cinema-header.jpg
Category archives for: സിനിമാപ്പുര-ആശിഷ്

എങ്കിലും, എനിക്ക് പ്രതീക്ഷകളുണ്ട്

ഏറ്റവും വലിയ ദുരന്തം, ചെറുപ്പക്കാരും വിദ്യാര്‍ഥികളും ഇത്തരം സിനിമകളെ കൃത്യമായി ഏറ്റെടുക്കുന്നില്ല എന്നുള്ളതാണ്. ഇവിടെയുണ്ടാകുന്ന പരീക്ഷണങ്ങള്‍, അതായത് മമ്മൂട്ടി -മോഹന്‍ലാല്‍ ഇല്ലാത്ത സിനിമ, കാണാനുള്ള ക്ഷമയോ ശ്രദ്ധയോ താല്‍പര്യമോ സഹതാപമോ ഇല്ല എന്നതാണ് പ്രശ്നം. അകാലവാര്‍ധക്യം ബാധിച്ച മൊണോട്ടണസ് ആയ യുവത്വത്തെയാണ് കാണാന്‍ കഴിയുന്നത്. സമാന്തരതകളെക്കുറിച്ച് അവര്‍ക്ക് ആലോചനയില്ല. ഇവിടുള്ളത് മാത്രമേ യഥാര്‍ഥത്തില്‍ ഉള്ളൂ എന്ന വിചാരമാണ് വലിയ പ്രശ്നം. ഇതിനു പുറത്തൊരു ലോകമില്ല എന്ന മട്ടില്‍-പ്രമുഖ ചലച്ചിത്ര നിരൂപകന്‍ സി.എസ് വെങ്കിടേശ്വരനുമായി സി.ആര്‍ ആശിഷ് സംസാരിക്കുന്നു

 

 

പുതുതലമുറ ചിത്രങ്ങള്‍ മലയാളസിനിമയിലും വരവറിയിക്കുന്നു. ഈ മാറ്റങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

പുതുതലമുറ ചിത്രങ്ങളില്‍ ഞാന്‍ കാണുന്ന പ്രത്യേകത അവ സൂപ്പര്‍ താര ചിത്രങ്ങളുടെ ശൂന്യതയ്ക്ക് പകരം നില്‍ക്കുന്നു എന്നുള്ളതാണ്. ഒരു തരത്തില്‍ ആസ്വാദ്യവും, അതുപോലെ സാമൂഹികമായി താല്‍പര്യമുണര്‍ത്തുന്നതുമാണവ. നിലനില്‍ക്കുന്ന താരവ്യവസ്ഥക്ക് പുറത്ത് നില്‍ക്കുന്ന ചെറിയ സിനിമകള്‍ താര, പുരുഷ, നായക കേന്ദ്രീകൃതമായ കഥ പറയാതിരിക്കുക വഴി മലയാളസിനിമയെ ആഗോളീയമായി സമകാലികമാക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചാപ്പ കുരിശ്, സോള്‍ട്ട് ആന്റ് പെപ്പര്‍, ട്രാഫിക് തുടങ്ങിയവ നോക്കൂ. അവയില്‍, നായകനെന്നൊന്നും പറയാനില്ല. അതുപോലെ, അതിലുള്ള കഥാപാത്രങ്ങള്‍ വള്‍നറബിളാണ്. പല തെറ്റുകളും അവര്‍ക്ക് പറ്റുന്നു. പല തരം ബന്ധങ്ങളുടെ കണ്ണികള്‍ അവ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്നു.
ട്രാഫിക്കില്‍ അച്ഛനും മകനും തമ്മിലുള്ള പ്രശ്നങ്ങള്‍ (വിനീത്-സായികുമാര്‍), ശ്രീനിവാസന്റെ, അഴിമതിക്കാരനായ പൊലീസുകാരനും മകളും തമ്മിലെ ബന്ധത്തിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉദാഹരണം. ഒരര്‍ഥത്തില്‍, ഇവ ഹോളിവുഡ് ആഖ്യാനശൈലിയാണ്. എല്ലാവരും ചേര്‍ന്ന് ഒരു പ്രശ്നം വിജയത്തിലെത്തിക്കുക എന്നത് തന്നെ അപൂര്‍വമാണ് മലയാള സിനിമയില്‍. ഗുണപരമല്ലാത്ത ഒരുതരം വിമര്‍ശനമാണ് പൊതുവേ ഉണ്ടാകാറുള്ളത്. അല്ലെങ്കില്‍ നായകന്റെ അതിനായകത്വം. ഇതു രണ്ടുമല്ലാതെ സാധാരണ കഥയാണിത്. അതില്‍ തെറ്റുപറ്റുന്ന ആള്‍ക്കാരുണ്ട്. തെറ്റ് തിരിച്ചറിയുന്ന ആള്‍ക്കാരുണ്ട്. അവരവരുടെ സാധാരണ ജീവിത സാഹചര്യത്തിനകത്ത് അവരാ പ്രശ്നം നേരിടുന്നതിലെ സാഹസികതകളുണ്ട്.

സി.ആര്‍ ആശിഷ്

ചാപ്പാ കുരിശിലായാലും ഇങ്ങനെതന്നെ. അതൊരു ഒരു കൊറിയന്‍ സിനിമയുടെ മോഷണമാണെന്ന പരാതിയൊന്നും എനിക്ക് പ്രശ്നമല്ല. അതില്‍ മാറിക്കൊണ്ട ിരിക്കുന്ന കൊച്ചിയുണ്ട്. റിയല്‍ എസ്റ്റേറ്റ് യുവത്വവും,മൊത്തം മാറ്റങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്ന ഒരു യുവാവും, ഇവര്‍ തമ്മിലെ സംഘര്‍ഷങ്ങളും, മൊബൈല്‍ ഫോണ്‍ ടെക്നോളജി ഇവരുടെ ജീവിതത്തില്‍ വരുത്തുന്ന പ്രശ്നങ്ങളുമൊക്കെയായി യഥാര്‍ഥ ജീവിത സാഹചര്യങ്ങള്‍ ഇതിലുണ്ട്.
സോള്‍ട്ട് ആന്റ് പെപ്പര്‍ എടുത്താല്‍, 40നു മുകളില്‍ പ്രായമുള്ള നായികയും നായകനുമാണ്. അവര്‍ തമ്മിലടുക്കുന്നതാകട്ടെ ഭക്ഷണം പോലെ വേറെ തരം സന്തോഷങ്ങളിലൂടെയും. ഈ രീതിയിലൊരു സാധാരണത്വമുണ്ട്. അതാണ് അതിനെ ശ്രദ്ധേയമാക്കുന്നത്.

നിലനില്‍ക്കുന്ന ഒരു ലാവണ്യ വ്യവസ്ഥക്കപ്പുറം പോകുന്ന അകം, ആദിമധ്യാന്തം, ചിത്രസൂത്രം പോലുള്ള രണ്ടാമതൊരു വിഭാഗം സിനിമകളുണ്ട്. ഇവ, നിലനില്‍ക്കുന്ന വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അത്തരം സിനിമകളുടെ കാര്യമാണ് വല്യ കഷ്ടം. അവക്ക് നിലനില്‍ക്കാനുള്ള ഇടം പോലുമില്ല. ഇവയെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും എഴുതുകയും ചെയ്യുന്നവരുടെ കൂട്ടായ്മകളോ സംഘടനകളോ കേരളത്തിലില്ല. 70കളില്‍ ഉണ്ടായിരുന്നു. ഫിലിം സൊസൈറ്റികളായാലും ലിറ്റില്‍ മാഗസിനുകളായാലും കാമ്പസ് ഗ്രൂപ്പുകളായാലും , ഇത്തരം സിനിമകളെ പരിപോഷിപ്പിക്കാന്‍ ആളുണ്ടായിരുന്നു.

തിയറ്റര്‍ വേണ്ട,പ്രേക്ഷകരും

ശരിയാണ് ഇത്തരം ഉയിര്‍പ്പുകള്‍ ഉണ്ടാവുമ്പോഴും ഇന്റസ്ട്രിയില്‍ വെന്നിക്കൊടി പറത്തുന്നത് താരകേന്ദ്രീകൃത ചിത്രങ്ങള്‍ തന്നെയാണ്. മാറ്റങ്ങളുടെ വേളയിലും ഇത്തരം സിനിമകള്‍ക്ക് സജീവമായി തന്നെ നിലനില്‍ക്കാന്‍ കഴിയുന്നത് എങ്ങനെയാണ്?

പണ്ടുകാലത്ത് മലയാള സിനിമയെ നിലനിര്‍ത്തിയിരുന്നത് തിയറ്റര്‍ വരുമാനത്തില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയാണ്. 2000ല്‍ 1300 തീയറ്ററുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ 600ല്‍ താഴെയേ ഉള്ളു. തിയറ്റര്‍ കുറഞ്ഞു. അതിനാല്‍, തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച് മുടക്കുമുതല്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. അതിനുള്ള തിയറ്ററിനു പുറത്തുള്ള വരുമാനമാണ് മുഖ്യം. പ്രേക്ഷകരുടെ പൈസയില്‍നിന്ന് മാറി ടെലിവിഷന്‍ മുഖ്യ വിപണിയാവുകയാണ്. ഓരോ സിനിമയുണ്ടാക്കുമ്പോഴും ആലോചിക്കുന്നത് സാറ്റലൈറ്റ് റൈറ്റ് എത്രകിട്ടുമെന്നാണ്. അതനുസരിച്ചാണ് ബജറ്റ് രൂപപ്പെടുത്തുന്നത്. അപ്പോള്‍, സാറ്റലൈറ്റ് റൈറ്റ് കൂടുതല്‍ കിട്ടുന്നത് ആര്‍ക്കാണെന്ന് നോക്കും. അത് താരങ്ങള്‍ക്കാണ്. അപ്പോള്‍ താരങ്ങളെവെച്ച് പടമെടുക്കേണ്ടിവരും. അല്ലാതെ താരങ്ങളുടെ പ്രഭാവം കൊണ്ടോ പ്രേക്ഷകര്‍ അത്രയ്ക്ക് ആവശ്യപ്പെടുന്നതു കൊണ്ടോ ഒന്നുമല്ല. ഈ രീതിയില്‍, മലയാളസിനിമാ വ്യവസായം നിവൃത്തികേടില്‍ കുടുങ്ങിക്കിടക്കുകയാണ്.

വ്യത്യസ്തത സൃഷ്ടിക്കുന്നത് വിപണിയുടെ വലിപ്പം

തമിഴ് സിനിമയില്‍ എന്നാല്‍, അവസ്ഥ മറ്റൊന്നാണ്. പുതുതലമുറ സിനിമകള്‍ വിപണിയിലും സജീവമാണ്. അത്തരമാരു മാറ്റം ഇവിടെയുണ്ടാവുമോ?

തമിഴ് സിനിമക്കൊക്കെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വലിയരീതിയില്‍ ഒരു ആഗോള വിപണി രൂപപ്പെട്ടുവന്നിട്ടുണ്ട്. ഇന്ത്യ മുഴുവനും പുറത്തും തമിഴ് സിനിമക്ക് വിപണിയുണ്ട്. ആ വിപണിയാണ് അതിന് ഊര്‍ജം നല്‍കുന്നത്. വലിയ രീതിയിലുള്ള പ്രേക്ഷക സമൂഹമവര്‍ക്കുണ്ട്. ടി.വിയായും ഡി.വി.ഡിയായും തീയറ്ററായും ഒക്കെ.
വിപണിയുടെ വലിപ്പം ആ സിനിമയെ മൊത്തം വിമോചിപ്പിക്കുകയാണ് ചെയ്തത്. അപ്പോള്‍ ഒരുപാട് ആളുകള്‍ക്ക് ഇടം ഉണ്ടാകും. പലതരം താരങ്ങള്‍ക്കും പലതരം കഥകള്‍ക്കും പല മേഖലകളുടെ കഥകള്‍ക്കും അവസരം ലഭിക്കും. ഈ വൈവിധ്യമാണ് അവയ സ്വന്തം വേരുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന തോന്നലുണ്ടാക്കുന്നത്.
മലയാള സിനിമക്ക് പ്രത്യേക വിപണിയില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകരുമായി ഒരു ജൈവ ബന്ധവും ആവശ്യമില്ല. ടെലിവിഷന്‍ മീഡിയത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് സിനിമ . കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് സമ്പദ്വ്യവസ്ഥ അനുവദിക്കുന്നുമില്ല. അങ്ങനെയൊരു പരിമിതിയില്‍ നിന്നാണ് ഈ പ്രതിസന്ധി ഉണ്ടാകുന്നത്. മലയാള സിനിമക്ക് ആഗോള വിപണി കണ്ടുപിടിക്കാന്‍ കഴിയാത്തിടത്തോളം ഈ വൈവിധ്യം പ്രതീക്ഷിക്കാനാവില്ല.

മലയാളത്തില്‍ ഏറ്റവും വലിയ സിനിമ നാല് അഞ്ച് കോടി രൂപയുടേതാണ്. തമിഴിലോ ഹിന്ദിയിലോ ഒരു പാട്ട് സീനിന്റെ പൈസയേ ഉള്ളൂ ഇത്. സ്വാഭാവികമായും ചെറിയ സമ്പദ്വ്യവസ്ഥയുള്ള, ചെറിയ വിപണിയുള്ള സിനിമ ചെറിയ കഥകള്‍ പറയും. അല്ലാതെ തമിഴ് ഗംഭീരമായിരിക്കുന്നു എന്നു പറയുന്നതില്‍ അര്‍ഥമില്ല. അത് ആ വ്യവസായത്തിന്റെ വലിപ്പമാണ് കാണിക്കുന്നത്.

പണ്ട് ത്രി-ഡി സിനിമ ആദ്യം വന്നത് മലയാളത്തിലാണ്. ആ സമയം നമ്മുടെ വ്യവസായം വലുതായിരുന്നു. അത്തരം പരീക്ഷണങ്ങളുടെ വലിപ്പത്തിലുള്ള കാര്യങ്ങള്‍ ആലോചിക്കാനും പ്രാപ്തിയുള്ള സമ്പദ്വ്യവസ്ഥയുണ്ടായിരുന്നു. ഇന്ന് മലയാളത്തില്‍ അതില്ല. അതല്ലാതെ പ്രതിഭകളോ കഥകളോ ഇല്ലെന്ന് പറയുന്നത് വിഡ്ഢിത്തമായിരിക്കും. എവിടുന്ന് പൈസ വരും എന്നുള്ളതാണ് പ്രശ്നം.

അതുപോലുള്ള പ്രശ്നമാണ് മലയാളസിനിമയില്‍ നിരന്തരമായ തുടര്‍ച്ചയും താല്‍പര്യവുമുള്ള നിര്‍മാതാക്കളില്ലാത്തത്. 70-80കളില്‍ നിരവധി പ്രൊഡക്ഷന്‍ കമ്പനികളും ബാനറുകളുമുണ്ടായിരുന്നു. അവര്‍ ഒരു വര്‍ഷം മൂന്നോ നാലോ പടം പിടിക്കും. ചിലപ്പോള്‍ രണ്ടെണ്ണം പരാജയപ്പെടും രണ്ടെണ്ണം വിജയിക്കും. പരാജയപ്പെട്ട പടങ്ങളുടെ നഷ്ടം വിജയിച്ചവ കൊണ്ട്പരിഹരിക്കപ്പെടും. അങ്ങനെയൊരു സര്‍ക്കുലേഷന്‍ ഓഫ് മണി ഉണ്ടായിരുന്നു. ഇപ്പോഴില്ലാത്തതും അതാണ്.
ഇപ്പോള്‍ 50-70 ശതമാനം നിര്‍മാതാക്കളും ആദ്യമായി പടം പിടിക്കുന്നവരായിരിക്കും. മിക്കവരും ഒരു പടം പിടിക്കും, മടങ്ങിപ്പോകും. അതൊരു നല്ല ട്രെന്‍ഡേ അല്ല. നിങ്ങള്‍ക്കതില്‍ നിരന്തരമായ താല്‍പര്യം വേണം.

 

 

ഉപഭോഗപരമായി മാത്രം ഗ്ലോബല്‍

പുതുതലമുറ ചിത്രങ്ങള്‍ മലയാളത്തിലേക്ക് വന്ന വഴി ഏതാണ്?

ചെറുപ്പക്കാരായ കുറേയാളുകള്‍ക്ക് ഈ സിനിമകള്‍ എടുക്കാന്‍ പ്രചോദനമായത് യഥാര്‍ഥത്തില്‍ കേരള സമൂഹത്തിന്റെ പ്രശ്നങ്ങളല്ല. അവര്‍ ജീവിക്കുന്ന സാമൂഹികാന്തരീക്ഷം എന്നുപറയുന്നത് മലയാളീയം അല്ല. കേരളീയമല്ല. ആഗോള സാഹചര്യമാണ്. മൊബൈലും ഡിവിഡിയും ടൊറന്റും എല്ലാമടങ്ങുന്ന, വലിയ രീതിയില്‍ ഗ്ലോബല്‍ നെറ്റ്വര്‍ക്ക്ഡ് ആയ ലോകമാണ്. എന്നാല്‍, ജീവിതത്തിലും ശരീരത്തിലും അയാള്‍ ഗ്ലോബല്‍ ഒന്നുമല്ല. വ്യക്തിപരമായോ ലൈംഗികമായോ ഒന്നും. ആഗോളമായ ജീവിതമോ സ്വാതന്ത്യ്രമോ അനുഭവിക്കുന്നില്ലെങ്കിലും അവര്‍ ഉപഭോഗപരമായി ഗ്ലോബലാണ്.

അത്തരം ഒരു സംവേദനത്തില്‍ നിന്നാണ് ഇത്തരം സിനിമകള്‍ ഉണ്ടായത്. അതുകൊണ്ടാണ് പലപ്പോഴും പരിചരണ രീതികള്‍ പുതുമയുള്ളതാകുന്നത്. ഉള്ളടക്കത്തിലൊന്നും കേരളീയ സമൂഹവുമായി ജൈവബന്ധമോ രുചികളോ ഒന്നുമല്ല. ഒരുപക്ഷേ കുറേ പടങ്ങളിലൂടെ അത്തരമൊരു മാറ്റമുണ്ടായേക്കാം. അതിപ്പോള്‍ പറയാന്‍ പറ്റില്ല. എങ്കിലും, നല്ല തുടക്കമായിരിക്കാം ഈ ചെറിയ സിനിമകളും അതിന്റെ ആഖ്യാനവും.

എറ്റവും പ്രധാനപ്പെട്ട കാര്യം അതല്ല. കാണുന്ന പ്രേക്ഷകനെ അവ അപമാനിക്കുന്നില്ല എന്നതാണ്. സാധാരണ മലയാളസിനിമകള്‍ ചെയ്യുന്ന പ്രധാന പണി ആദ്യത്തെ രണ്ടുമിനിറ്റ് കൊണ്ട് നിങ്ങളുടെ ആത്മാഭിമാനം എന്ന സാധനത്തെ നശിപ്പിക്കുകയാണ്. പിന്നീട് നിങ്ങള്‍ എന്തിനും തയാറാണ്. അതല്ലാത്ത സിനിമകള്‍ വരുന്നത് ആശ്വാസമാണ്. മുന്നിലിരിക്കുന്ന ആള്‍ക്കാര്‍ ബുദ്ധിയുള്ളവരാണ് എന്ന് ഇവ അംഗീകരിക്കുന്നു.

വേണ്ടത് യുവ പ്രേക്ഷകരുടെ മാറ്റം

യുവതലമുറ ഇത്തരം ചിത്രങ്ങളെ എങ്ങനെയാണ് സ്വീകരിക്കുന്നത്?

ഏറ്റവും വലിയ ദുരന്തം, ചെറുപ്പക്കാരും വിദ്യാര്‍ഥികളും ഇത്തരം സിനിമകളെ കൃത്യമായി ഏറ്റെടുക്കുന്നില്ല എന്നുള്ളതാണ്. ഇവിടെയുണ്ടാകുന്ന പരീക്ഷണങ്ങള്‍, അതായത് മമ്മൂട്ടി-മോഹന്‍ലാല്‍ ഇല്ലാത്ത സിനിമ, കാണാനുള്ള ക്ഷമയോ ശ്രദ്ധയോ താല്‍പര്യമോ സഹതാപമോ ഇല്ല എന്നതാണ് പ്രശ്നം. അകാലവാര്‍ധക്യം ബാധിച്ച മൊണോട്ടണസ് ആയ യുവത്വത്തെയാണ് കാണാന്‍ കഴിയുന്നത്.

സമാന്തരതകളെക്കുറിച്ച് അവര്‍ക്ക് ആലോചനയില്ല. ഇവിടുള്ളത് മാത്രമേ യഥാര്‍ഥത്തില്‍ ഉള്ളൂ എന്ന വിചാരമാണ് വലിയ പ്രശ്നം. ഇതിനു പുറത്തൊരു ലോകമില്ല എന്ന മട്ടില്‍. ഒരു രീതിയില്‍, തൃപ്തരായ സമൂഹമാണ്, നിങ്ങള്‍ക്ക് ആവശ്യമുള്ളത് കിട്ടുന്നു, നിങ്ങളുടെ കാര്യങ്ങള്‍ നടന്നുപോകുന്നു. അതുകൊണ്ടായിരിക്കാം ഉള്ള താരങ്ങള്‍ക്ക് വേണ്ട അവര്‍ ഇപ്പോഴും പൊരുതുന്നത്. ഇനി വരേണ്ട നായകരെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

മുമ്പ് അങ്ങനെയായിരുന്നില്ല. നിലനില്‍ക്കുന്നത് ശരിയല്ലെന്നും പുതിയത് വേണമെന്നും ചിന്തിക്കുന്ന തലമുറയായിരുന്നു. അതില്‍നിന്ന് മാറി ഉള്ളത് മതി എന്ന് നമ്മള്‍ തന്നെ നിശ്ചയിച്ചാല്‍ പിന്നൊന്നും ചെയ്യാനില്ല.

 

 

ഇത് സ്വന്തം നായകരില്ലാത്ത കാലം

പുതുതലമുറക്ക് അവരുടെ തലമുറയിലെ നായകരിലേക്ക്, അല്ലെങ്കില്‍ തങ്ങളുടെ തന്നെ ജീവിതങ്ങളിലേക്ക് നോക്കാന്‍ കഴിയുന്നില്ലെന്നാണോ?

നോക്കാന്‍ പറ്റുന്നില്ല. ഇന്നത്തെ ചെറുപ്പക്കാരുടെ നായകന്‍മാര്‍ അവരുടെ അച്ഛന്‍മാരുടെ നായകരാണ്. ഇത് സ്വന്തം നായകനില്ലാത്ത ഒരു കാലഘട്ടമാണ്. അത്തരം ആഖ്യാനങ്ങളില്ലാത്തതിനാല്‍ സിനിമക്ക് ആ രീതിയില്‍ മലയാളി സമൂഹവുമായുള്ള ഏകോപനം നഷ്ടപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും പഴയകാലത്തെ സിനിമയില്‍ സാമൂഹികവും രാഷ്ട്രീയവുമായ ഒരുപാട് പ്രശ്നങ്ങള്‍ വരുന്നുണ്ട ്. അക്കാലത്തെ മഹത്വവത്കരിക്കാനല്ല ഇത് പറയുന്നത്. അന്നത്തെ മലയാളി സമൂഹത്തിന്റെ തന്നെ വികസനവുമായി, വികാസവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ സിനിമ കൈകാര്യം ചെയ്തിരുന്നു.

ഡിജിറ്റല്‍ കാലത്തും കേന്ദ്രസ്ഥാനത്ത് താരം
ടെക്നോളജിയുടെ കാലമാണിത്. സാങ്കേതികത ഇത്തരം സിനിമകള്‍ക്ക് മുന്നില്‍ ഏതെല്ലാം വാതിലുകളാണ് തുറന്നിടുന്നത്?

ഡിജിറ്റല്‍ ടെക്നോളജി ഒരുപാട് സാധ്യതകളുണ്ടാക്കുന്നുണ്ട്. വളരെ പേഴ്സണലായ സിനിമകള്‍ ഉണ്ടാക്കാനുള്ള സ്വാതന്ത്യ്രം അതു തരുന്നു. മറിച്ച് ഹോളിവുഡ്^ ബോളിവുഡ് പോലുള്ള സാങ്കേതിക തികവില്‍ ചെയ്യണമെങ്കില്‍ അതിന്റേതായ പണം മുടക്കണം.
റിലീസിംഗിനും ഡിജിറ്റല്‍ വിപ്ലവം ഒരുപാട് സ്വാതന്ത്യ്രം നല്‍കുന്നുണ്ട്. കൂടുതല്‍ സ്ഥലത്ത് എത്തിക്കാം. പക്ഷേ, അതുമാത്രം കൊണ്ട ു കാര്യമാകുന്നില്ല. തീയറ്ററുകളുടെ എണ്ണം കുറയുകയാണ്. എ ക്ലാസില്‍ നിന്ന് ബി ക്ലാസിലും സി ക്ലാസിലും പോകുന്ന സമയം ഇന്നില്ല. ഒരൊറ്റ ഓളത്തില്‍ കിട്ടുന്ന പൈസയേ ഉള്ളൂ.

ടെക്നോളജി മാത്രമല്ല പ്രശ്നം. അതുപയോഗിക്കാനുള്ള വ്യവസായം സാധ്യമാണോ എന്നുള്ളതാണ്. അല്ലെങ്കില്‍ വളരെ ചെറിയ സിനിമകള്‍ എടുക്കണം. മലപ്പുറം വീഡിയോസൊക്കെ പോലെ. കാരണം അവര്‍ക്ക് യാതൊരു ചെലവുമില്ല. അതു നല്ലൊരു എക്കണോമിയാണ്. ഈ ഡിജിറ്റല്‍ ലോകം സിനിമയിലേക്കുള്ള കടന്നുവരവിന്റെ സാധ്യത തുറക്കുന്നു എന്നു പറയുമ്പോഴും താരകേന്ദ്രീകൃതമായ ചര്‍ച്ചകളാണ് ഇപ്പോഴും എല്ലായിടത്തും. അതുമാത്രമേ സിനിമയുള്ളൂ എന്നുള്ള ധാരണയില്‍ മാറ്റം വന്നിട്ടില്ല.

തിയറ്റുകള്‍ താല്‍പ്പര്യങ്ങളുടെ ശൃംഖല

ഇത്തരം പുതിയ സിനിമകള്‍ക്ക് കേരളത്തില്‍ ഒരു തീയറ്റര്‍ വിപണി കണ്ടെത്താനാവുമോ?

തീയറ്ററുകളെന്നാല്‍ വലിയൊരു ശൃംഖലയാണ്. വലിയ താല്‍പര്യങ്ങളുടെ ശൃംഖല. അവരാണ് തീരുമാനിക്കുന്നത് ഏതു കളിക്കണം കളിക്കേണ്ട എന്ന്. ഒരു പക്ഷേ, അവര്‍ക്ക് ഹിന്ദി, തമിഴ് സിനിമകള്‍ കളിക്കുന്നതാവാം ലാഭം. കൂടുതല്‍ ആള്‍ക്കാര്‍ കാണുന്നത് ആ സിനിമയാവും. മുമ്പുണ്ടായിരുന്ന സമാന്തരമായ,ചെറിയ സിനിമകള്‍ കാണിക്കാനുള്ള ശൃംഖലകള്‍ ഉണ്ടാകേണ്ടതാണ്. അക്കാദമിയോ സര്‍ക്കാരോ മുന്‍കൈയെടുത്ത് ചെയ്യേണ്ടതാണിത്. വലിയ തീയറ്ററുകള്‍ക്ക് ഇനി സാധ്യതകളില്ല. ചെറിയ തീയറ്ററുകളുടെ ശൃംഖലയുണ്ടെങ്കില്‍ ഇത്തരം സിനിമകള്‍ക്ക് ഒരു വിപണിയുണ്ടാക്കാന്‍ കഴിയും. അത്തരം സമാന്തര ശൃംഖല സര്‍ക്കാര്‍തലത്തിലോ മറ്റോ ഉണ്ടാവേണ്ടിയിരിക്കുന്നു.

 

 

ചാനലുകള്‍ നോക്കുന്നത് വില്‍ക്കാനുള്ള സിനിമ

താരാധിഷ്ഠിതമായ ഇന്നത്തെ അവസ്ഥയില്‍നിന്ന് ടി.വി വിപണി മാറാന്‍ സാധ്യതയുണ്ടോ?

ടി.വി യും സിനിമയും തമ്മില്‍ അപകടകരമായ പരസ്പരാശ്രിതത്വമുണ്ട്. അതു മാറണമെങ്കില്‍, പുതിയ സിനിമകള്‍ ഒരുപാട് വന്ന് നിലവിലെ വ്യവസ്ഥയെ പരിപൂര്‍ണമായി തളര്‍ത്തണം. തീയറ്ററില്‍ ആള്‍ക്കാര്‍ ടിക്കറ്റെടുത്ത് കാണുക എന്നുള്ളത് ഒരു സിനിമയുടെ വിജയത്തിന്റെ അല്ലെങ്കില്‍ മൂല്യത്തിന്റെ സൂചനയായി വരണം.
ഏതെങ്കിലും വിധത്തില്‍ വില്‍ക്കാം എന്ന് തോന്നിയാലേ ചാനലുകള്‍ സിനിമ വാങ്ങു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു നല്ല സിനിമക്ക് വിപണിസാധ്യത തെളിയിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ചാനലുകള്‍ പണംമുടക്കുന്ന സിനിമ അവര്‍ പ്രൊമോട്ട് ചെയ്യുന്നുമുണ്ട്. ഈ അധീശത്വം തകര്‍ക്കുക ബുദ്ധിമുട്ടാണ്. ചാനലുകളുടെ എണ്ണം കൂടിയപ്പോള്‍ വ്യത്യസ്തക്ക് വേണ്ടിയെങ്കിലും സീരിയസ് സിനിമക്ക് ഇടം കൊടുക്കുന്ന ചാനലുകള്‍ ഉണ്ടാവുമെന്ന് കരുതിയിരുന്നു. അതുണ്ടായില്ല.
20 ചാനലുണ്ടെങ്കില്‍ 20ലും ഒരേ തരം സിനിമയാണ്. മലയാളിക്ക് ആവശ്യം ഇതെന്ന് അവര്‍ തീരുമാനിക്കുകയാണ്. തീയറ്ററില്‍ ആരും കണ്ടിട്ടില്ലാത്ത ‘ബ്ലോക്ക് ബസ്റ്റര്‍’ സിനിമകളാണ് ആണ് ടി.വിയില്‍ വരുന്നത്. യഥാര്‍ഥത്തില്‍ പ്രേക്ഷക സമൂഹവുമായി ഒരു ബന്ധവുമില്ല ഇതിന്. പ്രേക്ഷകന് യാതൊരു സ്വാതന്ത്യ്രവുമില്ലാത്ത, ഇടപെടല്‍ സാദ്ധ്യതകളില്ലാത്ത ഒന്നായി മാറി സിനിമാ വിപണി. പ്രൈം ടൈമില്‍ ടി.വിക്കാര്‍ തീരുമാനിച്ച സിനിമകള്‍ കാണാതെ നിര്‍വാഹമില്ല. അതു ബ്രേക്ക് ചെയ്യണമെങ്കില്‍ പുതിയ സിനിമകള്‍ ഒരുപാട് വന്ന് ഇതിനും വിപണി ഉണ്ടെന്ന് തെളിയിക്കണം.

ടെലിവിഷന്‍ ദൃശ്യങ്ങളുടെ ആപത്കരമായ ഫാസ്റ്റ് ദൃശ്യങ്ങളുമായി ട്യൂണ്‍ഡ് ആയ പ്രേക്ഷകര്‍ക്ക് വേറൊരു തരം ശ്രദ്ധ കൊടുക്കാന്‍ കഴിയുന്നില്ല. സിനിമക്ക് വേണ്ടിയുള്ള ഒരു ശ്രദ്ധയുണ്ട്. ഒരു ക്ഷമ അതാവശ്യപ്പെടുന്നുണ്ട്. അങ്ങനെ ഒരു നിമിഷം പോലും ഹോള്‍ഡ് ചെയ്യാന്‍ ആള്‍ക്കാര്‍ക്ക് കഴിയുന്നില്ല. എന്നെ എന്റര്‍ടെയ്ന്‍ ചെയ്യണം. അല്ലെങ്കില്‍ ഞാന്‍ കാണില്ല. അത്തരം സമൂഹത്തില്‍ സമാന്തരതകള്‍ സാധ്യമല്ല. സമവായത്തിന്റെ അധീശത്വമാണ് എല്ലായിടത്തും. എനിക്കിതുമതി എന്ന നിലപാട്. എല്ലാരും ഇങ്ങനെയായാല്‍ ഒന്നും ചെയ്യാന്‍ പറ്റിലല്ലോ.

ഓണ്‍ലൈന്‍ ഇടവും സമാന്തരമല്ല

ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പുതുതലമുറ സിനിമകള്‍ക്ക് എങ്ങനെ ഗുണമാവുന്നു?

ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിക്കുക എന്നത് ശരിക്കും നല്ല സാധ്യത തന്നെയാണ്. എന്നാല്‍ അതിന്റെ ഇടം പോലും സമാന്തരമല്ല. സോഷ്യല്‍ നെറ്റുവര്‍ക്കുകളും മറ്റും ഉപയോഗിക്കാം. പക്ഷേ, അവിടെയും ടെലിവിഷനെയും മുഖ്യധാരയെയും അട്ടിമറിക്കുന്ന ഒന്നല്ല പൊതുവായി ഇപ്പോള്‍ കാണുന്നത്. അപൂര്‍വമായ അപവാദങ്ങളുണ്ടാവാം എങ്കിലും.

സിനിമാസമരം: ഇനി ബാക്കി പ്രേക്ഷകര്‍ മാത്രം

പൂര്‍ത്തിയായ ചിത്രങ്ങള്‍ തീയറ്ററിലെത്തിക്കാനാവാതെയും ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങള്‍ സമരഭാഗമായി പാതി വഴിയില്‍ നിര്‍ത്തിവെച്ചും തീയറ്ററുകള്‍ പുതിയ സിനിമ കിട്ടാതെയും കോടികളുടെ നഷ്ടമാണ് ഇക്കാലയളവില്‍ മേഖലയിലുണ്ടാവുന്നത്. ഇതിനുപുറമേ സിനിമാ മേഖലയില്‍ നേരിട്ടും അല്ലാതെയും പണിയെടുക്കുന്ന അനേകായിരം തൊഴിലാളികളുടെ കാര്യവും കഷ്ടത്തിലാണ്- സിനിമാ മേഖലയെ സ്തംഭനത്തിലാഴ്ത്തി നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ സി.ആര്‍ ആശിഷിന്റെ വിലയിരുത്തല്‍.

 

 

കലുഷിതമായ മലയാള സിനിമാ രംഗത്ത് ഇനി സമരത്തിനിറങ്ങാന്‍ ബാക്കിയുള്ളത് പ്രേക്ഷകര്‍ മാത്രം. രണ്ടാഴ്ചക്കിടെ തീയറ്ററുടമകളുടെയും വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും സംഘടനകള്‍ പരസ്പരം സമരം തുടങ്ങിയ സാഹചര്യത്തില്‍ സിനിമാ മേഖല ഏതാണ്ട് സ്തംഭനാവസ്ഥയിലാണ്. നേരത്തെ ഈമാസം പണിമുടക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക തല്‍കാലം നേരിട്ടുള്ള സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

പൂര്‍ത്തിയായ ചിത്രങ്ങള്‍ തീയറ്ററിലെത്തിക്കാനാവാതെയും ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങള്‍ സമരഭാഗമായി പാതി വഴിയില്‍ നിര്‍ത്തിവെച്ചും തീയറ്ററുകള്‍ പുതിയ സിനിമ കിട്ടാതെയും കോടികളുടെ നഷ്ടമാണ് ഇക്കാലയളവില്‍ മേഖലയിലുണ്ടാവുന്നത്. ഇതിനുപുറമേ സിനിമാ മേഖലയില്‍ നേരിട്ടും അല്ലാതെയും പണിയെടുക്കുന്ന അനേകായിരം തൊഴിലാളികളുടെ കാര്യവും കഷ്ടത്തിലാണ്. പ്രതിസന്ധി തുടര്‍ന്നാല്‍ സര്‍ക്കാരിന് നികുതിയിനത്തില്‍ കിട്ടുന്ന തുകയിലും വന്‍ കുറവുണ്ടാകും.

സമരങ്ങള്‍, കാരണങ്ങള്‍

ആദ്യം സമരം ആരംഭിച്ചത് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷനാണ്. അറ്റകുറ്റപണിക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് പിന്‍വലിക്കുമെന്നും തീയറ്ററുകളെ സൌകര്യങ്ങളനുസരിച്ച് തരംതിരിക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെയാണ് സമരം. ഇതിന്റെ ഭാഗമായി പുതിയ മലയാള ചിത്രങ്ങളുടെ റിലീസ് അവര്‍ ബഹിഷ്കരിച്ചിരിക്കുകയാണ്. അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുമില്ല. ഈ അവസരം മുതലെടുത്ത് ദീപാവലി റിലീസുകളായ തമിഴ്, ഹിന്ദി ചിത്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം പണം തൂത്തുവാരുകയും ചെയ്തു.

മലയാളം ചിത്രങ്ങളെടുത്തില്ലെങ്കില്‍ കഴിഞ്ഞവാരം മുതല്‍ അന്യഭാഷാ ചിത്രങ്ങളും നല്‍കില്ലെന്ന് പ്രഖ്യാപിച്ച് വിതരണക്കാരുടെ സംഘടന ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഇവര്‍ക്ക് മറുപടിയുമായി എത്തി. ഇതിനെ തടയിടാന്‍ ഈവാരം റിലീസ് ചെയ്ത അന്യഭാഷാ ചിത്രങ്ങളായ റോക്ക്സ്റ്റാര്‍, ടിന്‍ടിന്‍ എന്നിവ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുംബൈ, ചെന്നൈ വിതരണക്കാര്‍ വഴി നേരിട്ടെത്തിച്ച് കേരളത്തിലെ വിതരണക്കാര്‍ക്ക് തിരിച്ചടി നല്‍കി.

നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും തമ്മിലുള്ള തര്‍ക്കങ്ങളും തൊഴിലാളികളുടെ ബാറ്റയെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസവും ഏറെ നാളായി തുടരുകയായിരുന്നു. ഇതിന്റെ മുര്‍ധന്യാവസ്ഥയിലാണ് കഴിഞ്ഞദിവസം മുതല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചത്.

സമരം മലയാളത്തിന്റെ വെള്ളിത്തിരയില്‍ കൊടുമ്പിരി കൊള്ളുമ്പോഴും ഈ സംഘടനകളിലെ എല്ലാ അംഗങ്ങള്‍ക്കും ഒരേ അഭിപ്രായമാണെന്ന് കരുതാന്‍ തരമില്ല. നേതൃത്വത്തിന്റെ തീരുമാനം ധിക്കരിക്കാന്‍ മടിച്ച് അംഗീകരിക്കുന്നവരുമേറെയുണ്ട്.

തീയറ്ററുകളില്‍ പുതിയ മലയാള ചിത്രങ്ങള്‍ എടുക്കേണ്ടെന്ന തീരുമാനം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ കൈക്കൊണ്ടതോടെ പ്രദര്‍ശനം ആരംഭിച്ച അന്യഭാഷാ ചിത്രങ്ങള്‍ പലേടത്തും ഇപ്പോള്‍ കലക്ഷന്‍ കുറഞ്ഞിട്ടുണ്ട്. ഇനി എങ്ങനെ പ്രദര്‍ശനം തുടരുമെന്ന ആശങ്കയിലാണ് പല തീയറ്ററുടമകളും. മാത്രമല്ല, വിതരണക്കാര്‍ അന്യഭാഷാ ചിത്രങ്ങളും ഇപ്പോള്‍ നല്‍കുന്നില്ല. സമരം ഇനിയും നീണ്ടാല്‍ കറണ്ട് ബില്‍, തൊഴിലാളികളുടെ കൂലി തുടങ്ങിയവ നല്‍കാന്‍ വന്‍കിട തീയറ്ററുകളില്‍ ചിലതൊഴികെ ബുദ്ധിമുട്ടും.

നിര്‍മാതാക്കളുടെ കടവും സമരം മൂലം കൂടിക്കൊണ്ടിരിക്കുകയാണ്. തീയറ്ററുകാര്‍ എടുക്കാത്തതിനാല്‍ മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, മോഹന്‍ലാലിന്റെ അറബീം ഒട്ടകോം പി. മാധവന്‍ നായരും, ജയറാമിന്റെ നായിക, സ്വപ്നസഞ്ചാരി, ആസിഫലിയുടെ അസുരവിത്ത് തുടങ്ങിയ സിനിമകള്‍ പ്രതിസന്ധിലാണ്. ഇനി സമരം അടുത്താഴ്ചക്ക് മുന്‍പ് തീര്‍ന്നാലും ഇവ ഒന്നിച്ച് പുറത്തിറക്കാനാവില്ല. ഇറക്കിയാല്‍ എല്ലാ ചിത്രങ്ങളുടെയും കലക്ഷനെയും ബാധിക്കും.

തൊഴിലാളികളുടെ ബാറ്റയെച്ചൊല്ലിയുള്ള നിര്‍മാതാക്കളുടെ സമരത്തിലും വിള്ളല്‍ വീണിട്ടുണ്ട്. ശനിയാഴ്ചമുതല്‍ പുതിയ സിനിമാ ചിത്രീകരണം തുടങ്ങില്ലെന്നും നടക്കുന്ന ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേകന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ചയും ഒന്‍പതോളം ചിത്രങ്ങള്‍ ഷൂട്ടിംഗ് തുടര്‍ന്നു. മാസ്റ്റേഴ്സ്, ഓര്‍ഡിനറി, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളാണ് ഷൂട്ടിംഗ് തുടരുന്നത്.
കോടികള്‍ മുടക്കി തുടങ്ങിയ ചിത്രീകരണം ഒരു സുപ്രഭാതത്തില്‍ നിര്‍ത്താനാവില്ലെന്ന് ഒരു വിഭാഗം നിര്‍മാതാക്കള്‍ രഹസ്യമായെങ്കിലും സമ്മതിക്കുന്നു.
എന്നാല്‍ പാക്കപ്പ് ചെയ്യാന്‍ ചില സെറ്റുകളില്‍ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്നും അതുകണ്ട് ഇവര്‍ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി ചിത്രീകരിക്കേണ്ടെന്നുമാണ് അസോസിയേഷന്‍ നേതാക്കളുടെ വിശദീകരണം.

ഈഗോയുടെ പേരില്‍ സംഘടനകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഇത്രയേറെ രൂക്ഷമായി, മേഖല സ്തംഭനാവസ്ഥയിലായിട്ടും പരിഹാരത്തിനുള്ള ഇടപെടലോ നടപടിയോ അധികൃതരുടെയോ മറ്റുള്ളവരുടേയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.

ഇത്ര നാള്‍ സംഘടനാ നേതാക്കളുടെ നാടകങ്ങള്‍ കണ്ടു നിന്ന പ്രേക്ഷകര്‍ മാത്രമാണ് സമരത്തില്‍ ഇതുവരെ ഇടപെടാതെ നിന്നത്. യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സിനിമാ സമരങ്ങള്‍ക്കെതിരെ ജനങ്ങളും രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് മലയാളം ചിത്രങ്ങള്‍ ബഹിഷ്കരിക്കുന്ന തീയറ്ററുകളില്‍ തള്ളിക്കയറി പ്രദര്‍ശനം തടസപ്പെടുത്തിയിരുന്നു. സിനിമാ പ്രതിസന്ധി അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ രംഗത്തിറങ്ങുമെന്ന് ഡി.വൈ.എഫ്.ഐയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് കൂട്ടായ്മകളിലും മറ്റുമായി യുവജനതയും സാധാരണ പ്രേക്ഷകരും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. എന്തൊക്കെ പ്രശ്നങ്ങള്‍ പരിഹരിച്ചാലും തങ്ങള്‍ വേണ്ടെന്നുവെച്ചാല്‍ സിനിമാ മേഖല തന്നെ ഇല്ലാതാകുമെന്നാണ് പ്രേക്ഷകരുടെ മുന്നറിയിപ്പ്. പ്രേക്ഷകരും സമരത്തിനിറങ്ങിയാല്‍ എല്ലാം പൂര്‍ണമാവും. തിരിച്ചറിവില്ലാതെ പോരടിക്കുന്ന സംഘടനകള്‍ക്ക് ഇതൊക്കെ ശ്രദ്ധിക്കാന്‍ എവിടെ നേരം?

തമിഴ് തിരയില്‍ വീണ്ടും കടലിരമ്പം

തമിഴിലെ പുതുസിനിമാ വസന്തം ഈ ദീപാവലിക്ക് പൂത്തുലഞ്ഞു. കേരളമടക്കം പുറം സംസ്ഥാനങ്ങളിലും തിരയിളക്കം സൃഷ്ടിച്ച നാലു ചിത്രങ്ങള്‍. വ്യത്യസ്തതയും പുതുമയും ഒന്നിച്ചു ചേര്‍ന്ന ആ ചിത്രങ്ങള്‍ കേരളമടക്കമുള്ള സിനിമാ വിപണിയോട് പറയുന്നതെന്തെല്ലാമാണ്- ആശിഷ് എഴുതുന്നു

ചെന്നൈ ആല്‍ബര്‍ട്ട് തിയറ്റില്‍ പ്രദര്‍ശിപ്പിച്ച ഏഴാം അറിവിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍

അന്യഭാഷാ ചിത്രങ്ങളുടെ പെരുമഴ കേരളത്തില്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല. തമിഴില്‍ നിന്നെത്തിയ ദീപാവലി ചിത്രങ്ങള്‍ കേരളത്തിലാകെ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. കുറേ കാലങ്ങളായി തമിഴകം കൊണ്ടു നടക്കുന്ന പുതു സിനിമാ സ്വപ്നങ്ങളുടെ ഉറച്ച അടിത്തറയില്‍നിന്ന് ഉയിര്‍ത്തതാണ് ഈ ചിത്രങ്ങള്‍. തമിഴ് ചിത്രങ്ങള്‍ എന്നു പൊതുവേ വിശേഷിപ്പിക്കുമ്പോഴും ഒന്നിച്ചൊരു ചരടില്‍ കെട്ടാനാവാത്തത്ര വൈവിധ്യമാണ് അവയുടെ കാതല്‍. അടിമുടി വ്യത്യസ്തം. പല തരം പ്രമേയങ്ങള്‍. വ്യത്യസ്തമായ ട്രീറ്റ്മെന്റുകള്‍, അവതരണ രീതിയിലും കഥാപാത്ര സ്വീകാര്യത്തിലും പുലര്‍ത്തുന്ന സവിശേഷതകള്‍ എന്നിങ്ങനെ പറയാനേറെയുണ്ട്. അഭിരുചി ഏതായാലും അതിനുള്ള മരുന്ന് തങ്ങളുടെ പക്കലുണ്ടെന്നും അവ ഏതൊക്കെ ചേരുവകള്‍ ചേര്‍ത്ത് നല്‍കണമെന്നും വ്യക്തമായ ഗ്രാഹ്യമുണ്ടെന്ന് ഈ ചിത്രങ്ങള്‍ വിളിച്ചറിയിക്കുന്നു.

സൂര്യയുടെ ഏഴാം അറിവ്, വിജയിന്റെ വേലായുധം, തൊട്ടുമുന്‍പ് പുറത്തിറങ്ങിയ മുരുകേശന്റെ എങ്കേയും എപ്പോതും എന്നീ ചിത്രങ്ങളാണ് തമിഴ് സിനിമാ മേഖലയിലെ ഇപ്പോഴത്തെ ട്രെന്‍ഡിന്റെ കൃത്യമായ സൂചികകളാവുന്നത്. നായക സങ്കല്‍പങ്ങളുടെയും ആഖ്യാന ശൈലിയുടേയും ദൃശ്യധാരാളിത്തത്തിന്റെയും കാര്യത്തില്‍ മൂന്നുവഴികളിലൂടെയാണ് ഈ ചിത്രങ്ങളുടെ സഞ്ചാരം.

വൈവിധ്യമുള്ള കഥയും ആഖ്യാനവുമായി വരുന്ന പുതുതലമുറ യുവതാരചിത്രങ്ങളുടെ പ്രതിനിധിയാണ് എങ്കേയും എപ്പോതും. കോടികള്‍ മുടക്കി ഗ്രാഫിക്സിനും പുത്തന്‍ പരീക്ഷണങ്ങളുമായി വരുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ഉദാഹരണമാണ് ഏഴാം അറിവ്. കാലങ്ങളായി തമിഴ്സിനിമയെന്ന് കേട്ടാല്‍ മനസില്‍ ഓടിയെത്തുന്ന ചേരുവകളുമായി വന്ന മാസ് എന്റര്‍ടെയ്നറാണ് വേലായുധം. മൂന്നുചിത്രങ്ങളും തീയറ്ററില്‍ നിറഞ്ഞോടുമ്പോള്‍ വ്യക്തമാവുന്നത് എല്ലാതരം ചിത്രങ്ങളും ഉള്‍ക്കൊള്ളാനുള്ള മനസ് തമിഴനുണ്ടെന്നാണ്. തമിഴ്നാട്ടിനു പുറത്തെ ശക്തമായ മാര്‍ക്കറ്റുകളായ കേരളം, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിലുള്ളവരെയും എത്തിക്കാന്‍ ഇവക്ക് കഴിവുണ്ടെന്നാണ്.

ചെന്നൈയിലെ തിരുവന്‍മിയൂരില്‍ വേലായുധം പ്രദര്‍ശിപ്പിക്കുന്ന ജയന്തി തിയറ്ററിലെ ദൃശ്യം

എങ്കേയും എപ്പോതും
നവാഗതനായ എം. ശരവണന്‍ സംവിധാനം ചെയ്ത എങ്കേയും എപ്പോതും പറയുന്നത് ആരുടെ ജീവിതത്തിലും എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്ന ഒരു റോഡപകടം നിരവധി ജീവിതങ്ങളെ എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ്. ക്ലൈമാക്സ് ആദ്യരംഗത്തില്‍ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
തിരുച്ചിയില്‍ നിന്ന് ചെന്നെയിലേക്കും ചെന്നൈയില്‍ നിന്ന് തിരുച്ചിയിലേക്കുമുള്ള രണ്ട് ബസുകള്‍ കൂട്ടിയിടിക്കുന്ന ഭീതിദമായ രംഗമാണ് ഹൈലൈറ്റ്. ഈ രംഗമൊന്നു മാത്രം മതി ചിത്രത്തിന്റെ നിലവാരമളക്കാന്‍. അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് മാറുംമുന്‍പേ സംവിധായകന്‍ കഥ പറഞ്ഞു തുടങ്ങുകയാണ്, എങ്ങനെയാണ് ഇരു പട്ടണങ്ങളില്‍ നിന്നും ഈ ബസുകള്‍ തിരിച്ചതെന്ന് അതിനുള്ളിലുണ്ടായിരുന്നവര്‍ എന്തെല്ലാം പ്രതീക്ഷകളും ലക്ഷ്യങ്ങളുമായാണ് കയറിയതെന്നും.

പ്രധാനമായും രണ്ടു ജോഡി പ്രണയികളുടെ ജീവിതത്തില്‍ ചുറ്റിപ്പറ്റിയാണ് കഥ വിശദീകരിക്കുന്നത്. അമുദയും ഗൌതമുമാണ് ആദ്യത്തേത്. (അനന്യയും ശര്‍വാനന്ദും). കതിരേശനും മണിമേഘലയുമാണ് മറ്റൊരു ജോഡി (ജയ്യും അഞ്ജലിയും). ഇവരുടെ പ്രണയം വിശദീകരിക്കുന്നതിലും പതിവ് ചിട്ടവട്ടങ്ങളെ മാറ്റിനിര്‍ത്താന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
പ്രേമം തോന്നുമ്പോഴുള്ള വിദേശഗാനങ്ങളില്ല, വില്ലന്‍ പിന്നാലെയില്ല, വീട്ടുകാരെ വെല്ലുവിളിച്ച് ഒളിച്ചോട്ടവുമില്ല. അതേസമയം, ഒരുമിച്ച് ജീവിക്കുകയാണെങ്കില്‍ നേരിടേണ്ട പ്രശ്നങ്ങള്‍ ഇരു ജോടികളും മുന്‍കൂട്ടി ചിന്തിക്കുകയോ മനസിലാക്കുകയോ ചെയ്യുന്നുമുണ്ട്.
ഇതൊരു പ്രണയകഥയാണോ എന്ന് ചോദിച്ചാല്‍ നിശ്ചയമായും അല്ല, അപകടമുണ്ടാക്കുന്ന വൈകാരികത മുതലാക്കലാണോ ചിത്രത്തിന്റെ ലക്ഷ്യമെന്നാണ് ചോദ്യമെങ്കിലും അല്ലെന്നാവും ഉത്തരം. എന്നാല്‍ ജീവിതത്തിലെ അനിശ്ചത്വവും അതു നിമിഷാര്‍ഥം കൊണ്ട് തകര്‍ക്കുന്ന സ്വപ്നങ്ങളുമാണ് ഈ അപകടവും പ്രണയങ്ങളും കരുക്കളാക്കി ശരവണന്‍ പറഞ്ഞുവെക്കുന്നത്. എവിടെയും എപ്പോഴും ആരുടെ ജീവിതവും മാറ്റിമറിക്കപ്പെടാം എന്ന ഓര്‍മക്കുറിപ്പോടെ.

എഴാം അറിവ് കണ്ട ശേഷം പ്രേക്ഷകര്‍ ഇറങ്ങിവരുന്നു. ചെന്നൈയിലെ ആല്‍ബര്‍ട്ട് തിയറ്ററില്‍നിന്നുള്ള ദൃശ്യം

ഏഴാം അറിവ്
ഗജിനിക്കുശേഷം സംവിധായകന്‍ ഏ.ആര്‍ മുരുകദാസ് സൂര്യയെ നായകനാക്കി ഒരുക്കിയ ഏഴാം അറിവ് പണമെറിഞ്ഞ് പണം നേടാനായി സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചരിത്ര-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. കരുണാനിധി കുടുംബത്തിന്റെ റെഡ് ജയന്റ് മൂവീസ് നിര്‍മിക്കുന്നെന്നതും സൂപ്പര്‍താരമായ സൂര്യ നായകനാവുന്നതും റിലീസിന് മുമ്പ് തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളുയര്‍ത്താന്‍ സഹായകമായിരുന്നു.

ആറാം നൂറ്റാണ്ടില്‍ ജീവിച്ച ബോധിധര്‍മന്‍ എന്ന തമിഴ് യോഗിയെ ഇന്നത്തെ തലമുറയുടെ ഓര്‍മയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ചരിത്രവും ശാസ്ത്രവും കൂട്ടിക്കുഴക്കുകയാണ് ചിത്രത്തില്‍. തമിഴ്നാട്ടില്‍ നിന്ന് ചൈനയിലെത്തുന്ന ഇദ്ദേഹമാണ് അവിടുത്തുകാരെ മഹാവ്യാധിയില്‍ നിന്ന് രക്ഷിച്ചതെന്നും ആയോധന കലകള്‍ അഭ്യസിപ്പിച്ചതെന്നുമാണ് വിശ്വാസം. ബോധിധര്‍മന്റെ കാലത്തെ കഥ പറഞ്ഞശേഷം ഇന്നത്തെ കാലത്ത് അദ്ദേഹത്തിന്റെ വംശത്തിലെ കണ്ണിയായ അരവിന്ദന്‍ എന്ന സര്‍ക്കസുകാരനിലേക്ക് ക്യാമറ തിരിയുകയാണ്.
ബോധിധര്‍മന്‍ പകര്‍ന്നുനല്‍കിയ അറിവുപയോഗിച്ച് ജൈവയുദ്ധത്തിലുടെ ഇന്ത്യയെ കീഴ്പെടുത്താനുള്ള ചൈനയുടെ നീക്കം ശുഭ ശ്രീനിവാസന്‍ എന്ന യുവ ശാസ്ത്രജ്ഞ ചെറുക്കാന്‍ ശ്രമിക്കുകയാണ്. ഇതിനവള്‍ കണ്ടെത്തുന്നത് ബോധിധര്‍മന്റെ ഡി.എന്‍.എയുമായി പൊരുത്തങ്ങളേറെയുള്ള അരവിന്ദനെയാണ്.

ഏഴാം അറിവില്‍ കഥ പറയാന്‍ വലിയൊരു ക്യാന്‍വാസുണ്ട്. അതിനുപോന്ന കഥാപാത്രങ്ങളുണ്ട്. സാഹസികതയുണ്ട്, സംഘര്‍ഷവും സംഘട്ടനവും പ്രണയവുമുണ്ട്. ഇതിനെല്ലാം മേമ്പൊടിയേകുന്ന സംഘട്ടന രംഗങ്ങളും ഗാനരംഗങ്ങളും പണക്കൊഴുപ്പുമുണ്ട്. തമിഴന്റെ ചരിത്രബോധത്തെയും തമിഴ്സ്വത്വത്തെയും ഉണര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും ചിത്രത്തിലുണ്ട്.
സാങ്കേതികതയുടെ മികവും ഇവക്കെല്ലാം പിന്‍തുണയുമായുണ്ട്. രവി കെ. ചന്ദ്രന്റെ ക്യാമറയാണ് ബോധിധര്‍മന്റെ കാലം വിവരിക്കുന്ന രംഗങ്ങളുടെ ഹൈലൈറ്റ്. വര്‍ത്തമാനകാല രംഗങ്ങളില്‍ ഗാന ചിത്രീകരണവും ആക്ഷന്‍ കോറിയോഗ്രാഫിയുടെ മികവുമാണ് എടുത്തു പറയേണ്ടത്. നായകനും നായികയും വില്ലനുമായി യഥാക്രമം സൂര്യയുടേയും ശ്രുതി ഹാസന്റെയും ജോണി ട്രൈന്യൂയാന്റെയും പ്രകടനവും ശ്രദ്ധേയമാണ്.

അതേസമയം, ചിത്രത്തിന്റെ എടുത്തുപറയേണ്ട പോരായ്മ തിരക്കഥയിലെ അച്ചടക്കമില്ലായ്മയും ദുര്‍ബല ക്ലൈമാക്സുമാണ്. സൂര്യയെന്ന താരത്തിന് ഹൈ, ലോ ക്ലാസ് പ്രേക്ഷകരില്‍ ഒരേപോലെ സ്വാധീനം ചെലുത്താനാവുമെന്നത് മുന്നില്‍കണ്ട് നടത്തിയ ശ്രമങ്ങളിലും സംവിധായകന്‍ പരാജയപ്പെട്ടിട്ടുണ്ട്.

ചെന്നൈ ആല്‍ബര്‍ട്ട് തിയറ്റില്‍ പ്രദര്‍ശിപ്പിച്ച ഏഴാം അറിവിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍

വേലായുധം
മേല്‍പറഞ്ഞ രണ്ടു ചിത്രങ്ങളില്‍ നിന്നും അപ്പാടെ മാറി ക്ലീഷേ മാസ് മസാല ചിത്രമാണ് വിജയ് നായകനാകുന്ന ‘വേലായുധം’. റീമേക്ക് ചിത്രങ്ങളിലൂടെ തമിഴകത്ത് ഹിറ്റ് മേക്കറായ ജയം രാജയാണ് സംവിധാനം. ഇത്തവണ 1941ല്‍ ഹോളിവുഡില്‍ പറഞ്ഞുതുടങ്ങി ബോളിവുഡിലും ടോളിവുഡിലും പതിപ്പുകളിറങ്ങിയ കഥയാണ് കോളിവുഡില്‍ രാജയുടെ കൈകളിലൂടെ പുനരവതരിച്ചിരിക്കുന്നത്.
ഒരു വിജയ് ചിത്രത്തിനുള്ള വിജയചേരുവകള്‍ ആവശ്യമായ മസാലകളിട്ട് വേവിച്ചെടുത്തിരിക്കുകയാണ് ‘വേലായുധ’ത്തില്‍. നിഷ്കളങ്കനും നാട്ടിന്‍പുറത്തുകാരനുമാണെങ്കിലും അപരാജിതനായ നായകന്‍, അയാളോട് പ്രേമം തോന്നാന്‍ ചുരുങ്ങിയ രണ്ട് സുന്ദരികള്‍, ആറോളം ഗാനങ്ങള്‍, രക്തപങ്കിലമായ സംഘട്ടന രംഗങ്ങള്‍, മേമ്പൊടിക്ക് തീവ്രവാദവും ദേശസ്നേഹവും ഇത്രയും വീണ്ടും പുതിയൊരു കുപ്പിയിലാക്കി തരികയാണിവിടെ. കൂടാതെ വിജയ് ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ ‘തങ്കച്ചി പാശം’ (സഹോദരീ സ്നേഹം) ഇതിലും ഹൈലൈറ്റാണ്. ചെറുപ്പത്തില്‍ മരിച്ച തന്റെ സഹോദരി വിദ്യയോടുള്ള ആത്മബന്ധമാണ് ഈ ഘടകം എല്ലാ ചിത്രങ്ങളിലും ഉള്‍പ്പെടുത്താന്‍ വിജയിനെ പ്രേരിപ്പിക്കുന്നത്.

വിജയ് എന്ന സൂപ്പര്‍താരം സൂര്യയില്‍ നിന്ന് വ്യത്യസ്തനാവുന്നത് മറ്റൊരു കാര്യത്തിലാണ്. പുതുമക്കും വൈവിധ്യത്തിനും വേണ്ടി എന്തു ത്യാഗത്തിനും സന്നദ്ധനാവുന്ന നടനാണ് സൂര്യയെങ്കില്‍ തന്റെ സ്ഥിരം മാസ് പ്രേക്ഷകര്‍ക്ക് വേണ്ട ചേരുവകളില്‍ നിന്ന് ഒട്ടും മാറാന്‍ ആഗ്രഹിക്കാത്തയാളാണ് വിജയ്.
അതുകൊണ്ടുതന്നെ വിജയ് ഫോര്‍മുല ചടുലമായി അവതിരിപ്പിക്കുക മാത്രമായിരുന്നു സംവിധായാന്‍ രാജയുടെ ദൌത്യം. രണ്ടാം പകുതിയില്‍ ദൈര്‍ഘ്യം കൂടിയിട്ടുണ്ടെന്നതൊഴിച്ചാല്‍ അക്കാര്യത്തില്‍ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.

വാഗൈ സൂട വാ
ഈ മൂന്നു ചിത്രങ്ങള്‍ക്ക് പുറമേ, വിട്ടുപോകരുതാത്ത മറ്റൊരു ചിത്രം കൂടിയുണ്ട് തമിഴകത്ത് ശ്രദ്ധ നേടിയവയില്‍ -വാഗൈ സൂട വാ. കളവാണി എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ സര്‍ഗുണവും യുവനടന്‍ വിമലും ഒന്നിക്കുന്ന ഈ പിരീഡ് ചിത്രം 1966ല്‍ ഒരു തമിഴ് ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ലാളിത്യത്തോടെ അവതരിപ്പിക്കുന്നത്. ബാലവേല സജീവമായിരുന്ന ഒരു കാലഘട്ടത്തില്‍ കുട്ടികളെ സ്കൂളിലെത്തിക്കാനും അറിവ് നല്‍കാനും ഒരു യുവ അധ്യാപകന്‍ നടത്തുന്ന ശ്രമമാണ് കഥ. മലയാളിയായ ഇനിയയാണ് നായിക. പുതുമുഖം ജിബ്രാന്റെ സംഗീതവും മോശമല്ല. യഥാര്‍ഥ്യ ബോധവും ലാളിത്യവുമുള്ള മറ്റൊരു നല്ല ചിത്രമാണ് വാഗൈ സൂട വായെന്നതും പറയാതെ വയ്യ.

വിജയപാത
മുകളില്‍ ചര്‍ച്ച ചെയ്ത നാലുചിത്രങ്ങള്‍ക്കും അതിന്റേതായ പ്രേക്ഷകരെ കണ്ടെത്താനായെന്നാണ് ബോക്സ് ഓഫീസില്‍ നിന്നുള്ള സൂചനകള്‍. ഇതില്‍ വമ്പന്‍ ചിത്രങ്ങളായ ഏഴാം അറിവും വേലായുധവും ഒരു പോലെ വിജയപാതയിലാണ്. റെഡ് ജയന്റ്, സണ്‍ മൂവീസിന്റെ സ്വാധീനമുപയോഗിച്ച് ഭൂരിപക്ഷം തീയറ്ററുകള്‍ നേടാനായതും റിലീസിന്റെ തലേനാള്‍ തന്നെ ചെന്നൈയിലെ മള്‍ട്ടിപ്ലെക്സുകളില്‍ എല്ലാത്തിലും 30 ഓളം ഷോ വീതം പ്രദര്‍ശിപ്പിക്കാനായതും ഏഴാം അറിവിന്റെ ഇനീഷ്യല്‍ കലക്ഷന്‍ കുത്തനെ കൂട്ടിയിട്ടുണ്ട്. കൂടാതെ സണ്‍ ടി.വി, കലൈഞ്ജര്‍ ടി.വി തുടങ്ങിയ മാധ്യമങ്ങളുടെ ശക്തമായ പ്രചാരണവും ചിത്രത്തിന് തുണയാണ്.

സണ്‍ കുടുംബ കുത്തകക്ക് മുന്നില്‍ ആദ്യം പതറിയെങ്കിലും റിലീസിനുശേഷം കൂടുതല്‍ തീയറ്ററുകള്‍ നേടാനായതും മാസ് എന്റര്‍ടെയ്നറെന്ന പേര് നേടാനായതും വേലായുധത്തിന്റെ കലക്ഷനും കൂട്ടിയിട്ടുണ്ട്. ആദ്യ അഞ്ചുദിനം 2.35 കോടി ഏഴാം അറിവ് നേടിയപ്പോള്‍ 2.10 കോടിയുമായി വേലായുധവും തൊട്ടുപിന്നിലുണ്ട്. ഈ ചിത്രങ്ങള്‍ കേരള വിപണിയിലും മലയാളചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി കലക്ഷന്‍ വേട്ട തുടരുകയാണെന്നതാണ് ശ്രദ്ധേയം.

മാനം കാക്കാന്‍ കൃഷ്ണനും രാധയും!

കേരള സിനിമാ തിയറ്ററുകള്‍ ദീപാവലിക്കാലത്ത് കാണിച്ച പ്രവണതകള്‍ ഏതൊക്കെയാണ്? തമിഴില്‍നിന്നും ഹിന്ദിയില്‍നിന്നും എത്തിയ പുത്തന്‍ സിനിമകള്‍ ബോക്സ് ഓഫീസില്‍ ചാകര കൊയ്യുമ്പോള്‍ മലയാള സിനിമകളുടെ അവസ്ഥ എന്താണ്? സംഘടനാ പോരും വഷളന്‍ ചിത്രങ്ങളും കൊണ്ട് മലയാളി പ്രേക്ഷകരെ വീണ്ടും വീണ്ടും പരീക്ഷിക്കുന്ന മലയാള സിനിമാ ലോകത്ത് സന്തോഷ് പണ്ഡിറ്റിന്റെ കന്നി ചിത്രം പ്രദര്‍ശിപ്പിക്കുന്ന ആര്‍ജവം എത്രയാണ്-ആശിഷിന്റെ റിപ്പോര്‍ട്ട്

അന്യഭാഷാ ചിത്രങ്ങളുടെ പെരുമഴയിലാണ് കേരളം. തമിഴും ഹിന്ദിയും പേശുന്ന ചിത്രങ്ങള്‍ക്ക് ജനം ഇരച്ചു കയറുന്നു. എന്തിനോ ഇറങ്ങുന്ന മലയാള സിനിമകള്‍ക്കും സിനിമാ സംഘടനകളുടെ പോരിനും ഇടയിലാണ് ഈ മറുനാടന്‍ കുത്തൊഴുക്ക്. ഇനിയാണ് രസകരമായ കാര്യം. മറുനാടുകളില്‍നിന്ന് ഇരച്ചെത്തുന്ന ഈ കൊടുങ്കാറ്റിനെ തടയാന്‍ മലയാള സിനിമയുടെ ഭാഗത്തുള്ള ഒരേയൊരു ഹിമാലയം ഒരു പാവം സിനിമയാണ്. മലയാളികള്‍ ഊടുപാട് തെറി പറഞ്ഞ, പറഞ്ഞു കൊണ്ടിരിക്കുന്നു, വാര്‍ത്താ അവതാരകര്‍ പച്ചക്ക് വിഡ്ഢി എന്ന് വിളിക്കുന്ന ഒരാള്‍ ചെയ്ത സിനിമ!
അതെ, സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും!
സത്യമാണ് പറയുന്നത്. നിങ്ങള്‍ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും അതാണ് വാസ്തവം. സംശയമുണ്ടെങ്കില്‍ നമ്മുടെ നഗരങ്ങളില്‍ ആളുമാരവവും ഉയരുന്ന തിയറ്ററുകളില്‍ ഒന്നു പോയി നോക്കൂ. കാണാം സന്തോഷ് പണ്ഡിറ്റിനെ കാണാന്‍ ഇരമ്പിയെത്തുന്ന ആളൊഴുക്ക്.

ദീപാവലിക്കാലത്ത് അന്യഭാഷാ ചിത്രങ്ങളുടെ കുത്തൊഴുക്കിനിടെ പേരിനെങ്കിലുമൊരു മല്‍സരം കാഴ്ച വെക്കാനാവാതെ നാണക്കേടില്‍ തലതാഴ്ത്തിനില്‍പ്പാണ് മലയാള സിനിമ. അതേസമയം, ഈ അവസരം കൃത്യമായി വിനിയോഗിച്ച വമ്പന്‍ തമിഴ്, ഹിന്ദി ദീപാവലി റിലീസുകള്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പണം തൂത്തുവാരുകയാണ്. ഉള്ളതുപറഞ്ഞാല്‍ വിജയിന്റെ ‘വേലായുധ’ത്തോടും സൂര്യയുടെ ‘ഏഴാം അറിവി’നോടും ഷാരൂഖ് ഖാന്റെ ‘രാ- വണി’നോടും ഇപ്പോള്‍ കേരളത്തില്‍ മല്‍സരിക്കുന്ന മലയാളചിത്രം സന്തോഷ് പണ്ഡിറ്റിന്റെ ‘കൃഷ്ണനും രാധയും’ മാത്രമാണ്.

300 ഓളം തീയറ്ററുകളിലായി റിലീസ് ചെയ്ത മൂന്ന് അന്യ ഭാഷാ ചിത്രങ്ങളും 35 ലക്ഷം വീതമാണ് ആദ്യദിനം ഷെയര്‍ നേടിയത്. മലയാളത്തില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ പോലും അപൂര്‍വം ചില തീയറ്ററുകളില്‍ ഫാന്‍ ആരവം കൊണ്ടുമാത്രം ഹൌസ് ഫുള്‍ ഷോകള്‍ നേടുന്ന ഇക്കാലത്താണ് എല്ലാ സെന്ററുകളിലും ഈ പ്രേക്ഷക പ്രതികരണം. കൂടാതെ മിക്ക സെന്ററുകളിലും ഈ മൂന്നു ചിത്രങ്ങളും ഒന്നിലധികം തീയറ്ററുകള്‍ നേടിയിട്ടുമുണ്ട്. (ചിലയിടത്ത് നാലും അഞ്ചും വരെയും).

വിജയിനും സൂര്യക്കും ഷാരൂഖിനും കേരളത്തില്‍ ആരാധകരുണ്ടെന്നത് ശരിതന്നെ. എന്നാല്‍ തീയറ്ററുകളില്‍ ഈ കുത്തൊഴുക്ക് സൃഷ്ടിച്ചത് താരാരാധന മാത്രമല്ല, സാങ്കേതികമായും പ്രമേയപരമായും ഉന്നത നിലവാരമുള്ള അന്യഭാഷാ ചിത്രങ്ങള്‍ നല്‍കുന്ന ആസ്വാദനമേന്‍മ കൂടിയാണെന്നതാണ് സത്യം. യുവതലമുറയോടു കൂടുതല്‍ സംവദിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്കാവുന്നതും ഈ വിജയങ്ങള്‍ക്ക് സഹായമായി. ഈ വമ്പന്‍ സ്വീകരണവും ആവേശവും വരാനിരിക്കുന്ന വന്‍അന്യഭാഷാ ചിത്രങ്ങളുടെ വിതരണാവകാശ റേറ്റ് കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.

പ്രേക്ഷകരുടെ മനസറിഞ്ഞ് പടമെടുക്കാനാവില്ലെങ്കിലും ഇത്തരമൊരു ഉല്‍സവ സീസണില്‍ മല്‍സരിക്കാനിറങ്ങിയാല്‍ പന്തികേടാവുമെന്ന ബോധ്യം മലയാളത്തിലെ പ്രബല ബാനറുകള്‍ക്കും സൂപ്പര്‍താര ചിത്രങ്ങള്‍ക്കുമുണ്ടെന്നത് അവരുടെ പിന്‍മാറ്റം ഉറപ്പിക്കുന്നുമുണ്ട്.
മോഹന്‍ലാല്‍^ പ്രിയദര്‍ശന്‍ ചിത്രം ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും’ , മമ്മൂട്ടി-ഷാഫി ചിത്രം ‘വെനീസിലെ വ്യാപാരി’ തുടങ്ങിയ ചിത്രങ്ങള്‍ അന്യഭാഷാ ആരവം അടങ്ങിയിട്ട് തീയറ്ററുകളിലെത്താന്‍ കാത്തിരിപ്പാണ്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തീരാത്തതും തീയറ്ററുകളുടെ ക്ഷാമവും പടങ്ങള്‍ വൈകാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ടിവര്‍. എന്നാല്‍ വിജയ്, സൂര്യ, ഷാരൂഖ് മേളത്തിനിടെ ഈ ചിത്രങ്ങളുമായി സമീപിച്ചാല്‍ പണം വാരാവുന്ന അന്യഭാഷാ ചിത്രങ്ങള്‍ തഴഞ്ഞ് ഇത്തരം ചിത്രങ്ങളെടുക്കാന്‍ തീയറ്ററുകാര്‍ തയാറാവില്ലെന്നതാണ് യഥാര്‍ഥ കാരണം.

കൂടാതെ അന്യഭാഷാ ചിത്രങ്ങളുടെ കുത്തൊഴുക്കില്‍ പ്രദര്‍ശനത്തിലുണ്ടായിരുന്ന മലയാളചിത്രങ്ങള്‍ തീയറ്ററുകാര്‍ തൂത്തെറിഞ്ഞതായുള്ള വിലാപങ്ങളിലും കഴമ്പുണ്ടെന്നു തോന്നുന്നില്ല. കഴിഞ്ഞവാരം തീയറ്ററിലുണ്ടായിരുന്ന ‘സ്നേഹവീട്’, ഇന്ത്യന്‍ റുപ്പി’ ‘സാന്‍വിച്ച്’ എന്നീ ചിത്രങ്ങള്‍ ദീപാവലി റിലീസുകളെത്തും മുന്‍പേ മിക്ക തീയറ്ററുകളിലും ഹോള്‍ഡ് ഓവര്‍ കലക്ഷനിലേക്ക് കടന്നിരുന്നു. ഇവയില്‍ പ്രമേയമികവ് അവകാശപ്പെടാനാവുന്നത് ‘ഇന്ത്യന്‍ റുപ്പി’ക്ക് മാത്രവുമാണ്. അപൂര്‍വമായി വരുന്ന ഇത്തരം നല്ല ശ്രമങ്ങള്‍ക്കാവട്ടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുമാകുന്നില്ല.

അതേസമയം, വ്യാപക വിമര്‍ശനങ്ങള്‍ നേരിട്ട സന്തോഷ് പണ്ഡിറ്റിന്റെ ‘കൃഷ്ണനും രാധയും’ ആദ്യവാരം മൂന്നു തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി ഇപ്പോള്‍ പത്തുതീയറ്ററിലായി. ബംഗളൂരുവിലടക്കം അന്യ സംസ്ഥാന നഗരങ്ങളിലും ഒന്നിലധികം തീയറ്ററുകളില്‍ ചാര്‍ട്ടിംഗായിട്ടുമുണ്ട്. യുവാക്കള്‍ തമാശക്കും ബഹളമുണ്ടാക്കാനുമായാണ് ‘കൃഷ്ണനും രാധയും’ കാണാന്‍ എത്തുന്നതെങ്കിലും മുഖ്യധാര മലയാളസിനിമയിലെ മടുപ്പിക്കുന്ന ശൈലിയോട് അവരറിയാതെതന്നെ നടത്തുന്ന പ്രതിഷേധമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്.

ഈയവസ്ഥയിലാണ് കൂനിന്‍മേല്‍ കുരുപോലെ എ ക്ലാസ് തീയറ്ററുടമകളുടെ സമരം നവംബര്‍ ഒന്നുമുതല്‍ തുടങ്ങുന്നത്. സര്‍വീസ് ചാര്‍ജ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയിലും വൈഡ് റിലീസിംഗിനായി തീയറ്റര്‍ വര്‍ഗീകരണം നടത്തുന്നതിലും പ്രതിഷേധിച്ചാണ് സമരം. സമരരീതിയും വിചിത്രമാണ് പുതിയ മലയാള സിനിമകള്‍ സമരം തീരും വരെ റിലീസ് അനുവദിക്കില്ല, അന്യഭാഷക്ക് കുഴപ്പമില്ല.!

എന്തായാലും ഒരുകാര്യം ഉറപ്പായി, ഇങ്ങനെപോയാല്‍ മലയാളസിനിമ കാണാന്‍ പഴയ ഡി.വി.ഡി കലക്ഷനുകള്‍ പരതേണ്ട കാലമെത്താന്‍ ഇനി അധികസമയം വേണമെന്ന് തോന്നുന്നില്ല

തിയറ്റര്‍ സമരം പിന്‍വലിച്ചു

ബി ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ എട്ടുമുതല്‍ നടന്നുവന്ന തിയറ്റര്‍ സമരം പിന്‍വലിച്ചു. മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചത്തുടര്‍ന്നാണിത്.
മുന്‍പ് നടന്ന ചര്‍ച്ച പ്രകാരം തീരുമാനിച്ച വൈഡ് റിലീസ് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

വൈഡ് റിലീസ് നടപ്പാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചു. കൂടാതെ തിയറ്ററുകളുടെ സൌകര്യങ്ങള്‍ വിലയിരുത്തി ഗ്രേഡ് നല്‍കാനുള്ള വിദഗ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായി. ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജും റിസര്‍വേഷന്‍ ചാര്‍ജും ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

തിയറ്ററുകളെ നിലവാരമനുസരിച്ച് തരംതിരിക്കാനുള്ള സമിതി എ, ബി ക്ലാസ് തീയറ്ററുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തി ഗ്രേഡ് നല്‍കും. ഇതനുസരിച്ചായിരിക്കും ഇനി റിലീസുകള്‍. സൌകര്യങ്ങളില്ലാത്തതിയറ്ററുകളില്‍ റിലീസ് നല്‍കില്ല. പ്രേക്ഷകരില്‍ നിന്ന് ടിക്കറ്റിനൊപ്പം വര്‍ഷങ്ങളായി ഈടാക്കി വന്ന സര്‍വീസ് ചാര്‍ജ് പിന്‍വലിക്കും. രണ്ടുരൂപ വീതമായിരുന്നു വാങ്ങിയിരുന്നത്. ഇതുവരെ പിരിച്ചത് എന്തുചെയ്തെന്നു പോലുമറിയില്ലെന്ന് മന്ത്രി പറഞ്ഞു. കൂടാതെ തിയറ്ററുകള്‍ വാങ്ങിയിരുന്ന റിസര്‍വേഷന്‍ ചാര്‍ജും നിര്‍ത്തലാക്കും. അഞ്ചുരൂപ മുതല്‍ മുകളിലേക്കായിരുന്നു ഇത്. തിയറ്ററുകളിലെ നികുതിവെട്ടിപ്പ് തടയാന്‍ ടിക്കറ്റിംഗ് മെഷീന്‍ നിര്‍ബന്ധമാക്കും.

ചര്‍ച്ചയില്‍ എക്സിബിറ്റേഴ്സ് അസോസിയേഷന്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ പങ്കെടുത്തു. എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പങ്കെടുത്തില്ല. വൈഡ് റിലീസ് അനുവദിക്കുന്നതിലെ എതിര്‍പ്പിനെത്തുടര്‍ന്നാണിത്.


വൈഡ് റിലീസ് തര്‍ക്കം തീര്‍ക്കാന്‍ 26ന് ചര്‍ച്ച


മന്ത്രിയും കൈയൊഴിഞ്ഞു; വൈഡ് റിലീസ് പെരുവഴിയില്‍

മന്ത്രിയും കൈയൊഴിഞ്ഞു; വൈഡ് റിലീസ് പെരുവഴിയില്‍

മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മധ്യസ്ഥതയില്‍ മേയ് 25ന് ധാരണയായ മാനദണ്ഡങ്ങള്‍ എ ക്ലാസ് തീയറ്ററുടമകളുടെ കടുംപിടുത്തത്തെത്തുടര്‍ന്നാണ് അനിശ്ചിതത്വത്തിലായത്. ഇതുമൂലം വ്യാപക റിലീസ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തീയറ്ററുടമകള്‍ പ്രശ്നം അവസാനിപ്പിക്കാനാവാതെ ദിനേന കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്-സമരക്കാറ്റു പിടിച്ച തിയറ്ററുകളെ കുറിച്ച് ആശിഷിന്റെ വിലയിരുത്തല്‍.

കേരളത്തിലെ തീയറ്ററുകളില്‍ നഗര- ഗ്രാമ ഭേദമന്യേ സിനിമകള്‍ റിലീസ് ചെയ്യാനുദ്ദേശിച്ച് അംഗീകരിച്ച വൈഡ് റിലീസ് മാനദണ്ഡങ്ങള്‍ നടപ്പാക്കാനാവാതെ കുഴയുന്നു.മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മധ്യസ്ഥതയില്‍ മേയ് 25ന് ധാരണയായ മാനദണ്ഡങ്ങള്‍ എ ക്ലാസ് തീയറ്ററുടമകളുടെ കടുംപിടുത്തത്തെത്തുടര്‍ന്നാണ് അനിശ്ചിതത്വത്തിലായത്. ഇതുമൂലം വ്യാപക റിലീസ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തീയറ്ററുടമകള്‍ പ്രശ്നം അവസാനിപ്പിക്കാനാവാതെ ദിനേന കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ആദ്യഘട്ടം പ്രശ്ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയ മന്ത്രിയാകട്ടെ, ഇപ്പോള്‍ പ്രസ്താവനകളില്‍ മാത്രമായി പരിഹാരശ്രമം ഒതുക്കുകയാണെന്നാണ് ആക്ഷേപം.

എന്താണ് വൈഡ് റിലീസ് ?

2008 വരെ കേരളത്തില്‍ സിനിമാ റിലീസിംഗ് ചുരുങ്ങിയ കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു. (ഉദാഹരത്തിന്, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, തൃശൂര്‍ പോലുള്ള ജില്ലാ ആസ്ഥാനങ്ങളിലും ആറ്റിങ്ങല്‍, മൂവാറ്റുപുഴ, വടകര, ചാലക്കുടി, മാവേലിക്കര, തലശേãരി, കാഞ്ഞങ്ങാട് പോലുള്ള പട്ടണങ്ങളിലും). ഈ ഗണത്തില്‍പ്പെട്ട എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. ഇവരുടെ കീഴില്‍ വരുന്ന 48 സ്ഥലങ്ങളിലെ തീയറ്ററുകളില്‍ മാത്രമായിരുന്നു റിലീസ്. കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ ഇവര്‍ അനുവദിക്കുകയുമില്ലായിരുന്നു.

വ്യാജസീഡിയും മറ്റും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സിനിമകള്‍ കൂടുതല്‍ പ്രേക്ഷകരിലെത്താന്‍ റിലീസ് കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടേയും ആവശ്യം ശക്തമായപ്പോള്‍ സിനിമാ സംഘടനകള്‍ തമ്മിലെ ചര്‍ച്ചകള്‍ക്ക് ശേഷം 2008ല്‍ ബി ക്ലാസ് കേന്ദ്രങ്ങളിലെ 22 സ്ഥലങ്ങള്‍ കൂടി റിലീസ് പട്ടികയില്‍ ഉള്‍പ്പെടുത്തി. (ആലുവ, കൊച്ചി, പെരുമ്പാവൂര്‍, നെടുമങ്ങാട്, കൊട്ടാരക്കര, കോട്ടക്കല്‍, മുക്കം തുടങ്ങിയവ ഉദാഹരണം)

പിന്നീട് ഉള്‍പ്പെടുത്തിയ ബി ക്ലാസ് സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നത് സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയുടെ കീഴിലാണ്.

ഇനിയുമേറെ സെന്ററുകളില്‍ റിലീസ് അനുവദിക്കണമെന്നായിരുന്നു നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും ആവശ്യം. ബി സെന്ററുകളുടെ സംഘടനയാകട്ടെ ഇതിന് അനുകൂലവുമാണ്.

എന്നാല്‍, എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. അതിന് അവരുടേയായ വാദങ്ങളും അവര്‍ക്കുണ്ട്. തങ്ങള്‍ വന്‍ തുക അഡ്വാന്‍സ് നല്‍കുന്ന സിനിമകള്‍ എല്ലാ മുക്കിലും മൂലയിലും റിലീസ് അനുവദിച്ചാല്‍ വന്‍ നഷ്ടമുണ്ടാകുമെന്നതിനാല്‍ അനുവദിക്കില്ലെന്നും അവര്‍ പറയുന്നു. അതേസമയം നേരത്തെ തീയറ്റര്‍ അഡ്വാന്‍സ് വാങ്ങാത്ത ചിത്രങ്ങള്‍ എവിടെയൊക്കെ റിലീസ് ചെയ്താലും പ്രശ്നമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നേരത്തെയുണ്ടായിരുന്ന അപ്രമാദിത്വം നഷ്ടപ്പെടുന്നതിലെ ആശങ്ക മൂലമാണ് ഏ ക്ലാസുകാര്‍ എതിര്‍ക്കുന്നതെന്നാണ് മറുപക്ഷത്തിന്റെ വാദം.

വാദങ്ങളും തര്‍ക്കങ്ങളും കഴിഞ്ഞ നാലുവര്‍ഷമായി തുടരവേ, പുതുതായി അധികാരമേറ്റ സിനിമാമന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് മേയില്‍ നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും തീയറ്ററുടമകളുടേയും ഫിലിം ചേമ്പറിന്റെയും യോഗം വിളിച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍ വൈഡ് റിലീസിംഗ് വ്യാപകമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പുതുതായി റിലീസ് അനുവദിക്കുന്നതിന് മാനദണ്ഡങ്ങളും നിശ്ചയിച്ചു.

മേയ് 25ലെ ധാരണകള്‍

മുന്‍പ് റിലീസ് അനുവദിച്ചിരുന്ന എ ക്ലാസ്, ബി ക്ലാസ് തീയറ്ററുകള്‍ക്ക് പുറമേ എ.സി, ഡി.ടി.എസ് സൌകര്യങ്ങളുള്ള ഏതു തീയറ്ററിലും ജൂണ്‍ ഒന്നുമുതല്‍ റിലീസ് അനുവദിക്കും എന്നാണ് മന്ത്രി മേയ് 25ന് പ്രഖ്യാപിച്ചത്. നിര്‍മാതാക്കളും വിതരണക്കാരും തീയറ്ററുടമകളും തത്വത്തില്‍ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.

കൂടാതെ നിലവില്‍ റിലീസുള്ള തീയറ്റുകളില്‍ പലതിലും സൌകര്യങ്ങള്‍ പരിമിതമാണെന്ന ആക്ഷേപം പരിഗണിച്ച് എല്ലായിടവും എ.സിയാക്കാന്‍ മൂന്നുമാസം സമയവും അനുവദിച്ചു.

സൌകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തീയറ്ററുകളെ തരംതിരക്കാനും ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനും റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കാനും ധാരണയായിരുന്നു.

ഈ പ്രഖ്യാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന നിരവധി ചെറുപട്ടണങ്ങളിലെ തീയറ്ററുകള്‍ക്ക് ഉണര്‍വു പകര്‍ന്നു. പല ഉടമകളും റിലീസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് 50 ലക്ഷം മുതല്‍ കോടികള്‍ വരെ മുടക്കി തീയറ്ററുകള്‍ നവീകരിക്കാനും ശ്രമം ആരംഭിച്ചു.

പിന്നീട് സംഭവിച്ചത്

ധാരണപ്രകാരം ആദ്യഘട്ടം തിരുവനന്തപുരത്തെ കഠിനംകുളത്തെ മള്‍ട്ടിപ്ലക്സ് സൌകര്യങ്ങളുള്ള എ.സി എച്ച്.ഡി തീയറ്ററിലും കഴക്കൂട്ടത്തെയും കൊല്ലം ശക്തികുളങ്ങരയിലെയും എ.സി തീയറ്ററുകളിലും ചില ചിത്രങ്ങള്‍ക്ക് റിലീസ് ലഭിച്ചു.

കൂടുതല്‍ മേഖലകള്‍ റിലീസിന് ശ്രമം ആരംഭിച്ചപ്പോഴാണ് പ്രശ്നം വീണ്ടും ആരംഭിച്ചത്. എ ക്ലാസ് തീയറ്ററുകളുടെ സംഘടനയായ ഫെഡറേഷന്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയശേഷം മറ്റു തീയറ്ററില്‍ കൂടി റിലീസ് ചെയ്യാന്‍ ശ്രമിച്ചാല്‍ ആ ചിത്രങ്ങള്‍ ഫെഡറേഷന്‍ അംഗങ്ങളുടെ തീയറ്ററുകള്‍ ബഹിഷ്കരിക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. ഇത്തരത്തില്‍ രതിനിര്‍വേദം പോലുള്ള ചിത്രങ്ങളുടെ റിലീസ് തലേനാള്‍ രാത്രി വൈകിയും അനിശ്ചിതത്വത്തിലായിരുന്നു.

പ്രധാന നഗരങ്ങളെ വിട്ടുകളയാന്‍ പറ്റാത്തതിനാല്‍ വിതരണക്കാര്‍ എ ക്ലാസുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വന്നു.

ഓണം, ഈദ് റിലീസുകളുടെ സമയത്ത് പ്രശ്നം സങ്കീര്‍ണമായി. ഓണച്ചിത്രങ്ങള്‍ പരമാവധി കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനായിരുന്നു നിര്‍മാതാക്കളുടെയും വിതരണക്കാരുടേയും താല്‍പര്യം. മന്ത്രിയുടെ പ്രഖ്യാപനം കേട്ട് മുഖം മിനുക്കിയ നേരത്തെ റിലീസ് അനുവദിക്കാതിരുന്ന ചില കേന്ദ്രങ്ങളും ഇവര്‍ കണ്ടുവെച്ചു. പല കേന്ദ്രങ്ങളും റിലീസ് അനുവദിക്കുമെന്ന് കരുതി എ.സി ആക്കിയിരുന്നു. പലേടത്തും പുതുക്കല്‍ നടപടി തുടരുന്നുമുണ്ട്.

എന്നാല്‍ എ ക്ലാസ് കടുംപിടിത്തം അനൌദ്യോഗികമായി തുടര്‍ന്നതോടെ ഓണം റിലീസ് പട്ടികയിലും പുതിയ കേന്ദ്രങ്ങള്‍ക്ക് കയറിപ്പറ്റാനായില്ല. എ.സി യാക്കിയ കഴക്കൂട്ടം ഹരിശ്രീ, വടക്കഞ്ചേരി തങ്കം തുടങ്ങിയവ ഉദാഹരണം.

പ്രശ്നം ഇത്രയുമായതോടെയാണ് ലക്ഷങ്ങള്‍ എ.സിക്കും നവീകരണത്തിനും മുടക്കിയ ചെറുപട്ടണങ്ങളിലെ തീയറ്ററുടമകള്‍ എക്സിബിറ്റേഴ്സ അസോസിയേഷന്റെ നേതൃത്വത്തില്‍ ഉത്രാടദിനമായ സെപ്റ്റംബര്‍ എട്ടുമുതല്‍ സമരം തുടങ്ങിയത്. കേരളത്തില്‍ 160ലേറെ കേന്ദ്രങ്ങള്‍ ഇത്തരത്തില്‍ അടച്ചിട്ടിരിക്കുകയാണ്.

രണ്ടാഴ്ച പിന്നിട്ടിട്ടും ചര്‍ച്ചയോ സമരം തീര്‍ക്കാന്‍ നടപടിയോ ഒന്നുമുണ്ടായില്ലെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. എന്തെങ്കിലും തീരുമാനമാവാതെ പിന്‍മാറാനാവാത്ത അവസ്ഥയിലാണ് സമരത്തിലുള്ളവര്‍. പുതിയ ആവശ്യങ്ങളൊന്നും തങ്ങള്‍ക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ തന്റേടം കാട്ടണമെന്നുമാണ് അവര്‍ പറയുന്നത്.
ഇടക്ക് സമരം തീര്‍ക്കാന്‍ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും നടപടികളൊന്നും വരാത്തതില്‍ ആശങ്കയിലാണ് വിതരണക്കാരും സമരത്തിലുള്ള തീയറ്ററുകാരും.

പുതിയ തേജാ, പഴയ അതേ മത്തിക്കറി…

എന്റെ വല്യമ്മച്ചി ആളൊരു മഹാസംഭവമായിരുന്നെന്ന് എനിക്ക് പലപ്പഴും
തോന്നിയിട്ടുണ്ട്. ആളുകളൊത്തിരിയുള്ള ഞങ്ങളുടെ കൂട്ടുകുടുംബത്തില്‍
വളര്‍ന്നതും വന്നു കേറിയതുമായി പെണ്ണുങ്ങള്‍ ഒരുപാടുണ്ടായിരുന്നിട്ടും
അടുക്കളഭരണത്തിന്റെ സര്‍വാധികാരി മരിക്കുംവരെ വല്യമ്മച്ചി തന്നായിരുന്നു.
ആളിനൊപ്പിച്ചു വരുമാനമില്ലാതിരുന്ന അക്കാലത്ത്, പറമ്പീ വെളയുന്ന കപ്പേം
മാങ്ങേം ചക്കേം കൊണ്ടൊക്കെ എല്ലാരേം ഊട്ടി നെറക്കാന്‍ അവര്‍ ഒരുപാട്
പ്രയാസപ്പെടുന്നതു ഞാന്‍ കുഞ്ഞുന്നാളില്‍ കണ്ടിട്ടൊണ്ട്. അമ്മച്ചീടെ ചെല
അടുക്കള തന്ത്രങ്ങള്‍ അതീവ രസകരമായിരുന്നുവെന്നു പറയാനാണ്, ഈ കുടുംബ
പുരാണമൊക്കെ ഇപ്പോ വെളമ്പിയത്.

അതായത്, അടുപ്പില്‍ വെന്തതൊന്നും എത്ര പഴകിയാലും അവര്‍ വെറുതെ
കളയുകേലാരുന്നു. തേങ്ങയരക്കാത്ത കുടമ്പുളിയിട്ട മത്തിക്കറി അമ്മച്ചി
ഒന്നൊന്നര ആഴ്യൊക്കെ സുഖമായിട്ടോടിക്കും, ദെവസോം ഒന്നു ചൂടാക്കുമെന്നു
മാത്രം. ബാക്കിവരുന്നതെന്തായാലും, അത് ചെണ്ടമുറിയന്‍ കപ്പയായാലും
ചേനയായാലും ചേമ്പായാലും ശരി, ഏതെങ്കിലും തരത്തില്‍ അമ്മച്ചി നമ്മടെ
വയറ്റില്‍ എത്തിക്കും. അകത്താക്കുന്ന സാധനത്തിന്റെ പഴക്കം അതു
തിന്നുന്നവന്‍ ഒരിക്കലും അറിയാതിരിക്കാനൊള്ള പൊടിക്കൈകളൊക്കെ
അമ്മച്ചിക്ക് നല്ല വശമായിരുന്നു. കാലം മാറി, അമ്മച്ചീടെ മക്കളും ഞങ്ങളു
കൊച്ചു മക്കളുമൊക്കെ പല കരേലെത്തി പ്രാരാബ്ധമൊക്കെ മാറി. പക്ഷേ, മരണം വരെ
അമ്മച്ചീടെ ശീലം മാത്രം മാറിയില്ല. പഴഞ്ചോറു വെച്ചൂറ്റിയും പഴകിയ
മത്തിക്കറി ചൂടാക്കിയും മറ്റുള്ളവരെ തീറ്റിക്കുന്നതില്‍ അമ്മച്ചി
എക്കാലത്തും ആത്മസംതൃപ്തി കണ്ടെത്തി. കാലം മാറിയതും മക്കളുടേയും
കൊച്ചുമക്കളുടേയുമൊക്കെ രുചി മാറിയതുമൊന്നും അവര്‍ ഒരിക്കലും
തിരിച്ചറിഞ്ഞതേയില്ല.

മുരളീധരന്‍, ശാന്താ മുരളീധരന്‍ എന്നിവര്‍ നിര്‍മിച്ച് ദീപു കരുണാകരന്‍
കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് ‘സൌത്ത് ഇന്ത്യയിലെ ഇംഗ്ലീഷ്
അറിയാവുന്ന ഏക നടന്‍’ നായകനായ ‘തേജാഭായ് ആന്റ് ഫാമിലി’ എന്ന സിനിമ പാലാ
യൂനിവേഴ്സല്‍ തിയറ്ററില്‍ കണ്ടിരുന്ന രണ്ടര മണിക്കൂര്‍ നേരവും ഞാനെന്റെ
വല്യമ്മച്ചിയുടെ ആ പഴയ മത്തിക്കറി ഓര്‍ക്കുവാരുന്നു. പത്തിരുപത്തഞ്ചു
കൊല്ലം മുമ്പ് പഞ്ഞകാലത്ത് നമ്മളതു സ്വാദോടെ കഴിച്ചിട്ടുണ്ടെന്നതു നേര്,
എന്നു കരുതി ഇന്നും അതുതന്നെ വിളമ്പിയാലോ?

1984 ല്‍ ‘പൂച്ചക്കൊരു മൂക്കുത്തി’യില്‍ തുടങ്ങി, ‘ഓടരുതമ്മാവാ ആളറിയാം’
(1984), ബോയിങ് ബോയിങ് (1985), മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (1986)
എന്നിങ്ങനെ നീണ്ട് 2001 ല്‍ ‘കാക്കകുയില്‍’ വരെയുള്ള അനവധി സിനിമകളില്‍
പ്രിയദര്‍ശന്‍ പയറ്റിയ ഹാസ്യത്തെ ഇംഗ്ലീഷില്‍ സ്ക്രൂബോള്‍ കോമഡി
(Screwball comedy) എന്നു വിളിക്കും. ഒരാളെ മറ്റൊരാളായി
തെറ്റിദ്ധരിക്കുന്നതുമൂലമുണ്ടാവുന്ന ഗുലുമാലുകള്‍, ഒരാളോ ഒന്നിലധികം പേരോ
പ്രണയ വിജയത്തിനോ മറ്റെന്തിെലും കാര്യ സാധ്യത്തിനോ ആയി സ്വന്തം സ്വഭാവമോ
വ്യക്തിത്വമോ മറച്ചുവെക്കാന്‍ നടത്തുന്ന പെടാപ്പാടുകള്‍ ഒക്കെയാണ്
സ്ക്രൂബോള്‍ കോമഡിയുടെ അടിസ്ഥാനഘടകം. മിക്കതിലും നായകന്‍ നായികയില്‍
നിന്ന് വലിയൊരു രഹസ്യം മറച്ചുവെച്ചിരിക്കും. ഈ ഹാസ്യ രീതി നമ്മുടെ
പ്രിയദര്‍ശന്‍ കണ്ടെത്തിയതൊന്നുമല്ല, അദ്ദേഹം കൊള്ളാവുന്ന ഇംഗ്ലീഷ്
സിനിമകളില്‍ നിന്ന് അതേപടി ചുരണ്ടി മാറ്റിയതാണ്. മൂന്നു നാലു
പ്രണയിനികള്‍ ഒരേ സമയമുള്ള നായകന്‍ കള്ളിപൊളിയാതിരിക്കാന്‍ നടത്തുന്ന
നെട്ടോട്ടങ്ങളുടെ കഥയായ ‘ബോയിങ് ബോയിങ്’ ഒക്കെ പേരുപോലും മാറ്റാന്‍
മെനക്കെടാതെ പ്രിയന്‍ നടത്തിയ മോഷണമായിരുന്നുവെന്ന് ഇന്ന്
നഴ്സറിക്കുട്ടികള്‍ക്കു വരെ അറിയാം. 1932 ല്‍ ‘ട്രബിള്‍ ഇന്‍ പാരഡൈസ്’
തൊട്ട് 1944 ല്‍ ‘ആര്‍സെനിക് ആന്റ് ഓള്‍ഡ് ലേസ്’ വരെയുള്ള ഹോളിവുഡ്
സിനിമകളിലാണ് സ്ക്രൂബോള്‍ കോമഡി അരങ്ങുതകര്‍ത്തത്. 1974 വരെയൊക്കെ ഇത്തരം
സിനിമകള്‍ ഹോളിവുഡില്‍ ഇടക്കിടെ എത്തി വലിയ സാമ്പത്തിക വിജയം നേടി.
ഇംഗ്ലീഷില്‍ ഈ തരികിട ഹാസ്യത്തിന്റെ യുഗം അവസാനിച്ച് പിന്നെയും പത്തു
കൊല്ലം കഴിഞ്ഞാണ് പ്രിയദര്‍ശനൊക്കെ അത് അടിച്ചുമാറ്റി
മലയാളത്തിലെത്തിച്ചത്. പിന്നീട് കെ.കെ ഹരിദാസ് മുതല്‍ വിജി തമ്പിവരെ
എത്രയോ സംവിധായകര്‍ അതു പകര്‍ത്തി.

ഇന്നത്തെപ്പോലെ ടെലിവിഷനോ ഇന്റര്‍നെറ്റോ വിദേശസിനിമാനുഭവമോ
ഒന്നുമില്ലാത്ത പഴയ തലമുറ അത്തരം മലയാള സിനിമകള്‍ പലതും തിയറ്ററില്‍ പോയി
ചിരിച്ചുമറിഞ്ഞു കണ്ടു. കാല്‍നൂറ്റാണ്ടു പഴക്കമുള്ള അതേ ‘മത്തിക്കറി’
പുതിയൊരു പേരില്‍ ഇതാ കേരളത്തിലെ തിയറ്ററുകളില്‍ ഈ ഓണക്കാലത്ത് വീണ്ടും
എത്തിയിരിക്കുന്നു, ‘തേജാഭായി ആന്റ് ഫാമിലി’ എന്ന പേരില്‍. മലേഷ്യയിലെ
ഏറ്റവും വലിയ അധോലോക നായകനായ തേജാഭായ് (പ്രിഥ്വിരാജ്)
സാമൂഹികപ്രവര്‍ത്തകയായ വേദികയെ (അഖില) പ്രണയിക്കുന്നു. കാമുകന്‍
‘സര്‍വശക്തനായ’ അധോലോക നായകനാണെന്ന കാര്യം പാവം നായികക്ക് അറിയില്ല.
വേദികയുടെ പിതാവ് (തലൈവാസല്‍ വിജയ്) നിലയും വിലയും ബന്ധുബലവുമുള്ള
ഒരുത്തനു മാത്രമേ മകളെ വിവാഹം ചെയ്തു നല്‍കൂ എന്ന ദൃഢപ്രതിജ്ഞയിലാണ്.
അനാഥനായ തേജാഭായ് വേദികയെ സ്വന്തമാക്കാനായി വേദികയുടെ പിതാവിന്റെ ആത്മീയ
ഗുരുവിനെ (സുരാജ് വെഞ്ഞാറമ്മൂട്) ഭീഷണിപ്പെടുത്തി പാട്ടിലാക്കുന്നു.
പീന്നിട് തേജാഭായിയും ആത്മീയ ഗുരുവും കേരളത്തിലെത്തി വലിയൊരു ബംഗ്ലാവില്‍
താമസമാക്കുന്നു. തേജാഭായി ബന്ധുക്കളെ തേടി നല്‍കുന്ന പത്രപ്പരസ്യം
കണ്ടെത്തുന്ന ഊരും പേരുമില്ലാത്ത നിരവധി കഥാപാത്രങ്ങള്‍ (ജഗദീഷ് മുതല്‍
കുളപ്പുള്ളി ലീല വരെയുള്ളവര്‍) ഹാസ്യമെന്ന പേരില്‍ കാഴ്ചവെക്കുന്ന
ഓക്കാനിപ്പിക്കുന്ന വിക്രിയകളാണ് പിന്നീട് സിനിമ. നായികയും നായികയുടെ
അച്ഛനും വില്ലനുമൊക്കെ പിന്നീട് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ
ഒന്നിനു പിറകെ ഒന്നായി ബംഗ്ലാവില്‍ എത്തുന്നു. തനിക്ക് ഒരുപാട്
ബന്ധുക്കളുണ്ടെന്നു വരുത്തിതീര്‍ക്കാന്‍ തേജാഭായ് നടത്തുന്ന ‘ടോം ആന്റ്
ജെറി’ കളിക.ാണ് സിനിമ മുഴുവന്‍. വളരെ വളരെ പഴകിയതും ഒരുപാടൊരുപാട്
സിനിമകളില്‍ മലയാളി കണ്ടു മടുത്തതുമായ ആള്‍മാറാട്ട നെട്ടോട്ട ഹാസ്യം.
ഒരായിരം സിനിമകളില്‍ കണ്ടതുപോലൊരു അടിപിടിയില്‍ എല്ലാം കലങ്ങിത്തെളിഞ്ഞ്
നായകനും നായികയും ഒന്നിക്കുമ്പോള്‍ ശുഭം!

പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ പരിഹസിക്കാത്ത ഒറ്റ സീന്‍പോലുമില്ല
എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മുന്‍ സിനിമകളായ വിന്റര്‍, ക്രേസി
ഗോപാലന്‍ എന്നിവയിലൂടെ നേടിയെടുത്ത ചീത്തപ്പേര് ഈ സിനിമയിലും ദീപു
കരുണാകരന്‍ കളഞ്ഞുകുളിക്കുന്നില്ല! കൂറ്റനൊരു വീടിന്റെ അകത്തളത്തിലാണ്
രംഗങ്ങള്‍ ഭൂരിപക്ഷവും എന്നതിനാല്‍ കഥാപാത്രങ്ങളെവിട്ട് പ്രകൃതിഭംഗി
നോക്കിയിരിക്കാനുള്ള അവസരംപോലും ഈ സിനിമ പാവം പ്രേക്ഷകന് തരുന്നില്ല.
സംഭവം ‘ ക്ലീന്‍ ഫാമിലി എന്റര്‍ടെയിനര്‍’ എന്നാണ് അവകാശവാദം.
എന്റര്‍ടെയിനറിനുമില്ലേടേ രാജു, ഒരു പരിധിയൊക്കെ? ‘ഐ.ക്യു ഒള്ളൊരു
പെണ്ണിനെ മാത്രമേ  കെട്ടൂന്നു’ വാശിപിടിച്ച് സകലമാന പത്രക്കാരേം
പറ്റിച്ച് ബി.ബി.സി ജേണലിസ്റ്റിനെത്തന്നെ അതീവ രഹസ്യമായിട്ട്
സ്വന്തമാക്കിയ യുവനായകനല്ലേ പ്രിഥ്വീ അവിടുന്ന്? കരാര്‍ ഒപ്പിട്ട്
ചെക്കെഴുതി വാങ്ങുംമുമ്പ് സ്വന്തം ഐ.ക്യു ഉപയോഗിച്ച് ഇമ്മാതിരി
സ്ക്രിപ്റ്റൊക്കെ ഒന്നു വായിച്ചൂടേടോ?

കര്‍ട്ടന്‍: ആരുടേയും അഭിനയത്തെപ്പറ്റി ഒന്നും പറയാനില്ല, കാരണം ഈ
സിനിമയില്‍ അഭിനയത്തിന്റെ ആവശ്യമേയില്ല. കൂട്ടത്തില്‍ ഏറ്റവും
വെറുപ്പിക്കുന്നത് പതിവുപോലെ സുരാജ് വെഞ്ഞാറമ്മൂടു തന്നെ. പ്രിഥ്വിക്ക്
കോട്ടും സ്യൂട്ടും കൂളിങ്ഗ്ലാസുമിട്ട് നടക്കാനല്ലാതെ പ്രത്യേകിച്ച്
ഒന്നും ചെയ്യാനില്ല. അഖില ശശിധരന്‍ അഭിനയത്തിന്റെ എല്‍.കെ.ജിയില്‍
എത്തിയിട്ടുണ്ട്. നന്നായി ശ്രമിച്ചാല്‍ എല്‍.പി സ്കൂള്‍ കടന്നേക്കും.
അതിനുള്ള പ്രതിഭയൊക്കെയുണ്ട്!

annammathewitness@gmail.com

സിനിമാപ്പുര-ആശിഷ്

തിരയില്‍ തുടരുമോ യുവതയുടെ വസന്തം?

(more…)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers