കേരളത്തിലെ ഉത്സവകാലം ആരംഭിക്കുന്നത് ഡിസംബര്‍ പകുതിയോടെ ആണ്. ജനുവരി പകുതി കഴിയും തിരക്കേറുവാന്‍. അവസനിക്കുന്നത് മെയ് ആദ്യത്തിലും. അതായത് കേരളം ചുട്ടു പൊള്ളുന്ന കാലത്താണ് കറുത്ത നിറമുള്ള വിയര്‍പ്പുഗ്രന്ധികള്‍ വളരെ കുറവുള്ള, കൊടും ചൂട് താങ്ങാന്‍ ആകാത്ത ആനകളെ ഉത്സവപ്പറമ്പിലേക്ക് കൊണ്ടുവരുന്നത്. 250 ലിറ്റര്‍ വെള്ളെമെങ്കിലും ഒരാനയ്ക്ക് ഒരു ദിവസത്തെക്ക് വേണം ശരീരഭാരത്തിന്റെ 10% എങ്കിലും ഭക്ഷണവും.

ഉറക്കമില്ലാതെ ഉത്സവപ്പറമ്പുകളില്‍ നിന്നും ഉത്സവപ്പറമ്പുകളിലേക്ക് മണിക്കൂറിനു വിലയിട്ട് കൊണ്ടു പോകുന്നതിനിടയില്‍ എവിടെ ഇതിനുസമയം? പല ആനകള്‍ക്കും നിന്ന നില്‍പില്‍ മണിക്കൂറുകളോളം അനങ്ങാതെ, വെള്ളവും ഭക്ഷണവും ഇല്ലാതെ, ലോറിയില്‍ മൂന്നും നാലും ജില്ലകള്‍ കടക്കേണ്ടതായി വരുന്നു. താഴെ വീഴുമോ എന്ന ഭയത്തോടെ ഉള്ള ഈ യാത്രയ്ക്കിടയില്‍ വലിയ ഹോണ്‍ അടിച്ച് ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്ഥത വേറെ. ഇതെല്ലാം ആനയുടെ ആരോഗ്യത്തേയും മാനസിക നിലയേയും തകറാറിലാക്കും.

ഇനി ഉത്സവപ്പറമ്പെന്ന മത്സരവേദിയിലെ നരകവേള. തലയെങ്ങാന്‍ അല്പം താഴ്ത്തിയാല്‍ അപ്പോള്‍ വീഴും കാലില്‍ അടിയോ താടിക്ക് ആണിവച്ച് തോട്ടികൊണ്ടുള്ള കുത്തോ. ചിലയിടങ്ങളില്‍ ആനയെ പാപ്പാനു തോട്ടികൊണ്ടു മറ്റും കുത്തിപൊക്കുവാന്‍ ആകില്ല. അതിനവര്‍ പല ഉപായങ്ങള്‍ കണ്ടു വച്ചിട്ടുണ്ട്. അതിലൊന്ന് തോര്‍ത്തുമുണ്ടില്‍ ചെറിയ കരിങ്കല്‍ ചീളുകള്‍ കിഴികെട്ടി ഉത്സവത്തിനും മുമ്പായി ആനയുടെ മുഖത്തടിച്ച് തല ഉയര്‍ത്തുവാന്‍ പരിശീലിപ്പിക്കും. ഉത്സവപ്പറമ്പില്‍ പാപ്പാന്‍ തോര്‍ത്ത് ഉയര്‍ത്തി വീശുമ്പോള്‍ പഴയ ഓര്‍മ്മയില്‍ ആന തല താഴ്ത്താതെ നില്‍ക്കും.
 

 
മദം പൊട്ടല്‍ എന്ന യാഥാര്‍ത്ഥ്യം
ഇതിലും വലിയ ക്രൂരതകള്‍ കാണിക്കുന്നവരും ഉണ്ട്.പ്രായപൂര്‍ത്തിയായ ആനകള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മദപ്പാട് ഉണ്ടാകും. ചില ആനകളില്‍ ഇത് രണ്ടു തവണയും കണ്ടുവരുന്നു. ഒരു വര്‍ഷത്തില്‍ മദപ്പാട് വന്നാല്‍ അടുത്ത വര്‍ഷം ഏതാണ്ട് അതേ സമയത്ത് തന്നെയാകും വീണ്ടും വരിക. ആദ്യം അനുസരണക്കേട് കാട്ടിയും ഭക്ഷണം കുറച്ചും ഒക്കെ ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കും. ശക്തമായ ലൈംഗികതൃഷ്ണയാണ് മറ്റൊരു പ്രത്യേകത. ഈ സമയത്ത് ആനയെ കെട്ടിയുറപ്പിക്കും. തുടര്‍ന്ന് ആനയുടെ ചെവിക്കും കണ്ണിനും ഇടയിലെ മദഗ്രന്ഥിയില്‍ നിന്നും “മദജലം” ഒഴുകുവാന്‍ തുടങ്ങും.

പലപ്പോഴും ആന സ്വബോധം നഷ്ടപ്പെട്ട് ഭ്രാന്തിന്റെ അവസ്ഥയില്‍ ആയിരിക്കും അപ്പോള്‍. തല മേലേക്കും കീഴ്പ്പോട്ടും ആട്ടിക്കൊണ്ടും മറ്റും ആന അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരിക്കും. ഒടുവില്‍ മദജലം വറ്റി ചളി വരുവാന്‍ തുടങ്ങും. വറ്റുനീര് എന്നാണ് ഈ അവസ്ഥയെ പറയുക. പിന്നീട് ആന സാധാരണ മനോനിലയിലേക്ക് വരും. രണ്ടു മുതല്‍ ആറുമാസം വരെ നീളും ഇത് പൂര്‍ത്തിയാകുവാന്‍. മദപ്പാട് കഴിഞ്ഞ് അഴിക്കുമ്പോള്‍ പല ആനകളേയും മനുഷ്യന്റെ വരുതിയില്‍ ആക്കുവാനായി ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനാക്കുക പതിവാണ്.

കെട്ടിയഴിക്കല്‍ എന്നാണ് ഇതിനു പറയുക. ചുറ്റും ആളുകള്‍ നിന്ന് പ്രധാന പാപ്പാന്റെ നേതൃത്വത്തില്‍ വലിയ തോട്ടിയുടെ അറ്റത്ത് മുനയുള്ള ആണി ഘടിപ്പിച്ച് (വലിയകോല്‍) അതുകൊണ്ട് ആനയുടെ കാലിലും കയ്യിലും നഖങ്ങളിലും കുത്തും. ഒപ്പം വടികൊണ്ട് അടിക്കും. ഒടുവില്‍ ആന കൊമ്പ് കുത്തും. പിന്നെ കിടക്കും. ചില ആനകള്‍ക്ക് ഇതിന്റെ ആവശ്യം വരാറില്ല. എന്നാല്‍ അനുസരിക്കാന്‍ കൂട്ടാക്കാതെ കരുത്തും കരളുറപ്പും ഉള്ളവരെ കീഴ്പ്പെടുത്തുവാന്‍ ബുദ്ധിമുട്ടാണ്. അവരുടെ കെട്ടിയഴിക്കല്‍ നീളാറുമുണ്ട്.

പാപ്പാന്റെ വായ്ത്താരികള്‍ അനുസരിക്കുവാന്‍ തുടങ്ങിയാല്‍ ആനയെ ഇടത്തും വലത്തും ചരിച്ച് കിടത്തിക്കും. ഒരുവിധം ആന വരുതിയില്‍ ആയെന്ന് കണ്ടാല്‍ അതിനെ കിടത്തിയിട്ട് കടക്കണ്ണില്‍ തോട്ടികൊണ്ട് പിടിക്കും. ആന കുതറിച്ചാടാതിരിക്കാന്‍ ആണിത്. തുടര്‍ന്ന് ഒരു പാപ്പാന്‍ ആനയുടെ മുകളില്‍ കയറി കഴുത്തില്‍ വട്ടക്കയര്‍ കെട്ടും. ഇതിന്റെ ഫലമായി പരിക്കേറ്റ് ചരിഞ്ഞതോ ചത്തതിനൊത്ത് ജീവിച്ചിരിക്കുന്നതോ ആയ നിരവധി ആനകള്‍ ഉണ്ട്.

കെട്ടിയഴിക്കല്‍ കഴിഞ്ഞാല്‍ പിന്നെ ഡോക്ടര്‍മാര്‍ പരിശോധിക്കും. മദപ്പാട് തീര്‍ന്നു ആന പാപ്പാന്മാരെ അനുസരിക്കുന്നു എന്ന് കണ്ടാല്‍ അതിനെ ഉത്സവങ്ങള്‍ക്ക് കൊണ്ടു പോകാന്‍ തുടങ്ങും. ഉത്സവ സീസണില്‍ മദപ്പാട് വന്നാല്‍ ഉടമയ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുക. ആ സമയത്ത് മദപ്പാട് വരാതിരിക്കുവാന്‍ ചിലര്‍ മരുന്ന് കൊടുക്കും.

ഉത്സവസീസണിലേക്ക് മദപ്പാട് നീളുന്നു എങ്കില്‍ വേണ്ടത്ര ഭക്ഷണം വെള്ളം എന്നിവ നല്‍കാതെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനാക്കി വാട്ടിയഴിക്കും. മയങ്ങുവാനുള്ള മരുന്നുകള്‍ നല്‍കിയും ആനയെ എഴുന്നള്ളിപ്പുകള്‍ക്ക് കൊണ്ടു പോകുന്ന പ്രവണതകള്‍ ഉള്ളതായി പറയുന്നു. ചില പാപ്പാന്മാര്‍ ആനയുടെ
ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കി അത് ഉണങ്ങാന്‍ അനുവദിക്കാതെ (ചട്ടവ്രണം എന്ന് പറയും) കൊണ്ടു നടക്കും. ആന പ്രശ്നം ഉണ്ടാക്കിയാല്‍ ഈ വ്രണത്തില്‍
തോട്ടികൊണ്ട് കുത്തും. ആനക്കിത് പ്രാണ വേദനയാണ്. ഭയം മൂലം അവ അനുസരണയോടെ നടക്കും. എഴുതിയാല്‍ തീരാത്തത്രയുണ്ട് മനുഷ്യന്‍ ഈ സാധുജീവിയോട് കാണിക്കുന്ന കൊടും ക്രൂരതകള്‍.
 

courtesy-the-hindu


 
ആനയിടച്ചില്‍ എന്ന ആഘോഷം
ഇക്കൂട്ടത്തില്‍ വിസ്മരിച്ചു കൂടാത്ത ഒന്നാണ് ഈ ചോരക്കളിയില്‍ നാമടങ്ങുന്ന കാഴ്ചക്കാരുടെയും മാധ്യമങ്ങളുടെയും റോള്‍. കാണികളുടെ പ്രകോപനങ്ങളും വിവേകശൂന്യതയുമാണ് പലപ്പോഴും ഇത്തരം സംഭവങ്ങളുടെ മൂലകാരണം. പ്രകോപനമുണ്ടാക്കുന്ന വിധത്തില്‍ എഴുന്നള്ളിപ്പിനിടെ ആനയെ ഉപദ്രവിക്കുന്നവരുണ്ട്, കാഴ്ചക്കാരില്‍. ആന ഒന്നിടഞ്ഞാല്‍ പിന്നാലെ ചെന്ന് ബഹളം കൂട്ടുന്നവരുണ്ട്. അരും കൊലയുടെ നേരങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനും അന്നന്നേരം യൂ ട്യൂബില്‍ കയറ്റിവിടാനും മല്‍സരിക്കുന്നവരും ആവേശത്തോടെ അത് കാണുകയും ഷെയര്‍ ചെയ്യുന്നവരുമെല്ലാം നമ്മള്‍ തന്നെയാണ്.

ചേറ്റുവയില്‍ നേര്‍ച്ചക്കിടയില്‍ വെട്ടത്ത് വിനയനെന്ന ആനയിടഞ്ഞ് ഉണ്ണിയെന്ന പാപ്പാനെ കൊലപ്പെടുത്തുകയും മറ്റ് ആനകളെ കുത്തുകയും ചെയ്ത ദൃശ്യങ്ങള്‍ ഇപ്പോഴും യൂറ്റ്യൂബില്‍ ഹിറ്റാണ്. ആനക്കു മുകളില്‍ നിന്നും താഴെ വീണ സുബൈര്‍ എന്ന ചെറുപ്പക്കാരനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കിയവനാണ് ഉണ്ണിയെന്ന ആ സാധു പാപ്പാന്‍ എന്നത് നാം മറന്നു പോകുന്നു.

ദൃശ്യമാധ്യമങ്ങള്‍ ആനയിടച്ചിലുകളെ ഏറെ പ്രാധാന്യത്തൊടെയാണ് അവതരിപ്പിക്കുന്നത്. സാഡിസ്റ്റുകളെപ്പോലെ സഹജീവിയുടെ പിടച്ചിലും ഞരക്കവും അളവറ്റ ക്രൂരതയോടെ പകര്‍ത്തുകയാണ് ചാനലുകള്‍. വണ്ടികുത്തിമോഹനന്‍ എന്ന ആനയിടഞ്ഞപ്പോള്‍ അതിന്റെ പാപ്പാന്‍ പുറത്ത് ഉണ്ടായിരുന്നു. പുറത്ത് ആളിരിക്കുമ്പോള്‍ മയക്കുവെടിവെച്ചാല്‍ ആന ഉടനെ പുറത്തിരിക്കുന്നവരെ കുടഞ്ഞിടും. ഇത് അറിയാമായിരുന്നിട്ടും അയാളുടെ അഭ്യര്‍ഥന അവഗണിച്ച് മയക്കുവെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആന അയാളെ കുടഞ്ഞിട്ട് കുത്തി. ഈ ദൃശ്യങ്ങളെല്ലാം ചാനലുകള്‍ പലയാവര്‍ത്തി കാട്ടി. റോഡിനും ആനയുടെ കൊമ്പിനുമിടയില്‍ കിടന്ന് പിടയുമ്പോള്‍ ‘അയ്യോ അമ്മേ രക്ഷിക്കണേ’ എന്നുള്ള നിലവിളി പോലും അവര്‍ മ്യൂട്ട് ചെയ്തില്ല.

മൊബൈല്‍ ഫോണുമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാഞ്ഞെത്തുന്ന ജനക്കൂട്ടം പലപ്പോഴും ആനയെ കൂടുതല്‍ പ്രകോപിതരാക്കാണ് പതിവ്. ആനയെ തളക്കാന്‍ ശ്രമിക്കുന്ന പാപ്പാന്മാര്‍ക്കും വെറ്റിനറി ഡോക്ടര്‍മാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ചുറ്റുംകൂടുന്ന ആളുകളാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും മയക്ക് വെടി വെക്കുന്നതില്‍ (മയക്ക് വെടിവെക്കുക എന്ന് വാക്കാല്‍ പറയുമെങ്കിലും ഒരു സിറിഞ്ചില്‍ നിറച്ച മരുന്ന് ആനയുടെ ശരീരത്തിലേക്ക് അകലെ നിന്നുകൊണ്ട് ഷൂട്ട് ചെയ്യുന്ന പ്രക്രിയ മാത്രമാണത്) തടസ്സമാകുന്നതുമെന്ന് ഈ രംഗത്തെ വിദഗ്ദനായ ഡോ.രാജീവ് ടി.എസ് സാക്ഷ്യപ്പെടുത്തുന്നു.
 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍


 
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ഇര
ഈയടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഈ ക്രൂരതകളുടെ ലക്ഷണമൊത്ത ഇരയാണ്. എത്ര തുക ചിലവിട്ടാലും ഏറ്റവും വലിയ/പ്രശസ്തനായ ആനയെ തന്നെ തങ്ങളുടെ ഉത്സവങ്ങള്‍ക്ക് അണിനിരത്തുവാന്‍ വിവിധ കമ്മറ്റിക്കാരും കരക്കാരും തമ്മില്‍ മല്‍സരിച്ചതിന്റെ ഇര. 2013 ജനുവരി 21നു തൃശãൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ ഗ്രാമത്തിലെ മാമ്പുള്ളിക്കാവ് ഉത്സവത്തിനു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ രണ്ടു ലക്ഷത്തി അമ്പത്തയ്യായിരം രൂപയ്ക്കാണ് ലേലത്തിനെടുത്തത്.

കേരളത്തിലെ ആനകള്‍ക്കിടയില്‍ ഏറ്റവും ഉയരവും (314 സെ.മി) കരുത്തും ഉള്ളവനാണ് തലയെടുപ്പിന്റെ തമ്പുരാന്‍ മാതംഗചക്രവര്‍ത്തി എന്നെല്ലാം നാട്ടുകാര്‍ വിളിക്കുന്ന രാമചന്ദ്രന്‍. തൃശãൂര്‍ പേരാമംഗലം തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തിലേതാണ്. ബീഹാറില്‍നിന്നെത്തിയ ഈ ആന 1982ല്‍ തൃശãൂരിലെ ആന ഏജന്റായ വെങ്കിടാദ്രി വഴിയാണ് കേരളത്തില്‍ എത്തുന്നത് 1984ല്‍ ആണ് ഈ ആനയെ തെച്ചിക്കോട്ട് കാവ് ദേവസ്വം വാങ്ങുന്നത്.

മനുഷ്യന്റെ വരുതിയില്‍ നിര്‍ത്തുവാനായുള്ള പീഡനങ്ങള്‍ക്കിടയില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടവനാണ് രാമചന്ദ്രന്‍. തനിക്ക് ഒരു ഗുണവും ചെയ്യാത്ത പേരും പ്രശസ്തിയുമാണ് ഈ ഉല്‍സവ ജീവിതം ഈ ഗജകേസരിക്ക് സമ്മാനിച്ചത്. ഒപ്പം കുപ്രശസ്തിയും. രണ്ടാനയെ കുത്തിക്കൊന്നവന്‍, ഏഴാളെ കൊന്നവന്‍ എന്നൊക്കെയാണ് കുപ്രശസ്തിക്ക് കാരണമായി പറയുന്നത്.

കുറ്റങ്ങളെല്ലാം അവന്റേതു മാത്രമെന്നാണ് പൊതുവായ പറച്ചില്‍. എന്നാല്‍, വസ്തുതകള്‍ പരിശോധിച്ചാല്‍ പലതും തെറ്റാണെന്ന് മനസ്സിലാക്കാം. തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തിക്കൊന്നു എന്നാണ് ഒരു ആരോപണം. പാലക്കാട് ജില്ലയിലെ മുളയം രുധിരമാല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അപ്രതീക്ഷിതമായി കാഴ്ചയറ്റ കണ്ണിന്റെ വശത്തുകൂടെ ചന്ദ്രശേഖരന്‍ മുന്നിലെത്തിയപ്പോല്‍ പരിഭ്രാന്തനായാണ് രാമചന്ദ്രന്‍ ആക്രമണം നടത്തുന്നത്. അന്ന് ചന്ദ്രശേഖരനു സാരമായി പരിക്കേറ്റെങ്കിലും അതില്‍ നിന്നും മോചിതനായി 200^2001വര്‍ഷങ്ങളില്‍ (2002 ല്‍ ഒരു മണിക്കൂറും) അവന്‍ തൃശãൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റി. അപ്പോള്‍ എങ്ങിനെയാണ് രാമചന്ദ്രന്‍ ചന്ദ്രശേഖരന്റെ കൊലയാളിയാകുക?

മറ്റൊരു സംഭവം കാട്ടക്കാമ്പല്‍ ഉത്സവത്തിനു മുന്നോടിയായി അവനെ സ്വീകരിച്ച് കൊണ്ടു പോകുമ്പോള്‍ ഒരു 12 കാരനെ കൊലപ്പെടുത്തി എന്ന സംഭവമാണ്. ആനയ്ക്കു ചുറ്റും വലിയ ആള്‍ക്കൂട്ടം നിരന്ന് ആഘോഷമായിട്ടായിരുന്നു ആ എഴുന്നള്ളിപ്പ്. പെട്ടെന്ന് ഒരു ബസ്സ് അതുവഴി വന്നു. ആനയ്ക്കും ബസ്സിനുമിടയില്‍ ആളുകള്‍ തിങ്ങി. അതിനിടയില്‍ അപ്രതീക്ഷിതമായി ആരോ ആനയുടെ കാലിനിടയില്‍ പടക്കം പൊട്ടിച്ചു. തുടര്‍ന്ന് പരിഭ്രാന്തനായ ആന മുന്നോട്ട് ചാടി. ആ ചാട്ടത്തില്‍ അവന്റെ കാലിനടിയില്‍ പെട്ട ഒരാള്‍ കൊല്ലപ്പെട്ടു. ഇവിടെയും രാമചന്ദ്രന്‍ കൊലയാളിയായി ചിത്രീകരിക്കപ്പെട്ടു.

ഇപ്പോഴിതാ ഒരാഴ്ച മുമ്പ് പെരുമ്പാവൂരില്‍ നിന്നും അവനെതിരെ വാര്‍ത്ത. പൂയം ഉത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ ആക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. കൂട്ടാനയുടെ കുത്തേറ്റതിനെ തുടര്‍ന്ന് പരിഭ്രാന്തനായി ആന ഇടഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ആനകള്‍ക്കും ആളുകള്‍ക്കും നില്‍ക്കുവാന്‍ വേണ്ടത്ര സൌെകര്യങ്ങള്‍ ഇല്ലാത്ത ഒരിടത്ത്ാണ് ഈ സംഭവം നടന്നത്. സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യം മാത്രമാണ് സംഭവിച്ചത്. പതിവു തെറ്റിക്കാതെ ഈ സംഭവത്തിലും നമ്മളെല്ലാം രാമചന്ദ്രനെ കൊലയാളിയാക്കി. വസ്തുതകള്‍ അന്വേഷിക്കാതെ മാധ്യമങ്ങള്‍ വാര്‍ത്ത പരത്തി.

24 വര്‍ഷം ആനയ്കൊപ്പം ഉണ്ടായിരുന്ന പാപ്പാനെ അടുത്തിടെ കരാറുകാരന്‍ മാറ്റിയെന്നു വരെ വാര്‍ത്തകള്‍ പടച്ചു വിട്ടു. രാമചന്ദ്രനെ 18 വര്‍ഷമായി വഴിനടത്തുന്നത് പാലക്കാട് സ്വദേശിയായ പാപ്പാന്‍ മണിയാണ്. അദ്ദേഹം തന്നെയാണ് ഇപ്പോഴും അവനെ വഴിനടത്തുന്നത്. ഇതൊന്നും വാര്‍ത്ത പടച്ചവര്‍ക്ക് വിഷയമായില്ല. മേയ് മാസം കെട്ടി അഞ്ചുമാസത്തെ മദപ്പാട് കാലം കഴിഞ്ഞ് ഡിസംബറില്‍ കെട്ടുംതറിയില്‍ നിന്നും ഇറങ്ങിയ ആനയാണിത്. എന്നാല്‍, അവന്‍ മദപ്പാടില്‍ ആയിരുന്നു എന്നായിരുന്നു മാധ്യമ വിശകലനങ്ങള്‍.ഇത്രയുംപറഞ്ഞത് രാമചന്ദ്രന്‍ എന്ന ആനയുടെ കാര്യം. 18 വര്‍ഷത്തില്‍ അധികമായി 3 കാലില്‍ കെട്ടിയ തറിയില്‍ വേദനയും പേറി നില്‍ക്കുന്ന ഗുരുവായൂരിലെ മുറിവാലന്‍ മുകുന്ദന്‍ ഉണ്ട് നമ്മുടെ മുമ്പില്‍. മനുഷ്യന്റെ പീഡനങ്ങള്‍ക്കിരയായി ഇഞ്ചിഞ്ചായി മരിക്കുന്ന മറ്റനേകം ആനകളും. അകാലത്തില്‍ ജീവന്‍ വെടിഞ്ഞ ഇരിങ്ങാപ്പുറം പ്രകാശ് ശങ്കര്‍ ഉള്‍പ്പെടെ പലരും.
 

 
നിയമങ്ങള്‍ നോക്കുകുത്തി
നിയമ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ശക്തമെന്ന് തോന്നുന്ന വന്യജീവി നിയമങ്ങള്‍ പലതും ഉണ്ടെങ്കിലും ഇത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാറില്ല. നാട്ടാന പരിപാലന ചട്ടം എന്ന ഒരു സംഗതി സര്‍ക്കാര്‍ നിയമമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രയോഗത്തില്‍ പലപ്പോഴും ചട്ടം ചട്ടത്തിന്റെ വഴിക്കും ആനയും അതിനു ലഭിക്കുന്ന പീഡനങ്ങളും ചട്ടക്കാരന്റെയും ഉടമയുടേയും കങ്കാണിയുടേയും വഴിക്കുമാണ്.

വന്യജീവി എന്ന വിഭാഗത്തില്‍പ്പെടുത്തുമെങ്കിലും ഭക്ഷണത്തിനായി ഒരു ജീവിയേയും കൊല്ലാത്ത ശുദ്ധ വെജിറ്റേറിയന്‍ ആണ് ഈ പെരും ശരീരി . അത് അവന്റെ ആവാസ വ്യവസ്ഥയിലേക്ക് കടന്നു കയറുമ്പോഴോ അല്ലെങ്കില്‍ അവനെ ഒരു രീതിയിലും ജീവിക്കുവാന്‍ അനുവദിക്കില്ല എന്ന അവസ്ഥയില്‍ എത്തുമ്പോഴോ മാത്രമാണ് അവന്‍ ആക്രമണകാരിയാവുക.

ഇത്രയും ക്രൂരമായ പീഡനങ്ങള്‍ മനുഷ്യന്‍ അവനോട് ചെയ്യുമ്പോള്‍, ഇടയ്ക്ക് കാട് കയ്യേറി ആനത്താരകളെ മുറിവേല്‍പിച്ച് ഇറക്കുന്ന കൃഷിയിടങ്ങളിലോ ,കാടിന്റെ ഹൃദയത്തെ കീറിമുറിക്കുന്ന റോഡുകളിലോ കോയമ്പത്തൂര്‍ പോലെ നഗരങ്ങളിലോ ഉത്സവപ്പമ്പുകളിലോ വച്ച് മനുഷ്യനോട് തിരിച്ച് പ്രതികരിക്കുന്നതാണോ കുഴപ്പം?

വാരിക്കുഴികുത്തി കൊട്ടിലില്‍ കൊണ്ടു പോയി ചട്ടം പഠിപ്പിച്ച്, കൊടും ചൂടില്‍ ഭക്ഷണവും വെള്ളവും നിഷേധിച്ച്, നാലുപേരെ പുറത്തിരുത്തി, മനുഷ്യരുടെ ആഹ്ലാദങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി നിരത്തി നിര്‍ത്തി, തോട്ടിക്ക് കുത്തി ഉയര്‍ത്തുന്നതിനിടയില്‍ വല്ലപ്പോഴും ഒന്ന് പ്രതിഷേധിക്കാന്‍ പോലും അവന് അവകാശമില്ലെന്നാണ് ഈ ലേഖനമെഴുതിയ ഞാനടക്കമുള്ള മനുഷ്യരെല്ലാം ആവര്‍ത്തിക്കുന്നത്.
 
 
ഇനി ഒരു പ്രശ്നോത്തരി
ചോദ്യം: ആനകളെ പീഡിപ്പിച്ചാല്‍ നടപടി എടുക്കേണ്ടതാരാണ്?
ഉത്തരം: വനം, വന്യജീവി വകുപ്പ്.
ചോദ്യം: കേരളത്തിലെ ആ വകുപ്പ് മന്ത്രിയാര്?
ഉത്തരം: ഗണേശ്കുമാര്‍
ചോദ്യം: കേരളത്തില്‍ ഗജപീഡനം നടത്തി കാശുണ്ടാക്കുന്നതാര്?
ഉത്തരം: ആനമുതലാളിമാര്‍
ചോദ്യം: അവരുടെ നേതാവാര്?
ഉത്തരം: വനം മന്ത്രി ഗണേശ്കുമാര്‍!!!!!!

കൂടംകുളത്തെക്കുറിച്ച് ചാരുനിവേദിത: ഇതാണോ അഹിംസാ സമരം?

 
 
 
 
കൂടംകുളം സമരത്തിന് രൂക്ഷവിമര്‍ശം. ചാരുനിവേദിത എഴുതുന്നു
 
 
കൂടംകുളം ഇപ്പോഴും സമരത്തീയിലാണ്. സ്വന്തം ദേശത്തെ, ജീവിതത്തെ, ഭാവിയെ നക്കിത്തിന്നാനെത്തുന്ന അണു ഉലക്കെതിരെ, നിസ്സഹായതകളും ഇല്ലായ്മകളും ചേര്‍ത്തുവെച്ച കരുത്തില്‍ ഏറ്റവും ദരിദ്രരായ, ആലംബമറ്റ മനുഷ്യര്‍ സമരം തുടരുക തന്നെയാണ്.

അതിനെതിരായ വ്യാപക പ്രചാരണങ്ങളും അതോടൊപ്പം ചൂടുപിടിക്കുന്നുണ്ട്. കറന്റ് കട്ട് ഇല്ലാത്ത നേരങ്ങളെക്കുറിച്ച വ്യാമോഹങ്ങള്‍ വിതച്ചും അതിര്‍ത്തി കടന്നെത്തുമെന്ന് പ്രതീക്ഷിക്കുന്ന വൈദ്യുതിയെ കുറിച്ച പ്രതീക്ഷകള്‍ വിതച്ചും സര്‍വരോഗ സംഹാരിയായി അണുഉലയെത്തന്നെ ഉയര്‍ത്തിക്കാട്ടുന്ന പ്രചാരണങ്ങള്‍. പ്രതീക്ഷിക്കുന്നതുപോലെ, അധികാരികളും അവയുടെ പിണിയാളുകളും അവരെ താങ്ങിനിര്‍ത്തുന്ന ബൌദ്ധിക, മാധ്യമ ശക്തികളുമെല്ലാം ഇതില്‍ മുന്നിലുണ്ട്.

എന്നാല്‍, ഒട്ടും പ്രതീക്ഷിക്കാത്ത മറ്റ് ചില ഇടങ്ങളും സമരത്തെ ക്രൂശിലേറ്റാന്‍ വെറിപിടിച്ചുണരുന്നുണ്ട്. ഇത്തരം വേളകളില്‍ ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യമുള്ള ഹിന്ദു പോലൊരു മാധ്യമ സ്ഥാപനം പ്രോപഗണ്ടയുടെ തലത്തോളം ചെന്ന് കൂടംകുളത്തെ പോര്‍വീര്യത്തെ ഭര്‍ത്സിക്കുന്നു. മഹാരാഷ്ട്രയിലെ ജയ്താപൂരില്‍ ആണവനിലയത്തിനെതിരെ ഉറച്ചു നിലപാട് എടുക്കുന്ന സി.പി.എമ്മിനെ പോലൊരു രാഷ്ട്രീയ കക്ഷി കൂടംകുളത്തെത്തുമ്പോള്‍ കവാത്ത് മറക്കുന്നു. അങ്ങനെ വൈരുധ്യങ്ങളുടെ അകംപുറ കാഴ്ചകള്‍ അനേകം.

ഇക്കൂട്ടത്തിലിതാ ഒരാള്‍ കൂടി. ചെറിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ എഴുത്തുകാരനായി മാറിയ ചാരുനിവേദിത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനകീയമായ ഉണര്‍വുകളെയും സംഗീതവും എഴുത്തും കടഞ്ഞുണ്ടാവുന്ന ചെറുത്തുനില്‍പ്പിന്റെ തീക്കിനാക്കളെയും കുറിച്ച് മലയാളിയോട് സദാ സംസാരിക്കുന്ന ചാരുനിവേദിത കൂടംകുളം സമരത്തെ കാണുന്നത് മറു പക്ഷത്തുനിന്നാണ്. സമരത്തെക്കുറിച്ച് ദിനതന്തിയില്‍ ചാരുനിവേദിത എഴുതിയ കുറിപ്പ് വിശദ ചര്‍ച്ചകള്‍ക്കായി നാലാമിടം പ്രസിദ്ധീകരിക്കുന്നു. വിവര്‍ത്തനം: എസ്.ജയേഷ്. Image Courtesy: Counter Currents

 
 


 
 
അടുത്തിടെ ഒരു ടി വി ചാനലില്‍, “2012 എങ്ങിനെയുണ്ടായിരുന്നു?” എന്നതിനെപ്പറ്റി, എഴുത്തുകാരും, സിനിമാ സംവിധായകരും പങ്കെടുത്ത ഒരു പരിപാടിയില്‍ ഞാനും ഉണ്ടായിരുന്നു.

ഒന്നുരണ്ട് പേരൊഴികെ, എല്ലാ എഴുത്തുകാരുടെയും മുഖങ്ങള്‍ ഉന്മേഷമില്ലാതെ വളരെ മുറുകിയിരുന്നു. “എഴുത്തുകാരനെന്നാല്‍ ഇങ്ങനെയാണോ വേണ്ടത്?’ എന്ന് വിചാരിച്ച് വിഷമിച്ച് ഞാന്‍ പരിപാടിയിലേയ്ക്ക് കടന്നു. ആദ്യം, 2012 ലെ നല്ല നോവല്‍ ഏത്? എന്ന് ചോദിക്കപ്പെട്ടു. പൂമണി എഴുതിയ 1000 താളുകളുള്ള അങ്ങാടി എന്ന നോവലിനെ അവിടെയുണ്ടായിരുന്ന എഴുത്തുകാര്‍ ചേര്‍ന്ന് “ഉഗ്രന്‍ നോവല്‍” എന്ന് പറഞ്ഞപ്പോള്‍, എനിക്ക് അതിശയമായി. കാരണം, ആ നോവല്‍ എനിക്ക് ഒരു അദ്ധ്യായം പോലും വായിക്കാന്‍ കഴിഞ്ഞില്ല. ഇതുപോലെയുള്ള നോവലുകള്‍ വായിക്കുന്നത് കൊണ്ടാണ് ഇവരൊക്കെ കണ്ടന്‍ പൂച്ചയെപ്പോലെ കടുപ്പിച്ചിരിക്കുന്നതെന്ന് ഞാന്‍ കരുതി.

 

കൂടംകുളത്ത് അക്രമം നടക്കണം. സമരക്കാര്‍, എന്നു വച്ചാല്‍ ജനം മരിക്കണം; അതുവച്ച് സമരത്തിനെ വലിയ നിലയില്‍ എത്തിക്കാം എന്ന് എത്രയോ പദ്ധതികള്‍ നോക്കി ഉദയകുമാര്‍. പക്ഷേ, ഒരു അക്രമം പോലും നടന്നില്ല. ഇതിന് കാരണം, തമിഴ് നാട് മുഖ്യമന്ത്രിയും പോലീസും തന്നെ.


 

2012 ലെ പ്രധാനപ്പെട്ട വ്യക്തി ആരാണ്?
പക്ഷേ, അതു കഴിഞ്ഞ് അവര്‍ പറഞ്ഞ കാര്യം, അതിനേക്കാള്‍ അത്ഭുതകരമായിരുന്നു. “2012 ലെ പ്രധാനപ്പെട്ട വ്യക്തി ആരാണ്?” എന്ന ചോദ്യത്തിന് അവര്‍ എല്ലാവരും ഒരേയൊരു പേരു മാത്രമേ പറഞ്ഞുള്ളൂ. അദ്ദേഹമാണ് കൂടംകുളം ഉദയകുമാര്‍. അദ്ദേഹത്തിന്റെ പേര് പറയുമ്പോള്‍ത്തന്നെ എഴുത്തുകാരുടെ കണ്ണുകള്‍ കലങ്ങി, ചുണ്ടുകള്‍ വിറച്ചു. അവര്‍ അത്രയ്ക്ക് വികാരാവേശരായിരുന്നു. ഉദയകുമാറിനെ തിരഞ്ഞെടുത്തതിന് അവര്‍ പറഞ്ഞ കാരണം എന്താണെന്നോ? ഗാന്ധിജിയ്ക്കു ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഹിംസാസമരം ഉദയകുമാറിന്റെ സമരമാണത്രേ. എങ്ങിനെയെന്നാല്‍, ദില്ലിയില്‍ ഒരു പെണ്ണിനെ മാനഭംഗപ്പെടുത്തിയപ്പോള്‍, പ്രതിഷേധിച്ചുള്ള സമരത്തില്‍, അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടില്ലേ?.അതുപോലെയുള്ള അക്രമസംഭവം ഒന്നും കൂടംകുളത്ത് നടന്നിട്ടില്ലത്രേ. അതിന് ഉദയകുമാറാണ് കാരണം പോലും.

ഇങ്ങനെ പറയുന്നതിന് എഴുത്തുകാര്‍ നാണിക്കേണ്ടതല്ലേ? കൂടംകുളത്ത് അക്രമം നടക്കണം. സമരക്കാര്‍, എന്നു വച്ചാല്‍ ജനം മരിക്കണം; അതുവച്ച് സമരത്തിനെ വലിയ നിലയില്‍ എത്തിക്കാം എന്ന് എത്രയോ പദ്ധതികള്‍ നോക്കി ഉദയകുമാര്‍. പക്ഷേ, അദ്ദേഹം പ്രതീക്ഷിച്ചതിന് വിപരീതമായി, ഒരു അക്രമം പോലും നടന്നില്ല. ഇതിന് കാരണം, തമിഴ് നാട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഉത്തരവിനെ അങ്ങിനെതന്നെ നിറവേറ്റിയ പോലീസും തന്നെ. ഒരു കാരണവശാലും അക്രമം നടക്കരുതെന്ന് ശ്രദ്ധിച്ചിരുന്നു മുഖ്യമന്ത്രി.

 

ആ പ്രതിഷേധത്തില്‍ പോലീസുകാരുടെ തല പൊട്ടിയത് ഹിംസ അല്ലേ? ഇതാണോ അഹിംസാസമരം? ഇതുപോലെയുള്ള സമരമാണോ ഗാന്ധിജി നടത്തിയിരുന്നത്?


 

അപ്പോള്‍ ഉദയകുമാര്‍ പ്രാകൃതനല്ലേ?
ഉദാഹരണത്തിന്, ഇടിന്തകരയില്‍ പല മാസങ്ങളായി സമരം നടന്നിട്ടും, പോലീസ് ഡിപ്പാര്‍ട്ട്മെന്റ്, ആ ഗ്രാമത്തിന്റെ അകത്ത് കടക്കാതെ, വളരെ സംയമനം പാലിച്ച് കാത്തിരുന്നു. വീണ്ടും വീണ്ടും പോലീസിനെ പ്രകോപിപ്പിക്കുന്നതിനായി, ഉദയകുമാറിന്റെ പ്രാകൃതജനങ്ങള്‍ പല തന്ത്രോപായങ്ങള്‍ ശ്രമിച്ചിട്ടും, ഒന്നും ഫലിച്ചില്ല. ഉദയകുമാര്‍ ചെയ്യുന്നത് അഹിംസാ സമരം ആണെങ്കില്‍, പൊതുജനത്തിനെ ഇളക്കിവിട്ട്, അവരെ പോലീസുകാര്‍ പ്രതീക്ഷിക്കാത്ത രീതിയില്‍, കടല്‍ വഴിയായി വരുത്തിച്ച് ആണവനിലയത്തിനേയും, അതിന് കാവല്‍ നിന്നിരുന്ന പോലീസുകാരേയും എതിര്‍ക്കാന്‍ പറഞ്ഞത് ആരാണ്? അപ്പോള്‍ ഉദയകുമാര്‍ പ്രാകൃതനല്ലേ? ആ പ്രതിഷേധത്തില്‍ പോലീസുകാരുടെ തല പൊട്ടിയത് ഹിംസ അല്ലേ? ഇതാണോ അഹിംസാസമരം? ഇതുപോലെയുള്ള സമരമാണോ ഗാന്ധിജി നടത്തിയിരുന്നത്? “ഒരാളെങ്കിലും മരിക്കണം, അതാണ് അഹിംസ എന്നാണോ എഴുത്തുകാര്‍ പറയുന്നത്?

ഇനിയും പറയുകയാണെങ്കില്‍, ജനത്തിനെ ഏത് കടല്‍ വഴി പോകാന്‍ ഉദയകുമാര്‍ പറഞ്ഞോ ആ വഴി പൊതുജനത്തിന് പോകാന്‍ അനുമതിയില്ലാത്ത സ്ഥലമാണ്. ദേശീയസുരക്ഷയെക്കരുതി ചില സ്ഥലങ്ങളില്‍ ആളുകള്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നത് തടുക്കുന്നതിന് വേണ്ടിയാണത്; അതിക്രമിച്ച് വരുന്നവരെ വെടി വയ്ക്കാന്‍ കേന്ദ്ര റിസര്‍വ്വ് പോലീസിന് അധികാരം ഉണ്ട്. അങ്ങിനെയുള്ള സ്ഥലത്ത് തന്റെ ആളുകളോട് വരാന്‍ പറഞ്ഞു ഉദയകുമാര്‍. ഇങ്ങനെ അക്രമം അഴിച്ചു വിട്ട അദ്ദേഹത്തിനെ പോലീസ് അറസ്റ് ചെയ്യാന്‍ വന്നപ്പോള്‍ അവര്‍ കടല്‍ വഴി തന്നെ വഞ്ചികളില്‍ രക്ഷപ്പെട്ടു. ഗാന്ധിജിയുടെ സമരത്തില്‍ ഇങ്ങനെ എന്തെങ്കിലും ഒരിക്കലെങ്കിലും നടന്നിട്ടുണ്ടോ? ഗാന്ധിജി ഒരു പ്രശ്നത്തിനെ മുന്നില്‍ കണ്ട് നിരാഹാരം കിടക്കും.

 

ഉദയകുമാര്‍ അങ്ങിനെയാണോ ചെയ്തത്? ജനങ്ങളെ ഇളക്കി വിട്ട് ഓടിയൊളിച്ചില്ലേ?


 

ഗാന്ധിജി എപ്പോഴെങ്കിലും ഇങ്ങനെ ഓടിയിട്ടുണ്ടോ?
സര്‍ക്കാര്‍ അദ്ദേഹത്തിനെ കൈയ്യാമം വയ്ക്കാന്‍ വരുമ്പോള്‍, എല്ലാവരോടും സമാധാനമായിരിക്കാന്‍ പറഞ്ഞ്, തടവറയിലേയ്ക്ക് പോകും. ഉദയകുമാര്‍ അങ്ങിനെയാണോ ചെയ്തത്? ജനങ്ങളെ ഇളക്കി വിട്ട് ഓടിയൊളിച്ചില്ലേ? അതിനെപ്പറ്റി പത്രക്കാര്‍ ചോദിച്ചപ്പോള്‍, “ഞാന്‍ അറസ്റ് വരിക്കണമെന്നായിരുന്നു വിചാരിച്ചിരുന്നത്, പക്ഷേ എന്റെ തീരുമാനത്തിന് വിരുദ്ധമായി മുക്കുവര്‍ അങ്ങോട്ടു പോയി’ എന്ന് റീലടിച്ചു. “ടിവി” സീരിയല്‍ കാണുന്നത് പോലെ ഉണ്ടായിരുന്നു അദ്ദേഹം രക്ഷപ്പെട്ടോടിയ സംഭവം. ഗാന്ധിജി എപ്പോഴെങ്കിലും ഇങ്ങനെ ഓടിയിട്ടുണ്ടോ? “ഞാന്‍ അറസ്റ് വരിക്കണമെന്ന് വിചാരിച്ചു; ജനങ്ങള്‍ തടുത്തു” എന്ന് പറയുന്ന ഒരാള്‍, താന്‍ വിചാരിച്ചിരുന്നത് ചെയ്യാന്‍ പറ്റാത്ത ഒരാള്‍, എങ്ങിനെ ഒരു സമരത്തിന് ചുക്കാന്‍ പിടിയ്ക്കാന്‍ പറ്റും?

ഇതില്‍ ശ്രദ്ധിക്കേണ്ട വേറൊരു വിഷയം, വളരെ പ്രധാനപ്പെട്ട വിഷയം. ഈ സമരത്തിന്റെ പിന്നിലുള്ളവര്‍, വിദേശത്തു നിന്നും പെട്ടി പെട്ടിക്കണക്കിന് പണം വാങ്ങി ഇവിടെ ഇന്ത്യയില്‍ മതം മാറ്റത്തില്‍ ഏര്‍പ്പെടുന്നവരാണ്. അപ്പോള്‍, ഈ വിഷയത്തില്‍ വേറേയെന്തോ ദുരുദ്ദേശങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാവിധ മതം, വര്‍ഗ്ഗം, ദേശ, ജാതി അടയാളങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനേയും മറികടന്നവനാണ്. എന്നാല്‍ “ഇന്ന മതത്തില്‍ നിങ്ങള്‍ ചേരുകയാണെങ്കില്‍ നിങ്ങളുടെ ദാരിദ്യ്രം അവസാനിക്കും; നിങ്ങള്‍ക്ക് പണക്കാരനാകാം” എന്ന് പറഞ്ഞ് മതം മാറ്റുന്നതിനെ നിഷേധിക്കുന്നതാണ് എന്റെ അഭിപ്രായം. “കൂടംകുളം ആണവാലയം കൊണ്ട് ആപത്ത് ഒന്നുമില്ല” എന്ന് ശാസ്ത്രജ്ഞന്മാര്‍ ഉറപ്പിച്ചു പറയുന്നു. അങ്ങിനെയാകുമ്പോള്‍, എഴുത്തുകാര്‍ മാത്രം, “ആപത്ത് ആപത്ത്” എന്ന് അലറുന്നതിന് എന്ത് അര്‍ഥം? എഴുത്തുകാര്‍ എപ്പോഴാണ് ശാസ്ത്രജ്ഞന്മാരായത്?

 

1965 ല്‍ സിംഗപ്പൂരിന് സ്വാതന്ത്യ്രം കിട്ടിയപ്പോള്‍, അതായത് ലോ കുവാന്‍ യൂ അറിയിച്ചപ്പോള്‍, അവിടെ ഒരു ഉദയകുമാറും അദ്ദേഹത്തിന്റെ മഹാത്മാ എന്ന് വിളിക്കാന്‍ കുറെ എഴുത്തുകാരും ഉണ്ടായിരുന്നെങ്കില്‍ സിംഗപ്പൂര്‍ ഇപ്പോഴുള്ളതു പോലെയാവില്ലായിരുന്നു


 

ചീത്ത അംശങ്ങളേയും, ജനങ്ങള്‍ സ്വീകരിച്ചേ പറ്റൂ
ജനങ്ങളുടെ നന്മയ്ക്കു വേണ്ടി സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, അതുകൊണ്ട് ഉണ്ടാകാവുന്ന ചില ചീത്ത അംശങ്ങളേയും, ജനങ്ങള്‍ സ്വീകരിച്ചേ പറ്റൂ. ഉദാഹരണത്തിന്, ഒരു അണക്കെട്ട് പണിയുമ്പോള്‍ ആ സ്ഥലത്ത് ഉള്ള ഗ്രാമങ്ങള്‍ ഇല്ലാതാകും. ആ ജനങ്ങള്‍ക്ക് പുനരധിവാസം നല്‍കി അണക്കെട്ട് കെട്ടിയാലേ എല്ലാവര്‍ക്കുമുള്ള വെള്ളപ്രശ്നം അവസാനിക്കൂ. കേരളത്തില്‍ ചെങ്ങറ, പ്ലാച്ചിമട പോലെയുള്ള സമരങ്ങളില്‍ ഞാന്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ഇവിടെയെല്ലാം നടന്ന സമരങ്ങളുടെ പിന്നണി വേറെ. കൂടംകുളം പ്രശ്നം വേറെ തമിഴ്നാട്ടില്‍ ചെന്നൈ ഒഴികെ മറ്റ് എല്ലാ സ്ഥലങ്ങളിലും കഴിഞ്ഞ ഏഴ് മാസങ്ങളായി ദിവസവും നാലു മുതല്‍ ആറു മണിക്കൂര്‍ വരെ വൈദ്യുതി ഇല്ല. കൂടംകുളം ആണവനിലയം കൊണ്ട് ഈ അവസ്ഥ മാറാന്‍ ഇടയുണ്ട്.

മലേഷ്യയില്‍ നിന്നും, സിംഗപ്പൂര്‍ വേറേ രാജ്യമായി പിരിഞ്ഞപ്പോള്‍, സിംഗപ്പൂര്‍ ഇപ്പോള്‍ ഉള്ളത് പോലെയല്ലായിരുന്നു. നമ്മുടേ കണ്ണമ്മാ തോട്ടം പോലെത്തന്നെ. പല തോട്ടങ്ങളുണ്ടായിരുന്നു അവിടെ. അവിടെയുള്ള ജനങ്ങള്‍ക്ക്, ടെറസ് വീട് വച്ചു കൊടുത്ത്, നഗര വികസനം ചെയ്തു അപ്പോഴത്തെ പ്രധാനമന്ത്രി ലീ കുവാന്‍ യൂ. ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ പറഞ്ഞു.

അവര്‍, അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ചില്ല. അപ്പോള്‍, ലീ കുവാന്‍ യൂ പറഞ്ഞു, ” പറഞ്ഞ ദിവസത്തിനുള്ളില്‍ നിങ്ങള്‍ ഒഴിയുകയാണെങ്കില്‍, നിങ്ങള്‍ക്ക് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാം. അല്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ വീടും കിട്ടില്ല. നിങ്ങള്‍ തന്നെ പണിയേണ്ടി വരും!” ഇപ്പോള്‍ സിംഗപ്പൂര്‍ എങ്ങിനെയുണ്ടെന്ന് നമുക്കെല്ലാം അറിയാം. 1965 ല്‍ സിംഗപ്പൂരിന് സ്വാതന്ത്യ്രം കിട്ടിയപ്പോള്‍, അതായത് ലോ കുവാന്‍ യൂ അറിയിച്ചപ്പോള്‍, അവിടെ ഒരു ഉദയകുമാറും അദ്ദേഹത്തിന്റെ മഹാത്മാ എന്ന് വിളിക്കാന്‍ കുറെ എഴുത്തുകാരും ഉണ്ടായിരുന്നെങ്കില്‍ സിംഗപ്പൂര്‍ ഇപ്പോഴുള്ളതു പോലെയാവില്ലായിരുന്നു.

 

പാവപ്പെട്ട സാധാരണക്കാരെ സഹാനുഭൂതിയുള്ള സംഭാഷണം കൊണ്ട് പെട്ടെന്നു തന്നെ അടുപ്പത്തിലാക്കാം. ആ അടുപ്പം ഉപയോഗിച്ച് മനസ്സു മാറ്റാനും സാധിക്കും. അതുതന്നെയാണ് ഉദയകുമാര്‍ സമരത്തില്‍ വളരെ സാമര്‍ഥ്യത്തോടെ ചെയ്യുന്നതും


 

അതുതന്നെയാണ് ഉദയകുമാര്‍ ചെയ്യുന്നതും
ഈ വിഷയത്തിലെ വേറൊരു ആപത്ത് എന്താണെന്നാല്‍, ഉദയകുമാറിനെപ്പോലെ ആര്‍ക്കു വേണമെങ്കിലും, മാധ്യമങ്ങളുടെ സഹായം കൊണ്ട് പെട്ടെന്ന് പ്രശസ്തനായി, ആയിരം പേരെ ചേര്‍ത്ത്, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് പാര വയ്ക്കാം എന്ന അവസ്ഥയാണ്. പൊതുജനം, അതും പാവപ്പെട്ട സാധാരണക്കാരെ സഹാനുഭൂതിയുള്ള സംഭാഷണം കൊണ്ട് പെട്ടെന്നു തന്നെ അടുപ്പത്തിലാക്കാം. ആ അടുപ്പം ഉപയോഗിച്ച് മനസ്സു മാറ്റാനും സാധിക്കും. അതുതന്നെയാണ് ഉദയകുമാര്‍ സമരത്തില്‍ വളരെ സാമര്‍ഥ്യത്തോടെ ചെയ്യുന്നതും. എഴുത്തുകാരനെന്നാല്‍, സര്‍ക്കാര്‍ എന്തു ചെയ്താലും എതിര്‍ക്കണമെന്ന വാശിയൊന്നും ഇല്ല. ചിലപ്പോള്‍ ജനങ്ങളുടെ സമരത്തില്‍ പോലും ന്യായമില്ലാതിരിക്കാം. കാരണം, സാമൂഹ്യവിരോധികളുടെ ഇളക്കിവിടലില്‍ ജനങ്ങള്‍ ആവേശഭരിതരായിപ്പോകുന്നതു കൊണ്ട് ചെയ്യുന്നവയാണത്.

അപ്പോള്‍ എഴുത്തുകാരും ബുദ്ധിജീവികളും ജനസമൂഹത്തിന് നല്ലതു വരണമെന്നാണ് വിചാരിക്കേണ്ടത്. അതല്ലാതെ താല്‍ക്കാലിക പ്രശസ്തിക്കായി സമൂഹവിരോധികളോട് ചേരാന്‍ പാടില്ല. അതും സാമൂഹ്യവിരോധികളെ ഗാന്ധിജിയോട് ഉപമിക്കുന്നത് വലിയ അപമാനം ആണ്.
 
 
ഇടിന്തകരൈ എങ്ങനെയാവും ഈ രാവു വെളുപ്പിക്കുക?

കൂടംകുളത്ത് നടക്കുന്നതെന്ത്?

കൂടംകുളത്തേക്കുള്ള പാത

ഫുകുഷിമയില്‍ കാര്യങ്ങള്‍ ദാ, ഇതുപോലെ

ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…

സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു

കൂടംകുളം: കേരളമേ കണ്‍തുറക്കുക

 
 
 
 

എന്റെ ഫോട്ടോഷോപ്പ് പരീക്ഷണങ്ങള്‍!

 
 
 
 
വിബ്ജ്യോറില്‍ വീണ്ടും അമ്മുവിന്റെ ലോകം.

 
 

നാലാമിടത്തിന്റെ വായനക്കാര്‍ക്ക് പരിചിതയായ
അമ്മുവിന്റെ പുതിയ ചിത്രങ്ങള്‍..
ക്രയോണ്‍സിലും ജലച്ചായത്തിലും നിന്ന്
പെട്ടെന്ന് ഫോട്ടോഷോപ്പിലേക്ക് ചാടിയതിന്റെ
അമ്പരപ്പും അങ്കലാപ്പും അത്ഭുതങ്ങളുമാണീ
ചിത്രങ്ങള്‍.

 

അമ്മു


 

തിരുവനന്തപുരത്തെ വഴുതക്കാട് ശിശുവിഹാര്‍ യു.പി സ്കൂളിലെ
മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അമ്മു എന്നു ഇഷ്ടമുള്ളവരെല്ലാം
വിളിക്കുന്ന അനന്തര. എസ്.
അമ്മുവിന്റെ ചിത്രങ്ങളും കവിതകളും
2011 ഒക്ടോബറിലും
അമ്മു എഴുതിയ പുസ്തക കുറിപ്പുകള്‍
ഈ വര്‍ഷം മാര്‍ച്ച് 12നും
സ്വപ്നമെഴുത്തും ഇംഗ്ലീഷ് കവിതകളും
2012 നവംബര്‍ 10നും
നാലാമിടംപ്രസിദ്ധീകരിച്ചിരുന്നു.

 
 

അമ്മു സിനിമയില്‍.. മീരാജാസ്മിനൊപ്പം


 
 

തിരുവനന്തപുരത്ത് താമസിക്കുന്ന
സാജുവിന്റെയും സഫിയയുടെയും മകളാണ് അമ്മു.
ഇക്കാലയളവില്‍ അമ്മു സമപ്രായക്കാരേക്കാള്‍
കുറച്ചേറെ കാര്യങ്ങള്‍ ചെയ്തു.

ഒരു മുഴുനീള ഫീച്ചര്‍ ഫിലിമില്‍ അഭിനയിച്ചു.
ഷാജിയെം സംവിധാനം ചെയ്ത
‘മിസ് ലേഖ തരൂര്‍ കാണുന്നത്’ എന്ന ചിത്രം.
അതില്‍ നായികയായ മീരാജാസ്മിന്റെ
കുഞ്ഞുകൂട്ടുകാരിയുടെ വേഷമാണ്.
ഷൂട്ടിങ് ഈയടുത്ത് തീര്‍ന്നതേയുള്ളൂ.
ഏപ്രിലില്‍ റിലീസാവുമെന്നാണ് കരുതുന്നത്.

 
 
അതിനിടയില്‍, രണ്ടുമാസം മുമ്പ്
ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്
നടത്തുന്ന പിയാനോ ഫസ്റ്റ് ഗ്രേഡ് പരീക്ഷ പാസായി
.
 
 
കുറച്ചുമുമ്പ് അമ്മു ഒരു ചിത്ര പ്രദര്‍ശനം നടത്തി.
ഒരു ഷോര്‍ട് ഫിലിമിലും അഭിനയിച്ചു.
ഈയിടെ, മികച്ച കുഞ്ഞു രേഖാചിത്രകാരിക്കുള്ള
പുരസ്കാരം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍
രാധാകൃഷ്ണനില്‍നിന്ന് അമ്മു ഏറ്റു വാങ്ങിയിരുന്നു.

 
 

കഷ്ടിച്ച് രണ്ടുമാസം മുമ്പാണ് അമ്മുവിന്
വരയ്ക്കാന്‍ കഴിയുന്ന ഒരു കുഞ്ഞുടാബ്ലറ്റ് കിട്ടിയത്.
അതിലെ ഫോട്ടോഷോപ്പ് വഴികളില്‍
തനിച്ച് നടന്നു പഠിച്ചതിന്റെ
അടയാളങ്ങളാണ് ഈ ചിത്രങ്ങള്‍.

 
 
 

 
 
 

 
 
 

 
 
 

 
 
 

 
 
 

 
 
 
ഇത്‌ വിബ്ജിയോര്‍.

അമ്മുവിന്റെ ലോകം

കാറ്റില്‍ പൂക്കള്‍ പറന്നു പോകുന്നതും , രണ്ടു ചെടികള്‍ രഹസ്യം പറയുന്നതും..

അമ്മുവിന്റെ ആളുകള്‍

ദിയയുടെ ഇഷ്ടങ്ങള്‍

തീര്‍ത്ഥയും മേഘങ്ങളും

നിറങ്ങള്‍ തന്‍ നൃത്തം

മൂക്കുത്തിയണിഞ്ഞ പക്ഷികള്‍

ഉണ്ണിയുടെ മഴവില്ലും സൂര്യനും

ബലൂണ്‍വില്‍പ്പനക്കാരനും അമ്മുവിന്റെ കഥകളും

ആളില്ലാത്ത വഞ്ചി

അമ്മുവിന്റെ പുസ്തകങ്ങള്‍

അനസൂയയും ഗായത്രിയും അവരുടെ ആകാശങ്ങളും

കുഞ്ഞു ദിയയും കാക്കത്തൊള്ളായിരം കഥകളും

അപ്പുവും തടാകവും

കണ്ണനും ഇഷ്ടങ്ങളും

അനാമികയുടെ നിറങ്ങള്‍

ആ മയില്‍ എവിടെപ്പോയി?

രോഹിതിന്റെ കടലും കപ്പലും

അമ്മു സ്വപ്നമെഴുതുന്നു!
 
 
 

‘നിങ്ങളെ എനിക്കു മടുക്കുന്നു, സര്‍’

 
 
 
 
പ്രവാസത്തിന്റെ മാലിദ്വീപ് അനുഭവങ്ങള്‍ തുടരുന്നു. ജയചന്ദ്രന്‍ മൊകേരി എഴുതുന്നു
 
 
വായ്നോട്ടത്തിന്റെ പ്രത്യയ ശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ചത് ദ്വീപില്‍ വന്ന ശേഷമാണ് . ലോകത്ത് വായ്നോട്ടം ചെറുതായെങ്കിലും പ്രയോഗിക്കാത്ത ഒരു മനുഷ്യനും ഉണ്ടാകില്ല . ഞാനാ ടൈപ്പല്ല എന്ന് ജാഡ പറയുന്നവര്‍ പലപ്പോഴും അതിന്റെ അപ്പോസ്തലര്‍ ആകും ! റോഡുകളില്‍ , തെരുവുകളില്‍ , കാമ്പസ്സില്‍ , ജോലിസ്ഥലങ്ങളില്‍ ഒഴുകാനിടയുള്ള മനുഷ്യരുടെ വൈവിധ്യം തന്നെയാണ് വായ്നോട്ടത്തിന്റെ ആധാരശില. വായ്നോട്ടത്തില്‍ പ്രതിഭ തെളിയിച്ചൊരാള്‍ ദ്വീപിലെത്തിയാല്‍ പെട്ടുപോയതു തന്നെ. ഒരേ മനുഷ്യരെ പലതവണ കണ്ടുകണ്ട് അവന്റെ വായ്നോട്ടം എന്ന ‘ശുദ്ധ കല’ മടുപ്പിന്റെ നെടുങ്കയത്തില്‍ മുങ്ങി മരിച്ചുപോവുന്നു -പ്രവാസത്തിന്റെ മാലിദ്വീപ് അനുഭവങ്ങള്‍ തുടരുന്നു. ജയചന്ദ്രന്‍ മൊകേരി എഴുതുന്നു

 

 

ഇനി പറയുന്നത് മടുപ്പിനെക്കുറിച്ചാണ്. അധ്യാപകരായി ഇവിടെയെത്തുന്നവര്‍ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണത്. കുട്ടികള്‍ക്ക് അധ്യാപകരെ കണ്ടു മടുക്കും. അധ്യാപകര്‍ക്ക് ദ്വീപു ജീവിതം മടുക്കും. അധികാരികള്‍ക്ക് ഇടപെട്ടിടപെട്ട് അധ്യാപകരെ മടുക്കും. അങ്ങനെ പല തരം മടുപ്പുകള്‍. പതുക്കെ ഒരു ജീവിതമാര്‍ഗം അടയുന്നതിലേക്ക് അത് നയിക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നെത്തിയൊരു അധ്യാപകനുണ്ടായ അനുഭവം പലരും പറയാറുണ്ട്. അന്ന് ദ്വീപില്‍ ഇത്ര സൌകര്യമില്ല . പത്താം ക്ലാസ് ജയിക്കാത്തൊരു സൂപര്‍വൈസറുടെ കീഴിലായിരുന്നു ആ ഇന്ത്യന്‍ അധ്യാപകന്റെ ജോലി. സൂപര്‍വൈസര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം തീരെ ഇല്ല . അധ്യാപകനാവട്ടെ ഇംഗ്ലീഷില്‍ മിടുക്കന്‍. ഇരുവരും തമ്മില്‍ നല്ല സൌഹൃദത്തിലായി. പതുക്കെ സൂപ്പര്‍വൈറുടെ ഭാഷാ പരിജ്ഞാനം മെച്ചപ്പെട്ടു. ദീര്‍ഘകാലത്തെ സൌഹൃദത്തിനൊടുവില്‍, ഒരു ദിവസം കുഴപ്പമില്ലാത്ത ഇംഗ്ലീഷില്‍ സൂപ്പര്‍വൈസര്‍ പറഞ്ഞു. ‘സര്‍ , നിങ്ങളെ കണ്ടു കണ്ടു ഞാന്‍ മടുത്തു ! ‘.

അതൊരു ട്രാന്‍സ്ഫറിലേക്കുള്ള വഴി തുറക്കലായിരുന്നു. അധ്യാപകനത് തിരിച്ചറിഞ്ഞില്ലെങ്കിലും വൈകാതെ ഓര്‍ഡര്‍ വന്നു. വിദൂര ദ്വീപിലേക്ക് സ്ഥലംമാറ്റം. പുതിയ അധ്യാപകര്‍ വരുന്നതാണ് ഇവര്‍ക്ക് സന്തോഷം. പക്ഷെ ആ പുതുമ അധികം നീളില്ല . ലേഡി ടീച്ചര്‍ വരുമ്പോള്‍ ദ്വീപുകാര്‍ക്ക് സന്തോഷം അല്‍പം കൂടും ! സുന്ദരി ആണെങ്കില്‍ ഇത്തിരി കൂടി. അവരെത്തിയാല്‍, ബഹളമയമായ ക്ലാസ് ഒന്ന് അടങ്ങും നാട്ടിലേത് പോലെ എന്നാല്‍, നമ്മുടെ നാട്ടിലെ അവസ്ഥയുമായി ഇത് താരതമ്യം ചെയ്യേണ്ടതില്ല. കേരളത്തിലെ ആണുങ്ങളുടെ ഞരമ്പ് രോഗം ഇവിടെ സ്ത്രീകള്‍ക്ക് നേരെ അധികം ഉണ്ടാകാറില്ല.

അപൂര്‍വ്വം ചില സംഭവങ്ങള്‍ കേട്ടറിയാം. സൌത്തിലെ ഒരു സ്കൂളില്‍ വന്ന അതി സുന്ദരിയായ ടീച്ചറോട് ഒരു ശിഷ്യന് വല്ലാത്ത മോഹം . അവന്‍ അത് തുറന്നു പറഞ്ഞു. വിവാഹം കഴിഞ്ഞ ടീച്ചര്‍ ഒന്ന് വിരണ്ടു . പിന്നെ, രായ്ക്കുരാമാനം മാലിദ്വീപ് വിട്ടു . പാവം ടീച്ചര്‍ ….! കുറേ വര്‍ഷം ഒരധ്യാപകനെ കണ്ടാല്‍ കുട്ടികള്‍ പറയാറുണ്ട്, സാറിനെ മടുക്കുന്നു…! അധ്യാപകന്‍ കൂടുതല്‍ വര്‍ഷം ഒരേ വിദ്യാര്‍ഥികളെ പ്രമോഷന്‍ അനുസരിച്ച് വിവിധ ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ഇത് കേള്‍ക്കേണ്ടി വരും.

ഞാനും കേട്ടിട്ടുണ്ട് ഇത്. അതേ നാണയത്തില്‍ ഞാനും തിരിച്ചടിച്ചു , നിങ്ങളെ എനിക്കും മടുക്കുന്നെന്ന് ! ഡയലോഗ് അവിടെവെച്ച് നിന്നു .

ആകെ 1200 മനുഷ്യര്‍ താമസിക്കുന്ന ദ്വീപിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. കണ്ടവരെ തന്നെ ദിവസവും വീണ്ടും വീണ്ടും കാണണം . ഒരു ദിവസം ഒരാളെ തന്നെ പതിനഞ്ചോ ഇരുപതോ തവണ കാണുക കാഴ്ചയിലെ ദുരന്തം ആണ് .

വായ്നോട്ടത്തിന്റെ പ്രത്യയ ശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ചത് ദ്വീപില്‍ വന്ന ശേഷമാണ് . ലോകത്ത് വായ്നോട്ടം ചെറുതായെങ്കിലും പ്രയോഗിക്കാത്ത ഒരു മനുഷ്യനും ഉണ്ടാകില്ല . ഞാനാ ടൈപ്പല്ല എന്ന് ജാഡ പറയുന്നവര്‍ പലപ്പോഴും അതിന്റെ അപ്പോസ്തലര്‍ ആകും !
റോഡുകളില്‍ , തെരുവുകളില്‍ , കാമ്പസ്സില്‍ , ജോലിസ്ഥലങ്ങളില്‍ ഒഴുകാനിടയുള്ള മനുഷ്യരുടെ വൈവിധ്യം തന്നെയാണ് വായ്നോട്ടത്തിന്റെ ആധാരശില. വായ്നോട്ടത്തില്‍ പ്രതിഭ തെളിയിച്ചൊരാള്‍ ദ്വീപിലെത്തിയാല്‍ പെട്ടുപോയതു തന്നെ. ഒരേ മനുഷ്യരെ പലതവണ കണ്ടുകണ്ട് അവന്റെ വായ്നോട്ടം
എന്ന ‘ശുദ്ധ കല’ മടുപ്പിന്റെ നെടുങ്കയത്തില്‍ മുങ്ങി മരിച്ചുപോവുന്നു !

 

അമ്മാവന്‍ , അമ്മായി , മരുമകന്‍ , മരുമകള്‍ ,ഇളയച്ചന്‍ , ഇളയമ്മ ഒന്നും ഇവിടെ ഇല്ല . അതൊക്കെ സഹോദരന്റെയും സഹോദരിയുടെയും വാക്കുകള്‍ ഉപയോഗിച്ച് ഇവര്‍ അഡ്ജസ്റ് ചെയ്യും. നമ്മളെ പോലെ എന്തിനാണ് ഈ കാക്കത്തൊള്ളായിരം ബന്ധങ്ങളുടെ പേര് വിളിച്ച് കഷ്ടപ്പെടുന്നത് ! അതിനും ഒരു ദ്വീപ് സ്റ്റൈല്‍ . ദ്വീപ് പോലെ ഹ്രസ്വം ഇവിടെ കുടുംബ ബന്ധങ്ങളും !


 
കൊന്തക്കാ ധണി?

ആദ്യമായി ദ്വീപില്‍ വന്ന നാളുകളില്‍ ദ്വീപിലെ ഭാഷയായ ദ്വിവേഹി എന്നില്‍ ഉണര്‍ത്തിയ ചിരിയും ചിന്തയും അത്ഭുതവും ഏറെയാണ് . ദ്വീപ് ജീവിതത്തിന്റെ പുതുമയിലും അത്ഭുത കാഴ്ചകളിലും മതിമറന്നു പോകുന്ന അക്കാലത്ത് എന്റെ മനസ്സില്‍ ദ്വിവേഹി എന്ന ഭാഷ ഒരു പാട് നര്‍മം വിതറിയിട്ടുണ്ട് !

വന്ന് ഒരാഴ്ച ആയിക്കാണും.ഒരു ദിവസം ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ മുറിയുടെ വാതിലില്‍ മുട്ടുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത് . വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ മുതലാളി . ‘വളി ബേണം’ മധ്യവയസ്കനായ അയാള്‍ എന്നോട് പറഞ്ഞു . എനിക്ക് ഒന്നും മനസ്സിലായില്ല . അയാള്‍ വീണ്ടും ആവര്‍ത്തിച്ചു . ‘വളി ബേണം’ ! ഇപ്പോള്‍ ചോദ്യം മനസ്സിലായി . വൈക്കം മുഹമ്മദ് ബഷീര്‍ അതേക്കുറിച്ച് ഒരു കഥ എഴുതിയത് വായിച്ചിട്ടുണ്ട് . പക്ഷെ ആ കഥയില്‍ അതുണ്ടാക്കുന്ന പുകില്‍ ആണ് ബഷീര്‍ പറഞ്ഞത് .

ആകെ ബുദ്ധിമുട്ടുന്ന എന്നെ കണ്ട് അയാള്‍ ചിരിക്കാന്‍ തുടങ്ങി. ഇംഗ്ലീഷ് അയാള്‍ക്ക് ഒട്ടും അറിയില്ല . അതുകൊണ്ടാകണം എന്റെ സമ്മതം നോക്കാതെ അകത്തു കയറി അടുക്കളയില്‍ നിന്ന് ഒരു വെട്ടുകത്തി എടുത്തു അയാള്‍ പുറത്തേക്ക് പോയി. കത്തിയുടെ ദ്വിവേഹി വാക്ക് അന്നു പഠിച്ചു.

ദ്വിവേഹിയിലെ പല വാക്കുകളും പല ഭാഷകളുടെയും സംഭാവനയാണ് . മലയാളത്തില്‍ നിന്നും ചില വാക്കുകള്‍ ദ്വിവേഹി ഭാഷയില്‍ കാണാം . കുട , അടി (bottom , deep ) , ഫങ്ക ( പങ്ക ) , മുരിന്ഗ ( മുരിങ്ങ ) , ബേണം ( വേണം ) ഇങ്ങനെ പോകുന്നു ഈ ഭാഷയിലെ മലയാള സ്വാധീനം. സംസ്കൃത ഭാഷയാണ് ദ്വിവേഹി എന്ന ഭാഷയുടെ അടിത്തറ . താന ( Thaana ) ലിപിയില്‍ ആണ് ദ്വിവേഹി എഴുതുക . അറബി പോലെ വലത്ത് നിന്ന് ഇടത്തോട്ട്.

നിരവധി വര്‍ഷങ്ങളിലൂടെ പല ഭാഷകള്‍ ദ്വിവേഹി ഭാഷയെ സ്വാധീനിച്ചിട്ടുണ്ട് . അതില്‍ മുന്‍പന്തിയില്‍ അറബി ഭാഷ തന്നെ. ഫ്രഞ്ച് , പേര്‍ഷ്യന്‍ , പോര്‍ച്ചുഗീസ് , ഉറുദു , ഇംഗ്ലീഷ് എന്നീ ഭാഷകളും ദിവേഹിയില്‍ കലര്‍ന്നതായി കാണാം . ദ്വിവേഹി വാക്കുകളായ Atolu ,Doniഎന്നിവ ഇംഗ്ലീഷ് ഭാഷയിലേക്കും ചേക്കേറി ((Atoll a ring of coral islands or reefs ; Doni/Dhoni a vessel for interatoll navigation ) . കൊന്തക്കാ ധണി ( എങ്ങോട്ട് പോകുന്നു ) ,കീക്കെ (എന്ത് ), കാക്കു ( ആര് ), കൊങ്ങച്ചേ ( എങ്ങനെ ), കൊക്കോ, കുജ്ജ ( ചെറിയ കുട്ടി ) , കീനെ ( how are you ?) , രംഗാളു ( fine ) , സക്കര ( not fine or bad ) ബെബെ , ദോമ്മ്പേ , തിത്തിബെ, തുത്തുബെ ( ഈ നാല് വാക്കുകളുടെയും അര്‍ഥം സഹോദരന്‍ ) , ദത്ത , ദോന്ത , തിത്ത ( ഇവയെല്ലാം സഹോദരി) തുടങ്ങിയ ദ്വിവേഹി വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നമ്മില്‍ ഒരു ചിരി ഉണര്‍ന്നെങ്കില്‍ ആര്‍ക്കും അതില്‍ തെറ്റ് പറയാന്‍ കഴിയില്ല?

ഇവിടെ മമ്മ ,പപ്പ ( അമ്മയും അച്ഛനും ) കഴിഞ്ഞാല്‍ എല്ലാം സഹോദരനും സഹോദരിയും ആണ് . അമ്മാവന്‍ , അമ്മായി , മരുമകന്‍ , മരുമകള്‍ ,ഇളയച്ചന്‍ , ഇളയമ്മ ഒന്നും ഇവിടെ ഇല്ല . അതൊക്കെ സഹോദരന്റെയും സഹോദരിയുടെയും വാക്കുകള്‍ ഉപയോഗിച്ച് ഇവര്‍ അഡ്ജസ്റ് ചെയ്യും. നമ്മളെ പോലെ എന്തിനാണ് ഈ കാക്കത്തൊള്ളായിരം ബന്ധങ്ങളുടെ പേര് വിളിച്ച് കഷ്ടപ്പെടുന്നത് ! അതിനും ഒരു ദ്വീപ് സ്റ്റൈല്‍ . ദ്വീപ് പോലെ ഹ്രസ്വം ഇവിടെ കുടുംബ ബന്ധങ്ങളും !
 

തൊലി ഇത്തിരി വെളുത്തവരോട് പൊതുവേ പലര്‍ക്കും ഇത്തിരി ഇഷ്ടം കൂടും. ദ്വീപുകാരന് ആ ഇഷ്ടം അല്‍പം കൂടുതല്‍ ആണെന്ന് തോന്നുന്നു . പ്രത്യേകിച്ച് സായിപ്പിനോടും മദാമ്മയോടുമുള്ള പ്രേമം.


 
അതേ കവാത്ത്

തൊലി ഇത്തിരി വെളുത്തവരോട് പൊതുവേ പലര്‍ക്കും ഇത്തിരി ഇഷ്ടം കൂടും. ദ്വീപുകാരന് ആ ഇഷ്ടം അല്‍പം കൂടുതല്‍ ആണെന്ന് തോന്നുന്നു . പ്രത്യേകിച്ച്
സായിപ്പിനോടും മദാമ്മയോടുമുള്ള പ്രേമം. നമ്മുടെ നാട്ടുകാര്‍ക്ക് ഇക്കാര്യത്തിലുള്ള കവാത്തു മറക്കല്‍ സിന്‍ഡ്രോമിനെ കടത്തിവെട്ടുന്ന ഒരു ജീവിത ശൈലി തന്നെ ഇവര്‍ ശീലിച്ചു വെച്ചിട്ടുണ്ട് !

മാലിദ്വീപ് കിടക്കുന്നത് ഭൂമധ്യ രേഖാ പ്രദേശത്താണ് . കടുത്ത ഉഷ്ണം സ്വാഭാവികം. കൂടാതെ അള്‍ട്രാ വയലറ്റ് റേഡിയേഷനും സദാ കൂട്ടുണ്ട്. അത്തരം സ്ഥലത്ത് ലളിത വസ്ത്രമാകും നല്ലത്. എന്നാല്‍ ദ്വീപുകാരന്‍ അങ്ങനെ ചിന്തിക്കണമെന്നില്ല . അവന്‍ ടൈ കെട്ടി നെഞ്ചും വിരിച്ചു നടക്കും. ടൈ കെട്ടുന്നതിന്റെ ശരിതെറ്റുകള്‍ എനിക്കറിയില്ല. പക്ഷെ കടുത്ത ചൂടില്‍ ടൈ കെട്ടി നടക്കുന്ന ദ്വീപുകാരനെ കാണുമ്പോള്‍ അടക്കി നിര്‍ത്തിയ ചിരി ഉള്ളില്‍ വലിഞ്ഞു മുറുകാറുണ്ട് .
സര്‍ക്കാര്‍ ഓഫീസുകളില്‍ ആണ് ഈ ‘പായ്യാരം’ കൂടുതല്‍. നാട്ടിന്‍ പുറത്തു പണ്ട് പാന്റ്സ് ധരിച്ചു നടക്കുന്ന ആളുകള്‍ക്ക് ഗ്രാമവാസികള്‍ ഇത്തിരി ആദരവ് കൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. ഹോ, അങ്ങോര്‍ വലിയ ആപ്പീസര്‍ അല്ലെ എന്ന മട്ട്.

ഹാഫ് കൈ ഷര്‍ട്ട് ഇന്‍സേര്‍്ട്ട് ചെയ്ത് ടൈയ്യും കെട്ടി ഒരു കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചു ഷൂ ചവുട്ടി വരുന്ന ദ്വീപുകാരന്റെ വരവ് ഇടയ്ക്കെങ്കിലും ഒരു ശുദ്ധ കോമാളിയെ ഓര്‍മ്മിപ്പിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ ആവില്ല .
 

അത്തരം സ്ഥലത്ത് ലളിത വസ്ത്രമാകും നല്ലത്. എന്നാല്‍ ദ്വീപുകാരന്‍ അങ്ങനെ ചിന്തിക്കണമെന്നില്ല . അവന്‍ ടൈ കെട്ടി നെഞ്ചും വിരിച്ചു നടക്കും. ടൈ കെട്ടുന്നതിന്റെ ശരിതെറ്റുകള്‍ എനിക്കറിയില്ല. പക്ഷെ കടുത്ത ചൂടില്‍ ടൈ കെട്ടി നടക്കുന്ന ദ്വീപുകാരനെ കാണുമ്പോള്‍ അടക്കി നിര്‍ത്തിയ ചിരി ഉള്ളില്‍ വലിഞ്ഞു മുറുകാറുണ്ട് .


 
സാറേ, ഞാന്‍ പഠനം നിര്‍ത്തി
സായിപ്പിന്റെ സിനിമകളും പാട്ടുകളുമെല്ലാം ദ്വീപിനു ലഹരിയാണ്. ആ ലഹരിക്കൊപ്പമാവണം വേഷവിധാനങ്ങളിലെ ബിലാത്തി ചിട്ടകള്‍ വന്നത്. തലയില്‍ പല നിറങ്ങള്‍ തേച്ചുപിടിപ്പിച്ച് നടക്കുന്ന അനേകം ചെറുപ്പക്കാരെ ഇവിടെ കാണാം. മുടി സാമാന്യത്തിലുമേറെ നീട്ടി മുഖത്തെ താടിയും മീശയുമൊക്കെ പല കോലത്തില്‍ ഡിസൈന്‍ ചെയ്ത് അവരങ്ങണെ മേഞ്ഞുനടക്കും. ചിലരുടെ മുഖത്തു ചെമ്മരിയാടിന്റെത് പോലെ തൂങ്ങിയ താടി രോമങ്ങള്‍ കാണാം , ഒരു
പ്രത്യേക സ്റ്റൈലില്‍ . ചിലര്‍ കമ്മല്‍ ധരിക്കും . ചിലര്‍ മാല ധരിക്കും . കൊളാഷായിരിക്കും അവരുടെ വസ്ത്രങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍, കണ്ടം ബെച്ചൊരു കോട്ട് ! സിഗരറ്റ് ആഞ്ഞു വലിച്ചൂതി , ഇടയ്ക്കിടെ കോള മോന്തി, ബൈക്കില്‍ പറക്കലാണ് മുഖ്യ വിനോദം.

ഒരു പയ്യന്‍ സ്കൂള്‍ പഠനം അവസാനിപ്പിച്ചു എന്നറിയാന്‍ അവന്റെ ജീവിത ശൈലിയില്‍ വന്ന മാറ്റം ശ്രദ്ധിച്ചാല്‍ മതി. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ശിഷ്യന്‍ അമീര്‍ താന്‍ പഠനം നിര്‍ത്തിയെന്ന് ഞങ്ങളെ അറിയിച്ചത് മുന്നിലൂടെ സിഗററ്റ് നീട്ടി വലിച്ചൂതി നീളന്‍ പുകകൊണ്ടു റോഡില്‍ അഭിഷേകം ചെയ്താണ് . സിഗററ്റുമൂതി ഞങ്ങള്‍ അധ്യാപകരുടെ അടുത്തു വന്നു കുശലം പറയാനും അവന്‍ മറന്നില്ല.

ഇക്കഴിഞ്ഞ ദിവസം പ്രൈസ് ഡേക്ക് ഞങ്ങളുടെ സ്കൂളില്‍ ഒരുക്കിയ സ്റ്റേജ് കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചത് ദ്വീപുകാരുടെ പടിഞ്ഞാറന്‍ താല്‍പര്യങ്ങളെ
കുറിച്ചാണ് . സ്റ്റേജ് കെട്ടിലും മട്ടിലും കെങ്കേമം. പക്ഷെ വേദിയില്‍ ഒരു മങ്ങിയ വെളിച്ചം മാത്രം. അവിടെയുള്ളവരുടെ മുഖം സദസ്സില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് മനസ്സിലായില്ല. പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ വന്നുപോകുമ്പോള്‍ ‘ദേ വന്നൂ , ദേ പോയി’ എന്ന് പറയാം അത്രമാത്രം! ഇവിടത്തെ പല റസ്റ്റോറന്റുകളും ബാര്‍ പോലെ തോന്നും. മങ്ങിയ വെളിച്ചം മാത്രം. തപ്പിത്തടഞ്ഞു നമ്മള്‍ ഭക്ഷണം കഴിക്കണം.

വരൂ, ലോകമേ ഇന്ത്യയിലേക്ക്; നമുക്ക് നിയമം ലംഘിച്ച് കളിക്കാം

 
 
 
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ കാറിന് എട്ടാമതും പിഴയീടാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി ഒരു താരതമ്യം. സിഡ്നിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകന്‍ ദീജു ശിവദാസ് എഴുതുന്നു
 
 

ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി ഗില്ലാര്‍ഡിന്റെ വണ്ടിക്ക് കിട്ടിയ പിഴ മാത്രമല്ല ഉള്ളത്. വിദ്യാഭ്യാസ മന്ത്രി പീറ്റര്‍ ഗാരറ്റും, പ്രതിപക്ഷ വക്താവ് ബോബ് ബാള്‍ഡ്വിനും റോഡ് ടോള്‍ അടയ്ക്കാതെ പോയതിന് പല തവണ പിഴകിട്ടിയിട്ടുണ്ട്. റോഡു നിയമം പാലിക്കാത്തതിന്റെ പേരില്‍ പ്രമുഖരും പ്രശസ്തരുമായ പലര്‍ക്കും ലൈസന്‍സ് വരെ നഷ്ടമായിട്ടുണ്ട്. ടെന്നീസ് കോര്‍ട്ടിലെ ഗ്ലാമറസ് ബോയ് ബെര്‍ണാര്‍ഡ് ടോമിക്കിന് ഇപ്പോള്‍ രാജ്യത്തെങ്ങും വണ്ടിയോടിക്കാന്‍ പറ്റില്ല. അതിവേഗത്തില്‍ കാറോടിച്ചതിന്റെ പേരില്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വാണിന് മിക്കവാറും ഉടന്‍ ലൈസന്‍സ് നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ -ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന്റെ കാറിന് പോലീസ് എട്ടുതവണ പിഴയിട്ട പശ്ചാത്തലത്തില്‍ ഇന്ത്യയെക്കുറിച്ചോരോര്‍മ്മ. സിഡ്നിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകന്‍ ദീജു ശിവദാസ് എഴുതുന്നു

 

 
റോഡ് നിയമം തെറ്റിച്ചതിന്റെ പേരില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന്റെ കാറിന് പോലീസ് പിഴയിട്ടു. ഒന്നോ രണ്ടോ തവണയല്ല, കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ എട്ടു തവണ!
ഹോളിവുഡ് ഗോസിപ്പുകളും, ക്രെെംസ്റ്റോറികളും ജൂലിയ ഗില്ലാര്‍ഡിന്റെയും പ്രതിപക്ഷ നേതാവ് ടോണി അബറ്റിന്റെയും പരസ്പര വ്യക്തിഹത്യകളും നിറയാറുള്ള ‘ഡെയ്ലി ടെലിഗ്രാഫ്’
പത്രത്തിന്റെ മൂന്നാം പേജിലെ ഈ പ്രധാന വാര്‍ത്ത കണ്ടപ്പോള്‍ നന്നായൊന്നു ഞെട്ടി. ഒരുമാതിരി നമ്മുടെ മന്ത്രിമാരൊക്കെ ഞെട്ടുന്ന പോലെ ഒരു ഞെട്ടല്‍.
ഡെയ്ലി ടെലിഗ്രാഫ് പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തതോ, ജൂലിയ ഗില്ലാര്‍ഡിന്റെ സ്വകാര്യ കാര്‍ എങ്ങനെ നിയമം ലംഘിച്ചുവെന്നതോ ആയിരുന്നില്ല അത്ഭുതത്തിനു പിന്നില്‍. ഈ എട്ടുതവണയും പോലീസ് കാറിന് പിഴയിട്ടു എന്നതാണ്. പ്രധാനമന്ത്രിയുടെ പേരിലുള്ള വണ്ടി വഴിയില്‍ തടയാന്‍ എങ്ങനെ ധൈര്യം വന്നു, ആ പോലീസുകാരന്. വഴിയില്‍ തടഞ്ഞതും പോട്ടെ, ഡ്രെെവറുടെ കാലില്‍ സാഷ്ടാംഗം വീണ് മാപ്പിരക്കുന്നതിനു പകരം പിഴ എഴുതിക്കൊടുത്തിരിക്കുന്നു.

ദീജു ശിവദാസ്

ഒരുത്തന്‍ ചെയ്താല്‍ സഹിക്കാമായിരുന്നു. ക്ഷമിക്കാമായിരുന്നു. എട്ടുതവണ. എട്ടു വ്യത്യസ്ത പോലീസുകാര്‍. ആറുമാസത്തിനുള്ളില്‍ എട്ടു തവണ പ്രധാനമന്ത്രിയുടെ കാറിനെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നു. ഹോ ഹോ.. ജനാധിപത്യത്തിന്റെ അന്തസ്സിനും ആണിക്കല്ലിനും നേരേ, ആ ജനാധിപത്യത്തില്‍ നക്കാപ്പിച്ച വാങ്ങുന്ന ഈ പോലീസുകാര്‍ കാട്ടിയ അഹന്ത കണ്ടില്ലേ.. ആദ്യം ചെയ്തവനെ അന്നു തന്നെ ഒരു പാഠം പഠിപ്പിച്ചിരുന്നെങ്കില്‍ ഇതെന്തെങ്കിലും വരുമായിരുന്നോ? ഒന്നുകില്‍ വല്ല ‘കണ്‍ട്രി സൈഡിലേക്കും’ സ്ഥലം മാറ്റണമായിരുന്നു, അല്ലെങ്കില്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ അപമാനിച്ചതിന്റെ പേരില്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും, പോലീസുകാരന്റെ കുടുംബത്തെ പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ കല്ലെറിയുകയും വേണമായിരുന്നു. കുറഞ്ഞത് അത്രയെങ്കിലും വാര്‍ത്ത വന്നില്ലെങ്കില്‍ പിന്നെ രാജ്യത്തെ ഭരണകൂടത്തിനും ഭരണകര്‍ത്താക്കള്‍ക്കും എന്തു വില.
 

 
അതല്ലേ സാറേ യഥാര്‍ത്ഥ ജനാധിപത്യം!

ക്ഷമിക്കണം. ഞാന്‍ ഇന്ത്യയിലല്ലല്ലോ.. ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ വോട്ടു ചെയ്ത് തെരഞ്ഞെടുക്കുന്ന, ഏറ്റവുമധികം ജനങ്ങളെ പ്രതിനിധീകരിക്കുന്ന യഥാര്‍ത്ഥ ഇന്ത്യന്‍ ജനാധിപത്യത്തിലേ പോലീസുകാരന്റെ അഹങ്കാരത്തിന് ശരിയായ ശിക്ഷ നല്‍കാന്‍ കഴിയൂ. ഇന്ത്യയെ കണ്ടു പഠിക്കണം ഈ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ജര്‍മ്മനിയുമൊക്കെ. ജനാധിപത്യത്തില്‍ തൊട്ടുകളിക്കുന്ന ഒരുത്തനെയും വിടരുത്. അവനേത് പോലീസുകാരനായാലും ശരി. പ്രധാനമന്ത്രിയേയോ, മുഖ്യമന്ത്രിയേയോ അല്ല, ഒരു ഇട്ടാവട്ട പാര്‍ട്ടിയുടെ പഞ്ചായത്ത് നേതാവിന്റെ വണ്ടി ഒരുത്തനെ ഇടിച്ചിട്ടു പോയാലും ഇടി കൊണ്ടവനെ അറസ്റ് ചെയ്യണം, വഴി മുടക്കിയതിന്റെ പേരില്‍. അതല്ലേ സാറേ യഥാര്‍ത്ഥ ജനാധിപത്യം!

പക്ഷേ ഇത് ഓസ്ട്രേലിയ ആയിപ്പോയില്ലേ. ഇവര്‍ക്കെന്ത് ജനാധിപത്യം. ഇവിടെ പ്രധാനമന്ത്രി ആയാലും ഫെഡറല്‍ കോടതി ജഡ്ജി ആയാലും റോഡിലിറങ്ങിയാല്‍ നിയമം പാലിക്കണം. ഇല്ലെങ്കില്‍ പിഴ ഉറപ്പ്. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വണ്ടി എട്ടു തവണ പിടിച്ചിട്ടും പോലീസുകാര്‍ സുഖമായി ഇന്നും ഓഫീസില്‍ പോകുന്നത്. പിഴയിടുമ്പോള്‍ അതടക്കാന്‍ സാധാരണക്കാരന്റെ നികുതിപ്പണം കണ്ട് ഖജനാവില്‍ കൈയിടാമെന്നും കരുതണ്ട. സ്വന്തം പോക്കറ്റ് തപ്പിയാലേ പറ്റു. ജനപ്രതിനിധിയാണെങ്കില്‍ ഒരു 25 ഡോളര്‍ അധികം പിഴ കൊടുക്കണമെന്ന് മാത്രം. വകുപ്പുതല പ്രോസസിംഗ് ഫീസ് എന്ന പേരില്‍!
 

 
ജഡ്ജിക്ക് കിട്ടിയത്
എം പിമാരുടെ ചെലവിനെക്കുറിച്ച് പാര്‍മെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പ്രധാനമന്ത്രിയുടെ പിഴക്കണക്കുകള്‍ വ്യക്തമാക്കുന്നത്. റെഡ് ലൈറ്റില്‍ നിര്‍ത്താതെ പോയതിനും വേഗപരിധി ലംഘിച്ചതിനുമൊക്കയാണത്രേ ഈ പിഴ. പോലീസ് പിടിക്കുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ആരാണെന്ന് മാത്രം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു. അതിനി പ്രധാനമന്ത്രി സാക്ഷാല്‍ ഗില്ലാര്‍ഡ് തന്നെയായാലും ഒരു ചുക്കുമില്ല. പിഴയടച്ച്, സ്വന്തം പേരില്‍ കുറച്ച് ഡീമെറിറ്റ് പോയിന്റും സ്വന്തമാക്കാമെന്ന് മാത്രം.

ഓസ്ട്രേലിയന്‍ ഫെഡറല്‍ കോടതി (ഇന്ത്യന്‍ സുപ്രീം കോടതിക്ക് സമാനം ) ജഡ്ജിയായി വിരമിച്ച മാര്‍ക്കസ് റിച്ചാര്‍ഡ് ഐന്‍ഫീല്‍ഡിന് 2006ല്‍ സംഭവിച്ചതും അതു തന്നെ. അനുവദനീയമായതിലും വേഗത്തില്‍ വണ്ടിയോടിച്ചതിന്റെ പേരില്‍ ജസ്റിസ് ഐന്‍ഫീല്‍ഡിന്‍റെ വീട്ടിലേക്ക് പോലീസ് ഒരു ടിക്കറ്റയച്ചു. 77 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴയടക്കണം എന്നായിരുന്നു നിര്‍ദ്ദേശം. ഇതിനെ ചോദ്യം ചെയ്ത് കോടതിയില്‍ പോയ ജസ്റിസ് ഐന്‍ഫീല്‍ഡ്, സംഭവസമയത്ത് വണ്ടിയോടിച്ചിരുന്നത് താനല്ല, ഒരു സുഹൃത്താണെന്ന് സത്യവാങ്മൂലവും നല്‍കി. ഇത് തെറ്റെന്ന് തെളിഞ്ഞതോടെ 2009 മാര്‍ച്ചില്‍ ജസ്റിസ് ഐന്‍ഫീല്‍ഡിന് കോടതി മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. അടുത്ത കാലത്താണ് പുള്ളി പുറത്തിറങ്ങിയത്.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി ഗില്ലാര്‍ഡിന്റെ വണ്ടിക്ക് കിട്ടിയ പിഴ മാത്രമല്ല ഉള്ളത്. വിദ്യാഭ്യാസ മന്ത്രി പീറ്റര്‍ ഗാരറ്റും, പ്രതിപക്ഷ വക്താവ് ബോബ് ബാള്‍ഡ്വിനും റോഡ് ടോള്‍ അടയ്ക്കാതെ പോയതിന് പല തവണ പിഴകിട്ടിയിട്ടുണ്ട്. നിയമം ലംഘിച്ചതിന്റെ പേരില്‍ പോലീസ് വഴി തടഞ്ഞ് നിര്‍ത്തിയപ്പോഴും നോട്ടീസയച്ചപ്പോഴുമൊന്നും ഞാന്‍ മന്ത്രിയാണെന്നും എം പിയാണെന്നും പറഞ്ഞ് ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. അങ്ങനെയെങ്ങാനും ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ പണി തന്നെ പോയേക്കും.
 

 
വരൂ, നമുക്ക് നിയമം ലംഘിക്കാം!
റോഡു നിയമം പാലിക്കാത്തതിന്റെ പേരില്‍ പ്രമുഖരും പ്രശസ്തരുമായ പലര്‍ക്കും ലൈസന്‍സ് വരെ നഷ്ടമായിട്ടുണ്ട്. ടെന്നീസ് കോര്‍ട്ടിലെ ഗ്ലാമറസ് ബോയ് ബെര്‍ണാര്‍ഡ് ടോമിക്കിന് ഇപ്പോള്‍ രാജ്യത്തെങ്ങും വണ്ടിയോടിക്കാന്‍ പറ്റില്ല. ഒരു ആക്സിഡന്റ് കഴിഞ്ഞ് പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയതിനാണ് ഈ ശിക്ഷ. സ്കോട്ലന്റിലെങ്ങാണ്ട് വച്ച് അതിവേഗത്തില്‍ കാറോടിച്ചതിന്റെ പേരില്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വാണിന് മിക്കവാറും ഉടന്‍ ലൈസന്‍സ് നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, പ്രശസ്തര്‍ക്കും പ്രമുഖര്‍ക്കുമെല്ലാം സുഖമായി ജീവിക്കണമെങ്കില്‍ ഇന്ത്യയിലേക്ക് സ്വാഗതം എന്ന്. നിയമം ലംഘിച്ചതിന്റെ പേരില്‍ നമ്മുടെ നാട്ടിലെ ഏതെങ്കിലുമൊരു മന്ത്രിക്ക് പിഴയോ ശിക്ഷയോ കിട്ടിയ കഥ കേട്ടിട്ടുണ്ടോ? എന്തിന് മന്ത്രി, മന്ത്രിയുടെ അമ്മയുടെ അനിയത്തിയുടെ അമ്മാവന്റെ മകന്റെ അനന്തരവന്റെ രണ്ടാനച്ഛന്റെ അനന്തരവനെ ഒരു ആക്സിഡന്റ് കേസില്‍ പിടിക്കുന്ന പോലീസുകാരന് വരില്ലേ വിളി, തല്‍സമയം. ആ വിളി കേട്ടില്ലെങ്കില്‍ പിറകേ വരും സസ്പെന്‍ഷനും പിന്നെ പാര്‍ട്ടിക്കാരുടെ വക വരെ തന്തക്കു വിളിയും.

കാറിന്റെ മുന്‍ സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റിടണം എന്നതാണ് നമ്മുടെ നാട്ടിലെ നിയമം. ഇട്ടില്ലെങ്കില്‍ ‘വെവരമറിയും.’ പക്ഷേ കാറിന്റെ മുന്‍പിലെ സീറ്റില്‍ മാത്രമിരിക്കുന്ന മന്ത്രിമാര്‍ പലരുമുള്ള നാട്ടില്‍ ഒരാളെങ്കിലും ബെല്‍റ്റിട്ടിരിക്കുന്നത് കണ്ടിട്ടുണ്ടോ? എങ്ങനെ കാണാന്‍, ഫിലിമൊട്ടിച്ചും കര്‍ട്ടനിട്ടും ഗ്ലാസ് മറക്കരുതെന്ന ഉത്തരവും ‘പിടി’യും പിടിപാടുമില്ലാത്ത സാധാരണക്കാരന് മാത്രമല്ലേ. ഇനി കണ്ടെന്നു തന്നെയിരിക്കട്ടെ, അതെങ്ങാനും ചോദ്യം ചെയ്യാന്‍ പോയാല്‍ അപ്പോഴും ‘വെവരമറിയും’. മന്ത്രി പിന്നിലിരുന്നാലും മുന്നിലെ ഗണ്‍മാനും, എര്‍ത്തുമൊന്നും ബെല്‍റ്റിടണമെന്നില്ല. എന്തിന്, ഒരു ബസില്‍ വെച്ച് ഒരാളെ തച്ചുകൊന്ന ഗണ്‍മാനെ എം പി ന്യായീകരിച്ചതു കണ്ടതും നമ്മളല്ലേ.

ഇങ്ങനെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ‘മനോഹരമുഖം’ മാത്രം കണ്ടു പരിചയമുള്ളതുകൊണ്ടായിരിക്കാം ഡെയ്ലി ടെലിഗ്രാഫിലെ വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിയത്. അതേ പത്രത്തിലെ മറ്റൊരു പേജില്‍ കണ്ട വാര്‍ത്ത പിന്നെയും ഞെട്ടിച്ചു.
 

 
വാല്‍ക്കഷണം:
ഈ ക്രിസ്ത്മസ് അവധിക്കാലത്ത്, അതായത് ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നുവരെ, ഓസ്ട്രേലിയയിലാകമാനം വാഹനാപകടത്തില്‍ മരിച്ചത് 48 പേരാണത്രേ. കഴിഞ്ഞ വര്‍ഷത്തെ 50 എന്ന കണക്കിനെക്കാള്‍ രണ്ടെണ്ണം കുറഞ്ഞെങ്കിലും ഗുരുതരമായ അവസ്ഥയെന്നാണ് പത്രത്തില്‍ ഒരു കോളമിസ്റിന്റെ വിലയിരുത്തല്‍. കോളം വായിച്ച് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയില്‍ കുറച്ചുനേരം ഇരുന്നുപോയി. അല്‍പം വേഗം കൂടിയതിന് പ്രധാനമന്ത്രിയുടെ വണ്ടിക്കു വരെ പിഴയിട്ടിട്ടും 48 പേര്‍ അപകടത്തില്‍ മരിച്ചെങ്കില്‍, അത് ഗൌരവമുള്ള കാര്യം തന്നെ.

പക്ഷേ, എല്ലാ മണിക്കൂറിലും കുറഞ്ഞത് 17 പേര്‍ റോഡപകടത്തില്‍ മരിക്കുന്ന, ദിവസം 390 ജീവനുകളെങ്കിലും റോഡില്‍ പൊലിയുന്ന ഇന്ത്യയെക്കുറിച്ചോര്‍ക്കുമ്പോള്‍, ഓസീകളുടെ ഗൌരവമേറിയ ഈ കണക്കുകണ്ട് കരയണോ ചിരിക്കണോ എന്ന് ഇപ്പോഴുമറിയില്ല.

ഗാന്ധി നഗറുകള്‍ ഉണ്ടാവുന്നത്

 
 
 
ദേശങ്ങളുടെ പുതിയ പേരുവിളികള്‍. അവ ഉയര്‍ത്തുന്ന സംഘര്‍ഷങ്ങള്‍. രവീന്ദ്രന്‍ രാവണേശ്വരം എഴുതുന്നു
 
 

കാസര്‍കോടിന്റെ വടക്കേയറ്റത്തെ പഞ്ചായത്താണ് മീഞ്ച. മീഞ്ചയിലെ കളിയൂര്‍ വാര്‍ഡിലെ ജംങ്ഷന്റെ പേര് ഏറെ തര്‍ക്കവിഷയമായിരുന്നു. ഒരുവിഭാഗം ഈ സ്ഥലത്ത കൊറത്തിയോളിയെന്നു വിളിച്ചു. മറുവിഭാഗം സാപ്പിനഗറെന്നും. ഈ പേരുകള്‍ സ്ഥാപിച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. നേരം പുലരും മുമ്പ് നശിപ്പിക്കപ്പെടാന്‍ മാത്രമേ ആയുസ്സു കാണൂ ആ ബോര്‍ഡുകള്‍ക്ക്. പുലരുമ്പോഴേക്കും നശിപ്പിച്ചിട്ടുണ്ടാകും. ഉടന്‍ വരും തിരിച്ചടികള്‍. പോര്‍ വിളികള്‍. ഇങ്ങനെ ‘പേരുവിളി’ നാടിന്റെ സ്വാസ്ഥ്യം തന്നെ തകര്‍ക്കുന്ന തലത്തിലേക്ക് നീങ്ങിയപ്പോഴാണ് ആ പേര് പൊന്തി വന്നത്^ഗാന്ധിനഗര്‍. പോലിസും നാട്ടുകാരും ഇടപെട്ടാണ് മീഞ്ചയിലെ കൊറത്തി നഗറും സാപ്പി നഗറും ‘ഗാന്ധിനഗറാക്കി മാറ്റിയത്. ഇപ്പോഴെല്ലാവരും ഈ ദേശത്തെ എല്ലാവരും ഗാന്ധിനഗര്‍ എന്ന് വിളിച്ച് സായൂജ്യമടയുന്നു- ദേശങ്ങളുടെ പുതിയ പേരുവിളികള്‍. അവ ഉയര്‍ത്തുന്ന സംഘര്‍ഷങ്ങള്‍. രവീന്ദ്രന്‍ രാവണേശ്വരം എഴുതുന്നു

 

 
പേരുകള്‍ വെറും പേരുകളല്ല. മതത്തിന്റെ, ജാതിയുടെ, ദേശത്തിന്റെ ചിഹ്നങ്ങളാണ്. സ്വന്തം മതവും ജാതിയും എത്ര ദൂരത്തേക്ക് വലിച്ചെറിഞ്ഞാലും ഒരു പേര് നിങ്ങളെ ഒരു കുറ്റിയിലേക്ക് ചുരുക്കിക്കെട്ടുന്നു. കല്യാണവും ജനന മരണങ്ങളും വരുമ്പോള്‍ സമുദായത്തിന്റെ കള്ളിയില്‍ ചേര്‍ക്കപ്പെടുമ്പോലെ പേര് നിങ്ങളെ മറ്റെല്ലായിടങ്ങളില്‍നിന്നും മുറിച്ചെടുത്ത് ഒന്നിലേക്ക് മാത്രമായി ചുരുക്കുന്നു.

പറഞ്ഞത്, ആളുകളുടെ പേരിന്റെ കാര്യമാണ്. ഇനി പറയുന്നത് ദേശപ്പേരുകളുടെ കഥ. ഒന്നുമല്ലാത്ത ഇടങ്ങള്‍ വേലി കെട്ടി സ്വന്തമാക്കുന്നതു പോലെ തന്നെയാണ് ഓരോ സ്ഥലത്തിനും പേരിടലും. അതൊരു തരം അധിനിവേശം. പണ്ടേയുള്ള പേരുകള്‍ മായ്ച്ച് ഏതെങ്കിലും, മതത്തിന്റെ, ജാതിയുടെ പേരു ചാര്‍ത്തുന്ന പ്രക്രിയ. പലപ്പോഴും ഇതത്ര എളുപ്പമാവണമെന്നില്ല. എതിര്‍ മതക്കാര്‍, ജാതിക്കാര്‍, സമുദായക്കാര്‍ മറ്റൊരു പേരുമായി മുന്നോട്ടു വരും. കലഹമാവും. ലഹളയാവും. ചോര തേടി കത്തികള്‍ പാഞ്ഞുനടക്കും. കണ്ണീരിന്റെ മഹാപ്രവാഹങ്ങള്‍ ആ ദേശത്തിന്റെ കഥ മാറ്റിയെഴുതും.
 

ഈ പേരുകള്‍ സ്ഥാപിച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. നേരം പുലരും മുമ്പ് നശിപ്പിക്കപ്പെടാന്‍ മാത്രമേ ആയുസ്സു കാണൂ ആ ബോര്‍ഡുകള്‍ക്ക്. പുലരുമ്പോഴേക്കും നശിപ്പിച്ചിട്ടുണ്ടാകും.


 
2.
കാസര്‍കോടിന്റെ വടക്കേയറ്റത്തെ പഞ്ചായത്താണ് മീഞ്ച. മീഞ്ചയിലെ കളിയൂര്‍ വാര്‍ഡിലെ ജംങ്ഷന്റെ പേര് ഏറെ തര്‍ക്കവിഷയമായിരുന്നു. ഒരുവിഭാഗം ഈ സ്ഥലത്ത കൊറത്തിയോളിയെന്നു വിളിച്ചു. മറുവിഭാഗം സാപ്പിനഗറെന്നും. ഈ പേരുകള്‍ സ്ഥാപിച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. നേരം പുലരും മുമ്പ് നശിപ്പിക്കപ്പെടാന്‍ മാത്രമേ ആയുസ്സു കാണൂ ആ ബോര്‍ഡുകള്‍ക്ക്. പുലരുമ്പോഴേക്കും നശിപ്പിച്ചിട്ടുണ്ടാകും. ഉടന്‍ വരും തിരിച്ചടികള്‍. പോര്‍ വിളികള്‍.

ഇങ്ങനെ ‘പേരുവിളി’ നാടിന്റെ സ്വാസ്ഥ്യം തന്നെ തകര്‍ക്കുന്ന തലത്തിലേക്ക് നീങ്ങിയപ്പോഴാണ് ആ പേര് പൊന്തി വന്നത്. ഗാന്ധിനഗര്‍. പോലിസും നാട്ടുകാരും ഇടപെട്ടാണ് മീഞ്ചയിലെ കൊറത്തി നഗറും സാപ്പി നഗറും ‘ഗാന്ധിനഗറാക്കി മാറ്റിയത്. ഇപ്പോഴെല്ലാവരും ഈ ദേശത്തെ എല്ലാവരും ഗാന്ധിനഗര്‍ എന്ന് വിളിച്ച് സായൂജ്യമടയുന്നു.

ഇന്ത്യ അത്രയൊന്നും ആത്മാര്‍ത്ഥമായി ഓര്‍ക്കാത്ത ഒരു മനുഷ്യന്റെ പേര് കാലമെത്രയോ കഴിഞ്ഞിട്ടും അശാന്തിയുടെ വടുക്കള്‍ ഉണക്കിക്കളയുന്ന ചിത്രമാണിത്. കാസര്‍ഗോട്ട് ഇപ്പോള്‍ ഗാന്ധിനഗറുകള്‍ പെരുകിതുടങ്ങിയിരിക്കുന്നു.
 

ജനങ്ങള്‍ കൂടുമ്പോള്‍, ജനവാസമേറുമ്പോള്‍ പഴയ പേരുകള്‍ മതിയാകില്ല എന്നത് ശരിയാണ്. പഴയപേരുകളില്‍ വിലാസങ്ങള്‍ തേടുമ്പോള്‍ ഒരുപാട് അലയേണ്ടിവരും. ഇങ്ങനെയാണ് പുതിയ പേരുകള്‍ വേണ്ടിവരുന്നത്.


 

3.

ദക്ഷിണ കാനറയിലെ വിവിധ മേഖലകളില്‍ ഇപ്പോള്‍ സാമുദായിക^രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിടുന്നത് ഇത്തരം പേരിടല്‍ കര്‍മ്മങ്ങളാണ്. ഓരോ വിഭാഗവും അവര്‍ക്കിഷ്ടമുള്ള നേതാക്കളുടെ പേരുകള്‍ വെയിറ്റിംഗ് ഷെഡ് കെട്ടി ചാര്‍ത്തുന്നു. ജനങ്ങള്‍ കൂടുമ്പോള്‍, ജനവാസമേറുമ്പോള്‍ പഴയ പേരുകള്‍ മതിയാകില്ല എന്നത് ശരിയാണ്. പഴയപേരുകളില്‍ വിലാസങ്ങള്‍ തേടുമ്പോള്‍ ഒരുപാട് അലയേണ്ടിവരും. ഇങ്ങനെയാണ് പുതിയ പേരുകള്‍ വേണ്ടിവരുന്നത്.

എന്നാല്‍ എത്ര ഇടതൂര്‍ന്ന് ജനം വളര്‍ന്നാലും ഏത് ചെറിയ കുഴിക്കും മണലിനും പാറക്കും മനുഷ്യന്റെ ഇടപെടലോടെ പേരുകളുണ്ടാകും എന്നതാണ് സ്ഥലനാമ ചരിത്രം. ഇത്തരം സ്വാഭാവിക പേരുമുകുളങ്ങളെ മതമൌലികവാദത്തിന്റെയും രാഷ്ട്രീയ താല്‍പര്യത്തിന്റെയും ഇടപെടലിലൂടെ ബോധപൂര്‍വമായി നുള്ളിക്കളയുമ്പോഴാണ ്പേരിന്റെ പേരില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്.
 

എഴുതപ്പെട്ട പഴങ്കാലത്തിന്റെ ഏടുകളില്‍ പരതിനോക്കിയാല്‍ കാണാത്ത മനുഷ്യ ഇടപെടലുകള്‍ ഈ പേരുകളില്‍ കാണാം.


 
4.
പേരുകള്‍ ഉടലെടുക്കുന്നത് മനുഷ്യന്റെ ഇടപെടലിന്റെ ഫലമായാണെന്ന് പറഞ്ഞു. ഒരു പൂര്‍വപദവും ഉത്തരപദവും ചേര്‍ന്നാലാണ് പേരുകള്‍ ഉടലെടുക്കു. ഇതിന് പ്രാദേശിക ഭാഷാപരമായ ചേരുവയും കൂടിയാകുമ്പോള്‍ പേരുകള്‍ ചരിത്രമായി. കെട്ടും കല്ല്, ചുമടുതാങ്ങി എന്നീ പേരുകളില്‍ ചരിത്രമുണ്ട്്. ചോരക്കളം, പൈസക്കരി, നീണ്ടുനോക്കി, തായലങ്ങാടി, ഒറവുംകര എന്നിനെയുള്ള പേരുകള്‍ തന്നെ ഉദാഹരണം. ഇവയിലെല്ലാം ഒരു ജനത ഉല്‍പന്നങ്ങള്‍ തലചുമടായി വിപണിയിലേക്ക് കൊണ്ടുനടന്നതിന്റെ അടയാളങ്ങളും ചരിത്രവും കാണാം.

എഴുതപ്പെട്ട പഴങ്കാലത്തിന്റെ ഏടുകളില്‍ പരതിനോക്കിയാല്‍ കാണാത്ത മനുഷ്യ ഇടപെടലുകള്‍ ഈ പേരുകളില്‍ കാണാം. . നഗരവത്കരിക്കപ്പെട്ട ഗ്രാമങ്ങളുടെ ചരിത്രം ‘പാടിക്കാനം’ എന്ന പേരില്‍ കാണാം. കാനം എന്നാല്‍ കാട് എന്നര്‍ഥം. പടി എന്നാല്‍ സമീപം എന്നും വരും. വനമേഖലയായിരുന്ന ഒരു നാടിന്റെ ചരിത്രം ഈ പേരില്‍ നിന്നും ലഭിക്കും. ഇങ്ങനെ കേരളത്തിലങ്ങോളമിങ്ങോളം നാടിന്റെ പേരുകള്‍ ഗ്രാമ ചരിത്രങ്ങളാണ് എന്ന് ഉറപ്പിക്കാം.
 

പേരിടലിന്റെ പ്രശ്നങ്ങള്‍ ഇപ്പോഴാണ് കൂടുതലുണ്ടായതെന്നത് ശരിയാണ്. കാരണം രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിലൂടെ അധികാര വ്യാപനം ഊര്‍ജിതമാക്കിയത് ഇപ്പോഴാണ്. എന്നാല്‍, കാസര്‍ഗോഡിന് പറയാന്‍ പണ്ടുമുണ്ട് സമാന അനുഭവങ്ങള്‍.


 
5.
എന്നാല്‍ ഒരു നാടിന് ദുര്‍ഗ നഗര്‍ എന്ന് അവിടെ സ്വാധീനമുള്ള ഒരുവിഭാഗം ആള്‍ക്കാര്‍ പേരിടുമ്പോള്‍, അല്ലെങ്കില്‍ ഇക്ബാല്‍ നഗര്‍ എന്ന് പേരിടുമ്പോള്‍ അതില്‍ ചരിത്രമില്ല. ചരിത്രം സ്വതാല്‍പ്പര്യത്തിന് കെട്ടിയുണ്ടാക്കാനുള്ള ത്വരയാണ് അതില്‍ ചുരമാന്തുന്നത്. ഈ സന്ദേശം സമൂഹത്തിന്റെ പൊതുവികാരത്തിന് എതിരാണ്. വര്‍ഗീയത ശക്തിപ്പെടുമ്പോള്‍ ഇത്തരം ‘പേരുവിളികള്‍’ വെല്ലുവിളികളോടെ കൊഴുക്കുന്നുവെന്നാണ് സമീപകാല അനുഭവങ്ങള്‍. 50 വര്‍ഷം മുമ്പ് കാസര്‍കാാേട് ഗവ. കോളജിന് വിദ്യാനഗര്‍ എന്ന് പേരിടേണ്ടി വന്നതുമുതല്‍ മഹാരാഷ്ട്രയിലെ വിമാന താവളത്തിന് ഛത്രപതി ശിവജി എന്ന് പേരിട്ടതുവരെ ഇതിലുള്‍പ്പെടുന്നു.

പേരിടലിന്റെ പ്രശ്നങ്ങള്‍ ഇപ്പോഴാണ് കൂടുതലുണ്ടായതെന്നത് ശരിയാണ്. കാരണം രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിലൂടെ അധികാര വ്യാപനം ഊര്‍ജിതമാക്കിയത് ഇപ്പോഴാണ്. എന്നാല്‍, കാസര്‍ഗോഡിന് പറയാന്‍ പണ്ടുമുണ്ട് സമാന അനുഭവങ്ങള്‍.

മലബാറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കാസര്‍കോട് ഗവ. കോളജ് തുടങ്ങുമ്പോള്‍ ഇത്തരമൊരു പ്രശ്നം ഉയര്‍തായി പറയുന്നു. പൌരപ്രമുഖനായ മുഹമ്മദ് മുബാറക് ഹാജിയുമായി കാസര്‍കോട്ടെ പ്രമുഖ സായാഹ്ന പത്രത്തിന്റെ ലേഖകന്‍ ടി. എ ഷാഫി നടത്തിയ അഭിമുഖത്തില്‍ ഈ സംഭവം വെളിപ്പെടുന്നു. 1958 ജനുവരി ഒന്നിനാണ് ഗവ. കോളജിന്റെ തറക്കല്ലിടല്‍. ഇന്നത്തെ വിദ്യാനഗറിനു അന്ന് ഒരു പേര് ഉണ്ടായിരുന്നു. കുഞ്ഞുമായിന്റടി. ആ സ്ഥലനാമത്തെ അര്‍ഥവത്താക്കിയത് കുഞ്ഞുമാവുകളായിരുന്നു. ഏകാന്തതതയും വിശ്രമവും ആഗ്രഹിക്കുന്നവരുടെ ആശാകേന്ദ്രമായിരുന്നു ഈ സ്ഥലം. ഒരു കലാലയത്തിനു പറ്റിയ അന്തരീക്ഷം.

അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശേãരിയായിരുന്നു ജനുവരി ഒന്നിന് കോളജിന് തറക്കല്ലിടുന്നത് . പുലിക്കുന്നിലെ ടി.ബി.സെന്ററിലാണ് മുണ്ടശേãരിയുടെ വിശ്രമമുറി. ശിലാസ്ഥാപനത്തിനു തൊട്ടുമുമ്പ് നഗരത്തില്‍ നൂറോളം പേരുടെ പ്രകടനം നടന്നു. മുണ്ടശേãരി വിശ്രമിക്കുന്ന ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് പ്രകടനം കുഞ്ഞിമായിന്റടിക്ക് കൃഷ്ണനഗര്‍ എന്ന് പേരിടണം എന്നതായിരുന്നു പ്രകടനക്കാരുടെ ആവശ്യം. ഇതുകേട്ട് മുണ്ടശേãരി ചോദിച്ചുവത്രെ, ഈ കൃഷ്ണന്‍ ആരാണ് മരിച്ചുപോയ അധ്യാപകനാണോ എന്ന്.

കാസര്‍കോട്ടെ അന്നത്തെ പൌര പ്രമുഖന്‍ ഹരിറായ കാമത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം നേരില്‍ കണ്ടവരില്‍ ഇന്നുള്ളത് മുഹമ്മദ് മുബാറക് ഹാജിയാണ്. മുബാറക് ഹാജിയും അപ്പോള്‍ തന്നെ കുറച്ചുപേരെ സംഘടിപ്പിച്ച് പ്രകടനം നടത്തിയതായി ഉത്തരദേശം പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഷാഫി എഴുതുന്നു. സ്ഥലത്തിന് തന്‍ബീദാബാദ് എന്ന് പേരിടണം എന്നായിരുന്നു അവരുടെ ആവശ്യം. തന്‍ബീദാബാദ് എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനമുണ്ടായിരുന്നുവത്രെ. ഇതുകേട്ടപ്പോള്‍ മുണ്ടശേãരി രണ്ടാമതൊരു കമന്റും പാസാക്കി. ‘അല്ലാ ഈ ‘അടി’ ഒഴിവാക്കികൂടെ’^ കേട്ടവര്‍ അന്തം വിട്ടു.

മുണ്ടശേãരി തുടര്‍ന്നു, ‘അല്ല കുഞ്ഞിമായിന്‍ എന്നായാലും പോരെയെന്നാണ് ഉദ്ദേശിച്ചത്. മുണ്ടശേãരിയുടെ അടുത്തെത്തിയ ഇരുകൂട്ടരോടും അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ ആരുടെയും പേര് വേണ്ട. വിദ്യാനഗര്‍ എന്ന് വിളിക്കാം’. വിദ്യക്ക് മതമില്ലാത്തതുകൊണ്ട് ഈ പേര് അന്വര്‍ഥമായി വളര്‍ന്നു. എന്നാലും ഈ പേര് ഈ സ്ഥലത്തിന്റെ ചരിത്രത്തെ നശിപ്പിച്ചുകളഞ്ഞുവെന്നതാണ് ശരി. സമൂഹം ഇക്കാര്യത്തില്‍ സ്വയം വിശാലമായി വളര്‍ന്നാല്‍ മാത്രമേ നമുക്ക് ശേഷിപ്പുകള്‍ നിലനിര്‍ത്താന്‍ കഴിയൂ.
 

പേരിടലിന്റെ പ്രശ്നങ്ങള്‍ ഇപ്പോഴാണ് കൂടുതലുണ്ടായതെന്നത് ശരിയാണ്. കാരണം രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിലൂടെ അധികാര വ്യാപനം ഊര്‍ജിതമാക്കിയത് ഇപ്പോഴാണ്. എന്നാല്‍, കാസര്‍ഗോഡിന് പറയാന്‍ പണ്ടുമുണ്ട് സമാന അനുഭവങ്ങള്‍.


 
6.
ചരിത്രം ഒരു ജ്ഞാന നിര്‍മ്മാണ പ്രക്രിയയാണ്. അറിവുത്സവം എന്ന് പറയാം. ചരിത്രത്തിന്റെ അടയാളങ്ങള്‍ എങ്ങനെ മാറ്റിയെഴുതിയാലും അത് എത്ര മതനിരപേക്ഷമാണെന്ന് പറഞ്ഞാലും വെളിച്ചം കെടുത്തുന്ന പ്രക്രിയയാണ്. ഒരു നാടിന് എല്ലാവര്‍ക്കും ഒരുപോലെ സമ്മതമായ ഗാന്ധിയുടെ പേര് നല്‍കുന്നുവെന്ന് പറഞ്ഞാല്‍ ഗാന്ധിയെ കൊണ്ട് വെളിച്ചം കെടുത്തി ഇരുട്ട് നിര്‍മ്മിക്കുന്നുവെന്ന് തന്നെയാണ്. പേരുകള്‍ വേരുകളാണ്. അവ അങ്ങനെ തന്നെ കിടക്കട്ടെ.

ഗള്‍ഫ് മലയാളി എയര്‍ ഇന്ത്യക്ക് ‘ഇര’യാവുന്ന വിധം

 
 
 
 
എയര്‍ഇന്ത്യയുടെ തമ്പ്രാക്കന്‍മാര്‍ ഗള്‍ഫ് മലയാളിയോട് മാത്രം ഇങ്ങനെ പെരുമാറുന്നതെന്ത്? അഷ്റഫ് പേങ്ങാട്ടയില്‍ എഴുതുന്നു
 
 

ഏതുനേരവും തങ്ങള്‍ പറ്റിക്കപ്പെട്ടേക്കാം എന്ന ഒരു ശങ്കയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതില്‍ ഇതിനകം തന്നെ എയര്‍ഇന്ത്യ എക്സ്പ്രസ് വിജയിച്ചിരുന്നു. ഏതു തറവേലയും പുറത്തെടുക്കാന്‍ അവര്‍ മടിക്കില്ലെന്ന് യാത്രക്കാര്‍ ഉറപ്പിച്ചു. ഈയൊരു മാനസികാവസ്ഥയിലേക്കാണ് ഫ്ളൈറ്റ് ക്യാപ്റ്റന്റെ അറിയിപ്പ് വരുന്നത്. വിമാനത്തിന്റെ യാത്ര ഇവിടെ അവസാനിപ്പിക്കയാണെന്ന്. അതിനാല്‍ എല്ലാവരോടും പുറത്തിറങ്ങാന്‍. പണ്ട് കോര്‍ഫുക്കാന്‍ തീരം ചൂണ്ടിക്കാണിച്ചുകൊണ്ട്, നടുക്കടലിലേക്കുചാടാന്‍ ആക്രോശിച്ചിരുന്ന അന്നത്തെ പത്തേമാരി സ്രാങ്കിന്റെ അതേവാക്കുകള്‍. കൊച്ചിയില്‍നിന്നും നൂറ്നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിര്‍ത്തി ആധുനിക യുഗത്തിലെ ക്യാപ്റ്റനെകൊണ്ടാണ് എയര്‍ ഇന്ത്യ ഇങ്ങിനെ പറയിപ്പിക്കുന്നത് എന്നുമാത്രം. ഗതികേടിന്റെ ആള്‍രൂപങ്ങളായിരുന്ന ആ പഴയ ഗള്‍ഫുയാത്രക്കാരനില്‍നിന്ന് അര നൂറ്റാണ്ടിന്റെ വളര്‍ച്ച നേടിയ അവരുടെ പുത്തന്‍ തലമുറ അതിനെ സ്വാഭാവികമായും ചോദ്യം ചെയ്തു. കൊമ്പന്‍ മീശ പിരിച്ചു നില്ക്കുന്ന ആകാശരാജാവിന്റെ ആജ്ഞക്കു മുന്നില്‍ അടിയാന്റെ ആദ്യത്തെ ചെറുത്തുനില്‍പ്പ്!- ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിന് അബുദാബിയില്‍നിന്ന്കൊച്ചിയിലേക്ക് പുറപ്പെട്ട IX 4522 എന്നവിമാനത്തിലെ ദുരവസ്ഥക്കെതിരെ പ്രതിഷേധിച്ച യാത്രക്കാരെ വിമാനറാഞ്ചികളാക്കി ചിത്രീകരിക്കാനിടയായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിധേയത്വത്തിന്റെ പ്രവാസ പാഠങ്ങളെക്കുറിച്ച് ഒരു വിശകലനം. ആ വിമാനത്തില്‍ യാത്രക്കാരനായിരുന്ന ചെറുകഥാകൃത്ത് അഷ്റഫ് പേങ്ങാട്ടയില്‍ എഴുതുന്നു

 


 

ഗള്‍ഫില്‍ താരതമ്യേന വിധേയത്വ മനോഭാവം കൂടുതല്‍ കാണുന്ന ഒരു സമൂഹമാണ് മലയാളികളുടേത്. പ്രത്യേകിച്ചും കുടിയേറ്റത്തിന്റെ ഒന്നാമത്തേയും രണ്ടാമത്തേയും തലമുറയില്‍ പെട്ടവരില്‍. വീട്ടുവേലക്കാരനായും പാചകക്കാരനായും ഡ്രൈവറായും ഓഫീസ്ബോയ് ആയും കടയിലെ സാമാനം എടുത്തു കൊടുപ്പുകാരനായുമൊക്കെയുള്ള ജോലികള്‍ മലയാളികള്‍ക്കായി മാത്രം കാത്തുകിടന്നു. അക്കാലത്തെ കേരളീയ സാമൂഹ്യ പാശ്ചാത്തലമായിരിക്കണം അവനെ ഒരു വിധേയനായി വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. നാടുവാഴികളും ജന്മിമാരും കിങ്കരന്മാരെ വിട്ട് നാടുവിറപ്പിച്ചിരുന്ന കാലം. കൊടിയ ദാരിദ്യ്രവും. നാടുവാഴികളുടേയും ജന്മിമാരുടേയും സ്ഥാനത്ത് പുതിയ സാഹചര്യത്തിലെ ‘അറബാബു’മാരെ അവന്‍ പുന:പ്രതിഷ്ഠിച്ചു. ‘നമ്മള്‍ പണിയെടുക്കാന്‍ വന്നതാണ്’ എന്നു പറഞ്ഞ് കയ്യുംമെയ്യും മറന്ന് പണിയെടുത്തു. മറ്റൊന്നിനെ കുറിച്ചും ചിന്തിച്ചില്ല. ഫലത്തില്‍ ഗള്‍ഫിലെ അനേകായിരം തൊഴിലവസരങ്ങള്‍ മലയാളികള്‍ക്കുവേണ്ടി മാത്രം കാത്തുവെയ്ക്കപ്പെട്ടു. ഈ ‘തൊമ്മിജീവിതം’ നല്‍കിയ പച്ചപ്പാണ് ഇന്നു നാം കാണുന്ന കേരളത്തെ രൂപപ്പെടുത്തിയത്.

അഷ്റഫ് പേങ്ങാട്ടയില്‍

മാന്യത എന്നാല്‍ വിധേയപ്പെടലാണെന്ന് എങ്ങിനേയോ തെറ്റിദ്ധരിക്കപ്പെട്ടുപോയ ഗള്‍ഫുമലയാളി, അതവന്റെ മുഖമുദ്രയായി സ്വീകരിച്ചു. മീന്‍കാരന്‍ മുതല്‍ കെട്ടിട നിര്‍മ്മാതാക്കള്‍, വസ്തുബ്രോക്കര്‍മാര്‍, വിദ്യാലയ നടത്തിപ്പുകാര്‍, പള്ളി അമ്പല കമ്മറ്റിക്കാര്‍, ഉദ്ദ്യോഗസ്ഥര്‍, ആശുപത്രിക്കാര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും ഈ’മാന്യന്മാരെ’ചൂഷണം ചെയ്യുക എന്നത് ഒരു നാട്ടുമര്യാദയാക്കി മാറ്റി. ഗള്‍ഫ് മലയാളികളില്‍നിന്ന് ജീവവായു ശ്വസിച്ചു നിലനില്‍ക്കുന്ന എയര്‍ഇന്ത്യയും അവരെ ചൂഷണം ചെയ്യുന്നതില്‍ മുന്നില്‍ വന്നു എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിന് അബുദാബിയില്‍നിന്ന്കൊച്ചിയിലേക്ക് പുറപ്പെട്ട IX 4522 എന്നവിമാനത്തിലെ ദുരനുഭവങ്ങള്‍ ആ തുടര്‍ച്ചയിലെ ഏറെ വിവാദമായ ഒരു ഉദാഹരണം മാത്രം.
 

ഈ അടിസ്ഥാന ഘടകങ്ങളില്‍ നിന്നാണ് ഗള്‍ഫ് യാത്രക്കാരോടുള്ള വിമാനകമ്പനികളുടെ പെരുമാറ്റ ചട്ടം രൂപപ്പെടുന്നത്. വിശേഷിച്ചും എയര്‍ഇന്ത്യയുടെ. അവരുടെ അടയാള ചിഹ്നമായ മഹാരാജാവിനെപ്പോലെ സര്‍വ്വാധിപതിയാണെന്നു സ്വയം കരുതുകയും, തങ്ങളുടെ യാത്രക്കാരെ അടിയാളന്മാരായി കരുതി അങ്ങിനെ പെരുമാറാനും തുടങ്ങി.


 
‘കാറ്റില്‍ ക്ലാസ്’ ഉണ്ടാവുന്നത്
‘Customer pays our salary’, ‘Customers are king’ തുടങ്ങിയ കോര്‍പറേറ്റ് ആപ്തവാക്യങ്ങളാല്‍ പുതിയ കാലത്തെ ഇടപാടുകാരെ തൃപ്തിപ്പെടുത്തുന്നസേവനങ്ങളിലേക്ക് സ്ഥാപനങ്ങള്‍ സ്വയം ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും എങ്ങിനെയാണ് എയര്‍ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കികൊടുക്കുന്ന ഗള്‍ഫ് കേരളാ സെക്റ്ററുകളിലെ മലയാളി യാത്രക്കാര്‍ ശത്രുക്കളായി മാറിയത്? ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിത്തരുന്ന ഇടപാടുകാരെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ‘പ്രിയോറിറ്റി ക്ലാസി’ല്‍ ഉള്‍പെടുത്തി സേവനങ്ങള്‍ ഉറപ്പുവരുത്തേണ്ടതിനു പകരം അവര്‍ ‘കാറ്റില്‍ക്ലാസി’ലേക്കു തരം താഴ്ത്തപ്പെട്ടത് എന്തുകൊണ്ട്?

ഗള്‍ഫു കുടിയേറ്റത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത് ആയിരത്തിതൊള്ളായിരത്തി അറുപതുകളിലാണെന്നു പറയാം. യാത്രാരേഖകളൊന്നുമില്ലാതെ കള്ളലോഞ്ചുകളില്‍. വേണ്ടത്ര ഭക്ഷണമോ കുടിവെള്ളം പോലുമോ ഇല്ലാത്ത ജീവന്‍ പണയം വെച്ചുള്ള ഒരു തരം മനുഷ്യക്കടത്ത്. എന്നെത്തുമെന്നോ, അതോ എത്തുമെന്നുപോലുമോ ഒരുനിശ്ചയവുമില്ലാത്ത യാത്ര. നടുക്കടലില്‍ ആഴ്ചകളോളം കാറ്റിലുലയുന്ന പത്തേമാരി. കടല്‍ചൊരുക്കില്‍ അവശരായി, ദാഹിച്ചു തൊണ്ടപൊട്ടാറാവുമ്പോള്‍ ഒരിറ്റു മൂത്രത്തിന്നുവേണ്ടി ആര്‍ത്തിയോടെ കാത്തുകിടന്നവര്‍. ലോഞ്ചുകാരുടെ ക്രൂരമായ പെരുമാറ്റങ്ങള്‍. അങ്ങ് ദൂരെ കോര്‍ഫുക്കാന്‍ തീരം ചൂണ്ടിക്കാണിച്ചുകൊണ്ട് കടലിലേക്കുവലിച്ചെറിയപ്പെട്ടവര്‍. ജീവിക്കാനുള്ള അഭിനിവേശത്തിന്റേയും ഭാഗ്യത്തിന്റേയും മാത്രം പിന്‍ബലത്തില്‍ കരപറ്റിയവരായിരുന്നു ആദ്യകാല ഗള്‍ഫുകാര്‍.

അവരാണ് പിന്നീട് രണ്ടര മണിക്കൂര്‍ യാത്ര കൊണ്ട്, മേഘപാളികള്‍ മുറിച്ചുകടന്ന്, പറക്കപ്പലില്‍ ബോംബെ ഏറോഡ്രോമില്‍ പറന്നിറങ്ങുന്നത്. അവരെ സംബന്ധിച്ചിടത്തോളം യാത്ര എന്നത് കപ്പലിലായാലും പറക്കപ്പലിലായാലും ‘കരപറ്റാനു’ള്ള ഒരു ഉപാധി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അതിനകത്തെ സുഖസൌകര്യങ്ങളെപറ്റിയോ അനുബന്ധ സര്‍വ്വീസുകളെ പറ്റിയോ ഒന്നുമായിരുന്നില്ല അവന്‍ ചിന്തിച്ചിരുന്നത്. ബോംബയില്‍ ചെന്നിറങ്ങിയാലുള്ള കസ്റംസ് കടമ്പയും അവിടന്നു തീവണ്ടിയോ ബസ്സോ പിടിച്ച് നാട്ടിലെത്താനുള്ള വെമ്പലുമായിരുന്നു അവന്റെ ചിന്തയില്‍. സീറ്റല്‍പ്പം നീര്‍ത്തിയിട്ട് ചാരിക്കിടന്നുറങ്ങാനോ, കയ്യില്‍ കരുതിയ പുസ്തകം വായിച്ചുരസിക്കാനോ, കൊച്ചു സ്ക്രീനില്‍ തെളിയുന്ന സിനിമ കണ്ടാസ്വദിക്കാനോ ഒന്നിനും അവന്റെ മാനസിക പിരിമുറുക്കങ്ങള്‍ അനുവദിച്ചിരുന്നില്ല. വീടെത്തുക എന്ന ലക്ഷ്യത്തിനപ്പുറം മറ്റൊരു പരിഗണനയും യാത്രക്കുകൊടുത്തിരുന്നില്ല. എയര്‍ഹോസ്റസ് കൊടുത്ത മിഠായി പോലും കഴിക്കാതെ കുട്ടികള്‍ക്കായി കീശയില്‍ കരുതി വെച്ചിരുന്നവര്‍. ആകാശത്തുവെച്ച് വാതില്‍തുറന്ന് വിമാനത്താവളം ചൂണ്ടിക്കാണിച്ചുകൊണ്ട് ചാടാന്‍ പറയാതെ, കൃത്യമായി റണ്‍വേയില്‍കൊണ്ടിറക്കി പുറത്തുകടക്കാന്‍ സമ്മതിച്ചതുതന്നെ വിമാനകമ്പനിക്കാരുടെ വലിയ ഔദാര്യമായി കണ്ടിരുന്നവര്‍.

ഈ അടിസ്ഥാന ഘടകങ്ങളില്‍ നിന്നാണ് ഗള്‍ഫ് യാത്രക്കാരോടുള്ള വിമാനകമ്പനികളുടെ പെരുമാറ്റ ചട്ടം രൂപപ്പെടുന്നത്. വിശേഷിച്ചും എയര്‍ഇന്ത്യയുടെ. അവരുടെ അടയാള ചിഹ്നമായ മഹാരാജാവിനെപ്പോലെ സര്‍വ്വാധിപതിയാണെന്നു സ്വയം കരുതുകയും, തങ്ങളുടെ യാത്രക്കാരെ അടിയാളന്മാരായി കരുതി അങ്ങിനെ പെരുമാറാനും തുടങ്ങി. അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ അടിസ്ഥാന സ്വഭാവത്തില്‍നിന്ന് എയര്‍ ഇന്ത്യക്ക് മാറാന്‍ കഴിഞ്ഞില്ല.
 

ഇവിടെയാണ് ഗള്‍ഫ്മലയാളികള്‍ മാന്യതയുടെ മേല്‍കുപ്പായമിട്ട് വെളുക്കെ ചിരിക്കാന്‍ ശീലിക്കുന്നത്. ഈ മേല്‍കുപ്പായം തല്‍ക്കാലത്തേങ്കിലും ഊരിവെക്കാന്‍ നിര്‍ബ്ബന്ധിതമായിടത്താണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെച്ചു നടന്ന വിവാദ ‘റാഞ്ചല്‍’പ്രതിഷേധം വിജയംനേടുന്നത്.


 
മഹാരാജാവിന്റെ ദംഷ്ട്രകള്‍
പക്ഷേ, ഉപഭോക്തൃ സേവന വ്യവസ്ഥകളെക്കുറിച്ച് സാമാന്യ ബോധമുള്ളവരായിരുന്നു പിന്നീടു വന്ന ഗള്‍ഫ് മലയാളി സമൂഹം. പ്രത്യേകിച്ചും കുടിയേറ്റത്തിന്റെ മൂന്നാം തലമുറക്കാര്‍. ഗള്‍ഫിലെ മലയാള വാര്‍ത്താ മാധ്യമരംഗവും ഇതിനകം സജീവമായി. എന്നിട്ടും എയര്‍ ഇന്ത്യയുടെ നിരന്തര ചൂഷണത്തിന് അവന്‍ വിധേയപ്പെട്ടു കൊണ്ടേയിരിക്കുന്നു. എയര്‍ ഇന്ത്യാ അതിന്റെ സബ്സിഡിയറിയായി എയര്‍ ഇന്ത്യാ എക്സ്പ്രസ് എന്ന ബജറ്റ് എയര്‍ ആരംഭിക്കുകയും ഗള്‍ഫ് കേരളാ സെക്ടറുകളില്‍ പറക്കാന്‍ തുടങ്ങുകയും ചെയ്തതോടെ യാത്രക്കാര്‍ക്ക് സാമ്പത്തികമായി വലിയ ആശ്വാസമായി. പക്ഷെ ‘കസ്റമര്‍ കെയര്‍ലെസ്’ അതിന്റെ ഏറ്റവും പുതിയ മുഖം കാട്ടി പുറത്തുവന്നു. ഇന്ത്യയിലെ ഇതര റൂട്ടുകളില്‍ മാന്യമായി പെരുമാറുമ്പോഴും, കേരളാ സെക്റ്ററുകളില്‍ എത്തുമ്പോള്‍, പൈലറ്റും എയര്‍ഹോസ്റസുകളും സര്‍വ്വപുച്ഛത്തോടെ യാത്രക്കാരോട് പെരുമാറാന്‍ തുടങ്ങി. (ദില്ലി^മുംബൈ യാത്രയില്‍ ജയ്പൂരിനു മുകളിലെത്തുമ്പോല്‍, വിമാനം താഴ്ത്തി പറപ്പിച്ച്, പഴയകൊട്ടാര ദൃശ്യങ്ങള്‍ കാട്ടി വിശദീകരിച്ചു കൊടുക്കുന്ന അതേ പൈലറ്റുകള്‍ തന്നെ, ഗള്‍ഫ് കേരളാ സെക്റ്ററിലാവുമ്പോള്‍ അവശ്യം വേണ്ട അറിയിപ്പുകള്‍ പോലും നല്‍കാറില്ല.)

ഫ്ളൈറ്റുകള്‍ നിരന്തരം ക്യേന്‍സല്‍ ചെയ്തു. പറന്നവ തന്നെ പലപ്പോഴും സമയക്രമം പാലിച്ചില്ല. അബുദാബിയില്‍നിന്നു പുറപ്പെടാന്‍ ടിക്കറ്റെടുത്ത് കാത്തിരുന്നവരോട് ഷാര്‍ജയില്‍ എത്താന്‍ പറയുക. തിരുവനന്തപുരത്തിറങ്ങേണ്ടവരെ കൊച്ചിയില്‍ കൊണ്ടുപോയിറക്കിവിടുക. യൂപ്പിക്കാരനായ വ്യോമായന മന്ത്രി അജിത് സിങ്ങിന്റെ നാട്ടുകാര്‍ക്ക് ഹജ്ജിനു പോകാന്‍ ഈ റൂട്ടിലോടുന്ന വിമാനങ്ങള്‍ തന്നെ ക്യാന്‍സല്‍ ചെയ്ത് കൊണ്ടുപോകാന്‍ ഉത്തരവിടുക. ഇങ്ങിനെ ഏതു തോന്ന്യാസങ്ങളേയും ഒന്നോ രണ്ടോ അമര്‍ത്തപ്പെട്ട നിശ്വാസങ്ങളിലൂടെ അനുസരിക്കാന്‍ മലയാളികള്‍ വിധേയപ്പെട്ടു പോയിരുന്നു. പോരാത്തതിന് എന്തെങ്കിലുംപ്രശ്നമുണ്ടായാല്‍ തന്റെ യാത്ര എന്നെന്നേക്കുമായി തന്നെ മുടങ്ങിയേക്കുമോ എന്ന ഭീതി അവനെ സദാ പേടിപ്പിച്ചുകൊണ്ടിരുന്നു. സന്ദിഗ്ദമായ ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയാതെ പോകുന്നതാണ് ഗള്‍ഫ് ജോലിക്കാര്‍ നേരിടുന്ന കാതലായ പ്രശ്നം. ഇവിടെയാണ് ഗള്‍ഫ്മലയാളികള്‍ മാന്യതയുടെ മേല്‍കുപ്പായമിട്ട് വെളുക്കെ ചിരിക്കാന്‍ ശീലിക്കുന്നത്. ഈ മേല്‍കുപ്പായം തല്‍ക്കാലത്തേങ്കിലും ഊരിവെക്കാന്‍ നിര്‍ബ്ബന്ധിതമായിടത്താണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെച്ചു നടന്ന വിവാദ ‘റാഞ്ചല്‍’പ്രതിഷേധം വിജയംനേടുന്നത്. ഗള്‍ഫുമലയാളികള്‍ നേരിട്ടു നടത്തിയ ചെറുത്ത്നില്‍പ് ചരിത്രത്തിലെ, ഏറ്റവും ശക്തമായ ഒരദ്ധ്യായം.
 

എന്തും കല്‍പിച്ചു മാത്രം ശീലമുള്ള ആകാശപ്പക്ഷികള്‍ക്ക് ഈ അനുസരണക്കേട് സഹിക്കാവുന്നതിന്നപ്പുറത്തായിരുന്നു. ‘സിറ്റ്ഡൌണ്‍’ എന്ന് ഇരുത്തിയും ‘സ്റാന്റപ്പ്’ എന്നുനിര്‍ത്തിയും ശീലിപ്പിച്ചിരുന്ന ‘കാറ്റില്‍ ക്ലാസു’കാരായ കീഴാളനാണ് കയ്യുയര്‍ത്തി അവകാശം പറയുന്നത്!


 
ആകാശപ്പക്ഷികളുടെ അരിശം
ഒരുവിധ തയ്യാറെടുപ്പുകളുമില്ലാതെ, ഒട്ടും പരിചയവുമില്ലാത്തവരുടെ ഒരു കൂട്ടം നിമിഷനേരം കൊണ്ട് സമരമുഖത്തേക്ക് സ്വയം എടുത്തെറിയപ്പെടുകയാണുണ്ടായത്. എയര്‍ ഇന്ത്യാ എക്സ്പ്രസ് കാലാകാലങ്ങളായി തങ്ങളോട് ചെയ്തു കൂട്ടിയ കൊടിയ വഞ്ചനകളില്‍ വെന്ത ഒരു മനസ്സു മാത്രമാണവരെ ഏകോപിപ്പിച്ചത്.

ഏതുനേരവും തങ്ങള്‍ പറ്റിക്കപ്പെട്ടേക്കാം എന്ന ഒരു ശങ്കയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതില്‍ ഇതിനകം തന്നെ എയര്‍ഇന്ത്യ എക്സ്പ്രസ് വിജയിച്ചിരുന്നു. ഏതു തറവേലയും പുറത്തെടുക്കാന്‍ അവര്‍ മടിക്കില്ലെന്ന് യാത്രക്കാര്‍ ഉറപ്പിച്ചു. ഈയൊരു മാനസികാവസ്ഥയിലേക്കാണ് ഫ്ളൈറ്റ് ക്യാപ്റ്റന്റെ അറിയിപ്പ് വരുന്നത്. വിമാനത്തിന്റെ യാത്ര ഇവിടെ അവസാനിപ്പിക്കയാണെന്ന്. അതിനാല്‍ എല്ലാവരോടും പുറത്തിറങ്ങാന്‍. പണ്ട് കോര്‍ഫുക്കാന്‍ തീരം ചൂണ്ടിക്കാണിച്ചുകൊണ്ട്, നടുക്കടലിലേക്കുചാടാന്‍ ആക്രോശിച്ചിരുന്ന അന്നത്തെ പത്തേമാരി സ്രാങ്കിന്റെ അതേവാക്കുകള്‍. കൊച്ചിയില്‍നിന്നും നൂറ്നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിര്‍ത്തി ആധുനിക യുഗത്തിലെ ക്യാപ്റ്റനെകൊണ്ടാണ് എയര്‍ ഇന്ത്യ ഇങ്ങിനെ പറയിപ്പിക്കുന്നത് എന്നുമാത്രം. ഗതികേടിന്റെ ആള്‍രൂപങ്ങളായിരുന്ന ആ പഴയ ഗള്‍ഫുയാത്രക്കാരനില്‍നിന്ന് അര നൂറ്റാണ്ടിന്റെ വളര്‍ച്ച നേടിയ അവരുടെ പുത്തന്‍ തലമുറ അതിനെ സ്വാഭാവികമായും ചോദ്യം ചെയ്തു. കൊമ്പന്‍ മീശ പിരിച്ചു നില്ക്കുന്ന ആകാശരാജാവിന്റെ ആജ്ഞക്കു മുന്നില്‍ അടിയാന്റെ ആദ്യത്തെ ചെറുത്തുനില്‍പ്പ്!

എന്തും കല്‍പിച്ചു മാത്രം ശീലമുള്ള ആകാശപ്പക്ഷികള്‍ക്ക് ഈ അനുസരണക്കേട് സഹിക്കാവുന്നതിന്നപ്പുറത്തായിരുന്നു. ‘സിറ്റ്ഡൌണ്‍’ എന്ന് ഇരുത്തിയും ‘സ്റാന്റപ്പ്’ എന്നുനിര്‍ത്തിയും ശീലിപ്പിച്ചിരുന്ന ‘കാറ്റില്‍ ക്ലാസു’കാരായ കീഴാളനാണ് കയ്യുയര്‍ത്തി അവകാശം പറയുന്നത്! കേപ്റ്റന്ന് വെകിളി പിടിക്കാന്‍ വേറെന്തുവേണം? അവര്‍ മുടിയഴിച്ചാടി. കണ്ണില്‍ കണ്ട അപായ ബട്ടണുകള്‍ എല്ലാം പിടിച്ചമര്‍ത്തി. കടലാസു തുണ്ടുകളെഴുതി പുറത്തേക്കെറിഞ്ഞു.
 

ചുരുക്കിപ്പറഞ്ഞാല്‍, കൃത്യസമയത്ത ്യാത്രപുറപ്പെടാന്‍ കഴിയാഞ്ഞതും, തന്മൂലം പൈലറ്റിന്റെ സമയക്രമം പാലിക്കാന്‍ കഴിയാതെപോയതും, ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കി എത്രയുംവേഗം പകരം പൈലറ്റിനെ ഏര്‍പ്പാടുചെയ്യാന്‍ കഴിയാതെപോയതും എയര്‍ ഇന്ത്യയുടെ മാത്രം അനാസ്ഥയാണ്. ഇക്കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കപ്പെടേണ്ടത്.


 
പ്രതി എയര്‍ ഇന്ത്യ മാത്രം
പകരം, വെളുപ്പിനു മൂന്നരക്ക് കൊച്ചിയില്‍ കൊണ്ടുചെന്നാക്കാം എന്നു മാസങ്ങള്‍ക്കുമുമ്പേ പറഞ്ഞുറപ്പിച്ച് കാശുവാങ്ങി കൊണ്ടുവന്ന തന്റെ കസ്റമേഴ്സാണ് ഇവരെന്നും, അതില്‍ നിന്നാണ് തന്റെ ശമ്പളം വരുന്നതെന്നും, അവരെ എത്തേണ്ടിടത്ത് സുരക്ഷിതരായി കൊണ്ടെത്തിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ക്യാപ്റ്റനാണ് താനെന്നും മനസ്സിലാക്കി, യാത്രക്കാരോട് മാന്യമായ രീതിയില്‍ പെരുമാറാന്‍ ശ്രമിച്ചിരുന്നെങ്കിലോ? അവരെക്കൂടി വിശ്വാസത്തിലെടുത്ത്, ഒന്നോ രണ്ടോ ഓപ്ഷനുകള്‍ നല്‍കാനോ, ചെറിയ നഷ്ടപരിഹാരം നല്‍കാനോ മുന്‍കൈ എടുത്തിരുന്നെങ്കില്‍ സംഗതികള്‍ ഇത്രത്തോളം വഷളാകില്ലായിരുന്നു. കാരണം, വിമാനം കൊച്ചിയിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ പൈലറ്റില്ലാത്ത പ്രശ്നം പരിഹരിക്കേണ്ടത് എയര്‍ ഇന്ത്യ തന്നെയാണ്. യാത്രക്കാരല്ല അതിന് ഉത്തരവാദികള്‍.

അതുപോലെതന്നെ, കൃത്യസമയത്ത് അബുദാബിയില്‍ നിന്നു യാത്ര പുറപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൊച്ചിയില്‍ ഇറങ്ങാന്‍ തടസ്സമുണ്ടാകുമായിരുന്നില്ല. ഇനി അഥവാ തടസ്സപെട്ടാല്‍തന്നെ, തിരുവനന്തപുരത്ത്പോയി ഇന്ധനം നിറച്ചുവരാനുള്ള സമയം പൈലറ്റിന്റെ റെക്കോര്‍ഡില്‍ അവശേഷിക്കുകയും ചെയ്തേനെ. അതിനു കഴിയാതെ പോയതും അബുദാബി എയര്‍പോര്‍ട്ടില്‍നിന്നും കൃത്യസമയത്ത് ഫ്ലൈറ്റ് ക്ലിയര്‍ ചെയ്യുന്നതില്‍ എയര്‍ഇന്ത്യാ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയതോ, മാനേജുമെന്റിന്റെ കഴിവുകേടോ തന്നെയായിരുന്നു കാരണം. അതായത് രാത്രി പത്തുമണിക്കു പൂറപ്പെടേണ്ട വിമാനം ഒരു മണിക്കാണ് പൊങ്ങിയത്. ഇതുമൂലമുണ്ടായ മൂന്നു മണിക്കൂര്‍ കാലതാമസം കൂടി കണക്കിലെടുക്കുമ്പോഴാണ് പൈലറ്റിന്റെ ‘റണ്ണിങ്ങ് അവേഴ്സ്’ അതിക്രമിച്ചു പോയി എന്നു സാങ്കേതികാടിസ്ഥാനത്തില്‍ പറയുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍, കൃത്യസമയത്ത ്യാത്രപുറപ്പെടാന്‍ കഴിയാഞ്ഞതും, തന്മൂലം പൈലറ്റിന്റെ സമയക്രമം പാലിക്കാന്‍ കഴിയാതെപോയതും, ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കി എത്രയുംവേഗം പകരം പൈലറ്റിനെ ഏര്‍പ്പാടുചെയ്യാന്‍ കഴിയാതെപോയതും എയര്‍ ഇന്ത്യയുടെ മാത്രം അനാസ്ഥയാണ്. ഇക്കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കപ്പെടേണ്ടത്. ആരാണ ്ഇതിനുത്തരവാദികള്‍? അവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷണ നടപടികള്‍ക്കു വിധേയരാക്കുകയാണ്വേണ്ടത്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുകയാണു വേണ്ടത്. അല്ലാതെ ‘നടുക്കടലി’ല്‍ ഇറങ്ങാന്‍ കൂട്ടാക്കാത്ത യാത്രക്കാരെ വിമാന റാഞ്ചികളായി ചിത്രീകരിച്ച്, സി.ഐ.എസ്.എഫ് ജവാന്മാരെ ഇറക്കി ഭീഷണിപ്പെടുത്തുകയല്ല. അല്ലെങ്കില്‍തന്നെ ഒരു സമൂഹത്തെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി എത്രകാലം എയര്‍ ഇന്ത്യക്ക് മുന്നോട്ട് പോകാന്‍ കഴിയും? രോഗത്തിനു ചികില്‍സിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും അഭികാമ്യംരോഗം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്.
 

അപ്പോള്‍ പ്രശ്നം അതല്ല. മറിച്ച് കാഴ്ചപ്പാടിന്റേതാണ്. നേരത്തേ പറഞ്ഞ പോലുള്ള ഒരു പുച്ഛം പണ്ടേ ഈ സെക്റ്ററിനോട് എയര്‍ ഇന്ത്യക്കുണ്ട് എന്നത്ഒരു വസ്തുതയാണ്. പ്രത്യേകിച്ചും അതിന്റെ ഉത്തരേന്ത്യന്‍ ലോബിക്ക്. എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ബജറ്റ് എയര്‍ലൈനിലേക്ക് സെക്റ്റര്‍ മാറ്റപ്പെട്ടതോടെഈ അവജ്ഞയും ഇരട്ടിപ്പിച്ചു.


 
രുപാലിമാര്‍ അറിയേണ്ടത്
അങ്ങിനെയൊക്കെ ചിന്തിക്കണമെങ്കില്‍ ഈ ‘കാലിവര്‍ഗ്ഗ’ യാത്രക്കാരും മനുഷ്യരാണെന്നും, അവര്‍ക്കും കുടുംബവും കുട്ടികളുമുണ്ടെന്നും, പ്രയാസങ്ങളുംമോഹങ്ങളുമുണ്ടെന്നും, സമയത്തിനും കാലത്തിനും ഇവര്‍ക്കും വിലയുണ്ടെന്നും ഇത്തരം രൂപാലിമാര്‍ മനസ്സിലാക്കണം. കസ്റമര്‍ നിന്ദക്ക് പേരുകേട്ട ഈവിമാനത്തില്‍, നിവൃത്തികേടുകൊണ്ട് മാത്രമാണ് ഈ’കാലി’കള്‍ കയറുന്നതെന്ന് ഇത്തരം രൂപാലിമാരെ രൂപപ്പെടുത്തുന്നതില്‍ വിജയിച്ച എയര്‍ ഇന്ത്യാ എക്സ്പ്രസ് മാനേജുമെന്റും മനസ്സിലാക്കണം. സമൂഹത്തിലെ മേല്‍തട്ടുകാരും, വിദേശികളും ഈ ‘എക്സ്പ്രസ് വണ്ടി’യെഎന്നോ കയ്യൊഴിഞ്ഞു. ബാക്കിവന്ന ഈസാധാരണക്കാരന്‍ കൂടി മാറിക്കേറാന്‍ തുടങ്ങിയാല്‍ ഈ’വണ്ടി’യുടെ കഥയെന്താവുമെന്ന് അതിന്റെ ജീവനക്കാര്‍ പോലും ചിന്തിക്കുന്നില്ലല്ലോ?

വ്യോമ മേഖലയില്‍ ഏറ്റവും പഴക്കം ചെന്ന എയര്‍ ഇന്ത്യക്ക്, ഈ സെക്റ്റര്‍ നേരാം വണ്ണം നടത്തി കൊണ്ടുപോകാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍ ആരുംവിശ്വസിക്കില്ല. ഇതിന്റെ പത്തിലൊന്നു പ്രവൃത്തി പരിചയം പോലുമില്ലാത്ത എയര്‍ അറേബ്യക്ക് ഇത്ര ലാഭകരമായും കൃത്യനിഷ്ടമായും മാന്യമായും ഈ സെക്റ്ററില്‍ സര്‍വ്വീസ് നടത്താന്‍ കഴിയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

അപ്പോള്‍ പ്രശ്നം അതല്ല. മറിച്ച് കാഴ്ചപ്പാടിന്റേതാണ്. നേരത്തേ പറഞ്ഞ പോലുള്ള ഒരു പുച്ഛം പണ്ടേ ഈ സെക്റ്ററിനോട് എയര്‍ ഇന്ത്യക്കുണ്ട് എന്നത്ഒരു വസ്തുതയാണ്. പ്രത്യേകിച്ചും അതിന്റെ ഉത്തരേന്ത്യന്‍ ലോബിക്ക്. എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ബജറ്റ് എയര്‍ലൈനിലേക്ക് സെക്റ്റര്‍ മാറ്റപ്പെട്ടതോടെഈ അവജ്ഞയും ഇരട്ടിപ്പിച്ചു. ഒപ്പം തങ്ങള്‍ക്ക് ഏറ്റവും ലാഭമുണ്ടാക്കി തരുന്ന ഈ ഗള്‍ഫ് കേരളാ സെക്റ്ററിനെ തങ്ങളുടെ പരിധിയില്‍തന്നെ നിര്‍ത്തുകയും ചെയ്തു.

എന്തുകൊണ്ടാണ കൊച്ചി എയര്‍പോര്‍ട്ട് ഗള്‍ഫ് സെക്റ്ററിലേക്കുമാത്രം ഫോക്കസ് ചെയ്തു നില്ക്കുന്നത്? സിയാലിന്റെ പ്രഖ്യാപിത ലക്ഷ്യം പോലെ ലോകത്തിന്റെ നാനാഭാഗത്തേക്കും വാതിലുകളുള്ള, അക്ഷരാര്‍ത്ഥത്തില്‍ ഒരു അന്തര്‍ദേശീയ വിമാനത്താവളമാക്കി മാറ്റുന്നതില്‍ ആരാണ് തടസ്സം നില്ക്കുന്നത്? അങ്ങിനെ വന്നാല്‍ലോകത്തിന്റെ നാനാഭാഗത്തുമുള്ള വിമാന കമ്പനികള്‍ ഇവിടെ വന്നിറങ്ങും. സര്‍വ്വീസ് മെച്ചപ്പെടുത്തുന്നതില്‍ എയര്‍ഇന്ത്യ നിര്‍ബ്ബന്ധിതമാവുകയുംചെയ്യും.
 

ഗുരുവായൂര്‍ എം.എല്‍. എ കെ. വി അബ്ദുല്‍ഖാദര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സമയോചിതമായും പ്രത്യക്ഷമായും ഇടപെട്ട ഏകരാഷ്ട്രീയ നേതാവ്. എറണാകുളത്തും തിരുവനന്തപുരത്തും യാത്രക്കാരെചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ അദ്ദേഹം ഓടിയെത്തി.


 
നേതാക്കന്‍മാരുടെ തൊണ്ടയടപ്പ്
ശക്തമായ രാഷ്ട്രീയസമ്മര്‍ദ്ദം കേരളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ ഇനിയും വഷളായി മാറിയേക്കാം. ഏറെ മാധ്യമശ്രദ്ധ നേടിയ ഈ ‘വിമാനറാഞ്ചല്‍’ സംഭവത്തില്‍ തന്നെ എത്ര ലാഘവത്തോടെയാണ് ഉത്തരവാദപ്പെട്ടവര്‍ പോലും പെരുമാറിയത്? മുഖ്യമന്ത്രിയുടേയോ ആഭ്യന്തരമന്ത്രിയുടേയോ ഒന്നോരണ്ടോ അഭിപ്രായപ്രകടനങ്ങള്‍ക്കപ്പുറത്ത് ഒരു ഭാഗത്തുനിന്നും പ്രതികരണങ്ങള്‍ ഉണ്ടായില്ല എന്നത് ഏറെ നിരാശാജനകമാണ്. ഗുരുവായൂര്‍ എം.എല്‍. എ കെ. വി അബ്ദുല്‍ഖാദര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സമയോചിതമായും പ്രത്യക്ഷമായും ഇടപെട്ട ഏകരാഷ്ട്രീയ നേതാവ്. എറണാകുളത്തും തിരുവനന്തപുരത്തും യാത്രക്കാരെചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ അദ്ദേഹം ഓടിയെത്തി. യാത്രക്കാരെ വിട്ടുകിട്ടുന്നതുവരെ പോലീസ്സ്റ്റേഷന്റെ മുന്നില്‍ കുത്തിയിരുപ്പു സമരംനടത്തി. ഇവര്‍ക്ക്ചോദിക്കാനും പറയാനുമൊക്കെ ഞങ്ങളൊക്കെ ഇവിടെയുണ്ട് എന്നൊരു വിളംബരംകൂടിയായിരുന്നു അത്.

പക്ഷേ പ്രവാസികള്‍ക്കു വേണ്ടി മാസം തോറും ഗള്‍ഫു രാജ്യങ്ങളിലെത്തി കണ്ണീരൊഴുക്കി പോകുന്ന ഒറ്റ നേതാവിനേയും എവിടേയും കണ്ടില്ല. ഇത്തരം ഗാഢ മൌനത്തിനേറ്റ തിക്താനുഭവങ്ങളാണ് ഇത്തവണ പ്രവാസികാര്യമന്ത്രി വയലാര്‍ രവിക്ക് ഗള്‍ഫില്‍ വെച്ച് നേരിടേണ്ടി വന്നത്. പ്രവാസികള്‍ക്കേറെ പ്രതീക്ഷയുണ്ടായിരുന്ന പല നേതാക്കളും ഈവിഷയത്തില്‍ നിന്നും മുഖം തിരിച്ചുനിന്നു. ഒരുദേവാലയത്തിന്റെ ഓടു പൊട്ടിയാലുടന്‍ പിരിവിന് ഗള്‍ഫില്‍ ഓടിയെത്താറുള്ള മതനേതാക്കന്മാരും മട്ടുപ്പാവില്‍ നിന്നിറങ്ങിയില്ല. ഒരു പക്ഷേ പണ്ടത്തെ ചാരക്കേസുപോലെ ഈ റാഞ്ചല്‍കേസും ഇരു തലമൂര്‍ച്ചയുള്ള വാളുപോലെ തിരിഞ്ഞുകുത്തിയാലോ എന്നവര്‍ ഭയപ്പെട്ടിരുന്നോ എന്തോ?
 

എന്നാല്‍ മറ്റുയാത്രക്കാര്‍ കൂട്ടംചേര്‍ന്ന്, താഴെ തമ്പടിക്കുകയും തടഞ്ഞുവെക്കപ്പെട്ട ആറുപേരേയും വിട്ടുകിട്ടാതെ പുറത്തിറങ്ങാന്‍ തയ്യാറല്ലെന്ന് ശഠിക്കുകയും ചെയ്തു. തടഞ്ഞുവെക്കുകയാണെങ്കില്‍ എല്ലായാത്രക്കാരേയും തടഞ്ഞുവെക്കണം. അല്ലെങ്കില്‍ അവരെ വിട്ടുതരണം.


 
അണിയറയിലെ ഗൂഢനീക്കങ്ങള്‍
ഒരുപക്ഷേ ഒരു ‘തടിയന്റവിട നസീറി’നെ ഈ കേസില്‍നിന്ന് രൂപപ്പെടുത്താന്‍ കഴിയാതെ പോയത് യാത്രക്കാരുടെ ഐക്യദാര്‍ഢ്യത്തോടെയുള്ള ശക്തമായചെറുത്തുനില്‍പു മൂലമല്ലെന്ന് ആര്‍ക്കുപറയാം? അല്ലെങ്കില്‍ എന്തിനായിരുന്നു, കൊച്ചി എയര്‍പോര്‍ട്ടു കണ്ട ഏറ്റവും ശക്തമായ സുരക്ഷാവലയം തീര്‍ത്ത്, ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചത്? റണ്‍വേമുതല്‍ എറൈവല്‍ ഗേറ്റുവരെ സി.ഐ.എസ്.എഫ് ജവാന്മാരുടെ ശക്തമായ കവചത്തിലൂടെയായിരുന്നു ഓരോ യാത്രക്കാരനേയും നടത്തിക്കൊണ്ടുപോന്നത്? അതും രണ്ടോ നാലോ പേരില്‍ കൂടാത്ത ഓരോ ചെറുസംഘങ്ങളായിട്ട്. തുറിച്ചുനോക്കി നില്ക്കുന്ന സായുധരായ പട്ടാളക്കാര്‍ക്കിടയിലൂടെ കൊടുംഭീകരരെപ്പോലെയാണ് വൃദ്ധരേയും കുട്ടികളേയും ഗര്‍ഭിണികളെപോലും നടത്തിക്കൊണ്ടുപോയത്.

ഈകൂട്ടത്തില്‍നിന്ന് എന്തടിസ്ഥാനത്തിലാണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ലാത്ത ആറുപേരെ മാറ്റിനിര്‍ത്തി, എന്തിനാണെന്നുപോലും പറയാതെ. എല്ലായാത്രക്കാരും പോയിക്കഴിഞ്ഞശേഷം ഇവരെ മുഖംമൂടിയിട്ട്, നീളന്‍ ചങ്ങലയിട്ട് പൂട്ടി ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നിലൂടെ നടത്തി, പോലീസ് വാനില്‍ കയറ്റിക്കൊണ്ട്പോയിരുന്നെങ്കിലോ? ഈപ്രതിഷേധത്തിന്റെ മുഖംതന്നെ മാറിയേനെ. ആര്‍ക്കറിയാം, അകത്തളത്തില്‍ നടന്ന ചര്‍ച്ചകള്‍ എന്താണെന്ന്? ഉത്തരവാദിത്വപ്പെട്ട പലനേതാക്കളുടേയും മൌനം ഇത്തരം സംശയങ്ങളെ ബലപ്പെടുത്തുന്നു.

മാത്രവുമല്ല, തടഞ്ഞുവെച്ചവരില്‍ ഒരാളുടെ ആറുമാസം പ്രായമായ കുഞ്ഞിനുവേണ്ടി അല്‍പം വെള്ളംചോദിച്ചപ്പോള്‍, ‘ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ ആലോചിക്കണമായിരുന്നു മക്കളുടെ കാര്യം”എന്നാണ് ഒരു പട്ടാളക്കാരന്‍ പറഞ്ഞത്. അതുപോലെ തന്നെ എം.ബി.എക്ക് പഠിക്കുന്ന ചെറുപ്പക്കാരനോട്, “നീ ഈ എം.ബി. എ തീര്‍ത്തതുതന്നെ’ എന്ന കണ്ണുരുട്ടലോടെയാണ് മറ്റൊരു പട്ടാളക്കാരന്‍ ഭീഷണിപ്പെടുത്തിയത്. ഇതും നേരത്തെ പറഞ്ഞ സംശയത്തെ സാധൂകരിക്കുന്ന തെളിവുകളാണ്.

എന്നാല്‍ മറ്റുയാത്രക്കാര്‍ കൂട്ടംചേര്‍ന്ന്, താഴെ തമ്പടിക്കുകയും തടഞ്ഞുവെക്കപ്പെട്ട ആറുപേരേയും വിട്ടുകിട്ടാതെ പുറത്തിറങ്ങാന്‍ തയ്യാറല്ലെന്ന് ശഠിക്കുകയും ചെയ്തു. തടഞ്ഞുവെക്കുകയാണെങ്കില്‍ എല്ലായാത്രക്കാരേയും തടഞ്ഞുവെക്കണം. അല്ലെങ്കില്‍ അവരെ വിട്ടുതരണം. തിരുവനന്തപുരത്തിന്റെ രണ്ടാം ഭാഗം കൊച്ചിയില്‍ തുടങ്ങാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ കാണാന്‍തുടങ്ങി. പുറത്ത് പൂര്‍ണ്ണസന്നാഹങ്ങളോടെ ശക്തമായ മീഡിയാ സാന്നിദ്ധ്യവും. അനിശ്ചിതത്വത്തിന്റെ ഒരുമണിക്കൂര്‍.

ഒടുവില്‍ ഒന്നും സംഭവിക്കാത്തപോലെ തടഞ്ഞു വെക്കപ്പെട്ട ആറുപേരും പട്ടാളക്കാരുടെ അകമ്പടിയോടെ പുറത്തുവരുന്നു. വിചിത്രമെന്നു പറയട്ടെ, കാര്യമായി ഒന്നുംതന്നെ അവരോട് ചോദിച്ചില്ല. ഇതും സംശയത്തിന്റെ മുള്‍മുനകള്‍ നേരത്തെ പറഞ്ഞ ദിശയിലേക്കുതന്നെയാണ്

അരുന്ധതിയുടേതും ഒരു ക്ഷോഭപ്രകടനം ആയിരുന്നു

 
 
 
 
ദല്‍ഹി പ്രക്ഷോഭത്തെക്കുറിച്ച അരുന്ധതി റോയിയുടെ അഭിപ്രായപ്രകടനങ്ങള്‍ക്ക് ഒരനുബന്ധം കൂടി.
പ്രമുഖ എഴുത്തുകാരന്‍ കരുണാകരന്‍ എഴുതുന്നു

 
 

അരുന്ധതി റോയിയെ പോലുള്ളവര്‍ ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ പല ചര്‍ച്ചകളിലും അപ്രീതിക്കും വെറുപ്പിനും പാത്രമായി. എന്നാല്‍, അതും ഒരു ക്ഷോഭപ്രകടനം ആയിരുന്നു, ഒരു കാതലായ തകരാറിനെ പറ്റി. നമ്മുടെ ജനാധിപത്യം പരാജയപ്പെട്ടിരിക്കുന്നുവെന്നും അത് ഒരു മധ്യവര്‍ഗ്ഗ നൊസ്റ്റാല്‍ജിയ ആവുന്നു എന്നുമാണ് അവര്‍ വിശദമാക്കാന്‍ ഇരുന്നത്. അത് പ്രധാനവുമായിരുന്നു. നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും.

 


 
 
“Why is this crime so clearly such a lot of outrage because it plays into the idea of criminal poor. You know the vegetable vendors, bus driver, gym instructor actually assaulting a middle class girl. Whereas when rape is used as a means of domination by upper caste, by the army or the police. It is actually go unpunished. Not even talked about.”

Arundhati Roy
 

തീര്‍ച്ചയായും, വീണ്ടും, ചില കാര്യങ്ങള്‍ ആലോചിക്കാനിട തന്നു, ദില്ലിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ യുവതിയുടെ അന്ത്യനാളുകളുടെ ഓര്‍മ്മ.
അല്ലെങ്കില്‍, നിശബ്ദമായി കടന്നു പോകുന്ന നമ്മുടെ തന്നെ ചില നിമിഷങ്ങള്‍ തെരുവിലേക്ക് ഇറങ്ങി ഓടുന്നതും നിലവിളിക്കുന്നതും ചിലപ്പോള്‍ ക്ഷോഭം കൊണ്ട് തിളക്കുന്നതും നമ്മള്‍ കാണുകയായിരുന്നു. നമ്മള്‍ അതുവരെയും കണ്ടുകൊണ്ടിരുന്ന, ചിലപ്പോള്‍ കണ്ടിട്ടും കണ്ടില്ലെന്നു മുമ്പോട്ട് പോയ, ഒരു ‘കുറ്റകൃത്യം’ ഒരു കത്തിത്തല പോലെ നമ്മുടെ തന്നെ കൃഷ്ണമണികള്‍ക്ക് മുമ്പില്‍ വന്നു നിന്നു.
ഏത് കുറ്റവും അതിന്റെ ശിക്ഷയെ ഭയപ്പെടുന്നുണ്ട്. അഥവാ, അങ്ങനെയാണ് ഓരോ സമൂഹവും മുമ്പോട്ട് നീങ്ങുന്നത്, അതിനാല്‍ കുറ്റങ്ങള്‍ അവസാനിക്കുന്നു എന്ന് അത് കരുതുന്നില്ല. അതേസമയം, ശിക്ഷ നിലനില്‍ക്കുന്നുണ്ട് എന്ന് അത് ഓര്‍ക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ സാംസ്കാരിക പരിണാമത്തില്‍ കുറ്റങ്ങള്‍ക്ക് അങ്ങനെയൊരു ഊഴമാണ് ഉള്ളതും.

അലോസരപ്പെടുത്തിയെങ്കിലും അര്‍ത്ഥവത്തായിരുന്നു അത് ദില്ലിയില്‍ ബലാല്‍സംഗത്തിനിരയായതും കൊല്ലപ്പെട്ടതും സമൂഹത്തിലെ ഒരു ‘മധ്യവര്‍ഗ്ഗ യുവതിയും’ അവളുടെ ഘാതകര്‍ അതേ സമൂഹത്തിലെ താഴ്ന്ന ശ്രേണിയില്‍ നിന്നുള്ളവരും ആയതുകൊണ്ട് കൂടിയാണ്, തെരുവില്‍ ഇത്രയും പ്രക്ഷുബ്ധമായ പ്രതിഷേധങ്ങള്‍ ഉണ്ടായത് എന്നും ഒരു വാദം നമ്മള്‍ കേട്ടു. അതേ സമയം താഴ്ന്ന ജാതിയില്‍ പെട്ടവരോ ദരിദ്രരോ ആയവര്‍ ഇതേ തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഇരകള്‍ ആവുമ്പോള്‍ തെരുവില്‍ എന്തുകൊണ്ട് ഇങ്ങനെ ഒച്ച ഉയരുന്നില്ല എന്നും ആ വാദം കുറേക്കൂടി ചുവന്നു. അരുന്ധതി റോയിയെ പോലുള്ളവര്‍ ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ പല ചര്‍ച്ചകളിലും അപ്രീതിക്കും വെറുപ്പിനും പാത്രമായി. എന്നാല്‍, അതും ഒരു ക്ഷോഭപ്രകടനം ആയിരുന്നു, ഒരു കാതലായ തകരാറിനെ പറ്റി.
എന്തുകൊണ്ടും അധീശനും തന്റെ അധികാര നിര്‍വഹണത്തിനു ജനിതകമായിത്തന്നെ പ്രാപ്തനും എന്ന സങ്കല്‍പ്പത്തിന്റെ ചുടുചോര പായുന്ന ആണ്‍ പ്രദര്‍ശനം എന്ന്, ഈ ബലാല്‍സംഗവും, പുരുഷാധിപത്യത്തെ തെരുവിലേക്ക് തള്ളിയിരുന്നു. ഒരുപക്ഷെ ഇപ്പോഴും ഏറ്റവും അധികം നേരം നമ്മുടെതന്നെ കണ്ണും കാതും നിന്നതും ഈ കാഴ്ചയിലുമായിരുന്നു. ആ സമയത്താണ് അരുന്ധതി റോയ് പോലുള്ളവര്‍ ആ ചര്‍ച്ചയെ മറ്റൊന്നുകൂടിയാക്കിയത്. അത് അപ്രതീക്ഷിതമെങ്കിലും അര്‍ത്ഥവത്തായിരുന്നു. നമ്മെ പലതുകൊണ്ടും അലോസരപ്പെടുത്തിയെങ്കിലും.
 


 
ചീഞ്ഞുനാറുന്ന ഇറച്ചിത്തുണ്ട്
തെരുവുകളില്‍ അപ്രതീക്ഷിതമായി, സ്വയംഭൂവായി വന്ന ഈ ‘മധ്യവര്‍ഗ്ഗ പ്രതിഷേധ’വും, മുമ്പത്തെ ‘അഴിമതി വിരുദ്ധ സമരങ്ങള്‍’ പോലെ, നെടുകെ പിറന്ന നമ്മുടെ ജനാധിപത്യസംരക്ഷണത്തെ വേറെ വിധത്തില്‍ കാണിക്കുകയായിരുന്നു : ഒരേ കുറ്റകൃത്യം ഒരു സമൂഹത്തില്‍ രണ്ടു വിധത്തില്‍ ‘പ്ലേ’ ചെയ്യുന്നു. വാസ്തവത്തില്‍ ഈ ‘അസ്വാഭാവികത’യാണ് ഒരുപക്ഷെ നമ്മളെ അലോസരപ്പെടുത്തിയതും നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ മടിച്ചതും. നമ്മുടെ ജനാധിപത്യത്തിന്റെ കാതലായ മാറ്റവും, പക്ഷെ, അതായിരുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങള്‍കൊണ്ട് മധ്യവര്‍ഗ്ഗം ഇന്ത്യന്‍ സമൂഹത്തില്‍ നിര്‍ണായക ശക്തി നേടിയതും, ആ ശക്തി സമ്പത്തിലും അധികാരനിര്‍വഹണത്തിലും സ്വാധീനമുള്ള, അഭിപ്രായ രൂപീകരണങ്ങളില്‍ ഇടപെടുകയും വിജയങ്ങള്‍ നേടുകയും ചെയ്യന്നു എന്നുമായിരുന്നു ആ മാറ്റം, അത് നമ്മുടെ ജനാധിപത്യത്തെ മറ്റൊരുതരത്തില്‍ ‘വിശ്വാസയോഗ്യം’ ആക്കുന്നുവെന്നുമാണ് ഒറ്റയടിക്ക് നമ്മളില്‍ പലരും മനസിലാക്കിയത്.

എന്നാല്‍ മറ്റേ കഷ്ണം, ദളിതരും ദരിദ്രരും ഭൂരഹിതരും കടക്കാരും, പഴയ ഇറച്ചി കഷ്ണം പോലെ ഇതേ ശരീരത്തില്‍ നാറാന്‍ തുടങ്ങുകയും ചെയ്തിരുന്നു. അവര്‍ തങ്ങളുടെ ജീവിതത്തിനു വേണ്ടി ഓരോ രീതിയില്‍ പൊരുതിക്കൊണ്ടിരിക്കുന്നുവെന്നും ഇതേ ജനാധിപത്യം ആ ‘പ്രതിപക്ഷ ജീവിത’ത്തെയും പാര്‍പ്പിച്ചു : വീണ്ടും നമുക്ക് ഈ ജനാധിപത്യം വിശ്വാസയോഗ്യം എന്ന് വന്നു. വാസ്തവത്തില്‍, അതായിരുന്നു മുമ്പ് പറഞ്ഞ തകരാറ്.
 

 
കുറ്റവും ശിക്ഷയും
ദില്ലിയില്‍ നടന്ന ഹീനമായ ആ കുറ്റകൃത്യം ഇനിയും ഏതെങ്കിലും ഇന്ത്യന്‍ നഗരങ്ങളില്‍ ഉണ്ടാകും, നമ്മുടെ സൈന്യത്തില്‍ ഉണ്ടാകും, ഗ്രാമങ്ങളില്‍ എപ്പോഴും ഉണ്ട്. കാരണം, ഒരു ‘കുറ്റം’ എന്ന നിലക്ക് ഇനിയും നമ്മുടേതുപോലുള്ള ഒരു സമൂഹത്തില്‍ ജീവിക്കാനുള്ള ജീനുകള്‍ അതിനുണ്ട് എന്നതുകൊണ്ട് തന്നെ. ശിക്ഷ ഭയത്തെയല്ല നിര്‍വചിക്കുന്നത്, പകരം ഒരു സംസ്കാരത്തെയാണ്.
സ്ത്രീകളോടുള്ള നമ്മുടെ പ്രബുദ്ധമായ സമീപനം പോലും ഒരര്‍ത്ഥത്തില്‍ ഈ ശിക്ഷയെക്കുറിച്ചുള്ള ഭയത്തിന്റെ പങ്കു പറ്റുന്നു. അഥവാ, അത് ശിക്ഷയെ സദാ ഓര്‍മ്മിക്കുന്നു. അതിനാല്‍ത്തന്നെ ഒരു പൌെരാവകാശം എന്ന് ഈ പ്രശ്നത്തെ മനസിലാക്കാന്‍ നമ്മള്‍ എപ്പോഴും പരാജയപ്പെടുന്നു, അങ്ങനെ മനസിലാക്കുമ്പോഴും അതിന്റെ ‘സംരക്ഷണരൂപ’ങ്ങളെ കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെടുന്നു.
നമ്മുടെ പ്രഖ്യാപിത രാഷ്ട്രീയ കക്ഷികളിലെ വോട്ടര്‍മാരായ മധ്യവര്‍ഗത്തില്‍ നിന്നും ഗുണപരമായിത്തന്നെ മാറിനില്‍ക്കുന്ന, ഇപ്പോള്‍ തെരുവിലേക്ക് വന്ന ഈ മധ്യവര്‍ഗ്ഗം, ഒരുപക്ഷെ, ഇതേ പോലുള്ള പ്രശ്നങ്ങളെ മറ്റൊരു വിധത്തില്‍ കാണും എന്നും ‘മുഴുവന്‍ സമൂഹത്തിനും’ വേണ്ടി നിലകൊള്ളുമെന്നും നമുക്ക് പ്രതീക്ഷിക്കാമെങ്കിലും നീതിയെ സംബന്ധിച്ചിടത്തോളം, ‘ധാര്‍മികത’ ഒരു വിഷയമാകുന്നത് അത് ഒരു നിയമപ്രശ്നം ആയി പരിണമിക്കുമ്പോഴാണ്. അപ്പോള്‍ ആ നീതി, ‘വര്‍ഗേതര’മായ ഒരു രൂപം കൈവരിക്കുന്നു. അങ്ങനെ സമൂഹത്തിന്റെ അധികാര നിര്‍വഹണത്തെ പുരോഗമനപരമായി സ്വാധീനിക്കാന്‍ പ്രാപ്തി നേടുന്നു.

എന്നാല്‍, ജനാധിപത്യത്തെ ഒരു പരിണാമ പ്രക്രിയ എന്ന് മനസിലാക്കുകയും അതിന്റെ ‘നീതി പൂര്‍ണമായ’ നടത്തിപ്പിനെ ഉറപ്പാക്കുകയും ചെയ്യാന്‍ ‘പ്രബുദ്ധമായ ഭരണകൂടങ്ങള്‍’ ചില അടിയന്തിര നിയമ നടപടികള്‍ എടുക്കാറുണ്ട്. അത് , മുമ്പ് പറഞ്ഞതുപോലെ ശിക്ഷയെ സംബന്ധിച്ച ഓര്‍മ്മയുമാണ്. എങ്കില്‍, ആ ഓര്‍മ്മ, നീതിയെ നേരിട്ട് ഓര്‍മ്മിപ്പിക്കും എന്നതിനാല്‍, സമൂഹത്തിലെ ‘എല്ലാവര്‍ക്കും വേണ്ടി’ ആവുക എന്നാണ് അരുന്ധതി റോയിയുടെ പ്രതികരണം ഓര്‍മിപ്പിച്ചത്, കാരണം ആ അര്‍ത്ഥത്തില്‍, നമ്മുടെ ജനാധിപത്യം പരാജയപ്പെട്ടിരിക്കുന്നുവെന്നും അത് ഒരു മധ്യവര്‍ഗ്ഗ നൊസ്റ്റാല്‍ജിയ ആവുന്നു എന്നുമാണ് അവര്‍ വിശദമാക്കാന്‍ ഇരുന്നത്. അത് പ്രധാനവുമായിരുന്നു. നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും.

അനുബന്ധ കുറിപ്പുകള്‍::

എസ് ആര്‍ നന്ദകുമാര്‍ എഴുതുന്നു
ബലാല്‍സംഗം ഒരു സാമൂഹ്യപ്രയോഗമാണ്

ജോ മാത്യു എഴുതുന്നു
പങ്കെടുത്തതില്‍ അഭിമാനിക്കുന്നു; അരുന്ധതി റോയി വിലക്കിയിട്ടും

അനു രാംദാസിന്റെ കുറിപ്പ്
ബലാല്‍സംഗങ്ങള്‍ക്ക് ഇരയായവര്‍ക്കെല്ലാം ഐക്യദാര്‍ഢ്യത്തോടെ

രൂപേഷ് ഒ ബി എഴുതുന്നു
ഡെല്‍ഹിയിലെ കൂച്ചു വിലങ്ങുകള്‍ എന്തിന്റെ സൂചനയാണ്‌ ?

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers